മലയാളിയുടെ ആൺനോട്ടങ്ങളെ വിചാരണ ചെയ്യുന്നു, യമ

കാഴ്ചക്കാരുടെ മുന്നിൽ വസ്ത്രമുരിയുന്നത്, അല്ലെങ്കിൽ വളരെ എക്‌സ്പ്ലിസിറ്റായ അംഗചേഷ്ടകൾ കാണിക്കുന്നത് ശരിയോ തെറ്റോ എന്ന ഡിബേറ്റിൽ ഞാൻ പോകാത്തതിന്റെ കാരണം, അത് വളരെ വൈയക്തികമായ ഒരു തീരുമാനമാണ് എന്നതുകൊണ്ടാണ്.

Truecopy Webzine

‘‘പുരോഗമനപരമായി ചിന്തിക്കുന്ന ഒരു സമൂഹം എന്ന നിലയിൽ പുതിയൊരാശയത്തെക്കുറിച്ച് ആരോഗ്യകരമായ സംവാദത്തിനും ചർച്ചയ്ക്കെങ്കിലുമുള്ള ഒരിടമുണ്ടാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അല്ലാതെ അവരെ കായികമായി നേരിടുക എന്ന അവസ്ഥ മോശമായിരിക്കും. ഒളിച്ചും പതുങ്ങിയുമിരുന്ന് സിൽക്ക് സ്മിതയുടെയും മറ്റും പെർഫോർമെൻസുകൾ കണ്ടിരുന്നവർ, അവർ മരിച്ചശേഷം ആ ആർട്ടിസ്റ്റുകൾ ദേവതകളായിരുന്നെന്നും തങ്ങളുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗമായിരുന്നെന്നും പറഞ്ഞ് നെടുനീളൻ അനുശോചനക്കുറിപ്പെഴുതി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത് കണ്ടിട്ടുണ്ട്. അത്തരം അനുശോചനക്കുറിപ്പുകൾ യഥാർത്ഥത്തിൽ മരണശേഷം ആ ആർട്ടിസ്റ്റുകൾക്ക് കിട്ടുന്ന അവഹേളനങ്ങളാണ്.''- പെൺശരീരങ്ങളുടെ സ്വയംനിർണയാവകാശത്തെക്കുറിച്ചും അതിനോടുള്ള ആൺനോട്ടങ്ങളുടെ അശ്ലീലങ്ങളെക്കുറിച്ചും ട്രൂ കോപ്പി വെബ്‌സീനിൽ യമ എഴുതുന്നു.

‘‘നിങ്ങളുടെ വീടിനടുത്തുള്ളൊരു സ്ത്രീയ്ക്ക് ബാറിൽ പോയി ഡാൻസ് കളിച്ചും അല്ലെങ്കിൽ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ട് വീട്ടിലേക്ക് തിരിച്ചുവന്ന് സമാധാനമായി ഉറങ്ങാൻ പറ്റുന്നൊരവസ്ഥയുണ്ടെങ്കിൽ അവിടെയാണ് സാംസ്‌ക്കാരികമായി നമ്മൾ ഇത്തിരിയെങ്കിലും മുന്നോട്ടുപോയി എന്നുപറയാൻ സാധിക്കുന്നത്. ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന ഒരാൾക്ക് മാന്യമായി സുരക്ഷയോടെയും സമാധാനത്തോടെയും ജീവിക്കാൻ കഴിയുന്ന സമൂഹത്തിൽ മാത്രമാണ് എല്ലാ മനുഷ്യരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്ന് പറയാൻ കഴിയുക.''

‘‘കാഴ്ചക്കാരുടെ മുന്നിൽ വസ്ത്രമുരിയുന്നത്, അല്ലെങ്കിൽ വളരെ എക്‌സ്പ്ലിസിറ്റായ അംഗചേഷ്ടകൾ കാണിക്കുന്നത് ശരിയോ തെറ്റോ എന്ന ഡിബേറ്റിൽ ഞാൻ പോകാത്തതിന്റെ കാരണം, അത് വളരെ വൈയക്തികമായ ഒരു തീരുമാനമാണ് എന്നതുകൊണ്ടാണ്. പുറത്തൊക്കെ സ്ട്രിപ്പ് ക്ലബ്ബുകളുണ്ട്, അതിനെ ചുറ്റിപ്പറ്റി ഒരുപാട് ഡിബേറ്റുകൾ നടക്കുന്നുണ്ട്. ഉടയാടയഴിക്കൽ എന്നുപറയുന്നതിനെ ഫെമിനിസ്റ്റിക്ക്, ആന്റി ഫെമിനിസ്റ്റിക്ക് ആക്ട് എന്ന രണ്ടുതരത്തിലും വ്യാഖ്യാനിക്കാറുണ്ട്. അതിലേക്ക് പോവുന്നില്ല. അതിനെ ഞാനൊരു കലാരൂപമായി തന്നെ കാണുന്നു. കാരണം പല സമയത്തും കലാരൂപം ഡെവലപ്പ് ചെയ്യുന്നതും അതിന് മറ്റൊരു തരത്തിൽ സൗന്ദര്യ തലങ്ങൾ വരുന്നതും അത് പ്രാക്ടീസ് ചെയ്ത് കുറേനാൾ കഴിയുമ്പോഴാണ്. കാരണം, ഏറ്റവും നന്നായി പെർഫോം ചെയ്യുന്നവർക്കു മാത്രമേ ഏതുസ്ഥലത്തും നിലനിൽക്കാൻ പറ്റൂ. ആ ആക്ടിന്റെ ശരി- തെറ്റുകളെപ്പറ്റി ഞാൻ പറയാത്തതിന്റെ കാരണം, അതിൽ പങ്കാളികളാകുന്നവരുടെ അഭിപ്രായം പലതരത്തിലാണ് എന്നതുകൊണ്ടാണ്. കൂടുതലും പോസിറ്റീവാണ്. എംപവറിങ്ങാണ് ഈ ആക്ട് എന്നാണ് അവർ പറയുന്നത്. അവരുടെ കയ്യിലാണ് ഇതിന്റെ കടിഞ്ഞാൺ. അതുമൂലം അവർക്കത് പവർഫുള്ളായി തോന്നുന്നു എന്നാണ് കൂടുതൽ സ്ത്രീകളും പറയുന്നത്. ഞാൻ അത് ആക്ട് ചെയ്യാത്ത ഒരാളായതുകൊണ്ട് അതിനെപ്പറ്റി ഞാൻ ജഡ്ജ് ചെയ്യില്ല. കാരണം, അത് ചെയ്യുന്നവരുടെ കാര്യം തന്നെയാണ് പ്രധാനം.''

‘‘പ്രധാനമായും ഇതൊരു ഇൻഡസ്ട്രിയായി, അല്ലെങ്കിൽ ഒരു തൊഴിലായി വരുന്ന സമയത്ത് ഇതിനിടക്കുള്ള ഏജൻസികളെ ഇല്ലാതാക്കി അതിനെ ലീഗൽ ആക്കുക എന്നതാണ് സാംസ്‌കാരികമായി ഉന്നതിയിലെത്തിയ ഒരു സമൂഹത്തിന് ചെയ്യാൻ കഴിയുക. അതിലേക്കാണ് നമ്മൾ എത്തിപ്പെടേണ്ടത്. ഡാൻസ് ബാറുകളും മറ്റും വരുന്ന സമയത്ത് അതുമായി ചുറ്റിപ്പറ്റി ഇന്നയിന്ന പ്രശ്‌നങ്ങളുണ്ടാവും എന്നുപറയുന്നത് വെറും ഒഴിവുകഴിവാണ്. ഡാൻസ് ബാറുമായി ബന്ധപ്പെട്ട് ഡ്രഗ് അബ്യൂസ് ഉണ്ടാവാം, അല്ലെങ്കിൽ സെക്സ് വർക്ക് തഴച്ചുവളരും എന്നൊക്കെയുള്ള നിഗമനങ്ങൾ മറ്റേത് ജോലിയായും ബന്ധപ്പെട്ട്പറയാം. നമ്മൾ അംഗീകരിച്ച, എല്ലാവർക്കും ഓ.കെയാണെന്ന് തോന്നുന്ന ജോലികൾ ചെയ്യുന്നതുകൊണ്ട് അവിടെയൊന്നും ഇതൊന്നും സംഭവിക്കില്ല എന്നില്ല.''

‘‘രാവന്തിയോളം പണിയെടുത്ത് ഒന്നുറങ്ങാൻപോലും കഴിയാത്ത വിധം ജീവിക്കുന്ന മനുഷ്യരുണ്ട്. ഒരു പുരുഷന് അല്ലെങ്കിൽ സ്ത്രീക്ക് നിവർന്നു നിന്ന്, ഞാനിപ്പോൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് വെളിവോടെ പറയാൻ പോലും കഴിയാതിരിക്കുന്ന ജീവിത സാഹചര്യമാണ് എന്നെ സംബന്ധിച്ച് അശ്ലീലം.''

‘‘പുരാതന ഭാരതത്തിൽ രാഷ്ട്രനിർമാണ സങ്കൽപ്പത്തിൽ നർത്തകരെയും നടന്മാരെയും കള്ളന്മാരെയും നാടോടികളെയും എല്ലാം അധഃകൃതരായിട്ടാണ് പരിഗണിച്ചിരുന്നത്. നടന്മാർക്കും കലാകാരന്മാർക്കും അംഗീകാരം കിട്ടിത്തുടങ്ങിയപ്പോഴും അതേ മേഖലകളിലെ സ്ത്രീകൾ ഇക്കാലം വരെയും അധഃകൃതരും തിരസ്‌കരിക്കപ്പെട്ടവരും തന്നെയായിരുന്നു. പണ്ടുണ്ടായിരുന്നതിനേക്കാൾ സ്വീകാര്യത ഇപ്പോൾ നടിമാർക്ക് കിട്ടാനുള്ള പ്രധാന കാരണം, അതിൽ പണം ഇൻവോൾവ് ആവുന്നൊരു മാർക്കറ്റ് തുറക്കുന്നു എന്നതു കൊണ്ടാണ്. എടുക്കുന്ന ജോലിക്ക് കൃത്യമായി പണം കിട്ടും എന്നുവന്നാൽ അവിടെ എന്തുതരം നിയന്ത്രണങ്ങളുണ്ടായാലും ജീവനോപാധി തേടി ആ മാർക്കറ്റിലേക്ക് ആളുകൾ കടന്നുവരും. ജീവിത സാഹചര്യം മെച്ചപ്പെട്ടതാകാൻ ധനമുണ്ടായിരിക്കുക എന്നത് അനിവാര്യമാണ്. അതിന് പലരും പല മാർഗങ്ങളാണ് തേടുന്നത്, പഠിച്ച് ജോലി നേടുന്നവർ, കലാപരമായ കഴിവുകളെ മുൻനിർത്തി ജീവിക്കുന്നവർ, ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നവർ...അങ്ങനെ പലതരം ജോലികൾ.
എനിക്ക് ഇന്ന ജോലി ചെയ്തുകഴിഞ്ഞാൽ മറ്റൊരാളെ ആശ്രയിക്കാതെ സ്വന്തം ഇടത്തിൽ താമസിക്കാൻ പറ്റും എന്നു പറയാൻ കഴിയുന്ന ഏതൊരു ജോലിയും ഒരു സ്ത്രീയെയോ പുരുഷനെയൊ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ഒരു ഡാൻസ് ബാർ എന്നത് ഏജൻസികളില്ലാത്തൊരു ഇടമാണ് എങ്കിൽ ഒരാളുടെ സ്വന്തം ഇഷ്ടപ്രകാരം വന്നു ജോലി ചെയ്തു പോകാവുന്ന ഒരിടം ആകുമത്. ഡാൻസ് ചെയ്യാൻ പറ്റുന്നൊരു ബാറിൽ പോയി ഡാൻസ് ചെയ്ത് അതിന്റെ പ്രതിഫലവും വാങ്ങി തിരിച്ചു പോരാൻ പറ്റുന്നൊരുവസ്ഥയുണ്ടെങ്കിൽ, അതൊരവസരമായി ഒരാൾ കാണുന്നുണ്ടെങ്കിൽ ആ മാർക്കറ്റിന് സ്ഥാനമുണ്ട്.''

''സിനിമാ വ്യവസായത്തിൽ സ്ത്രീകൾക്ക് സ്വീകാര്യത കിട്ടിയതിനുപിന്നിലെ ഘടകം സാമ്പത്തികമാണ്. മെച്ചപ്പെട്ട ജീവിത നിലവാരം ഉണ്ടാകുമെങ്കിൽ ഏതൊരു തൊഴിലിനും ആളുണ്ടാകും. അതിൽ ജെൻഡർ വ്യത്യാസമില്ല. ആ സംവിധാനത്തെയോ ആ മാർക്കറ്റിനെയോ നിയന്ത്രണ വിധേയമാക്കാൻ സാധിക്കില്ല എന്നാണ് പറഞ്ഞു വന്നത്. വിശാല സാധ്യതയുള്ളൊരു വ്യവസായത്തെ, ജീവനോപാധിയെ തടയാൻ ശ്രമിച്ചിട്ടൊരു കാര്യവുമില്ല. ഇടനിലക്കാരില്ലാതെ സ്വതന്ത്രമായി ഇടപെടാൻ കഴിയുന്ന തൊഴിലിടമായി അത് മാറണം എന്നതാണ് പ്രധാനം. ജെൻഡർ വ്യത്യാസമില്ലാതെ എല്ലാവർക്കും അവസരമുള്ള തുറന്ന ഇടമാവുകയും നൃത്തം തന്നെ നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായി മാറുകയും വേണം. അവിടെ ഫീസ് ഈടാക്കണം, ഫീസ് ഈടാക്കി കാണാൻ വരുന്ന കസ്റ്റമറിന് ഏറ്റവും മനോഹരമായി ആസ്വദിച്ച് തിരിച്ചു പോരാൻ പറ്റുന്ന തരത്തിൽ അതിനെ ഡിസൈൻ ചെയ്യണം.
വ്യാജ സാംസ്‌ക്കാരികബോധം പേറി നടക്കുന്നവരും രാഷ്ട്രീയ ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ചിലരുമാണ് ഇത്തരം കാര്യങ്ങളെ അന്ധമായി എതിർക്കുന്നത്. സംസ്‌ക്കാരത്തെ ഇങ്ങനെ സംരക്ഷിച്ച് നിലനിർത്തേണ്ട ആവശ്യം രാഷ്ട്രീയക്കാർക്കും മതത്തിനുമാണ്. ഇവർ ഒരേസമയം അത്തരം രീതികളെ എന്ത് വിലകൊടുത്തും എതിർക്കാൻ മുന്നിൽ നിൽക്കുകയും എന്നാൽ ആരും അറിയാതെ അതിൽ പങ്കെടുക്കുകയും ചെയ്യും. ഉത്തരേന്ത്യയിലെ ബീഫ് നിരോധനത്തെ അനുകൂലിക്കുകയും കേരളത്തിലെ സാധരാണ കടയിൽ കയറി ബീഫ് കഴിക്കുയും ചെയ്യുന്ന ടിപ്പിക്കൽ ബി.ജെ.പിക്കാരന്റെ മാനസികാവസ്ഥയാണത്.''

‘‘വളരെ എക്‌സോട്ടിക്കായ ഒരു കാര്യം ജീവിതത്തിൽ നമ്മൾ പ്രാക്ടീസ് ചെയ്യുന്ന സമയത്ത്, അത് ജീവിതത്തിന്റെ ഭാഗമായി മാറുകയാണ് ചെയ്യുന്നത്. പോപ്പുലർ ആർട്ടിൽ വളരെ പിന്തിരിപ്പനായി ചിത്രീകരിക്കപ്പെടുന്ന ചില കാര്യങ്ങൾ ജീവിതത്തിൽ ഉപകാരപ്രദമായി വരുന്നത് അങ്ങനെയാണ്. സാധാരണ മനുഷ്യർ ആണ് അത് സാധ്യമാക്കുന്നത്. അതേസമയം, പുരോഗമനപരമായ വലിയ ആശയങ്ങൾ പറയുന്നു എന്ന് വരുത്തുന്ന ചില പോപ്പുലർ സിനിമകൾ സാധാരണ മനുഷ്യരുടെ മേൽ ഒരുതരത്തിലുമുള്ള പ്രകമ്പനവുമുണ്ടാക്കാതെ കടന്നുപോയെന്നും വരും. ഉദാഹരണത്തിന് ജാതി അഡ്രസ് ചെയ്ത സിനിമകൾ വരും, അതൊരു ട്രെൻഡ് തന്നെയാണ് ഇപ്പോൾ. പക്ഷേ നമ്മൾ ജീവിതത്തിൽ അതൊന്നും പ്രാക്ടീസ് ചെയ്യുന്നതേയില്ല. എന്തുകൊണ്ട് ആ അന്തരം നിലനിൽക്കുന്നു; ആർട്ടിലും ജീവിതത്തിലും?. അതാണ് നമ്മുടെ കള്ളത്തരം, പ്രത്യേകിച്ച് കേരളത്തിലുള്ളവരുടെ കള്ളത്തരം. പോപ്പുലർ സിനിമകളുടെ എല്ലാത്തിനും തീർപ്പു കൽപ്പിക്കുന്ന, ഉത്തരങ്ങൾ മാത്രമുള്ള ഭാഷയാണ് സംവാദങ്ങളെ അടച്ചുകളയുന്നത്. അതേഭാഷയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും രാഷ്ട്രീയപ്പാർട്ടികൾ തമ്മിലുള്ള മീഡിയാ അങ്കങ്ങളിലും കാണുന്ന സംവാദസ്വഭാവം. എല്ലാവർക്കും ഉത്തരങ്ങൾ ഉള്ളതുപോലെ. അവിടെ ആദ്യം തമസ്‌കരിക്കപ്പെടുന്നത് വ്യക്തികളാണ്, കൂടെ അവരുടെ വ്യതിരിക്തങ്ങളായ ജീവിത സാഹചര്യങ്ങളും. ഒരു ഡാൻസ് ബാർ നാട്ടിൽ വരുന്നു എന്നുപറഞ്ഞാൽ ഹാലിളകും ആൾക്കാർക്ക്. ഒരു ഡിബേറ്റിനുപോലും സാധ്യതയില്ലാത്ത വിധത്തിൽ ആൾക്കാർ വയലന്റാകും. എന്തുകൊണ്ടാണ് ആരോഗ്യകരമായ ഒരു സംവാദം പോലും നമുക്ക് സാധ്യമല്ലാത്തത്?

ഒരു ജീവിയുടെ നൃത്തം
പ്രശ്നമാവുന്നത് എപ്പോഴാണ്?

യമ എഴുതിയ ലേഖനത്തിന്റെ പൂർണരൂപം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 72

Comments