truecoppy
MORE
Truecopy Home
Readers
are
Thinkers

Monday, 15 August 2022

truecoppy
Truecopy Logo
Readers are Thinkers

Monday, 15 August 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
1
Image
1
https://truecopythink.media/taxonomy/term/5012

വണ്ടിപ്പെരിയാറിലെ പെണ്‍കുട്ടിയുടെ കൊല; പുറംലോകം അറിയേണ്ട ചില വാസ്തവങ്ങള്‍


Remote video URL

വണ്ടിപ്പെരിയാറില്‍ ലൈംഗികാക്രമണത്തിനിരയായി അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിലേക്കുനയിച്ച സാഹചര്യക്കുറിച്ച്​ ഒരു അന്വേഷണ റിപ്പോര്‍ട്ട്. 

26 Jul 2021, 02:20 PM

ഗീത

വണ്ടിപ്പെരിയാറില്‍ ബലാത്സംഗം ചെയ്യപ്പെട്ട് കെട്ടിത്തൂക്കപ്പെട്ട പെണ്‍കുഞ്ഞിന് എന്താണ് സംഭവിച്ചത് എന്നതിന്റെ ഒരു അന്വേഷണ റിപ്പോര്‍ട്ടാണിത്. ഇത് പൊതുജനങ്ങള്‍ക്കും സര്‍ക്കാറിനും മുമ്പാകെ നടപടികള്‍ക്കായി സമര്‍പ്പിക്കുന്നു. 

ഈ കൊലപാതകത്തിന്റെ പാശ്ചാത്തലമായി ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്. 1933 മുതല്‍ അവിടെ പാര്‍ക്കുന്ന ഒരു കുടുംബത്തിലെ നാലാം തലമുറയിലെ അഞ്ചു വയസ്സുകാരിയാണ് ഈ പെണ്‍കുട്ടി. 19ാം വയസ്സില്‍ ചൂരക്കുളത്തുള്ള എം.എം.ജെ എന്ന കമ്പനിയുടെ എസ്റ്റേറ്റില്‍ സൂപ്പര്‍വൈസറായി എത്തിയ തൊഴിലാളിയുടെ മകന്റെ മകനാണ്, ഈ പെണ്‍കുട്ടിയുടെ പിതാവ്. 1933 മുതല്‍ തേയിലത്തോട്ടങ്ങളില്‍ പണിയെടുത്തുവരുന്ന കുടുംബപരമ്പരയിലെ ഇങ്ങേയറ്റത്തെ കണ്ണിയാണ് ഈ പെണ്‍കുട്ടി എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സേലത്തുനിന്ന് വന്ന് ഇവിടെ പണിയെടുത്തുജീവിക്കുന്ന തൊഴിലാളികളുടെ ലയത്തിലാണ്, സംഭവം നടക്കുന്നത്. സേലത്ത് ലൈന്‍ എന്നാണ് ഈ ലയം അറിയപ്പെടുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്റെ പെങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. 

എവിടെപ്പോയി പുള്ളപ്പുര?

ഏതാനും വര്‍ഷങ്ങളായി, ഹൈറേഞ്ചിലെ എല്ലാ എസ്റ്റേറ്റിലുമെന്ന പോലെ എം.എം.ജെ എസ്റ്റേറ്റുമായി ബന്ധപ്പെട്ടും പുള്ളപ്പുര എന്നൊരു സംവിധാനമുണ്ടായിരുന്നു. തൊഴിലാളികള്‍ തങ്ങളുടെ കുഞ്ഞു മക്കളെ, അവിടെ ആക്കിയിട്ടാണ് പണിക്കുപോകുന്നത്. അംഗനവാടിയിലും സ്‌കൂളില്ലും ചേര്‍ക്കാനാകുന്നതുവരെ അവരുടെ കൂലിപ്പണിയുടെ സമയമത്രയും ആ കുട്ടികള്‍ അവിടെ സുരക്ഷിതരായിരിക്കും. പുള്ളപ്പുരയില്‍ രണ്ട് സ്ത്രീകള്‍ കുട്ടികളെ നോക്കാനുണ്ടാകും. പാലും ബിസ്‌ക്കറ്റുമുണ്ടാകും. എസ്റ്റേറ്റില്‍നിന്ന്  കൊളുന്ത് നുള്ളുന്ന അമമമാര്‍ക്ക് വന്ന് കുഞ്ഞുങ്ങള്‍ക്ക് മുല കൊടുക്കാം. മറ്റെല്ലാ എസ്റ്റേറ്റിലും പുള്ളപ്പുര നിലനില്‍ക്കുന്നുണ്ട്, എന്നാല്‍, ചൂരക്കുളം എം.എം.ജെ കമ്പനിയില്‍, നഷ്ടത്തിന്റെ കണക്കുപറഞ്ഞ് പുള്ളപ്പുര സംവിധാനം എടുത്തുകളയപ്പെട്ടു.

Geetha-report-on-Vandiperiyar-Murder-Home-of-victim
സേലത്ത് ലൈന്‍ എന്നറിയപ്പെടുന്ന ലയം

അതിനര്‍ഥം, അവിടെ കുട്ടികള്‍, രക്ഷിതാക്കള്‍ പണിക്കുപോകുമ്പോള്‍ അനാഥരായിപ്പോകുന്നു എന്നാണ്. അങ്കണവാടി, ബാലവാടി സൗകര്യങ്ങളും ഈ എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട പഞ്ചായത്തില്‍ ലഭ്യമല്ല എന്നാണ് അവിടെയുള്ളവര്‍ പറയുന്നത്. കമ്പനി നഷ്ടത്തിലാണ്, കുട്ടികളെ നോക്കാന്‍ അങ്കണവാടിയും ബാലവാടിയുമുണ്ടല്ലോ  എന്നാണ് പുള്ളപ്പുര നിര്‍ത്താന്‍ കമ്പനി പറയുന്ന ഭാഷ്യമെങ്കില്‍, സ്‌കൂളില്‍ ചേര്‍ക്കുന്നതുവരെ കുട്ടികളെ എന്‍ഗേജ് ചെയ്യിക്കാനുള്ള യാതൊരു സൗകര്യവും ആ എസ്‌റ്റേറ്റില്‍ നിലവിലില്ല എന്ന യാഥാര്‍ഥ്യം ആ ലയത്തിലെ എല്ലാവരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

കുഞ്ഞിനെയും കൊണ്ട് സമരം നടത്തിയ അച്ഛന്‍

ഈ പ്രശ്നം മുമ്പും തൊഴിലാളികള്‍ കമ്പനിക്കുമുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍, അച്ഛന്‍ കുട്ടിയെ ഫാക്ടറിയുടെ മുന്നില്‍ കിടത്തി ഒറ്റയാള്‍ സമരം നടത്തി- കൂലിപ്പണിക്കുപോകുമ്പോള്‍ ആരാണ് ഞങ്ങളുടെ മകളെ നോക്കുക? കമ്പനി നോക്കണം എന്നാവശ്യപ്പെട്ട്.

ALSO READ

സ്ത്രീപീഡനക്കേസുകളുമായി ബന്ധപ്പെട്ട ഈ മരണങ്ങള്‍ക്കു പുറകില്‍ ആരാണ്?

വലിയ തൊഴിലാളി സമരങ്ങള്‍ക്കുപോലും ഒരു മെച്ചവും കിട്ടാത്ത സാഹചര്യം തോട്ടം  മേഖലയില്‍ നിലനില്‍ക്കുന്നതിനാല്‍, ഈ ഒറ്റയാള്‍ പോരാട്ടം എത്ര ദയനീയമായി പരാജയപ്പെട്ടിരിക്കാം എന്നു ഊഹിക്കാവുന്നതേയുള്ളൂ. അന്ന് അവര്‍ ഈ ആവശ്യം കേട്ടിരുന്നുവെങ്കില്‍ ഞങ്ങളുടെ കുഞ്ഞ് ജീവിച്ചിരിക്കുമായിരുന്നല്ലോ എന്നാണ് ആ അച്ഛന്‍ ഞങ്ങളോടു പറഞ്ഞത്.   പാട്രിയാര്‍ക്കലായ ഒരു ന്യായം തന്നെയാണ് എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഞാനിത് പറയുന്നത്, സംരക്ഷിക്കപ്പെടാനുള്ള ഒരു സംവിധാനമുണ്ടായിരുന്നുവെങ്കില്‍ അഞ്ചാം വയസ്സില്‍ ഒരു കുഞ്ഞ് കടുത്ത ശാരീരിക- മാനസിക വേദനയിലൂടെ കടന്നുപോകേണ്ടിവരില്ലായിരുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. മറ്റെല്ലാ എസ്റ്റേറ്റിലും ഈ സംവിധാനമുണ്ട്. ഒരിക്കല്‍ കമ്പനിയില്‍ തീപിടുത്തമുണ്ടായി, നികത്താന്‍ ലോണെടുത്തു, ലോണ്‍ കൊടുക്കാനാകാതെ ജപ്തി നേരിടേണ്ടിവന്നു, അതുകൊണ്ട് കമ്പനി നഷ്ടത്തിലാണ് എന്നാണ് എം.എം.ജെ കമ്പനിയുടെ വാദം. 

ദിവസം കൂലി 100 രൂപ

ദിവസം നൂറു രൂപയാണ് തൊഴിലാളികള്‍ക്ക് ഈ കമ്പനി കൊടുക്കുന്നത്, ആഴ്ചയില്‍ 600 രൂപ. ഒരു ദിവസം മുടങ്ങിയാല്‍ നൂറു രൂപ കുറയും.  ഇതുവരെ 300 രൂപയായിരുന്നു കൂലി. രാവിലെ എട്ടു മണിമുതല്‍ അഞ്ചുവരെ പണിയെടുക്കുന്ന തൊഴിലാളിക്ക് 50 രൂപ കൂലി കൊടുക്കുന്ന ഒരിടം, അത് ചോദ്യം ചെയ്യാതെ അനുവദിക്കപ്പെടുന്ന ഒരിടം കേരളത്തിലുണ്ട് എന്നുകൂടി അറിയുക. തൊഴിലാളികള്‍ സമരം ചെയ്താണ് 50 രൂപയില്‍നിന്ന് നൂറുരൂപയായി വര്‍ധിപ്പിച്ചത്. അവര്‍ കൊളുന്തു നുള്ളി വിറ്റ് പ്രതിഷേധിച്ചപ്പോള്‍ ആശുപത്രി സൗകര്യങ്ങള്‍, വെള്ളം എന്നിവ തടഞ്ഞു കൊണ്ടാണ് കമ്പനി പ്രതികരിച്ചത്. ഇപ്പോൾ ആഴ്ചയില്‍ 600 രൂപ , 6 ദിവസം  രാവിലെ 8 മുതല്‍ വൈകീട്ട് 5 മണി വരെ പണി . പണ്ട് ഇന്ദിരാഗാന്ധി പാസ്സാക്കിയ നിയമമനുസരിച്ചു കിട്ടുന്ന 8. 33% ബോണസും.

നഷ്ടത്തിലാണ് എന്നാണ് കമ്പനി ന്യായം. സമരം ചെയ്തുകൂടേ എന്ന് ഞാന്‍ അവരോട് ചോദിച്ചു. അവര്‍ പല തവണ സമരം ചെയ്തിട്ടുണ്ട്. സമരം ചെയ്യുന്നവരല്ല, ചര്‍ച്ചക്ക് പോകുന്നത് എന്നാണ് തൊഴിലാളികള്‍ പറഞ്ഞത്. തോട്ടം തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടു തൊഴിലെടുക്കുന്ന ഒരു തൊഴിലാളിയും മുതലാളിമാരുമായി ചര്‍ച്ചക്ക് പോകുന്നില്ല. പുറത്തുള്ള തൊഴിലാളിനേതാക്കളാണ് ചര്‍ച്ചക്ക് പോകുക, അവര്‍ തോട്ടം തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്ന യഥാര്‍ഥ തൊഴിലാളികള്‍ക്ക് മനസ്സിലാകാത്ത എന്തൊക്കൊയോ കണക്കുകള്‍ നിരത്തി കമ്പനി നഷ്ടത്തിലാണ് എന്ന് തൊഴിലാളികളെ ധരിപ്പിച്ചുകൊണ്ടിരിക്കുന്നു. 

വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്
വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്

അവര്‍ പറയുന്നു,  ‘ഞങ്ങള്‍ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരല്ലേ. അതു കൊണ്ട് ഞങ്ങള്‍ക്കൊന്നും അറിയില്ലെന്ന മട്ടില്‍ ഞങ്ങളെ തീര്‍ത്തും ഒഴിവാക്കിക്കൊണ്ടാണ്​ ചര്‍ച്ചകള്‍ നടക്കുക. അതു കൊണ്ട് സമരം ചെയ്താലും ഞങ്ങള്‍ക്കൊന്നും കിട്ടില്ല.'

നഷ്ടത്തിലായ കമ്പനി എന്തിന് നിലനിര്‍ത്തണം?

വര്‍ഷങ്ങള്‍ക്കു മുമ്പ് മൂന്നാറിലെ സ്ത്രീകള്‍ ഏറ്റെടുത്തു നടത്തിയ വലിയൊരു സമരം നമ്മുടെ മുന്നിലുണ്ട്. അതിന്റെ ജയപരാജയങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാം. പക്ഷെ, അവരന്ന് ഉന്നയിച്ചതും ഇതേ വേല - കൂലി അനുപാതമില്ലായ്മയുടെയും തൊഴിലെടുക്കുന്നവര്‍ തുടരെത്തുടരെ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നതുമായ പ്രശ്‌നം തന്നെയായിരുന്നു.  നിലനില്‍ക്കുന്ന സാഹചര്യം വളരെ ദയനീയമാണ്. തൊഴിലാളികളില്‍ ഒരാളെ എന്തുകൊണ്ട് ചര്‍ച്ചക്കു വിടുന്നില്ല.

ALSO READ

ഹാഥറസ്, വാളയാര്‍, പാലത്തായി: സാമൂഹ്യസദാചാരവും ഭരണഘടനാസദാചാരവും

ഇവര്‍ക്ക് വിദ്യാഭ്യാസമില്ല, കാര്യങ്ങള്‍ പറയാന്‍ അറിയില്ല എന്നാണ് നേതാക്കള്‍ പറയുക. ഇതിലേറെ കൂലി തന്നാല്‍ കമ്പനി പൂട്ടിപ്പോകും എന്നും നേതാക്കള്‍ പറയും. കമ്പനി പൂട്ടിപ്പോയാല്‍, ആ ആസ്തികള്‍ തൊഴിലാളികള്‍ക്ക് വീതിച്ചുകൊടുക്കട്ടെ, നഷ്ടത്തിലോടുന്ന കമ്പനികള്‍ തൊഴിലാളികളെ ചൂഷണം ചെയ്യാനും പീഡിപ്പിക്കാനുമായി മാത്രം നിലനിര്‍ത്തേണ്ട കാര്യമുണ്ടോ? 

ചൂരക്കുളം എം.എം.ജെ കമ്പനി നഷ്ടത്തിലാണെങ്കില്‍ അതിന്റെ സ്ഥാവര -ജംഗമ സ്വത്തുക്കള്‍, ഭൂമിയുള്‍പ്പടെ, തൊഴിലാളികള്‍ക്ക് വിഭജിച്ചുകൊടുക്കണം, അവര്‍ അവിടെ കൃഷിയോ മറ്റോ ചെയ്ത് ജീവിക്കട്ടെ, അവര്‍ക്ക് 58 വയസ്സുവരെ അവിടെ ജീവിക്കാന്‍ പ്രൊവിഷനുണ്ട്. ലയങ്ങള്‍ എന്നു പറയുന്നത് കമ്പനിയുമായി ബന്ധപ്പെട്ട ക്വാര്‍ട്ടേഴ്സുകളാണ്. വൈദ്യുതി ചാര്‍ജ് തൊഴിലാളികള്‍ തന്നെ അടയ്ക്കണം. മൈന്റനന്‍സും തൊഴിലാളികളുടെ ബാധ്യതയാണ്. പലതും ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. പലരും പറയുന്നത്, പല തൊഴിലാളികളും ‘സര്‍വീസ് ' കിട്ടാതെ മരിച്ചുപോയി എന്നാണ്. സര്‍വീസ് എന്നു പറയുന്നത് പി.എഫും ഗ്രാറ്റിവിറ്റിയും അടക്കമുള്ള റിട്ടയര്‍മെൻറ്​ ആനുകൂല്യങ്ങളാണ്. അത് വാങ്ങാതെ മരിച്ചുപോകുന്നു. അത് കിട്ടിയവര്‍ പ്രദേശത്തുതന്നെ വീടുവെച്ച് താമസിക്കുന്ന അവസ്ഥയുമുണ്ട്. ഇത്തരം തൊഴില്‍ ചൂഷണങ്ങളുടെ പാശ്ചാത്തലത്തില്‍ മാത്രമേ ഈ  പെണ്‍കുട്ടിയുടെ കൊലപാതകത്തിലേക്ക് ചെല്ലാന്‍ പറ്റൂ. പുരുഷനെ അതില്‍നിന്ന് സംരക്ഷിച്ചുകൊണ്ടോ, പാട്രിയാര്‍ക്കിക്ക് അതില്‍ പങ്കില്ല എന്നു പറഞ്ഞുകൊണ്ടോ അല്ല ഞാനിത് അവതരിപ്പിക്കുന്നത്. വലിയൊരു ചൂഷണം തൊഴിലാളികള്‍ക്കുമേല്‍ നടക്കുന്നുണ്ട് എന്ന് സൂചിപ്പിക്കുകയാണ്. 

തൊഴിലാളി നേതാക്കള്‍ എന്ന ഇടനിലക്കാര്‍

എട്ടു മണിമുതല്‍ അഞ്ചുവരെ തൊഴിലാളികള്‍ അവരുടെ കുഞ്ഞുങ്ങളെ അനാഥാവസ്ഥയിലാക്കി, ലയങ്ങളിലോ അയല്‍പക്കങ്ങളിലോ ഏല്‍പ്പിച്ച് പണിക്കുപോകുകയാണ്. ഏഴു കുട്ടികളുണ്ടെങ്കിലേ പുള്ളപ്പുരകള്‍ നടത്താന്‍ വകുപ്പുള്ളൂ എന്നാണ് കമ്പനിയുമായി ബന്ധപ്പെട്ട ലേബര്‍ നിയമം എന്ന് പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു കുട്ടിയാണെങ്കിലും സംരക്ഷിക്കപ്പെടേണ്ടേ? ഏഴു കുട്ടികളുണ്ടെങ്കിലേ ഒരു കുട്ടി സംരക്ഷിക്കപ്പെടൂ എന്നത് ഏതു കാലത്തെ ന്യായമാണ്? തൊഴിലാളി വിരുദ്ധമായ എല്ലാ കാര്യങ്ങള്‍ക്കും ലേബര്‍ നിയമം ബാധകമാകുകയും തൊഴിലാളികള്‍ക്ക് അനുകൂലമായ കാര്യങ്ങളില്‍ ലേബര്‍ നിയമം ബാധകമല്ലാതിരിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം തോട്ടം തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്നു. ഇടനിലക്കാരോ പുറത്തു നിന്നുള്ള സംഘടനാ നേതാക്കളോ അല്ലാതെ, തൊഴിലാളികള്‍ക്ക് നേരിട്ടുവന്ന് സര്‍ക്കാറിനോട് കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരു സാഹചര്യം തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ നേതൃസ്ഥാനം വഹിക്കുന്ന സര്‍ക്കാര്‍ ഉണ്ടാക്കണം. അവര്‍ക്കായി പുള്ളപ്പുര പുനഃസ്ഥാപിക്കണം, കൂലിയില്‍ മാറ്റം വരുത്തണം.

