സര്‍വകലാശാലകള്‍
ദുരന്തമായി ഒടുങ്ങാതിരിക്കാന്‍
സര്‍വകലാശാലകള്‍ ദുരന്തമായി ഒടുങ്ങാതിരിക്കാന്‍
കേരളത്തിലെ സര്‍വകലാശാലകളും ഉന്നതവിദ്യാഭ്യാസമേഖലയും സങ്കുചിത രാഷ്ട്രീയ ഇടപെടലുകളുടെയും നിക്ഷിപ്തതാല്‍പര്യങ്ങളുടെയും കളരികളായി മാറുകയും ചെറുപ്പക്കാര്‍ ഒഴിഞ്ഞു പോകുന്ന ഒരു 'ഗോസ്റ്റ് ടൗണ്‍' ആയി കേരളം മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സര്‍വകലാശാലകളുടെ അക്കാദമിക ബ്രില്യന്‍സ് അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ചില ആലോചനകള്‍
24 Dec 2021, 10:31 AM
സര്‍വകലാശാലാ ഭരണത്തിലെ രാഷ്ട്രീയ ഇടപെടല്‍ താങ്ങാനാകുന്നില്ലെന്നും ഉന്നതപദവികളില്‍ ഇഷ്ടക്കാരെ നിയമിക്കുന്നുവെന്നും ചാന്‍സലര്‍ പദവി ഒഴിയാന്‍ തയാറാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലാ ഫയലുകള്‍ സ്വീകരിക്കരുതെന്നു അദ്ദേഹം ഉത്തരവിട്ടിരിക്കുന്നു. ഗവര്‍ണറുടെ ഇടപെടലുകളില്‍ സര്‍ക്കാര്‍ ബാഹ്യ സമ്മര്‍ദവും ആരോപിക്കുന്നു.
ഉന്നത വിദ്യാഭ്യാസം ആഗോളതലത്തില്‍ കൂടുതല്‍ മത്സരാധിഷ്ഠിതമാകുകയും വിദ്യാര്‍ഥികള്‍ക്കും അക്കാദമിക സമൂഹത്തിനും മുന്നില്‍ വന്‍ വെല്ലുവിളികള്‍ രൂപപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ്, ‘വിദ്യാഭ്യാസത്തിന്റെ മോഡല്‍' സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസമേഖല സ്തംഭിച്ചുനില്‍ക്കുന്നത്. ഈ പ്രതിസന്ധിഘട്ടത്തില്‍, നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആലോചനയാണ് ട്രൂ കോപ്പി വെബ്‌സീന്‍ മുന്നോട്ടുവക്കുന്നത്.
സർവകലാശാലകൾക്കുവേണം സ്വയംഭരണം; പക്ഷേ...
എം. കുഞ്ഞാമൻ
കോടതി നിശ്ചയിക്കേണ്ട നിയമപ്രശ്‌നമോ സര്‍ക്കാര്‍ തീരുമാനിക്കേണ്ട ഭരണപരമായ പ്രശ്‌നമോ മാത്രമല്ല, വൈസ് ചാൻസലർ നിയമനവും സർവകലാശാലകളിലെ അധ്യാപക നിയമനവുമെന്ന് എം. കുഞ്ഞാമൻ. അതൊരു ധാര്‍മികതയുടെ പ്രശ്‌നം കൂടിയാണ്. ധാര്‍മികത ചോദ്യംചെയ്യപ്പെടാന്‍ പാടില്ലാത്ത ഒരു ഘടകമാണ്. പലപ്പോഴും അത് ചോദ്യം ചെയ്യപ്പെടുന്നതുകൊണ്ട് യൂണിവേഴ്‌സിറ്റിക്കും സംവിധാനത്തിനും തന്നെ വലിയ ആഘാതമേല്‍ക്കേണ്ടിവരുന്നു. ഇവിടെ പദവി വേണോ ധാര്‍മികത വേണോ എന്ന ചോദ്യം പ്രകടമായി നമ്മുടെ മുന്നില്‍ വരുന്നുണ്ട്. ഇത്തരം പദവികളില്‍ വരുന്നവര്‍ എതിരാളികള്‍ ഇല്ലാത്തവരായിരിക്കണം. കാരണം എതിരാളികളുണ്ടെങ്കില്‍ അവര്‍ എന്തായാലും ചോദ്യം ചെയ്യും. നമ്മുടേതുപോലെ രാഷ്ട്രീയധ്രുവീകരണം സംഭവിച്ച സമൂഹത്തില്‍ എപ്പോഴും ചോദ്യം ചെയ്യലുണ്ടാകാം. പ്രതിപക്ഷം എപ്പോഴും ചോദ്യം ചെയ്യും. അവര്‍ക്കുപോലും ചോദ്യം ചെയ്യാന്‍ കഴിയാത്ത തരത്തിലുള്ള വ്യക്തിത്വവും സ്വഭാവ വിശേഷങ്ങളുമുള്ള ആളുകളെ കണ്ടെത്തേണ്ടിവരും.
സ്വാധീനത്തിലൂടെ ഒരാൾ നിയമിക്കപ്പെടുമ്പോള്‍, അദ്ദേഹത്തിന് യോഗ്യതയുണ്ട് എന്ന് പറയുന്നത് ഒരു ന്യായീകരണമല്ല. യോഗ്യതയുള്ളയാള്‍ തന്നെയായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നത്. പക്ഷെ, മറ്റുള്ളവരും യോഗ്യതയുള്ളവരാണ്. യോഗ്യതയുള്ളവരെ നിയമിക്കാന്‍ കൃത്യമായ നടപടിക്രമങ്ങളുണ്ട്. ആ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നതാണ് ചോദ്യം.
എല്ലാ കാര്യങ്ങളും കോടതിക്ക് വിടുക എന്നതുതന്നെ രാഷ്ട്രീയം പരാജയപ്പെട്ടതിന്റെ ലക്ഷണമാണ്. സ്വതന്ത്രമായി ഒരു തീരുമാനമെടുക്കുന്നതിന് അധികാരികള്‍ക്ക് കഴിയുന്നില്ല. കാരണം ന്യായയുക്തമായ തീരുമാനങ്ങളല്ല പലപ്പോഴും അവര്‍ക്ക് എടുക്കേണ്ടിവരുന്നത്. അതുകൊണ്ടാണ് കോടതിക്ക് വിടേണ്ടിവരുന്നത്. കോടതിക്ക് വിടുന്നത് ജനങ്ങളെ സംബന്ധിച്ച് ആശാവഹമാണെങ്കിലും അത് രാഷ്ട്രീയ പരാജയമാണ്.
ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ തിരഞ്ഞെടുപ്പ് രീതികളില്‍ പ്രശ്‌നങ്ങളുണ്ട്. ചാന്‍സലര്‍ക്ക് കൊടുക്കുന്ന ലിസ്റ്റിൽ രാഷ്ട്രീയമായ കടന്നുകയറ്റവും അക്കാദമിക് ഇതര പരിഗണനകളും കടന്നുകൂടാനിടയുണ്ട്. ഇതൊന്നും, സാങ്കേതികമായോ നിയമപരമായോ തീരുമാനിക്കപ്പെടേണ്ട കാര്യമല്ല. സാങ്കേതികമായിട്ടും നിയമപരമായിട്ടും ശരിയാണെങ്കില്‍ തന്നെ ആ പദവി ചോദ്യംചെയ്യപ്പെട്ടിട്ടുണ്ടോ എന്നുള്ളതാണ് ആദ്യത്തെ പ്രശ്‌നം. ഒരുപക്ഷേ അദ്ദേഹത്തിന് അനുകൂലമായിട്ടായിരിക്കും കോടതിവിധി വരുന്നത്. പക്ഷേ ചോദ്യം ചെയ്യപ്പെട്ടു എന്നതാണ് മൗലികമായ പ്രശ്‌നം. അതിനുള്ള സാധ്യതകള്‍ ഇല്ലാത്ത തരത്തില്‍ നിയമനരീതി മാറ്റിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെയും തന്മൂലമുണ്ടാകുന്ന വിവാദങ്ങളിലൂടെയും വരുന്ന ഒരാള്‍ക്ക് വിദ്യാര്‍ഥികളുടെ മുന്നില്‍ നിന്ന് സംസാരിക്കാനുള്ള മൊറാലിറ്റി നഷ്ടപ്പെടും. അത്തരം വ്യക്തികളെ അക്കാദമിക് ക്രെഡെന്‍ഷ്യല്‍സിന്റെ അടിസ്ഥാനത്തില്‍ തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇപ്പോഴുള്ള രീതി ശരിയല്ല. സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റികളാണെങ്കില്‍ സെര്‍ച്ച് കമ്മിറ്റി കൊടുക്കുന്ന ലിസ്റ്റില്‍ നിന്ന് ഒരാളെ ചാന്‍സലര്‍ നിയമിക്കുകയാണ് ചെയ്യുന്നത്. ഇതിലൊക്കെ സ്വാധീനത്തിനും കടന്നുകയറ്റത്തിനും സാധ്യതകളുണ്ട്. ചിലയിടത്ത് അത് അനാവരണം ചെയ്യപ്പെടുന്നു. ചിലയിടത്ത് പുറത്തേക്ക് വരുന്നില്ലെന്നുമാത്രം. അത്തരം പഴുതുകളടച്ച്, വിവാദങ്ങളില്ലാതെ അക്കാദമിക് ക്രെഡെന്‍ഷ്യല്‍സുള്ള വ്യക്തികളെ നിയമിക്കണം. വരുന്ന ആളുകള്‍ക്ക് കഴിവുണ്ടോ എന്നതല്ല പ്രശ്‌നം, എങ്ങനെ വരുന്നു, അല്ലെങ്കില്‍ പരിഗണിക്കപ്പെടാനുള്ള സവിശേഷതകളും യോഗ്യതകളും എന്താണ് എന്നതാണ് പ്രധാനം. അത് ചോദ്യം ചെയ്യപ്പെടാത്തവയായിരിക്കണം- കുഞ്ഞാമൻ എഴുതുന്നു.
സര്‍വകലാശാലകള്‍ക്കു മുന്നിലുള്ളത് മാറ്റം, അല്ലെങ്കില്‍ ദാരുണ അന്ത്യം
അമൃത് ജി. കുമാര്‍
ഇപ്പോഴത്തെ മത്സരാത്മകതക്ക് പറ്റുന്ന രീതിയിലാണോ നമ്മുടെ യൂണിവേഴ്സിറ്റികള്‍ മുന്‍പോട്ടു പോകുന്നത് എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. യൂണിവേഴ്സിറ്റി തലങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന നിയമനങ്ങള്‍ ഭാവി മാറ്റങ്ങള്‍ക്ക് എത്രകണ്ട് ഊന്നല്‍ നല്‍കുന്നുണ്ട് എന്നതും പ്രധാനമാണ്. ഇപ്പോള്‍ നമ്മുടെ സര്‍വകലാശാലകളില്‍ നിയമിക്കപ്പെടുന്നവരാണ് ഭാവിയില്‍ ഈ മത്സരാത്മകതയെ നേരിടേണ്ടി വരിക. മത്സരാത്മകതയെ നേരിടുന്നതിനുള്ള കഴിവും പ്രാപ്തിയും ഇല്ലാത്ത, രാഷ്ട്രീയ ബന്ധത്തിന്റെയും മറ്റ് സ്വാധീനങ്ങളിലൂടെയും പേരില്‍ മാത്രം സര്‍വകലാശാലകളില്‍ നിയമിക്കപ്പെടുന്നവര്‍ വലിയ മത്സരങ്ങളുടെ ലോകത്ത് യൂണിവേഴ്സിറ്റികളെ എത്രമാത്രം മുന്നോട്ട് കൊണ്ടുപോകും എന്നത് കാത്തിരുന്നു കാണേണ്ടതാണ്.
കൃത്യമായി നിര്‍വചിക്കപ്പെട്ട ‘പഠന ഔട്ട്കം'കളുടെ അടിസ്ഥാനത്തില്‍ ഉന്നത വിദ്യാഭ്യാസ പ്രക്രിയ ഒന്നാകെ പുനരേകീകരിക്കപ്പെടുന്നതാണ് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന മറ്റൊരു പ്രധാന മാറ്റം. വ്യവസായികാധിഷ്ഠിതമായ തൊഴില്‍ വിപണിയിലുള്ള, വിദ്യാഭ്യാസത്തിലെ ശക്തമായ ഇടപെടലാവും ഇതിനുള്ള പ്രധാന കാരണം. വ്യവസായ ലോകം ആവശ്യപ്പെടുന്ന രീതിയില്‍ വളരെ കൃത്യമായി നിര്‍വ്വചിക്കപ്പെടാന്‍ സാധിക്കുന്നതും അളന്നു തിട്ടപ്പെടുത്താന്‍ സാധിക്കുന്നതുമായ രീതിയിലാവും പാഠ്യപദ്ധതിയില്‍ ഔട്ട്കമ്മുകള്‍ നിശ്ചയിക്കുക. അതുകൊണ്ട് പത്തു മണിക്കെത്തി നാലുമണിക്ക് വീട്ടില്‍ പോകാവുന്ന ജോലി എന്നതില്‍ നിന്ന് സര്‍വകലാശലാ അധ്യാപനം മാറുകയും വ്യാവസായധിഷ്ഠിതമായ താത്പര്യങ്ങളെ മനസ്സിലാക്കാനുള്ള ജാഗ്രതയും അവയെ പാഠ്യപദ്ധതിയില്‍ വിളക്കി ചേര്‍ക്കുന്നതിനുള്ള കഴിവും അനിവാര്യമാകുകയും ചെയ്യും. അങ്ങനെയല്ലാത്ത സര്‍വകലാശാലകള്‍ ഭാവിയില്‍ അന്യം നിന്നു പോകും. കാലഘട്ടത്തിനനുസൃതമായി നൈപുണികള്‍ മാറി മാറി വരുമ്പോള്‍ ഇവക്കനുസരിച്ച് പാഠ്യപദ്ധതിയും സിലബസും നവീകരിക്കുകയും അവയോരോന്നും ആവശ്യമുള്ളവരില്‍ അത്രയും എത്തിക്കുക എന്ന മാര്‍ക്കറ്റിംഗ് ജോലിയും ഉന്നതവിദ്യാഭ്യാസരംഗത്ത് അധ്യാപകരുടെ ജോലിയുടെ ഭാഗമാകാന്‍ പോവുകയാണ്. ഈ മാറ്റങ്ങള്‍ക്കെല്ലാം അനുസൃതമായി സ്വയം പരിവര്‍ത്തിപ്പിക്കാനുതകുന്ന ഉന്നത വിദ്യാഭ്യാസ ഇക്കോ സിസ്റ്റം നിലവില്‍ വന്നില്ലെങ്കില്‍ സര്‍വകലാശാലകളുടെ ദാരുണമായ അന്ത്യത്തിന് നാം സാക്ഷിയാകേണ്ടി വരും- അമൃത് ജി. കുമാർ എഴുതുന്നു.
ഒരു അപ്പാര്‍ട്ടുമെന്റില്‍ ഏഴ് നൊബേല്‍ ജേതാക്കള്‍ താമസിച്ചിരുന്ന ഒരു സര്‍വകലാശാല
എതിരന്‍ കതിരവന്‍
ചെറുപ്പക്കാര്‍ ഒഴിഞ്ഞു പോയ കേരളം ഒരു ‘ഗോസ്റ്റ് ടൗണ്‍' ആയിക്കൊണ്ടിരിക്കയാണെന്ന് വാര്‍ത്തകള്‍ വരുന്ന കാലമാണ്. കേരളത്തിനു പുറത്തേയ്ക്ക് പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്. ചെറുപ്പക്കാര്‍ക്ക് പറയാനുള്ളത് ഇതാണ്: ഇവിടെ പഠിച്ചിറങ്ങിയാല്‍ ജോലി കിട്ടാനുള്ള തടസങ്ങള്‍ രണ്ടുണ്ട്: ഒന്ന് സ്വാധീനം വേണം, രണ്ട് പണം കൊടുക്കണം. വിദ്യാഭ്യാസ രംഗത്തെ നിയമനങ്ങള്‍ക്ക് ഇവ രണ്ടും അത്യവശ്യമാണെന്നുള്ളത് രഹസ്യമൊന്നുമല്ല.
ഭരണകൂടത്തിന്റേയോ മറ്റ് ബാഹ്യശക്തികളുടേയോ സ്വാധീനമില്ലാതെ സര്‍വകലാശാലകള്‍ക്ക് അവയുടെ ദൗത്യവും ലക്ഷ്യവും ആദര്‍ശവും പൂര്‍ത്തീകരിക്കാം എന്ന രാഷ്ട്രീയ/സാമൂഹ്യ പരിതസ്ഥിതി നിലവിലുള്ളതുകൊണ്ടാണ് അമേരിക്കന്‍ യൂണിവേഴ്സിറ്റികള്‍ academic centers for excellence ആയി നിലനില്‍ക്കുന്നത്.
പുറം നാട്ടിലെ ( അമേരിക്കയോ യൂറോപ്പോ) യൂണിവേഴ്സിറ്റികളുമായി യാതൊരു താരതമ്യവും നമ്മുടെ സര്‍വകലാശാലകളുമായി പാടില്ലാത്തതാണ്, നമ്മുടെ വിഭവങ്ങള്‍ പരിമിതമാണ്. പക്ഷേ ഇതു രണ്ടും പരിചയിച്ച ഒരു വ്യക്തി എന്ന നിലയ്ക്കാണ് ഇതിന് ഇവിടെ ഒരുമ്പെടുന്നത്. ഇന്ന് ലോകത്തെമ്പാടും വിദ്യാര്‍ത്ഥികളായെത്താന്‍ പ്രാപ്തരും അതിനു തിടുക്കപ്പെടുന്നവരുമാണ് കേരളത്തിലെ പുതുതലമുറ. അതുകൊണ്ടുതന്നെ മറ്റു രാജ്യങ്ങളിലെ വിദ്യാഭ്യാസ വ്യവസ്ഥകളെക്കുറിച്ച് തികച്ചും അറിവോടു കൂടിയായിരിക്കണം കേരളത്തിലെ രീതികള്‍ക്ക് മൂല്യാങ്കനം കുറിക്കേണ്ടത്. പക്ഷെ എക്സലെന്‍സിനു വേണ്ടിയുള്ള അടിസ്ഥാന തീരുമാനങ്ങ?ളോ പ്രായോഗിക വ്യവസ്ഥകളോ കടലാസില്‍ മാത്രം ഒതുങ്ങുന്ന രീതിയിലാണ് നമ്മളെ കെടുകാര്യസ്ഥത കൊണ്ടെത്തിച്ചിരിക്കുന്നത്.
ഇന്ന് ചെറുപ്പക്കാര്‍ കേരളം വിട്ടു പോകുന്നതിനെക്കുറിച്ച് ആവലാതികളുയരുന്നുണ്ട്. കാരണങ്ങളില്‍ പ്രധാനം, ജോലി കിട്ടാനുള്ള മാനദണ്ഡം സ്വാധീനം ആണെന്നുള്ളതാണ്. ചുരുങ്ങിയ ഇടങ്ങളിലല്ലാതെ വിദ്യഭ്യാസ കേന്ദ്രങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ഭരണകൂടത്തിന്റെ സ്വാധീനം മാത്രമല്ലാതെ പാര്‍ട്ടി സ്വാധീനവും ആവശ്യമാണ് പലപ്പോഴും. അതിനെച്ചൊല്ലിയുള്ള കോലാഹലങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ചേരിതിരിഞ്ഞുള്ള ആക്രമണത്തിലാണ് താല്‍പര്യം. സ്വജനപക്ഷപാതത്തിന് പണ്ടേ കുപ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുണ്ട് യൂണിവേഴ്സിറ്റി നിയമനങ്ങള്‍. ഇത്തരം പ്രതിബന്ധങ്ങള്‍ക്കിടയില്‍, ഉന്നത ഗവേഷണകേന്ദ്രങ്ങളില്‍ ജോലിയില്‍ പ്രവേശിക്കാന്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രഗല്‍ഭ മലയാളികള്‍ക്ക് ഇങ്ങോട്ടെത്തുന്നത് എളുപ്പവുമല്ല.
യൂറോപ്പിലും അമേരിക്കയിലും പ്രസിദ്ധരെ ക്ഷണിച്ചു വരുത്തി പ്രൊഫസര്‍മാരായി നിയമിക്കുന്നത് സാാധാരണമാണെങ്കില്‍ ഇവിടെ അങ്ങനെയൊന്ന് സങ്കല്‍പ്പിക്കാനേ വയ്യ. മറുനാട്ടില്‍ നിന്നുള്ള പ്രഗല്‍ഭര്‍ ഇവിടെ വരാന്‍ മടിയ്ക്കും. അവര്‍ക്ക് നിസ്വാര്‍ത്ഥസേവനം ദുഷ്‌ക്കരമായിരിക്കും എന്ന് അറിയാം. ഭരണകൂടത്തിന്റേയോ ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെയോ സൗജന്യങ്ങളോ സൗമനസ്യമോ കൂടെയില്ലെങ്കില്‍ അതിജീവനം ദുഷ്‌ക്കരവുമാകും. പൊലീസിനെ രാഷ്ട്രീയവല്‍ക്കരിച്ചതിലും വലിയ ദുരന്തമാണ് വിദ്യാഭ്യാസരംഗം രാഷ്ട്രീയവല്‍ക്കരിച്ചതിലൂടെയുണ്ടായിരിക്കുന്നത്- എതിരൻ കതിരവൻ എഴുതുന്നു.
കെ.വി. ദിവ്യശ്രീ
Jun 25, 2022
10 Minutes Read
ആദി
Jun 24, 2022
6 Minutes Read
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch
ഉമ്മർ ടി.കെ.
Jun 16, 2022
10 Minutes Read
കെ.വി. മനോജ്
May 07, 2022
8 Minutes Read