സവാഹിരി വധം ദുർബലമാക്കുമോ ഭീകരതയുടെ കണ്ണികളെ?

അൽ സവാഹിരിയുടെ വധം, അൽഖാഇദ അടക്കമുള്ള ആഗോള ഭീകരശൃംഖലയുടെ ഏതെങ്കിലും കണ്ണികളെ ദുർബലമാക്കുമോ എന്നതാണ്, ഉടൻ ഉയരുന്ന ചോദ്യം.

യ്യിദ് ഖുതുബ് എന്ന മഹാപണ്ഡിതന്റെ ശിഷ്യനായി 14ാം വയസ്സിൽ ഈജിപ്തിലെ ഇസ്ലാമിക പ്രസ്ഥാനവുമായി സഹകരിച്ചുപോന്ന, അണ്ടർഗ്രൗണ്ട് പ്രവർത്തനത്തിലൂടെയും തീവ്രവാദ നീക്കങ്ങളിലൂടേയും അമേരിക്കൻ ഭരണകൂടങ്ങളെ നാളിതുവരെ കിടുകിടാ വിറപ്പിച്ച അയ്മൻ അൽ സവാഹിരി, 71ാമത്തെ വയസ്സിൽ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വസതിയുടെ ബാൽക്കണിയിൽ, മൂളിപ്പറന്നുവന്ന ഡ്രോൺ പായിച്ച മിസൈലേറ്റു പിടഞ്ഞുമരിച്ചതോടെ ആധുനിക ചരിത്രത്തിൽ ചോരയുടേയും പ്രതികാരത്തിന്റേയും രുചി പുരണ്ട ഒരു രൂപകം കൂടി മാച്ചുകളയപ്പെടുന്നു.

താലിബാനുകൾ ഭരണം നടത്തുന്ന ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാന്റെ ആകാശത്തിനുകീഴെ പൊടുന്നനെയുള്ള ആക്രമണത്തിനുവിധേയനായ, അമേരിക്ക തിരഞ്ഞുകൊണ്ടിരുന്ന ഹിറ്റ്ലിസ്റ്റിലെ നമ്പർ വൺ കുറ്റവാളി ദയനീയമായി തിരോഭവിച്ചത്, ഭീകരവാദത്തിന് എന്ത് പ്രത്യാഘാതമാണുണ്ടാക്കുക? താലിബാനിസത്തിന്റെ തായ്വേര് ഇതിലൂടെ പിഴുതുമാറ്റാനാവുമോ?

അഫ്ഗാൻ ഭരണകൂടം പക്ഷേ ആദ്യപ്രതികരണത്തിൽ തന്നെ, അമേരിക്കയ്ക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്: ‘സവാഹിരിയുടെ അന്ത്യത്തിന് ഞങ്ങൾ പകരം ചോദിക്കും.’

ഈജിപ്തിലെ സമ്പന്ന കുടുംബത്തിൽ പിറന്ന അയ്മന്, മാതാവിന്റെ കുടുംബം വഴി സൗദി അറേബ്യയിലെ ബദർ എന്ന സ്ഥലത്തിനടുത്ത സവാഹിർ ഗോത്രവുമായി രക്തബന്ധമുണ്ട്. അങ്ങനെയാണ് സവാഹിരി എന്ന പേര് കിട്ടിയത്. മതശാസനകൾക്ക് വിധേയമായി ജീവിച്ചുപോന്ന അയ്മൻ, വളരെ ചെറുപ്പത്തിലേ ഇസ്ലാമിക് ബ്രദർഹുഡ് സ്ഥാപകനായ സയ്യിദ് ഖുതുബിന്റെ പ്രബോധനങ്ങളിൽ ആകൃഷ്ടനായി. പ്രസിഡൻറ് ജമാൽ അബ്ദുൽനാസറിനു നേരെ നടന്ന വധശ്രമത്തിന് നേതൃത്വം നൽകിയെന്ന കുറ്റം ചുമത്തി 1966 ൽ സയ്യിദ് ഖുതുബിനെ തൂക്കിലേറ്റി. ഈ സംഭവം നടക്കുമ്പോൾ അയ്മന് പ്രായം 15. നാലു സഹപാഠികളോടൊപ്പം ഇസ്ലാമിക് ബ്രദർഹുഡിൽ അംഗത്വമെടുത്ത അൽ സവാഹിരി പഠിക്കാനും കളിക്കാനും പ്രസംഗിക്കാനുമെല്ലാം മിടുക്കനായിരുന്നു.

ഈജിപ്ഷ്യൻ ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകനായി മാറിയ അൽ സവാഹിരി സ്വാഭാവികമായും ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി. ഈജിപ്ഷ്യൻ സൈന്യം, സൂയസ് കനാൽ കടന്ന് ഇസ്രായേലി അധിനിവേശത്തിലുണ്ടായിരുന്ന സീനായ് മേഖലയിലെ ഒരു പ്രദേശം തിരിച്ചുപിടിച്ചതിന്റെ ആഹ്ലാദപ്രകടനം നടക്കുന്നതിനിടെ, 1981 ഒക്ടോബർ ആറിന് പ്രസിഡൻറ് അൻവർ സാദത്ത് വെടിയേറ്റുമരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഈജിപ്ഷ്യൻ ഇസ്ലാമിക് ജിഹാദ് സംഘടനാ നേതൃത്വത്തിലുള്ള അയ്മനെയും നൂറുക്കണക്കിനാളുകളേയും ഈജിപ്ഷ്യൻ ഭരണകൂടം തടവറയിലാക്കി. അതികഠിനമായ പീഡനങ്ങൾക്ക് വിധേയനായ അയ്മൻ അൽ സവാഹിരി എല്ലാ അർഥത്തിലും ഒരു ‘ടെറർ മുദ്ര' യുമായാണ് ജീവിച്ചത്.

ഒസാമാ ബിൻ ലാദനോടൊപ്പം അയ്മൻ അൽ സവാഹിരി

കയ്റോയിൽ നിന്ന് മെഡിക്കൽ ബിരുദമെടുത്ത ശേഷം 1985 ൽ ഹജ്ജ് അനുഷ്ഠിക്കാൻ ജിദ്ദയിലെത്തിയപ്പോഴാണ് ഒസാമാ ബിൻ ലാദനുമായി അയ്മൻ പരിചയപ്പെടുന്നത്. ഒരു വർഷം ജിദ്ദയിലെ സൈനികാശുപത്രിയിൽ സേവനമനുഷിച്ചശേഷം അതിസമ്പന്നനായ ബിൻ ലാദന്റെ സ്വകാര്യ ഡോക്ടറായിത്തീർന്നു, മികച്ച ഫിസിഷ്യൻ എന്നു പേരെടുത്ത അൽ സവാഹിരി. സോവിയറ്റ് അധിനിവേശത്തെത്തുടർന്നും പലപ്പോഴായി നടന്ന യുദ്ധങ്ങളിലും മുറിവേറ്റവരെ ചികിൽസിക്കുന്നതിന്റെ ഭാഗമായി അഫ്ഗാനിലേക്കുപോയ മെഡിക്കൽ സംഘത്തെ അയ്മൻ സവാഹിരിയാണ് നയിച്ചത്. ബിൻ ലാദനും ആയിടയ്ക്ക് സൗദിയിൽ നിന്ന് അഫ്ഗാനിൽ അഭയം തേടിയിരുന്നു. തുടർന്ന് എല്ലാ തീവ്രവാദപ്രവർത്തനങ്ങളുടേയും ചാലകശക്തികൾ ഇവർ ഇരുവരുമായി.

ഈജിപ്ഷ്യൻ ഇസ്ലാമിക് ജിഹാദ്, 1998 ൽ അൽഖ്വയ്ദയുമായി ലയിച്ചു. എല്ലാ അർഥത്തിലും ഒസാമാ ബിൻലാദന്റെ ലെഫ്റ്റനന്റായിരുന്നു അൽ സവാഹിരി.
പതിനൊന്നു വർഷം മുമ്പ് ഒസാമാ ബിൻ ലാദനെ ചെയ്തതു പോലെ അൽ സവാഹിരിയുടെ കാര്യത്തിലും നീതിനടപ്പാക്കിയെന്നാണ് അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ പ്രതികരിച്ചത്. പത്തുകൊല്ലം നീണ്ട വേട്ടയാടലുകൾക്കൊടുവിൽ 2011 മെയ് രണ്ടിനാണ് പാക്കിസ്ഥാനിലെ അബോട്ടാബാദിൽ വച്ച് ഒസാമാ ബിൻലാദനെ യു.എസ് നാവിക സേന വകവരുത്തിയത്.

അയ്മൻ അൽ സവാഹിരി, മുതിർന്ന താലിബാൻ നേതാവ് സിറാജുദ്ദീൻ ഹഖാനിയുടെ അടുത്ത അനുനായിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഒളിച്ചുകഴിഞ്ഞിരുന്നത്. അവിടത്തെ ബാൽക്കണിയാണ് സവാഹിരിയ്ക്ക് മരണശയ്യയായി മാറിയത്.

ജോ ബൈഡനും ഉന്നത ഉപദേശകരും നടത്തിയ മാസങ്ങൾ നീണ്ട രഹസ്യ ആസൂത്രണങ്ങളുടെ ഫലമാണ് അയ്മൻ അൽ സവാഹിരിയെ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണം. അൽ സവാഹിരി കഴിയുന്ന വീടിന്റെ ചെറിയ മാതൃക നിർമിച്ചാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് അമേരിക്കൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കാബൂളിലെ വീട്ടിൽ അൽ സവാഹിരി ഒളിച്ചുകഴിയുന്ന വിവരം ഏപ്രിലിൽ ആണ് ആദ്യമായി അമേരിക്കൻ പ്രസിഡൻറ് അറിഞ്ഞതത്രേ.

ജോ ബൈഡൻ

കാബൂളിൽ അൽഖാഇദ നേതാവിന് പിന്തുണയും സഹായവും നൽകുന്ന നെറ്റ്വർക്കിനെ കുറിച്ച് അമേരിക്കൻ അധികൃതർക്ക് അറിയാമായിരുന്നു. ഒന്നിലധികം രഹസ്യാന്വേഷണ സ്രോതസ്സുകൾ വഴി അൽ സവാഹിരിയുടെ ഭാര്യയെയും മകളെയും അവരുടെ മക്കളെയും മനസ്സിലാക്കി. ഈ വർഷം കാബൂളിലെ വീട്ടിലെത്തിയ ശേഷം ഇതുവരെ അൽ സവാഹിരി വീട് വിട്ട് പുറത്തിറങ്ങിയിരുന്നില്ല. വീടിന്റെ ബാൽക്കണിയിൽ അൽ സവാഹിരി ഇടക്കിടെ ഏറെ നേരം ചെലവഴിക്കുന്നത് അടക്കം വീടുമായും വീടിന്റെ ഘടനയുമായും ബന്ധപ്പെട്ട വിവരങ്ങൾ ദീർഘകാലമായി അമേരിക്കൻ അധികൃതർ വിശകലനം ചെയ്യാൻ തുടങ്ങിയിരുന്നു.

കാബൂൾ നഗരത്തിന്റെ മധ്യത്തിലാണ് അൽ സവാഹിരി ഒളിച്ചുകഴിഞ്ഞിരുന്ന വീട് എന്നത് വെല്ലുവിളിയായിരുന്നു. ഡ്രോണിൽ സ്ഥാപിച്ച ഹെൽഫയർ ഇനത്തിൽ പെട്ട രണ്ടു മിസൈലുകൾ ഉപയോഗിച്ചാണ് അൽ സവാഹിരിയുടെ വീടിന്റെ ബാൽക്കണി ലക്ഷ്യമാക്കി ആക്രമണം നടത്തിയത്. ശക്തമായ സ്ഫോടനം നടത്താൻ ശേഷിയുള്ളവയാണ് ഈ മിസൈലുകൾ. എന്നാൽ, ആക്രമണത്തിൽ സമീപത്തുള്ളവർ കൂടി കൊല്ലപ്പെടുമെന്നതിനാൽ, ആ 9 എക്സ് എന്ന നവീകരണം കൂടി ഇതിൽ ഏർപ്പെടുത്തി. പൊട്ടിത്തെറിക്കാതെ തന്നെ, മിസൈലിലെ അതിവേഗം വിടരുന്ന ബ്ലേഡുകളാണ് വധിക്കേണ്ടയാളെ അരിഞ്ഞുവീഴ്ത്തുക. വീടിന്റെ മറ്റു ഭാഗങ്ങളിലായിരുന്ന അൽ സവാഹിരിയുടെ കുടുംബാംഗങ്ങൾക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടില്ലെന്നും അമേരിക്കൻ വൃത്തങ്ങൾ പറയുന്നു. ആക്രമണ സമയത്ത് കാബൂളിൽ അമേരിക്കക്കാർ ആരുമുണ്ടായിരുന്നില്ല. അൽ സവാഹിരിയെ പിടികൂടാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് അമേരിക്ക രണ്ടര കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

പാക്, അഫ്ഗാൻ അതിർത്തിയിലെ അജ്ഞാതപ്രദേശത്താണ് അൽ സവാഹിരി ഒളിത്താവളമൊരുക്കിയതെന്ന് കഴിഞ്ഞവർഷം ജൂണിൽ ഐക്യരാഷ്ട്രസഭ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.

1995 ൽ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഈജിപ്ഷ്യൻ എംബസിക്കു നേരെ അൽ സവാഹിരി ആക്രമണം ആസൂത്രണം ചെയ്തതായും കേസുണ്ടായി. ടാൻസാനിയൻ തലസ്ഥാനമായ ദാർ എസ് സലാമിലേയും കെനിയയൻ തലസ്ഥാനമായ നെയ്റോബിയിലേയും അമേരിക്കൻ എംബസികളിലുണ്ടായ സ്ഫോടനങ്ങളിലെ പങ്കിന്റെ പേരിൽ 1998 ൽ അമേരിക്ക അൽ സവാഹിരിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ ഒസാമാ ബിൻലാദനൊപ്പം അൽ സവാഹിരി കാബൂളിൽ നിന്ന് തോറാബോറാ പർവത നിരയിലേക്ക് രക്ഷപ്പെട്ടു.

2001 ൽ മുൻ യു.എസ് പ്രസിഡന്റ് ജോർജ് ബുഷിന്റെ കാലത്ത് എഫ്.ബി.ഐക്ക് പിടികിട്ടേണ്ട 22 കൊടുംഭീകരരുടെ പട്ടികയിൽ അൽ സവാഹിരിയെയും ഉൾപ്പെടുത്തി. 2007 ൽ മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ വധത്തിൽ പങ്കുള്ളവരുടെ കൂട്ടത്തിലും അൽ സവാഹിരിയുടെ പേരുണ്ടായിരുന്നു.

അൽ സവാഹിരിക്ക് നാലു ഭാര്യമാരുണ്ട്. ആദ്യ ഭാര്യയായ ഹിസ്സയുടെ മക്കളാണ് ഫാത്തിമ, ഉമൈമ, നബീല, ഖദീജ, ആയിശ, മുഹമ്മദ് എന്നിവർ.
സെപ്റ്റംബർ 11 ആക്രമണങ്ങൾക്കു പിന്നാലെ അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളിൽ ഹിസ്സയും മുഹമ്മദും ആയിശയും കൊല്ലപ്പെട്ടു. 2011 ൽ അമേരിക്ക നടത്തിയ ആക്രമണത്തിലൂടെ ഒസാമാ ബിൻ ലാദൻ കൊല്ലപ്പെട്ട ശേഷം അൽ സവാഹിരി, ‘ലൈംലൈറ്റി' ൽ നിന്ന് അദൃശ്യതയിലേക്ക് മറയുകയായിരുന്നു. അൽഖാഇദയെക്കാൾ അതിശക്തമായ
ഭീകരതയുടെ മാർഗം സ്വീകരിച്ച ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ് ) അതിതീവ്ര ആഹ്വാനങ്ങളിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യാൻ അൽഖാഇദയുമായി മത്സരിച്ചതും അൽ സവാഹിരിയുടെ പ്രസക്തിയ്ക്ക് മങ്ങലേൽപിച്ചു.

അൽ സവാഹിരിയുടെ അവസാന റേഡിയോ പ്രക്ഷേപണം അജ്ഞാതകേന്ദ്രം പുറത്ത് വിട്ടത് കഴിഞ്ഞ ഫെബ്രുവരി 21 നാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതിലെ വരികൾ: സുരക്ഷിതത്വത്തിന്റെ കീഴിൽ അമേരിക്കയ്ക്ക് ഇനി അധികകാലം കഴിയാനാവില്ല. നിങ്ങളുടെ സുരക്ഷയുടെ യുഗം അസ്തമിച്ചിരിക്കുന്നു. ഇറാഖിലേയും അഫ്ഗാനിലേയും പലസ്തീനിലേയും മുസ്ലിംകൾക്കെതിരായ ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്നതിന്
അറുതി വരുത്താത്തിടത്തോളം കാലം, നിങ്ങളോർക്കുക: ഈ സുരക്ഷിതത്വം വെറുമൊരു മിഥ്യയാണ്...

അൽ സവാഹിരിക്കുശേഷം അൽഖാഇദയുടെ നേതൃത്വത്തിലെത്തുന്നത് സ്ഥാപകരിൽ ഒരാളും ഈജിപ്തുകാരനുമായ സെയ്ഫ് അൽ ആദിൽ ആകുമെന്നാണ് റിപ്പോർട്ടുകൾ. സൊമാലിയയിലെ മൊഗദിഷുവിൽ യു.എസ്. സൈനികർക്കുനേരെയുണ്ടായ ആക്രമണത്തിന്റെ പേരിൽ ആദിലും യു.എസിന്റെ നോട്ടപ്പുള്ളിയാണ്.

യു.എസും തങ്ങളും തമ്മിലുണ്ടാക്കിയ ദോഹ കരാറിന് വിരുദ്ധമാണ് ഈ ആക്രമണമെന്ന് അഫ്ഗാനിലെ താലിബാൻ ഭരണകൂടം പ്രതികരിച്ചിട്ടുണ്ട്. അൽ സവാഹിരിയുടെ വധം, അൽഖാഇദ അടക്കമുള്ള ആഗോള ഭീകരശൃംഖലയുടെ ഏതെങ്കിലും കണ്ണികളെ ദുർബലമാക്കുമോ എന്നതാണ്, ഉടൻ ഉയരുന്ന ചോദ്യം.

Comments