truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 18 May 2022

truecoppy
Truecopy Logo
Readers are Thinkers

Wednesday, 18 May 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
e man

Book Review

മൈക്കിൾ ഇ. മാന്‍ / Photo: Michael Ferguson, flickr

കാലാവസ്​ഥാ വ്യതിയാനം
ചർച്ചയാക്കുന്ന പുസ്​തകം
ബുക്ക്​ ഓഫ്​ ദി ഇയർ പട്ടികയിൽ

കാലാവസ്​ഥാ വ്യതിയാനം ചർച്ചയാക്കുന്ന പുസ്​തകം ബുക്ക്​ ഓഫ്​ ദി ഇയർ പട്ടികയിൽ

ഫെെനാൻഷ്യല്‍ ടെെംസ് & മകിൻസി ബിസിനസ്​ ബുക്ക്​ ഓഫ്​ ദി ഇയർ (2021) ചുരുക്കപ്പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മൈക്ക്ൾ ഇ മാന്റെ 'New Climate War' എന്ന പുസ്തകത്തിന് കെ. സഹദേവൻ എഴുതി, ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 20-ല്‍ പ്രസിദ്ധീകരിച്ച നിരൂപണം വായിക്കാം.

27 Sep 2021, 05:12 PM

കെ. സഹദേവന്‍

തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും രണ്ട് കിഴക്കന്‍, വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളും അഞ്ച് വര്‍ഷക്കാലത്തിനിടയ്ക്ക് നിരവധി പ്രകൃതിക്ഷോഭങ്ങള്‍ക്ക് ഇരകളാക്കപ്പെട്ടവയാണ്. പ്രളയം, കൊടുങ്കാറ്റ്, ഉരുള്‍പൊട്ടല്‍, കൊടും ചൂട്, വരള്‍ച്ച തുടങ്ങി അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ തുടര്‍ച്ച ഈ സംസ്ഥാനങ്ങളുടെ സാമാന്യ ജീവിതത്തെ സമ്പൂര്‍ണമായി തകര്‍ത്തെറിഞ്ഞ വര്‍ഷങ്ങളായിരുന്നു കടന്നുപോയത്.

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

ആയിരക്കണക്കിന് ജീവനുകളാണ് പ്രകൃതി ദുരന്തത്തില്‍ പൊലിഞ്ഞത്. ജീവനും ആവാസവ്യവസ്ഥയും നഷ്ടപ്പെട്ട ഇതര പ്രാണികള്‍ക്ക് വോട്ടില്ലാത്തതുകൊണ്ട് അവ ഒരു പ്രശ്‌നമേ ആയി ആര്‍ക്കും തോന്നിയില്ല. സംസ്ഥാന ഖജനാവുകള്‍ക്കുമേല്‍ വന്‍തോതില്‍ സാമ്പത്തിക ബാധ്യത തുടര്‍ച്ചയായി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ക്ഷോഭങ്ങളെയും അതിന് കാരണമായ കാലാവസ്ഥാ വ്യതിയാനമെന്ന പ്രതിസന്ധികളെക്കുറിച്ചും തെരഞ്ഞെടുപ്പ് കാലത്ത് യാതൊരു ചര്‍ച്ചകളും നടന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍, ഭരണനേതൃത്വം, മാധ്യമങ്ങള്‍ എന്നിവയെല്ലാം ഈ വിഷയത്തെക്കുറിച്ച് ബോധപൂര്‍വമായ മൗനം പാലിച്ചു. "കാലാവസ്ഥാ വ്യതിയാന നിഷേധ'ത്തിന്റെ കാര്യത്തില്‍ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും പൊതുസമ്മതിയിലെത്തിയിരുന്നു. രാഷ്ട്രീയപ്രബുദ്ധമെന്ന് സ്വയം അവകാശപ്പെടുന്ന കേരളം പോലും തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ചര്‍ച്ച ചെയ്തത് വിശ്വാസ-ആചാര സംരക്ഷണമെന്ന കാല്‍പനിക യാഥാര്‍ത്ഥ്യത്തെക്കുറിച്ചായിരുന്നു.

