മുറിവുണങ്ങാത്തതിന്​ ഡോക്​ടറെ തല്ലുകയല്ല വേണ്ടത്​, എം.എൽ.എ പറഞ്ഞ രോഗിക്ക്​ എന്താണ്​ സംഭവിച്ചത്​?

തന്റെ മണ്ഡലത്തിലെ ഒരു രോഗിയുടെ അനുഭവം വിവരിച്ച് ചില ഡോക്ടർമാർ തല്ല് കൊള്ളേണ്ടവരാണെന്ന് കെ.ബി. ഗണേഷ്‌കുമാർ നിയമസഭയിൽ പറഞ്ഞത് വിവാദമായിരുന്നു. ഒരു സ്ത്രീയുടെ വയർ വെട്ടിപ്പൊളിച്ചപോലെ ശസ്ത്രക്രിയ ചെയ്തുവെന്നും പഴുപ്പ് പുറത്തേക്ക് ഒഴുകുന്ന നിലയിലുമാണ് എന്നായിരുന്നു എം.എൽ.എ പറഞ്ഞത്. ഈ സംഭവത്തിന്റെ ചികിത്സാസംബന്ധമായ വസ്തുതകൾ വിശദീകരിക്കുകയാണ് കേരള ഗവൺമെൻറ്​ മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ.

Think

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭാശയ നീക്കൽ ശസ്ത്രക്രിയക്ക് വിധേയയാകുകയും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ തേടുകയും ചെയ്ത രോഗിയുടെ നിലവിലുള്ള ആരോഗ്യസ്ഥിതിയെപ്പറ്റിയും, മുറിവിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും ആരോഗ്യ വകുപ്പ് നേരിട്ട് അന്വേഷണം നടത്തണമെന്ന് കേരള ഗവൺമെൻറ്​ മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ. ശാസ്ത്രീയ പഠനം കൂടാതെ വസ്തുതകൾ വളച്ചൊടിച്ചുള്ള ആരോപണങ്ങൾ നടത്തുന്നതിൽ നിന്ന് ജനപ്രതിനിധികൾ പിന്മാറണമെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്​ ഡോ. നിർമ്മൽ ഭാസ്‌കറും ജനറൽ സെക്രട്ടറി ഡോ.: റോസ്‌നാരാ ബീഗം ടി.യും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പ്രസ്​താവനയിൽനിന്ന്: നമ്മുടെ ശരീരത്തിലുണ്ടാകുന്ന മുറിവ് ഉണങ്ങാതെയിരിക്കുന്നതിന് പല കാരണങ്ങളുണ്ട്. അനീമിയ, പ്രമേഹം, അണുബാധ, കാൻസർ രോഗങ്ങൾ, ശരീരത്തിന് പുറത്തുനിന്നുള്ള വസ്തുക്കൾ തുടങ്ങിയ അനവധി ഘടകങ്ങൾ മുറിവ് ഉണങ്ങാതിരിക്കാൻ കാരണമാകാം. ഇത്തരം മുറിവുകളുടെ ചികിത്സ ഇന്നും വൈദ്യശാസ്ത്രത്തിന് സമസ്യയാണ്. വർഷങ്ങളോളം ഉണങ്ങാതെയിരിക്കുന്ന മുറിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം മുറിവുകളുടെ ചികിത്സാരീതികളെപ്പറ്റിയുള്ള കോൺഫറൻസുകളും പുസ്തകങ്ങളും അനവധിയാണ് എന്നതുതന്നെ ഇത് ഒരു സങ്കീർണമേഖലയാണ് എന്ന് നമുക്ക് മനസിലാക്കാം. ഇത്തരം മുറിവുകളുടെ ചികിത്സയെപ്പറ്റി ധാരാളം പഠനങ്ങൾ ഇന്നും നടക്കുകയാണ്. പക്ഷെ അതിലെ പല പുതിയ ചികിത്സാരീതികളും വളരെ ചെലവേറിയതാണ്.

മുറിവുണങ്ങുന്നത് പ്രാഥമികരീതിയിലും, സെക്കൻഡറി രീതിയിലും
ആകാം. 99% മുറിവുകളും ഉണങ്ങുന്നത് പ്രാഥമിക രീതിയിലാണ്.
എന്നാൽ ഇത്തരം രീതിയിൽ ഉണങ്ങാത്ത മുറിവുകൾക്ക് മുൻ
പറഞ്ഞത് കൂടാതെ പല കാരണങ്ങളുമുണ്ട്. ഇത്തരം മുറിവുകൾ
ഉണങ്ങുന്നതിന് പല മാർഗങ്ങളും അവലംബിക്കാറുണ്ട്.

വിവാദമായി മാറിയ പ്രസ്തുത മുറിവിന്റെ ചരിത്രം
പരിശോധിക്കാം. 2022 ഫെബ്രുവരിയിലാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭാശയ നീക്കശസ്ത്രക്രിയ ചെയ്തത്. അതിനുശേഷം ആറുമാസത്തിനുശേഷമാണ് ഈ രോഗി ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്. ഇതിനിടയിൽ ഏഴോളം ശസ്ത്രക്രിയകൾ അണുബാധ നീക്കം ചെയ്യുന്നതിന് ഈ രോഗിക്ക് ചെയ്തിരുന്നു. എന്നാൽ ഈ ശസ്ത്രക്രിയ ഒന്നും അണുബാധ പൂർണമായി നീക്കം ചെയ്യുന്നതിൽ വിജയിച്ചില്ല. അങ്ങനെ തികച്ചും സങ്കീർണമായ ഒരു അവസ്ഥയിലാണ് രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയത്.
ഇതിനു കാരണമായി എന്തെങ്കിലും ഘടകങ്ങൾ ഉണ്ടോ എന്നറിയാൻ അൾട്രാസൗണ്ട് സ്‌കാൻ, എം ആർ ഐ, ബയോപ്‌സി മുതലായ പരിശോധനകൾ നടത്തി. മുറിവിലുണ്ടായിരുന്ന പഴുപ്പ് പരിശോധിച്ചപ്പോൾ ആന്റിബയോടിക് റെസിസ്റ്റന്റായ MDR ക്ലബ്‌സിയല്ല എന്ന മാരകമായ രോഗാണുവിനെ തിരിച്ചറിഞ്ഞു.

സർക്കാർ മേഖലയിൽ ലഭ്യമായ സൗകര്യമനുസരിച്ച് വളരെ കുറച്ച് ചികിത്സാമാർഗ്ഗങ്ങൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. രോഗിയുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിന് ആദ്യം ഞങ്ങൾ പഴുപ്പ് നീക്കം ചെയ്യാനും മുറിവ് തുന്നലിട്ട് ശരിയാക്കുവാനും ശ്രമിച്ചു. പിന്നീട് വീണ്ടും അണുബാധയുണ്ടായതുകൊണ്ട് മുറിവ് താൽക്കാലികമായി തുറന്നിട്ട് ഒരാഴ്ചക്കുശഷം വീണ്ടും തുന്നലിട്ട് ശരിയാക്കാൻ ശ്രമിച്ചു. അതും പൂർണമായി വിജയിച്ചില്ല എന്ന് മാത്രമല്ല ഒന്നര മാസങ്ങൾക്കുശേഷം, അതായത് ഡിസംബറിൽ വളരെ ഗുരുതരമായ അണുബാധയുമായി രോഗി തിരികെ വന്നു. അതിനുശേഷമാണ് ചർച്ചകൾക്കുശേഷം രോഗിയുടെ മുറിവ് പൂർണമായി തുറന്നിടുവാനും അത് പതുക്കെ ഉണങ്ങിവരുന്ന രീതിയിലുള്ള ചികിത്സാരീതികൾ സ്വീകരിക്കുവാനും ഡോക്ടർമാർ തീരുമാനിച്ചത്. മുറിവ് തുന്നാതെ ഇട്ട്, ദിവസവും കഴുകി വച്ചു കെട്ടുകയും, ഉണങ്ങുന്നതിനനിസരിച്ച് തുന്നലിടുകയും ചെയ്യുക എന്നതാണ് ഇതിൽ ചെയ്യുന്നത്.

ഇതിനകം 20 ദിവസത്തോളം രോഗി വിവിധ കാലഘട്ടങ്ങളിലായി മെഡിക്കൽ കോളജിൽ അഡ്മിറ്റുമായിരുന്നു. നിലവിൽ രോഗിയുടെ തുടർച്ചയായ അണുബാധ കാരണം പതിനൊന്നാം തവണ ശസ്ത്രക്രിയ നടത്തിയതിനുശേഷം മുറിവ് തുറന്നിടുകയും 12 ദിവസം കിടത്തി മുറിവ് വച്ചുകെട്ടുകയും ചെയ്തു. അതിനുശേഷം വീട്ടിലേക്ക് പോകുവാനും വീടിനടുത്തുള്ള ആശുപത്രിയിൽ മുറിവ് പരിചരിക്കാനും ഉപദേശിച്ചു. ഓരോ ആഴ്ച കൂടുമ്പോഴും ആശുപത്രിയിൽ വന്നു മുറിവ് പരിശോധിക്കാനും തുന്നലിടാൻ സമയമാകുമ്പോൾ തുന്നൽ ഇടാമെന്നും രോഗിയെ അറിയിച്ചു.

ലഭ്യമായ ചികിത്സാരീതികളെക്കുറിച്ചും അതുകൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും ഈ സമയത്ത് എല്ലാം രോഗിയുമായി ചർച്ച ചെയ്യുകയും അവരെ വിശദമായി ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നിരന്തരമായി അണുബാധ ഉണ്ടാകുന്ന രോഗികളിൽ ലോകമാനം പിന്തുടരുന്ന ചികിത്സാരീതിയാണ് എന്നുള്ളതുകൊണ്ടുതന്നെ അതായിരിക്കും ഏറ്റവും നല്ല ചികിത്സാ മാർഗ്ഗം എന്ന് ഞങ്ങൾ തീരുമാനിക്കുകയാണ് ചെയ്തത്.

രോഗിയെ വീട്ടിലേക്കു തന്നെ വിടാൻ മൂന്ന് കാരണമുണ്ട്:
1. വീട്ടിലാകുമ്പോൾ രോഗിക്ക്​ അണുബാധയേൽക്കാൻ സാധ്യത കുറവാണ്. ആശുപത്രിയിൽ നിന്നും മുറിവിൽ കൂടുതൽ അണുബാധയുണ്ടാകാം.
2. വീട്ടിൽ നിന്ന്​ രോഗിക്കു കൂടുതൽ നല്ല പരിചരണവും പോഷകാഹാരവും ലഭിക്കാൻ സാധ്യത കൂടുതലാണ്.
3. വീട്ടിലെ സന്തോഷകരമായ അന്തരീക്ഷത്തിൽ ഇത്തരം മുറിവുകൾ കൂടുതൽ നന്നായി ഉണങ്ങാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
രോഗിയെ മുറിവിന്റെ ചികിൽസയുടെ ഭാഗമായ ഡ്രസ്സിങ്ങിനു വേണ്ടിയാണ് തൊട്ടടുത്ത ആശുപത്രിയിലേക്ക് വിട്ടത്. ബാക്ക് റഫറൽ എന്നത് ഗവൺമെൻറ്​ നയത്തിന്റെ ഭാഗവുമാണ്.

മുറിവിലെ പഴുപ്പ് നന്നായി കുറഞ്ഞ്, മുറിവുണങ്ങുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങിയപ്പോൾ കഴിഞ്ഞ മാർച്ച് നാലിന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ രോഗിക്ക് അഡ്മിറ്റ് ആകുവാൻ നിർദേശം നൽകിയെങ്കിലും അഡ്മിറ്റാകാതെ ആശുപത്രിയിൽ നിന്ന് പോയി.
ഇത്തരം മുറിവുകൾ എത്ര നാൾവരെ തുറന്നിടാം എന്നത് ഒരു പ്രധാന ചോദ്യമാണ്. ഇതിനു ഏറ്റവും ലളിതമായ ഉത്തരം പഴുപ്പ് തീരുന്നതുവരെയും മുറിവ് ഉണങ്ങുന്നതുവരെയും എന്നതാണ്. 60%- ത്തോളം ഇത്തരം മുറിവുകൾ തുന്നലിടാതെ തന്നെ ഉണങ്ങുന്നതുമാണ്. ഇത്തരം മുറിവുകളെ സംബന്ധിച്ച് 2018 - ൽ ബ്രിട്ടനിൽ വിവിധ മെഡിക്കൽ യൂണിവേഴ്‌സിറ്റികളിൽ സംയുക്തമായി നടത്തിയ പഠനമനുസരിച്ച് 81% മുറിവുകൾ മാത്രമാണ് 3 മാസത്തിൽ ഉണങ്ങിയത്. 60- മാസം വരെ തുറന്നിട്ട് ചികിൽസിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർച്ചയായ രോഗാണുബാധയാണ് ഏറ്റവും വലിയ വില്ലനായി കാണപ്പെടുന്നത്.

ഉണങ്ങാത്ത മുറിവുകൾ ഏതൊരു ശസ്ത്രക്രിയാവിദഗ്ധനെയും അലട്ടുന്ന പ്രശ്‌നം തന്നെയാണ്. രോഗിയുടെ ശാരീരിക കാരണങ്ങൾ, രോഗാണുബാധ, പുകവലി തുടങ്ങിയ ദുശ്ശീലങ്ങൾ, പ്രമേഹം തുടങ്ങിയ രോഗങ്ങൾ എന്നീ കാരണങ്ങളാലും ഇത് സംഭവിക്കാം . എങ്കിലും പലപ്പോഴും ഇതിന്റെ കുറ്റം ഏറ്റുവാങ്ങേണ്ടി വരുന്നത് ശസ്ത്രക്രിയ ടീം തന്നെയാണ് എന്നുള്ളതാണ് യാഥാർഥ്യം.

ഈ കേസിൽ മുറിവിന്റെ ചികിൽസയിൽ ലഭ്യമായ സൗകര്യങ്ങൾ വച്ച് മികച്ച ചികിത്സയാണ് നൽകിയതെന്ന് കാണാം. ഈ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർ ഉന്നത പരിശീലനം ലഭിച്ചയാളും ഇത്തരം രംഗത്ത് വർഷങ്ങളോളം പരിചയമുള്ളയാളുമാണ്. ഈ സാഹചര്യത്തിൽ തെറ്റായ രീതിയിലുള്ള സന്ദേശം ഉത്തരവാദപ്പെട്ട ജനപ്രതിനിധിയിൽ നിന്നുണ്ടായതിൽ ഗവൺമെൻറ്​ മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാനഘടകം ശക്തമായി പ്രതിഷേധിക്കുന്നു. ചികിൽസിച്ച ഡോക്ടർമാരെയും, ഗവൺമെൻറ്​ മെഡിക്കൽ കോളേജുകളെയും അവഹേളിക്കുന്ന തരത്തിലുള്ള ലേഖനങ്ങളും മറ്റും സാമൂഹ്യമാദ്ധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നു. ഇത് ഗവൺമെൻറ്​ ഡോക്ടമാരെയും ഗവൺമെൻറ്​ ആശുപത്രികളുടെ, പ്രത്യേകിച്ച് ഗവൺമെൻറ്​ മെഡിക്കൽ കോളേജുകളുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്നു. ഗവൺമെൻറ്​ മെഡിക്കൽ കോളേജ് അധ്യാപകരെ മാനസികമായി തകർക്കും. ഈ അവസ്ഥ ഗവൺമെന്റ് മെഡിക്കൽ കോളേജുകളെ മികവിൽ ലോകോത്തരനിലവാരത്തിലുള്ള സ്ഥാപനങ്ങളായി മാറ്റാനുള്ള ശ്രമങ്ങളെ തകർക്കുന്നതാണ്. കേരളത്തിലെ ഗവൺമെൻറ്​ മെഡിക്കൽ കോളേജുകൾ ഇന്ന് സ്വായത്തമാക്കിക്കൊണ്ടിരിക്കുന്ന സൽപേരിനെ കളങ്കപ്പെടുത്താനും ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരുടെ മാനസികനിലയെ തകർക്കാ നും വേണ്ടിയുള്ള ഇത്തരം ആരോപണങ്ങളെ കേരള സമൂഹം തള്ളിക്കളയണമെന്ന് അഭ്യർത്ഥിക്കുന്നു.

തെറ്റുചെയ്യാത്ത ഡോക്ടറെ അകാരണമായി ശിക്ഷിക്കരുതെന്നു സംഘടന ശക്തമായി ആവശ്യപ്പെടുന്നു. അതേസമയം, സത്യാവസ്ഥ പൊതുജനങ്ങളെ മനസ്സിലാക്കിക്കുവാനും ഭാവിയിൽ അർദ്ധ സത്യം പ്രചരിക്കുന്നത് തടയാനും ഈ വിഷയത്തിന്റെ ശാസ്ത്രിയവശം ജനങ്ങളെ അറിയിക്കുവാൻ കേരള ആരോഗ്യവകുപ്പ് മുന്നോട്ടു വരണമെന്ന് ആവശ്യപ്പെടുന്നു. ശാസ്ത്രീയമായ ഒരു പഠനവും കൂടാതെ വസ്തുതകൾ വളച്ചൊടിച്ചുള്ള ഇത്തരം ആരോപണങ്ങൾ നടത്തുന്നതിൽ നിന്നും ജനപ്രതിനിധികൾ പിന്മാറണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു. ഗവൺമെൻറ്​ മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് പ്രത്യേകിച്ച് ചികിൽസിച്ച ഡോക്ടർക്കും, ഗവൺമെൻറ്​ മെഡിക്കൽ കോളേജിനും ഉണ്ടായ അപമാനത്തിന് പരിഹാരം ഉണ്ടാക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

നിലവിൽ എറണാകുളത്ത്​ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ നിലവിലുള്ള ആരോഗ്യസ്ഥിതിയെപ്പറ്റിയും, മുറിവിന്റെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റിയും സംസ്ഥാന ആരോഗ്യ വകുപ്പ് നേരിട്ട് അന്വേഷണം നടത്തണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

Comments