ALSO READ

പോക്​സോ​കൊണ്ടും രക്ഷയില്ലാത്ത നമ്മുടെ കുഞ്ഞുങ്ങൾ

കേരളത്തില്‍ നൂറു രൂപ കൂലിയില്‍ ആളുകള്‍ പണിയെടുക്കുന്നു എന്നത് അഭിമാനകരമായ ഒന്നാണോ? 

എന്തുതരം നഷ്ടത്തെക്കുറിച്ചാണ് കമ്പനി ബോധവല്‍ക്കരിച്ചു കൊണ്ടിരിക്കുന്നത്? ആ ബോധവല്‍ക്കരണം എന്തിനാണ് തൊഴിലാളി നേതാക്കള്‍ ഏറ്റെടുക്കുന്നത് ? തോട്ടം തൊഴില്‍ മേഖലയില്‍ത്തന്നെ തൊഴിലെടുക്കുന്നവരില്‍ നിന്ന് അവര്‍ നിര്‍ദേശിക്കുന്നവരാണ് ചര്‍ച്ചക്ക് പോകേണ്ടത്. അവരാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥകളുണ്ടാക്കേണ്ടത്. അല്ലാതെ പുറത്തുനിന്നുള്ളവരല്ല. ആ നിലയിലുള്ള ഒരു തിരുത്തുകൂടി അവരുടെ ഭാഗത്തുനിന്നുണ്ടാകണം. സേലത്തുനിന്നുവന്ന് വര്‍ഷങ്ങളായി ഇവിടെ പണിയെടുത്തു പുലര്‍ന്ന് ഇവിടത്തുകാരായി മാറിയവരാണിവര്‍. ഇവര്‍ ജനിക്കുന്നതും ജീവിക്കുന്നതും പണിയുന്നതും മരിക്കുന്നതും ഇവിടെയാണ്. ഇവര്‍ അതിഥി തൊഴിലാളികളല്ല ഇപ്പോള്‍ എന്നര്‍ഥം. ഇവര്‍ നമ്മെപ്പോലെ  കേരളീയരാണ്. ഇവിടുത്തെ ഐ.ഡി കാര്‍ഡുമായി ഇവിടെ വോട്ടുചെയ്യുന്നവരാണിവര്‍. അവരുടെ ഉത്തരവാദിത്തം ഇവിടുത്തെ സര്‍ക്കാറിനും പൊതുസമൂഹത്തിനുമാണ്. അതുകൊണ്ട്, അവര്‍ ഈ പ്രശ്നം ഏറ്റെടുത്തേ തീരൂ.

വണ്ടിപ്പെരിയാറിലെ പൊലീസ്

അഞ്ചുവയസ്സുകാരിയായ ഒരു കുഞ്ഞ് കൊല്ലപ്പെടാനിടയാക്കിയ പാശ്ചാത്തലമാണ് സൂചിപ്പിച്ചത്. കൊല്ലപ്പെട്ട 
ആ സംഭവം ഇങ്ങനെയാണ്: എഫ്.ഐ.ആര്‍ 598/21. 2021 ജൂണ്‍ 30ന് അഞ്ചു വയസുകാരിയെ കാണാതാകുന്നു. അവള്‍ വീട്ടിലെ ഒരു സൈഡ് റൂമില്‍ ടി.വി കണ്ടിരിക്കുകയായിരുന്നു. മുറിയില്‍ പഴക്കുല കെട്ടിത്തൂക്കാന്‍ കെട്ടിയിട്ട കയറില്‍ അവള്‍ കളിക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു ഷോള്‍ കൂട്ടിക്കെട്ടി, കഴുത്തില്‍ കുരുങ്ങി മരിച്ചുകിടക്കുന്ന നിലയിലാണ് പിന്നീട് അവളുടെ ശരീരം കാണപ്പെട്ടത്. അച്ഛനും അമ്മയും ഫാക്ടറിയിലായിരുന്നു. വീട്ടിലുണ്ടായിരുന്നത് പ്ലസ് വണ്ണിനു പഠിക്കുന്ന സഹോദരനാണ്. തൊട്ടയല്‍പക്കത്തുള്ള, ഒരു ചുമരിന്റെ മാത്രം അകലത്തില്‍ താമസിക്കുന്ന യുവാവ് അവളുടെ സഹോദരനെ മുടി വെട്ടാന്‍ വിളിച്ചുകൊണ്ടുപോകുന്നു. അപ്പുറത്തും ഇപ്പുറത്തുമുള്ള രണ്ടു ചെറുപ്പക്കാരെക്കൂടി ഇയാള്‍ മുടി വെട്ടാന്‍ കൊണ്ടുപോകുന്നുണ്ട്. കൂട്ടം ചേര്‍ന്ന് മുടിവെട്ടുന്നിടത്തുനിന്ന് 24 കാരനായ അര്‍ജുന്‍ എന്ന യുവാവ് കൂട്ടത്തിലുള്ള ഒരു പയ്യനെ പാഷന്‍ ഫ്രൂട്ട് പറിക്കാന്‍ പറഞ്ഞയക്കുകയും അത് വീട്ടില്‍ വച്ചുവരാം എന്നു പറഞ്ഞ് പോകുകയും ചെയ്യുന്നു. അയാള്‍ പെണ്‍കുഞ്ഞ് ടി.വി കാണുന്ന മുറിയിലേക്ക് പോകുന്നു. പിന്നീട് അയാള്‍ മുറിയില്‍നിന്നിറങ്ങിവരികയും വസ്ത്രങ്ങള്‍ സോപ്പുവെള്ളത്തില്‍ മുക്കിവെച്ച് ഏതാണ്ട് താനുടുത്ത അതേ നിറത്തിലുള്ള വസ്ത്രം ധരിച്ച് മുടി വെട്ടുന്നവരോടൊപ്പം ചേരുകയും ചെയ്യുന്നു. അരമണിക്കൂറിനുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്.  

കൊല്ലപ്പെട്ട പെണ്‍കുട്ടിയെ സംസ്കരിച്ച സ്ഥലം.
കൊല്ലപ്പെട്ട പെണ്‍കുട്ടിയെ സംസ്കരിച്ച സ്ഥലം.

ആങ്ങള തിരിച്ചുവന്നപ്പോള്‍ കുഞ്ഞിനെ കാണാതെ തെരഞ്ഞുനടന്നു. തെരയാന്‍ മുന്നില്‍ നിന്നത് അര്‍ജുന്‍ ആയിരുന്നു. ഒടുവില്‍ കുഞ്ഞിനെ മുറിയില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തുന്നു. ഹോസ്പിറ്റലില്‍ എത്തിക്കുന്നതാകട്ടെ, അര്‍ജുന്റെ പിതാവും വീട്ടുകാരും ഒക്കെ ചേര്‍ന്നാണ്. കുഞ്ഞിനെ കണ്ട് ബോധം കെടുകയും കരയുകയും ഒക്കെ ചെയ്ത് അര്‍ജുന്‍ ഷോ കാണിച്ചു എന്നാണ് അവിടെയുള്ള ചെറുപ്പക്കാര്‍ പറഞ്ഞത്. ഞങ്ങളേക്കാള്‍ സങ്കടമാണല്ലോ ഇവന് എന്ന് തോന്നി എന്നാണ് അവിടെയുള്ള സ്ത്രീകള്‍ പറഞ്ഞത്. കുട്ടി കളിക്കുമ്പോള്‍ പറ്റിയ ഒരബദ്ധം എന്നാണ് വീട്ടുകാരും നാട്ടുകാരും വിചാരിച്ചത്, അഞ്ചു വയസ്സുകാരിക്ക് ഇങ്ങനെ സംഭവിക്കാന്‍ മറ്റൊരു സാധ്യതയുമില്ലല്ലോ! നല്ല പ്രസരിപ്പുള്ള, പാട്ടുപാടുകയും കുക്കറി ഷോ മിമിക്രിയായി അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടി, അവളുടെ കുസൃതി കൂടിപ്പോയതുകൊണ്ട് സംഭവിച്ചതായിരിക്കാം എന്നാണ് വീട്ടുകാരും നാട്ടുകാരും കരുതിയത്. പൊലീസ് വന്നപ്പോള്‍ അവര്‍ ആവശ്യപ്പെടുന്നത് പോസ്റ്റുമോര്‍ട്ട് ചെയ്യരുത് എന്നാണ്. ആരെയും അവര്‍ക്കൊരു സംശയവുമില്ല. അവരുടെ ആവശ്യപ്രകാരം എം.എല്‍.എക്കും അത് ആവശ്യപ്പെടേണ്ടിവന്ന സാഹചര്യവും അവിടെയുണ്ടായി. തോട്ടം മേഖലയില്‍ നടക്കുന്ന ഇത്തരം മരണങ്ങള്‍ക്കൊക്കെ പോസ്റ്റുമോര്‍ട്ടം ഒഴിവാക്കുന്ന രീതിയുണ്ട് എന്നര്‍ഥം വരുന്ന വാചകം എം.എല്‍.എയുടെ ബൈറ്റില്‍ പെടുകയും ചെയ്തു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതും നിയമവിരുദ്ധവുമായ പ്രസ്താവനയാണത്.

ALSO READ

ആഭ്യന്തരമന്ത്രി കേള്‍ക്കണം, വാളയാര്‍ കുഞ്ഞുങ്ങള്‍ സംസാരിക്കുന്നു; അമ്മയിലൂടെയും അച്ഛനിലൂടെയും

അദ്ദേഹം അവിടത്തെ സാഹചര്യത്തില്‍ വീട്ടുകാരെ വിഷമിപ്പിക്കേണ്ടെന്നു കരുതി ആ ഒരു ടോണില്‍ പറഞ്ഞതായിരിക്കാം, ബോധപൂര്‍വം ഒരാളും അങ്ങനെ പറയില്ലല്ലോ. 

അവിടുത്തെ പൊലീസിനും നാട്ടുകാരില്‍നിന്നും വീട്ടുകാരില്‍നിന്നും ഉന്നത അധികാരികളില്‍നിന്നും പോസ്റ്റുമോര്‍ട്ടം ഒഴിവാക്കാന്‍ സമ്മര്‍ദമുണ്ടായിരുന്നു. കൊച്ചുകുഞ്ഞിന്റെ ശരീരം പോസ്റ്റുമോര്‍ട്ടം ചെയ്യപ്പെടാതിരിക്കാന്‍ അവര്‍ ആഗ്രഹിച്ചു എന്ന് സല്‍ബുദ്ധ്യാ നമുക്ക് വിചാരിക്കാം.  ലയത്തിലുള്ളവര്‍ വലിയ ബഹളം തന്നെ ഉണ്ടാക്കി. പക്ഷെ, അവിടെയാണ് പൊലീസ്, പൊലീസിന്റെ റോള്‍ നിര്‍വഹിക്കുന്നത് നാം കാണുന്നത്. വണ്ടിപ്പെരിയാര്‍ എസ്.എച്ച്. ഒ ആയ ടി.ഡി. സുനില്‍കുമാര്‍ CI പോസ്്റ്റുമോര്‍ട്ടം ചെയ്യണം എന്നുറച്ചുനിന്നു. പെണ്‍കുട്ടിയുടെ ശരീരപരിശോധനയില്‍ അദ്ദേഹം കഴുത്തിലെയും വയറിന്റെയും ഭാഗത്തുള്ള പാടുകള്‍, യോനിയിലെ രക്തം എന്നിവയെല്ലാം ശ്രദ്ധിച്ചു. റെയ്​പ്​ നടന്നിരിക്കാം എന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇതൊരു സാധാരണ യുക്തിയാണ്. അഞ്ചു വയസ്സുകാരിയുടെ യോനിയില്‍ രക്തത്തിന്റെ അംശം കാണേണ്ടതില്ലല്ലോ.

 CI-TD-Sunilkumar-Vandiperiyar.jpg
വണ്ടിപ്പെരിയാർ സി.ഐ. ടി.ഡി. സുനില്‍കുമാര്‍

വീട്ടുകാരുടെയും നാട്ടുകാരുടെയും അധികാരികളുടെയും സമ്മര്‍ദം അതിജീവിച്ച് ആ ഉദ്യോഗസ്ഥന്‍ ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് അവളുടെ മൃതദേഹം കൊണ്ടുപോകുക തന്നെ ചെയ്തു  എന്നിടത്താണ് ഈ കേസിന്റെ വഴിത്തിരിവ്.  പൊലീസ് അവരുടെ റോളാണ് ചെയ്തത്, അധികമായി ഒന്നും ചെയ്തിട്ടില്ല. എന്നാല്‍, പൊലീസ് അവരുടെ റോള്‍ ചെയ്യുന്നതിനെപ്പോലും അഭിനന്ദിക്കേണ്ട ഒരു സാഹചര്യം സമീപകാല പോക്സോ കേസുകളിലൊക്കെ സംഭവിക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ കൊടിയെടുത്ത് ജാഥയുമായി വരില്ല, അവര്‍ ചോദിക്കാന്‍ വരില്ല, തങ്ങള്‍ക്കു മേല്‍ എന്താണു സംഭവിച്ചതെന്നു പറയാനുള്ള ഭാഷ കുഞ്ഞുങ്ങളില്‍ വികസിച്ചിരിക്കില്ല, അതിനാലൊക്കെ അവര്‍ ശബ്ദിക്കുകയില്ല എന്ന ഒറ്റ ഉറപ്പിന്മേല്‍ ഈ പ്രതികള്‍ ചെയ്ത പല തരം അന്യായങ്ങള്‍, ഇത് അന്വേഷിക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥരും ജുഡീഷ്യറിയും കുട്ടികളോട് ചെയ്തുകൊണ്ടിരിക്കുന്ന അത്യാചാരങ്ങള്‍ എന്നിവ സജീവമായ  ഒരു സമകാല കേരളത്തിന്റെ ഭൂപടത്തിലാണ് വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷന്‍ സവിശേഷമായി അടയാളപ്പെടുത്തപ്പെടേണ്ടത്. അവര്‍ അവരുടെ ദൗത്യം നിര്‍വഹിച്ചു. അവള്‍ കൊച്ചുകുഞ്ഞല്ലേ, ഒരു കൊച്ചുകുഞ്ഞിനോട് ചെയ്ത കാര്യം എങ്ങനെയാണ് പൊറുക്കുക എന്നാണ് അവര്‍ എന്നോടു ചോദിച്ചത്. 

അതിക്രൂരം, ആക്രമണം

ദയനീയമായ കണ്ടെത്തലുകളിലാണ് പൊലീസ് എത്തിച്ചേര്‍ന്നത്. ആ കുട്ടിയുടെ മുന്‍ഭാഗം പിളര്‍ന്നുപോയിരുന്നു. മലദ്വാരത്തിന്റെ ഇലാസ്റ്റിസിറ്റി പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. അവളുടെ ശരീരത്തില്‍ പാടുകളുണ്ടായിരുന്നു. റേപ്പ് നടന്നുവെന്ന് വ്യക്തമായി. പ്രതിയെ കണ്ടെത്തിയത് വിദഗ്ധമായിട്ടായിരുന്നു. മുടി വെട്ടാന്‍ പോയ സഹോദരന്‍ ഉള്‍പ്പെടെയുള്ള നാലു ചെറുപ്പക്കാരെ ഒരുമിച്ച് ചോദ്യം ചെയ്തു. അര്‍ജുന് ഒരു വാക്കുപിഴയുണ്ടായി. കുഞ്ഞിനെ രണ്ടു ദിവസമായി കണ്ടിട്ടേയില്ല എന്നാണ് അയാള്‍ പറഞ്ഞത്. അടുത്ത വീട്ടിലെ ഒരു സ്ത്രീ പറഞ്ഞു, ഇയാളെ കുഞ്ഞിനോടൊപ്പം കണ്ടിട്ടുണ്ട് എന്ന്,  ചക്കപ്പഴം തിന്നുന്നത് കണ്ടുവല്ലോ എന്ന്.  പിന്നെ ചോദിക്കുമ്പോള്‍ മറ്റൊരു മറുപടിയാണ്. അങ്ങനെ മാറ്റിമാറ്റിപ്പറഞ്ഞപ്പോള്‍, അവസാനം അര്‍ജുനെ അറസ്റ്റുചെയ്യാന്‍ പൊലീസിനു സാധിച്ചു. അയാള്‍ കുറ്റം പൂര്‍ണമായും സമ്മതിച്ചു. മൂന്നുവര്‍ഷമായി തന്റെ ലൈംഗികമായ ആനന്ദത്തിന് ആ കൊച്ചുകുഞ്ഞിനെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് അയാള്‍ പറഞ്ഞത്. അതായത്, രണ്ടര വയസ്സ് പ്രായം മുതല്‍ ഒരു കുട്ടി പ്രായപൂര്‍ത്തിയായ ഒരു പുരുഷന്റെ ലൈംഗിക കാമനകളെ തൃപ്തിപ്പെടുത്താന്‍ ഉപയോഗിക്കപ്പെട്ടുകൊണ്ടിരുന്നു എന്നര്‍ഥം. 

Geetha-with-CI-Sunilkumar.jpg
ഗീത വണ്ടിപ്പെരിയാര്‍ സി.ഐ. സുനില്‍കുമാറിനോട് സംസാരിക്കുന്നു.

