ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ എഴുത്തുകാരിലൊരാളായ ഫ്രാന്‍സ് കാഫ്കയുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും സാഹിത്യലോകങ്ങള്‍ തമ്മില്‍ എന്തെങ്കിലും സാദൃശ്യമുണ്ടോ? ബഷീര്‍-കാഫ്ക സാഹിത്യങ്ങള്‍ തമ്മില്‍ നേര്‍ത്തതും ആദൃശ്യവുമായ ഒരു ബന്ധമുണ്ടെന്ന് കരുതുന്ന ലേഖകന്‍ 'മൈനര്‍ ലിറ്ററേച്ചര്‍' എന്ന സങ്കല്പമാണ് കാഫ്കയിസ്‌കുമായി ബഷീറിയനിസത്തെ കണ്ണിചേര്‍ക്കുന്നതെന്ന് കണ്ടെത്തുന്നു. ഈ സാദൃശ്യത്തെ ചര്‍ച്ചയ്‌ക്കെടുക്കുകയാണ് ലേഖനത്തിലൂടെ റഫീഖ് ഇബ്രാഹിം
5 Jul 2020, 10:01 AM
"ഈ ചോദ്യം ഒരു നൂറുകുറി വിനീതനായ ഈ ചരിത്രകാരന്‍ അവരോടു ചോദിച്ചിട്ടുള്ളതാണ്. ഒടുവിലവര്‍ രേഖകള്‍ ഹാജരാക്കി വിശദമായി പറഞ്ഞു തന്നു. സ്ഥലവാസികള്‍ക്കെല്ലാം അറിയാവുന്നതാണ്. ചരിത്രവിദ്യാര്‍ത്ഥികളുടെ അറിവിലേക്കായി അതിവിടെ സാവധാനം രേഖപ്പെടുത്താം ' -
ആനവാരിയും പൊന്‍കുരിശും
ജൂലൈ , ഓര്‍മ്മകളുടെ മാസമാണ്.പി.കേശവദേവ്, ഉറൂബ്, പൊന്‍കുന്നം വര്‍ക്കി, എന്‍.എന്‍.കക്കാട്, എം.പി.പോള്‍, മുണ്ടശ്ശേരി എന്നിങ്ങനെ അതികായരില്‍ പലരും വിട്ടു പോയ മാസം. ഇവരില്‍ പലരുടെയും സ്മരണകളും പുനര്‍വായനകളും നിറയുന്ന മാസം. നമ്മെ നാമാക്കിയ രാഷ്ട്രീയ ഘടനയ്ക്കായി, സൗന്ദര്യപരവും സാംസ്‌കാരികവുമായ പൊളിച്ചെഴുത്തുകളുടെ മുന്‍പന്തിയില്‍ നിന്നവരെ ഓര്‍മ്മിച്ചെടുക്കല്‍ മറവിയുടെ കാലത്തെ വിപ്ലവ പ്രവര്‍ത്തനമാണല്ലോ. അവരര്‍ഹിക്കുന്ന നിലയില്‍ നമുക്കിടയില്‍ മേല്‍പ്പറഞ്ഞവരെക്കുറിച്ചുള്ള ആലോചനകള്‍ ഈ മാസങ്ങളില്‍ നിറയുന്നു എന്നു തന്നെ കരുതാം. പക്ഷേ, പൊതുവെ സാഹിത്യ പ്രേമികളിലും സാംസ്‌കാരിക പ്രവര്‍ത്തകരിലും മാത്രമായി മേല്‍പ്പറഞ്ഞവരെക്കുറിച്ചുള്ള സ്മരണാസമ്മേളനങ്ങള്‍ ഒതുങ്ങുമ്പോള്‍ (അതൊട്ടും ആശാസ്യകരമായ പ്രവണതയല്ല എന്നുറപ്പിച്ചു പറഞ്ഞു കൊണ്ട് ) ബഷീര്‍, സാഹിത്യപൊതുമണ്ഡലത്തിന്റെ അതിരുകള്‍ ലംഘിച്ച് ജനകീയമായ സ്മരണയാവുന്നു. നാടൊട്ടുക്ക് ബഷീര്‍ അനുസ്മരണങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു. മറവിയുടെ നേര്‍ത്ത പായലുകള്‍ പോലും മൂടാനനുവദിക്കാതെ നിത്യയൗവനം ബഷീറിന് നാം നേരുന്നു. ഓരോ സൂക്ഷ്മാംശങ്ങളിലും അദ്ദേഹം നമുക്കിടയില്‍ ജീവിക്കുന്നു.
എന്തായിരിക്കാം ബഷീറിന്റെ അനിതരസാധാരണമായ ഈ ജനപ്രിയതയ്ക്കു പുറകിലെ നിര്‍ണ്ണായക ഘടകം. ഉറൂബിന്റെ "സുന്ദരികളും സുന്ദരന്‍മാരും' പോലെ വലുപ്പത്തിലും, വിശാലമായ കാന്‍വാസിലും ബഷീര്‍ ഒന്നുമെഴുതിയിട്ടില്ല. മാസ്റ്റര്‍പീസെന്നു വിളിക്കാവുന്ന ശബ്ദങ്ങളെപ്പോലും അല്പം വലിയ കഥ എന്നാണ് കേസരി എ.ബാലകൃഷ്ണപിള്ള പോലും വിളിച്ചത്. നിയതാര്‍ത്ഥത്തില്‍ നോവലെന്നു വിളിക്കാവുന്ന ഒന്നു പോലുമില്ലാഞ്ഞിട്ടും ബഷീറിയില്‍ സാഹിത്യം തലമുറകളില്‍ നിന്നു തലമുറകളിലേക്ക് സമകാലികതയോടെ സഞ്ചരിക്കുന്നു. തന്റെ കാലത്തെ വലിയ എഴുത്തുകാരെ - തകഴി, ദേവ്, പൊറ്റക്കാട് - നിഷ്പ്രഭമാക്കിക്കൊണ്ട് ബഷീര്‍ മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിലെ നിറസാന്നിധ്യമാകുന്നു.
ബഷീറിന്റെ ഈ ജനപ്രിയ പരിവേഷം, ബഷീറിയന്‍ സാഹിത്യത്തെക്കുറിച്ചുള്ള ഓരോ പുനരാലോചനകളുടെയും തുടക്കത്തില്‍ തന്നെ അഭിസംബോധന ചെയ്യാന്‍ നാം ബാധ്യസ്ഥരാണ്. അനന്തപാഠങ്ങള്‍ നിര്‍മ്മിക്കാനും

ചിഹ്നനങ്ങളുടെ ചക്രവാളമാകാനും ബഷീറിയന്‍ സാഹിത്യത്തിനുള്ള ആന്തരികമായ ശേഷി ജനപ്രിയതയുടെ കാരണങ്ങളില്‍ പ്രഥമസ്ഥാനത്തു നില്‍ക്കുന്നുണ്ടാവാമെങ്കിലും എന്‍.എസ്. മാധവന്‍ പ്രസിദ്ധമായ ബഷീര്‍ വിമര്‍ശനത്തില്‍ ചൂണ്ടിക്കാണിച്ച ബിംബവത്കരണത്തിന്റെ സാധ്യത ആ ജനപ്രിയാഘോഷങ്ങളിലുണ്ട്. അപകടകരമായ ഒരു സാധ്യതയാണിത്. മരണാനന്തരം ബഷീര്‍ സാഹിത്യത്തിന് എന്തു സംഭവിക്കുന്നു എന്ന് എന്‍.ഇ.സുധീര്‍ ആലോചിക്കുന്നതും ഈ ബിംബവത്കരണങ്ങളെ മുന്‍നിര്‍ത്തിയാണ്. എന്‍.എസ്.മാധവന്‍ തന്നെ ചൂണ്ടിക്കാട്ടിയ ബഷീര്‍ വായനക്കാര്‍ക്കു പകരം ബഷീര്‍ കുതുകികള്‍ ഉയര്‍ന്നു വരുകയും, എഴുതിയവയെല്ലാം എഴുതാപ്പുറം വായിക്കപ്പെടുകയും ചെയ്യുന്ന ഘട്ടത്തില്‍ ബഷീറിയന്‍ സാഹിത്യത്തെക്കുറിച്ചുള്ള എത്ര ചെറിയ കുറിപ്പും മുന്‍കരുതല്‍ എടുത്തേ മതിയാവൂ.
ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ എഴുത്തുകാരിലൊരാളായ ഫ്രാന്‍സ് കാഫ്കയുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും സാഹിത്യലോകങ്ങള്‍ തമ്മില്‍ എന്തെങ്കിലും സാദൃശ്യങ്ങളുണ്ടോ? ഒരു കാഫ്ക വായനക്കാരന്‍ ചിരിച്ചു തള്ളാന്‍ എല്ലാ സാധ്യതയുമുള്ള ചോദ്യങ്ങളിലൊന്നാണിത്.
വൈലാലിലെ വീട്ടുമുറ്റത്ത് മാങ്കോസ്റ്റീന്‍ മരച്ചുവട്ടില്‍ സുലൈമാനിയും സിഗരറ്റുമായി, ഗ്രാമഫോണില്‍ സോജാരാജകുമാരി സൈഗാള്‍ നേര്‍ത്ത വിഷാദച്ഛായയില്‍ ആലപിക്കുന്ന പശ്ചാത്തലത്തില്‍, ചാരുകസേരയില്‍ വിശ്രമിക്കുന്ന ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന ഉപ പാഠങ്ങളിലൂടെ നിര്‍മ്മിക്കപ്പെട്ട കള്‍ട്ട് മാറ്റി വെച്ച് ബഷീറിയന്‍ സാഹിത്യം പുതിയ വഴിയില്‍ വായിച്ചു തുടങ്ങാന്‍ നാം തയ്യാറാവേണ്ടിയിരിക്കുന്നു. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും ബഷീര്‍ ഇന്നലെ പിരിഞ്ഞ പോലെ നമ്മെ വേദനിപ്പിക്കുന്നതെന്തെന്ന ചോദ്യത്തെ അങ്ങനെ അഭിസംബോധന ചെയ്യലാവും അദ്ദേഹത്തോടും നമ്മുടെ കാലത്തോടും നാം ചെയ്യേണ്ടുന്ന നീതി.
ബഷീറിയന്‍ സാഹിത്യത്തിന്റെ രാഷ്ട്രീയം
അസംബന്ധപരം എന്നൊറ്റനോട്ടത്തില്‍ പറയാവുന്ന ഒരു താരതമ്യത്തില്‍ നിന്നാരംഭിക്കാമെന്നു തോന്നുന്നു. ബഷീറിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അസംബന്ധങ്ങള്‍ക്കും അതി യാഥാര്‍ത്ഥ്യങ്ങള്‍ക്കും ഇടമുണ്ട് എന്നതു കൊണ്ട് കൂടി. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ എഴുത്തുകാരിലൊരാളായ ഫ്രാന്‍സ് കാഫ്കയുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും സാഹിത്യലോകങ്ങള്‍ തമ്മില്‍ എന്തെങ്കിലും സാദൃശ്യങ്ങളുണ്ടോ? ഒരു കാഫ്ക വായനക്കാരന്‍ ചിരിച്ചു തള്ളാന്‍ എല്ലാ സാധ്യതയുമുള്ള ചോദ്യങ്ങളിലൊന്നാണിത്. തകര്‍ന്നു കൊണ്ടിരിക്കുന്ന ഒരു സാമ്രാജ്യത്തിലെ പൗരനായി ജനിച്ച്, ചെക്ക് ഭാഷ സംസാരിക്കുന്നവര്‍ക്കിടയില്‍ ജര്‍മ്മന്‍ സംസാരിച്ചും ക്രിസ്ത്യാനികള്‍ക്കിടയില്‍ യഹൂദനായും സ്വാര്‍ത്ഥനും സ്വേച്ഛാ

പ്രേമിയുമായ ഒരു പിതാവ് ഛത്രാധിപ സ്ഥാനം കയ്യാളുന്ന കുടുംബത്തില്‍ ഏകാകിയും വിഷാദവാനുമായി ബാല്യകൗമാരങ്ങള്‍ പിന്നിട്ട്, നാമടങ്ങുന്ന ആധുനിക സമൂഹങ്ങളുടെ സൗന്ദര്യസങ്കല്പങ്ങളെ വിധ്വംസകമായി അട്ടിമറിച്ച ഫ്രാന്‍സ് കാഫ്ക, തലയോലപ്പറമ്പില്‍ ജനിച്ച് ദേശീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയവിളി നിരസിക്കാനാവാതെ പൊതുരംഗത്തിറങ്ങി ജയിലില്‍ പലകുറി അടയ്ക്കപ്പെട്ട് നിസ്വവും നിരാലംബവുമായ ഊരുചുറ്റലുകള്‍ക്കു ശേഷം സഞ്ചാരാനുഭവങ്ങളെ സാഹിത്യത്തിലേക്ക് പരിവര്‍ത്തിപ്പിച്ച ബഷീറും തമ്മില്‍ സാമ്യത്തെക്കാളേറേ വൈജാത്യങ്ങളാണ് തെളിയുക. കാഫ്കയുടെ എഴുത്തുകള്‍ അന്യതാത്വത്തിന്റെയും അസ്തിത്വ ദു:ഖത്തിന്റെയും ഇരുണ്ട ഗലികളാകുമ്പോള്‍ ബഷീര്‍ പ്രസാദാത്മകതയുടെയും നര്‍മ്മോക്തികളുടെയും മധുരാനുഭൂതിയാണ് പകരുന്നതെന്നത് നിസംശയമാണല്ലോ.
എങ്കിലും ബഷീര്‍ - കാഫ്ക സാഹിത്യങ്ങള്‍ തമ്മില്‍ നേര്‍ത്തതും അദൃശ്യവുമായ ഒരു ബന്ധമുണ്ടെന്ന് ഈ ലേഖകന്‍ കരുതുന്നു, ബഷീര്‍ സാഹിത്യത്തിന്റെ സൂക്ഷ്മരാഷ്ട്രീയമാവുന്നത് ആ ചങ്ങലക്കണ്ണികളെ നിര്‍ണ്ണയിക്കുന്ന ഭാവുകത്വമാണെന്നും. കാഫ്കയുടെ സവിശേഷ ഭാഷാശൈലിയെ "കാഫ്കയിസ്‌ക് ' എന്നു പേരിട്ടു വിളിക്കുന്നതിന് സമാനമായി ബഷീര്‍ ശൈലിയെ "ബഷീറിയനിസം' എന്നു വിളിക്കാറുണ്ടെന്നത് കൗതുകകരമായ ഒരു സാമ്യമാണ്. ഇരുവരെയും പിന്‍തലമുറ എപ്രകാരമേറ്റെടുത്തു എന്നതിനുള്ള തെളിവായി ഈ പ്രയോഗങ്ങളെ മനസിലാക്കാം. താനെഴുതിയതൊന്നും പ്രസിദ്ധീകരിക്കരുത്, കത്തിച്ചു കളയണമെന്ന് നിര്‍ബന്ധം പിടിച്ച് "ദ ട്രയലടക്കമുള്ള വിഖ്യാത രചനകള്‍ സുഹൃത്തായ മാക്‌സ് ബ്രോഡിനയച്ച കാഫ്ക'യും ബാല്യകാലസഖിയുടെ ഇംഗ്ലീഷിലെഴുതിയ ആദ്യ കൈയെഴുത്തുപ്രതി പുറം ലോകം കാണരുതെന്ന നിബന്ധനയില്‍ സുഹൃത്തായ എം.എം.ബഷീറിന് കൈമാറിയ ബഷീറും തമ്മിലും വേണമെങ്കിലൊരു കാവ്യാത്മക ബന്ധം കണ്ടെത്താം. മാക്‌സ് ബ്രോഡ് തന്റെ വാഗ്ദാനം ലംഘിച്ചില്ലായിരുന്നെങ്കില്‍ ഇന്നറിയപ്പെടുന്ന കാഫ്കയുണ്ടാവില്ലായിരുന്നു എന്നതു വാല്‍ക്കഷ്ണം.
