വേള്‍ഡ് കപ്പ് തീര്‍ഥാടനത്തിനു പോയ
ഒരു വെള്ളിയാഴ്ചയുടെ ഓര്‍മ്മയ്ക്ക്
വേള്‍ഡ് കപ്പ് തീര്‍ഥാടനത്തിനു പോയ ഒരു വെള്ളിയാഴ്ചയുടെ ഓര്‍മ്മയ്ക്ക്
യാഥാസ്ഥിതികമായ പൊതു ധാരകള്‍ ജീവിത രീതിയാക്കി സ്വകാര്യതകളെ ധാരാളമായി പരിപാലിച്ചിരുന്ന ഒരു അതി സമ്പന്ന രാജ്യത്തെ പ്രജകള്‍ എന്ന, ഇന്നോളം അനുവര്‍ത്തിച്ച ജീവിത ശൈലിയുടെ ശുഷ്‌കതയില്‍ നിന്നും വരള്‍ച്ചയില്‍ നിന്നും ജീവിതാഘോഷങ്ങളില്‍ ഏര്‍പ്പെട്ടു തിമര്‍ക്കുന്ന ജനക്കൂട്ടങ്ങളുടെ ഉന്മത്തമായ ഉത്സവങ്ങളുടെ പെരുമഴക്കാലത്തെക്കാണ് ലോകകപ്പ് ദിനങ്ങള്‍ അവരെ കൊണ്ട് പോകുന്നത്.
9 Dec 2022, 11:15 AM
അബു സമ്രയിലെ ഖത്തറിന്റെ രാജ്യാതിര്‍ത്തിയില്‍ വലിയ തമ്പുകളില്‍ താത്കാലികമായി തയ്യാറാക്കിയ അനേകം എമിഗ്രെഷന്‍ കൗണ്ടറുകളില്‍ ഒന്നിലൂടെ കടന്നു, അങ്ങേയറ്റം ഹാര്‍ദ്ദവമായി സ്വീകരിക്കുന്ന വോളന്റിയര്‍
മാരുടെ പുഞ്ചിരികള്‍ തെളിച്ച പാതയിലൂടെ അറബ് സ്വാഗത വ്യാകരണത്തില്‍ ഒരുക്കിയ ഷാമിയാനയിലേക്ക് ഞങ്ങള്‍ മൂന്നുപേര്‍ സംഘം ചെന്ന് നിന്നപാടെ മകള്‍ നയന്‍താര ഷൂട്ട് ചെയ്ത സെക്കന്റുകള്‍ മാത്രം ദൈര്ഖ്യമുള്ള വീഡിയോയ്ക്ക് അവള്‍ ഇംഗ്ലീഷില്‍ എഴുതിയ അടിക്കുറിപ്പ് ഏകദേശം ഇങ്ങനെയാണ്' നിങ്ങളെ ഫിഫ ഫുട്ബാള്‍ ജ്വരം ബാധിക്കട്ടെ, ഒരു കിറുക്കന്‍ അച്ഛന്‍ വേണം, കൂടെ വരാന്‍ തുല്യം കിറുക്കുള്ള ചങ്ങാതിയെ കണ്ടെത്തണം, രാജ്യങ്ങള്‍ക്കു കുറുകെ വണ്ടിയോടിക്കാം, അങ്ങിനെ ഇപ്പോള്‍ ഞങ്ങള്‍ ഇവിടെയാ...(ദീര്‍ഖങ്ങള്‍) ണ് .'
പുലര്‍ച്ചെ നാലര മണിയ്ക്ക് യാത്ര തിരിച്ചപ്പോള്‍ മുതല്‍ക്കു അതി വേഗത്തില്‍ ഓടുകയായിരുന്ന വണ്ടി ബഹ്‌റൈനും സൗദി അറേബിയയിലെ മരുഭൂമിയും പിന്നിട്ടു 500 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഖത്തര്‍ അതിര്‍ത്തിയിലേക്ക് കടന്നത്. അവിടെ "നോ മാന്‍സ് ലാന്റ്' കഴിയുന്നിടത്ത്, കരയിലൂടെ സഞ്ചരിച്ചു ലോകകപ്പു കാണാന്‍ ഖത്തറില്‍ ചെല്ലുന്നവര്‍ക്കു വേണ്ടി നിര്‍മ്മിച്ച, ഒരു വലിയ കാര്‍ പാര്‍ക്കുണ്ട്. അതില്‍ ഇരുപത്തിനാലു മണിക്കൂര്‍ നേരം സൗജന്യമായി വണ്ടി നിറുത്തിയിടാം. അതിനു ശേഷം ഓരോ ദിവസത്തേയ്ക്കും ഇരുപതിനായിരം രൂപയ്ക്കു മേല്‍ ഒരു തുകയാണ് വാടക. അസംഖ്യം വണ്ടികള്‍ക്ക് നിറുത്തിയിടാന്‍ സൗകര്യമുള്ള, വളരെ പുതിയതെന്നു തിളങ്ങുന്ന, ആ കാര്‍ പാര്‍ക്കില്‍ വണ്ടിയിട്ട ഞങ്ങളെ എമിഗ്രെഷന്‍ തമ്പിലേക്കു സ്‌നേഹപൂര്‍വ്വം നയിക്കാന്‍ അനേകം പേരുണ്ടായിരുന്നു. വേഗത്തില്‍ പൂര്‍ത്തിയായ എമിഗ്രെഷന്‍ നടപടികള്‍ക്ക് പിന്നാലെ അന്നാട്ടു സിമ്മും തന്നു. ഞങ്ങളെ ഷാമിയാനയിലെ ഉപചാരങ്ങളിലേക്ക് നയിച്ചു. നാലുപാടും നോട്ടം പായിക്കുമ്പോള്‍ നിറഞ്ഞുതെളിഞ്ഞ ആകാശത്തിലോ അകലെക്കടലിലോ കാഴ്ച ചെന്നെത്തുന്ന അബു സമ്രയുടെ പരപ്പില്‍ ഖത്തര്‍ വേള്‍ഡ് കപ്പിനു വേണ്ടി മാത്രം ഒരുക്കിയ നിര്‍മ്മിതികളുടെ പുതുക്കശോഭയില്‍ ഞങ്ങള്‍ തിളങ്ങി നിന്നു.

