നരബലിയെക്കുറിച്ചല്ല,
‘വെജിറ്റേറിയന്‍ മുതല’ക്ക്
ക്ഷേത്രം പണിയുന്നതിനെക്കുറിച്ചാണ്...
നരബലിയെക്കുറിച്ചല്ല, ‘വെജിറ്റേറിയന്‍ മുതല’ക്ക് ക്ഷേത്രം പണിയുന്നതിനെക്കുറിച്ചാണ്...
നിസ്സഹായരാകുന്ന മനുഷ്യരെ ഒരിരയാക്കി പാട്ടിലാക്കുന്നതിന് ഏറ്റവും എളുപ്പവും ശക്തവുമായ മാര്‍ഗ്ഗമാണ് അന്ധവിശ്വാസം. ഇപ്പോള്‍ നടക്കുന്ന നരബലിയിലൊന്നും ഞെട്ടലോ പുതുമയോ ഒന്നുമില്ല. ഒരാള്‍ മറ്റൊരാളെ കൊല്ലുന്നത് മാത്രമല്ല നരബലി, അന്ധവിശ്വാസത്തിലൂടെ ലാഭമുണ്ടാക്കുന്നതിനായി പലതരം വിഢിത്തങ്ങളുടെ പ്രചാരകനായി സ്വയം ബലിയാകുന്നതും നരബലി തന്നെ.
12 Oct 2022, 01:36 PM
കാസര്‍കോട്ടുകാരുടെ മുതലസ്‌നേഹം വലിയ വാര്‍ത്തയായിരിക്കുകയാണല്ലോ.
ഒരു ക്ഷേത്രതടാകത്തിലെ ബബിയ എന്ന മുതല ചത്തുപോയത് ഇത്ര വലിയ വാര്‍ത്തയാകാന്‍ മാത്രം എന്താണുള്ളത്? അല്ലെങ്കില്‍ ഇതുപോലെ എല്ലാ ജീവികളുടെയും മരണങ്ങള്‍ വാര്‍ത്തയാകേണ്ടതല്ലേ?
കുമ്പള നായ്ക്കാപ്പ് പാറപ്പരപ്പിലെ വിശാലമായ പള്ളത്തിന്റെ ജലതല്പത്തിലാണ് ഈ ഏകാകിയായ മുതല ഇത്രയും കാലം കഴിഞ്ഞത്. മുതലയുടെ നിര്യാണം ഒരവസരമാണല്ലോ. മുതലയ്ക്ക് ദൈവത്തെയും പൂജാരിയെയും തിരിച്ചറിയാനുള്ള വിശേഷബുദ്ധിയൊന്നുമില്ല എന്നെല്ലാവര്‍ക്കും അറിയാമല്ലോ. മനുഷ്യര്‍ക്ക് അവരുടെ സകല്പങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ചില ഉപായങ്ങള്‍ വേണം. അതിപ്പോ മുതലയായിപ്പോയി എന്നുമാത്രം. ദേവന്റെ തൃപ്പാദം പൂകി മോക്ഷപഥത്തിലെത്തിയത് സാധാരണ മുതലയല്ലല്ലോ. ദേവനെ പൂജിക്കുന്ന, ക്ഷേത്രദര്‍ശനം നടത്തുന്ന, സസ്യഭോജിയായ നക്രത്തിന്റെ ഭൗതികശരീരത്തിന് നല്ല വില കിട്ടുമെന്നതിനാല്‍ പലതരം വിപണികള്‍ തുറക്കപ്പെടുന്നു.
നല്ല കൗതുകമുള്ള കാഴ്ച. ആച്ചുള്ളപ്പോ തൂറ്റുക.(പഴയ പ്രയോഗമാണ്, ഇപ്പോ ഈട കെടക്കട്ടെ ) ഇതാണിപ്പോ കാണുന്നത്. മുതലയോട് ഒരു വാക്കുപോലും ചോദിക്കാതെ സ്വന്തം സ്വന്തം ഭാവനയ്ക്കനുസരിച്ച് മുതലചരിതം എഴുതിയുണ്ടാക്കുന്നു. എന്തൊരു ഗതികേടാണ്.
ഇങ്ങോട്ട് തിരിച്ചൊന്നും ചെയ്യാനാകാത്ത ഒരു സാധുജീവിയുടെ ജീവിതം വെച്ച് മനുഷ്യന്‍ എന്തൊക്കെ വിഢിത്തങ്ങളാണ് കാട്ടിക്കൂട്ടുന്നത്.
മനുഷ്യന്‍ നിശ്ചയിക്കുന്ന ജാതിയോ മതമോ ദൈവമോ എന്തെന്നറിയാത്ത മുതലയെ ഹൈന്ദാവാചാരവിധി പ്രകാരം വേദമന്ത്രങ്ങളുരുവിട്ടുപൂജിച്ച് ശവസംസ്‌കാര ക്രിയകള്‍ നടത്തുന്ന അതിവിചിത്രമായ കാഴ്ചകളാണ് കണ്ടത്.
ഒരു ജന്തുവിന്റെ ശവം വെച്ചുള്ള കച്ചവടത്തില്‍ ലാഭമുണ്ടാക്കാനായി പതിവുപോലെ മാധ്യമങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും ഭക്തന്മാരും രാഷ്ട്രീയക്കാരും മത്സരിക്കുകയായിരുന്നു. ജാതിപരമായ കടുത്ത വിവേചനവും അയിത്തവും നിലനില്ക്കുന്ന കാസര്‍കോഡ് തന്നെയാണ് മുതലയുടെ അവതാര ജീവിതം. ഒരു തുണ്ട് ഭൂമിയില്ലാതെ, സ്വന്തമായി വീടില്ലാതെ കാസര്‍കോഡന്‍ മലയോരങ്ങളില്‍ എത്രയോ മനുഷ്യര്‍ നരകതുല്യം ജീവിക്കുമ്പോഴാണ് മുതല ദൈവത്തിന് സ്‍മാരകമുയരുന്നത്.
എങ്ങനെയുണ്ട്? കാസര്‍കോട്ടുകാരുടെ മുതലസ്നേഹം കാണുമ്പോള്‍ മറ്റുള്ളവര്‍ വിചാരിക്കും, ഒരു സാധുജീവിയോട് മനുഷ്യനിത്രയും കാരുണ്യമോ എന്ന്. പാറപ്പരപ്പിലെ പള്ളത്തില്‍ ഒറ്റപ്പെട്ടുപോയ മുതലയോട് മനുഷ്യന് സ്‌നേഹവും അനുകമ്പയും തോന്നുന്നതിനെ ഒരു വിധത്തിലും വിമര്‍ശിക്കുന്നില്ല. അതിനെ ഒരു നിലയ്ക്കും വില കുറച്ച് കാണുന്നില്ല. പക്ഷെ, ഈ ഒറ്റപ്പെട്ട സ്‌നേഹത്തിനും അനുകമ്പയ്ക്കും പുറമെ ഒരു ക്ഷേത്രാചാരത്തിന്റെ ഭാഗമായി ഒരു ജീവിയോട് ഇത്രയും കരുതലും ആര്‍ദ്രതയുമൊക്കെ കാണിക്കുന്നത് ശുദ്ധ തട്ടിപ്പാണ്.
എത്രയെയെത്ര വംശഹത്യയാണ് ഇതേ കാസര്‍കോഡന്‍ പാറപ്പരപ്പുകളിലും ഉള്‍ക്കാടുകളിലും നടക്കുന്നത്. മുതലക്കുവേണ്ടി കണ്ണീരൊഴുക്കുന്നവര്‍ തന്നെയാണ് വയനാട്ട് കുലവന് ബപ്പിടുന്നതിനുവേണ്ടി എത്രയോ സാധു മൃഗങ്ങളെ കാടുകയറി വെടിവെച്ചിടുന്നത്. നമുക്ക് ഏറ്റവും കൗതുകവും ഇഷ്ടവും തോന്നുന്ന അണ്ണാക്കൊട്ടനെ വരെ ബാക്കി വെക്കില്ല. മുതലക്കുവേണ്ടി കൂപ്പിയ കാസര്‍കോഡന്‍ കൈകള്‍ തന്നെയാണ് തോക്കേന്തി ആക്രോശിക്കുന്നത്.

വയനാട്ട് കുലവന് തോക്കിനാണ് മാര്‍ക്കറ്റെങ്കില്‍ മുതലയുറങ്ങുന്ന തടാക ക്ഷേത്രത്തില്‍ മുതലക്കണ്ണീരിനാണ്. എങ്ങനെയുണ്ട് വിപണി ലാഭം.
വയനാട്ട് കുലവന്റെ ഈ വര്‍ഷത്തെ കളിയാട്ടക്കലണ്ടര്‍ പുറത്തിറങ്ങി.
വേട്ടക്കാര്‍ തോക്ക് കാച്ചുന്ന തിരക്കിലാണ്. നിയമപാലകര്‍ അവര്‍ക്ക് വഴിയൊരുക്കിക്കൊടുക്കുന്ന തിരക്കിലും.
ഉത്തരകേരളത്തിലെ കാവുകളുടെ സ്ഥിതിയൊന്ന് പരിശോധിച്ചാല്‍ മനസ്സിലാകും, നമ്മുടെ സഹജീവിസ്‌നേഹം. കഴിഞ്ഞ പത്തുമുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ഭക്തന്മാര്‍ ക്ഷേത്രനവീകരണത്തിന് എത്രയെത്ര കാവകപ്പടര്‍പ്പുകളെയാണില്ലാതാക്കിയത്. സൂക്ഷ്മസ്ഥൂലങ്ങളായ ജന്തുജാലങ്ങള്‍ വിഹരിക്കുന്ന എത്രയെത്ര ആവാസവ്യവസ്ഥകളെയാണ് അഗ്‌നിക്കിരയാക്കിയത്. നമുക്ക് സങ്കല്പിക്കാനാകാത്ത അത്രയും ഭീകരമായ ഹോളോകോസ്റ്റിനാണ് നമുടെ ജീവനായ കാവുകളെ വിധേയമാക്കിയത്.
‘വെജിറ്റേറിയന്‍ മുതല’ക്ക് ക്ഷേത്രം പണിയുമ്പോള്‍ നിലനില്ക്കുന്ന യാഥാര്‍ത്ഥ്യത്തെ നിരാകരിക്കാനാകില്ല. എത്രയോ ജീവിവര്‍ഗ്ഗങ്ങളുടെ നിലവിളികളില്‍ ചവുട്ടിനിന്നുകൊണ്ടാണ് മുതലക്കുവേണ്ടി വേദമന്ത്രമുരുക്കഴിക്കുന്നത്.
മുതലയോടുള്ള ഇഷ്ടം കാസര്‍കോഡന്‍ ക്ഷേത്രതടാകത്തില്‍ മാത്രമല്ല.
മുതലക്ക് ക്ഷേത്രമുണ്ടാക്കാനിറങ്ങിപ്പുറപ്പെടുന്നവര്‍ കണ്ണൂര്‍ നടുവില്‍ പോത്തുകുണ്ടിലെ മുതലയെ ഒന്നുകാണുന്നത് നല്ലതായിരിക്കും.
മാവിലരുടെ മുതലയായതിനാല്‍ മുന്തിയ ജാതിത്തമ്പുരാക്കന്മാര്‍ വരാന്‍ മടിക്കും. തൃപ്പണ്ടാറമ്മ ക്ഷേത്രത്തില്‍ ബ്രാഹ്‌മണ പൂജാരി പൂജക്കെത്താന്‍ വൈകിയപ്പോള്‍ പുഴയില്‍ മീന്‍ പിടിക്കുകയായിരുന്ന ആദി തോയോടനെ ഒരു മുതല പുറത്തിരുത്തി ക്ഷേത്രത്തിലെത്തിച്ചു. ബ്രാഹ്‌മണ തന്ത്രിക്കുപകരം മീന്‍ പിടിക്കുന്ന തോയോടന്‍ തൃപ്പാണ്ടറമ്മക്ക് മുതൃച്ച വെച്ചു. ഒരടിമ വര്‍ഗ്ഗം ബ്രാഹ്‌മണരുടെ കയ്യില്‍ നിന്ന് സ്വന്തം ദൈവത്തെയും ചരിത്രത്തെയും സ്വന്തമാക്കുന്നതിനായി അവര്‍ തന്നെ കെട്ടിയുണ്ടാക്കിയ കഥയും ചരിത്രവുമാണിത്.
കൂളത്തില്‍ മീന്‍ പിടിച്ച മാവിലനും പുഴയിലെ മുതലയും അവരുടെ തൃപ്പണ്ടാറമ്മയും ചരിത്രമാകുന്നതങ്ങനെയാണ്. മാവിലന്റെ മുതലത്തെയ്യവും വേദമന്ത്രങ്ങളില്‍ കുളിപ്പിച്ചുകിടത്തിയ ബബിയയും തമ്മില്‍ ചരിത്രപരമായി വലിയ അന്തരമുണ്ട്.
മുതലത്തെയ്യമെന്നാല്‍ കേവലം അനുഷ്ഠാനത്തിനും വിശ്വാസത്തിനുമപ്പുറം എത്രയോ കാലം തമ്പുരാക്കന്മാര്‍ അടിമകളാക്കി പീഢിപ്പിച്ച നിസ്വവര്‍ഗ്ഗത്തിന്റെ ചരിത്രവും ജീവിതവുമാണ്. ഈ തുലാപ്പത്തിന് വന്നാല്‍ മണ്ണിലിഴഞ്ഞുകൊണ്ട് തന്റെ ജനതയ്ക്ക് മഞ്ഞക്കുറി കൊടുക്കുന്ന മുതലത്തെയ്യത്തെ കാണാം.
ചരിത്രമറിയാതെ വിശ്വാസത്തിന്റെ വിപണി ലാഭം തേടിപ്പോകുന്നവര്‍ അവരുടെ മൂലധന വര്‍ധനയ്ക്കായി പുതിയ പുതിയ തന്ത്രങ്ങള്‍ പലതും കാണിക്കും.
എല്ലാം അന്ധവിശ്വാസമാകുന്ന പുതുകാലത്ത് വിവേകത്തോടെയിരിക്കുക എന്നത് അത്രയും ദുഷ്‌കരമായ ഒന്നാണ്.

നിസ്സഹായരാകുന്ന മനുഷ്യരെ ഒരിരയാക്കി പാട്ടിലാക്കുന്നതിന് ഏറ്റവും എളുപ്പവും ശക്തവുമായ മാര്‍ഗ്ഗമാണ് അന്ധവിശ്വാസം. ഇപ്പോള്‍ നടക്കുന്ന നരബലിയിലൊന്നും ഞെട്ടലോ പുതുമയോ ഒന്നുമില്ല. ഒരാള്‍ മറ്റൊരാളെ കൊല്ലുന്നത് മാത്രമല്ല നരബലി, അന്ധവിശ്വാസത്തിലൂടെ ലാഭമുണ്ടാക്കുന്നതിനായി പലതരം വിഢിത്തങ്ങളുടെ പ്രചാരകനായി സ്വയം ബലിയാകുന്നതും നരബലി തന്നെ.
വി. കെ. അനില്‍കുമാര്‍
Dec 28, 2022
34 MInutes Watch
വി. കെ. അനില്‍കുമാര്‍
Dec 24, 2022
5 Minutes Read
വി. കെ. അനില്‍കുമാര്‍
Nov 20, 2022
6 Minutes Read
ഇ. ഉണ്ണികൃഷ്ണന്‍
Oct 12, 2022
6 Minutes Read
വി. കെ. അനില്‍കുമാര്‍
Jul 05, 2022
5 Minutes Read
മനില സി.മോഹൻ
Apr 12, 2022
70 Minutes Watch
വി. കെ. അനില്‍കുമാര്‍
Mar 19, 2022
12.6 minutes