മുമ്പും പാര്‍ട്ടി പ്രതിസസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതുപോലെ ഇന്ന് ചില വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുമുണ്ട്. ഇതുപോലുള്ള പ്രതിസന്ധികളെ മുമ്പ് പലതവണയും മറികടന്നതുപോലെ കൃത്യമായ ഫോക്കസുണ്ടെങ്കില്‍ ഇനിയും അതിനു കഴിയുമെന്ന അങ്ങേയറ്റത്തെ ആത്മവിശ്വാസം എനിക്കുണ്ട്. കാരണം ഇന്ത്യയ്ക്ക് വിശ്വാസയോഗ്യമായ ഒരു ദേശീയ ബദല്‍ ആവശ്യമുണ്ട്. കോണ്‍ഗ്രസിനു മാത്രമേ അതു നല്‍കാന്‍ സാധിക്കൂ- ശശി തരൂരിനോട് എന്‍.ഇ. സുധീര്‍ സംസാരിക്കുന്നു.
27 Jul 2020, 10:05 AM
എന്‍.ഇ.സുധീര്‍: ഈ കോവിഡ് 19 പാന്‍ഡെമിക്ക് കാലത്ത് ഒരു ഗ്ലോബല്‍ ലീഡര്‍ഷിപ്പിന്റെ അഭാവം തുറന്നു കാട്ടപ്പെടുന്നുണ്ടോ? ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടായിരിക്കുന്ന അമേരിക്കയ്ക്ക് "ലോക നേതാവ് ' എന്ന പരമ്പരാഗത കല്പിത സ്ഥാനം മുമ്പെന്നപോലെ പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ലെന്ന അഭിപ്രായം പലര്‍ക്കുമുണ്ട്. അങ്ങനെയൊക്കെയാണെങ്കില്‍ ലോകത്തിന്റെ ഭാവിയില്‍ ഇതെന്തു മാറ്റത്തിനാണ് സാധ്യതയൊരുക്കുക ? ലോകക്രമത്തില്‍ എന്തെങ്കിലും മാറ്റം വന്നതായി താങ്കള്‍ക്ക് തോന്നുന്നുണ്ടോ?
ശശി തരൂര്‍: കോവിഡാനന്തര ലോകത്തെക്കുറിച്ച് എനിക്കും ആശങ്കകളുണ്ട്. പോപ്പുലിസത്തിലേക്കും ഐസൊലേഷനിസത്തിലേക്കുമുള്ള ചുവടുവെപ്പുകളും ആഗോളവത്കരണത്തിനെതിരായ സാംസ്‌കാരിക സാമ്പത്തിക ഉപരോധങ്ങളും നമ്മള്‍ വൈറസിന്റെ വരവിനു മുമ്പേ കണ്ടതാണ്. തീര്‍ച്ചയായും അതിനെല്ലാം ആക്കം കൂടുവാന്‍ പോകുകയാണ്. ട്രംപിനു കീഴില്‍ അമേരിക്ക ഗ്ലോബല്‍ തിയറ്ററിലെ പരമ്പരാഗത നേതൃപദവിയില്‍ നിന്നൊഴിഞ്ഞതിനെത്തുടര്‍ന്ന് സൃഷ്ടിക്കപ്പെട്ട ശൂന്യതയുമുണ്ട് ഇവിടെ. ജിയോ പൊളിറ്റിക്കല്‍ മുന്നേറ്റങ്ങള്‍ക്ക് ഇത് രാസത്വരകമായി വര്‍ത്തിച്ചിട്ടുണ്ട് എന്നതും നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്.
ലോകമെമ്പാടും, മുമ്പത്തെ "കണ്‍സോളിഡേറ്റഡ് ഡമോക്രസികളിലടക്കം' ജനാധിപത്യത്തിനു ലഭിക്കുന്ന പിന്തുണ ആശങ്കപ്പെടുത്തും വിധം നേര്‍ത്തു വരുന്നതായും ജനാധിപത്യ പ്രകിയയോട് പൊതുവില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചു വരുന്നതായും അവര്‍ വിലയിരുത്തുന്നു. പ്രത്യേകിച്ച് "മില്ലനിയല്‍' തലമുറയ്ക്കിടയില്‍.
വ്യാപാര നിയന്ത്രണങ്ങളുടെ തിരിച്ചു വരവ്, നിര്‍മ്മാണ വിതരണ ശൃംഖലകളെ സ്വദേശത്തേക്ക് പ്രത്യാനയിക്കല്‍, അന്താരാഷ്ട്ര തലത്തിലുള്ളതും ബഹുമുഖ പ്രാധാന്യമുള്ളതുമായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനശേഷി ക്ഷയിപ്പിക്കുക തുടങ്ങിയ "ഡീഗ്ലോബലൈസേഷന്‍' പ്രക്രിയകള്‍ നമുക്കിപ്പോള്‍ തന്നെ ശരിക്കും കാണാന്‍ കഴിയുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. നേരത്തെയുണ്ടായിരുന്ന, എന്നാല്‍ ഇപ്പോഴത്തെ മഹാമാരിയോടെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിഭാസമാണിത്. കോവിഡിനു മുമ്പ് തന്നെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഒരു പ്രബന്ധത്തില്‍ ഹാര്‍വാര്‍ഡിലെ സ്‌കോളര്‍മാരായ Yascha Mounk , Roberto Stefan Foa എന്നിവര്‍ വാദിക്കുന്നത് ലോകമെമ്പാടുമുള്ള ലിബറല്‍ ഡെമോക്രസികള്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നാണ്. ("ഡെമോക്രാറ്റിക് ഡീ കണ്‍സോളിഡേഷന്‍' എന്ന പേരിലാണ് ഇതറിയപ്പെടുന്നത്). ലോകമെമ്പാടും, മുമ്പത്തെ "കണ്‍സോളിഡേറ്റഡ് ഡമോക്രസികളിലടക്കം' ജനാധിപത്യത്തിനു ലഭിക്കുന്ന പിന്തുണ ആശങ്കപ്പെടുത്തും വിധം നേര്‍ത്തു വരുന്നതായും ജനാധിപത്യ പ്രകിയയോട് പൊതുവില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചു വരുന്നതായും അവര്‍ വിലയിരുത്തുന്നു. പ്രത്യേകിച്ച് "മില്ലനിയല്‍' തലമുറയ്ക്കിടയില്‍.
