പി.പ്രേമച​ന്ദ്രന്​ ഷോ കോസ്​: അടിയന്തരാവസ്​ഥയുടെ ഭയം നിറയുന്നു

അക്കാദമികമായ പിൻബലമില്ലാതെ നടപ്പിലാക്കാൻ ശ്രമിക്കുന്ന പരീക്ഷാപരിഷ്‌കരണനടപടിയെ എതിർത്ത് അഭിപ്രായപ്രകടനം നടത്തിയതിന്​ പി. പ്രേമചന്ദ്രൻ എന്ന അധ്യാപകന്​ ഷോകോസ്​ നോട്ടീസ്​ നൽകിയിരിക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് സംവാദത്തിനുള്ള ഇടങ്ങൾ നഷ്ടമായതിന്റെ സൂചനയാണിത്. എതിർ സ്വരങ്ങളെ അസഹിഷ്ണുതയോടെ കാണുകയും സംവാദം നടക്കേണ്ട ഇടങ്ങളിൽ കായബലം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരത്തിലേക്കാണ് കേരളം മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിനുള്ള യോഗ്യത മറ്റു തരത്തിൽ തെളിയിച്ചിട്ടുള്ളവരെ ചുമതല ഏല്പിക്കാൻ കാണിക്കുന്ന വ്യഗ്രതയും ആശങ്ക ജനിപ്പിക്കുന്നു. എസ്.സി.ഇ.ആർ.ടി. റിസർച്ച് ഓഫീസറായിരുന്ന ഡോ. പി.കെ. തിലക് എഴുതുന്നു.

വിദ്യാഭ്യാസകാര്യങ്ങളിൽ തീരുമാനമെടുക്കാനും നടപ്പിലാക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം അക്കാദമികസമൂഹത്തിന് നഷ്ടമായിരിക്കുന്നു. കാര്യസ്ഥന്മാരും കങ്കാണികളും ചേർന്ന് തറവാടും ഉരുപ്പടികളും പൊളിച്ച് വിൽക്കാൻ തുടങ്ങിയപ്പോൾ വീട്ടുകാരും ചാർച്ചക്കാരും ചുറ്റുമതിലിനു പുറത്തായ അവസ്ഥ! കെടുകാര്യസ്ഥത, ദുർഭരണം തുടങ്ങിയ പദങ്ങളെ അന്വർത്ഥമാക്കുന്ന വിധത്തിലുള്ള സംഭവവികാസങ്ങളാണ് നമുക്കു ചുറ്റും അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു പരിഷ്‌കൃതസമൂഹത്തിൽ ഏതു മേഖലയിലെയും കാതലായ പ്രവർത്തനങ്ങളെ നിയന്ത്രിക്കേണ്ടത് അതത് മേഖലയിൽ പ്രാവീണ്യവും അനുഭവവുമുള്ള ആളുകളാണ്. ആണവനിലയത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കേണ്ടത് ആണവശാസ്ത്രത്തിൽ അറിവും അനുഭവവുമുള്ള ശാസ്ത്രജ്ഞരായിരിക്കണമെന്ന കാര്യത്തിൽ തർക്കമുണ്ടാവാൻ ഇടയില്ല. ഏതു ചെറിയ കാര്യത്തിന്റെ നിയന്ത്രണത്തിലും ആ മേഖലയിലെ അറിവും അനുഭവവും പ്രധാനമാണ്. നമ്മുടെ നാട്ടിൽമാത്രം ഈ സാമാന്യ തത്ത്വങ്ങൾ പാലിക്കപ്പെടാത്തത് എന്തുകൊണ്ട്?

വിദ്യാഭ്യാസകാര്യങ്ങളിൽ തീരുമാനമെടുക്കാനും പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും അക്കാദമികസമൂഹം പ്രാപ്തമല്ലെന്ന ധാരണ എങ്ങനെയോ രൂഢമൂലമായിട്ടുണ്ട്. കെളോണിയൽ ഭരണത്തിന്റെ ശേഷിപ്പുകളായ ഗുമസ്തഭരണം തന്ത്രപ്രധാനമായ പല മേഖലകളിലും എന്ന പോലെ വിദ്യാഭ്യാസരംഗത്തും ചോദ്യം ചെയ്യപ്പെടാനാകാത്തവിധം ആധിപത്യം പുലർത്തുന്നു. കൊളോണിയൽമാസ്റ്ററുമായി ആശയവിനിമയം നടത്താനും അവരുടെ തീരുമാനങ്ങൾ അടിമകളായ ജനങ്ങളെ അറിയിക്കാനുമുള്ള ഭാഷാജ്ഞാനവും കലവറയില്ലാത്ത വിധേയത്വവുമാണ് പ്രധാന യോഗ്യതയായി അന്ന് തീരുമാനിക്കപ്പെട്ടിരുന്നത്. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷവും ആ പാരമ്പര്യം ഉടവില്ലാതെ തുടരുന്നു. ജനാധിപത്യസംവിധാനത്തിൽ ജനപ്രതിനിധികൾക്ക് ഭരണപരിചയവും പ്രാപ്തിയം ഇല്ലെന്ന ന്യായം പറഞ്ഞാണ് പഴയ പതിവ് തുടരുന്നത്.

