truecoppy
MORE
Truecopy Home
Readers
are
Thinkers

Tuesday, 17 May 2022

truecoppy
Truecopy Logo
Readers are Thinkers

Tuesday, 17 May 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
pt kunhumuhammed

Politics

മുസ്‌ലിം സമുദായത്തില്‍
എന്താണ് നടക്കുന്നത്?

മുസ്‌ലിം സമുദായത്തില്‍ എന്താണ് നടക്കുന്നത്?

''ഇ.എം.എസ്. സ്വതസിദ്ധമായ പുഞ്ചിരിയോടെ സ്വീകരിച്ചു. എന്നോട് ഇ.എം.എസ്. ഒരു കാര്യം ചോദിച്ചു, ""മുസ്‌ലിം ലീഗിന് എത്ര വോട്ട് കിട്ടി?'' എനിക്ക് ഇതിലൊന്നും ഒരു വിവരവുമില്ലല്ലൊ. യു.ഡി.എഫിന് കിട്ടിയ വോട്ട് ഞാന്‍ പറഞ്ഞു, ""മുപ്പതിനായിരം.'' ഇ.എം.എസിന്റെ ചോദ്യം മനസ്സിലാക്കിയ ബേബി ജോണ്‍ തിരുത്തി, ""പതിനായിരം.'' പിന്നീട് നമ്മള്‍ കാണുന്നത് പത്രത്തിലൂടെ അതിനുള്ള ഇ.എം.എസിന്റെ വിശദീകരണമാണ്. ഇ.എം.എസിന് ബേബി ജോണിന്റെ മറുപടിയില്‍നിന്ന് ഒരു കാര്യം വ്യക്തമായി, നല്ലൊരു ശതമാനം മുസ്‌ലിം ജനവിഭാഗം മുസ്‌ലിം ലീഗില്‍ നിന്നു പോയി. അതേസമയം, സി.പി.ഐ.എമ്മില്‍ എത്തിയില്ല. പകരം മദനിയുടെ പി.ഡി.പി.യിലേക്കു പോയി.''

27 Oct 2021, 09:20 AM

പി.ടി. കുഞ്ഞുമുഹമ്മദ്

സത്യപ്രതിജ്ഞയ്ക്ക് ഞാന്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. ഗുരുവായൂരിലെ വിജയം ഇടതുപക്ഷത്തിന് അപ്രതീക്ഷിതമായിരുന്നു. ഗുരുവായൂര്‍ - ചാവക്കാട് പ്രദേശത്ത് സി.പി.ഐ.എമ്മിന് വിജയത്തിന്റെ ഒരു പുതിയ മുഖം കൈവന്നു. 1977- ലെ മണ്ഡലം പുനര്‍വിഭജനത്തിനുശേഷം ഗുരുവായൂരില്‍നിന്ന് ഇടതുപക്ഷക്കാരന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. ഈ വിജയം പാര്‍ട്ടിക്ക് വലിയ ആത്മവിശ്വാസമാണ് ഉളവാക്കിയത്.

ഇക്കാലത്ത് നിരവധി ചെറുപ്പക്കാര്‍ ഇവിടെ പാര്‍ടിയുടെ നേതൃസ്ഥാനത്തേക്ക് വന്നു. അതും വ്യത്യസ്ത സാമൂഹ്യ വിഭാഗങ്ങളില്‍പ്പെട്ടവര്‍. കെ.വി. അബ്ദുല്‍ ഖാദര്‍, കെ. മണി, എം. കൃഷ്ണദാസ്, എന്‍.കെ. അക്ബര്‍, സി. സുമേഷ്, സുരേന്ദ്രന്‍, എം. ആര്‍. രാധാകൃഷ്ണന്‍, ടി. ടി. ശിവദാസന്‍, പിന്നീട് കൊല്ലപ്പെട്ട വത്സലന്‍ - അങ്ങനെയൊരു വലിയ നിര ഈ തെരഞ്ഞെടുപ്പോടുകൂടി ഗുരുവായൂരില്‍ ഉയര്‍ന്നുവന്നു. ഇവരെയെല്ലാം വളര്‍ത്തിക്കൊണ്ടുവന്നത് ബേബിജോണ്‍ മാഷായിരുന്നു. സമാന്തരമായി അനുഭാവികളുടെ നിരയും ഉണ്ടായിരുന്നു. ടി.സി. കോയയും സി.കെ. വേണുവും പി.സി. ഷാഹുവും ആര്‍.വി. ഷെരീഫും എല്ലാം ആ നിരയില്‍പ്പെട്ടവരാണ്. വൈവിധ്യമാര്‍ന്ന സ്വഭാവങ്ങളോടുകൂടിയ ഒരു പാര്‍ട്ടിയാണ് ഗുരുവായൂരില്‍ ബേബി ജോണ്‍ കെട്ടിപ്പടുത്തത്.

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

തിരുവനന്തപുരത്തെത്തിയപ്പോള്‍ ഞാനാദ്യം പോയത് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ കാണാനായിരുന്നു. അദ്ദേഹത്തിന്റെ മക്കള്‍ ഇ.എം. ശ്രീധരനും രാധയും രാധയുടെ ഭര്‍ത്താവ് സി.കെ. ഗുപ്തനുമായെല്ലാം ഞാന്‍ നേരത്തേ സൗഹൃദത്തിലാണ്. ഇ.എം.എസ്. സ്വതസിദ്ധമായ പുഞ്ചിരിയോടെ സ്വീകരിച്ചു. എന്നോട് ഇ.എം.എസ്. ഒരു കാര്യം ചോദിച്ചു, ""മുസ്‌ലിം ലീഗിന് എത്ര വോട്ട് കിട്ടി?'' എനിക്ക് ഇതിലൊന്നും ഒരു വിവരവുമില്ലല്ലൊ. യു.ഡി.എഫിന് കിട്ടിയ വോട്ട് ഞാന്‍ പറഞ്ഞു, ""മുപ്പതിനായിരം.'' ഇ.എം.എസിന്റെ ചോദ്യം മനസ്സിലാക്കിയ ബേബി ജോണ്‍ തിരുത്തി, ""പതിനായിരം.'' പിന്നീട് നമ്മള്‍ കാണുന്നത് പത്രത്തിലൂടെ അതിനുള്ള ഇ.എം.എസിന്റെ വിശദീകരണമാണ്. ഇ.എം.എസിന് ബേബി ജോണിന്റെ മറുപടിയില്‍നിന്ന് ഒരു കാര്യം വ്യക്തമായി, നല്ലൊരു ശതമാനം മുസ്‌ലിം ജനവിഭാഗം മുസ്‌ലിം ലീഗില്‍ നിന്നു പോയി. അതേസമയം, സി.പി.ഐ.എമ്മില്‍ എത്തിയില്ല. പകരം മദനിയുടെ പി.ഡി.പി.യിലേക്കു പോയി. ഈ ഒരു രാഷ്ട്രീയ യാഥാര്‍ഥ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം മതമൗലികവാദത്തെക്കുറിച്ചുള്ള ഇ.എം.എസിന്റെ പ്രസിദ്ധമായ ആ ലേഖനം ഉരുത്തിരിഞ്ഞതെന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ കാണാനുള്ള അപൂര്‍വമായ രാഷ്ട്രീയവൈഭവം അദ്ദേഹത്തില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഒരൊറ്റ ചോദ്യത്തോടുള്ള പ്രതികരണത്തില്‍നിന്ന് നിരവധി പ്രശ്‌നങ്ങള്‍ അദ്ദേഹം അനുമാനിക്കുകയും അതിനെക്കുറിച്ച്, വിവാദമായ ആ ലേഖനം എഴുതുകയും ചെയ്തു.

സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍ ഇവരൊക്കെ എത്തിയിരുന്നു. പി.പി. തങ്കച്ചനായിരുന്നു സ്പീക്കര്‍. ആരോ ചോദിച്ചു, ""ദൃഢപ്രതിജ്ഞയല്ലേ?'' അതിനു പിണറായിയുടെ മറുപടി, ""പിന്നേ, സംശയമെന്താ?'' ഞാന്‍ ഒന്നും മിണ്ടിയില്ല. ചില പത്രക്കാര്‍ അത് കേട്ടിരുന്നു. ഞാന്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഞാന്‍ ചെയ്തത് ശരിയായ ഒരു ബോധ്യത്തിലാണ്. ഞാന്‍ ജയിച്ചുവന്നതിന് വിശ്വാസികളുടെ ഒരു പിന്‍ബലം കൂടിയുണ്ടെന്ന് ഞാന്‍ വിശ്വസിച്ചു. എന്നെപ്പോലൊരാള്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുകയാണ് ആ സന്ദര്‍ഭത്തില്‍ ഉചിതമെന്ന് ഞാന്‍ സ്വയം തീരുമാനിച്ചു. പത്രങ്ങളൊക്കെ അത് വലിയ വാര്‍ത്തയാക്കിയെങ്കിലും പാര്‍ട്ടി അതൊന്നും ഗൗനിച്ചില്ല. അവര്‍ക്കൊന്നും ഒരു പ്രശ്‌നവും ഉണ്ടായില്ല. ഇതുകൊണ്ടാണ് എനിക്ക് സി.പി.ഐ.എമ്മിനോടിത്ര സ്‌നേഹം. അത് പല അര്‍ഥത്തിലും വിശാലമാണ്.

pt kunhumuhammed book
ഇന്‍സൈറ്റ് പബ്ലിക പ്രസിദ്ധീകരിക്കുന്ന പി.ടി. കുഞ്ഞുമുഹമ്മദിന്റെ ആത്മകഥയുടെ കവര്‍

എന്നോടൊക്കെ സി.പി.ഐ.എം. കാണിച്ച ഒരു സ്‌നേഹമുണ്ട്. അതിന്റെ നേതാക്കള്‍ കാണിക്കുന്ന ഒരു ആദരവുണ്ട്. ഞാനൊന്നും മരിച്ചാലും ഈ പാര്‍ട്ടി  വിട്ടുപോകില്ല. കാരണമെന്തെന്നാല്‍, അത്രയും സ്‌നേഹം നമുക്കിനി വേറെ കിട്ടാനില്ല. അത്തരത്തിലൊരു ലോകത്തിലേക്ക് അവര്‍ എന്നെ കൊണ്ടുപോയിട്ടുണ്ട്. എന്റേതായ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പലതും ഞാന്‍ നടത്തിയിട്ടുണ്ട്. വിവാദപരമായ പല ഇന്റര്‍വ്യൂകള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും എന്തിനാണ് അങ്ങനെ പ്രസംഗിച്ചത്, എന്തിനാണ് അങ്ങനെ അഭിമുഖം നല്‍കിയത് എന്നൊന്നും അവര്‍ എന്നോട് ചോദിച്ചിട്ടില്ല. അത് അവരുടെ ഒരു മഹത്വമായിട്ടാണ് ഞാന്‍ കാണുന്നത്. ഞാന്‍ ധിക്കരിച്ച സംഭവമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി എന്റെ കുടുംബം പോലെയാണ്. സ്‌നേഹവും ആദരവും എന്നില്‍ അവര്‍ വേണ്ടുവോളം ചൊരിഞ്ഞു.
സത്യപ്രതിജ്ഞ കഴിഞ്ഞ് ഞാന്‍ വീണ്ടും ഗുരുവായൂരിലെത്തി. ബേബി ജോണിനെ ചെന്നു കണ്ടു. ""മാഷേ, നമ്മള്‍ക്ക് എന്തൊക്കെയാണ് ചെയ്യാനുള്ളത്?'' അദ്ദേഹവുമായി ഗുരുവായൂരിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തു.

ഗുരുവായൂര്‍ - ചാവക്കാട് പ്രദേശത്തെ ഏറ്റവും വലിയ പ്രശ്‌നം കുടിവെള്ളത്തിന്റേതാണ്. കടലിനോടും പുഴകളോടും തോടുകളോടും കൂടിയ ഈ പ്രദേശത്ത് ബഹുഭൂരിഭാഗത്തും പുളിവെള്ളമാണ്. അതിനൊരു പരിഹാരമുണ്ടാക്കാനാണ് പ്രഥമ പരിഗണന കൊടുക്കേണ്ടതെന്ന് ബേബി ജോണ്‍ പറഞ്ഞു. അതിന് ചേറ്റുവാപ്പുഴയില്‍ ബ്രിട്ടീഷുകാരുടെ കാലത്ത് പണിയിച്ച ലോക്ക് പുതുക്കിപ്പണിയണം. രണ്ടാമത്, ഗുരുവായൂര്‍ - ചാവക്കാടിന് ഒരു കളിസ്ഥലം വേണം. അതുപോലെത്തന്നെ, ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി നടപ്പാക്കണം. പിന്നെ മറ്റു കാര്യങ്ങളിലൊക്കെ ഇടപെടുകയും കാര്യങ്ങള്‍ പഠിക്കുകയും വേണം. കുടിവെള്ളമാണ് ഗുരുവായൂര്‍ മണ്ഡലത്തിലെ പ്രധാനപ്രശ്‌നമെന്നത് എനിക്കൊരു പുതിയ അറിവായിരുന്നു. നമ്മുടെ നാട്ടിലെ ഗ്രാമങ്ങളൊക്കെ എങ്ങനെ കഴിയുന്നുവെന്ന് പലപ്പോഴും നാം നോക്കാറില്ല.

ems
ഇ.എം.എസ്.

1996-ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് തിരുവനന്തപുരത്ത് രണ്ടുദിവസം വെള്ളമില്ലാതെ വന്നു. ഭയങ്കര ബഹളമായിരുന്നു. നടന്‍ ഭരത് ഗോപി എന്നെ വിളിച്ച് പറഞ്ഞു, ""തിരുവനന്തപുരത്ത് രണ്ടുദിവസം പൂര്‍ണമായി വെള്ളമില്ലാതായെന്നത് കുഞ്ഞിമുഹമ്മദിനറിയുമോ? നിങ്ങളെപ്പോലുള്ള ആളുകള്‍ (ഞാനും കടമ്മനിട്ടയും അന്ന് നിയമസഭാംഗങ്ങളാണ്) എം.എല്‍.എ. പദവിയില്‍ ഇരിക്കുമ്പോള്‍ നടക്കാന്‍ പാടില്ലാത്തതാണിത്.'' 
ഞാന്‍ ഉടനെ ഗോപിയോടു പറഞ്ഞു, ""നിങ്ങള്‍ പറയുന്നത് രണ്ടു ദിവസത്തെ കഥയാണ്. ആജീവനാന്തം കുടിവെള്ളം കിട്ടാത്ത ഒരു മണ്ഡലത്തില്‍നിന്നു വരുന്ന ആളാണ് ഞാന്‍. അവിടത്തെ ജനങ്ങള്‍ ജീവിതത്തില്‍ നല്ല വെള്ളം കുടിച്ചിട്ടില്ല. അവരെക്കുറിച്ചൊന്നും നമുക്ക് ഒരു പരിഭവവുമില്ല. പത്രമാസികകള്‍ എഴുതാനുമില്ല. രണ്ടുദിവസം നിങ്ങള്‍ക്ക് വെള്ളമില്ലാതായപ്പോള്‍ നിങ്ങള്‍ വലിയ പ്രശ്‌നമുണ്ടാക്കി.'' 
ഗോപി പറഞ്ഞു, ""അത് തെറ്റായ സമീപനമാണ്, പി.ടി.''
ഞാന്‍ പറഞ്ഞു, ""ഒരിക്കലുമല്ല. ഇവിടെ തിരുവനന്തപുരത്തുള്ള മനുഷ്യര്‍ക്ക് വെള്ളം കിട്ടണം. അതില്‍ തര്‍ക്കമില്ല. പക്ഷേ, നിങ്ങളാരും അവര്‍ക്കുവേണ്ടി സംസാരിക്കുന്നില്ല എന്നതാണ് പ്രശ്‌നം.''

ഗുരുവായൂര്‍ മണ്ഡലത്തെ കുടിക്കാന്‍ പറ്റുന്ന വെള്ളം കിട്ടുന്ന അവസ്ഥയിലേക്കു മാറ്റുക എന്നതായിരുന്നു എന്റെ മുന്നിലെ പ്രശ്‌നം. അതിനുതകുന്ന, എന്നെക്കൊണ്ട് പറ്റാവുന്ന ശ്രമങ്ങളൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. അതിനിടയില്‍ എം.എല്‍.എ. എന്ന നിലയ്ക്ക് ആദ്യമേ മനസ്സിലായ ചില കാര്യങ്ങളുണ്ട്. ഞാന്‍ ഈ പണിക്ക് ആദ്യമായി വരുന്ന ഒരാളാണ്. ഉദ്യോഗസ്ഥന്മാരുടെയും മറ്റു പലരുടെയും ഒരു വിചാരം അഡ്മിനിസ്‌ട്രേഷനെക്കുറിച്ചും നിയമങ്ങളെക്കുറിച്ചുമൊന്നും ഒരു വിവരവും ഇല്ലാത്ത ഒരാളാണ് ഞാനെന്നാണ്. അതനുസരിച്ചൊരു സമീപനമാണ് അവരൊക്കെ സ്വീകരിച്ചത്. അതുപോലെ പൊലീസുകാര്‍. ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പൊതുവെ ഇടപെടുന്ന ഒരാളല്ല. എനിക്കതത്ര ഇഷ്ടമുള്ള കാര്യമല്ല. ആവശ്യം വരുമ്പോള്‍ വിളിക്കാറൊക്കെയുണ്ട്. ഞാന്‍ ആരെയും "സാര്‍' എന്നു വിളിക്കാറില്ല. എന്തുകൊണ്ടെന്നു ഞാന്‍ മുമ്പു പറഞ്ഞിട്ടുണ്ട്. എനിക്കു പറയാനുള്ളത് ആരുടെ മുന്നിലും പറയാനെനിക്കു മടിയുമില്ല. അത് കാര്യങ്ങള്‍ നേടിത്തരാറുമുണ്ട്.

ALSO READ

മുസ്‌ലിമായി ജീവിക്കുന്നത് ഇന്നത്തെ കാലത്ത് എത്രത്തോളം ദുഷ്‌കരമാണ്?

ഗുരുവായൂര്‍-ചാവക്കാട് പ്രദേശത്തൊരു കളിസ്ഥലത്തിന് നാലേക്കര്‍ സ്ഥലം കിട്ടാന്‍ ഇടപെട്ട കാര്യമോര്‍ക്കുന്നു. പറ്റിയൊരു സ്ഥലം റവന്യൂ വകുപ്പിനു കീഴിലുണ്ട്. മിച്ചഭൂമിയായി വന്നതാണ്. ബേബി ജോണും മറ്റു സി.പി.ഐ.എം. നേതാക്കളും കോണ്‍ഗ്രസുകാരും നാട്ടുകാരെല്ലാവരും ആ സ്ഥലം റവന്യു വകുപ്പ് ചാവക്കാട് മുനിസിപ്പാലിറ്റിക്ക് കൈമാറണമെന്നും റവന്യൂ വകുപ്പിനു നാലേക്കര്‍ തത്തുല്യമായ സ്ഥലം മുനിസിപ്പാലിറ്റി നല്‍കാമെന്നും പറഞ്ഞു. 
ഈ പ്രൊപ്പോസലുമായി അന്നത്തെ കലക്ടര്‍ രാജീവ് സദാനന്ദനെ ഞാന്‍ പോയി കണ്ടു. അദ്ദേഹം പറഞ്ഞു, ""ഓകെ, എം.എല്‍.എ. ഞാന്‍ പോയി രണ്ടുസ്ഥലവും പരിശോധിച്ചിട്ടു പറയാം.'' ഒരാഴ്ച കഴിഞ്ഞ് കലക്ടറേറ്റില്‍ ചെന്നപ്പോള്‍ എന്നോടു പറഞ്ഞു,""ഞാന്‍ രണ്ടുസ്ഥലവും പോയി നോക്കി, എം.എല്‍.എ. അത് രണ്ടും ശരിയാവില്ല. ഒന്ന് ടൗണിലാണ്. നിങ്ങള്‍ പറഞ്ഞ സ്ഥലം കുറച്ചങ്ങു ചെന്ന് റിമോട്ട് ആയുള്ള ഭാഗത്താണ്. അതുരണ്ടും തുല്യമായ ഭൂമിയല്ല. അതുകൊണ്ട് ഞാന്‍ കൈമാറാന്‍ സമ്മതിക്കില്ല.''
ഞാന്‍ പറഞ്ഞു, ""ഞാന്‍ നിങ്ങളില്‍നിന്ന് വാങ്ങിക്കും. ഒരു സംശയവും വേണ്ട.''
""എന്നാല്‍ എം.എല്‍.എ. നോക്ക്.''
""നോക്കാം'' എന്നു പറഞ്ഞ് പിരിയുകയാണ് അന്നു ചെയ്തത്. പിന്നീട് അതിനുവേണ്ടി ഞാന്‍ നടത്തിയ പരിശ്രമങ്ങളുടെ കഥ 1996-ലേക്കു വരുമ്പോള്‍ പറയുന്നുണ്ട്.

എം.എല്‍.എ. ഹോസ്റ്റലില്‍ ഞാനാദ്യം റൂം 28 എ യിലായിരുന്നു. എം. ഗോവിന്ദന്‍ കുറെക്കാലം അവിടെ താമസിച്ചിട്ടുണ്ടത്രെ. ഗോവിന്ദന്‍ തിരുവനന്തപുരത്തുണ്ടാകുമ്പോള്‍ ആ റൂമിലാണു തങ്ങുക. അടൂര്‍ ഗോപാലകൃഷ്ണനും മറ്റു പല പ്രമുഖരും വന്നിരുന്ന റൂമാണത്. ചെറിയാന്‍ ഫിലിപ്പ് അവിടെ താമസിച്ചിട്ടുണ്ടെന്നു തോന്നുന്നു. കുറച്ചുകഴിഞ്ഞ് എനിക്ക് റൂം 33 കിട്ടി. തൊട്ടടുത്ത 32-ലാണ് ഇ.പി. ജയരാജന്‍. സി.പി.ഐ.എം. പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസും അതേ ഫ്ളോറില്‍ത്തന്നെയാണ്. അന്നും ഇന്നും. സുകുമാരന്‍ നായര്‍ക്കാണ് അന്ന് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിന്റെ ചുമതല. ചടയന്‍ സുരേന്ദ്രന്‍, സി.എം. രവീന്ദ്രന്‍ എന്നിങ്ങനെ അവിടെ കുറച്ചു സഖാക്കളുണ്ടായിരുന്നു.

എന്റെ റൂമിലേക്ക് വന്നവരധികവും താടിയും മുടിയും നീട്ടിയവരായിരുന്നു. വി.കെ. ജോസഫ്, ലെനിന്‍ രാജേന്ദ്രന്‍, ടി.വി. ചന്ദ്രന്‍, ഹരികുമാര്‍, കെ.ആര്‍. മോഹനന്‍, സണ്ണി ജോസഫ്, കള്ളിക്കാട് രാമചന്ദ്രന്‍ ഇങ്ങനെ ഒരുപാടുപേര്‍ അവിടെ വരുമായിരുന്നു. ""ഇതൊരു മനുഷ്യവാസസ്ഥലമാണെന്ന് എനിക്കു തോന്നുന്നില്ല. മനുഷ്യക്കോലമുള്ള ഒരെണ്ണത്തിനെയും ഇവിടെ കണ്ടിട്ടില്ല.'' എന്നാണ് ലോനപ്പന്‍ നമ്പാടന്‍ പറയാറ്. നമ്പാടന്‍ മാഷും ടി.കെ. ഹംസയുമൊക്കെ അവിടെ വന്നിരിക്കും.

മറ്റു റൂമുകളില്‍ പോകാത്ത ഒരാള്‍ പിണറായി വിജയനായിരുന്നെന്നു തോന്നുന്നു. പക്ഷേ പിണറായി എന്റെ റൂമില്‍ വരും. ഇ.പി. ജയരാജന്റെ റൂം 32 ലും വരും. പിണറായി വിജയനുമായുള്ള എന്റെ സൗഹൃദം കാര്യമായി വളരുന്നത് ഈ കാലഘട്ടത്തിലാണ്. എങ്ങനെയാണ് പിണറായി എന്നെ സൗഹൃദവലയത്തില്‍പ്പെടുത്തിയതെന്ന് എനിക്കറിയില്ല. അദ്ദേഹവുമായുള്ള സൗഹൃദത്തെക്കുറിച്ച്, അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് കുറെ കാര്യങ്ങള്‍ ഈ കുറിപ്പുകളില്‍ പറഞ്ഞുപോകും. അത് പിണറായി വിജയന്റെ ആളാണ് ഞാനെന്ന് കാണിക്കാനല്ല. നമ്മള്‍ ചരിത്രത്തിന്റെ ഭാഗമായി ചില കാര്യങ്ങള്‍ പറഞ്ഞു പോകേണ്ടതുണ്ട്, ചില ആളുകള്‍ നമ്മള്‍ ധരിച്ചുവെച്ചതില്‍നിന്ന് ഭിന്നമായ സ്വഭാവങ്ങളും അല്ലെങ്കില്‍ മൂല്യങ്ങളൂം ഉള്ളവരാണെന്ന് കാണിക്കേണ്ടതുള്ളുതുകൊണ്ടാണത്. അദ്ദേഹത്തിന്റെയടുത്ത് എന്റെ വ്യക്തിപരമായ ഒരു കാര്യനേട്ടത്തിനും വേണ്ടി ഞാന്‍ പോയിട്ടില്ല. 
ഒരുപാട് ആളുകളുമായി ആ കാലത്ത് ഞാന്‍ ബന്ധപ്പെട്ടിരുന്നു.

ALSO READ

ഷോകേസുകളില്‍ കിടന്ന് നിലവിളിയ്ക്കുന്നുണ്ട് പുസ്തകങ്ങള്‍

ഇടയ്ക്കിടയ്ക്ക് കാണുമ്പോള്‍ ഇ.എം.എസ്. എന്നോട് ചോദിക്കുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു. ""What is happening in Muslim community?'' മുസ്‌ലിം കമ്യൂണിറ്റിയെക്കുറിച്ച് എനിക്ക് ഇന്നത്തെപ്പോലെ ഒരു ഗ്രാഹ്യം അന്നുണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് അദ്ദേഹം ഈ ചോദ്യം ചോദിക്കുന്നതെന്ന് എനിക്ക് ആദ്യം മനസ്സിലായിരുന്നില്ല. പക്ഷേ വളരെ വേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമുദായം അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍പ്പെട്ടു എന്നുള്ളത് തന്നെയായിരുന്നു അതിന്റെ കാരണം. അദ്ദേഹത്തിന് അതിനെക്കുറിച്ച് വ്യക്തമായൊരു ചിത്രം ലഭിച്ചിരുന്നില്ല എന്നുകൂടി എനിക്കു തോന്നിയിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം പലപ്പോഴും അത് ഇങ്ങനെ നമ്മളോട് ചോദിക്കുന്നത്. എനിക്ക് അത്ര വിവരമില്ല എന്ന് അറിഞ്ഞിട്ടുപോലും എന്നോട് മൂന്നോ നാലോ പ്രാവശ്യം അദ്ദേഹം കാണുമ്പോഴൊക്കെ ചോദിച്ചിട്ടുണ്ട്, ""വാട്ടീസ് ഹാപ്പനിങ് ഇന്‍ മുസ്‌ലിം കമ്മ്യൂണിറ്റി'' എന്ന്.

കരുണാകരനാണ് നമ്മളെ അത്ഭുതപ്പെടുത്തിയ ഒരാള്‍. കുറച്ചുകാലമേ ഞങ്ങളൊന്നിച്ച് സഭയില്‍ ഉണ്ടായിരുന്നുള്ളൂ. ഗുരുവായൂര്‍ക്ക് തീവണ്ടി വന്ന കാലം. അദ്ദേഹമാണ് അത് കൊണ്ടുവന്നത്, ഒരു സംശയവുമില്ല. ഒരു ദിവസം രാത്രി 9 മണിക്കുള്ള ട്രെയ്‌നില്‍ ഞാന്‍ ഗുരുവായൂര്‍ക്ക് പോവുകയാണ്. ഒരു കംപാര്‍ട്‌മെന്റിന്റെ പകുതിയേ ഫസ്റ്റ് ക്ലാസ് ഉള്ളൂ. എം.എല്‍.എ. എന്ന നിലയില്‍ എനിക്കുമൊരു ഫസ്റ്റ് ക്ലാസ് ടിക്കറ്റ് കിട്ടി. അല്പം കഴിഞ്ഞ് കരുണാകരന്‍ വന്നുകയറി. പൊലീസുകാരുമൊക്കെയായി ഭയങ്കര ബഹളം. 
ശരത്ചന്ദ്രപ്രസാദ് എം.എല്‍.എ. ചെന്ന് കരുണാകരനോട് പറഞ്ഞു, ""പി.ടി. കുഞ്ഞിമുഹമ്മദുണ്ട് ഈ ട്രെയിനില്‍. മൂപ്പര് ജീന്‍സൊക്കെ ഇട്ട് സ്‌റ്റൈലിലാണ് ഇരിക്കുന്നത്.'' 
""വിളിക്കൂ'', കരുണാകരന്‍ പറഞ്ഞു. ഞാന്‍ ചെന്നു. ബഹുമാനത്തോടുകൂടി മുന്നിലിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു, ""നമ്മള്‍ക്ക് രണ്ടാള്‍ക്കുമാണ് ഈ ട്രെയിന്‍ ഗുണമാവാന്‍ പോകുന്നത്.'' 
അദ്ദേഹത്തിന് എല്ലാ മാസവും ഗുരുവായൂരില്‍ വരണം. അതിനുവേണ്ടിയാണ് ഈ ട്രെയിന്‍ കൊണ്ടുവന്നതുതന്നെ. രണ്ടുമൂന്നു മിനിറ്റ് സംസാരിച്ച് ഞാന്‍ പോന്നു. സത്യത്തില്‍ ഗുരുവായൂര്‍ ട്രെയിന്‍ അദ്ദേഹത്തിന് കൂടുതല്‍ പ്രയോജനപ്പെട്ടിട്ടില്ല. എനിക്കാണ് കൂടുതല്‍ പ്രയോജനപ്പെട്ടിട്ടുള്ളത്. കുറച്ചു കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം അദ്ദേഹം രാജിവെച്ചു.

ALSO READ

ഇടതുപക്ഷത്താണ് മുസ്‌ലിംകള്‍, ശിഹാബ് തങ്ങള്‍ക്കുശേഷം പിണറായിയാണ് മുസ്‌ലിംകളുടെ നേതാവ്

1996-ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയം. ഞാന്‍ ഗുരുവായൂരിലൂടെ നടക്കുകയാണ്. എം.എല്‍.എ. ആയിട്ടും ഞാന്‍ അമ്പലനടയില്‍ പോകും. അതിലെയൊക്കെ നടക്കും. അത് സ്വഭാവത്തിന്റെ ഭാഗമാണ്. ഒരു ദിവസം അവിടെ ഒരു നമ്പൂതിരി എന്നെ വിളിച്ചു, ""ഹാ, വരിക!''
ഞാന്‍ ചോദിച്ചു. ""എന്താണാവോ?'' 
അദ്ദേഹം സ്‌നേഹത്തില്‍ പറഞ്ഞു, ""ഒരു കാര്യം പറയാന്‍ വിളിച്ചതാണ്. ഞാന്‍ തനിക്ക് ഒരു വോട്ടു ചെയ്തു ഈ പ്രാവശ്യം, ഒന്നു കരുണാകരനും.'' 
ഞാനും കരുണാകരനും ഒരുമിച്ചാണ് 1996-ല്‍ മത്സരിച്ചത്. ഞാന്‍ നിയമസഭയിലേക്കും കരുണാകരന്‍ വി.വി. രാഘവനെതിരെ ലോകസഭയിലേക്കും. എനിക്കും കരുണാകരനും ഏതാണ്ട് തുല്യമായ വോട്ടും കിട്ടി ഗുരുവായൂരില്‍.
""ഞാന്‍ സാധാരണ താമരക്കാണ് വോട്ടു ചെയ്യാറ്. താനും കരുണാകരനും എനിക്ക് ഇഷ്ടപ്പെട്ട ആളുകളാണ്.'' നമ്പൂതിരി പറഞ്ഞു.
ഞാന്‍ പറഞ്ഞു, ""വളരെ സന്തോഷം.''
ജാതിക്കും മതത്തിനും അടിമപ്പെട്ട് ഒരു തീരുമാനവും ഒരു കാലത്തും ഞാന്‍ എടുത്തിട്ടില്ല. അതുപോലെ, വിവിധ ആവശ്യങ്ങളുമായി എത്തുന്ന എല്ലാ പാര്‍ട്ടിക്കാര്‍ക്കും എം.എല്‍.എ. ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും സഹായങ്ങള്‍ ചെയ്തുകൊടുക്കാറുണ്ട്. എത്രയോ കോണ്‍ഗ്രസുകാര്‍ക്ക് പല കാര്യങ്ങളിലും എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തു. ഇതൊന്നും വോട്ടുകിട്ടുമെന്നു വിചാരിച്ചിട്ടല്ല.

1994-ല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച അന്ന് തുറന്നിട്ടതാണ് എന്റെ വീടിന്റെ ഗേറ്റ്. ഇതുവരെ ഞാനതടച്ചിട്ടില്ല. അവിടെവന്ന് ആരും കച്ചറയുണ്ടാക്കിയിട്ടില്ല. എം.എല്‍.എ. ആയിരിക്കുമ്പോള്‍ പാര്‍ട്ടി എന്നോടൊരു കാര്യം നിര്‍ദേശിച്ചത് ആരെങ്കിലും ബെല്ലടിച്ചാല്‍ ആരാണെന്നു നോക്കിയിട്ടുവേണം വാതില്‍ തുറക്കാന്‍ എന്നുമാത്രമാണ്. ഞാന്‍ പാര്‍ട്ടി മെമ്പറൊന്നുമല്ല. പക്ഷേ, പാര്‍ട്ടി നേതാക്കന്മാര്‍ പറയുന്നതുപോലെയാണ് നിന്നിരുന്നത്. അവരൊന്നും തന്നെ, ആളുകളെ സഹായിക്കുന്നത് അങ്ങനെ നോക്കിയിട്ടുവേണം ഇങ്ങനെ നോക്കിയിട്ടുവേണം എന്നൊന്നും പറഞ്ഞിട്ടില്ല. പി.ടി.യുടെ അടുത്തുവരുന്ന ആളുകള്‍ക്ക് എന്തുവേണമെങ്കിലും ചെയ്തുകൊടുത്തോളൂ എന്നായിരുന്നു നിലപാട്. എന്ത് പേപ്പര്‍ വേണമെങ്കിലും ഞാനൊപ്പിട്ടു കൊടുക്കും, അതെന്റെ ഭാഗത്തുനിന്ന് അവര്‍ക്ക് കിട്ടേണ്ടതാണെങ്കില്‍. പാര്‍ട്ടിയൊന്നും ഞാന്‍ ചോദിക്കാറില്ല. ഒരു പ്രാവശ്യം ഒരു ബി.ജെ.പി.ക്കാരന്‍ എന്നോടു പറഞ്ഞു, ""ഞാന്‍ ബി.ജെ.പി.യാണ്.'' ഞാന്‍ പറഞ്ഞു, ""നിങ്ങളോട് ഞാനത് ചോദിച്ചോ? നിങ്ങള്‍ക്കെന്താണ് വേണ്ടത്?'' പാസ്‌പോര്‍ട്ടിനാണ്, മകനോ മറ്റോ. എന്തോ കടലാസ് ഒപ്പിട്ടു കൊടുക്കാനായിരുന്നു. ഞാന്‍ പറഞ്ഞു, ""തരൂ, ഒപ്പിട്ടുതരാം.'' എന്തൊരു സ്‌നേഹമാണ് ഇപ്പോഴും ആളുകള്‍ക്ക്. ആ സ്‌നേഹത്തിന് എന്താണ് നമ്മള്‍ തിരിച്ചുകൊടുത്തത്? 

പ്ലസ് ടു കോഴ്‌സ് വന്ന 1996-ല്‍ ഗുരുവായൂരില്‍ ഒരൊറ്റ സ്‌കൂളിനേ കോഴ്‌സിന് വകുപ്പുണ്ടായിരുന്നുള്ളു. പി.ജെ. ജോസഫാണ് അന്ന് വിദ്യാഭ്യാസമന്ത്രി. ഞാന്‍ റക്കമന്‍ഡ് ചെയ്തത് മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വന്റ് സ്‌കൂളിനാണ്. ബേബി ജോണ്‍ മാഷെ വിളിച്ചുപറഞ്ഞിരുന്നു, ഞാന്‍ റക്കമന്‍ഡ് ചെയ്യുന്നത് ഇങ്ങനെയാണെന്ന്. മാഷ് പറഞ്ഞു, ""പി.ടി.യുടെ ഇഷ്ടംപോലെ ചെയ്‌തോളൂ.''
ഞാന്‍ പറഞ്ഞു, ഇവിടെ എല്ലാ വിഭാഗം പെണ്‍കുട്ടികള്‍ക്കും ആശ്വാസമായ ഒരു സ്ഥാപനമാണ് ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ്. കേരളത്തില്‍ ഇത്രയും കമ്മിറ്റഡ് ആയി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ഒരു വിഭാഗവും വേറെ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒന്നോ രണ്ടോ ഉണ്ടാകുമായിരിക്കാം. പക്ഷേ, അവരുടെ ഒരു കമ്മിറ്റ്‌മെന്റ് ഒന്നു വേറെത്തന്നെയാണ്. 

ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റിന് പ്ലസ് ടു കോഴ്‌സിന് ഞാന്‍ ഒപ്പിട്ടുകൊടുത്തത് ചെറിയ ചെറിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. ഞാന്‍ അവരുടെ വോട്ട് കിട്ടുമെന്നൊന്നും വിചാരിച്ചിട്ടല്ല അതു ചെയ്തത്. അവര്‍ ഒരിക്കലും എനിക്ക് വോട്ട് ചെയ്യില്ലെന്ന് എനിക്കറിയാം. അതാണന്നത്തെ രാഷ്ട്രീയ കാലാവസ്ഥ. സഭകളൊക്കെ എടുത്തിരുന്ന നിലപാട്. ചിലപ്പോള്‍ അഡ്മിഷനുവേണ്ടി നമ്മള്‍ റക്കമന്‍ഡേഷന്‍ നടത്തും. അവര്‍ ചിലപ്പോള്‍ തരും, ചിലപ്പോള്‍ തരില്ല. തന്നില്ലെങ്കിലും നമുക്ക് വിരോധമില്ല.

അവിടെയുള്ള പല സിസ്റ്റര്‍മാരെയും പരിചയപ്പെടാനിടയായിരുന്നു. ലിറ്റില്‍ ഫ്‌ളവര്‍ എന്ന പേരില്‍ത്തന്നെ ഒരു സിസ്റ്റര്‍ ഉണ്ടായിരുന്നു. ജോര്‍ജ് മാഷാണ് എന്നെ കൊണ്ടുപോയി പരിചയപ്പെടുത്തിയത്. ലിറ്റില്‍ ഫ്‌ളവര്‍ കോളേജിലെ പ്രിന്‍സിപ്പല്‍ ആയിരുന്ന അവരാണ് എനിക്ക് ബൈബിള്‍ തന്നത്. എന്റെ പടത്തിന് ഗര്‍ഷോം എന്ന് ഞാന്‍ പേരിട്ടപ്പോള്‍ ആ വാക്കിന്റെ അര്‍ഥം വിവരിച്ചുതന്നത് സിസ്റ്ററായിരുന്നു. അവരാണ് ക്രിസ്ത്യന്‍ കമ്യൂണിറ്റിയില്‍ കന്യാസ്ത്രീകള്‍ എങ്ങനെയാണ് ജീവിക്കുന്നതെന്ന് എന്നെ പഠിപ്പിച്ചത്.
അവര്‍ ചോദിച്ചു, ""എം.എല്‍.എ.യുടെ അഭിപ്രായമെന്താണ് ഞങ്ങളെപ്പറ്റി?''
ഞാന്‍ പറഞ്ഞു, ""എന്താണ് അങ്ങനെ ചോദിക്കുന്നത്, സിസ്റ്ററേ?''
""എനിക്കെത്ര രൂപ ശമ്പളമുണ്ടെന്നറിയാമോ?'' യു.ജി.സി. സ്‌കെയില്‍ ആണ് അവര്‍ക്കുണ്ടായിരുന്നത്. 40,000-50,000 അങ്ങനെ എന്തോ ഒരു വലിയ സംഖ്യ പറഞ്ഞു. ""ഞാനെടുക്കുന്നത് 750 രൂപയാണ്, എം.എല്‍.എ. അതിനുതന്നെ ഞാന്‍ വരിനില്‍ക്കണം.''
അപ്പോഴാണ് നമ്മളിതിന്റെയൊക്കെ ഒരു യഥാര്‍ഥമായ മുഖം കാണുന്നത്. വലിയ അടുപ്പമുണ്ടായിരുന്ന സിസ്റ്ററാണ്. പിന്നീട് കാന്‍സര്‍ വന്നാണ് മരിച്ചത്. ജോര്‍ജ് മാഷ് കോട്ടക്കലില്‍നിന്ന് മരുന്നു വാങ്ങി കൊടുക്കുമായിരുന്നു. ഒന്നോ രണ്ടോ പ്രാവശ്യം ഞാനും മാഷെ കൂടെ പോയിട്ടുണ്ട്. പിന്നെ മാഷ് പലതവണ പോയി വാങ്ങിക്കൊടുത്തു. ഒരു കലാകാരനെന്ന നിലയില്‍ എനിക്ക് ഏറെ അനുഭവങ്ങള്‍ തന്നത് രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

(ഇന്‍സൈറ്റ് പബ്ലിക പ്രസിദ്ധീകരിക്കുന്ന പി.ടി. കുഞ്ഞുമുഹമ്മദ് രചിച്ച എന്റെ കലാപ സ്വപ്‌നങ്ങള്‍ എന്ന പുസ്തകത്തിലെ അധ്യായം.)

  • Tags
  • #PT Kunhumuhammed
  • #Book
  • #Muslim Life
  • #cpim
  • #Guruvayur
  • #E. M. S. Namboodiripad
  • #Pinarayi Vijayan
  • #P.T. Kunju Muhammed
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
m swaraj

Kerala Politics

പ്രമോദ് പുഴങ്കര

20-20 യ്ക്കും ആം ആദ്മിക്കും ആശയപരമായി യോജിപ്പു തോന്നണമെങ്കിൽ നിങ്ങളുടെ പ്രത്യയ ശാസ്ത്രത്തിന്റെ പേരെന്താണ് സ്വരാജ്?

May 16, 2022

6 Minutes Read

Prakash Karat

Life Sketch

Truecopy Webzine

ജെ.എന്‍.യുവിലെ പ്രകാശ് കാരാട്ടും വൃന്ദയും

Apr 25, 2022

4 Minutes Read

CPIM Party Congress 2022

Photo Story

ഷഫീഖ് താമരശ്ശേരി

എല്ലാത്തിനും മേൽ എൻ പേര്​ സി.പി.എം

Apr 12, 2022

13 Minutes Read

Pinarayi Vijayan Sitharam Yechuri in PArty Congress 2022

Photo Story

ഷഫീഖ് താമരശ്ശേരി

സി.പി.എം. 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്, ചിത്രങ്ങളിലൂടെ...

Apr 11, 2022

4 Minutes Read

pt-kunhumuhammed

Book Review

എം.എൻ. കാരശ്ശേരി

‘എന്റെ കലാപ സ്വപ്നങ്ങള്‍’: നേരിന്റെ സുതാര്യതയുള്ള അനുഭവങ്ങൾ

Apr 09, 2022

3 Minutes Read

Elamaram Kareem

Interview

ടി.എം. ഹര്‍ഷന്‍

ഹിന്ദുത്വയുടെ പാദ സേവകരായ മാധ്യമങ്ങളേക്കുറിച്ച്, പൊളിറ്റിക്കൽ ഇസ്ലാമിനേക്കുറിച്ചും

Apr 07, 2022

44 Minutes Watch

cpim

Politics

അശോക് മിത്ര

സി.പി.എമ്മിനോട്​ അശോക്​ മിത്ര പറഞ്ഞു; ‘നിങ്ങളെങ്ങനെയായിരുന്നോ, അങ്ങനെയല്ല നിങ്ങളിപ്പോള്‍’

Apr 06, 2022

9 Minutes Read

k rail

Developmental Issues

ഷഫീഖ് താമരശ്ശേരി

കല്ല് പിഴുതതിന്റെ കാരണം ഞങ്ങള്‍ പറയാം മുഖ്യമന്ത്രീ... കേള്‍ക്കണം

Mar 27, 2022

10 Minutes Watch

Next Article

ഭാവിയിലെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് കേരളത്തിന് ചിന്തിക്കേണ്ട സമയമായി

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster