സ്വദേശാഭിമാനിയും
മലയാളി മുസ്‌ലിം
നവോത്ഥാനത്തിന്റെ ജാതിയും
സ്വദേശാഭിമാനിയും മലയാളി മുസ്‌ലിം നവോത്ഥാനത്തിന്റെ ജാതിയും
10 Dec 2021, 10:15 AM
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് തിരുവിതാംകൂറില്‍ പൊതുവിദ്യാലയങ്ങളില്‍ സര്‍വ്വജനവിഭാഗങ്ങള്‍ക്കും പ്രവേശനം നല്‍കാനുള്ള പ്രക്ഷോഭങ്ങളും നിയമനിര്‍മാണങ്ങളും നടക്കുന്നത്. മഹാത്മാ അയ്യങ്കാളി 1907ല്‍ സാധുജന പരിപാലന സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത് വിദ്യാഭ്യാസത്തിന്റെ സാര്‍വത്രികവത്കരണത്തിനായുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകര്‍ന്നു. വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള സമരങ്ങള്‍ ശക്തമായതോടെ, സവര്‍ണ്ണ ജാതികള്‍ക്കെന്ന പോലെ അവര്‍ണ്ണര്‍ക്കും പള്ളിക്കൂടങ്ങളില്‍ പ്രവേശനം നല്‍കണമെന്ന ആവശ്യം തിരുവിതാംകൂര്‍ രാജാവിനും ദിവാനും അംഗീകരിക്കേണ്ടി വന്നു. കേരളത്തിന്റെ ആധുനികവത്കരണ പ്രക്രിയക്ക് ആക്കം കൂട്ടിയ സുപ്രധാന ചുവടുവെപ്പായി ഈ തീരുമാനം മാറി.

പക്ഷെ, ഉന്നതകുലജാതരായ ജന്മിമാരുടെ നിയന്ത്രണത്തിലായിരുന്നു തിരുവിതാംകൂറിലെ ഭൂരിഭാഗം സ്‌കൂളുകളും. രാജാവിന്റെയും ദിവാന്റെയും ഉത്തരവുകള്‍ സ്വാഭാവികമായും അവരെ പ്രകോപിപ്പിച്ചു. ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ ജാതിഭ്രമം തലക്കുപിടിച്ച സ്‌കൂള്‍ നടത്തിപ്പുകാര്‍ വിസമ്മതിച്ചു. ചെറുമര്‍, കുറവര്‍, പറയ-പുലയ വിഭാഗങ്ങളില്‍ പെട്ടവരെ തല്ലുക, അവരുടെ കുടിലുകള്‍ അഗ്‌നിക്കിരയാക്കുക, ജംഗമ വസ്തുക്കള്‍ അപഹരിക്കുക, സ്ത്രീകളെ കയ്യേറ്റം നടത്തുക തുടങ്ങിയ മര്‍ദനോപാദികകളിലൂടെയാണ് അവര്‍ണരുടെ മൗലിക അവകാശ സംരംക്ഷണ പോരാട്ടങ്ങളെ മേല്‍ജാതിക്കാര്‍ നേരിട്ടത്.
അക്കൂട്ടത്തില്‍ ഹൃദയഭേദകമായ ഒരു സംഭവമായിരുന്നു പറയ ക്രിസ്ത്യാനികളില്‍ പെട്ട അന്നാള്‍ എന്ന പെണ്‍കുട്ടിയെ വീട്ടില്‍ കയറി സ്‌കൂള്‍ പ്രവേശനത്തിന്റെ പേരില്‍ മാതാപിതാക്കള്‍ നോക്കിനില്‍ക്കെ കൂട്ടബലാത്സംഘത്തിന് വിധേയമാക്കിയത്. തുല്യതക്കു വേണ്ടിയുളള അടിമ സമൂഹങ്ങളുടെ ആ സമര ചരിത്രത്തെ വീണ്ടെടുക്കുന്ന (സനല്‍ പി. മോഹന്റെ മോഡേര്‍നിറ്റി ഓഫ് സ്ളേവറി ഉദാഹരണം) ധാരാളം പുതിയ പഠനങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു.
സവര്‍ണ്ണരുടെ ഇത്തരം ഹിംസാത്മക നിലപാടുകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ഒരു പത്ര ഉടമയും പത്രാധിപരുമുണ്ടായിരുന്നു തിരുവിതാംകൂറില്‍. വക്കം മൗലവിയുടെ ഉടമസ്ഥതയില്‍ പ്രസിദ്ധീകരിച്ചിരുന്ന സ്വദേശാഭിമാനി പത്രവും അതിന്റെ പത്രാധിപരായ രാമകൃഷ്ണ പിള്ളയുമായിരുന്നു അത്. പക്ഷെ, പ്രതിലോമകരായ അത്തരം നീക്കങ്ങളുടെ വിശദശാംശങ്ങള്‍ കണ്ടെത്തുന്നതിനും വിശദീകരിക്കുന്നതിനും പകരം, മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ പൊതു ചരിത്രത്തിന്റെ മറവില്‍ ഒളിപ്പിക്കുകയാണ് മുഖ്യധാരാ ചരിത്രകാരന്മാര്‍ ചെയ്തുപോന്നത്.
അതിനു സഹായകമായി വര്‍ത്തിച്ചതാകട്ടെ മാധ്യമ സ്വാതന്ത്ര്യം എന്ന വാചാടോപതയും. ജാതീയമായ ഉച്ച നീചത്വങ്ങളും ശ്രേണീ ബന്ധങ്ങളും നിലനില്‍ക്കുന്ന സമൂഹങ്ങളിലെ മാധ്യമ ചരിത്ര രചനയെ കുറിച്ചുള്ള രീതിശാസ്ത്രപരമായ ചില അടിസ്ഥാന ചോദ്യങ്ങള്‍ സ്വദേശാഭിമാനിയെ മുന്‍നിര്‍ത്തിയുള്ള പുതിയ ചരിത്രാന്വേഷണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. രീതിശാസ്ത്രപരമായി മര്‍മ്മ പ്രാധാന്യമുള്ള അത്തരം ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ നമ്മുടെ മാധ്യമ ചരിത്ര പഠനങ്ങള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല. പകരം ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്ക് പിന്തുണ നല്‍കി കേരളത്തെ പിന്നോട്ടുനയിക്കാന്‍ പ്രയത്‌നിച്ചവര്‍ പിന്നീട് മലയാളത്തില്‍ വാഴ്ത്തപ്പെട്ടവരും നവോത്ഥാന നായകരുമായി മാറി.

1910 മാര്‍ച്ച് 2, 4, 7 തിയ്യതികളിലാണ് സ്വദേശാഭിമാനി ജാതിഭേദമന്യേ സര്‍വ്വര്‍ക്കും സ്‌കൂള്‍ പ്രവേശനം അനുവദിച്ച ദിവാന്റെ ഉത്തരവിനെതിരെ തുടര്‍ എഡിറ്റോറിയലുകളെഴുതിയത്. പത്രത്തിന്റെയും പത്രാധിപരുടെയും സവര്‍ണ്ണ ജാതീയ ബോധം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ആ എഴുത്തിലെ ഓരോ വരികളും. ഡോ ജയഫര്‍ അലി ആലിച്ചെത്ത് "വക്കം മൗലവിയിലെ പ്രബുദ്ധതയെ സംശയത്തിലാക്കുന്ന ചില സ്വദേശാഭിമാനി വൈരുദ്ധ്യങ്ങള്‍' തന്റെ ലേഖനത്തില്‍ പരാമര്‍ശിച്ചതാണ് അവയില്‍ ആദ്യത്തേത്. "കുതിരയേയും പോത്തിനേയും ഒരേ നുകത്തില്‍ കെട്ടുകയാണ്' സാര്‍വത്രിക വിദ്യാഭ്യാസത്തിലൂടെ രാജഭരണകൂടം ചെയ്യുന്നത് എന്നായിരുന്നു സ്വദേശാഭിമാനി മുഖപ്രസംഗത്തില്‍ വിലയിരുത്തല്‍. ദളിത്-സവര്‍ണ്ണ വിഭാഗങ്ങളിലെ കുട്ടികളെ ഒരുമിച്ചിരുത്തുന്നതിനെതിരെയുള്ള രണ്ടാമത്തെ എഡിറ്റോറിയലില്‍ ഇങ്ങിനെ തുടരുന്നു: "നല്ലവണ്ണം ഉണങ്ങിയ വെടിമരുന്നിന്റെയും അതിനരികില്‍, പലതരത്തില്‍ ഉണക്കു കുറഞ്ഞതും നനവുതട്ടിയതുമായ വെടിവരുന്നുകളേയും നിരത്തിവച്ച് എല്ലാറ്റിനേയും ഒരേ വാലിട്ട് ഒരേ അഗ്രത്തില്‍ ചേര്‍ത്ത് ഈ അഗ്രസ്ഥാനത്ത് കൊള്ളിവയ്ക്കുന്നതുപോലെയായിരിക്കും''.

അവര്‍ണ്ണരോടുള്ള പത്രത്തിന്റെ വംശീയമായ എതിര്‍പ്പ് ഘടനാപരമായിരുന്നുവെന്നു വ്യക്തമാക്കുന്നതാണ് മൂന്നാം ദിവസത്തെ മുഖപ്രസംഗം. "എത്രയോ ശതവര്‍ഷമായി നിലംകൃഷിയെ തൊഴിലാക്കിയും ഹിന്ദുക്കളില്‍ പലര്‍ക്കും എന്നു മാത്രമല്ല, മറ്റു പല മതക്കാര്‍ക്കും ബീഭല്‍സ കുത്സിതമായ നടപടികള്‍ ആചരിച്ചും വന്നിരിക്കുന്നവരാണ്' പുലയനും പറയനും എന്നുമാണ് പത്രാധിപരുടെ വിശദീകരണം. ഇങ്ങിനെ "ബീഭല്‍സ കുത്സിതമായ നടപടികള്‍ ആചരിച്ചും വന്നിരിക്കുന്നവരെ' "കുതിരച്ചമ്മട്ടി കൊണ്ടടിക്കാന്‍' ആഹ്വാനം നടത്തുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ വര്‍ണ്ണവെറിക്ക് അനുകൂലമായ ഇത്തരം നിലപാടുകള്‍ സ്വീകരിച്ചത് രാമകൃഷ്ണപിള്ള മാത്രമാണെന്നും വക്കം മൗലവിക്ക് അതില്‍ പങ്കില്ലെന്നും സ്ഥാപിക്കാനാണ് ഡോ ടി കെ ജാബിര്‍ ട്രൂകോപ്പി തിങ്കില്‍ എഴുതിയ ലേഖനത്തിലൂടെ ശ്രമിക്കുന്നത്. പക്ഷെ അദ്ദേഹത്തിന്റെ ഈ വാദങ്ങള്‍ക്ക് ചരിത്ര വസ്തുതകളുടെ പിന്‍ബലം ഇല്ല. എം മുഹമ്മദ് കണ്ണ്, ഡോ ടി ജമാല്‍ മുഹമ്മദ്, മുജീബുര്‍ റഹ്‌മാന്‍ കിനാലൂര്‍ തുടങ്ങിയവര്‍ തയ്യാറാക്കിയ വക്കം മൗലവിയുടെ ജീവചരിത്രങ്ങള്‍ തന്നെ ടി കെ ജാബിറിന്റെ വാദങ്ങളെ റദ്ദ് ചെയ്യുന്നുണ്ട്. മുസ്ലിം നവോഥാനത്തിന്റെ തുടക്കക്കാരനായി കേരളത്തിലെ മുജാഹിദ് പ്രസ്ഥാനങ്ങള്‍ പരിഗണിച്ചു പോരുന്ന വക്കം മൗലവിയുടെ നവോഥാന പ്രവര്‍ത്തനങ്ങളിലെ പ്രധാനപ്പെട്ട ഘട്ടം എന്ന നിലക്കാണ് ഈ ജീവ ചരിത്ര ഗ്രന്ഥങ്ങള്‍ എല്ലാം തന്നെ സ്വദേശാഭിമാനിയുടെ പ്രവര്‍ത്തനത്തെയും വക്കം മൗലവിയും രാമകൃഷ്ണപിള്ളയുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദ ബന്ധത്തെയും ഇതുവരെയും അവതരിപ്പിച്ചു പോന്നത്. എന്നാല്‍ സ്വദേശാഭിമാനിയുടെ ഉള്ളടക്കത്തെ വിശകലനം ചെയ്തുകൊണ്ടുള്ള പുതിയ പഠനങ്ങള്‍ വെളിച്ചം കണ്ടു തുടങ്ങിയതോടെ, രാമകൃഷ്ണ പിള്ളയില്‍ നിന്നും വക്കം മൗലവിയെ അടര്‍ത്തി മാറ്റി നിര്‍ത്താന്‍ നടക്കുന്ന ശ്രമത്തിന്റെ ഉദാഹരണമാണ് ടി കെ ജാബിറിന്റെ ലേഖനത്തില്‍ മുഴച്ചു നില്‍ക്കുന്നത്. ഏച്ചുകൂട്ടല്‍ പോലെ മുഴച്ചു നില്‍ക്കുന്നതാണ് ചരിത്ര വസ്തുതകളുടെ പിന്‍ബലമില്ലാത്ത ഈ പിരിയഴിക്കലും.
രാമകൃഷ്ണപിള്ളയുടെ കീഴാള വിരുദ്ധ നിലപാടുകള്‍ സ്വദേശാഭിമാനിയുടെ പ്രവര്‍ത്തന കാലത്തെ തിരുവിതാംകൂറിലെ ഏതെങ്കിലും പ്രത്യേക സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തില്‍ രൂപപ്പെട്ടതല്ല എന്നതാണ് വാസ്തവം. പത്രപ്രവര്‍ത്തന രംഗത്തേക്കുള്ള അദ്ധേഹത്തിന്റെ കടന്നുവരവ് മുതല്‍ തന്നെ അത് പ്രകടമാണ്. അദ്ദേഹം സ്വന്തം നിലക്ക് പ്രസിദ്ധീകരിച്ചിരുന്ന കേരളന്‍ മാസികയില്‍ എഴുതിയ ലേഖനങ്ങളിലും മനുഷ്യര്‍ സമന്മാരല്ലെന്ന് സമര്‍ത്ഥിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. അക്കാലത്തെ ശ്രദ്ധേയനായ പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ രാമകൃഷ്ണന്‍ പിള്ളയുടെ ഇത്തരം നിലപാടുകള്‍ ആളുകള്‍ക്കിടയില്‍ വെളിപ്പെട്ടതും അക്കാലത്തെ ചര്‍ച്ചകളുടെ ഭാഗവും ആയിരുന്നു. അങ്ങിനെ നേരത്തേ തന്നെ തന്റെ ജാതി വാദങ്ങളെ സ്വയം വെളിപ്പെടുത്തിയ ഒരാളെയാണ് സ്വദേശാഭിമാനിയുടെ പത്രാധിപരായി വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി നിയമിക്കുന്നത്. രാമകൃഷ്ണ പിള്ളയുടെ നിയമനവുമായി ബന്ധപ്പെട്ട് വക്കം മൗലവിയുടെ ജീവചരിത്രകാരനായ ഡോ ടി ജമാല്‍ മുഹമ്മദ് നടത്തുന്ന വിലയിരുത്തലുകള്‍ ഈ നിരീക്ഷണത്തിനു അടിവരയിടുന്നുണ്ട്.

"രാമകൃഷ്ണപിള്ളയെപ്പറ്റി കൂടുതല്‍ അറിഞ്ഞപ്പോള്‍ അദ്ധേഹമാണ് സ്വദേശാഭിമാനിക്ക് അനുയോജ്യനായ പത്രാധിപരെന്ന് മൗലവി തീരുമാനിച്ചു. വിവിധ മാര്‍ഗങ്ങളിലൂടെ രാമകൃഷ്ണ പിള്ളയെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും അദ്ദേഹം ശേഖരിച്ചു. കൂടുതലറിയുന്തോറും രാമകൃഷ്ണപിള്ളയോടുള്ള മൗലവിയുടെ താത്പര്യം വര്‍ധിക്കുകയാണുണ്ടായത്' (സ്വദേശാഭിമാനി വക്കം മൗലവി, ഡോ ടി ജമാല്‍ മുഹമ്മദ് പേജ് . 73). പുസ്തത്തിന്റെ മുഖവുരയിലും അദ്ദേഹം അക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. "രാമകൃഷ്ണ പിള്ളയുടെ പൂര്‍വ്വചരിത്രം ഗ്രഹിക്കാന്‍ കഴിഞ്ഞ മൗലവി ഇതാ എനിക്കുവേണ്ട പത്രാധിപര്‍ എന്ന് പറഞ്ഞു കൊണ്ടാണ് അദ്ധേഹത്തെ കണ്ടെത്തിയത് ' (അതേ പുസ്തകം, പേജ് 21).
എന്തായിരുന്നു രണ്ടുപേരെയും പരസ്പരം ഇളക്കിച്ചേര്‍ത്ത സാമൂഹിക താല്പര്യം? മുസ്ലിം സമുദായത്തിലെ വരേണ്യകാഴ്ചപ്പാടുകളോട് ചേര്‍ന്നു നിന്നിട്ടുള്ളയാളാണല്ലോ വക്കം മൗലവി. ആ നിലപാടുകളോട് താദാത്മ്യപ്പെടുന്നതായിരുന്നു സ്വദേശാഭിമാനിയുടെ താളുകളും. രാമകൃഷ്ണ പിള്ളയുടെ നിയമനത്തോടെ ആ നിലപാട് പാരമ്യതയിലെത്തി. സവര്‍ണ്ണാധിപത്യത്തിന്റെ നിലനില്‍പ്പിന് വേണ്ടി രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയുടെ താളുകള്‍ ഉപയോഗപ്പെടുത്തി ദിവാന്‍ പി രാജഗോപാലാചാരിയെ വിമര്‍ശിക്കുന്നതിന്റെ മറവില്‍ ജാതീയത അരക്കിട്ടുറപ്പിക്കുന്ന നിലപാടുകള്‍ ആണ് അദ്ദേഹം സ്വീകരിച്ചതെന്ന് പത്രത്തിന്റെ ഉള്ളടക്കത്തിലൂടെ കടന്നുപോയാല്‍ മനസ്സിലാകും. പ്രബലമായ രണ്ടു വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ള പ്രമാണിമാരുടെയും ഭൂവുടമകളുടെയും താത്പര്യങ്ങള്‍ക്കൊപ്പം നിലകൊണ്ട രണ്ടുപേര്‍ എന്ന നിലയിലാണ് വക്കം മൗലവിയും രാമകൃഷ്ണപിള്ളയും ഒരുമിക്കുന്നത്. സ്വഭാവികമായും മൗലവി സഹോദര സമുദായത്തിലെ സവര്‍ണ്ണ നിലപാടുകള്‍ക്ക് ഊര്‍ജം പകരാന്‍ തന്റെ പത്രം പതിച്ചുനല്‍കി. മുസ്ലിം സമുദായത്തിലെ പ്രമാണിമാര്‍ ആ നിലപാടിന്റെ സൗകര്യം അനുഭവിക്കുകയും ചെയ്തു.
