ജൈവികതയുടെ നൈസര്‍ഗ്ഗികതയെ വിച്ഛേദിക്കുന്ന, വിഘടിപ്പിക്കുന്ന ഒന്നാണ് നിര്‍മ്മിത ബുദ്ധിയുടേതായാലും സൈബോര്‍ഗിയന്‍ പരീക്ഷണങ്ങളുടേതായാലും ഇടപെടലുകള്‍. ശാസ്ത്ര-സൈബോര്‍ഗിയന്‍ ശരീരങ്ങളും സൈബോര്‍ഗിയന്‍ അല്ലാത്ത ശരീരങ്ങളും എന്ന വളരെ നിഷ്‌കൃഷ്ടമായ ചേരിതിരിവ് കൂടി ഉണ്ടാവും എന്നത് മുന്‍കൂട്ടി കാണാന്‍ കഴിയുന്ന കാര്യമാണ്. നിര്‍മ്മിത ബുദ്ധിയുടെ പരിണാമഘട്ടങ്ങളെ കോവിഡാനന്തര കാലത്തെ മനുഷ്യഭാവിയുമായി ചേര്‍ത്ത് വിശകലനം ചെയ്യുന്ന അഭിമുഖം.
22 May 2020, 05:19 PM
ഗോപാലകൃഷ്ണന്‍: കോവിഡ് കാലത്തിനുശേഷമുള്ള മനുഷ്യരാശിയുടെ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചയുടെ ഭാഗമായാണ് നാം സംസാരിക്കുന്നത്. അടുത്ത കാലത്ത് താങ്കള്‍ എഴുതിയ ലേഖനവും അഭിമുഖ സംഭാഷണവും വായിക്കാനിടയായി. അതിന്റെ മുന്നോട്ടുള്ള ചര്‍ച്ചയാണ് ഈ അഭിമുഖത്തിന്റെയും ഉദ്ദേശ്യം. മനുഷ്യന്‍ ഒരു ജൈവപ്രതിഭാസമാണ് എന്ന ധാരണ നിര്‍മ്മിതബുദ്ധിയുടെ വരവോടെ നഷ്ടപ്പെടുന്നു എന്ന് കരുതാമോ? നൈസര്‍ഗ്ഗികത മനുഷ്യനുള്ള മനോഹരമായ സഹജഭാവമാണ്. നിര്‍മ്മിതബുദ്ധി മനുഷ്യനുള്ള സഹജഭാവങ്ങളുമായി ഒന്നിച്ചു പോകുമോ?
ടി.ടി. ശ്രീകുമാര്‍: ജൈവികത എന്നുപറയുന്നത് മനുഷ്യപരിണാമത്തിന്റെ നൈസര്‍ഗ്ഗികതയെ സൂചിപ്പിക്കുന്നതാണ്. പുനരുല്‍പാാദനത്തിന്റെ ഘട്ടം മുതല്‍ മനുഷ്യാവസ്ഥയുടെ എല്ലാ പരിണാമഭേദങ്ങളിലും അവന്‍ ഇപ്പോഴും കാണാന്‍ ആഗ്രഹിക്കുന്നതാണ് ഈ നൈസര്‍ഗ്ഗികത; ജൈവികതയുടേതായ നൈസര്‍ഗ്ഗികത. പക്ഷെ അത് വളരെയധികം കാല്‍പനികവല്‍ക്കരിക്കപ്പെട്ട ഒന്നാണെന്ന് നമ്മള്‍ ആദ്യംതന്നെ പറയേണ്ടതുണ്ട്. കാരണം, അണ്ഡവും ബീജവും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുമ്പോഴാണെങ്കിലും ദേഹവും ദേഹിയും എന്നിങ്ങനെ വേര്‍തിരിച്ച് ആത്മീയ പരിപ്രേക്ഷ്യത്തില്‍ അവതരിപ്പിക്കുമ്പോഴായാലും, നമ്മുടെ സാമൂഹിക ജീവിതത്തില്‍ ശരീരം പ്രതിനിധാനം ചെയ്യപ്പെടുന്നത് അത്തരം കാല്‍പനികമായ രൂപകങ്ങളിലൂടെയാണ്. കാല്‍പനികമായ ഇത്തരം രൂപകങ്ങളിലൂടെ ശരീരത്തെ, മനുഷ്യപരിണാമത്തെ വീക്ഷിക്കാന്‍ പരിശീലിച്ചുപോന്ന നമ്മളെ സംബന്ധിച്ച്, നിര്‍മ്മിതബുദ്ധിയും സൈബോര്‍ഗിയന്‍ പരീക്ഷണങ്ങളുടെയും കാലഘട്ടം എന്ന് പറയുന്നത്, അടിസ്ഥാനപരമായി നമ്മുടെ ചിന്തയുടെ മാതൃകകളെ, പരിപ്രേക്ഷ്യങ്ങളെ ചോദ്യം ചെയ്യുന്ന ഒന്നായി മാറുന്നു എന്നതില്‍ തര്‍ക്കമില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ ജൈവികതയുടെ നൈസര്‍ഗ്ഗികത എന്ന് പറയുന്നതിനെ വിച്ഛേദിക്കുന്ന, വിഘടിപ്പിക്കുന്ന ഒന്നാണ് നിര്‍മ്മിത ബുദ്ധിയുടേതായാലും സൈബോര്‍ഗിയന്‍ പരീക്ഷണങ്ങളുടേതായാലും ഇടപെടലുകള്‍ എന്ന് പറയുന്നത്.
