ബാങ്കുകളുടെ പലിശത്തർക്കം,
സംഭരണ പ്രതിസന്ധി
നെൽകർഷകരെ വലയ്ക്കുന്നു

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട ബാങ്ക് കൺസോർഷ്യത്തിലെ അനിശ്ചിതത്വം തുടരുന്നതോടെ നെൽകർഷകർ പ്രതിസന്ധിയിൽ. സംഭരണം വൈകുന്നതും ഗുരുതര പ്രശ്നമായി തുടരുകയാണ്- കാർത്തിക പെരുംചേരിൽ തയ്യാറാക്കിയ റിപ്പോർട്ട്.

നെല്ല് സംഭരണം മുന്നോട്ടുപോകുന്നതിനിടെ ബാങ്ക് കൺസോർഷ്യത്തിൽ അനിശ്ചിതത്വം. കൺസോർഷ്യത്തിൽ കേരള ബാങ്കിനെ ഉൾപ്പെടുത്താനുള്ള ചർച്ച മന്ത്രിതല യോഗത്തിൽ നടന്നിരുന്നുവെങ്കിലും 800 കോടി രൂപയും 9.95 ശതമാനമെന്ന കൂടിയ പലിശയും കേരള ബാങ്ക് ആവശ്യപ്പെട്ടതോടെ ചർച്ചകൾ പരിഹാരമില്ലാതെ അവസാനിക്കുകയായിരുന്നു. റിസർവ് ബാങ്കിൽ നിന്ന് കേരള സർക്കാർ എടുത്ത വായ്പക്ക് കേവലം 6.6 ശതമാനം പലിശയാണെന്നിരിക്കെയാണ് സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായ കേരള ബാങ്ക് പലിശയുടെ കാര്യത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ഈ അനിശ്ചിതത്വം കർഷകരെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്.

കൺസോർഷ്യത്തിലുള്ള എസ്.ബി.ഐ മാത്രമാണ് നിലവിൽ പി.ആർ.എസ് അഥവാ, നെല്ല് കൈപ്പറ്റിയതിന്റെ രസീത് സ്വീകരിക്കുന്നുളളൂവെന്നാണ് കർഷകർ പറയുന്നത്. ഇത്തരത്തിൽ രസീത് ലഭിച്ചവരുടെയും കാലാവധി തീരാൻ സമയമായിട്ടുണ്ട്. പി.ആർ.എസ് സ്വീകരിച്ച് സർക്കാരിന് വേണ്ടി ബാങ്കുകൾ കർഷകർക്ക് നേരിട്ട് പണം നൽകുന്ന സംവിധാനം നടപ്പിലാക്കാനാണ് കൺസോർഷ്യം രൂപീകരിച്ചത്. ഈ തുക സർക്കാർ പിന്നീട് ബാങ്കുകൾക്ക് നൽകുക എന്നതാണ് രീതി.

നെല്ല് സംഭരണം വൈകുന്നത് കുട്ടനാട്ടിലെ കർഷകരെ സവിശേഷമായി തന്നെ ബാധിക്കുന്നുണ്ട്
നെല്ല് സംഭരണം വൈകുന്നത് കുട്ടനാട്ടിലെ കർഷകരെ സവിശേഷമായി തന്നെ ബാധിക്കുന്നുണ്ട്

നെല്ലിന്റെ വിലയായി ബാങ്കുകൾ കർഷകർക്ക് നൽകുന്ന തുക സപ്ലൈകോ തിരിച്ച് നൽകിയില്ലെങ്കിൽ പലിശയടക്കം കർഷകർ തന്നെ തുക മുഴുവനായി തിരിച്ചടക്കേണ്ടതുണ്ട് എന്നതാണ് ക്ലോസ്. ഏതെങ്കിലും സാഹചര്യത്തിൽ തിരിച്ചടയ്ക്കാൻ സാധ്യമായില്ലെങ്കിൽ നിയമപരമായ നടപടിക്രമങ്ങൾക്ക് കർഷകർ വിധേയരാകേണ്ടിയും വരും. സപ്ലൈക്കോയിൽ നിന്ന് ലഭ്യമാകുന്ന രസീതുമായി ബാങ്കുകളിലെത്തിയാലും പണം നൽകാൻ ബാങ്കുകൾ തയ്യാറാകുന്നില്ല എന്നതാണ് കർഷകർ നേരിടുന്ന മറ്റൊരു പ്രതിസന്ധി. കർഷകർക്ക് പണം നൽകിയ കണക്കിൽ 140 കോടി രൂപയ്ക്കടുത്ത് വരുന്ന തുക വിവിധ ബാങ്കുകളിലായി സർക്കാർ നൽകാനുണ്ടെന്നതാണ് ഇതിന്റെ കാരണമായി ബാങ്കുകൾ ഉന്നയിക്കുന്ന വാദം. എന്നാൽ കേന്ദ്രസർക്കാർ വിഹിതം ലഭ്യമാക്കാത്തതാണ് സപ്ലൈക്കോയുടെ സാമ്പത്തിക പ്രതിന്ധിക്ക് കാരണമെന്ന സാങ്കേതികത്വമാണ് ഈ വിഷയത്തിൽ സർക്കാർ മുന്നോട്ട് വെക്കുന്നത്. ഇത്തരത്തിൽ പി.ആർ.എസ് തുക കിട്ടാൻ വെകുന്നത് കർഷകരെ എങ്ങനെയാണ് ബാധിക്കുന്നതെന്നും സർക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന അനാസ്ഥയെ കുറിച്ചും ട്രൂകോപ്പി തിങ്കിനോട് സംസാരിക്കുകയാണ് കുട്ടനാട്ടിലെ കർഷകനായ വേലായുധൻ:

“സപ്ലൈകോ ശേഖരിക്കുന്ന നെല്ലിന്റെ വില ഞങ്ങൾക്ക് ലഭിക്കുന്നത് ബാങ്ക് വഴിയാണ്. നേരത്തെ സപ്ലൈകോ നേരിട്ട് നൽകുകയായിരുന്നു. എന്നാൽ കേന്ദ്രസർക്കാറിൽ നിന്ന് തുക ലഭിക്കാനുള്ള താമസം പരിഗണിച്ചുകൊണ്ട് മുൻ സർക്കാറുകളുടെ കാലത്ത് പി.ആർ.എസ് നമുക്ക് ബാങ്കുകൾ വഴി വായ്പ തരുകയായിരുന്നു. ആദ്യ ഘട്ടത്തിൽ മൂന്ന് ബാങ്കുകളും പിന്നീട് പതിനാറോളം ബാങ്കുകളും മത്സരിച്ചായിരുന്നു പൈസ തന്നുകൊണ്ടിരുന്നത്. എന്നാൽ, ഇപ്പോഴത്തെ സർക്കാറിന്റെ കാലത്താണ് ഇതിൽ പാളിച്ച വന്നുതുടങ്ങുന്നത്. കേന്ദ്രസർക്കാറിൽ നിന്നും ഫണ്ട് താമസിച്ചാണ് വരുന്നതെന്നാണ് പറയുന്നത്. എങ്കിൽപോലും കിട്ടുന്ന സമയത്ത് തുക കൃത്യമായി അടക്കുകയാണെങ്കിൽ വലിയ പ്രശ്നമില്ലാതെ പോകാം. എന്നാൽ കിട്ടുന്ന പൈസ വകമാറ്റി ചെലവാക്കുകയാണ് ഇവർ ചെയ്യുന്നത്. അതുകൊണ്ട് തന്നെ കർഷകർക്ക് ബാങ്കിൽ നിന്നും ലോൺ കിട്ടാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. അങ്ങനെ വന്നപ്പോഴാണ് ബാങ്കുകളുടെ കൺസോർഷ്യമാക്കി സർക്കാർ എഗ്രിമെന്റ് ഉണ്ടാക്കിയത്. ആദ്യം ആ കൺസോർഷ്യത്തിൽ സ്‌റ്റേറ്റ് ബാങ്ക്, ഫെഡറൽ ബാങ്ക്, കാനറാ ബാങ്ക് എന്നിങ്ങനെയായിരുന്നു ഉണ്ടായിരുന്നത്. അതിൽ നിന്നും ആദ്യം തന്നെ ഫെഡറൽ ബാങ്ക് പുറത്തായി. ബാങ്കുകളുടെ കൺസോർഷ്യമാണ് ഇപ്പോൾ ഞങ്ങൾക്ക് ലോൺ തരുന്നത്. ഇപ്പോൾ സർക്കാർ പറയുന്നത്, സ്റ്റേറ്റ് ബാങ്കുമായി കരാർ ചെയ്യാം, പക്ഷെ കാനറാ ബാങ്ക് കൂടുതൽ പലിശ ചോദിക്കുന്നുവെന്നാണ്. കാനറാ ബാങ്കിൽ ഞങ്ങൾ അന്വേഷിച്ചപ്പോൾ 9.2 ശതമാനം വരെ പലിശ അവർ ആവശ്യപ്പെടുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ സർക്കാർ ഇതുവരെയും ബാങ്കുമായി കരാറിൽ ഒപ്പിട്ടിട്ടില്ല. മാർച്ച് 31-ന് നിലവിലെ കരാർ കാലാവധി പൂർത്തിയായതാണ്. നെല്ല് വിതയ്ക്കുന്നതിനും 120 ദിവസം മുമ്പ് കൃഷി ഓഫീസിൽ ഓൺലൈനായി ഞങ്ങൾ ഈ വിവരം അറിയിക്കുന്നതാണ്. 120-ാം ദിവസം നമ്മൾ കൊയ്യുമെന്നും അറിയിക്കും. എന്നാൽ ഈ സമയത്തൊന്നും ബാങ്കുകളുമായി ചർച്ച നടത്താത്ത സർക്കാർ മാർച്ച് അവസാനം വന്ന് ബാങ്കുകളുമായി തർക്കമാണെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ? അങ്ങനെ പരിഹാരമില്ലാതെ ഈ പ്രശ്നം നീണ്ടുപോവുകയാണ് ചെയ്യുന്നത്. മാർച്ച് 15 വരെയുള്ള കർഷകർക്ക് പൈസ നൽകുമെന്നാണ് ഇപ്പോഴവർ പറയുന്നത്. പി.ആർ.എസ്, അതായത് നെല്ല് കൊണ്ടുപോയി കൊടുക്കുമ്പോൾ അവിടുന്ന് എഴുതി തരുന്ന രസീത് മില്ലുകാർ ഓൺലൈനിൽ അപ്ലോഡ് ചെയ്യും. തുടർന്ന് സപ്ലൈകോ അത് അംഗീകരിച്ച് പേ ഓഡർ അടിക്കും. മാർച്ച് 15 വരെ പേ ഓർഡർ അടിച്ചവർക്കാണ് പൈസ കിട്ടുന്നത് എന്നാണ് ഇപ്പോൾ പറയുന്നത്. ഫെബ്രുവരി അവസാനം കൊയ്ത നെല്ലാണ് മാർച്ച് അവസാനം പേ ഓർഡറടിക്കുന്നത്. ഏറിപ്പോയാൽ അഞ്ച് ശതമാനം നെല്ല് മാത്രമേ ഫെബ്രുവരി മാസം കൊയ്തിട്ടുണ്ടാകൂ. എന്നിട്ടും എന്ത് ചെയ്യണമെന്നറിയാതെ സർക്കാർ ഇരുട്ടിൽ തപ്പുകയാണ്. ബാങ്കുകൾ വഴി ഒരു വർഷത്തേക്കുള്ള ലോൺ ആണ് നൽകുന്നത്. ഒരു വർഷത്തിനുള്ളിലിത് അടച്ചില്ലെങ്കിൽ കർഷകരുടെ സിബിലിനെയാണ് ഇത് ബാധിക്കുന്നത്.”

കുട്ടനാട്ടിലെ കർഷകനായ വേലായുധൻ
കുട്ടനാട്ടിലെ കർഷകനായ വേലായുധൻ

എസ്.ബി.ഐ, കാനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയാണ് കൺസോർഷ്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഫെഡറൽ ബാങ്കിന്റെ കാലാവധി നേരത്തെ തന്നെ തീർന്നു. മാർച്ചിനുശേഷം കാനറാ ബാങ്ക് കർഷകരിൽ നിന്നും പി.ആർ.എസ് സ്വീകരിക്കുന്നില്ല. ഈ വായ്പ തുടരാൻ ഇപ്പോഴുള്ള 9.1 ശതമാനം പലിശ 9.6 ശതമാനമാക്കി ഉയർത്തണമെന്നാണ് കാനറാ ബാങ്ക് ഇപ്പോൾ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഈ സീസണിൽ 94,139 കർഷകരിൽ നിന്നായി 2,81,793 ടൺ നെല്ലാണ് സംഭരിച്ചിട്ടുള്ളത്. എന്നാൽ മൊത്തം സംഭരണവിലയായ 798 കോടി രൂപയിൽ ഇതുവരെ 138 കോടി രൂപ മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്.

നെല്ല് സംഭരണം വൈകുന്നത് കുട്ടനാട്ടിലെ കർഷകരെ ഗുരുതരമായി തന്നെ ബാധിക്കുന്നുണ്ടെന്നും വേലായുധൻ പറഞ്ഞു. നെല്ല് ശേഖരണം നടത്തുന്ന മില്ലുകൾ എങ്ങനെയാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

“നെല്ല് സംഭരണം യഥാർഥത്തിൽ നടത്തുന്നത് കേന്ദ്ര സർക്കാറാണ്. അവർക്കുവേണ്ടി പ്രവർത്തിക്കുന്ന നോഡൽ ഏജൻസിയാണ് സപ്ലൈകോ. ഇവിടുത്തെ മില്ലുകളുമായി എഗ്രിമെന്റുണ്ടാക്കി അവർ വഴിയാണ് സപ്ലൈകോ നെല്ല് സംഭരണം നടത്തുന്നത്. മില്ലുകൾ വഴി ശേഖരിക്കുന്ന നെല്ല് അരിയാക്കി സപ്ലൈകോക്ക് നൽകും. പിന്നീട് റേഷൻ കട വഴി വിതരണം ചെയ്യുകയാണ് പതിവ്. കഴിഞ്ഞൊരു 20 വർഷമായി നന്നായി തന്നെ ഈ രീതി മുന്നോട്ട് പോകുന്നുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട്, മൂന്ന് വർഷങ്ങളായി മില്ലുകാർ ഇതിൽ പലതരത്തിലുള്ള പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഗുണനിലവാരത്തിന്റെ പ്രശ്‌നമാണ് മില്ലുകാർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. നല്ല ഗുണനിലവാരമുള്ള നെല്ലുകളിൽ പോലും അഞ്ചും പത്തും ശതമാനത്തിന്റെ കിഴിവ് അവർ വാങ്ങുന്നുണ്ട്. അക്കാര്യത്തിൽ ഇവിടുത്തെ സർക്കാറും അവരെ അനുകൂലിക്കുന്ന നിലപാടാണ് എടുക്കുന്നത്.

ഈ സീസണിൽ 94,139 കർഷകരിൽ നിന്നായി 2,81,793 ടൺ നെല്ലാണ് സംഭരിച്ചിട്ടുള്ളത്. എന്നാൽ മൊത്തം സംഭരണവിലയായ 798 കോടിയിൽ ഇതുവരെ 138 കോടി മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്.
ഈ സീസണിൽ 94,139 കർഷകരിൽ നിന്നായി 2,81,793 ടൺ നെല്ലാണ് സംഭരിച്ചിട്ടുള്ളത്. എന്നാൽ മൊത്തം സംഭരണവിലയായ 798 കോടിയിൽ ഇതുവരെ 138 കോടി മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്.

മുൻകാലങ്ങളിൽ കൊയ്ത്ത് കഴിഞ്ഞാൽ രണ്ട്, മൂന്ന് ദിവസത്തിനുള്ളിൽ മില്ലുകാർ വന്ന് നെല്ല് ശേഖരിക്കുമായിരുന്നു. എന്നാലിപ്പോൾ അഞ്ച് പത്ത് ദിവസം വരെ താമസിച്ചാണ് നെല്ല് ശേഖരണത്തിനായി ഇവരിപ്പോൾ കളങ്ങളിലേക്ക് എത്തുന്നതുപോലും. സ്വാഭാവികമായും വേനൽ മഴയടക്കമുള്ള പ്രതികൂല കാലവസ്ഥ നിലനിൽക്കെ കുട്ടനാട് പോലൊരു പ്രദേശത്ത് നെല്ല് വയലിൽ സൂക്ഷിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെ വരുമ്പോൾ ഏതുവിധേനയും ഈ നെല്ല് വിറ്റൊഴിയണമെന്നത് കർഷകന്റെ ആവശ്യമായി മാറും. അതുകൊണ്ട് തന്നെ അവർ ചോദിക്കുന്ന കിഴിവിൽ നെല്ല് കൊടുക്കേണ്ട ഗതികേടിലാണ് കുട്ടനാട്ടിലെ കർഷകരിപ്പോൾ. 30 മുതൽ 45 ദിവസം വരെയായ നെല്ല് കുട്ടാനാട്ടിലിപ്പോഴും സംഭരിക്കാതെ കിടപ്പുണ്ട്. കേന്ദ്ര സർക്കാരിന്റെ നിയമമനുസരിച്ച് 68 കിലോ അരി തിരിച്ച് കൊടുക്കണമെന്നാണ് സംസ്ഥാന സർക്കാറും മില്ലുകളും പറയുന്നത്. ആദ്യമത് 68 കിലോ ആയിരുന്നു. എന്നാൽ കുട്ടനാട്ടിലെ നെല്ലിന് ഈർപ്പത്തിന്റെ അംശമുണ്ടെന്ന് പറഞ്ഞുകൊണ്ട്, കഴിഞ്ഞ കുറച്ച് വർങ്ങളിലായി അത് 64 കലോയിലേക്ക് ചുരുക്കിയിരുന്നു. 64 കിലോയായിരുന്ന സമയത്തും പറ്റുന്നിടത്തൊക്കെ കിഴിവ് സമ്പ്രദായം അവർ നടത്തുന്നുണ്ടായിരുന്നു. എന്നിട്ട് അവർ തന്നെ 64 എന്നത് 62 ആക്കണമെന്ന് പറഞ്ഞ് ബിനാമിയെ വെച്ച് കേസ് കൊടുത്തു. എന്നാൽ കോടതി ഇടപെടലിലൂടെ അത് 68 തന്നെയാക്കുകയായിരുന്നു,” അദ്ദേഹം പറഞ്ഞു.

Comments