truecoppy
MORE
Truecopy Home
Readers
are
Thinkers

Saturday, 06 March 2021

truecoppy
Truecopy Logo
Readers are Thinkers

Saturday, 06 March 2021

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Biblio Theca
  • Bird Songs
  • Biblio Theca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Biblio Theca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Banking
Random Notes
US Election
5 Minutes Read
Abhaya case verdict
Agriculture
Announcement
Art
Astronomy
Babri Masjid
Bhima Koregaon
Biblio Theca
Bihar Ballot
Bihar Verdict
Biography
Book Review
Books
Capital Thoughts
Cartoon
Cas
Caste Politics
Caste Reservation
Cinema
Climate Emergency
Community Medicine
Contest
Controversy
corp
Covid-19
Crime
Crime against women
Cultural Studies
Cyberspace
Dalit Lives Matter
Dalit Politics
Dance
Data Privacy
Developmental Issues
Digital Economy
Digital Surveillance
Disaster
Documentary
Dream
Earth P.O
Economics
Economy
EDITOR'S PICK
Editorial
Education
Election Desk
Endosulfan Tragedy
Environment
Expat
Facebook
Fact Check
Farm Bills
Farmers' Protest
Feminism
Film News
Film Review
GAIL Pipeline Project
Gandhi
Gautam Adani
Gender
Gender and Economy
General strike
Government Policy
GRAFFITI
GRANDMA STORIES
Health
History
International Day of Older Persons
International Politics
International Politics
International Translation Day
Interview
Investigation
Kerala Budget 2021
Kerala Election
Kerala Politics
Kerala Sahitya Akademi Award 2019
Kerala State Film Awards
Labour Issues
Labour law
Land Struggles
Language Study
Law
lea
learning
Life
Life Sketch
Literary Review
Literature
Long Read
LSGD Election
Media
Media Criticism
Memoir
Memories
Monsoon
Music
music band
National Politics
Nobel Prize
Novel
Nursing Bill
Obituary
Open letter
Opinion
Other screen
panel on Indian culture's evolution
Petition
Philosophy
Photo Story
Picture Story
POCSO
Podcast
Poetry
Police Brutality
Political Read
Politics
Politics and Literature
Pollution
Post Covid Life
Poverty
Promo
Racism
Rationalism
Re-Reading-Text
Refugee
Remembering Periyar
Science
Second Reading
Service Story
Sex Education
SFI@50
Sherlock Holmes
Short Read
Spirituality
Sports
Statement
Story
Surrogacy bill
Tax evasion
Teachers' Day
Team Leaders
Technology
Testimonials
Theatre
Travel
Travelogue
Tribal Issues
Trolls
True cast
Truecopy Webzine
Truetalk
UAPA
Union Budget 2021
UP Politics
Video Report
Vizag Gas Leak
Vote for Secular Democracy
Weather
Women Life
Youtube
ജനകഥ
Paul Zacharia

Literature

സക്കറിയ / ചിത്രങ്ങള്‍: എ.ജെ ജോജി

സക്കറിയക്ക് എല്ലാം കഥയാണ്;
അല്ല, സക്കറിയ തന്നെ
ഒരു കഥയാണ്

സക്കറിയക്ക് എല്ലാം കഥയാണ്; അല്ല, സക്കറിയ തന്നെ ഒരു കഥയാണ്

കഥ സഞ്ചരിക്കാത്ത വഴികളിലൂടെ മലയാള കഥയെ നടത്തിയ സക്കറിയയെ ഈ കാലത്തിരുന്ന് ഒരു വായനക്കാരന്‍ വായിച്ചെടുക്കുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള സംസ്​ഥാന സർക്കാറിന്റെ എഴുത്തച്​ഛൻ പുരസ്​കാരം നേടിയ സക്കറിയുടെ ശ്രദ്ധേയ കഥകളുടെ പുനർവായന

2 May 2020, 11:12 AM

വി. വിജയകുമാര്‍

എല്ലാം കഥയാണ്, സക്കറിയക്ക് കഥ കഥയല്ല. ഓ! അങ്ങനെയല്ല പറയേണ്ടത്. സക്കറിയക്ക് എല്ലാം കഥയാണ്. മലയാളകഥയിലെ ഔപചാരികതയെ ഇല്ലാതാക്കിയത് സക്കറിയയാണ്. കഥ സഞ്ചരിക്കാത്ത വഴികളിലൂടെയൊക്കെ കഥയായി കഥ നടന്നുതുടങ്ങിയത് സക്കറിയ വന്നതില്‍ പിന്നെയാണ്. എല്ലാം ആഖ്യാനങ്ങളാണെന്നു പറഞ്ഞ ഉത്തരാധുനികര്‍ മലയാളത്തിലേക്കു കുടിയേറുന്നതിനു മുമ്പേ ഇതു സംഭവിച്ചു കഴിഞ്ഞിരുന്നു. പക്ഷേ, ഉത്തരാധുനികര്‍ പറഞ്ഞ രീതിയിലല്ല സക്കറിയ ഇത് സാധിച്ചെടുത്തത്. ഇത് ആഖ്യാനത്തെക്കുറിച്ചുള്ള സിദ്ധാന്തമോ സൈദ്ധാന്തികവിശദീകരണമോ പ്രത്യയശാസ്ത്രപ്രചരണമോ ഒന്നുമായിരുന്നില്ല. സക്കറിയ പറഞ്ഞ എല്ലാറ്റിലും കഥ ഉണ്ടായിരുന്നു. എല്ലാം കഥയായിരുന്നു.
ചെറുകഥ എന്ന സാഹിത്യരൂപം പ്രബലമായശേഷം കഥ പറയുന്ന രീതികളില്‍ നമുക്ക് നഷ്ടമായിപ്പോയ രീതികളെ തിരിച്ചുപിടിക്കുകയാണ് സക്കറിയ ചെയ്തതെന്നു പറയാം. ചില ലക്ഷണങ്ങളിലേക്കു ചുരുക്കപ്പെട്ട കഥയെ ആ ന്യൂനീകരണത്തില്‍ നിന്ന് മോചിപ്പിച്ചെടുക്കുകയായിരുന്നു എന്ന്. വിജയനും പട്ടത്തുവിളയും നാരായണപിള്ളയുമൊക്കെ ഈ പദ്ധതിയില്‍ സക്കറിയയോടൊപ്പമുണ്ടെന്ന് നമുക്കു തോന്നുന്നുണ്ട്, ശരിയാണ്. എങ്കിലും വലിയ പങ്ക് നിര്‍വ്വഹിച്ചത് സക്കറിയയാണ്. അനന്യമായ നിരവധി കഥകളുടെ എഴുത്തുകാരനായി അയാള്‍ മാറി. എഴുതപ്പെട്ട ഒരു കഥയുടെ പ്രമേയസാദൃശ്യമോ രൂപ-ശൈലി സാദൃശ്യമോ ഉള്ള കഥകള്‍ എഴുതാന്‍ സക്കറിയ വിമുഖനാണെന്നു കാണാം. അങ്ങനെയില്ലെന്നല്ല. ഈ തൂലികയില്‍ നിന്ന് സദൃശമായ കഥകള്‍ വിരളമായേ എഴുതപ്പെട്ടുള്ളൂ. ആവര്‍ത്തിക്കുന്ന പ്രമേയങ്ങള്‍ വിപുലമോ വിസ്തൃതമോ ഇതരമോ ആയ മാനങ്ങള്‍ കൈവരിക്കുന്നു. ഓരോ കഥയും ഒന്നിനൊന്നു വ്യത്യസ്തമാകാന്‍ സക്കറിയ ആഗ്രഹിക്കുന്നുണ്ടെന്നു കരുതണം.

Zachariya-f_0.jpg

കഥാകൃത്തുക്കളിലെ ഗണിതശാസ്ത്രകാരന്‍

സവിശേഷമായ ഒരു ദര്‍ശനത്തിന്റെയോ പ്രത്യയശാസ്ത്രത്തിന്റെയോ ആഖ്യാനമായി സക്കറിയയുടെ കഥ നിങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ചിലപ്പോള്‍ അബോധത്തില്‍ മറിച്ച് സംഭവിക്കുന്നുവെങ്കിലും. സാക്ഷാത്ക്കാരത്തില്‍ മറിച്ചാകാനേ വഴിയുള്ളുവെന്ന് തീര്‍ച്ചയുമാണ്. എന്നാല്‍, ദര്‍ശനരാഹിത്യത്തിന്റെയോ ദര്‍ശനനിരാസത്തിന്റെയോ തലങ്ങളിലേക്ക് ഈ കഥകള്‍ എത്തിപ്പെടുന്നുണ്ടെന്നു തോന്നുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കാം. മിക്ക കഥാകൃത്തുക്കളിലും കണ്ടെത്താനാവാത്ത നിര്‍മ്മമമായ ഒരു കഥനശൈലി ചില കഥകളില്‍ അനുഭവപ്പെടുന്നു. കഥ പറയുന്നവന്‍ കഥയില്‍ മുഴുകുന്നവനല്ലെന്നും മാറിനില്‍ക്കുന്നവനാണെന്നുമുള്ള പ്രതീതി ജനിക്കുന്നു. എപ്പോഴും ഇങ്ങനെയല്ല. കുഞ്ഞുങ്ങളുടെ കഥ പറയുമ്പോള്‍ കഥാകാരന്‍ അവരുടെ മനസ്സില്‍ തന്നെ കയറിയിരിക്കുന്നു. പരിഹാസത്തിന്റെയും ആത്മപരിഹാസത്തിന്റെയും അടരുകള്‍ പല കഥകളിലും കാണാം.

