രണ്ടു മനുഷ്യര്‍ക്കിടയില്‍ രൂപപ്പെടാവുന്ന ഏത് ബന്ധവും എന്ന പോലെ തന്നെ ശക്തവും സുന്ദരവുമാവാം അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം, ഏത് ബന്ധത്തിലുമെന്ന പോലെ സംഘര്‍ഷഭരിതവും പരസ്പരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമായി തീരാം ഈ ബന്ധവും. അതിനപ്പുറത്തേയ്ക്ക് നീളുന്ന ഏത് മഹത്വവല്‍ക്കരണവും അപകടമാണ്.
1 Dec 2022, 11:25 AM
സിനിമയ്ക്കും ഡോക്യുമെന്ററിക്കും ഇടയിലെവിടെയോ തട്ടിച്ചിതറി ഇല്ലാതായി എന്ന് ഒറ്റവാചകത്തില്‍ നിരൂപണം ഒതുക്കാം. സിനിമയാകാന്‍ വേണ്ട കലയുടെ അംശമോ ഡോക്യുമെന്ററിക്ക് വേണ്ട വാസ്തവത്തിന്റെ അംശമോ വണ്ടര്‍ വിമെനില്‍ ഇല്ലാതെ പോയി. ഏതെങ്കിലുമൊന്നിന്റെ ചട്ടക്കൂട്ടില്‍ ഒതുങ്ങണമായിരുന്നു എന്നല്ല, എന്തെന്ന് കൃത്യമായി നിര്‍വചിക്കാനാവാത്തപ്പോഴും കലയ്ക്ക് സാധ്യമാവുന്ന ഒരു ഭംഗിയുണ്ട്. ആ ഭംഗി സിനിമയില്‍ നിന്ന് ചോര്‍ന്നു പോയി. ഇഷ്ടമില്ലാത്ത ക്ലാസില്‍ ഇരുന്നു കൊടുക്കേണ്ടി വന്ന വിദ്യാര്‍ഥിയുടേതിന് സമമാണ് സിനിമ സമ്മാനിച്ച കാഴ്ചാനുഭവം. സിനിമാ നിരൂപണം ഇവിടെ നിര്‍ത്താമെങ്കിലും സിനിമ കൈകാര്യം ചെയ്യുന്ന വിഷയത്തെ കുറിച്ച് ഇനിയും പറയേണ്ടതുണ്ട്.
മാതൃത്വത്തിന്റെ മഹത്വവല്‍ക്കരണവും ചില അപകടങ്ങളും
അമ്മയും കുഞ്ഞും, എത്രയോ കാലങ്ങളായി നമ്മള്‍ പറഞ്ഞുപറഞ്ഞ് ഉറപ്പിച്ചൊരു വൈകാരിക ബിംബമാണിത്. കല്പിച്ചുകൊടുക്കപ്പെട്ട ഈ മാതൃമഹത്വത്തില്‍ മതിമറന്ന അമ്മമാരൊക്കെയും സ്വയം ജീവിക്കാന്‍ മറന്നു പോയിട്ടുമുണ്ട്. വെച്ചുവിളമ്പാനും കൊച്ചിനെ നോക്കാനും അലക്കിയുണക്കാനും വീടിനുള്ളില്‍ ഒരാള്‍ വേണമായിരുന്നു. അമ്മ എന്ന വാക്കിന്റെ അര്‍ഥം ഇതുകൂടിയാണെന്ന് കാലാകാലങ്ങളായുള്ള ശീലങ്ങളില്‍ നിന്ന് ഓരോ സ്ത്രീയും വിശ്വസിച്ചു. അഥവാ, സമൂഹം അവരെ അങ്ങനെ വിശ്വസിപ്പിച്ചു. ആ വിശ്വാസത്തില്‍ തന്നെ പലരും ജീവിച്ചു മരിച്ചു. ഈ സാഹചര്യങ്ങളോട് പൊരുതി തന്നെ സ്വന്തം ഇഷ്ടങ്ങളിലേയ്ക്ക് പെണ്‍കുട്ടികള്‍ ഇറങ്ങി നടന്നു തുടങ്ങിയ, കുഞ്ഞുങ്ങളുടെയും വീട്ടുജോലികളുടെയും ഉത്തരവാദിത്തങ്ങള്‍ പങ്കാളിക്കുകൂടി പങ്കുവെച്ചു തുടങ്ങിയ ഒരു സാമൂഹ്യസാഹചര്യത്തിലാണ് മാതൃമഹത്വ വിവരണങ്ങളുമായി വണ്ടര്‍ വിമെന്‍ എന്ന സിനിമ പുറത്തിറങ്ങുന്നത്.
അമ്മയെന്ന പദത്തെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെയും ആ വാക്കിനൊപ്പം സമൂഹം കൊരുത്തിട്ട മുകള്‍ പറഞ്ഞ അപകടം പ്രവര്‍ത്തിച്ചു തുടങ്ങും. ഗര്‍ഭത്തോടെ തന്റെ അതുവരെയുള്ള സ്വപ്‌നങ്ങളൊക്കെ ഉപേക്ഷിക്കുകയും, അതില്‍ അസ്വസ്ഥനാവുന്ന പങ്കാളിയോട് മാതൃത്വത്തെകുറിച്ച് വാചാലയാവുകയും ചെയ്യുന്ന നിത്യാ മേനോന്റെ കഥാപാത്രം ഇതിന് ഉദാഹരണമാണ്. ഒരു ആണ്‍കുട്ടിയെ പങ്കാളിയുടെ കഴിവുകളെയും കരിയറിനെയും കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കും വിധം കാലം നടന്നു തീര്‍ത്ത ദൂരമത്രയും തിരിച്ചു നടത്തുന്നുണ്ട് നിത്യാ മേനോന്റെ മറുപടി.
രണ്ടു മനുഷ്യര്‍ക്കിടയില്‍ രൂപപ്പെടാവുന്ന ഏത് ബന്ധവും എന്ന പോലെ തന്നെ ശക്തവും സുന്ദരവുമാവാം അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം, ഏത് ബന്ധത്തിലുമെന്ന പോലെ സംഘര്‍ഷഭരിതവും പരസ്പരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമായി തീരാം ഈ ബന്ധവും. അതിനപ്പുറത്തേയ്ക്ക് നീളുന്ന ഏത് മഹത്വവല്‍ക്കരണവും അപകടമാണ്. അമ്മയെ കുഞ്ഞെന്ന കുറ്റിയില്‍ തളച്ചിടുന്നു എന്നതു മാത്രമല്ല പ്രശ്‌നം. കുഞ്ഞ് എത്ര വളര്‍ന്നാലും, സ്വയം തീരുമാനം എടുക്കുവാനുള്ള പ്രാപ്തിയിലെത്തിയാലും അമ്മയുള്ളിടത്തോളം അവസാന വാക്ക് അമ്മയാണ് എന്ന തീര്‍പ്പിലെത്താനും ഈ മഹത്വവല്‍ക്കരണം കാരണമാകും. ചിലപ്പോള്‍ അമ്മയിലിത് അതിസ്വാര്‍ഥതയായും, കുഞ്ഞില്‍ അമിതാശ്രയത്വമായും പ്രവര്‍ത്തിക്കാം.
ഇത്ര വലിയ പ്രശ്‌നമാണോ പ്രസവം ?
എല്ലാ ജീവിവര്‍ഗങ്ങളിലും ഏറ്റവും സ്വഭാവികമായി നടന്നു പോകുന്ന ഒന്നാണ് പ്രത്യുല്പാദന പ്രക്രിയ. ഒട്ടുമിക്ക കേസിലും ഗര്‍ഭകാലവും പ്രസവവും സ്വഭാവികമായി തന്നെ കടന്നു പോകും. ചില സാഹചര്യങ്ങളില്‍ ഈ പ്രക്രീയ സങ്കീര്‍ണ്ണവുമാകാം. മെഡിക്കല്‍ സയന്‍സിന്റെ സഹായത്തോടെ ഈ സങ്കീര്‍ണ്ണതകള്‍ മറികടക്കാന്‍ മനുഷ്യന് കഴിഞ്ഞിട്ടുമുണ്ട്.
ആവശ്യത്തിലധികം ഉപദേശങ്ങള്‍ ഫ്രീയായി കിട്ടുന്ന ഒരു വിഭാഗമാണ് ഗര്‍ഭിണികള്‍. ചെയ്യേണ്ടത്, ചെയ്യാന്‍ പാടില്ലാത്തത്... അങ്ങനെയിങ്ങനെ നീളുന്ന ക്ലാസുകള്‍. ഗര്‍ഭിണികളോട് ചെയ്യാവുന്ന നീതി, ഉപദേശങ്ങള്‍ കുറച്ച് ഗര്‍ഭകാലത്തിന് തൊട്ടുമുന്‍പു വരെയുള്ള സ്വഭാവിക ജീവിതം തുടര്‍ന്നും ജീവിക്കാന്‍ അവരെ അനുവദിക്കുക എന്നതാണ്. (ഡോക്‌ടേഴ്‌സ് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുള്ളവര്‍ ഒഴിച്ച്) അത് ഗര്‍ഭകാലത്തെ മാനസികപിരിമുറക്കം കുറയ്ക്കാനും സഹായകമാകും.
നിത്യവൃത്തിക്ക് തൊഴില്‍ ആവശ്യമായ ഒട്ടുമിക്ക സ്ത്രീകളുടെയും ഗര്‍ഭകാലം കടന്നു പോകുന്നതും ഇങ്ങനെ തന്നെയാണ്. അങ്ങനെ വരുമ്പോള്‍ വണ്ടര്‍ വിമെനിലെ ഗര്‍ഭിണികള്‍ക്ക് സമൂഹത്തിന്റെ ഒരംശത്തെ പോലും പ്രതിനിധാനം ചെയ്യാന്‍ കഴിയാതെ പോകുന്നു. പാവയെ പരസ്പരം കൈമാറിയും കൊഞ്ചിച്ചും കുഞ്ഞ് ജനിക്കും മുന്‍പേ മാതാപിതാക്കള്‍ക്കിടയില്‍ കുഞ്ഞിനോട് വൈകാരിക അടുപ്പം സൃഷ്ടിച്ചെടുക്കാനുള്ള സിനിമയിലെ ശ്രമം കാണുമ്പോള്‍ ഓര്‍മ്മ വന്നത് എല്‍.കെ.ജി. പിള്ളേരുടെ അമ്മയും കുഞ്ഞും കളിയാണ്.
സിംഗിള്‍ പേരന്റിംഗ്
സ്വയം പര്യാപ്തതിയിലെത്താന്‍ കാലതാമസം എടുക്കുന്ന ജീവിവര്‍ഗം എന്ന നിലയില്‍ ഒരു മനുഷ്യകുഞ്ഞിന് ജനിച്ചു വീഴുന്ന നിമിഷം മുതല്‍ പരിചരണം ആവശ്യമാണ്. അത് പക്ഷേ ബയോളജിക്കല്‍ അമ്മയോ അച്ഛനോ തന്നെ നല്‍കണമെന്ന് കുഞ്ഞിന് ഒരു നിര്‍ബന്ധവും ഇല്ല എന്നതാണ് സത്യം. (സാധ്യമെങ്കില്‍ ആറ് മാസം വരെ കുഞ്ഞിന് മുലപ്പാല്‍ ആണ് നല്ലത് എന്നു മാത്രം) ജോലിക്കോ പഠനത്തിനോ ആയി അമ്മ മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ കുടുംബത്തില്‍ മറ്റാരെങ്കിലും കുഞ്ഞിന്‌റെ പരിചരണം ഏറ്റെടുക്കുന്നത് സര്‍വസാധാരണമാണ്. ആരാണോ കുഞ്ഞിന്റെ ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുന്നത് അവരോട് കുഞ്ഞ് സ്വഭാവികമായും അടുക്കും. ആര് വളര്‍ത്തുന്നോ അവരാണ് കുഞ്ഞിന് പേരന്‌റ്. അമ്മ അല്ലെങ്കില്‍ അച്ഛന്‍ ഒറ്റയ്ക്ക് കുഞ്ഞിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതും ഇന്ന് സാധാരണമാണ്. പക്ഷേ ആ സന്ദര്‍ഭത്തിലും സിനിമയില്‍ പാര്‍വതി നേരിടുന്ന അത്ര സംഘര്‍ഷം അവര്‍ അനുഭവിക്കേണ്ടി വരുന്നുണ്ടോ എന്നത് ഒരു ചോദ്യമാണ്. അഥവാ, ഉണ്ടെങ്കില്‍ അതിന് പരിഹാരം കണ്ടെത്തിയെ മതിയാകു. സിനിമയിലെ പോലെ ബന്ധത്തിലോ സ്വന്തത്തിലോ പെട്ട ആരെയെങ്കിലും കണ്ടെത്തി ഒപ്പം വിടുക എന്നുള്ളതാവരുത് ആ പരിഹാരം. അച്ഛന്റെ പേര് / അമ്മയുടെ പേര് പൂരിപ്പിക്കാതെ വിട്ടുകളയാവുന്ന ഒരു കോളം മാത്രമാവണം. ഗര്‍ഭിണികള്‍ക്ക്, കുഞ്ഞുള്ളവര്‍ക്ക്, കുഞ്ഞില്ലാത്തവര്‍ക്ക്, സിംഗിള്‍ പേരന്റിന്, കുഞ്ഞിനെ ദത്തെടുക്കുന്നവര്‍ക്ക്, പേരന്റ്‌സ് ഇല്ലാത്ത കുഞ്ഞുങ്ങള്‍ക്ക് മറ്റാരേയും പോലും തന്നെ സ്വഭാവികമായി ജീവിക്കാനുള്ള സാമൂഹ്യസാഹചര്യമാണ് ഉണ്ടാകേണ്ടത്.
വണ്ടര്‍ വിമെന്‍ എന്ന സിനിമയെകുറിച്ച് ഇത്രയേറെ പറയേണ്ടതുണ്ടോ എന്നു ചോദിച്ചാല്‍ ആവശ്യമില്ല എന്നു തന്നെയാണ് ഉത്തരം. എന്നാല്‍ സിനിമ തൊട്ടുവിട്ട ഇത്തരം വിഷയങ്ങളെകുറിച്ച് ഇനിയും കാര്യമായ ചര്‍ച്ചകള്‍ ഉണ്ടാകേണ്ടതുണ്ട്.
റിന്റുജ ജോണ്‍
Jan 30, 2023
5 Minutes Watch
റിന്റുജ ജോണ്‍
Jan 28, 2023
4 Minutes Watch
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
കെ. കണ്ണന്‍
Jan 25, 2023
3 Minute Read
റിന്റുജ ജോണ്‍
Jan 20, 2023
4 Minutes Watch