വിനോദയാത്രകള്‍
മരണയാത്രകളായി
മാറുന്നതെന്തുകൊണ്ട്?
വിനോദയാത്രകള്‍ മരണയാത്രകളായി മാറുന്നതെന്തുകൊണ്ട്?
ജയിലില്‍ നിന്നു പുറത്തിറങ്ങിയവരെപ്പോലെ പെരുമാറേണ്ടിവരുന്ന വിദ്യാര്‍ത്ഥികളുടെ അവസ്ഥയെ അഭിസംബോധന ചെയ്യുകയും സാങ്കേതികവിദ്യയുടെ പ്രയോഗത്തോടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് സര്‍ക്കാരും ബന്ധപ്പെട്ടവകുപ്പുകളും ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടത്.
8 Oct 2022, 03:55 PM
കേരളത്തിലെ സ്‌കൂളുകളില്‍ നടക്കുന്ന അധ്യയന യാത്രകള്‍ കേവലം വിനോദയാത്രകള്‍ മാത്രമായി മാറിയിരിക്കുകയാണ് ഇന്ന്. എല്ലാ നിയന്ത്രണങ്ങളും തകര്‍ത്ത് ആര്‍മാദിക്കാനുള്ള രണ്ടോ മൂന്നോ ദിനങ്ങളാണ് സ്‌കൂള്‍ അധ്യയന / വിനോദയാത്രയുടെ ആകെത്തുക. കാതടപ്പിക്കുന്ന ഒച്ച മാത്രം ബഹിര്‍ഗമിപ്പിക്കുന്ന ഓഡിയോ സിസ്റ്റവും കണ്ണഞ്ചിപ്പിക്കുന്ന ദീപ സംവിധാനവുമുള്ള ബസും വാട്ടര്‍ തീം പാര്‍ക്കും ഡി.ജെ. പാര്‍ട്ടിയും അതിന്റെ അവിഭാജ്യ ഘടകങ്ങളാണിന്ന്. വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം തന്നെ ഈ യാത്രയാണെന്നു കരുതി കിട്ടുന്ന കാശെല്ലാം സൊരുക്കൂട്ടിവെച്ച് സ്‌കൂള്‍ അവസാന വര്‍ഷത്തെ ഈ യാത്രയ്ക്കായി തെയ്യാറെടുപ്പു നടത്തുന്ന വിദ്യാര്‍ഥികളും എണ്ണത്തില്‍ കുറവല്ല. പുതുകാല ജീവിതം അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികളെക്കുറിച്ചുള്ള അന്വേഷണം മാത്രമാവുമ്പോള്‍ ഇത്തരം ആഘോഷങ്ങള്‍ സ്വാഭാവികമായും അതിന്റെ ഭാഗമായി വരും. വരുംവരായ്കകളെക്കുറിച്ച് യാതൊരു സന്ദേഹവുമില്ലാതെ ത്രസിപ്പിക്കുന്ന വേഗത്തില്‍ വണ്ടിയോടിക്കുന്ന ഡ്രൈവറും ഇതേ മനോനിലയുടെ ഉത്പന്നമാണ്.
വലിയ അപകടങ്ങള്‍ നടക്കുമ്പോള്‍ കുറച്ചു ദിവസത്തേക്കെങ്കിലും മാധ്യമങ്ങളും അധികാരികളും ജാഗ്രത പാലിക്കുകയും വാര്‍ത്തകളും ചിത്രങ്ങളും എഡിറ്റോറിയലും വഴി ജനങ്ങളെ അപകടത്തെക്കുറിച്ച് ഇടതടവില്ലാതെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യും. വര്‍ഷത്തില്‍ അമ്പതിനായിരത്തിനടുത്ത് അപകടങ്ങളും അയ്യായിരത്തിനടുത്ത് മരണവും അമ്പതിനായിരത്തോളം പേര്‍ക്ക് പരിക്കും സമ്മാനിക്കുന്നതാണ് കേരളത്തിലെ റോഡ് ഗതാഗതം ഇന്നെത്തിനില്‍ക്കുന്ന നില. ലോക്ഡൗണിനു തൊട്ടുമുന്‍പത്തെ വര്‍ഷമായ 2019ല്‍ കേരളത്തില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ട 41,111 അപകടങ്ങളില്‍ 4,440 പേര്‍ മരണമടയുകയും 46,055 പേര്‍ക്ക് പരിക്കുപറ്റുകയും ചെയ്തു എന്ന് കേരള പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു.
കേരളത്തില്‍ ആകെ രജിസ്റ്റര്‍ ചെയ്യപ്പെട്ട വാഹനങ്ങളുടെ എണ്ണം 1.7 കോടിയില്‍ എത്തിനില്‍ക്കുകയാണ് എന്നാണ് ഏറ്റവും പുതിയ കണക്ക്. ദേശീയ ശരാശരിയായ 1000 പേര്‍ക്ക് 18 വാഹനങ്ങള്‍ എന്ന ഇന്ത്യന്‍ അവസ്ഥയിലാണ് 1000 പേര്‍ക്ക് 432 വാഹനങ്ങള്‍ എന്ന അഞ്ചുമാസം മുന്‍പത്തെ കേരള ശരാശരി. ലോകത്തെ വികസിത രാഷ്ട്രങ്ങള്‍ക്ക് തുല്യമോ മുകളിലോ ആണ് ഈ വാഹന സാന്ദ്രത. നമ്മുടെ നിരത്തുകളാകട്ടെ ലോകനിലവാരത്തിനടുത്തെത്താത്തതും ദേശീയ നിലവാരത്തിലും എത്രയോ താഴെയുമാണ് എന്നതും ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്.
സംസ്ഥാനത്തെ ഗതാഗതത്തിന്റെ സിംഹഭാഗവും ഏറ്റവും പ്രധാന ഗതാഗത മാര്‍ഗമായ 1811.52 km നീളത്തിലുള്ള ദേശീയപാതകളിലൂടെയും 4341.65 km നീളത്തിലുള്ള സംസ്ഥാന പാതകളിലൂടെയുമാണ്. റോഡുകളുടെ പരിപാലനവും സുരക്ഷാ മുന്‍കരുതലുകളായ സിഗ്‌നല്‍ സംവിധാനങ്ങളും അപകട മേഖലകളില്‍ കൈവരികള്‍ ഒരുക്കുന്ന കാര്യത്തിലും നാം വളരെ പിറകിലുമാണ്. വാഹനപെരുപ്പവും താറുമാറായ റോഡുകളും റോഡ് സുരക്ഷാ സംവിധാനങ്ങളുടെ അഭാവവും തോന്നിയപോലെ വാഹനങ്ങള്‍ ഓടിക്കാനുള്ള പ്രേരണയാണ് ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നത്. മറ്റു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചും മുന്നോട്ട് പോകാനുള്ള വെമ്പലാണ് ഗതാഗതക്കുരുക്കുകളും വാഹനങ്ങളുടെ മെല്ലെപ്പോക്കും ഡ്രൈവര്‍മാരില്‍ സൃഷ്ടിക്കുന്നത്. ഈ അവസ്ഥയെ കൂടുതല്‍ തീവ്രമാക്കുന്നതാണ് വാഹനങ്ങള്‍ തടഞ്ഞിട്ടുകൊണ്ടു മോട്ടോര്‍ വാഹനവകുപ്പും പോലീസും നടത്തുന്ന പരിശോധനകള്‍.
എല്ലാ രജിസ്റ്റേര്‍ഡ് വാഹനങ്ങളുടെയും സുരക്ഷാ സംബന്ധവും അല്ലാത്തതുമായ എല്ലാ വിശദാംശങ്ങളും ഓണ്‍ലൈന്‍ ആയി അറിയാമെന്നിരിക്കെ ഇത്തരം പരിശോധനകള്‍ ഒഴിവാക്കുകയാണ് അഭികാമ്യം. ട്രാഫിക് സംബന്ധമല്ലാതെ മറ്റു തരത്തിലുള്ള പരിശോധനകള്‍ ആവശ്യമെങ്കില്‍ മാത്രമേ വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധന നടത്തേണ്ടതുള്ളൂ. സാങ്കേതികവിദ്യ ഏറെ പുരോഗമിച്ചിട്ടുള്ള ഈ കാലത്ത് ടൂറിസ്റ്റ് ബസുകള്‍ക്കുള്‍പ്പടെ സുരക്ഷിത യാത്ര പ്രോട്ടോക്കോള്‍ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നത് അധികാരികളുടെ ഇച്ഛാശക്തിയെ മാത്രം ആശ്രയിച്ചിരിക്കുന്നതാണ്. സ്പീഡ് ഗവര്‍ണറുകളും ജി.പി.എസ് സിസ്റ്റവും സ്പീഡ് സെന്‍സറുകളും നിരീക്ഷണ ക്യാമറകളും സുരക്ഷിതയാത്ര പ്രോട്ടോക്കോള്‍ ലംഘിക്കുന്നവരെ എളുപ്പത്തില്‍ കണ്ടത്താനും നിയന്ത്രിക്കാനും ഉപയോഗിക്കാവുന്നതേയുള്ളു.
സ്‌കൂളുകളില്‍ സംഭവിക്കുന്നത്
പുതിയ പാഠ്യപദ്ധതി മുന്നോട്ടുവെച്ച ശിശു കേന്ദ്രീകൃതവും സര്‍ഗാത്മകവും സംവാദാത്മകവും അന്വേഷണാത്മകവുമായ പഠനം പതിയെ പതിയെ നമ്മുടെ സ്‌കൂളുകളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വിവരങ്ങളുടെ കൈമാറ്റം (information transfer) മാത്രം നടന്ന കോവിഡ്കാല ഓണ്‍ലൈന്‍ വിദ്യാഭ്യാസം പുതിയ പാഠ്യപദ്ധതി മുന്നോട്ടുവച്ച അറിവുനിര്‍മിക്കുന്ന കുട്ടി എന്ന ആശയത്തിന്റെ അക്ഷരാര്‍ത്ഥത്തില്‍ തന്നെയുള്ള മരണമണിയായി മാറി. അധ്യാപകര്‍ നല്‍കുന്ന നോട്ടുകള്‍ പഠിക്കുക പരീക്ഷയെഴുതുക വിജയിക്കുക എന്ന എളുപ്പവഴിയിലേക്ക് അധ്യാപക ശാക്തീകരണ പരിപാടികള്‍ എല്ലാം നിലച്ചുപോയ ഈ കാലത്തെ ബോധന സമ്പ്രദായം മാറി എന്നതാണ് വസ്തുത. പഠനത്തിനായി നടത്തേണ്ടുന്ന ഫീല്‍ഡ് ട്രിപ്പുകളോ സംഘപഠനരീതികളോ ഇന്ന് കാണാനേ ഇല്ല.
പഠനം പാല്‍പ്പായസമായിമാറണം എന്ന് പറഞ്ഞ് ആരംഭിച്ച പുതിയ പാഠ്യപദ്ധതി മത്സര പരീക്ഷാ വിജയത്തിനായുള്ള കഠിനമായ മുന്നൊരുക്കം എന്ന നിലയിലായി മാറി. നിലവിലെ മിക്ക പരീക്ഷാ ചോദ്യപേപ്പറുകളും പഴയ ചോദ്യങ്ങള്‍ തന്നെ ആവര്‍ത്തിച്ച് ജപപഠനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസ സംബന്ധമായ എല്ലാ പുതിയ ആശയങ്ങളേയും തള്ളിക്കളയുന്ന ട്യൂഷന്‍ സെന്ററുകളാണ് പഠനത്തിനായുള്ള വിദ്യാര്‍ത്ഥികളുടെ പ്രഥമ ആശ്രയ കേന്ദ്രം. നൂറുശതമാനം ആചാര സംരക്ഷകരും പാരമ്പര്യവാദികളുമായ പത്രങ്ങളും ചാനലുകളും പുറത്തുവിടുന്ന ആശയങ്ങളുടെ പ്രയോക്താക്കളായി ഭരണകൂടവും മാറിക്കൊണ്ടിരിക്കുന്നകാഴ്ചയാണ് ചുറ്റിലും.
ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണമാണ് സ്‌കൂളുകള്‍ (Ideological state apparatus) എന്ന് നിരീക്ഷിച്ച ലൂയി അല്‍ത്തൂസര്‍ സര്‍ക്കാരിനെയും കോടതിയെയും പൊലീസിനെയും ഭരണകൂടത്തിന്റെ മര്‍ദ്ദന ഉപകരണങ്ങള്‍ (Repressive state apparatus) എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. പുതിയ പാഠ്യപദ്ധതി മുന്നോട്ടുവച്ച തുറസ്സുകളെയും അയവുകളെയും ഇല്ലായ്മ ചെയ്ത ഈ കാലത്തെ സ്‌കൂളുകള്‍ ഫലത്തില്‍ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണം മാത്രമല്ല മര്‍ദ്ദന ഉപകരണവും കൂടിയായി മാറുന്നുണ്ട്. കേരള സിലബസ് പിന്തുടരാത്ത സ്‌കൂളുകളിള്‍ പഠനത്തെയും പഠിതാവിനെയും എങ്ങിനെ നോക്കിക്കാണുന്നു എന്നത് നാം പലതവണ മനസ്സിലാക്കിയതാണ്. പൊതുവിദ്യാലയങ്ങളേക്കാള്‍ എത്രയോ ഇരട്ടിയാണ് അവിടുത്തെ കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന കാര്‍ക്കശ്യം. ഈ കഠിനമായ ചട്ടക്കൂടിനുള്ളില്‍ നിന്നാണ് വിനോദയാത്രയ്ക്കായി പുറപ്പെടുന്ന ഒരു വിദ്യാര്‍ത്ഥിയെ നാം സങ്കല്‍പ്പിക്കേണ്ടത്.
അധ്യയനദിനങ്ങള്‍ പരമാവധി സംരക്ഷിച്ചുകൊണ്ടാണ് രാത്രിയാത്ര ചെയ്തും ശനി ഞായര്‍ ദിവസങ്ങള്‍ ഉപയോഗിച്ചും മിക്ക സ്‌കൂളുകളും യാത്രകള്‍ സംഘടിപ്പിക്കുന്നത്. ഇതെല്ലാം ഒറ്റയടിക്ക് അവസാനിപ്പിക്കുകയും അപ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമല്ല വേണ്ടത്. ജയിലില്‍ നിന്നു പുറത്തിറങ്ങിയവരെപ്പോലെ പെരുമാറേണ്ടിവരുന്ന വിദ്യാര്‍ത്ഥികളുടെ അവസ്ഥയെ അഭിസംബോധന ചെയ്യുകയും സാങ്കേതികവിദ്യയുടെ പ്രയോഗത്തോടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ് സര്‍ക്കാരും ബന്ധപ്പെട്ടവകുപ്പുകളും ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടത്.
അധ്യാപകന്‍, മുന്‍ റിസര്‍ച്ച് ഓഫിസര്‍, എസ്.സി.ഇ.ആര്‍.ടി., കേരള.
എം.ബി. രാജേഷ്
Jan 02, 2023
8 Minutes Read
കൃഷ്ണനുണ്ണി ഹരി
Dec 12, 2022
9 Minutes Read
താഹ മാടായി
Oct 09, 2022
6 Minutes Read
പത്മനാഭന്‍ ബ്ലാത്തൂര്‍
Oct 07, 2022
5 Minutes Read
ഡോ. ശങ്കരനാരായണൻ പാലേരി
Oct 06, 2022
6 Minutes Read
കെ. ടി. ദിനേശ്
Sep 20, 2022
6 Minutes Read