"തിരുവിതാംകൂറിലെ ഇതര പത്രസ്ഥാപനങ്ങള്‍ പിള്ളയോട് പൊരുത്തപ്പെട്ടുപോകാതിരുന്ന ഒരു ഘട്ടത്തിലാണ് മൗലവി അദ്ധേഹത്തെ തേടിച്ചെല്ലുന്നത്. എങ്കിലും ഉള്ളിന്റെയുള്ളില്‍ അദ്ധേഹത്തിന് സംശയങ്ങളുണ്ടായിരുന്നു. മൗലവിയാകട്ടെ, രാമകൃഷ്ണപിള്ളയുടെ മനോഗതം പൂര്‍ണ്ണമായി തിരിച്ചറിഞ്ഞുകൊണ്ടുള്ള സമീപനമാണവലംബിച്ചത്' എന്നാണ് ടി ജമാല്‍ മുഹമ്മദ് ഇതേ കുറിച്ച് പറയുന്നത് (പേജ് . 74). പുതുപ്പള്ളി രാഘവന്‍ രചിച്ച കേരള പത്രപ്രവര്‍ത്ത ചരിത്രത്തിലും ഈ സുഹൃദത്തിന്റെ ആഴത്തെ അയാളപ്പെടുത്തുന്നുണ്ട്. "നമ്മുടെ മനസ്സൊന്നാണ്, ഹൃദയമൊന്നാണ്, വികാരമൊന്നാണ് എന്നു പറയുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്ത പത്രമുടമ , ആ പ്രഖ്യാപനത്തിന്റെ ഒരക്ഷരത്തിനുപോലും കോട്ടം തട്ടാതെ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത പത്രാധിപര്‍ - ഇങ്ങനെ ഒരുമയോടുകൂടി ഒരു പത്രമുടമയെയും പത്രാധിപരെയും കേരളം അതിനു മുമ്പും പിമ്പും കണ്ടിട്ടില്ല. ഇനി കാണുമെന്ന് പറയാനും പണിയാണ്'(പേജ് . 157). ഈ സ്വരച്ചേര്‍ച്ചയാണ് സ്വദേശാഭിമാനിയുടെ ഏറ്റവും അവസാനത്തെ എഡിറ്റോറിയലില്‍ പോലും തന്റെ ജാതിബോധത്തെയും തിരുവിതാംകൂറില്‍ നടന്ന വംശീയ അക്രമങ്ങളെയും ന്യായീകരിക്കാന്‍ രാമകൃഷ്ണപിള്ളക്ക് ഊര്‍ജം പകര്‍ന്നതെന്ന് നിസ്സംശയം പറയാം.
"വക്കം മൗലവി ഒരിക്കല്‍ പോലും സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയല്‍ ഉത്തരവാദിത്തം എടുത്തിട്ടില്ല. അതിന്റെ ഉള്ളടക്കം തീരുമാനിക്കുവാനുള്ള അധികാരം എഡിറ്റര്‍ക്ക് വിട്ടു കൊടുക്കുകയായിരുന്നു' എന്നാണ് ടി കെ ജാബിറിന്റെ മറ്റൊരു വാദം. ഇതുപ്രകാരം പത്രാധിപരുടെ മനുഷ്യത്വ വിരുദ്ധ നിലപാടുകള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയും വിവിധഭാഗങ്ങളില്‍ നിന്നും പത്രത്തിനു കത്തുകള്‍ ലഭിക്കുകയും ചെയ്തിട്ടും പത്രഉടമ മൗനം ദീക്ഷിച്ചുവെങ്കില്‍ അത് നല്‍കുന്ന സന്ദേശമെന്താണ്?. മൗലവി പിള്ളയെ ശരിവെക്കുകയായിരുന്നു എന്നല്ലേ. മാത്രമല്ല, പത്ര ഉടമയും പത്രാധിപരും ഉള്ളടക്ക സംബന്ധിയായി പരസ്പരം ആശയവിനിമയങ്ങള്‍ നടത്തുകയും ചെയ്തിരുന്നതായി ഇരുവരുടെയും ജീവചരിത്ര ഗ്രന്ഥങ്ങളിലുണ്ട്.
"ഇപ്രകാരമൊരു മുഖപ്രസംഗമെഴുതാന്‍ രാമകൃഷ്ണപിള്ളയെ പ്രേരിപ്പിച്ച ചേതോവികാരങ്ങള്‍ എന്തൊക്കെയായിരുന്നു?. ഒരു പത്രാധിപരെന്നുള്ള നിലയില്‍ ആ പത്രത്തിന്റെ നിലനില്‍പ്പിനെ കുറിച്ചാലോചിക്കേണ്ടത് അദ്ദേഹത്തിന്റെ കടമയാണല്ലോ. സ്വാഭാവികമായും പത്രത്തിന്റെ ഉടമസ്ഥനുമായും അദ്ദേഹം ചര്‍ച്ച ചെയ്തിട്ടുണ്ടാവണം. ഇതേ രീതിയിലുള്ള മറ്റുലേഖനങ്ങള്‍ സ്വദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ രാമകൃഷ്ണപിള്ളയുടെ പ്രവര്‍ത്തന ശൈലിയെപ്പറ്റി മൗലവി വ്യക്തമായും മനസിലാക്കിയിട്ടുണ്ടായിരിക്കണം. അദ്ദേഹം പത്രാധിപര്‍ക്ക് തന്റെ ധാര്‍മികമായ പിന്തുണ പൂര്‍ണ്ണമായും നല്‍കിയിട്ടുണ്ടാകണമെന്നു തന്നെ അനുമാനിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നുവെങ്കില്‍ അത് പ്രകടിപ്പിക്കാന്‍ നിരവധി അവസരങ്ങളുണ്ടായിരുന്നു' (സ്വദേശാഭിമാനി വക്കം മൗലവി, പേജ് 79).
വക്കം മൗലവിയും രാമകൃഷ്ണപിള്ളയുമായും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ആളുകള്‍ വേണ്ടവിധത്തില്‍ പരിഗണിക്കുന്നില്ലല്ലോ എന്നായിരുന്നു മുജാഹിദ് നേതാവായ കെ. ഉമര്‍ മൗലവിയുടെ പരാതി. ആ പരാതിയുടെ ഭാണ്ഡത്തിന്റെ കെട്ട് അദ്ദേഹം അഴിച്ചതിങ്ങനെയാണ്: "രാമകൃഷ്ണപിള്ള എന്ന പത്രപ്രവര്‍ത്തകനായ നായര്‍ യുവാവിനെ "സ്വദേശാഭിമാനി' കീര്‍ത്തിമുദ്രക്ക് അര്‍ഹനാക്കുന്നതില്‍ വക്കം മൗലവി വഹിച്ച പങ്കു അനുസ്മരിക്കാന്‍ കൂട്ടാക്കാത്ത സവര്‍ണ്ണ വര്‍ഗീയതയുടെ മഞ്ഞമുഖങ്ങള്‍ അനന്തപുരിയുടെ മണ്ണില്‍ താണ്ഡവ നൃത്തം ചവിട്ടുകയാണ്'(ഓര്‍മ്മകളുടെ തീരത്ത്, പേജ് 496)
കേവലം പത്രാധിപരുടെ മാത്രം സ്വാതന്ത്ര്യത്തിലും ഉത്തരവാദിത്തത്തിലുമായിരുന്നില്ല സ്വദേശാഭിമാനിയുടെ പ്രസിദ്ധീകരണമെന്നത് ഇത്തരം വിശദീകരണങ്ങളില്‍ നിന്നും വ്യക്തമാണ്. പത്രാധിപരുടെതു മാത്രമല്ല, പത്രം പ്രതിനിധാനം ചെയ്തവരുടെതു കൂടിയായിരുന്നു അതിലെ നിലപാടുകള്‍. ആ നിലപാടുകളളോട് പത്രം എപ്പോഴെങ്കിലും വിയോജിപ്പ് പ്രകടിപ്പിക്കുകയോ തിരുത്തുകയോ ചെയ്തതായി രേഖകള്‍ ഇല്ല. മാത്രവുമല്ല, പത്രത്തിന് വിലക്കേര്‍പ്പെടുത്തുകയും പ്രസ്സ് കണ്ടുകെട്ടുകയും ചെയ്ത ഘട്ടത്തിലും തുടര്‍ന്നും ഈ പത്രമുടമയും പത്രാധിപരും കീഴാളവിരുദ്ധമായ നിരവധി നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് ധാരാളം തെളിവുകളുമുണ്ട്. അതായത്, കേവലം മാധ്യമ പ്രവര്‍ത്തനം മാത്രമായിരുന്നില്ല ഈ രണ്ടാളുകളെയും ബന്ധിപ്പിച്ച ഘടകം. മാധ്യമ ബാഹ്യമായ പല താല്പര്യങ്ങളും അവര്‍ പരസ്പരം പങ്കുവെച്ചിരുന്നു. ഡോ. ജമാല്‍ മുഹമ്മദ് നിരീക്ഷിക്കുന്നത് പോലെ "സ്വദേശാഭിമാനിയുടെ ലക്കങ്ങള്‍ പരിശോധിക്കുകയും മറ്റു സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുമ്പോള്‍ രാമകൃഷ്ണപിള്ള ദിവാന്റെ അഴിമതികള്‍ക്കെതിരെ നടത്തിയ യുദ്ധത്തിന് മൗലവിയുടെ പിന്തുണയുണ്ടായിരുന്നുവെന്ന് വ്യക്തമാണ്'. ദിവാന്റെ അഴിമതിയുടെ ഭാഗമായാണ് രാമകൃഷ്ണ പിള്ള കീഴ് ജാതിക്കാരുടെ സ്‌കൂള്‍ പ്രവേശന തീരുമാനത്തെയും എണ്ണിയത്.
പുലയരുടെ വിദ്യാലയപ്രവേശനത്തെ അനുകൂലിച്ച് പണ്ഡിറ്റ് കറുപ്പന്‍ എഴുതിയ ബാലാകലേശത്തിനെതിരെ നിലപാടെടുക്കാന്‍ രാമകൃഷ്ണ പിള്ളയോട് വക്കം മൗലവി ആവശ്യപ്പെടുന്നുണ്ട്. ആ ആവശ്യം മുന്‍നിര്‍ത്തി മൗലവി എഴുതിയ കത്തിനെ കുറിച്ച് രാമകൃഷ്ണപിള്ളയുടെ ഇളയ മകള്‍ ശ്രീമതി ഗോമതി അമ്മ എഴുതിയത് ഇങ്ങിനെ വായിക്കാം: "16- 13 - 15 ലെ ഒരു ചെറിയ കത്താണ് ഇനിയൊന്ന്. അതില്‍ മുന്‍കത്തില്‍ പറഞ്ഞിരുന്ന ഇംഗ്ലീഷ് പുസ്തകം ഇന്നു അങ്ങോട്ടയച്ചിരിക്കുന്നു. സൗകര്യംപോലെ തര്‍ജിമ ചെയ്താല്‍ മതി.

ബാലാകലേശക്കാരന്റെ ലേഖനത്തിനു മറുപടി കാണ്മാനായി പലരും നോക്കിയിരിക്കുന്നു'. സ്വാദേശാഭിമാനിയുടെ പ്രവര്‍ത്തനം നിലക്കുകയും പത്രാധിപര്‍ നാടുകടത്തപ്പെടുകയും ചെയ്ത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കത്ത് എഴുതിയത് എന്നാണ് ഗോമതിയമ്മ പറയുന്നത്. പണ്ഡിറ്റ് കറുപ്പന്റെ നിലപാടുകള്‍ക്ക് മറുപടി കാത്തു നില്‍ക്കുന്ന ആ വായനാ സമൂഹം ഏതായിരിക്കും? അവരുടെ ജാതി താല്പര്യങ്ങള്‍ എന്തായിരിക്കും? സ്വദേശാഭിമാനിയുടെ വായനാ സമൂഹത്തിന്റെ ജാതി ബോധത്തിന്റെയും താല്പര്യങ്ങളെയും കുറിച്ചുള്ള ചില സൂചനകളും വക്കം മൗലവിയുടെ ഈ കത്തിലെ ആവശ്യത്തില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും. രാമകൃഷ്ണ പിള്ളയുടെ മനുഷ്യത്വ വിരുദ്ധമായ കാഴ്ചപ്പാടുകള്‍ക്ക് വക്കം മൗലവി അനവരതം സഹായസഹകരണങ്ങള്‍ നല്‍കിയിരുന്നു എന്നു ചുരുക്കം.
പത്രപ്രവര്‍ത്തനത്തില്‍ മാത്രമല്ല രാമകൃഷ്ണപിള്ള വക്കം മൗലവി സഹകരണം ഉണ്ടായിരുന്നത്. മുസ്ലിം സമുദായത്തിലെ വരേണ്യതാത്പര്യങ്ങള്‍ക്ക് കരുത്തേകാനും പിള്ളയെ വക്കം മൗലവി ഉപയോഗപ്പെടുത്തി. ഹിന്ദു സമുദായത്തിലെ ഉപരിവര്‍ഗത്തെ പ്രീണിപ്പിക്കാന്‍ വക്കം മൗലവിയെ രാമകൃരാമകൃഷ്ണ പിള്ള എങ്ങനെ ഉപയോഗപ്പെടുത്തിയോ അതേ പ്രകാരം മുസ്ലിംകള്‍ക്കിടയിലെ പ്രമാണികളെ തൃപ്തിപ്പെടുത്താന്‍ മൗലവി രാമകൃഷ്ണ പിള്ളയെയും ആയുധമാക്കി. വക്കം മൗലവിയെപ്പറ്റി ചില സ്മരണകള്‍ എന്ന ലേഖനത്തില്‍ കെ എം സീതി സാഹിബ് എഴുതുന്നു: "അദ്ധേഹത്തില്‍ നിന്നും കിട്ടിയ വിവരങ്ങള്‍ കൊണ്ടും മുസ്ലിം, സ്വദേശാഭിമാനി എന്നീ പ്രസിദ്ധീകരണങ്ങള്‍ വഴിക്കുള്ള പരിചയം കൊണ്ടും മൗലവി സാഹിബിനെ ഒന്നു കാണണമെന്ന് എന്നെപ്പോലുള്ള ബാല വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, എന്റെ പിതാവ് സീതി മുഹമ്മദ് ഹാജി സാഹിബ്, മാതുലന്‍ പി കെ മുഹമ്മദുണ്ണി സാഹിബ് അടക്കമുള്ള കൊടുങ്ങല്ലൂരിലെ മുസ്ലിം പൗരപ്രധാനികള്‍ക്കും പൊതു പ്രവര്‍ത്തകന്മാര്‍ക്കും കലശലായ ആഗ്രഹമുണ്ടായിരുന്നു. സ്വദേശാഭിമാനി തിരുവിതാംകൂര്‍ ഗവണ്‍മെന്റ് ബലമായി നിര്‍ത്തിക്കളയുകയും സാഹിബിന്റെ വകയായിരുന്നതും അവകാശികള്‍ക്ക് ഇയ്യിടെ മാത്രം തിരിച്ചു കിട്ടിയതുമായ പ്രസ്സ് കണ്ടുകെട്ടുകയും പത്രാധിപര്‍ രാമകൃഷ്ണ പിള്ള ബി എ യെ നാടുകടത്തുകയും ചെയ്തതോടു കൂടി മൗലവി സാഹിബിനെയും പത്രാധിപര്‍ രാമകൃഷ്ണപിള്ളയെയും അഴീക്കോട്ട് ഒരു പൊതുസമ്മേളനത്തിന് ക്ഷണിച്ചു വരുത്തണമെന്ന ആലോചന ഞങ്ങള്‍ക്കുണ്ടായി. കേരള മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പരവും സാമൂഹ്യപരവുമായ ഉദ്ധാരണത്തിന് ഒരു സാരമായ പങ്കുവഹിച്ചിട്ടുള്ള ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങളുടെ പരിശ്രമ ഫലമായി അഴീക്കോട് സ്ഥാപിതമായിരുന്ന ലജ്‌നതുല്‍ ഹമദാനിയ്യാ സഭയുടെ പ്രഥമ വാര്‍ഷിക യോഗത്തില്‍ അദ്ധ്യക്ഷം വഹിക്കുവാന്‍ മൗലവി സാഹിബിനെയും ആ യോഗത്തില്‍ സംബന്ധിച്ച് ഒരു പ്രസംഗം ചെയ് വാന്‍ ശ്രീ രാമകൃഷ്ണ പിള്ളയെയും ക്ഷണിക്കാന്‍ യോഗഭാരവാഹികള്‍ തീര്‍ച്ചപ്പെടുത്തി. ശ്രീ രാമകൃഷണ പിള്ളയെ ക്ഷണിച്ച വിവരം മൗലവി സാഹിബിനെയും മൗലവി സാഹിബ് യോഗത്തില്‍ അദ്ധ്യക്ഷം വഹിക്കുമെന്ന് രാമകൃഷ്ണപിള്ളയെയും ഞങ്ങള്‍ അറിയിച്ചതു രണ്ടുപേരുടെയും സാന്നിധ്യം ലഭിക്കുവാന്‍ വളരെ സഹായിച്ചു. 1912ലാണ് പ്രസ്തുത യോഗം നടന്നതെന്നാണ് എന്റെ ഓര്‍മ' (സ്വദേശാഭിമാനി സ്മാരക ഗ്രന്ഥം). കൊടുങ്ങല്ലൂരിലെ മുസ്ലിം ഭൂവുടമകളുടെ ആ യോഗത്തിന്റെ തുടര്‍ച്ച എന്ന നിലക്കാണ് അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വേദി എന്ന നിലയില്‍ പിന്നീട് മുസ്ലിം ഐക്യ സംഘം രൂപപ്പെടുന്നതും പലിശ പോലുള്ള, സാമ്പത്തിക അസമത്വം ഊട്ടിയുറപ്പിക്കുന്ന നിലപാടുകള്‍ക്ക് മുസ്ലിം സമുദായത്തില്‍ സ്വീകാര്യത നല്‍കാന്‍ ശ്രമങ്ങള്‍ ഉണ്ടായതും. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ പോലുള്ളവര്‍ എടുത്ത ധീരമായ നിലപാടുകള്‍ ആണ് ഐക്യ സംഘത്തിന്റെ തകര്‍ച്ചയിലേക്ക് നയിച്ചതെന്നു കാണാം.
വക്കം അബ്ദുള്‍ഖാദര്‍ മൗലവിയും രാമകൃഷ്ണ പിള്ളയും തമ്മിലുള്ള ആത്മബന്ധം മേല്‍ വിവരണങ്ങളില്‍ നിന്നും വ്യക്തമാണ്. മാധ്യമ സ്വാതന്ത്യത്തിന്റെ ഫ്രെയിം വര്‍ക്കിലാണ് ഇരുവരുടെയും പ്രവര്‍ത്തനങ്ങളെ മലയാളികള്‍ മനസിലാക്കുകയും അവര്‍ക്കെതിരെ തിരുവിതാം കൂറില്‍ നടന്ന നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികളോടുള്ള നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തത്. പക്ഷേ, മേല്‍സൂചിപ്പിച്ചത് പോലെയുള്ള മനുഷ്യത്വ രഹിതമായ മാധ്യമ നിലപാടുകളെ ഏത് തരം സ്വാതന്ത്ര്യത്തിന്റെ പേരിലാണ് നാം ന്യായീകരിക്കുക?. അറിവിനും മാനവികതക്കും വേണ്ടിയുള്ള അവകാശ സമരങ്ങളായിരുന്നു 19, 20 നൂറ്റാണ്ടുകളിലെ നവോത്ഥാന പരിശ്രമങ്ങളെ ത്വരിതപ്പെടുത്തിയതെങ്കില്‍, ഇത്തരം ശ്രമങ്ങളെ പിന്നോട്ടു കൊണ്ടുപോവുകയായിരുന്നു വക്കം മൗലവിയും രാമകൃഷ്ണ പിള്ളയും ചെയ്തത്. ആ ശ്രമത്തിന്റെ ഭാഗമായിരുന്നു രണ്ടുപേരും അവരവരുടെ സമുദായങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും. കേരളീയ മുസ്ലിം നവോഥാനത്തിനു എന്തിനു ഒരു രാമകൃഷ്ണ പിള്ള ആവശ്യമാകുന്നു എന്ന ചോദ്യം നവോഥാനത്തിന്റെ തന്നെ ജാതി ബോധത്തെ വ്യക്തതയോടെ കാണാന്‍ നമ്മെ സഹായിക്കും.
Think
Apr 25, 2022
4 Minutes Read
ഷഫീഖ് താമരശ്ശേരി
Apr 14, 2022
10 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Apr 09, 2022
3.5 Minutes Read
ഡോ. പി.പി. അബ്ദുള്‍ റസാഖ്
Apr 04, 2022
26 Minutes Watch
ഷഫീഖ് താമരശ്ശേരി
Mar 31, 2022
4 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Mar 29, 2022
3 Minutes Read