യുദ്ധം അതിര്‍ത്തികള്‍ക്ക്
വേണ്ടിയാണ്, സമരം അതിര്‍ത്തികളെ
തകര്‍ക്കാനും
യുദ്ധം അതിര്‍ത്തികള്‍ക്ക് വേണ്ടിയാണ്, സമരം അതിര്‍ത്തികളെ തകര്‍ക്കാനും
രോഗകാലത്ത് രാജ്യം നിർബന്ധിതവും അവശ്യവുമായ നിശ്ശബ്ദതയിൽ ജീവിക്കുമ്പോൾ ഭരണതലത്തിൽ എല്ലാം സ്വസ്ഥവും സമാധാനവുമായി നടക്കുകയാണ് എന്ന് കരുതുന്നത് മൗഢ്യമാണ്. സമരങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടം, രോഗപ്രതിരോധത്തെ യുദ്ധമെന്ന ദേശാഭിമാന വൈകാരികതയിലേക്ക് മാറ്റിയിടുന്നത് ദേശവും ഭരണവും ഒന്നാണ് എന്ന പ്രതീതി സൃഷ്ടിക്കാനുള്ള തന്ത്രമായാണ്. സാമ്പത്തിക പ്രതിസന്ധികളും നിർവഹിക്കാത്ത ഉത്തരവാദിത്തങ്ങളുമെല്ലാം ദേശസ്നേഹമെന്ന തന്ത്രത്തിൽ ന്യായീകരിക്കപ്പെടുമെന്ന് സ്റ്റേറ്റ് കരുതുന്നുണ്ട്. അതു കൊണ്ടു തന്നെ അതിജീവന സമരങ്ങളെ ക്വാറന്റൈൻ ചെയ്യാൻ അനുവദിക്കരുത് എന്ന് പറയുകയാണ് വിശാഖ് ശങ്കർ
15 Apr 2020, 07:40 PM
ലളിതമായി പറഞ്ഞാല്‍ സമരം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ളതാണെങ്കില്‍ യുദ്ധം അതിര്‍ത്തികള്‍ക്ക് വേണ്ടിയുള്ളതാണ്. ഒന്നുകില്‍ അതിര്‍ത്തി പ്രതിരോധിക്കാന്‍, അല്ലെങ്കില്‍ അത് വികസിപ്പിക്കാന്‍. സമരം ചെയ്യുന്നത് സാധാരണ മനുഷ്യരാണെങ്കില്‍ യുദ്ധം ചെയ്യുന്നത് ഭരണകൂട ഉപകരണങ്ങളാണ്. സമരങ്ങളുടെ ഗതിവിഗതികളില്‍ അതില്‍ പങ്കെടുക്കുന്ന സാധാരണ മനുഷ്യരുടെ തീരുമാനങ്ങള്‍ക്ക്, അവരുടെ ബോധ്യങ്ങള്‍ക്ക് ഒരുപരിധിവരെയെങ്കിലും സ്വാധീനം ചെലുത്താനാവുമെങ്കില്‍ യുദ്ധത്തില്‍ പട്ടാളത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഒരു പങ്കും വഹിക്കാനില്ല.
ജനാധിപത്യ വ്യവസ്ഥയില്‍ യുദ്ധവും സമരവും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം മുകളില്‍ പറഞ്ഞതൊന്നുമല്ല. സമരങ്ങള്‍ ഭരണകൂടവിരുദ്ധമായ ജനവികാരത്തെ രൂപീകരിക്കുകയും അത് ഭരണവര്‍ഗത്തിന് തലവേദന സൃഷ്ടിക്കുകയും ചെയ്യുന്നുവെങ്കില്‍ യുദ്ധങ്ങള്‍ ചെയ്യുന്നത് തിരിച്ചാണ്. അത് സര്‍ക്കാരിന്റെ നയപരവും ഭരണപരവുമായ വീഴ്ചകളില്‍നിന്ന് ജനശ്രദ്ധ തിരിക്കുകയും ദേശവും ഭരണകൂടവും ഒന്നാവുന്ന തീവ്രദേശീയതാബോധത്തിലേക്ക് അവരെ അണിചേര്‍ക്കുകയും ചെയ്യുന്നു.
മൂന്നുതരം യുദ്ധങ്ങള്‍
രാജാക്കന്മാരും സാമ്രാട്ടുകളുമൊക്കെ അവരുടെ ആഗ്രഹങ്ങളോളം വ്യാപ്തിയുള്ള യുദ്ധങ്ങള്‍ നയിച്ചിരുന്ന കാലത്തുനിന്ന് ഒരുപാടൊന്നും മാറിയിട്ടില്ല ആധുനിക നേഷന്‍ സ്റ്റേറ്റുകളുടെ കാലത്തെ യുദ്ധങ്ങള്‍. എങ്കിലും പൗരഗണത്തിന്റെ ജീവനും സ്വത്തിനും സ്വതന്ത്രാവകാശങ്ങള്‍ക്കും ഭീഷണിയാവുന്ന ബാഹ്യശക്തികള്‍ക്കെതിരെ അവരുടെ പ്രാതിനിധ്യ സര്‍ക്കാരുകള്‍ നടത്തുന്ന പോരാട്ടം എന്നതാണ് ജനാധിപത്യകാലത്തെ യുദ്ധങ്ങളുടെ നിര്‍വചനം. വലിയൊരളവില്‍ ജനം അത് വിശ്വസിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണല്ലോ യുദ്ധങ്ങളെ തങ്ങള്‍ക്ക് അനുകൂലമായ ജനവികാര രൂപീകരണത്തിന്റെ ഉപകരണമായി അവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നത്.
രാജ്യം മുഴുവന്‍ അടഞ്ഞ് നിശ്ചലമായി കിടക്കുന്നു എന്നതിനാല്‍ ഒന്നും നടക്കുന്നില്ല എന്ന് ആരും ധരിക്കരുത്. താഴിട്ട രാജ്യത്തിന്റെ നിശ്ശബ്ദമായ തെരുവുകള്‍ അറിയാതെ ചിലതൊക്കെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
യുദ്ധങ്ങളെ പൊതുവില്‍ മൂന്നായി തിരിക്കാം. ഒന്ന്; വീണുകിട്ടുന്ന യുദ്ധങ്ങള്‍, രണ്ട്; നിര്‍മ്മിത യുദ്ധങ്ങള്‍, മൂന്ന്; പ്രതീകാത്മക യുദ്ധങ്ങള്‍.
വീണുകിട്ടുന്ന യുദ്ധങ്ങള്‍ എന്നുവച്ചാല്‍ ഒരു ഭരണകൂടം തങ്ങളുടെ ഭരണപരമായ വീഴ്ചകളും അപര്യാപ്തതകളും കൊണ്ട് ജനങ്ങളുടെ അവമതിപ്പിന് പാത്രമായി നില്‍ക്കവേ മറ്റേതെങ്കിലും രാജ്യം അവരെ ആക്രമിക്കുന്നു. അത് അവരുടെ വീഴ്ചകളില്‍ നിന്ന് ശ്രദ്ധതിരിക്കുവാന്‍ ഒരവസരമായി അവര്‍ ഉപയോഗിക്കുന്നു. നിര്‍മിത യുദ്ധമെന്നത് ഒരു രാജ്യം തങ്ങള്‍ നേരിടുന്ന ഭരണപരമായ പ്രതിസന്ധികളില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ഒരു യുദ്ധത്തെ സ്വയം രൂപകല്‍പന ചെയ്ത് നടപ്പിലാക്കുന്ന അവസ്ഥയാണ്. മൂന്നാമത്തേത്, രാജ്യം നേരിടുന്ന ഒരു പ്രതിസന്ധിയെ യുദ്ധമായി വ്യാഖ്യാനിച്ച് അതുവഴി മറ്റുപ്രശ്‌നങ്ങളെയെല്ലാം തമസ്‌കരിക്കുക എന്നതും.

കഴിഞ്ഞ സര്‍ക്കാരിന്റെ വിചിത്രമായ ഭരണപരിഷ്‌കാരങ്ങള്‍ വഴി രാജ്യത്ത് ജനജീവിതം വഴിമുട്ടി നില്‍ക്കവേയാണ് പുല്‍വാമയില്‍ ആക്രമണം നടന്നത്. അതിനെത്തുടര്‍ന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് വഴി രാജ്യം തിരിച്ചടിക്കുന്നു. രാജ്യത്തെമ്പാടും യുദ്ധാന്തരീക്ഷം പടരുന്നു. ആ പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭരണപരാജയങ്ങളെയൊക്കെ അപ്രസക്തമാക്കി ആ സര്‍ക്കാര്‍ വര്‍ദ്ധിച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വരുന്നു. ഇതൊരു വീണുകിട്ടിയ യുദ്ധമായിരുന്നോ, അതോ രൂപകല്‍പന ചെയ്‌തെടുത്ത യുദ്ധമായിരുന്നോ എന്ന് നിജപ്പെടുത്തുക പ്രയാസമാവും. കാരണം രണ്ട് നിലയില്‍ ചിന്തിക്കാനും കാരണങ്ങളുണ്ട്.
ഇപ്പോള്‍ കോവിഡിനെതിരെ നടക്കുന്ന യുദ്ധത്തില്‍ പക്ഷേ അങ്ങനെ ഒരു സന്ദേഹത്തിനും വകുപ്പില്ല. അത് മുകളില്‍ പറഞ്ഞതുപോലൊരു പ്രതീകാത്മക യുദ്ധം തന്നെയാണ്.
പ്രതീകാത്മക യുദ്ധം
കൊറോണയ്‌ക്കെതിരെ നടക്കുന്നത് ഒരു സമരമാണോ യുദ്ധമാണോ എന്നുചോദിച്ചാല്‍, അതിനെതിരെ സമരം ചെയ്യുക സാധ്യമല്ല. അപ്പോള്‍ അതൊരു യുദ്ധമാണോ എന്ന് ചോദിച്ചാല്‍ അതുമല്ല. ഒരു ശത്രുവുണ്ട്. അതുപക്ഷേ മറ്റൊരു രാജ്യമോ, അന്യസഹായമുള്ള ആഭ്യന്തര അട്ടിമറിക്കാരോ ഒന്നുമല്ല, ഒരു വൈറസ്. പട്ടാളമോ, ആയുധങ്ങളോ, യുദ്ധക്കളമോ ഇല്ലിവിടെ, ഉള്ളത് ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രികളും മരുന്നും സാനിറ്റൈസറും മറ്റുമാണ്. എന്നാല്‍ ഇതില്‍ രാജ്യത്തിനു പൊതുവായുള്ള ഒരു അതിജീവന ഭീഷണിയുടെ പ്രശ്‌നവുമുണ്ട്.
കോവിഡില്‍നിന്ന് നമ്മെ രക്ഷപ്പെടാന്‍ സഹായിക്കാന്‍ ഭരണകൂട ഇടപെടല്‍ കൊണ്ട് മാത്രമേ കഴിയൂ. ലോകത്തെ തന്നെ വന്‍ ശക്തിയായിട്ടും അമേരിക്കന്‍ ജനത ഈ രോഗത്തിനുമുന്നില്‍ പകച്ച് നില്‍ക്കുന്നത് അവരുടെ ഭരണകൂടം പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കാന്‍ വിചിത്രമാംവണ്ണം കാലതാമസം വരുത്തിയതുകൊണ്ടാണ് എന്നത് ഇതിനടിവരയിടുന്നു. അപ്പോള്‍ ഇതൊരു സമരമോ, യുദ്ധമോ അല്ല, മറിച്ച് അടിയന്തരാവസ്ഥയാണ്. പ്രളയത്തെയോ, ക്ഷാമത്തെയോ ഒക്കെപ്പോലെയുള്ള അടിയന്തര ഭരണകൂട ഇടപെടല്‍ ആവശ്യപ്പെടുന്ന ഒരവസ്ഥ.

ഭരണകൂടങ്ങള്‍ക്ക് പക്ഷേ ഇതിനെ ഒരു യുദ്ധമായി പ്രൊജക്റ്റ് ചെയ്യാനാണ് താല്‍പര്യം. അതിജീവനത്തിലുപരി വിജയമെന്ന പദം കൂടുതല്‍ പ്രചാരത്തിലാവുന്നത് അതുകൊണ്ടാണ്. പ്രളയത്തെ, ഭൂകമ്പത്തെ, ഉരുള്‍പൊട്ടലിനെയൊന്നും നാം വിജയിക്കുകയല്ല, അതിജീവിക്കുകയാണു ചെയ്യുന്നതെങ്കില്‍ ഈ വൈറസും അതുപോലൊരു പ്രകൃതി നിര്‍മിത പ്രതിഭാസമാണ്. ഇതിനെയും അതിജീവിക്കാനേ പറ്റൂ. അതും ഒരന്താരാഷ്ട്ര രോഗം എന്ന നിലയില്‍ പരസ്പരം ആക്രമിച്ചല്ല, സഹകരിച്ച് മാത്രം നിയന്ത്രിക്കാനാവുന്ന ഒന്ന്.
ഷഹീന്‍ബാഗ് ഒഴിപ്പിച്ചു. നിസ്സാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനം കണ്ടുനിന്നു. ഭരണകൂടത്തിനു യുദ്ധമല്ല, സമരമാണ് തലവേദന എന്ന് ആദ്യം പറഞ്ഞതിനെ ഈ നടപടികള്‍ സാധൂകരിക്കുന്നു.
ഇതിങ്ങനെയൊക്കെയായിരുന്നിട്ടും പ്രതീകാത്മകമായി നാം ഇതിനെ ഒരു യുദ്ധമായി കാണുന്നു. അങ്ങനെ കാണാന്‍ ഭരണകൂടം നമ്മെ പ്രേരിപ്പിക്കുന്നു. എന്തുകൊണ്ട്?
വിസ്മരിക്കപ്പെട്ട സമരങ്ങള്‍
നിര്‍മിതമായാലും, വീണുകിട്ടിയതായാലും, പ്രതീകാത്മകമായാലും യുദ്ധം ജനശ്രദ്ധയെ ഭരണകൂടത്തിന്റെ പരാജയങ്ങളില്‍നിന്ന് അകറ്റി താല്‍കാലികമായെങ്കിലും അവര്‍ക്ക് അനുകൂലമായ ജനകീയ ഐക്യദാര്‍ഢ്യത്തിലേക്ക് നയിക്കുന്നു. ഇത് നല്‍കുന്ന സമയം നിര്‍ണായകമായ പല ജനകീയ പ്രശ്‌നങ്ങളെയും, സമരങ്ങളെയും തമസ്‌കരിക്കുവാനുള്ള ഇടവേളയായി അവര്‍ ഉപയോഗിക്കുകയും ചെയ്യുന്നു.
പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് രാജ്യത്തെമ്പാടുനിന്നും ഉയര്‍ന്നുവന്ന സമരങ്ങള്‍ ഇന്ത്യന്‍ ഭരണകൂടത്തിനുണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. അവര്‍ വിഭാവനം ചെയ്തതുപോലെ ഒരു ഹിന്ദു- മുസ്ലിം വിഭജനം ഉണ്ടായില്ല എന്ന് മാത്രമല്ല, പതിറ്റാണ്ടുകള്‍ പണിയെടുത്ത് ഉണ്ടാക്കിയ ആ വിഭജനത്തെ തകര്‍ക്കുംവിധം ഒരു സഹജാവബോധം സിവില്‍ സമൂഹത്തില്‍ നിന്ന് ഉണ്ടായിവരുന്നുവോ എന്ന ശങ്ക ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്തു. രാജ്യതലസ്ഥാനത്ത് ഷഹീന്‍ ബാഗില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന സമരത്തിനുകിട്ടിയത് മുസ്ലിം സമുദായത്തിന്റെ മാത്രം പിന്തുണയല്ല. രാജ്യമെമ്പാടുമുള്ള സര്‍വകലാശാലകളില്‍ പടര്‍ന്നുപിടിച്ച പൗരത്വ നിയമ വിരുദ്ധ സമരങ്ങളിലും ഒരു മതവിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അണിചേര്‍ന്നത്. മാദ്ധ്യമങ്ങളില്‍ ദീര്‍ഘനാള്‍ വാര്‍ത്തയായി കത്തിനിന്ന ആ പ്രക്ഷോഭം നമ്മളിന്ന് മറന്നിരിക്കുന്നു. അതെന്നല്ല, കോവിഡ് വ്യാപനത്തിന്റെയും, മരണത്തിന്റെയും ക്വാറന്റയിന്റെയും ലോക്ഡൗണിന്റെയുമല്ലാതെ ആഭ്യന്തര, അന്താരാഷ്ട്ര വാര്‍ത്തകളേ ഇല്ലാതായി.
വികസിക്കുന്ന വിഭജനങ്ങള്‍
പ്രധാനമന്ത്രി രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം ആദ്യം നടന്ന പരിപാടിതന്നെ വേണ്ടത്ര മുന്‍ കരുതല്‍ സ്വീകരിച്ച് സമരം തുടരും എന്ന് പ്രഖ്യാപിച്ച ഷഹീന്‍ ബാഗിലെ പൗരത്വ നിയമ വിരുദ്ധ സമരക്കാരെ ഒഴിപ്പിക്കുകയായിരുന്നു. സമരപന്തല്‍ പൊളിച്ചുമാറ്റി ഒമ്പതുപേരെ കസ്റ്റഡിയിലെടുത്തു. കോവിഡ് ഭീതിയെ തുടര്‍ന്ന് രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹോസ്റ്റലുകള്‍ ഉള്‍പ്പെടെ അടച്ചിട്ടതോടെ അവിടങ്ങളില്‍ നടന്നുവന്ന പ്രക്ഷോഭങ്ങളും സ്വിച്ചിട്ടപോലെ നിന്നു.

മുമ്പേ ദുര്‍ബലമായിരുന്ന പ്രതിപക്ഷം ഇപ്പോള്‍ ചിത്രത്തിലേയില്ല. മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന സര്‍ക്കാരിന് സാംസ്‌കാരിക പ്രതിപക്ഷമായി വര്‍ത്തിച്ചിരുന്ന രാജ്യത്തെ ബുദ്ധിജീവികള്‍, കല- സാഹിത്യ പ്രവര്‍ത്തകര്‍ എന്നിവരുടെയൊക്കെ ശ്രദ്ധ കോവിഡിലേക്ക് തിരിഞ്ഞതോടെ ആ വെല്ലുവിളിയും ഏതാണ്ട് ഒഴിഞ്ഞു. എന്നാല്‍ ഈ ഇടവേളയില്‍ മറ്റൊന്ന് കൃത്യമായി നടന്നു. പൗരത്വനിയമത്തിനെതിരായ സമരങ്ങള്‍ ഉണ്ടാക്കിയെടുത്തു എന്ന് തോന്നിച്ച മതേതര ദേശീയതയെ തകര്‍ത്ത് ഹിന്ദുത്വ ദേശീയതയിലേക്ക് ഇന്ത്യയെ പുനഃസ്ഥാപിക്കുകയായിരുന്നു അത്.
മുസ്ലീമില്‍നിന്നും, സോഷ്യലിസ്റ്റുകളില്‍നിന്നും, ലിബറലുകളില്‍നിന്നും ഭൂരിപക്ഷ ഹിന്ദുവിന്റെ സ്വത്വബോധത്തെ വിഭജിച്ച് തീവ്ര ഹിന്ദുത്വത്തിന്റെ കൊടിക്കീഴില്‍ കൊണ്ട് കെട്ടുക എന്നത് സംഘപരിവാര്‍ ദീര്‍ഘകാലമായി ചെയ്തുകൊണ്ടിരിക്കുന്ന ദൗത്യമാണ്. അത് ഈ കോവിഡ് കാലത്തും അഭംഗുരം തുടരുന്നു. എന്നാല്‍ അതൊക്കെയും കോവിഡിനെതിരായ ദേശീയയുദ്ധത്തിന്റെ കാഹളത്തില്‍ പെട്ട് മുങ്ങിപ്പോകുകയാണ്. അവയൊന്നും വാര്‍ത്തയാവുന്നില്ല എന്ന് മാത്രമല്ല, ആവേണ്ടതാണെന്ന് ആര്‍ക്കും തോന്നുന്നതുപോലുമില്ല.
അടച്ചിട്ട രാജ്യത്ത് ഒരുങ്ങുന്നത്
രാജ്യം മുഴുവന്‍ അടഞ്ഞ് നിശ്ചലമായി കിടക്കുന്നു എന്നതിനാല്‍ ഒന്നും നടക്കുന്നില്ല എന്ന് ആരും ധരിക്കരുത്. താഴിട്ട രാജ്യത്തിന്റെ നിശ്ശബ്ദമായ തെരുവുകള്‍ അറിയാതെ ചിലതൊക്കെ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിന്റെ സൂചന മാത്രമേ ഇന്ന് ലഭ്യമാകുന്നുള്ളു എന്നുമാത്രം. അവയില്‍ ഒന്നാണ് തബ്ലീഗ് കോവിഡ് എന്ന പ്രയോഗം.
തബ്ലീഗ് ജമാഅത്ത് എന്നത് ഇസ്ലാം മതവിശ്വാസികള്‍ക്കിടയിലെ അതിന്യൂനപക്ഷമാണ്. എല്ലാം ദൈവം നോക്കിക്കൊള്ളും, നമ്മള്‍ കൂട്ടം കൂടിയിരുന്ന് പ്രാര്‍ത്ഥിച്ചാല്‍ മാത്രം മതി എന്ന് വിശ്വസിക്കുന്ന ഒരു സെക്റ്റ്. അവരുടെ വാര്‍ഷിക സമ്മേളനം ഡല്‍ഹിയിലെ നിസ്സാമുദ്ദീനില്‍ നടന്നു. അതില്‍ വിവിധ നാടുകളില്‍നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു. അവരില്‍ ചിലര്‍ വഴി കൊറോണ വൈറസ് മറ്റ് പലരിലേക്കും പടര്‍ന്നു. ഇതാണു 'തബ്ലീഗ് കോവിഡ്' എന്ന് വിശേഷിപ്പിക്കപ്പെട്ടത്.
ജിഹാദ് എന്ന പദത്തിന് വിശുദ്ധ യുദ്ധം എന്നും അര്‍ത്ഥമുണ്ട്. ലോകത്തെമ്പാടും മതം പരത്താന്‍ വിശ്വാസികള്‍ ചെയ്യേണ്ട സന്നദ്ധ സേവനമായും അത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. അത് എന്തുതന്നെയായാലും ലൗ ജിഹാദ് എന്ന പ്രയോഗം ഓര്‍മ കാണും. ഹിന്ദു പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയില്‍ വീഴ്ത്തി മതം മാറ്റാനുള്ള സംഘടിത ശ്രമം എന്ന നിലയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട അതിന് വസ്തുതകളുടേതായ യാതൊരു പിന്തുണയും ഇല്ലെന്ന് പിന്നീട് തെളിഞ്ഞു. ഇന്നിപ്പോള്‍ ഇതാ 'കൊറോണ ജിഹാദ്'. നിസാമുദ്ദീനില്‍ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തെ രാജ്യത്തെ ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിംകള്‍ നടത്തുന്ന വിശുദ്ധ യുദ്ധമായി വ്യാഖ്യാനിച്ച് നിലവില്‍ വരുന്ന ഒരു പ്രയോഗമാണത്.
കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുമ്പോഴും, ഈ പ്രതീകാത്മക യുദ്ധത്തെ ആ നിലയ്ക്ക് അംഗീകരിക്കുമ്പാേഴും ചിലത് ഓര്‍ക്കുകയും കൂടിവേണം.അതിജീവന സമരങ്ങള്‍ ക്വാറന്റൈന്‍ ചെയ്യപ്പെടരുത്, ഒരു യുദ്ധത്തെയും അതിനനുവദിക്കരുത്.
പ്രത്യക്ഷമായിതന്നെ അസംബന്ധമെന്ന് മനസിലാക്കാവുന്ന ഈ നുണപ്രചാരണത്തിനുപോലും ഭയചകിതരായ ഉത്തരേന്ത്യന്‍ സമൂഹങ്ങളില്‍ വലിയ വേരോട്ടമാണ്. കസ്റ്റഡിയില്‍ എടുത്തിട്ടും അവര്‍ ചികിത്സയോട് സഹകരിക്കുന്നില്ല എന്നൊക്കെയുള്ള വാര്‍ത്തകള്‍ പൊലിപ്പിച്ച് കാട്ടി അവിടത്തെ മാധ്യമങ്ങളും അതിനുസഹായിക്കുന്നു. നമ്മുടെ കേരളത്തിലുമുണ്ട് ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കാന്‍ വിസമ്മതിക്കുന്ന, ക്വാറന്റയിനില്‍നിന്ന് ചാടിപ്പോകുന്ന മനുഷ്യര്‍. അവരെയൊക്കെ ജിഹാദികളായി വ്യാഖ്യാനിച്ചാലോ? അതോടെ 'കൊറോണ ജിഹാദികള്‍' എന്ന പ്രയോഗം മതേതരമായ ഒന്നായി മാറും!
സര്‍ക്കാര്‍ എന്തുചെയ്തു?
തബ്ലീഗ് സംഘാടകരുടെ പക്ഷത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇസ്ലാം മതവിശ്വാസികള്‍ തന്നെയായ മനുഷ്യരായിരുന്നു അത് സമൂഹമാധ്യമങ്ങളിലും മറ്റുമായി കണ്ടെത്തി വിമര്‍ശിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് എന്ന കാര്യവും ഓര്‍ക്കണം. മാത്രമല്ല, തബ്ലീഗുകാര്‍ നടത്തിയത് ഒരു രഹസ്യ സമ്മേളനമൊന്നുമായിരുന്നില്ല. എന്നിട്ട്, ഭരണകൂടം അത് തടയാന്‍ എന്തുചെയ്തു? മാര്‍ച്ച് 12, 13 തീയതികളില്‍ നോട്ടീസ് നല്‍കി എന്ന് പറയുന്നു, എന്നിട്ട് അവര്‍ പിരിഞ്ഞ് പോയില്ലെന്നും. അങ്ങനെയെങ്കില്‍ നടപടിയെടുക്കുകയല്ലേ വേണ്ടത്?
മാര്‍ച്ച് 24ന് പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നു. അഞ്ചിലധികം പേര്‍ ഒരുമിച്ച് നില്‍ക്കാന്‍ പാടില്ലെന്ന് പറയുന്നു. നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷന്റെ അടുത്താണ് തബ്ലീഗ് ആസ്ഥാനമായ മര്‍കസ്. എന്നിട്ടും പിന്നെയും ഒരാഴ്ച കഴിഞ്ഞ് 31 നാണ് പൊലീസ് അവിടം ഒഴിപ്പിച്ചത്. അപ്പോള്‍ അവിടെ വിദേശികളുള്‍പ്പെടെ രണ്ടായിരത്തൊളം പേര്‍ ഉണ്ടായിരുന്നുവെന്നും. എന്തേ നടപടി ഇത്രയും വൈകി? അതും ഷഹീന്‍ ബാഗിലെ സമരക്കാരെ ഒഴിപ്പിക്കാന്‍ ഒരു ദിവസത്തെ അമാന്തം പോലും ഉണ്ടായില്ല എന്നിരിക്കേ?
ഭരണകൂടവും പൊലീസും അവരുടെ ഇന്റലിജന്‍സ് വിഭാഗവുമൊന്നും നിസാമുദ്ദീനില്‍ തമ്പടിച്ച രണ്ടായിരം പേരെ കണ്ട ഭാവം നടിച്ചില്ല, നടപടിയും എടുത്തില്ല. എന്തേ? വേണ്ടസമയത്ത് വേണ്ടത് ചെയ്താല്‍ പ്രശ്‌നം പരിഹരിക്കപ്പെടും എന്നല്ലാതെ അത് കിടന്ന് വെന്ത് 'കൊറോണ ജിഹാദ്' പരുവമാകില്ല. പൗരത്വനിയമത്തിലൂടെ നടക്കാതെ പോയ ഹിന്ദു- മുസ്ലിം വിഭജന പദ്ധതിക്കുശേഷം അവര്‍ക്ക് വീണുകിട്ടിയ വടിയായിരുന്നു തബ്ലീഗ്. അതിനെ അവര്‍ കൃത്യമായി ഉപയോഗിച്ചു.
ഷഹീന്‍ബാഗ് ഒഴിപ്പിച്ചു. നിസ്സാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനം കണ്ടുനിന്നു. ഭരണകൂടത്തിനു യുദ്ധമല്ല, സമരമാണ് തലവേദന എന്ന് ആദ്യം പറഞ്ഞതിനെ ഈ നടപടികള്‍ സാധൂകരിക്കുന്നു.
എം.പി ഫണ്ട്: അത്ര നിഷ്‌കളങ്കമല്ലാത്ത അജണ്ട
കിട്ടിയ അവസരം വിനിയോഗിച്ച് അവര്‍ നടപ്പിലാക്കിയ മറ്റൊരു പദ്ധതിയാണ് കോവിഡിനെ ചാരി പാര്‍ലമെന്റ് പ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ട് പിടിച്ചുപറിക്കുക എന്നത്. സാധാരണഗതിയില്‍ വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തേണ്ട ഇത്തരമൊരു നീക്കം കോവിഡ് പശ്ചാത്തലത്തില്‍ ചില പരാതികളും കത്തും പ്രസ്താവനയുമായി ഒടുങ്ങി. എന്നാല്‍ ഇതിനുപിന്നിലെ അജണ്ട അത്ര ലളിതവും നിഷ്‌കളങ്കവുമാവാന്‍ വഴിയില്ല എന്നാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്. ബി.ജെ.പി- സംഘപരിവാര്‍ ശക്തികളുടെ ഇഷ്ടക്കാരല്ലാത്തവര്‍ക്കും കൃത്യമായി ലഭിക്കുമായിരുന്ന ഒരു ഫണ്ട് കൂടിയാണ് ഒരൊച്ചപ്പാടുമില്ലാതെ നിശ്ശബ്ദം തട്ടിപ്പറിക്കപ്പെട്ടത്.
കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ടുകളുടെ വിതരണത്തില്‍ കണ്ടുവരുന്ന പ്രകടമായ രാഷ്ട്രീയ വിവേചനങ്ങള്‍ കൊറോണയെ നേരിടാന്‍ അനുവദിച്ച പാക്കേജിലും പ്രതിഫലിച്ചത് നിസ്സഹായരായി കണ്ടുനില്‍ക്കാനേ നമുക്കായുള്ളു. മാത്രവുമല്ല, ബി.ജെ.പിക്ക് വേരോട്ടം കുറവുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം കൈക്കൊണ്ടുപോരുന്ന പകപോക്കല്‍ നയത്തിന്റെ ചരിത്രം കൂടി വെച്ച് വായിച്ചാല്‍ ഇത് രണ്ടുവര്‍ഷം കൊണ്ട് പുനഃസ്ഥാപിക്കപ്പെടണമെന്നുമില്ല.
ഊതിപ്പെരുപ്പിച്ച കണക്കുകൊണ്ട് മൂടിവെച്ചിരുന്ന രാജ്യത്തിന്റ സാമ്പത്തിക തകര്‍ച്ചയും വളര്‍ച്ചാനിരക്കിലെ ഇടിവുമൊന്നും ഇനിയും അവര്‍ക്ക് മറയ്‌ക്കേണ്ട കാര്യമില്ല. എല്ലാം കോവിഡില്‍ ആരോപിക്കാം. അതിന്റെ പശ്ചാത്തലത്തില്‍ എം.പി ഫണ്ടിന്റെ രണ്ട് വര്‍ഷം കാലാവധി ഉള്‍പ്പെടെ എന്തും നീട്ടിവെക്കാം. വേണ്ടിവന്നാല്‍ കൈ മലര്‍ത്താം. ഇത് സംസ്ഥാനങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയെ സുവര്‍ണാവസരമായി കണ്ട് ഉപയോഗിക്കാം.
രാഷ്ട്രീയ ഒറ്റമൂലി
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ അടുത്തദിവസങ്ങളില്‍തന്നെ ഡല്‍ഹിയില്‍ നിന്ന് ആയിരക്കണക്കിനു തൊഴിലാളികള്‍ നാടുകളിലേക്ക് മടങ്ങാന്‍ തെരുവിലിറങ്ങിയത് നാം കണ്ടു. അടച്ചിടലിന്റെ പ്രസക്തിയൊട്ടാകെ കാറ്റില്‍ പറന്ന ദിവസങ്ങള്‍. കിട്ടിയ ബസ്സില്‍ തിക്കിത്തിരക്കി അവര്‍ നാട്ടിലേക്ക് പോകുന്നതും കണ്ടു. എന്തുകൊണ്ട് അത് സംഭവിച്ചു?
ലോക്ഡൗണ്‍ കൊണ്ട് ഗുണമുണ്ടാകണമെങ്കില്‍ പൂട്ടിട്ടാല്‍ മാത്രം പോര. അടച്ചിരിക്കുന്ന മനുഷ്യരെ നോക്കി ലൈറ്റടിക്കുകയും പാട്ട കൊട്ടുകയും നമിക്കുകയും ഒന്നും ചെയ്തിട്ടും കാര്യമില്ല. കൃത്യമായ മുന്നൊരുക്കത്തോടെ നടപ്പിലാക്കി വിജയിപ്പിക്കേണ്ട ഒന്നാണത്. അതിനുവേണ്ടത് ആസൂത്രണമാണ്. അതാവട്ടെ കലാപങ്ങള്‍ സംഘടിപ്പിക്കുന്നതുപോലെ പ്രാകൃതമായ ഒന്നല്ലതാനും.
പരിഭ്രാന്തരായ മനുഷ്യര്‍ ജോലിയും കൂലിയുമില്ലാതെ ഇവിടെ നിന്നിട്ടെന്ത് കാര്യം, നാട്ടില്‍ പോയാല്‍ കൃഷിയെങ്കിലും ചെയ്യാം എന്നുപറഞ്ഞ് തെരുവിലിറങ്ങിയത് അവര്‍ക്കായി ആരും ഒന്നും ചെയ്യുന്നില്ല എന്ന അനാഥത്വബോധത്താല്‍ പ്രചോദിതരായാണ്. അതിനവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാന്‍ എല്ലായ്‌പ്പോഴും റെട്ടറിക്ക് മാത്രം മതിയാവില്ല. അതിനു ക്രിയാത്മക ഇടപെടലുകള്‍ വേണം. പരമാവധി പരിശോധന നടത്തുകയും രോഗബാധിതരെ കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യുകയും ഒപ്പം അടച്ചിരിക്കുന്ന മനുഷ്യര്‍ പുറത്തിറങ്ങാതിരിക്കാന്‍ വേണ്ട യുക്തിസഹവും ക്രിയാത്മകവുമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്താലേ ലോക്ഡൗണ്‍ കൊണ്ട് ഉപകാരമുള്ളൂ. അല്ലാതെ അനന്തമായ അടച്ചിടല്‍ കൊണ്ട് ഒരുകാര്യവുമില്ല.

ഭരണകൂടത്തിന്റെ ഒറ്റമൂലി
വിമര്‍ശനങ്ങള്‍ക്കൊക്കെയും പക്ഷേ ഭരണകൂടത്തിനിപ്പോള്‍ ഒരൊറ്റമൂലിയുണ്ട്; ദേശസ്‌നേഹം. ഇത്തരം ഒരു യുദ്ധ സാഹചര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് അവരുടെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തും. അങ്ങനെ ചെയ്യുന്നത് രാജ്യദ്രോഹമാണ്. അവിടെ എല്ലാവരും നിശബ്ദരാകുന്നു. ഗ്രാമത്തില്‍ പോയാല്‍ കുടുബത്തെ കൃഷിയില്‍ സഹായിക്കുകയെങ്കിലും ചെയ്യാം എന്നുപറഞ്ഞ് കൂട്ടമായി ബസില്‍ കയറി പോയ നിസ്സഹായരായ മനുഷ്യരുടെ അതിജീവന സമരത്തിന്റെ തുടര്‍ വാര്‍ത്തകള്‍ ഉള്‍പ്പെടെ.
തീവ്ര മുതലാളിത്തപക്ഷ വലത് സര്‍ക്കാരുകള്‍ക്ക് അവര്‍ പണ്ടേ ചെന്നുപെട്ട പ്രതിസന്ധിയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള പുതിയ വഴിയാവുകയാണ് കോവിഡിനെതിരായ യുദ്ധം. ഇത് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെമ്പാടും അങ്ങനെ ഉപയോഗിക്കപ്പെടാന്‍ പോകുകയാണ്. അതുകൊണ്ട് തന്നെ കൃത്യമായ സാമൂഹ്യ അകലം പാലിച്ച് വീട്ടിലിരിക്കുമ്പോഴും, ഈ പ്രതീകാത്മക യുദ്ധത്തെ ആ നിലയ്ക്ക് അംഗീകരിക്കുമ്പാേഴും നാം ഒപ്പം ചിലത് ഓര്‍ക്കുകയും കൂടിവേണം.
അതിജീവന സമരങ്ങള്‍ ക്വാറന്റൈന്‍ ചെയ്യപ്പെടരുത്, ഒരു യുദ്ധത്തെയും അതിനനുവദിക്കരുത്.
Ammad kutty nagath
17 Apr 2020, 08:38 PM
ആനന്ദ് തെൽതുംദ്ധേയെ പോലുള്ള ആക്ടിവിസ്റ്റുകളുടെ അറസ്റ്റും രാമായണം സീരിയൽ പുനഃപ്രക്ഷേപണത്തിലൂടെ ലക്ഷ്യമാക്കുന്ന അജണ്ടകളും ഇതോടൊപ്പം ചേർത്തു വായിക്കുകയും ചർച്ച ചെയ്യപ്പെടേണ്ടതുമാണെന്ന് തോന്നുന്നു
Ammad kutty nagath
17 Apr 2020, 08:31 PM
ആനന്ദ് തെൽതുംദ്ധേയെ പോലുള്ള ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തതും, രാമായണം സീരിയലിന്റെ പുനഃപ്രക്ഷേപണത്തിലൂടെ നടപ്പിലാക്കുന്ന മറ്റൊരു അജണ്ടയും ഇതോടൊപ്പം വായിക്കേണ്ടതുണ്ട്
രാജു വാവാട്
17 Apr 2020, 07:43 PM
അതിജീവനസമരങ്ങളെ തന്ത്രപൂർവം വഴി തിരിച്ചു വിടാൻ ഭരണകൂടം, കോവിഡിനെ മറയാക്കി നടത്തുന്ന ഗൂഡാലോചനകളെ തുറന്നു കാണിക്കുന്നു ലേഖകന് അഭിവാദ്യങ്ങൾ
JUSTIN JACOB
17 Apr 2020, 07:29 PM
ഊതിപ്പെരുപ്പിച്ച കണക്കുകൊണ്ട് മൂടിവെച്ചിരുന്ന രാജ്യത്തിന്റ സാമ്പത്തിക തകര്‍ച്ചയും വളര്‍ച്ചാനിരക്കിലെ ഇടിവുമൊന്നും ഇനിയും അവര്‍ക്ക് മറയ്‌ക്കേണ്ട കാര്യമില്ല. എല്ലാം കോവിഡില്‍ ആരോപിക്കാം. അതിന്റെ പശ്ചാത്തലത്തില്‍ എം.പി ഫണ്ടിന്റെ രണ്ട് വര്‍ഷം കാലാവധി ഉള്‍പ്പെടെ എന്തും നീട്ടിവെക്കാം. വേണ്ടിവന്നാല്‍ കൈ മലര്‍ത്താം. ഇത് സംസ്ഥാനങ്ങളില്‍ ഉണ്ടാക്കുന്ന പ്രതിസന്ധിയെ സുവര്‍ണാവസരമായി കണ്ട് ഉപയോഗിക്കാം. നിരവധി നിരീക്ഷണങ്ങളിൽ പ്രധാനമായി തോന്നിയ ഒന്ന്.
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
PJJ Antony
19 Apr 2020, 12:31 PM
'ഈ ഇടവേളയില്‍ മറ്റൊന്ന് കൃത്യമായി നടന്നു. പൗരത്വനിയമത്തിനെതിരായ സമരങ്ങള്‍ ഉണ്ടാക്കിയെടുത്തു എന്ന് തോന്നിച്ച മതേതര ദേശീയതയെ തകര്‍ത്ത് ഹിന്ദുത്വ ദേശീയതയിലേക്ക് ഇന്ത്യയെ പുനഃസ്ഥാപിക്കുകയായിരുന്നു അത്.' Unfortunate but true.