ദിലീപ്​ കേസ്​: സംഭവിച്ചത്​​ ഒന്നുകിൽ പാളിച്ച, അല്ലെങ്കിൽ ആസൂത്രിത അട്ടിമറി

നടി ആക്രമിക്കപ്പെട്ടതിൽ നിന്ന്​ പൊലീസുകാരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന ദുർബ്ബലമായ ആരോപണത്തിലേക്ക് കേസിനെ വഴിതിരിച്ചത് ഒട്ടും നിഷ്‌കളങ്കമായല്ല എന്നുതന്നെ കരുതണം. ഒന്നുകിൽ തികഞ്ഞ പാളിച്ച. അല്ലെങ്കിൽ ആസൂത്രിത അട്ടിമറി.

കുറ്റകൃത്യത്തിന്റെ സ്വഭാവം വെച്ചുനോക്കിയാൽ ലൈംഗികാക്രമണത്തിന് ‘ക്വട്ടേഷൻ' നൽകിയൊരു സംഭവം കേരളത്തിൽ അതുവരെ ഉണ്ടായിട്ടില്ല. അതിക്രമത്തിനിരയായത് പൊതുസമൂഹത്തിൽ സാമാന്യമായ പ്രശസ്തിയുള്ള ഒരു ചലച്ചിത്ര നടി. എന്നിട്ടും ലൈംഗികാക്രമണം നടന്ന് അഞ്ചുവർഷം കഴിയുമ്പോൾ സർക്കാരും അന്വേഷണ ഏജൻസിയായ കേരളാ പൊലീസും നീതിന്യായ സംവിധാനവും ഭരണകക്ഷിയിലെ ചില നേതാക്കളും കുറ്റകൃത്യം ആസൂത്രണം ചെയ്ത ചലച്ചിത്രനടൻ ദിലീപും എല്ലാം ചേർന്നൊരു പരസ്പരസഹായസംഘത്തിനുമുന്നിൽ നീതിക്കുവേണ്ടിയുള്ള എല്ലാ പ്രതീക്ഷകളും തകർന്നുനിൽക്കുകയാണ് അതിജീവിത. വാസ്തവത്തിൽ ഈ അവസ്ഥക്കുമുന്നിൽ തകർന്നുകിടക്കുന്നത് ഒരു സമൂഹമെന്ന നിലയിൽ നമ്മൾ കൊട്ടിഘോഷിക്കുന്ന നീതിബോധമാണ്.

2017 ഫെബ്രുവരിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ അതിൽ നേരിട്ട് കുറ്റകൃത്യം നടത്തിയവർ മാത്രമല്ല പ്രതികളെന്നും അതിനുപിറകിൽ സാമ്പത്തിക, സാമൂഹ്യസ്വാധീനമുള്ള ചിലരുണ്ടായിരിക്കുമെന്നും കുറ്റകൃത്യങ്ങളുടെ സ്വഭാവം വിശകലനം ചെയ്യാനുള്ള സാമാന്യജ്ഞാനമുള്ള ആർക്കും മനസിലാകുമായിരുന്നു. പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്നതും അത്തരം സംശയങ്ങളായിരുന്നു. ദിലീപാണ് ഈ ലൈംഗികാതിക്രമത്തിനുപിന്നിൽ എന്ന സംശയം ഉയർന്നുവരികയും ചെയ്തു. പൊലീസിന്റെ പ്രാഥമികാന്വേഷണം പൂർത്തിയായിരുന്നില്ല. സംഭവത്തിൽ ഉൾപ്പെട്ടവർ ജനപ്രിയ സിനിമവ്യവസായത്തിലെ താരങ്ങൾ കൂടിയായതുകൊണ്ട് വലിയ പൊതുജന/മാധ്യമ ശ്രദ്ധയും ലഭിച്ചിരുന്നു.

സ്വാഭാവികമായും അത്തരത്തിലൊരു കുറ്റകൃത്യത്തെക്കുറിച്ച് ചാടിക്കയറി തീർപ്പുപറയാതിരിക്കുക എന്നതാണ് നാം ഭരണാധികാരികളിൽ നിന്ന്​പ്രതീക്ഷിക്കുന്ന ഔചിത്യം. എന്നാൽ സൂക്ഷ്മവും കൃത്യവുമായി മാത്രം അഭിപ്രായം പറയുന്നു എന്നൊക്കെ അനുയായികൾ വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയുമില്ലെന്ന് പ്രഖ്യാപിച്ചു. അതെല്ലാം ചിലരുടെ സാങ്കല്പികകഥകളും ‘ഭാവനയിൽ' മെനഞ്ഞെടുക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്താതിരിക്കുന്ന ഘട്ടത്തിൽ, അവരുടെ പേര് സൂചിപ്പിക്കുന്ന തരത്തിൽ ഒരു വാക്ക് തന്റെ വർത്തമാനത്തിൽ തിരുകിക്കയറ്റാൻ പോലും മുഖ്യമന്ത്രി തയ്യാറായത് അമ്പരപ്പുണ്ടാക്കുന്നതായിരുന്നു. ഇതിന്റെ പേരിൽ മാന്യന്മാരെ അധിക്ഷേപിക്കാൻ ചിലർ തിടുക്കം കാണിക്കുന്നുവെന്നും മുഖ്യമന്ത്രി അന്ന് പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ, നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയുമില്ലെന്ന് പ്രഖ്യാപിച്ചു. അതെല്ലാം ചിലരുടെ സാങ്കല്പികകഥകളും ‘ഭാവനയിൽ' മെനഞ്ഞെടുക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.

ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഇത്തരമൊരു കുറ്റകൃത്യത്തിൽ ഗൂഢാലോചനയില്ലെന്നും ചിലരെ അധിക്ഷേപിക്കാൻ നീക്കം നടക്കുന്നു എന്നുമൊക്കെ പറഞ്ഞത് എവിടെനിന്നു കിട്ടിയ വിവരമനുസരിച്ചാണ് എന്ന്​ വ്യക്തമാക്കേണ്ടതുണ്ടായിരുന്നു. ഇപ്പോഴും തനിക്ക് അത്തരം വിവരങ്ങൾ നൽകിയത് ആരാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. അന്ന് മുഖ്യമന്ത്രിക്ക് ഇത്ര ആധികാരികമായി ആ കുറ്റകൃത്യത്തിന്റെ സങ്കീർണ്ണതയെ തള്ളിപ്പറയാനും ദിലീപിനെ മാന്യനാക്കി അവതരിപ്പിക്കാനും ആത്മവിശ്വാസം നൽകുന്ന വിവരങ്ങൾ നല്കിയതാരായിരുന്നു എന്നിടത്തുണ്ട് ഈ കേസിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ വേരുകൾ.

ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയുടെ ഭാരവാഹികളും സി. പി.എമ്മിന്റെയും എൽ. ഡി. എഫിന്റെയും എം. എൽ. എ. എം പിമാരുമായ മുകേഷ്, ഗണേഷ്​കുമാർ, ഇന്നസെൻറ്​ എന്നിവർ സ്വന്തം സഹപ്രവർത്തക ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റവാളിയെന്ന് ആരോപിക്കപ്പെട്ട ദിലീപിനൊപ്പം നിൽക്കുകയും മാധ്യമപ്രവർത്തകരോട് ആ വിഷയത്തിലെ ചോദ്യങ്ങളുടെ പേരിൽ തട്ടിക്കയറുകയുമൊക്കെ ചെയ്തത് നമ്മൾ കണ്ടതാണ്. പിണറായി വിജയനെ നേരിട്ട് വിളിച്ച് ദിലീപ് കുറ്റക്കാരനല്ല എന്ന് മുകേഷോ ഇന്നസെന്റൊ ഗണേഷ് കുമാറോ പറയുമെന്നോ അങ്ങനെ പറഞ്ഞാൽ അദ്ദേഹം അത് പൊതുമധ്യത്തിൽ ആവർത്തിക്കുമെന്നോ കരുത്താനുള്ള മൗഢ്യം നമുക്കില്ല.

അപ്പോൾ, എവിടെനിന്നാണ് പ്രാഥമികാന്വേഷണം പോലും പൂർത്തിയാക്കാത്ത ഒരു കേസിൽ ഗൂഢാലോചനയില്ല എന്നും മാന്യന്മാരെ അധിക്ഷേപിക്കാനാണ് ഇതിന്റെ പേരിൽ ചിലർ ശ്രമിക്കുന്നതെന്നുമുള്ള രീതിയിൽ സംസാരിക്കാനുള്ള വിവരം മുഖ്യമന്ത്രിക്ക് കിട്ടിയത്? അതായത് മുഖ്യമന്ത്രിക്ക് അത്രയും വിശ്വാസയോഗ്യമെന്നു തോന്നുന്ന തരത്തിൽ വിവരങ്ങൾ നൽകാൻ ശേഷിയുള്ള തലത്തിലാണ് ഈ കേസിൽ ഇടപെടൽ നടന്നത്.

മുകേഷ്, ഗണേഷ്​കുമാർ, ഇന്നസെൻറ്​ എന്നിവർ കുറ്റവാളിയെന്ന് ആരോപിക്കപ്പെട്ട ദിലീപിനൊപ്പം നിൽക്കുകയും മാധ്യമപ്രവർത്തകരോട് ആ വിഷയത്തിലെ ചോദ്യങ്ങളുടെ പേരിൽ തട്ടിക്കയറുകയുമൊക്കെ ചെയ്തത് നമ്മൾ കണ്ടതാണ്.

അതിനുശേഷം പ്രാഥമികഘട്ടത്തിൽ ഒരുതരത്തിലും രക്ഷിച്ചടുക്കാൻ കഴിയാത്തവിധത്തിൽ കുറ്റകൃത്യത്തിൽ ദിലീപിനുള്ള പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകൾ വന്നതോടെയാണ് തുടക്കത്തിൽ ദിലീപ് ഉണ്ടാക്കിയെടുത്ത ഈ രാഷ്ട്രീയ പരിരക്ഷ ഇല്ലാതാകുന്നത്. അത് സ്വാഭാവികമായിരുന്നു. തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പിനെ അപകടത്തിലാക്കുന്ന വിധത്തിലുള്ള ഒരു ഘട്ടം വന്നാൽ കയ്യൊഴിയാതെ മാറ്റ് വഴിയൊന്നുമില്ല.

ഐസ്‌ക്രീം പാർലർ കേസ് എന്ന കുപ്രസിദ്ധ ലൈംഗിക പീഡന കേസിൽ മുസ്​ലിം ലീഗ് നേതാവും അന്ന് മന്ത്രിയുമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി കുറ്റക്കാരനാണെന്നു മുദ്രാവാക്യമുയർത്തി ഇടതുപക്ഷ യുവജന, സ്ത്രീ സംഘടനകൾ തെരുവുമുഴുവൻ സമരം നടത്തിയതിനുശേഷം വന്ന ഇടതുമുന്നണി മന്ത്രിസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നായിരുന്നു കുഞ്ഞാലിക്കുട്ടിയെ രക്ഷിച്ചെടുക്കാനുള്ള നീക്കം നടന്നതെന്ന് അന്ന് ആ കേസ് കൈകാര്യം ചെയ്തിരുന്നവർ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്തായാലും കുഞ്ഞാലിക്കുട്ടി സാഹിബായി, പുലിക്കുട്ടിയായി, ജനാബായി.

ഒരു കേസിൽ പ്രതികളെ രക്ഷപ്പെടുത്തുന്നതിന് പൊലീസിന് നിരവധി വഴികളുണ്ട്. അതായത്, അറസ്റ്റ് ചെയ്യുകയും കുറച്ചുകാലം തടവിലിടുകയുമൊക്കെ ചെയ്യുന്ന കേസിലും പൊലീസ് പ്രതിക്കൊപ്പമായിരുന്നു എന്ന് തെളിയുന്നത് ആ കേസിന്റെ വിചാരണവേളയിൽ അവർ കോടതി മുമ്പാകെ സമർപ്പിക്കുന്ന തെളിവുകളുടെ ദാരിദ്ര്യത്തിലാകും. പത്തു വർഷം തടവിൽ കിടക്കുന്നതിനേക്കാളും നല്ലതാണ് മൂന്നു മാസം ജാമ്യം ലഭിക്കാതെ സബ് ജയിലിൽ കഴിയുന്നതെന്ന് പ്രതിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.

നടി ആക്രമിക്കപ്പെട്ട ഈ കേസിൽ, കുറ്റകൃത്യത്തെക്കുറിച്ച് അന്വേഷിക്കുമ്പോൾ അതിന്റെ ഗൂഢാലോചനയാണ് കുറ്റകൃത്യത്തിന്റെ സ്വഭാവം നിശ്ചയിച്ചതെന്നും അതുകൊണ്ട് ഗൂഢാലോചനയിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നും അതിനുള്ള തെളിവുകൾ എന്തൊക്കെയാണെന്നും അന്വേഷിക്കുകയാണ് മുഖ്യമെന്നും പൊലീസിനറിയാം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായവരുടെ കുറ്റം തെളിയിക്കൽ ഈ കുറ്റകൃത്യത്തിൽ താരതമ്യേന എളുപ്പമാണ്. അതിനാവശ്യമായ സാഹചര്യത്തെളിവുകളും അനുബന്ധ തെളിവുകളും ഇരയായ സ്ത്രീയുടെ സാക്ഷിമൊഴിയും ധാരാളമാണ്. എന്നാൽ ഗൂഢാലോചനയുടെ കാര്യത്തിൽ അങ്ങനെയല്ല. കൃത്യമായി കുറ്റകൃത്യത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് ഗൂഢാലോചന നിലനിൽക്കുക. അതിൽ പങ്കുണ്ടെന്നു പറയുന്നവരെ ശിക്ഷിക്കണമെങ്കിൽ ഗൂഢാലോചനയും കുറ്റകൃത്യവും തമ്മിലുള്ള ബന്ധം ഇഴപൊട്ടാത്ത വിധത്തിലായിരിക്കണം.

പി.കെ. കുഞ്ഞാലിക്കുട്ടി

ഈ കേസിൽ അത്തരം തെളിവുകൾ ലഭ്യമാക്കാനാണ് അന്വേഷണസംഘം ശ്രമിക്കേണ്ടത്. എന്നാൽ അത്തരം തെളിവുകൾ സുശക്തമാക്കാനുള്ള നീക്കം അന്വേഷണസംഘം നടത്തിയില്ല എന്നാണിപ്പോൾ കാണാവുന്നത്. ഒരു ഘട്ടം കഴിഞ്ഞപ്പോൾ നടത്തിയ, പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വധശ്രമ ഗൂഢാലോചനക്കേസ് വാസ്തവത്തിൽ യാഥാർത്ഥ കുറ്റകൃത്യത്തെക്കുറിച്ചുള്ള അന്വേഷണം ദുർബലമായതിന് ഒരു പുകമറ സൃഷ്ടിക്കുക മാത്രമായിരുന്നു. അന്വേഷണസംഘത്തിന്റെ ഈ നീക്കം ആദ്യ കുറ്റകൃത്യത്തിന്റെ അന്വേഷണം പാളിപ്പോയതിന്റെ മറ്റൊരു ഭാഗമായിരുന്നു. പൊലീസുകാരെ വധിക്കാൻ ശ്രമിച്ചോ എന്നത് ലൈംഗികാതിക്രമത്തിനിരയായ സ്ത്രീയുടെ പ്രശ്‌നമല്ല. അതാവണ്ട കാര്യവുമില്ല.

നടി ആക്രമിക്കപ്പെട്ടതിൽ നിന്ന്​ പൊലീസുകാരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന ദുർബ്ബലമായ ആരോപണത്തിലേക്ക് കേസിനെ വഴിതിരിച്ചത് ഒട്ടും നിഷ്‌കളങ്കമായല്ല എന്നുതന്നെ കരുതണം. ഒന്നുകിൽ തികഞ്ഞ പാളിച്ച. അല്ലെങ്കിൽ ആസൂത്രിത അട്ടിമറി.

വിചാരണയിലിരിക്കുന്ന കേസിൽ തുടരന്വേഷണം നടത്താൻ അനുവദിക്കുന്നത് അപൂർവ സാഹചര്യങ്ങളിലാണ്. അത്തരമൊരു അവസരം ലഭിച്ചിട്ടും ദിലീപിന്റെ ഭാര്യയും കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരിക്കുമെന്നു പൊലീസ് സംശയിക്കും ചെയ്ത കാവ്യ മാധവനെ ചോദ്യം ചെയ്യുന്നതുപോലും പല കാരണങ്ങളാൽ വൈകുകയാണുണ്ടായത്. ആദ്യ കുറ്റകൃത്യം നടന്നതിനുശേഷമുള്ള അന്വേഷണഘട്ടത്തിൽത്തന്നെ ചോദ്യം ചെയ്യേണ്ടിയിരുന്ന ഒരാളാണവർ എന്ന് സാഹചര്യത്തെളിവുകളിൽ നിന്ന്​വ്യക്തമാണ്.

ഇപ്പോൾ ആക്രമിക്കപ്പെട്ട നടി നൽകിയ ഹർജി, കേസന്വേഷണം പൂർണമായും അട്ടിമറിക്കപ്പെടുന്നു എന്ന ശക്തമായ വിശ്വാസത്തിൽ നിന്നുമാണ്. തുടരന്വേഷണത്തിന് സമയം ആവശ്യപ്പെടുമ്പോഴും ഒരു തട്ടിക്കൂട്ട് റിപ്പോർട്ട്​കോടതിയിൽ സമർപ്പിക്കാനൊരുങ്ങുകയാണ് പ്രോസിക്യൂഷനും അന്വേഷണ സംഘവും. ഇതെല്ലാം നടക്കുന്നത് ഭരണനേതൃത്വത്തിന്റെ ഇടപെടലിന്റെ ഭാഗമായാണ് എന്ന ആരോപണം ഒട്ടും ചെറുതായിക്കാണാനും കഴിയില്ല. സംഭവത്തിൽ ഗൂഢാലോചനയില്ല എന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയെക്കൊണ്ട് പറയിപ്പിച്ച ഇടപാടുകാർ ഇപ്പോഴും പ്രതീക്ഷ കൈവിടാതെ ഈ കേസിന്റെ പിറകെയുണ്ട്.

കേസിന്റെ വിചാരണ നടത്തുന്ന കോടതിയെക്കുറിച്ച് നിരന്തരമായി ഉയർന്നുവന്ന സംശയങ്ങൾക്ക് ഇനിയെങ്കിലും മറുപടി നൽകിയേ മതിയാകൂ. വിചാരണാവേളയിൽ ലൈംഗികാതിക്രമത്തിനിരയായ സ്ത്രീയോട് പുലർത്തേണ്ട നീതിഭരിതമായ സമീപനം വനിതാ ജഡ്ജിയുടെ കോടതിയിൽ നിന്നുണ്ടായില്ല എന്ന ആരോപണം ചെറുതല്ല. കോടതിയിൽ നിന്ന്​ കേസുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളും രേഖകളും പ്രതിയായ ദിലീപിന് ചോർത്തിക്കിട്ടി എന്ന ആരോപണത്തിലും കർക്കശമായ അന്വേഷണം നടക്കണം. നടിയെ ആക്രമിച്ച സംഭവത്തിന്റെ ഡിജിറ്റൽ ദൃശ്യ രേഖ കോടതിയിൽ നിന്ന്​ പകർപ്പെടുക്കുകയും അതിൽ തിരിമറികൾ നടത്തുകയും ചെയ്തിട്ടുണ്ടെന്ന് ഫോറൻസിക് വിദഗ്ധർ നടത്തിയ പ്രാഥമിക വിലയിരുത്തലുകളിൽ വ്യക്തമാണ്. അങ്ങനെയൊരു സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന്​ പ്രിസൈഡിംഗ്​ ഓഫീസറായ വിചാരണക്കോടതി ജഡ്ജിക്ക് ഒഴിഞ്ഞുമാറാനാകില്ല. ഈ സംഭവം അന്വേഷിക്കണമെന്നും അതിന്റെ അന്വേഷണക്കാലയളവിൽ ജഡ്ജി മാറി നിൽക്കണമെന്നും ഹൈക്കോടതി അതിന്റെ അഡ്​മിനിസ്​ട്രേറ്റീവ്​ അതോറിറ്റി ഉപയോഗിച്ച്​ തീരുമാനിക്കണം.

ധനികർക്കും സമൂഹത്തിലെ ഉപരിവർഗത്തിനും കോടതികളിൽ എന്തുമാത്രം പരിഗണനയാണ് ലഭിക്കുന്നതെന്ന് ദിലീപിന്റെ ഫോണുകൾ പരിശോധിക്കാനുള്ള അന്വേഷണ സംഘത്തിന്റെ ഹർജിയുടെ വാദകാലയളവിൽ നാം കണ്ടതാണ്. വാസ്തവത്തിൽ, നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യത നിലനിൽക്കുന്നത് ദരിദ്രരും അധികാരകേന്ദ്രങ്ങളിൽ പിടിപാടില്ലാത്തവരുമായ സാധാരണക്കാരായ കുറ്റാരോപിതരുടെയും കുറ്റവാളികളുടെയും ചെലവിലാണ്. അവരെ ശിക്ഷിച്ചും തടവിലിട്ടും പൊതുസമൂഹത്തിന്റെ നീതിയെക്കുറിച്ചും നിയമവാഴ്ചയെക്കുറിച്ചുമുള്ള ആകുലതകളെ ഭരണകൂടം തൃപ്തിപ്പെടുത്തും. ധനികരും ഭരണവർഗ്ഗത്തിൽപ്പെട്ടവരുമായ കുറ്റവാളികൾ നാനാവിധ മാർഗങ്ങളിലൂടെ തിരിച്ചറിയാനാകാത്ത വിധത്തിൽ രക്ഷപ്പെടുകയും ചെയ്യും.

കേരളത്തിൽ അഴിമതിക്ക് ശിക്ഷിക്കപ്പെട്ട് തടവിലായ ഒരേയൊരു മുൻ മന്ത്രിയായ ബാലകൃഷ്ണപ്പിള്ളയെ വലതുമുന്നണിയും ഇടതുമുന്നണിയും ഒരേപോലെയാണ് അതിനുശേഷം സ്വീകരിച്ചത്. ഒരിക്കൽപ്പോലും പറ്റിപ്പോകാൻ പാടില്ലാത്തൊരു തെറ്റിന് പ്രായശ്ചിത്തം എന്നപോലെ അയാൾക്ക് കാബിനറ്റ് പദവിയും നൽകി പിണറായി വിജയന്റെ ആദ്യ സർക്കാർ. പിള്ളയുടെ മരണശേഷം വർഗീയതക്കെതിരായ പോരാട്ടത്തിൽ ആ അഭാവമുണ്ടാക്കുന്ന രാഷ്ട്രീയപ്രതിസന്ധിയെച്ചൊല്ലി പിണറായി ആകുലനായതും നാമീയിടക്ക് കേട്ടു. വാസ്തവത്തിൽ ബാലകൃഷ്ണപ്പിള്ളയെ ശിക്ഷിക്കാനുണ്ടാക്കിയതല്ല ഈ വ്യവസ്ഥ. അതുകൊണ്ടാണ് അഴിമതിക്ക് തടവുശിക്ഷ ലഭിച്ച ഒരാളെ അഴിമതിക്കെതിരേ എന്ന് ഉറക്കത്തിൽപ്പോലും നിലവിളിക്കുന്ന രാഷ്ട്രീയ മുന്നണി സർവ്വാത്മനാ സ്വീകരിച്ചു വിശുദ്ധനാക്കിയത്.

നടി ആക്രമിക്കപ്പെട്ട സംഭവത്തിലും നടക്കുന്നതിതാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ദിലീപിനെ ശിക്ഷിക്കുക എന്നതിനല്ല നീതിന്യായവ്യവസ്ഥയുടെ ചട്ടക്കൂട് ഉണ്ടാക്കിയിരിക്കുന്നത്. അത് ലൈംഗികാതിക്രമത്തിനിരയായ സ്ത്രീകളെ ചോദ്യം ചെയ്ത് പൊരിക്കുന്ന നാടകങ്ങൾക്കുവേണ്ടിയാണ്. ആക്രമിക്കപ്പെട്ട നടിയെ തങ്ങളുടെ പ്രതിച്ഛായാ പരിപാടിയുടെ ഭാഗമായി വേദിയിൽ ആനയിക്കുമ്പോൾ മറുവശത്ത് അവർക്ക് നീതി നിഷേധിക്കാനുള്ള എല്ലാ സാഹഹചര്യങ്ങളും പ്രവർത്തിയിലൂടെയും അല്ലാതെയും ഉണ്ടാക്കുക എന്നതാണ് സർക്കാർ ചെയ്യുന്നത്. തനിക്ക് നീതി ലഭിക്കുന്നില്ല എന്നും ഭരണസ്വാധീനമുള്ളവർ ആ നീതിനിഷേധത്തിന് കാരണമാകുന്നുണ്ടെന്നും ആക്രമിക്കപ്പെട്ട സ്ത്രീ പറയുമ്പോൾ അവർക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്ന് പറയുന്ന രാഷ്ട്രീയ നേതൃത്വം ലൈംഗികാതിക്രമം നടത്തിയവരിൽ നിന്ന്​ അധികം അകലെയല്ല നിൽക്കുന്നത്.

അടിയന്തിരമായി ഈ കേസിൽ ചെയ്യേണ്ട കാര്യങ്ങളുണ്ട്. സമഗ്രമായ തുടരന്വേഷണം നടന്നിട്ടില്ല എന്ന് ബോധ്യമായ സ്ഥിതിക്ക് ഹൈകോടതി മേൽനോട്ടത്തിൽ ഒരു അന്വേഷണ സംഘത്തെ നിയമിക്കണം. വിചാരണാ കോടതിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഹൈക്കോടതി അന്വേഷിക്കുകയും സമയബന്ധിതമായി നടപടിയെടുക്കുകയും വേണം. വിചാരണ കോടതിയിൽ നിന്ന്​ തൊണ്ടിമുതലുകളിൽ തിരിമറിയും കൃത്രിമവും നടന്നുവെന്നും കോടതിയിൽ നിന്ന്​ പ്രതിക്ക് നേരിട്ട് വിവരങ്ങൾ ലഭിച്ചിരുന്നുവെന്നുമുള്ള ആരോപണങ്ങളിൽ അനേഷണം നടത്തണം. വിചാരണാ കോടതിയിൽ അവിശ്വാസമുണ്ടാകാൻ ഇത്തരത്തിലുള്ള വളരെ മൂർത്തമായ കാരണങ്ങളുള്ള സ്ഥിതിക്ക് വിചാരണാ കോടതി ജഡ്ജിയെ മാറ്റുന്ന കാര്യം ഹൈക്കോടതി മറ്റ് കീഴ്​വഴക്കങ്ങളുടെയും നീതിയുടെ വിശാലമായ നടത്തിപ്പിന്റെയും താത്പര്യം കണക്കിലെടുത്ത്​ തീരുമാനിക്കണം.

ധനികർക്കും രാഷ്ട്രീയ നേതൃത്വത്തിലുള്ളവർക്കും അവരുടെ പിണിയാളുകൾക്കും അവരുടെ ഏതുതരത്തിലുള്ള അനീതിക്കും അന്യായത്തിനും സാമൂഹ്യസ്വീകാര്യതയുടെ കുപ്പായം തുന്നിക്കൊടുക്കുന്ന ഒരു അധികാരമണ്ഡലം കേരളത്തിൽ രൂപപ്പെട്ടിരിക്കുന്നു. അത്തരത്തിലൊരു കുപ്പായമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തുന്നിക്കൊണ്ടിരിക്കുന്നത്. ഒരു പൊതുസമൂഹമെന്ന നിലയിൽ അത് നിശബ്ദമായി കണ്ടിരിക്കാൻ പാകത്തിലൊരു നിശാവസ്ത്രത്തിലാണോ നമ്മളെന്നതാണ് ചോദ്യം.

Comments