ശാസ്ത്രമല്ല, മുതലാളിത്തത്തിന്റെ അഹങ്കാരമാണ് തോൽക്കുന്നത്

കൊറോണ പോലൊരു വ്യാധിയെ ആധുനികതയുടെ അഹന്തകൾക്ക് കിട്ടിയ അടിയായി വ്യാഖ്യാനിക്കുന്നത് അറിവില്ലായ്മയല്ല, ധൈഷണികമായ സത്യസന്ധതയില്ലായ്മയാണ്. കോവിഡ് ആധുനിക ശാസ്ത്രത്തിന്റെ അഹങ്കാരങ്ങൾക്ക് ഏറ്റ അടിയല്ല, മുതലാളിത്ത ധാർഷ്ട്യങ്ങൾക്കേറ്റ പ്രഹരമാണ്.

ശലക്ഷക്കണക്കിന് മനുഷ്യരിലേക്ക് വ്യാപിക്കുകയും ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്തുകഴിഞ്ഞ ഒരു മഹാമാരി. അതിനെ ചെറുക്കാൻ മറ്റുവഴിയില്ലാതെ ലോകം മുഴുവൻ അടഞ്ഞുകിടക്കുന്നതുവഴി ഉണ്ടാവുന്ന മറ്റ് പല പ്രതിസന്ധികൾ. ഇതിങ്ങനെ നീണ്ടാൽ വൈറസ് ബാധ കൂടാതെ പട്ടിണിയും ക്ഷാമവും കൂടി പടർന്ന് പിടിച്ചേക്കാമെന്ന അവസ്ഥ. ഇത്തരമൊരു ആഗോള പ്രതിസന്ധിയിലും നമ്മൾ ചില ആശ്വാസങ്ങൾ കണ്ടെത്തുന്നുണ്ട്. ജലാശയങ്ങൾ ശുദ്ധമാകുന്നു, അതിലേക്ക് അരയന്നങ്ങളും ഡോൾഫിനുകളും മടങ്ങിയെത്തുന്നു, ശലഭങ്ങളും തുമ്പികളും പറക്കുന്നു, പ്രഭാതങ്ങളും പ്രദോഷങ്ങളും പൂർവ്വാധികം മനോഹരമാകുന്നു എന്നിങ്ങനെ പോകുന്നു അവ. മനുഷ്യനൊന്ന് വഴിമാറിക്കൊടുത്തതോടെ പ്രകൃതി ഭൂമിയെന്ന ആവാസവ്യവസ്ഥയെ വീണ്ടും അതിന്റെ സ്വാഭാവിക മനോഹാരിതയിലേയ്ക്ക് തിരികേ ആനയിക്കുന്നു എന്നതാണു ധ്വനി.
അന്തരീക്ഷമലിനീകരണത്തിന്റെ തോതിൽ ചെറിയ കുറവ് വന്നിട്ടുണ്ട് എന്നത് മാറ്റിവച്ചാൽ ഇവയ്ക്ക് സാക്ഷ്യമായി പ്രചരിക്കുന്ന ഫോട്ടോകളും വീഡിയോകളും മിക്കവാറും ഫോട്ടോഷോപ്പോ, മറ്റ് സ്ഥല, കാലങ്ങളിൽനിന്നും, കോണ്ടക്സ്റ്റുകളിൽനിന്നും എടുത്ത് ഇവിടെ പതിപ്പിച്ചവയോ ആണെന്ന കാര്യം പോട്ടെ. ഇതൊക്കെ ശരിയാണെന്ന് തന്നെ വയ്ക്കുക. അങ്ങനെയെങ്കിൽ ലോക്ഡൗൺ പിൻവലിക്കുന്നതോടെ അരയന്നങ്ങളും ഡോൾഫിനും തുമ്പിയുമൊക്കെ മടങ്ങിപോവില്ലേ?
വാഹനങ്ങൾ ഓടിത്തുടങ്ങുകയും വ്യവസായ ശാലകൾ പ്രവർത്തിച്ച് തുടങ്ങുകയും കടകമ്പോളങ്ങളും കൃഷി, കന്നുകാലി വളർത്തലാദികളും പുനരാരംഭിക്കുകയും ചെയ്യുന്നതോടെ കാർബൺ എമിഷൻ, മാലിന്യ നിർമ്മാർജ്ജന പ്രശ്‌നങ്ങൾ, രാസവളപ്രയോഗം ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഒക്കെയും മടങ്ങിവരും. തുടർന്ന് മലിനമായ പ്രഭാതങ്ങളാവും നമ്മെ വീണ്ടും വരവേൽക്കുക. അപ്പോൾ എന്താണൊരു പോംവഴി?
പരിസ്ഥിതിയും അതിജീവനവും ഒത്തുപോകാത്ത ഒരവസ്ഥയിൽ എത്തിപ്പെട്ടിരിക്കുകയാണ് മനുഷ്യൻ എന്ന തോന്നൽ ഇന്ന് വ്യാപകമാണ്. അത് സ്വാഭാവികമായ ഒരവസ്ഥയല്ല, മറിച്ച് മനുഷ്യ നിർമ്മിതമായ ഒന്നാണെന്നും. മനുഷ്യന്റെ അതിജീവന ചരിത്രത്തെ പരിസ്ഥിതി വിരുദ്ധമായ ഒന്നാക്കിത്തീർത്തത് ആധുനികതയും ശാസ്ത്രവുമാണ് എന്ന ധാരണയും ഇതിനോടൊപ്പം പരക്കുകയാണ്. എന്നാൽ ഇവ എത്രത്തോളം സാധുവാണ്? ആ ചോദ്യത്തിന്റെ ഉത്തരം കിട്ടാതെ നമുക്ക് മേൽപറഞ്ഞ പ്രതിസന്ധിയിലേക്കും അതിന്റെ പോംവഴിയിലേക്കും കടക്കാനാവില്ല.

മനുഷ്യനിർമ്മിത ദുരന്തങ്ങൾ
മനുഷ്യൻ പ്രകൃതിയിൽ നടത്തിയ അതിക്രമങ്ങളുടെ സ്വാഭാവിക പരിണതി എന്ന നിലയിൽ സകല പ്രകൃതി ദുരന്തങ്ങളെയും കാണുക ഇന്നത്തെ പരിസ്ഥിതിവാദത്തിലെ പ്രബലമായ ഒരു ജനപ്രിയ യുക്തിയാണ്. മനുഷ്യന്റെ, കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ ആധുനിക മനുഷ്യന്റെ നെറികെട്ട ഇടപെടലുകൾക്ക് ശേഷമാണ് ഇക്കണ്ട പ്രകൃതിക്ഷോഭങ്ങളൊക്കെയും ഉണ്ടാകാൻ തുടങ്ങിയത് എന്ന നിലയിലാണ് പലപ്പോഴും അതിന്റെ യുക്തി സഞ്ചാരം തന്നെ.
മനുഷ്യന്റെ ഇടപെടലുകൾ ഇല്ലായിരുന്നുവെങ്കിൽ പ്രകൃതി ഒരു ക്ഷോഭവും കൂടാതെ മാറ്റമില്ലാത്തതായി തുടർന്നേനെ എന്ന തോന്നൽ വാസ്തവത്തിൽ സൃഷ്ടിവാദത്തെ പിൻപറ്റുന്ന ഒന്നാണ്. ദൈവം പ്രകൃതിയെയും ജീവജാലങ്ങളെയും സൃഷ്ടിച്ചു. അവയിൽ മനുഷ്യൻ മാത്രം ദൈവത്തെ അനുസരിക്കാതെ കണ്ടമാനം നടന്നു. ദൈവക്ഷോഭം പ്രകൃതിക്ഷോഭമായി ജീവിതത്തിൽ പ്രതിഫലിച്ചു. എല്ലാം കൃത്യം. ഇത് വിട്ട് ജീവന്റെ ഉല്പത്തിയെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനങ്ങളുടെ പാത അവലംബിച്ചാൽ ഭൂമിയിൽ ജീവൻ ഉണ്ടായതുതന്നെ ഒരു മാറ്റത്തിലൂടെ ആയിരുന്നു എന്ന് കാണാം. ഇക്കണ്ട വൃക്ഷലതാദികളും ഏകകോശ, ബഹുകോശ ജീവികളുമൊക്കെയായി ഭൂമി ഒരിക്കൽ അവതരിക്കുകയും മനുഷ്യന്റെ ഇടപെടലുകൾ ഉണ്ടാവുന്ന നാൾ വരെ മാറ്റമില്ലാതെ തുടരുകയുമായിരുന്നില്ല അത്.

മനുഷ്യന്റെ ഇടപെടലുകൾ ഇല്ലായിരുന്നുവെങ്കിൽ പ്രകൃതി ഒരു ക്ഷോഭവും കൂടാതെ മാറ്റമില്ലാത്തതായി തുടർന്നേനെ എന്ന തോന്നൽ വാസ്തവത്തിൽ സൃഷ്ടിവാദത്തെ പിൻപറ്റുന്ന ഒന്നാണ്.

പ്രാചീന നാഗരികതകളുടെ ചരിത്രമെടുത്താൽ അതും പ്രളയങ്ങളും, ഭൂചലനവും, അഗ്‌നിപർവ്വത വിസ്‌ഫോടനവും, പകർച്ച വ്യാധിയും, വരൾചയും, ക്ഷാമവുമൊക്കെയായി നിരവധിയായ പ്രകൃതി ക്ഷോഭങ്ങൾ കണ്ട് തന്നെയാണ് മുമ്പോട്ട്‌ പോയത്. എന്നുവച്ചാൽ ഇക്കണ്ട പ്രകൃതി ക്ഷോഭങ്ങളും മഹാവ്യാധികളുമൊക്കെ മനുഷ്യനിർമ്മിതമായ, ആധുനിക ശാസ്ത്രനിർമ്മിതമായ ദുരന്തങ്ങളാണെന്ന വാദം യുക്തിക്ക് നിരക്കുന്നതല്ല എന്ന്..

മഹാവ്യാധികളുടെ ചരിത്രം
കോവിഡ് എന്നത് ലോകം കണ്ട ആദ്യത്തെ മഹാമാരിയൊന്നുമല്ല. ഇതിലും വ്യാപ്തിയും പ്രഹരശേഷിയുമുള്ള എത്രയെത്ര മഹാവ്യാധികളെ കണ്ട ഒന്നാണ് നമ്മുടെ ചരിത്രം. അത് പലപ്പോഴും ധ്വനിപ്പിക്കപ്പെടുന്നതുപോലെ ആധുനിക കാലത്തൊന്നും തുടങ്ങുന്നതുമല്ല.
ക്രിസ്തുവിന് മുമ്പേ ഉണ്ട് ഇൻഫ്‌ളുവൻസാ പോലെയുള്ള പകർച്ചവ്യാധികൾ. അവ എത്രപേരെ ബാധിച്ചു, അതിൽ എത്രപേർ മരിച്ചു തുടങ്ങിയ കാര്യങ്ങളിൽ ഇന്നത്തെ പോലെ കൃത്യമായ സ്ഥിതിവിവര കണക്കുകൾ ലഭ്യമല്ലെന്ന് മാത്രം. ഈ വൈറസ് ബാധ എന്നതും ഒരു ആധുനികോത്തര പ്രതിഭാസമല്ല. ഇന്നത്തേതുപോലെ വികസിതമായ ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങളൊന്നും ഇല്ലാത്ത കാലത്തും വൻകരയിൽനിന്നും വൻകരയിലേക്ക് പടർന്ന വ്യാധികളുണ്ടായിട്ടുണ്ട്. അവയിൽ കോളറയും പ്ലേഗും പോലെയുള്ളവ പരത്തിയത് ബാക്ടീരിയയാണെങ്കിൽ, മീസിൽസ്, ഇൻഫ്‌ളുവൻസ, വസൂരി, ഫ്‌ളൂ തുടങ്ങിയവയ്ക്ക് കാരണം വൈറസായിരുന്നു.
ആറാം നുറ്റാണ്ടിൽ യൂറോപ്പിലും ഏഷ്യയിലുമായി പടർന്നുപിടിച്ച ജസ്റ്റിനിയൻ പ്ലേഗ് കൊന്നൊടുക്കിയത് നൂറുമില്യനോളം മന്യുഷ്യരെയാണ്. പതിനാലാം നുറ്റാണ്ടിൽ യൂറോപ്പ്, ഏഷ്യ, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ പടർന്നുപിടിച്ച, ബ്ലാക്ക് ഡെത്ത് എന്ന് അറിയപ്പെടുന്ന പ്ലേഗുകാലമാവട്ടെ ഇരുനൂറ് മില്ല്യൻ മനുഷ്യരെയാണ് കൊന്നുതീർത്തത്. കോളറ, വസൂരി, മീസിൽസ്, ഫ്‌ളു ഒക്കെയായി പല ദേശങ്ങളിൽ പല സംഖ്യകളിൽ അത് ആവർത്തിച്ചു. ഒടുവിൽ ആയിരത്തി തൊള്ളായിരത്തി പതിനെട്ടിൽ ലോകമെമ്പാടും പടർന്നുപിടിച്ച സ്പാനിഷ് ഫ്‌ളു അഞ്ഞൂറുമില്യൻ പേരെ ബാധിച്ചു. മരണ സംഖ്യ നൂറുമില്യണോളം വരുമെന്ന് കരുതപ്പെടുന്നു.
ഈ പറഞ്ഞവയിൽ പല പകർച്ചവ്യാധികളും ആധുനിക പൂർവകാലത്ത് ഉണ്ടായവയാണ്. അതായത് വ്യവസായ ശാലകളും രാസവളം ഉപയോഗിച്ചുള്ള കൃഷിയും ജനിതക പരിവർത്തനവും ഫോസിൽ ഫ്യുവൽ ഉപഭോഗവുമൊന്നും ഇമ്മട്ടിൽ മനുഷ്യൻ വഴി പ്രകൃതിയുടെ പാരിസ്ഥിതിക തുലനം തകർക്കാത്ത കാലത്തും പകർച്ചവ്യാധികൾ ഉണ്ടായിട്ടുണ്ട്. ഈ പറഞ്ഞതിന്റെ അർത്ഥം നാം ഇന്ന് നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ വെറും കല്പിത കഥകൾ മാത്രമാണെന്നല്ല. അത് ഒരു യാഥാർത്ഥ്യം തന്നെയാണ്. പക്ഷേ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ മുഴുവൻ കാരണം ആധുനിക മനുഷ്യൻ, ആധുനികത പ്രകൃതിയിൽ നടത്തിയ കടന്നുകയറ്റങ്ങളാണെന്ന് പറയുമ്പോൾ അത് ഏകപക്ഷീയമായ ഒരു വാദമായി തീരുന്നുവെന്ന് മാത്രം.

ഏത് വൈറസ് വന്നാലും ആധുനികതയ്ക്ക് കിടക്കപ്പൊറുതിയില്ല
ആധുനികതാനന്തര കാലഘട്ടത്തിലുണ്ടാവുന്ന ഏത് പ്രാകൃതിക ദുരന്തത്തിനും ആധുനികതയിൽ കാരണം തിരയുക എന്നത് നാം ഇന്ന് നിരന്തരം കണ്ടുവരുന്ന ഒരു പ്രവണതയാണ്. വ്യാവസായിക, കാർഷിക, ധവള വിപ്ലവങ്ങളൊക്കെയും നടക്കുന്നത് ആധുനിക കാലത്താണെന്നത് ശരിയാണ്. അക്കാലം മുതൽക്ക് തന്നെയാണ് ഫോസിൽ ഫ്യുവലുകളുടെ ഉപയോഗം വ്യാപകമാകുന്നതും. ആ നിലയ്ക്ക് ഇന്ന് നാം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ ആധുനിക ശാസ്ത്ര, സാങ്കേതിക മുന്നേറ്റങ്ങൾക്ക് പ്രത്യക്ഷവും പരോക്ഷവുമായ പങ്കുണ്ട് എന്ന് വാദിക്കാം. എന്നാൽ ആധുനികപൂർവ്വ കാലഘട്ടത്തിൽ മനുഷ്യൻ നേരിട്ട പട്ടിണിയും പകർച്ചവ്യാധിയും കൂട്ട മരണവുമുൾപ്പെറ്റെയുള്ള രൂക്ഷമായ പല പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടതും ഇവയൊക്കെതന്നെയാണ്.

ലാഭമെന്ന ഏകകത്തിൽ മാത്രം ഊന്നുന്ന വികസന സങ്കൽപം ഇന്നത്തെ മുതലാളിത്തലോകത്ത് ചൂഷണത്തെ ഒരു സാമൂഹ്യ മനോനിലയായി പരിവർത്തനം ചെയ്യുന്നു. അതോടെ സാധ്യമായ എല്ലാറ്റിനെയും ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുക എന്നത് സ്വാഭാവികവൽക്കരിക്കപ്പെടുന്നു.

ഇന്ന് നമ്മൾ നയിക്കുന്ന ജീവിതത്തിന്റെ വർദ്ധിതമായ ആയുർദൈർഘ്യം മുതൽ ഗതാഗത, വാർത്താവിനിമയ വേഗവും ജീവിതോപാധികളുടെയും ഉപകരണങ്ങളുടെയും സമൃദ്ധിയുമൊക്കെ ആധുനിക കാലഘട്ടത്തിൽ ശാസ്ത്ര, സാങ്കേതിക രംഗങ്ങളിൽ ഉണ്ടായ കുതിച്ചുകയറ്റം വഴി സാദ്ധ്യമായതാണ്. എന്നാൽ ആധുനിക ശാസ്ത്രത്തിന്റെ നിരാസം മുഖ്യവ്രതമായി എടുക്കുന്ന ഉത്തരാധുനിക പരിസ്ഥിതിവാദം പലപ്പോഴും ഈ വസ്തുതകളെ കണ്ടില്ലെന്ന് നടിക്കുന്നു. പകരം ആധുനിക ശാസ്ത്രമെന്നത് മരുന്ന് മാഫിയയും അവയവ കച്ചവടവും പ്രകൃതി ചൂഷണവും ക്വാറിയും മണലുവാരലുമൊക്കെ ചേർന്ന ഒരധോലോക വ്യവഹാരമാണെന്ന് വരുത്തി തീർക്കുകയും ചെയ്യുന്നു.
ആധുനിക സാങ്കേതികവിദ്യ ഒരുക്കിക്കൊടുത്ത ഉപകരണങ്ങളും പ്‌ളാറ്റ്‌ഫോമുകളും ഉപയോഗിച്ചാണ് ഈ ഏകപക്ഷീയമായ കാൽപനിക പരിസ്ഥിതിവാദം ഉന്നയിക്കുന്നതും പ്രചരിപ്പിക്കുന്നതും ആധുനിക ശാസ്ത്രത്തെ വിമർശനങ്ങൾ കൊണ്ട് മൂടുന്നതുമൊക്കെയും എന്നതാണ് ഇതിലൊക്കെ വിചിത്രം. സംവാദം ഇവിടെയെത്തുമ്പോൾ ഹണ്ടർ ഗാതറർ യുഗത്തിലേക്കുള്ള ഒരു മടങ്ങിപോക്കല്ല ആധുനികതാ വിമർശനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാവും പ്രതിവാദം. ഈ താർക്കികമായ വരാൽ സ്വഭാവം ഉത്തരാധുനിക സൈദ്ധാന്തികതയുടെ പ്രാദേശിക രൂപങ്ങളുടെ ഒരു പൊതുസ്വഭാവമായി തീർന്നിരിക്കുന്നു.
പ്രകൃതിചൂഷകനായ ആധുനിക മനുഷ്യൻ എന്ന നിർവചനത്തിന്റെ ചുറ്റുപാടും നിന്നുകൊണ്ട് ആധുനിക ശാസ്ത്രത്തിന്റെ എമ്പെരിക്കൽ രീതിശാസ്ത്രമാണോ, ആധുനിക പൂർവ്വ യുക്തിവാദമാണൊ മനുഷ്യനും പരിസ്ഥിതിക്കും ഒരുപോലെ സൗഹാർദ്ദപരം എന്നതരം ചർച്ചകൾ വീണ്ടും വീണ്ടും നടത്തുന്നതിൽ കാര്യമില്ല. പകരം അന്വേഷണം കൂടുതൽ സമഗ്രമാക്കി മാറ്റേണ്ടിയിരിക്കുന്നു.

ചൂഷക സദാചാരം
മനുഷ്യൻ ഈവണ്ണം പ്രകൃതിയിൽ കടും വെട്ട് നടത്തുന്നത് അവൻ അതിനെ ശത്രുതയോടെ കാണുന്നതുകൊണ്ടല്ല. തനിക്ക് ചുറ്റുമുള്ള ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാറ്റിനെയും ചൂഷകന്റെ കണ്ണോടെ നോക്കുന്ന മനുഷ്യർ സ്രഷ്ടാവായ ദൈവം തമ്പുരാനെവരെ ചൂഷണം ചെയ്യുന്ന കൂട്ടത്തിൽ കുന്നിനെയും കാടിനെയും മണ്ണിനെയും പുഴയെയും ചൂഷണം ചെയ്യുന്നു എന്ന് മാത്രം. അത്തരക്കാരെ സംബന്ധിച്ചിടത്തോളം ചൂഷണം ഒരു സദാചാരമാണ്. അത് അവർ ആർജ്ജിച്ചതാവട്ടെ ആധുനിക ശാസ്ത്രത്തിൽ നിന്നോ, എമ്പെരിക്കൽ യുക്തിചിന്തയിൽ നിന്നോ അല്ല, മുതലാളിത്ത വ്യവസ്ഥ മുമ്പോട്ട് വയ്ക്കുന്ന ജീവിത സദാചാരത്തിൽ നിന്നുമാണ്. ലാഭമെന്ന ഏകകത്തിൽ മാത്രം ഊന്നുന്ന വികസന സങ്കൽപം ഇന്നത്തെ മുതലാളിത്തലോകത്ത് ചൂഷണത്തെ ഒരു സാമൂഹ്യ മനോനിലയായി പരിവർത്തനം ചെയ്യുന്നു. അതോടെ സാധ്യമായ എല്ലാറ്റിനെയും ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുക എന്നത് അധമമായി ഒന്നുമില്ലാത്തവണ്ണം സ്വാഭാവികവൽക്കരിക്കപ്പെടുന്നു.
പ്രകൃതിയെ ചൂഷണം ചെയ്യാനും വേണം മൂലധനം. മരം മുറിച്ച് കടത്താനായാലും ഖനനം നടത്തി ധാതു സമ്പത്ത് കൊള്ളയടിക്കാനായാലും ഉപകരണങ്ങൾ വേണം. അർഹമായ മൂല്യം പ്രതിഫലമായി നൽകിയേ അവ സ്വന്തമാക്കാൻ പറ്റു. എന്നാൽ അത് പ്രവർത്തിപ്പിക്കാൻ വേണ്ട മനുഷ്യവിഭവത്തിന്റെ മൂല്യത്തിന്റെ കാര്യത്തിൽ അതുവേണ്ട. തൊഴിലാളികളുടെ ഗതികേടുകൾക്കനുസരിച്ച് അധ്വാനശേഷിയെ പേശി വാങ്ങാം. ഉദാരവൽക്കരണനയങ്ങളുടെ ആഗോള വ്യാപനം അതിനായി ലോകത്തെ ഏതാണ്ട് മുഴുവൻ മനുഷ്യരെയും തുറന്നുകൊടുക്കുന്നുമുണ്ട്. ഇന്നും ലോകത്ത് ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നത് മനുഷ്യന്റെ അധ്വാനശേഷി തന്നെയാണ്. തൊഴിലാളി ചൂഷണം വ്യാപകമായ പരിസ്ഥിതിനാശമെന്നൊണം എല്ലാവർക്കും അനുഭവേദ്യമാകുന്ന പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നില്ല എന്നതിനാൽ അത് എല്ലാവരുടെയും കൺസേൺ ആവുന്നില്ലെന്ന് മാത്രം.

Triumph of Labour / Statue by D. P. Roy Choudhury

പലചൂഷണങ്ങളിൽ ഒന്ന് മാത്രമായി ഒരു സമ്പൂർണ്ണ നിർമ്മാർജ്ജനം സാധ്യമല്ല. അതുകൊണ്ട് തന്നെ പ്രകൃതി ചൂഷണമെന്ന ഭീഷണിയെ അതിജീവിക്കണമെങ്കിൽ വാഹനം കുറയ്ക്കുക, വ്യാവസായിക ഉല്പാദനം കുറയ്ക്കുക, വൻകിട കൃഷിയും കാലിവളർത്തലും കുറയ്ക്കുക തുടങ്ങിയ ഒറ്റമൂലികൾ കൊണ്ട് നടക്കില്ല. കാരണം ചൂഷണം ഒരു സമഗ്ര മനോനിലയാണ്. അതിൽ ചിലതിനെ മാറ്റിനിർത്തി ബാക്കിയുള്ളത് എന്ന യുക്തിപോലും പ്രായോഗികമായി നിലനിൽക്കില്ല. അതുകൊണ്ട് മുതലാളിത്തം ഇന്ന് പാരിസ്ഥിതിക പ്രശ്‌നമായി നമുക്കുമുമ്പിൽ അവതരിപ്പിക്കുന്നത് അവരുടെതന്നെ ആന്തരിക പ്രതിസന്ധികളെയാണ് എന്നത് ആദ്യം നാം മനസിലാക്കണം.

മുതലാളിത്ത പദ്ധതി
മനുഷ്യനെ പ്രകൃതിയുടെ മറുപക്ഷത്ത് നിർത്തിയത് വികസനത്തിന്റെ മുതലാളിത്ത മാതൃകയാണ്. ആ മാതൃകയാവട്ടെ ഏതാനും പതിറ്റാണ്ടുകളായി വൻ പ്രതിസന്ധിയെ നേരിട്ടുവരികയാണ്. അതിനെ നേരിടാൻ പദ്ധതികളൊന്നുമില്ല എന്നതുകൊണ്ടുതന്നെ പ്രശ്‌നത്തെ മറച്ചുവയ്ക്കുകയാണ് അവർ പരിഹാരമായി കൈക്കൊണ്ടുപോരുന്നത്. അതിന്റെ ഭാഗമായാണ് പിൽക്കാല മുതലാളിത്തം പരിസ്ഥിതിവാദത്തെ സ്വയം ഏറ്റെടുത്ത് ചാനലൈസ് ചെയ്യാൻ ശ്രമിക്കുന്നതും. ഒരുവഴിക്ക് കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി എന്നൊക്കെ പറഞ്ഞ് ചില്ലറ കൺകെട്ടുകൾ നടത്തുന്നു. മറുവഴിക്ക് അവരുടെ കുത്തകയായ സാംസ്‌കാരിക, അക്കാഡമിക് പ്‌ളാറ്റ്‌ഫോമുകൾ ഉപയോഗിച്ച് തങ്ങൾക്ക് അനുരൂപമായ ഒരു പരിസ്ഥിതിവാദത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നു. അതിലൂടെ വിമർശനങ്ങളെ തങ്ങളിലേയ്ക്ക് എത്താതെ മറ്റ് പലതിലേക്കും വഴിതിരിച്ച് വിടുന്നു. അരയന്നവും ഡോൾഫിനും തുമ്പിയും ശലഭവുമൊക്കെയായി തഴയ്ക്കുന്ന കാല്പനിക പരിസ്ഥിതിവാദം അതിന്റെ ശാപങ്ങൾ മുഴുവൻ ആധുനികതയിൽ ചൊരിയുമ്പോൾ അതിനെയും വിറ്റ് തിന്നുകയാണ് മുതലാളിത്തം, കോവിഡ് പോലെയുള്ള വൈറസുകളുടെ ഉൽപത്തിക്ക് പിന്നിൽ പാരിസ്ഥിതിക വ്യതിയാനങ്ങൾ തൊട്ട് വൻകിട ഫാമിങ്ങ് വരെയുള്ള ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാട്ടുന്ന പഠനങ്ങളുണ്ട്. എന്നാൽ പരിസ്ഥിതി പോയിട്ട് മനുഷ്യനെ പോലും പരിഗണിക്കാതെ ആ ഘടകങ്ങളെ മുമ്പോട്ട് കൊണ്ടുപോകണമെന്ന് ശാഠ്യം പിടിക്കുന്നത് ആധുനികതയല്ല, മുതലാളിത്തമാണ്. ട്രംപ് ലോക്ക്ഡൗൺ അനന്തമായി നീട്ടികൊണ്ടുപോയതിനുപിന്നിലും ഒടുവിൽ ഗതികെട്ട് അത് പ്രഖ്യാപിച്ച ശേഷം അതുകൊണ്ട് ഉദ്ദേശിച്ച ഫലം ഉണ്ടായി എന്ന് ഒരുറപ്പുമില്ലാതെ ധൃതിപ്പെട്ട് പിൻ വലിക്കാൻ ശ്രമിക്കുന്നതിനുപിന്നിലും ഒരേ മുതലാളിത്ത ശാഠ്യമാണ് പ്രതിഫലിക്കുന്നത്. ഇതാവട്ടെ ഈ കോവിഡ് കാലത്തുണ്ടായ പുതിയൊരു കാഴ്ചപ്പാടുമല്ല. മുതലാളിത്തത്തിന്റെ പ്രപഞ്ച വീക്ഷണവും ജീവിത ദർശനവും ഒരുപോലെ ലാഭ കേന്ദ്രീകൃതമാണ്. അതിനായി എന്ത് ബലികൊടുക്കാനും ആ വ്യവസ്ഥ തയ്യാറാണ്.
ബൃഹദാഖ്യാനങ്ങളുടെ കാലം കഴിഞ്ഞു, ചരിത്രമേ അവസാനിച്ചു തുടങ്ങിയ ഉത്തരാധുനിക വാദങ്ങൾ പറയാതെ പറയുന്നത് മുതലാളിത്ത വിരുദ്ധ ബൃഹദാഖ്യാനങ്ങളുടെ ചരിത്രം അവസാനിച്ചു എന്നാണ്. അതായത് ഇനി ബാക്കി ഒരു ബൃഹദാഖ്യാനവും അതിന്റെ ചരിത്രവും മാത്രം. അത് മുതലാളിത്തമാണ്. അത് ഈ പറയുന്ന സൂക്ഷ്മങ്ങളെയൊക്കെയും വിൽക്കാൻ പോന്നവണ്ണം സമഗ്രവുമാണ്. മന്ത്രവാദവും, അത്ഭുത പ്രവർത്തനവും മുതൽ ആൾദൈവ വ്യവസായം വരെ കോർപ്പറേറ്റ് ഘടനയാർജ്ജിച്ച് ഇവിടെ നിലനിൽപ്പുണ്ട്. അതിനോടൊന്നും ഒരു വിയോജിപ്പും മുതലാളിത്തത്തിനില്ല.

ബൃഹദാഖ്യാനങ്ങളുടെ കാലം കഴിഞ്ഞു, ചരിത്രമേ അവസാനിച്ചു തുടങ്ങിയ ഉത്തരാധുനിക വാദങ്ങൾ പറയാതെ പറയുന്നത് മുതലാളിത്ത വിരുദ്ധ ബൃഹദാഖ്യാനങ്ങളുടെ ചരിത്രം അവസാനിച്ചു എന്നാണ്.

ഉള്ളത് തങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ ഒരു യുക്തിയും സമഗ്ര ഘടനയാർജ്ജിച്ച് ഉയർന്നുവരരുത് എന്ന കരുതൽ മാത്രമാണ്. അതിനായുള്ള പദ്ധതിയും അവർ പണ്ടേ ആസൂത്രണം ചെയ്ത് നടപ്പാക്കി പോരുന്നു.
മുതലാളിത്ത ചൂഷണത്തിന്റെ ഈ ബൃഹദാഖ്യാനമാണ് മനുഷ്യനെ പ്രകൃതിക്കും പരിസ്ഥിതിക്കും വിരുദ്ധമായ ഒന്നാക്കിത്തീർത്തത്. അതുകൊണ്ടുതന്നെ അതിന്റെ ആഗോളവലയത്തിൽ നിന്നും എങ്ങനെ പുറത്തുകടക്കും എന്നതിലാണിനി വഴി തെളിയേണ്ടത്.

ടു ഈച്ച് അകൊഡിങ്ങ് ടു ഹിസ് നീഡ്‌സ്
പ്രകൃതിക്കുവേണ്ടി മനുഷ്യനോ, മനുഷ്യനുവേണ്ടി പ്രകൃതിയോ തുടങ്ങിയ ചോദ്യങ്ങൾ പാരിസ്ഥിതിക പ്രശ്‌നങ്ങളെയല്ല, ചില വിഭജന യുക്തികളെ മാത്രമാണ് മുമ്പോട്ട് വയ്ക്കുന്നത്. അത് പ്രകൃതിയെയും മനുഷ്യനെയും രണ്ടാക്കി അവതരിപ്പിക്കുന്നു. അവ തമ്മിലുള്ള സൃഷ്ടിപരമായ സഹജീവനത്തിന്റെ സാധ്യതകളിൽ നിന്ന് ചിന്തയെ വഴിതെറ്റിക്കുന്നു.

കാൾ മാർക്സ്

'From each according to his ability, to each according to his needs ' എന്നത് മാർക്‌സ് മുമ്പോട്ട് വച്ച ഒരു മുദ്രാവാക്യമാണ്. 1875ൽ ജെർമനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് വർക്കേഴ്‌സ് പാർട്ടിക്ക് അദ്ദേഹം അയച്ച കത്തിലാണത് പ്രത്യക്ഷപ്പെടുന്നത്. പ്രസ്തുത കത്ത് അദ്ദേഹത്തിന്റെ മരണശേഷം ക്രിട്ടിക് ഓഫ് ദ ഗൊത്ത പ്രൊഗ്രാം എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഓരോ മനുഷ്യനും അയാളുടെ ക്ഷമതയ്ക്കനുസരിച്ച് സമൂഹത്തിന്റെ പൊതുവായ വികാസത്തിൽ അദ്ധ്വാനം കൊണ്ട് പങ്കാളിയാവുന്നു. ഓരോ മനുഷ്യനും അയാളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പങ്ക് തിരികെ ലഭിക്കുകയും ചെയ്യുന്നു.
ദാരിദ്ര്യമോ, സന്യാസി തുല്യമായ ലളിത ജീവിതമോ അല്ല ഇതിന്റെ കാതൽ, മറിച്ച് ആവശ്യമായത് ഉല്പാദിപ്പിക്കുകയും അതിൽനിന്ന് എല്ലാവർക്കും അവരവർക്ക് ആവശ്യമായത് ലഭിക്കുകയും ചെയ്യുന്നു എന്നതാണ്. ആ ആവശ്യം എന്നത് അതാത് കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. ഇവിടെ ഇല്ലാതാവുന്ന ഘടകം വികസനമല്ല, ലാഭമാത്രകേന്ദ്രീകൃതമായ വികസനമാണ്. ഉൽപാദനം ലാഭത്തിന്റെ കുന്നുകൂട്ടലിനെയല്ല, ആവശ്യത്തെയാണു കേന്ദ്രമാക്കുന്നത് എന്നതിനാൽ ആ വ്യവസ്ഥയിൽനിന്നും ചൂഷണം സ്വയം പുറത്താവുന്നു. ഇന്ന ചൂഷണമെന്നല്ല, എല്ലാത്തരം ചൂഷണങ്ങളും ആ മുതലാളിത്ത നിർമ്മിത സാമൂഹ്യ സദാചാരം തന്നെയും. അത്തരം ഒരു ലോകത്ത് വാഹനങ്ങളും വ്യവസായവും കൃഷിയും കാലി വളർത്തലും ഒക്കെയുണ്ടാവും. പക്ഷേ അത് പ്രകൃതി വിഭവങ്ങളുടെയും മനുഷ്യാദ്ധ്വാനത്തിന്റെയും കടും വെട്ടായി മാറില്ല. മറിച്ച് കരുതലോടുകൂടിയുള്ള സഹജീവനമാവും.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു ടെക്സ്റ്റിന്റെ യാന്ത്രികമായ നടപ്പിലാക്കൽ അല്ല ഉദ്ദേശിക്കുന്നത് എങ്കിൽ പോലും മാർക്‌സ് എന്ന പേർ കണ്ടതുകൊണ്ട് കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് മാതൃക എന്ന് ഈ പറഞ്ഞതിനെ തീർച്ചയായും പുച്ഛിച്ച് തള്ളാവുന്നതാണ്. അത് അവരവരുടെ തീരുമാനത്തിനു വിടുന്നു.
വാസ്തവത്തിൽ ഇത് മാർക്‌സിൽ തുടങ്ങി അവസാനിക്കുന്ന ഒരാശയമേ അല്ല. അവസാനത്തെ മനുഷ്യന്റെ ആവശ്യങ്ങളെയും അനുഭാവപൂർവ്വം ചേർത്തുനിർത്തുന്ന മാനവികതയുടെതായ പരിഗണന നമുക്ക് വിവിധ മതങ്ങളിലും യുഗപ്രഭാവന്മാരായ ചിന്തകരിലും സാമൂഹ്യ പരിഷ്‌കർത്താക്കളിലും തുടങ്ങി ഇങ്ങ് പതിനാറാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട തോമസ് മോറിന്റെ ''യുട്ടോപിയ'', പത്തൊമ്പതാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിക്കപ്പെട്ട റസ്കിൻ ''അൺ ടു ദിസ് ലാസ്റ്റ്'' പോലെയുള്ള ഗ്രന്ഥങ്ങളിൽ വരെ കണ്ടെത്താം. എന്നാൽ മനുഷ്യനെ കൈവിടാതെ പ്രകൃതിയെ നിലനിർത്താനുള്ള പ്രായോഗിക രാഷ്ട്രീയ പദ്ധതികളെക്കുറിച്ചുള്ള ഏത് അന്വേഷണത്തിനും ഏതെങ്കിലും നിലയിൽ മാർക്‌സിലേക്കും തിരിഞ്ഞ് നോക്കേണ്ടിവരും എന്ന് മാത്രം. അതിൽ ആർക്കും പ്രത്യേകിച്ച് അഭിമാനിക്കാനൊ, ലജ്ജിക്കാനൊ ഒന്നുമില്ലതാനും.

The Starry Night / Vincent van Gogh

കോവിഡ് വെളിപ്പെടുത്തുന്നത്
ആധുനികതയെന്നത് മറ്റേത് ചരിത്ര ഘട്ടത്തെയും പോലെ സ്വയം സമ്പൂർണ്ണമായ ഒന്നല്ല. അത് ഒരു തുടർച്ചയാണ്. എന്നാൽ ആധുനിക വിമർശനങ്ങൾ പലപ്പോഴും അതിൽനിന്നുമുള്ള മുമ്പോട്ടുപോക്കിനു പകരം പുനരുദ്ധാരണോന്മുഖമായി പ്രവർത്തിക്കുന്നു. ആധുനികതയുടെ സമഗ്രവും സാർവ്വജനീനവുമായ ലോകവീക്ഷണത്തിന്റെ വലിയ കണ്ണുകളിൽ സൂക്ഷ്മമായ പല ജീവിത വൈരുദ്ധ്യങ്ങളും പെടാതെ പോയി എന്നത് സാധുവായ ഒരു വിമർശനമാണ്. എന്നാൽ അതിന്റെ മറുപടി സമഗ്രത, സാർവ്വജനീനത തുടങ്ങിയ മൂല്യങ്ങളുടെ സമ്പൂർണ്ണ സൈദ്ധാന്തിക നിരാസമല്ല. അതൊരു വൈജ്ഞാനികമോ, സൈദ്ധാന്തികമോ ആയ വഴിയല്ല, മറിച്ച് പിൽക്കാല മുതലാളിത്തത്തിന്റെ താല്പര്യങ്ങളെ ഒളിച്ച് കടത്തുവാനുള്ള ഒരു രഹസ്യമാർഗ്ഗം മാത്രമാണ്.
കോവിഡ് ഇന്ന് വെളിപ്പെടുത്തുന്നത് മുതലാളിത്തത്തിന്റെ പ്രപഞ്ച, ജീവിത വീക്ഷണങ്ങളിലെ പ്രതിസന്ധിയാണ്. ചരിത്രത്തിന്റെ മരണം പോലും പ്രവചിച്ച വ്യവസ്ഥ ഇന്ന് അതിന്റെ ആന്തരിക പ്രതിസന്ധികൾക്ക് മുമ്പിൽ പകച്ച് നിൽക്കുകയാണ്. അത്യന്താധുനിക സൗകര്യങ്ങളുള്ള കൂറ്റൻ ആശുപത്രികളും അതിപ്രഗൽഭരായ ഭിഷഗ്വരന്മാരും ഒക്കെയുണ്ടായിട്ടും വെറുമൊരു ഫ്‌ളൂവിനുമുമ്പിൽ അവർക്ക് പകച്ച് നിൽക്കേണ്ടിവരുന്നത് ഒരു രാജ്യത്തിന്റെ പ്രശ്‌നമല്ല, ഒരു മാതൃകയുടെ പ്രശ്‌നമാണ്.

കോവിഡ് ഇന്ന് വെളിപ്പെടുത്തുന്നത് മുതലാളിത്തത്തിന്റെ പ്രപഞ്ച, ജീവിത വീക്ഷണങ്ങളിലെ പ്രതിസന്ധിയാണ്. ചരിത്രത്തിന്റെ മരണം പോലും പ്രവചിച്ച വ്യവസ്ഥ ഇന്ന് അതിന്റെ ആന്തരിക പ്രതിസന്ധികൾക്ക് മുമ്പിൽ പകച്ച് നിൽക്കുകയാണ്.

വികേന്ദ്രീകൃതമായ ആരോഗ്യപരിപാലനത്തിന്റെ ചട്ടക്കൂടും ക്ഷേമരാഷ്ട്ര സങ്കല്പത്തിലൂന്നിയ ഭരണ സംവിധാനവുമില്ലാതെ വെറും ക്യാപിറ്റൽ കൊണ്ട് മാത്രം കേവലമൊരു ഫ്‌ളൂവിനെ പോലും പ്രതിരോധിക്കാനാവില്ല എന്നാണു കൊറോണ വൈറസ് ഞെളിഞ്ഞുനിന്ന് പറയുന്നത്. ഇത് കാണാതെ കൊറോണ പോലൊരു വ്യാധിയെ ആധുനികതയുടെ അഹന്തകൾക്ക് കിട്ടിയ അടിയായി വ്യാഖ്യാനിക്കുന്നത് അറിവില്ലായ്മയല്ല, ധൈഷണികമായ സത്യസന്ധതയില്ലായ്മയാണ്.
കോവിഡ് ആധുനിക ശാസ്ത്രത്തിന്റെ അഹങ്കാരങ്ങൾക്ക് ഏറ്റ അടിയല്ല, മുതലാളിത്ത ധാർഷ്ട്യങ്ങൾക്കേറ്റ പ്രഹരമാണ്. എല്ലാം തങ്ങളുടെ കൈപ്പിടിയിൽ ഭദ്രമായിക്കഴിഞ്ഞു എന്ന മുതലാളിത്ത അഹന്തയുടെ ചുടല പറമ്പാവുന്നു ആ വൈറസ്. എന്നാൽ അവിടെ ബലികൊടുക്കപ്പെടുന്നതും നിരപരാധികളായ മനുഷ്യരുടെ ജീവിതങ്ങളാണ്. അതുകൊണ്ട് കോവിഡ് അനന്തര ലോകത്തോട് ആ ആത്മാക്കൾ ആവശ്യപ്പെടുന്നത് ആധുനിക പൂർവ്വ മൂല്യങ്ങളുടെ പുനപ്രതിഷ്ഠയല്ല, ഒരു മുതലാളിത്താനന്തര ലോകത്തേക്ക് നയിക്കാൻ ഉതകുന്ന രാഷ്ട്രീയവും സാംസ്‌കാരികവുമായ വീണ്ടുവിചാരങ്ങളും ഇടപെടലുകളുമാണ്.

Comments