മുമ്പ് സഞ്ചാരിയായിട്ട് പശ്ചിമേഷ്യയിലെ രാജ്യങ്ങളിലേക്ക് പോയപ്പോള്‍ ഒരിക്കലും ഈ വിധമൊരു സ്വീകരണം ഉണ്ടായിട്ടില്ല. ടൂറിസം മുഖ്യ വരുമാന സ്രോതസ്സല്ലാത്തതു കൊണ്ട് അതിഥിയെ ദേവനെന്നു കാണുന്ന ഔദ്യോഗിക മനോഭാവവുമില്ല. ഐ.ഡി. കാര്‍ഡ് കൈവശം വയ്ക്കാതെ പുറത്തിറങ്ങിയതിനും തെറ്റായ വിലാസത്തില്‍ പോയി കാളിംഗ് ബെല്‍ അടിച്ചതിനും വിദേശി താമസക്കാര്‍ക്ക് ജയില്‍ വാസം കൊടുത്തിട്ടുണ്ടെന്ന് കഥകള്‍ പ്രചരിച്ചിരുന്ന നാടുകളാണു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടുംബ സമേതം സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ നടത്തിയ അനവധി ശ്രമങ്ങള്‍ പരാജയപ്പെട്ടത് രാവിലെ സൗദി അറേബ്യയിലൂടെ യാത്ര ചെയ്യുമ്പോള്‍ പല തവണ ഓര്‍മ്മിച്ചു. സൗദി അറേബ്യയിലെ ഒരു എഞ്ചിനീയറിംഗ് കമ്പനിയുടെ സെമിനാറില്‍ പങ്കെടുക്കാനുള്ള ക്ഷണവുമായാണ് ആദ്യം സന്ദര്‍ശന വിസ തേടി സൗദി എംബസ്സിയില്‍ പോയത്. തനിയെ പോയിട്ട് വരാന്‍ മാത്രമേ അനുമതി ഉള്ളെന്നു അവര്‍ തറപ്പിച്ചു പറഞ്ഞു. ആറു മാസം കഴിഞ്ഞപ്പോള്‍ സെമിനാറിലെ പ്രബന്ധവതാരകന് കുടുംബ സമേതം എത്തിച്ചേരാനുള്ള ക്ഷണപത്രവുമായി വീണ്ടും ചെന്നു. എങ്കില്‍ ഭാര്യയേയും കൂട്ടി പൊയ്‌ക്കോളൂ എന്നായി കൊണ്‌സലാര്‍ സെക്ഷന്‍ ഓഫീസര്‍. പതിനാലു വയസുകാരിയായ മകളെ തനിയെ ബഹറൈനില്‍ നിറുത്തിയിട്ടു പോകണമോ എന്ന എന്റെ ചോദ്യത്തിനു മറുപടിയൊന്നും പറയാതെ അയാള്‍ വരിയില്‍ അടുത്തയാളിന്റെ കാര്യം എടുത്തു. മൂന്നാളും ചേര്‍ന്നു ഉമ്രയ്ക്ക്( മക്ക -മദീനയിലേക്കുള്ള ഹജ്ജിനു വേണ്ടിയല്ലാത്ത പ്രാര്‍ഥനാ യാത്ര) പോകാന്‍ പണം കൊടുത്തു രെജിസ്ടര്‍ ചെയ്തിട്ട് ഉമ്രക്കാരുടെ തീര്‍ഥാടന വണ്ടിയില്‍ കയറാതെ സൌദിയിലെ സ്‌നേഹിതരുടെ ഒപ്പം പോയി മടങ്ങാന്‍ ഉമ്ര കമ്പനിക്കാരോടും എമിഗ്രെഷനിലും ശുപാര്‍ശകള്‍ ചെയ്താണ് ഒടുവില്‍ ആ യാത്ര സാദ്ധ്യമായത്. അന്നാട്ടില്‍ കുറെ യാത്രകള്‍ ചെയ്ത ദിവസങ്ങളില്‍ കറുത്ത നിറത്തിലെ ഒരു തുണിക്കെട്ട് ആയി കാറിന്റെ ഒരു മൂലയില്‍ വച്ചിരുന്ന മകളാണ് ഈ യാത്രയില്‍ ആ രാജ്യാതിര്‍ത്തികളില്‍ വണ്ടിയോടിച്ചത്. ഖത്തര്‍ വേള്‍ഡ് കപ്പിന്റെ 'ഹയ കാര്‍ഡ്', അതു തന്നെയാണ് പ്രവേശനത്തിനുള്ള വിസയും, ചെക്ക് പോയിന്റുകളില്‍ അവള്‍ കാട്ടിക്കൊടുക്കുകയും വിഘ്‌നങ്ങള്‍ ഏതുമില്ലാതെ കടന്നു പോവുകയും ചെയ്തു.
ഖത്തര്‍ വേള്‍ഡ് കപ്പിന്റെ ചിത്രാലങ്കാരങ്ങള്‍ ചെയ്ത അനേകം ബസ്സുകള്‍ അതിഥികളെ ദോഹ നഗരത്തിലേക്ക് കൊണ്ടു പോകാന്‍ തയ്യാറായി കാത്തു കിടക്കുന്നു. നഗരത്തിലേക്ക് യാത്ര തുടങ്ങുമ്പോള്‍ പെട്രോള്‍ പമ്പിനടുത്തുള്ള റൌണ്ട് എബൌട്ടില്‍ ബസ്സിറങ്ങണമെന്നും അവിടെ താന്‍ കാത്തു നില്‍ക്കുമെന്നുമാണ് സ്‌നേഹിതന്‍ റഷീദ് അറയ്ക്കല്‍ പറഞ്ഞിരിക്കുന്നത്. അതിനു ഏതു ബസ്സിലാണ് കയറെണ്ടതെന്നു അന്വേഷിക്കാന്‍ ഒരു വോളണ്ടിയറെ സമീപിച്ചു ഇംഗ്ലീഷില്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം കൃത്യമായ അനുശീലനം നേടിയ വിനയാന്വിതമായ ശരീര ഭാഷയില്‍ മലയാളത്തില്‍ മറുപടി പറഞ്ഞു. ഖത്തറില്‍ നിന്നു മടങ്ങും വരെയും ഈ ഫിഫ വേള്‍ഡ് കപ്പില്‍ മലയാളത്തിന്റെയും മറ്റു ഇന്ത്യന്‍ ഭാഷകളുടെയും കര്ത്രത്വപരമായ സാന്നിദ്ധ്യം പ്രകടമായി അനുഭവപ്പെട്ടു. മുമ്പൊരിക്കലും, ഒരു പക്ഷെ ഇനിയൊരിക്കലും, ഒരു ഫുട്‌ബോള്‍ വേള്‍ഡ് കപ്പില്‍ ഉണ്ടാവാത്ത ഇന്ത്യന്‍ സാന്നിധ്യമാണത് . സംഘാടനത്തിലും കാഴ്ചക്കാരായും ധാരാളം പേര്‍ പങ്കെടുക്കുന്നു. ഫിഫ വേള്‍ഡ് കപ്പെന്നാല്‍ കാല്‍പ്പന്തു കളിയിലെ തമ്പുരാക്കന്മാര്‍ തമ്മിലെ മാറ്റുരച്ചു നോക്കല്‍ മത്സരം ആണെന്ന മുന്‍ വിധിയോടെ പൊന്നുരുക്കുന്നിടത്ത് നമുക്കെന്തു കാര്യമെന്നു ചിന്തിച്ചു ഖത്തറിലെ ഇന്ത്യാക്കാര്‍ തുടക്കത്തില്‍ വേള്‍ഡ് കപ്പുമായി അകലം പാലിച്ചുവെന്ന് സ്റ്റേഡിയത്തില്‍ കണ്ടു മുട്ടിയ മേജോയെന്ന ചെറുപ്പക്കാരന്‍ പറഞ്ഞു. പക്ഷെ സംഭവ പരമ്പരകള്‍ ചുരുള്‍ നിവര്‍ന്നു തുടങ്ങിയപ്പോഴാണ് തങ്ങളുടെ ചുറ്റിനും നിറവേറപ്പെടുന്നത് വെറും പന്ത് കളി മാത്രമല്ല സാംസ്‌കാരികമായ ഉണര്‍ന്നെഴുന്നേല്‍ക്കല്‍ ആണെന്നും അതു സര്‍ഗാത്മകമായ ഭാവുകത്വങ്ങള്‍ ഉള്‍ചേര്‍ന്നതാണെന്നും അവര്‍ കണ്ടറിഞ്ഞത്. മലയാളി ഭൂരിപക്ഷമുള്ള ഖത്തറിലെ ഇന്ത്യന്‍ സമൂഹം കളികള്‍ കാണാന്‍ ടിക്കറ്റ് എടുത്തും വോളണ്ടിയര്‍ കര്‍മ്മങ്ങള്‍ ഏറ്റെടുത്തും അതില്‍ പങ്കു ചേരാന്‍ അതി വേഗം മുന്നോട്ടിറങ്ങുകയായിരുന്നെന്നു മേജോ പറഞ്ഞു.
ദോഹയില്‍ ചെന്നു ചേര്‍ന്ന പാടെ ഞങ്ങളുടെ സഹയാത്രികനായ അനൂപിന്റെ പ്രിയസ്‌നേഹിതന്‍ കൃഷ്ണ പ്രസാദ് വന്നു കൂട്ടുകാരനോട് ഒപ്പം ചേര്‍ന്നു. നയന്‍താര രണ്ടു ദിവസം ഓണ്‍ ലൈനില്‍ തപസ്സിരുന്നു ഘാന ഉറുഗ്വേ കളിയുടെ മൂന്നു ടിക്കറ്റുകള്‍ നേടിയെടുത്തുവെന്നും ഞങ്ങള്‍ വെള്ളിയാഴ്ച കളി കാണാന്‍ വണ്ടിയോടിച്ചു ചെല്ലുന്നുവെന്നും അറിയിച്ചപ്പോള്‍ ആ കളിയുടെ ടിക്കറ്റ് താനും നേരത്തെ എടുത്തിട്ടുണ്ടെന്നും ഒരുമിച്ചു കളി കാണാമെന്നും കൃഷ്ണ പ്രസാദ് തന്റെ ആഹ്ലാദം അനൂപിനെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയില്‍ തന്നെയുള്ള ബ്രസീല്‍ കളിയുടെ ടിക്കറ്റ് നേടാനാണ് ബ്രസീല്‍ ഫാന്‍ ആയ നയന്‍താര ഉറക്കമിളച്ചു ശ്രമിച്ചത്. പക്ഷെ കിട്ടിയില്ല. ബാല്യം മുതല്‍ക്കെ, ബ്രസീല്‍ മേന്മകള്‍ ഓതിക്കൊടുത്തു അവളെ ഒരു ബ്രസീല്‍ പക്ഷക്കാരിയാക്കി മാറ്റിയ ഞാന്‍ ഇപ്പോള്‍ നെയ്മാരുടെ രാഷ്ട്രീയം പറഞ്ഞു കാലുമാറി നിസ്സംഗത നടിക്കുന്നുവെന്നു അവള്‍ എപ്പോഴും ആരോപിക്കും. ഞങ്ങള്‍ മൂന്നുപേരും ജനൂപ് സ്റ്റേഡിയത്തിന്റെ ഉള്ളിലെ ആഹ്ലാദാരവങ്ങളില്‍ മുങ്ങി കൃഷ്ണ പ്രസാദിനെ കാത്തിരുന്നിട്ടും പുറത്ത് സ്റ്റേഡിയത്തിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്ന അയാള്‍ അകത്തു വന്നില്ല. തന്റെ ടിക്കറ്റ് സ്‌കാന്‍ ചെയ്തപ്പോള്‍ ക്യു.ആര്‍ കോഡില്‍ എന്തോ ശരിയാകാതെ വന്നു. അതു കൊണ്ട് താന്‍ അകത്തു കയറുന്നില്ല, പുറത്തുണ്ടാവുമെന്നു, കൃഷ്ണ പ്രസാദ് അറിയിച്ചു. കളി കഴിഞ്ഞു പുറത്ത് ചെന്നിട്ടാണ് എന്താണ് ഉണ്ടായതെന്നു ഞങ്ങള്‍ മനസ്സിലാക്കിയത്. കൃഷ്ണ പ്രസാദ് അകത്തു കയറാന്‍ തുടങ്ങുമ്പോള്‍ ഘാനാക്കാരായ ഒരു ദമ്പതികള്‍ ഓടിക്കിതച്ചെത്തി. അവര്‍ക്ക് ഒരു ടിക്കറ്റ് ഉണ്ട്. ഒന്നു കൂടി എങ്ങിനെയും കരസ്ഥമാക്കി സ്വന്തം രാജ്യക്കാരുടെ കളി കാണാമെന്നു കരുതി ഘാനയില്‍ നിന്നു വന്ന ഫുട്‌ബോള്‍ പ്രേമികളാണ്. ഒരു ടിക്കറ്റ് കൂടി നേടാന്‍ നടത്തിയ ശ്രമങ്ങളില്‍ ആണു കൃഷ്ണ പ്രസാദ് അവരെ ശ്രദ്ധിക്കുന്നത്. എങ്കില്‍ അവര്‍ക്കാണ് കളി കാണാന്‍ കൂടുതല്‍ യോഗ്യതയെന്ന് നിശ്ചയിച്ച കൃഷ്ണ പ്രസാദ് തന്റെ ടികറ്റ് അവര്‍ക്ക് കൊടുത്തിട്ടു ജനൂപ് സ്റ്റേഡിയത്തിനു വെളിയില്‍ ഞങ്ങള്‍ കളി കണ്ടിറങ്ങും വരെ കാത്തു നിന്നു. അത്രമേല്‍ അഗാധമായിട്ട് നമ്മുടെ സ്വന്തം വേള്‍ഡ് കപ്പ് എന്നു അവരെല്ലാം കൈക്കൊണ്ടിരിക്കുന്ന മനോഭാവത്തിലേക്ക് ഞങ്ങളുടെയും മനസൊരുങ്ങിയത് അതിവേഗമാണ്.
സാമ്പത്തിക ശേഷി, സംഘാടന വൈഭവം, വിഭവ സമൃദ്ധി തുടങ്ങി അനേകം കാരണങ്ങളാല്‍ ഇന്നോളം ഫിഫ വേള്‍ഡ് കപ്പുകള്‍ക്ക് ആതിഥേയരായത് വലിയ രാജ്യങ്ങളാണ്. ഭൂമിശാസ്ത്രപരമായി അതി വിസ്തൃതിയുള്ള ആ രാജ്യങ്ങളിലെ ആയിരക്കണക്കിനു മൈലുകളുടെ അകലമുള്ള പ്രധാന നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലാണ് പന്തുകളി നടക്കുക. എത്ര വലിയ പന്ത് കളി ജ്വരം പേറി നടക്കുന്നയാളായാലും ഒരാള്‍ക്ക് എല്ലാ സ്റ്റേഡിയങ്ങളിലും പോയി എല്ലാ കളികളും കാണാന്‍ പ്രായോഗികമായി സാധ്യമാവില്ല. കളി അനുബന്ധ ആഘോഷങ്ങളും സാംസ്‌കാരിക പരിപാടികളും എത്ര തന്നെ സാരവത്തും പകിട്ടേറിയതും ആയാലും വലിയ രാജ്യത്തെ വലിയ നഗരത്തിലെ ഒരു പരിപാടി എന്ന നിലയില്‍ ഉദിച്ചസ്തമിക്കും. ഒരു ആസ്വാദകന് എല്ലായിടങ്ങളിലും പോയി അതനുഭവിക്കുവാന്‍ ആവില്ല. ഖത്തറില്‍ രൂപം കൊണ്ടത് മറ്റൊരു ചിത്രമാണ്. രാജ്യത്തിന്റെ രണ്ടറ്റങ്ങളുടെയിടയിലെ ആകെ ദൂരം ഇരുനൂറു കിലോമീറ്റര്‍ മാത്രമായിരിക്കുകയും മഹാനഗരം ഒന്നു മാത്രം ഉണ്ടാവുകയും ചെയ്ത സവിശേഷ ഭൂപ്രകൃതിയില്‍ നാല് വലിയ കളിക്കളങ്ങളും ആ നഗര പാര്‍ശ്വങ്ങളില്‍ തന്നെ സംഭവിച്ചു. ഒരു വേള്‍ഡ് കപ്പിലെ ധാരാളം കളികള്‍ ഒരു കളി ആരാധകന്‍ കാണുകയെന്നത് പ്രായോഗികമായത് ആദ്യമായി ഖത്തര്‍ വേള്‍ഡ് കപ്പിലാണ്. ഫാന്‍ ക്ലബ്ബുകളുടെ ആഘോഷങ്ങളും സാസ്‌കാരിക പരിപാടികളും ദോഹ നഗരത്തിന്റെ പലയറ്റ ങ്ങളില്‍ സംഭവിക്കുന്നതിനാല്‍ ഒരാളിനു ഒരിടത്ത് നിന്നും മറ്റൊരിടത്തെയ്ക്ക് പോയി പലതില്‍ പങ്കു ചേരാന്‍ എളുപ്പമായി. കളി കാണാനായും ടീമുകളെ പിന്തുണയ്ക്കാനുമായി ലോകത്തിലെ വിവധ രാജ്യങ്ങളില്‍ നിന്നു വന്നു ചേര്‍ന്ന അതിഥികളുടെ സാന്നിധ്യവും അതേ നഗരത്തില്‍ തന്നെ ആയപ്പോള്‍ ദോഹ നഗരം വേള്‍ഡ് കപ്പ് കൊണ്ട് നിറഞ്ഞു, സാന്ദ്രമായി. അതും ഫിഫ വേള്‍ഡ് കപ്പുകളുടെ ചരിത്രത്തിലെ പുതുമയാണ്. പന്ത് കളിയെ അമിതമായി സ്‌നേഹിച്ചിട്ടില്ലാത്ത താന്‍ ഖത്തര്‍ വേള്‍ഡ് കപ്പിന്റെ ആരാധകനായി മാറിയത് കളിക്കളത്തിനു വെളിയില്‍ അരങ്ങേറുന്ന സാംസ്‌കാരിക അനുഭവങ്ങള്‍ കാരണം ആണെന്നും സംഭവിക്കുന്നത് യുഗ സംക്രമണം ആണെന്നും റഷീദ് അറയ്ക്കല്‍ പറഞ്ഞു സ്ഥാപിച്ചു. ഖത്തറിലെ നാല് സ്‌റ്റേഡിയങ്ങളിലായി നടക്കുന്ന, രാജ്യങ്ങള്‍ തമ്മിലെ ഫുട്‌ബോള്‍ കളിയാണ് ബീജ കേന്ദ്രങ്ങള്‍ എങ്കിലും ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പ് 2022 അന്നാട്ടില്‍ ആവിഷ്‌കരിക്കുന്നത് ഒരു ജനതയുടെ ഭാവുകത്വ പരിണാമമാണ്. യാഥാസ്ഥിതികമായ പൊതു ധാരകള്‍ ജീവിത രീതിയാക്കി സ്വകാര്യതകളെ ധാരാളമായി പരിപാലിച്ചിരുന്ന ഒരു അതി സമ്പന്ന രാജ്യത്തെ പ്രജകള്‍ എന്ന, ഇന്നോളം അനുവര്‍ത്തിച്ച ജീവിത ശൈലിയുടെ ശുഷ്‌കതയില്‍ നിന്നും വരള്‍ച്ചയില്‍ നിന്നും ജീവിതാഘോഷങ്ങളില്‍ ഏര്‍പ്പെട്ടു തിമര്‍ക്കുന്ന ജനക്കൂട്ടങ്ങളുടെ ഉന്മത്തമായ ഉത്സവങ്ങളുടെ പെരുമഴക്കാലത്തെക്കാണ് ലോകകപ്പ് ദിനങ്ങള്‍ അവരെ കൊണ്ട് പോകുന്നത്. ഫാന്‍ ഫെസ്ടിവലുകളും അവയുടെ രാത്രിയാഘോഷങ്ങളും ഗ്രൗണ്ടിലെ പന്ത് കളികളേയും കടന്നു മുന്നോട്ടു പോയി. തുടക്കത്തില്‍ മാറി നടന്നവരുടെയും അറച്ചു നിന്നവരുടെയും ആന്തരികമായ നിരോധ പ്രവണതകള്‍ മെല്ലെ കെട്ടടങ്ങുകയും ജനങ്ങള്‍ ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ഘോഷയാത്രയില്‍ പങ്കെടുത്തു തുടങ്ങുകയും ചെയ്തുവെന്നു ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞു.
വെസ്റ്റ് ബേയിലെ വീട്ടില്‍ നിന്നും അടുത്ത് തന്നെയുള്ള DECC മെട്രോ സ്റ്റേഷന്‍ കാട്ടിത്തരാന്‍ റഷീദ് ഞങ്ങളെ കൊണ്ടുപോകുമ്പോള്‍ ആറു മണിക്കുള്ള കളിയ്ക്ക് എന്തിനാണ് രണ്ടു മണിയ്ക്ക് തന്നെ പോകുന്നതെന്നു ഞങ്ങള്‍ക്ക് മനസ്സിലായില്ല. "കളിയേക്കാള്‍ ഗംഭീരമാണ് കളിയിലെക്കുള്ള പാതകള്‍' എന്നായിരുന്നു മറുപടി.' ഇനി എന്റെ ആവശ്യമില്ല, നിങ്ങള്‍ കളി കണ്ടു പുതിയ ഉണര്‍വുമായി ഇവിടെ തന്നെ മടങ്ങിയെത്തും എന്നു എനിക്കുറപ്പുണ്ട്' മെട്രോ കവാടത്തില്‍ ഞങ്ങളെ വിട്ടു അദ്ദേഹം മടങ്ങിപ്പോയി.
ഭൂമിയിലെ അനേകം രാജ്യങ്ങളുടെ ഒരു സമ്മേളനത്തെ പെട്ടെന്ന് ഓര്‍മ്മിപ്പിക്കും വിധത്തില്‍ പതാകകളുടെ വര്‍ണ്ണങ്ങളിലും അടയാളങ്ങളിലും തയ്‌ച്ചെടുത്ത മേലങ്കികള്‍ സാധാരണ വസ്ത്രം പോലെ ചൂടിയ ആണും പെണ്ണും സവിശേഷമായി എന്തെങ്കിലും ചെയ്യുന്നുവെന്ന ബോധം പോലും പ്രകടിപ്പിക്കാതെ അവിടെല്ലാം നടക്കുന്നത് മെട്രോ സ്റ്റേഷനില്‍ കടന്നപ്പോള്‍ തന്നെ കാണാനായി. താനിഷ്ടപ്പെടുന്ന ടീം രാജ്യത്തിന്റെ പതാക മാതൃകയിലെ കുപ്പായമൊ, മേലങ്കിയോ അല്ലെങ്കില്‍ പതാക തന്നെയോ തങ്ങളുടെ സ്വാഭാവിക വേഷവിധാനം പോലെ അവരുടെ സഹജമായ ശരീര ഭാഷയില്‍ ആയിത്തീര്‍ന്നതിലെ സ്വീകരിക്കല്‍ ശ്രദ്ധിക്കാതിരിക്കാന്‍ ആവില്ല. അവര്‍ വേറെ ഓരോന്നില്‍ വ്യാപ്രുതരായി അവിടെല്ലാം നിറഞ്ഞിരിക്കുന്നു. ജുനൂബ് സ്റ്റേഡിയത്തിലേക്ക് എത്താനായി വക്രയിലെക്കു പോകുന്ന മെട്രോയില്‍ ഞങ്ങള്‍ ചെന്നിരുന്ന പ്രക്രിയയെ ഒരു സ്വീകരണപ്പന്തലില്‍ അതിഥികളെ ആനയിച്ചിരുത്തുന്ന രീതിയോട് മാത്രമേ സമീകരിക്കാനാവൂ.
മെട്രോ ട്രെയിന്‍ സീറ്റില്‍ ലോകത്തിലെ സകല വര്‍ഗ വര്‍ണ്ണങ്ങളിലെയും ആണും പെണ്ണും മനുഷ്യരോട് കലര്‍ന്നാണിരുന്നത്. ട്രെയിന്‍ വിട്ടപ്പോള്‍ തന്നെ ആഫ്രിക്കക്കാരായ ഒരു സംഘം യുവാക്കള്‍ എഴുന്നേറ്റു ഘാനയുടെ പതാക വിടര്‍ത്തി അതിനു പിന്നില്‍ കൂടി നിന്നു ആഫ്രിക്കന്‍ താളത്തിലെ പാട്ടുകള്‍ പാടിത്തുടങ്ങി. ഘാന ടീമിന് വിജയം നേരുന്നതാകാം ആ ഗാനങ്ങള്‍. സംഘം വലുതായി പാട്ടും നൃത്തവും ചടുല താളത്തില്‍ മുറുകവേ, തൊട്ടു മുന്നില്‍ ഇരുന്ന മധ്യവയസ്‌കനും ഒപ്പമുള്ള സ്ത്രീയും എഴുന്നേറ്റു . ലാറ്റിന്‍ അമേരിക്കന്‍ മുഖമുള്ള ആ മനുഷ്യരുടെ ഹിസ്പാനിക് സംഭാഷണ ശകലങ്ങള്‍ നേരത്തെ ശ്രദ്ധിച്ചിരുന്നു. കയ്യിലെ തുണി സഞ്ചിയില്‍ പല തവണ മടക്കി ചെറുതാക്കി അവര്‍ സൂക്ഷിച്ചിരുന്ന ഒരു വലിയ ഉറുഗ്വേ പതാക അവര്‍ രണ്ടു പേര്‍ മാത്രം ചേര്‍ന്നു വിടര്‍ത്തുമ്പോള്‍ അരികത്തിരുന്ന ഞങ്ങളും അറ്റങ്ങള്‍ പിടിച്ചു സഹായിച്ചു. അവര്‍ ഘാനക്കാരോടൊപ്പം അവരുടെ പതാകയും വിടര്‍ത്തി ചേര്‍ന്നു നിന്നു ഒരുമിച്ചു പാടി. പാട്ട് അവരുടെ ഭാഷയിലേതു ആയിരുന്നു. ആളെണ്ണവും താളക്കൊഴുപ്പും അവര്‍ക്ക് കുറവായതിനാല്‍ ഉയര്‍ന്നു നിന്നത് ആഫ്രിക്കന്‍ പാട്ടും താളവുമാണ്. തൊട്ടടുത്ത സീറ്റില്‍ നിന്നെഴുന്നേറ്റു വന്ന വടക്കേ ഇന്ത്യന്‍ യുവാവും യുവതിയും അവരുടെ കുഞ്ഞു മകളും നൃത്തത്തിനു ബോളിവുഡ് ഛായ കലര്‍ത്തി. പിന്നെയും പലരും വന്നു ചേരുകയും ഒരു ട്രെയിന്‍ ബോഗിയുടെ സീറ്റുകള്‍ക്കിടയിലെ ചെറിയ സ്ഥലത്ത് ഐക്യ രാഷ്ട്ര മനുഷ്യ ഗാനം ഉണ്ടാവുകയും ചെയ്തു. ജീവിതത്തിലെ അസുലഭമായ ഒരു മുഹൂര്‍ത്തമാണ് കടന്നു പോകുന്നത് എന്നോര്‍മ്മിച്ചു അതിന്റെ ഫോട്ടോ എടുക്കാന്‍ ഇടം കിട്ടാതെ ലയിച്ചിരുന്നു പോയി.
മെട്രോയില്‍ യാത്ര ചെയ്തു എത്തിച്ചേരുന്ന നാല്പതിനായിരത്തില്‍ അധികം കാഴ്ചക്കാരെ ജനൂബ് സ്റ്റേഡിയത്തില്‍ എത്തിക്കുവാന്‍ ഏര്‍പ്പാടാക്കിയിട്ടുള്ള അനേകം ബസ്സുകള്‍ നിറുത്തിയിട്ടിടത്തെക്കു മെട്രോ ഇറങ്ങി നടന്നതും ബസ്സില്‍ യാത്ര ചെയ്തു സ്റ്റേഡിയത്തിനു വെളിയില്‍ അകലെയായി പണി കഴിപ്പിച്ച ബസ് കേന്ദ്രത്തില്‍ എത്തിയതും ബസ്സിറങ്ങി സ്റ്റേഡിയത്തിലേക്ക് നടന്നു പോയതും ഒന്നും അറിഞ്ഞതേയില്ല. ജനൂബ് സ്റ്റേഡിയം വളപ്പില്‍ സൗഹൃദ ഭാവം മാത്രമണിഞ്ഞ പല രാജ്യ മനുഷ്യരോട് കലര്‍ന്നു തോളുരുമ്മി, പാട്ടുകളുടെയും നൃത്തങ്ങളുടെയും ഓരം ചേര്‍ന്നു, ആള്‍ക്കൂട്ടത്തില്‍ ഒഴുകുകയായിരുന്നു. നല്ല ദൂരം നടന്നെങ്കിലും നടന്നുവെന്ന് അറിയിക്കാതെ കൊണ്ടു പോകുന്ന ജാല വിദ്യയാണ് പാട്ടും താളവും മനുഷ്യ സംഗമവും ചേര്‍ന്നു സൃഷ്ടിച്ചത്. ഞങ്ങള്‍ക്കനുഭവപ്പെട്ട ആ വൈകാരികതയുടെ വിസ്തൃത രൂപങ്ങളാണ് ഖത്തറിന്റെ ആകാശങ്ങളില്‍ മഴവില്ല് വിരിയിച്ചിരിക്കുന്നത്.