ഐഹികതയുടേയും യുക്തിയുടേയും നവമാനവികതയുടേയും മൂല്യങ്ങള്‍ നിരസിക്കപ്പെടുന്നതിനെയും അവഗണിക്കപ്പെടുന്നതിനെയും പരിഹാസത്തോടെ ആവിഷ്‌ക്കരിക്കുന്ന സന്ദര്‍ഭങ്ങള്‍ കഥാകാരന്‍ ഒരുക്കുന്നു. മനുഷ്യരിലെ പൊങ്ങച്ചങ്ങളേയും ഇച്ചീച്ചികളേയും ചൂണ്ടി കണക്കിനു പ്രഹരിക്കുന്നു. സക്കറിയയിലെ ജനാധിപത്യവാദി അയാളുടെ കഥകളിലും ഉണര്‍ന്നിരിക്കുന്നുണ്ട്. എന്നാല്‍, മനുഷ്യന്റെ ഉള്ളിനെ തിരിച്ചും മറിച്ചും ചരിച്ചും പരിശോധിക്കുന്ന മനഃശാസ്ത്രകാരനാണ് ഇയാള്‍. കഥാകൃത്തുക്കളിലെ ഗണിതശാസ്ത്രകാരനുമാണ് സക്കറിയ എന്നു പറയാം. ഗണിതത്തിന്റെ നിയമനിഷ്ഠതയുടെയോ കൃത്യതയുടെയോ മാനദണ്ഡങ്ങള്‍ അനുസരിച്ചല്ല ഇങ്ങനെ പറയുന്നത്. ഈ മാനദണ്ഡങ്ങള്‍ സക്കറിയയുടെ കഥകളെ വിശേഷിപ്പിക്കാന്‍ അനുയോജ്യവുമല്ല. അനിശ്ചിതവും സന്ദേഹാത്മകവുമായ നില്‍പ്പാണ് അതിന്റെ മുഖ്യലക്ഷണം. ഗണിതഭാഷയിലെ പ്രതീകങ്ങള്‍ പോലെ സ്വയമേവ ഏതെങ്കിലും അര്‍ത്ഥത്തെ വഹിക്കാത്ത, വായനക്കാരന്റെ ഇടപെടലിലൂടെ മാത്രം അര്‍ത്ഥം ജനിക്കുന്ന വാക്യങ്ങള്‍ ഈ കഥാകാരന്റെ രചനകളില്‍ പ്രത്യക്ഷപ്പെടുന്നത് അപൂര്‍വമല്ല. താന്‍ ഈ സന്ദേശവുമായി വരുന്നുവെന്ന് സക്കറിയയിലെ കഥാകാരന്‍ സൂചന നല്‍കുന്നതേയില്ല.

അങ്ങനെയാണ് സക്കറിയയിലെ കഥാകാരന്‍ ഗണിതശാസ്ത്രകാരനോട് സദൃശനാകുന്നത്. കഥാവായനയുടെ തുടര്‍ച്ചയില്‍ തനിക്കു കിട്ടിയ അസുലഭമായ അനുഭവദീപ്തിയുടെ അര്‍ത്ഥം തേടി വായനക്കാരന്‍ ആലോചനാമഗ്‌നനാകുന്നു. ഒരു പക്ഷേ, കഥ നല്‍കുന്ന അനുഭവം തന്നെ അതിന്റെ പരമമായ അര്‍ത്ഥമായി തിരിച്ചറിയപ്പെടുന്നു. ഈ അനുഭവദീപ്തി കഥയുടെ കേവലമായ മുഴുകലില്‍ ലഭ്യമാകുന്നതല്ല. കഥയുടെ ക്രാഫ്റ്റും പ്രമേയവും തമ്മിലുള്ള വൈരുധ്യാധിഷ്ഠിതമായ ഐക്യം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണല്ലോ. കഥയുടെ അന്തര്‍ലോകത്തെ അതിന്റെ രൂപത്തില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയുമെന്ന് കരുതപ്പെടുന്നുണ്ട്. ഈ കഥാകാരന്റെ നിര്‍മ്മമതയും നര്‍മ്മവും കലര്‍ന്ന ഭാഷാശൈലി സ്വാച്ഛന്ദ്യത്തിന്റെയും സ്വതന്ത്രമായ വിനിമയത്തിന്റെയും ലക്ഷണങ്ങളാണ്. വായനക്കാരെ കഥയില്‍ മുഴുകിക്കുകയും കീഴ്പ്പെടുത്തുകയുമല്ല, അകലവും സഹഭാവവും ഒരേ സമയം നിലനിര്‍ത്തിക്കൊണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ശൈലിയാണത്.

ഇതാ, ആ കഥകള്‍

സക്കറിയ എഴുതിയ പത്തു കഥകളുടെ ശീര്‍ഷകങ്ങള്‍ എഴുതാം -

ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും,
പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങള്‍,
യേശുപുരം പബ്ലിക് ലൈബ്രറിയെ പറ്റി ഒരു പരാതി,
കുഴിയാനകളുടെ ഉദ്യാനം,
ശന്തനുവിന്റെ പക്ഷികള്‍,
തീവണ്ടിക്കൊള്ള,
ആര്‍ക്കറിയാം,
സലാം അമേരിക്ക,
കണ്ണാടി കാണ്മോളവും,
മദ്യശാല.

ഈ കഥാശീര്‍ഷകങ്ങള്‍ തന്നെ അവയുടെ രൂപത്തില്‍ ഒന്നിനൊന്നു വ്യത്യസ്തമാണെന്നു കാണാം. ഈ കഥകളോ, ഓരോന്നും അവയുടെ പ്രമേയങ്ങളില്‍ അനന്യവുമാണ്. അനന്യമായ പ്രമേയങ്ങള്‍ അനന്യമായ കഥാശില്‍പ്പത്തെ, രൂപത്തെ ആവശ്യപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, സലാം അമേരിക്ക എന്ന കഥയിലെ ഭാഷയും ശൈലിയും മുകളില്‍ സൂചിപ്പിച്ച ഇതര കഥകളിലൊന്നിലും നമുക്കു കാണാന്‍ കഴിയില്ല. ആഖ്യാനരൂപത്തിന്റെ വ്യത്യസ്ത മാതൃകകളായി ഇവയെ കാണണം. ഇത് ഒരു കേവലപ്രഖ്യാപനമല്ല. ആവര്‍ത്തിക്കുന്ന പ്രമേയങ്ങളേയും ശൈലികളേയും ഇവിടെ പരാമര്‍ശിക്കാതിരിക്കുന്നുമില്ല.

കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയേയും ജിജ്ഞാസയേയും കുറിച്ചു പറയുന്ന കഥകളോളം  മനസ്സിനെ ആകര്‍ഷിക്കുന്നില്ല, മറ്റു കഥകളൊന്നും. തുറന്നുവച്ച കുഞ്ഞിക്കണ്ണുകള്‍ അത്ഭുതങ്ങളോടെയും എന്തിനെന്നില്ലാത്ത താല്‍പ്പര്യത്തോടെയും സ്നേഹത്തോടെയും ലോകത്തെ നോക്കുകയും കാണുകയും ചെയ്യുന്നതാണ് "ശന്തനുവിന്റെ പക്ഷി'കളില്‍ നാം ആദ്യം വായിക്കുന്നത്. കുഞ്ഞുഹൃദയത്തിന്റെ ജിജ്ഞാസയുടെ വിവരണങ്ങളാണിതെന്ന് നാം കരുതുന്നു. പക്ഷികള്‍ക്ക് വന്നിരിക്കാന്‍ കൊങ്ങിണിക്കൊമ്പുമായി നില്‍ക്കുന്ന ശന്തനുവിനെ കണ്ട് ഉള്ളില്‍ ചിരി വരുന്നുണ്ടാകും, ആര്‍ക്കും.  മരിച്ച മനുഷ്യരേയും മൃഗങ്ങളേയും കണ്ടിട്ടുള്ള ശന്തനുവിന് ഒരു പക്ഷിയുടേയും മൃതശരീരം കാണാന്‍ കഴിയുന്നില്ല. നിങ്ങള്‍ക്കു മരണമില്ലേയെന്നു പക്ഷികളോട് സ്വന്തം മനസ്സില്‍ ശന്തനു ചോദിക്കുന്നു. അവന്‍ ഒരു പൂച്ചയുടെ മരണത്തിനു കൂട്ടിരിക്കുന്നുണ്ട്. ഒരുവേള, പെട്ടെന്ന്, ഈ കുഞ്ഞുമനസ്സ് എന്തിനാണ് മരണത്തെ കുറിച്ച് ഇത്രയേറെ വിചാരം കൊള്ളുന്നതെന്ന് നാം ആലോചിക്കാന്‍ തുടങ്ങുന്നു. അച്ഛന്റെ മടിയില്‍ കയറിയിരുന്ന് പക്ഷികള്‍ മരിക്കില്ലേയെന്നു ചോദിക്കുന്ന ശന്തനുവിനെ നാം കാണുന്നു. അവ പറന്നു പറന്നു പോകുകയാണെന്ന മറുപടി കേള്‍ക്കുന്നവന്‍ തന്റെ അമ്മയും പക്ഷിയായിരുന്നുവോയെന്നു ചോദിക്കുന്നതു കേട്ട് അടക്കാനാവാത്ത ദുഃഖത്തില്‍ നാം വീണുപോകുന്നു. ശന്തനുവിന്റെ കഥ വായിച്ച് കുറേ നാളുകള്‍ക്കു ശേഷമാണ് സക്കറിയ നേരത്തെ എഴുതിയ ആ കഥകള്‍; അന്വേഷിച്ചു പോവേണ്ട, ഉണ്ണി എന്ന കുട്ടി, യാത്ര... എല്ലാം ഞാന്‍ വായിച്ചത്. കുഞ്ഞുങ്ങള്‍ കഥാപാത്രങ്ങളാകുന്ന ഈ കഥകള്‍, കഥകളെ കുറിച്ചുള്ള ചില നല്ല വിശ്വാസങ്ങളെ ഉറപ്പിയ്ക്കുന്നതായിരുന്നു! കുട്ടികളുടെ സ്നേഹത്തിന്റെയും ജിജ്ഞാസയുടേയും കഥകളാണവ. ലോകത്തോടുള്ള സ്നേഹവും അറിയാനുള്ള ആഗ്രഹവും കൂടിച്ചേര്‍ന്നാണോ നിഷ്‌ക്കളങ്കത ജനിക്കുന്നതെന്ന് ഈ കഥകള്‍ നമ്മെ സന്ദേഹിപ്പിക്കുന്നുണ്ട്.

ഇസ്താംബുള്‍
ഇസ്താംബൂള്‍ എന്ന കഥയ്ക്ക് വേണ്ടി ദേവപ്രകാശ്  വരച്ച ചിത്രം

ശന്തനുവിന് മരണത്തെ കുറിച്ചുള്ള അവ്യക്തജ്ഞാനമുണ്ട്. അവന്റെ ചെയ്തികളിലെല്ലാം ഈ അവ്യക്തതയുടെ ചാരുതയും വിശുദ്ധിയും കാണാം. "അന്വേഷിച്ചു പോവേണ്ട' എന്ന കഥയില്‍ വലിയപ്പനോടുള്ള കുട്ടിയുടെ ആഴമേറിയ സ്നേഹമാണ് എഴുതപ്പെടുന്നത്. ഇവിടെ, കുട്ടിക്ക് മരണത്തെ കുറിച്ച് അറിയില്ല.  ഈ അജ്ഞതയും വലിയപ്പനോടുള്ള സ്നേഹവും ചേര്‍ന്ന് മനുഷ്യജീവിതത്തിലെ അമൂല്യങ്ങളായ സ്നേഹപ്രകാശനത്തിന്റെ ചില മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. വലിയപ്പന്റെ കഴിവുകളേയും ശക്തിയേയും കുറിച്ച് കുട്ടിക്ക് വലിയ ആദരവാണ്. വലിയപ്പനെ നായാട്ടിനായി എടുത്തുകൊണ്ടുപോയിട്ട് കുറേ നാളുകള്‍ കഴിഞ്ഞിട്ടും അദ്ദേഹം തിരിച്ചു വരാതാകുമ്പോള്‍ അപ്പച്ചനോടും അമ്മച്ചിയോടും ചോദിക്കാന്‍ അവന്‍ തുനിയുന്നു. വലിയപ്പന്റെ കാഴ്ചശേഷിയെ രക്ഷിക്കണമല്ലോയെന്നു കരുതി അവനോടു മാത്രമായി വലിയപ്പന്‍  പറഞ്ഞ രഹസ്യം അപ്പച്ചനോടു പറയുന്നു. വലിയപ്പനെക്കുറിച്ച് അപ്പന്‍ പറഞ്ഞ അസത്യം പിന്‍വലിക്കുന്നതു വരെ അവന്‍ കരയുന്നു. അപ്പച്ചന്റെ വാക്കുകള്‍ വിശ്വസിച്ച്, ഭിത്തിയിലെ രഹസ്യദ്വാരത്തില്‍ കയറിയിരുന്ന് ഉറങ്ങുന്ന വലിയപ്പനെ ആരുമറിയാതെ അവന്‍ വിളിക്കുന്നു. ലോകത്തെക്കുറിച്ചുള്ള അജ്ഞതയെ ലോകത്തോടുള്ള സ്നേഹം കൊണ്ടു നേരിടുന്ന കുട്ടിയെയാണ് നാം വായിക്കുന്നത്. എന്നാല്‍, മുതിര്‍ന്നവരുടെ ലോകം കുട്ടികളോടു സ്നേഹവും കരുണയും കാണിക്കുന്നില്ല. "യാത്ര' എന്ന കഥയിലെ കുട്ടി പ്രകൃതിയിലൂടെയുള്ള തന്റെ യാത്രകള്‍ക്കൊടുവില്‍ എത്തിച്ചേരുന്നത് സ്നേഹനിരാസത്തിന്റെ ലോകത്താണ്. മുതിര്‍ന്നവരുടെ കളവുകള്‍ കുട്ടികളില്‍ സ്നേഹനിരാസവും ശിക്ഷയുമായി വീഴുന്നു.

കുഴിയാനകളുടെ ഉദ്യാനം

തോട്ടുവക്കിലെ കാടുകയറിയ പുരയിടത്തില്‍, കുഴിയാനകളുടെ ഉദ്യാനത്തില്‍ പച്ചിലപ്പൊതിയിലൊരോന്തിനെ പോലെ ഒതുങ്ങിയും പതുങ്ങിയും നിറങ്ങള്‍ മാറിയും ഒറ്റയ്ക്കു ജീവിച്ചുപോന്ന  ഒരു തിരുമ്മുകാരന്‍ വൈദ്യന്റെ ഏകാന്തജീവിതത്തിനു മാറ്റം വരുന്നതിന്റെ കഥയാണ് "കുഴിയാനകളുടെ ഉദ്യാന'ത്തില്‍ പറയുന്നത്. ആടിന് ഇല ഒടിച്ചു കൊടുക്കാന്‍ കയറിയപ്പോള്‍ കയ്യാലയുടെ കല്ലിളകി വീണുപോയ ഒരു പെണ്ണ് അടക്കിപ്പിടിക്കാനാവാത്ത വേദനയുമായി അയാളുടെ അടുത്തെത്തുന്നു. അവള്‍ കരയുന്നുണ്ട്. കരയുന്നത്, വീണപ്പോള്‍ ശരീരത്തിലുണ്ടായ ഒടിവിന്റെയോ ചതവിന്റെയോ വേദന കൊണ്ടു മാത്രമല്ല, അവളുടെ മുഴുവന്‍ വേദനകളും കൊണ്ടു കരയുന്നു.

അവള്‍ വ്യത്യസ്തയാണ്. വേദന ശമിപ്പിക്കാനോ അതില്‍ നിന്ന് ശ്രദ്ധ തിരിക്കാനോ വേണ്ടി വൈദ്യന്‍ പറയുന്ന കടംകഥകള്‍ക്കു മറുകടംകഥകള്‍ പറയുന്നവള്‍! അവള്‍ ചതവിന്റെ വേദനയുമായി മാത്രം വരുന്നവളല്ല. വൈദ്യന്റെ വേദനകള്‍ക്ക് ഔഷധവുമായി വരുന്നവള്‍ കൂടിയാണ്. അവള്‍ ചോദിക്കുന്ന മറുകടംകഥകള്‍ വൈദ്യന്റെ വേദനകളെ മറക്കാന്‍ പ്രേരിപ്പിക്കുന്നതായിരിക്കണം. അവളുടെ ചതഞ്ഞ കാലുകള്‍ തലോടിയ വൈദ്യന്‍ അവളെയാണ് തലോടുന്നത്. എല്ലുകളിലൂടെയും പേശികളിലൂടെയും ഞരമ്പുകളിലൂടെയും അയാള്‍ അവളെ തൊട്ടു. അവളുടെ മനസ്സിനെ തൊട്ടു. ഓരോ സ്പര്‍ശത്തിലും താന്‍ രോഗിയാണെന്ന് വൈദ്യന്‍ അവളോടു പറഞ്ഞിട്ടുണ്ടാകണം. ആര്, ആരെയാണ് ചികിത്സിച്ചതെന്ന സന്ദേഹത്തില്‍ നാം എത്തിച്ചേരുന്നു. ഏകാകിയായി, ബാഹ്യലോകബന്ധമില്ലാതെ ജീവിച്ചവനിലേക്ക് ഒരു പെണ്ണിന്റെ ബുദ്ധിയും വേദനയും ഒരുമിച്ചുവന്ന് അയാളെ ചികില്‍സിക്കുന്നു. അയാള്‍ ഒരു രോഗിയായിരുന്നുവെന്ന്, ചികിത്സ ആവശ്യമുണ്ടായിരുന്നുവെന്ന് ഇപ്പോള്‍ നമുക്കു തോന്നുന്നുണ്ട്. പുല്ലും പള്ളയും കയറി കരിയിലക്കൂമ്പാരമായിരുന്ന പറമ്പിനെ മരിച്ചീനിയും നടുതലകളും കാറ്റിലാടുന്ന കൃഷിയിടമാക്കി മാറ്റുന്ന പരിവര്‍ത്തനം സംഭവിക്കുന്നു. കുഴിയാനകളുടെ ഉദ്യാനം ചാണകം മെഴുകി വൃത്തിയാക്കിയിരിക്കുന്നു. എങ്കിലും, പിന്നിലെ ഇറയത്തെ കുഴിയാനകളെ അയാള്‍ മകനു കാണിച്ചു കൊടുക്കുന്നുണ്ട്. കുഴിയാനകളുടെ കൂട്ടും കച്ചോലം മോഷ്ടിക്കാന്‍ പതുങ്ങിയെത്തുന്നവള്‍ പകരുന്ന ഉത്സാഹവും തന്റെ മകനു കിട്ടില്ലെന്ന ഖേദം അയാള്‍ക്കുണ്ടെങ്കിലും കടംകഥ നിര്‍മ്മിക്കാനുള്ള ശേഷി അവനു കിട്ടിയേക്കുമെന്ന് അയാള്‍ക്കു തോന്നുന്നുണ്ട്. അടക്കിപ്പിടിച്ച കാമനകളുടെ ജ്രംഭണവും ഒഴുക്കും "കുഴിയാനകളുടെ ഉദ്യാന'ത്തില്‍ പ്രത്യക്ഷത്തില്‍ നാം വായിക്കുന്നില്ല. അതിന്റെ ഫലശ്രുതി വായിക്കുന്നു. Zachariya_1.jpgമരത്തില്‍ പണിയുന്ന പെരുംതച്ചനെ പോലെ സക്കറിയ ഭാഷയില്‍ പണിയെടുക്കുന്നതായി ഈ കഥ വായിക്കുമ്പോള്‍ നമുക്കു തോന്നുന്നു. ഇതിന്റെ രചന നല്‍കിയ സര്‍ഗ്ഗചോദനകള്‍ കഥാകാരനില്‍ പിന്നെയും സജീവമായിരുന്നതിന്റെ തെളിവായി വര്‍ഷങ്ങള്‍ക്കു ശേഷം എഴുതിയ "റാണി' എന്ന കഥയെ കാണാം. ഈ കഥയുടെ കെട്ടുകള്‍ കഥാകാരന്റെ മനസ്സില്‍ നിന്ന് പൂര്‍ണമായും അഴിഞ്ഞു പോയിരുന്നില്ലെന്നു തോന്നിക്കുന്നതാണ് ഇത്. തിരുമ്മുചികിത്സ ശരിക്കും ശരീരചികിത്സയായി മാറിത്തീരുന്ന പ്രകരണങ്ങളെയാണ് ഇവിടെ കഥാകാരന്‍ എഴുതുന്നത്. ഷാജി കൂവളത്തിലയുമായി എത്തിയപ്പോഴേക്കും തിരുമ്മു കഴിഞ്ഞിരുന്നു, വൈദ്യന്‍ പൊയ്ക്കഴിഞ്ഞിരുന്നു, റാണിയുടെ വേദന പമ്പ കടന്നിരുന്നു.

ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും

മതാത്മകമായ വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും അതു നല്‍കുന്ന സുരക്ഷിതത്വബോധത്തിനും ആ സുരക്ഷിതത്വബോധത്തില്‍ ചടഞ്ഞുകൂടുന്ന മനുഷ്യജീവിതത്തിനുമെതിരെയുള്ള രൂക്ഷമായ പരിഹാസങ്ങളും വിമര്‍ശനങ്ങളും സക്കറിയയുടെ കഥകളില്‍ നിന്നു കേള്‍ക്കാം. സക്കറിയയുടെ ജീവിതപശ്ചാത്തലവും അനുഭവങ്ങളും ഏറെയും കേരളത്തിലെ നസ്രാണിസമൂഹവുമായി ബന്ധപ്പെട്ടായതു കൊണ്ട് ഈ കഥകളിലെ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശരവ്യമാകുന്നത് ക്രിസ്ത്യന്‍ സഭാവിശ്വാസവും ആചാരങ്ങളുമാണ്. ഒരു പക്ഷേ, മതവിശ്വാസവും ആചാരങ്ങളും നേരിട്ട് വിമര്‍ശനങ്ങള്‍ക്കു വിധേയമാകുകയല്ല; മറിച്ച്, ഇവ മനുഷ്യരുടെ ജീവിതത്തില്‍ കെട്ടിയേല്‍പ്പിക്കുന്ന അനന്തരാവസ്ഥകളെയാണ് സക്കറിയയുടെ കഥകള്‍ ഫോക്കസ് ചെയ്യുന്നത്. സ്വന്തമായി അഞ്ചേക്കര്‍ റബ്ബര്‍ തോട്ടവും സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന സ്വകാര്യവിദ്യാലയത്തില്‍ അദ്ധ്യാപകന്റെ ഉദ്യോഗവും ഉണ്ടെങ്കില്‍ ജീവിതം കുശാലായി എന്നു കരുതുന്ന സുരക്ഷിതത്വബോധം നിര്‍മ്മിച്ചെടുക്കുന്നതില്‍  മതത്തിലും പള്ളിയിലുമുള്ള വിശ്വാസമാണ് ആദ്യത്തെ കാരണമാകുന്നത്. "ഒരു നസ്രാണിയുവാവും ഗൗളിശാസ്ത്രവും' എന്ന കഥയിലെ മാത്തുക്കുട്ടി ഈ സുരക്ഷിതത്വബോധത്തില്‍ ജീവിക്കുന്നവനാണ്. ഈ സുരക്ഷിതത്വത്തിന് എന്തെങ്കിലും ഇടിവുണ്ടാകുന്നതായി തോന്നിയാല്‍ ഉടനെ മതവിശ്വാസത്തിലേക്കു തീവ്രമായി തിരിച്ചു ചെല്ലുന്നവനാണ്. രാവിലത്തെ കുര്‍ബ്ബാനയും കൂടി മടങ്ങുമ്പോള്‍ മുറ്റത്തേക്കു കയറാനുള്ള നടക്കല്ലില്‍ വളപൊളപ്പന്‍ പാമ്പിനെ കണ്ട മാത്തുക്കുട്ടി അരീത്ര വല്യച്ചന് വെള്ളി കൊണ്ടു നിര്‍മ്മിച്ച പാമ്പിന്‍ രൂപം നേരുന്നു. സഭയുടെ വിശുദ്ധന്റെ പദവിയില്‍ ഇപ്പോള്‍ അരുവിത്തുറപള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് പുണ്യവാളനില്ലെന്ന കാര്യം മാത്തുക്കുട്ടിയുടെ നേര്‍ച്ചക്ക് തടസ്സമാകുന്നില്ല. മാത്തുക്കുട്ടിയുടെ മതവിശ്വാസബോധം ഏത് അന്ധമായ വിശ്വാസത്തിലേക്കും അവനെ കൂട്ടിക്കൊണ്ടു പോകാന്‍ പര്യാപ്തമാണെന്നതാണ് ഈ കഥയുടെ കാതല്‍. അരുവിത്തുറ പള്ളിപെരുന്നാളിനു പോയപ്പോള്‍ ഒന്നര രൂപ കൊടുത്ത് അയാള്‍ വാങ്ങുന്ന ഗൗളിശാസ്ത്രം എന്ന പുസ്തകം അയാളെ ഗൗളിശാസ്ത്രത്തിന്റെ വിശ്വാസിയാക്കുന്നു. ഇതിനു മുമ്പ് മാത്തുക്കുട്ടി വാങ്ങിയ പുസ്തകം കോട്ടയത്ത് ഒരു മീറ്റിങ് കൂടാന്‍ പോയപ്പോള്‍ വാങ്ങിയ "മന്ത്രിസഭയുടെ മൂന്നു വര്‍ഷത്തെ നേട്ടങ്ങള്‍' എന്ന പുസ്തകമായിരുന്നു.  നസ്രാണിക്ക് ഒരു പുസ്തകമേയുള്ളൂവെന്നും അത് സത്യവേദപുസ്തകമാണെന്നും മാത്തുക്കുട്ടിക്ക് അറിയാം.

പള്ളിയില്‍ വായിക്കുന്ന സത്യവേദപുസ്തകത്തിന്നപ്പുറത്ത് മറ്റൊരു പുസ്തകം ആവശ്യമുണ്ടെന്ന് മാത്തുക്കുട്ടി കരുതിയിരുന്നില്ല. ഗൗളിശാസ്ത്രം എന്ന പുസ്തകം വാങ്ങിയത് മാരകമായ ഒരു ധാരാളിത്തമായിരുന്നു. ലോകവിജ്ഞാനത്തോടും സാഹിത്യത്തോടുമെല്ലാം മാത്തുക്കുട്ടിയുടെ അടുപ്പം ഇതില്‍ നിന്നും മനസ്സിലാക്കാം. പള്ളിയില്‍ വായിക്കുന്ന സത്യവേദപുസ്തകത്തിന്നപ്പുറം ഗൗളിശാസ്ത്രം വായിക്കാന്‍ തുടങ്ങുന്നവന്‍ എത്തിച്ചേരുന്ന ദുരന്തത്തിന്റെ കഥയാണ് പിന്നെ സക്കറിയ എഴുതുന്നത്. മാത്തുക്കുട്ടിയുടെ കഥയുടെ മൂന്നുപാഠങ്ങള്‍ എഴുതിയാണ് കഥ അവസാനിക്കുന്നത്. കത്തോലിക്ക മതവിശ്വാസികളുടെ പാഠമനുസരിച്ച് അനാശാസ്യമായ വായനയില്‍ വീണുപോയ ഒരു നസ്രാണിയുടെ പാപത്തിന് ശിക്ഷ ലഭിക്കുന്നതിന്റെ കഥയാണത്. കഥയുടെ എക്സിസ്റ്റന്‍ഷ്യലിസ്റ്റ് പാഠവും മാര്‍ക്സിസ്റ്റു പാഠവും കൂടി തന്റേതായ ശൈലിയില്‍ സക്കറിയ എഴുതുന്നു. നര്‍മ്മവും പരിഹാസവും വിമര്‍ശനവും ലളിതവും സമഗ്രവുമായ രൂപവും ശൈലിയും എല്ലാം ചേര്‍ന്ന ഈ കഥ മലയാളത്തിലെ ഏറ്റവും നല്ല കഥകളുടെ പട്ടികയില്‍ സ്ഥാനം പിടിക്കുന്നു. കഥയിലെ മാത്തുക്കുട്ടി നസ്രാണിസമൂഹത്തില്‍ നിന്നും സക്കറിയ അമൂര്‍ത്തവല്‍ക്കരിച്ചെടുത്ത കഥാപാത്രമാണ്. ഒരുപാടു മാത്തുക്കുട്ടിമാരില്‍ നിന്നും ഒരു സവിശേഷ മാത്തുക്കുട്ടിയെ സക്കറിയ നിര്‍മ്മിച്ചെടുക്കുന്നു. എന്നാല്‍, അരുവിത്തുറ ഗീവര്‍ഗ്ഗീസ് പുണ്യാളന്‍ അതേപടി കഥയില്‍ കടന്നുവരുന്നു. വിശുദ്ധന്റെ പദവിയില്‍ നിന്ന് വത്തിക്കാന്‍ നീക്കം ചെയ്തിട്ടും കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ വിശുദ്ധനായി തുടരുന്ന പുണ്യവാളനാണത്. നേര്‍സ്വീകാര്യത്തിന്റെയും അമൂര്‍ത്തവല്‍ക്കരണത്തിന്റെയും അതിരുകള്‍ കഥയില്‍ നിശ്ചയിക്കപ്പെടുന്നത് എങ്ങനെയാണെന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ കഥ നില്‍ക്കുന്നു.

സലാം അമേരിക്ക

തിരുവല്ലയില്‍ നിന്നും കോട്ടയത്തു നിന്നും പാലയില്‍ നിന്നും ഒക്കെ ധാരാളം പെണ്‍കുട്ടികള്‍ നഴ്സിങ് വിദ്യാഭ്യാസവും കഴിഞ്ഞ് അമേരിക്കയിലും കാനഡയിലും ജര്‍മ്മനിയിലും ഗള്‍ഫ് രാജ്യങ്ങളിലും മറ്റും നേഴ്സായി ജോലി നോക്കാന്‍ പോകുന്നത് അടുത്ത കാലത്തും സാധാരണമാണല്ലോ. അവര്‍ നാട്ടില്‍ അവധിക്കായി തിരിച്ചെത്തുമ്പോള്‍ തൊഴിലില്ലാതെ നടക്കുന്ന ചെറുപ്പക്കാരിലാരെയെങ്കിലും വിവാഹം കഴിക്കുകയും അവരെ കൂടി വിദേശത്തേക്കു കൊണ്ടുപോകുകയും ചെയ്യുന്നതും സാധാരണമാണ്. ഈ നേഴ്സുമാരുടെ ഭര്‍ത്താക്കന്മാര്‍ വിദേശത്ത് എന്ത് ജീവിതമാണ് കഴിച്ചു കൂട്ടുന്നത്? മച്ചനാട്ടെ കണ്ടത്തിന്റെ വരമ്പിലിരുന്ന് ചൂണ്ടയിട്ടു കൊണ്ടിരുന്ന ജോസി എന്ന കടുത്തുരുത്തിക്കാരന്‍ ടെസ്സി എന്ന അമേരിക്കന്‍ നഴ്സിന്റെ കെട്ടിയോനായി ന്യൂയോര്‍ക്കില്‍ പോയി താമസിച്ചിരുന്ന കാലത്തിന്റെ ഓര്‍മ്മകളാണ് "സലാം അമേരിക്ക' എന്ന കഥയില്‍. ജോസി ഒരു കോമാളിയെ പോലെ നമ്മുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. വളരെ ശ്രദ്ധിച്ചു കേട്ടാല്‍ മാത്രം ആ കോമാളിയുടെ ചങ്കു നുറുങ്ങുന്ന ശബ്ദം നമുക്കു കേള്‍ക്കാം. മലയാളിപുരുഷന്‍ കെട്ടിയാടുന്ന  ഒരു കോമാളിവേഷത്തിന്റെ കഥ പറയുന്ന സക്കറിയ പ്രവാചകസ്വരത്തില്‍ മറ്റെന്തൊക്കെയോ കൂടി പറഞ്ഞു വയ്ക്കുന്നുണ്ട്. പണത്തിനു വേണ്ടി മനുഷ്യപറ്റില്ലായ്മ പരിശീലിക്കുന്ന ഒരു ലോകത്തെ കഥയില്‍ വായിക്കാം. ആര്‍ക്കാണ് മനുഷ്യപറ്റില്ലാത്തത്? ജോസിക്കോ ടെസ്സിക്കോ അവര്‍ തെരഞ്ഞെടുക്കുന്നതോ കുടുങ്ങിപ്പോകുന്നതോ ആയ വ്യവസ്ഥക്കോ? പണത്തിനും സുഖജീവിതത്തിനും വേണ്ടിയുള്ള അത്യാഗ്രഹങ്ങള്‍ മനുഷ്യരെ എല്ലാ മൂല്യങ്ങളില്‍ നിന്നും അകറ്റിക്കളയുന്നു.  അത് എത്തിച്ചേരുന്നതോ സുഖജീവിതത്തിന്റെ കൂടി നിഷേധത്തിലേക്കാണ്. അവന്റെ സുഖകാമനകള്‍ തന്നെ സുഖകാമനകളുടെ നിഷേധത്തിലേക്കാണ് നയിക്കുന്നത്.

