ഇലക്ഷനെക്കുറിച്ച്
ചില രാഷ്ട്രീയ
വര്‍ത്തമാനങ്ങള്‍
ഇലക്ഷനെക്കുറിച്ച് ചില രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍
5 Apr 2021, 04:58 PM
കേരളത്തില്‍ തുടര്‍ഭരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുമ്പില്ലാത്ത വിധം സജീവമാകുന്ന പതിനഞ്ചാമത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, പ്രസ്തുത വിഷയം ചര്‍ച്ച ചെയ്യുകയാണ് വെബ്‌സീന്‍ പാക്കറ്റ് 19-ല്‍ പ്രമുഖ എഴുത്തുകാര്‍.
കെ. സച്ചിദാനന്ദന്‍, ഡോ. എം.കുഞ്ഞാമന്‍, സന്തോഷ് ഏച്ചിക്കാനം, കെ.പി. സേതുനാഥ്, എതിരന്‍ കതിരവന്‍, കരുണാകരന്‍, കുഞ്ഞുണ്ണി സജീവ്, സാജന്‍ ജോസ് തുടങ്ങിയവരുടെ ലേഖനങ്ങളില്‍, തുടര്‍ഭരണത്തിന്റെ ആവശ്യകത, കേരളം അഭിമുഖീകരിക്കുന്ന രാഷ്ട്രീയ നിശ്ചലത, വിദേശ മലയാളികളുടെ തെരഞ്ഞെടുപ്പ് വീക്ഷണങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ വിമര്‍ശനബുദ്ധിയോടെ സമീപിക്കുമ്പോള്‍ തന്നെ, കേരളത്തില്‍ തുടര്‍ഭരണം ആവശ്യമാണെന്ന് കെ. സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടുന്നു. ബംഗാളിലേയും കേരളത്തിലേയും ഇടതുപ്രസ്ഥാനങ്ങളുടെ അടിസ്ഥാനസ്വഭാവം വിശദീകരിക്കുന്നതിലൂടെ, ബംഗാളില്‍ സംഭവിച്ച അപചയം കേരളത്തില്‍ ഇടതുപ്രസ്ഥാനങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരില്ലെന്ന്, ഈ തിരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് വേറെ ഒരു ചോയ്സും ഞാന്‍ കാണുന്നില്ല എന്ന ലേഖനത്തില്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നു.
Read in Webzine: ഈ തിരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് വേറെ ഒരു ചോയ്സും ഞാന്‍ കാണുന്നില്ല
നമ്മെ മുതലാളിത്ത സ്വാര്‍ത്ഥം തീര്‍ത്തും കീഴ്പ്പെടുത്തിയിട്ടില്ലെന്നും പരപരിഗണനയും അയല്‍സ്നേഹവും ഇല്ലാതായിട്ടില്ലെന്നും പൊതുവേ മന്ദമെന്നു കരുതപ്പെടുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്കുപോലും ആവശ്യം വന്നാല്‍ ജാഗ്രതയും വേഗതയും കാണിക്കാനും വിഭാഗീയതകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കാനും ഈ അവസ്ഥകളിലും ആരും പട്ടിണി കിടക്കുന്നില്ലെന്നെങ്കിലും ഉറപ്പിക്കാനും ആവശ്യമുള്ള രോഗികള്‍ക്ക് മുഴുവന്‍ സൗജന്യ ചികിത്സ ലഭ്യമാക്കാനും- ഇന്ത്യയില്‍ മറ്റെങ്ങും ഈ സൗകര്യം ഇല്ല- അതിഥിത്തൊഴിലാളികളെ മനുഷ്യരായി കാണാനും - ഡല്‍ഹിയില്‍ അവരുടെ ദയനീയാവസ്ഥയ്ക്ക് ഞാന്‍ സാക്ഷിയാണ്- കഴിയുമെന്ന് ഈ പ്രതിസന്ധി നമ്മെ കാണിച്ചു തന്നു.
സ്‌കൂള്‍ വിദ്യാഭ്യാസം, പൊതുജനാരോഗ്യം, വൈദ്യുതിലഭ്യത, അടിസ്ഥാന സൗകര്യ വികസനം, സ്ഥല-ജല ഗതാഗതം, സ്ത്രീ ക്ഷേമം, കൃഷി, തൊഴിലാളിക്ഷേമം, ഫെഡറലിസത്തിനു മേലുള്ള ആക്രമണങ്ങളെ ചെറുക്കല്‍ തുടങ്ങിയ രംഗങ്ങളില്‍ ഈ പ്രതിസന്ധികള്‍ക്കിടയിലും കേരളം ഏറെ ചുവടുകള്‍ മുന്നോട്ടു വെച്ചു. ഈ തിരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് വേറെ ഒരു ചോയ്സും ഞാന്‍ കാണുന്നില്ല.
അതേസമയം, ചരിത്രപരമായ അന്വേഷണങ്ങളിലൂടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അടിത്തറപാകിയ രാഷ്ട്രീയ ശീലങ്ങളെയും അതിന്റെ പരിണാമങ്ങളേയും വിശകലനം ചെയ്ത്, രാഷ്ട്രീയ അസ്ഥിരതയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം എന്ന് സ്ഥാപിക്കുകയാണ് അസ്ഥിരതയിലാണ് പ്രതീക്ഷ, സ്ഥിരതയിലല്ല എന്ന ലേഖനത്തില്‍ ഡോ. എം. കുഞ്ഞാമന്‍.
Read in Webzine: അസ്ഥിരതയിലാണ് പ്രതീക്ഷ, സ്ഥിരതയിലല്ല
സ്റ്റാറ്റസ്‌കോയിസ്റ്റുകളാണ് ഭരണത്തുടര്‍ച്ചയും ഭരണസ്ഥിരതയും വേണമെന്ന് ആവശ്യപ്പെടുന്നത്. നേരെ മറിച്ച് സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരെയും അടിച്ചമര്‍ത്തപ്പെടുന്നവരെയും സംബന്ധിച്ച് അസ്ഥിരതയാണ് ആവശ്യം. അസ്ഥിരതയാണ് ജനാധിപത്യത്തെ ഇന്ത്യന്‍ ജനങ്ങള്‍ക്ക് സ്വീകാര്യമാക്കിയത്. ഈ അസ്ഥിരതയില്‍നിന്നാണ് പല രാഷ്ട്രീയ പാര്‍ട്ടികളും രൂപം കൊണ്ടത്. തീര്‍ച്ചയായും മറ്റു ഘടകങ്ങളും സഹായിച്ചിട്ടുണ്ട്. ഭൂപരിഷക്രണം, ഹരിതവിപ്ലവം, ബാങ്ക് ദേശസാല്‍ക്കരണം പോലുള്ളവ. ഇവയുടെ ഫലമായി പ്രാദേശിക പാര്‍ട്ടികളും പ്രാദേശിക നേതാക്കളും ഉയര്‍ന്നുവന്നു. കോണ്‍ഗ്രസിന്റെ ക്ഷയവും അത് സൃഷ്ടിച്ച രാഷ്ട്രീയ- ഭരണ അസ്ഥിരതയും തുടര്‍ച്ചയില്ലായ്മയുമാണ് പ്രാദേശിക പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഉയര്‍ന്നുവരാന്‍ സന്ദര്‍ഭം ഒരുക്കിയത്. ഭരണത്തുടര്‍ച്ചയാണ് ഉണ്ടായിരുന്നത് എങ്കില്‍ ഇവര്‍ക്ക് ഉയര്‍ന്നുവരാന്‍ പറ്റില്ലായിരുന്നു.
ഇലക്ഷന്‍ എന്നത് രാഷ്ട്രീയത്തിന്റെ പ്രതിഫലനമായി മാറാതെ രാഷ്ട്രീയം നഷ്ടപ്പെട്ട പ്രക്രിയയായി മാറുന്നു. അതുകൊണ്ടുതന്നെ, ഭരണതുടര്‍ച്ച എന്നു പറയുന്നത് ജനാധിപത്യത്തിന്റെ സത്തക്ക് വിരുദ്ധമാണ്. മാറ്റങ്ങള്‍ ആവശ്യപ്പെടുന്നവരുടെ പ്രതീക്ഷക്ക് പ്രതികൂലമാണ് ഭരണത്തുടര്‍ച്ച. ഒരു പാര്‍ട്ടിയുടെ തുടര്‍ച്ചയല്ല, ഒരു വ്യക്തിയുടെ തുടര്‍ച്ചയാണ് ഇവിടെ വിഭാവനം ചെയ്യുന്നത്. എന്താണ് തുടരേണ്ടത്?. പല സാമൂഹികവിഭാഗങ്ങളും ആവശ്യപ്പെടുന്നത് മാറ്റമാണ്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയം ആശയപരമായി നിശ്ചലമാകുമ്പോള്‍ എന്ന ലേഖനത്തില്‍ സമാനമായ ആശങ്കയാണ് കുഞ്ഞുണ്ണി സജീവ് പങ്കു വെക്കുന്നത്. ഭരണത്തുടര്‍ച്ചയേക്കാള്‍ ഇടര്‍ച്ചയാണ് ഇപ്പോള്‍ ആവശ്യം എന്ന് തിരിച്ചറിയണം. കൂടുതല്‍ ചര്‍ച്ചകളാണ് നമുക്ക് ആവശ്യം, അല്ലാതെ മത്സരമല്ല. ഇന്ന് മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടിയോ നേതാവോ സമൂഹത്തിന്റെ മാറ്റത്തിനു വേണ്ടി ചര്‍ച്ചകളില്‍ ഇടപെടുവാന്‍ തയ്യാറല്ല എന്ന യാഥാര്‍ഥ്യം എന്ന് തിരിച്ചറിയുന്നുവോ അപ്പോള്‍ ആരംഭിക്കുന്ന ഭയവും അസ്ഥിരതയുമാണ് ഇനി സാമൂഹിക മാറ്റത്തിലേക്ക് നമ്മെ നയിക്കുക, എന്ന് കുഞ്ഞുണ്ണി സജീവ് തന്റെ ലേഖനത്തില്‍ പറയുന്നു.
Read in Webzine: തെരെഞ്ഞെടുപ്പ് രാഷ്ട്രീയം ആശയപരമായി നിശ്ചലമാകുമ്പോൾ
ഇന്ന് കേരളം ഭരിച്ചു കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് ഗവണ്‍മെന്റ് ഒരു മാതൃകാ സര്‍ക്കാര്‍ അല്ലെങ്കിലും അവര്‍ മുന്നോട്ടു വെയ്ക്കുന്ന പ്രത്യയശാസ്ത്രം വര്‍ഗീയതയക്ക് എതിരാണെന്നതു കൊണ്ടുതന്നെയാണ് അവര്‍ തരുന്ന മഷിപ്പാത്രം ഞാന്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്നത്. ഇതില്‍ നിന്നൊരു തുള്ളി നഖത്തിനുമേല്‍ വീഴ്ത്തുമ്പോള്‍ വര്‍ഗീയതയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്ന ഒരു സംതൃപ്തി ഞാനനുഭവിക്കുന്നു. വിയോജനാധികാരവും അഭിപ്രായസ്വാതന്ത്ര്യവും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഞാന്‍ പറയട്ടെ; അന്നും ഇന്നും എന്നും എന്റെ വോട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ്- എന്ന് ഏച്ചിക്കാനത്തെ "ഒരേയൊരു' കമ്യൂണിസ്റ്റുകാരന്‍ എന്ന ലേഖനത്തില്‍ സന്തോഷ് ഏച്ചിക്കാനം വ്യക്തമാക്കുന്നു.
ഭരണം നിലനിര്‍ത്തുന്നതിനുള്ള അച്ചടക്കം മുഖ്യ അജന്‍ഡയാവുന്ന ഇടതുപക്ഷത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള ആശങ്കകളാണ് കെ.പി. സേതുനാഥ് ഇടതു മുന്നണി തുടര്‍ഭരണപക്ഷമാവുമ്പോള്‍ ആരാവും പ്രതിപക്ഷത്തെ ഇടതുപക്ഷം? എന്ന ലേഖനത്തില്‍ പങ്കു വെക്കുന്നത്. ഇടതു സര്‍ക്കാറിന്റെ സാമ്പത്തിക പദ്ധതികളിലെ നവലിബറല്‍ ചായ്‌വും, മധ്യവര്‍ഗത്തെ പ്രത്യേകം കേന്ദ്രീരിച്ചു കൊണ്ടുള്ള സാമ്പത്തിക നയങ്ങളിലെ പൊരുത്തക്കേടുകളെക്കുറിച്ചും ചര്‍ച്ചകള്‍ ഉണ്ടാവേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Read in Webzine: ഇടതു മുന്നണി തുടര്‍ഭരണപക്ഷമാവുമ്പോള്‍ ആരാവും പ്രതിപക്ഷത്തെ ഇടതുപക്ഷം?
നവലിബറലിസത്തിന്റെ ശക്തരായ വിമര്‍ശകരെന്ന സ്ഥാനം സ്വയം അവകാശപ്പെടുമെങ്കിലും കഴിഞ്ഞ 30-വര്‍ഷക്കാലയളവില്‍ ഈ നയങ്ങള്‍ക്കെതിരെ മൂര്‍ത്തമായ ബദല്‍ എന്നു പറയാവുന്ന മാര്‍ഗരേഖകള്‍ പാര്‍ലമെന്ററി ഇടതുപക്ഷം മുന്നോട്ടു വച്ചതായി കരുതാനാവില്ല. അഖിലേന്ത്യ തലത്തില്‍ ഒന്നുരണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ചട്ടപ്പടി സമരങ്ങള്‍ മിക്കവാറും എല്ലാ വര്‍ഷങ്ങളിലും ട്രേഡ് യൂണിയനുകള്‍ നടത്തുന്നതൊഴിച്ചാല്‍ നവലിബറല്‍ നയങ്ങളെ പിന്നോട്ടടിപ്പിക്കുന്നതിന് പ്രേരണയാകുന്ന തരത്തിലുള്ള നിരന്തര പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാനും അതിനെ രാഷ്ട്രീയ മുന്നേറ്റമായി പരിവര്‍ത്തനപ്പെടുത്താനും കഴിയുന്ന സംഘാടനങ്ങളൊന്നും പാര്‍ലമെന്ററി ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ നവലിബറല്‍ നയങ്ങളുമായി മുന്നോട്ടു പോവുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നും ഏറിയാല്‍ ജനങ്ങള്‍ക്ക് ചില്ലറ ആശ്വാസ നടപടികള്‍ നല്‍കുകയെന്ന പരിമിതലക്ഷ്യങ്ങള്‍ നിറവേറ്റുവാന്‍ മാത്രമാണ് ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാധ്യമാവുകയെന്നും സി.പി.എം നേതൃത്വം തുറന്നു സമ്മതിക്കുന്ന കാര്യമാണ്.
സംസ്ഥാനത്തിന് പുറത്തു താമസിച്ചു കൊണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയയെ മാറിനിന്നു വീക്ഷിക്കുമ്പോള്‍ രസകരവും സവിശേഷവുമായ നിരീക്ഷണങ്ങള്‍ സാധ്യമാവും. എതിരന്‍ കതിരവന്‍, സാജന്‍ ജോസ് എന്നിവരുടെ ലേഖനങ്ങള്‍ ശ്രമിക്കുന്നത് ഇത്തരമൊരു വിലയിരുത്തലിനാണ്.
Read in Webzine: മലയാളിയുടെ തെരഞ്ഞെടുപ്പുകൾ; ഒരു മറുനാടൻ മലയാളിക്കാഴ്ച
മലയാളിയുടെ തെരഞ്ഞെടുപ്പുകള്‍; ഒരു മറുനാടന്‍ മലയാളിക്കാഴ്ച എന്ന ലേഖനത്തില്‍ എതിരന്‍ കതിരവന്‍ ഇങ്ങനെ പറയുന്നു, രാഷ്ട്രീയത്തില്‍ ഉല്‍ക്കടമായ വികാരങ്ങള്‍ സമര്‍പ്പിക്കപ്പെടേണ്ടതാണ് എന്നൊരു ധാരണ പൊതുവേ ഇന്ത്യക്കാര്‍ക്കിടയിലുണ്ട്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ആദര്‍ശസമ്പൂര്‍ത്തിക്ക് വേണ്ടിയുള്ളതല്ലെന്നും പുരാണപ്രോക്തമായ വൈരനിര്യാതനബുദ്ധി പ്രകടിപ്പിക്കേണ്ട അവസരങ്ങളാണ് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ എന്നും, ചോരയൊഴുക്കിയാണ് രാഷ്ട്രീയ സിദ്ധാന്തങ്ങളും വിചാരധാരകളും മേല്‍ക്കൈ നേടേണ്ടതെന്നും ധരിച്ചുവശായ ജനതയാണ് കേരളത്തിലേത്. രാഷ്ട്രീയ പ്രബുദ്ധതക്ക് പേരുകേട്ടതെങ്കിലും വികലമായ ഒരു തലമാണത്. കൊലപാതകത്തിനുപയോഗിക്കുന്നത് ഇപ്പൊഴും വാളുകളും വെട്ടു കത്തികളുമാണ്. ആരോമല്‍ ചേകവരുടേയും അരിങ്ങോടരുടേയും ഉണ്ണിയാര്‍ച്ചയുടേയും കാലഘട്ടത്തില്‍ നിന്ന് ഏറെ പുരോഗമിച്ചിട്ടില്ല എന്ന് സ്വയം ഘോഷിക്കുന്ന സമൂഹം. തോക്ക് എന്നത് എളുപ്പം കൈകാര്യം ചെയ്യാവുന്നതും കൊലപാതകിയെ പെട്ടെന്ന് തിരിച്ചറിയാതെയിരിക്കാന്‍ സഹായകമാകുന്നതാണെന്നും ഒക്കെ കേരള സമൂഹം അറിഞ്ഞിട്ടില്ല ഇതുവരെ.
കേരളത്തിലെ മുഖ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രത്യയശാസ്ത്രപരമായി എതിര്‍ചേരികളില്‍ നില്‍ക്കുമ്പോഴും, തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പാര്‍ട്ടികള്‍ ഒരുപോലെ പിന്തുടരുന്ന ശീലങ്ങളെ ചോദ്യം ചെയ്യുകയാണ് സാജന്‍ തോമസ് അ"രാഷ്ട്രീയ' ചിന്തകള്‍ എന്ന ലേഖനത്തിലൂടെ .
Read in Webzine: അ'രാഷ്ട്രീയ' ചിന്തകള്‍
കാലത്ത് മലയാളം വാര്‍ത്താ ചാനലുകളിലൂടെ ഒന്നു കയറിയിറങ്ങിയപ്പോള്‍ ഏറ്റവും കൂടുതല്‍ പരസ്യം നല്‍കാനുള്ള ത്രാണി കാണുന്നത് തൊഴിലാളിവര്‍ഗപ്പാര്‍ട്ടിയായ സി.പി.എം നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫിനാണ്. ഉറപ്പാണെന്ന് അവര്‍ പറയുന്നു, മലയാളികള്‍ക്ക് പരിചിതമായ മുകേഷിന്റെ ശബ്ദത്തില്‍. ഇടയ്‌ക്കൊക്കെ സംവിധായകന്‍ രഞ്ജിത്തും വരുന്നുണ്ട്. ഓര്‍മയില്ലെന്ന് പറയുന്ന മന്ത്രിക്ക് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി! പേരില്‍ മാത്രം ഐക്യമുള്ള യു.ഡി.എഫും പിന്നാലെയുണ്ട്. അഴിമതിയുടെ അഞ്ച് വര്‍ഷങ്ങള്‍ എന്നവര്‍ പറയുന്നു. ശരത്തിന്റെയും കൃപേഷിന്റേയും കൂടെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മരിച്ച കുറെ യുവാക്കളുടെയും ചിത്രങ്ങള്‍ ഇടയ്ക്ക് കാണിക്കുന്നുണ്ട്. വാളയാറില്‍ പീഡനത്തിനിരകളായ സഹോദരിമാരെ ഓര്‍മിപ്പിക്കുന്ന കയറില്‍ തൂങ്ങിയാടുന്ന രണ്ടു കുഞ്ഞു പെറ്റിക്കോട്ടുകളാണ് പിന്നീട് വന്ന പരസ്യത്തില്‍ കാണുന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ദുരന്തങ്ങള്‍ വോട്ടാക്കാന്‍ ശ്രമിക്കുന്നവര്‍ അതിലും വലിയ ദുരന്തങ്ങളെന്നെ പറയാനുള്ളൂ.
ചാനല്‍ പരസ്യങ്ങളുടെ കാര്യത്തില്‍ ബി.ജെ.പിയും ഒട്ടും പുറകിലല്ല. കെട്ടിക്കൊടുത്ത വീടുകളുടെ പെരുമ പറഞ്ഞവര്‍ തീവണ്ടിയോട്ടുന്നു. മത്സരബുദ്ധ്യാ അനുസ്യൂതം പ്രചരിപ്പിക്കുന്ന ഈ പരസ്യകോലാഹലങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നത് സാധാരണക്കാരനില്‍ നിന്ന് പിരിച്ച ഫണ്ടുകള്‍ ഉപയോഗിച്ചാണോ? അതോ കോര്‍പ്പറേറ്റ് മുതലാളിമാരില്‍ നിന്ന് ലഭിച്ച കമ്മീഷന്‍ തുകയോ? ഏതായാലും ചാനല്‍ മുതലാളിമാര്‍ രാഷ്ട്രീയക്കാരോടുള്ള ഇഷ്ടം കൊണ്ട് സൗജന്യമായി സംപ്രേഷണം ചെയ്യുന്നതാകാന്‍ തരമില്ല.
ഈ തെരഞ്ഞെടുപ്പും ഈ എഴുത്തുകാരും എന്ന ലേഖനത്തിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള എഴുത്തുകാരുടെ ഇടപെടലിനെ വിമര്‍ശനാത്മകമായി സമീപിക്കുകയാണ് കരുണാകരന്‍.
Read in Webzine: ഈ തിരഞ്ഞെടുപ്പും ഈ എഴുത്തുകാരും
പൊതുസമൂഹത്തില്‍ ജനാധിപത്യം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒപ്പമായല്ല, മറിച്ച് സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലെ സ്വാതന്ത്ര്യത്തിനൊപ്പമായാണ് എഴുത്തുകാര്‍ തിരിച്ചറിയുന്നത്. അതുകൊണ്ടുതന്നെ അവര്‍ ഒരു പാര്‍ട്ടിയിലും അംഗമാവുന്നില്ല. ആവരുത്. എന്നാല്‍, കേരളത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വോട്ട് ബാങ്കുപോലെ എഴുത്തുകാരുടെ റീഡേഴ്‌സ് ബാങ്ക് ഉണ്ട്. ആ ബാങ്കില്‍ കപട ഇടത് ഒരു വലിയ സംഖ്യയാണ്. കെ.ആര്‍. മീരയും ബെന്യാമിനും എല്ലാം തങ്ങളുടെ പാര്‍ട്ടിയുടെ ഏത് അക്രമത്തെയും ഏത് അധീശത്വത്തെയും മറവിയിലേക്ക് കുഴിച്ചു മൂടുന്നത് ഈ റീഡേഴ്‌സ് ബാങ്കിനു വേണ്ടിയാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് ജനാധിപത്യത്തിനും മനുഷ്യാവകാശത്തിനും വേണ്ടി നില കൊള്ളാനാവില്ല.
ഈ തെരഞ്ഞെടുപ്പിലും ഇടതോ വലതോ മുന്നണി വരും. കാര്യം അതല്ല, കാര്യം മോദിയുടെ നേതൃത്വത്തില്‍ അതിവേഗം ഫാസിസവല്‍ക്കരിക്കപ്പെടുന്ന പാര്‍ലമെന്ററി ജനാധിപത്യത്തെ ജനാധിപത്യത്തിനുവേണ്ടി വീണ്ടെടുക്കാന്‍ ശ്രമിക്കുക എന്നാണ്. എഴുത്തുകാരുടെ ജോലി അതാണ്. വേറെ ഒന്നുമല്ല.
ട്രൂകോപ്പി വെബ്സീനില്‍ വായിക്കാം...
Truecopy Webzine
Apr 29, 2022
2 Minutes Read
കുഞ്ഞുണ്ണി സജീവ്
Apr 18, 2022
13 minutes Read
Truecopy Webzine
Apr 16, 2022
7 Minutes Read
സാജന്‍ ജോസ്
Feb 03, 2022
6 Minutes Read
കുഞ്ഞുണ്ണി സജീവ്
Jan 25, 2022
10 Minutes Read
Truecopy Webzine
Dec 24, 2021
7 Minutes Read