പഞ്ചാബിൽ നിന്നുള്ള കർഷകർക്കൊപ്പം വിജൂ കൃഷ്ണൻ

ആക്രമണങ്ങളെയും കൊടുങ്കാറ്റുകളെയും
അതിജീവിച്ച്​ ഒരു സമരം വിജയിച്ച അനുഭവം

അക്രമത്തിന്റെ മാർഗത്തിലേക്കു നീങ്ങാതിരിക്കാൻ ബോധപൂർവ ശ്രമം ഞങ്ങൾ നടത്തിയിരുന്നു. ഈ സമരം ഭീകരവാദികളും പാക്കിസ്ഥാനികളും മാവോയിസ്റ്റുകളും അർബൻ നക്സലുകളും മറ്റും നടത്തുന്നതാണെന്നാണ് ബി.ജെ.പിയും കേന്ദ്ര സർക്കാരും പ്രചരിപ്പിച്ചിരുന്നത്. അക്രമത്തിലേക്കു നീങ്ങിയാൽ അത്തരം വ്യാഖ്യാനങ്ങൾ ശക്തിപ്പെടും. അതുകൊണ്ടു തന്നെ, സമാധാനം കൈവിടാതിരിക്കാൻ ബോധപൂർവമായ ശ്രമം ഉണ്ടായിരുന്നു.

മനില സി. മോഹൻ: കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ കർഷക സമരം പുതിയൊരു തലത്തിലേക്കു കടന്നിരിക്കുകയാണല്ലോ. എന്തായിരിക്കും ഈ സമരത്തിന്റെ തുടർച്ച?

വിജൂ കൃഷ്ണൻ: നിയമങ്ങൾ പാർലമെന്റിൽ റദ്ദാക്കുന്നതുവരെ സമരം തുടരും എന്നു മാത്രമല്ല, ഉൽപ്പാദനച്ചെലവിനേക്കാൾ 50 ശതമാനം കൂടുതൽ താങ്ങുവില വേണമെന്ന സ്വാമിനാഥൻ കമീഷൻ ശുപാർശക്കുവേണ്ടി ഒരു നിയമം കൊണ്ടുവരണമെന്ന ആവശ്യമുണ്ട്. ഇലക്​ട്രിസിറ്റി ആക്ടിൽ കൊണ്ടുവന്ന മാറ്റങ്ങൾ പിൻവലിക്കണം. ഈ സമരത്തിൽ കർഷകർക്കൊപ്പം നിന്ന് തൊഴിലാളികളും വലിയ തോതിൽ പിന്തുണ നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ ആവശ്യങ്ങളെ സംയുക്ത കിസാൻ മോർച്ചയും പിന്തുണച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട്, പുതിയ തൊഴിൽ നിയമം പിൻവലിക്കണമെന്ന ആവശ്യമുണ്ട്. ഈ ആവശ്യങ്ങളെല്ലാം ഇപ്പോഴും ബാക്കിയാണ്. അതിനൊക്കെ വേണ്ടി സമരം തുടരും. അത് ഏതു വിധത്തിൽ വേണം, അതിർത്തിയിൽ സമരം തുടരണോ തുടങ്ങിയ കാര്യങ്ങളെല്ലാം സംയുക്ത കിസാൻ മോർച്ച തീരുമാനിക്കും.

ഈ മൂന്ന് വിവാദ നിയമങ്ങൾ പിൻവലിക്കുമ്പോഴും, 30 വർഷമായി ഇന്ത്യയിൽ നടപ്പാക്കിയ നവലിബറൽ നയങ്ങളാണ് കർഷകരെ പ്രതിസന്ധിയിലാക്കിയതും നാലു ലക്ഷത്തിലധികം പേരുടെ ആത്മഹത്യയ്ക്കു കാരണമായതും. ആ നയങ്ങൾക്കു ബദലായ നയങ്ങൾ, കർഷകർക്ക് അനുകൂലമായ നയങ്ങൾ കൊണ്ടുവരാനുള്ള സമരം തുടരണം. തീർച്ചയായും ഈ ഐക്യം നിലനിർത്തി സമരം മുന്നോട്ടു പോവും.

ഈ സമരത്തിൽ ദൃശ്യമായ, ഇതിലൂടെ ശക്തമായ, തൊഴിലാളി- കർഷക ഐക്യം തുടർന്നുള്ള ഇന്ത്യൻ രാഷ്ട്രീയത്തിന് എന്തു മാറ്റമാണുണ്ടാക്കുക?

ഇടതുപക്ഷം തുടക്കം മുതലേ തൊഴിലാളി- കർഷക ഐക്യം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. 2018ൽ മസ്ദൂർ- കിസാൻ സംഘർഷ് റാലി എന്ന പേരിൽ രണ്ട് ലക്ഷത്തോളം കർഷകരും തൊഴിലാളികളും ഡൽഹിയിൽ വലിയ റാലി നടത്തിയിരുന്നു. അവിടെ നിന്നൊക്കെയാണ് ഈ സമരം ഏറ്റെടുക്കാനുള്ള പശ്ചാത്തലമുണ്ടാവുന്നത്.

ഇത് കൃത്യമായി ആസൂത്രണം ചെയ്തുണ്ടാക്കിയ ഐക്യമാണ്. അല്ലാതെ കോർപറേറ്റ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതു പോലെ പെട്ടെന്നുണ്ടായ ഒന്നല്ല.

നിരവധി കർഷക സംഘടനകൾ ഈ വിഷയങ്ങളിൽ ഒരു നിലപാടും സ്വീകരിക്കാതെ കാർഷിക മേഖലയെ ബാധിക്കുന്ന വിഷയങ്ങൾ മാത്രം ഏറ്റെടുക്കുന്ന രീതിയുണ്ടായിരുന്നു. പക്ഷേ പ്രശ്നാധിഷ്ഠിത സഹകരണത്തിലൂടെയാണ് അഖിലേന്ത്യാ മസ്ദൂർ- കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയും, അതിനു മുൻപ് ഭൂമി ഏറ്റെടുക്കലിനെതിരെ സമരം ചെയ്തിരുന്ന ഭൂമി അധികാർ സമിതിയും- കർഷക കൂട്ടായ്മകൾ, കർഷക തൊഴിലാളി സംഘടനകൾ, ആദിവാസി- ദലിത് സംഘടനകൾ, സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവയുടെ വിശാലമായ കൂട്ടായ്മയായിരുന്നു അത്- ഒന്നിച്ചത്.

വനാവകാശത്തിനു വേണ്ടിയും, കൊള്ളയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനെതിരെയും മറ്റും സഹകരിച്ചു പ്രവർത്തിച്ചിരുന്നു.
നിരന്തരം പരസ്പരം സഹകരിച്ചതോടെ മറ്റു വിഷയങ്ങളിലും ഈ ഐക്യം, അഭിപ്രായസമന്വയം വരുന്ന രീതിയുണ്ടായി. അഖിലേന്ത്യാ കിസാൻ- മസ്ദൂർ സംഘർഷ് കോ- ഓർഡിനേഷൻ കമ്മിറ്റി 250ഓളം സംഘടനകളുടെ കൂട്ടായ്മയാണ്. രണ്ടു വിഷയങ്ങളിലായിരുന്നു തുടക്കം. ഒന്ന്, കർഷകർക്ക് ഉൽപ്പാദനച്ചെലവിന്റെ 50 ശതമാനം താങ്ങുവില. കടത്തിൽ നിന്ന് സ്വാതന്ത്ര്യം. പിന്നീട്​, ഗോരക്ഷയുടെ പേരിൽ നടക്കുന്ന കൊലപാതകങ്ങളിൽ പ്രതിഷേധിക്കാനും തൊഴിലാളി സമരങ്ങളിൽ സജീവമായി പങ്കെടുക്കാനും. ഇത് കൃത്യമായി ആസൂത്രണം ചെയ്തുണ്ടാക്കിയ ഐക്യമാണ്. അല്ലാതെ കോർപറേറ്റ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതു പോലെ പെട്ടെന്നുണ്ടായ ഒന്നല്ല.

