പത്രങ്ങൾ സ്​ത്രീ രാഷ്ട്രീയപ്രവർത്തകരെ ‘പ്രതിഷ്​ഠിക്കുന്ന’ വിധം

രാഷ്​ട്രീയരംഗത്തുള്ള സ്​ത്രീകളെക്കുറിച്ച്​ മാധ്യമങ്ങൾ ഒളിച്ചുകടക്കുന്ന സ്ത്രീവിരുദ്ധത, പൊതുവേ ഈ രംഗത്ത് അനുഭവപ്പെടുന്ന വനിതാ ദാരിദ്ര്യത്തെ തീവ്രമാക്കുക തന്നെ ചെയ്യും. ഇക്കാര്യത്തിൽ കാര്യമായ എഡിറ്റിങ്ങിന് വിധേയമാകാത്ത നവമാധ്യമങ്ങൾ മാത്രമല്ല എല്ലാവിധ മേൽനോട്ട സംവിധാനങ്ങളിലൂടെയും വാർത്തകൾ കടന്നുപോകുന്ന മുഖ്യധാരാ മാധ്യമങ്ങളും ഒട്ടും പുറകിലല്ല. മലയാള മനോരമ, മാതൃഭൂമി എന്നീ മലയാള പത്രങ്ങളിലും ദ ഹിന്ദു, ദ ന്യൂ ഇന്ത്യൻ എക്​സ്​പ്രസ്​ എന്നീ ഇംഗ്ലീഷ് പത്രങ്ങളിലും 2017 ജൂലൈ മുതൽ ഡിസംബർ വരെ സ്ത്രീകളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച രാഷ്ട്രീയ വാർത്തകളുടെ അടിസ്​ഥാനത്തിൽ ചില നിഗമനങ്ങൾ.

ഴിഞ്ഞ ഏതാനും ദിവസങ്ങളായി നവമാധ്യമങ്ങൾ നിറഞ്ഞാടുന്ന ചില വിഷ്വലുകളുണ്ട്. അതിലൊന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന്റേതാണ്. അടുത്തതാകട്ടെ അഗ്‌നിവീർ പദ്ധതിക്കെതിരെ ഡൽഹിയിൽ ഡി.വൈ.എഫ്‌.ഐ സംഘടിപ്പിച്ച സമരത്തിന്റേതും. യൂത്ത് കോൺഗ്രസ് സമരത്തിൽ ബാരിക്കേഡിനപ്പുറം കടക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയെ പിൻഭാഗത്ത് കൈകൊണ്ട് തള്ളിക്കൊടുത്ത് സഹായിക്കുന്നത് നാം കാണുന്നു. ഡൽഹിയിലാകട്ടെ എ.എ. റഹീമിനെ പോലീസ് മർദ്ദനത്തിൽ നിന്ന്​ രക്ഷപ്പെടുത്താൻ അദ്ദേഹത്തിന്റെ പുറത്ത് കമിഴ്​ന്നുകിടക്കുന്ന മറ്റൊരു പെൺകുട്ടിയേയും. ഈ രണ്ടു സംഭവങ്ങളും സ്വാഭാവികമായി നടന്നതും കാഴ്ചക്കാർക്ക് പ്രത്യേകമായി ഒന്നും തോന്നാത്തതുമാണ്. എന്നാൽ ട്രോളർമാരുടെ വിരുതിലൂടെ ഈ സംഭവങ്ങൾ ഒരു പ്രത്യേക ആംഗിളിൽ ചിത്രീകരിക്കപ്പെടുകയും വളരെ പെട്ടെന്ന് പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന കാഴ്ചയാണ് പിന്നീട് നമ്മൾ കണ്ടത്.

അഗ്‌നിവീർ പദ്ധതിക്കെതിരെ ഡൽഹിയിൽ ഡി.വൈ.എഫ്‌.ഐ സംഘടിപ്പിച്ച സമരത്തിൽ നിന്ന്.
യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചില് നിന്ന്.

ഒന്നാമത്തെ സംഭവം ഇടതുപക്ഷ ക്യാമ്പും രണ്ടാമത്തേത് വലതുപക്ഷ ക്യാമ്പും ആവോളം ട്രോളിയും പ്രചരിപ്പിച്ചും ആസ്വദിച്ചു. രാഷ്ട്രീയകക്ഷികൾ അന്യോന്യം എതിരാളികളെ തറപറ്റിക്കാനാണ് ഇവ പ്രയോജനപ്പെടുത്തിയത് എങ്കിലും അതിലൂടെ ഒളിച്ചുകടക്കുന്ന സ്ത്രീവിരുദ്ധത എന്താണെന്ന് തിരിച്ചറിയാൻ ട്രോളുകൾ നിർമ്മിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും കഴിയുന്നുണ്ടോ എന്ന കാര്യം സംശയമാണ്.

പ്രധാന നേതാക്കൾ നേരിട്ടോ അല്ലെങ്കിൽ അവരുടെ പ്രൊഫൈലിൽ നിന്നോ ഇത്തരം കമന്റുകൾ നടത്താറില്ലാത്തതുകൊണ്ട് തങ്ങൾ സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കുന്നില്ല എന്നവർക്ക് വാദത്തിനുവേണ്ടി പറയാം. എങ്കിലും അണികളുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് തടയിടാൻ അവർ ബോധപൂർവ്വം ശ്രമിക്കാറില്ല എന്നതാണ് പച്ചപ്പരമാർത്ഥം. ഇത്തരം പ്രചാരണങ്ങൾ രാഷ്ട്രീയരംഗത്ത് നിൽക്കുന്ന സ്ത്രീകളുടെ ഇമേജിനെ പ്രതികൂലമായി ബാധിക്കുമെന്നു മാത്രമല്ല കഴിവും പ്രാപ്തിയും ഉള്ളവർ ഈ രംഗത്തേക്ക് കടന്നുവരാൻ മടികാണിക്കുക കൂടി ചെയ്യുമെന്ന് തിരിച്ചറിയേണ്ടതുണ്ട്.

വാർത്തകളും മാധ്യമങ്ങളും

വാർത്തകളോടുള്ള താല്പര്യം കുറഞ്ഞുവരുന്നു എന്നത് ഈ കാലഘട്ടത്തിൽ ഒരു പുതുവാർത്തയല്ലാതായി മാറിയിരിക്കുന്നു. റോയിട്ടേഴ്‌സ് നടത്തിയ പഠന പ്രകാരം 2017 ൽ 63% ജനങ്ങൾ ന്യൂസിനോട് താല്പര്യം കാണിച്ചിരുന്നത് 2022 ൽ 51% ആയി കുറഞ്ഞു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബഹുജനമാധ്യമങ്ങളിൽ ഉണ്ടായിരിക്കുന്ന ഈ കുറവ് നവമാധ്യമങ്ങളുടെ കാര്യത്തിൽ കൂടിയിട്ടും ഇല്ല. ഇതൊക്കെയാണ് വാർത്തകളെക്കുറിച്ചുള്ള വാസ്തവമെങ്കിലും ആശയപ്രചാരണത്തിലും അതുവഴി സമൂഹത്തെ സ്വാധീനിക്കുന്നതിലും മാധ്യമങ്ങളോളം പങ്കുവഹിക്കാൻ കഴിയുന്ന മറ്റൊരു സംവിധാനവും ഉരുത്തിരിഞ്ഞുവന്നിട്ടില്ല.

അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഒളിച്ചുകടക്കുന്ന സ്ത്രീവിരുദ്ധത രാഷ്ട്രീയരംഗത്തെക്കുറിച്ചുള്ളതു കൂടിയാകുമ്പോൾ, പൊതുവേ ഈ രംഗത്ത് അനുഭവപ്പെടുന്ന വനിതാ ദാരിദ്ര്യത്തെ അത് തീവ്രമാക്കുക തന്നെ ചെയ്യും. ഇക്കാര്യത്തിൽ കാര്യമായ എഡിറ്റിങ്ങിന് വിധേയമാകാത്ത നവമാധ്യമങ്ങൾ മാത്രമല്ല എല്ലാവിധ മേൽനോട്ട സംവിധാനങ്ങളിലൂടെയും വാർത്തകൾ കടന്നുപോകുന്ന മുഖ്യധാരാ മാധ്യമങ്ങളും ഒട്ടും പുറകിലല്ല.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമായതുകൊണ്ടു തന്നെ രാഷ്ട്രീയ വാർത്തകളുടെ റിപ്പോർട്ടിംഗിന് വളരെ പ്രാധാന്യമുണ്ട്. ജനങ്ങളേയും ഗവൺമെന്റിനേയും പരസ്പരം ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായാണ് മാധ്യമങ്ങൾ പ്രവർത്തിക്കേണ്ടത്. അതുകൊണ്ടുതന്നെ രാഷ്ട്രീയവാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഉന്നതമായ ഉത്തരവാദിത്വവും ധാർമികതയും അവർ പുലർത്തണം. നോട്ടക്കുറവുമൂലമുണ്ടാകുന്ന ചെറിയ അബദ്ധദ്ധം പോലും വലിയ മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാകാൻ ഇടയാകുമെന്നത് എല്ലായ്‌പ്പോഴും ഓർമയിൽ സൂക്ഷിക്കേണ്ടതുമാണ്. നോട്ടപ്പിശക് കൊണ്ടാണോ അതോ ബോധപൂർവ്വമാണോ എന്ന് ഉറപ്പില്ലെങ്കിലും സ്ത്രീകളുമായി ബന്ധപ്പെട്ട രാഷ്ട്രീയവാർത്തകൾ മാധ്യമങ്ങളിൽ വരുന്നത് താരതമ്യേന കുറഞ്ഞ അളവിലാണ്. കേരളത്തെ സംബന്ധിച്ച്​ ജനസംഖ്യയുടെ പകുതിയിലധികം സ്ത്രീകളായിരുന്നിട്ടും സാക്ഷരതയിലും പത്രവായനയിലും മുന്നിലായിരുന്നിട്ടും കൂടി ഇതിനൊരു മാറ്റമില്ല എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിൽ സ്ത്രീകളുമായി ബന്ധപ്പെട്ട രാഷ്ട്രീയവാർത്തകളിൽ മുഖ്യധാരാമാധ്യമങ്ങളിലെ ഒരു പ്രധാന വിഭാഗമായ പത്രങ്ങളുടെ സമീപനം എന്താണെന്ന് ഒന്ന് പരിശോധിച്ചു നോക്കാം.

പത്രങ്ങളിൽ ഇടം കിട്ടുന്ന, കിട്ടാത്ത സ്​ത്രീകൾ

മലയാള മനോരമ, മാതൃഭൂമി എന്നീ മലയാള പത്രങ്ങളിലും ദ ഹിന്ദു, ദ ന്യൂ ഇന്ത്യൻ എക്​സ്​പ്രസ്​എന്നീ ഇംഗ്ലീഷ് പത്രങ്ങളിലും 2017 ജൂലൈ മുതൽ ഡിസംബർ വരെ സ്ത്രീകളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച രാഷ്ട്രീയ വാർത്തകളാണ് പഠനത്തിന് വിധേയമാക്കിയത്. ഈ വിശകലനത്തിന്റെ ഫലം തുറന്ന ചർച്ചയ്ക്ക് വിധേയമാക്കേണ്ടതാണ്. പ്രസ്തുത കാലയളവിൽ സ്ത്രീകളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചവയിൽ 13 ശതമാനം മാത്രമാണ് രാഷ്ട്രീയ വാർത്തകൾ. ഈ പത്രങ്ങളുടെയെല്ലാം തിരുവനന്തപുരം എഡിഷനാണ് പരിശോധനയ്ക്ക് വിധേയമാക്കിയത് എങ്കിലും സംസ്ഥാന വാർത്തകളുടെ ഇരട്ടിയിലധികം അന്തർദേശീയ വാർത്തകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു എന്ന് കാണാം.

ദേശീയ ദിനപത്രങ്ങൾ ദേശീയവും അന്തർദേശീയവുമായ വനിതാ രാഷ്ട്രീയവാർത്തകൾക്ക് പ്രാധാന്യം നൽകുമ്പോൾ മലയാളം ദിനപത്രങ്ങളും അതേവഴി പിന്തുടരുന്നതാണ് കാണാൻ കഴിഞ്ഞത്. അതായത്, സംസ്ഥാനത്ത് രാഷ്ട്രീയപ്രവർത്തനം നടത്തുന്ന വനിതകൾക്ക് അർഹിക്കുന്ന പ്രാധാന്യം വാർത്തകളിൽ നൽകാൻ പ്രാദേശിക ദിനപത്രങ്ങൾ പോലും തയ്യാറാകുന്നില്ല. കേരള നിയമസഭയിൽ വനിതാ അംഗങ്ങളായി 12 പേർ മാത്രമേയുള്ളൂ എങ്കിലും രാഷ്ട്രീയ പ്രവർത്തകരായ ധാരാളം വനിതകൾ കേരളത്തിലങ്ങോളമിങ്ങോളം ഉണ്ട്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെയും നേരിട്ട് പാർട്ടി പ്രവർത്തനത്തിലൂടെയും ധാരാളം വനിതകൾ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്.

കൂടാതെ, 25 വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്ന സ്ത്രീശാക്തീകരണ പ്രസ്ഥാനമായ കുടുംബശ്രീ സംവിധാനത്തിലൂടെ വളർന്നുവന്ന വനിതാരാഷ്ട്രീയപ്രവർത്തകരുടെ എണ്ണവും കുറവല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ക്രിയാത്മകമായി മുന്നോട്ടു നയിക്കുന്നവരിൽ 50 ശതമാനവും ഇവരാണല്ലോ. ഈ സാഹചര്യങ്ങളൊക്കെ നിലനിൽക്കുമ്പോൾത്തന്നെയാണ് ഇത്ര കുറച്ച് രാഷ്ട്രീയവാർത്തകൾ വനിതകളുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

1.സ്വപ്ന സുരേഷ്, 2. സരിത എസ് നായർ 3.മറിയം റഷീദ

ചില ഉദാഹരണങ്ങൾ മാത്രം പരിശോധിച്ചു നോക്കാം. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രിയായിരുന്ന നിർമലാ സീതാരാമന്റെ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ വിയോജിപ്പുകൾ പാർട്ടികൾക്കുണ്ടായിരിക്കും. എന്നാൽ, ചൈനീസ് പട്ടാളക്കാരെ നമസ്‌തേ എന്ന് പറയാൻ പഠിപ്പിച്ചെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുമ്പോൾ ഒരു പ്രതിരോധമന്ത്രി എന്ന നിലയിൽ ഇതാണോ ഇവർ ചെയ്യേണ്ടതെന്ന ചിന്ത വായനക്കാരിലുണ്ടായാൽ തെറ്റ് പറയാൻ കഴിയില്ല.

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാർ കേസിൽ വനിതാ രാഷ്ട്രീയപ്രവർത്തകർ ഉണ്ടായിരുന്നില്ല എങ്കിലും പ്രധാനമായും ഒരു സ്ത്രീ കൂടി ഉൾപ്പെട്ട ഈ കേസ് പലദിവസങ്ങളിലും പത്രങ്ങളുടെ മുൻപേജിൽ ഇടംനേടിയത് മറക്കാനായിട്ടില്ല. സോളാറും സ്വർണവുമൊക്കെ ആഘോഷമാക്കുന്ന മാധ്യമങ്ങൾ രണ്ടര പതിറ്റാണ്ടിനിപ്പുറം ചാരക്കേസ് ചാരമായി മാറിയ അനുഭവത്തിൽ നിന്നുകൂടി പാഠം ഉൾക്കൊള്ളണം. രാഷ്ട്രീയ പ്രശ്‌നങ്ങളിൽ സ്ത്രീകൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മാധ്യമങ്ങൾ അത് ആഘോഷമാക്കുന്നു എന്ന് തന്നെയാണ് ഈ സംഭവങ്ങളെല്ലാം തെളിയിക്കുന്നത്.

മാതൃഭൂമി പത്രത്തിൽ കണ്ട പ്രകടമായ മറ്റൊരു വസ്തുത, വനിതാ രാഷ്ട്രീയപ്രവർത്തകരുടെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾക്ക് നൽകുന്ന പ്രാധാന്യമാണ്. കേരളത്തിന് പുറമേ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള അഴിമതി വാർത്തകൾ (ഉദാ:- തമിഴ്‌നാട് രാഷ്ട്രീയത്തിലെ ശശികലയെക്കുറിച്ചുള്ള അഴിമതി വാർത്തകൾ) മാത്രമല്ല വിദേശങ്ങളിൽ നിന്നുള്ളവ പോലും (ഉദാ:-തായ്​ലാൻറിന്റെ മുൻ വനിതാ പ്രധാനമന്ത്രിയുടെ അഴിമതി) മാതൃഭൂമിക്ക് വാർത്തയായി. രാഷ്ട്രീയക്കാരുടെ അഴിമതി മൂടി വയ്ക്കണമെന്നല്ല പറഞ്ഞതിന്റെ അർത്ഥം. മറിച്ച് കൂടുതൽ സ്ത്രീകൾ ഈ രംഗത്തേക്ക് വരാൻ പ്രചോദകമേകുന്ന വാർത്തകൾക്കും കൂടി പ്രാധാന്യം നൽകണം. അത് വനിതാ ശാക്തീകരണത്തിന് മാത്രമല്ല സമൂഹത്തെ ലിംഗസമത്വത്തിലേക്ക് നയിക്കാനും സഹായിക്കും.

ചിത്രങ്ങളിലെ രാഷ്ട്രീയം

മദ്യനയത്തിനെതിരെയുള്ള മഹിളാകോൺഗ്രസ് പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച് photo: Kerala Pradesh Mahila Congress,fb

വാർത്തകളിൽ മാത്രമല്ല പത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളിലുമുണ്ട് ഇത്തരം വിവേചനം. 2000 ആഗസ്റ്റിൽ നടന്ന എ.ഐ.സി.സി സമ്മേളനത്തിൽ പങ്കെടുത്ത സോണിയാഗാന്ധി ധരിച്ചിരുന്ന സാരിയുടെ ചന്തം നോക്കുന്ന നജ്മാ ഹെപ്ത്തുള്ളയുടെ ചിത്രം പ്രസിദ്ധീകരിച്ചത് മലയാള മനോരമയാണ്. എന്നാൽ 2017 ൽ ബി.ജെ.പി ആസ്ഥാനത്ത് നടന്ന ദീപാവലി ആഘോഷത്തിൽ പങ്കെടുക്കുന്ന സ്മൃതി ഇറാനിയുടെയും നിർമലാ സീതാരാമന്റെയും ചിത്രം പങ്കുവെച്ചത് ദ ന്യൂ ഇന്ത്യൻ എക്​സ്​പ്രസും. 2000 ൽ നിന്നും 2017 ൽ എത്തുമ്പോഴും ഈ പ്രവണതകൾ മാറ്റമില്ലാതെ തുടരുന്നു എന്നതാണ് യാഥാർത്ഥ്യം. 2017 ഡിസംബറിൽ രാഹുൽഗാന്ധി എ.ഐ.സി.സി പ്രസിഡണ്ടായി ചുമതലയേറ്റപ്പോൾ കോൺഗ്രസ് പ്രവർത്തകർ നാടുനീളെ പായസം വിതരണം ചെയ്തിരുന്നു. ഇതിൽ പലയിടത്തും പുരുഷന്മാരും സ്ത്രീകളും പങ്കെടുത്തിരിക്കാം. എങ്കിലും സ്ത്രീകൾ പായസം ഉണ്ടാക്കുന്ന ചിത്രമാണ് ദ ഹിന്ദു പ്രസിദ്ധീകരിച്ചത്. എന്തുവന്നാലും പാചകം സ്ത്രീകളുടെ കുത്തകയാണെന്ന ഇമേജ് സൃഷ്ടിക്കാനായിരിക്കും ഈ ചിത്രം സഹായകമാകുന്നത്. ഈ ചിത്രങ്ങളെല്ലാം അസംബന്ധങ്ങളാണ് എന്നല്ല; മറിച്ച് വനിതകളുടെ രാഷ്ട്രീയ രംഗത്തെയും ഭരണരംഗത്തെയും കഴിവ് തുറന്നുകാട്ടുന്നവയല്ല എന്നത് വാസ്തവമാണ്.മാത്രവുമല്ല പുരുഷ രാഷ്ട്രീയപ്രവർത്തകരുടെയോ ഭരണകർത്താക്കളുടെയോ ഇത്തരത്തിലുള്ള ചിത്രങ്ങൾ വിരളവുമാണ്.

കെ.കെ ശൈലജ

വാർത്തയുടെ പ്രാധാന്യത്തിനപ്പുറം ദൃശ്യപ്രഭാവത്തിനു മുൻഗണന വന്നാൽ വനിതാരാഷ്ട്രീയപ്രവർത്തകർ സ്ത്രീകളുടെ വാർപ്പച്ചടിപ്പതിപ്പിനപ്പുറം കടക്കാൻ കഴിയാത്തവരാണെന്നും രാഷ്ട്രീയം അവർക്ക് വഴങ്ങില്ലെന്നുമുള്ള അഭിപ്രായം ബലപ്പെടും. ഇതിനെയൊക്കെ മറികടന്ന് രാഷ്ട്രീയ രംഗത്ത് ശോഭിക്കാൻ സ്ത്രീകൾ ഏറെ പണിപ്പെടേണ്ടിയും വരും. അങ്ങനെ മുന്നോട്ടുവന്ന കെ കെ ശൈലജ ടീച്ചറിനെപ്പോലും ടീച്ചറമ്മ എന്ന പതിവ് പ്രതിച്ഛായയിലൊതുക്കാൻ മാധ്യമങ്ങൾ മടി കാണിക്കുന്നില്ല എന്ന് നമുക്കറിയാം.

മാറ്റം അനിവാര്യമാണ്

സാക്ഷരതയിലും പത്രവായനയിലും മുന്നിൽ നിൽക്കുന്ന കേരളത്തിലെ പത്രങ്ങൾ പോലും ഇങ്ങനെയാണ് വാർത്തകൾ നൽകുന്നതെങ്കിൽ സാമൂഹിക മാധ്യമങ്ങളുടെ സ്ഥിതിയെക്കുറിച്ച് പരിതപിക്കേണ്ടതില്ലല്ലോ. ലിംഗസമത്വവുമായും സ്ത്രീ ശാക്തീകരണവുമായും ബന്ധപ്പെട്ട് മുഖ്യധാരാ മാധ്യമങ്ങളിലൂടെ സമൂഹത്തിൽ രൂപീകൃതമാകുന്ന ചിന്തകൾ തന്നെയാകും സാമൂഹ്യമാധ്യമങ്ങളിലും പ്രതിഫലിക്കുക. വാർത്തകളെ സെൻസേഷണലൈസ് ചെയ്തതുകൊണ്ട് മാത്രം എത്ര വമ്പനാണെങ്കിലും അധികകാലം പിടിച്ചുനിൽക്കാൻ കഴിയാതെ വരും. ശരിയായ ചിന്തയും വീക്ഷണവുമുള്ള നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയുന്ന തരത്തിൽ തങ്ങളുടെ രീതി മാറ്റിയില്ലെങ്കിൽ ‘മാറ്റുമതുകളീ നിങ്ങളെത്താൻ’ എന്ന് അനുഭവിച്ചറിയേണ്ടി വരുന്ന കാലം വിദൂരത്താകില്ല.

Comments