ഫാക്ടറി (വിഷ) മണമുള്ള
പ്രാണവായു
ഫാക്ടറി (വിഷ) മണമുള്ള പ്രാണവായു
വിശാഖപട്ടണത്തെ പെണ്ടുരുത്തിയിലെ വെങ്കടപുരം ഗ്രാമത്തില്‍ എല്‍. ജി പോളിമേഴ്‌സ് എന്ന വ്യവസായശാലയില്‍ നിന്ന് വിഷവാതകചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് പതിനൊന്നോളം പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ എഴുത്തുകാരന്‍ വി.മുസഫര്‍ അഹ്മദ് ഭോപ്പാല്‍ ദുരന്ത ഭൂമിയിലേക്ക് നടത്തിയ യാത്രയുടെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു.
8 May 2020, 11:19 AM
ചില മാസങ്ങള്‍ക്കു മുമ്പ് ഒറീസയിലെ കൊരാപുട്ടില്‍ പോയി മടങ്ങുമ്പോള്‍ ഒരു ദിവസം വിശാഖപട്ടണത്ത് തങ്ങിയിരുന്നു. അവിടെ അന്തരീക്ഷ വായുവില്‍ ഫാക്ടറി മാലിന്യങ്ങളുള്ളതായി ഇറങ്ങിയപ്പോള്‍ മുതല്‍ അനുഭവപ്പെട്ടു. ലെഡ് നിയന്ത്രണാതീതമായി കലര്‍ന്നതു പോലുള്ള പ്രാണവായുവാണ് ശ്വസിക്കുന്നതെന്ന് തോന്നി. അതോ മറ്റെന്തെങ്കിലുമാണോ? വിശാഖപട്ടണം ഇന്ത്യന്‍ കിഴക്കന്‍ നാവിക സേനയുടെ ആസ്ഥാനം മാത്രമല്ല, നിരവധി ഫാക്ടറികള്‍ കൂടി ഉള്ള സ്ഥലമാണ്. ഫാക്ടറി മണക്കുന്ന പ്രാണവായുവായിരിക്കും ഇത്തരം സ്ഥലങ്ങളിലെല്ലാം. പലയിടങ്ങളിലും ഇത് അനുഭവിച്ചിട്ടുണ്ട്. നഗരത്തില്‍ നിന്നും 64 കിലോ മീറ്റര്‍ അകലെയുള്ള ബോറ ഗുഹകളില്‍ പോകാനുള്ള പദ്ധതിയുമായാണ് വിശാഖപട്ടണത്തിറങ്ങിയത്. ഗുഹയിലേക്കുള്ള വഴിയറിയാമെന്ന് പറഞ്ഞ ഷെയറിംഗ് ടാക്‌സി ഡ്രൈവര്‍ക്ക് വഴി തെറ്റി. അതു കുറച്ചു കഴിഞ്ഞപ്പോള്‍ വാഹനത്തിലുള്ളവര്‍ക്ക് മനസ്സിലായി. ആ വഴി തെറ്റി, നിങ്ങള്‍ക്ക് എന്റെ വക ഒരു ഫ്രീ കാഴ്ച്ച കൂടി, ഇതിലൂടെ പോയാലും ഒരു വഴിയുണ്ട്, അങ്ങിനേയും ബോറ ഗുഹകളിലേക്കെത്താം.
കുറച്ചു നേരം വണ്ടി ഓടിച്ച് അയാള്‍ ദൂരേക്ക് കൈകാണിച്ചു കൊണ്ട് പറഞ്ഞു, അതാ അതാണ് എല്‍.ജി. പോളിമേഴ്‌സ്. നഗരത്തിലുള്ളതിനേക്കാള്‍ രൂക്ഷമായ ഫാക്ടറി മണമുള്ള പ്രാണവായുവായിരുന്നു അവിടെ. ഇപ്പോള്‍ ഭോപ്പാല്‍ വാതക ദുരന്തത്തെ അനുസ്മരിപ്പിക്കും വിധത്തിലുണ്ടായ വിഷവാതക ദുരന്തത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ആ യാത്ര ഓര്‍മ്മയിലേക്ക് വന്നു. ആളുകള്‍ മരിച്ചു വീഴുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ഒരു പക്ഷെ വഴി തെറ്റിയ ഷെയറിംഗ് ടാക്‌സിയില്‍ അന്നു കടന്നു പോയ റോഡുകളിലായിരിക്കാം മനുഷ്യര്‍ ശ്വാസം കിട്ടാതെ പിടഞ്ഞു വീണു മരിച്ചത്. ഈ വാര്‍ത്തകള്‍ കണ്ടു മരവിച്ചിരിക്കുമ്പോള്‍ ഭോപ്പാലിലേക്ക് നടത്തിയ ഒരു യാത്രയും അവിടെ വെച്ച് പരിചയപ്പെട്ട രണ്ടു പോരാളികളേയും (അതില്‍ ഒരാള്‍ ഇപ്പോള്‍ ഇല്ല) ഓര്‍ത്തു. അവരൊന്നും നല്‍കിയ മുന്നറിയിപ്പുകള്‍, അനുഭവങ്ങള്‍, പങ്കുവെച്ച വിലാപങ്ങള്‍ ഒന്നും ഒരിക്കലും കാര്യമായി ഭരണകൂടമോ ബന്ധപ്പെട്ടവരോ എടുക്കുന്നില്ലെന്നതിന്റെ, ആവര്‍ത്തിക്കുന്ന ഉദാഹരണമാണ് വിശാഖപട്ടണത്തെ ദുരന്തം.
പഴയ ഭോപ്പാലിലെ ഇടുങ്ങിയ തെരുവുകളിലൂടെ നാടക പ്രവര്‍ത്തകനായ താരിഖ് ദാദാണ് (ഇദ്ദേഹവും അടുത്ത കാലത്ത് മരിച്ചു, ഭോപ്പാല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ മലയാളിയായ രാജനാണ് താരീഖിനെ പരിചയപ്പെടുത്തിത്തന്നത്) ഞങ്ങളെ മൂന്നു പേരെ (ബെന്യാമിന്‍, റഷീദ് അറക്കല്‍) ഹമീദബിയുടെ വീട്ടിലേക്ക് നയിച്ചത്. അവര്‍ ഞങ്ങളോട് സംസാരിച്ചു തുടങ്ങി.

പ്രാതലിന് ഒരു കോപ്പ വിഷമാണ് കുടിക്കുന്നതെന്ന് തോന്നും, എന്നും വിഷം തീണ്ടിയ കുഞ്ഞുങ്ങളുമായോ അമ്മമാരുമായോ ആശുപത്രികളിലേക്ക് പോകുമ്പോള്‍. ഞങ്ങളുടെ മൂന്നാം തലമുറയിലേക്കും വിഷപ്പുക പടര്‍ന്നിരിക്കുന്നു. തോല്‍ക്കാനും വിധിയെന്ന് ശപിച്ച് വീടുകളിലിരിക്കാനും ഞങ്ങള്‍ ഒരുക്കമല്ല, പൊരുതുക മാത്രമാണ് ഏക വഴി പഴയ ഭോപ്പാലിലെ ഇടുങ്ങിയ തെരുവിലെ രണ്ടു മുറി വീട്ടിലിരുന്ന് കത്തുന്ന കണ്ണുകളുമായി ഹമീദബി പറഞ്ഞു. ഒരു കുഞ്ഞിനെയും അമ്മയെയും ആശുപത്രിയില്‍ കാണിച്ചു വരുംവഴി കലക്ടറേറ്റിനു മുന്നില്‍ നടക്കുന്ന വിഷവാതക ഇരകളുടെ ധര്‍ണയിലും പങ്കെടുത്താണ് എഴുപതുകളോടടുക്കുന്ന അവര്‍ വീട്ടിലെത്തിയത്.
ഒരു കുഞ്ഞിനെയും അമ്മയെയും ആശുപത്രിയില്‍ കാണിച്ചു വരുംവഴി കലക്ടറേറ്റിനു മുന്നില്‍ നടക്കുന്ന വിഷവാതക ഇരകളുടെ ധര്‍ണയിലും പങ്കെടുത്താണ് എഴുപതുകളോടടുക്കുന്ന അവര്‍ വീട്ടിലെത്തിയത്.
ഞങ്ങള്‍ ഭോപ്പാലിലെ പല വഴികളിലൂടെയും സഞ്ചരിച്ച് അന്ന് രാവിലെ റൂത്ത് വാട്ടര്‍മാനും സഞ്ജയ് മിത്രയും രൂപപ്പെടുത്തിയ "വിഷവാതക നഗരത്തിലെ അമ്മ' എന്ന ശില്‍പത്തിനരികില്‍ എത്തിയിരുന്നു. കുഞ്ഞിന് മുല കൊടുത്തുകൊണ്ട്, മുഖത്തടിക്കുന്ന വിഷവാതകം തന്നെ അന്ധയാക്കുമെന്നറിഞ്ഞ് കണ്ണുകള്‍ ഒരു കൈകൊണ്ട് പൊത്തിപ്പിടിച്ചുകൊണ്ട് ഓടുന്ന അമ്മയാണ് ശില്‍പത്തിലുള്ളത്. ആ അമ്മയുടെ പിറകില്‍ ഒരു കുഞ്ഞ് തൂങ്ങിക്കിടക്കുന്നുമുണ്ട് (രാം കിങ്കര്‍ ബെയ്ജിന്റെ പ്രശസ്തമായ സന്താള്‍ കുടുംബം എന്ന ശില്‍പത്തിലും അമ്മയുടെ പിറകില്‍ തൂങ്ങിക്കിടക്കുന്ന കുഞ്ഞിനെ കാണാം). ആ ശില്‍പത്തിന്റെ പിറക് വശത്ത് ഇംഗ്ലീഷില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. No Hiroshima, No Bhopal, we want to live. Memorial dedicated to the victims of the gas disaster caused by the multinational killer Union Carbide on 2 and 3 December 1984, Nagarik Rahat Aur Punarvas Committee. Sculpture Ruth water man/ Sanjay Mitra. ശില്‍പത്തിന് മുന്നില്‍ ഇതേ കാര്യങ്ങള്‍ ഉര്‍ദുവിലും എഴുതിവെച്ചിട്ടുണ്ട്. അങ്ങനെയുള്ള പതിനായിരക്കണക്കിന് അമ്മമാരുടെയും ഉമ്മമാരുടെയും (അച്ഛന്മാരുടെയും) നഗരമാണ് ഭോപ്പാല്‍. 1984 ഡിസംബര്‍ രണ്ടിനും മൂന്നിനും യൂനിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്ന് വമിച്ച വിഷവാതകം അവരുടെ ജീവിതം ഇവ്വിധമാക്കി. ആ ശില്‍പം ഹമീദബി അടക്കമുള്ളവരുടെ ജീവിത ഉള്ളടക്കത്തെ കൊത്തിവെച്ചിരിക്കുന്നു. 34 വര്‍ഷത്തിനു ശേഷവും അത് മാറ്റമില്ലാതെ തുടരുന്നു.

റോഡ് വികസനത്തിന്റെ ഭാഗമായി ആ ശില്‍പം പൊളിച്ചുനീക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. ഞങ്ങള്‍ അതിനെ പ്രതിരോധിക്കുന്നുമുണ്ട്. ഹമീദബി പറഞ്ഞു. നഷ്ടപരിഹാരത്തിനു വേണ്ടി നടത്തിവന്ന സമരങ്ങള്‍, ചികിത്സാ സൗകര്യങ്ങള്‍ക്കായി നടത്തിയ പൊരുതലുകള്‍, വിഷവാതക ദുരന്തത്തിനു ശേഷമുള്ള ഞങ്ങളുടെ ജീവിതങ്ങള്‍ എല്ലാം മായ്ച്ചുകളയാന്‍ ഭരണകൂടങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഭോപ്പാല്‍ ജനതയുടെ പോരാട്ടവീര്യമാണ് എല്ലാത്തിനെയും പ്രതിരോധിക്കുന്നത്. ഞാന്‍ വെറുമൊരു വീട്ടമ്മയായിരുന്നു. ദുരന്തം എന്നെ തെരുവിലിറക്കി, നിരന്തരം സമരം ചെയ്യേണ്ടുന്ന അവസ്ഥയിലെത്തിച്ചു. നിങ്ങള്‍ ഇനി ഭോപ്പാലില്‍ വരുമ്പോള്‍ ആ ശില്‍പമോ ഞാനോ ഉണ്ടാകണമെന്നില്ല. പക്ഷേ, ഞങ്ങളുടെ സമരം അവസാനിക്കില്ല. വിഷവാതകം ഏറ്റവും കൂടുതലായി ആഞ്ഞടിച്ച പഴയ ഭോപ്പാലിലെ വീടുകളില്‍ നിങ്ങള്‍ കയറിനോക്കൂ, ഓരോ വീട്ടിലും ആ ദുരന്തത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളുണ്ട്. പുതിയ ഒരു കുഞ്ഞ് പിറന്നു വീഴുമ്പോള്‍ ഞങ്ങള്‍ക്ക് ആധിയാണ്. അച്ഛനോ അമ്മയോ ദുരന്ത ഇരയാണെങ്കില്‍ അതിന്റെ ഒരംശം കുഞ്ഞുങ്ങള്‍ക്കും ലഭിക്കുന്നു, ലോകം ഭോപ്പാല്‍ വാതക ദുരന്തം മറന്നിരിക്കുന്നു. പക്ഷേ, ഞങ്ങളുടെ നിത്യജീവിതത്തില്‍, ഓരോ പുതുപ്പിറവിയുടെ സമയത്തും വിഷനാളങ്ങള്‍ കാര്‍ന്നുതിന്നുന്നത് തുടരുന്നു. ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍, അവയവങ്ങള്‍ ഉറക്കാത്ത കുട്ടികള്‍ അങ്ങനെ പുതുതലമുറയെയും കാര്‍ബൈഡ് വിഷം തിന്നുതീര്‍ക്കുകയാണ് ഹമീദബി പറഞ്ഞു.

ഞങ്ങള്‍ യൂനിയന്‍ കാര്‍ബൈഡ് ഫാക്ടറി കാണാന്‍ ശ്രമിച്ചിരുന്നു. മുഖ്യകവാടത്തിലൂടെ ചെന്നപ്പോള്‍ പൊലീസ് ബാരിക്കേഡ്. ജില്ലാ കലക്ടറുടെ അനുവാദം ഇല്ലാതെ ബാരിക്കേഡിനപ്പുറത്തേക്ക് കടക്കാന്‍ പാടില്ല എന്ന് പറഞ്ഞ് പൊലീസ് മടക്കി. ജില്ലാ കലക്ടറുടെ ഓഫിസില്‍ ബന്ധപ്പെട്ടെങ്കിലും സന്ദര്‍ശകര്‍ക്കു കയറി ഇറങ്ങാനുള്ള സ്ഥലമല്ല ഫാക്ടറി എന്നു പറഞ്ഞ് ഞങ്ങളുടെ അപേക്ഷ നിരസിക്കപ്പെട്ടു. ബാരിക്കേഡിലെ പൊലീസുകാര്‍ അവരുടെ നിസ്സഹായത വെളിപ്പെടുത്തി. നിങ്ങള്‍ ദൂരെ കേരളത്തില്‍നിന്നും വരുന്നവരാണെന്നറിയാം. പക്ഷേ, ഞങ്ങള്‍ നിസ്സഹായര്‍. നിങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തു തരാന്‍ കഴിയില്ല. അവര്‍ കൈമലര്‍ത്തി. ദുരന്തസമയത്തെ കമ്പനി മേധാവി വാറന്‍ ആന്‍ഡേഴ്‌സനെ ഇന്ത്യവിടാന്‍ സഹായിച്ച അതേ ജാഗ്രത ഡൗ ഇന്റര്‍നാഷനലിന്റെ യൂനിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ അസ്ഥിപഞ്ജരങ്ങളും അതിന്റെ ദുരൂഹതകളും കാത്തുസൂക്ഷിക്കുന്നതില്‍ ഇന്നും ഭരണകൂടം തുടരുകയാണ്.
ദുരന്തസമയത്തെ കമ്പനി മേധാവി വാറന്‍ ആന്‍ഡേഴ്‌സനെ ഇന്ത്യവിടാന്‍ സഹായിച്ച അതേ ജാഗ്രത ഡൗ ഇന്റര്‍നാഷനലിന്റെ യൂനിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ അസ്ഥിപഞ്ജരങ്ങളും അതിന്റെ ദുരൂഹതകളും കാത്തുസൂക്ഷിക്കുന്നതില്‍ ഇന്നും ഭരണകൂടം തുടരുകയാണ്.
അതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഹമീദബി അവരുടെ ആല്‍ബം തുറന്നു. കമ്പനിക്കുള്ളില്‍ തകര്‍ന്ന പ്ലാന്റിലേക്ക് വിരല്‍ചൂണ്ടി നില്‍ക്കുന്ന അവരുടെ ചിത്രം കാണിച്ചു തന്നു. അതൊരു ഡോക്യുമെന്ററി സിനിമയുടെ ചിത്രീകരണവേളയായിരുന്നു. ഞങ്ങള്‍ പൊലീസിനോടോ ജില്ലാ കലക്ടറോടോ ഒന്നും അനുവാദം വാങ്ങിച്ചില്ല. അകത്തു കയറി, ചിത്രീകരണം പൂര്‍ത്തിയാക്കി. ആ ഇളവ് നിങ്ങളായതുകൊണ്ടായിരിക്കുമെന്നു പറഞ്ഞപ്പോള്‍ അവര്‍ തലയാട്ടി സമ്മതിച്ചു.
യൂനിയന്‍ കാര്‍ബൈഡ് ഫാക്ടറിയുടെ വളരെ നീളമുള്ള മതിലില്‍ മുഴുവനും ചുവരെഴുത്തുകളാണ്. Dow chemical no Justice in Bhopal, no business in India, Remediate the contaminated Enviornment, Make in India, but remember Bhopal... ഹിന്ദിയിലും ഉര്‍ദുവിലും ചുവരെഴുത്തുകളുണ്ട്.

ഭോപ്പാലിലെ മനുഷ്യരുടെ ശാപം ഫാക്ടറി മതിലില്‍ ചുവരെഴുത്തുകളും മുദ്രാവാക്യങ്ങളുമായി പടര്‍ന്ന് കിടക്കുന്നു. ഞങ്ങളുടെ ശാപവും രോഷവും ഈ നഗരം കത്തിച്ചാമ്പലാക്കാന്‍ പോന്നതാണ്, പക്ഷേ ഭോപ്പാല്‍ നിലനില്‍ക്കണം, നീതി ലഭിക്കാതെപോയ മനുഷ്യജന്മങ്ങള്‍ക്കുള്ള സ്മാരകമായി, വിഷമുക്തമായി ജീവിക്കാന്‍ ഭാഗ്യമുള്ള ഒരു തലമുറക്കായി ഹമീദബി ദീര്‍ഘനിശ്വാസത്തിനൊപ്പം ഇങ്ങനെ വാക്കുകള്‍ പങ്കിട്ടു. ഭോപ്പാലിലെ മണ്ണും വെള്ളവും വായുവും ഇന്നും വിഷമയമാണ്. ഇക്കാലമത്രയായിട്ടും വിഷപ്പുക പൂര്‍ണമായും പിന്‍വാങ്ങിയിട്ടില്ല. പൂര്‍ണമായും വിഷമുക്തമായ ഭോപ്പാല്‍, അവിടെ ജീവിക്കാന്‍ ഭാഗ്യം കിട്ടുന്നവര്‍. അവരെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് ഞങ്ങളെ സമരമുഖത്ത് തന്നെ ഉറപ്പിച്ചു നിര്‍ത്തുന്നത്. രോഗികള്‍ക്ക് ചികിത്സ കിട്ടണം, വിഷമുക്ത ഭോപ്പാലില്‍ ജീവിക്കാന്‍ ഇനി വരുന്ന തലമുറകള്‍ക്ക് സാധിക്കണം ഇതാണ് ഞങ്ങളുടെ മുദ്രാവാക്യം. അതിനു വേണ്ടിയാണ് മൂന്നു പതിറ്റാണ്ടിലേറെക്കാലമായുള്ള പൊരുതല്‍, സംസാരിച്ചുകൊണ്ടിരിക്കെ അവര്‍ക്ക് ഒരു ഫോണ്‍ വന്നു, ഒരു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാനുള്ള സഹായം അഭ്യര്‍ഥിച്ചുകൊണ്ട് ഒരമ്മ വിളിക്കുകയാണ്.
പൊലീസുകാര്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്ന് പുറത്താക്കിയതിനു ശേഷം ഞങ്ങള്‍ ഫാക്ടറി മതിലിനരികിലൂടെ കുറെ നേരം നടന്നു. മതിലിലെ കല്ലുകള്‍ ഇളക്കിയുണ്ടാക്കിയ വിടവിലൂടെ അകത്തു കടന്ന് പന്തുകളിക്കുന്ന ഒരു പറ്റം കുട്ടികളെ കണ്ടു. ഭോപ്പാലിനെ മൃതനഗരമാക്കി മാറ്റിയ ഫാക്ടറി കോമ്പൗണ്ട് ഇപ്പോഴവര്‍ക്ക് കളി മൈതാനമാണ്. പന്തുകളി നോക്കിനില്‍ക്കെ അല്‍പം മുതിര്‍ന്ന ഒരു കുട്ടി മതിലിലെ വിടവിനടുത്ത് വന്നു, ഫാക്ടറി കാണണമോ എന്നു ചോദിച്ചു. വേണമെന്ന് പറഞ്ഞു, എങ്കില്‍ ഞങ്ങളുടെ കൂടെ പന്തുകളിച്ചാല്‍ മതിയെന്നായി. നീട്ടിയടിക്കുന്ന പന്തിനു പിന്നാലെ ഓടിയാല്‍ പ്ലാന്റിന്റെ ചില ഭാഗങ്ങള്‍ അടുത്തു നിന്ന് കാണാമെന്ന തന്ത്രവും ആ കുട്ടി പങ്കുവെച്ചു. അങ്ങനെ ചെയ്തു. അവന്റെ ഒരു ലോങ്‌ഷോട്ടിനു പിന്നാലെ പാഞ്ഞ് പ്ലാന്റ് കുറെക്കൂടി അടുത്തു നിന്ന് കണ്ടു. പൊലീസുകാര്‍ തിരിച്ചുവിടുന്നവരെ ഞങ്ങള്‍ ചിലപ്പോള്‍ ഇങ്ങനെ സഹായിക്കാറുണ്ട്. നിറഞ്ഞ ചിരിയോടെ ആ കുട്ടി പറഞ്ഞു.
അക്കാര്യം ഹമീദബിയോട് പങ്കുവെച്ചിരുന്നു. കുട്ടികള്‍ അങ്ങനെയാണ്, അവര്‍ നമ്മെ സത്യത്തിലേക്കും ഏറ്റവും ചുരുങ്ങിയത് അതിനടുത്തേക്കും എത്തിക്കും. "വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കിടാങ്ങളേ, ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍' എന്ന വൈലോപ്പിള്ളിയുടെ വരികള്‍ അപ്പോള്‍ അവിടെ ആരോ ഉറക്കെ ചൊല്ലുന്നതുപോലെ തോന്നി.
പൊലീസുകാര്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്ന് പുറത്താക്കിയതിനു ശേഷം ഞങ്ങള്‍ ഫാക്ടറി മതിലിനരികിലൂടെ കുറെ നേരം നടന്നു. മതിലിലെ കല്ലുകള്‍ ഇളക്കിയുണ്ടാക്കിയ വിടവിലൂടെ അകത്തു കടന്ന് പന്തുകളിക്കുന്ന ഒരു പറ്റം കുട്ടികളെ കണ്ടു. ഭോപ്പാലിനെ മൃതനഗരമാക്കി മാറ്റിയ ഫാക്ടറി കോമ്പൗണ്ട് ഇപ്പോഴവര്‍ക്ക് കളി മൈതാനമാണ്.
ഹമീദബിയുടെ ആല്‍ബത്തില്‍ സമരക്കാര്‍ക്ക് കാലം കൊണ്ടുവന്ന മാറ്റവും ശ്രദ്ധയില്‍ പെട്ടിരുന്നു. ദുരന്തത്തിനു ശേഷം നടന്ന ആദ്യ പ്രകടനങ്ങളില്‍ പങ്കെടുത്തിരുന്ന മിക്കവാറും മുസ്ലിം സ്ത്രീകളെല്ലാം ബുര്‍ഖ ധാരിണികളാണ്. അവരുടെ മുഖം കാണില്ല. എന്നാല്‍ മുഖം തുറന്നല്ലാതെ സമൂഹത്തോട് സംസാരിക്കാന്‍ കഴിയില്ല എന്ന് മനസ്സിലാക്കി അവരില്‍ പലരും ബുര്‍ഖയില്‍ നിന്നും പുറത്തു വന്നു. സാരിയും സാല്‍വാര്‍ കമീസും ധരിച്ചാണ് പില്‍ക്കാല ചിത്രങ്ങളില്‍ അവരെ കാണാനാവുക. ഹമീദബിയുടെ കാര്യവും അങ്ങനെത്തന്നെ. അവരുടെ ആല്‍ബത്തിലെ ചിത്രങ്ങള്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അതിനെക്കുറിച്ച് ഹമീദബി ഇങ്ങനെ പ്രതികരിച്ചു. 'പഴയ ഭോപ്പാലില്‍ മുസ്‌ലീംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലാണ് വിഷവാതക ദുരന്തം കൂടുതലായി ഉണ്ടായത്. പക്ഷേ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ദുരന്തത്തിനിരയായി. എല്ലാവരും ചേര്‍ന്നാണ് സമര രംഗത്ത് പ്രവര്‍ത്തിച്ചത്. നഷ്ടപരിഹാരം, ചികിത്സ, പുനരധിവാസം, കാര്‍ബൈഡിനെ കെട്ടുകെട്ടിക്കല്‍, തൊഴില്‍ ഇങ്ങനെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് സമരം. ബുര്‍ഖ ധരിക്കുന്നതോടെ മുഖം നഷ്ടമാകും, അത് സമര രംഗത്ത് ശരിയാവില്ല എന്ന് ഞങ്ങള്‍ സ്ത്രീകള്‍ക്ക് മനസ്സിലായി. മിക്കവരും സാല്‍വാര്‍ കമീസിലേക്ക് മാറി. മുഖം കാണാം, മതം പറയുന്ന തരത്തിലുള്ള മാന്യമായ വസ്ത്രവുമാണ്. പിന്നെ തെരുവില്‍ മുദ്രാവാക്യം വിളിക്കുമ്പോള്‍ തലയിലെ തട്ടം ഊര്‍ന്ന് പോകുന്നത് ദൈവത്തിന് മനസ്സിലാകും, ഞങ്ങളെല്ലാവരും പൂര്‍ണ മതവിശ്വാസികളും ആ ചിട്ടയില്‍തന്നെ ജീവിക്കുന്നവരുമാണ്. ചില പുരോഹിതര്‍ ബുര്‍ഖ ഉപേക്ഷിച്ചതിനെ വിമര്‍ശിച്ചിരുന്നു, നീതി തേടിയുള്ള സമരത്തില്‍ ഇത്തരം കാര്യങ്ങളെല്ലാം പൊടുന്നനെ പരാമര്‍ശിക്കാന്‍ കൊള്ളാത്ത കാര്യങ്ങളായി മാറി ഹമീദബി പറഞ്ഞു.

അതോടൊപ്പംതന്നെ പറയാനുള്ള കാര്യം സമരരംഗത്ത് നിരവധി സംഘടനകള്‍ പ്രത്യക്ഷപ്പെട്ടതും അതുമായി ബന്ധപ്പെട്ട ചില അഭിപ്രായ ഭിന്നതകളെക്കുറിച്ചുമാണ്. പല സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തകര്‍ പുറത്തുനിന്നു വന്നവരായിരുന്നു. അവര്‍ക്ക് ഭോപ്പാലിലെ ജനങ്ങളുടെ സംസ്‌കാരത്തെക്കുറിച്ച് വേണ്ട വിധത്തിലുള്ള അറിവുണ്ടായിരുന്നില്ല. ഇതും ചില പ്രശ്‌നങ്ങള്‍ക്കിടയാക്കി. എന്നെക്കുറിച്ച് നിങ്ങള്‍ മറ്റു ചിലരോട് ചോദിച്ചാല്‍ ചിലപ്പോള്‍ ചില വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരും. അവരെക്കുറിച്ച് എനിക്കും ചില വിയോജിപ്പുകളുണ്ടാകും. പക്ഷേ, അതൊന്നുമല്ല കാര്യം, പല തലങ്ങളില്‍നിന്നുകൊണ്ട് ഞങ്ങളിന്നും നീതിക്കുവേണ്ടി പൊരുതുന്നു എന്നതാണ്. നഷ്ടപരിഹാരം കൊടുത്തുവെന്ന് കമ്പനിയും കേന്ദ്രസംസ്ഥാന സര്‍ക്കാറും പറയും. പക്ഷേ, കിട്ടിയതെല്ലാം നാമമാത്രമായിരുന്നു, ഇതൊന്നും കിട്ടാതെ പുറത്തായവര്‍ നിരവധിയാണ്. ഇത്തരത്തിലുള്ളവര്‍ക്കു വേണ്ടി പോരാടാനുള്ള ഐക്യനിരയാണ് പ്രധാനം. അത് നിലനിര്‍ത്താന്‍ ഭോപ്പാലിലെ ജനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതാണ് പ്രധാനം. മറ്റെല്ലാം അവഗണിക്കേണ്ട വിഷയങ്ങളാണ് അവര്‍ അസന്ദിഗ്ധമായി നിലപാട് വ്യക്തമാക്കി. എനിക്ക് ഭക്ഷണം ഉണ്ടാക്കണം അവര്‍ വീട്ടിലെ ഇടുങ്ങിയ അടുക്കളയിലേക്ക് കയറി. സ്റ്റൗ കത്തിച്ചു, വെള്ളം തിളപ്പിക്കാന്‍ തുടങ്ങി.
സ്വാഭിമാന്‍ കേന്ദ്രയില്‍ ഇരകളുടെ പുനരധിവാസത്തിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അബ്ദുല്‍ ജബ്ബാര്‍ ഖാനാണ് ഇതിന്റെ ചുക്കാന്‍ പിടിക്കുന്നത്. വിഷവാതക ദംശനത്തില്‍ ദിനേനയെന്നോണം അദ്ദേഹത്തിന്റെ കാഴ്ചയും മങ്ങുന്നുണ്ട്. കണ്ണടക്കു പുറമെ അഡീഷണല്‍ ലെന്‍സുകള്‍ കൂടി ഉപയോഗിച്ചാണ് കടലാസുകളും മറ്റും വായിക്കുന്നത്. ചികിത്സാ സഹായത്തിനുള്ള കടലാസുകള്‍ ശരിയാക്കാന്‍ വരുന്നവരുടെ ചെറുതല്ലാത്ത ഒരു ക്യൂ അവിടെയുണ്ട്. കേന്ദ്രത്തിനകത്ത് തുന്നലും കരകൗശല വസ്തുക്കളുടെ നിര്‍മാണവും നടക്കുന്നു. കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്നുമുണ്ട്. സുപ്രീംകോടതിയോളം തന്റെ നിയമപോരാട്ടവുമായി പോയിട്ടുണ്ട് അബ്ദുല്‍ ജബ്ബാര്‍. അനുകൂല വിധികളും സമ്പാദിച്ചിട്ടുണ്ട്. ഇപ്പോഴും ജില്ലാ കോടതിയിലും സുപ്രീംകോടതിയിലുമായി ഇരകള്‍ക്ക് നീതി കിട്ടാനായി എട്ട് കേസുകള്‍ അദ്ദേഹം നടത്തുന്നു. കേന്ദ്രത്തിന്റെ ഇടനാഴിയില്‍ വാതകദുരന്തത്തിന്റെ നിരവധി ചിത്രങ്ങള്‍. സമരങ്ങളും പോരാട്ടങ്ങളും അടയാളപ്പെടുത്തിയ ഫോട്ടോകളും കാണാം. കൂട്ടത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്ക് ടുളിക്കൊപ്പം ജബ്ബാര്‍ നില്‍ക്കുന്ന ചിത്രവുമുണ്ട്. ഭോപ്പാല്‍ ദുരന്തത്തിന്റെ കൊടിയ വേദന പകര്‍ത്തിയ രഘുറായിയുടെ ചിത്രവും അക്കൂട്ടത്തിലുണ്ട്. കണ്ണുകള്‍ വിഷപ്പുകയേറ്റ് കരിഞ്ഞുപോയ, വിഷപ്പുക ശ്വസിച്ച് മരിച്ച കുഞ്ഞിനെ മണ്ണിലേക്ക് വെക്കുന്ന ചിത്രം. രഘുറായിയുമായി അടുത്ത് സൗഹൃദമുള്ള ജമാല്‍ എന്ന സുഹൃത്ത് ഈ ചിത്രത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നു. അദ്ദേഹം വികാരാധീനനായി പറഞ്ഞു: ആ കുട്ടി ആരാണെന്ന് തിരിച്ചറിയുക സാധ്യമായിരുന്നില്ല. അത്രയേറെ മൃതദേഹങ്ങള്‍ക്കിടയിലായിരുന്നു ഞാന്‍. കുട്ടിയുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ കണ്ടെത്തുക സാധ്യമായിരുന്നില്ല. പില്‍ക്കാലത്തുള്ള യാത്രകളിലും ആ കുട്ടിയുടെ വിവരങ്ങള്‍ കണ്ടെത്താനുള്ള വഴികളൊന്നും തെളിഞ്ഞില്ല.

അബ്ദുല്‍ ജബ്ബാര്‍ ഖാന്‍ സംസാരിച്ചു തുടങ്ങി: ഞാന്‍ കുഴല്‍ക്കിണര്‍ പണിക്കാരനായിരുന്നു. വിഷപ്പുകയേറ്റ് ശ്വാസകോശം ചുരുങ്ങി. ആ പ്രശ്‌നം ഇപ്പോഴുമുണ്ട്. ഈയടുത്ത് ബൈപാസ് സര്‍ജറിയും വേണ്ടി വന്നു. സ്വാഭിമാന്‍ കേന്ദ്ര വഴി 6000ത്തിലധികം പേര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ കമ്പ്യൂട്ടര്‍ പരിശീലനത്തിനുള്ള അധ്യാപകരെയാണ് ഞങ്ങള്‍ തേടുന്നത്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കേന്ദ്രയെ ഇക്കാര്യത്തില്‍ സഹായിക്കാം. കമ്പ്യൂട്ടര്‍ പഠിക്കാന്‍ ധാരാളം പേര്‍ എത്തുന്നു. എല്ലാവരെയും പഠിപ്പിക്കാനുള്ള സംവിധാനം ഇവിടെയില്ല. അത് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ജബ്ബാര്‍.
ദുരന്ത ദിവസം തന്റെ മുന്നില്‍, തെരുവില്‍ ഒന്നിനു പിറകെ ഒന്നായി ആളുകള്‍ മരിച്ചുവീഴുന്നത് കണ്ടതിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ലെന്ന് ജബ്ബാര്‍ പറഞ്ഞു. തീവണ്ടികള്‍ വഴി മാറ്റി വിടാന്‍ അധികൃതര്‍ ശ്രദ്ധിക്കാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂടുതല്‍ വര്‍ധിപ്പിച്ചു
ദുരന്ത ദിവസം തന്റെ മുന്നില്‍, തെരുവില്‍ ഒന്നിനു പിറകെ ഒന്നായി ആളുകള്‍ മരിച്ചുവീഴുന്നത് കണ്ടതിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ലെന്ന് ജബ്ബാര്‍ പറഞ്ഞു. തീവണ്ടികള്‍ വഴി മാറ്റി വിടാന്‍ അധികൃതര്‍ ശ്രദ്ധിക്കാതിരുന്നത് ദുരന്തത്തിന്റെ വ്യാപ്തി കൂടുതല്‍ വര്‍ധിപ്പിച്ചു. സംഭാവന വേണ്ട, ജോലി മതി എന്നതാണ് തന്റെ മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ദുരന്തത്തിനിരയായവര്‍ക്ക് നിത്യജീവിതത്തിനുള്ള വഴി കണ്ടെത്താനുള്ള ജോലിയാണ് വേണ്ടത്, അത് മനസ്സിലാക്കിയാണ് ഇത്തരത്തില്‍ ഒരു തൊഴില്‍ പരിശീലന കേന്ദ്രം സാധ്യമാക്കിയത്. അതോടൊപ്പം കേന്ദ്രം നിയമപോരാട്ടത്തിനുള്ള സഹായങ്ങള്‍ നല്‍കുന്നു. ചികിത്സക്കാവശ്യമായ കാര്യങ്ങള്‍ക്കും വേണ്ടി പോരാടുന്നു.
കേന്ദ്രത്തിനകത്തെ തയ്യല്‍ മെഷിനുകളില്‍ നിരവധി സ്ത്രീകള്‍ വസ്ത്രങ്ങള്‍ തയ്യുന്നു. അതിലൊരാള്‍ തന്റെ കാഴ്ച വലിയ തോതില്‍ കുറഞ്ഞിരിക്കുന്നുവെന്നും എത്രനാള്‍ ഇങ്ങനെ ജോലി ചെയ്യാന്‍ കഴിയുമെന്നറിയില്ലെന്നും പറഞ്ഞു. അവിടെ തൊഴിലെടുക്കുന്നവരെല്ലാം രോഗികളാണ്. അല്ലെങ്കില്‍ രോഗികളെ സഹായിക്കാന്‍ ബാധ്യസ്ഥരായവര്‍.
ഭോപ്പാല്‍ ഇബ്രാഹിംപുരയിലെ യാശ് യാദവിനെ അവിടെ നിന്നാണ് കണ്ടത്. ചികിത്സാ സഹായത്തിനുള്ള കടലാസ് ശരിയാക്കാനായി വന്നതാണ്. ദാരിദ്ര്യത്തിനൊപ്പം വിഷപ്പുക എങ്ങനെ ഭോപ്പാലിലെ മനുഷ്യരെ ഇല്ലാതാക്കി എന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. കുടുംബങ്ങള്‍ ശീട്ടുകൊട്ടാരങ്ങള്‍ തകരുംപോലെ മരിച്ചു വീണു. തെരുവുകള്‍ തന്നെ ശ്മശാനങ്ങളായി മാറി. ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയുടെ മുകളിലെ ടെറസില്‍ ശവക്കൂമ്പാരങ്ങള്‍ ഉയര്‍ന്നു. എന്റെ കുടുംബത്തേയും മരണം വിഴുങ്ങി. ഇപ്പോള്‍ ഒറ്റക്കാണ്. വൃക്കകള്‍ പ്രവര്‍ത്തനക്ഷമമല്ലാതാവുകയാണ്. ഇതിനായി ചികിത്സ വേണം. എന്നെപ്പോലെ ഒറ്റക്കായ പിതാക്കന്മാര്‍, അച്ഛനും അമ്മയും മരിച്ച അനാഥരായ മക്കള്‍. പല പ്രായത്തിലുള്ള അനാഥരെയാണ് ഭോപ്പാലില്‍ നിങ്ങള്‍ കാണുക. ഏതൊരാള്‍ക്കും അനാഥത്വത്തിന്റെ ഒരു വാസ്തവ കഥ പറയാനുണ്ടാകും.

വീണ്ടും സന്ധ്യ വന്നു. കാഴ്ച കൂടുതല്‍ മങ്ങി ജബ്ബാര്‍ ഖാന്‍ പറഞ്ഞു. എനിക്കൊരു ചെറിയ ജോലിയുണ്ട്, നമുക്ക് ഇപ്പോള്‍ പിരിയാം. ഇങ്ങനെ പറഞ്ഞുകൊണ്ട് അബ്ദുല്‍ ജബ്ബാര്‍ ഖാന്‍ അതിനോടകം മെഴുക്കുപുരണ്ട ലെന്‍സുകളും കണ്ണടയും ലെന്‍സ് ക്ലീനറില്‍ കഴുകാന്‍ തുടങ്ങി.
(2019 നവംബര്‍ 14ന് അബ്ദുല്‍ ജബ്ബാര്‍ ഖാന്‍ 61-ാത്തെ വയസ്സില്‍ മരിച്ചു. ഇവരെ കണ്ടതിന്റെ അനുഭവങ്ങള്‍ ബങ്കറിനരികിലെ ബുദ്ധന്‍: പ്രസാധനം: ഡി.സി.ബുക്ക്‌സ്: പങ്കുവെച്ചിട്ടുണ്ട്.)
ഭോപ്പാല്‍ വാതക ദുരന്തം നേരില്‍ കണ്ടതിനെക്കുറിച്ച് താരീഖ് ദാദ് അന്ന് ചില കാര്യങ്ങള്‍ പങ്കുവെച്ചിരുന്നു. തെരുവില്‍ കിടന്നിരുന്ന മൃതദേഹങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നത്. പിന്നീട് നിരവധി തെരുവുനാടകങ്ങളില്‍ ഈ അനുഭവം അദ്ദേഹം ആവിഷ്‌ക്കരിച്ചിരുന്നു. വിഷവാതക ദുരന്ത ഇരകള്‍ക്ക് നീതി കിട്ടാന്‍ ഭോപ്പാല്‍ സ്വദേശിയായ നടന്‍ എന്ന നിലയില്‍ അദ്ദേഹം ശക്തമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ അബ്ദുല്‍ ജബ്ബാര്‍ ഖാന്റെ അവസാന നാളുകള്‍, ഭോപ്പാലിലെ ഒരു ആശുപത്രിക്കിടക്കയില്‍ അസ്തമിച്ചു കൊണ്ടിരുന്നപ്പോള്‍ അദ്ദേഹം വളരെ ഒറ്റപ്പെട്ട നിലയിലായിരുന്നു. താരീഖ് ദാദിനെയും ഭോപ്പാലുകാര്‍ എളുപ്പത്തില്‍ മറന്നു കളഞ്ഞു. ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു. ഇരകളും അവര്‍ക്കു വേണ്ടി പോരാടിയവരും വിസ്മൃതരാകുന്നു. വിശാഖപട്ടണം ദുരന്തം സംഭവിച്ചതിനു തൊട്ടു പിന്നാലെ വിശാഖപട്ടണം വെസ്റ്റ് എം.എല്‍.എ ഗണബാബു ഫാക്ടറിയില്‍ പൊട്ടിത്തെറിയും വാതകച്ചോര്‍ച്ചയുമുണ്ടായി എന്ന കാര്യം നിഷേധിച്ചു കൊണ്ട് പ്രസ്താവനയിറക്കി. അപ്പോഴേക്കും 11 പേര്‍ മരിച്ചു കഴിഞ്ഞിരുന്നു. 350 പേര്‍ ആശുപത്രികളിലുണ്ട്. ഇനിയും കൂടുതല്‍ പേര്‍ ആശുപത്രികളിലെത്താനിടയുള്ളതായും വിശാഖ പട്ടണത്തെ മാധ്യമ പ്രവര്‍ത്തകര്‍ പറയുന്നു. ഭോപ്പാല്‍ ദുരന്ത സമയത്ത് അന്നത്തെ കമ്പനി മേധാവി വാറന്‍ ആന്‍ഡേഴ്‌സണെ സംരക്ഷിക്കാന്‍, കമ്പനിക്കു വേണ്ടി സംസാരിക്കാന്‍ ഇതേ പോലെ രാഷ്ട്രീയക്കാര്‍ രംഗത്തു വന്നിരുന്നു. ഇന്നും ഭോപ്പാലില്‍ പോയാല്‍ അതേ വാദഗതി പങ്കിടുന്ന രാഷ്ട്രീയക്കാരെ കാണാം. അന്ന് വാറന്‍ ആന്‍ഡേഴ്‌സണെ ഇന്ത്യ വിടാന്‍ സഹായിച്ചത് അന്നത്തെ കേന്ദ്ര സര്‍ക്കാരായിരുന്നു എന്നതിനു പോലും പില്‍ക്കാലത്ത് തെളിവുകളുണ്ടായി. ബഹുരാഷ്ട്ര കുത്തകകള്‍ക്കും വിഷവാതക ഫാക്ടറികള്‍ക്കും ഒപ്പമാണ് നമ്മുടെ രാഷ്ട്രീയക്കാര്‍ എല്ലാ കാലത്തും നില കൊണ്ടിട്ടുള്ളത്. അതിന്റെ ആഴവും പരപ്പും എത്രയാണെന്ന് നോക്കിയാല്‍ മതി. ഭോപ്പാല്‍ ഇരകള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന നഷ്ടപരിഹാരം പോലും കിട്ടിയില്ല. അബ്ദുല്‍ ജബ്ബാര്‍ ഖാന്‍ അവസാന നാള്‍ വരെ അതിനായുള്ള പോരാട്ടത്തിലായിരുന്നു. ഭോപ്പാലിലെ കോടതികളിലും സുപ്രീം കോടതികളിലും അദ്ദേഹം നിയമപോരാട്ടം നടത്തിക്കൊണ്ടിരുന്നു. മരിക്കുന്നതിനു മൂന്നു മാസം മുമ്പ് സുപ്രീം കോടതിയില്‍ കൊടുത്ത അഫിഡവിറ്റിന്റെ പകര്‍പ്പ് എനിക്ക് അദ്ദേഹം ഇ-മെയിലില്‍ അയച്ചു തന്നു. സംസാരിക്കാന്‍ പ്രയാസമുണ്ട്, അതിനാല്‍ ഫോണ്‍ വിളിക്കാന്‍ വയ്യ, ഒരു സഹായിയാണ് ഈ മെയില്‍ അയക്കുന്നത്- അദ്ദേഹം ആ സന്ദേശത്തില്‍ കുറിച്ചു. അബ്ദുല്‍ ജബ്ബാര്‍ ഖാന്‍ മാഞ്ഞു പോകുന്നതായി ആ സന്ദേശം വായിച്ചപ്പോള്‍ എനിക്കു തോന്നിയിരുന്നു.
ഭോപ്പാല്‍ വാതക ദുരന്തത്തെ കൃത്യമായി അനുസ്മരിപ്പിക്കുന്നതാണ് വിശാഖപട്ടണത്തിലുണ്ടായ വ്യാവസായിക ദുരന്തം. ദുരന്തങ്ങളില്‍ നിന്നും മനുഷ്യക്കുരുതികളില്‍ നിന്നും നാം പലതും പഠിക്കുന്നു, ഉടനെ മറക്കുന്നു, മറ്റൊരു ദുരന്തത്തിലേക്ക് വാതില്‍ തുറന്ന് അല്‍പ്പനേരം അന്തം വിട്ടു നില്‍ക്കുന്നു, പിന്നീട് പഴയ ദുരന്ത പ്രോട്ടോക്കോളുകളിലേക്കു തന്നെ മടങ്ങുന്നു.
Rasheed Arakkal
9 May 2020, 07:10 PM
well written and so informative
ഡോ. ചിത്ര കെ. പി. / പ്രീത കെ. വി.
May 18, 2020
15 minute read
ഇ. എ. എസ് ശര്‍മ്മ/കെ.സഹദേവന്‍
May 08, 2020
15 Minutes Read
ഇ. എ. എസ്. ശര്‍മ്മ
May 07, 2020
3 Minute Read
പുരുഷന്‍ ഏലൂര്‍
May 07, 2020
6 Minutes Watch
റെയ് മോള്‍
May 07, 2020
4 Minutes Watch
Leila Saein
15 May 2020, 02:35 PM
It is very touching and heartbreaking.Felt like walking through the real happenings..