വീട്ടുപടിക്കലെത്തി. കാലാവസ്ഥാ വ്യതിയാനം

പ്രകൃതി ക്ഷോഭങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ചിന്തിച്ചാല്‍ മാത്രം അവ ഗൗരവത്തോടെ പരിഗണിക്കാന്‍ നാം നിര്‍ബന്ധിതരാകുന്നുണ്ട്. 2018ലെ പ്രളയം കേരളത്തിന് സൃഷ്ടിച്ച സാമ്പത്തിക നഷ്ടം 25000- 30000 വരെ കോടി രൂപയാണെന്ന് വിവിധ ഏജന്‍സികള്‍ കണക്കാക്കിയത് ഓര്‍ക്കുക. എങ്കില്‍ക്കൂടിയും നമ്മുടെ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ ഈയൊരു വിഷയം ഗൗരവമായി കണക്കിലെടുക്കാന്‍ തയ്യാറായിട്ടില്ല. ഇത് കേവലം കേരളത്തിന്റെയോ ഇന്ത്യയുടെയോ മാത്രം സവിശേഷ സംഗതിയല്ലെന്നും കാലാവസ്ഥാ വ്യതിയാന നിഷേധമെന്നത് പൊതുവായ നയമാണെന്നും അതിന് നിലവിലുള്ള പൊതുവായ വികസന ബോധ്യങ്ങളുമായി അഭേദ്യ ബന്ധമുണ്ടെന്നും തിരിച്ചറിയുന്നിടത്താണ് നാം എത്തിപ്പെട്ടിരിക്കുന്ന വിഷമവൃത്തത്തെക്കുറിച്ച് ബോധ്യമാകുക. തെരഞ്ഞെടുപ്പുകള്‍ "വികസന'ത്തെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുന്ന ഒരു പ്രക്രിയയായി വര്‍ത്തമാനകാലത്തും രാഷ്ട്രീയനേതൃത്വങ്ങള്‍ കരുതുന്നു എന്നതാണ് പ്രശ്‌നങ്ങളുടെ കേന്ദ്രബിന്ദു.

ALSO READ

നാം തെരഞ്ഞെടുക്കേണ്ട ഭാവിയെക്കുറിച്ച് ഒരാലോചന

കാലാവസ്ഥാ വ്യതിയാനമെന്നത് പ്രാദേശിക രാഷ്ട്രീയ വിഷയമല്ലെന്നും അതിന് ആഗോള രാഷ്ട്രീയ-സാമ്പത്തിക നയങ്ങളുമായാണ് ബന്ധമെന്നും മനസ്സിലാക്കുമ്പോള്‍ തന്നെ അത്തരമൊരു വിഷയം ചര്‍ച്ച ചെയ്യപ്പെടേണ്ടത്, അല്ലെങ്കില്‍ അത് രാഷ്ട്രീയമായി ഉന്നയിക്കപ്പെടേണ്ടത്, അടിത്തട്ടില്‍ നിന്നുതന്നെയാണ് എന്നും എല്ലാ വിഭാഗം മനുഷ്യരും ഉള്‍പ്പെടുന്ന വലിയൊരു സംവാദവേദി അതിനായി രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്നും നമ്മുടെ മുന്‍ഗണനാ ക്രമങ്ങള്‍ പുനര്‍നിര്‍ണയിക്കപ്പെടേണ്ടതുണ്ടെന്നും തിരിച്ചറിയേണ്ട ഒരു ദശാസന്ധിയിലാണ് നാം എത്തിപ്പെട്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമെന്നത് വിദൂരത്ത് എവിടെയോ സംഭവിക്കുന്ന ഒന്നല്ലെന്നും അത് നമ്മുടെ വീട്ടുപടിക്കല്‍ എത്തിയിരിക്കുന്നുവെന്നും ഉള്ള തിരിച്ചറിവ് ഇവിടെ പ്രധാനമാണ്.

"കാലാവസ്ഥാ വ്യതിയാനം' (Climate Change) എന്ന വിഷയത്തെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരംഭിച്ചപ്പോഴേക്കും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, "നിയന്ത്രണ ബാഹ്യമായ' എന്ന വിശേഷണത്തോടുകൂടി മാത്രമാണ് "കാലാവസ്ഥാ വ്യതിയാന'മെന്ന പദം പരാമര്‍ശവിധേയമാക്കുന്നത് എന്ന കാര്യം നമ്മുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല. Runaway Climate Change എന്നത് കാലാവസ്ഥാ ശാസ്ത്രത്തിലെ ഒരു സാങ്കേതിക പദം മാത്രമല്ലെന്നും അത് നാം എത്തിപ്പെട്ടിരിക്കുന്ന ദുര്‍ഘട പ്രതിസന്ധിയെ ആഴത്തില്‍ പ്രതിഫലിപ്പിക്കുന്നതാണെന്നും ഭരണനേതൃത്വങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. അല്ലെങ്കില്‍ അവരെ അക്കാര്യം ബോധ്യപ്പെടുത്താന്‍ പാകത്തില്‍ സാമൂഹ്യ സമ്മര്‍ദ്ദം ഉയരേണ്ടതുണ്ട്.