ഘാനയും ഉറുഗ്വെയും ലോക കപ്പില്‍ ഫുട്‌ബോള്‍ കളിക്കുന്നത് സ്റ്റേഡിയത്തില്‍ ഇരുന്നു കണ്ടത് ഏറെ വൈകാരികമായ ഒരനുഭവമായിരുന്നു. ഗ്രൗണ്ടില്‍ ഇരുപത്തിരണ്ടു കളിക്കാരും റഫറിമാരും ചേര്‍ന്നു നടത്തുന്ന ഒരു മത്സരമായാണ് ഇന്നോളം ടിവിയില്‍ കണ്ട കളികളെ ആസ്വദിച്ചത്. സ്റ്റേഡിയത്തില്‍ അതങ്ങനെ ആയിരുന്നില്ല. നാല്പത്തി മൂവായിരമെന്നോ മറ്റൊ എഴുതിക്കാണിച്ച ജന സഞ്ചയം മുഴുവനും കളിയില്‍ പങ്കെടുക്കുന്നതായും ആ പങ്കെടുക്കലിന്റെ കൂടി സ്വാധീനമുള്ള കളി ഫലം ഉണ്ടാവുന്നതായും അനുഭവപ്പെട്ടു. തങ്ങളുടെ രാജ്യം പന്തുമായി മുന്നേറുമ്പോള്‍ ആരവമുയര്‍ത്തി
ഒപ്പം പോകുന്നവരെയും സാക്ഷാത്കാരം സംഭവിക്കാതിരിക്കുംപോള്‍ നഷ്ടബോധം തളര്‍ത്തുന്ന മനുഷ്യരെയും അരികത്തിരുന്നു കണ്ടു. അതേ സമയം തൊട്ടരികില്‍ വിജയാരവം ഉയര്‍ത്തുന്നവരോട് പകയേതും ഇല്ലാതിരിക്കാന്‍ കഴിയുന്ന, ആക്രോശവുമായി പകവീട്ടാന്‍ പോവുകയോ ജയം തട്ടിയെടുക്കാന്‍ പുറപ്പെടുകയോ ചെയ്യാത്ത മനുഷ്യരെ കണ്ടു. തങ്ങളുടെ ടീമിന്റെ കാലില്‍ പന്തെങ്ങാനും വന്നു ചേര്‍ന്നാല്‍ മോഹഭംഗം വെടിഞ്ഞു വീണ്ടും ആശ നിറച്ചു ഉത്സാഹം പൂണ്ടവരായി മാറുന്ന പാവം മനുഷ്യരെ കണ്ടു. ഘാനയുടെ ഫുട്‌ബോള്‍ ടീമിന് ഒരു സ്റ്റാര്‍ കളിക്കാരന്‍ ഉണ്ടായിരുന്നെങ്കില്‍ സാക്ഷാത്കരിക്കുമായിരുന്ന എത്രയോ ഗോളുകള്‍ സംഭാവിക്കാഞ്ഞത് കണ്ടു .
കളി തീര്‍ന്നപ്പോള്‍ ജയിച്ച പക്ഷത്തെയും തോറ്റ പക്ഷത്തെയും ആരാധകര്‍ അന്യരാജ്യ പ്രജകളെ കെട്ടിപ്പിടിക്കുന്നതു കണ്ടു. ഘാനക്കാരെയും ഉറു ഗ്വേക്കാരെയും പിന്നെ എന്നെയും ചേര്‍ത്ത് തന്റെ ചൈനാ പതാകയുടെ പിന്നില്‍ നിറുത്തി ഫോട്ടോ എടുപ്പിച്ച ചൈനീസ് വൃദ്ധനെ കണ്ടു.
രാജ്യത്തിന്റെ സ്വാഭാവികമായ ദൈനം ദിന വ്യാപാരങ്ങളും ദിനസരി പ്രവൃത്തി ശീലുകളും അതിന്റെ നിബന്ധനകളില്‍ വ്യത്യാസമൊന്നുമില്ലാതെ അവിടെ നടന്നു പോകുന്നുണ്ടെന്ന് സ്‌നേഹിതര്‍ പറഞ്ഞു. ഒരാള്‍ മാത്രം ഒരു വണ്ടിയില്‍ ജോലി സ്ഥലങ്ങളിലേക്ക് പോകുന്ന ശീലമുള്ള ഒരു ജനതയാണ്. അസംഖ്യം അതിഥികള്‍ വന്നു ചേര്‍ന്നിട്ടും അവരുടെ ജീവിത ക്രമം ഭംഗങ്ങള്‍ ഒന്നുമില്ലാതെ തുടരുവാനായി വേള്‍ഡ് കപ്പ് യാത്രക്കാര്‍ക്ക് വേണ്ടി ഒരുക്കിയ സമാന്തര പാതയെ അഭിനന്ദിച്ചേ മതിയാകൂ. കളി കാണാന്‍ ആ വഴി ദൂരമെല്ലാം തോളോട് തോള്‍ ചേര്‍ന്നു താണ്ടുന്ന മനുഷ്യ സഞ്ചയം സമത്വ സന്ദേശം കൂടി പ്രഖ്യാപിക്കുന്നുണ്ട്. കളി കഴിഞ്ഞു മടങ്ങുമ്പോള്‍ ഊര്‍ജ്ജം തീര്‍ന്നു ക്ഷീണിതരായ മനുഷ്യര്‍, അങ്ങോട്ട് പോകുമ്പോഴുള്ള പ്രസരിപ്പ് ഇല്ലാതെ, ആ ദൂരങ്ങള്‍ മുഴുവന്‍ തിരിയെപ്പോകുന്ന പ്രകൃയ ക്ലേശപൂര്‍ണ്ണം ആകേണ്ടതാണ്. പക്ഷെ അങ്ങനെ അല്ല അനുഭവപ്പെട്ടത്. കളിയില്‍ തോറ്റ ഘാനയുടെ ആരാധകര്‍ സ്റ്റേഡിയം വളപ്പില്‍ വലിയ സംഘങ്ങളായി ഡി.ജെ പാര്‍ട്ടികള്‍ നടത്തുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്കിനി സെനഗല്‍ ഉണ്ടല്ലോ എന്നു അര്‍ഥം വരുന്ന വരികള്‍ അവരുടെ പാട്ടുകളില്‍ ഉണ്ടെന്നു തോന്നി. മനുഷ്യര്‍ ഉപാധികളില്ലാതെ ആലിംഗനം ചെയ്യുന്നതും തോറ്റവരും ജയിച്ചവരും എല്ലാം ഒന്നായി സംഗമിക്കുന്നതും മനുഷ്യരെല്ലാവരും ചേര്‍ന്നു നടക്കുന്നതും കാണുന്നതു ഒരാള്‍ക്ക് ഊര്‍ജ്ജം പകരും. നടവഴികളുടെ വളവിലും തിരിവുകളിലും മെട്രോയിലും ബസ്സിലും പാട്ടു സംഘങ്ങള്‍ ഉണ്ടായിരുന്നു , നൃത്തങ്ങള്‍ ഉണ്ടായിരുന്നു, പതാകകളും സംസ്‌കാരങ്ങളുടെ മോട്ടീഫുകളും അണിഞ്ഞവര്‍ ഉണ്ടായിരുന്നു, ഇത് വഴി പോകൂ എന്നു ചിരിയോടെ പറയുന്ന ആണും പെണ്ണും ഉണ്ടായിരുന്നു. അതു നല്‍കുന്ന പ്രത്യാശ ഒരാളെ ക്ഷീനിതനാകാതെ മുന്നോട്ടു കൊണ്ടുപോകും . എട്ടു മണിക്ക് കളി കഴിഞ്ഞിട്ട് ഞങ്ങള്‍ DECC യില്‍ മെട്രോയിറങ്ങി റഷീദിന്റെ വീട്ടിലേക്കു നടക്കുമ്പോള്‍ സമയം പതിനൊന്നു മണിയാകുന്നു. അപ്പോഴും തെരുവിലെ രാത്രിയ്ക്ക് നവയവ്വനമാണെന്നു കണ്ടു കണ്ടാണ് ഞങ്ങള്‍ നടന്നത്. ഞങ്ങള്‍ കണ്ടത് ഒരു കളി മാത്രമാണെന്നും ഖത്തര്‍ വേള്‍ഡ് കപ്പ് നഗരത്തിലെ കുറെ ഇടങ്ങളില്‍ അരങ്ങേറുന്ന സാംസ്‌കാരിക പരിപാടികളും ആഘോഷങ്ങളും ആണെന്നും അതു കൂടി കണ്ടിട്ടേ മടങ്ങാവൂ എന്നും റഷീദും കുടുംബവും മറ്റു സ്‌നേഹിതരും നിര്‍ബന്ധിച്ചു. പക്ഷെ ബഹറൈനില്‍ മടങ്ങിയെത്തി ശനിയാഴ്ച ചെയ്യേണ്ടുന്ന കാര്യങ്ങള്‍ മാറ്റി വയ്ക്കാനാവത്തതിനാല്‍ ആ രാത്രിയില്‍ തന്നെ മടക്ക യാത്ര ചെയ്യണമെന്നു ഞങ്ങള്‍ തീരുമാനിച്ചത് മനസ്സില്ലാ മനസ്സോടെയാണ്. (വൈബ് എന്നു ഇക്കാലത്ത് പരക്കെ ഉപയോഗിക്കപ്പെടുന്ന വാക്ക് മനപ്പൂര്‍വം മാറ്റി വയ്ക്കുന്നു.) കിടന്നുറങ്ങാതെ, രാവിന്റെ വൈകിയ യാമങ്ങളില്‍, മരുഭൂമിയുടെ മാറിലൂടെ വണ്ടിയോടിച്ചു മടങ്ങാന്‍ മനശക്തി പകരുന്നത്രയും ഉന്മേഷവും അഭിനിവേശവുമാണ് ആ ദിവസം ഞങ്ങളില്‍ നിറച്ചത്.
പ്രഭാഷകന്‍. 40 വര്‍ഷത്തിലേറെയായി ബഹ്റൈനില്‍. ഇപ്പോള്‍ ബഹ്‌റൈന്‍ നാഷണല്‍ ഗ്യാസ് കമ്പനിയില്‍ കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയര്‍.
ഫേവര്‍ ഫ്രാന്‍സിസ്
Mar 04, 2023
3 Minutes Read
ദിലീപ് പ്രേമചന്ദ്രൻ
Dec 24, 2022
34 Minutes Watch
ഡോ. പി.ജെ. വിൻസെന്റ്
Dec 23, 2022
25 Minutes Watch
സംഗീത് ശേഖര്‍
Dec 23, 2022
8 Minutes Listening
സുദീപ് സുധാകരൻ
Dec 22, 2022
3 Minutes Read