‘വല്ല്യേട്ടന്‍'
തീര്‍ച്ചയായും നമ്മളെ
നിരീക്ഷിക്കാനുണ്ടാവും
‘വല്ല്യേട്ടന്‍' തീര്‍ച്ചയായും നമ്മളെ നിരീക്ഷിക്കാനുണ്ടാവും
ഇന്ത്യയുടെ സമീപകാല രാഷ്ട്രീയത്തെയും സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളുടെയും പശ്ചാത്തലത്തില്‍, കോവിഡാനന്തര കാലത്തെ 'വലിയ ഗവണ്‍മെന്റ്'' എന്ന സങ്കല്‍പം കൂടുതല്‍ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങും എന്നുതന്നെയാണ് കരുതേണ്ടത്. എന്നാല്‍, അതിനെ പ്രതിരോധിക്കാന്‍ പ്രാപ്തി നേടുന്ന പൗരസമൂഹവും ഈ കോവിഡിനെ തുടര്‍ന്നുള്ള ദിവസങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്
23 Jul 2020, 02:40 PM
ലോകം മുഴുവനുമുണ്ടായ കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ആരോഗ്യരംഗത്ത് ഓരോ സമൂഹവും ആര്‍ജിച്ച സ്വാശ്രയത്വമായിരുന്നു ആദ്യം പരിശോധിക്കപ്പെട്ടത്. ആരോഗ്യമുള്ള സമൂഹമായിരിക്കാന്‍ ഓരോ സമൂഹങ്ങള്‍ക്കുമുള്ള ശേഷിയും, തങ്ങളുടെ ആരോഗ്യത്തെ സാമൂഹിക ആവശ്യമായി ഭരണകൂടങ്ങള്‍ കാണുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പൗരസമൂഹത്തിനുള്ള അവകാശവും, പരീക്ഷിക്കപ്പെടുന്ന ഘട്ടം കൂടിയായിരുന്നു അത്. ഇത് രാഷ്ട്രങ്ങളെയും ഭരണകൂടങ്ങളെയും ഭരണനേതൃത്വങ്ങളെയും മനസ്സിലാക്കാനും ഉപകരിക്കുന്നതായിരുന്നു. മുമ്പൊരിക്കലും ഉണ്ടാവാത്തവിധം, ആരോഗ്യരംഗത്ത് കൂടുതല്‍ സമയവും സമ്പത്തും ചെലവഴിക്കാന്‍ ഭരണകൂടങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യം ഇതോടെ നിലവില്‍ വരികയായിരുന്നു. ഇതിനോടൊപ്പം, രോഗത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ത്തന്നെ മനുഷ്യസമൂഹം ഇതുവരെയും ആര്‍ജിച്ച അതിജീവനശേഷി, ഒന്നായി കണ്ടെത്തുമ്പോള്‍ത്തന്നെ, പ്രാദേശികാടിസ്ഥാനത്തില്‍ ശിഥിലീകരിക്കപ്പെടുകയോ വിഭജിക്കപ്പെടുകയോ ചെയ്യുന്നുണ്ടായിരുന്നു. ഇതും ഓരോ രാജ്യങ്ങള്‍ക്കും സാമൂഹികമായ വെല്ലുവിളി ഉയര്‍ത്തുന്നതുമായിരുന്നു.
ഇന്ന് ഈ മഹാമാരി ചെന്നു ചേരാത്ത രാജ്യങ്ങള്‍ ഇല്ല. അല്ലെങ്കില്‍, ഭൂമിയിലെ എല്ലാ 'വ്യക്തി'കളെയും ഇന്ന് കോവിഡ് ബാധിച്ചിട്ടുണ്ട് - ഒരു ജീവിവര്‍ഗം എന്ന നിലയില്‍ നമ്മുടെ സാമൂഹിക അസ്തിത്വത്തെ പ്രതി തന്നെ.
ആരോഗം നിയന്ത്രണമാകുമ്പോള്‍
ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് രോഗവ്യാപനം ഉയര്‍ത്തുന്ന വെല്ലുവിളി അതേപോലെ അഭിമുഖീകരിക്കാന്‍ വിസമ്മതിക്കുന്നതായാണ് നമ്മള്‍ ആദ്യം കണ്ടത്. കേരളവും ഒറീസയും ഒഴിച്ചാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ പലതും ഈ പ്രതിസന്ധിയെ നേരിടാന്‍ വിസമ്മതിച്ചു. നരേന്ദ്രമോദി സര്‍ക്കാര്‍ മതാത്മകമായ ഒരു നിസംഗതയോടെയാണ് രോഗവ്യാപനത്തെത്തന്നെ നേരിട്ടത്.
മനുഷ്യസമൂഹത്തിന്റെ ഇരുണ്ട കാലത്തെ ഓര്‍മിപ്പിക്കുന്നവണ്ണം മന്ത്രവാദത്തോളം പോന്ന പരിഹാരങ്ങള്‍ അതുകൊണ്ടുതന്നെ സ്വീകരിക്കപ്പെടുന്ന ഒരു മനോനില അംഗീകരിക്കപ്പെട്ടു; രാഷ്ട്രത്തിന്റെ സ്വത്വത്തെ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ക്ക് അനുസൃതമായിക്കൊണ്ടുതന്നെ. എന്നാല്‍, ഇതേതുടര്‍ന്ന് ലോകവ്യാപകമായി സാമൂഹ്യ നിയന്ത്രണങ്ങള്‍ വന്നതോടെ ഭരണകൂടങ്ങള്‍ അവയുടെ ശക്തിയുടെയും സ്വാധീനത്തിന്റെയും റോളിലേക്ക് പെട്ടെന്ന് വന്നു. ഇത്, ഭരണകൂടങ്ങളുടെയും ഭരണനേതൃത്വങ്ങളുടെയും സ്വഭാവത്തെ കൂടി കാണിക്കുന്നുണ്ടായിരുന്നു. മോദി സര്‍ക്കാര്‍ ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കുമ്പോള്‍ നമുക്ക് അനുവദിക്കുന്നത് വെറും നാല് മണിക്കൂറാണ്. ഭൂമിയിലെ ഏറ്റവും വലിയ ഒരു സമൂഹത്തിന്റെ സകല സഞ്ചാരങ്ങളെയും വിനിമയ മാര്‍ഗങ്ങളെയും ‘ദുര്‍ബലമായ ഒരു ഭരണകൂട'ത്തിന് അതിശക്തമായിത്തന്നെ നിയന്ത്രിക്കാന്‍ അവസരം കിട്ടുന്നു എന്നത് ശ്രദ്ധേയമായിരുന്നു. ‘‘ദുര്‍ബലമായ ഭരണകൂടം'' എന്ന് പറഞ്ഞത് ഇന്ത്യയുടെ ജനസംഖ്യാനുപാതത്തെ കണക്കിലെടുത്താണ്. എന്നാല്‍, ഭരണകൂടം എന്ന അര്‍ത്ഥത്തില്‍ തങ്ങള്‍ക്കുള്ള ‘അധികാരം' ഭരണനേതൃത്വം കൃത്യമായിത്തന്നെ ഉപയോഗിക്കുന്ന അവസരമായി രോഗവ്യാപനം മാറി. സമൂഹത്തിന്റെ ആരോഗ്യം എന്ന സങ്കല്‍പം തന്നെ ‘സേവനം' എന്നതില്‍നിന്ന് മാറി ‘നിയന്ത്രണ'ത്തിനുള്ള ഉപാധിയായി വ്യാഖ്യാനിക്കപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ച് പറയുമ്പോള്‍ അത് രാജ്യം മുഴുവന്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലുമായിരുന്നു എന്നത് കാണാതിരുന്നുകൂടാ.
സാമൂഹിക ഭയം എന്ന ആയുധം
ജനാധിപത്യത്തെ ചില സവിശേഷഘട്ടങ്ങളില്‍ പൗരസമൂഹങ്ങള്‍ നിര്‍വചിക്കുന്നത് നിലനില്‍ക്കുന്ന രാഷ്ട്രീയ പരിതസ്ഥിതിയില്‍ നേരിട്ട് ഇടപെട്ടും ഭരണകൂടത്തെ സ്വാതന്ത്രോന്മുഖമായ രാഷ്ട്രീയ പരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചുമായിരിക്കും; എങ്കില്‍, ഒരു രാഷ്ട്രീയകക്ഷി എന്ന നിലയ്ക്കും അതിന്റെ രാഷ്ട്രീയനേതൃത്വം എന്ന നിലയ്ക്കും ബി.ജെ.പി സര്‍ക്കാര്‍ ജനാധിപത്യത്തെ അവസരവാദപരമായ (Opportunistic) ഒരാവശ്യമായി കാണുക മാത്രം ചെയ്യുന്നു എന്നതുകൊണ്ട് ഈ പ്രക്ഷോഭങ്ങള്‍ അവരെ ബാധിക്കുക എളുപ്പമായിരുന്നില്ല. മഹാമാരി ഇന്ത്യയില്‍ വന്നത് അങ്ങനെയൊരു രാഷ്ട്രീയ അവസരത്തിലുമായിരുന്നു. സര്‍ക്കാര്‍ അനിഷേധ്യമായ ഭരണകൂടപദവിയിലേക്ക് പെട്ടെന്ന് മാറി. ജനതാ കര്‍ഫ്യൂ പ്രഖ്യാപനം ആ പദവിയുടെ വിളംബരവുമായിരുന്നു. തുടര്‍ന്ന്, ലോകം കണ്ടത് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനം തന്നെയായിരുന്നു. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ തങ്ങളുടെ പ്രാഥമികമായ ജീവിതാവകാശത്തില്‍ നിന്നുതന്നെ പുറത്തായി.
രാഷ്ട്രീയ അവസരവാദവും മഹാമാരിയെ കുറിച്ച് സമയാസമയങ്ങളില്‍ പുതുക്കുന്ന ഭയവും ഭരണകൂടങ്ങള്‍ക്ക് കൂടുതല്‍ അവസരവും അധികാരവും നല്‍കുന്ന പുതിയ രാഷ്ട്രീയ സാധാരണതയിലേക്ക് ലോകസമൂഹം മാറുന്നു എന്നതാണ് കോവിഡിന്റെ ഏറ്റവും ഇരുണ്ട വശം. കാരണം, ഇപ്പോള്‍ പുതിയതായി കൈവന്ന അധികാരം ""ജനാധിപത്യ വിരുദ്ധ'' ഭരണകൂടങ്ങള്‍ നിലനിര്‍ത്താന്‍ തന്നെയായിരിക്കും സാധ്യത - ഇത് ആശങ്കാജനകവുമാണ്. ജനാധിപത്യത്തെ സംശയിക്കുകയും കപടമാക്കുകയും ചെയ്യുന്ന ഭരണകൂടങ്ങള്‍, രാഷ്ട്രീയ കക്ഷികള്‍ തന്നെയും, ഈ മഹാമാരിയെ രാഷ്ട്രീയ അവസരവാദത്തിലേയ്ക്കും സാമൂഹികഭയത്തിലേക്കും മാറ്റി എന്നുതന്നെ നമ്മള്‍ കരുതണം. രോഗത്തിന്റെ വരാനിരിക്കുന്ന ഘട്ടങ്ങള്‍ ഇപ്പോഴേ നമ്മുടെ പരിസരത്തിലുമുണ്ട്. ഇത് ഭരണകൂടങ്ങള്‍ ഉപയോഗിക്കാന്‍ പോകുന്നത് ഇപ്പോഴേ അവര്‍ക്ക് കൈവന്ന അധികാരത്തിന്റെ സമ്പൂര്‍ണ ആനുകൂല്യത്തിലൂടെ ആയിരിക്കും. അതായത്, നമ്മുടെ ശരീരോഷ്മാവ്, യാത്ര ചെയ്യാന്‍ നമ്മുടെ സ്വാബ്, സദാസമയവും നമ്മുടെ ഫോണ്‍, നമ്മുടെ ഫോട്ടോ എടുക്കല്‍, സഞ്ചരിക്കുന്ന സ്ഥലങ്ങള്‍ - ഇതെല്ലാം ഇന്ന് പോതുജാരോഗ്യത്തിന്റെ നിഷ്‌കളങ്കമായ ആവശ്യമായിരിക്കില്ല; മറിച്ച്, ആധിപത്യത്തിന്റെയും നിയന്ത്രണത്തിന്റെയുമായി മാറും - കോവിഡാനന്തരകാലത്ത് "വല്ല്യേട്ടന്‍' തീര്‍ച്ചയായും നമ്മളെ നിരീക്ഷിക്കാനുണ്ടാവും.
കോവിഡ് കാലത്തെ ‘പൊലീസ്'
പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യന്‍ സമൂഹത്തിന്റെ ആരോഗ്യ രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ മിഷേല്‍ ഫൂക്കോ മധ്യകാല നൂറ്റാണ്ട് മുതല്‍ ആ സമൂഹങ്ങളില്‍ പൊതുജനാരോഗ്യം നിലവില്‍ വരുന്നതും പരിണമിക്കുന്നതും എങ്ങനെ എന്ന് വിശദമായി പറയുന്നു. അതിനെ മൂന്നു ഘട്ടങ്ങളായി വിശേഷിപ്പിക്കുന്നു. സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ (Social Functions) അടിസ്ഥാനത്തില്‍, Order, enrichment, health എന്നിവയാണ് അവ. ഈ മൂന്നിന്റെയും മൂര്‍ത്തിമദ്ഭാവം, ഫൂക്കോ പറയുന്നു, ‘പോലീസ്' ആണ്. മുഴുവനായും ഇത് ആധുനിക സങ്കല്‍പത്തിലെ പൊലീസ് അല്ല, പക്ഷെ ആ സാമൂഹ്യ പ്രവര്‍ത്തനത്തെ ഓര്‍മിപ്പിക്കുന്നു. പക്ഷെ, നിയമ സംവിധാനത്തിന്റെയും സമ്പത്തിന്റെ സംരക്ഷണത്തിന്റെയും സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന്റെയും മുഴുവന്‍ പ്രാതിനിധ്യം ‘പൊലീസ്' എന്ന സങ്കല്‍പ്പത്തിലുണ്ട്, മറ്റൊരു വിധത്തില്‍ ‘ഭരണകൂട'ത്തിന്റെ തെരുവിലെ മൂര്‍ത്തിയാണ് പൊലീസ്. ഇനി ആലോചിച്ചു നോക്കു, കേരളത്തില്‍ ‘മിതമായ' വിധവും പൂനെയില്‍ ‘തീവ്ര'മായും
രോഗവ്യാപനത്തിന്റെ പേരില്‍ നിയന്ത്രണങ്ങള്‍ എറ്റെടുത്ത പൊലീസിനെ. ഫൂക്കൊവിനെ ഓര്‍ത്തു പറയുകയാണെങ്കില്‍ കോവിഡ് കാലത്തെ ‘പൊലീസ്', മുദ്രാവാക്യങ്ങളിലെ വെറുമൊരു പൊലീസല്ല, ‘‘പൊലീസ്'' തന്നെയാണ്.
ആധിപത്യ വാസനയുള്ള ‘‘വലിയ ഗവണ്‍മെന്റുകള്‍'' (Larger Governments) ആയിരിക്കും മഹാമാരിയെ തുടര്‍ന്നുള്ള കാലം ഇനി കൊണ്ടുവരിക എന്ന് വിശ്വസിക്കുന്നവരുണ്ട്. എങ്കില്‍, ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്ന ഗവണ്‍മെന്റുകള്‍ ഈ അവസരത്തെ ഉപയോഗിക്കുക തന്നെ ചെയ്യുമെന്ന് അവര്‍ നിരീക്ഷിക്കുന്നു. കഴിഞ്ഞ മാസങ്ങളില്‍ മോദി സര്‍ക്കാര്‍ എടുത്ത ‘‘നയപരമായ തീരുമാനങ്ങളില്‍'', രാജ്യത്തെ തെരഞ്ഞെടുത്ത പ്രാദേശിക സര്‍ക്കാരുകളെ അട്ടിമറിക്കാനോ ദുര്‍ബലപ്പെടുത്താനോ ഈ കാലത്തെ ഉപയോഗിച്ചത് അത്തരം സാധ്യതകളെ വെളിപ്പെടുത്തുന്നതായിരുന്നു.
ഒരുപക്ഷെ, ‘‘വലിയ ഗവണ്‍മെന്റുകള്‍'' മഹാമാരിയെ തുടര്‍ന്നുള്ള സമൂഹം ആവശ്യപ്പെടുന്നുണ്ടാകാം. രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിക്കാന്‍, രോഗം വരുത്തിവച്ച സാമ്പത്തിക ബാധ്യത മറികടക്കാന്‍, രോഗത്തിന് ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തുന്നതുവരെ ഒരു പൊട്ടിത്തെറി ഒഴിവാക്കാനായി സാമൂഹ്യ നിരീക്ഷണങ്ങള്‍ക്ക്, എല്ലാം ഒരുപക്ഷേ വലിയ സര്‍ക്കാരുകള്‍ ആവശ്യം വന്നേക്കും. എന്നാല്‍ ഈ മേഖലകളിലെല്ലാം ജനാധിപത്യപരമായ സമീപനം ഉറപ്പുവരുത്തുന്ന ധാര്‍മികതയുടെയും സാമൂഹ്യ ഉത്തരവാദിത്വത്തിന്റെയും രാഷ്ട്രീയം ഈ സര്‍ക്കാരുകള്‍ക്ക് ഉണ്ടാവുമോ എന്ന് കാണാനിരിക്കുന്നതേ ഉള്ളൂ. എന്തായാലും, 1960 കളിലും 1970 കളിലും ഉണ്ടായിരുന്ന ‘‘വലിയ ഗവണ്‍മെന്റുകള്‍'' പോലെ ആയിരിക്കില്ല ഇവ എന്ന് തീര്‍ച്ചയാണ്. മാത്രമല്ല, ഇത്തരം സര്‍ക്കാറുകള്‍ ‘‘പടിഞ്ഞാറ്'' ആയിരിക്കില്ല,
‘‘കിഴക്കാ''യിരിക്കും രൂപപ്പെടുക എന്നും സാമൂഹ്യശാസ്തജ്ഞരും രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. ഇന്ത്യയുടെ സമീപകാല രാഷ്ട്രീയത്തെയും സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളുടെയും പശ്ചാത്തലത്തില്‍ ‘‘വലിയ ഗവണ്‍മെന്റ്'' എന്ന സങ്കല്‍പം കൂടുതല്‍ സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങും എന്നുതന്നെയാണ് കരുതേണ്ടത്.
ഇടവേളയില്‍പോലും ഉണ്ടാകുന്നുണ്ട്, രാഷ്ട്രീയ മുന്നേറ്റങ്ങള്‍
ഈ സമയം കൊണ്ട് സര്‍ക്കാരുകള്‍ വ്യക്തിയുടെ സ്വകാര്യതയില്‍ നേരിട്ട് ഇടപെട്ടതും, ഇത്, സമൂഹങ്ങളും ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് മുമ്പില്ലാത്തവിധം കാരണമാവുകയും ചെയ്യുന്നതും നാം കാണുന്നു.
സമൂഹത്തിനുമേല്‍ കൂടുതല്‍ നിയന്ത്രണത്തിനു ശ്രമിക്കുന്ന സര്‍ക്കാരും അതിനെ പ്രതിരോധിക്കാന്‍ പ്രാപ്തി നേടുന്ന പൗരസമൂഹവും ഈ കോവിഡിനെ തുടര്‍ന്നുള്ള ദിവസങ്ങള്‍ ഓര്‍മിപ്പിക്കുന്നു. എന്തായാലും, എന്നേക്കുമായി സൂക്ഷിക്കാവുന്ന ഒരു പരമാധികാരത്തിലേക്ക് ഈ പ്രതിസന്ധി നമ്മെ നയിക്കുമെന്നു കരുതേണ്ടതില്ല. എന്തെന്നാല്‍, ലോകത്ത്, കഴിഞ്ഞ മുപ്പതുവര്‍ഷംകൊണ്ട് കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടുന്ന ഒരു രാഷ്ട്രീയസമൂഹത്തിന്റെ സൃഷ്ടിയും ഇതോടൊപ്പം നടക്കുന്നുണ്ടായിരുന്നു. ഇന്ന് ഈ മഹാമാരിയുടെ ഇടവേളയില്‍പോലും അത്തരം രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ലോകത്ത് പലയിടങ്ങളിലും പ്രത്യക്ഷപ്പെടുന്നുമുണ്ട്. ദുരന്തങ്ങളില്‍നിന്ന് മുതലെടുക്കാന്‍ സര്‍ക്കാരുകള്‍ തിരിയുന്നതിന് തടയുവാന്‍ ആത്യന്തികമായി സമൂഹത്തിന് കഴിയുക ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെയായിരിക്കും. അങ്ങനെ ഒന്നില്ലാത്ത സമൂഹങ്ങളില്‍ ഈ മഹാമാരി മനുഷ്യാവകാശലംഘനത്തിന്റെ കൂടി ദുരന്തകാലമായി മാറാനുംമതി.
എഴുത്തുകാരന്‍
കെ.ടി. കുഞ്ഞിക്കണ്ണൻ
Mar 26, 2023
11 Minutes Read
ജോജോ ആന്‍റണി
Mar 25, 2023
2 Minutes Read
അബിന്‍ ജോസഫ്
Mar 24, 2023
5 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
കെ. സഹദേവന്‍
Mar 24, 2023
5 Minutes Read
ജോണ്‍ ബ്രിട്ടാസ്
Mar 24, 2023
3 Minutes Read
ഒ.കെ. ജോണി
Mar 24, 2023
2 Minutes Read
PJJ Antony
24 Jul 2020, 06:34 PM
"പുതിയതായി കൈവന്ന അധികാരം ''ജനാധിപത്യ വിരുദ്ധ'' ഭരണകൂടങ്ങള്‍ നിലനിര്‍ത്താന്‍ തന്നെയായിരിക്കും സാധ്യത - ഇത് ആശങ്കാജനകവുമാണ്. " Certainly apprehensive .........