അന്യമാകലിന്റെ, അന്യവല്‍ക്കരണത്തിന്റെ പുതിയ രൂപമാണോയിത്? "സലാം അമേരിക്ക' എന്ന കഥ എഴുതപ്പെട്ടിരിക്കുന്നത് കടുത്തുരുത്തിക്കാരന്റെ വായ്മൊഴി ഭാഷയിലാണ്. മദ്യപാനകോലാഹലങ്ങളുടെ പാരഡിയെന്ന് കെ.പി. അപ്പന്‍ വിശേഷിപ്പിക്കുന്ന ഭാഷയാണിത്. കഥ പൂര്‍ണ്ണമായും ജോസിയുടെ വായ്മൊഴിയാണ്. അയാള്‍ നേരെ നിന്നു സംസാരിക്കുകയാണ്. ജോസി നേരിട്ടു പറഞ്ഞിരുന്നില്ലെങ്കില്‍ ഈ അമേരിക്കന്‍ കഥ ഇത്ര സഫലമാകുമായിരുന്നില്ല.
തനിക്ക് ഏറെ പരിചിതമായ മദ്ധ്യകേരളത്തിലെ നസ്രാണികളുടെ ജീവിതമൂല്യങ്ങളെ പരിഹാസദൃഷ്ടി കൊണ്ടു കാണുമ്പോള്‍ തന്നെ ക്രിസ്തുവിന്റെ ആത്മീയജീവിതത്തിലേക്ക് ആഹ്ലാദത്തോടെ തിരിയുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ സക്കറിയയുടെ കഥാസപര്യയിലുണ്ട്. യേശു ആ കഥാജീവിതത്തിന്റെ ആന്തരികശക്തിയാണ്. വ്യവസ്ഥാപിതമതത്തിന്റെ മാര്‍ഗ്ഗങ്ങളിലൂടെയല്ല സക്കറിയ യേശുവിനെ തിരയുന്നത്. യേശുവിനെ മനുഷ്യനായി കാണാനാണ് സക്കറിയ ഇഷ്ടപ്പെടുന്നത്. നമ്മുടെ കഥാകാരന്റെ "കണ്ണാടി കാണ്മോളവും' എന്ന കഥയില്‍ മുപ്പതു വയസ്സു കഴിഞ്ഞ യേശുവിനെ എഴുതുന്നുണ്ട്. യേശു പതിനേഴുകൊല്ലത്തോളം പുറംനാടുകളില്‍ സഞ്ചരിച്ചതിനുശേഷം പാലസ്തീനിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ്. താന്‍ താടിയും മീശയും വടിക്കട്ടെയെന്ന് യേശു അമ്മയോടു ചോദിക്കുന്നു. ഇതു കേള്‍ക്കുന്ന അവന്റെ സഹോദരി ലൈല വേണ്ടെന്നു പറയുന്നു. അവന്‍ സുന്ദരനാണെന്ന് സഹോദരിയും അമ്മയും മറിയവും തദേവൂസും പറയുന്നുണ്ട്. ക്ഷുരകനായ തദേവൂസിന്റെ പക്കലുള്ള കണ്ണാടിയില്‍ മുഖം നോക്കാന്‍ അയാള്‍ യേശുവിനെ നിര്‍ബ്ബന്ധിക്കുന്നു. ഭയന്നിട്ടെന്നവണ്ണം യേശു ഒഴിഞ്ഞുമാറുന്നു. നീ കണ്ണാടി നോക്കിയിട്ടുണ്ടോയെന്ന മറിയത്തിന്റെ ചോദ്യം കേട്ടു കരയുന്ന യേശുവും കഥയിലുണ്ട്. ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ടല്ലോ? എങ്കിലും, കണ്ണാടിയില്‍ മുഖം നോക്കാന്‍ യേശു ഭയപ്പെടുന്നതായി നമുക്കു തോന്നുന്നു.

യേശുവിന്റെ ഒരുദിവസം എന്ന കഥക്ക് ദേവപ്രകാശ്  വരച്ച ചിത്രം
യേശുവിന്റെ ഒരുദിവസം എന്ന കഥക്ക് ദേവപ്രകാശ്  വരച്ച ചിത്രം

യേശുവിന് സ്പെക്ട്രോഫോബിയ ഉണ്ടായിരുന്നെന്നാണോ കഥാകാരന്‍ എഴുതുന്നത്? കണ്ണാടിയില്‍ കാണുന്നത് പിശാചിനെയാണെന്നോ പ്രേതത്തെയാണെന്നോ യേശു ഭയപ്പെട്ടിരുന്നോ? വിപഥനങ്ങള്‍ക്കു വിധേയമായ യാഥാര്‍ത്ഥ്യത്തെയാണു കണ്ണാടി നല്‍കുന്നതെങ്കിലും അതു നമ്മുടെ ഗുണവും ദോഷവും കാണിച്ചു തരുന്നുണ്ട്. മുഖം മനസ്സിന്റെ കണ്ണാടി ആയതിനാല്‍ കണ്ണാടിയില്‍ മുഖം നോക്കുന്നവന്‍ മുഖശരീരത്തെ മാത്രമല്ല മനസ്സിനെ കൂടി കാണുന്നു. തന്റെ മനസ്സിനെ യേശു ഭയപ്പെട്ടിരുന്ന നാളുകളെയാണോ സക്കറിയ ആവിഷ്‌ക്കരിക്കുന്നത്? മനസ്സില്‍ നിറഞ്ഞിരിക്കുന്ന ദുഷ്ടിനെ സ്വയം തിരിച്ചറിഞ്ഞു പരിതപിച്ചിരിക്കുന്നവന് എങ്ങനെ കണ്ണാടി നോക്കാന്‍ കഴിയും? ഞാനെങ്ങനെ കണ്ണാടി നോക്കും എന്ന വൈലോപ്പിള്ളിയുടെ നായകന്റെ ദുഃഖം നൂറ്റാണ്ടുകള്‍ക്കു മുന്നേ യേശുവിനെ ബാധിച്ചിരുന്നുവോ? കണ്ണാടിയില്‍ നോക്കുമ്പോള്‍ കണ്ണ് ആടുന്നുണ്ടാകണം. കാഴ്ച പതറുന്നുണ്ടാകണം. മനസ്സും. സന്ദേഹങ്ങള്‍ ജനിക്കുന്നുണ്ടാകണം. മറിയം, എനിക്കു പേടിയാകുന്നുവെന്ന് യേശു പറയുന്നു. സുന്ദരനെന്നു കേള്‍ക്കുന്നവന്‍ കണ്ണാടി നോക്കാനാവാതെ പേടിക്കുന്നു. അതോ, ആത്മപ്രേമത്തില്‍ നിന്നും അകന്നു നില്‍ക്കാനുള്ള ആഗ്രഹത്തിന്റെ പ്രകടനമാണോ, ഇത്? മുഖത്തെ രോമങ്ങള്‍ വടിച്ചു കളയണമോയെന്ന് യേശു ആലോചിക്കുന്ന രംഗം ബുനുവലിന്റെ ചലച്ചിത്രത്തിലുണ്ടെന്നും അത് ഈ കഥയുടെ പ്രേരണയായിട്ടുണ്ടെന്നും സക്കറിയ ഒരു അടിക്കുറിപ്പെഴുതുന്നുണ്ട്. സാധാരണ ആഖ്യാനങ്ങളില്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി  കരയുകയും ചിരിക്കുകയും തെറ്റുകള്‍ വരുത്തുകയും ചെയ്യുന്ന സാധാരണമനുഷ്യനായി യേശുവിനെ അവതരിപ്പിക്കാനുള്ള ആഗ്രഹമാണ് ബുനുവല്‍ പ്രകടിപ്പിച്ചതെന്ന് അദ്ദേഹം സ്വയം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. നമ്മുടെ കഥാകാരന്റെ ലക്ഷ്യവും മറ്റൊന്നല്ല. അതാകട്ടെ, ഈ ഒരു കഥയില്‍ അവസാനിക്കുന്നതുമല്ല. "യേശുവിന്റെ ചില ദിവസങ്ങള്‍' എന്ന കഥയില്‍ യേശു വെളിക്കിറങ്ങുന്നതിന്റെയും ശൗചം ചെയ്യുന്നതിന്റെയും വിവരണങ്ങളുണ്ട്. യേശു എണീറ്റു നിന്ന് പുതച്ചിരുന്ന ഉത്തരീയമെടുത്ത് അരയില്‍ ചുറ്റി അകലെയുള്ള കുറ്റിക്കാടുകളിലേക്കു പോയി.