ദേശീയ- പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ കാലാവസ്ഥാ വ്യതിയാനം സംവാദ വിഷയമാകാറില്ലെങ്കില്‍ കൂടിയും അന്തര്‍ദ്ദേശീയ ഫോറങ്ങളിലും ആഗോള സാമ്പത്തിക ശക്തികളും ശാസ്ത്രസമൂഹവും ഈ വിഷയത്തെ കൂടുതല്‍ ഗൗരവത്തോടെ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട് എന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട്, ദിനേനയെന്നോണം പ്രസിദ്ധീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നൂറുകണക്കായ ഗ്രന്ഥങ്ങളും ശാസ്ത്രലേഖനങ്ങളും തെളിവുനല്‍കുന്നുണ്ട്. കാലാവസ്ഥാ പ്രതിസന്ധിയെ ചരിത്രപരമായും ശാസ്ത്രീയമായും വിലയിരുത്തുന്ന ഈ ഗ്രന്ഥങ്ങളില്‍ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ The New Climate War: The Fight to Take Back Our Planet എന്ന പുസ്തകത്തെ പരിചയപ്പെടുത്തുകയാണിവിടെ.

"പുത്തന്‍ കാലാവസ്ഥാ യുദ്ധം' (The New Climate War: The Fight to Take Back Our Planet) എഴുതിയത്, കാലാവസ്ഥാ ശാസ്ത്രജ്ഞനും ഭൂ- ഭൗതിക ശാസ്ത്രജ്ഞനുമായ മൈക്കിള്‍ ഇ. മാന്‍. നിലവില്‍ പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എര്‍ത്ത് സിസ്റ്റം സയന്‍സ് സെന്റര്‍ ഡയറക്ടറായ മാന്‍, കഴിഞ്ഞ ആയിരം വര്‍ഷങ്ങളിലെ താപവ്യതിയാനത്തെ സംബന്ധിച്ച പഠനങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞനാണ്. താപവ്യതിയാനങ്ങളിലെ തീവ്രത വിശദീകരിക്കുന്ന "ഹോക്കി- സ്റ്റിക് കര്‍വി' (Hockey Stick Curve) ന്റെ ഉപജ്ഞാതാവു കൂടിയാണ് അദ്ദേഹം. ഇതിനുപുറമെ, ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC) 2001ല്‍ പുറത്തിറക്കിയ Third Assessment Report (TAR) ലെ ഒരദ്ധ്യായം-Observed Climate Variability and Change- തയ്യാറാക്കിയ എട്ട് സുപ്രധാന ശാസ്ത്രജ്ഞരില്‍ ഒരാള്‍ കൂടിയാണ്. 2021 ജനുവരിയിലാണ് മൈക്കിള്‍ ഇ. മാനിന്റെ പുസ്തകം പ്രസിദ്ധീകരിച്ചത്.

പുസ്തകങ്ങളുടെ ഉള്ളടക്കം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുമുമ്പ് അവ പ്രസിദ്ധീകരിച്ച സമയത്തിന്റെ പ്രാധാന്യം പരാമര്‍ശിക്കേണ്ടതുണ്ട്. അതിലേറ്റവും പ്രധാനം, ലോകത്ത് "ഏറ്റവും സ്വാധീനമുള്ള' കാലാവസ്ഥാ വ്യതിയാന നിഷേധകന്‍ (Climate Denier) ഡോണള്‍ഡ് ട്രംപിന് അമേരിക്കന്‍ പ്രസിഡണ്ട് പദവിയില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടിവരികയും പൊതുവില്‍ കാലാവസ്ഥാ വ്യതിയാനത്തെ അംഗീകരിക്കുന്ന ജോ ബൈഡന്‍ തല്‍സ്ഥാനത്തേക്ക് കടന്നുവരികയും ചെയ്ത കാലത്താണ് ഈ പുസ്തകങ്ങളുടെ പിറവി എന്നതാണ്. ഈയൊരു മാറ്റം "കാലാവസ്ഥാ നിഷേധകരെ' അവരുടെ മുന്‍തന്ത്രങ്ങള്‍ മാറ്റിപ്പണിയുന്നതിന് നിര്‍ബന്ധിതരാക്കുന്നുണ്ട്.

ALSO READ

കാലാവസ്ഥാ വ്യതിയാനം നമ്മള്‍ ഗൗരവത്തിലെടുക്കുന്നുണ്ടോ?

പതിറ്റാണ്ടുകളോളം ഫോസില്‍ ഇന്ധന വ്യവസായ ലോബിയുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിച്ച, കാലാവസ്ഥാ നിഷേധകരുടെ "പൊടെംകിന്‍ വില്ലേജ്', "നിഷേധ' (denial) ത്തില്‍ നിന്ന് "വഴിതെറ്റിക്കലി'ലേക്കും "വൈകിക്കലി'ലേക്കും തങ്ങളുടെ തന്ത്രങ്ങള്‍ മാറ്റിയിരിക്കുന്നുവെന്ന് മനസ്സിലാക്കേണ്ടതുണ്ട്. രണ്ട് പതിറ്റാണ്ടുമുമ്പ് പുറത്തിറക്കിയ "ഒറിഗോണ്‍ പെറ്റീഷന്‍' (Oregon Petition) പോലൊരെണ്ണം പ്രസിദ്ധീകരിക്കാന്‍ പറ്റാത്തവിധം കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ശാസ്ത്ര വസ്തുതകള്‍ അനിഷേധ്യമായി സ്ഥാപിച്ചെടുക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നതും പ്രധാനമാണ്. മുന്‍കാല റിപ്പോര്‍ട്ടുകളില്‍ നിന്ന് ഭിന്നമായി ഗൗരവമായ മുന്നറിയിപ്പുകളുമായി ഐപിസിസി-യുടെ "സിക്സ്ത് അസെസ്മെന്റ് റിപ്പോര്‍ട്ട്' അടുത്തവര്‍ഷം ആദ്യം പുറത്തിറങ്ങുമെന്നതും പുസ്തകങ്ങള്‍ പ്രസിദ്ധീകൃതമായ സമയത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു.

 കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ മാത്രമല്ല, ആക്ടിവിസ്റ്റ് എന്ന നിലയില്‍ കൂടിയാണ് മാന്‍ ഈ പുസ്തകത്തിലൂടെ സംവദിക്കുന്നത്. കാള്‍ സാഗന്റെ ആരാധകനായ മാന്‍, ശാസ്ത്രജ്ഞര്‍ക്കിടയിലെ യോദ്ധാവായിട്ടാണ് സാഗനെ വിശേഷിപ്പിക്കുന്നത്.

തന്റെ അറിവും കണ്ടെത്തലുകളും അക്കാദമിക് തലങ്ങളില്‍ മാത്രം പങ്കുവെക്കപ്പെടേണ്ട ഒന്നല്ലെന്നും വിശാലമായ പൊതു ഇടങ്ങളില്‍ അവ എത്തിപ്പെടേണ്ടതുണ്ടെന്നുമുള്ള ബോധ്യത്തോടെ സാധ്യമായ എല്ലാ മാധ്യമങ്ങളിലുടെയും മാന്‍ സംവദിക്കുന്നുണ്ട് എന്ന കാര്യം കൂടി ആനുഷംഗികമായി പറയട്ടെ. കാലാവസ്ഥാ വ്യതിയാനത്തിന് പിന്നിലെ 'ആന്ദ്രപോസീന്‍' ഘടകത്തെ സംബന്ധിച്ച കണ്ടെത്തലുകളെ ഖനിജ ഇന്ധന ലോബികള്‍ പതിറ്റാണ്ടുകളായി എങ്ങിനെ പൊതുസംവാദങ്ങളില്‍ നിന്ന് മറച്ചുവെക്കുന്നുവെന്നും, ശാസ്ത്രീയാന്വേഷണങ്ങളെയും കണ്ടെത്തലുകളെയും അവര്‍ എങ്ങനെ വഴിതിരിച്ചുവിടുന്നുവെന്നും സത്യം വിളിച്ചുപറയുന്ന ശാസ്ത്രജ്ഞരെ എങ്ങനെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നും കൃത്യമായ തെളിവുകളുടെയും സ്വന്തം അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ മാന്‍ വിശദീകരിക്കുന്നു.

james
ജെയിംസ് എഫ്. ബ്ലാക്

ഫോസില്‍ ഇന്ധന വ്യവസായം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കാര്‍ബണ്‍ പുറംതള്ളലില്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെ സംബന്ധിച്ച് എക്‌സോണ്‍ മൊബില്‍ (Exxon Mobil) കമ്പനിയിലെ സീനിയര്‍ സയന്റിസ്റ്റ് ജെയിംസ് എഫ്. ബ്ലാക് (James F Black) 1970കളില്‍ നടത്തിയ പഠനത്തെയും കണ്ടെത്തലുകളെയും Exxon Mobil കമ്പനി അരനൂറ്റാണ്ടുകാലം, മറച്ചുവെച്ചത് സംബന്ധിച്ച വെളിപ്പെടുത്തലോടെയാണ് മാന്‍ തന്റെ പുസ്തകം ആരംഭിക്കുന്നത്.

ഇതേ കാലയളവില്‍, ലോകത്തിലെ ഏറ്റവും വലിയ ഖനിജ ഇന്ധന വ്യവസായികളായ "കോച് ബ്രദേഴ്‌സ്' (Koch Brothers) എന്നറിയപ്പെടുന്ന ഡേവിഡ് ആന്റ് ചാള്‍സ് കോച്ചും, ഖനിജ ഇന്ധന വ്യവസായങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിന്, ഷെല്‍, എക്‌സണ്‍ മൊബീല്‍, ബ്രിട്ടീഷ് പെട്രോളിയം തുടങ്ങിയ വന്‍കിട കമ്പനികള ചേര്‍ന്ന് രൂപീകരിച്ച "ഗ്ലോബല്‍ ക്ലൈമറ്റ് കൊയിലിഷനും' (Global Climate Coalition) ലോകത്തിലെ സുപ്രധാന ശാസ്ത്രഗവേഷണ സ്ഥാപനങ്ങളെയും, ശാസ്ത്രജ്ഞരെയും സ്വാധീനിച്ചതെങ്ങിനെയെന്നത് സംബന്ധിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട് മാന്‍ തന്റെ പുസ്തകത്തില്‍.

ഒരു ക്ലൈമറ്റോളജിസ്റ്റ് എന്ന നിലയില്‍ മൈക്കിള്‍ ഇ മാന്‍ പ്രസിദ്ധനാകുന്നത് ആയിരം വര്‍ഷത്തെ താപവ്യതിയാനത്തെ സംബന്ധിച്ച ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെയാണ്. ആദ്യഘട്ടത്തില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയും പിന്നീട് ശാസ്ത്രലോകം ഏറ്റെടുക്കുകയും ചെയ്ത "ഹോക്കി-സ്റ്റിക് കര്‍വി' (Hockey Stick Curve)ന്റെ ഉപജ്ഞാതാവാണ് മാന്‍. മാന്‍ തന്റെ ഹോക്കി സ്റ്റിക് കര്‍വ് ഗ്രാഫിലൂടെ താപവ്യതിയാനത്തിലെ ആന്ദ്രപോസീന്‍ ഘടകത്തെ കൂടുതല്‍ വ്യക്തതയോടെ വിശദീകരിച്ചത് ഖനിജ ഇന്ധന വ്യവസായ ലോബിയെ വിറളിപിടിപ്പിച്ചിരുന്നു.

ജോര്‍ജ്ജ് സി. മാര്‍ഷല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരുടെ (ഖനിജ വ്യവസായലോബിയുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കാലാവസ്ഥാ വ്യതിയാന നിഷേധകരുടെ കൂടാരമാണ് GMI എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ സ്ഥാപനം.) പിന്തുണയോടെ മൈക്കിള്‍ മാന്റെ ഗവേഷണ പ്രബന്ധത്തിനെതിരായി പ്രചാരണങ്ങള്‍ അഴിച്ചുവിട്ടതിനെക്കുറിച്ച് മാന്‍ 2012ല്‍ പ്രസിദ്ധീകരിച്ച "ഹോക്കി സ്റ്റിക് ആന്റ് ദ ക്ലൈമറ്റ് വാര്‍' എന്ന പുസ്തകത്തിലൂടെ വിശദമാക്കിയിരുന്നു.

രാസ കീടനാശിനികളും ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ പോലുള്ള വാതകങ്ങളും ജീവികളിലും അന്തരീക്ഷത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ച് ആരംഭത്തില്‍ തന്നെ ശാസ്ത്രീയ പഠനങ്ങള്‍ പുറത്തുവന്നുവെങ്കിലും അത്തരം പഠനങ്ങളില്‍ ഏര്‍പ്പെടുകയും ശാസ്ത്ര ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത ശാസ്ത്രജ്ഞരെ- റെയ്ചല്‍ കാര്‍സണ്‍ (DDT), ബില്‍ ബ്രൂണ്‍ (CFC's)- കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയാണ് ചെയ്തതെന്ന് മാന്‍ തന്റെ പുസ്തകത്തിലൂടെ തെളിവുകള്‍ ഉദ്ധരിച്ച് സമര്‍ത്ഥിക്കുന്നുണ്ട്.

ആയിരം വര്‍ഷക്കാലത്തെ താപവ്യതിയാനങ്ങളെ സംബന്ധിച്ച പഠനഫലം പ്രസിദ്ധീകരിക്കപ്പെട്ട നാളുകളില്‍, അന്തരീക്ഷ താപനിലയിലെ കഴിഞ്ഞ നൂറുവര്‍ഷങ്ങളിലെ ഭീമാകാരമായ വര്‍ധനവിനെ സംബന്ധിച്ച പഠനങ്ങള്‍ പുറത്തുവരികയും, താപവര്‍ധനവിലെ ആന്ദ്രപോജെനിക് ഘടകത്തെ സംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകളിലേക്ക് ശാസ്ത്രലോകം ചെന്നെത്തുകയും ചെയ്തപ്പോള്‍ ഫോസില്‍ ഇന്ധന ലോബിയും വ്യവസായ ലോബിയും മൈക്കിള്‍ ഇ. മാനിനെതിരായും അദ്ദേഹത്തിന്റെ 'ഹോക്കിസ്റ്റിക് കര്‍വി'നെതിരായും ആസൂത്രിത ആക്രമണം തന്നെ അഴിച്ചുവിട്ടു. "ക്ലൈമറ്റ്‌ഗേറ്റ്' (Climate gate) എന്നറിയപ്പെടുന്ന ഈ വിവാദം ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാലാവസ്ഥാ ശാസ്ത്രജ്ഞരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും അവരുടെ വ്യക്തിജീവിതവും ഗവേഷണജീവിതവും തകര്‍ക്കുന്നതിനും ഉദ്ദേശിച്ചുള്ള ഒന്നായിരുന്നുവെന്ന് മാന്‍ തന്റെ വ്യക്തിഗത അനുഭവങ്ങളിലൂടെ വിശദീകരിക്കുന്നു.

ALSO READ

കല്ല്യാണിയും ദാക്ഷായണിയും ഇതുവരെ വായിക്കാത്ത കതകളും

കാലാവസ്ഥാ വ്യതിയാന നിഷേധം ദീര്‍ഘനാള്‍ തുടരാന്‍ സാധ്യമല്ലാത്ത വിധം അതിതീവ്ര കാലാവസ്ഥാ സംഭവങ്ങള്‍ (extreme weather events) തുടര്‍ച്ചയായി മാനവസമൂഹത്തെ വേട്ടയാടാന്‍ തുടങ്ങിയപ്പോഴേക്കും "നിഷേധ'ത്തില്‍ നിന്ന്'വഴിതെറ്റിക്കലി'ലേക്ക് കാലാവസ്ഥാ നിഷേധകര്‍ തങ്ങളുടെ തന്ത്രങ്ങള്‍ മാറ്റിയിരുന്നു. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഇടയാക്കുന്ന കാര്‍ബണ്‍ ഉദ്ഗമനത്തിന്റെ ഉത്തരവാദികള്‍ 'നിങ്ങളാണ്' എന്ന് ഓരോ വ്യക്തിയെയും ബോധ്യപ്പെടുത്താനുള്ള തന്ത്രങ്ങളായിരുന്നു അവര്‍ പ്രയോഗിച്ചത്. "വ്യക്തിഗത കാര്‍ബണ്‍ പാദമുദ്ര' (Persona; Carbon Footprint) എന്ന കാഴ്ചപ്പാട് ആദ്യമായി അവതരിപ്പിച്ചതും അവ കണക്കുകൂട്ടാനുള്ള "കാര്‍ബണ്‍ കാല്‍ക്കുലേറ്റര്‍' കണ്ടുപിടിച്ചതും ബ്രിട്ടീഷ് പെട്രോളിയം എന്ന എണ്ണ കമ്പനിയായിരുന്നുവെന്ന് അറിയുന്നത് രസകരമായിരിക്കും. ആഗോളതാപനത്തിന് കാരണമാകുന്ന കാര്‍ബണ്‍ വിസര്‍ജ്ജനത്തിന്റെ തോത് കുറയ്ക്കാനാവശ്യമായ നയപരവും രാഷ്ട്രീയപരവുമായ കൂട്ടായ തീരുമാനങ്ങള്‍ക്ക് പകരം വ്യക്തികളെ പ്രതിസ്ഥാനത്ത് നിര്‍ത്തി യഥാര്‍ത്ഥ പരിഹാരങ്ങളില്‍ നിന്ന് വഴിതെറ്റിക്കുവാനുള്ള ആസൂത്രിത നീക്കങ്ങളായിരുന്നു വ്യവസായ ലോബികളും ഭരണകൂടങ്ങളും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് മൈക്കിള്‍ ഇ. മാന്‍ വിശദീകരിക്കുന്നു.

caricature
കോച് ബ്രദേഴ്സ് കാരിക്കേച്ചർ / Photo: DonkeyHotey, Flickr

രാഷ്ട്രീയ തീരുമാനങ്ങളെയും നയസമീപനങ്ങളെയും വെറുതെവിട്ട് വ്യക്തികളെ കുറ്റക്കാരായി ചൂണ്ടിക്കാട്ടുന്ന ഈ പ്രവണത 70കളില്‍ പ്രചുരപ്രചാരം നേടിയ Crying Indian പോലുള്ള പരസ്യ ചിത്രങ്ങളിലൂടെ ആരംഭിച്ചതാണെന്ന് മാന്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ പരിസ്ഥിതി എഴുത്തുകാരനായ സാമി ഗ്രോവര്‍ അഭിപ്രായപ്പെടുന്നതുപോലെ, "പ്രചലിത വിശ്വാസത്തിന് വിരുദ്ധമായി, ഫോസില്‍ ഇന്ധന കമ്പനികള്‍ യഥാര്‍ത്ഥത്തില്‍ പരിസ്ഥിതിയെക്കുറിച്ച് സംസാരിക്കുന്നതില്‍ സംതൃപ്തരാണ്. വ്യക്തിഗത ഉത്തരവാദിത്വത്തിന്മേല്‍ ചര്‍ച്ചകളെ തളച്ചിടുക എന്നത് മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്, മറിച്ച് വ്യവസ്ഥാ മാറ്റത്തെക്കുറിച്ചോ കോര്‍പ്പറേറ്റ് അപരാധത്തെക്കുറിച്ചോ ചര്‍ച്ച ചെയ്യാനല്ല'. (In Defence of Eco-Hypocrisy; Grover, 2019).

ശാസ്ത്രീയ വസ്തുതകള്‍ കണ്‍മുന്നില്‍ തെളിഞ്ഞുനിന്നിട്ടും അവയെ നിഷേധിക്കാനും ചര്‍ച്ചകളെ വഴിതിരിച്ചുവിടാനും ശ്രമിച്ചതിലൂടെ എത്തിപ്പെട്ടിരിക്കുന്നത് "നിയന്ത്രണബാഹ്യമായ കാലാവസ്ഥാ വ്യതിയാന'ത്തിലേക്കാണ് എന്ന് ഇന്ന് നാം മനസ്സിലാക്കുന്നു. വ്യവസ്ഥാ മാറ്റത്തിലൂടെയും ആഗോള കൂട്ടായ്മയിലൂടെയും അല്ലാതെ ഇതിന് പരിഹാരം കാണാന്‍ സാധിക്കുകയില്ലെന്ന് ശാസ്ത്രലോകം വിളച്ചുപറയുന്നു. നമ്മുടെ മുന്നിലുള്ള സാധ്യതകളെക്കുറിച്ച് മൈക്കിള്‍ മാന്‍ വിശദീകരിക്കുന്നു: We can only burn a finite amount of carbon to avoid 1.5°C warming. And if we exceed that budget, which seems quite possible at this point, there is still a budget for avoiding 2°C warming. Every bit of additional carbon we burn makes things worse. But conversely, every bit of carbon we avoid burning prevents additional damage. There is both urgency and agency.

പരിഹാരങ്ങളല്ലാത്ത പരിഹാര നിര്‍ദ്ദേശങ്ങള്‍

കാലാവസ്ഥാ വ്യതിയാനത്തെ സംബന്ധിച്ച പൊതുവായ ചര്‍ച്ചകളെ വഴിതിരിച്ചുവിടുന്നതിലും കാലാവസ്ഥാ വ്യതിയാന നിഷേധകര്‍ക്ക് ഏറെ പ്രയാസപ്പെടേണ്ടിവരുന്ന അവസ്ഥയുണ്ട്. കാലാവസ്ഥാ അഭയാര്‍ത്ഥികള്‍ (Climate Refugees) എന്നൊരു പുതിയ സാമൂഹിക വിഭാഗം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നുവെന്ന യാഥാര്‍ത്ഥ്യം മറച്ചുപിടിക്കാന്‍ സാധിക്കാത്ത പ്രതിസന്ധിയാണിത്. അതുകൊണ്ടുതന്നെ കാര്‍ബണ്‍ പുറംതള്ളലിന് തടയിടാനാവശ്യമായ സാങ്കേതികവിദ്യകളുടെ വലിയൊരു നിരതന്നെ അവര്‍ മുന്നോട്ടുവെക്കുന്നു. പ്രകൃതിവാതകം, കാര്‍ബണ്‍ കാപ്ചര്‍, ജിയോ എഞ്ചിനീയറിംഗ് എന്നിവയോടൊപ്പം "ബ്രിഡ്ജ് ഫ്യൂവല്‍സ്', "ക്ലീന്‍ കോള്‍', "അഡാപ്‌റ്റേഷന്‍' തുടങ്ങിയ ആശ്വാസവാക്കുകളും അവര്‍ മുന്നോട്ടുവെക്കുന്നു.

ഔദ്യോഗിക സംവിധാനങ്ങള്‍ എന്തൊക്കെയോ പരിഹാര നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന മിഥ്യാബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുന്നുവെന്നല്ലാതെ ഇവയൊക്കെയും പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമാണെന്ന് മൈക്കിള്‍ ഇ. മാന്‍ തറപ്പിച്ചുപറയുന്നു.
കാലാവസ്ഥാ നിഷേധകരുടെ ബോധപൂര്‍വവും നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഇടപെടല്‍ പലരീതിയില്‍ ആഗോള സാമ്പത്തിക-ആസൂത്രണ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിയന്തര സ്വഭാവം തിരിച്ചറിഞ്ഞ് യുവജനങ്ങളുടെ മുന്‍കൈയ്യില്‍ ഉയര്‍ന്നുവരുന്ന പുതിയ മുന്നേറ്റങ്ങളില്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട് ഗ്രന്ഥകാരന്‍. ഗ്രെറ്റ തന്‍ബര്‍ഗും അലക്സാണ്ട്രിയ വില്ലാസെനറും അടങ്ങുന്ന യുവ കാലാവസ്ഥാ ആക്ടിവിസ്റ്റുകള്‍ വളര്‍ത്തിക്കൊണ്ടുവരുന്ന പ്രസ്ഥാനങ്ങള്‍ ഭാവിയെ സംബന്ധിച്ച പ്രതീക്ഷകള്‍ നല്‍കുന്നതാണെന്നും മാന്‍ പറയുന്നു.

പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡേവിഡ് ഓര്‍ തന്റെ ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നതുപോലെ, (no matter what our personal preference, politics, or beliefs may be, as greenhouse gases accumulate in the atmosphere, temperature will continue to rise until the Earth reaches a new equilibrium) ഒട്ടും പരിചിതമല്ലാത്ത ഒരു ഭാവിയിലേക്കുള്ള യാത്രയായിരിക്കും മനുഷ്യ സമൂഹത്തിന് ഇനിയങ്ങോട്ട് നടത്താനുള്ളത്, നാളിതുവരെ അവന്‍ കെട്ടിപ്പൊക്കിയ പലതും അവന് അന്യമാകുകയും പുതിയവ സ്ഥാപിക്കുകയും വേണ്ടിവരും. ജനാധിപത്യ മാതൃകകള്‍, സാമൂഹ്യ സംഘാടനങ്ങള്‍, സാമ്പത്തിക വിപണന രീതികള്‍ എന്നിവയൊക്കെയും പൊളിച്ചെഴുത്തുകള്‍ക്ക് വിധേയമാക്കപ്പെടേണ്ടിവരും.

നാളിതുവരെ ശീലിച്ചുവന്നതില്‍ നിന്ന് ഭിന്നമായൊന്നിനെ സങ്കല്‍പ്പിക്കാനുള്ള വിമുഖത, അവയോടുള്ള നിരാസമായി ആദ്യഘട്ടത്തില്‍ പ്രകടമാകും. വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ മുന്നോട്ടുപോകാന്‍ സാധ്യമല്ലെന്ന ഘട്ടത്തില്‍ പഴയവ ഒന്നൊന്നായി ഇല്ലാതാകും എന്നതും അത്രതന്നെ സത്യമാണ്. ഊര്‍ജ്ജോപഭോഗം, ഉത്പാദനം, വിതരണം, സമ്പദ് വ്യവസ്ഥ എന്നിവയിലൊക്കെ വലിയ മാറ്റങ്ങള്‍ അതുകൊണ്ടുതന്നെ അനിവാര്യമായിരിക്കും.

ലേഖനത്തിന്റെ പൂർണ്ണരൂപം വായിക്കാം: ബില്‍ ഗേറ്റ്‌സും മൈക്കിൾ ഇ. മാനും; പരിസ്ഥിതിയെക്കുറിച്ച് രണ്ടു പുസ്തകങ്ങള്‍

  • Tags
  • #climate change
  • #K. Sahadevan
  • #Book Review
  • #Climate Emergency
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
book

Book Review

റഫീഖ് ഇബ്രാഹിം

ആഗസ്റ്റ് 17: പ്രതിവസ്തുതകളുടെയും ഉപപാഠങ്ങളുടെയും ഭണ്ഡാരം

Apr 16, 2022

14 Minutes Read

komaram

History

കെ. സഹദേവന്‍

RRR; ഇന്ത്യയിലെ ആദിപോരാളികളോട് നടത്തുന്ന ചരിത്ര നിഷേധം

Apr 14, 2022

9 Minutes Read

pt-kunhumuhammed

Book Review

എം.എൻ. കാരശ്ശേരി

‘എന്റെ കലാപ സ്വപ്നങ്ങള്‍’: നേരിന്റെ സുതാര്യതയുള്ള അനുഭവങ്ങൾ

Apr 09, 2022

3 Minutes Read

russia

International Politics

കെ. സഹദേവന്‍

യുദ്ധകാലത്തെ സമാധാന വിചാരം: ഗാന്ധിയുടെ അഹിംസാത്മക യുദ്ധങ്ങള്‍

Feb 27, 2022

9 Minutes Read

Thich Nhat Hanh

Memoir

എന്‍.ഇ. സുധീര്‍

ടിക് നാട്ട് ഹാൻ; നറുമണം പരത്തിയ ഒരു പൂവ്

Jan 23, 2022

6 Minutes Read

കൊച്ചി ഹാര്‍ബറിന്റെ പഴയകാല ചിത്രം / Photo: Public Domain

Books

സനീഷ് ഇളയടത്ത്

നമ്മുടെ അമ്മൂമ്മയപ്പൂപ്പന്മാരെന്ന ഇന്റര്‍നാഷണൽ അടിമകൾ

Jan 22, 2022

10 Minutes Read

k-rail-

Opinion

കെ. സഹദേവന്‍

കെ-റെയില്‍ കാർബൺ മുക്​തം എന്നത്​ വലിയ നുണപ്രചാരണം

Jan 11, 2022

15 Minutes Read

earu

Literature

മുഹമ്മദ് അബ്ബാസ്

2021-ല്‍ മുഹമ്മദ് അബ്ബാസ് വായിച്ച മികച്ച പുസ്തകം- ഏറ്

Jan 04, 2022

6 Minutes Read

Next Article

രക്തമിഠായി പോലെ വയറ്റില്‍നിന്ന് അലിഞ്ഞലിഞ്ഞുപോകുകയായിരുന്നു എന്റെ ചോരക്കുഞ്ഞ്...

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster