മലയാളം അറിയാത്ത ചൗധരി, ഈണത്തിനൊപ്പിച്ച് എഴുതാത്ത വയലാർ, അവരൊന്നിച്ച 'ചെമ്മീൻ'

സലിൽ ചൗധരിക്ക് മലയാളം അറിയില്ല, വയലാർ ഈണത്തിനൊപ്പിച്ച് പാട്ടും എഴുതില്ല. സലിൽദാ ആണെങ്കിൽ അന്നു വരെ മലയാളി കേട്ടിട്ടില്ലാത്ത വ്യത്യസ്തമായ ഈണങ്ങളും സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. പക്ഷേ സൗഹൃദം എന്നും വയലാറിന് ഒരു ദൗർബല്യമായിരുന്നു. രാമു കാര്യാട്ട് എന്ന സുഹൃത്തിനു വേണ്ടി വയലാർ അതും ചെയ്തു. അങ്ങനെ ചെമ്മീനിലെ സുന്ദരമായ പാട്ടുകൾ പിറന്നു.

ക്ടോബർ എന്തൊരു മാസമാണെന്ന് ഓർക്കുകയാണ് ഞാൻ. മഹത്തായ റഷ്യൻ വിപ്ലവത്തെ നമ്മൾ ഒക്ടോബർ വിപ്ലവം എന്നാണ് വിശേഷിപ്പിക്കുന്നത്. അത് നടന്നത് നവംബറിലാണെങ്കിലും. ഒരു പക്ഷേ നവംബർ വിപ്ലവം എന്നായിരുന്നു അതിനെ വിശേഷിപ്പിച്ചിരുന്നത് എങ്കിൽ പിൽക്കാലത്ത് സോവിയറ്റ് യൂണിയൻ ഛിന്നഭിന്നമായപ്പോൾ മലയാളപത്രങ്ങൾക്ക് നവംബറിന്റെ നഷ്ടം എന്നൊക്കെ തലക്കെട്ട് കൊടുക്കാമായിരുന്നു. പുന്നപ്ര വയലാർ സമരം നടന്നതും ഒരു ഒക്ടോബറിലാണ്.

ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്ന് പാടിയ വയലാർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കിടന്ന് മരണത്തെ പുൽകിയതും ഒരു ഒക്ടോബറിലായിരുന്നു. 1975 ഒക്ടോബർ 27ന്. വയലാർ അന്തരിച്ചിട്ട് അര നൂറ്റാണ്ടോളം ആകുന്നുവെങ്കിലും അദ്ദേഹത്തിന്റെ വരികൾ ഇന്നും നമ്മൾ ഓർക്കുന്നുവെങ്കിൽ അവ കാലാതിവർത്തിയായതു കൊണ്ടു തന്നെയാണ്. നമ്മുടെയൊക്കെ ജീവിതത്തിൽ ഒരിക്കലെങ്കിലും സ്പർശിച്ച വരികൾ.

ചിത്രത്തിൽ ക്യാമറയിൽ നോക്കി ചിരിക്കുന്നത് വയലാറാണ്. ഇരിക്കുന്നവരിൽ ഒരാൾ സലിൽ ചൗധരി. ചെമ്മീനിലെ പാട്ടുകളുടെ റെക്കോഡിംഗ് സമയത്ത് എടുത്ത ചിത്രമാണ്.

ചെമ്മീൻ സംവിധാനം ചെയ്ത രാമു കാര്യാട്ട് കാലത്തിനു മുമ്പേ നടന്ന സംവിധായകനായിരുന്നു. അത് ചെമ്മീനിന് പുറകിൽ പ്രവർത്തിച്ചവരെ നോക്കിയാൽ അറിയാം. ക്യാമറാമാനായി മാർക്കസ് ബാർട്ട്‍ലി, എഡിറ്ററായി ഋഷികേശ് മുഖർജി, സംഗീത സംവിധായകനായി സലിൽ ചൗധരി. സലിൽ ചൗധരിയും രാമു കാര്യാട്ടും കണ്ടു മുട്ടുന്നത് ഹെൽസിങ്കിയിൽ ലോക യുവജനസമ്മേളനത്തിന് വച്ചാണ്. അന്നു കാര്യാട്ടിനൊപ്പം ഹെൽസിങ്കിയിൽ ഉണ്ടായിരുന്ന മറ്റു മലയാളികൾ നമുക്കേറ്റവും പ്രിയപ്പെട്ട രണ്ട് വാസുദേവൻമാരാണ്, പി.കെ.വിയും എം.ടിയും.

ചെമ്മീൻ സിനിമയിൽ നിന്ന്

മലയാളിയല്ലാത്ത ഒരു സംഗീത സംവിധായകനുമായി വയലാർ ആദ്യമായാണ് സഹകരിക്കുന്നത്. കടലാസിൽ കവിതയെഴുതി ദേവരാജൻ മാസ്റ്റർക്ക് കൊടുത്തു കഴിഞ്ഞാൽ പിന്നെ അതിനെ കുറിച്ച് ചിന്തിക്കാത്ത വയലാറിന്, ഒരു ചട്ടക്കൂടിൽ തന്റെ വരികളെ ഇണക്കുന്നത് ബുദ്ധിമുട്ടായി തോന്നിയത് സ്വാഭാവികം. ഈണത്തിനൊപ്പിച്ച് പാട്ടെഴുതാൻ തനിക്ക് വയ്യെന്ന് പറഞ്ഞ് വയലാർ പിണങ്ങിപ്പോയതോടെ ആകെ പ്രശ്നമായി.

സലിൽ ചൗധരിക്ക് മലയാളം അറിയില്ല, വയലാർ ഈണത്തിനൊപ്പിച്ച് പാട്ടും എഴുതില്ല. സലിൽദാ ആണെങ്കിൽ അന്നു വരെ മലയാളി കേട്ടിട്ടില്ലാത്ത വ്യത്യസ്തമായ ഈണങ്ങളും സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. പക്ഷേ സൗഹൃദം എന്നും വയലാറിന് ഒരു ദൗർബല്യമായിരുന്നു. രാമു കാര്യാട്ട് എന്ന സുഹൃത്തിനു വേണ്ടി വയലാർ അതും ചെയ്തു. അങ്ങനെ ചെമ്മീനിലെ സുന്ദരമായ പാട്ടുകൾ പിറന്നു. കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ല എന്ന ഒറ്റ വരിയിൽ തന്നെ മനുഷ്യൻ ഇന്നോളം അനുഭവിച്ച പ്രണയവേദനയുടെ എല്ലാ തീക്ഷ്ണതയും അടങ്ങിയിരിക്കുന്നു.

പിൽക്കാലത്ത് ഈണത്തിന് അനുസരിച്ച് അനുയോജ്യമായ വാക്കുകൾ പാട്ടിൽ എഴുതിച്ചേർക്കുന്നതിൽ അസാമാന്യമായ കഴിവ് വയലാർ കാണിച്ചിരുന്നു.

1976 - ൽ ശോഭന പരമേശ്വരൻ നായർ നിർമ്മിച്ച് ശങ്കരൻ നായരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ തുലാവർഷം എന്ന ചിത്രത്തിൽ കേളി നളിനം വിടരുമോ എന്ന ഗാനമുണ്ട്. അത് കമ്പോസ് ചെയ്തത് സലിൽ ചൗധരിയാണ്. വയലാർ എഴുതിയിരുന്നത് കേളി പുഷ്പം എന്നായിരുന്നു. എത്ര ഈണമിട്ടിട്ടും സലിൽ ചൗധരിക്ക് പുഷ്പം എന്ന വാക്ക് പാട്ടുമായി ഇണക്കി ചേർക്കാൻ കഴിയുന്നില്ല. വയലാർ ആണെങ്കിൽ പാട്ടെഴുതിയ ശേഷം തന്റെ പതിവു കലാപരിപാടികളിലേക്ക് കടന്നു കഴിഞ്ഞിരുന്നു. ശോഭനാപരമേശ്വരൻ നായരും വയലാറും ഉറ്റ സുഹൃത്തുക്കളാണ്. ഇതൊന്ന് ശരിയാക്കണം കുട്ടാ, എന്ന് പറഞ്ഞ് കടലാസ് കൈയിലേക്ക് കൊടുക്കുന്നു. ഒറ്റ നോട്ടത്തിൽ തന്നെ വയലാർ പുഷ്പം വെട്ടി നളിനമാക്കുന്നു. പിന്നെ വിടർന്നത് മനോഹരമായ ഒരു പാട്ടിന്റെ കേളീ നളിനം.

വയലാർ രാമവർമ

ഒരു ഗാനരചയിതാവ് എപ്പോഴും ഒരു താളക്രമത്തിലാണ് പാട്ടെഴുതുക. അതിന് സംഗീതത്തിന്റെ ശ്രുതിയും ലയവും ചേർത്ത് ചിറകുകൾ വച്ച് കൊടുക്കുക മാത്രമാണ് ഒരു സംഗീത സംവിധായകൻ ചെയ്യുക. "വയലാറിന്റെ വരികളിൽ തന്നെ സംഗീതമുണ്ട്. ആ സംഗീതം നിങ്ങളെ കേൾപ്പിക്കുക എന്ന ജോലി മാത്രമേ എനിക്കുള്ളു. വയലാറിനോട് ഒരു വാക്ക് മാറ്റാൻ പറയാൻ എനിക്ക് പേടിയാണ്, കാരണം ഒരു വാക്കിന് പകരം അമ്പത് വാക്കുകൾ വയലാർ പകരം വയ്ക്കും. ഏതെടുക്കണമെന്ന് അറിയാതെ ഞാൻ കുഴങ്ങും. അതു കൊണ്ട് വാക്ക് മാറ്റാൻ ഞാൻ പറയാറില്ല.'ഇതാണ് ദേവരാജൻ മാഷ് ഒരിക്കൽ വയലാറിന്റെ പാട്ടുകളെ കുറിച്ച് പറഞ്ഞത്.

പി. ഭാസ്ക്കരനും തിരുനയനാർ കുറിച്ചിയുമൊക്കെ പാട്ടെഴുത്തിൽ തിളങ്ങി നിന്ന കാലത്ത് ഒരു ചാൻസ് തേടി കുഞ്ചാക്കോ മുതലാളി നടത്തുന്ന ഉദയാ സ്റ്റുഡിയോയുടെ ഗേറ്റിൽ കാത്തു നിന്ന് നിരാശനായി മടങ്ങേണ്ടി വന്ന ഭൂതകാലവുമുണ്ട് വയലാറിന്. പിന്നീട് അതേ കുഞ്ചാക്കോയുടെ കാർ വയലാറിനെ കാത്ത് രഘവപ്പറമ്പിലെ വീടിന് മുന്നിൽ മണിക്കൂറുകൾ കിടന്നു. ഉദയായുടെ വടക്കൻ പാട്ട് പടങ്ങളിൽ വയലാർ എഴുതിയ ഗാനങ്ങൾ പരമ്പരാഗത വടക്കൻ ഗാനങ്ങൾക്കൊപ്പം ചേർത്തു വയ്ക്കാവുന്നവയാണ്.

ചെമ്മീനിലെ "മാനസ മൈനേ' പാട്ടിന് പിറകിൽ മറ്റൊരു പ്രണയകഥ കൂടിയുണ്ട്. ഈ ഗാനം ആലപിക്കാനെത്തിയ മന്നാ ഡേക്ക് മലയാളം പിടി കിട്ടുന്നില്ല. മന്നാ ഡേയെ മലയാളം പഠിപ്പിച്ചത് ജീവിത സഖിയായ സുലോചന കുമാരൻ.

കണ്ണൂർക്കാരിയായ സുലോചനയെ മന്ന ഡേ വിവാഹം കഴിക്കുന്നതിനോട് അദ്ദേഹത്തിന്റെ വീട്ടുകാർക്ക് കടുത്ത എതിർപ്പ് ആയിരുന്നു. ഇതെല്ലാം മറികടന്ന് അവർ വിവാഹിതരായി.

2012 -ൽ സുലോചന അന്തരിച്ചു. 2013 -ൽ മന്നാ ഡേയും.

"ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി...'

Comments