അതിന്റെ പ്രധാനമായ അടിസ്ഥാന സമീപനം എന്ന് പറയുന്നത്, ജൈവാര്‍ഥത്തിലുള്ള മനുഷ്യപരിണാമം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. പകരം മാറ്റം ഉണ്ടാക്കാന്‍ സാധിക്കുന്നത്, ശരീരത്തിന്റെ രൂപത്തിലാണ്, ഘടനയിലാണ്, അതിന്റെ ധര്‍മ്മങ്ങളിലാണ്. ജൈവിക പരിണാമം അവസാനിക്കുകയും മനുഷ്യശരീരമെന്നത് രൂപാന്തരീകരണത്തിന് വിട്ടുകൊടുക്കുകയും ചെയ്യേണ്ട ഒന്നാണെന്ന് പറയുന്നത് തീര്‍ച്ചയായും നമ്മുടെ കാല്‍പ്പനിക പരിപ്രേക്ഷ്യത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ്. പക്ഷെ, പ്രശ്നം അതുമാത്രമല്ല. ശരീരത്തിന്റെ പരിമിതികളെ അതിലംഘിക്കുകയെന്നത് മനുഷ്യകുലത്തിന്റെ ഒരടിസ്ഥാന മോഹം തന്നെയാണ്. ആഗ്രഹം തന്നെയാണ്. പക്ഷെ, ഇവിടെ ഇത് കേവലമായ ഒരു പരിപ്രേക്ഷ്യത്തിന്റെ പ്രശ്നം മാത്രമല്ല. മറിച്ച് രോഗം, വേദന, വിശപ്പ്, തുടങ്ങിയ കാര്യങ്ങളെയൊക്കെ നിസ്സാരമാക്കാന്‍ കഴിയുന്ന രൂപാന്തരീകരണം ശരീരത്തില്‍ സംഭവിപ്പിക്കാം എന്ന സൈബോര്‍ഗിയന്‍ ചിന്ത, അതോടൊപ്പം തന്നെ ചില ദാര്‍ശനിക, നൈതിക, ധാര്‍മ്മിക പ്രശ്നങ്ങളെക്കൂടി കെട്ടഴിച്ചുവിടുന്നു എന്നതിനെ വിസ്മരിച്ച് നമുക്ക് ഈ കാര്യം ചര്‍ച്ച ചെയ്യാനാകില്ല.
രോഗം, വേദന, വിശപ്പ്, തുടങ്ങിയ കാര്യങ്ങളെയൊക്കെ നിസ്സാരമാക്കാന്‍ കഴിയുന്ന രൂപാന്തരീകരണം ശരീരത്തില്‍ സംഭവിപ്പിക്കാം എന്ന സൈബോര്‍ഗിയന്‍ ചിന്ത, അതോടൊപ്പം തന്നെ ചില ദാര്‍ശനിക, നൈതിക, ധാര്‍മ്മിക പ്രശ്നങ്ങളെക്കൂടി കെട്ടഴിച്ചുവിടുന്നു എന്നതിനെ വിസ്മരിച്ച് നമുക്ക് ഈ കാര്യം ചര്‍ച്ച ചെയ്യാനാകില്ല.
അതിലേറ്റവും പ്രധാനമായ ഒന്ന്, ഇത്തരം പരീക്ഷണങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍, മനുഷ്യന്‍ എന്ന പ്രാഥമിക സങ്കല്‍പ്പത്തെ മാറ്റിമറിക്കുന്നു എന്നതാണ്. പരിണാമത്തിന്റെ ഭാഗമായി ലഭിക്കുന്ന ചിന്താപരവും ശാരീരികവുമായ കഴിവുകള്‍ക്കും അപ്പുറത്ത് നിര്‍മ്മിത ബുദ്ധിയുടെ ഇടപെടലുകളിലൂടെ അതിനെ മാറ്റിത്തീര്‍ക്കുക എന്നത് പ്രധാന ധാര്‍മ്മിക-നൈതിക ചോദ്യം തന്നെയാണ്. രണ്ടുരീതിയിലാണ് ആ വെല്ലുവിളി പ്രസക്തമാകുന്നത്. ഒന്ന്, ഇത് ആഗോളതലത്തില്‍ത്തന്നെ കോര്‍പ്പറേറ്റുകളുടെ കാര്‍മികത്വത്തിലാണ് നടക്കുക എന്നതുകൊണ്ടുതന്നെ, ഇതിനു സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍, ഇതിന്റെ ലക്ഷ്യങ്ങള്‍ പോലെ തന്നെ നമുക്ക് സംശയമുണ്ടാക്കുന്നതാണ്.
രണ്ടാമത്തെ വലിയ പ്രശ്നം, ഇത്തരമൊരു സൈബോര്‍ഗിയന്‍ ലോകം എല്ലാവര്‍ക്കും വേണ്ടി ഉള്ളതായിരിക്കുകയില്ല എന്നതാണ്. ലോകത്തിലെ വലിയ വിഭാഗം ജനങ്ങള്‍ ഈ നിര്‍മ്മിത ബുദ്ധിയുടെയും സൈബോര്‍ഗിയന്‍ ഇടപെടലുകളുടെയും രൂപാന്തരീകരണം സംഭവിക്കുന്ന ശരീരങ്ങള്‍ക്ക് പുറത്തായിരിക്കും എന്നത് പ്രധാനമാണ്. വര്‍ഗവ്യത്യാസം പോലെ അസമത്വം എന്നുപറയുന്നത്, അല്ലെങ്കില്‍ വംശീയ അസമത്വം എന്ന് പറയുന്നത് പോലെ, ശാസ്ത്ര-സൈബോര്‍ഗിയന്‍ ശരീരങ്ങളും സൈബോര്‍ഗിയന്‍ അല്ലാത്ത ശരീരങ്ങളും എന്ന വളരെ നിഷ്‌കൃഷ്ടമായ ചേരിതിരിവ് കൂടി ഉണ്ടാവും എന്നത് മുന്‍കൂട്ടി കാണാന്‍ കഴിയുന്ന കാര്യമാണ്.
ദൈവമാകാനുള്ള ആഗ്രഹം നമ്മുടെ അന്വേഷക യന്ത്രങ്ങള്‍ക്ക്, അതായത് സേര്‍ച്ച് എഞ്ചിനുകള്‍ക്ക് സഹജമായതാണ്. അതിനു കഴിഞ്ഞില്ലെങ്കിലും നവമാധ്യമങ്ങള്‍ ഭരണകൂടങ്ങള്‍ തന്നെയായി മാറുമോ എന്ന് ശ്രീകുമാര്‍ കഴിഞ്ഞ ലേഖനത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. നിര്‍മ്മിതബുദ്ധിയുടെ കോയ്മാലോകത്ത് ഈ നവഭരണകൂടം ദൈവം തന്നെ ആയിമാറുമോ?
"ദൈവമാകാന്‍ ശ്രമിക്കുക' എന്നത് ചിലര്‍ പരിഹാസരൂപേണ പറഞ്ഞിരുന്നതാണ്. ചിലരുടെ പ്രതീക്ഷയാണ്. ചിലര്‍ അതിമോഹമായി കണ്ടിരുന്നതാണ്. പക്ഷെ, ബയോ ടെക്നോളജിയുടെയും ജനറ്റിക് എന്‍ജിനീയറിങ്ങിന്റെയും വരവോടെ, രോഗത്തിന്റെയും വേദനയുടെയും മരണത്തിന്റെയുമൊക്കെ സാധ്യതകളെ അതിലംഘിക്കാനുള്ള പരീക്ഷണങ്ങള്‍ നിരന്തരം ആവിര്‍ഭവിച്ചതോടുകൂടി ഇത് കേവലം ആഗ്രഹം എന്നതിലുപരി സാക്ഷാത്കരിക്കാന്‍ സാധ്യതയുള്ള ഒന്നായി മനസ്സിലാക്കപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. മനുഷ്യന്റെ ജൈവപരിണാമത്തെ മനുഷ്യന്‍ തന്നെ കൈയിലെടുക്കാന്‍ ശ്രമിക്കുന്നു എന്ന വിമര്‍ശനം ഉന്നയിക്കപ്പെടുന്നത് ഈ സന്ദര്‍ഭത്തിലാണ്. ഇവിടെ പ്രധാനമായി എനിക്ക് തോന്നിയത്, ബയോ ടെക്നോളജിയുടെയും ജനറ്റിക് എന്‍ജിനീയറിങ്ങിന്റെയും സാങ്കേതികവിദ്യ വികസിച്ചതിനൊപ്പമാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യയും വികസിച്ചത്. ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും ബയോടെക്നോളജിയുടെയും ഒരു ഉഭയബന്ധമുണ്ട്. പലപ്പോഴും നമ്മള്‍ സൂക്ഷ്മാവസ്ഥയില്‍ മനസ്സിലാക്കാതെ പോകുന്ന ഒന്ന്. ഈ ഉഭയബന്ധം എന്ന് പറയുന്നത് ഒരു സിംബയോസിസ് എന്ന് പറയാം. ഈ ഉഭയബന്ധം ഒന്നിനെ മറ്റൊന്ന് കൂടുതല്‍ സാധ്യമാക്കുന്നു എന്നുള്ളതാണ്. അതോടുകൂടി, നിര്‍മ്മിതബുദ്ധിയും ജനറ്റിക് എന്‍ജിനീയറിങ്ങും ചേര്‍ന്ന് മനുഷ്യശരീരത്തിന്റെ അടിസ്ഥാനപരമായ ജൈവാവസ്ഥകളെപ്പോലും നിയന്ത്രിക്കുന്ന കണ്ടുപിടുത്തങ്ങളിലേക്ക് ലോകം നീങ്ങുന്നു എന്നത് വസ്തുനിഷ്ഠമായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതില്‍ ശ്രദ്ധിക്കേണ്ട വസ്തുത, നവമാധ്യമങ്ങള്‍ ഈ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലെ ഏറ്റവും സാമൂഹികമായ വിതരണമാണ്. ആ അര്‍ത്ഥത്തില്‍ പലരും ഇതിനെ മനസ്സിലാക്കാറില്ല. പല സാങ്കേതിക വിദ്യകളും സമൂഹത്തില്‍ വിതരണം ചെയ്യപ്പെടുന്നതില്‍ ചില പ്രത്യേക മാതൃകകളുണ്ട്. ആ പൂര്‍വ മാതൃകകള്‍, നിരാകരിച്ച്, സമൂഹത്തിലെ എല്ലാവര്‍ക്കും നേരിട്ട് ലഭിക്കത്തക്ക രീതിയില്‍, രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടാണ് നവമാധ്യമ സാങ്കേതികവിദ്യ വരുന്നത്. ആ സാങ്കേതികവിദ്യയിലൂടെ, സര്‍ഗ്ഗാത്മകത ഒരേസമയം ഉല്‍പ്പാദിപ്പിക്കപ്പെടുകയും ഉപഭോഗം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു സമൂഹമായി നമ്മളെ മാറ്റിയിട്ടുണ്ട്. ഇതാണ് ഇതിലെ അടിസ്ഥാനമായ കാര്യം.
മുതലാളിത്തം അതിന്റെ ചരിത്രത്തില്‍ ഉണ്ടാക്കിയ ഏറ്റവും പ്രധാനമായ ഉടമ്പടി, ദേശരാഷ്ട്രവുമായിട്ടുള്ളതാണ്. ദേശരാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ട്, അതിന്റെ പരിമിതിയുണ്ടെങ്കിലും അതുമായി സന്ധിചെയ്യാം എന്ന് മനസ്സിലാക്കി ചരിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ് മുതലാളിത്തം.
ഇതിന്റെ മറുവശം, ഇത് പൂര്‍ണമായി നിയന്ത്രിക്കുന്നത് ഈ ഹാര്‍ഡ്‌വെയറിന്റെ
ഉല്‍പ്പാദകരാണ്. അത് ലോക കോര്‍പ്പറേറ്റ് വിഭാഗങ്ങള്‍ തന്നെയാണ്. മുതലാളിത്തം അതിന്റെ ചരിത്രത്തില്‍ ഉണ്ടാക്കിയ ഏറ്റവും പ്രധാനമായ ഉടമ്പടി, ദേശരാഷ്ട്രവുമായിട്ടുള്ളതാണ്.
ദേശരാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ട്, അതിന്റെ പരിമിതിയുണ്ടെങ്കിലും അതുമായി സന്ധിചെയ്യാം എന്ന് മനസ്സിലാക്കി ചരിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ് മുതലാളിത്തം. അത് ചൈനയിലെപ്പോലെ സമഗ്രാധിപത്യമുള്ള ഒരിടത്തായാലും പിനോഷെയെപ്പോലെയുള്ള ഏകാധിപത്യ ഭരണകൂടങ്ങളായാലും ശരി, സ്വതന്ത്ര ജനാധിപത്യ രാഷ്ട്രങ്ങളായാലും ശരി, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ ഏഷ്യന്‍ ജനാധിപത്യ രാജ്യങ്ങളിലായായാലും, ലിബറല്‍ ജനാധിപത്യ രാജ്യങ്ങളായാലും ശരി, അതിനോടൊക്കെ ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് മുതലാളിത്തം. അവരുടെ കൈപ്പിടിയിലാണ് ഇത് നിലനില്‍ക്കുന്നതുതന്നെ. അതുകൊണ്ടുതന്നെ നവമാധ്യമങ്ങളിലൂടെയുള്ള ഇടപെടല്‍ എന്നത് മനുഷ്യസ്വഭാവത്തില്‍ മാറ്റം വരുത്താനുള്ള, മനുഷ്യന്റെ പ്രതികരണങ്ങളില്‍, പ്രതിരോധങ്ങളില്‍, ആത്മപ്രതിഫലനങ്ങളില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ ശക്തമായി സന്നിവേശിപ്പിച്ചിട്ടുള്ള സാങ്കേതിക വിദ്യയാണ്.
നാം നമ്മുടെ സ്വകാര്യതയെ കുറിച്ചുള്ള, മൂല്യങ്ങളെക്കുറിച്ചുള്ള, ജനാധിപത്യത്തെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ ഒക്കെ സാമൂഹ്യമാധ്യമങ്ങളുടെ ഇടപെടലിലൂടെ മാറിമാറിയുന്നുണ്ട്. ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്ന ഒരു വ്യക്തി, ജനാധിപത്യത്തിന് വോട്ട് ചെയ്തിരുന്ന ആ പഴയ വ്യക്തിയല്ല. ഈ ഒരു മാറ്റം ആ അര്‍ത്ഥത്തില്‍ വളരെ പ്രാധാന്യമുള്ളതാണ്. ആ പ്രാധാന്യത്തെയാണ് ഇനി നവസാങ്കേതിക മുതലാളിത്തം ചൂഷണം ചെയ്യാന്‍ പോകുന്നത്. അവര്‍ നമ്മളെ ഓരോരുത്തരെയും, ഇത്തരത്തില്‍ ഒരു ഭാഗത്തുകൂടി ജനാധിപത്യബോധമുള്ളവരാക്കി മാറ്റുകയും എന്നാല്‍ ആ ജനാധിപത്യബോധത്തെ വ്യക്ത്യധിഷ്ഠിതമായി ചുരുക്കി നിര്‍ത്തുവാന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്യുന്നുണ്ട് എന്ന രാഷ്ട്രീയ പ്രശ്‌നം പലപ്പോഴും കാണാതെ പോവുകയും ചെയ്യുന്നുണ്ട്. അതാണ് എനിക്ക് ഏറ്റവും പ്രധാനമായി തോന്നുന്നുണ്ട്. അവിടെയാണ് ഈ നവമാധ്യമ സാങ്കേതികവിദ്യ ദൈവമായിത്തീരാന്‍ പോകുന്നത്. കേവല മനുഷ്യശരീരത്തിന്റെ പരിണാമതലത്തില്‍ മാത്രമല്ല, മനുഷ്യസ്വഭാവത്തെത്തന്നെ തങ്ങള്‍ക്കനുകൂലമായി മാറ്റിമറിക്കാന്‍ കഴിയുന്ന വലിയ സംവിധാനമാണ് നവമാധ്യമങ്ങള്‍ എന്ന് മനസ്സിലാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്ന് നമ്മള്‍ സൂക്ഷ്മമായി മനസ്സിലാക്കേണ്ട കാര്യമാണ്.
മനുഷ്യന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ ദേശകാല ബന്ധിതമാണെന്നത് വസ്തുതയാണ്. അതിനാല്‍ ധാര്‍മ്മിക മാനദണ്ഡങ്ങള്‍ ദേശങ്ങളില്‍ നിന്ന് ദേശങ്ങളിലേക്കും കാലങ്ങളില്‍ നിന്ന് കാലങ്ങളിലേക്കും മാറിക്കൊണ്ടിരിക്കും. എന്നാല്‍ ശ്രീകുമാര്‍ അഭിപ്രായപ്പെടുന്നത്, നൈതികശൂന്യത എന്നത് മനുഷ്യനെസംബന്ധിച്ച് അസാധ്യമാണ് എന്നാണ്. നിര്‍മ്മിത ബുദ്ധിയിലേക്ക് ചുരുങ്ങിയ മനുഷ്യപ്രകൃതിയില്‍ നൈതികത എന്നത് ആരായിരിക്കും തീരുമാനിക്കുക?
ധാര്‍മ്മികത തീര്‍ച്ചയായിട്ടും ചരിത്രനിരപേക്ഷമായ സങ്കല്‍പ്പമല്ല. അതിന് ദേശകാല രൂപങ്ങളുണ്ട്. അതില്ലാതെ ധാര്‍മ്മികതയ്ക്ക് നിലനില്‍പ്പില്ല. എല്ലാ ധാര്‍മ്മികതയും ആപേക്ഷികമാണെന്ന് പറയുമ്പോഴും സാമൂഹ്യസംഘാടനത്തിന് അടിസ്ഥാനപരമായി ചില നൈതികഘടനകളില്ലാതെ സാധിക്കില്ല. അതുകൊണ്ടുതന്നെയാണ് നൈതിക സങ്കല്‍പ്പങ്ങളിലുള്ള ഇടപെടലുകള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. നമ്മളിപ്പോള്‍ ജനാധിപത്യപരമായി ശാക്തീകരിക്കപ്പെട്ട ഒരു വ്യക്തി എന്ന ബോധം, ആ ബോധം യഥാര്‍ത്ഥത്തില്‍ ഇത് നല്‍കുന്ന ഒരു ശക്തിക്ക് മാനിപുലേറ്റ് ചെയ്യാന്‍ കഴിയുന്നതാണ് എന്ന ആത്മബോധം ഇല്ലാത്ത ഒരവസ്ഥയില്‍ അത്യന്തം അപകടകരമാണ്.
"ഗേ സയന്‍സ്' എന്ന നീഷേയുടെ പുസ്തകത്തില്‍, അദ്ദേഹം ശാക്തീകരണം എന്ന വാക്കുപയോഗിക്കാതെ, ആരെങ്കിലും ആരെയെങ്കിലും ശാക്തീകരിക്കാന്‍ ശ്രമിക്കുന്നത്, അവരെ കൂടുതല്‍ ക്രിയാത്മകമായി ചൂഷണം ചെയ്യാനുള്ള സാധ്യത അന്വേഷിച്ചുകൊണ്ടാണ്. അല്ലെങ്കില്‍ കൂടുതല്‍ അധികാരം അവരില്‍ പ്രയോഗിക്കാന്‍ വേണ്ടിയാണ് എന്നാണ്. അത്തരത്തിലുള്ള ഒരു ശാക്തീകരണമാണ് നവമാധ്യമങ്ങള്‍ നമുക്ക് തരുന്നത്. നമ്മള്‍ വ്യക്തിപരമായി ശാക്തീകരിക്കപ്പെട്ടു. ഏതൊരു നേതാവിനെയും വിമര്‍ശിക്കാനും ട്രോളാനും വെല്ലുവിളിക്കാനും ഒരു ജനാധിപത്യ സ്വാതന്ത്ര്യം നമുക്ക് തരുമ്പോള്‍, അത് നവമാധ്യമങ്ങളുടെ ദയാവായ്പിനുള്ളില്‍ത്തന്നെ രൂപംകൊള്ളുന്നതാണ് എന്ന് നമ്മള്‍ മനസ്സിലാക്കാത്തതാണ് ഇതിന്റെ വൈരുദ്ധ്യം കുടികൊള്ളുന്നത്. ധാര്‍മ്മികതയുടെ മേഖലയിലുള്ള നവമാധ്യമങ്ങളുടെയും നിര്‍മ്മിതബുദ്ധിയുടെയും ഇടപെടല്‍ എന്ന് പറയുന്നത്, ഒരുതരത്തില്‍ ഓരോ വ്യക്തിയെയും അതിമാനുഷികരാക്കുകയും അതേസമയം ഈ അതിമാനുഷികത എന്നത് അങ്ങേയറ്റം പൊള്ളയായ ഒന്നാണെന്ന് അവരില്‍നിന്ന് തമസ്‌കരിച്ച് വെയ്ക്കുകയും ചെയ്യുന്ന (ഒരേസമയം തന്നെ, അറിവ് നല്‍കുകയും അതിനെ ഒളിപ്പിച്ച് വെയ്ക്കുകയും ചെയ്യുന്ന) രീതിയാണ്. ഈ ഒരര്‍ത്ഥത്തിലാണ് എന്ത് തരത്തിലുള്ള നൈതികതയായിരിക്കും ഒരു സൈബോര്‍ഗിയന്‍ ലോകം സ്വീകരിക്കുക എന്നിങ്ങനെയുള്ള സംശയങ്ങള്‍ നമ്മള്‍ ചോദിക്കുന്നത്. സ്വാഭാവികമായും അത് ഇന്നത്തെ നൈതികത ആയിരിക്കുകയില്ല.

നൈതികത എപ്പോഴും ആപേക്ഷികമാവുകയും കാലദേശ ബദ്ധമാവുകയും ചെയ്യുന്നപോലെത്തന്നെ അത് സാങ്കേതികവും കൂടി ആയിത്തീരും. സാങ്കേതികതയുടെ കൂടി പരിവൃത്തത്തിനുള്ളില്‍ രൂപപ്പെടുന്ന ഒന്നായിരിക്കും ഈ സൈബോര്‍ഗിയന്‍ നൈതികത. അതിന്റെ പ്രകാശങ്ങള്‍, പ്രതിനിധാനങ്ങള്‍ ഒക്കെ എങ്ങനെയായിരിക്കും എന്നത് നമ്മള്‍ ചരിത്രത്തിലൂടെ കാത്തിരുന്നു കാണേണ്ട കാര്യമാണ്.
നിര്‍മ്മിതബുദ്ധിക്ക് മേല്‍ക്കോയ്മയുള്ള ഒരു ലോകത്ത് സ്വതന്ത്രവ്യക്തി എന്ന സങ്കല്‍പ്പത്തിന് പരിണാമം സംഭവിക്കുമോ?
സ്വാതന്ത്ര്യത്തെ ഒരു വ്യക്തിഗത സങ്കല്‍പമായി കരുതുന്നത് പഴയ അരിസ്റ്റോട്ടേലിയന്‍ ചിന്തയാണ്. "മനുഷ്യന്‍ ഒരു രാഷ്ട്രീയ മൃഗമാണ്' എന്ന വ്യാഖ്യാനമാണ് അതിന്റെ അടിത്തറ. സൈബോര്‍ഗ് ആ അര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയജീവി ആയിരിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം; മനുഷ്യന്‍ എന്ന നിലയിലുള്ള പരിമിതികളെ അതിലംഘിക്കാനുള്ള ഒരു പരിശ്രമമാണ്. നമ്മള്‍ അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും മാര്‍ഗ്ഗങ്ങളെക്കുറിച്ചും ചിന്തിക്കുന്നുണ്ടെങ്കിലും, അതിന്റെ അടിസ്ഥാന ത്വരയെന്നത് ശരീരത്തെ കൂടുതല്‍ സ്വതന്ത്രമാക്കുക എന്നതാണ്.
ജനാധിപത്യത്തെക്കുറിച്ചുള്ള സാമൂഹിക സങ്കല്‍പം, സ്വകാര്യസ്വത്തിനെക്കുറിച്ചുള്ള സാമൂഹിക സങ്കല്‍പം; ഇതിനെയൊക്കെ അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്ന ഒരു രാഷ്ട്രീയഘടന പുതിയ ലോകത്ത് സൃഷ്ടിക്കുവാന്‍ കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുമോ?
പക്ഷെ, ശരീരത്തിന്റെ ഈ സ്വാതന്ത്ര്യം മാത്രമാണോ സ്വാതന്ത്ര്യം എന്നതുകൊണ്ട് സാമൂഹികമായി നാം അര്‍ത്ഥമാക്കുന്നത്? ഒരു സാമൂഹിക ജീവിതത്തില്‍ വ്യക്തികള്‍ തമ്മിലുള്ള പാരസ്പര്യത്തിലാണ് സ്വാതന്ത്ര്യം കണ്ടെത്തുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് എന്ന പ്രശ്നത്തെ ഈ ചര്‍ച്ച അവഗണിക്കുന്നുണ്ട്. മനുഷ്യന്‍ വ്യക്തി എന്ന നിലയില്‍ പരിമിതികളെ അതിലംഘിക്കുന്ന ഒരു പുതിയ രാഷ്ട്രീയമൃഗമായി മാറുന്നുണ്ടെങ്കിലും സാമൂഹ്യതലത്തില്‍ അതിന്റെ പ്രതിഫലനങ്ങള്‍ ഏതു രീതിയിലായിരിക്കും എന്നതിനെ സംബന്ധിച്ച വ്യക്തമായ സൂചന ലഭ്യമല്ല. പകരം നമ്മുടെ മുമ്പില്‍ എന്താണുള്ളത്? നേരത്തെ സൂചിപ്പിച്ച, പൊള്ളയായ രീതിയില്‍ ശാക്തീകരിക്കപ്പെട്ട ഒരു സ്വതന്ത്ര വ്യക്തി, അത്തരം പൊള്ളയായ വ്യക്തിത്വങ്ങളുടെ പാരസ്പര്യത്തിന്റെ എല്ലാ അപാകതകളോടും കൂടി നിലനില്‍ക്കാന്‍ പോവുകയാണ്. അതിന്റെ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ (ദാര്‍ശനിക, നൈതിക പ്രശ്നങ്ങള്‍) എന്തൊക്കെയാണ് എന്നതാണ് ഈ സന്ദര്‍ഭത്തില്‍ ഏറ്റവും പ്രധാന ചോദ്യം.
പഴയ തരത്തിലുള്ള ഒരു സ്വാതന്ത്ര്യസങ്കല്‍പം അപ്രസക്തമാവുന്നുണ്ട് ഒരു സൈബോര്‍ഗിയന്‍ ലോകത്ത്. കാരണം ലോകത്തിന്റെ സൈബോര്‍ഗിയന്‍ നൈതികതയുടെയും രാഷ്ട്രീയ ബോധത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അതൊക്കെ വികസിച്ചു വരുക. അതിനെ നിയന്ത്രിക്കുന്ന ശക്തികള്‍ ഏതൊക്കെയായിരിക്കും, അതിന്റെ രാഷ്ട്രീയമായ മറ്റു സാധ്യതകള്‍ ഏതൊക്കെയായിരിക്കും എന്നതൊക്കെ അറിയേണ്ടതായിട്ടുണ്ട്. അതൊക്കെ വിശദമായി മനസ്സിലാക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഉണ്ടായിട്ടില്ല എന്ന് പറയുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം; ജനാധിപത്യത്തെക്കുറിച്ചുള്ള സാമൂഹിക സങ്കല്‍പം, സ്വകാര്യസ്വത്തിനെക്കുറിച്ചുള്ള സാമൂഹിക സങ്കല്‍പം; ഇതിനെയൊക്കെ അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്ന ഒരു രാഷ്ട്രീയഘടന പുതിയ ലോകത്ത് സൃഷ്ടിക്കുവാന്‍ കോര്‍പ്പറേറ്റുകള്‍ ശ്രമിക്കുമോ? നേരിട്ട് കോര്‍പ്പറേറ്റുകള്‍ ഭരിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുവാന്‍ അവര്‍ക്ക് സാധിക്കുമോ തുടങ്ങിയ ചോദ്യങ്ങളുമായി ബന്ധപ്പെടുത്തി മാത്രമേ നമുക്ക് ഈ പ്രശ്‌നം ഉന്നയിക്കാന്‍ സാധിക്കൂ.
ഡേറ്റയെ ചുറ്റിപ്പറ്റി ഒരു വിവാദം കേരളത്തില്‍ ഈയിടെ നടക്കുകയുണ്ടായി. അത് നിലനില്‍ക്കുന്നുമുണ്ട്. കോര്‍പ്പറേറ്റ് മുതലാളിത്തത്തിന് ആവശ്യമുള്ളത് അമൂര്‍ത്തമായ ഡേറ്റ അല്ലെന്നും, വ്യക്തിയുടെ സ്വകാര്യതയില്‍ കടന്നുകയറുക എന്നതിനുള്ള സാധുത (ഭരണഘടനാപരമായും രാഷ്ട്രീയമായും സാംസ്‌കാരികമായും) നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും ശ്രീകുമാര്‍ പറഞ്ഞിരുന്നു. അതൊന്ന് വ്യക്തമാക്കാമോ?
സൈബോര്‍ഗിന്റെയും നിര്‍മ്മിതബുദ്ധിയുടെയും കാലഘട്ടം എന്ന് പറയുന്നത്, കോര്‍പ്പറേറ്റുകളെ സംബന്ധിച്ച് സൂക്ഷ്മമായ വിവര ശേഖരണത്തിന്റെയും അതിനേക്കാള്‍ സൂക്ഷ്മമായ ഡേറ്റയുടെ മാനിപ്പുലേറ്റിവ് ഡിപ്ലോയ്‌മെന്റിന്റെയും കാലഘട്ടമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ദേശരാഷ്ട്രങ്ങളുടെ മാധ്യസ്ഥത്തില്‍ തന്നെയാണ് മുതലാളിത്തത്തിന് ഇത് ചെയ്യുവാന്‍ സാധിക്കുക. പക്ഷെ അതില്‍ അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല.

1980-കളുടെ തുടക്കത്തില്‍ നിയോ-ലിബറല്‍ സാമ്പത്തിക സംവിധാനം ലോകം മുഴുവന്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായി, ലോകവ്യാപാര സംഘടനയുടെ അടിസ്ഥാന ഘടനകളില്‍ മാറ്റം വരുത്താന്‍ ശ്രമം നടന്ന സന്ദര്‍ഭത്തില്‍ ആദ്യമുണ്ടായ ഒരു കാര്യം, ഓരോ ദേശരാഷ്ട്രങ്ങളുടെയും ബൗദ്ധിക സ്വത്തവകാശ നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നിര്‍ദ്ദേശമായിരുന്നു. അന്ന് ഇന്ത്യയും ചൈനയും അപ്രകാരം ഭേദഗതി ചെയ്ത രാജ്യങ്ങളാണ്. അനേകം ഏഷ്യന്‍ ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും മുതലാളിത്തത്തിന്റെ ഈ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഭരണഘടന തന്നെ ഭേദഗതി ചെയ്തു. അത്തരത്തില്‍ ഇടപെടാന്‍ സാധിക്കും എന്ന് ഉറപ്പുള്ളതിനാലാണ്, ദേശരാഷ്ട്രവുമായി ഉടമ്പടി ഉണ്ടാക്കി ഈ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാന്‍ അവര്‍ ശ്രമിക്കുന്നത്. പക്ഷെ, അതിനൊക്കെ അപ്പുറത്ത്, ദേശരാഷ്ട്രങ്ങളുടെ മാധ്യസ്ഥമെന്നത് സെക്കന്ററിയാണ്. ഒരു പ്രാഥമിക കാര്യമല്ല.
ഈ മേല്‍നിരീക്ഷണ സംവിധാനം, ഫൂക്കോ ഒക്കെ മുന്‍പ് നിരീക്ഷിച്ച പെനപ്റ്റികോണ്‍ സംവിധാനത്തിനപ്പുറത്തേക്ക് പോകുന്ന, അതിനെ അപ്രസക്തമാക്കുന്ന, അസംഗതമാക്കുന്ന പുതിയ മേല്‍നിരീക്ഷണ സംവിധാനമാണ് നവസാങ്കേതിക വിദ്യ കൊണ്ടുവരുന്നത്. അത്, നമ്മളെത്തന്നെ മറ്റുള്ളവരുടെ നിരീക്ഷകരാക്കുന്ന, നമ്മുടെ തന്നെ നിരീക്ഷകരാക്കുന്ന ഒരു സാങ്കേതിക സംവിധാനമാണ്. ആ നിരീക്ഷണങ്ങളിലൂടെയുള്ള ഡേറ്റയാണ് നമ്മള്‍ കൈമാറിക്കൊണ്ടിരിക്കുന്നത്. ആ ഡേറ്റ ഉപയോഗിച്ചാണ് നമ്മളെയും നമ്മുടെ തന്നെ സാമൂഹ്യ ജീവിതത്തെയും ഈ കോര്‍പ്പറേറ്റുകള്‍ മാനിപ്പുലേറ്റ് ചെയ്യാന്‍ പോകുന്നത്. താങ്കള്‍ സൂചിപ്പിച്ചതു പോലെ ഭീതിദമായ ഒരു അവസ്ഥ ഇതില്‍ അടങ്ങിയിട്ടുണ്ട് എന്നത് വാസ്തവമാണ്. അതിനെതിരെയുള്ള പ്രതിരോധം ഏതുതരത്തില്‍ ഉയര്‍ന്നുവരും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
(ദില്ലി ഡാലി പോഡ്കാസ്റ്റ് മേയ് 2)
അനിവര്‍ അരവിന്ദ് / ജിന്‍സി ബാലകൃഷ്ണന്‍
Jan 26, 2021
38 Minutes Listening
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
Truecopy Webzine
Dec 10, 2020
1 Minute Read
PJJ Antony
26 May 2020, 12:03 PM
What kind of a human can be there without ethical and/or moral concerns, compulsions? Intimidating even to imagine. Thank you Sreekumar sir for the provoking thoughts.