ചോദ്യം: കോവിഡിനെ പിടിച്ചുനിര്‍ത്തുന്നതില്‍ ലോകം പരാജയപ്പെട്ടിരിക്കുകയല്ലേ ?. ഇതിനകം 7ലക്ഷത്തോളം മനുഷ്യജീവന്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. നിലവില്‍ ലോകമെമ്പാടുമായി ഒന്നരക്കോടിയിലേറെ സ്ഥിരീകരിച്ച കോവിഡ് കേസുകളുണ്ടായി. എവിടെയാണ് പിഴച്ചത്?മുന്‍പുണ്ടായ മഹാമാരികളുടെ അനുഭവത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടോ? ശാസ്ത്രമോ രാഷ്ട്രീയമോ, ആരാണ് നമ്മളെ തോല്‍പ്പിച്ചത്?
കോവിഡിനോട് ലോകത്തിന്റെ പ്രതികരണം പൂര്‍ണ പരാജയമാണെന്ന് പറഞ്ഞുകൊണ്ട് ഒരു സാമാന്യവത്കരണത്തിന് ഞാന്‍ മുതിരുന്നില്ല. വിഷമിപ്പിക്കുന്ന ഒരുപാട് കാര്യങ്ങള്‍ക്കിടയിലും പോസിറ്റീവായ ചിലകാര്യങ്ങള്‍ നിശ്ചയമായും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ന്യൂസിലാന്റ്, വിയറ്റ്നാം, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഒരുപരിധിവരെ ജപ്പാനും, സിംഗപ്പൂരും വൈറസ് വ്യാപനം തടയാന്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.. ഇത് ആഗോളതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ്. അതുപോലെ, വെല്ലുവിളികള്‍ക്ക് ഇടയിലും അസാമാന്യമാംവിധമാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ഈ വൈറസിനോട് പൊരുതിയത്. ഇതൊക്കെ സംഭവിച്ചുകൊണ്ടിരിക്കുമ്പോള്‍ എങ്ങനെ ഈ വൈറസിനെ നേരിടണം എന്നതു സംബന്ധിച്ച് എന്തെങ്കിലും നിയമാവലിയോ നിശ്ചിത പ്രോട്ടോക്കോളോ ഉണ്ടായിരുന്നില്ലെന്ന കാര്യവും അംഗീകരിക്കേണ്ടതുണ്ട്. എങ്ങനെയൊക്കെയാണ് ഈ വൈറസ് വ്യാപിക്കുന്നത് എന്നതുസംബന്ധിച്ചൊക്കെ ഇപ്പോഴും നമ്മള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും ഇതുപോലുള്ള അവസ്ഥയില്‍ പര്യാപ്തമായ രീതിയില്‍ പ്രതികരിക്കാന്‍ നമ്മുടെ വ്യവസ്ഥിതി കുറച്ചു സമയമെടുക്കും.
ആദ്യഘട്ടത്തില്‍ കോവിഡിനെക്കുറിച്ച് ലഭിച്ച വിവരങ്ങളില്‍ പൊരുത്തക്കേടുകളുണ്ടായിരുന്നുവെന്ന് നമുക്കെല്ലാമറിയാം. വൈറസിന്റെ ആഘാതം സംബന്ധിച്ച എല്ലാ വിവരവും രാജ്യങ്ങള്‍ക്ക് നേരത്തെ തന്നെയുണ്ടായിരുന്നെങ്കില്‍, അതനുസരിച്ച് ആദ്യഘട്ടത്തില്‍ തന്നെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കില്‍, ആഗോളതലത്തിലുള്ള കേസുകളുടെ എണ്ണം വന്‍തോതില്‍ നമുക്ക് കുറയ്ക്കാന്‍ കഴിഞ്ഞേനെ. അതുപോലെ ഇന്ത്യയുള്‍പ്പെടെ ചില രാജ്യങ്ങള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ച രീതിയും പ്രശ്നമുണ്ടാക്കുന്നതാണ്. കൂടാതെ വ്യവസ്ഥാപിതമായ മറ്റു പല പ്രശ്നങ്ങളും വൈറസിനെതിരായ നമ്മുടെ പോരാട്ടത്തെ ബാധിച്ചിട്ടുണ്ട്. ഉദാഹരണമായി ലോകമെമ്പാടുമുള്ള ഗവേഷണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് കുറയ്ക്കുന്ന പതിവ് തുടരുകയാണ്. (തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ തന്നെയെടുക്കാം. വൈദ്യശാസ്ത്ര രംഗത്തെ മികച്ച ഗവേഷണ സ്ഥാപനമായിട്ടും മതിയായ ഫണ്ടിനുവേണ്ടി അവര്‍ എപ്പോഴും ബുദ്ധിമുട്ടുകയാണ്.)

ലോകാരോഗ്യ സംഘടനപോലെ, ആഗോളതലത്തില്‍ പരസ്പര സഹകരണവും വിവരങ്ങള്‍ കൈമാറലും ഉറപ്പാക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങളെ നിര്‍വീര്യമാക്കല്‍, ഉള്ള സൗകര്യങ്ങളും അറിവും പരസ്പരം പങ്കുവെച്ചുകൊണ്ട് ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു പകരം ഐസൊലേഷനിസവും സ്വാശ്രയശീലവും വളര്‍ത്തുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്, തുടങ്ങിയ ഘടകങ്ങളെല്ലാം തന്നെ വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ ദുര്‍ബലപ്പെടുത്തിയെന്ന് നമ്മള്‍ തിരിച്ചറിയണം.
ചോദ്യം: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ലോകാരോഗ്യ സംഘടന (WHO) പ്രയാസപ്പെടുകയാണ്. യു.എസില്‍ നിന്നും അവര്‍ വെല്ലുവിളി അഭിമുഖീകരിക്കുന്നുമുണ്ട്. ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിങ് യു.എസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. യു.എന്നില്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവം താങ്കള്‍ക്ക് ഇത്തരം കാര്യത്തില്‍ കുറേക്കൂടി ഡയറക്ടായ ഒരു കാഴ്ചപ്പാട് നല്‍കിയിട്ടുണ്ടാവാം. നിലവിലെ സാഹചര്യത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? ഈ പ്രതിസന്ധിയെ ലോകാരോഗ്യ സംഘടനയ്ക്ക് വളരെ വ്യത്യസ്തമായി കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് താങ്കള്‍ പ്രതീക്ഷിക്കുന്നുണ്ടോ?
അന്താരാഷ്ട്ര തലത്തിലുള്ള സഹകരണത്തിന്റെ നിര്‍ണായകമായ പ്രധാന്യം എന്നെ ബോധ്യപ്പെടുത്തുന്നതായിരുന്നു യു.എന്നില്‍ ഞാന്‍ ചിലവഴിച്ച കാലഘട്ടം. മുമ്പുണ്ടായ മഹാമാരികളില്‍ നിന്നും നമ്മള്‍ പല പാഠങ്ങളും പഠിച്ചിട്ടുണ്ടാവാം. എന്നാല്‍ ഇതുപോലുള്ള ആഗോള പ്രതിസന്ധികള്‍ മറികടക്കാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന നിര്‍ണായകമായ പാഠം നമ്മള്‍ പഠിച്ചിട്ടുണ്ടെന്ന് എനിക്കുതോന്നുന്നില്ല.
ലോകാരോഗ്യ സംഘടന പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്ക് അര്‍ത്ഥവത്തായ നടപടികളെടുക്കാനുള്ള പരമാധികാരം ഇതുവരെ നല്‍കപ്പെട്ടിട്ടില്ല. ലോകം സുരക്ഷിതമാക്കാന്‍ രാജ്യങ്ങള്‍ വസ്തുതകള്‍ പരസ്പരം പങ്കുവെയ്ക്കുന്നതിനു പകരം ഒരു രാജ്യം മറ്റൊരു രാജ്യത്തില്‍ നിന്നും വിവരങ്ങള്‍ മറച്ചുവെയ്ക്കുകയാണ്. അന്താരാഷ്ട്ര സഹകരണത്തില്‍ ഉറച്ചുവിശ്വസിക്കുന്നയാളാണ് ഞാന്‍. കോവിഡിനേയും ഇനി വരാനിരിക്കുന്ന മറ്റ് മഹാമാരികളേയും തടയാനുള്ള ഏകവഴി രാജ്യങ്ങള്‍ പരസ്പരം സഹായിക്കുന്നത് പ്രോത്സാഹിപ്പിക്കുകയെന്നതാണ്, ഇതുപോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സംഘടനകളെയും സ്ഥാപനങ്ങളേയും ശക്തിപ്പെടുത്തുകയെന്നതാണ്. ഈ ഒരു സമീപനമില്ലാതെ, പരസ്പരം പോരടിക്കുന്നത് ലോകത്തെ കൂറേക്കൂടി അപകടകരമായ അവസ്ഥയിലെത്തിക്കാന്‍ മാത്രമേ സഹായിക്കൂ.
കോവിഡിനേയും ഇനി വരാനിരിക്കുന്ന മറ്റ് മഹാമാരികളേയും തടയാനുള്ള ഏകവഴി രാജ്യങ്ങള്‍ പരസ്പരം സഹായിക്കുന്നത് പ്രോത്സാഹിപ്പിക്കുകയെന്നതാണ്, ഇതുപോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സംഘടനകളെയും സ്ഥാപനങ്ങളേയും ശക്തിപ്പെടുത്തുകയെന്നതാണ്.
ഈ വിഷയത്തെ ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്ത രീതിനോക്കുമ്പോള്‍, അവരുടെ സമീപനത്തില്‍ ചില വീഴ്ചകള്‍ വന്നിട്ടുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. ഈ പ്രതിസന്ധിയുടെ തുടക്കത്തില്‍ ആവശ്യമായ നടപടികളെടുക്കുന്നതില്‍ അവര്‍ അമാന്തം കാണിച്ചുവെന്ന് തീര്‍ച്ചയായും വാദിക്കാം. സംഘടനയിലെ അംഗമായ ശക്തരായ ചൈനയെ പിണക്കാന്‍ ലോകാരോഗ്യ സംഘടന ഭയന്നിരുന്നു. എന്നിരുന്നാലും എല്ലാ പഴിയും ലോകാരോഗ്യസംഘടനയ്ക്കുമേല്‍ ചുമത്താന്‍ എനിക്ക് കഴിയില്ല. അന്താരാഷ്ട്ര സംഘടനയെന്ന നിലയ്ക്ക് അതിന്റെ അംഗരാജ്യങ്ങളുടെ ഇംഗിതത്തിന് അനുസരിച്ചേ അതിന് പ്രവര്‍ത്തിക്കാനാകൂ, പ്രത്യേകിച്ച് അംഗരാജ്യങ്ങളില്‍ അതിശക്തരുടെ താല്‍പര്യം അനുസരിച്ച്. പൊതുവെ അന്താരാഷ്ട്ര സംഘടനകളുടെ അടിസ്ഥാന സ്വഭാവത്തില്‍, നിര്‍മ്മാണ ഘടനയില്‍ തന്നെ ഇതുണ്ട്, മിക്കപ്പോഴും അവ അംഗരാജ്യങ്ങളുടെ താല്‍പര്യത്തിന് അടിമപ്പെടും. അന്താരാഷ്ട്ര സംഘടനകളുടെ "സിസ്റ്റം ഡിസൈനി'ല്‍ തന്നെയുള്ളതാണിത് (യു.എന്‍ രക്ഷാസമിതിയിലെ യു.എസിനെ തന്നെ നോക്കിയാല്‍ മതി!).
ഈ ദുരന്തത്തിനുശേഷം, ഇത്തരം സംഘടനകളെ ശക്തരായ അംഗരാജ്യങ്ങളുടെ സ്വാധീനത്തില്‍ നിന്നും സ്വതന്ത്രമാക്കുംവിധം പ്രവര്‍ത്തനവും പരമാധികാരവും എങ്ങനെ ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് തീര്‍ച്ചയായും നമ്മള്‍ പരിശോധിക്കണം. ഉദാഹരണമായി, ഞാനൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. അംഗത്വം നേടാനുള്ള വിലയെന്നവണ്ണം അംഗത്വം നേടിയ രാജ്യങ്ങള്‍, - ഈ വര്‍ഷമാദ്യം ചൈന ചെയ്തതുപോലെ ലോകാരോഗ്യ സംഘടനയുടെ പരിശോധന സംഘത്തിന് വിസ നിഷേധിച്ചതു പോലുള്ള - പരമാധികാരം സ്വമേധയാ ഉപേക്ഷിക്കേണ്ടിവരും. അതുപോലെത്തന്നെ ഇത്തരം ഏജന്‍സികളുടെ തലവന്‍മാര്‍ക്ക് പുതുക്കാന്‍ കഴിയാത്ത ഒറ്റ ടേമിലേക്കേ അവസരം കൊടുക്കാവൂ എന്ന നിയമവും. തങ്ങള്‍ രണ്ടാമതും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയെ സംഘടനയില്‍ ശക്തരായ വന്‍കിട രാഷ്ട്രങ്ങള്‍ പാരവെയ്ക്കുമോ എന്ന നിരന്തര ചിന്ത അവരെ പിന്നെ അലട്ടില്ല.
ചോദ്യം: ഇന്ത്യയിലേക്ക് വരികയാണെങ്കില്‍, ഇവിടുത്തെ കോവിഡ് പ്രതിരോധാവസ്ഥയെ എങ്ങനെയാണ് താങ്കള്‍ നോക്കി കാണുന്നത്? എവിടെയാണ് നമ്മള്‍ ചെന്നു നില്‍ക്കാന്‍ പോകുന്നത് ? നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതിനെ എങ്ങനെ വിലയിരുത്തുന്നു?
ഇന്ത്യന്‍ സമൂഹത്തില്‍ മഹാമാരിയുടെ പ്രഭാവം കുറയ്ക്കാന്‍ മതിയായ നയപരിപാടികളുടെയും പദ്ധതികളുടെയും അഭാവവും തയ്യാറെടുപ്പുകളുടെ ഹീനമായ കുറവുമാണ് ഈ മഹാമാരിക്കാലത്തെ മോദി സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് കാര്‍ഡിലുള്ളത്. നമ്മുടെ കുടിയേറ്റ തൊഴിലാളികളുടെ വിഷയമെടുക്കാം- ഈ വിഷയത്തില്‍ സര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയും ചില സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമ കാര്യങ്ങളിലുള്ള ബോധപൂര്‍വ്വമായ അനാസ്ഥയും ഞെട്ടിക്കുന്നതായിരുന്നു. കുറേക്കൂടി നേരത്തെ പ്രഖ്യാപിച്ചതുകൊണ്ടുതന്നെ കേന്ദ്രം ശരിയായിരുന്നുവെന്ന് മിക്കയാളുകളും സമ്മതിക്കുന്ന ഒന്നാണ് ഇന്ത്യയിലെ ലോക്ക്ഡൗണ്‍ പ്രഖ്യാപനം. എന്നാല്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ രീതി അതിന്റെ പ്രഭ കെടുത്തിക്കളഞ്ഞു. നമ്മുടെ കുടിയേറ്റ തൊഴിലാളികളെ കൈകാര്യം ചെയ്തതിലെ കെടുകാര്യസ്ഥത അതിന്റെ ഉദ്ദേശശുദ്ധിക്ക് തുരങ്കംവയ്ക്കുന്നതായിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്നതിനായി മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത തരത്തില്‍ ഭീതിയും ബഹളവും വെപ്രാളവും കാണിക്കുന്നതിനും തുടര്‍ ദുരന്തങ്ങള്‍ക്കും ഇതു വഴിവെച്ചു. വീട്ടിലേക്ക് പോകുംവഴി ട്രക്കുകള്‍ക്കും ട്രെയിനിനും അടിയില്‍പ്പെട്ടും നടന്നുതളര്‍ന്നും 200ഓളം കുടിയേറ്റ തൊഴിലാളികളാണ് മരിച്ചുവീണത്.

ഇങ്ങനെയൊക്കെ സംഭവിക്കാതിരിക്കാന്‍ അവര്‍ക്ക് എന്തൊക്കെ ചെയ്യാമായിരുന്നു? ട്രെയിനുകളും ഹൈവേകളും അടച്ചുപൂട്ടുന്നതിനു മുമ്പുതന്നെ ദേശീയ ലോക്ക്ഡൗണിനെക്കുറിച്ച് സര്‍ക്കാര്‍ കുറേക്കൂടി ബോധവത്കരണം നല്‍കണമായിരുന്നു. ഇതുവഴി ലോക്ക്ഡൗണിനു മുമ്പുതന്നെ സ്വന്തം നാട്ടിലേക്ക് തിരികെ വരാനോ നിലവില്‍ താമസിക്കുന്ന സ്ഥലത്തുതന്നെ ആവശ്യത്തിനുള്ള മുന്നൊരുക്കങ്ങള്‍ ചെയ്തുവെയ്ക്കാനോ അവര്‍ക്കു സാധിക്കുമായിരുന്നു. ഇത് ചെയ്തില്ലയെന്നതുകൊണ്ടുതന്നെ, കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് കുടിയേറ്റ തൊഴിലാളികളുടെ അന്തര്‍ സംസ്ഥാന, സംസ്ഥാനാനന്തര ഗതാഗതത്തിനായി വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും നാട്ടിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവരെ തിരിച്ചെത്തിക്കുന്നതിനായി പ്രത്യേക ഗതാഗത സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യണമായിരുന്നു. അവസാനം കുടിയേറ്റ തൊഴിലാളികള്‍ക്കുവേണ്ടി പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയപ്പോഴുണ്ടായ അനാവശ്യമായ ആശയകുഴപ്പങ്ങളും നാടകങ്ങളുമൊക്കെ നമുക്കെല്ലാം അറിയാവുന്നതാണ്. അപ്പോഴും ഇവരുടെ യാത്രാടിക്കറ്റുകള്‍ക്കുള്ള പണം ആര് നല്‍കണമെന്നതില്‍ വ്യക്തതയുണ്ടായിരുന്നില്ല.
കേന്ദ്രസര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലമായി, സമ്പദ് വ്യവസ്ഥ ക്ഷയിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ദിവസം 40,000 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഇതിന്റെ ഫലമായി, നമുക്കിപ്പോള്‍ നേരിടേണ്ടിവന്നിരിക്കുന്നത് രണ്ട് വെല്ലുവിളികളേയാണ്.
കുടിയേറ്റ തൊഴിലാളികള്‍ക്ക് മതിയായ സൗകര്യങ്ങളും പിന്തുണയും ഉറപ്പുവരുത്താന്‍ ശക്തമായ മറ്റുചില നടപടികള്‍കൂടി സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നു. ഇതില്‍ പലകാര്യങ്ങളും ചെയ്യാന്‍ എന്റെ പാര്‍ട്ടിതന്നെ പലതവണ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു, പൊതുവിതരണ സംവിധാനത്തിലൂടെ ഭക്ഷണം ഉറപ്പുവരുത്തണമെന്നും ഇവരിലെ ഓരോ വ്യക്തിയുടെയും "ജന്‍ധന്‍' ബാങ്ക് അക്കൗണ്ടില്‍ 10,000 രൂപ നിക്ഷേപിക്കണമെന്നും പല തൊഴില്‍ നിയമങ്ങളും മരവിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകണമെന്നുമൊക്കെ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെ ചെയ്തിരുന്നെങ്കില്‍, ഇതില്‍ ചില നടപടികളെങ്കിലും സര്‍ക്കാര്‍ നേരത്തെ തന്നെ എടുത്തിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധിയെ വലിയൊരളവുവരെ ഒഴിവാക്കാമായിരുന്നെന്ന് എനിക്ക് ഉറപ്പുണ്ട്. ഇത്രയേറെ ബുദ്ധിമുട്ടുകളും ഇതിനകം സംഭവിച്ച മരണങ്ങളും ദുരന്തങ്ങളും നമുക്ക് കാണേണ്ടിവരില്ലായിരുന്നു.
നമ്മള്‍ "അണ്‍ലോക്ക്' ചെയ്യപ്പെട്ട രീതിയും ഗൗരവമായി ചോദ്യംചെയ്യപ്പെടേണ്ടതാണ്. രാജീവ് ബജാജ് ചൂണ്ടിക്കാണിച്ചതുപോലെ കോവിഡ് വ്യാപനത്തിന്റെ തെറ്റായ കര്‍വ് ഫ്ളാറ്റണ്‍ ചെയ്യുന്നതില്‍ ഈ സര്‍ക്കാര്‍ വിജയിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലമായി, സമ്പദ് വ്യവസ്ഥ ക്ഷയിച്ചുകൊണ്ടിരിക്കുന്നതിനാല്‍, ദിവസം 40,000 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഇതിന്റെ ഫലമായി, നമുക്കിപ്പോള്‍ നേരിടേണ്ടിവന്നിരിക്കുന്നത് രണ്ട് വെല്ലുവിളികളേയാണ്. സ്തംഭിക്കുന്ന സമ്പദ് വ്യവസ്ഥയെന്ന വെല്ലുവിളിയും പലരീതിയിലും നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് താങ്ങാവുന്നതിനുമപ്പുറമായ ആരോഗ്യ പ്രതിസന്ധിയും.
ചോദ്യം: കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാര്‍ കോവിഡിനെ പ്രതിരോധിച്ച രീതിയില്‍ തുടക്കത്തില്‍ താങ്കള്‍ സന്തുഷ്ടനായിരുന്നുവല്ലോ. താങ്കളുടെ പാര്‍ട്ടി ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുകയാണ്. യഥാര്‍ത്ഥത്തില്‍, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മികച്ച രീതിയില്‍ കേരളം പ്രവര്‍ത്തിച്ചില്ലേ? ഇപ്പോഴത്തേതിനേക്കാള്‍ കുറച്ചുകൂടി ഭേദപ്പെട്ട ഒരു നിലയിലേക്ക് നമുക്ക് പോകാന്‍ കഴിയുമായിരുന്നെന്ന് തോന്നുന്നുണ്ടോ?
സംസ്ഥാനത്ത് വൈറസ് വ്യാപനം തടയാന്‍ തുടക്കത്തില്‍ നമ്മള്‍ സ്വീകരിച്ച നടപടികള്‍ക്ക് തീര്‍ച്ചയായും ഫലമുണ്ടായിട്ടുണ്ടെന്നാണ് എന്റെയും അഭിപ്രായം. ആ സമയത്ത് ലോകം പുകഴ്ത്തിയ "കേരള മോഡലില്‍' ഗുണമുണ്ടായിരുന്നു. പക്ഷേ അത് സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രമായിരുന്നില്ല.
KEAM പരീക്ഷ നടത്തിയത് കൊണ്ട് മാത്രം 1.2 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷയെഴുതാനായി വീട്ടില്‍ നിന്നും പുറത്തിറങ്ങേണ്ടി വന്നത്. ആശങ്കപ്പെടുത്തുന്നയത്രയും എണ്ണം കേസുകളാണ് പരീക്ഷയെഴുതിയവരുമായി നേരിട്ടുബന്ധമുള്ളതായി പിന്നീട് വന്നിട്ടുള്ളത്.
മാറി മാറി വന്ന സര്‍ക്കാറുകളും സാമുദായിക വിഭാഗങ്ങളും, സാമൂഹ്യ-സാമ്പത്തിക വികസനത്തിനും ആരോഗ്യമേഖലയുടേതുള്‍പ്പെടെയുള്ള
ക്ഷേമത്തിനും നല്‍കിയ ചരിത്രപ്രധാനമായ ഊന്നലില്‍ നിന്നുമാണ് ഈ മോഡല്‍ ഉണ്ടായിവന്നത്. ഒപ്പം ഉയര്‍ന്ന സാക്ഷരതയും രാഷ്ട്രീയാവബോധവുമുള്ള സമൂഹവും ഒത്തുചേര്‍ന്നപ്പോള്‍ ആദ്യമാസങ്ങളില്‍ വൈറസിനെതിരായ കാമ്പെയ്ന്‍ വിജയകരമാക്കാന്‍ കഴിഞ്ഞു.
കഠിനമായ പരിശ്രമങ്ങളിലൂടെ നമ്മള്‍ കൈവരിച്ച നേട്ടങ്ങളെല്ലാം നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയിലാണിപ്പോള്‍. കേരളത്തില്‍ എല്ലായിടത്തും കേസുകള്‍ ഉയരുകയാണ്. ഇതിന്റെ ഉത്തരവാദിത്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വഹിച്ച പങ്ക് തീര്‍ച്ചയായും അവര്‍ ഏറ്റെടുക്കേണ്ടതുണ്ട്. എന്നെപ്പോലുള്ള

രാഷ്ട്രീയ നേതാക്കളുടെ ഉപദേശം മറികടന്ന് പരീക്ഷ നടത്തിയതുപോലുള്ള, ചോദ്യം ചെയ്യപ്പെടാവുന്ന പല തീരുമാനങ്ങളും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. KEAM പരീക്ഷ നടത്തിയത് കൊണ്ട് മാത്രം 1.2 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷയെഴുതാനായി വീട്ടില്‍ നിന്നും പുറത്തിറങ്ങേണ്ടി വന്നത്. ആശങ്കപ്പെടുത്തുന്നയത്രയും എണ്ണം കേസുകളാണ് പരീക്ഷയെഴുതിയവരുമായി നേരിട്ടുബന്ധമുള്ളതായി പിന്നീട് വന്നിട്ടുള്ളത്. ഇത്തരം തീരുമാനങ്ങളും മറ്റുചില കാര്യങ്ങളും (കോവിഡ് ടെസ്റ്റുകള്‍ വേണ്ടരീതിയില്‍ വര്‍ധിപ്പിക്കാത്തത്, സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിക്കൊണ്ട്) നമ്മളുണ്ടാക്കിയെടുത്ത നേട്ടങ്ങളെ പിന്നോട്ടടിപ്പിച്ചു. മാത്രമല്ല അനാവശ്യമായ ബലപ്രയോഗംകൊണ്ടായിരുന്നു ലോക്ക്ഡൗണ്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്തത്.
ചോദ്യം: ഇതുപോലുള്ള പ്രതിസന്ധികള്‍ വരുമ്പോള്‍ അര്‍പ്പണബോധമുള്ള ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് താങ്കള്‍ കാണിച്ചുതന്നു. ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രവര്‍ത്തനം ഇന്ത്യയില്‍ വിരളമാണ്. താങ്കളുടെ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഉള്‍പ്പെടെ, പ്രതിപക്ഷപാര്‍ട്ടികള്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ അവരവരുടെ റോളുകള്‍ കൈകാര്യം ചെയ്ത രീതിയില്‍ താങ്കള്‍ സന്തുഷ്ടനാണോ?
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള, കേരളത്തിലെയും കേന്ദ്രത്തിലെയും, പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ മഹാമാരിക്കാലത്ത് സൃഷ്ടിപരമായി, ഊര്‍ജ്ജസ്വലമായി അവരുടെ പങ്ക് നിര്‍വഹിച്ചുവെന്ന് ദൃഢമായി ഞാന്‍ വിശ്വസിക്കുന്നു. വൈറസ് വ്യാപനം തടയാനും സാമ്പദ് വ്യവസ്ഥയിലെ മാന്ദ്യം കാരണം ദുരിതമനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് സഹായം നല്‍കാനും തുടക്കത്തിലേ നടപടിയെടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചു. നമ്മള്‍ എല്ലാവരും ഒരുമിച്ചുനിന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത വളരെയധികം ബോധ്യപ്പെടുത്തുന്നതായിരുന്നു ഈ മഹാമാരിക്കാലം. സര്‍ക്കാര്‍ തനിച്ച് അല്ലെങ്കില്‍ പ്രാദേശിക ഭരണകൂടമോ പൊതുസമൂഹമോ മാത്രം ദുരിതാശ്വാസ, രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാരം ഏറ്റെടുക്കണമെന്ന് പ്രതീക്ഷിക്കുന്നത് പ്രായോഗികമോ യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതോ അല്ല. നമ്മുടെ ജനതയെ മുഴുവന്‍ നേരിട്ട് ബാധിക്കുന്ന, അടുത്തകാലത്തൊന്നും നമ്മള്‍ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു പ്രശ്നത്തെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ, സങ്കുചിത രാഷ്ട്രീയം ഉപേക്ഷിച്ച് വ്യത്യസ്ത രാഷ്ട്രീയകക്ഷികള്‍ ഒരുമിച്ച് നിന്നുകൊണ്ട് പരിഹാരം കാണേണ്ട സാഹചര്യമാണിതെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. ഒരുമിച്ചുനില്‍ക്കുന്നതിലൂടെ, തീര്‍ച്ചയായും, ജനങ്ങള്‍ക്കുവേണ്ടി നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.
സങ്കുചിത രാഷ്ട്രീയം ഉപേക്ഷിച്ച് വ്യത്യസ്ത രാഷ്ട്രീയകക്ഷികള്‍ ഒരുമിച്ച് നിന്നുകൊണ്ട് പരിഹാരം കാണേണ്ട സാഹചര്യമാണിതെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. ഒരുമിച്ചുനില്‍ക്കുന്നതിലൂടെ, തീര്‍ച്ചയായും, ജനങ്ങള്‍ക്കുവേണ്ടി നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.
അതേസമയം, ചെയ്യുന്ന കാര്യങ്ങളില്‍ സര്‍ക്കാറിനെ അക്കൗണ്ടബിള്‍ ആക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെ അക്കൗണ്ടബിലിറ്റി ഉറപ്പു വരുത്തുക എന്നത് നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ മറ്റെന്തിനേക്കാളും നിര്‍ണായകമാണ് എന്നുമാണ് ഞാന്‍ മുന്നോട്ടു വെക്കുന്ന വാദം.
ചോദ്യം: ഇനിയൊരു വ്യക്തിപരമായ ചോദ്യമാകാം. ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലും ക്രിയേറ്റീവ് റൈറ്റര്‍ എന്ന നിലയിലുമുള്ള ഈ ദുഷ്‌കരകാലത്തെ അനുഭവങ്ങളെക്കുറിച്ച് ഞങ്ങളോടൊന്ന് പറയാമോ?
വ്യക്തിപരമായി വളരെ തിരക്കേറിയ സമയമായിരുന്നു ലോക്ക്ഡൗണ്‍ കാലം. എന്നാല്‍ യാത്രകളും യോഗങ്ങളും കൊണ്ട് തിരക്കേറിയ മുന്‍ കാലങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തവുമായിരുന്നു. ലോക്ക്ഡൗണ്‍ കാലത്തെ ഓരോ ദിവസവും വ്യത്യസ്തമായിരുന്നു. പൊതുവില്‍ പറഞ്ഞാല്‍ ദിവസം 6-8 മണിക്കൂര്‍ കോവിഡുമായി ബന്ധപ്പെട്ട വിവിധ ഇടപെടലുകളുടെ തിരക്കിലായിരിക്കും. വിദേശത്തു കുടുങ്ങിപ്പോയ നമ്മുടെ പൗരന്മാരെ സഹായിക്കല്‍ അല്ലെങ്കില്‍

എന്തെങ്കിലും പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി, പലതരത്തിലുള്ള ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് വ്യത്യസ്ത മന്ത്രാലയങ്ങളുമായുള്ള സംവാദങ്ങള്‍ എന്നിവ. ഓരോ ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ വെബിനാറുകള്‍ക്കു വേണ്ടി ചിലവഴിക്കും. അവിടെ ഓഡിയന്‍സിനു മുമ്പില്‍ പലവിധ വിഷയങ്ങളില്‍ സംസാരിക്കും. ഇമെയിലുകളുടെയും കത്തുകളുടെയും മെസേജുകളുടെയുമൊക്കെ കൂമ്പാരം തന്നെയുണ്ടാവും! ദിവസവും കുറച്ചു മണിക്കൂറെങ്കിലും വീട്ടിലെ ജിമ്മില്‍ ചിലവഴിക്കാന്‍ ശ്രമിക്കാറുണ്ട്. പറ്റാവുന്നത്ര സമയം എഴുത്തിനുവേണ്ടിയും കണ്ടെത്തിയിരുന്നു.
ഇതിനുമുമ്പും പാര്‍ട്ടി പ്രതിസസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതുപോലെ ഇന്ന് ചില വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുമുണ്ട്. ഇതുപോലുള്ള പ്രതിസന്ധികളെ മുമ്പ് പലതവണയും മറികടന്നതുപോലെ കൃത്യമായ ഫോക്കസുണ്ടെങ്കില്‍ ഇനിയും അതിനു കഴിയുമെന്ന അങ്ങേയറ്റത്തെ ആത്മവിശ്വാസം എനിക്കുണ്ട്.
ഈ വര്‍ഷത്തിന്റെ അവസാനപാദത്തില്‍ രണ്ട് പുസ്തകങ്ങള്‍ എനിക്ക് പുറത്തിറക്കേണ്ടതുണ്ടായിരുന്നു. സെപ്റ്റംബറില്‍ പെന്‍ഗ്വിന്‍ പുറത്തിറക്കുന്ന "Tharoorosaurus ' ആണ് ആദ്യത്തേത്. അസാധാരണ വാക്കുകളെപ്പറ്റിയുള്ള രസകരമായ ലേഖനങ്ങളുടെ ഒരു സമാഹാരമാണത്. ദേശീയതയെപ്പറ്റിയുള്ള എന്റെ മാഗ്‌നം ഒപ്പസ് എന്നു ഞാന്‍ കരുതുന്ന "Battle of Belonging '
എന്ന പുസ്തകമാണ് രണ്ടാമത്തേത്. ആഗോളതലത്തിലും ഇന്ത്യയുടെ സവിശേഷ സാഹചര്യത്തില്‍ പ്രത്യേകതയോടെയും ദേശീയതയെ നോക്കിക്കാണുന്ന വളരെ പ്രധാനപ്പെട്ട ഈ രചന Aleph എന്ന പ്രസാധകര്‍ നവംബറില്‍ പുറത്തിറക്കും. മറ്റൊരു ബോണസ് കുറച്ചു സമയം എനിക്ക് അമ്മയ്ക്കൊപ്പം ചെലവഴിക്കാന്‍ പറ്റിയെന്നതാണ് . അടുത്തകാലംവരെ, ലണ്ടനില്‍ താമസിക്കുന്ന എന്റെ സഹോദരിയും (അവരിപ്പോള്‍ യു.കെയിലേക്ക് തിരിച്ചുപോയി) കൂടെയുണ്ടായിരുന്നു. കോവിഡിന്റെ തുടക്കത്തില്‍ ഇവിടെ വന്നതായിരുന്നു അവര്‍. അവരും എനിക്കൊപ്പം ലോക്ക്ഡൗണില്‍ പെടുകയായിരുന്നു.
ചോദ്യം: കോവിഡാനന്തര ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭാവി എന്തായിരിക്കും എന്നാണ് താങ്കള്‍ കരുതുന്നത്?
ഇന്ന് കോണ്‍ഗ്രസ് എന്തിനുവേണ്ടിയാണോ നിലകൊള്ളുന്നത്, എന്താണോ രാജ്യത്തിനു വാഗ്ദാനം ചെയ്യുന്നത് അത് അടിസ്ഥാനപരമായി രാജ്യത്തിന്റെ ഭാവിയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന് ആത്മാര്‍ത്ഥമായും തീവ്രമായും ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയെന്ന ആശയം സംബന്ധിച്ച ഒരു ബദല്‍കാഴ്ചപ്പാടിനെയാണ് കോണ്‍ഗ്രസ് പ്രതിനിധീകരിക്കുന്നത്. എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന വൈവധ്യത്തില്‍ വിശ്വസിക്കുന്ന നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെയാണ് അത് പ്രതിഫലിപ്പിക്കുന്നത്.

രാജിവെക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിനുമുമ്പില്‍
കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍
ശശിതരൂര്‍കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം
സാമൂഹ്യനീതിയും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുവരുത്തുവാന്‍ പ്രതിജ്ഞാബദ്ധമായ, ദേശീയ സുരക്ഷയും മനുഷ്യന്റെ സംരക്ഷണവും മുഖമുദ്രയായുള്ള രാജ്യസ്‌നേഹത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന, ലിബറലും അതേ സമയം സെന്‍ട്രിസ്റ്റ് വീക്ഷണവുമുള്ള, പുരോഗമന ചിന്തയുള്ളതും എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്നതുമായ ഒരു പ്രത്യയ ശാസ്ത്രത്തിന്, അത് കൃത്യമായി മുന്നോട്ടുവെച്ചാല്‍ ഇപ്പോഴും ആകര്‍ഷിക്കപ്പെടും.
കേരളം, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും മറ്റും ഈ സന്ദേശം നല്ലരീതിയില്‍ എത്തിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. അതേസമയം, എന്തിനുവേണ്ടിയാണ് ഇന്ത്യ നിലകൊള്ളുന്നത് എന്നതുസംബന്ധിച്ച ബി.ജെ.പിയുടെ വളച്ചൊടിച്ച, മതഭ്രാന്തുള്ളതും സങ്കുചിതവുമായ കാഴ്ചപ്പാടിനെ ദേശീയതലത്തില്‍ എതിര്‍ക്കപ്പെടാതെ പോവാന്‍ ഞങ്ങള്‍ അനുവദിക്കുകയുമില്ല.
ഇതിനുമുമ്പും പാര്‍ട്ടി പ്രതിസസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. അതുപോലെ ഇന്ന് ചില വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നുമുണ്ട്. ഇതുപോലുള്ള പ്രതിസന്ധികളെ മുമ്പ് പലതവണയും മറികടന്നതുപോലെ കൃത്യമായ ഫോക്കസുണ്ടെങ്കില്‍ ഇനിയും അതിനു കഴിയുമെന്ന അങ്ങേയറ്റത്തെ ആത്മവിശ്വാസം എനിക്കുണ്ട്. കാരണം ഇന്ത്യയ്ക്ക് വിശ്വാസയോഗ്യമായ ഒരു ദേശീയ ബദല്‍ ആവശ്യമുണ്ട്. കോണ്‍ഗ്രസിനു മാത്രമേ അതു നല്‍കാന്‍ സാധിക്കൂ.
- Government needs to take its share of responsibility for the hike in
COVID cases in Kerala
ജൂലെെ 27 ന് തിങ്കില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ എഡിറ്റഡ് രൂപം
വി.കെ. ബാബു
Jan 28, 2023
8 minutes read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
ഡോ. രാജേഷ് കോമത്ത്
Jan 25, 2023
8 Minutes Read
എന്‍.ഇ. സുധീര്‍
Jan 24, 2023
11 Minutes Listening
എ. എ. റഹീം
Jan 24, 2023
3 Minutes Read
സി. ബാലഗോപാൽ
Jan 24, 2023
2 Minutes Read
കെ. കണ്ണന്‍
Jan 20, 2023
5 Minutes Watch
ശ്രീജിത്ത് ദിവാകരന്‍
Jan 20, 2023
14 Minutes Read
Narendra C P
28 Jul 2020, 04:41 PM
His openion about congress is not realistic. It has not considered the present sympathatic position of them. Mentioning about Punjab And Chathisghad is taking in to consideration of the present government there.. All his openion other than international arena is of a ordinary congressman, not of a statesman