ഒരു പടര്‍പ്പില്‍ നിന്ന് ഒരു പക്ഷി ചിറകടിച്ചുണര്‍ന്ന് യേശുവിനെ നടുക്കി എന്ന് സക്കറിയ എഴുതുന്നു. സക്കറിയയുടെ വാക്കുകള്‍ വായിച്ച് എനിക്കിതു വരയ്ക്കാതെ പറ്റിയില്ലെന്നെഴുതിക്കൊണ്ട് വിഷ്ണുറാം എന്ന യുവചിത്രകാരന്‍ ഈ രംഗത്തെ വരയ്ക്കുകയുണ്ടായി. സക്കറിയ തന്റെ കഥകളില്‍ യേശുവിന്റെ ദിവ്യത്വത്തെ കുടഞ്ഞു കളഞ്ഞ് മനുഷ്യത്വത്തെ സ്ഥാപിക്കുന്നു.

ആര്‍ക്കറിയാം

യേശുവിന്റെ ജീവിതപ്രകരണങ്ങള്‍ സക്കറിയയുടെ കഥകള്‍ക്ക് വിഷയമായിട്ടുണ്ട്. ബെത് ലഹേമിലും സമീപപ്രദേശങ്ങളിലുമുള്ള രണ്ടു വയസ്സില്‍ താഴെയുള്ള എല്ലാ ആണ്‍കുഞ്ഞുങ്ങളേയും കൊന്നുകളയാനുള്ള ഹെറോദേസിന്റെ കല്‍പ്പനയുടെ ബൈബിള്‍ സന്ദര്‍ഭത്തെ ആധാരമാക്കി എഴുതിയതാണ് "ആര്‍ക്കറിയാം' എന്ന കഥ. സക്കറിയയുടെ ഏറ്റവും നല്ല കഥകളിലൊന്നാണിത്. പ്രാചീനമായ ഒരു പ്രകരണത്തിന്റെ കഥാവിഷ്‌ക്കാരമാകുമ്പോഴും ഏറ്റവും ആധുനികമായ ചലച്ചിത്രകലയുടെ ഭാവുകത്വത്തെ കഥനകലയിലേക്കു കൊണ്ടുവരുന്ന രചനയാണിത്. ഓരോ വാക്യത്തിലും അന്യാദൃശമായ ദൃശ്യശേഷി നിറഞ്ഞിരിക്കുന്നു. ഭരണാധികാരം അതീവ ക്രൂരമാകുമ്പോഴും കൊല ചെയ്യാന്‍ നിയുക്തനാകുന്ന പട്ടാളക്കാരനിലും സമൂഹത്തിലെ കീടജന്മങ്ങളെന്ന് ആക്ഷേപിക്കപ്പെടുന്ന ലൈംഗികത്തൊഴില്‍ ചെയ്യുന്നവരിലും ഉണരുന്ന ധര്‍മ്മവ്യഥകളെ കഥാകാരന്‍ അനാവരണം ചെയ്യുന്നു. ഇത്രയായിരം കുഞ്ഞുങ്ങളുടെ ചോരയിലൂടെയാണോ രക്ഷകന്‍ വരുന്നതെന്ന് നിന്ദ്യമായ വേല ചെയ്യുന്ന ആ പട്ടാളക്കാരന്‍  ധര്‍മ്മസങ്കടങ്ങളോടെ ചോദിക്കുന്നു. തന്നെ വേശ്യയാക്കുകയും രക്ഷകന്റെ വരവ് ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ചോരയിലൂടെയാകുന്നതും എന്തുകൊണ്ടാണെന്ന് ആ സ്ത്രീ കേഴുന്നു. എങ്കിലും ഈ ലോകത്തിനും തങ്ങള്‍ക്കും രക്ഷകന്‍ വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ആ കുഞ്ഞ് ഈ ചോരയ്ക്കെല്ലാം എങ്ങനെ കടം വീട്ടുമെന്ന സ്ത്രീയുടെ ചോദ്യം കേള്‍ക്കുന്ന നാം ലോകത്തിന്റെ മുഴുവന്‍ പാപവും സ്വയമേറ്റ് കുരിശുമരണത്തിലേക്കു പോകുന്നവനെ കാണുന്നു. ഈ കുഞ്ഞ് രാജാവാകുമ്പോള്‍ വേശ്യകളേയും നിന്ദ്യനായ ആ പട്ടാളക്കാരനേയും രക്ഷിക്കണമെന്ന് കഥയിലെ വേശ്യാസ്ത്രീ ആഗ്രഹിക്കുന്നു. അവളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചെന്നോണം പാപികള്‍ക്കും വേശ്യകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുകയും മരിക്കുകയും ചെയ്യുന്ന ക്രിസ്തുവിനെ നാം ഓര്‍ക്കുന്നു.

യേശുപുരം പബ്ലിക് ലൈബ്രറിയെ പറ്റി ഒരു പരാതി

"യേശുപുരം പബ്ലിക് ലൈബ്രറിയെ പറ്റി ഒരു പരാതി' എന്ന കഥ സക്കറിയയുടെ കഥയെഴുത്തിന്റെ ആദ്യനാളുകളില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. പ്രപഞ്ചത്തെ ഗ്രന്ഥശാലയോടു സാമ്യം കല്‍പ്പിക്കുന്ന ബോര്‍ഹസിന്റെ കഥയോട് ഈ കഥക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയവരുണ്ട്. പി.പി. രാമചന്ദ്രന്റെ ലൈബ്രറിയെ കുറിച്ചുള്ള കവിതയ്ക്കും സി.വി.ബാലകൃഷ്‌ണെന്റ "ലൈബ്രേറിയന്‍' എന്ന ലഘുനോവലിനും സക്കറിയയുടെ കഥയോടു ചില ബന്ധങ്ങളെങ്കിലുമുണ്ടെന്ന് ഇപ്പോള്‍ കണ്ടെത്തുന്നവരുമുണ്ടാകും. എല്ലാ എഴുത്തിനും അങ്ങനെ ചില പ്രഭവകേന്ദ്രങ്ങള്‍ ഉണ്ടാകും. അത് ഒരു പോരായ്മയല്ല. സഹിതമായിരിക്കുകയെന്ന സാഹിത്യത്തിന്റെ ഗുണമാണ് ഇതു കാണിക്കുന്നത്. യേശുപുരം എന്ന സ്ഥലസൂചന സക്കറിയയുടെ കഥയ്ക്ക് മതവുമായി ബന്ധപ്പെട്ട ധ്വനികളുണ്ടെന്ന് സൂചിപ്പിക്കാന്‍ ഇടം നല്‍കുന്നുണ്ടെന്നും വിചാരിക്കാവുന്നതാണ്. ഒരു ലൈബ്രറി എന്നതിലേറെ അതു പ്രതിനിധീകരിക്കുന്നത് ആകെ അവ്യവസ്ഥിതമായതോ താറുമാറായതോ ആയ ഒരു വ്യൂഹത്തെയാണെന്നും പറയാം. ഏതിന്റെയും അവ്യവസ്ഥിതമായ അവസ്ഥ ഒരു സ്വാഭാവികതയും പലപ്പോഴും അനിവാര്യവുമാണെന്നിരിക്കെ  യേശുപുരം പബ്ലിക് ലൈബ്രറിയെ പറ്റി പരാതി എഴുതാന്‍ ആധുനികനായ ഒരു കഥാകാരന്‍ തുനിയുന്നത് എന്തുകൊണ്ടാണെന്ന് ആലോചിക്കാവുന്നതാണ്.

കേവലമൂല്യത്തെ കുറിച്ചുള്ള വിചാരങ്ങള്‍ നമ്മളില്‍ നിന്ന് പെട്ടെന്നൊന്നും ഒഴിഞ്ഞുപോകുന്നില്ലെന്നതിന്റെ തെളിവാണോ ഇത്? ദൈവത്തെ എങ്ങനെയൊക്കെ ആട്ടിയോടിക്കാന്‍ ശ്രമിച്ചാലും അകത്ത് ഏതോ കോണില്‍ പറ്റിപിടിച്ചിരുന്ന് നിങ്ങളെ പരീക്ഷിക്കുന്നുവോ? ഗ്രന്ഥശാലയെ കുറിച്ചുള്ള മലയാളിയുടെ മഹത്വാകാംക്ഷകളുടെ പ്രതിഫലനമാണോ ഇത്? ഗ്രന്ഥശാലയുടെ സര്‍ഗ്ഗാത്മകമായ നാശത്തെ ചിത്രണം ചെയ്യുകയും ആ നാശത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യാതെ ഒരു പരാതിയെന്ന രൂപത്തില്‍ ഈ കഥ എഴുതപ്പെട്ടത് എന്തുകൊണ്ടാണ്? മലയാളത്തിലെ ആധുനികതാവാദത്തിന്റെ ഉച്ചകാലത്തു പോലും അസ്തിത്വത്തെ കുറിച്ചുളള ദാര്‍ശനികവ്യഥകള്‍ക്കപ്പുറത്ത് ജീവിതത്തെ കുറിച്ചുള്ള അഭിനിവേശങ്ങളും ആധികളും മറഞ്ഞിരുന്ന് ആധുനികതാവാദത്തിന്റെ വക്താക്കളെ പോലും കീഴ്പ്പെടുത്തിയിരുന്നു!  സക്കറിയയുടെ കഥ നമ്മുടെ ലൈബ്രറികളുടെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയെ സൂചിപ്പിക്കാന്‍ പലരും ഉപയോഗിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഇന്റര്‍നെറ്റും ഡിജിറ്റല്‍ ലൈബ്രറികളും അതിനെ പഴകിയ രൂപകമാക്കി മാറ്റുമെന്നു നിങ്ങള്‍ ഭയപ്പെടുന്നുണ്ടോ?  

തീവണ്ടിക്കൊള്ള

ഭക്ഷണത്തിന് വക കണ്ടെത്താന്‍ ചെറിയകുട്ടിയായ മകനേയും കൂട്ടി തീവണ്ടി കൊള്ളയടിക്കാന്‍ ശ്രമിക്കുന്ന ഒരു അച്ഛന്റെ കഥ സക്കറിയ എഴുതിയിട്ടുണ്ട്. ഭരണകൂടങ്ങളുടെ ആസൂത്രണവും വിപ്ലവകാരികളുടെ കലാപങ്ങളും ഉപേക്ഷിച്ചു പോയ ദരിദ്രകുടുംബമാണവരുടേത്. ആസൂത്രണത്തിന്റെയും വിപ്ലവത്തിന്റെയും പല തീവണ്ടികളും അവരുടെ മുന്നിലൂടെ കടന്നുപോയി. ഒന്നും അവര്‍ക്കു കയറുന്നതിനു വേണ്ടി നിര്‍ത്തിയില്ല. ഒരു തീവണ്ടിക്കൊള്ള നടത്താന്‍ അവര്‍ തീരുമാനിക്കുന്നു. ഒരു കപ്പളങ്ങ തുണിയില്‍ കെട്ടി ബോംബാക്കി മാറ്റുന്നു. തീവണ്ടിയെ തടയാന്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് അവര്‍ ചുവന്ന കൊടി എടുക്കുന്നതു കണ്ട് പാര്‍ട്ടി നേതാവ് അതു തിരികെ വയ്പിക്കുന്നുണ്ട്. ആക്ഷേപഹാസ്യത്തിന്റെ വാക്കുകളില്‍ സക്കറിയ എഴുതുന്നത് ആരും കൂട്ടില്ലാത്ത, വീണ്ടും വീണ്ടും വഞ്ചിക്കപ്പെടുന്ന ദരിദ്രജനതയുടെ കഥയാണ്. തീവണ്ടി കൊള്ളയടിക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെടുന്നു.

ബോംബാക്കി മാറ്റിയ കപ്പളങ്ങ മൂന്നാക്കി മുറിച്ച് മൂന്നു പേരുടെ ഭക്ഷണമാക്കുന്നതാണ് കഥയുടെ സമാപ്തി. ദരിദ്രജനതയെ വിമോചിപ്പിക്കാന്‍ പരാജയപ്പെടുന്ന ആസൂത്രണത്തോടും വിപ്ലവത്തോടുമുള്ള കഥാകാരന്റെ വിമര്‍ശം തീക്ഷ്ണവും ഉചിതവുമാണ്. എന്നാല്‍, രാജനും മകനും വിശപ്പടക്കാനുള്ള മൂലധനം കൊള്ളയടിക്കാന്‍ ശ്രമിക്കുന്നവെന്ന കഥാകാരന്റെ വിവരണം മൂലധനത്തോടുള്ള സഹഭാവത്തെ അബോധപരമായി കൂട്ടിക്കൊണ്ടു വരുന്നതാണ്. വിശപ്പടക്കാനുള്ള ഭക്ഷണത്തിനുവേണ്ടി മുടക്കേണ്ടി വരുന്ന പണമല്ല, മൂലധനം. മൂലധനം കേവലമായി പണമേയല്ല. അത് ഒരു രാഷ്ട്രീയ സമ്പദ്ശാസ്ത്ര സംവര്‍ഗ്ഗവും സാമൂഹികബന്ധങ്ങളുടെ സൂചകവുമാണ്. മുതലാളിത്തലാഭത്തിന്റെ ഉറവിടമാണത്. ദരിദ്രന്‍ ഭക്ഷണത്തിനായി സ്വരുക്കൂട്ടുന്ന പണത്തെ മൂലധനമെന്നു വിളിക്കുമ്പോള്‍ എങ്ങനെയോ മുതലാളിത്തത്തിന്റെ ആശയലോകത്തിനു കീഴ്പ്പെട്ടുപോയവനെ നാം കേള്‍ക്കുന്നു. എത്ര വിശുദ്ധമായിരിക്കാന്‍ ശ്രമിക്കുമ്പോഴും വാക്കും കഥയും പ്രത്യയശാസ്ത്രത്തിന്റെ ബന്ധനത്തില്‍ പെട്ടുപോകുന്നത് നാം അറിയുന്നു.

കഥ തേൻ  ചിത്രീകരണം ദേവപ്രകാശ്
കഥ:  തേൻ / ചിത്രീകരണം ദേവപ്രകാശ് 
 

സന്ദര്‍ശകന്‍        

മദ്യപാനികള്‍ പാപികളും ദുര്‍വൃത്തരുമാണെന്നാണ് കേരളത്തിന്റെ പൊതുമനസ്സ് കരുതുന്നത്. എന്നാല്‍, മദ്യപിക്കുന്നുവെന്നതിന്നപ്പുറം മദ്യപാനം തൊഴിലാക്കിയവരെയോ അതിന്നായി ജീവിക്കുന്നവരെയോ കേരളത്തില്‍ വേണ്ടത്ര കണ്ടെടുക്കാം. മദ്യത്തിന്റെ ലഭ്യത നിരോധിക്കപ്പെടുകയോ ഇല്ലാതാക്കപ്പെടുകയോ ചെയ്താല്‍, അതുകൊണ്ടു മാത്രം ഇവിടെ ആത്മഹത്യ ചെയ്യപ്പെടുന്നവര്‍ ഏറെയായിരിക്കും. രാവിലെ മദ്യം കഴിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കൈകളും ശരീരവും വിറച്ചു നില്‍ക്കാന്‍ കെല്‍പ്പില്ലാതാകുന്നവരുടെ എണ്ണവും ചെറുതല്ല. മദ്യവും മദ്യപാനവും സക്കറിയയുടെ പല കഥകളിലേയും നല്ല ചേരുവയാണ്. മദ്യപാനസദസ്സുകളില്‍ ലോകകാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ബാര്‍, സന്ദര്‍ശകന്‍, ഒറ്റക്കണ്ണന്മാര്‍ എന്നീ കഥകള്‍ പ്രത്യേകിച്ച് ഓര്‍ക്കാവുന്നതാണ്. മദിരാശിയില്‍, സക്കറിയയോടൊപ്പം ചില എഴുത്തുകാര്‍ കൂടിച്ചേര്‍ന്ന ഒരു മദ്യപാനസദസ്സിന്റെ ഞെട്ടിക്കുന്ന പരിസമാപ്തിയാണ് 'സന്ദര്‍ശകന്‍' എന്ന കഥയായി മാറിയതെന്ന് മാങ്ങാട് രത്നാകരന്‍ എഴുതിയിട്ടുണ്ട്. രാവിലെ മദ്യമന്വേഷിച്ച് മദ്യശാലയിലെത്തുകയും അതു തുറന്നിട്ടില്ലെന്നു കണ്ട് പല തരം ചെയ്തികളിലേക്കും പ്രതികരണങ്ങളിലേക്കും നീങ്ങുകയും ചെയ്യുന്ന കുറേ മദ്യപന്മാരുടെ കഥയാണ് "മദ്യശാല' എന്ന കഥയില്‍ സക്കറിയ എഴുതുന്നത്. മദ്യശാല അടഞ്ഞുകിടക്കുകയാണ്. സമരമായിരിക്കും, പക്ഷേ കൊടിയും പോസ്റ്ററുമൊന്നുമില്ലല്ലോ എന്ന് ഒരാള്‍ പിറുപിറുക്കുന്നുണ്ട്. മറ്റൊരാള്‍ ഒരു സ്വിച്ചിട്ടു നോക്കുന്നു, ബാറിന്റെ നിയോണ്‍ പരസ്യപ്പലക തെളിയുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഏറെ വൈകും വരെ ആ മദ്യശാലയിലുണ്ടായിരുന്ന ഒരാള്‍ അപ്പോഴത്തെ സംഭവങ്ങള്‍ ഓര്‍മ്മയില്‍ നിന്നും ചികഞ്ഞെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. മദ്യശാലയുടെ അവസ്ഥ അതിന്റെ അവസ്ഥ മാത്രമല്ലെന്ന പ്രതീതി നമ്മളില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. അത് മറ്റെന്തോ ആണ്. അത്ഭുതപ്പെടുത്തുന്ന ആവിഷ്‌ക്കരണകലയാണ് ഈ കഥയുടേത്. സക്കറിയയുടെ സവിശേഷമായ നര്‍മ്മബോധത്തിനും ലോകനിരീക്ഷണശേഷിക്കും കഴിയുന്നത്. കഥയില്‍ കഥയില്ലാതാകുന്ന പ്രവണത ഈ കഥയില്‍ കാണാം. നാം വായിക്കുന്നതെന്തോ അതു കഥയായി തീരുന്നു. ഒരു ദിവസത്തെ ജോലി എന്ന കഥയിലും ഈ അനുഭവമുണ്ട്. ഒരു ഹോം നേഴ്സ് ഒരു ദിവസം ചെയ്യേണ്ടിയിരിക്കുന്ന കാര്യങ്ങല്‍ വിശദമായി എഴുതുകയാണ് അതില്‍. അതിഭൗതികതയുടെയോ ദാര്‍ശനികതയുടെയോ മാനങ്ങളില്ലാതെ കഥ പൂര്‍ണ്ണമാകുന്നുവെങ്കിലും നമുക്ക് എവിടെയൊക്കെയോ മുറിവേല്‍ക്കുകയും വേദനിക്കുകയും ചെയ്യുന്നു. കഥ കഥയല്ലാതാകുകയോ എല്ലാം കഥയായി മാറിത്തീരുകയോ ചെയ്യുന്ന സക്കറിയന്‍ പ്രതിഭാസമാണിത്.

പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങള്‍

അതിഭൗതികമായ അനുഭൂതികളുടെ സവിശേഷസ്ഥാനങ്ങളായി സക്കറിയയുടെ കഥകള്‍ വിവക്ഷിക്കപ്പെട്ടിരുന്ന കാലമുണ്ടായിരുന്നു. അവ യുക്തിയുടെ ജീവിതത്തില്‍ നിന്നും അകന്നു നില്‍ക്കുന്നവയായി കരുതപ്പെട്ടു. സക്കറിയ ചെറുകഥാകൃത്ത് എന്ന ഏകമാത്രകര്‍മ്മമണ്ഡലത്തില്‍ നിന്നു മാറി സമൂഹത്തിന്റെ ജനാധിപത്യപരമായ  മൂല്യമണ്ഡലങ്ങളെ കുറിച്ച് ആലോചിക്കുന്നയാളായി പ്രത്യക്ഷപ്പെടുന്നതോടെ ഈ അവസ്ഥ മാറിത്തീരുന്നു. സക്കറിയയിലെ ജനാധിപത്യവാദി കഥകളിലും ഇടപെടാന്‍ തുടങ്ങി. യുക്തിയുടെ ലോകത്തിന് കഥയില്‍ സ്ഥാനം കൈവന്നു. 'പ്രപഞ്ചത്തിന്റെ അവശിഷ്ടങ്ങള്‍' എന്ന കഥ പഴയ സക്കറിയ എഴുതിയ കഥയാണ്. ഒരു മിത്തിനെ പോലെ ഇതുനമ്മെ വശീകരിക്കുന്നു. എന്തു വെളിപാടുകളാണ് കഥാകാരന്‍ ഇതില്‍ ഒരുക്കി വച്ചിരിക്കുന്നതെന്ന് ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഒരു തവള അത് വസിച്ചിരുന്ന അരുവിയില്‍ നിന്ന് കയറി യാത്ര തുടങ്ങുകയാണ്. നാടുകള്‍, നഗരങ്ങള്‍, പര്‍വ്വതങ്ങള്‍, താഴ്വരകള്‍ ഒക്കെ പിന്നിട്ട് അതു സഞ്ചരിക്കുന്നു. പിന്നെ, അതിന്റെ ശക്തി ക്ഷയിക്കാന്‍ തുടങ്ങി. മടക്കയാത്രയായി. അതും ഒരു യാത്ര തന്നെ. ഒരു പൊട്ടക്കിണറ്റിലേക്ക് അതു പതിക്കുന്നു. അതില്‍ നിന്ന് രക്ഷ കിട്ടാതെ അതില്‍ പെട്ടു പോകുന്നു. അത് പൊട്ടക്കിണറ്റിലെ തവളയായി മാറിത്തീരുന്നു. എല്ലാ ജീവജാലങ്ങള്‍ക്കും ജീവിതമുണ്ടെന്നും അത് കഥയായി എഴുതപ്പെടാവുന്നതാണെന്നുമുള്ള അവബോധം നമ്മുടെ കഥാകാരന്‍ വര്‍ഷങ്ങള്‍ക്കു മുന്നേ ആര്‍ജ്ജിച്ചു കഴിഞ്ഞിരുന്നു. ഇതിനെ ഒരു തവളയുടെ കഥയായി മാത്രം പരിഗണിക്കാം. പക്ഷേ, നാം അങ്ങനെ ചെയ്യാറില്ല. മനുഷ്യകേന്ദ്രിതമായ ചിന്തയുടെ രീതിശാസ്ത്രം തവളയുടെ കഥയെ മനുഷ്യജീവിതകഥയായി വിവര്‍ത്തനം ചെയ്യാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

മനുഷ്യന്റെ അടിസ്ഥാനപ്രശ്നങ്ങളെ ഗൂഢാര്‍ത്ഥകഥയുടെ രൂപത്തില്‍ ആവിഷ്‌ക്കരിക്കുകയാണ് കഥാകാരന്‍ ചെയ്യുന്നതെന്ന് സ്വയം ധരിക്കാന്‍ ശ്രമിക്കുന്നു. "ഒരിടത്ത്' എന്ന കഥയിലും തവളകളുടെ കഥ പറഞ്ഞ് ലോകജീവിതത്തെ കുറിച്ചു ചിന്തിപ്പിക്കുന്ന കഥാകാരനെ കാണാം.

അധികാരബന്ധങ്ങളെ വലിയ ഉള്‍ക്കാഴ്ചയോടെ നോക്കിക്കാണുന്ന "ഭാസ്‌ക്കരപട്ടേലരും എന്റെ ജീവിതവും' എന്ന കഥയുടെ രചനയ്ക്കു ശേഷം കൂടുതല്‍ ഉയര്‍ന്ന രാഷ്ട്രീയക്ഷമത സക്കറിയയുടെ കഥാലോകം പ്രകടിപ്പിക്കുന്നതു കാണാം. ആധുനികതാവാദത്തിന്റെ സൂര്യനേരങ്ങളില്‍ കഥ എഴുതിയിരുന്ന സക്കറിയ തന്റെ കഥാസപര്യയിലുടനീളം അതേപടി തുടരുന്നില്ല. സക്കറിയയുടെ കഥകളുടെ പരിച്ഛേദമെന്നു പറയാവുന്ന ഈ കഥകളിലൂടെയുള്ള സഞ്ചാരത്തിലൂടെ മനസ്സിലാക്കാവുന്നതു പോലെ പല പരിവര്‍ത്തനങ്ങളിലൂടെയും ആ കഥനകല കടന്നുപോകുന്നു. വ്യത്യസ്തവും വിഭിന്നവും അനിഷേധ്യവുമായ മലയാളകഥയുടെ ശക്തമായ ഒരു കൈവഴി ഇങ്ങനെയാണ് ഒഴുകുന്നത്.

സക്കറിയയുടെ ലേഖനങ്ങള്‍ വായിക്കാം

ഒരു വൈറസിന്റെ പരസ്യ ജീവിതം

ദൈവനാമത്തില്‍ കഠിനാപരാധം

മതവും വൈറസും 

  • Tags
  • #Zacharia
  • #Literary Review
  • #V Vijayakumar
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

vinodvaisakhi

18 Nov 2020, 08:51 AM

സൂക്ഷ്മമ രാഷ്ട്രീയംത്തെകഥകളിൽ എഴുതുന്നു.. ഫാസിസത്തെയും സമുദായ അടിച്ചേല്പിപിക്കലുകളെയും പരിഹാസത്താൽ നേരിടുന്നു.

പി ജെ ജെ ആന്റണി

1 Nov 2020, 04:26 PM

സാക്കയിയയ്ക്ക് എഴുത്തച്ഛൻ പുരസ്‌കാരം . ആഹ്ലാദവും സംതൃപ്തിയും . അർഹതയ്ക്ക് അംഗീകാരം

ഇന്ദുശ്രീ.എസ്.ആർ

1 Oct 2020, 08:08 AM

ഈ വിമർശനം സക്കറിയയുടെ കഥകളെ കൂടുതൽ വായിക്കാൻ പ്രേരിപ്പിക്കുന്നു .നന്ദി സർ

കെ.ബി.പ്രസന്നകുമാർ

6 May 2020, 11:58 AM

ഇങ്ങനെയൊക്കെയാണ് സക്കറിയയുടെ കഥകൾ എന്നു പറയാൻ ശ്രമിക്കവേ അങ്ങനെ മാത്രമല്ല എന്നു മറ്റൊരു കഥയിലൂടെ സക്കറിയ നമ്മെ തിരുത്തന്നു. . അങ്ങനെ തന്നെ ആ കഥാലോകം പുതു വായനകൾക്ക് സജ്ജമായി നിലകൊള്ളുന്നു. .വിജയകുമാറിൻ്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയം .

എൻ.ബി.സുരേഷ്

3 May 2020, 12:16 PM

മൌലികമായ നിരീക്ഷണങ്ങൾ ഉള്ളടങ്ങുന്ന എഴുത്ത്

Narendran VR

2 May 2020, 08:39 PM

ആർക്കറിയാം ?!!!

Venu Edakkazhiyur

2 May 2020, 08:30 PM

വിജയകുമാർ കഥാപഠനങ്ങളുടെ സമാഹാരം ഇറക്കാൻ വൈകിക്കൂടാ, അഭിവാദ്യങ്ങൾ!

pdJose pd Jose

2 May 2020, 06:12 PM

നന്നായി. ആരും എപ്പോഴും മാത്തുക്കുട്ടി ആവാം.

K. Ramachandran

2 May 2020, 04:33 PM

യേശു പുരം പബ്ളിക് ലൈബ്രറിയെ കുറിച്ച് ഉള്ള പരാതി വായിച്ചതിനു ശേഷമാണ് ഞാൻ സക്കറിയയുടെ . ഒരാരാധകനായി മാറിയത്.. സക്കറിയുമായി കോയമ്പത്തു രിൽ വെച്ച് പരിചയ പെടുന്നത് അതിന് ശേഷമാണ്‌.. സക്കറിയ എഴുതിയ എല്ലാ കഥകളും ഞാൻ വായിച്ചിട്ടുമുണ്ട്. ശ്രീ വിജയകുമാർ സക്കറിയൻ.കഥകളെക്കുറിച്ചെഴുതിയ എല്ലാ നിരീക്ഷണ ങ്ങളോടും വിശകലന ങ്ങളോടും ഞാൻ പൂർണ്ണമായും യോജിക്കുന്നു.

Sreeja.r

2 May 2020, 04:31 PM

👌

The First Man (

Film Review

വി. വിജയകുമാര്‍

അല്‍ജീരിയയിലെ ഒന്നാമത്തെ മനുഷ്യന്‍

Dec 04, 2020

7 Minutes Read

PS Rafeeque 2

Literary Review

പി. എസ്. റഫീഖ്

"യാ... അള്ളാ..'’

Dec 04, 2020

3 Minutes Read

Halal Love Story Review 2

Film Review

താഹ മാടായി

ഹലാല്‍ ലൗ സ്റ്റോറി: ഒരു മുസ്‌ലിം വിരുദ്ധ മലയാള സിനിമ

Oct 18, 2020

6 Minutes Read

Nandanan Mullambath

Literary Review

സുധീഷ് കോട്ടേമ്പ്രം

കവിതയുടെ കോന്തലക്കെട്ട്, നാട്ടുദാര്‍ശനികതയുടെ അരം

Oct 18, 2020

9 Minutes Read

Supernova 2

Science

വി. വിജയകുമാര്‍

Supernova explosion- ഒരു നക്ഷത്രം മരിക്കുന്നത്​ ഹബ്​ൾ കണ്ടു

Oct 07, 2020

7 Minutes Read

Grace Paley 2

Literary Review

വി.എം. ഗിരിജ

ഒരു കവി പിന്തുടരുന്നു ഒരു കവിയുടെ ഉല്ലാസം ഒച്ച, ഉപ്പുരസം

Sep 28, 2020

21 Minutes Read

The Disciple

Film Review

വി. വിജയകുമാര്‍

The Disciple; സംഗീതം പാരമ്പര്യം ആധുനികത- ഒരു ശിഷ്യ സംഘര്‍ഷം

Sep 26, 2020

7 Minutes Read

EJ Sakariya about victor lenous 2

Literary Review

ഇ.ജെ. സക്കറിയാസ്

വിക്ടര്‍ ലീനസ്: ഏകാന്ത നഗരശില്പിയ്ക്ക് ഒരു ആമുഖം

Jul 28, 2020

16 Minutes Read

Next Article

തോറ്റ ഗുജറാത്ത്, മനുഷ്യര്‍ക്കൊപ്പമുള്ള കേരളവും ഒഡീഷയും

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster