തെരഞ്ഞെടുപ്പിന്റെ സ്വതന്ത്രമായ നടത്തിപ്പിനെയും വോട്ടർ പട്ടികയുടെ വിശ്വാസ്യതയേയും ബാധിക്കാനിടയുള്ള പരിഷ്‌കാരമാണ്, ആധാർ നമ്പർ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കാനുള്ള നീക്കം. ഇത് സ്വകാര്യതാ ലംഘനം മാത്രമല്ല, 2018-ലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ആധാര്‍ വിവരശേഖരത്തെക്കുറിച്ച് പറഞ്ഞതുപോലെ, ‘ദേശസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള', ഒരു ഡാറ്റാ ബോംബ് ആയിരിക്കുമത്. പൗരത്വ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പിലാക്കില്ല എന്ന നിലപാടെടുത്തിട്ടുള്ള സംസ്ഥാന ഗവണ്‍മെൻറ് അതിന് അരങ്ങൊരുക്കുന്ന ആധാര്‍- വോട്ടര്‍പട്ടിക ബാന്ധവത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം.
30 Aug 2022, 03:39 PM
ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കാൻ ആവശ്യപ്പെട്ട് ഒരു പരസ്യമെങ്കിലും ശ്രദ്ധയില്‍പെടാത്തവര്‍ വിരളമായിരിക്കും. 2015-ലാണ് ഇതിനു മുന്‍പ് ഇത്തരമൊരു നീക്കം നടന്നത്. അന്ന് സുപ്രീംകോടതി അത് തടഞ്ഞു. തെരഞ്ഞെടുപ്പ് നിയമത്തിലെയും ചട്ടങ്ങളിലെയും ഭേദഗതിയിലൂടെയാണ് ഗവണ്‍മെൻറ് ആധാര്‍-വോട്ടര്‍ പട്ടിക ബാന്ധവത്തിന് വീണ്ടുമൊരുങ്ങുന്നത്. ഇതിന് വലിയ പ്രചാരണം നല്‍കുന്നുണ്ട് ഗവണ്‍മെൻറ്. എന്നാല്‍ ആധാര്‍ ബാന്ധവം നിര്‍ബന്ധിതമല്ല, ഐച്ഛികമാണ് എന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കുന്നുണ്ട്. അങ്ങനെയാകിലും ഭേദഗതി ചെയ്യപ്പെട്ട തെരഞ്ഞെടുപ്പ് നിയമം ഇക്കാര്യത്തില്‍ അവ്യക്തത സൃഷ്ടിക്കുന്നു.
‘ആധാര്‍ ഹാജരാക്കാത്തതിന്റെ പേരില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാതിരിക്കുകയോ പട്ടികയില്‍ നിന്ന് പേര് നീക്കുകയോ ചെയ്യരുത്' എന്ന് പറയുമ്പോഴും ‘താഴെപ്പറയുന്ന മതിയായ കാരണങ്ങളാല്‍' എന്നൊരു വ്യവസ്ഥ കൂടി എഴുതിച്ചേര്‍ത്തിരിക്കുന്നു. കേന്ദ്ര ഗവണ്‍മെൻറ് വിജ്ഞാപനം ചെയ്ത ചട്ടങ്ങളില്‍, ഒരേയൊരു കാരണം മാത്രമാണ് ചേര്‍ത്തിരിക്കുന്നത്. അത് ‘ആധാര്‍ ഇല്ല' എന്നതുമാത്രമാണ്. നിയമവും ചട്ടവും വായിച്ചു മനസ്സിലാക്കിയ, അത് പാലിക്കുന്ന, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, നിലവില്‍ ആധാര്‍ ഉള്ള എല്ലാവരും നിര്‍ബന്ധമായും വോട്ടര്‍പട്ടികയില്‍ അത് ചേര്‍ത്തിരിക്കണം എന്ന് നിര്‍ബന്ധം പിടിച്ചാല്‍, അവരെ കുറ്റം പറയാന്‍ കഴിയില്ല.
ഐച്ഛികമാണ്, എന്നാല്‍ നിര്‍ബന്ധവുമാണ്
ആധാര്‍ പദ്ധതിയുടെ ആരംഭഘട്ടം മുതല്‍ ഐച്ഛികമാണ്, എന്നാല്‍ നിര്‍ബന്ധവുമാണ് എന്ന് അവസ്ഥ നിലനില്‍ക്കുന്നുണ്ട്. അതിന്റെ ഒരു സ്വാഭാവിക തുടര്‍ച്ചയാണ് തെരഞ്ഞെടുപ്പ് പട്ടികയിലും കാണുന്നത്. വോട്ടര്‍പട്ടിക ശുദ്ധീകരിക്കാന്‍ എന്ന പേരിലാണ് നീക്കം നടക്കുന്നത്. ഇരട്ടിപ്പുകളും വ്യാജന്മാരെയും കണ്ടെത്താന്‍ ആധാര്‍ സഹായിക്കുമത്രേ. ആധാര്‍ പദ്ധതി കുറ്റമറ്റതാണ്, പൗരന്മാരെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ മാത്രമാണ് അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത്, വിരലടയാളവും കൃഷ്ണമണിയുടെ സ്‌കാനും ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ആധാര്‍ വിവരശേഖരത്തില്‍ ഇരട്ടിപ്പുണ്ടാകില്ല, ആധാര്‍ വഴി വോട്ടര്‍പട്ടികയിലെ പിഴവ് പരിഹരിക്കാന്‍ കഴിയും, എന്നിങ്ങനെയുള്ള മുന്‍ധാരണകളുടെ പുറത്താണ് ആധാര്‍ വോട്ടര്‍-പട്ടിക ബാന്ധവം പലരും പിന്തുണയ്ക്കുന്നത്. എന്നാല്‍ ഇവ ഓരോന്നും തെറ്റിദ്ധാരണകളാണെന്ന് കാണാം.
ആധാര്‍ വിവരങ്ങളുടെ വിശ്വാസ്യത
ആധാര്‍ ഇന്ത്യന്‍ പൗരത്വത്തിനുള്ള തെളിവ് പോലുമല്ല. രാജ്യത്ത് താമസിക്കുന്ന എല്ലാവർക്കും ലഭിക്കാന്‍ അര്‍ഹതയുള്ള ഒരു നമ്പറാണിത്. 182 ദിവസം രാജ്യത്ത് താമസിച്ചവര്‍ക്ക് ആധാര്‍ ലഭിക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ ഒരു ഘടകമാകുന്നത് വിദേശികൾക്കുവരെ വോട്ടര്‍പട്ടികയില്‍ കയറാൻ അവസരമൊരുക്കുകയേയുള്ളൂ.
ആധാറിന് വിവരം ശേഖരിക്കുന്നത്, പല പല ഏജന്‍സികളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും താല്‍ക്കാലിക ജീവനക്കാരാണ്. ആധാര്‍ നല്‍കുന്ന പ്രവര്‍ത്തനത്തിന്റെ ഒരു ഘട്ടത്തിലും ഏതെങ്കിലുമൊരു ഉത്തരവാദിത്തപ്പെട്ട അധികാരി, ഗവണ്മെൻറ് ഉദ്യോഗസ്ഥന്‍, ഇതിലെ വിവരങ്ങള്‍ പരിശോധിക്കുകയോ ഉറപ്പുവരുത്തുകയോ, സാക്ഷ്യപ്പെടുത്തുകയോ ചെയ്യുന്നില്ല. ഇതിനോടകം, ഇല്ലാത്ത ആളുകളെ ആധാറിനായി എ
ൻറോൾ ചെയ്യിക്കുക, വ്യാജ വിലാസങ്ങളിലും മറ്റും ആളുകളെ ചേര്‍ക്കുക, പല ആളുകളുടെയും വിരലടയാളങ്ങള്‍ സമന്വയിപ്പിച്ച് ആളെണ്ണം കൂട്ടാന്‍ ശ്രമിക്കുക, അങ്ങനെ വിവിധ തരം ദുര്‍നടപടികള്‍ ചെയ്തതായി കണ്ടെത്തിയ 50,000 എന്റോള്‍മെൻറ് ഏജന്‍സികളെ ആധാര്‍ അതോറിറ്റി കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഇവരൊക്കെ ചേര്‍ത്ത എത്ര ആധാറിലെ വിവരങ്ങള്‍ ശരിയാണ്, എത്രയെണ്ണം വ്യാജമാണ്, എന്ന് കണ്ടെത്തുക അസാധ്യമാണ്. വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ആധാര്‍ അതോറിറ്റി തന്നെ ആധാറിലെ ജൈവപരവും ജനസംഖ്യാപരവുമായ വിവരങ്ങള്‍ ഒന്നും തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല എന്ന് മറുപടി നല്‍കിയിട്ടുമുണ്ട്.

ഒരു വോട്ടര്‍ ഐ.ഡി കാര്‍ഡ് പരിശോധിച്ചാല്‍ അതിലെ വിവരങ്ങള്‍ താലൂക്ക് ഇലക്ഷന്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായി കാണാം. ഓരോ തിരിച്ചറിയല്‍ രേഖയിലും അങ്ങനെ ഉത്തരവാദിത്തപ്പെട്ട ആരുടെയെങ്കിലും സാക്ഷ്യപ്പെടുത്തലുണ്ടാവും. അതിലെ വിവരങ്ങള്‍ക്ക് അവര്‍ ഉത്തരവാദിയാണ് എന്നുകൂടിയാണ് അതിനര്‍ത്ഥം. അതില്‍ പിഴവുണ്ടെങ്കില്‍ അതിനും അവര്‍ ഉത്തരവാദിയായിരിക്കും. എന്നാല്‍ ആധാറില്‍ അങ്ങനെ വിവരങ്ങള്‍ ആരും സാക്ഷ്യപ്പെടുത്തിയിട്ടില്ല. അതില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ക്ക് ആരും ഉത്തരവാദിയുമല്ല. അതായത് ആരാലും പരിശോധിക്കാതെ ആരും സാക്ഷ്യപ്പെടുത്താതെ അല്പം സ്വാധീനമുണ്ടെങ്കില്‍ ഏത് വിലാസത്തിലും, ഏത് വ്യാജ വിവരത്തിന്റെ അടിസ്ഥാനത്തിലും ലഭ്യമാക്കാന്‍ കഴിയുന്ന ‘ഒറിജിനല്‍' തിരിച്ചറിയല്‍ രേഖയാണ് ആധാര്‍. കശ്മീരില്‍ പിടിയിലായ തീവ്രവാദികളുടെ മുതല്‍ മൃഗങ്ങളുടെയും മാങ്ങയുടെയും ഹനുമാന്റെയും വരെ പേരില്‍ ആധാര്‍ ഇറങ്ങിയിട്ടുണ്ട്.
വിവിധ സി.എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടുകളും ഇത് ശരിവെക്കുന്നു. സര്‍ക്കാര്‍ സ്‌കീമുകളിലെ ഇരട്ടിപ്പുകള്‍ ഒഴിവാക്കി, വലിയ ലാഭമുണ്ടാക്കും എന്ന് പ്രതീക്ഷിച്ച ആധാര്‍ ഡീ- ഡ്യൂപ്ലിക്കേഷന്‍ വഴി ഗണ്യമായ യാതൊരു ലാഭവും ഉണ്ടായിട്ടില്ല എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2019 ലെ സി.എ.ജി റിപ്പോര്‍ട്ട് വലിയ വിമര്‍ശനമാണ് പദ്ധതിയെക്കുറിച്ച് ഉന്നയിച്ചിട്ടുള്ളത്. ആധാറില്‍ ശേഖരിക്കപ്പെട്ട ബയോമെട്രിക്ക് വിവരങ്ങളുടെ ഗുണമേന്മ വളരെ താഴെയാണെന്നും, അതുകൊണ്ടുതന്നെ പലപ്പോഴും ഉപയോഗശൂന്യമായി മാറുന്നുവെന്നുമുള്ള കാര്യവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം ചുരുങ്ങിയത് 145 ഡ്യൂപ്ലിക്കേറ്റ് ആധാറുകള്‍ എങ്കിലും യു.ഐ.ഡി.എ.ഐ സംവിധാനത്തിന് കീഴില്‍ ഉണ്ടാകുന്നുണ്ടത്രേ. 4,70,000 ആധാര്‍ വിവിധ കാരണങ്ങളാല്‍ റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ട്.
ആധാര്‍ ഉപയോഗത്തിന്റെയും വിവരചോരണത്തിന്റെയും എത്രയോ വാര്‍ത്തകളാണ് വര്‍ഷങ്ങളായി നാം കേള്‍ക്കുന്നത്. 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ കരിഞ്ചന്തയില്‍ ലഭ്യമാകും എന്ന വാര്‍ത്ത ‘ദി ട്രിബ്യൂണ്‍' പുറത്തുവിട്ടിരുന്നു. വിവിധ റിപ്പോര്‍ട്ടുകളനുസരിച്ച്, ആധാര്‍ വെരിഫിക്കേഷന്‍ പിഴവുകള്‍ കാരണം ചുരുങ്ങിയത് മൂന്നു കോടി ജനങ്ങള്‍ക്കെങ്കിലും റേഷന്‍ നഷ്ടമായിട്ടുണ്ട്. ആധാര്‍ അധിഷ്ഠിത പണമിടപാട് സംവിധാനത്തിലെ പിഴവുകള്‍ ഉപയോഗിച്ച് മൂന്നു വര്‍ഷത്തിനിടെ പത്തു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ പറയുന്നു. വ്യാജ വിരലടയാളങ്ങള്‍ നിര്‍മിച്ച് ആധാര്‍ തട്ടിപ്പ് നടത്തുന്ന നിരവധി സംഘങ്ങള്‍ പിടിയിലായിട്ടുണ്ട്. പിടിക്കപ്പെടാത്തവര്‍ അതിലേറെയുണ്ടാവുമെന്ന് തീര്‍ച്ച. ഇത്തരത്തില്‍ യാതൊരു വിശ്വാസ്യതയും ഇല്ലാത്ത ഒരു തിരിച്ചറിയല്‍ രേഖ, വോട്ടര്‍ പട്ടികയ്ക്ക് ആധാരമാക്കുന്നത് വളരെ വിപുലമായ അന്വേഷണത്തിനും പരിശോധനകള്‍ക്കും ശേഷം തയ്യാറാക്കുന്ന വോട്ടര്‍ പട്ടിക കൂടി കളങ്കപ്പെടുത്താനേ ഉപകരിക്കൂ.
ജനാധിപത്യത്തെ അപകടത്തിലാക്കുന്ന നിരീക്ഷണ സംവിധാനം
ആധാര്‍ സ്വകാര്യതയെ ബാധിക്കും എന്ന കാര്യത്തില്‍ സുപ്രീംകോടതിക്ക് പോലും സംശയമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വകാര്യ ഏജന്‍സികള്‍ക്കും സബ്‌സിഡികള്‍ ഒഴികെയുള്ള മറ്റ് കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാകുന്നത് ഭരണഘടനാവിരുദ്ധമാണ് എന്ന് വിധിയെഴുതി. ഒരു കേന്ദ്രീകത വിവരസഞ്ചയം പലതരത്തിലുള്ള ദുരുപയോഗങ്ങള്‍ക്ക് സാധ്യത ഒരുക്കുന്നുണ്ട്. വന്‍വിവര വിശകലന സങ്കേതങ്ങള്‍ ഉപയോഗിച്ച്എങ്ങനെയാണ് തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുന്നത് എന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദമുണ്ടായപ്പോള്‍ നമുക്ക് മനസ്സിലായതാണ്.

വിവിധ ഡാറ്റ പോയിന്റുകള്‍ ഉപയോഗിച്ച് ഒരു വ്യക്തിയുടെ പ്രൊഫൈല്‍ നിര്‍മിക്കുന്നു. ഓരോ വ്യക്തിയുടേയും ജാതിമതഭാഷാ സ്വത്വങ്ങള്‍ക്കും, അഭിരുചികള്‍ക്കും, ദൗര്‍ബല്യങ്ങള്‍ക്കും, അനുസൃതമായി പ്രചാരണതന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നു. അവരുടെ വ്യക്തിത്വം മനസിലാക്കി, അതിനെ മാനസികമായി പരുവപ്പെടുത്താനും സ്വാധീനിക്കാനും കഴിയുന്ന തരത്തിലുള്ള പ്രചാരണ തന്ത്രങ്ങള്‍, വെബ്സൈറ്റ് ലിങ്കുകളായും, ചിത്രങ്ങളായും, വീഡിയോ ആയും, ഓഡിയോ ആയുമെല്ലാം എത്തുന്നു. മൈതാനപ്രസംഗത്തില്‍ ഒരു സമൂഹത്തെ അഭിസംബോധന ചെയ്യുകയാണ് രാഷ്ട്രീയക്കാർ ചെയ്യുന്നതെങ്കില്‍, വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണങ്ങളില്‍ ഒരു വോട്ടറെന്ന നിലയിലാണ് ജനങ്ങളെ സമീപിക്കുന്നതെങ്കില്‍, ഇവിടെ സാമൂഹികമായ കേള്‍വികളെ , സംവാദങ്ങളെ, വര്‍ത്തമാനങ്ങളെ എല്ലാം ഇല്ലതാക്കി ഓരോ മനുഷ്യരുടേയും ചെവിയില്‍ മന്ത്രിക്കുകയാണ് പ്രചാരവേലാവിദഗ്ദ്ധര്‍. ഓരോ വ്യക്തിയുടേയും തികച്ചും വ്യക്തിപരമായ താത്പര്യങ്ങള്‍ക്കനുസൃതമായിട്ടാവും പ്രചാരണവും. ഫലത്തില്‍ സാമൂഹിക സംബോധനകളെ പുറത്താക്കി സമൂഹത്തെ ചെറുതുരുത്തുകളായി വിഭജിക്കുന്ന അപകടകരമായ സാംസ്‌കാരിക ആയുധമാണത്.
2015 ആന്ധ്രപ്രദേശിലും പിന്നീട് പുതുച്ചേരിയിലും നമ്മള്‍ ഇത് കണ്ടതാണ്. തെലുങ്കാന തെരഞ്ഞെടുപ്പിന് മുന്‍പ് ഭരണകക്ഷിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ‘സ്റ്റേറ്റ് റസിഡന്‍ഷ്യല്‍ ഡേറ്റ ഹബ്ബ്' എന്ന ആധാര്‍ വിവരശേഖരത്തില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമായിരുന്നു എന്നും, പ്രചാരണത്തിന് അതുപയോഗിച്ചു എന്നും നമുക്കറിയാം. ഇത് രാജ്യവ്യാപകമായി ആവര്‍ത്തിക്കാനുള്ള അവസരം ഒരുങ്ങുകയാണ് ഇപ്പോള്‍. അക്കാലത്ത് 55 ലക്ഷം പേരുകളാണ് വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെട്ടത്. വോട്ട് ചെയ്യാനെത്തിയ ലക്ഷക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ പേര് വോട്ടര്‍പട്ടികയില്‍ ഇല്ല എന്ന് കണ്ടു മടങ്ങേണ്ടിവന്നു. ഇവരുടെ പേരുകള്‍ നീക്കം ചെയ്യുന്നതിന് മുന്‍പ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുകയോ പരിശോധിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അത്തരത്തില്‍ വോട്ടര്‍പട്ടികകളില്‍ വ്യാപകമായ തിരിമറികള്‍ നടത്തുവാനും വോട്ടര്‍മാരെ മൈക്രോ ടാര്‍ഗറ്റ് ചെയ്യുവാനും ആധാര്‍ വഴിയൊരുക്കും.
ഭരണഘടന അനുഛേദം 224 അനുസരിച്ച് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നോക്കി നടത്തേണ്ടതും പരിശോധിക്കേണ്ടതും നിയന്ത്രിക്കേണ്ടതും തെരഞ്ഞെടുപ്പ് കമ്മീഷനാണ്. എന്നാല്‍ ഇവിടെ മറ്റൊരു ഏജന്‍സിയുടെ വിവരശേഖരം വോട്ടര്‍ പട്ടികയ്ക്ക് ആധാരമാവുകയാണ്. അതിലെ വിവരങ്ങള്‍ പരിശോധിക്കുകയും തിരുത്തുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമീഷന്‍ ആയിരിക്കില്ല. അത് ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ തെരഞ്ഞെടുപ്പ് കമീഷന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ബാധിക്കും. ഒരു ഗവണ്‍മെൻറ് സ്ഥാപനം (ആധാര്‍ അതോറിറ്റി) തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ നിരന്തരമായി ഇടപെടുന്ന സാഹചര്യമാണ് ഇതൊരുക്കുക.
ദേശീയ ജനസംഖ്യ രജിസ്റ്ററും ആധാറും
ടി. എന്‍. ശേഷന്‍ ഇലക്ഷന്‍ കമീഷനായിരിക്കുമ്പോള്‍, തെരഞ്ഞെടുപ്പ് പട്ടികയില്‍ എഴുതിച്ചേര്‍ത്ത ചുവന്ന നിറത്തിലുള്ള ഡി എന്ന അക്ഷരമാണ്, അസാമില്‍, ഇന്ന് നാം കാണുന്ന വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന, എന്‍. ആര്‍. സിയുടെ ഒരു അടിസ്ഥാനം. യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ വളരെ വ്യാപകമായി, ഡൗട്ട് ഫുള്‍ എന്നര്‍ത്ഥമാക്കുന്ന ഡി എന്ന അക്ഷരം പല മനുഷ്യരുടെയും പേരിനുനേരെ വീണു. അവര്‍ ഇന്ത്യന്‍ പൗരന്‍ അല്ലെന്നും അവരെ പുറത്താക്കേണ്ടതാണ് എന്നുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നു. തുടര്‍ന്ന് ആസാമില്‍ സംഭവിച്ചതെന്താണെന്ന് എല്ലാവര്‍ക്കും അറിയാം.
പൗരത്വ നിയമഭേദഗതിക്കു ശേഷം രാജ്യവ്യാപകമായി ജനസംഖ്യാ പട്ടിക തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചപ്പോഴാണ് ആധാറിന്റെ അപകടകരമായ മറ്റൊരു സാധ്യത ചര്‍ച്ചയായത്. ആധാര്‍ പദ്ധതിയുടെ ഉപജ്ഞാതാവായ നന്ദന്‍ നിലേകനി തന്നെ ഒരു പരിപാടിയില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ ‘ബാക്ക് എന്‍ഡ്' ആധാര്‍ ആയിരിക്കും എന്ന് പ്രസ്താവിച്ചു. 2015 ഏപ്രില്‍ 16ന് നടന്ന യോഗത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററില്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശമുണ്ടായി. യു.ഐ.ഡി.എ.ഐ. ഡയറക്ടര്‍ ജനറലും യോഗത്തില്‍ സന്നിഹിതനായിരുന്നു. പിന്നീട് ആഭ്യന്തരമന്ത്രാലയത്തെ കൂടി അതിന്റെ ഭാഗമാക്കി. അടിയന്തരമായി തീര്‍പ്പാക്കേണ്ട ഫയലുകള്‍ക്കൊപ്പമാണ് അത് ചേര്‍ത്തിരുന്നത്. 2019-ല്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററിനുവേണ്ടിയുള്ള വിവരങ്ങള്‍ തുടക്കംകുറിച്ചപ്പോള്‍ ആധാര്‍ വിവരം കൂടി ശേഖരിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം വന്നു. 2020-ല്‍ ഏകദേശം 60 കോടി ആധാര്‍ നമ്പറുകള്‍ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധിപ്പിച്ചിരുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും സമഗ്ര വിവരങ്ങള്‍ക്കൊപ്പം ആധാര്‍ നമ്പറും കൂടി ചേര്‍ത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറായിക്കഴിയുമ്പോള്‍, അത് ഏതൊക്കെ തരത്തിലാണ് ഉപയോഗിക്കാന്‍ കഴിയുക എന്നത് ഊഹിക്കാന്‍ പോലുമാവില്ല.
ആധാര്‍ എന്ന പൊതുതിരിച്ചറിയല്‍ സംഖ്യ ഉള്‍പ്പെട്ട വിവിധ ബൃഹദ് വിവരസഞ്ചയങ്ങള്‍ ഉയര്‍ത്താന്‍ ഇടയുള്ള സുരക്ഷാപ്രശ്‌നങ്ങള്‍ പ്രവചനാതീതമായിരിക്കും. വോട്ടര്‍ പട്ടികയിലേക്ക് വരുമ്പോള്‍ തെരഞ്ഞെടുപ്പിന്റെ സ്വതന്ത്രമായ നടത്തിപ്പിനെയും പട്ടികയുടെ വിശ്വാസ്യതയേയും ബാധിക്കാനിടയുള്ള പരിഷ്‌കാരമാണിത്. സ്വകാര്യതാ ലംഘനം മാത്രമല്ല, 2012-ലെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ആധാര്‍ വിവരശേഖരത്തെക്കുറിച്ച് പറഞ്ഞതുപോലെ, ‘ദേശസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള', ഒരു ഡാറ്റാ ബോംബ് ആയിരിക്കുമത്. പൗരത്വ രജിസ്റ്റര്‍ കേരളത്തില്‍ നടപ്പിലാക്കില്ല എന്ന നിലപാടെടുത്തിട്ടുള്ള സംസ്ഥാന ഗവണ്‍മെൻറ് അതിന് അരങ്ങൊരുക്കുന്ന ആധാര്‍- വോട്ടര്‍പട്ടിക ബാന്ധവത്തില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കണം.
ഷഫീഖ് താമരശ്ശേരി
Mar 02, 2023
4 Minutes Watch
പി.ബി. ജിജീഷ്
Jan 30, 2023
2 Minutes Read
പി.ബി. ജിജീഷ്
Jan 24, 2023
8 Minutes Read
കെ. കണ്ണന്‍
Dec 21, 2022
5 Minutes Watch
പി.ബി. ജിജീഷ്
Nov 26, 2022
20 Minutes Read
പി.ബി. ജിജീഷ്
Nov 09, 2022
18 Minutes Read
പി.ബി. ജിജീഷ്
Sep 22, 2022
20 Minutes Read