ജീവചരിത്രപരമായ ഇത്തരം സാദൃശ്യങ്ങളെയല്ല ഈ ലേഖനം ചര്‍ച്ചയ്‌ക്കെടുക്കുന്നത്. മറിച്ച് കാഫ്ക സാഹിത്യത്തെക്കുറിച്ചുള്ള ഏറ്റവും മൂല്യവത്തായ പഠനങ്ങളിലൊന്നില്‍ (Franz Kafka: Towards a Minor Literature), ഴീല്‍ ദെലേസ് അവതരിപ്പിച്ച മൈനര്‍ ലിറ്ററേച്ചര്‍ എന്ന സങ്കല്പമാണ്
കാഫ്കയിസ്‌കുമായി ബഷീറിയനിസത്തെ കണ്ണി ചേര്‍ക്കുന്നത്. ആധുനിക ബൂര്‍ഷ്വാ മുതലാളിത്തത്തിന്റെ സ്ഥാപനവത്കരിക്കപ്പെട്ട സൗന്ദര്യബോധത്തെ അകമേ പിളര്‍ത്താന്‍ ശേഷിയുള്ള രാഷ്ട്രീയം കാഫ്കയുടെ എഴുത്തുകള്‍ക്കുള്ളത് അത് മൈനര്‍ ലിറ്ററേച്ചറായതു കൊണ്ടാണ് എന്നാണ് ദെലേസിന്റെ മതം. കലയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഭൗതികവാദസങ്കല്പനങ്ങളില്‍ നിന്നു മുന്നോട്ടു പോകുന്ന ദെലേസ്, സ്പിനോസയില്‍ നിന്നാണ് മാര്‍ക്‌സിലേക്ക് നീങ്ങുന്നത്. കാഫ്കയുടെ എഴുത്തുകളില്‍ നിഹിതമായിരിക്കുന്ന രാഷ്ട്രീയം പ്രമേയ ചര്‍ച്ചകളില്‍ നിന്നല്ല ദെലേസ് കണ്ടെടുക്കുന്നത്.
മൈനര്‍ ലിറ്ററേച്ചര്‍ പ്രതിസൗന്ദര്യ (Counter Aesthetics) നിര്‍മ്മിതിയിലല്ല ഏര്‍പ്പെടുന്നത്. നിലനില്ക്കുന്ന സൗന്ദര്യസങ്കല്പങ്ങളുടെ അതിര്‍ത്തികളെ ദുര്‍ബലപ്പെടുത്തുകയും (de-territorialization) പുതിയ സൗന്ദര്യസ്ഥാപനത്തെ ഇളക്കിക്കൊണ്ടിരിക്കുക (re-territorialization) യുമാണ് മൈനര്‍ ലിറ്ററേച്ചര്‍ ചെയ്യുന്നത്. സബാള്‍ടേണ്‍, ഫെമിനിസ്റ്റ് ലിറ്ററേച്ചറുകളില്‍ നിന്ന് ഈ അര്‍ത്ഥത്തിലാണ് മൈനര്‍ ലിറ്ററേച്ചര്‍ സ്വയം മാറി നില്‍ക്കുന്നത്. അധീശഭാവുകത്വത്തിനെതിരെ (Hegemonic sensibility) പ്രതിഭാവുകത്വം നിര്‍മ്മിക്കുകയാണ് സബാള്‍ടേണ്‍ - ഫെമിനിസ്റ്റ് ലിറ്ററേച്ചറെങ്കില്‍ അധീശ ഭാവുകത്വത്തിനകമേ കയറി അതിര്‍ത്തികളെ കുലുക്കുകയാണ് മൈനര്‍ ലിറ്ററേച്ചര്‍ ചെയ്യുന്നതെന്നു സാരം. എഴുതുക എന്നതിന്റെയും എഴുതാതിരിക്കുക എന്നതിന്റെയും ഇടയിലുള്ള ഒരു ഇടമില്ലായ്മയില്‍ നിന്നാണ് മൈനര്‍ ലിറ്ററേച്ചര്‍ പൊട്ടിപ്പുറപ്പെട്ടു വരുന്നത്. അതാവട്ടെ ബൂര്‍ഷ്വാ- സ്വകാര്യ സ്വത്തധിഷ്ഠിത - ലിബറല്‍ മാന്യ പൗരസമൂഹത്തിന്റെ സൗന്ദര്യതാത്പര്യങ്ങളെ വേദനിപ്പിക്കുന്ന തരത്തില്‍ കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു.
സിഗരറ്റ് പാക്കറ്റിനു പുറത്തെ വാണിംഗ് പോലെ എന്ന് പരിഹസിച്ച് എന്‍.എസ്.മാധവന്‍ നിഷേധിച്ച "ജീവിതത്തില്‍ നിന്നു വലിച്ചു ചിന്തിയെടുത്ത ഏട് ' എന്നതല്ല ബഷീറിയിന്‍ ലിറ്ററേച്ചറിന്റെ രാഷ്ട്രീയ ശേഷി. അതേ അവതാരികയില്‍ എം.പി.പോള്‍ തന്നെ ചൂണ്ടിക്കാണിച്ചതും മലയാളി അധികം ശ്രദ്ധിക്കാതെ അലസമായി വായിച്ചുവിട്ടതുമായ മറ്റൊരു നിരീക്ഷണമാണ്.
ബഷീറിയന്‍ സാഹിത്യത്തിന്റെ രാഷ്ട്രീയം അതില്‍ നിന്നു കണ്ടെടുക്കാവുന്ന മൈനര്‍ ലിറ്ററേച്ചര്‍ എന്ന പദവിയാണ്. ബാല്യകാലസഖിയുടെ അവതാരികയില്‍ എം.പി.പോളിനാല്‍ പ്രഖ്യാപിക്കപ്പെട്ട, പിന്നീട് ബഷീര്‍ സാഹിത്യത്തിന്റെ അന്തസ്സത്തയായി ധാരാളം ഉദ്ധരിക്കപ്പെട്ട, സിഗരറ്റ് പാക്കറ്റിനു പുറത്തെ വാണിംഗ് പോലെ എന്ന് പരിഹസിച്ച് എന്‍.എസ്.മാധവന്‍ നിഷേധിച്ച "ജീവിതത്തില്‍ നിന്നു വലിച്ചു ചിന്തിയെടുത്ത ഏട് ' എന്നതല്ല ബഷീറിയിന്‍ ലിറ്ററേച്ചറിന്റെ രാഷ്ട്രീയ ശേഷി. അതേ അവതാരികയില്‍ എം.പി.പോള്‍ തന്നെ ചൂണ്ടിക്കാണിച്ചതും മലയാളി അധികം ശ്രദ്ധിക്കാതെ അലസമായി വായിച്ചുവിട്ടതുമായ മറ്റൊരു നിരീക്ഷണമാണ്. അത് "കെട്ടുകല്യാണം സാഹിത്യത്തിന് വിഷയമാകാമെങ്കില്‍ മാര്‍ക്കക്കല്യാണവും സാഹിത്യത്തിന് വിഷയമാകാം ' എന്നതാണ്.
കീഴെ നിന്നുള്ള ചരിത്രങ്ങള്‍
ഇവിടെ നിന്ന്, ബഷീറിന്റെ ആദ്യകഥയിലേക്ക് നമുക്ക് നീങ്ങാം. 1938 ല്‍ പത്മനാഭ പൈയുടെ ജയകേസരി എന്ന പത്രത്തിനു വേണ്ടി എഴുതിയ "എന്റെ തങ്കം' ആണ് ബഷീറിന്റെ അച്ചടിക്കപ്പെട്ട ആദ്യ കഥ. ബഷീര്‍ ഈ കഥയെഴുതുന്നതിന്റെ പശ്ചാത്തലം ബി.രാജീവന്‍ വരച്ചിടുന്നുണ്ട്. വിശപ്പടക്കാനും ബീഡിവലിക്കാനുമൊരു ജോലി തേടിയാണത്രേ ബഷീര്‍ പത്മനാഭപൈയുടെ പത്രമാഫീസിലെത്തിയത്. പത്രമാഫീസിലെ എല്ലാ തൊഴിലും സ്വയം ചെയ്യുന്ന പത്മനാഭപൈ കഥയെഴുതാനറിയുമെങ്കില്‍ (തനിക്കറിയാത്ത ഏക പണി) അങ്ങനെയൊരു പണി കൊടുക്കാമെന്നു വാഗ്ദാനം നല്‍കിയെന്നും അങ്ങനെ
കഥയെഴുത്തുകാരനെന്ന പണി ബഷീര്‍ സ്വീകരിച്ചു എന്നുമാണ് ചരിത്രം. തന്റെ ഹോസ്റ്റല്‍ മുറിയില്‍ ചെന്നിരുന്നു കഥയെഴുതിത്തുടങ്ങിയ ബഷീര്‍ എവിടെത്തുടങ്ങുമെന്നറിയാതെ ഉഴലുമ്പോള്‍ റോഡിനപ്പുറം മുനിസിപ്പാലിറ്റി പൈപ്പില്‍ വെള്ളമെടുക്കാന്‍ വന്ന "വിരൂപ' ( നമ്മുടെ സൗന്ദര്യബോധങ്ങള്‍ക്കു പുറത്ത് ) യായ പെണ്‍കുട്ടിയെ കണ്ടുവെന്നും അവളടങ്ങുന്നുവരുടെ അനുഭവങ്ങള്‍ ആരും ഇതുവരെ എഴുതിയില്ലല്ലോ എന്നാശ്ചര്യപ്പെട്ട് ഒരു പ്രണയ കഥ എഴുതിത്തുടങ്ങിയെന്നും ഉപചരിത്രം. എന്തായാലും, അച്ചടിക്കപ്പെടാനായി ബഷീര്‍ ആദ്യമെഴുതിയ വാചകം ഒരു നിവേദനത്തിന്റെ തുടക്കമാണ് ; "പ്രിയപ്പെട്ട കൊച്ചങ്ങുന്നേ, ഒരു കഥ പറയാം. കേള്‍ക്കാന്‍ അപേക്ഷ '.
ലിബറല്‍ മുതലാളിത്ത പൗരസമൂഹത്തില്‍ നിന്നും പുറത്താക്കപ്പെട്ട വിരൂപനായ ഒരു തെണ്ടി, മാന്യലോകത്തിന്റെ പ്രതിനിധിയോട് തന്റെ പ്രണയകഥ പറയുന്നതാണ് "എന്റെ തങ്കം' എന്ന കഥ. ഒരു പെറുക്കിയുടെ ആത്മഗതം എന്നീ കഥയെ വിശേഷിപ്പിക്കാം. മുതലാളിത്താധുനികതയുടെ കൂറ്റന്‍ പല്‍ച്ചക്രങ്ങള്‍ ഓരങ്ങളിലേക്ക് തള്ളിമാറ്റിയ, അദൃശ്യരായവരുടെ കഥ പറഞ്ഞു കൊണ്ടാണ് ബഷീര്‍ സാഹിത്യലോകത്തേക്ക് പ്രവേശിക്കുന്നത്. അതാവട്ടെ, പൗരസമൂഹം സൗന്ദര്യത്തെക്കുറിച്ച് നിര്‍മ്മിച്ചു വെച്ചിട്ടുള്ള എല്ലാ മിത്തുകളെയും ഒന്നൊന്നായി ആക്രമിച്ചു കൊണ്ടാണ് ആഖ്യാനം ചെയ്യപ്പെടുന്നതും. കഥയില്‍ നമ്മള്‍ വായിക്കുന്നു;
"കവികളെല്ലാം ചുറ്റും നിന്ന് വെമ്പലോടെ വാഴ്ക്കത്തക്ക ആകാര സൗഷ്ഠവത്തിന്റെയും സൗന്ദര്യ സമ്പത്തിന്റെയും സമ്മോഹനമായ ഒരു സമ്മേളനമാണ് എന്റെ തങ്കം എന്നു നിങ്ങള്‍ വിശ്വസിച്ചു പോയിട്ടുണ്ടെങ്കില്‍ അതൊരു വലിയ തെറ്റു തന്നെയാണ്. സൗന്ദര്യാരാധകരായ നമ്മുടെ കവികളാരും തന്നെ അവളെ കണ്ടു കാണുകയില്ല. എന്റെ തങ്കത്തിന്റെ നിറം തനിക്കറുപ്പാണ്. വെള്ളത്തില്‍ മുക്കിയെടുത്ത ഒരു തീക്കൊള്ളി. കറുപ്പല്ലാതുള്ള ഭാഗങ്ങളായിട്ടു കണ്ണിന്റെ വെള്ള മാത്രമേയുള്ളൂ. പല്ലും നഖങ്ങളും കൂടി കറുത്തതാണ് '
പൊതു സൗന്ദര്യമാനദണ്ഡങ്ങള്‍ക്കു പുറത്തുള്ള ഈ പെണ്‍കുട്ടിക്ക് തങ്കം എന്നു പേരിട്ട ബഷീര്‍ അവള്‍ക്കും യാചകനായ പെറുക്കിക്കുമിടയില്‍ രൂപപ്പെട്ട സവിശേഷമായ പ്രണയബന്ധത്തിലേക്കാണ് കഥയുടെ ഗതിയെ പായിക്കുന്നത്.
കറുപ്പിന്റെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ച് നാം ചിന്തിച്ചു തുടങ്ങുന്നതിന് ആറ് പതിറ്റാണ്ടെങ്കിലും മുന്‍പ് ബഷീര്‍ തങ്കത്തിന്റെ സൗന്ദര്യത്തെ കഥയില്‍ അബോധപരമായി വിന്യസിക്കുന്നു. അത് ആകാരസൗഷ്ഠവം, മുഖകാന്തി തുടങ്ങിയ മുഖ്യധാരാ സൗന്ദര്യബോധമല്ല, തങ്കം തൊഴില്‍ ചെയ്യുന്നവളാണ് എന്നതാണ്.
"തങ്കത്തിന് അടുത്ത വീട്ടിലെ മുറ്റം തൂപ്പായിരുന്നു ജോലി. ഒരു ദിവസം വെളുപ്പിന് എണീറ്റ മുതലാളിയുടെ മകന്‍ തങ്കത്തെക്കണ്ട് പേടിച്ചു. അതു കാരണം ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. ഇപ്പോള്‍ ഒരു വാഴത്തോട്ടം സൂക്ഷിപ്പാണ് ജോലി. പശുക്കളും മറ്റും കടക്കാതെ നോക്കണം. ചിലപ്പോള്‍ തങ്കം ഇലയും വള്ളിയും കീറിക്കെട്ടി കടകളില്‍ കൊണ്ടു പോകും..'
തൊഴില്‍ ചെയ്യുന്നതിലൂടെ കര്‍തൃത്വത്തിലേക്കുയരുന്ന സ്ത്രീസൗന്ദര്യമാണ് തങ്കത്തിലുള്ളത്. പിന്നീടു നാം ഇത്തരമൊരു സൗന്ദര്യത്തെ ചെറുകാടിന്റെ മുത്തശ്ശിയില്‍ കണ്ടു മുട്ടുന്നുണ്ട്. പല്ലുകള്‍ വരി തെറ്റി നില്‍ക്കുന്നതിനാല്‍ ആളുകളുടെ മുന്നില്‍ ചിരിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന മുത്തശ്ശിയിലെ നാണിയെന്ന നായിക സുന്ദരിയാവുന്നത് അവരുടെ പേരറ്റത്തെ വാല് കൊണ്ടാണ്, നാണി മിസ്ട്രസ്സ് എന്ന അധ്യാപിക. സ്ത്രീ സൗന്ദര്യത്തെക്കുറിച്ചുള്ള വാര്‍പ്പുമാതൃകകളെ ഇളക്കിക്കൊണ്ടാണ് ബഷീര്‍ തുടങ്ങുന്നതെന്നു സാരം.
മുക്കണ്ണന് മിഴികള്‍ക്കുത്സവമേകാന്‍, വെണ്ണതോല്‍ക്കുമുടലില്‍ സുഗന്ധിയാമെണ്ണ തേച്ച്, അരയിലൊറ്റമുണ്ടുമായ് തിണ്ണ മേലമരുന്ന നതാംഗിമാരെ സൗന്ദര്യമാനദണ്ഡമായി മുഖ്യധാരാ സാഹിത്യം അവതരിപ്പിക്കുന്ന കാലത്താണ് തങ്കത്തിന്റെ വരവ്. നതാംഗി എന്ന വാക്കിനര്‍ത്ഥം തന്നെ സ്തനഭാരം കൊണ്ട് അല്‍പ്പം കുനിഞ്ഞവള്‍ എന്നാണ്. ഇന്ദുലേഖയുടേത്, കസവിന്റെ കരയും തൊലിയുടെ നിറവും വിഭജിക്കപ്പെടുന്നതിന്റെ അതിര്‍ത്തി തിരിച്ചറിയാത്ത സൗന്ദര്യമാണെങ്കില്‍ തങ്കത്തിന്റേത് മുഖ്യധാരയാല്‍ ആട്ടിയോടിക്കപ്പെട്ട പുറമ്പോക്കില്‍ തൊഴില്‍ ചെയ്തു തന്‍ കാലില്‍ നില്‍ക്കുന്നതിന്റെ സൗന്ദര്യമാണ്. ആദ്യത്തേതില്‍, പുരുഷനോട്ടത്തിനായി (Male gaze) വസ്തുവത്കരിക്കപ്പെട്ട സ്ത്രീശരീരമാവുന്നു സൗന്ദര്യം,രണ്ടാമത്തേതില്‍ പുരുഷാധികാര സൗന്ദര്യബോധത്തെ കൊഞ്ഞനം കുത്തിക്കൊണ്ടുയിര്‍ക്കുള്ളുന്ന കര്‍തൃബോധമാവുന്നു സൗന്ദര്യം. ആത്മാനുരാഗിയായ പുരുഷന്റെ മാറ്റൊലിയായി (Echo of a narcist) സ്ത്രീയെ മനസിലാക്കുന്ന ആധുനിക സൗന്ദര്യബോധത്തിന്റെ അടിത്തട്ടില്‍ ആഞ്ഞടിക്കുന്നു ബഷീര്‍ എന്നു സാരം.

തകഴി
തകഴി, ദേവ് അടക്കമുള്ള പുരോഗമന സാഹിത്യകാരന്‍മാരില്‍ നിന്ന് ബഷീര്‍ വിഛേദിക്കപ്പെടുന്നത് പീഡിത വര്‍ഗത്തോടുള്ള വീക്ഷണപരമായ വ്യത്യാസത്തിലാണ്. തെണ്ടികളോടും പീഡിതരോടുമുള്ള ദയാവായ്‌പോ കാരുണ്യമോ ബഷീര്‍ സാഹിത്യത്തിലില്ല. സോഷ്യലിസ്റ്റ് റിയലിസത്തിന്റെ അഭ്യന്തര വൈരുധ്യമായി ഇ.എം.എസ് തന്നെ ചൂണ്ടിക്കാണിച്ച ടൈപ്പുകള്‍ ബഷീര്‍ സാഹിത്യത്തില്‍ കാണുക സാധ്യമല്ല. ദേവിന്റെ പപ്പു, അടിസ്ഥാന വര്‍ഗ്ഗമായിരിക്കെത്തന്നെ ആദര്‍ശവാനാണ്. ക്ഷുഭിതരും മാനുഷിക നന്മയുടെ മൂര്‍ത്തീഭാവങ്ങളുമായ സോഷ്യലിസ്റ്റ് റിയലിസ്റ്റ് കഥാപാത്രങ്ങള്‍ക്ക് പകരം, മാനുഷികമായ എല്ലാ വൈരുധ്യങ്ങള്‍ക്കുമകമേ ജീവിക്കുന്ന പച്ചയായ മനുഷ്യരാവുന്നു ബഷീറിയന്‍ കഥാപാത്രങ്ങള്‍. അതിലെ നായകന്മാര്‍ പോക്കറ്റടിക്കാരും മുച്ചീട്ടുകളിക്കാരും കള്ളന്മാരുമാണ്. ബഷീറിയന്‍ സാഹിത്യം മുഴുക്കെ എടുത്താല്‍ കാണാവുന്ന ഏറ്റവും സുന്ദരിയായ നായിക സൈനബ, പ്രത്യക്ഷപ്പെടുന്നതു തന്നെ ചന്തക്കടവത്ത് തന്ത്രപരമായി വാഴക്കുല മോഷ്ടിക്കുന്ന രംഗത്താണ്. മണ്ടന്‍ മുത്തപയ്ക്ക് പുഴുങ്ങിയ കോഴിമുട്ട പുട്ടിനകത്തൊളിപ്പിച്ചു കൊടുക്കുകയും നാല്പതണ കൊടുക്കാനുണ്ടായിട്ടും ചുണ്ണാമ്പ് കൊണ്ട് പേരും കരി കൊണ്ട് കാശുമെഴുതിവെച്ച സൈനബയുടെ വിഖ്യാതമായ വാതില്‍പ്പലക ഫലകത്തില്‍ 2 അണ മാത്രമായി കൊടുക്കാനുള്ളവനായി മുത്തപ രേഖപ്പെടുത്തപ്പെടുന്നതും നാം കാണുന്നു. അഥവാ, അതീതലോകങ്ങളിലെ രാഷ്ട്രീയ ശരികളെക്കുറിച്ച് നാമാലോചിക്കുന്ന കാലത്ത് ശരി/തെറ്റ് ദ്വന്ദ്വങ്ങളെ പൊളിച്ചു കൊണ്ട് ബഷീര്‍ മറ്റൊരു സമാന്തര ലോകം കെട്ടിപ്പടുക്കുന്നു. അതാണ് സ്ഥലം. അഥവാ പൗരസമൂഹ (Civil society) ത്തിന്റെ രാഷ്ട്രബന്ധിത ദേശത്തിനു പകരം അലഞ്ഞുതിരിയലിന്റെ (Nomadic) ബദല്‍ ദേശം ബഷീര്‍ സാഹിത്യത്തില്‍ ഉയിര്‍ക്കൊള്ളുന്നു.
സ്ഥലത്തിന്റെ ചരിത്രവും ഭാരതമാതാവെന്ന ചിത്രവും
താന്‍ സ്ഥലത്തിന്റെ വിനീതനായ ചരിത്രകാരനാണെന്ന് ബഷീര്‍ നിരന്തരം ആവര്‍ത്തിക്കുന്നതു കാണാം. നേരത്തെപ്പറഞ്ഞ ആധുനികതയുടെ കാഴ്ചവട്ടത്തിന് പുറത്തുള്ളവരാണ് സ്ഥലവാസികള്‍. ആനവാരി രാമന്‍ നായര്‍, പൊന്‍കുരിശു തോമാ തുടങ്ങിയവരുടെ പുറമ്പോക്ക് യുക്തി വാഴുന്ന (ഈ ലോകം ഇതിലുള്ള എല്ലാവരുടേതുമാണ്. സ്വകാര്യ ഉടമ നിഷിദ്ധം. ആര്‍ക്കും ആരുടേതും എടുക്കാം. ഇങ്ങനെയുള്ള സമത്വസുന്ദരമായ ദര്‍ശനമാണ് ആനവാരിയുടേതും പൊന്‍കുരിശിന്റേതും) മുഴയന്‍ നാണുവിന്റെ അഭിപ്രായത്തില്‍ ലോകത്തിന്റെ നടുമധ്യമാണ് ഈ സ്ഥലം. സ്ഥലത്തെ പൊട്ടും പൊടിയും ചെറുതും വലുതുമായ ജനസംഖ്യ രണ്ടായിരത്തി ഇരുന്നൂറ്റിപ്പന്ത്രണ്ടാണ്. ഒടുവിലത്തെ രണ്ട് മനുഷ്യരല്ല, ഗജകുലത്തില്‍ പിറന്ന കൊച്ചു നീലാണ്ടനും പാറുക്കുട്ടിയുമാവുന്നു.
ബഷീറിയന്‍ നര്‍മ്മത്തിന്റെ ഒരാവിഷ്‌കരണമല്ല ഈ സ്ഥലമെന്ന സങ്കല്പം. സ്ഥലം അതിരാണിപ്പാടമോ മാല്‍ഗുഡിയോ പോലെ ദേശരാഷ്ട്രത്തിന്റെ ഒരു മിനിയേച്ചര്‍ പതിപ്പല്ലെന്നും തീയ്യൂര്‍, കോക്കാഞ്ചിറ പോലുള്ള അരികുദേശങ്ങളുടെ ആദിരൂപമാണെന്നും സുനില്‍ പി.ഇളയിടം ചൂണ്ടിക്കാട്ടുന്നത് ഇവിടെ സംഗതമാണ്. ഇന്ത്യയെന്ന ദേശരാഷ്ട്ര ഭാവന മുഴുവന്‍ വ്യവഹാരങ്ങളെയും നിര്‍ണ്ണയിക്കുന്ന ഘട്ടത്തിലാണ് ബഷീര്‍ അരികുലോകങ്ങളിലേക്ക് നീങ്ങുന്നത്. നവോത്ഥാന മാനവികതയുടെ രാഷ്ട്രീയ ബോധ്യത്തിനകമേ തന്നെ അതിന്റെ എതിര്‍ ലോകങ്ങളെ ബഷീര്‍ സാഹിത്യം അഭിസംബോധന ചെയ്യുന്നു. ഈ സവിശേഷത പ്രത്യക്ഷമായിത്തന്നെ "ഭാരതമാതാ' എന്ന കഥയില്‍ കാണാം.

"ഭാരതമാതാ' ഒരു പടം വരയുടെ കഥയാണ്. കാമുകിയെ / ലോകത്തെ മുഴുക്കെ പുറത്താക്കി ചിത്രകാരന്‍ ഭാരത മാതാവിനെ കാന്‍വാസില്‍ വരക്കുന്നതിനിടെ സംഭവിക്കുന്ന കാര്യങ്ങളാണ് കഥാതന്തു. ദേശരാഷ്ട്രങ്ങളുടെ രൂപീകരണ സന്ദര്‍ഭങ്ങളില്‍ തന്നെ അവയുടെ മാനുഷികവത്കരിക്കപ്പെട്ട കലാപ്രതിനിധാനങ്ങള്‍ എല്ലാ സമൂഹങ്ങളിലും രൂപപ്പെടുന്നുണ്ട്. യൂജിന്‍ ദെലേക്രോയിക്‌സിന്റെ വിഖ്യാതമായ ചിത്രം Liberty Leading the People നോക്കുക. ഫ്രഞ്ച് വിപ്ലവകാലത്ത് വരയ്ക്കപ്പെട്ട ഈ ചിത്രം വലതു കൈയില്‍ ഫ്രഞ്ച് പതാകയും ഇടതു കൈയില്‍ റൈഫിളുമേന്തി അര്‍ധനഗ്‌നയായ ഒരു യുവതി ബാരിക്കേഡുകള്‍ ചാടിക്കടന്നു ആയുധധാരികളായ ജനങ്ങളെ നയിച്ചു കൊണ്ട് മുന്നേറുന്നതിന്റെ ചിത്രണമാണ്. റിയലിസ്റ്റ് സങ്കേതത്തില്‍ വരയ്ക്കപ്പെട്ട ഒന്ന്. ഫ്രാന്‍സിനെ സുന്ദരിയും തെരുവില്‍ നിന്നെഴുന്നേറ്റു വരുന്നവളുമായ ഒരു യുവതിയോട് ഉപമിച്ച ഈ ചിത്രത്തിന്റെ മറുഭാഗത്താണ് ഭാരതമാതാവിനെക്കുറിച്ചുള്ള ചിത്രമെഴുത്തുകളുള്ളത്. കല്‍ക്കട്ടയില്‍ നിന്ന് അടിച്ചിറക്കപ്പെട്ട നൂറ് കണക്കിന് ലിത്തോഗ്രാഫ് പ്രിന്റുകളില്‍ ഹിന്ദു ദേവതയായ ദുര്‍ഗ്ഗയുടെ ഭാവാഹാവാദികളായിരുന്നു ഭാരതമാതാവിന്. അബനീന്ദ്രനാഥാടാഗോറിന്റെ ഭാരത് മാതാ ഈ ദുര്‍ഗ്ഗാ സങ്കല്പനത്തിന്റെ പൂര്‍ണതയിലാണുദയം കൊണ്ടത്.
ഇരുപതാം നൂറ്റാണ്ട് തുടക്കഘട്ടത്തിലെ ദുര്‍ഗ്ഗാ-ഭാരതമാതാവ് തര്‍ജ്ജമകള്‍ നിര്‍മ്മിച്ച രാഷ്ട്രീയത്തിനെതിരെ വന്ന ഏറ്റവും പ്രധാന ചിത്രം അമൃതാ ഷെര്‍ഗിലിന്റെ Mother India ആണ്. ഒരു രാഷ്ട്രീയ പ്രസ്താവന എന്ന നിലയില്‍ വായിച്ചെടുക്കാവുന്ന ആ ചിത്രം നിരാംലംബയും ദു:ഖിതയും രണ്ടു

പെണ്‍കുട്ടികളുടെ അമ്മയുമായ ഒരു ഗ്രാമീണ യുവതിയെയാണ് ഭാരതമാതാവായി അവതരിപ്പിക്കുന്നത്. ഒരു ശരാശരി ഇന്ത്യന്‍ യുവതിയായി ഷെര്‍ഗില്‍ കണ്ട ഭാരതമാതാവിനെ, അല്‍പ്പം കൂടി തീക്ഷ്ണമായവതരിപ്പിക്കുകയാണ് ബഷീറിന്റെ കഥ. കഥയിലേക്ക്; ചിത്രകാരന്‍ അബനീന്ദ്രനാഥാ ടഗോറിന്റെ ഭാരതമാതാവിന് സമാനമായാണ് ഭാരതത്തെ വരച്ചു വെച്ചിട്ടുള്ളത്. പിറ്റേന്നാള്‍ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിക്കാനുള്ള ചിത്രമാണത്. ചിത്രം വര മുഴുമിപ്പിക്കുന്നതിനിടെയാണ് ആ വീട്ടിലേക്കൊരു യാചകി വന്നു കയറുന്നത്.
"കണ്ണ് കുഴിഞ്ഞ്, കവിളൊട്ടി, എല്ലുകള്‍ പൊന്തി അകത്തേക്കു വളഞ്ഞ ഒരു യാചകി. ദേഹമാകെ ചിരങ്ങു വന്നളിഞ്ഞ ഒരാണ്‍കുഞ്ഞിനെ എളിയില്‍ വെച്ച്, വയറുന്തി നില്‍ക്കുന്ന അന്ധബാലികയെ മുന്നില്‍ നിര്‍ത്തിയാണ് അവള്‍ ചിത്രകാരന്റെ മുറ്റത്തേയ്ക്കു കടന്നു വന്നത് '
കാമുകി ആ യാചക കുടുംബത്തിന് വയറു നിറയെ ഊണ് നല്‍കി. കാമുകിയുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് ഒടുക്കമാ ചിത്രം അവള്‍ക്ക് ഒരു വട്ടം കാണിച്ചു കൊടുക്കാന്‍ ചിത്രകാരന്‍ തയ്യാറാവുന്നത്. വാതില്‍ തുറന്ന് സ്തബ്ധയായി അവള്‍ മിഴിച്ചു നിന്നു. നീലക്കടലിലുള്ള ഇന്ത്യാഭൂപടത്തില്‍ ഭാരതമാതാവ്. സ്വാതന്ത്ര്യപതാകയാല്‍ മാറിടം മറച്ച ഇടതു കൈയില്‍ ചര്‍ക്കയും വലതുകൈയില്‍ ഗീത, ബൈബിള്‍, ഖുര്‍ആന്‍ എന്നീ ഗ്രന്ഥങ്ങളും പിടിച്ച് വിടര്‍ന്ന കേശഭാരം പാറിപ്പറപ്പിച്ച് സന്തോഷം തുളുമ്പുന്ന മുഖവും സ്‌നേഹം നിറഞ്ഞ കണ്ണുകളുമുള്ള സുന്ദരിയായ ഭാരതമാതാവിനെ അല്പനേരം നോക്കി നിന്ന് അവള്‍ ചിത്രകാരനോട് മറ്റൊരാവശ്യമുന്നയിക്കുന്നു.
"ഉച്ചയ്ക്കു വന്ന യാചകിയും കുട്ടികളുമില്ലേ?'
"ങ്ഹാ '
"അവരുടേത് ഒന്ന് നാളെ എഴുതണം (വരയ്ക്കണം) - പ്രദര്‍ശനത്തിനയക്കാം'
"ഛേ...അതോ'
'ങ്ഹാ.. അതാണല്ലോ പിന്നെ സത്യമായ...'
"ഹൃദയവേദനയോ?'
"ഹല്ല!''
"പിന്നെ?'
"ഭാരതമാതാ'
പുറമ്പോക്ക് രാഷ്ട്രീയത്തിന്റെ നിര്‍മ്മാണ കൗശലമാണ് ബഷീറിന്റെ പുകള്‍പെറ്റ ഭാഷാശൈലിയാവുന്നത്.
കോടിക്കണക്കിന് നിരാംലബരുടെ നിസ്വജീവിതങ്ങളുടെ ദരിദ്രനാരായണന്‍മാരുടെ ചിഹ്നത്തിലേക്ക് ദേശരാഷ്ട്ര ഭാവനയെ പരാവര്‍ത്തനം ചെയ്യുന്ന ബദല്‍ രാഷ്ട്രീയം കഥയ്ക്കവസാനം വിടര്‍ന്നു നില്‍ക്കുന്നു. അത് ആധുനിക ദേശരാഷ്ട്രമല്ല, ദേശീയ സങ്കല്പത്തിന്റെ പുറമ്പോക്കുകളില്‍ നിന്നു പുതിയ രാഷ്ട്രത്തെ ഭാവന ചെയ്യലാണ്. ഈ പുറമ്പോക്ക് രാഷ്ട്രീയത്തിന്റെ നിര്‍മ്മാണ കൗശലമാണ് ബഷീറിന്റെ പുകള്‍പെറ്റ ഭാഷാശൈലിയാവുന്നത്.
ശബ്ദങ്ങള്‍, ശബ്ദങ്ങള്‍, ശബ്ദങ്ങള്‍.
ബഷീറിന്റെ മാസ്റ്റര്‍ പീസ് നോവലിന്റെ പേര് "ശബ്ദങ്ങള്‍' എന്നായത് യാദൃശ്ചികമായല്ല. ബഷീര്‍ കൃതികള്‍ ശബ്ദങ്ങളുടെ കാര്‍ണിവലാണെന്ന് പ്രദീപന്‍ പാമ്പിരികുന്ന് നിരീക്ഷിക്കുന്നുണ്ട്. "എന്താണീ ലോകത്തു കാണാനുള്ളത്. എല്ലാം ഞാന്‍ കേള്‍ക്കുന്നുണ്ടല്ലോ?' എന്ന് ശബ്ദങ്ങളിലെ കണ്ണുപൊട്ടന്‍ തെണ്ടി ചോദിക്കുന്നതും നാം കേള്‍ക്കുന്നു. വാക്കുകളുടെ അര്‍ത്ഥത്തിലേക്കല്ല,
ശബ്ദങ്ങളുടെ പ്രയുക്തതയിലേക്കാണ് ബഷീര്‍ സാഹിത്യം നീങ്ങുന്നത്. അതുവഴി വരമൊഴിയുടെ സ്ഥാപന സൗന്ദര്യബോധത്തെ വാമൊഴിയുടെ ബദല്‍ സൗന്ദര്യം വെച്ചളക്കാനാണ് അവ ശ്രമിക്കുന്നത്. ഒരു പക്ഷേ പില്‍ക്കാലത്ത് ഏറ്റവും തെറ്റായി വായിക്കപ്പെട്ടത് ഈ ശബ്ദ വിന്യാസത്തെയാണ്. പുളുങ്കൂസന്‍ വ്യാകരണമെന്ന ബഷീറിയന്‍ പരിഹാസം വ്യാകരണ വിരുദ്ധനും വ്യാകരണമറിയാത്തയാളുമായി അദ്ദേഹത്തെ സ്ഥാനപ്പെടുത്തുന്നതിന് ഉപോദ്ബലകവുമായി.
ബഷീര്‍ വ്യാകരണമല്ല തെറ്റിക്കുന്നത്, വ്യാകരണം ഭാഷയില്‍ അബോധമായി ചെലുത്തുന്ന അധികാരത്തെയാണ്. ഭാഷണഭേദങ്ങളെ തട്ടി നിരപ്പാക്കി മാനകീകൃത പദങ്ങളെ വിന്യസിക്കുന്ന പ്രക്രിയ വ്യാകരണത്തിലുണ്ട്. പര്യായപദങ്ങളിലൂടെയാണ് ഭാഷാധികാരം സ്ഥാപിക്കപ്പെടുന്നത്. ഒരു സൂചിതത്തിന് ഒന്നിലധികം സൂചകങ്ങളുണ്ടെങ്കില്‍, സൂചകങ്ങള്‍ തമ്മില്‍ ശ്രേണീകരണ ബന്ധമുണ്ടാവും. അത് വ്യാകരണപരമല്ല, സാംസ്‌കാരികമാണ്. ജലം, വെള്ളം, നീര്, തീര്‍ത്ഥം എന്നിവയെല്ലാം ഒരേ സൂചിതത്തിലാണ് ചെന്നു മുട്ടുന്നതെങ്കിലും അവ തമ്മില്‍ മേല്‍ കീഴ് ബന്ധമുണ്ടല്ലോ. ഭാഷ അധികാരത്തോടൊട്ടുന്നത് ഈ തലത്തിലാണെന്നു പറയാം. സഹസംബന്ധാത്മക (Paradigmatic) ബന്ധത്തിന്റെ ശ്രേണീകരണമാണ് ചില വാക്കുകളെ കൂടുതല്‍ നല്ല വാക്കുകളാക്കുന്നത്. പുതിയ കാല കവിത പര്യായങ്ങളവസാനിച്ച കാലത്തിന്റെ കവിതയാണെന്ന് എസ്.ജോസഫ് പറയുന്നുണ്ടല്ലോ. നമ്മുടെ കാലത്തെ വലിയ കവികളിലൊരാളായ അനിതാ തമ്പി വാക്കുകളുടെ ഈ കളിയെ മുന്‍നിര്‍ത്തിയാണ് "ആലപ്പുഴവെള്ള' മെഴുതുന്നത്.
"ആലപ്പുഴ നാട്ടുകാരി
കരിമണ്ണുനിറക്കാരി
കവിതയില്‍ എഴുതുമ്പോള്‍
"ജലം' എന്നാണെഴുതുന്നു!
കവി ആറ്റൂര്‍ ചോദിച്ചു,
"വെള്ളം അല്ലേ നല്ലത്?'
ബഷീര്‍ വ്യാകരണമല്ല തെറ്റിക്കുന്നത്, വ്യാകരണം ഭാഷയില്‍ അബോധമായി ചെലുത്തുന്ന അധികാരത്തെയാണ്.
വെള്ളം തൊണ്ടു ചീഞ്ഞ മണമുള്ള, ഉപ്പു ചേര്‍ന്ന രുചിയുള്ള, കടും ചായ നിറമുള്ള അനുഭവമാണ് കവിതയില്‍. ജലമാകട്ടെ തെക്കന്‍ നാട്ടിലെവിടെയോ പെയ്യുന്ന നിലം തൊടും മുന്‍പുള്ള തെളിനീരെന്ന അറിവും. അനുഭവത്തിന്റെ (ആലപ്പുഴ പൂഴിമണ്ണ് തിരളുന്നതാണ് വെള്ളമെന്നു കവിത ) ഭാഷ മാനകീകൃത വാക്കുകളല്ല, ഭാഷണ ശബ്ദങ്ങളാണ്.
ഈ ശബ്ദങ്ങളെയാണ് ബഷീര്‍ സാഹിത്യം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നത്. അര്‍ത്ഥമില്ലാത്ത അസംഖ്യം വാക്കുകളായി (ഹുന്ത്രാപ്പി ബുസ്സാട്ടോ, ഡങ്ക് ഡിങ്കാഹോ....) പ്രാകൃതമായ ശബ്ദങ്ങളായി (ഹലിഹലിയോ ഹലി, ഹുലാലോ, ഹന്തൊന്ത്.....) ഭാഷണഭേദങ്ങളായി ( ചൊറിയമ്പുഴു, ചൊറിയമ്പുയു, ചൊറിയമ്പുഷു, ജൊറിയമ്പുശു....) അവ നിറയുന്നു. ബഷീര്‍ സാഹിത്യം വരമൊഴിയില്‍ നിന്നു വാമൊഴിയിലേക്കുള്ള സഞ്ചാരമാകുന്നത് ശബ്ദങ്ങളുടെ സുലഭോപയോഗം കൊണ്ടാണ്. മാനകീകൃത ഭാഷയെ സംസ്‌കാരത്തിന്റെ കേന്ദ്രമാക്കുന്ന ആധുനികതായുക്തിക്കെതിരായ പ്രതിരോധമായി ഈ പ്രയോഗങ്ങള്‍ മാറുന്നു. ഭാഷണത്തിന്റെ ഈ വിധ്വംസകത കൊണ്ട് ആര്‍ത്ഥികഘടനയെ ഉടനീളം തകര്‍ക്കാനും ബഷീറിയന്‍ സാഹിത്യം ശേഷി നേടുന്നതു ചേര്‍ത്തു വായിക്കാവുന്നതാണ്. മുന്‍കൂറായി കരുതപ്പെട്ട അര്‍ത്ഥങ്ങള്‍ അവസാന ഖണ്ഡികയില്‍ തലകീഴ് മറിയുന്ന പ്രതിഭാസം ബഷീറിയന്‍ സാഹിത്യത്തിന്റെ സാമാന്യ സ്വഭാവമാണ്. ഊന്നലിലെ വ്യത്യാസം കൊണ്ടു തന്നെ അര്‍ത്ഥ ഘടന മാറുന്ന പ്രകടനങ്ങളാണ് പല ഖണ്ഡങ്ങളും. പ്രസിദ്ധമായ "ആ പൂവ് നീയെന്തു ചെയ്തു.. ' എന്ന അനുരാഗത്തിന്റെ ദിനങ്ങളിലെ ഖണ്ഡമെടുക്കാം. രണ്ടു വട്ടം ഉപയോഗിക്കപ്പെടുന്ന "ഓ..... '' എന്ന ശബ്ദം അര്‍ത്ഥത്തിന്റെ മുന്നുപാധികളെ തകിടം മറിക്കുന്നതു കാണാം.
ഭാഷണപ്രയോഗം കൊണ്ട് ആധുനികതയുടെ വടിവൊത്ത ലോകത്തെ അകമേ പിളര്‍ത്ത ഏറ്റവുമുജ്ജ്വല പാത്ര സൃഷ്ടിയായി "ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നി'ലെ കുഞ്ഞുപാത്തുമ്മ മാറുന്നത് ചേര്‍ത്തു വായിക്കാവുന്നതാണ്. മുണ്ടും കുപ്പായവും മാറ്റി സാരിയും ബ്ലൗസും ധരിപ്പിച്ച് കുഞ്ഞുപാത്തുമ്മയെ ആദര്‍ശ വനിതയാക്കുന്ന ആയിഷയാണ് ശരി എന്നു പാഠത്തിന്റെ ബോധം നമ്മോടു പറയുന്നുവെങ്കിലും പാഠത്തിന്റെ അബോധം ഈ പറച്ചിലിനെ അട്ടിമറിക്കുന്നത് കാണാം. വായനാവസാനം നിസാര്‍ അഹമ്മദും ആയിഷയുമടങ്ങുന്നവര്‍ വിസ്മൃതിയിലേക്ക് തള്ളിമാറ്റപ്പെടുകയും കുഞ്ഞുപാത്തുമ്മ തെഴച്ചുകയറുകയും ചെയ്യുന്ന മാന്ത്രികത ആ കൃതിയിലുണ്ട്. "ന്തിനാ വയക്കിടണത് ! ചുമ്മായിരി ' എന്നു കൊത്തു കൂടുന്ന കുരുവികളെ ശാസിക്കുന്ന, "പറഞ്ഞാ കേക്ക്‌കേല ' എന്ന് മരക്കൊമ്പിലിരിക്കുന്ന അണ്ണാനോട് പരിഭവം പറയുന്ന കുഞ്ഞുപാത്തുമ്മയുടെ പ്രാകൃതവും നൈസര്‍ഗ്ഗികവുമായ നിഷ്‌കളങ്കതയാണ് കഥയുടെ അന്തസത്തയാവുന്നത്. പ്രകൃതിയെ തന്റെ തന്നെ ശരീരത്തിന്റെ ഭാഗമായിക്കാണുന്ന ദര്‍ശനമാണ് അവളെ നായികയാക്കുന്നതെന്നു സാരം. ചുറ്റുപാടിനെ തന്റെ അജൈവ ശരീരമാക്കുന്ന കുഞ്ഞുപാത്തുമ്മ മറികടക്കുന്നത് മുതലാളിത്തം നിര്‍മ്മിച്ച അന്യവത്കരണത്തെയാണ്.
ഇങ്ങനെ, എണ്ണമറ്റ സ്ഥാനങ്ങളില്‍ മുതലാളിത്താധുനികത നിര്‍മ്മിച്ച ഭദ്രലോകങ്ങളെ അതിനുള്ളില്‍ കടന്ന് വിധ്വംസകമായി ആക്രമിക്കുന്നു ബഷീറിയന്‍ സാഹിത്യം. അതാണ് ബഷീറിയനിസത്തിന്റെ രാഷ്ട്രീയമാവുന്നത്. നിശ്ചയമായും നവോത്ഥാനം സൃഷ്ടിച്ച വെളിച്ചത്തെക്കുറിച്ചുള്ള അഭിവാഞ്ജ ബഷീര്‍ സാഹിത്യത്തിന്റെ ഭാവുകത്വത്തെ നിര്‍ണ്ണയിക്കുമ്പോഴും പാഠത്തിന്റെ അബോധഘടന അതിനെ മൈനര്‍ ലിറ്ററേച്ചര്‍ ആക്കിത്തീര്‍ക്കുന്നു. മൈനര്‍ ലിറ്ററേച്ചറിന് തത്തുല്യമായ മലയാള പദമെന്താണെന്നറിയില്ല, എങ്കിലും പുറമ്പോക്ക് സാഹിത്യം എന്നതിനെ വിളിക്കാമെന്നു തോന്നുന്നു. ആധുനികതയും രാഷ്ട്രഭാവനയും കല്പന ചെയ്ത മാന്യ പൗരസമൂഹം അദൃശ്യവത്കരിക്കുകയും ഓരങ്ങളിലേക്ക് തളളി മാറ്റുകയും ചെയ്ത പുറമ്പോക്കുകളുടെ ചരിത്രമാണ് ബഷീര്‍ എഴുതിയത്. ആ അര്‍ത്ഥത്തില്‍ വിനീതനായ ആ ചരിത്രകാരന്‍ രാഷ്ട്രീയമാവുന്നു ശൈലി കൊണ്ടും ഭാഷകൊണ്ടും ഭാവന കൊണ്ടും പറഞ്ഞു വെച്ചത്. കാഫ്കയും ബഷീറും തമ്മിലുള്ള സാമ്യതയില്‍ നിന്നു തുടങ്ങിയ ഈ ആലോചന അത്തരമൊരു പ്രമേയത്തില്‍ തന്നെ അവസാനിപ്പിക്കട്ടെ. അത്ഭുതപ്പെടുത്തുന്ന സാമ്യത കാണുന്ന ഇരു വാചകങ്ങള്‍ എടുത്തെഴുതിക്കൊണ്ട്. "I am free, that's why I am lost ' എന്ന് കാഫ്ക, "Why should I be free, who wanted freedom ' എന്ന് ബഷീര്‍. ആധുനികത ഭാവന ചെയ്ത മനുഷ്യസ്വാതന്ത്ര്യം ചെറിയ മതില്‍ക്കെട്ടില്‍ നിന്ന് വലിയ മതില്‍ക്കെട്ടിലേക്കുള്ള പറിച്ചു നടല്‍ മാത്രമാണെന്ന് അവര്‍ രണ്ടു പേരും രണ്ട് രീതിയില്‍ പറഞ്ഞു വെച്ചു.
( ചില ആശയങ്ങള്‍ക്ക് ബി.രാജീവന്‍, എ.ടി.മോഹന്‍രാജ്, സുനില്‍ പി.ഇളയിടം എന്നിവരുടെ ബഷീര്‍ പഠനങ്ങളോട് കടപ്പാട്)
അബ്ദുൾ ഗനി
6 Jul 2020, 05:39 PM
എല്ലാ തരത്തിലും ബഷീർ ജനകീയനാണ്. വിശ്വവിഖ്യാതനാണ്.മലയാള ഭാഷയുള്ള കാലം വരെ ബഷീറും ബഷീർ സാഹിത്യങ്ങളും നിലനിൽക്കുക തന്നെ ചെയ്യും. അർഹിക്കുന്ന അംഗീകാരങ്ങൾ ഔദ്യോഗിക തലത്തിൽ ബഷീറിന് ലഭിച്ചില്ല എന്ന പരാതി നിലനിൽക്കുന്നുമുണ്ട്.
പി ജെ. മാത്യു
6 Jul 2020, 02:55 PM
A very wellwritten piece.
Prajil Kv
6 Jul 2020, 12:32 PM
മൈനർ ലിറ്ററേച്ചറിന്റെ കൂടുതൽ സാധ്യതകളെ ബഷീറിൽ കാണാൻ സാധിക്കുന്നുണ്ട്.
Shivaji
5 Jul 2020, 06:29 PM
Enjoyed reading it. Very significant insights. Thanks.
assif Kooriyad
5 Jul 2020, 05:48 PM
വേറിട്ട വായന
ബിന്ദു കൃഷ്ണൻ
Dec 23, 2020
5 Minutes Listening
P Sudhakaran
7 Jul 2020, 10:26 PM
Bashers only Basheer Every reading gives enthusiasm thanks