truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 03 March 2021

truecoppy
Truecopy Logo
Readers are Thinkers

Wednesday, 03 March 2021

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Biblio Theca
  • Bird Songs
  • Biblio Theca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Biblio Theca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Banking
Random Notes
US Election
5 Minutes Read
Abhaya case verdict
Agriculture
Announcement
Art
Astronomy
Babri Masjid
Bhima Koregaon
Biblio Theca
Bihar Ballot
Bihar Verdict
Biography
Book Review
Books
Capital Thoughts
Cartoon
Cas
Caste Politics
Caste Reservation
Cinema
Climate Emergency
Community Medicine
Contest
Controversy
corp
Covid-19
Crime
Crime against women
Cultural Studies
Cyberspace
Dalit Lives Matter
Dalit Politics
Dance
Data Privacy
Developmental Issues
Digital Economy
Digital Surveillance
Disaster
Documentary
Dream
Earth P.O
Economics
Economy
EDITOR'S PICK
Editorial
Education
Election Desk
Endosulfan Tragedy
Environment
Expat
Facebook
Fact Check
Farm Bills
Farmers' Protest
Feminism
Film Review
GAIL Pipeline Project
Gandhi
Gautam Adani
Gender
Gender and Economy
General strike
Government Policy
GRAFFITI
GRANDMA STORIES
Health
History
International Day of Older Persons
International Politics
International Politics
International Translation Day
Interview
Investigation
Kerala Budget 2021
Kerala Election
Kerala Politics
Kerala Sahitya Akademi Award 2019
Kerala State Film Awards
Labour Issues
Labour law
Land Struggles
Language Study
Law
lea
learning
Life
Life Sketch
Literary Review
Literature
Long Read
LSGD Election
Media
Media Criticism
Memoir
Memories
Monsoon
Music
music band
National Politics
Nobel Prize
Novel
Nursing Bill
Obituary
Open letter
Opinion
Other screen
panel on Indian culture's evolution
Petition
Philosophy
Photo Story
Picture Story
POCSO
Podcast
Poetry
Police Brutality
Political Read
Politics
Politics and Literature
Pollution
Post Covid Life
Poverty
Promo
Racism
Rationalism
Re-Reading-Text
Refugee
Remembering Periyar
Science
Second Reading
Service Story
Sex Education
SFI@50
Sherlock Holmes
Short Read
Spirituality
Sports
Statement
Story
Surrogacy bill
Tax evasion
Teachers' Day
Team Leaders
Technology
Testimonials
Theatre
Travel
Travelogue
Tribal Issues
Trolls
True cast
Truecopy Webzine
Truetalk
UAPA
Union Budget 2021
UP Politics
Video Report
Vizag Gas Leak
Vote for Secular Democracy
Weather
Women Life
Youtube
ജനകഥ
ayyappan

Cultural Studies

ചരിത്രം
ശരണം വിളിക്കുന്നത്
ഈ അയ്യപ്പനെയാണ്  

ചരിത്രം ശരണം വിളിക്കുന്നത് ഈ അയ്യപ്പനെയാണ്  

ചരിത്രപരമായി നോക്കിയാല്‍  അയ്യപ്പസങ്കല്‍പത്തെ മുന്‍നിര്‍ത്തിയുള്ള ആലോചനകള്‍ കേരള സമൂഹത്തെ ബാധിച്ച സാംസ്‌കാരികാധിനിവേശത്തിന്റെ  വിവിധ തലങ്ങള്‍ കൂടി അനാവരണം ചെയ്യുന്നുണ്ട്. ബ്രാഹ്മണാധിനിവേശത്തിന്റെയും ഹിന്ദുത്വവല്‍ക്കരണത്തിന്റെയും വര്‍ണധര്‍മ  താല്‍പര്യസംരക്ഷത്തിന്റെയും ഉപാധിയായും ഉപകരണമായും 'അയ്യപ്പന്‍' എന്ന മിത്തും സങ്കല്‍പവും മാറിത്തീരുന്ന കാഴ്ചയാണ് ശബരിമല വിവാദങ്ങളില്‍ സൃഷ്ടിക്കപ്പെട്ടത്. അയ്യപ്പ സങ്കല്‍പത്തെ മുന്‍നിര്‍ത്തി ഒരാലോചന

17 Nov 2020, 02:07 PM

ഡോ. ടി.എസ്. ശ്യാംകുമാര്‍

അയ്യപ്പന്‍ എന്ന നാമം ഇന്ന് ആഗോള പ്രശസ്തമായ ഒന്നായി മാറിത്തീര്‍ന്നിട്ടുണ്ട്. ശബരിമലക്ഷേത്രത്തിലെ അയ്യപ്പന്‍ എന്ന ദേവതാ സങ്കല്‍പമാണ് ഈ ആഗോളപ്രശസ്തിയുടെ കേന്ദ്രം. ചരിത്രപരമായ നിരവധി പരിണാമ പ്രക്രിയയിലൂടെയാണ് ശബരിമലയും അയ്യപ്പനും ഇന്ന് കാണുന്ന രൂപത്തിലേക്ക് എത്തിയിട്ടുള്ളത്.

വിഖ്യാതമായ അയ്യപ്പസങ്കല്‍പം ശബരിമല കേന്ദ്രീകരിച്ചാണ് അറിയപ്പെടുന്നതെങ്കിലും തമിഴകത്തും കേരളക്കരയിലും പ്രാചീനകാലം  മുതല്‍ ആരാധിക്കപ്പെട്ടിരുന്ന ദേവതാസ്വരൂപമായിരുന്നു അയ്യപ്പന്‍. ശബരിമലയിലെ അയ്യപ്പനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍  കേരളസമൂഹത്തില്‍ വളരെ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. ശബരിമല കേരളത്തിലെ മാത്രം ഒരു വിഷയമായി ചുരുങ്ങിയില്ല, മറിച്ച് അഖിലേന്ത്യാതലത്തിലും ആഗോളതലത്തില്‍ തന്നെയും ചര്‍ച്ചചെയ്യപ്പെട്ടു. അതുകൊണ്ടുതന്നെ അയ്യപ്പസങ്കല്‍പത്തെ മുന്‍നിര്‍ത്തിയുള്ള ആലോചന ഏറെ ചരിത്രപ്രാധാന്യമുള്ള ഒന്നാണ്.

പരിണാമിയായ  അയ്യപ്പന്‍

ഏകദേശം പന്ത്രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന തിരുവല്ലാ ചെപ്പേടുകളില്‍ അയ്യപ്പനെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ കാണാം.1  അയ്യപ്പനു നാനാഴി പൂതബെലിക്കു പന്തിരുനാഴി എന്നാണ് തിരുവല്ല ചെപ്പേടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം തന്നെ മലയാളത്തിലെ ഒരു പ്രാചീനകൃതിയായ ഉണ്ണിയച്ചീചരിതത്തിലും അയ്യപ്പനെപറ്റി സൂചനകളുണ്ട്.

പെയ്യും കരുമുകിലിരിള്‍ നിര നീല
മ്മയ്യെന്റിവകളൊടിയലിന കാന്തിം
പെയ്യും കരകലിതാസിഹതാസുര
മു(യ്യുംവ) ഴിയില്‍ വിരെഞ്ഞമരാണാ
മെയ്യും കണചില ചിലയൊടു ദധത
ഞ്ചെയ്യും മൃഗയാവിഹരണ ചതുര
മെയ്യംപിന മണിഭൂഷണരുചിരം
കൊയ്യുമ്മലരണി കുഴല് മകുടോജ്ജ്വല
മ്മെയ്യം പുടയവനുരുവെരി ചെയ്ത
ങ്ങയ്യന്തിരികിലുമുലകുടയോനും
വയ്യന്നിഖിലമ---------------
--------തിരുമകനൈ മനോഹര
മയ്യകോവിലലവിടൈ വിളങ്ങി
ന്റെയ്യന്‍ തിരുവടിതന്നെയുമമ്പൊടു
കയ്യും കൂപ്പിയവമ്പുനരമള്‍ത
മ്പൊയ്യറ്റഴകി -ാല്‍
3

ഇവിടെ വര്‍ണ്ണിക്കപ്പെടുന്ന അയ്യപ്പന്‍, പെയ്യുന്ന കാര്‍മേഘം, കൂരിരുട്ട്,  കരിമഷി എന്നിവയുടെ കാന്തിയോട് മത്സരിക്കുന്ന നിറത്തോടു കൂടിയവനും; കൈയിലേന്തിയ വാളോടും, മുറിവേറ്റ അസുരന്മാര്‍ ഓടി രക്ഷപ്പെടുന്ന വില്ലുകളും എയ്യാനെടുത്ത ശക്തമായ അമ്പുകളും സ്വയം ധരിച്ചവനും മൃഗയാലോലനും അണിഞ്ഞിരിക്കുന്ന ആഭരണത്താല്‍ ശരീരം മുഴുവന്‍ ശോഭിക്കുന്നവനും  പറിച്ചെടുത്ത പൂക്കളും ഉജ്ജ്വലമായ കിരീടവും ചൂടിയ മുടിയോട് കൂടിയവനും; കാമദേവന്റെ ശരീരം ദഹിപ്പിച്ചവനും ഭിക്ഷക്കാരനെങ്കിലും ലോകരക്ഷകനുമായിട്ടുള്ള ശിവന്റെയും, ഭൂമി മുഴുവന്‍ അളന്ന വിഷ്ണുവിന്റെയും മകനായിട്ടുള്ള അയ്യന്‍കോവിലില്‍ വിളങ്ങുന്ന അയ്യന്‍തിരുവടിയാണ്. തിരുവല്ല ചെപ്പേടിലെയും ഉണ്ണിയച്ചീചരിതത്തിലെയും വിവരണങ്ങളനുസരിച്ച്, പ്രാചീനകാലം മുതല്‍ (ഏകദേശം പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ ലഭ്യമായ രേഖകളനുസരിച്ച്) അയ്യപ്പ ആരാധന കേരളത്തില്‍ നിലനിന്നിരുന്നു എന്ന് കരുതാം. ഇതില്‍നിന്ന് അയ്യപ്പന്‍ എന്നത്  ശബരിമല മാത്രം കേന്ദ്രീകരിച്ച് രൂപപ്പെട്ട ദേവതാസങ്കല്‍പമല്ല എന്നാണ് തെളിയുന്നത്.

ശബരിമല കേന്ദ്രീകരിച്ച് ആരാധനയുടെ രേഖകള്‍ 17-ാം നൂറ്റാണ്ടുമുതലാണ് ലഭിക്കുന്നത്. അതാകട്ടെ ബ്രാഹ്മണേതരമായ ആരാധനകളിലേക്കാണ് വെളിച്ചം വീശുന്നതും. 

ഇന്നു കാണുന്ന രീതിയില്‍ ശബരിമലയും ‘അയ്യപ്പഭക്തസംഘവും’ രൂപപ്പെട്ടുവരുന്നത് 1950 കള്‍ മുതലാണെന്ന് രാധികാശേഖര്‍ അവരുടെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. 4 മാറിവന്ന സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങളാണ് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി ശബരിമലക്ഷേത്രം പ്രസിദ്ധിയിലെത്താന്‍ ഇടയായതെന്നും രാധികാശേഖര്‍ നിരീക്ഷിക്കുന്നു.

ദേവതകളെ മലമുകളില്‍ പ്രതിഷ്ഠിച്ച് ആരാധിക്കുക, കാട്ടിനുള്ളിലെ ദേവതാരാധന, വൃക്ഷത്തിന്റെ ചുവട്ടില്‍ ദേവതയെ സങ്കല്‍പിക്കുക, തീര്‍ത്ഥസ്ഥാനങ്ങളിലെ പരിക്രമണം, മുണ്ഡനം, വ്രതം, ജപം, ദേവതകള്‍ക്ക് മദ്യം, മാംസം നിവേദിക്കല്‍ എന്നിവ ബ്രാഹ്മണേതരമായ ആരാധനാ സമ്പ്രദായമാണെന്ന്  നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ശബരിമലയെ സംബന്ധിച്ച് വാവരുടെ ചെപ്പേടുകളും കറുപ്പസ്വാമിയെ സംബന്ധിച്ച  രേഖകളും പരിശോധിച്ചാല്‍ ബ്രാഹ്മണാധിപത്യത്തിനു മുന്‍പ് ശബരിമലയില്‍ ആടിനെ ബലി കൊടുത്തിരുന്നതായും കറുപ്പസ്വാമിക്ക് മദ്യം നിവേദിച്ചുള്ള "വെള്ളംകുടി' മുതലായവ നടപ്പിലിരുന്നതായും കാണാം.5

ആദിവാസികളുടേയും മറ്റും ഭൂമി  തീര്‍ത്ഥസ്ഥാനമാക്കി ബ്രാഹ്മണര്‍ കൈക്കലാക്കുന്ന  പ്രക്രിയക്ക് പുരാണങ്ങളുടെ രചനാഘട്ടത്തോളം പഴക്കമുണ്ട്. ആദിവാസികളും മറ്റ് ഗോത്രവര്‍ഗ്ഗക്കാരും ആരാധന നടത്തി വന്നിരുന്ന സ്ഥലങ്ങളെ  തീര്‍ത്ഥസ്ഥാനമാക്കി മാറ്റിയാണ് ബ്രാഹ്മണര്‍ ഭൂമി കൈക്കലാക്കിയിരുന്നതെന്ന് വി.എസ്. അഗര്‍വാള്‍ നിരീക്ഷിക്കുന്നുണ്ട്.6 

ഇത്തരത്തില്‍ ശബരിമലയിലെ  ബ്രാഹ്മണേതരമായ പാരമ്പര്യം അവിടെയുണ്ടായിരുന്ന ആദിവാസികളുടെ അവകാശവും മറ്റും പരിശോധിച്ചാല്‍ ശബരിമലയും അവിടുത്തെ അയ്യപ്പസങ്കല്‍പവും കാലക്രമത്തില്‍ ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ട ഒന്നാണെന്ന് കാണാം. ശബരിമല ഒരു പ്രാചീന ‘പുണ്യതീര്‍ത്ഥ' സ്ഥാനമായി ബ്രാഹ്മണപുരാണപാരമ്പര്യങ്ങളിലൊന്നും തന്നെ അടയാളപ്പെടുന്നില്ല. ഇത് തെളിയിക്കുന്നത് ശബരിമല വളരെ പില്‍ക്കാലത്ത് മാത്രമാണ് രൂപാന്തരപ്പെടുന്നത് എന്നാണ്. 1900 ത്തിന്റെ  മദ്ധ്യത്തിലാണ് ചില സവിശേഷസാഹചര്യത്തില്‍ ശബരിമല പ്രസിദ്ധമാവാന്‍ തുടങ്ങുന്നത്.7 

ശബരിമലയേയും അയ്യപ്പനെയും സംബന്ധിച്ച് ഇത്തരം സങ്കീര്‍ണ്ണതകള്‍ ഈ വിഷയങ്ങളെ കൂടുതല്‍ സൂക്ഷ്മപഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട് എന്നാണ് ബോധ്യപ്പെടുത്തുന്നത്.

അയ്യപ്പ ആരാധനയെ സംബന്ധിച്ച് തിരുവല്ല ചെപ്പേടിലും ഉണ്ണിയച്ചീചരിതത്തിലും മറ്റും സൂചനകള്‍ ഉണ്ടെങ്കിലും പുരാണങ്ങളിലൊന്നുംതന്നെ അയ്യപ്പചരിതങ്ങള്‍ ഇല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 19-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ഭൂതനാഥോപഖ്യാനമാണ് അയ്യപ്പചരിതങ്ങള്‍ വിവരിക്കുന്ന ഒരടിസ്ഥാനഗ്രന്ഥമായി കരുതപ്പെടുന്നത്. ഭൂതനാഥോപഖ്യാനത്തിലെ കഥയനുസരിച്ച് പന്തളത്തെ രാജശേഖരന്‍ എടുത്തുവളര്‍ത്തിയ പുത്രനാണ് ‘മണികണ്ഠ' നെന്ന അയ്യപ്പന്‍.

ആധുനികകാലത്തുണ്ടായ ഒരു കഥയിലാണ് അയ്യപ്പന്‍ പന്തളവുമായി ബന്ധപ്പെടുന്നത്. മോഹിനിയിലുണ്ടായ ഹരിഹരപുത്രന്റെ  കഥ ആഗമങ്ങളിലും മറ്റും കാണുന്നുണ്ടെങ്കിലും പന്തളവുമായി ഇക്കഥകള്‍ക്കൊന്നും ഒരു ബന്ധവുമില്ല. പ്രാചീന ആഗമങ്ങളില്‍ ഹരിഹരപുത്രന്റെ ഉല്‍പത്തി വിവരിക്കുമ്പോള്‍ ആ പുത്രനെ പന്തളം രാജാവ് എടുത്തുവളര്‍ത്തിയ ചരിത്രം പരാമര്‍ശിക്കുന്നില്ല എന്നത് സൂചിപ്പിക്കുന്നത്, അയ്യപ്പന്റെ കഥയുമായി പന്തളം നാടുവാഴികള്‍ തങ്ങളുടെ കൊട്ടാരം കഥകളെ കൂട്ടിച്ചേര്‍ക്കുന്നത് പില്‍ക്കാലത്ത് മാത്രമാണ് എന്നാണ്.

അയ്യപ്പന്‍ ‘തുട പിളര്‍ന്ന്' ഉല്‍ഭവിച്ചതാണെന്ന കഥ നിലനില്‍ക്കുന്നുണ്ട്. ഇത് അയ്യപ്പജനനത്തിന്റെ ഒരു സവിശേഷതയായി ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍ അയ്യപ്പന്‍ മാത്രമല്ല, ‘തുട പിളര്‍ന്ന്' സൃഷ്ടിക്കപ്പെട്ടതെന്ന് താന്ത്രികഗ്രന്ഥങ്ങള്‍ പരിശോധിച്ചാലറിയാം. കറുപ്പസ്വാമിയുടെ ഒരു ധ്യാനശ്ലോകത്തില്‍ പ്രസ്തുത ദേവന്‍ തുടയില്‍ നിനുല്‍ഭവിച്ചതാണെന്ന് പരാമര്‍ശിക്കുന്നുണ്ട്.

മാലാശൂലം കുഠാരം വരമഭയധനു
ശ്ചക്രഖേടം കൃപാണം
ഹസ്‌തൈഃ ശക്ത്യഗ്നിപാശാന്‍ ശശധരശകലം
ഘോരനേത്രത്രയം ച
കണ്‌ഠേ നാഗാദിരത്‌നാഭരണശതയുതം
നീലഗാത്രം സുകേശം 
ദേവം നീലാബരാഢ്യം സകലഭയഹരം
ഹ്യൂരുജം ഭാവയാമി''8

ഈ ധ്യാനസങ്കല്‍പത്തില്‍  മാല, ശൂലം, കുഠാരം, വരദം, അഭയം, വില്ല്, ചക്രം, ഖേടം, വാള്‍, ശക്തി, കയറ് എന്നിവ ധരിക്കുന്ന പന്ത്രണ്ട് കൈകളുള്ളവനും; സര്‍പ്പങ്ങള്‍, രത്‌നങ്ങള്‍ മുതലായവയെക്കൊണ്ടുള്ള പല ആഭരണങ്ങളെയും കഴുത്തില്‍ അണിഞ്ഞവനും കറുത്ത ദേഹനിറമുള്ളവനും നല്ല തലമുടിയുള്ളവനും നീലവസ്ത്രം ഉടുത്തവനും സകലഭയത്തെയും നശിപ്പിക്കുന്നവനും തുടമേല്‍ നിന്നുല്‍ഭവിച്ചവനുമായ കറുപ്പസ്വാമിയെയാണ് സ്മരിക്കുന്നത്.

ആഗമങ്ങളിലും മറ്റും കാണുന്ന ഹരിഹരപുത്രനായ ശാസ്താവിന്റെ ഉല്‍പ്പത്തിചരിത്രങ്ങള്‍ വ്യക്തമാക്കുന്നത് ശാസ്താവ്/അയ്യപ്പന്‍  കേരളക്കരയുടെ മാത്രമോ, ശബരിമലയുടേതോ, പന്തളത്തിന്റെതോ മാത്രമായ,  ഒരു ദേവത ആയിരുന്നില്ല എന്നാണ്. ഹരിഹരപുത്രനായ അയ്യപ്പന്‍ ശാസ്താവിന്റെ അവതാരമാണെന്ന പില്‍ക്കാലകഥകളിലെ ആഗമതന്ത്രഗ്രന്ഥങ്ങളിലെ ശാസ്തൃ- ഉല്‍പത്തി ചരിതങ്ങള്‍ തന്നെ നിരസിക്കുന്നുണ്ട്.

വിഷ്ണുവിനും ശിവനുമുണ്ടായ പുത്രനെ ഭീമസംഹിത ‘മഹാശാസ്താവ്' എന്നാണ് വിളിക്കുന്നത്. ആഗമങ്ങള്‍ അടിസ്ഥാനമാക്കിയാല്‍ രണ്ട് ഹരിഹരപുത്രന്മാര്‍ ഉണ്ടെന്നുവരും. അതായത് ഹരിഹരപുത്രനായ ശാസ്താവും, ഹരിഹരപുത്രനായ അയ്യപ്പനും. ഇത് നിലനില്‍ക്കാത്ത ഒരു  വാദമാണെന്ന് പറയേണ്ടതില്ലല്ലോ. എന്തെന്നാല്‍ ആഗമങ്ങളില്‍ ഹരിഹരപുത്രനായ  ശാസ്താവ് മാത്രമെ ഉള്ളൂ, അയ്യപ്പനില്ല.

‘ദേശീയ ദൈവ’ങ്ങളായ ശിവന്റെയും വിഷ്ണുവിന്റെയും പുത്രനായ ശാസ്താവിന്റെ കഥ ബ്രാഹ്മണ ആഗമപാരമ്പര്യത്തിലുണ്ടെങ്കിലും അയ്യപ്പന്‍ അവിടെ ഇടം നേടിയിരുന്നില്ല. നായാട്ടുദേവതയായ അയ്യപ്പനെ, ശാസ്താവാക്കി മാറ്റിയപ്പോഴാണ് ഹരിഹരപുത്രനായ അയ്യപ്പന്റെ കഥ രൂപപ്പെട്ടുവന്നത്. അതേസമയം ശാസ്താവും അയ്യപ്പനും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ചരിത്രത്തില്‍ അവസാനിക്കുന്നില്ല. നായാട്ടുദൈവമായ  ശാസ്താവിനെപറ്റി തന്ത്രഗ്രന്ഥങ്ങളില്‍ പരാമര്‍ശം കാണാം.

15-16 നൂറ്റാണ്ടുകളില്‍ കേരളത്തില്‍ രചിക്കപ്പെട്ട തന്ത്രസാരസംഗ്രഹമെന്ന ഗ്രന്ഥത്തില്‍ ‘നായാട്ടു കഴിഞ്ഞ് കുതിരപ്പുറത്ത് കയറി ഇരിക്കുന്നവനും ദാഹമുള്ളവനുമായ' ശാസ്താവിനെ സങ്കല്‍പിക്കുന്നുണ്ട്.9 
പശ്ചിമഘട്ടത്തിലെ കുര്‍ഗുകളുടെയും മറ്റ് ഗോത്രവര്‍ഗ്ഗക്കാരുടെയും ഇടയില്‍ നായാടിയായ അയ്യപ്പന്റെ കഥകള്‍ കാണാനാവും. കൊടഗിലുള്ളവരുടെ ‘ശാര്‍ത്താവുടെ' പാട്ടനുസരിച്ച് അയ്യപ്പന്‍ ഒരു നായാടിയാണ്. ഈ പാട്ടനുസരിച്ച് വില്ലും അമ്പും ധരിച്ച് നായകളുമായി നായാട്ടിന് പോകുന്നവനാണ് അയ്യപ്പന്‍. നായകളുടെ സ്ഥാനത്ത് പുലികളാണ് കേരളത്തിലെ അയ്യപ്പന്റെ സഹയാത്രികരെന്ന് മാത്രം.

കേരളത്തിലെ അയ്യപ്പനോട് സാദൃശ്യമുള്ള മറ്റൊരു ദേവതയാണ് തമിഴ്‌നാട്ടിലെ ‘കുതിരപ്പുറത്ത് സഞ്ചരിക്കുന്ന അയ്യനാര്‍' എന്ന ഗ്രാമദൈവം. ആയ് രാജാക്കന്മാരുടെ കുലദൈവമാണ് അയ്യനാരെന്നും കരുതപ്പെടുന്നു. തമിഴ്‌നാട്ടിലെ കീഴാളജനവിഭാഗങ്ങളുടെ  ആരാധനാമൂര്‍ത്തികൂടിയാണ് ‘അയ്യപ്പന്‍' അഥവാ അയ്യനാര്‍. വലതുകൈയില്‍ വാളും ധരിച്ച് കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ദേവതയാണ് ഈ അയ്യനാര്‍. ചരിത്രപരമായി നോക്കിയാല്‍ അയ്യപ്പന്റെയും  ശാസ്താവിന്റെയും കഥകളിലും സങ്കല്പങ്ങളിലും  നിറഞ്ഞിരിക്കുന്ന വൈരുദ്ധ്യങ്ങളും സങ്കീര്‍ണ്ണതകളും ബ്രാഹ്മണവല്‍ക്കരണത്തിന്റെ അടരുകളാണ് വെളിപ്പെടുത്തുന്നത്.

ആരാണ് അയ്യപ്പന്‍?

പാലാഴിമഥന സന്ദര്‍ഭത്തില്‍ പാലാഴിയില്‍ നിന്ന് ഉയര്‍ന്നുവന്ന അമൃത് അസുരന്മാര്‍ അപഹരിച്ചു;  ഈ അമൃത്  അസുരഹസ്തങ്ങളില്‍ നിന്ന് വീണ്ടെടുക്കുവാന്‍ മഹാവിഷ്ണു ‘മോഹിനിരൂപം' പൂണ്ട് അസുരന്മാരെ ഭ്രമിപ്പിച്ച് അവരില്‍ നിന്ന് അമൃത് കൈക്കലാക്കി ദേവന്മാര്‍ക്ക് നല്‍കി.  പ്രസ്തുത മോഹിനി രൂപം  വീണ്ടും കാണുവാന്‍ മഹാദേവന്‍ അതിയായി ആഗ്രഹിച്ച വേളയില്‍ മഹാവിഷ്ണു വീണ്ടും മോഹിനിരൂപം  സ്വീകരിച്ച് മഹാദേവന്റെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു.

മോഹിനിരൂപം കണ്ട് മോഹിതനായ ശിവന് വിഷ്ണുവില്‍ ഉണ്ടായ പുത്രനാണ് അയ്യപ്പന്‍ എന്നത്രെ പ്രസിദ്ധമായ കഥ. ഈ പുത്രന്‍ വിഷ്ണുവിന്റെ തുട പിളര്‍ന്നാണ് പുറത്തുവന്നതും. ശിവോപാസകനും സന്താനമില്ലാതെ വിഷമിക്കുകയും ചെയ്ത പന്തളം രാജാവിന് ഈ പുത്രനെ മഹാദേവന്‍ പ്രസാദിച്ചു നല്‍കി എന്നും അവതാരകൃത്യങ്ങള്‍ പൂര്‍ത്തിയാക്കിയ അയ്യപ്പന്‍ ശബരിമലയില്‍ കുടികൊണ്ടു എന്നുമാണ് ‘പന്തളം കൊട്ടാരവുമായി' ബന്ധപ്പെട്ട അയ്യപ്പന്റെ സുപ്രസിദ്ധമായ ഐതിഹ്യം. 

കാലക്രമത്തില്‍ ബ്രാഹ്മണര്‍ ശബരിമലയിലെ പൂജാദികര്‍മ്മങ്ങള്‍ ഏറ്റെടുക്കുന്നതോടെ ശബരിമലയിലെ അയ്യപ്പസങ്കല്‍പം  സമ്പൂര്‍ണമായി ബ്രാഹ്മണവല്‍ക്കരിക്കപ്പെടുകയും അയ്യപ്പപൂജ എന്ന പേരില്‍ ബ്രാഹ്മണര്‍ ശാസ്തൃപൂജകള്‍ നടത്തിവരികയും ചെയ്തു. ഒരു പ്രത്യേക ഘട്ടത്തില്‍ ‘ശബരിമല ശ്രീധര്‍മശാസ്താക്ഷേത്രം' എന്ന ക്ഷേത്രത്തിന്റെ പേര് ‘ശബരിമല അയ്യപ്പസ്വാമിക്ഷേത്രം' എന്ന്  മാറ്റുന്നതിനും അധികാരികള്‍ ശ്രമിച്ചു. അയ്യപ്പന്‍ ‘നൈഷ്ഠിക ബ്രഹ്മചാരി' യാണ് എന്ന് സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു പുനര്‍നാമകരണ പ്രക്രിയ  നടത്താന്‍ അധികാരികള്‍ അക്കാലത്ത് തയ്യാറായത്. നൈഷ്ഠിക ബ്രഹ്മചാരിയായതിനാല്‍ ശബരിമലയില്‍ ഒരു കാരണവശാലും യുവതികളെ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നും വാദിക്കപ്പെട്ടു. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് അയ്യപ്പസങ്കല്പത്തെ സംബന്ധിച്ച വിശ്വാസരൂപം അനുഷ്ഠാനങ്ങളും  ചരിത്രപരമായി പഠിക്കേണ്ടിവരുന്നത്.

പുരാണപാരമ്പര്യത്തില്‍ അസന്നിഹിതനായ അയ്യപ്പന്‍

സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട പ്രസിദ്ധമായ പതിനെട്ട് പുരാണങ്ങളിലെവിടെയും അയ്യപ്പനെ സംബന്ധിച്ച് ഒരു പരാമര്‍ശവും കാണാനില്ല. പാലാഴിമഥനത്തില്‍ മോഹിനീരൂപം പൂണ്ട വിഷ്ണുവില്‍ ശിവന്‍ അനുരക്തനാവുകയും അവരുടെ ദാമ്പത്യത്തില്‍ ജനിക്കുകയും ചെയ്ത പുത്രനാണ് ശാസ്താവെന്നുള്ള പരാമര്‍ശം കമ്പരാമായണത്തിലെ ബാലകാണ്ഡത്തില്‍ കാണാം. ഈ കഥ സ്‌കന്ദപുരാണത്തിലും  പരാമര്‍ശിക്കുന്നുണ്ടെങ്കിലും ബാലകന്റെ പേര് ‘അയ്യപ്പന്‍' എന്നല്ല ‘ശാസ്താവ്' എന്നാണ്. ശ്രീ മഹാഭാഗവതത്തില്‍ അഷ്ടമസ്ന്ദത്തില്‍ മോഹിനീ അവതാരത്തെപറ്റി വിശദമാക്കുന്നുണ്ടെങ്കിലും അയ്യപ്പന്റെ നാമം ഭാഗവതകര്‍ത്താവിന് അജ്ഞാതമാണ്.

യത്ര യത്രാവതന്മഹ്യാം രേതസ്തസ്യ മഹാത്മന:
താനി രൂപസ്യ ഹേമ്‌നശ്ച ക്ഷേത്രാണ്യാസന്മഹീപതേ

എന്ന മാത്രമാണ് ഭാഗവത (8.12.23) ത്തില്‍ പരാമര്‍ശം. അതായത്, മഹാത്മായ ശിവന്റെ രേതസ് ഭൂമിയില്‍  എവിടെയല്ലാം  പതിച്ചുവോ അവിടെയെല്ലാം വെള്ളിയുടേയും സ്വര്‍ണ്ണത്തിന്റെയും ഉല്‍പത്തി സ്ഥാനങ്ങളായി ഭവിച്ചു എന്ന് മാത്രമാണ് ഭാഗവതത്തില്‍ പ്രതിപാദിക്കുന്നത്. തുട പിളര്‍ന്ന് പിറന്ന പ്രസിദ്ധമായ അയ്യപ്പന്റെ ജനനത്തെ പറ്റി സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട ഭാഗവതത്തില്‍ ഒരു സൂചനയുമില്ല.

എഴുത്തച്ഛന്‍ രചിച്ചതായി കരുതപ്പെടുന്ന ഭാഗവതം കിളിപ്പാട്ടിലും മോഹിനീ അവതാരം കഥ വിശദീകരിക്കുന്നുണ്ടെങ്കിലും ശിവനും വിഷ്ണുവിനും ജനിക്കുന്ന അയ്യപ്പനെ പറ്റി ഒരു സൂചനയും ഇല്ല. മറിച്ച് ഒരു പുത്രന്‍ ജനിച്ചു എന്നു മാത്രമേ ഭാഗവതം കിളിപ്പാട്ടില്‍ പരാമര്‍ശമുള്ളു.

പിന്നെയും പരിഭ്രമത്തോടു ശങ്കരന്‍ ചെന്നു
തന്വംഗിതന്നെപ്പുണര്‍ന്നീടാന്‍ മഹാദേവന്‍
പുത്രനെക്കൊടുത്തെഴുള്ളിനാന്‍ മുകുന്ദനും

ഇവിടെ ഒരു പുത്രന്‍ ജനിച്ചു എന്നു മാത്രമേ പരാമര്‍ശിക്കുന്നുള്ളു. പുത്രന്റെ പേര് അയ്യപ്പനാണെന്നോ, അയ്യപ്പനെന്ന പുത്രനെ പന്തളം രാജാവിന് നല്‍കിയ കഥയോ ഒന്നും തന്നെ ഭാഗവതം കിളിപ്പാട്ടിലും ഇല്ലതന്നെ.
ഇതില്‍നിന്നെല്ലാം തെളിയുന്നത് ബ്രാഹ്മണരുടെ പുരാണപാരമ്പര്യത്തില്‍ അയ്യപ്പന് ഒരു വിധത്തിലുമുള്ള സ്ഥാനമാനങ്ങളും ബ്രാഹ്മണപൗരോഹിത്യം നല്‍കിയിരുന്നില്ല എന്നാണ്.

16-17 നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്ന മലയാളഭാഷയില്‍ എഴുതപ്പെട്ട ഭാഗവതം കിളിപ്പാട്ടിലും അയ്യപ്പകഥയെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ ഇല്ല എന്നത് സൂചിപ്പിക്കുന്നത്, പുരാണകഥാപാരമ്പര്യത്തിന് ഏറ്റവും കുറഞ്ഞ പക്ഷം 16-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം വരെയെങ്കിലും അയ്യപ്പന്‍ സ്വീകാര്യനായിരുന്ന ഒരു ‘ഉത്തമദൈവം’  ആയിരുന്നില്ല എന്നുള്ളതാണ്.

അയ്യപ്പനും അയ്യപ്പകഥകളും ബ്രാഹ്മണപുരാണപാരമ്പര്യത്തിന് അജ്ഞാതമായിരുന്നു എന്നത് ബ്രാഹ്മണ്യം അവരുടെ ദേവതാഗണങ്ങളുടെ കൂട്ടത്തില്‍ അയ്യപ്പനെ ഉല്‍പ്പെടുത്തിയിരുന്നില്ല എന്നതിന്റെ തെളിവാണ്. ഇങ്ങനെ ബ്രാഹ്മണപുരാണപാരമ്പര്യം ഒഴിച്ചുനിര്‍ത്തിയിരുന്ന അയ്യപ്പനെ പില്‍ക്കാലത്ത് അവര്‍ കൈക്കൊള്ളുന്നതിന് പിന്നില്‍ സവിശേഷമായ നിരവധി ബലതന്ത്രങ്ങള്‍ ഉണ്ടായിരുന്നു.

പുരാണകഥാപാരമ്പര്യത്തില്‍ അയ്യപ്പന്‍ അജ്ഞാതനാണെന്ന് വരുന്നതോടെ പന്തളം രാജകുടുംബത്തെ  സംബന്ധിച്ചും അവര്‍ എടുത്തു വളര്‍ത്തിയ മണികണ്ഠന്‍ എന്ന അയ്യപ്പനെ സംബന്ധിച്ചും ‘പ്രാമാണികമായ' കഥാഖ്യാനങ്ങള്‍ ഇല്ല എന്നാണ് തെളിയുന്നത്. വാമൊഴി പാരമ്പര്യത്തിലൂടെ പന്തളം കൊട്ടാര നേതൃത്വം ‘പറഞ്ഞുണ്ടാക്കിയ' കഥമാത്രമാണ് മണികണ്ഠനെ എടുത്തു വളര്‍ത്തിയ കഥ.

ശബരിമല കൈയടക്കുന്നതിന്റെ ഭാഗമായി  പന്തളം നാടുവാഴി പ്രഭുക്കള്‍ രൂപംകൊടുത്ത ഒരു കഥയാണിത്. മലയരയ വിഭാഗത്തില്‍പ്പെട്ട ദമ്പതികള്‍ക്ക് മണികണ്ഠനെ പറ്റിയുള്ള കഥകള്‍ കീഴാളപാരമ്പര്യത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ അധികാരത്തില്‍ ഇടം പിടിച്ചത് പന്തളവുമായി ബന്ധപ്പെട്ടകഥകളാണ്. കീഴാളപാരമ്പര്യത്തിന് മുകളില്‍ ബ്രാഹ്മണ്യകഥാപാരമ്പര്യം നേടിയ മേല്‍ക്കെയാണ് ഇത് കാണിക്കുന്നത്.

തന്ത്രഗ്രന്ഥത്തിലെ ‘അയ്യപ്പന്‍'

പുരാണകഥാപാരമ്പര്യത്തിന് എപ്രകാരമാണോ അയ്യപ്പന്‍ അജ്ഞാതനായിരിക്കുന്നത് അപ്രകാരം തന്നെയായിരുന്നു തന്ത്രപാരമ്പര്യത്തിലും. പ്രാചീന ആഗമങ്ങളിലോ തന്ത്രഗ്രന്ഥങ്ങളിലോ, അയ്യപ്പപൂജകള്‍ കാണാനേയില്ല. ആഗമഗ്രന്ഥങ്ങളിലോ തന്ത്രഗ്രന്ഥങ്ങളിലോ അയ്യപ്പപൂജകളെ സംബന്ധിച്ച  ഒരു പരാമര്‍ശവും ഇല്ല എന്ന് തീര്‍ത്തുപറയാം.

ബ്രാഹ്മണര്‍ പൂജാദികര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനും ക്ഷേത്രനിര്‍മ്മാണം, ക്ഷേത്രപ്രതിഷ്ഠ എന്നിവ നടത്തുന്നതിനും വേണ്ടി രചിച്ച തന്ത്രഗ്രന്ഥങ്ങളില്‍ അയ്യപ്പപൂജയോ അയ്യപ്പന്റ പ്രതിഷ്ഠാക്രിയകളോ വിവരിക്കുന്നില്ല. പ്രസിദ്ധ ആഗമതന്ത്രന്ഥങ്ങളായ അജിതാഗമം, രൗരവാഗമം മുതലായ പ്രാമാണിക ആഗമങ്ങളില്‍ ശാസ്തൃപൂജകള്‍ മാത്രമാണ് വിവരിക്കുന്നത്. ആഗമ-തന്ത്രപാരമ്പര്യത്തില്‍ ‘അയ്യപ്പന്‍' അജ്ഞാതനാമാവായിരുന്നു എന്ന്  ഇതില്‍ നിന്നും തെളിയുന്നു.

അയ്യപ്പപൂജകള്‍ നിര്‍വ്വഹിച്ചുവരുന്ന കേരളീയ ബ്രാഹ്മണരുടെ ആധികാരിക തന്ത്രഗ്രന്ഥങ്ങളിലും  അയ്യപ്പപൂജകള്‍ നിര്‍വഹിക്കുന്നതിനുള്ള ക്രിയാമാര്‍ഗ്ഗങ്ങള്‍ വിശദീകരിക്കുന്നില്ല.അയ്യപ്പന്റെ ക്ഷേത്രം എങ്ങനെയാണ് നിര്‍മിക്കേണ്ടതെന്നോ ബിംബം നിര്‍മിക്കേണ്ടത് എങ്ങനെയാണെന്നോ കേരളീയതന്ത്രഗ്രന്ഥങ്ങള്‍ ഒരു വിശദീകരണവും  നല്‍കുന്നില്ല.

പതിനാലാം നൂറ്റാണ്ടിന് മുന്‍പ് കേരളത്തില്‍ രചിക്കപ്പെട്ട പ്രയോഗമജ്ഞരി, ശൈവാഗമനിബന്ധനം  മുതലായ തന്ത്രഗ്രന്ഥങ്ങള്‍ ശിവപരമായ പൂജകള്‍ക്കാണ് പ്രാധാന്യം നല്കിയിട്ടുള്ളത്. വിഷ്ണുസംഹിത എന്ന തന്ത്രഗ്രന്ഥമാവട്ടെ പാഞ്ചരാത്രവിധാനമനുസരിച്ചുള്ള വിഷ്ണുവിന്റെ പൂജകള്‍ക്കാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. പതിനഞ്ചാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട തന്ത്രസമുച്ചയമെന്ന കേരളീയതന്ത്രഗ്രന്ഥത്തിലോ അതിന്റെ വ്യാഖ്യാന രൂപേണയുള്ള  19-ാം നൂറ്റാണ്ടില്‍ രചിയ്ക്കപ്പെട്ട മഹേശ്വരന്‍ ഭട്ടതിരിപ്പാടിന്റെ കുഴിക്കാട്ടുപച്ച എന്ന തന്ത്രഗ്രന്ഥത്തിലോ അയ്യപ്പന്റെ പൂജകള്‍ വിവരിക്കുന്നില്ല.

മറ്റ് പ്രാമാണികങ്ങള്‍ എന്ന് കരുതപ്പെടുന്ന കേരളീയ തന്ത്രഗ്രന്ഥങ്ങളായ ശേഷസമുച്ചയം, തന്ത്രസാരസംഗ്രഹം, കറുത്തപാറാനുഷ്ഠാനം മുതലായ താന്ത്രികകൃതികളിലും അയ്യപ്പപൂജകള്‍ വിവരിക്കുന്നേയില്ല. ഇവിടെ സൂചിപ്പിച്ച കേരളീയതന്ത്രഗ്രന്ഥങ്ങളില്‍ ശാസ്താവ് മാത്രമാണുള്ളത്, അയ്യപ്പനില്ല. കൂടാതെ കേരളീയബ്രാഹ്മണര്‍ തന്ത്രഗ്രന്ഥങ്ങള്‍ രചിക്കാന്‍ ആശ്രയിച്ച സുപ്രഭേദാഗമം, അജിതാഗമം മുതലായവയില്‍  ശാസ്താവിന്റെ  പൂജകളെ സംബന്ധിച്ചും ക്ഷേത്രനിര്‍മ്മാണത്തെ സംബന്ധിച്ചും വിപുലമായ വിവരണങ്ങളാണ് നല്‍കിയിട്ടുള്ളത്.  എവിടെയാണ് ശാസ്താപ്രതിഷ്ഠ നടത്തേണ്ടത്, ബിംബനിര്‍മാണം എപ്രകാരമാണ് എന്നൊക്കെയുള്ള  വിശദമായ വിവരണങ്ങള്‍ അജിതാഗമം, രൗരവാഗമം മുതലായ പ്രാമാണിക ആഗമഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നു.

സമുദ്രമഥനകാലത്ത് വിഷ്ണു സ്വീകരിച്ച മോഹിനീരൂപം കണ്ടു മോഹിച്ച ശിവന് ഉണ്ടായ പുത്രനെ സുപ്രഭേദാഗമം ‘മഹാശാസ്താവ്' എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്:

സമുദ്രമഥനേകാലേ പരിഗൃഹ്യാമൃതം തദാ
ഹരിര്‍ബഭൂവ സ്ത്രീരൂപാ മോഹിനീ  നാമ നാമതഃ
താം മോഹിനീമഹം ദൃഷ്ട്വാ സംഗതോƒസ്മി കദാചന
ജാതസ്തഥാ മഹാശാസ്താ

കേരളത്തിലെ  ബ്രാഹ്മണര്‍ ക്ഷേത്രപ്രതിഷ്ഠകള്‍ക്കും താന്ത്രികാനുഷ്ഠാനങ്ങള്‍ നടത്തുന്നതിനുമായി രചിച്ച തന്ത്രഗ്രന്ഥങ്ങളിലും ശാസ്തൃപൂജകള്‍ മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളത്. കേരളീയബ്രാഹ്മണര്‍ ക്ഷേത്രപൂജാവിധാനങ്ങള്‍ നിര്‍വഹിക്കുന്നതിനായി ആധികാരികമായി കണക്കാക്കി വരുന്ന ചേന്നാസ് നാരായണന്‍ നമ്പൂതിരി രചിച്ച  തന്ത്രസമുച്ചയത്തിലും ഇതിന്റെ വ്യാഖ്യാനമായ കുഴിക്കാട്ടുപച്ചയിലും ശാസ്താപൂജകളാണ് വിവരിച്ചിട്ടുള്ളത്. എന്നാല്‍ അയ്യപ്പ പൂജകള്‍ ഒന്നും തന്നെ കേരളീയബ്രാഹ്മണര്‍ രചിച്ച തന്ത്രസമുച്ചയത്തിലോ കുഴിക്കാട്ടുപച്ചയിലോ മറ്റ് കേരളീയതന്ത്രഗ്രന്ഥങ്ങളിലോ ഇല്ല എന്നത് ചരിത്രവസ്തുതയാണ്.

ബ്രാഹ്മണര്‍ അയ്യപ്പപൂജകള്‍ നിര്‍വഹിച്ചിരുന്നുവെങ്കില്‍ അയ്യപ്പപൂജകള്‍ ബ്രാഹ്മണര്‍ അവര്‍ രചിച്ച തന്ത്രഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടാണ്? ഇത്തരമൊരു കാര്യം അന്വേഷിക്കുമ്പോഴാണ് അയ്യപ്പപൂജ എന്ന വ്യാജേന  ബ്രാഹ്മണര്‍ നിര്‍വഹിച്ചുവന്നത് ശാസ്തൃപൂജകള്‍ തന്നെ ആയിരുന്നുവെന്ന സത്യം വെളിവാകുന്നത്. അയ്യപ്പനെയും ചാത്തനെയും ഭൂതങ്ങളെയും ശാസ്താവാക്കി മാറ്റുന്ന പ്രക്രിയ കാട്ടിത്തരുന്നത് അയ്യപ്പന്‍ കാവുകളും മറ്റ് കീഴാള ആരാധന സങ്കേതങ്ങളും കൈയടക്കിയ ബ്രാഹ്മണാധിനിവേശത്തിന്റെ ചരിത്രമാണ്.

തന്ത്രഗ്രന്ഥങ്ങളില്‍ അയ്യപ്പന് സ്ഥാനം നല്‍കിയിരുന്നില്ല എന്നതില്‍ നിന്നും അയ്യപ്പന്‍ ബ്രാഹ്മണരുടെ ദൈവം ആയിരുന്നില്ല എന്നാണ് വ്യക്തമാക്കുന്നത്. കീഴാളരുടെ കാവുകളിലെ ഭൂതത്തെയും മറ്റും ശാസ്താവാക്കിയതിലൂടെ ബ്രാഹ്മണര്‍ സമ്പൂര്‍ണ അധിനിവേശമാണ് നടപ്പില്‍ വരുത്തിയത്. ഇതിനൊരു ഉദാഹരണം മധ്യകാലത്തെ ഒരു ക്ഷേത്രഗ്രന്ഥവരിയില്‍ കാണാം. തെക്കെ പെരുവേലി കാവില്‍ കൂന്തല്‍ എന്നൊരു ഭൂതം അതിനു ശാസ്താവായി നിവേദ്യം.

ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂരിനടുത്തുള്ള പുലിയൂര്‍ ക്ഷേത്രത്തിലെ തിരുപ്പുലിയൂര്‍ ഗ്രന്ഥവരിയിലാണ് മേല്‍ സൂചിപ്പിച്ച പരാമര്‍ശമുള്ളത്. പുലിയൂരിലെ തെക്കേപെരുവേലി കാവിലെ ‘കൂന്തല്‍' എന്നൊരു  ഭൂതത്തെ ശാസ്താവാക്കിയാണ് ബ്രാഹ്മണര്‍ പൂജ ചെയതു വന്നത് എന്ന് ഇതില്‍ നിന്ന്​മനസ്സിലാക്കാം. ഇപ്രകാരം കീഴാളവും ബ്രാഹ്മണേതര പാരമ്പര്യത്തിലുമുള്ള അയ്യനെയും ഭൂതഗണങ്ങളെയും ശാസ്താവാക്കി മാറ്റിയാണ് ബ്രാഹ്മണര്‍ തന്ത്രവിധികളിലൂടെ അധിനിവേശപ്രകിയ നടത്തിപോന്നത്. ഇതേരൂപത്തിലും ഭാവത്തിലുമാണ് ശബരിമല ക്ഷേത്രത്തെയും ബ്രാഹ്മണവല്‍ക്കരിച്ചതും അവിടെ നിന്ന് ദളിത്-ആദിവാസി വിഭാഗങ്ങളെ പുറന്തള്ളിയതും.

ആഗമങ്ങളിലെ ശാസ്താവ്/ഹരിഹരപുത്രന്‍

അജിതാഗമത്തില്‍ ശാസ്താവിന്റെ പ്രതിഷ്ഠ, ഉത്സവം എന്നിവ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഭീമസംഹിതയില്‍ ശാസ്താവിനെ എവിടെയാണ് പ്രതിഷ്ഠിക്കേണ്ടത് എന്നും വ്യക്തമാക്കുന്നുണ്ട്.11 ഇതില്‍ ശാസ്താപ്രതിമയുടെ ലക്ഷണവും വിവരിക്കുന്നുണ്ട്. പ്രസ്തുത പ്രതിമാലക്ഷണമനുസരിച്ച്  രണ്ട് ശക്തികളാല്‍ സമാവൃതനായി ദക്ഷിണഹസ്തത്തില്‍ വാള് ധരിച്ചും രക്തവസ്ത്രത്തോടുകൂടി ശിഖായജ്ഞോപവീതങ്ങള്‍ അണിഞ്ഞ് കൗപീനവും ഉടുത്ത്, വാമഭാഗത്ത് രംഭ, മേനക തുടങ്ങിയ അപ്‌സരസ്ത്രീകളോടു കൂടിയും, ജട ധരിച്ചവനും, ആന, കുതിര, നായ എന്നിവ പാര്‍ശ്വങ്ങളില്‍  നില്‍ക്കുന്ന  രൂപത്തിലുമാണ് ശാസ്താവിന്റെ പ്രതിമ പ്രതിഷ്ഠിക്കേണ്ടതെന്ന് ഭീമസംഹിത വിവരിക്കുന്നു.12

ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത, ശാസ്താവിന്റെ സമീപം അപ്‌സരസുകളായ  രംഭ, മേനക എന്നിവരെയും സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതാണ്.13 സ്ത്രീകളെ പ്രത്യേകിച്ച് യുവതികളെ കണ്ടുകൂടാത്ത ഒരു ദേവതയായിട്ടല്ല ഭീമസംഹിത എന്ന  ആഗമം ശാസ്താവിന്റെ പ്രതിമാലക്ഷണം  വിവരിക്കുന്നത്. മറിച്ച്, രത്യാത്മകഭാവങ്ങള്‍ സംവഹിക്കുന്ന പുരാണകഥാപാത്രങ്ങളായ രംഭയേയും മേനകയെയും ശാസ്താവിന്റെ പാര്‍ശ്വഭാഗങ്ങളില്‍ പ്രതിഷ്ഠിക്കണമെന്നും കൃത്യമായി ഭീമസംഹിത പറഞ്ഞുവയ്ക്കുന്നു.

ശാസ്താവിനോടുകൂടി സങ്കല്പിക്കപ്പെടുന്ന അപ്‌സരസ്ത്രീകളായ രംഭാ-തിലോത്തമമാരുടെ സാനിദ്ധ്യം ‘നൈഷ്ഠികബ്രഹ്മചര്യം' എന്ന വാദത്തെ പാടെ നിരസിക്കുന്നതുമാണ്.

ഭീമസംഹിതയില്‍ ശാസ്തൃസ്ഥാപനം എന്ന അദ്ധ്യായത്തില്‍ ‘കറുത്ത നിറമുള്ളവനും ശരം ധരിച്ചവനും ജടാമകുടധാരിയും പാര്‍ശ്വഭാഗങ്ങളില്‍ പൂര്‍ണ്ണാ, പുഷ്‌കലാ എന്നീ ശക്തികളോടു കൂടിയവനുമായ ശാസ്താവിനെയാണ് സങ്കല്പിച്ചിട്ടുള്ളത്.14 പൂര്‍ണ്ണയും പുഷ്‌കലയും ശാസ്താവിന്റെ പത്‌നിമാരാണെന്ന് ഭീമസംഹിത പറയുന്നു.15

പൂര്‍ണ്ണാ-പുഷ്‌കലാ സമേതനായ ശാസ്താവിനെ  ഒരൊറ്റപീഠത്തില്‍വേണം  പ്രതിഷ്ഠിക്കാനെന്നും ഭീമസംഹിത നിര്‍ദ്ദേശം നല്‍കുന്നു.16 കുലാലശാസ്ത്രം  എന്ന ആഗമഗ്രന്ഥത്തില്‍ ഹരിഹരപുത്രനായും  മദഗജത്തെ വാഹനമാക്കിയവനായും പൂര്‍ണ്ണാ-പുഷ്‌കലാ സഹിതനുമായ ശാസ്താവിന്റെ മന്ത്രം രേഖപ്പെടുത്തിയിട്ടുണ്ട്.17

അയ്യപ്പന്‍ ഹരിഹരപുത്രനാണെങ്കില്‍ ‘നൈഷ്ഠിക ബ്രഹ്മചര്യം' എന്ന വാദം നിലനില്‍ക്കുന്ന ഒന്നല്ല എന്നാണ് ഇവിടെ പ്രതിപാദിച്ച ആഗമങ്ങളിലെ വിവരണങ്ങളില്‍ നിന്നും ബോധ്യപ്പെടുന്നത്. ഹരിഹരപുത്രനായ ശാസ്താവിന് പൂര്‍ണ്ണ, പുഷ്‌കലാ എന്നീ രണ്ട് പത്‌നിമാരുണ്ടെന്ന് ഭീമസംഹിതയും, കുലാലശാസ്ത്രവും  അവിതര്‍ക്കിതമായി പറയുന്നു. ഹരിഹരപുത്രന്‍ നൈഷ്ഠികബ്രഹ്മചാരിയാണെന്ന വാദത്തെ കടപുഴക്കുന്ന ഒന്നാണ് ഭീമസംഹിതയിലെയും കുലാലശാസ്ത്രത്തിലെയും താന്ത്രിക പ്രമാണങ്ങള്‍.

ഇങ്ങനെ  നോക്കിയാല്‍ ‘നൈഷ്ഠിക ബ്രഹ്മചര്യവും' ‘ഹരിഹരപുത്രത്വവും'  കൂടി ഒത്തുപോവുകയില്ല എന്ന് കാണാം. എന്തെന്നാല്‍ ഹരിഹരപുത്രനായ ശാസ്താവിന് ഭാര്യമാരുണ്ടെന്ന് വ്യക്തം. അപ്പോള്‍ നൈഷ്ഠികബ്രഹ്മചര്യം സ്ഥാപിക്കണമെങ്കില്‍ അയ്യപ്പന്‍ ഹരിഹരപുത്രനല്ലെന്ന് ആദ്യം സ്ഥാപിക്കേണ്ടിവരും. 

ശാസ്താവ് കേരളീയതന്ത്രങ്ങളില്‍

കേരളീയതന്ത്രങ്ങളിലെവിടെയും അയ്യപ്പനില്ല; ഉള്ളത് ശാസ്താവ് മാത്രമാണ്. ശാസ്താപൂജകള്‍ അയ്യപ്പനില്‍ ആരോപിക്കുകയാണ് ചെയ്തുപോരുന്നത്. തന്ത്രസമുച്ചയം ഏഴാം പടലത്തില്‍ ശാസ്താവിന്റെ ധ്യാനസങ്കല്പം വിവരിക്കുന്നുണ്ട്. ഈ ധ്യാനസങ്കല്പമനുസരിച്ച് ‘സ്‌നേഹമയത്തോടുകൂടിയും അഴിഞ്ഞു കിടക്കുന്നതുമായ തലമുടിയോട് കൂടിയവനും സിംഹാസനത്തില്‍ ഇരിക്കുന്നവനും ശോഭിച്ചിരിക്കുന്ന പത്രം കൊണ്ടുണ്ടാക്കിയ കുണ്ഡലങ്ങളോടു കൂടിയവനും അമ്പും വില്ലും ധരിച്ച ഇരു കൈകളോട് കൂടിയവനും നീലനിറത്തിലുള്ള പട്ടുടുത്തവനും പുതുമേഘം പോലെ ശ്യാമവര്‍ണത്തോടു കൂടിയവനും ഇരുവശങ്ങളിലും പ്രഭ എന്ന ഭാര്യയോടും സത്യകന്‍ എന്ന മകനോടു കൂടി സ്ഥിതി ചെയ്യുന്നവനും രക്തവര്‍ണമായ സമസ്താഭരണങ്ങളോട് കൂടിയവനുമായിരിക്കുന്ന ശാസ്താവിനെ സ്മരിക്കണം (ആര്യകം സ്മരേത്)' എന്നാണ്.18

തന്ത്രസമുച്ചയത്തിന്റെ വ്യാഖ്യാനഗ്രന്ഥമായ വിവരണം എന്ന ഗ്രന്ഥത്തിലും  പ്രഭ എന്ന ഭാര്യയും സത്യകന്‍ എന്ന  പുത്രനോടും കൂടിയവനാണ് ശാസ്താവ് എന്ന് കൃത്യമായി പറഞ്ഞു വെയ്ക്കുന്നു.19 കുഴിക്കാട്ടുപച്ച എന്ന പ്രസിദ്ധതന്ത്രഗ്രന്ഥത്തിലും അയ്യപ്പ പൂജകള്‍ വിവരിക്കുന്നില്ല. ശാസ്തൃപൂജകളാണ് കുഴിക്കാട്ടുപച്ചയിലും വിവരിക്കുന്നത്. തന്ത്രസമുച്ചയാന്തര്‍ഗതമായ ‘സ്‌നിഗ്ദാരാള’ എന്നുഎന്നു തുടങ്ങുന്ന ധ്യാനം തന്നെയാണ് കുഴിക്കാട്ടുപച്ചയും ഉദ്ധരിക്കുന്നത്.

കേരളത്തിലെ തന്ത്രിമാര്‍ ആശ്രയിക്കുന്ന കൈപ്പുസ്തക രൂപേണയുള്ള സപരിവാരംപൂജകള്‍ എന്ന ശീര്‍ഷകത്തില്‍ വിവരിക്കുന്നത് ശാസ്താവിന്റെ പൂജകള്‍ തന്നെയാണ്. തന്ത്രി കക്കാട് നാരായണന്‍ നമ്പൂതിരി രചിച്ച്, കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് പരിശോധിച്ച്, പഞ്ചാംഗം പുസ്തകശാല പ്രസിദ്ധികരിച്ചതാണ് സപരിവാരം പൂജകള്‍. ഇതില്‍ ഒന്നാമതായി നല്‍കുന്ന അയ്യപ്പപൂജയില്‍, ‘സ്‌നിഗ്ദാരാള’ എന്നു തുടങ്ങുന്ന തന്ത്രസമുച്ചയത്തില്‍ പ്രതിപാദിക്കുന്ന ശാസ്താവിന്റെ ധ്യാനമന്ത്രമാണ് അയ്യപ്പന്റെ ധ്യാനമായി നല്‍കിയിട്ടുള്ളത്.20

ഈ ധ്യാനമന്ത്രപ്രകാരം, പ്രഭ എന്ന ഭാര്യയോടും സത്യകന്‍ എന്ന മകനോടും കൂടിയവനാണ് ശാസ്താവ് എന്ന കാര്യം വിസ്മരിക്കരുത്. സപരിവാരംപൂജയില്‍ മറ്റൊരു ഭാഗത്ത് മന്ത്രാന്തരമായി നല്‍കിയിട്ടുള്ള അയ്യപ്പപൂജ എന്ന പേരില്‍ ശാസ്താവിന്റെ പൂജയാണ് വിവരിക്കുന്നത്.21 വേറൊരു ഭാഗത്ത് മന്ത്രാന്തരമായി നല്‍കിയിട്ടുള്ള അയ്യപ്പപൂജയില്‍ ദേവിയോട് കൂടി ശാസ്താവിന്റെ ധ്യാനമന്ത്രമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.22 ശാസ്താവ് ദേവിയെ പുണരുന്ന രൂപത്തിലുള്ള ധ്യാനസങ്കല്പമാണിത്. 

കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ വ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിച്ച ദേവതകളുടെ ധ്യാനശ്ലോകങ്ങള്‍ എന്ന ഗ്രന്ഥത്തിലും ശാസ്താവിന്റെ ധ്യാനശ്ലോകങ്ങള്‍ കാണാം. ഈ ഗ്രന്ഥത്തില്‍ ശബരിമലധ്യാനം എന്ന് നല്‍കിയിട്ടുള്ള ‘ശാസ്താവ് 'എന്ന ശീര്‍ഷകത്തിലൂള്ള ധ്യായേച്ചാരു ജടാനിബന്ധമകുടം എന്ന ധ്യാനശ്ലോകത്തില്‍ സ്പഷ്ടമായി സങ്കല്പിക്കപ്പെടുന്നത് ശാസ്താവാണ്, അയ്യപ്പനല്ല.23

ശബരിമലയില്‍ അയ്യപ്പനായിരുന്നുവെങ്കില്‍ എന്തുകൊണ്ടാണ് കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് ‘ശബരിമല ധ്യാനം''എന്നെഴുതിയിട്ട് ‘ശാസ്താവ്' എന്ന് പ്രത്യേകം പരാമര്‍ശിച്ചത്. ഇതില്‍ നിന്ന്​ അയ്യപ്പപൂജകള്‍ എന്ന വ്യാജേന ബ്രാഹ്മണര്‍ ചെയ്തുവരുന്നത് ഭാര്യാസമേതനായ ശാസ്താവിന്റെ പൂജകളാണെന്നത് സുസ്പഷ്ടം. 

‘യോഗപട്ടം ചുറ്റിയാല്‍’ അത് നൈഷ്ഠിക ബ്രഹ്മചാരിയായിരിക്കുമെന്ന വാദത്തെ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് നല്‍കുന്ന മറ്റൊരു ധ്യാനശ്ലോകം കടപുഴക്കിയെറിയുന്നുണ്ട്.

ജീമുതശ്യാമധാമാ മണിമയ വിലസത് കുണ്ഡലോല്ലാസി വക്ത്രോ 
ഹസ്താബ്ജം ദക്ഷമാത്തോത് പലമിതരഭുജം വാമജാനൂപരിസ്ഥം
ബിഭ്രത് പദ്മാസനസ്ഥ: പരികലിതതനുര്‍
യോഗപട്ടേനജൂഷ്ടഃ
ശ്രീപൂര്‍ണ്ണാ പുഷ്‌കലാഭ്യാം പുരഹരമുരജിത്
പുത്രകഃ പാതു ശാസ്താ

ഈ ധ്യാനമന്ത്രത്തിന്റെ സാരം ഇങ്ങനെയാണ്. ‘‘മേഘം പോലെ ശ്യാമവര്‍ണമുള്ളവനും രത്‌നഖചിതമായ കുണ്ഡലങ്ങള്‍കൊണ്ട് ശോഭിക്കുന്ന മുഖത്തോട് കൂടിയവനും, നീലത്താമരപൂവ് ധരിച്ച വലത്തേകൈയും, ഇടത്തേ കാല്‍മുട്ടിന്മേല്‍ വച്ച ഇടത്തേ കൈയ്യുള്ളവനും, പദ്മാസനത്തില്‍ ഇരിക്കുന്നവനും യോഗപട്ടം ചുറ്റിയ ശരീരത്തോടു കൂടിയവനും പൂര്‍ണ്ണ, പുഷ്‌കല എന്നീ ഭാര്യമാരാല്‍  സേവിക്കപ്പെടുന്നവനും ഹരിഹരപുത്രനുമായ ശാസ്താവ് രക്ഷിക്കട്ടെ.''

ഈ ധ്യാനശ്ലോകത്തില്‍ ‘യോഗപട്ടം ചുറ്റിയ ശാസ്താവിനെ’ ഭാര്യമാരായ പൂര്‍ണ്ണ- പുഷ്‌ക്കല സമേതനായിട്ടാണ് വര്‍ണ്ണിച്ചിരിക്കുന്നത്. കൂടാതെ പ്രസ്തുത ശാസ്താവിനെ ‘ഹരിഹരപുത്രനെ'ന്ന് വാഴ്ത്തുകയും ചെയ്യുന്നു. ഹരിഹരപുത്രനായ അയ്യപ്പന്‍ നൈഷ്ഠികബ്രഹ്മചാരിയാണെന്ന വാദം തികച്ചും പൊള്ളയായ ഒന്നാണെന്ന് ഇതില്‍ നിന്നും അറിയാം.

മറ്റൊരു ധ്യാനശ്ലോകത്തില്‍ ശ്യംഗാരരസാനുകൂലമായ  വേഷവിലാസങ്ങളോടു കൂടി സുഖം പൂണ്ടിരിക്കുന്നവനും കറുത്ത നിറമുള്ളവനും കറുത്ത വസ്ത്രം ധരിച്ചിട്ടുള്ളവനുമായ ശാസ്താവിനെ സങ്കല്പിക്കുന്നുണ്ട്.23

ഇങ്ങനെ നോക്കിയാല്‍ തന്ത്രപാരമ്പര്യത്തിലെവിടെയും അയ്യപ്പന്റെ ‘നൈഷ്ഠിക ബ്രഹ്മചര്യം' എന്ന സങ്കല്പത്തെ പിന്തുണയ്ക്കുന്ന ഒരു പരാമര്‍ശവും ഇല്ല എന്ന് മാത്രമല്ല, ബ്രഹ്മചര്യ സങ്കല്പത്തിന് തികച്ചും വിരുദ്ധഭാവത്തോടുകൂടിയ ‘ശൃംഗാരിയും' ‘കുടുംബസ്ഥനുമായ' അയ്യപ്പനെയും/ ശാസ്താവിനെയുമാണ് തന്ത്രഗ്രന്ഥങ്ങളില്‍ പരമാര്‍ശിക്കുന്നത്. മറ്റുവാക്കുകളില്‍, നായാടിയായ ശാസ്താവിനെയും ഭാര്യാപുത്രസമേതനായ ശാസ്താവിനെയുമാണ് കേരളീയ തന്ത്ര പാരമ്പര്യത്തില്‍ കാണുക.

അയ്യപ്പന്റെ പൂജകള്‍ കേരളീയ തന്ത്രഗ്രന്ഥങ്ങളിലെവിടെയും പരാമര്‍ശിക്കുന്നില്ല എന്ന് കണ്ടു കഴിഞ്ഞു. ശാസ്താവിന്റെ പൂജാവിധാനങ്ങള്‍ ഉപയോഗിച്ചാണ് ബ്രാഹ്മണര്‍ കേരളത്തിലെ അയ്യപ്പ ക്ഷേത്രങ്ങളിലും വിശേഷിച്ച് ശബരിമലയിലും പൂജകള്‍ നിര്‍വ്വഹിക്കുന്നത്. ശാസ്താവിന്റെ മന്ത്രങ്ങളാണ് അയ്യപ്പപൂജയിലും ഉപയോഗിക്കുന്നത്. അയ്യപ്പന് പ്രത്യേകിച്ചൊരു മൂലമന്ത്രവും കേരളീയ തന്ത്രഗ്രന്ഥങ്ങളിലില്ല. അയ്യപ്പനെ ശാസ്താവിന്റെ മന്ത്ര-ധ്യാന സങ്കല്പങ്ങള്‍ അനുസരിച്ച് പൂജിക്കുന്നതിലൂടെ നൈഷ്ഠികബ്രഹ്മചര്യ സങ്കല്പവും സമ്പൂര്‍ണമായി റദ്ദായി പോവുന്നു.

താന്ത്രിക ഗ്രന്ഥങ്ങളിലെ ധ്യാനസങ്കല്പങ്ങളില്‍ ബ്രഹ്മചാരിയായ ശാസ്താവിനെയോ അയ്യപ്പനെയോ സംബന്ധിച്ച യാതൊരുവിധ പരാമര്‍ശവുമില്ല.
ശബരിമലയിലെ ധ്യാനം എന്ന രീതിയില്‍ ചിലര്‍ പ്രചരിപ്പിച്ച ധ്യാനസങ്കല്പമനുസരിച്ചും ശബരിമലയിലെ അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന്  തെളിയിക്കാന്‍ സാധ്യമല്ല. ധ്യാനശ്ലോകങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ ശബരിമലയിലെ ധ്യാനം എന്ന തലക്കെട്ടില്‍ പ്രസ്തുത ധ്യാനശ്ലോകം നല്‍കിയിട്ടുണ്ട്.

ധ്യായേച്ചാരുജടാനിബന്ധ മകുടം
ദിവ്യാംബരം ജ്ഞാനമു-
ദ്യോദ്യദ്ദക്ഷകരം പ്രസന്നവദനം
ജാനുസ്ഥ ഹസ്‌തേതരം
മേഘശ്യാമള കോമളം സുരനുതം
ശ്രീയോഗപട്ടാംബരം
വിജ്ഞാനപ്രദമപ്രമേയ സുഷമം
ശ്രീഭൂതനാഥം വിഭും

ഈധ്യാനശ്ലോകത്തിന്റെ സാരം ഇപ്രകാരമാണ്: ‘‘ഭംഗിയുള്ള ജടാജൂടത്തിന്മേല്‍ ധരിച്ച കിരീടത്തോടു കൂടിയവനും ദിവ്യവസ്ത്രം ധരിച്ചവനും വലത്തേകൈയില്‍ ജ്ഞാനമുദ്രയോട് കൂടിയവനും പ്രസന്നമുഖനും മറ്റേ കൈ കാല്‍മുട്ടിന്മേല്‍ വച്ചിരിക്കുന്നവനും മേഘം പോലെ കറുത്ത മിനുമിനുത്തവനും ദേവന്മാരാല്‍ സ്തുതിയ്ക്കപ്പെടുന്നവനും യോഗപട്ടത്തോടു കൂടിയവനും വിദ്യയെ പ്രദാനം ചെയ്യുന്നവനും അളവറ്റ ശോഭയുള്ളവനും സര്‍വ്വവ്യാപിയുമായ ഭൂതനാഥനെ ധ്യാനിയ്ക്കണം''.

നൈഷ്ഠിക ബ്രഹ്മചാരിയാണ് അയ്യപ്പന്‍ എന്ന പരാമര്‍ശത്തിന്റെ നിഴല്‍ പോലും ഈ ധ്യാനമന്ത്രത്തിലില്ല. യോഗപട്ടാംബരം, ജടാജൂടങ്ങള്‍ എന്നിവ നൈഷ്ഠികബ്രഹ്മചര്യത്തിന്റെ തെളിവായി കാണാന്‍ സാധ്യമല്ല. പുരാണപ്രസ്താവങ്ങളനുസരിച്ച് സാക്ഷാല്‍ മഹാദേവന്‍ ജടാധാരിയാണ്. അദ്ദേഹം സഭാര്യനാണ്. തിരുവനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലെ നൃസിംഹവിഗ്രഹം യോഗപട്ടാംബരത്തോട് കൂടിയാണ് പ്രതിഷ്ഠ. അവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടില്ല. ജടാജൂടങ്ങളും യോഗപട്ടാംബരവും ഉണ്ടെങ്കില്‍ നൈഷ്ഠികബ്രഹ്മചാരിയായിരിക്കും എന്ന വാദത്തെ പാടെ നിരസിക്കുന്നവയാണ് ഇതെല്ലാം.

ശബരിമലയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളുടെ കേന്ദ്രത്തില്‍ നിലകൊണ്ടത് അയ്യപ്പന്റെ നൈഷ്ഠികബ്രഹ്മചര്യം എന്ന സങ്കല്പമായിരുന്നു. എന്നാല്‍ അയ്യപ്പന്‍ എന്നൊരു ദേവതയെയോ നൈഷ്ഠികബ്രഹ്മചാരിയായ ഒരു അയ്യപ്പനെയോ കേരളീയ തന്ത്രഗ്രന്ഥങ്ങളിലോ ആഗമങ്ങളിലോ കാണുന്നതേയില്ല. ശാസ്തൃസങ്കല്പത്തെ അയ്യപ്പനില്‍ ആരോപിക്കുകയാണ് ബ്രാഹ്മണ്യം ചെയ്തത് എന്ന് താന്ത്രികചരിത്രം തെളിയിക്കുന്നു. കീഴാളമായ അടരുകളുള്ള അയ്യപ്പ സങ്കല്പം അടിമുടി ബ്രാഹ്മണവല്‍ക്കരിക്കുന്നതില്‍ ശാസ്തൃസങ്കല്പം ഉപയോഗിക്കപ്പെട്ടു.

സ്വാതന്ത്രാസ്ഥിത്വമുള്ള അയ്യന്‍/ അയ്യപ്പന്‍ ബ്രാഹ്മണ്യത്തിലേക്ക് ഉപനയിക്കപ്പെട്ടത് ശാസ്തൃപൂജാവല്‍ക്കരണത്തിലൂടെയാണ്. ശബരിമലയിലെ അയ്യപ്പനെ ബ്രഹ്മചാരിയാക്കാന്‍ പരിശ്രമിച്ച ബ്രാഹ്മണ്യവ്യവസ്ഥയ്ക്ക് ഒരുവേള ഈ ശാസ്തൃസങ്കലപം ബാധ്യതയായി മാറുകയും ചെയ്തു. എന്തെന്നാല്‍ ശാസ്താവ് ഭാര്യാസമേതനാണെന്നതാണ് അതിലെ വൈരുദ്ധ്യം. ഇങ്ങനെ ഇന്ന് രൂപപ്പെട്ട് വന്നിരിക്കുന്ന അയ്യപ്പനില്‍ ശാസ്താവിന്റയും അയ്യനാരുടെയും ആരാധനകളുടെയും വിശ്വാസങ്ങളുടെയും അടരുകള്‍ വന്നു പതിച്ചിട്ടുണ്ട്.

അയ്യപ്പന്‍ ഹരിഹരപുത്രനാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍ ഈ പഠനത്തില്‍ കണ്ടതുപോലെ തന്ത്ര-ആഗമ പ്രമാണങ്ങളനുസരിച്ച് ഹരിഹരപുത്രനായ ശാസ്താവിന് ഭാര്യമാരുണ്ട്. അയ്യപ്പന് ചരിത്രത്തില്‍ നൈഷ്ഠികബ്രഹ്മചാരിയായി നില്‍ക്കാന്‍ കഴിയണമെങ്കില്‍ അയ്യപ്പനില്‍ നിന്നും ഹരിഹരപുത്രത്വം എടുത്തുകളയേണ്ടിവരും. ഒരേ സമയം ഹരിഹരപുത്രനായും നൈഷ്ഠികബ്രഹ്മചാരിയായും നിലകൊള്ളാന്‍ സാധ്യമല്ലാത്തവണ്ണം ചരിത്രം അത്രമേല്‍ വിരുദ്ധകോടിയിലാണ് അയ്യപ്പസങ്കല്പത്തില്‍ പ്രവര്‍ത്തിക്കുന്നത്.

ചുരുക്കത്തില്‍ അയ്യപ്പനില്‍ ബ്രാഹ്മണ്യാശയങ്ങളുടെ നിരവധി അടരുകള്‍ പ്രതിപ്രവര്‍ത്തിച്ച് പോരുന്നുണ്ട് എന്ന് വ്യക്തമായി കാണാം. കീഴാളജനസമുദായത്തിന്റെ വിശ്വാസധാരയില്‍ നിലനിന്നരുന്ന, ബ്രാഹ്മണേതരമായ തലങ്ങള്‍ ഉണ്ടായിരുന്ന അയ്യന്‍/ അയ്യപ്പന്‍  നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ബ്രാഹ്മണ്യസ്വാംശീകരണം എന്ന പ്രക്രിയയിലൂടെ പുതിയമുഖം കൈവരിയ്ക്കുകയാണുണ്ടായത്.

ചരിത്രപരമായി നോക്കിയാല്‍  അയ്യപ്പസങ്കല്പത്തെ മുന്‍നിര്‍ത്തിയുള്ള ആലോചനകള്‍ കേരള സമൂഹത്തെ ബാധിച്ച സാംസ്‌കാരികാധിനിവേശത്തിന്റെ  വിവിധ തലങ്ങള്‍ കൂടി അനാവരണം ചെയ്യുന്നുണ്ട്. ബ്രാഹ്മണാധിനിവേശത്തിന്റെയും ഹിന്ദുത്വവല്‍ക്കരണത്തിന്റെയും വര്‍ണ്ണധര്‍മ്മ  താല്‍പര്യസംരക്ഷത്തിന്റെയും ഉപാധിയായും ഉപകരണമായും ‘അയ്യപ്പന്‍' എന്ന മിത്തും സങ്കല്പവും മാറിത്തീരുന്ന കാഴ്ചയാണ് ശബരിമല വിവാദങ്ങളില്‍ സൃഷ്ടിക്കപ്പെട്ടത്. ചരിത്രം ശരണം വിളിക്കുന്നത് ഈ അയ്യപ്പനെയാണ്.  

കുറിപ്പുകള്‍
1. തിരുവല്ലാ ചെപ്പേടുകളെ ‘മലയാളഭാഷയിലെ ആദ്യത്തെ ഗ്രന്ഥമായിട്ടാണ്' ഡോ. പുതുശ്ശേരി രാമചന്ദ്രന്‍ വിശേഷിപ്പിക്കുന്നത്. ഭാഷ, ലിപി എന്നിവയുടെ സവിശേഷതകള്‍  പരിഗണിച്ച് തിരുവല്ലാ ചെപ്പേടുകളുടെ കാലം പൊതുവര്‍ഷം 12-ാം നൂറ്റാണ്ടാണെന്നാണ് പുതുശ്ശേരി രാമചന്ദ്രന്‍ അനുമാനിക്കുന്നത്. എല്ലാ രേഖകളും ഒരേ കാലത്ത് എഴുതപ്പെട്ടവയല്ലെങ്കിലും തിരുവല്ലാ ചെപ്പേടുകള്‍ സമാഹരിക്കപ്പെട്ടത് 12-ാം ശതകത്തിലാണെന്ന് പുതുശ്ശേരി കരുതുന്നു. കാണുക: കേരളചരിത്രത്തിന്റെ അടിസ്ഥാനരേഖകള്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2015, പുറം. 243.  
2. കേരളചരിത്രത്തിന്റെ അടിസ്ഥാനരേഖകള്‍, പുറം.279
3. ഉണ്ണിയച്ചീചരിതം രചിച്ചത് ഒരു തേമന്‍ ചിരികുമാനാണെന്നു കരുതപ്പെടുന്നു. ഈ കൃതിയുടെ രചനാകാലം പതിമൂന്നാം നൂറ്റാണ്ടാണെന്ന് ഇളംകുളവും ഉള്ളൂരും അഭിപ്രായപ്പെടുന്നുണ്ട്. എങ്കിലും കൃതിയുടെ രചനാകാലം വിവാദാസ്പമാണ്. കാണുക ഉണ്ണിയച്ചീചരിതം, സാഹിത്യപ്രവര്‍ത്തകസഹകരണ സംഘം, പുറം. 49-53, 103.
4. Radhika Sekar, The process of Pilgrimage: The Ayyappa Cultus and Sabarimala Yatra, M.A. Thesis, Carleton University, 1987.
5. രേഖകള്‍ക്ക് കാണുക: ടി. എസ്. ശ്യാംകുമാര്‍, ശബരിമല ഹിന്ദുത്വതന്ത്രങ്ങളും യാഥാര്‍ത്ഥ്യവും, ഡി.സി. ബുക്‌സ്, കോട്ടയം, 2019, പുറം.31-32 
6. Vijay Nath, Puranas and Acculturation, Munshiram Manoharlal Publishers, New Delhi
, 2001, പുറം.134
7. രാധികാശേഖറിന്റെ മേല്‍ പ്രസ്താവിച്ച പഠനം, പുറം.6
8. ധ്യാനശ്ലോകങ്ങള്‍, പഞ്ചാംഗം പുസ്തകശാല, പുറം.247
9. ‘‘ശാസ്താരം മൃഗയാശ്രാന്തമശ്വാരൂഢം ഗണാമൃതം
പാനീയാര്‍ത്ഥം വനാദേതം ധ്യാത്വാ മൃഗയുരൂപിണിം
മദ്ധ്യാഹ്നേ സക്തു ദത്ത്വസ്‌മൈ പുനരഞ്ജലിനാ ജലം
വികീര്യ നവഭിര്‍മന്ത്രൈസ്തദ്ഗണാനി തര്‍പയേത്''
തന്ത്രസാരസംഗ്രഹം, 24.10-12
10. രാധികാശേഖറിന്റെ പഠനം, പുറം. 18
11. ഗ്രാമേ വാ നഗരേ വാപി പത്തനേ രാജധാനികേ
ഖേടകേ കുബ്ജകേ വാപി  പൈശാചപദകേ ബുധഃ
ഗ്രാമസ്യ പാര്‍ശ്വദേശേഷു രാക്ഷസേ വായുഗോചരേ
ശാങ്കരേ വാƒഥ കര്‍തവ്യം  ദ്വാരം ബ്രഹ്മസമാശ്രിതം
ശാസ്ത്രാലയം പഞ്ചഹസ്തം  വാ സമമണ്ഡപ സംയുക്തം
അന്തര്‍ഹാരാസമായുക്തം ഗോപുരദ്വാരസംയുക്തം
പ്രാസാദം കരിപൃഷ്ഠം വാ ഗോപുരാകൃതിമേവ വാ
12. ‘‘തസ്യഗര്‍ഭപ്രമാണേന പ്രതിമാം കാരയേത്തത:
-----------------------------------------------
-----------------------------------------------
സ്ഥാപയേത് പരിവാരാണി പൂര്‍വാജിഷു ഗജം പ്രതി''
കാണുക: ടി.എസ്. ശ്യാംകുമാര്‍, ശബരിമല ഹിന്ദുത്വതന്ത്രങ്ങളും യാഥാര്‍ത്ഥ്യവും, പുറം. 19
13. ‘‘ദേവസ്യ വാമഭാഗേ തു മേനകാരംഭകേ സ്ത്രിയൗ''
(ഭീമസംഹിത)
14. ശ്യാമാഭം ശരപാണിം ച സ്ഥിതകുഞ്ജിതപാദുകം
ജടാമകുട സംയുക്തം ത്രിനേത്രമുഗ്രരൂപിണം
പാര്‍ശ്വ ദ്വിതയേ ശക്തി ച പൂര്‍ണ്ണാപി ച പുഷ്‌കലാം
സര്‍വാഭരണസംയുക്തം ശാസ്താരം തമഹം ഭജേ
(ഭീമസംഹിത)
15. ചന്ദ്രജാതാ തു പൂര്‍ണ്ണാ സാ സൂര്യജാതാ തു പുഷ്‌കലാ
ഉഭേ ച ശക്തിരൂപേ ച ശാസ്തൃപത്‌നീസ്വരൂപകേ
പീഠമദ്ധ്യേ തു ശാസ്താരം പാര്‍ശ്വേ പുഷ്‌കല പൂര്‍ണ്ണകേ
(ഭീമസംഹിത)
16. ‘‘ത്രിസ്രോ മൂര്‍ത്തിരേകപീഠേ ആസിനാ വാ
 സ്ഥിതാശ്ച വൈ''
17. ഓം ഹാം ഹരിഹരപുത്രായ നമ: 
ഓം ഹാം പുത്രലാഭായ നമ:
മഹാശാസ്‌ത്രേ സ്വാഹ
ഓം ഹാം ഹ്രീം ശ്രീം ഹ്രീം ഹരിഹരപുത്രായ
പുത്രലാഭായ ശത്രുനാശായ മഹാഗജവാഹനായ 
മഹാശാസ്‌ത്രേ നമ:
ഓം ഹാം ശ്രീം ശ്രീം ഹ്രീം പുഷ്‌കലാദേവൈ്യ നമ:
ഓം ഹാം ശ്രീം ഹ്രീം ശ്രീം പൂര്‍ണ്ണാ ദേവൈ്യ നമ:
(കുലാലശാസ്ത്രം) 
18. ‘‘സ്‌നിഗ്ദ്ധാരാള വിസാരി കുന്തളഭരം                                                      സിംഹാസനാദ്ധ്യാസിനം
സ്ഫൂര്‍ജ്ജത്പത്ര സുക്‌നുപ്ത കുണ്ഡലമഥേഷ്വിഷ്വാസ-
ഭൃദ്ദോര്‍ദ്വയം
നീലക്ഷൗമവസം നവീനജലദശ്യമം പ്രഭാസത്യക-
സ്ഫായത് പാര്‍ശ്വയുഗം സുരക്തസകലാകല്പം സ്മരേ-
ദാര്യകം''
(തന്ത്രസമുച്ചയം, 7. 71)
19. ''പ്രഭാ ഭാര്യാ സത്യകശ്ച പുത്രഃ'' (തന്ത്രസമുച്ചയം, 7.71 ന്റെ വിവരണം)
20. സപരിവാരം പൂജകള്‍, പഞ്ചാംഗം പുസ്തകശാല, കൊല്ല വര്‍ഷം 1177, പുറം. 439-444.
21 . സപരിവാരം പൂജകള്‍, പുറം. 442.
22. ഉദ്യദ്വിദ്യുത് പ്രകാശഃ ശ്വഗണപരി-
വൃതഃ ശുക്ലയജ്ഞോപവീതഃ
സ്ഫൂര്‍ജ്ജ്വത്ഭോഗീന്ദ്ര ഭൂഷഃ സശരധതുരസി-
ര്‍ദ്ദാനഹസ്‌തോം ƒ    ബുജാസ്യഃ
അവ്യാന്നിര്‍വ്യാജരമ്യശ്രവണയുഗ-
ലസദ്ദന്തിവക്ത്രഃ സ്വദേവ്യാ
ഹസ്‌തേനാലിംഗ്യമാനഃ സ്മിതമധുരമുഖ-
സ്ത്രീക്ഷണഃ ശാസിതാ വഃ
23. ധ്യാനശ്ലോകങ്ങള്‍, പഞ്ചാംഗം പുസ്തകശാല, കൊല്ലവര്‍ഷം 1173, പുറം. 202 - 207
23. അംസാസക്ത സുവര്‍ണകര്‍ണികമുരോ-
വിസ്തീര്‍ണ്ണ ഹാരോജ്ജ്വലം
ശൃംഗാരോചിതവേഷ വിഭ്രമസുഖം
ശ്യാമാംശുകം ശ്യാമളം
രക്തലേപന മാല്യദാമ ദയിതം
നീലോല്ലസത്കുന്തളം
വന്ദേ ബാണശരാസനോദ്യതകരം
വീരേശമാദ്യം സദാ.

  • Tags
  • #Sabarimala Verdict
  • #Ayyappan
  • #T.S. Syam Kumar
  • #Cultural Studies
  • #Mythology
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

pl lathika

22 Nov 2020, 05:38 PM

പാലാഴി മഥനം കഥയല്ല ശബരിമല അയ്യപ്പനു ചുറ്റും നെയ്തെടുത്തത് . മഹിഷാസുരനെ വധിച്ച മോഹിനീരൂപം കാണാൻ ശിവൻ ആഗ്രഹം പ്രകടിപ്പിച്ചു എന്ന ഒരു പുതിയ കഥ(അമൃതം കവർന്നത് തിരിച്ചെടുത്തു ദേവലോകത്തെത്തിച്ച മോഹിനീ കഥയുടെ അനുകരണത്തിൽ ) നിർമ്മിച്ച് അയ്യപ്പ ചരിതത്തിൽ ഇടക്ക് ഏച്ചു കെട്ടുകയാണ് ചെയ്തത് .ഇസ്ലാം കേരളതീരത്തു പ്രവേശിച്ചതിന് ശേഷം ഇങ്ങനെ ഒരു പുരാണ സന്ദർഭം ഉണ്ടായി എന്ന് പറയുന്നതില്പരം അനൗചിത്യം എന്താണുള്ളത് ?പന്തള രാജാവിന് ആ ഭൂവിഭാഗം എങ്ങനെ ആരിൽ നിന്ന് ലഭിച്ചു എന്നതും പിന്നീട് അത് തിരുവിതാം കൂറിന്റെ ഭാഗമായതും ചരിത്ര രേഖകളാണ് .അതിനിടയിൽ myth തുന്നിപ്പിടിപ്പിക്കാൻ കഴിയില്ല . പന്തളം രാജാവിന് രാജ കുടുംബത്തിന് പുറത്തുണ്ടായ പുത്രനാവാം അയ്യപ്പൻ . അയ്യപ്പൻ ഒരു ഉന്നതകുലനാമമല്ല . കീഴാള സന്തതിയായ അയ്യപ്പനെ കളഞ്ഞു കിട്ടിയ ശിശുവായി കൊട്ടാരത്തിൽ അവതരിപ്പിക്കുവാൻ സന്താനമില്ലാത്ത രാജാവ് നിർബന്ധിതനായതാവാം .രാജാവിന് അയ്യപ്പനോടുള്ള സ്നേഹപാശവും രാജ്ഞിക്കു ള്ള വിപ്രതിപത്തിയും ഈ സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നു . തന്റെ ജന്മത്തിലെ അനാഥത്വവും കൊട്ടാരത്തിലെ ദുരനുഭവങ്ങളുമാവാം അയ്യപ്പനെ ലൗകിക ജീവിതം വെടിയാനും കൊട്ടാരം വിട്ട് വനവാസം സ്വീകരിക്കുവാനും പ്രേരിപ്പിച്ചത് . വൃന്ദാവനത്തിലെ കണ്ണനെന്ന കാലിച്ചെറുക്കനെപ്പോലെ തനതു ജനതയുടെ കണ്ണിലുണ്ണിയായി , രക്ഷകനായി മാറിയ അയ്യൻ പിന്നീട് അവരുടെ ആരാധനാ മൂർത്തിയാവുക സ്വാഭാവികം .അവിടെയാണ് ബ്രാഹ്മണർ പിന്നീട് അധിനിവേശം നടത്തി ആരണ്യ വാസികളുടെ മൂർത്തിയെ മോഹിനീ സുത കഥ കുത്തിത്തിരുകി ശൈവ -വിഷ്ണു ബന്ധം സ്ഥാപിച്ചെടുത്തത് .

Adithyan.S

17 Nov 2020, 10:17 PM

Excellent article

Sabarimala Law 2

Editorial

മനില സി.മോഹൻ

സംഘപരിവാറിനെ ഇളിഭ്യരാക്കി യു.ഡി.എഫിന്റെ ശബരിമല ഗെയിം

Feb 07, 2021

6 Minutes Read

25YearsOfDDLJ

Cultural Studies

റിമ മാത്യു

ബോളിവുഡ്​ അഥവാ  ദ ഗ്രേറ്റ് ഇന്ത്യന്‍ മൊറാലിറ്റി

Oct 31, 2020

18 Minutes Read

Lakshmi Rajeev and Dr. TS Shyamkumar 2 3

Opinion

ഡോ.ടി.എസ്. ശ്യാംകുമാര്‍, ലക്ഷ്മി രാജീവ്

സ്ത്രീകള്‍ എങ്ങനെ ആരാധനാ പദ്ധതികളില്‍ നിന്ന് ബഹിഷ്‌കൃതരായി?

Oct 26, 2020

6 Minutes Read

adfdaf

Opinion

ഡോ.ടി.എസ്. ശ്യാംകുമാര്‍, ലക്ഷ്മി രാജീവ്

അവര്‍ണരുടെ കാളിയും ദുര്‍ഗയും എങ്ങനെ ബ്രാഹ്മണരുടേതായി?

Oct 22, 2020

3 Minutes Read

Sreenarayana Guru

Cultural Studies

കെ. എസ്. ഇന്ദുലേഖ

നാരായണ ഗുരുവിന്റെ പ്രതിമയാണ് സ്ഥാപിക്കുന്നത്, വിഗ്രഹമല്ല

Sep 20, 2020

11 Minutes Read

പപ്പുവാന്യൂഗിനിയ

Cultural Studies

അശോകകുമാർ വി.

കൊന്ത, കബറ് , സുറുമ എജ്ജാതി ഭാഷകളാണ്...

Aug 29, 2020

13 Minutes Read

rss

Politics

അനാമിക അജയ്

ഹിന്ദുത്വ മലയാളി എന്ന പുതിയ വര്‍ഗം

Aug 22, 2020

5 Minutes Read

Sreejan

Cultural Studies

വി. സി. ശ്രീജന്‍

ശൂദ്രൻ, ചട്ടമ്പിസ്വാമിയുടെ പ്രയോഗങ്ങൾ

Aug 18, 2020

19 Minutes Read

Next Article

മലയാളമോ ഇംഗ്ലീഷോ;  തര്‍ക്കം അവസാനിപ്പിക്കാൻ ഇതാ ഒരു വഴി

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster