എച്ചിൽ തിന്ന് കാളൽ ശമിപ്പിച്ച
കൊടും പട്ടിണിയുടെ
ഒരു PAST
എച്ചിൽ തിന്ന് കാളൽ ശമിപ്പിച്ച കൊടും പട്ടിണിയുടെ ഒരു PAST
പട്ടിണിയുടെയും കൊടുംദാരിദ്ര്യത്തിന്റെയും തീവ്രമായ അനുഭവങ്ങള്‍ പങ്കിടുകയാണ് മലയാളത്തിലെ ശ്രദ്ധേയ വായനക്കാരനും എഴുത്തുകാരനുമായ മുഹമ്മദ് അബ്ബാസും കവിയും ചിത്രകാരനുമായ സുധീഷ് കോട്ടേമ്പ്രവും.
13 Jul 2021, 10:24 AM
സ്‌കൂളില്‍ കൂട്ടുകാരന്റെ ചോറ്റുപാത്രത്തില്‍ ബാക്കിയായ മീന്‍തുണ്ടും എച്ചിലും രുചിയോടെ വാരിത്തിന്ന് വിശപ്പടക്കുന്ന എട്ടാം ക്ലാസുകാരന്‍.
ഭക്ഷണം കഴിക്കാന്‍ വേണ്ടി മുന്തിയ ഹോട്ടലില്‍ അതിഥികളുടെ കാരിക്കേച്ചര്‍ വരക്കാനുള്ള പണിയേറ്റെടുത്ത്, കാലിയായ പാത്രങ്ങളില്‍നിന്ന് പേരറിയാത്ത ഭക്ഷണങ്ങളെടുത്തുരുചിച്ച് അപമാനത്താലും ലജ്ജയാലും കുനിഞ്ഞ ശിരസ്സോടെ മടങ്ങുന്ന യുവാവ്.
പട്ടിണിയുടെയും കൊടുംദാരിദ്ര്യത്തിന്റെയും രണ്ടുതരം അനുഭവങ്ങള്‍ പങ്കിടുകയാണ് മലയാളത്തിലെ ശ്രദ്ധേയ വായനക്കാരനും എഴുത്തുകാരനുമായ മുഹമ്മദ് അബ്ബാസും കവിയും ചിത്രകാരനുമായ സുധീഷ് കോട്ടേമ്പ്രവും; ട്രൂ കോപ്പി വെബ്സീനിലൂടെ.

മുഹമ്മദ് അബ്ബാസ് എഴുതുന്നു: അക്കാലത്ത് ഏഴാം ക്ലാസ് വരെ മാത്രമേ ഉച്ചച്ചോറ് ഉണ്ടായിരുന്നുള്ളൂ. ആ അറിവ് ഞങ്ങളില്‍ ഞെട്ടലുണ്ടാക്കി. ഉച്ചച്ചോറിനുവേണ്ടിയാണ് പല മാതാപിതാക്കളും കുട്ടികളെ സ്‌കൂളിലേക്ക് വിടുന്നതെന്നും ആ ഒരു നേരത്തെ ഭക്ഷണമാണ് കുട്ടികളുടെ ഒരു ദിവസത്തിലെ കാര്യമായ ഭക്ഷണമെന്നും മുത്തയ്യന്‍ സാറിന് അറിയാമായിരുന്നു. പക്ഷേ സാറിന്റെ വീട്ടില്‍ സാറിന്റെ അച്ഛനും അമ്മയും ഭാര്യയും രണ്ട് കുട്ടികളും സഹോദരിമാരും സാറിന്റെ വരുമാനം കൊണ്ടാണ് ജീവിച്ചു പോന്നത്. കരുണയ്ക്കും കടമയ്ക്കും ഇടയില്‍ ആ മനുഷ്യന്‍ വല്ലാതെ നിസ്സഹായനായി. പിന്നീടങ്ങോട്ട് എട്ടാം ക്ലാസിലെ കുട്ടികള്‍ മറ്റു കുട്ടികള്‍ ചോറുവാങ്ങി തീരും വരെ കാത്തുനിന്നു. വലിയ കുട്ടകത്തില്‍ ബാക്കിയാവുന്ന ഒടുക്കത്തെ വറ്റും വടിച്ചെടുത്തിട്ടും ഞങ്ങളില്‍ പലര്‍ക്കും ഉച്ചച്ചോറ് കിട്ടിയില്ല. കിട്ടിയവര്‍ക്കു തന്നെ കറി കിട്ടിയില്ല. കുറച്ച് കുട്ടികള്‍ എട്ടാം ക്ലാസില്‍ നിന്ന് കൊഴിഞ്ഞ് പോയി.
വിശപ്പ് മാറാന്‍ ചോറും സാമ്പാറും തന്നെ വേണമെന്നില്ലെന്ന് തെളിയിച്ച് തങ്കരാജ് പുതിയ പുതിയ ഭക്ഷണ പരീക്ഷണങ്ങള്‍ നടത്തി. ആമ്പലും താമരയും ഏറ്റവും രുചിയോടെ ഞങ്ങള്‍ വിഴുങ്ങി. പഴുത്ത പന നൊങ്കിന്റെ മഞ്ഞനീര് ഞങ്ങളുടെ കവിളുകളിലും കുപ്പായത്തിലും അടയാളപ്പെട്ടുകിടന്നു. തങ്കരാജ് കട്ട് പറിച്ചുകൊണ്ട് വരുന്ന പച്ച ഏത്തക്കായകള്‍ വായില്‍ കിടന്ന് ചവര്‍ത്തു. ഓരോ പുതിയ വിഭവങ്ങള്‍ കണ്ടെത്തുമ്പഴും അവന്‍ പറയും; ‘ഇത്ക്ക് താന്‍ ശെരിയാന രുശി.'
വിശപ്പ് എല്ലാത്തിനേയും രുചിയുള്ളതാക്കി.
ടീച്ചര്‍മാരുടെ കൂടെ ഓഫീസ് റൂമിലിരുന്ന് ഭക്ഷണം കഴിക്കുന്ന ഗിരീഷിന്റെ ചോറ്റുപാത്രം കഴുകി വൃത്തിയാക്കി കൊടുക്കാന്‍ തങ്കരാജ് തീരുമാനിച്ചത് എനിക്ക് വേണ്ടിയായിരുന്നു. ഗിരീഷ് ചോറ് തിന്ന് തീരുവോളം അവന്‍ ഓഫീസ് റൂമിന്റെ മുമ്പില്‍ ചുറ്റിപ്പറ്റി നിന്നു. ചോറ്റുപാത്രം കയ്യില്‍ കിട്ടിയാല്‍ അതുമായി ചോറ്റുപുരയുടെ പിറകിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന എന്റെയടുത്തേക്ക് അവന്‍ ഓടി വരും. ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ തങ്കരാജ് എനിക്ക് കാവല്‍ നിന്നു. ഗിരീഷ് ബാക്കി വെച്ച മീന്‍തുണ്ടുകളും ഉരുളകിഴങ്ങും തക്കാളിയും കുത്തരിയുടെ ചോറും ഞാന്‍ രുചിയോടെ കഴിച്ചു. അവന്‍ വായിലിട്ട് ചവച്ചു തുപ്പിയ മുരിങ്ങക്കായ ഞാന്‍ ചവച്ച് ഈമ്പി അതിന്റെ ഒടുക്കത്തെ തരിയും നൊട്ടി നുണഞ്ഞു. എന്റെ മുമ്പിലെ ലോകം വിശപ്പായിരുന്നു. എന്റെ ആകാശം വിശപ്പായിരുന്നു. ഞാന്‍ കണ്ട നിറങ്ങളൊക്കെ വിശപ്പിന്റെതായിരുന്നു. ഞാന്‍ പാത്രം വടിച്ച് നക്കി കഴിഞ്ഞാല്‍ തങ്കരാജ് അത് കൊണ്ടുപോയി കഴുകി അതില്‍ വെള്ളവുമായി വരും. ആ വെള്ളവും കൂടി കുടിച്ചു കഴിഞ്ഞാല്‍ വയറ്റിലെ തീച്ചൂടിന് കുറവ് വരും- സ്‌കൂള്‍ കാലത്തെ കൊടും പട്ടിണിയുടെ കഥ അബ്ബാസ് എഴുതുന്നു.
വിദ്യാര്‍ഥിക്കാലത്തെ ദാരിദ്ര്യത്തിന്റെ അനുഭവമാണ് സുധീഷ് കേട്ടേമ്പ്രം എഴുതുന്നത്: ‘‘പടംവര പഠനകാലത്ത് അതിഥികളുടെ കാരിക്കേച്ചര്‍ വരയ്ക്കുന്ന ഒരു പണിക്ക് മുന്തിയ ഹോട്ടലില്‍ ഞായറാഴ്ചകളില്‍ പോയിരുന്നു. നഗരത്തിലെ വലിയ ബിസിനസ്സുകാര്‍, രാഷ്ട്രീയക്കാര്‍, സിനിമാതാരങ്ങള്‍, വിദേശ സഞ്ചാരികള്‍ എന്നിവരായിരുന്നു അവിടത്തെ അതിഥികള്‍. മണിക്കൂറുകളോളം ചെലവിടുന്ന ലഞ്ച്/ഡിന്നര്‍ പാര്‍ട്ടികളായിരുന്നു അവ. പലതരം വിഭവങ്ങള്‍ നിരനിരയായി വെച്ചതിനടുത്ത് അലങ്കാരച്ചെടികള്‍ക്ക് മറവിലിരുന്ന് അതിഥികള്‍ കാണാതെ അവരെ വരയ്ക്കുന്ന പണിയായിരുന്നു എനിക്ക്. ചിലപ്പോള്‍ നേരിട്ട് ഇരുന്നുതന്നും വരയ്ക്കും. അവരറിയാതെ വരയ്ക്കപ്പെട്ട കാരിക്കേച്ചറുകള്‍ കാണിച്ച് അതിഥികളെ സന്തോഷിപ്പിക്കുകയാണ് ഹോട്ടല്‍ മാനേജ്‌മെന്റിന്റെ താല്പര്യം. അതിഥികളുടെ ഛായ പിടിച്ചെടുത്ത് അവ കാരിക്കേച്ചര്‍ രീതിയിലേക്ക് പരിവര്‍ത്തിപ്പിച്ച് ഹോട്ടലിന്റെ മുദ്രയോടൊപ്പം കൊടുക്കണം. ഒരു നിശ്ചിതതുകയ്ക്കാണ് അത്തരമൊരു കരാര്‍. കാരിക്കേച്ചര്‍ ഇഷ്ടപ്പെടുന്നവരില്‍നിന്ന് ലഭിക്കുന്ന ചെറിയ ടിപ്പും സ്റ്റാര്‍ ഹോട്ടല്‍ ഭക്ഷണവുമാണ് ആ താല്ക്കാലിക പണിയിലെ ആകര്‍ഷകത്വം. അതിഥികള്‍ മടങ്ങിക്കഴിഞ്ഞാവും അനുബന്ധജോലികള്‍ ചെയ്യുന്ന ആളുകള്‍ക്കൊപ്പം ആ ‘മുന്തിയ' ഭക്ഷണം ലഭിക്കുക. അപ്പോഴേക്കും വിശേഷപ്പെട്ട പലതും കാലിയായിരിക്കും. മാത്രവുമല്ല, പേരറിയാത്ത ഭക്ഷണങ്ങളുടെ വലിയ നിരയില്‍നിന്ന് ഏതെടുത്ത് രുചിക്കും എന്നറിയാത്തതിനാല്‍ ഏറ്റവും പരിചയമുള്ള ഇറച്ചിക്കറിയും റൈസും കൊണ്ട് ആ ബുഫേയിലെ ഒടുവിലത്തെ ആശ്രിതനായി തിന്നുമടങ്ങും. ഭക്ഷണം ആഡംബരത്തിന്റെ ചിഹ്നമായ അവിടെനിന്ന് ഒരു രുചിപോലും കൂടെക്കൂടിയില്ല. പകരം അപമാനത്താലും ലജ്ജയാലും കുനിഞ്ഞ ശിരസ്സോടെയാവും അവിടെനിന്ന് മടങ്ങുക. കോളേജിനടുത്തെ കല്യാണമണ്ഡപത്തില്‍ നടക്കുന്ന വിളിക്കാത്ത കല്യാണങ്ങള്‍ക്ക്, അമ്പലനടയിലെ പൊള്ളുന്ന വെയില്‍കൊണ്ട് കാത്തിരുന്ന പ്രസാദ ഊട്ടുകള്‍ക്ക്... അങ്ങനെ പിന്നെയും എത്രയോ ഇടങ്ങളിലായി അക്കാലത്ത് ഊണ് തരായി. കൂട്ടംചേര്‍ന്ന് പോയിരുന്ന അത്തരം കള്ളയൂണുകള്‍ക്ക് അക്കാലത്തെ തമാശയും ലഹരിയുമുണ്ടായിരുന്നു. ഒറ്റയ്ക്കായിരുന്നെങ്കില്‍ പോകാനറയ്ക്കുന്ന ഊട്ടുപുരകള്‍.''
എച്ചില്‍- മുഹമ്മദ് അബ്ബാസിന്റെ ആത്മകഥ ‘വെറും മനുഷ്യര്‍'
ട്രൂ കോപ്പി വെബ്‌സീനില്‍ തുടരുന്നു.
തീനോര്‍മ- സുധീഷ് കോട്ടേമ്പ്രം എഴുതുന്നു.
ട്രൂ കോപ്പി വെബ്‌സീന്‍ പാക്കറ്റ് 33
മുഹമ്മദ് അബ്ബാസ്
Mar 26, 2023
8 Minutes Read
Truecopy Webzine
Mar 13, 2023
2 minutes Read
ഷിബു മുഹമ്മദ്
Mar 10, 2023
2 Minutes Read
Truecopy Webzine
Mar 08, 2023
3 Minutes Read
Truecopy Webzine
Feb 24, 2023
3 Minutes Read