അധ്യാപക നിയമനം
പി.എസ്.സിക്ക് വിടാന്‍
എസ്.എന്‍.ഡി.പി. എന്ത് കൊണ്ട് തയ്യാറാണ്
അധ്യാപക നിയമനം പി.എസ്.സിക്ക് വിടാന്‍ എസ്.എന്‍.ഡി.പി. എന്ത് കൊണ്ട് തയ്യാറാണ്
മനുഷ്യത്വവും മര്യാദയും വിശാലമനസ്സുമുണ്ടെങ്കില്‍ മറ്റു സമുദായങ്ങള്‍ എന്റെ ഈ ആശയത്തോട് യോജിക്കും. സ്വാര്‍ത്ഥതയും സ്വകാര്യതാല്‍പ്പര്യവും ഉണ്ടായാല്‍ ഇതിനോട് യോജിക്കുകയില്ല. രാജ്യത്ത് സാമൂഹിക നീതി എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കണമെന്ന സോഷ്യലിസ്റ്റ് ചിന്താഗതി അവര്‍ക്ക് ഉണ്ടെങ്കില്‍, ഇതിനോട് സഹകരിക്കും. സ്വാര്‍ത്ഥത ഇല്ല എന്ന് പറഞ്ഞാല്‍ പോരാ. അത് പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ പറ്റണം.
24 Apr 2022, 12:38 PM
മനില സി. മോഹൻ: എസ്.എന്‍.ഡി.പി. യോഗത്തിന്റെയും എസ്.എന്‍. ട്രസ്റ്റിന്റെയും കീഴിലുള്ള സ്‌കൂളുകളിലെയും കോളേജുകളിലേയും നിയമനങ്ങള്‍ സര്‍ക്കാരിനു വിട്ടുകൊടുക്കാം എന്ന് താങ്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവല്ലോ. അങ്ങനെ പറയാനുള്ള സാഹചര്യം എന്താണ്? അങ്ങനൊരു സാധ്യത വരികയാണെങ്കില്‍ വിട്ടുകൊടുക്കാന്‍ യഥാര്‍ത്ഥത്തില്‍ തയ്യാറാകുമോ?
വെള്ളാപ്പള്ളി നടേശന്‍: തീര്‍ച്ചയായും. കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് ചില പ്രത്യേക വിഭാഗങ്ങളുടെ കൈയില്‍ മാത്രം ഒതുങ്ങിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ രാജ്യത്ത് വിദ്യാഭ്യാസരംഗത്ത് സാമൂഹിക നീതി നടപ്പിലാകുന്നില്ല. വിദ്യാഭ്യാസ സ്ഥാപനം എയ്ഡഡ് മേഖലയില്‍ എന്ന് പറയുമ്പോള്‍ അതിനു ഒരു വലിയ വികസനത്തിന്റെ അല്ലെങ്കില്‍ സാമൂഹികമായ പശ്ചാത്തലമുണ്ട്. ഏതെല്ലാം സമുദായത്തിനു വിദ്യാഭ്യാസ സ്ഥാപനം കൂടുതലായുണ്ടോ അവര്‍ക്ക് വിദ്യാഭ്യാസപരമായി ഉയരാന്‍ സാധിക്കുന്നതിനോടൊപ്പം തന്നെ സാമ്പത്തികമായും വളരാന്‍ സാധിക്കുന്നുണ്ട്. കാരണം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എല്ലാം തന്നെ ശമ്പളം കൊടുക്കുന്നത് സര്‍ക്കാര്‍ ആണ്. പൊതുമുതലില്‍ നിന്നാണ് കൊടുക്കുന്നത്. എന്നാല്‍ നിയമനം നടത്തുന്നത് മാനേജ്മെന്റും. മാനേജ്മെന്റ് ഏതു സമുദായത്തില്‍ നില്‍ക്കുന്നുവോ ആ സമുദായത്തില്‍പ്പെട്ടവരെയാണ് എയ്ഡഡ് മേഖലയില്‍ അവരുടെ സ്ഥാപനങ്ങളില്‍ അധ്യാപകരായി നിയമിക്കുന്നത്. അതോടൊപ്പം തന്നെ പഠിപ്പിക്കുന്ന കുട്ടികളില്‍ ഭൂരിപക്ഷവും അതത് സമുദായത്തില്‍പ്പെട്ടവര്‍ ആയിരിക്കും. ഇങ്ങനെ വരുമ്പോള്‍ ഇവിടുത്തെ സാമ്പത്തികരംഗത്തും വിദ്യാഭ്യാസരംഗത്തും ഒരു സന്തുലിതാവസ്ഥ ഇല്ലാതാകുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടുതല്‍ ഏതു സമുദായത്തിനു ലഭിക്കുന്നുവോ ആ സമുദായത്തില്‍പെട്ടവര്‍ക്ക് ഉദ്യോഗം ലഭിക്കുന്നു, സമ്പത്ത് ലഭിക്കുന്നു. അതോടൊപ്പം തന്നെ സാമൂഹികപരമായി അവര്‍ വളരുന്നു. വിദ്യാഭ്യാസ മേഖലയിലും വളരെ ഉന്നതിയിലേക്ക് പോകുവാനുള്ള അവസരം ലഭിക്കുന്നു.
ഈയൊരു സംവിധാനം ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് ഉള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടെങ്കില്‍ തന്നെ നാമമാത്രമാണ്. സ്വകാര്യമേഖലയില്‍ ഇത്രയധികം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എയ്ഡഡ് ആയിട്ട് നടത്തുന്നതു മൂലം കേരളത്തില്‍ സംഭവിക്കുന്നത് ഖജനാവിലെ വികസനത്തിനു ഉപയോഗിക്കേണ്ട നല്ലൊരു ശതമാനം സമ്പത്തും ഒരു മേഖലയിലേക്ക് മാത്രം ഒതുങ്ങി പോകുന്നു എന്നതാണ്. ലോകത്ത് എങ്ങും ഇല്ലാത്ത സംവിധാനമാണ് ഇത്. സ്വകാര്യമേഖലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാര്‍വത്രികമായി കൊടുക്കുകയും അത് ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് ഏറെ സമ്പാദിക്കാന്‍ സാധിക്കുകയും ചെയ്തപ്പോള്‍ ഇവിടുത്തെ സാമൂഹ്യമായും സാമ്പത്തികമായുള്ള സന്തുലിതാവസ്ഥ തകര്‍ന്നു പോയി. ചില വിഭാഗങ്ങള്‍ക്ക് കോളജും സ്‌ക്കൂളുകളും എയ്ഡഡ് മേഖലയില്‍ വാങ്ങുവാന്‍ അധികാരത്തിലുള്ളവര്‍ക്ക് ഒപ്പിട്ടു കൊടുക്കാന്‍ സാധിച്ചതോടു കൂടി സമ്പത്ത് ഖജനാവില്‍ നിന്നും ചോര്‍ത്തിയെടുക്കാന്‍ സാധിച്ചു. അതിനുള്ള നിയമവും ചട്ടവും അവര്‍ ഉണ്ടാക്കിയെടുത്തു. പക്ഷേ, അങ്ങനെ സംഭവിച്ചപ്പോള്‍ സാമൂഹികനീതി വിദ്യാഭ്യാസ മേഖലയില്‍ ഇല്ലാതെ പോയി. അതു കൊണ്ടു തന്നെ സാമ്പത്തിക നീതിയും ഇല്ലാതെ പോയി.
ഇതിനെല്ലാം മാറ്റം വരണമെങ്കില്‍ എയ്ഡഡ് മേഖലയില്‍ എല്ലായിടത്തും തന്നെ പി.എസ്.സി. വഴി അധ്യാപക നിയമനം നടത്തണം. അങ്ങനെ വരുമ്പോള്‍ സംവരണ നയം കൃത്യമായി പാലിക്കപ്പെടും. ഖജനാവില്‍ നിന്നുള്ള സമ്പത്തുകള്‍ നിയമപ്രകാരം കൊടുക്കുമ്പോള്‍ ഈ രാജ്യത്ത് പിന്നോക്ക വിഭാഗക്കാര്‍ക്കും മുന്നോക്ക വിഭാഗക്കാര്‍ക്കും എല്ലാവര്‍ക്കും തൊഴിലവസരവും അതിലൂടെ സമ്പത്തും ലഭിക്കും. ഇപ്പോള്‍ സംഭവിക്കുന്നത് ഒരു കൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാക്കുന്നു, അത് എയ്ഡഡ് ആക്കി സര്‍ക്കാരിനു കൊടുക്കുന്നു, മാനേജ്മെന്റ് നിയമനം നടത്തുന്നു, സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നു. ഇതില്‍ എന്തു ന്യായവും നീതിയുമാണുള്ളത്. ഇത് അവസാനിപ്പിക്കാന്‍ എസ്എന്‍ഡിപി ഞങ്ങളുടെ കീഴിലുള്ള സ്ഥാപനങ്ങളെല്ലാം തന്നെ സര്‍ക്കാരിനു വിട്ടു കൊടുക്കാം. അതിനനുസരിച്ച് ബാക്കിയുള്ളവരെല്ലാം വിട്ടു കൊടുക്കുമെങ്കില്‍ സര്‍ക്കാര്‍ തന്നെ ഇത് നടത്തട്ടെ.
മറ്റു സമുദായങ്ങള്‍ വിട്ട് കൊടുക്കുകയാണെങ്കില്‍ നമ്മള്‍ വിട്ടു കൊടുക്കാം എന്ന് പറയുന്നതിനേക്കാള്‍ നമ്മള്‍ ആദ്യം വിട്ടുകൊടുത്ത് മാതൃകയാകാം എന്ന് ആലോചിച്ചുകൂടേ?
അങ്ങനെ ആത്മാഹുതി ചെയ്യേണ്ടുന്ന കാര്യമുണ്ടോ. അത് വലിയ പോഴന്‍ പണിയല്ലേ. ഇന്ന് നമ്മുടെ സ്ഥാപനങ്ങളില്‍ നാമമാത്രമായി ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്തുകയല്ലേ.
മറ്റ് സമുദായങ്ങളായോ മാനേജുമെന്റുകളായോ ഇത്തരം ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കുമോ?
സ്വാഭാവികമായി ഗവണ്‍മെന്റാണ് ഇത്തരം ചര്‍ച്ചകള്‍ക്ക് വിളിക്കേണ്ടത്. ഇങ്ങനൊരു ആശയം ഉണ്ട്. ആ ആശയം ഗവണ്‍മെന്റ് മുന്‍കൈയെടുത്ത് ചര്‍ച്ചയ്ക്കിരിക്കണം. അല്ലാതെ മറ്റു മാനേജ്മെന്റുകളോട് ഞാന്‍ ചര്‍ച്ച ചെയ്യേണ്ടുന്ന കാര്യമില്ല. ഗവണ്‍മെന്റ് അല്ലേ ശമ്പളം കൊടുക്കുന്നത്. ഗവണ്‍മെന്റ് ശമ്പളവും പെന്‍ഷനും എല്ലാം കൊടുക്കുകയുല്ലേ? എന്തൊരു കഷ്ടമാണിത് കാണിക്കുന്നത്. ഗവണ്‍മെന്റ് ചര്‍ച്ച വെക്കട്ടേ.
മാനേജുമെന്റുകള്‍ സ്‌കൂളുകളില്‍ അധ്യാപക നിയമനം നടത്തുമ്പോള്‍ അതിലെ ക്വാളിറ്റി കുറഞ്ഞു പോകുന്നുവെന്ന ആരോപണം ഉണ്ട്. അതായത് കൃത്യമായ വിദ്യാഭ്യാസ യോഗ്യതയോ മൂല്യമോ ഇല്ലാത്ത അധ്യാപകര്‍ അവിടെ പഠിപ്പിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ അങ്ങനൊരു പ്രശ്നം നിരീക്ഷിച്ചിട്ടുണ്ടോ?
പി.എസ്.സി. നിയമനം വരിയാണെങ്കില്‍ യോഗ്യതയുള്ള അധ്യാപകര്‍ അല്ലേ ഉണ്ടാവുകയുള്ളൂ. അങ്ങനെയാണെങ്കില്‍ ആ ആരോപണത്തിനും ഒരു പരിഹാരം ഉണ്ടാവുകയും ചെയ്യും.
ഈയൊരു ആശയം മുന്നോട്ടു വെക്കുകയാണെങ്കില്‍ ക്രിസ്ത്യന്‍ മാനേജുമെന്റുകള്‍, എന്‍.എസ്.എസ്. മുസ്‌ലിം മാനേജ്മെന്റുകള്‍, ഒക്കെ എങ്ങനെ പ്രതികരിക്കും എന്നാണ് തോന്നുന്നത്?
അവരുടെ മനസ്സിലിരിപ്പ് എന്താണ് എന്ന് എനിക്ക് അറിയില്ല. അവര്‍ക്കൊക്കെ മനുഷ്യത്വവും മര്യാദയും വിശാലമനസ്സുമുണ്ടെങ്കില്‍ എന്റെ ഈ ആശയത്തോട് യോജിക്കും. സ്വാര്‍ത്ഥതയും സ്വകാര്യതാല്‍പ്പര്യവും ഉണ്ടായാല്‍ ഇതിനോട് യോജിക്കുകയില്ല. രാജ്യത്ത് സാമൂഹിക നീതി എല്ലാ വിഭാഗങ്ങള്‍ക്കും ലഭിക്കണമെന്ന സോഷ്യലിസ്റ്റ് ചിന്താഗതി അവര്‍ക്ക് ഉണ്ടെങ്കില്‍, ഇതിനോട് സഹകരിക്കും. സ്വാര്‍ത്ഥത ഇല്ല എന്ന് പറഞ്ഞാല്‍ പോരാ. അത് പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ പറ്റണം. ഒരു കുത്തകാവകാശം കൈവശം വെച്ചുകൊണ്ട് അതിന്റെ എല്ലാ ഗുണങ്ങളും ഒരു വിഭാഗം മാത്രം അനുഭവിക്കാതെ, ഇത് അനുഭവിക്കാന്‍ അവസരം കിട്ടാതെപോയ വിഭാഗങ്ങള്‍ക്ക് കിട്ടണമെന്നുള്ള സോദരചിന്ത ഉണ്ടെങ്കില്‍ അവര്‍ സഹകരിക്കേണ്ടതാണ്.
ഈഴവ സമുദായത്തില്‍ പ്രാധിനിത്യം കുറയുന്നുണ്ട് എന്നുള്ളൊരു കാര്യം കൂടെ സൂചിപ്പിച്ചിരുന്നല്ലോ, അതിന്റെ അടിസ്ഥാനം എന്താണ്
ആര്‍. ശങ്കറിനു ശേഷം ഞങ്ങള്‍ക്ക് എന്ത് കിട്ടിയിട്ടുണ്ട്? പത്തന്‍പത് കൊല്ലമായില്ലേ? ന്യൂനപക്ഷങ്ങളാണ് കുറെ വര്‍ഷങ്ങളായി വിദ്യാഭ്യാസവകുപ്പ് കൈവശം വെച്ചിരിക്കുന്നത്. ചെറിയ കാലയളവില്‍ മാത്രമേ മറ്റുള്ളവര്‍ കൈകാര്യം ചെയ്തിട്ടുള്ളൂ. ആ ന്യൂനപക്ഷങ്ങള്‍ അധികാരത്തിനകത്ത് സമ്മര്‍ദ്ദം ചെലുത്തികൊണ്ട് ആവശ്യമുള്ളത് ചെയ്തു. അതിനു തെളിവ് ഉണ്ട്. ഡാറ്റ ഉണ്ട്. മഹാഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗത്തില്‍ പെട്ട ഈഴവ സമുദായത്തിന് വിദ്യാഭ്യാസമേഖലയില്‍ കടന്നു കയറാനുള്ള എല്ലാ അവസരങ്ങളും വെട്ടിയെടുത്തില്ലേ? എവിടെ തന്നു? പറ. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഞങ്ങളുടെ ജനസംഖ്യയുടെ നേരെ പകുതിയുള്ള ആളുകള്‍ക്ക് പോലും ഞങ്ങളേക്കാള്‍ ഇരട്ടി ആനുകൂല്യമാണുള്ളത്.
സര്‍ക്കാരിനുള്ളതിനേക്കാള്‍ ഇരട്ടി സ്‌കൂളുകളും ഹൈസ്‌ക്കൂളുകളും സമുദായങ്ങളുടെ കൈയിലുണ്ട്. പണ്ട് ഇത് സേവനമായി പറഞ്ഞിരുന്നെങ്കില്‍ ഇന്നത് സേവനമല്ല. കനത്ത ശമ്പളമാണ് വാങ്ങിക്കുന്നത്. സര്‍ക്കാരാണ് ശമ്പളം കൊടുക്കുന്നത്. പ്രീഡിഗ്രി കളഞ്ഞ് ഹയര്‍സെക്കണ്ടറി ഉണ്ടാക്കിയപ്പോഴും ആര്‍ക്കാണ് ഗുണം കിട്ടിയത്. ഹൈസ്‌ക്കൂളിന്റെ കൂടെ പ്ലസ് ടു കൊടുത്തപ്പോള്‍ ഞങ്ങളെ പോലുള്ളവര്‍ വഴിയാധാരമായില്ലേ. ഒരു പ്രത്യേക വിഭാഗങ്ങള്‍ക്ക് ഗുണം കിട്ടാവുന്ന തരത്തില്‍ അവര്‍ നിയമവും ചട്ടവും ഉണ്ടാക്കി. എത്രയോ ബാച്ചുകളാണ് കൊടുത്തത്. ഞങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കാനുള്ള എത്രയോ അവസരം നഷ്ടപ്പെട്ടു പോയി.
മറ്റൊരു കാര്യം കൂടി ചോദിക്കട്ടെ. ഉത്തരമലബാറില്‍ പൂരക്കളിയുമായി ബന്ധപ്പെട്ട് ഈഴവസമുദായത്തിന് അകത്ത് തന്നെ ഭ്രഷ്ട് കല്‍പ്പിച്ച ഒരു സംഭവമുണ്ടായി. വിനോദ് പണിക്കര്‍ എന്ന കലാകാരന്റെ മകന്‍ മറ്റൊരു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരിലാണ് പൂരക്കളിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. അത് ശ്രദ്ധിച്ചിരുന്നോ?
ഒരു പെണ്ണും ചെറുക്കനും കൂടെ അവര്‍ക്ക് ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചെങ്കില്‍ അതിന് ഭ്രഷ്ട് കല്‍പ്പിക്കുന്നത് ഒരിക്കലും ശരിയല്ല. ലൗ ജിഹാദ് വേറെ, പ്രേമിച്ച് വിവാഹം കഴിക്കുന്നത് വേറെ. ഇത് രണ്ടും രണ്ടാണ്. മതപരിവര്‍ത്തനം വേറെ. വെവ്വേറെ കാണണം. അല്ലാതെ രണ്ട് പേര്‍ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചാല്‍, തിയ്യ സമുദായത്തില്‍പ്പെട്ടവരും മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരും സ്‌നേഹിച്ചു എന്നതിന്റെ പേരില്‍ എന്ത് ഭ്രഷ്ട് കല്‍പിക്കാനാണ്. അവരെ സുഖമായി ജീവിക്കാന്‍ അനുവദിക്കണം. അതിനു അനുവദിക്കാതെ ഭ്രഷ്ട് കല്‍പ്പിക്കുന്നവര്‍ മാനസികമായി രോഗം പിടിച്ചവരാണ്. കഴിഞ്ഞ ദിവസം ഒരു ക്രിസ്ത്യാനി ഒരു മുസ്‌ലിമിനെ കല്യാണം കഴിച്ചു. ലൗ ജിഹാദ് അല്ല അത്. അതിനെ നമ്മള്‍ എന്തിന് എതിര്‍ക്കണം? അവര്‍ സന്തോഷമായി കഴിയട്ടെ എന്ന് കരുതണ്ടേ?
പിണറായി വിജയന്റെ മകള്‍ ഒരു മുസ്‌ലിമിനെ ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചു. അവര്‍ സന്തോഷമായി ജീവിക്കുന്നു. അതിനെയൊന്നും മറ്റു രീതിയില്‍ വ്യാഖ്യാനിക്കുന്നത് ശരിയല്ല. അതിനെ ലൗ ജിഹാദായി കണക്കാക്കരുത്.
ഇതൊക്കെയും വ്യത്യസ്തമായി തന്നെ കാണണം. ഭ്രഷ്ട് കല്‍പ്പിക്കുന്നതൊക്കെയും കാലത്തിനു പുറകിലേക്ക് ചിന്തിക്കുന്ന രീതിയാണ്. അത് പ്രാകൃത രീതിയാണ്. വലിയ വിപ്ലവം പറയുന്ന മലബാറില്‍, ബ്രിട്ടീഷുകാരുടെ ഭരണത്തില്‍ വളരെയേറെ പരിഷ്‌കാരം നേടിയ ആ പ്രദേശത്ത് അങ്ങനെയുണ്ടായി എന്ന് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ തിരുവിതാംകൂറുകാര്‍ക്ക് വന്‍ ലജ്ജ തോന്നുന്നു. കാരണം മലബാറുകാര്‍ വലിയ പരിഷ്‌കരികളാണല്ലോ. ഞങ്ങള്‍ രാജാവിന്റെ കീഴിലും നിങ്ങള്‍ ബ്രിട്ടീഷുകാരുടെ കീഴിലുമായിരുന്നല്ലോ? നിങ്ങള്‍ക്ക് അയിത്തമില്ലാ എന്നാണല്ലോ പറഞ്ഞിരുന്നത്? ഇപ്പോ നിങ്ങളു കാണിക്കുന്ന പ്രാകൃതമായ സ്വഭാവം തിരുവിതാംകൂറുകാരുപോലും കാണിക്കുകേല.
എഡിറ്റര്‍-ഇന്‍-ചീഫ്, ട്രൂകോപ്പി.
മനില സി.മോഹൻ
Apr 28, 2022
6 Minutes Read
Think
Apr 25, 2022
4 Minutes Read
മനില സി.മോഹൻ
Apr 23, 2022
50 Minutes Watch
മനില സി.മോഹൻ
Apr 12, 2022
70 Minutes Watch
മനില സി.മോഹൻ
Apr 09, 2022
45 Minutes Watch
മനില സി.മോഹൻ
Apr 05, 2022
60 Minutes Watch