മുന്‍ഭാഗത്തു നിന്നുള്ള ആക്രമണത്തിനിടെ കുഞ്ഞ് നിലവിളിക്കാതിരിക്കാന്‍ അയാള്‍ അവളുടെ വായ പൊത്തിപ്പിടിച്ചു, കുഞ്ഞ് ബോധം കെട്ടുപോയി. അതിക്രൂരമായ ആക്രമണത്തിനിടെ ബോധം തെളിയാതിരുന്നപ്പോള്‍ മരിച്ചു എന്നു കരുതി കെട്ടിത്തൂക്കി. കെട്ടിത്തൂക്കിയപ്പോഴാണ് ആ കുട്ടി മരിച്ചത്. അപ്പോള്‍ രണ്ടു കണ്ണുകളും പുറത്തേക്ക് തള്ളിവന്നു. ആ സമയത്താണ് കുട്ടി മരിക്കുന്നത്. അപ്പോള്‍ വിരലുകൊണ്ട് കണ്ണുകള്‍ തള്ളി അകത്തേക്കാക്കി. പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്‍ ഒരു കൊച്ചുകുഞ്ഞിനോട് ചെയ്ത അത്യാചാരത്തെക്കുറിച്ചാണ് നാം പറയുന്നത്. കുറ്റവാളിക്ക് പരിണാമവാദപരമായ ന്യായങ്ങള്‍ ആരൊക്കെ കൊടുത്താലും പിടഞ്ഞുപിടഞ്ഞു മരിച്ച ആ പെണ്‍കുട്ടിക്ക് കിട്ടേണ്ട നീതിയെക്കുറിച്ച് ഒരു സംശയത്തിനും അവകാശമില്ല. ആ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും സഹോദരനും, അപ്പോള്‍ അവിടെയുണ്ടായിരുന്ന  എല്ലാ മനുഷ്യരും പറഞ്ഞത്, ‘തെളിഞ്ഞില്ലേ, ഇനി അവന്‍ ചാകണം’ എന്നാണ്. പല വികസിത രാജ്യങ്ങളിലും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് അറുപതും എഴുപതും വര്‍ഷമാണ് ശിക്ഷ വിധിക്കാറ്. ഇവിടെ ജീവപര്യന്തം എന്നു പറഞ്ഞുകൊണ്ട് ഏഴുവര്‍ഷമാകുമ്പോള്‍ ഒരു ജനുവരി 26നോ ആഗസ്റ്റ് 15നോ പ്രതിയെ കുറ്റവിമുക്തനാക്കുകയും അതേ കുറ്റകൃത്യം ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നുവെന്നത് യാഥാര്‍ഥ്യമാണ്. പരമാവധി കുറ്റത്തിന് പരമാവധി ശിക്ഷ തന്നെ നല്‍കണം. ഇത്തരം അനാചാരങ്ങളെ പേടിപ്പിച്ചിട്ടെങ്കിലും നിര്‍ത്തല്‍ ചെയ്യേണ്ടതുണ്ട്. മാനസിക പരിവര്‍ത്തനം വരികയും ജനാധിപത്യപരമായി ചിന്തിക്കാന്‍ തുടങ്ങുകയും ചെയ്തിട്ടുവേണം ഇതൊക്കെ നിര്‍ത്താന്‍ എന്നു ചിന്തിച്ചാല്‍ ഇനിയൂം ഒരു പാട് കുഞ്ഞുങ്ങള്‍ നമുക്ക് നഷ്ടമാകും.

വാളയാര്‍, പാലത്തായി, വണ്ടിപ്പെരിയാര്‍...

മരിച്ചതിന്റെ 16ാം ദിനത്തിലായിരുന്നു അവളുടെ പിറന്നാള്‍. അന്ന് അവര്‍ കേക്കുമുറിച്ച് അവളുടെ കുഴിമാടത്തില്‍ കൊണ്ടുവച്ചു. അവള്‍ക്ക് സ്‌കൂളില്‍ പോകാന്‍ വാങ്ങിവച്ചിരുന്ന ചെരിപ്പുകള്‍, ബാഗ്, ഉടുപ്പുകള്‍ എല്ലാം കുഴിമാടത്തിലിട്ടു. അവളുടെ അച്ഛന്‍ സമ്പാദ്യമെല്ലാം കൂട്ടിവെച്ച് ഒരു വീട് പണിയുകയാണ്. പിരിഞ്ഞുപോകുമ്പോള്‍ പുറത്തൊരു വീട് വേണമല്ലോ. ആ വീട്ടിലേക്ക് ആദ്യം കയറിവന്നത് അവളുടെ മൃതശരീരമാണ്. എന്റെ കുഞ്ഞുണ്ടെങ്കില്‍ എന്റെ വീട് ഉത്സവത്തിലാകും എന്നാണ് അയാള്‍ പറഞ്ഞത്. പാട്ടുപാടിയും നൃത്തം ചെയ്തും എല്ലാ സമയത്തും അവളുടെ ശബ്ദം കൊണ്ട് മുഖരിതമായിരുന്ന ഒരിടമാണ് നിശ്ശബ്ദമായിപ്പോയത്.  അതൊരു തൊഴിലാളിയുടെ വീടു മാത്രമല്ല, കേരളത്തിന്റെ പ്രാതിനിധ്യ സ്വഭാവമുള്ള ഒരിടമാണ്. എങ്ങനെയാണ് വാളയാറിനുശേഷം പാലത്തായിക്ക് ധൈര്യം വരുന്നത്, പാലത്തായിക്കുശേഷം വണ്ടിപ്പെരിയാറിന് ധൈര്യം വരുന്നത്? അത്തരം ധൈര്യങ്ങളുണ്ടാക്കുന്ന സാമൂഹിക സാഹചര്യങ്ങളെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. ചിലപ്പോള്‍ അത് വ്യക്തികള്‍ക്ക് പരിക്കേല്‍പ്പിച്ചുകൊണ്ടായിരിക്കാം ചെയ്യേണ്ടിവരിക. അത് അവരോട് ആര്‍ദ്രതയില്ലാത്തതുകൊണ്ടായിരിക്കണമെന്നില്ല.  പക്ഷെ, നമുക്ക് നമ്മളെ തന്നെ വേദനിപ്പിച്ചുകൊണ്ട് കഠിനമായ ചില തീരുമാനങ്ങള്‍ ചിലപ്പോഴെങ്കിലും എടുക്കേണ്ടിവരും. 

സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും അടിയന്തര ശ്രദ്ധ വേണം

മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു എന്നാണ് ഇവര്‍ പറഞ്ഞത്. മുഖ്യമന്ത്രി തന്നെ നേരിട്ടു സംസാരിച്ചുവെന്നും. ഡല്‍ഹിക്ക് പോകുന്നതുകൊണ്ടാണ് നേരില്‍ കാണാനാകാത്തത് എന്നറിയിച്ചുവത്രെ. നല്ലൊരു പബ്ലിക് പ്രോസിക്യൂട്ടറെ വച്ചതരാം എന്ന് പറഞ്ഞിട്ടുണ്ടെന്ന് അവര്‍ ആത്മവിശ്വാസത്തോടെ പറയുന്നു. 

ഒരു സ്പെഷല്‍ പ്രോസിക്യൂട്ടറെ വച്ച്, പ്രത്യേക കോടതിയുടെ സഹായത്തോടെ ഈ കേസ് എത്രയും വേഗം തീര്‍പ്പാക്കണം. അര്‍ഹമായ ശിക്ഷ പ്രതിക്ക് വിധിക്കണം. ഇത്രയും ദിവസങ്ങളായി ആ കുടുംബത്തിന് പണിക്കുപോകാന്‍ കഴിഞ്ഞിട്ടില്ല. ഇനി പണിക്കുപോകാന്‍ കുറച്ചു കാലത്തേക്കെങ്കിലും  ബുദ്ധിമുട്ടുണ്ടാകാം. ആ നിലയക്ക് ആ കുടുംബത്തെ സാമ്പത്തികമായി പിന്തുണക്കാന്‍ സര്‍ക്കാറില്‍ നിന്ന് സഹായം അനുവദിച്ചുകിട്ടേണ്ടതുണ്ട്. ആ കുടുംബത്തെ സാമ്പത്തികമായും ഭൗതികമായും സാമൂഹികമായും  സംരക്ഷിക്കുന്ന സാഹചര്യം സര്‍ക്കാര്‍ ഒരുക്കണം. അവിടെ ഇനിയൊരു കുഞ്ഞ് കൊലചെയ്യപ്പെടാതിരിക്കാനുളള ഭൗതിക സാഹചര്യം ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. അതിനായി, പുള്ളപ്പുരകള്‍ പുനഃസ്ഥാപിക്കണം. ഇവിടെ മാത്രമല്ല, തോട്ടം മേഖലയിലെ എല്ലാ കമ്പനികളിലും അന്വേഷണം നടത്തി, ഏഴു കുട്ടികള്‍ എന്ന വ്യവസ്ഥക്ക് അയവുവരുത്തി, ഒരു കുട്ടിയാണെങ്കില്‍ പോലും ആ കുട്ടിയെ സംരക്ഷിക്കുന്ന സംവിധാനം തോട്ടം തൊഴില്‍ മേഖലയില്‍ അത്യാവശ്യമാണ്. അതോടൊപ്പം അങ്കണവാടിയും ബാലവാടിയും ഇല്ലാത്തിടങ്ങളില്‍ അവയും അനിവാര്യമാണ്. സര്‍ക്കാറിന്റെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തില്‍ ആവശ്യമാണ്. 

ALSO READ

ലൈംഗിക തൊഴിലാളിയുടെ ശരീരവും മനസും

ഒപ്പം, തോട്ടം തൊഴില്‍ മേഖലയില്‍ തൊഴിലും കൂലിയും തമ്മിലുള ബന്ധം കണക്കിലെടുത്ത്, എന്താണ് അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് പഠിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ അവരുടെ അനുഭവങ്ങള്‍ മനസ്സിലാക്കി സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടണം. അതിന്റെ അടിസ്ഥാനത്തില്‍ ഔദ്യോഗികമായി വ്യവസ്ഥീകരിക്കണം. എങ്കിലേ തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാകൂ. അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും അവര്‍ തന്നെ പറയട്ടെ. തൊഴിലാളി നേതാക്കള്‍ ഉള്‍പ്പടെയുള്ള ഇടനിലക്കാരെ ഒഴിവാക്കി തൊഴിലാളികളെ സര്‍ക്കാര്‍ നേരിട്ടു കേള്‍ക്കണം. അത്തരമൊരു തുടക്കം കൂടി ഇടതുപക്ഷ സര്‍ക്കാറില്‍നിന്നുണ്ടാകണം.  
സി.ഐ. സുനില്‍കുമാറിന്റെ ടീമിലെ പല ഉദ്യോഗസ്ഥരും സ്ഥലം മാറിപ്പോയതായി അറിയുന്നു. സുനില്‍കുമാറിനെ തന്നെ ട്രാന്‍സ്ഫര്‍ ചെയ്യുമോ എന്നും സംശയം ഉയരുന്നുണ്ട്. എന്തായാലും, കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ ഈ ടീമിനെ തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് പ്രത്യേക ഉത്തരവുണ്ടാകണമെന്നും അഭ്യര്‍ഥിക്കുന്നു.


1
  • Tags
  • #Crime
  • #Women Abuse
  • # Vandiperiyar Rape-murder
  • #Geetha
  • #Videos
 di.jpg

Interview

പുത്തലത്ത് ദിനേശൻ

Deshabhimani @ 80; Still Young

Aug 13, 2022

21 Minutes Watch

 Anamika.jpg

Transgender

റിദാ നാസര്‍

ഒരു ഹിജാബി ട്രാന്‍സ് വുമണിന്റെ തല്ലുമാലക്കഥ

Aug 12, 2022

7 Minutes Watch

KPAC

GRANDMA STORIES

മനില സി.മോഹൻ

ചെങ്കൽച്ചൂളയിലെ കനൽ; സൂസൻ രാജ് കെ.പി.എ.സി

Aug 10, 2022

53 Minutes

 1_1.jpg

Cinema

വേണു

മണിചിത്രത്താഴ് തുറന്ന ക്യാമറകള്‍

Aug 07, 2022

18 Minutes Watch

 Sathnam-Sing-Matha-Amrithanandamayi-Madam.jpg

Crime

ഷഫീഖ് താമരശ്ശേരി

സത്നാം സിങ്: പത്തുവര്‍ഷമായിട്ടും മഠത്തില്‍ തൊടാത്ത അന്വേഷണം

Aug 05, 2022

14 Minutes Read

MK Muneer

Gender

ഡോ. എം.കെ. മുനീർ

ലിബറലുകള്‍ മാത്രമല്ല കേരളത്തിലുള്ളതെന്ന് സി.പി.എം മനസ്സിലാക്കണം

Aug 01, 2022

30 Minutes Watch

 banner.jpg

Business

ദില്‍ഷ ഡി.

മായമില്ലാത്ത കറികള്‍ നിഷ്പ്രയാസം

Aug 01, 2022

5 Minutes Watch

 one.jpg

Education

ദില്‍ഷ ഡി.

ഇനി ആനയെ കണ്ട് പഠിക്കും

Jul 31, 2022

6 Minutes Watch

About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Next Article

കേരളത്തിനും ഊരുകള്‍ക്കുമിടയിലെ അവിശ്വസനീയ ഡിജിറ്റല്‍ ദൂരം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster