ഊഹാപോഹ സിദ്ധാന്തങ്ങൾക്ക്​ നൽകുന്ന സമ്മാനമാണോ സാമ്പത്തികശാസ്​ത്ര നൊബേൽ?

മറ്റു നൊബേൽ സമ്മാനങ്ങൾ വെച്ച് പരിഗണിക്കുമ്പൾ സാമ്പത്തിക ശാസ്ത്രത്തിന്റെ നൊബേൽ മാത്രം ഒരു ബാങ്കാണ് നൽകുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും നൽകുന്ന ബാങ്കിന്റെ പ്രത്യയശാസ്ത്രവും സമ്മാനം ലഭിച്ചവരും തമ്മിൽ വലിയ അന്തരം കാണാറില്ല. ഗണിതശാസ്ത്ര നിർമിതി കൊണ്ട് സ്റ്റോക്ക് മാർക്കറ്റിനെ സംബന്ധിച്ച ഊഹാപോഹ സിദ്ധാന്തങ്ങൾ രൂപീകരിച്ചവർക്കാണ് മൂന്നിൽ രണ്ടു തവണയും നൊബേൽ സമ്മാനം ലഭിച്ചിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാൽ ആൽഫ്രഡ്‌ നൊബേൽ തുടങ്ങിവെച്ച 'മനുഷ്യാവസ്ഥ മെച്ചപ്പെടുത്തുക' എന്ന ഉദ്ദേശ്യത്തിനു നേർവിപരീതം.

വർഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം ബാങ്കിങ് മേഖലയെ സംബന്ധിച്ച പഠനത്തിന് മൂന്ന് അമേരിക്കൻ സാമ്പത്തിക വിദഗ്‌ദ്ധർക്കാണ്. ബെൻ എസ്. ബെർണാൻകി, ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്, ഫിലിപ് എച്ച്. ഡിബ്‌വിഗ് എന്നിവർക്കാണ് പുരസ്​കാരം. ഇതിനകം തന്നെ, അക്കാദമിക ലോകത്തു നിന്ന്​ അഭിനന്ദനങ്ങളും വിമർശനങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്​.

പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ നൊബേൽ സമ്മാന കമ്മിറ്റി ചൂണ്ടിക്കാട്ടിയത്; "ഇവരുടെ കണ്ടെത്തലുകൾ, സമൂഹം എങ്ങനെ സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നു എന്നതിനെ മെച്ചപ്പെടുത്തി' എന്നാണ്. പുത്തൻ സമ്പദ്ഘടനയിൽ ബാങ്കുകളുടെ പ്രാധാന്യം, ബാങ്കുകളുടെ ദൗർബല്യം എങ്ങനെ കുറയ്ക്കാം, സാമ്പത്തിക പ്രതിസന്ധിയിൽ ബാങ്കുകളെ എങ്ങനെ താങ്ങിനിർത്താം എന്നിവയാണ് മൂവരുടെയും പഠനമേഖല.

ബെർണാൻകി​ എത്രത്തോളം അർഹനാണ്​?

ഇതിൽ ഏറ്റവും കൗതുകമുള്ള കാര്യം, 2008ൽ സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോൾ ബെൻ എസ്. ബെർണാൻകി ആയിരുന്നു അമേരിക്കൻ ഫെഡറൽ റിസേർവ് ചെയർപേഴ്സൺ. ബാങ്കിങ് മേഖലയെപറ്റി ഇത്ര ആഴത്തിൽ പഠിച്ച ഒരാൾക്ക് എന്തുകൊണ്ട് അത്രയും വലിയ പ്രതിസന്ധി മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല എന്നത് ദൗർഭാഗ്യകരമാണ്. അങ്ങനെ ഒരാൾക്ക് എന്ത് മാനദണ്ഡം നോക്കിയാലും നൊബേൽ കൊടുക്കാൻ അർഹതയുണ്ടോ എന്നത് മറ്റൊരു ചോദ്യമാണ്. ഇനി, നയപരമായ തീരുമാനങ്ങളും അക്കാദമിക പാണ്ഡിത്യവും കൂട്ടികുഴയ്ക്കരുത് എന്നാണ് വാദമെങ്കിൽ, മൂവരുടെയും പഠനങ്ങളിൽ അടിസ്ഥാനപരമായ പിശകുണ്ടെന്നും വിമർശകർ ഉന്നയിക്കുന്നുണ്ട്. പ്രത്യേകിച്ചും ബാങ്കുകളെ കേവലം ഇടനിലക്കാർ മാത്രമായി കാണുന്ന സമീപനത്തിന്.

ബെൻ എസ്. ബെർണാൻകി

2008 ലെ മാന്ദ്യത്തിലേയ്ക്കും ബെൻ എസ്. ബെർണാൻകിയിലേക്കും തിരിച്ചു വരാം. അദ്ദേഹം ഫെഡറൽ റിസർവിന്റെ തലപ്പത്തിരുന്നപ്പോഴും വിവാദങ്ങൾക്ക് ഒട്ടും കുറവില്ലായിരുന്നു. ഫെഡറൽ റിസർവിന്റെ പങ്കിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനുപകരം സ്വകാര്യ ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും മെച്ചപ്പെടുത്തുന്നതിലായിരുന്നു ബെർണാൻകിയുടെ ശ്രദ്ധ എന്നുപറഞ്ഞാലും തെറ്റില്ല. മാന്ദ്യത്തിൽ നിന്ന്​ കരകയറ്റാൻ വാൾ സ്ട്രീറ്റ് കുത്തകകളെ വൻ തുക നൽകി രക്ഷിച്ചതും ബെർണാൻകി എന്ന സാമ്പത്തിക നയനിർമാതാവിന്റെ കീഴിലായിരുന്നു.

ഇതേ കാലയളവിൽ ഫണ്ട്സ് ഇന്ററസ്റ്റ് റേറ്റ് കുറച്ചും, ക്വാണ്ടിറ്റേറ്റീവ് ലഘൂകരണ നയങ്ങൾ വഴിയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് സഹായം നൽകി എന്ന ആക്ഷേപവുമുണ്ട്. വലതുപക്ഷ നിയോ ലിബറൽ സാമ്പത്തികശാസ്ത്രത്തിന്റെ പതാകവാഹകനായ മിൽട്ടൺ ഫ്രീഡ്മാനും യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയും തുടങ്ങിവെച്ച രൂപരേഖകളുടെ കേവലം പിന്തുടർച്ചക്കാരൻ മാത്രമാണ് ബെർണാൻകി എന്ന് മനസിലാക്കാൻ സാധിക്കും. ലക്ഷക്കണക്കിന് പേരുടെ ജീവിതമാർഗം തകിടം മറിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ പേരിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ തലപ്പത്തിരുന്ന ഒരാൾ പോലും ശിക്ഷിക്കപ്പെട്ടില്ല എന്നുകൂടി ഓർക്കേണ്ടതുണ്ട്.

ബാങ്ക്​ നൽകുന്ന നൊബേൽ

വസ്തുനിഷ്ഠമായി സംസാരിക്കുകയാണെങ്കിൽ, സാമ്പത്തിക ശാസ്ത്രത്തിനു നൊബേൽ സമ്മാനം എന്ന പ്രയോഗം തന്നെ തെറ്റാണ്. 1969ൽ ആൽഫ്രഡ്‌ നൊബേലിന്റെ സമരണാർഥം ബാങ്ക് ഓഫ് സ്വീഡൻ ആരംഭിച്ച The Sveriges Riksbank Prize in Economic Sciences ആണ് സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്നത്. മറ്റു നൊബേൽ സമ്മാനങ്ങൾ വെച്ച് പരിഗണിക്കുമ്പൾ സാമ്പത്തിക ശാസ്ത്രത്തിന്റെ നൊബേൽ മാത്രം ഒരു ബാങ്കാണ് നൽകുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും നൽകുന്ന ബാങ്കിന്റെ പ്രത്യയശാസ്ത്രവും സമ്മാനം ലഭിച്ചവരും തമ്മിൽ വലിയ അന്തരം കാണാറില്ല. 54 വർഷത്തെ അവാർഡിന്റെ ചരിത്രത്തിൽ ഇത്തവണയും കൂടി കൂട്ടി ഇത് 33 മത്തെ തവണയാണ് യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയുമായി ബന്ധപ്പെട്ട ഒരാൾക്ക് അവാർഡ് ലഭിക്കുന്നത് (ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്).

ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്

നിയോ ലിബറൽ സാമ്പത്തികശാസ്ത്രത്തിന്റെ ഉറവിടം എന്ന് വിശേഷിപ്പിക്കാവുന്ന ഒരിടമാണ് യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ. അതായത്, ഗണിതശാസ്ത്ര നിർമിതി കൊണ്ട് സ്റ്റോക്ക് മാർക്കറ്റിനെ സംബന്ധിച്ച ഊഹാപോഹ സിദ്ധാന്തങ്ങൾ രൂപീകരിച്ചവർക്കാണ് മൂന്നിൽ രണ്ടു തവണയും നൊബേൽ സമ്മാനം ലഭിച്ചിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാൽ ആൽഫ്രഡ്‌ നൊബേൽ തുടങ്ങിവെച്ച "മനുഷ്യാവസ്ഥ മെച്ചപ്പെടുത്തുക' എന്ന ഉദ്ദേശ്യത്തിനു നേർവിപരീതം.

‘ചിക്കാഗോ ബോയ്​സി’ന്റെ പരീക്ഷണശാല

ലാറ്റിനമേരിക്കൻ രാജ്യങ്ങളായിരുന്നു ചിക്കാഗോ യൂണിവേഴ്സിറ്റിയുടെ സിദ്ധാന്തങ്ങളുടെ ആദ്യ പരീക്ഷണശാല. ചിലി മുതൽ ബൊളീവിയ തൊട്ട് എല്ലാ രാജ്യങ്ങളും ഇത്തരത്തിൽ "ചിക്കാഗോ ബോയ്സ്' എന്ന പേരിൽ അറിയപ്പെട്ട ഈ കൂട്ടർ നാശോന്മുഖമാക്കി. ആദം സ്മിത്ത് പ്രവചിച്ചതുപോലെ സർക്കാരുകളുടെയോ മറ്റു സർക്കാർ സ്ഥാപനങ്ങളുടെയോ നിയന്ത്രണം ഇല്ലാതാവുന്നതോടെ വിപണി പരമാവധി സ്വാതന്ത്ര്യം കൈവരിക്കുകയും "അദൃശ്യകരങ്ങളുടെ' പ്രവർത്തനത്തിലൂടെ അസമത്വം ഇല്ലാതെയാവുകയും ചെയ്യും എന്നായിരുന്നു ഇവരുടെ കണക്കുകൂട്ടൽ. എന്നാൽ അങ്ങനെയല്ല സംഭവിച്ചത് എന്നത് ചരിത്രം. നിയോ ലിബറൽ സാമ്പത്തിക ശാസ്ത്രത്തിനു ചുക്കാൻ പിടിച്ച മിൽട്ടൺ ഫ്രീഡ്മാനും നൊബേൽ സമ്മാൻ ലഭിക്കാതെ ഇരുന്നില്ല.

മിൽട്ടൺ ഫ്രീഡ്മാൻ

ഇന്ന് സാമ്പത്തിക ശാസ്ത്രം എന്ന പേരിൽ നമ്മുടെ മുന്നിൽ അവതരിപ്പിക്കപ്പെടുന്ന ബഹുഭൂരിപക്ഷ ആശയങ്ങളും സ്റ്റോക്ക് മാർക്കറ്റിനെ സംബന്ധിച്ച പ്രശ്നങ്ങൾ അഭിമുഖീകരിക്കുവാൻ നിർമിച്ചവയാണ്. 1960ന്റെ ആരംഭത്തോടെ സാമ്പത്തിക വിദഗ്ധർ മൂലധനത്തിന്റെ അപകടസാധ്യത അളക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി സങ്കീർണമായ സൂത്രവാക്യങ്ങൾ രൂപപ്പെടുത്താൻ തുടങ്ങി. വില്യം എഫ്. ഷാർപ്പ്, ഹാരി മാർകോവിറ്റ്സ്, ഫിഷർ ബ്ലാക്ക്, മിറോൺ ഷോൾസ് തുടങ്ങിയവരായിരുന്നു ഇവരിൽ പ്രധാനികൾ. അങ്ങനെ സാമ്പത്തിക എഞ്ചിനീയറിംഗ് എന്ന ഒരു മേഖല തന്നെ ആരംഭിക്കുകയും ചെയ്തു. മേല്പറഞ്ഞ വ്യക്തികൾക്കെല്ലാം നൊബേൽ സമ്മാനവും ലഭിച്ചു. ഇവരുടെ സിദ്ധാന്തങ്ങളിലെല്ലാം മനുഷ്യനെ ‘ഹോമോ എക്കണോമിക്കസ്' ആയിട്ടാണ് പരിഗണിച്ചിരുന്നത് - അതായത് യുക്തിസഹമായി തീരുമാനമെടുക്കുന്നവർ. ഇതിനുപുറമെ, വിപണിയെ സ്വതന്ത്രവും ന്യായവുമായ ഒന്ന് എന്ന അനുമാനവും. ഇതേസമയം, കെയ്‌നീഷ്യൻ മാതൃകയും ഫ്രീഡ്മാൻ മാതൃകയും തമ്മിലുള്ള സൈദ്ധാന്തിക യുദ്ധവും നടന്നു. എന്നാൽ ഈ കൂട്ടർക്കും മേല്പറഞ്ഞ അനുമാനങ്ങളിൽ എതിർപ്പില്ലായിരുന്നു. കൂടാതെ ജി ഡി പി ആണ് ഒരു സമ്പദ്ഘടനയുടെ വളർച്ച നിശ്ചയിക്കുന്നത് എന്നതിൽ തർക്കവും ഇവരിലാർക്കുമില്ലായിരുന്നു. സങ്കീർണ ഗണിതശാസ്ത്ര മാതൃകകളെയാണ് അതിനുവേണ്ടി അവർ ആശ്രയിച്ചതും.

സാമ്പത്തികശാസ്ത്രത്തിന്റെ പ്രതിസന്ധികൾ

ഇന്ന് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളുടെ ഒരു പ്രധാന കാരണം, ഇത്തരത്തിൽ ജി ഡി പി വളർച്ച മാത്രം മാനദണ്ഡമാക്കി അനിയന്ത്രിതമായി മുന്നേറുന്ന മുതലാളിത്ത വ്യവസ്ഥയാണ് എന്ന് ഒട്ടുമിക്ക ഇതര സാമ്പത്തിക വിദഗ്ധരും അംഗീകരിക്കുന്ന ഒന്നാണ്. ‘ബിഹേവിയർ ഇക്കണോമിസി’ന്റെ ആരംഭത്തോടെ ‘ഹോമോ ഇക്കണോമിക്കസ്’ എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ള ആശയങ്ങൾക്ക് ചെറിയ രീതിയിൽ തടയിടാൻ സാധിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക ശാസ്ത്രത്തിന്​ ഗണിത മാതൃകളോടുള്ള അമിത ആശ്രയമാണ് സമൂല മാറ്റത്തിന് എതിരുനിൽക്കുന്നത്. ‘മാത്തമറ്റിക്കൽ മോഡൽ' ഉണ്ടെങ്കിൽ മാത്രമേ ശുദ്ധശാസ്ത്രം ആവുകയുള്ളൂ എന്ന ഒരുതരം മിഥ്യാധാരണയാണ് ഇതിനുകാരണം എന്ന് പറയേണ്ടിയിരിക്കുന്നു.

ഇന്ന് സാമ്പത്തികശാസ്ത്രം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഒരുപക്ഷെ ഗണിതശാസ്ത്ര മാതൃകളോടുള്ള ഒരുതരം അധിനിവേശമാണ്. സാമൂഹിക ശാസ്ത്രത്തിന്റെ മറ്റു വശങ്ങളെ പാടെ പരിഗണിക്കാതെയുള്ള ഈ പാച്ചിൽ മുഖ്യധാരാ സാമ്പത്തിക ശാസ്ത്രത്തെ ഒരു അടഞ്ഞ സിദ്ധാന്തമായി തീർക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, ജനങ്ങളിലെ അസമത്വം ഉന്മൂലനം ചെയ്യുവാനുള്ള കർമപദ്ധതികൾ ഇന്നത്തെ സാമ്പത്തിക ശാസ്ത്രത്തിന്റെ കയ്യിലില്ല.

തോമസ് പിക്കെറ്റി

തോമസ് പിക്കെറ്റിയോട് വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തിന്റെ ‘മൂലധനം ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ' എന്ന പുസ്തകത്തിന്റെ ആമുഖത്തിലെ ഒരു വരി ഉദ്ധരിച്ച്​ ഈ വിശകലനം അവസാനിപ്പിക്കുന്നു: ‘To put it bluntly, the discipline of economics has yet to get over its childish passion for mathematics and for purely theoretical and often highly ideological speculation, at the expense of historical research and collaboration with the other social sciences.'

Comments