വെൻലോ, അഥവാ കൊതിപ്പിച്ച നഗരത്തിലേക്ക് തിരിച്ചുപോകുന്ന വിധം

വെൻലോ1 എന്ന നഗരംതന്നെ മറന്നുതുടങ്ങിയതായിരുന്നു

അപ്പോഴാണ്
മിലോഉ
ചാറ്റ്‌ബോക്‌സിൽ വരുന്നത്.
എഫ്.ബി.യും മെസെഞ്ചറും ഉപയോഗിക്കാത്തതിന്
അവൾ ഡച്ചുശൈലിയിൽ ക്ഷമാപണം നടത്തി.

പൂക്കളുടെ വീട് എന്നർത്ഥം വരുന്ന
ഡച്ചുപേരായിരുന്നു
അവളുടെ ഇൻസ്റ്റാഗ്രാം ഐഡി.
അവിടെ,
ഭാഷാന്തരങ്ങളുടെ മടുപ്പൊഴിവാക്കാൻ
ഞങ്ങൾ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും
സംസാരിച്ചുകൊണ്ടേയിരുന്നു.

മിലോഉവിനെ അല്ല,
അവളുടെ കൂട്ടുകാരി എലേനയെ
എനിക്കു തിരിച്ചുകിട്ടേണ്ടിയിരുന്നു.

നെതർലാന്റ്‌സിലെ
ഉത്രെഷ് സെൻട്രലിനും
ജർമ്മനിയിലെ ഡസ്സൽഡോർഫിനുമിടയിലെ
വെൻലോ സ്റ്റേഷനിൽ
ഒരു പാതിരാവണ്ടിക്കും
പുലർകാലവണ്ടിക്കുമിടയിൽ കുടുക്കിയിട്ടവളാണ് എലേന.
അവൾ തന്ന ഒരു പാതിരാച്ചുംബനത്തിന്റെ
ഓർമ്മയാണ് വെൻലോ.

മിലോ എലേനയെപ്പറ്റി
ഒന്നും പറഞ്ഞില്ല.
അവൾ വെൻലോയെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു.
മിലോ വെൻലോ വെൻലോ എന്നു പറയുമ്പോൾ
ഞാൻ എലേന എലേന എന്നു കേട്ടുകൊണ്ടിരുന്നു.
'സ്റ്റീരിയോസൺഡേകളിലെയും
സോമർപ്പാർക്ക് ഫെസ്റ്റിലേയും'2
സംഗീതവിരുന്നുകളിൽ മിലേഉവിന്റെ കണ്ണുവെട്ടിച്ച്
ഞാൻ എലേനയെത്തിരഞ്ഞുകൊണ്ടിരുന്നു.

വേനൽ കഴിഞ്ഞ്
ഇളംചൂടുള്ള വെൻലോ
നിനക്കിഷ്ടമാകുമെന്ന്
മിലേഉ.
അങ്ങനെയെന്ന് ഞാനും.

വെൻലോ സ്റ്റേഷനടുത്തുള്ള
ഹോട്ടൽ ഡി വോവൻസ്റ്റെയിൽ 3
മിലോഉ എനിക്കൊരു മുറിയെടുത്തു.
വസന്തം വരച്ചിട്ടപോലെ
കാടിനു നടുവിൽ
തടാകത്തിലേക്കു തുറക്കുന്ന ജാലകങ്ങളുള്ള മുറി.
വെൻലോയിൽ ഇത്രയധികം കാടുണ്ടായിരുന്നോ?

വെയിലുമായാത്ത ടെറസിൽ
വശങ്ങളിൽ കാടും തടാകവുമായി
ഞങ്ങളിരുന്നു.
മിലോഉ വൈൻ പറഞ്ഞു
ലിൻബർഗ്ഗിലെ4 കുന്നിൽചെരുവുകളിൽ
പുതിയ മുന്തിരിത്തോട്ടം
ഹോളണ്ടിന്റെ വീഞ്ഞുഭരണിയാകുമത്രേ.
തടാകത്തിലേക്കു നോക്കിയിരുന്ന
എന്നെനോക്കി അവൾ ഇന്ത്യാക്കാരാ എന്നു വിളിച്ചു.
മാസ്‌നദി കാണിക്കാമെന്നു പറഞ്ഞ്
മാസ്ഹൂപ്പർ 5 എന്ന കപ്പലിൽ
രണ്ടു ടിക്കറ്റെടുത്തു.

സ്റ്റാധിസ്6 എന്നു പേരുള്ള ടൗൺഹാളിനുമുന്നിലെ
മാർക്കറ്റിലായിരുന്നു രാത്രിഭക്ഷണം.
അങ്ങോട്ടുള്ള വഴിയിൽ
ഹോളണ്ട് കാസിനോയുടെ7 മുന്നിൽ
ഇത്തിരിനേരം കണ്ണടച്ചു നിന്നു.
അപ്പോഴേക്കും
ലിൻബർഗ് തലയ്ക്കു പിടിച്ചിരുന്നു.
പതിനാറാം നൂറ്റാണ്ടിലെ ഗോഥിക് വാസ്തുവൈഭവം
ദീപാലങ്കാരങ്ങളിൽ കുളിച്ചുനിന്നു.
മിലോഉ
ലിൻബർഗിലെ വിഭവങ്ങൾ പറഞ്ഞു.
അതുകഴിക്കെ അവൾ ലിൻബർഗിന്റെയും
വെൻലോയുടെയും ചരിത്രം പറഞ്ഞുകൊണ്ടിരുന്നു.
പിറ്റേന്ന്
മിലോഉ മുന്നിൽ വന്നുനിൽക്കും വരെ
ഞാൻ വെൻലോയുടെ ഭൂതവും വർത്തമാനവും കേട്ടുകൊണ്ടിരുന്നു.

മാസ്ഹൂപ്പർ, റോമൻസാമ്രാജ്യത്തിനും
അപ്പുറത്തുള്ള ജലവാണിജ്യത്തിന്റെ ഓർമ്മയാണ്.
വെൻലോയെ ബ്ലെറിക്കുമായി ബന്ധിപ്പിക്കുന്ന
പാലം കടക്കെ
അതിന്റെ കാവൽക്കാരായ
ചിങ്കിജിതാജിരി8 പ്രതിമകൾ
അവൾ കാണിച്ചു തന്നു.
രണ്ടാം ലോകയുദ്ധത്തിൽ
ഫ്രഞ്ചു ബ്രിട്ടീഷ് ചേരി
നാസികളെ കുടുക്കാനായി
പന്ത്രണ്ടുവട്ടം
തകർക്കാൻ നോക്കിയതാണ്,
ഒടുക്കം പിന്തിരിഞ്ഞുപോക്കിൽ
നാസികൾതന്നെ അതു തകർത്തു.

കപ്പലിന്റെ ഡക്കിൽ
കമിതാക്കൾ
കഞ്ചാവുതൈലം പുരട്ടിയ ഉന്മാദച്ചുരുട്ടുകൾക്ക്
തീ കൊടുക്കുന്നു,9
ഹിമാലയൻ താഴ്‌വരകളുടെ മാദകഗന്ധം.

മിലോഉ എന്റെ കൈപിടിച്ച്
പുൽപ്പരപ്പുകളിലേക്കും കാടുകളിലേക്കും ചൂണ്ടി.
വാൻഗോഗ് ചിത്രങ്ങൾപോലെ
ഇളംവെയിലിൽ അവ മഞ്ഞച്ചുകിടന്നു
ഉന്മാദപ്പുക കട്ടുകുടിച്ച്
കണ്ണടച്ചുനിന്ന എന്നെ ചാരി
മിലോഉ
നിന്നെ ഞാൻ മാരിജുവാനയിൽ കുളിപ്പിക്കട്ടേ...,10
എന്നു ചോദിച്ചു.

നഗരപ്രാന്തത്തിലെ
കോഫീഷോപ്പിൽ
കാന്നാബിസിൽ 11
ആവികുളിക്കെ
വാൻബോമ്മെൽ വാൻഡാം12
ആർട്ടു മ്യൂസിയത്തിലെ
ചിത്രങ്ങളൊന്നാകെ
ഞങ്ങൾക്കരികിലൂടെ വരിവരിയായി നീങ്ങി.
ഞാനവളെ കെട്ടിപ്പിടിച്ച്
എലേനാ, എലേനാ എന്നു തേങ്ങി.
ഓഷ്‌വിറ്റ്‌സിലേക്കു തെളിച്ചുകൊണ്ടുപോയ
സഹോദരന്മാരെക്കുറിച്ചു'13 പറഞ്ഞ് അവളും തേങ്ങി.

പിറ്റേന്ന്
ഉപേക്ഷിക്കപ്പെട്ട ഒരു സിനഗോഗിൽ
ഞങ്ങൾ മുട്ടുകുത്തി.
എമ്മാ ക്രിബോൾഡറുടെ14
നൃത്തം ചെയ്യുന്ന കുറുക്കൻ എന്ന കവിത
മിലേഉ പതിഞ്ഞ ശബ്ദത്തിൽ വായിച്ചു.

നിനക്ക് എലേനെയെക്കാണണോ
എന്നു ചോദിച്ചു, അവൾ.
വിതുമ്പാൻ തുടങ്ങിയ എനിക്ക്
ഐന്തോവനിലേക്കുള്ള15 ബസ്ടിക്കറ്റും
എന്തോ എഴുതി മടക്കിയ ഒരു കടലാസും തന്നു, അവൾ.

ശേഷം വെൻലോ നഗരം
എന്നെ ചേർത്തുപിടിച്ചു,
പുണർന്നു,
ചുംബിച്ചു,
ചുംബിച്ചു,
ചുംബിച്ചു...

1 നെതർലാന്റ് സിന്റ തെക്കു കിഴക്കൻ അതിർത്തിയിലെ ഒരു നഗരം
2 വെൻലോയിലെ മ്യൂസിക് ഫെസ്റ്റുകൾ
3 പ്രസിദ്ധമായ ഒരു ഹോട്ടൽ
4 വെൻലോ ഉൾപ്പെടുന്ന ഡച്ചു പ്രവിശ്യ
5 ഒരു ഉല്ലാസക്കപ്പൽ
6 യുദ്ധത്തെ അതിജീവിച്ച ഗോഥിക് ശൈലിയിലുള്ള ഒരു മന്ദിരം
7 ഹോളണ്ടിലെ ചൂതാട്ടകേന്ദ്രം
8 മാസ് ബ്രിഡ്ജിലെ പ്രതിമകൾ
9 മയക്കുമരുന്നുപയോഗത്തിന് പേരുകേട്ട നഗരമാണ് വെൻ ലോ
10 കഞ്ചാവു തിളപ്പിച്ചുള്ള ആവിക്കുളി
11 കഞ്ചാവ്
12 വെൻലോയിലെ പ്രസിദ്ധമായ കലാ മ്യൂസിയം
13 നാസി അധിനിവേശത്താലത്ത് നഗരത്തിലെ ജൂതവംശജർ ഹോളോകോസ്റ്റ് ചെയ്യപ്പെട്ടു.
14 വെൽനോയിലെ ആദ്യ സിറ്റി പോയറ്റ്
15 വെൻലോയ്ക്ക് അടുത്തുള്ള കലാനഗരം.


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments