'ഇംഗ്ലീഷിലാണ് പഠിക്കേണ്ടത് എന്ന ജനകീയമായ തീര്‍പ്പിനനുസൃതമായി വിദ്യാഭ്യാസചിന്തകള്‍ മാറ്റുകയാണോ വേണ്ടത്? മലയാളം മീഡിയത്തില്‍ അവശേഷിക്കുന്നവര്‍ ജാതീയമായോ സാമൂഹികമായോ സാമ്പത്തികമായോ പിന്നോക്കം നില്‍ക്കുന്നവരാണോ എന്നതും ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.' - കേരളത്തിലെ പൊതുവിദ്യാഭ്യാസം പതിയെ ഇംഗ്ലീഷ് മീഡിയത്തിലേക്കു വഴിമാറുന്ന പ്രതിഭാസം ചര്‍ച്ചയ്ക്കായി മുന്നോട്ടുവെക്കുകയാണ് ലേഖകന്‍
13 Apr 2021, 03:06 PM
കേരളത്തില്‍ സര്‍ക്കാര്‍ സിലബസില്‍ പത്താംക്ലാസ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളില്‍ പാതിയിലേറെയും ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് എന്ന കണക്കു പുറത്തുവന്നിരിക്കുന്നു. സര്‍ക്കാര്‍ സ്‌കൂളുകള്‍, എയ്ഡഡ് സ്‌കൂളുകള്‍, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ എന്നിവിടിങ്ങളില്‍നിന്നായി 422226 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പത്താംക്ലാസ് പരീക്ഷ എഴുതുന്നത്. ഇതില്‍ 218043 വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് മീഡിയത്തിലും 200613 വിദ്യാര്‍ത്ഥികള്‍ മലയാളം മീഡിയത്തിലും പരീക്ഷയെഴുതുന്നു. മലയാളം മീഡിയത്തേക്കാള്‍ 17430 വിദ്യാര്‍ത്ഥികളാണ് ഇംഗ്ലീഷ് മീഡിയത്തില്‍ അധികമായി പരീക്ഷയെഴുതുന്നത്. തമിഴ് മീഡിയമായി 2163 വിദ്യാര്‍ത്ഥികളും കന്നഡ മീഡിയമായി 1409 വിദ്യാര്‍ത്ഥികളും കേരളസിലബസില്‍ പരീക്ഷയെഴുതുന്നുണ്ട്. ഇതിനുപുറമെ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. തുടങ്ങിയ കേന്ദ്ര സിലബസുകളില്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ അധ്യയനമാധ്യമവും ഇംഗ്ലീഷാണ്. മൊത്തം വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഇംഗ്ലീഷ് അധ്യയനമാധ്യമമായി സ്വീകരിച്ചവരാണ് എന്നതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. മലയാളം അധ്യയനമാധ്യമമായി പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം ക്രമേണ കുറയുന്നു എന്നു ചുരുക്കം.
ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാറിന്റെ പ്രധാന ഭരണനേട്ടങ്ങളിലൊന്നായി എടുത്തുപറഞ്ഞിരുന്നത് പൊതുവിദ്യാലയങ്ങളുടെ മുന്നേറ്റമായിരുന്നു. കൃത്യമായ ആസൂത്രണത്തോടെ സ്‌കൂള്‍വിദ്യാഭ്യാസമേഖലയില്‍ നടത്തിയ ഇടപെടലുകള്‍ വഴി പൊതുവിദ്യാലയങ്ങളില്‍നിന്നുള്ള കൊഴിഞ്ഞുപൊക്ക് കുറയുകയും ക്രമേണ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാവുകയും ചെയ്തു. തത്തുല്യമായി സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറയുകയും തല്‍ക്കാലത്തേക്കെങ്കിലും ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങള്‍ ലാഭകരമല്ലാതാവുകയും ചെയ്തു. എല്ലാ മേഖലകളും സ്വകാര്യമേഖലയിലേക്കു തിരിയുമ്പോള്‍ കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ഇത്തരത്തില്‍ മെച്ചപ്പെട്ടത് ഒഴുക്കിനെതിരെയുള്ള പ്രവണതയാണ്. സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ബഹുമുഖമായ പരിപാടികളാണ് നടപ്പിലാക്കിയത്. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി കുട്ടികളുടെ എന്റോളിംഗ്, കൊഴിഞ്ഞുപോക്ക്, പാഠ്യപദ്ധതി, പാഠപുസ്തകങ്ങള്‍, ചിട്ടയായ അധ്യയനവും പരീക്ഷയും, അധ്യാപകവിന്യാസം തുടങ്ങിയ കാര്യങ്ങളില്‍ കേരളം ഏറെ മുന്നിലാണ്. അതുകൊണ്ടുതന്നെ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക, ഹൈടെക് സ്‌കൂളുകള്‍ വ്യാപകമാക്കുക തുടങ്ങിയ പദ്ധതികളാണ് സര്‍ക്കാര്‍ ഏറ്റെടുത്തു നടപ്പിലാക്കിയത്. ഇടക്കാലത്ത് പൊതുവിദ്യാലയങ്ങളുടെ ശോച്യാവസ്ഥ കാരണം സ്വകാര്യവിദ്യാലയങ്ങള്‍ തേടിപ്പോയ വിദ്യാര്‍ത്ഥികള്‍ പൊതുവിദ്യാലയങ്ങള്‍ ഭൗതികമായി
മെച്ചപ്പെട്ടപ്പോള്‍ തിരിച്ചെത്തി. ഇതിനിടയില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൊതുവിദ്യാലയങ്ങള്‍ കാര്യക്ഷമമാക്കി സ്വാകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളെ തടയാനുള്ള ശ്രമത്തില്‍ പൊതുവിദ്യാലയങ്ങള്‍ തന്നെ ക്രമേണ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്.

പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്ക് മനോഭാവപരമായ മാറ്റമല്ലെന്നും മെച്ചപ്പെട്ട സൗകര്യങ്ങള്‍ സൗജന്യമായി കിട്ടുന്നതിന്റെ ഭാഗമാണെന്നും വരുന്നു. പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞ് ഡിവിഷന്‍ ഫാള്‍ വരുന്നതിന് പെട്ടെന്നുള്ള പരിഹാരമായി എയ്ഡഡ് സ്‌കൂളുകളിലാണ് ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ എന്ന സൂത്രപ്പണി ആദ്യം തുടങ്ങിയത്. ക്രമേണ അത് സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്കും വ്യാപിച്ചു.. വേണ്ടത്ര ആലോചനകളില്ലാതെ ഇതിനുള്ള ചട്ടങ്ങളും രൂപപ്പെട്ടു. അധ്യയനമാധ്യമം മാതൃഭാഷയാകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് നൂറ്റാണ്ടു മുമ്പേ വിദ്യാഭ്യാസവിചക്ഷണര്‍ പറഞ്ഞു തുടങ്ങിയതാണ്.
എ.ആര്‍.രാജരാജവര്‍മ്മയും ജോര്‍ജ്ജുമാത്തനും ജോഹന്നാസ് ഫ്രോണ്‍മേയറും സഹോദരന്‍ അയ്യപ്പനും മക്തി തങ്ങളുമെല്ലാം പല സന്ദര്‍ഭങ്ങളില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ലോകമെങ്ങുമുള്ള വിദ്യാഭ്യാസചിന്തകരില്‍ ഭൂരിഭാഗവും മാതൃഭാഷാവിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നവരാണ്. നാടിന്റെ വികസനം, സമൂഹരൂപീകരണം, ഉല്‍പാദനപരമായ തനതുഭാവനകളുടെ വികാസം തുടങ്ങി വ്യക്തിത്വവികാസംവരെ മാതൃഭാഷാവിദ്യാഭ്യാസവുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്ന് വിദ്യാഭ്യാസപണ്ഡിതര്‍ എക്കാലവും സമര്‍ത്ഥിക്കും. എന്നാല്‍ മലയാളംപോലൊരു ഭാഷയില്‍ ജനകീയവിദ്യാഭ്യാസം രൂപപ്പെട്ടുവരുന്നതും വികസിക്കുന്നതും പല അടരുകളുള്ള സാമൂഹികരാഷ്ട്രീയ സംഭവവികാസങ്ങളോട് കെട്ടുപിണഞ്ഞുകൊണ്ടാണ്. മലയാളത്തിനുമേല്‍ എല്ലാ കാലവും ഒരു അധീശഭാഷയുണ്ടായിരുന്നു. വിശേഷവ്യവഹാരങ്ങള്‍ക്കും ഭരണനിര്‍വ്വഹണത്തിനും ഒരു മേല്‍ഭാഷ എപ്പോഴുമുണ്ടാകും. അത് തമിഴോ സംസ്‌കൃതമോ ഇംഗ്ലീഷോ ഒക്കെയായിരുന്നു. കേരളത്തിലെ പ്രധാന മതവിഭാഗങ്ങള്‍ ഭാഷയാലും വിഭജിതരായിരുന്നു. ക്രിസ്ത്യാനികള്‍ക്ക് സിറിയാക്, മുസ്‌ലീങ്ങള്‍ക്ക് അറബി, ജൂതന്മാര്‍ക്ക് ഹീബ്രു എന്നീ ഭാഷകള്‍ നമുക്കുണ്ടായിരുന്നു. ഇത് നാട്ടുഭാഷയുമായി ചേര്‍ന്ന് കര്‍സോനി, അറബിമലയാളം, ജൂതമലായളം എന്ന മട്ടില്‍ രൂപപ്പെടുന്നുണ്ട്. സംസ്‌കൃത-പ്രാകൃങ്ങളുമായുള്ള സമ്പര്‍ക്കഫലമായാണ് മലനാട്ടുതമിഴ് ഇന്നത്തെ മലയാളമായി വന്നത് എന്ന സൂചന തൊല്‍ക്കാപ്പിയത്തിലും ലീലാതിലകത്തിലും കാണാന്‍ കഴിയും.
ഉന്നതവിദ്യാഭ്യാസത്തിനായി കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ സംസ്‌കൃതമോ അറബിയോ സിറിയാക്കോ ലാറ്റിനോ ഒക്കെ സ്വീകരിച്ച ഒരു കാലം നമുക്കുണ്ട്. കൊളോണിയല്‍ ആധുനികതയുടെ ഭാഗമായാണ് ഇന്നു കാണുന്ന രീതിയിലുള്ള ജനകീയവിദ്യാഭ്യാസം കേരളത്തില്‍ രൂപപ്പെട്ടുവരുന്നത്. അതിനുമുമ്പും ജൈനബൗദ്ധപാരമ്പര്യത്തിലുള്ള ഒരു ജനകീയ പ്രാഥമികവിദ്യാഭ്യാസ സംസ്‌കാരം കേരളത്തിലുണ്ടായിരുന്നതായി കാണാം. മലബാറിലെ നാട്ടുപള്ളിക്കൂടങ്ങള്‍ ഒരു കാലത്ത് യൂറോപ്പിനുപോലും മാതൃകയായിരുന്നതായി കേട്ടിട്ടുണ്ട്. അത്യാവശ്യം എഴുത്തും കണക്കും പഠിക്കുന്നതിനപ്പുറത്തേക്ക് ഈ വിദ്യാഭ്യാസം നീണ്ടിരുന്നില്ല. ആധുനികതയുടെ ഭാഗമായി കേരളത്തില്‍ രൂപപ്പെട്ടുവന്ന ജനകീയവിദ്യാഭ്യാസത്തിന് ഒരു കൊളോണിയല്‍ യുക്തിയുണ്ടായിരുന്നു. ആ വിദ്യാഭ്യാസം കേരളത്തിന്റെ തനതുമുദ്രകളില്‍നിന്നുള്ള വികാസമല്ല ലക്ഷ്യംവെച്ചിരുന്നത്. ഈ വിദ്യാഭ്യാസസംവിധാനത്തിനകത്ത് നാട്ടുഭാഷയോ ഇംഗ്ലീഷോ എന്നൊരു സന്ദേഹം തുടക്കംതൊട്ട് കാണാന്‍ കഴിയും. ബ്രിട്ടീഷുകാര്‍ക്കുമുമ്പ് ഇന്ത്യയിലെ ഭരണഭാഷയായിരുന്നത് പേര്‍ഷ്യനായിരുന്നു. ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയുടെമേല്‍ പൂര്‍ണ്ണ നിയന്ത്രണം ലഭിച്ചതിനുശേഷവും ഭരണഭാഷയായി വര്‍ഷങ്ങളോളം പേര്‍ഷ്യന്‍ തുടരുന്നുണ്ട്. അക്കാലമത്രയും ഭരണകൂടത്തോട് ചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടവര്‍ക്ക് പേര്‍ഷ്യന്‍ പഠിക്കുക അത്യാവശ്യമായിരുന്നു. അതു പതിയെ ഇംഗ്ലീഷാവുകയും വിദ്യാഭ്യാസം എന്നുവെച്ചാല്‍ ഇംഗ്ലീഷ് പഠിക്കുക എന്നാവുകയും ചെയ്തു.

ജനാധിപത്യസര്‍ക്കാരുകള്‍ നിലവില്‍വന്നപ്പോള്‍ ജനകീയവിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതോടൊപ്പം അതിന്റെ കൊളോണിയല്‍ യുക്തികളെ അഴിച്ചുകളയുകയും ഇംഗ്ലീഷിന്റെ സ്ഥാനത്തേക്ക് മലയാളത്തെ കൊണ്ടുവരികയും ചെയ്യേണ്ടതുണ്ടായിരുന്നു. ഇവിടെ അധികമാരും ചര്‍ച്ച ചെയ്യാത്ത ഒരു പ്രശ്‌നമുണ്ട്. അത് ഉന്നതവിദ്യാഭ്യാസമടക്കം ഉള്‍ക്കൊള്ളാന്‍ മലയാളം പ്രാപ്തമായിരുന്നോ എന്നുള്ള ചോദ്യമാണ്. അതിനുമുമ്പ് മലയാളത്തിന് അങ്ങനെയൊരു അനുഭവമില്ല എന്നതുകൊണ്ട് വിദ്യാഭ്യാസപ്രക്രിയയ്ക്ക് അനുഗുണമായി ഭാഷയെയും വികസിപ്പിക്കേണ്ടതുണ്ടായിരുന്നു. ഇത്തരത്തിലുള്ള ആലോചനകള്‍ നടക്കുന്നുണ്ടെങ്കിലും അതൊന്നും ഫലവത്തായിട്ടില്ല എന്നുകൂടി ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ക്ക് അര്‍ത്ഥമുണ്ട്. ഇനിയും പരിഹരിക്കാത്ത പ്രശ്‌നങ്ങളുള്ള ഒരു സങ്കരഭാഷയാണ് മലയാളം. സ്വനതലത്തിലും പദതലത്തിലും സംസ്‌കൃതത്തെ കാര്യമായി ഉപജീവിക്കുന്ന മലയാളത്തിന് പിതൃഭാഷ എന്ന നിലയില്‍ സംസ്‌കൃതവുമായുള്ള ബന്ധം ചരിത്രപരമായ കാരണങ്ങളാല്‍ മുറിഞ്ഞുപോവുകയും ചെയ്തിട്ടുണ്ട്. മണിപ്രവാളജന്യമായ ആധുനികവിശേഷവ്യവഹാരമലയാളത്തിന് സമാന്തരമായി ഒരു ജനഭാഷ കേരളത്തിലുണ്ട്. മലയാളത്തിന് വ്യാകരണമുണ്ടാക്കാന്‍ ശ്രമിച്ച പാശ്ചാത്യപണ്ഡിതര്‍ ഉച്ചഭാഷയെന്നും നീചഭാഷയെന്നും ഈ വ്യത്യാസത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. ത്രൈവര്‍ണ്ണികരുടെ ഭാഷയെക്കുറിച്ച് ലീലാതിലകവും ചിന്തിക്കുന്നുണ്ട്. ഐക്യകേരളപ്രസ്ഥാനം എന്നു പറയുമ്പോള്‍ അതിനടിയില്‍ ഒരു ഐക്യമലയാളപ്രസ്ഥാനംകൂടി ഉള്ളടങ്ങിയിട്ടുണ്ട്. നേരത്തേ സൂചിപ്പിച്ച ഭാഷാവഴികളുടെ പലമ മണിപ്രവാളത്തിന്റെ തുടര്‍ച്ചയായ ഒരു ഭാഷയിലേക്ക് കണ്ണിചേരുകയാണുണ്ടായത്. മലയാളത്തിന്റെ ദ്രാവിഡ-വട്ടെഴുത്തുപാരമ്പര്യം, അറബിമലയാളപാരമ്പര്യം, കര്‍സോനി മലയാളം തുടങ്ങിയ ഭാഷാവഴികള്‍ ഇല്ലാതാവുകയോ മതപരമായ ഇടങ്ങളിലേക്കു മാത്രമായി ചുരുങ്ങുകയോ ചെയ്തു. പൊതുമണ്ഡലവ്യവഹാരത്തിനുള്ള ഭാഷയായി മണിപ്രവാളപാരമ്പര്യത്തിലുള്ള, സംസ്‌കൃതത്തിന് നല്ല സ്വാധീനമുള്ള മലയാളം സ്വീകരിക്കപ്പെട്ടു. ഈ മലയാളത്തിലേക്കാണ് നമുക്ക് നമ്മുടെ ഭരണവും അധ്യയനവും കോടതിവ്യവഹാരങ്ങളുമെല്ലാം ഇറക്കിവെക്കേണ്ടിയിരുന്നത്. ആധുനികകേരളമുണ്ടായ ശേഷമുള്ള ഭാഷാസൂത്രണപരിപാടികളില്‍ എവിടെയെങ്കിലും കേരളത്തിലെ ജനങ്ങളുടെ നിത്യജീവിതഭാഷയും വിശേഷവ്യവഹാരഭാഷയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്. ഒരു ബഹുസംസ്‌കാരമേഖലയായ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ചിന്തകളെയും ഭാവനയെയും ഉള്‍ക്കൊള്ളാവുന്ന വിധം ആധുനികമലയാളത്തെ രൂപപ്പെടുത്തിയെടുക്കുക എന്ന പ്രക്രിയ എത്രത്തോളം നടന്നിട്ടുണ്ട് എന്നാലോചിക്കേണ്ടതുണ്ട്.
സ്വാഭാവികപ്രക്രിയ എന്ന നിലയിലും സര്‍ക്കാര്‍ ഇടപെടലുകള്‍, യൂണിവേഴ്‌സിറ്റികളുടെയും ഭാഷാവികാസത്തിനുവേണ്ടി രൂപീകരിക്കപ്പെട്ട മറ്റു സ്ഥാപനങ്ങളുടെയും ഇടപെടലുകള്‍ എന്നിവ വഴിയും ഇതുണ്ടാകേണ്ടതാണ്. ഇല്ലെങ്കില്‍ ജനഭാഷയുടെ തുടര്‍ച്ച എന്നതിനുപകരം ഒരു അദൃശ്യവേലി ഭാഷകള്‍ക്കിടയില്‍ രൂപപ്പെട്ടുവരും. വിശേഷവ്യഹാരമലയാളം മറ്റേതെങ്കിലും ഭാഷയേക്കാള്‍-ഇവിടെ ഇംഗ്ലീഷ്- ബുദ്ധിമുട്ടുള്ളതും താരതമ്യേന പ്രയോജനരഹിതവുമാണെന്ന അവസ്ഥ വന്നാല്‍ അത് ഉപേക്ഷിക്കപ്പെടുക സ്വാഭാവികമാണ്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ അധ്യയനമാധ്യമം എന്ന നിലയില്‍ മലയാളത്തെ കൈയൊഴിയുന്നതിന് ഇതും ഒരു കാരണമാണെന്ന് ഞാന്‍ വിചാരിക്കുന്നു.

കോടിക്കണക്കിനു മനുഷ്യര്‍ സംസാരിക്കുന്ന ഭാഷയാണ് മലയാളം. ഇന്റര്‍നെറ്റധിഷ്ഠിത ഭാഷാവ്യവഹാരങ്ങളില്‍ അനുനിമിഷം മലയാളത്തിലുള്ള ഡാറ്റ രൂപപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. അധ്യയനമാധ്യമം എന്ന നിലയില്‍ ഇംഗ്ലീഷിനെ സ്വീകരിക്കുന്ന മലയാളി സോഷ്യല്‍ മീഡിയ വ്യവഹാരങ്ങളില്‍ ഇംഗ്ലീഷ് തുടരുന്നില്ല. ടെക്സ്റ്റായും ഓഡിയോ വീഡീയോകളായും വരുന്ന മലയാളി സോഷ്യല്‍മീഡിയ ഇടപാടുകളില്‍ ഭൂരിഭാഗവും മലയാളത്തിലാണെന്നു കാണാന്‍ കഴിയും. ടെലിവിഷന്‍ ചാനലുകള്‍, സിനിമ ഇവയൊന്നും ഇംഗ്ലീഷിലേക്കു മാറിയിട്ടില്ല. കേരളത്തില്‍ ചെലവാകുന്ന പത്രമാധ്യമങ്ങള്‍, പുസ്തകങ്ങള്‍ എന്നിവയുടെ കണക്കുനോക്കിയാലും മലയാളം ഏറെ മുന്നിലാണ്. വളരെക്കുറച്ചുപേരേ ഇംഗ്ലീഷ് മാത്രം വായിക്കുന്നവരായോ മലയാളത്തോടൊപ്പം ഇംഗ്ലീഷുകൂടി വായിക്കുന്നവരായോ ഉള്ളൂ. ജനതയുടെ ഭാഷ ഇംഗ്ലീഷായിപ്പോയതിന് ഇന്ത്യയില്‍നിന്നുതന്നെ ഉദാഹരണങ്ങളുള്ളപ്പോഴാണ് കേരളവും മലയാളവും ഈ വിധമൊരു ഭാഷാമനോഭാവം കാണിക്കുന്നത് എന്നതും ശ്രദ്ധിക്കണം. കേരളത്തിനു പുറത്ത് പഠിക്കുകയും ഗവേഷണങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നവര്‍, ജോലി ചെയ്യുന്നവര്‍ തുടങ്ങി വലിയൊരു കൂട്ടം മലയാളികള്‍ മറ്റുഭാഷകളിലാണ് ജീവിക്കുന്നത്, പ്രധാനമായും ഇംഗ്ലീഷില്‍. അപ്പോഴും സോഷ്യല്‍മീഡിയാ എഴുത്തുകളില്‍ അവര്‍ മലയാളമാണ് സ്വീകരിക്കുന്നത് എന്നു കാണാം. മലയാളികളുടെ ഭാഷാ മനോഭാവത്തെക്കുറിച്ച് ധാരാളം പഠനങ്ങളുണ്ടായിട്ടുണ്ട്. ഡോ.സി.ജെ.ജോര്‍ജ്ജിന്റെ ഇംഗ്ലീഷാവിഷ്ടമായ മലയാളം എന്ന പുസ്തകം, ഡോ.പി.എം.ഗീരീഷിന്റെ വ്യവഹാരഭാഷയുടെ പരിണാമം, ഡോ.പി.ശ്രീകുമാറിന്റെ ലോകഭാഷകളില്‍ മലയാളം: സ്ഥാനവും ഘടനയും എന്നീ ലേഖനങ്ങള്‍ എന്നിവ മലയാളഭാഷയുടെ ഇത്തരത്തിലുള്ള വളര്‍ച്ചയുടെയും പരിണാമങ്ങളുടെയും വിവിധങ്ങളായ മുഖങ്ങള്‍ തുറന്നുതരുന്ന പഠനങ്ങളാണ്. പൊതുവെ പറഞ്ഞാല്‍ മലയാളം വളരുകയാണ് ചെയ്യുന്നത്. ഭിന്നവ്യവഹാരരൂപങ്ങള്‍ മലയാളത്തില്‍ രൂപപ്പെട്ടുവരുന്നുണ്ട്. സാഹിത്യത്തിനു പരമപ്രാധാന്യമുള്ള ഒരു ഭാഷ എന്ന നിലയില്‍നിന്ന് തത്ത്വചിന്തയും ശാസ്ത്രവുമൊക്കെ കൈകാര്യം ചെയ്യാവുന്ന ഭാഷയായി ഒരുഭാഗത്ത് മലയാളം വളരുന്നുണ്ട്. ഇതില്‍ത്തന്നെ അക്കാദമികമായി രൂപപ്പെട്ടുവരുന്ന ഗ്രന്ഥങ്ങളുടെ ഗൂഢസ്വഭാവവും സോഷ്യല്‍മീഡിയാപ്ലാറ്റ് ഫോമുകള്‍ വഴി വരുന്ന എഴുത്തുകളുടെ ജനകീയസ്വഭാവവും ശ്രദ്ധിക്കേണ്ടതുണ്ട്.

സാഹിത്യത്തില്‍ത്തന്നെയും ഈ വ്യത്യാസം ദൃശ്യമാണ്. അധ്യയനമാധ്യമം എന്ന നിലയില്‍ മലയാളികള്‍ മലയാളത്തെ കൈയൊഴിയുന്ന പ്രതിഭാസത്തെ ഈ പശ്ചാത്തലത്തില്‍കൂടിവേണം പഠിക്കേണ്ടത് എന്നു തോന്നുന്നു.
ഇംഗ്ലീഷു പഠിക്കാനുള്ള മലയാളികളുടെ വര്‍ധിച്ച ആഭിമുഖ്യത്തെ ലോകതൊഴില്‍ക്കമ്പോളവുമായി ബന്ധപ്പെടുത്തിപ്പറയാറുണ്ട്. നന്നായി ഇംഗ്ലീഷു പഠിക്കാന്‍ പഠനമാധ്യമംതന്നെ ഇംഗ്ലീഷാക്കുക എന്നതാണ് ജനകീയമായി സ്വീകരിക്കപ്പെട്ടിട്ടുള്ള വഴി. ഈ മനോഭാവത്തെ കുഞ്ഞുണ്ണിമാഷുതൊട്ടുള്ളവര്‍ പരിഹസിച്ചിട്ടുണ്ടെങ്കിലും മനോഭാവത്തിന് മാറ്റം വരുന്നതായി കാണുന്നില്ല. ഏതെങ്കിലും സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലല്ല ഈ തിരഞ്ഞെടുപ്പ്. അംബേദ്കറെ പോലുള്ളവര്‍ കീഴാളജനതയുടെ വിമോചനഭാഷയായി ഇംഗ്ലീഷിനെ കാണുന്നുണ്ട്. ഇംഗ്ലീഷ് അധികാരത്തിന്റെയും വരേണ്യതയുടെയും ഭാഷയാണെങ്കില്‍ കേരളത്തിലെങ്കിലും കീഴാളജനത ആ ഭാഷയിലൂടെയുള്ള വിദ്യാഭ്യാസത്തിന് പുറത്താണെന്നതാണ് സത്യം. കൊളോണിയല്‍ ഹാങ്ങോവര്‍, മധ്യവര്‍ഗ്ഗപൊങ്ങച്ചം തുടങ്ങിയ കാര്യങ്ങളും ഈ ഇംഗ്ലീഷ് മീഡിയ താല്‍പര്യത്തിന് കാരണമായി ചൂണ്ടിക്കാണിക്കാറുണ്ട്. ബ്രീട്ടീഷുകാര്‍ ഇന്ത്യയില്‍നിന്നു പോയെങ്കിലും നമ്മുടെ ഭരണനിര്‍വ്വഹണസംവിധാനം ഇംഗ്ലീഷുകാരേക്കാള്‍ ഇംഗ്ലീഷിലാണ് എന്നതും മലയാളിയുടെ ഇംഗ്ലീഷാഭിമുഖ്യത്തിനു കാരണമായി പറയാറുണ്ട്. ഒന്നാം ക്ലാസുതൊട്ട് ഇംഗ്ലീഷു പഠിക്കുന്നുണ്ടെങ്കിലും ആ പഠിപ്പുകൊണ്ട് ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ പ്രാപ്തരാകുന്നില്ല എന്ന ആക്ഷേപവും മീഡിയം തന്നെ ഇംഗ്ലീഷാക്കുന്നതിനു പിന്നിലുണ്ട്. അതത്ര ഭോഷ്‌കല്ല താനും. മാതൃഭാഷയിലുള്ള സ്‌കൂള്‍വിദ്യാഭ്യാസത്തിനുശേഷം ഇംഗ്ലീഷ് മാധ്യമമായ ഉന്നതവിദ്യാഭ്യാസത്തിലേക്കു പ്രവേശിക്കുമ്പോള്‍ ഇംഗ്ലീഷിലുള്ള പ്രാവീണ്യമില്ലായ്മ പല വിദ്യാര്‍ത്ഥികള്‍ക്കും പ്രശ്‌നമായിത്തീരുന്നുണ്ട്. ഉന്നതവിദ്യാഭ്യാസം മലയാളത്തിലാക്കുന്നതിനുപകരം സ്‌കൂള്‍ വിദ്യാഭ്യാസംമുതല്‍ മീഡിയം ഇംഗ്ലീഷാക്കുക എന്നതാണ് ഇതിനുള്ള കുറുക്കുവഴിയായി സ്വീകരിക്കപ്പെടുന്നത് എന്നും കാണാം.
അധ്യയനമാധ്യമം എന്ന നിലയില്‍ മലയാളം പിന്തള്ളപ്പെടുന്നതിന് എന്തെങ്കിലും തീര്‍പ്പു പറയുക ഈ കുറിപ്പിന്റെ ലക്ഷ്യമല്ല. ക്രമേണ കേരളത്തിലെ പൊതുവിദ്യാഭ്യാസം ഇംഗ്ലീഷ് മീഡിയത്തിലേക്കു വഴിമാറുന്ന പ്രതിഭാസം ചര്‍ച്ചക്കായി മുന്നോട്ടുവെക്കുക മാത്രം ചെയ്യുന്നു. മേല്പറഞ്ഞ കാരണങ്ങളൊക്കെത്തന്നെയാണോ ഈ പ്രതിഭാസത്തിനു കാരണം? ഇംഗ്ലീഷിലാണ് പഠിക്കേണ്ടത് എന്ന ജനകീയമായ തീര്‍പ്പിനനുസൃതമായി വിദ്യാഭ്യാസചിന്തകള്‍ മാറ്റുകയാണോ വേണ്ടത്? മലയാളം മീഡിയത്തില്‍ അവശേഷിക്കുന്നവര്‍ ജാതീയമായോ സാമൂഹികമായോ സാമ്പത്തികമായോ പിന്നോക്കം നില്‍ക്കുന്നവരാണോ എന്നതും ഗൗരവമായി
പരിശോധിക്കേണ്ടതുണ്ട്. മലയാളം മീഡിയത്തില്‍ പട്ടികജാതിവിഭാഗത്തില്‍പ്പെട്ട കുട്ടികളാണ് കൂടുതല്‍ എന്നതുകൊണ്ടാണ് അവിടെ കുട്ടികളെ ചേര്‍ക്കാന്‍ പല രക്ഷിതാക്കളും താല്‍പര്യപ്പെടാത്തത് എന്ന് ഒരു പ്രൈമറിസ്‌കൂള്‍ അധ്യാപിക എന്നോടു പറഞ്ഞത് ഓര്‍ക്കുന്നു. ശാരീരികവും മാനസികവുമായി ബുദ്ധിമുട്ടനുഭവിക്കുന്നവരും പഠനപിന്നോക്കാവസ്ഥയുള്ളവരും മലയാളം മീഡിയത്തിലേക്ക് റിസര്‍വ്വുചെയ്യപ്പെടുന്നു. ഒരു സുഹൃത്തിന്റെ രണ്ടു മക്കളില്‍ ഒരാള്‍ നഗരത്തിലെ പ്രമുഖ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുമ്പോള്‍ രണ്ടാമത്തെ കുട്ടി മലയാളം മീഡിയത്തിലാണ് പഠിക്കുന്നത്. രണ്ടാമത്തെ കുട്ടിയുടെ പഠനപിന്നോക്കാവസ്ഥയാണ് അതിനു കാരണമായി പറഞ്ഞത്. മീഡിയം ഇംഗ്ലീഷോ മലയാളമോ എന്ന ചര്‍ച്ച വരുമ്പോള്‍ ആര്‍ക്കാണ് മലയാളം നീക്കിവെക്കുന്നത് എന്നത് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.
വിദ്യാഭ്യാസരംഗത്തു സജീവമായി പ്രവര്‍ത്തിക്കുന്ന ഒരധ്യാപകന്‍ എന്നോടു പറഞ്ഞത് ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വിദ്യാര്‍ത്ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന പണി കഴിഞ്ഞശേഷം ആസൂത്രിതമായ ബോധവല്‍ക്കരങ്ങളിലൂടെയും കര്‍മ്മപരിപാടികളിലൂടെയും മലയാളം മീഡിയവും വീണ്ടെടുക്കും എന്നാണ്. അത്ര ലളിതമാണോ കാര്യങ്ങള്‍?
കവി, അധ്യാപകൻ, എഴുത്തുകാരൻ.
ഡെന്നി ക്രിസ് സണ്ണി
22 Apr 2021, 12:48 AM
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മലയാളം മീഡിയത്തിലേക്ക് മാറ്റുന്നു എന്നത് സത്യം തന്നെയാണ്. പഠനത്തിൽ നിലവാരം കുറവുള്ളവരെ ഇരുത്താനുള്ള മാർഗം ആണോ മലയാളം മീഡിയം? ആ മാറ്റം കുട്ടികളുടെ നിലവാരം ഉയർത്തുന്നുണ്ടോ (അതോ കുട്ടികൾ ചാപ്പ കുത്തപ്പെടുകയാണോ?) എന്ന് പരിശോധിക്കണം. കുട്ടികളുടെ പഠന നിലവാരം തകർച്ചയുടെ കാരണം ഭാഷയാണ് (ഭാഷാമാധ്യമം) എന്ന നിഗമനത്തോട് യോജിക്കാൻ കഴിയില്ല. അതിന് പല കാരണങ്ങളുണ്ട്. അവ തിരിച്ചറിയുകയാണ് വേണ്ടത്. മാതൃഭാഷയിലേക്കുള്ള - മലയാളത്തിലേക്കുള്ള - തിരിച്ചു പോക്ക് അത്ര എളുപ്പമാകില്ല എന്ന് തന്നെ വേണം വിലയിരുത്താൻ. വ്യക്തിയിൽ നവമായ ചിന്തകൾ ഉണ്ടാകുന്നത് മാതൃഭാഷയിലാണ്. അവ ആവിഷ്കരിക്കുമ്പോൾ പുതിയ കണ്ടെത്തലുകൾ സംഭവിക്കുന്നു. ഈ വസ്തുത കേരള സമൂഹം ഒട്ടാകെ തിരിച്ചറിയേണ്ടിയിരിക്കുന്നു. മലയാളം മീഡിയത്തില്‍ അവശേഷിക്കുന്നവര്‍ ജാതീയമായോ സാമൂഹികമായോ സാമ്പത്തികമായോ പിന്നോക്കം നില്‍ക്കുന്നവരാണോ എന്നതും ഗൗരവമായി പരിശോധിക്കേണ്ടതുണ്ട് എന്ന ലേഖകന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു.
Ajith p
19 Apr 2021, 08:04 PM
മലയാളം പഠിക്കണം എന്നാഗ്രഹിച്ച് മലയാളം മീഡിയത്തിൽ ചേർക്കുന്ന/ ചേരുന്ന ഒരു സൂക്ഷ്മ ന്യൂനപക്ഷം ഉണ്ട്. അവർക്ക് ഒരു ക്ലാസ് അന്തരീക്ഷം പോലും നിഷേധിക്കുന്നുണ്ട് പൊതു വിദ്യാലയങ്ങൾ
Toby
14 Apr 2021, 03:45 PM
നല്ല നിരീക്ഷണങ്ങൾ. തീർച്ചയായും ചർച്ചെയ്യേണ്ട വ തന്നെ. അഭിനന്ദനങ്ങൾ!
യു.ബീഗം മഹജബീൻ
13 Apr 2021, 07:44 PM
ചർച്ച ചെയ്യപ്പെടേണ്ട ഗൗരവമുള്ള വിഷയം നന്നായി അവതരിപ്പിച്ചൂ
എം എ നജീബ്, കാസർകോട്
13 Apr 2021, 05:41 PM
മലയാളത്തിലേക്ക് തിരിച്ച് പോക്ക്, കാ റര്യങ്ങൾ അത്ര ലളിതമല്ല.
കെ.വി. മനോജ്
May 07, 2022
8 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
May 05, 2022
3 minutes read
Think
Apr 30, 2022
4 Minutes Read
Think
Apr 28, 2022
2 Minutes Read
സ്മിത പന്ന്യൻ
Apr 27, 2022
2 Minutes Read
സന്തോഷ് തോട്ടിങ്ങല്‍
Apr 24, 2022
17 minutes read
സന്തോഷ്കുമാർ
29 May 2021, 09:45 AM
സയൻസ് വിഷയങ്ങൾ മലയാളത്തിൽ പഠിച്ചതിനുശേഷം ഉന്നതവിദ്യാഭ്യാസ സമയത്ത് എല്ലാം വീണ്ടും പഠിക്കേണ്ടി വരുന്നത് ഒരു വലിയ പോരായ്മയാണ് (ഉദാ: ലസാഗു , ഉസാഘ ) - ഏതു മീഡിയത്തിൽ പഠിച്ചാലും ചുറ്റുമുള്ളവർ അതുപയോഗിച്ചാൽ മാത്രമേ ഭാഷാസ്വാധീനമുണ്ടാകുകയുള്ളൂ..