സംസ്ഥാനത്തെ ഒരു ഗുമസ്തപ്രമാണി ഒരിക്കൽ അധ്യാപകരെ ദുർബലചിത്തരും നിർഗുണപരബ്രഹ്‌മങ്ങളുമായി സങ്കല്പിച്ച് ഒരു അഭ്യാസപരിപാടി ആസൂത്രണം ചെയ്തു. ആ പദ്ധതിയുടെ നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം നടത്തിയ ചില പ്രസ്താവനകളുണ്ട്. ഒരു പൊതുസ്ഥലത്ത് കൂടിനിൽക്കുന്ന നൂറുകണക്കിന് ആളുകളുടെ കൂട്ടത്തിൽ നിന്ന് അധ്യാപകരെ തിരിച്ചറിയാൻ ഒരു പ്രയാസവുമില്ല. ഏറ്റവും ദയനീയമായി, കൂനിക്കൂടി ഉൾവലിഞ്ഞ് കാണപ്പെടുന്ന ഒരാൾ അധ്യാപകനായിരിക്കും. പെഴ്‌സണാലിറ്റി ട്രൈനിങ് നൽകി ഈ രോഗം കുറെയൊക്കെ ചികിത്സിക്കാമെന്നതായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. മറ്റൊരാൾ വില്ലേജ് ഓഫീസർക്ക് താഴെയാണ് അധ്യാപകരുടെ സ്ഥാനമെന്ന് നിസ്സംശയം പ്രസ്താവിച്ചുകണ്ടു. അതിലൊക്കെ വിചിത്രമായ ഒരു സംഭവം, മന്ത്രിയും ജനപ്രതിനിധികളും പങ്കെടുത്ത ഒരു യോഗത്തിന് ഇടയിൽ കയറിവന്ന മുതിർന്ന ഗുമസ്തനെ കണ്ട് എഴുന്നേറ്റു നിന്ന് ആദരിക്കാത്തതിന് സഹപ്രവർത്തകനായ ഗുമസ്തൻ അധ്യാപകനെ രഹസ്യമായി വിളിച്ച് ശാസിക്കുകയും ഉപദേശിക്കുകയും ചെയ്തതാണ്. സമാനമായ അനുഭവങ്ങൾ സർക്കാർ സേവനം തേടിപോകുന്ന എല്ലാവർക്കും അനുഭവിക്കേണ്ടിവന്നിട്ടുണ്ടാവും.

ഗുമസ്തന്മാരുടെ വിചിത്രമായ കണ്ടെത്തലുകൾ അദ്ഭുതാവഹമാണ്. കേരളത്തിലെ തൊഴിലില്ലായ്മയെ കുറിച്ച് ഒരു ഗുമസ്തപ്രമാണിക്കുണ്ടായ വെളിപാട് ഇപ്രകാരമാണ്. ബഹുരാഷ്ട്രകമ്പനികൾക്ക് കേരളത്തിലെ യുവാക്കളെ ജോലിക്കു വയ്ക്കണമെന്നുണ്ട്. എന്നാൽ അവരുടെ മോശമായ ഇംഗ്ലീഷ് പരിജ്ഞാനം അതിന് തടസ്സമായി നിൽക്കുന്നു. മറ്റെവിടെയുമുള്ള സാങ്കേതിക വിദഗ്ധരെക്കാൾ കേരളത്തിലെ കുട്ടികൾ മിടുക്കരാണെങ്കിലും ഇന്റർവ്യൂകളിൽ അവർ പുറംതള്ളിപ്പോകുന്നു. ബ്രിട്ടീഷ് കൗൺസിലിന്റെ പരിശീലനപരിപാടിക്ക് കേരളത്തിൽ അവസരം ഒരുക്കിക്കൊടുക്കാൻ കരാറെടുത്ത മേല്പടിയാന്റെ വാക്കുകൾ ഏറെപ്പേർ ദൈവവചനം പോലെ വിശ്വസിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. യൂണിയൻ പബ്‌ളിക് സർവീസ് കമ്മിഷൻ ഗുമസ്തന്മാന്മാരുടെ തിരഞ്ഞെടുപ്പിനായി നടത്തുന്ന അഭിമുഖവിശേഷങ്ങൾ നാട്ടിൽ പാട്ടായവ കേട്ടാൽ ഉറിയും ചിരിക്കും. ഫാനിന്റെ ചുവട്ടിൽ പാറിപ്പറക്കുന്ന കടലാസുകളെ അടുക്കി വയ്ക്കൽ, കയറിവന്ന വഴിയിലെ പടികളുടെ എണ്ണം പറയൽ എന്നിങ്ങനെ ജാലവിദ്യകളിൽ പ്രകടിപ്പിച്ച മികവാണത്രേ നമ്മുടെ മേൽ കുതിരകയറാനുള്ള അവരുടെ അനുമതിപത്രം. ഇത്തരം വീരസ്യങ്ങൾ കേട്ട് ഗുമസ്തപ്രണയത്തിൽ ജീവിതം ഹോമിക്കുന്ന യുവത നമ്മുടെ രാഷ്ട്രനിർമ്മാണത്തിനു നഷ്ടപ്പെടുന്ന വിലപ്പെട്ട വിഭവമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

വിദ്യാഭ്യാസവിഷയത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടതും നടപ്പിലാക്കേണ്ടതും നിയന്ത്രിക്കേണ്ടതും അധ്യാപകരും വിദ്യാഭ്യാസവിദഗ്ധരുമാണ്. അതിൽ നയസമീപനങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയമായ ഇടപെടലുകൾ ഉണ്ടായേക്കാം. എങ്കിലും ഗുമസ്തന്മാരുടെ സമ്മതപത്രം വാങ്ങേണ്ടിവരുന്നത് ഗതികേടാണ്. പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പൊതുപരീക്ഷകളുടെ കാര്യത്തിൽ അടുത്ത കാലത്ത് ഉണ്ടായ ചില തീരുമാനങ്ങളെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്.

വിദ്യാഭ്യാസവിഷയത്തിൽ തീരുമാനങ്ങൾ എടുക്കേണ്ടതും നടപ്പിലാക്കേണ്ടതും നിയന്ത്രിക്കേണ്ടതും അധ്യാപകരും വിദ്യാഭ്യാസവിദഗ്ധരുമാണ്. അതിൽ നയസമീപനങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയമായ ഇടപെടലുകൾ ഉണ്ടായേക്കാം. എങ്കിലും ഗുമസ്തന്മാരുടെ സമ്മതപത്രം വാങ്ങേണ്ടിവരുന്നത് ഗതികേടാണ്.

എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷകൾക്കായി ഒരിക്കൽ നിശ്ചയിച്ച ഫോക്കസ് ഏരിയ സമീപനം മുന്നറിയിപ്പുകൾ കൂടാതെ വിദ്യാഭ്യാസ വകുപ്പ് തകിടംമറിച്ചതിന്റെ വേവലാതിയിലാണ് സംസ്ഥാനത്തെ അധ്യാപകർ. കോവിഡ് മഹാമാരി മൂലം അധ്യയനം മുടങ്ങിയ സാഹചര്യത്തിൽ വിലയിരുത്തൽ രീതികളിൽ ചില ക്രമീകരണങ്ങൾ വേണ്ടിവന്നു. 2021 ലെ പൊതുപരീക്ഷയ്ക്കായി പാഠഭാഗങ്ങളെ ഫോക്കസ് ഏരിയ എന്നും നോൺ ഫോക്കസ് ഏരിയ എന്നും വേർതിരിച്ചു. 40 ശതമാനം പാഠഭാഗങ്ങൾ മാത്രമാണ് ഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തിയത്. ബാക്കി 60 ശതമാനം പാഠങ്ങൾ അപ്രധാനമായി പരിഗണിച്ച് നോൺഫോക്കസ് ഏരിയയിൽ ഉൾപ്പെടുത്തി. ആകെ ചോദ്യങ്ങളിൽ പകുതി എണ്ണത്തിനു മാത്രമേ ഉത്തരം എഴുതേണ്ടതുള്ളൂ എന്ന് വ്യവസ്ഥ ചെയ്തു. ഫോക്കസ് ഏരിയ മാത്രം പഠിച്ചാൽത്തന്നെ മുഴുവൻ സ്‌കോറും നേടാൻ ഇതുമൂലം സൗകര്യമുണ്ടായി. വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശം നൽകിയ അധ്യാപകർ ഈ നിലയിലുള്ള സൂചന നൽകുകയും ചെയ്തു. കുറെയേറെപ്പേർക്ക് മികച്ച വിജയം നേടാൻ ഇത് സഹായകമായിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2021 ലെ പൊതുപരീക്ഷകൾ ഈ രീതിയിൽ നടപ്പിലാക്കിയതിനെ തുടർന്ന് ഉയർന്നുവന്ന പ്രധാന ആക്ഷേപം ഇതര ബോർഡുകളെ അപേക്ഷിച്ച് കേരളാ ബോർഡിനു കീഴിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ കൂടുതൽ പേർ ഉയർന്ന വിജയം നേടി എന്നതാണ്. ഇതു മൂലം തുടർപഠനമേഖലകളിൽ ചില പ്രതിസന്ധികൾ ഉടലെടുക്കുകയും ചെയ്തു. ഡൽഹിയിലെ സർവകലാശാലകളിൽ കേരളത്തിലെ വിദ്യാർത്ഥികൾ കൂടുതലായി പ്രവേശനം നേടി എന്ന ആക്ഷേപം കേന്ദ്രമന്ത്രിതന്നെ ഉന്നയിക്കുകയുണ്ടായി. കേരളത്തിലെ ഹയർ സെക്കൻഡറി പ്രവേശനത്തിനുണ്ടായ തിരക്കും ശ്രദ്ധേയമാണ്. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾക്കുപോലും ആഗ്രഹിച്ച സ്‌കൂളുകളിൽ ആഗ്രഹിച്ച വിഷയങ്ങൾക്ക് പ്രവേശനം ലഭിക്കാത്ത അവസ്ഥ ഉണ്ടായി. എഴുപത് അധിക ബാച്ചുകൾ അനുവദിച്ചാണ് പ്രശ്‌നത്തിന് കുറെയൊക്കെ പരിഹാരം കണ്ടത്. ഇത് സർക്കാരിന് വലിയ ബാധ്യതയായിട്ടുണ്ടത്രേ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കിഫ്ബിയിൽ നിന്ന് കടമെടുത്ത് സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിച്ചപ്പോൾ ഉയർന്നുവന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ അവതരിപ്പിച്ച വാദമുഖങ്ങൾ ഓർക്കുമല്ലോ. ഖജനാവു കാലിയാകുമെന്നു കരുതി ഒരാവശ്യവും മാറ്റിവച്ചിട്ടില്ലല്ലോ. പണച്ചെലവിനെക്കുറിച്ചുള്ള വേവലാതിയല്ല അടിസ്ഥാനപ്രശ്‌നമെന്ന് വ്യക്തം.

കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ വിദ്യാർത്ഥികൾക്ക് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമ്പോൾ ഏറ്റവും അസഹിഷ്ണുതയോടെ പ്രതികരിക്കുന്ന ഒരു വിഭാഗം ഇവിടത്തെ ഹയർ സെക്കന്ററിയിലെ ചില അധ്യാപകരാണ്. അതിന് കാരണം അവർ സി.ബി.എസ്.സി. തുടങ്ങി കേരളത്തിനു പുറത്തുള്ള പരീക്ഷാബോർഡുകളുടെ ഉപാസകരാണെന്നതു മാത്രമല്ല. പത്താം ക്ലാസു വരെ സി.ബി.എസ്.സി. സ്‌കൂളുകളിൽ പഠിച്ചശേഷം ഹയർ സെക്കന്ററി പഠനത്തിനായി കേരള സ്‌കൂളുകളെ ആശ്രയിക്കുന്ന കുട്ടികളെ വിദ്യാലയത്തിന്റെ വരദാനമായി അവർ കണക്കാക്കുന്നു. അവരെ പഠിപ്പിക്കാനായി കഷ്ടപ്പെടേണ്ടതില്ല. കോച്ചിങ്ങും മറ്റ് അഭ്യാസങ്ങളും കഴിഞ്ഞുവരുന്ന അവരുടെ പരീക്ഷാഫലം ആഘോഷിക്കുകയും ചെയ്യാം. മിക്ക ഇടത്തരക്കാരും അധ്യാപകരുടെ ഈ അഭിലാഷത്തിന് അനുഗ്രഹം ചൊരിയുന്നു. ഇത് ഉണ്ടാക്കുന്ന സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ വിപത്ത് വളരെ വലുതാണ്.

2021 ലെ രീതി 2022 ലെ പൊതുപരീക്ഷയിലും തുടരുമെന്ന് തുടക്കത്തിൽ പറഞ്ഞിരുന്നുവെങ്കിലും 2022 ജനുവരിയിൽ ഇറക്കിയ പുതിയ ഉത്തരവിൽ ചോദ്യങ്ങളുടെ അനുപാതത്തിലും പാഠഭാഗങ്ങളുടെ എണ്ണത്തിലും ഗണ്യമായ ഭേദഗതി വരുത്തി. 60 ശതമാനം പാഠഭാഗങ്ങൾ ഫോക്കസ് ഏരിയയിലേക്ക് കൊണ്ടുവന്നു. അധ്യയന വർഷത്തിന്റെ ആരംഭത്തിൽ നൽകേണ്ടിയിരുന്ന സുപ്രധാന നിർദ്ദേശമാണ് പരീക്ഷ പടിവാതിലിൽ എത്തിയശേഷം നൽകിയത്. ഫോക്കസ് ഏരിയയിൽ നിന്ന് 70 ശതമാനം ചോദ്യങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചതിനൊപ്പം നോൺ ഫോക്കസ് ഏരിയയിലെ ചോദ്യങ്ങളുടെ ചോയ്‌സിലും നിയന്ത്രണം ഏർപ്പെടുത്തി. ഓരോ ചോദ്യമാതൃകയിലും വെവ്വേറെ അനുപാതം നിഷ്‌കർഷിച്ചുകൊണ്ട് ചോദ്യകർത്താക്കൾക്ക് പ്രത്യേക നിർദ്ദേശം നൽകിയതിലൂടെയാണ് ചോയ്‌സുകൾക്ക് നിയന്ത്രണം ഉണ്ടായത്. നോൺഫോക്കസ് ഏരിയ ശ്രദ്ധാപൂർവം പഠിക്കാതിരുന്നാൽ ചോയ്‌സ് ഇല്ലാത്ത ചോദ്യങ്ങളുടെ സ്‌കോർ നഷ്ടമാവും. എ പ്ലസിന് അർഹരായ വലിയൊരു വിഭാഗം വിദ്യാർത്ഥികൾ ബി പ്ലസിലേക്ക് തരം താഴ്ത്തപ്പെടാൻ ഇത് കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ രീതി അനുസരിച്ച് നോൺ ഫോക്കസ് ഏരിയയിലെ ചോദ്യങ്ങൾ പൂർണ്ണമായി ഒഴിവാക്കിയാലും ഒരാൾക്ക് ഏ പ്ലസ് നേടാൻ പ്രയാസമുണ്ടായിരുന്നില്ല.

പാഠഭാഗങ്ങൾ വിഭജിച്ച് ഈ "ലഘൂകരണം' ഏർപ്പെടുത്താതിരുന്നാൽത്തന്നെ വിദ്യാർത്ഥിക്കു ലഭിക്കുമായിരുന്ന ഉന്നത വിജയമാണ് ഇവിടെ തട്ടിപ്പറിക്കപ്പെടുന്നത്. 2021 ലെ നടപടികൾ കൂടുതൽ കുട്ടികളെ വിജയിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നുവെങ്കിൽ 2022 ലേത് പരമാവധി കുട്ടികളെ തോല്പിച്ചും പുറകിലാക്കിയും മുഖം രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഇതുമൂലം കുട്ടികൾക്ക് ഉണ്ടാകാനിടയുള്ള നിരാശയും മാനസികസമ്മർദ്ദവും അനഭിലഷണീയമായ സാഹചര്യങ്ങൾ സൃഷ്ടിക്കാനിടയാക്കുമോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങൾക്ക് വിദ്യാഭ്യാസശാസ്ത്രപരമായ പരിഹാരങ്ങളാണ് അന്വേഷിക്കേണ്ടത്.
അക്കാദമികമായ പിൻബലമില്ലാതെ നടപ്പിലാക്കാൻ ശ്രമിക്കുന്ന പരീക്ഷാപരിഷ്‌കരണനടപടിയെ എതിർത്ത് അഭിപ്രായ പ്രകടനം നടത്തിയതിന്റെ പേരിൽ പി. പ്രേമചന്ദ്രൻ എന്ന അധ്യാപകന്​ ഷോ കോസ്​ നോട്ടീസ്​ നൽകിയിരിക്കുകയാണ്​. വിദ്യാഭ്യാസരംഗത്ത് സംവാദത്തിനുള്ള ഇടങ്ങൾ നഷ്ടമായതിന്റെ സൂചനയാണിത്. അടിയന്തരാവസ്ഥയ്ക്കു സമാനമായ ഒരു കാലഘട്ടത്തിലൂടെ നമ്മൾ കടന്നുപോവുകയാണോ എന്ന ഭയം ഉള്ളിൽ നിറയുന്നു. എതിർ സ്വരങ്ങളെ അസഹിഷ്ണുതയോടെ കാണുകയും സംവാദം നടക്കേണ്ട ഇടങ്ങളിൽ കായബലം പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു സംസ്‌കാരത്തിലേക്കാണ് കേരളം മെല്ലെ നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിനുള്ള യോഗ്യത മറ്റു തരത്തിൽ തെളിയിച്ചിട്ടുള്ളവരെ ചുമതല ഏല്പിക്കാൻ കാണിക്കുന്ന വ്യഗ്രതയും ആശങ്ക ജനിപ്പിക്കുന്നു.

നോൺഫോക്കസ് ഏരിയ ശ്രദ്ധാപൂർവം പഠിക്കാതിരുന്നാൽ ചോയ്‌സ് ഇല്ലാത്ത ചോദ്യങ്ങളുടെ സ്‌കോർ നഷ്ടമാവും. എ പ്ലസിന് അർഹരായ വലിയൊരു വിഭാഗം വിദ്യാർത്ഥികൾ ബി പ്ലസിലേക്ക് തരം താഴ്ത്തപ്പെടാൻ ഇത് കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. / Photo: Prasoon Kiran

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ വിവിധ പരീക്ഷാബോർഡുകൾ പരീക്ഷാരീതികളിൽ മാറ്റം വരുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സിലബസിൽ കുറവുവരുത്തി പഠനഭാരവും പരീക്ഷാഭാരവും കുറയ്ക്കാനാണ് നിർദ്ദേശമുണ്ടായത്. എൻ.സി.ഇ.ആർ.ട്ടി ഉള്ളടക്കത്തിൽ ആവർത്തനമുള്ള 10,12 ക്ലാസുകളിലെ പാഠഭാഗങ്ങൾ ഒഴിവാക്കി. 2021 ൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മാറ്റിവച്ച പരീക്ഷകൾ റദ്ദ് ചെയ്തു. 20 ശതമാനം ആഭ്യന്തര വിലയിരുത്തലും 80 ശതമാനം ബോർഡു പരീക്ഷയും ഉൾപ്പെടുന്നതാണ് സി.ബി.എസ്.ഇ പരീക്ഷാക്രമം. 80 ശതമാനമുള്ള ബോർഡു പരീക്ഷാസ്‌കോറിനു പകരം സ്‌കൂൾതല പരീക്ഷകളുടെ സ്‌കോർ ഉൾപ്പെടുത്താനാണ് തീരുമാനിച്ചത്. പല സംസ്ഥാന ബോർഡുകളും സമാനമായ രീതികൾ പിന്തുടർന്നിട്ടുണ്ട്. എന്നിട്ടും കേരളത്തിലെ ബോർഡുപരീക്ഷകൾ എന്തുകൊണ്ട് അസംതൃപ്തി പടർത്തി എന്നത് അന്വേഷിക്കേണ്ടതാണ്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്‌കൂളിങ് പാഠഭാഗങ്ങളെ മൂന്ന് വിഭാഗമായി തിരിച്ചിരിക്കുന്നു. 40 ശതമാനം പാഠങ്ങൾ ആഭ്യന്തര വിലയിരുത്തലിന് വിധേയമാക്കേണ്ടവയാണ്. അടിസ്ഥാന ധാരണകൾ ഉറപ്പിക്കുന്നതിനുള്ള പാഠഭാഗങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ആഭ്യന്തരവിലയിരുത്തലിന് കൃത്യമായ മാർഗരേഖ നൽകിയിരിക്കുന്നു. 30 ശതമാനം പാഠങ്ങൾ വസ്തുതാപരമായ ധാരണ ഉറപ്പിക്കുന്നവയാണ്. അവയിൽ നിന്ന് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. സൗകര്യം അനുസരിച്ച് ഓൺലൈൻ പരീക്ഷയോ ഒ.എം.ആർ. പരീക്ഷയോ പേപ്പർ പെൻസിൽ പരീക്ഷയോ ഇതിൽ നടത്താം. 30 ശതമാനം പാഠഭാഗങ്ങൾ ഉയർന്ന ചിന്താപ്രക്രിയ ആവശ്യപ്പെടുന്നവയാണ്. അവ ഡിസ്‌ക്രിപ്റ്റീവ് പരീക്ഷയിലൂടെ വിലയിരുത്തുന്നു.

കേരളം പരീക്ഷാപരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഏറെ മുന്നോട്ടു പോയിട്ടുണ്ട്. പക്ഷേ, ഗൈഡ്-റ്റ്യൂഷൻ ലോബികളുടെ സമ്മർദ്ദവും ഒരു വിഭാഗം അധ്യാപകരുടെ പ്രതിലോമ സമീപനവും മൂലം പല പദ്ധതികളും ഫലവത്താകാതെ പോയി. വിദ്യാഭ്യാസത്തിൽ പഠനത്തിനു ലഭിക്കേണ്ട ഫോക്കസ് പരീക്ഷകളിലേക്ക് മാറുന്നത് ദുഃഖകരമാണ്. ഒപ്പം, പരീക്ഷകളുടെ ഫോക്കസ് അവയുടെ അടിസ്ഥാന ലക്ഷ്യത്തിൽ നിന്ന് ഏറെ അകന്നു പോവുകയും ചെയ്യുന്നു. വിദ്യാഭ്യാസപ്രക്രിയയുടെ ഭാഗമായ പരീക്ഷകളുടെ ലക്ഷ്യം കുട്ടികളുടെ പഠനം മെച്ചപ്പെടുത്തലും അവരുടെ മികവുകൾ നിർണ്ണയിക്കലുമാണ്. താരതമ്യവും തരം തിരിക്കലും അനാരോഗ്യകരമായ മാനസികാന്തരീക്ഷം സൃഷ്ടിക്കും. കുട്ടികളെ തളർത്തുന്ന പരീക്ഷകളല്ല, അവരെ പ്രചോദിപ്പിക്കുകയും അവർക്ക് ആത്മവിശ്വാസം നൽകുകയും ചെയ്യുന്ന വിലയിരുത്തലുകളാണ് നടപ്പിലാക്കേണ്ടത്. പ്രവേശനപരീക്ഷകളുടെ ലക്ഷ്യം നിശ്ചിത മേഖലയിൽ അഭിരുചിയും താല്പര്യവുമുള്ളവരെ തിരഞ്ഞെടുക്കുകയാണ്. ജോലിയിൽ ആത്മാർത്ഥതയും കൃത്യതയും സൂക്ഷ്മതയും ഉള്ളവരെ കണ്ടത്താനാണ് തൊഴിൽദാതാക്കൾ തങ്ങളുടെ പരീക്ഷകളിലൂടെ ശ്രമിക്കുന്നത്. ഇവയുടെ എല്ലാം ഫോക്കസ് ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുമ്പോൾ സംഭവിക്കുന്നത് വലിയ പതനമാണ്. കൂടുതൽ പേരെ തോല്പിക്കാൻ നടത്തുന്ന മത്സരപരീക്ഷകളെ കോച്ചിങ്ങുകളിലൂടെ തോല്പിച്ച് ഉള്ളിൽ കടക്കുന്നവർ അതത് മേഖലകളുടെ അടിത്തറ തോണ്ടുന്നു.

യോഗ്യതാപരീക്ഷകൾ, പ്രവേശനപരീക്ഷകൾ, ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനു നടത്തുന്ന പരീക്ഷകൾ എന്നിവയ്‌ക്കെല്ലാം ഈ ഗതികേട് സംഭവിച്ചിട്ടുണ്ട്. മിസ് -ഫിറ്റ് ആയവരെ മാത്രം തിരഞ്ഞെടുക്കുന്ന തരത്തിലേക്ക് നമ്മുടെ പല സംവിധാനങ്ങളും അധപ്പതിച്ചിരിക്കുന്നു. പരീക്ഷകളെ പരാജയപ്പെടുത്തുന്നവരെക്കാൾ (ക്രാക്ക് ചെയ്യുന്നവർ എന്നാണ് പുതിയ പദാവലി) എത്രയോ മികച്ചവരാണ് പുറന്തള്ളപ്പെട്ടുപോകുന്ന പരാജിതർ എന്ന് മനസ്സിലാക്കാൻ വലിയ ഗവേഷണമൊന്നും ആവശ്യമില്ല.
കേരളത്തിൽ സ്‌കൂൾ പാഠ്യപദ്ധതി ശാസ്ത്രീയമായി പരിഷ്‌കരിക്കുന്നതിനുള്ള ശ്രമങ്ങളാണ് അടിയന്തിരമായി ഉണ്ടാകേണ്ടത്. ലക്ഷ്യം, സമീപനം, ഉള്ളടക്കം, രീതിശാസ്ത്രം തുടങ്ങിയവയെ എല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന കൊട്ടുറപ്പുള്ള ഒരു പാഠ്യപദ്ധതി അനിവാര്യമാണ്. അതിന്റെ ഭാഗമായി വിലയിരുത്തലിലും മാറ്റങ്ങൾ വരുത്തണം. കോവിഡ് പ്രതിസന്ധി നേരിടാൻ ഏർപ്പെടുത്തിയ താല്ക്കാലിക സംവിധാനങ്ങൾ ഇക്കൊല്ലം കൂടെ കാര്യമായ മാറ്റമില്ലാതെ തുടരാം.

മഹാമാരി ഉണ്ടാക്കിയ ആഘാതത്തിനു മേൽ മറ്റൊരാഘാതമായി പരീക്ഷകൾ മാറരുത്. പരീക്ഷകൾ വിദ്യാഭ്യാസത്തെ എത്രകണ്ട് ദുർബലമാക്കുന്നുവെന്ന് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മിഷൻ ഉൾപ്പെടെ നിരീക്ഷിച്ചിട്ടുണ്ട്

മഹാമാരി ഉണ്ടാക്കിയ ആഘാതത്തിനു മേൽ മറ്റൊരാഘാതമായി പരീക്ഷകൾ മാറരുത്. പരീക്ഷകൾ വിദ്യാഭ്യാസത്തെ എത്രകണ്ട് ദുർബലമാക്കുന്നുവെന്ന് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ കമ്മിഷൻ ഉൾപ്പെടെ നിരീക്ഷിച്ചിട്ടുണ്ട്. വരാനിരിക്കുന്ന കാലത്തിന്റെ ആവശ്യങ്ങൾ മുന്നൽക്കണ്ടുകൊണ്ടുള്ള പരിഷ്‌കാരങ്ങളാണ് നടപ്പിലാക്കേണ്ടത്. പോയകാലത്തിന്റെ തിരിച്ചുവരവോ നിലവിലുള്ളതിന്റെ ആവർത്തനമോ പ്രതീക്ഷിക്കേണ്ടതില്ല.

എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാഭ്യാസവിദഗ്ധരെ ഉൾപ്പെടുത്തി ചർച്ചകൾ നടത്തിയും അധ്യാപകർ ഉൾപ്പടെ മുഴുവൻ വിദ്യാഭ്യാസതല്പരരുടെയും അഭിപ്രായങ്ങൾ സ്വരൂപിച്ചും 2007 ൽ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന് രൂപം നൽകി. അതിനു മുമ്പ് ഇ.ടി.മുഹമ്മദ് ബഷീർ വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്തിരുന്ന കാലത്ത് പരീക്ഷാപരിഷ്‌കരണത്തിലൂടെ ഗ്രേഡിങ് നടപ്പിലാക്കി. പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാനസൗകര്യം മെട്ടപ്പടുത്താൻ അവിരാമം പരിശ്രമിച്ച പ്രൊഫ. രവീന്ദ്രനാഥ് പരീക്ഷകൾ മനുഷ്യത്വപരമാവണമെന്നു നിഷ്‌കർഷയുള്ള ആളായിരുന്നു. പൊതുപരീക്ഷകളിൽ കൂടുതൽ ഓപ്ഷനുകൾ ഏർപ്പെടുത്താനുള്ള തീരുമാനം അതിന് ഉദാഹരണമാണ്. പരീക്ഷയ്ക്ക് നൽകിവരുന്ന അമിതപ്രാധാന്യം കുറയ്ക്കുന്ന നിലപാടാണ് ഇവിടെയെല്ലാം പ്രതിഫലിക്കുന്നത്. എന്നാൽ പരീക്ഷയിലെ കാർക്കശ്യം തിരിച്ചുകൊണ്ടുവരാനുള്ള വ്യഗ്രത ഉത്തരവാദിത്തപ്പെട്ടവരുടെ വാക്കുകളിൽ നിന്നും നടപടികളിൽ നിന്നും തിരിച്ചറിയുന്നു. നാളിതുവരെ രൂപപ്പെടുത്തിക്കൊണ്ടുവന്ന കഴ്ചപ്പാടുകളെ അപ്പാടെ തമസ്‌കരിക്കാനുള്ള എന്തു കണ്ടെത്തലാണ് അഭിനവപാർത്ഥന്മാർക്ക് മുന്നിലുള്ളത്?

പതിനെട്ടു വയസ്സുവരെയുള്ള വിദ്യാഭ്യാസം സൗജന്യവും സാർവത്രികവുമാക്കിയെന്ന് വാതോരാതെ പറയുന്നവർ പതിനാറാം വയസ്സിൽ പകുതി കുട്ടികളെ വീട്ടിലിരുത്താനുള്ള തന്ത്രം മെനയരുത്. ഭരണച്ചെലവ് വെട്ടിച്ചുരുക്കി വിദ്യാഭ്യാസ സൗകര്യം മെച്ചപ്പെടുത്തി നമുക്ക് മാതൃകയാവാം. ഇന്ത്യയിലും വിദേശത്തും ലഭ്യമായിട്ടുള്ള എല്ലാ ഉപരിപഠനസാധ്യതകളും കേരളത്തിലെ കുട്ടികൾ അന്വേഷിക്കട്ടെ. അവരുടെ കുതിപ്പിനെ നമ്മൾ എന്തിനു തടയണം? സാമൂഹികമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് ഏറെയും പൊതുവിദ്യാലയങ്ങളിൽ എത്തുന്നത്. അവരുടെ പഠനതാല്പര്യവും ബുദ്ധിശക്തിയും അംഗീകരിക്കപ്പെടേണ്ടതുണ്ട്.
സി.ബി.എസ്.ഇ- സ്റ്റേറ്റ് ബോർഡ് വൈരുധ്യമാണ് പല വിവാദങ്ങളുടെയും അന്തർധാരയായി വർത്തിക്കുന്നത്. ഇക്കാര്യത്തിൽ ആരോഗ്യകരമായ സമീപനം ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. സംസ്ഥാനത്തിനുള്ളിൽ മികച്ച വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന് എല്ലാ തരം സ്‌കൂളുകളെയും പിന്തുണയ്‌ക്കേണ്ടതാണ്. സി.ബി.എസ്.ഇ സ്‌കൂളിൽ പത്താം ക്ലാസുവരെ പഠിപ്പിക്കുകയും ഹയർ സെക്കന്ററി പഠനം സ്റ്റേറ്റ് ബോർഡിനു കീഴിൽ വേണമെന്ന് വാശിപടിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത്. വ്യക്തിത്വരൂപീകരണത്തിന്റെ പ്രധാന ഘട്ടങ്ങളിലെല്ലാം പരിചരിച്ച സാഹചര്യത്തിൽ നിന്ന് കുട്ടികളെ പെട്ടന്ന് മാറിയ സാഹചര്യത്തിലേക്ക് കൊണ്ടുവരുന്നത് അശാസ്ത്രീയമാണ്. രക്ഷിതാക്കളുടെ ചില താല്പര്യങ്ങളും അന്ധവിശ്വാസങ്ങളുമാണ് ഇതിന് പ്രേരിപ്പിക്കുന്നത്.

അത്തരം നടപടിക്രമങ്ങൾ വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് ഉണ്ടാക്കുന്ന ഉലച്ചിൽ പോലെ തന്നെ ഗൗരവമുള്ളതാണ് വിദ്യാർത്ഥികളുടെ മാനസികാവസ്ഥയിൽ ഉണ്ടാക്കുന്ന അസന്തുലിതാവസ്ഥയും. ഒരുപക്ഷേ, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു സാഹചര്യമാണ് ഇത്. ഉചിതമായ നയരൂപീകരണത്തിലൂടെയും ബോധവൽക്കരണത്തിലൂടെയും പ്രശ്‌നപരിഹാരം കണ്ടെത്തണം. അധികാരദണ്ഡുകൊണ്ട് മർദ്ദിച്ചൊതുക്കാനല്ല, അക്കാദമികമായ പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്.


Comments