2018ൽ മസ്ദൂർ- കിസാൻ സംഘർഷ് റാലി എന്ന പേരിൽ രണ്ട് ലക്ഷത്തോളം കർഷകരും തൊഴിലാളികളും ഡൽഹിയിൽ വലിയ റാലി നടത്തിയിരുന്നു. അവിടെ നിന്നൊക്കെയാണ് ഈ സമരം ഏറ്റെടുക്കാനുള്ള പശ്ചാത്തലമുണ്ടാവുന്നത്

ഈ സമരത്തിനിടയിൽ, തൊഴിലാളി സംഘടനകളുടെ കേന്ദ്ര ട്രേഡ് യൂണിയൻ പൊതുപണിമുടക്ക് പ്രഖ്യാപിച്ചപ്പോൾ അതേദിവസം സംയുക്ത കിസാൻ മോർച്ച ഗ്രാമീൺ ഭാരത് ഹർത്താൽ നടത്തി. അന്നു തന്നെ ഡൽഹിക്കു ചുറ്റുമുള്ള സംസ്ഥാനങ്ങളിൽ നിന്ന് ‘ഡൽഹി ചലോ’ തീരുമാനവുമുണ്ടായി. ഇപ്പോൾ വളരെ ഏകോപനത്തോടെയാണ് സംയുക്ത കിസാൻ മോർച്ചയും ട്രേഡ് യൂണിയനുകളും നീങ്ങുന്നത്. അടുത്തു നടന്ന ദേശീയ ട്രേഡ് യൂണിയൻ കൺവൻഷനിൽ സംയുക്ത കിസാൻ മോർച്ചയെ ക്ഷണിച്ചിരുന്നു. ഞങ്ങളെല്ലാവരും അതിൽ പങ്കെടുത്തു. ഈ ഐക്യം, പഴയ പോലെയുള്ളൊരു പ്രതീകാത്മക സഹകരണമല്ല. തൊഴിലാളി സംഘടനകളുടെ പരിപാടികളിൽ കർഷകരുടെ പ്രതിനിധികൾ പങ്കെടുത്ത് തിരിച്ചുവരുന്നതു പോലെയുള്ള രീതിയല്ല. കർഷകരുടെ പ്രശ്നങ്ങൾ തങ്ങളുടെ കൂടി പ്രശ്നങ്ങളാണെന്ന് തൊഴിലാളികളും, തൊഴിലാളികളുടെ പ്രശ്നങ്ങൾ തങ്ങളുടേത് കൂടിയാണെന്ന് കർഷകരും തിരിച്ചറിഞ്ഞുകൊണ്ടുള്ള കൂട്ടായ്മയാണ്. രാജ്യത്ത് ബദൽ നയങ്ങൾക്കും ബദൽ രാഷ്ട്രീയത്തിനും വേണ്ടിയുള്ള സമരങ്ങളിലും ഈ കൂട്ടായ്മ തുടരും.

ബദൽ രാഷ്ട്രീയത്തിന് ശക്തി പകരുമെന്ന് പറയുമ്പോഴും, വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങളുള്ള കർഷകരും തൊഴിലാളികളും ഈ കൂട്ടായ്മയിലുണ്ട്. ആ ഒരു conflict of interests എങ്ങനെയാണ് ഇതിനെ ബാധിക്കുക? നിങ്ങൾ മുന്നോട്ടു വെക്കുന്ന കർഷക-തൊഴിലാളി ഐക്യത്തിൽ അത് ഭിന്നിപ്പുണ്ടാക്കില്ലേ?

വിഷയങ്ങളുടെ അടിസ്ഥാനത്തിലുണ്ടാക്കിയ ഒരു ഐക്യമാണിത്. അതു കൊണ്ടാണ്, ബി.ജെ.പി. എല്ലാ ശ്രമങ്ങളും നടത്തിയിട്ടും അഞ്ഞൂറോളം സംഘടനകൾക്കിടയിൽ ഐക്യം നിലനിർത്താൻ സാധിച്ചത്. അത് ഈ വിഷയങ്ങളുടെ അടിസ്ഥാനത്തിലുണ്ടായ ഐക്യമാണ്. നിരന്തരം ഒന്നിച്ച് സമരം നടത്തുമ്പോൾ മറ്റ് വിഷയങ്ങളിലേക്കും ഈ ഐക്യം വ്യാപിപ്പിക്കാൻ നമുക്ക് സാധിക്കും. മുമ്പത്തെ ഉദാഹരണമെടുത്താൽ, ഗോരക്ഷയുടെ പേരിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ നിരവധി സംഘടനകൾ സംസാരിക്കാൻ പോലും തയാറായിരുന്നില്ല. അതിനെ, കന്നുകാലി കർഷകരുടെ മേലുള്ള ആക്രമണമായി, കന്നുകാലിക്കൃഷിയുടെ സമ്പദ് വ്യവസ്ഥയ്ക്കു മേലുള്ള ആക്രമണമായി നമ്മൾ കാണുകയും എല്ലാ കർഷക സംഘടനകളും അക്കാര്യത്തിൽ നിലപാടെടുക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കൽ വിരുദ്ധ സമരത്തിനായാണ് ‘ഭൂമി അധികാർ ആന്തോളൻ’ രൂപീകരിച്ചത്. നമ്മൾ ഭൂമി അവകാശത്തിനു വേണ്ടിയുള്ള സമരം കൂടിയാണെന്നു പറഞ്ഞപ്പോൾ ചില സംഘടനകൾ ഒഴിഞ്ഞുപോയിരുന്നു. അങ്ങനെ ഇത് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കു വേണ്ടിയുള്ള ഐക്യമായി മാറുകയാണുണ്ടായത്. ഇന്ന് സംയുക്ത കിസാൻ മോർച്ചയും സംയുക്ത ട്രേഡ് യൂണിയനുകളും ചേർന്ന് ഒരു ‘ചാർട്ടർ ഓഫ് ഡിമാൻഡ്സ്’ ഉണ്ടാക്കിയിട്ടുണ്ട്. ലേബർ കോഡ് പിൻവലിക്കണം, കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണം, ഇലക്​ട്രിസിറ്റി ആക്ട് പിൻവലിക്കണം, മിനിമം താങ്ങുവിലയ്ക്കു നിയമം കൊണ്ടു വരണം, അതിനു പുറമേ, കോവിഡ് കാലത്തെ ഭക്ഷ്യസുരക്ഷ-കേരളത്തിലൊക്കെ നൽകുന്നതു പോലെ കിറ്റ് നൽകണം, തൊഴിലുറപ്പ് പദ്ധതികളിൽ കൂടുതൽ കൂലി നൽകണം, പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റ് തുലയ്ക്കുന്നത് തടയണം തുടങ്ങിയവ.

മോദി-അമിത് ഷാ- അദാനി- അംബാനി എന്നിവർക്കെതിരെ ശക്തമായ ജനരോഷം ഈ സമരത്തിൽ കാണാനായി.

ഇതിലെല്ലാം കർഷകർക്കും തൊഴിലാളികൾക്കും കർഷക തൊഴിലാളികൾക്കുമിടയിൽ അഭിപ്രായ സമന്വയമുണ്ടാക്കാൻ സാധിച്ചു. പക്ഷേ, വിശാലമായ ലക്ഷ്യം എന്നു പറയുന്നത് 1991 മുതൽ തുടർന്നു വരുന്ന- കോൺഗ്രസ്, ബി.ജെ.പി. സർക്കാരുകൾ ഒരുപോലെ തുടരുന്ന- ഉദാരവൽക്കരണ നയങ്ങൾക്കെതിരായ പോരാട്ടമാണ്.

കോൺഗ്രസുകാർ ഇപ്പോൾ അവകാശപ്പെടുന്നത്, ഈ നിയമങ്ങൾ പിൻവലിക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി നേരത്തേ പ്രവചിച്ചിരുന്നു എന്നാണ്. രാഹുൽ ഗാന്ധി ട്രാക്ടർ റാലി നടത്തിയതിനെക്കുറിച്ചും അവർ പറയുന്നു. പക്ഷേ കോൺഗ്രസിന്റെ കഴിഞ്ഞ പ്രകടനപത്രികയിൽ പോലും കർഷക വിരുദ്ധ നിലപാടുകളുണ്ട്. ആ നിലപാടുകളെ തിരുത്തിക്കൊണ്ടാണ് അവർ ഈ സമരത്തിലേക്കു വരുന്നതെങ്കിൽ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

ഈ സമരത്തിനുണ്ടായ ഒരു പ്രത്യേകത, കോർപറേറ്റുകൾക്കെതിരെ ശക്തമായ പൊതുജനാഭിപ്രായം രൂപീകരിക്കാൻ ഈ സമരത്തിന് കഴിഞ്ഞതാണ്. മോദി-അമിത് ഷാ- അദാനി- അംബാനി എന്നിവർക്കെതിരെ ശക്തമായ ജനരോഷം ഈ സമരത്തിൽ കാണാനായി. രണ്ടു പേർ ഇന്ത്യയെ വിൽക്കാൻ ശ്രമിക്കുന്നു, രണ്ടു പേർ ഇന്ത്യയെ വാങ്ങാൻ ശ്രമിക്കുന്നു എന്ന് സാധാരണക്കാർ വരെ പറയാൻ തുടങ്ങി.

നേരത്തേ ചില സമരങ്ങളിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘങ്ങൾ ഇവിടെ വന്ന് ഒരു ദിവസം പങ്കെടുത്ത് തിരിച്ചു പോവുന്ന രീതിയായിരുന്നുവെങ്കിൽ ഇത്തവണ വലിയ സംഘമായി എത്തി ഒരു മാസവും മറ്റും ടെന്റുകളിൽ താമസിച്ച് സമരത്തിൽ പങ്കെടുത്തവരുണ്ട്.

ഈ സമരത്തിൽ ഉന്നയിക്കപ്പെട്ട രാഷ്ട്രീയം ജനങ്ങളിലേക്ക് വ്യാപകമായി എത്തിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. മാധ്യമങ്ങളിലൊന്നും വന്നിട്ടില്ലാത്ത പല കാര്യങ്ങളുമുണ്ട്. സി.ഐ.ടി.യുവും കർഷക തൊഴിലാളി യൂണിയനും കർഷക സംഘവും ചേർന്ന് ജൂലൈ- ആഗസ്റ്റ് മാസങ്ങളിൽ എല്ലാ സംസ്ഥാനങ്ങളിലും കോർപറേറ്റുകൾക്കെതിരെ വിപുലമായ ക്യാംപയിൻ നടത്തിയിരുന്നു. സമരത്തിന്റെ ആവശ്യങ്ങൾ താഴേത്തട്ടിൽ വരെ എത്തിക്കാൻ ശ്രമിച്ചു. ഉദാഹരണത്തിന് ആന്ധ്ര പ്രദേശിൽ 30 ലക്ഷം നോട്ടീസ് അച്ചടിച്ച് 12,000 ഗ്രാമങ്ങളിൽ യോജിച്ച പ്രചാരണം നടത്തി. വീണ്ടും വീണ്ടും പ്രധാനമന്ത്രി പറയുന്നത്, ഇത് പഞ്ചാബിൽ നിന്നുള്ള ചിലർ മാത്രം നടത്തുന്ന സമരമാണെന്നാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്നു പ്രഖ്യാപിച്ച പ്രസംഗത്തിലും പ്രധാനമന്ത്രി അത് തന്നെയാണ് പറഞ്ഞത്- കാർഷിക നിയമങ്ങളുടെ പ്രയോജനത്തെക്കുറിച്ച് ഒരു ചെറിയ വിഭാഗത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല എന്ന്. അത്ര ചെറിയ വിഭാഗമാണെങ്കിൽ അവർ ഇത്ര ഭയക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലല്ലോ. അങ്ങനെയാണെങ്കിൽ കാർഷിക നിയമങ്ങൾക്ക് അനുകൂലമായി കൂടുതൽ ജനങ്ങളെ അണിനിരത്താൻ അവർക്ക് കഴിയേണ്ടതല്ലേ?

ഈ സമരത്തിന്റെ വിജയത്തിന് ഒരു കാരണം ഇതിന്റെ സമാധാനപരവും സഹനപൂർണവുമായ രീതിയായിരുന്നു. ഇത്ര വലിയൊരു സമരത്തിൽ അത് എങ്ങനെയാണ് സാധ്യമായത്?

അക്രമത്തിന്റെ മാർഗത്തിലേക്കു നീങ്ങാതിരിക്കാൻ ബോധപൂർവ ശ്രമം ഞങ്ങൾ നടത്തിയിരുന്നു. ഈ സമരം ഭീകരവാദികളും പാക്കിസ്ഥാനികളും മാവോയിസ്റ്റുകളും അർബൻ നക്സലുകളും മറ്റും നടത്തുന്നതാണെന്നാണ് ബി.ജെ.പിയും കേന്ദ്ര സർക്കാരും പ്രചരിപ്പിച്ചിരുന്നത്. അക്രമത്തിലേക്കു നീങ്ങിയാൽ അത്തരം വ്യാഖ്യാനങ്ങൾ ശക്തിപ്പെടും. അതുകൊണ്ടു തന്നെ, സമാധാനം കൈവിടാതിരിക്കാൻ ബോധപൂർവമായ ശ്രമം ഉണ്ടായിരുന്നു. ജനുവരി 26ലെ ട്രാക്ടർ റാലിയിലും അതിനു മുമ്പ് നടന്ന റിഹേഴ്സലിലുമെല്ലാം പ്രകോപനമുണ്ടാക്കാൻ അവർ ശ്രമിച്ചെങ്കിലും ചെറുക്കാൻ കഴിഞ്ഞു. റാലിയിൽ ഒരു വിഭാഗത്തെ നേരത്തേ അനുവദിച്ച റൂട്ടിൽ നിന്ന് വഴിതിരിച്ചുവിടാൻ ശ്രമമുണ്ടായപ്പോൾ ഞങ്ങൾ തടയുകയായിരുന്നു. തെറ്റിദ്ധരിക്കപ്പെട്ട് ചിലർ അങ്ങോട്ടുപോയപ്പോൾ അവരെ തിരിച്ചെത്തിക്കുകയാണുണ്ടായത്. രാജസ്ഥാൻ-ഹരിയാന അതിർത്തിയിലെ ദേശീയപാതയിൽ സമരക്കാർക്കു നേരെ ആർ.എസ്.എസ്. പ്രവർത്തകർ കല്ലെറിഞ്ഞിട്ടും കർഷകർ സംയമനം പാലിച്ചു. ഇത്രയൊക്കെ അക്രമമുണ്ടായിട്ടും അത്യന്തം ക്ഷമയോടെയാണ് കർഷകർ നേരിട്ടത്.

പൊലീസ്​ സന്നാഹത്തിനുമുന്നിൽ പിന്മാറാതെ പ്രക്ഷോഭകർ, ഹരിയാന- ഡൽഹി അതിർത്തിയിലെ ദൃശ്യം

സമരത്തിൽ പങ്കെടുത്തവരുടെ സഹനവും സംയമനവും ത്യാഗ മനഃസ്ഥിതിയും ഇതിന്റെ വിജയത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. കൊടുംതണുപ്പിനെയും കൊടുംചൂടിനെയും കൊടുങ്കാറ്റിനെയുമെല്ലാം അതിജീവിച്ചാണ് ഒരു വർഷം അവർ സമരത്തിൽ പങ്കെടുത്തത്. രാജസ്ഥാൻ അതിർത്തിയിൽ സമരക്കാർ ടെൻറ്​ കെട്ടി താമസിച്ചിരുന്ന സ്ഥലത്ത് കൊടുങ്കാറ്റിൽ ടെന്റുകൾ രണ്ടു കിലോമീറ്റർ അകലേക്ക് വരെ പറന്നുപോകുമായിരുന്നു. കാറ്റടിച്ചാൽ ഒരു ടെൻറ്​ പോലും ബാക്കിയുണ്ടാവില്ല. അതെല്ലാം സഹിച്ചാണ് അവർ സമരം ചെയ്തത്.

ഒൻപതംഗ കോർ കമ്മിറ്റിയാണല്ലോ സമരത്തിന്റെ തീരുമാനങ്ങൾ എടുത്തിരുന്നത്. ആ കമ്മിറ്റിയിൽ വ്യത്യസ്ത രാഷ്ട്രീയഅഭിപ്രായമുള്ളവരുണ്ട്. എങ്ങനെയാണ് ഐക്യം ചോർന്നു പോവാതെ കോർ കമ്മിറ്റിക്ക് തുടരാൻ കഴിഞ്ഞത്?

പരസ്പര ബഹുമാനത്തോടെയാണ് എല്ലാ സംഘടനകളും പ്രവർത്തിച്ചത്. ‘ഭൂ അധികാർ ആന്തോള’നും ‘അഖിലേന്ത്യാ കിസാൻ സംഘർഷ് സമിതി’ പോലുള്ള സംഘടനകളും ഏഴു വർഷം മുമ്പ് തുടങ്ങിയ സഹകരണമാണ്. വലുപ്പച്ചെറുപ്പമോ രാഷ്ട്രീയ നിലപാടുകളോ അതിന് തടസമായില്ല. 23 സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന, രാജ്യത്തെ ഏറ്റവും വലിയ കർഷക സംഘടനയാണ് അഖിലേന്ത്യാ കിസാൻ സഭ. ചില സംഘടനകൾ ഒരു ജില്ലയിൽ മാത്രം പ്രവർത്തിക്കുന്നവയാണ്. എല്ലാവരെയും ഒരുപോലെ കണ്ടുകൊണ്ടായിരുന്നു കമ്മിറ്റിയുടെ പ്രവർത്തനം. ചില സംഘടനകൾക്ക് കൂടുതൽ സ്പേസ് ആവശ്യമെന്നു കണ്ടാൽ അത് അനുവദിച്ചിട്ടുമുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ ചില ഘട്ടങ്ങളിൽ ചിലർക്കുണ്ടായിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷത്തിന്റെ നിലപാടുമായി ഒത്തുപോവാൻ അവർ തയാറായി. അല്ലാത്തവർ ഒറ്റപ്പെടുകയും പുറത്തു പോകേണ്ടി വരികയും ചെയ്യും. അഖിലേന്ത്യാ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി നേതാവായിരുന്ന ഒരാൾ ജനുവരി 26ന് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് പുറത്തു പോകേണ്ടി വന്നു. മാത്രമല്ല, കർഷകരുടെ താൽപര്യത്തിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചുവെന്ന പ്രതിച്ഛായ ഉണ്ടായാൽ അത് തുടർപ്രവർത്തനത്തിന് തടസമാവുമെന്നു കരുതി സഹകരിച്ച സംഘടനകളുമുണ്ട്.

സമരക്കാർ ടെൻറ്​ കെട്ടി താമസിച്ചിരുന്ന സ്ഥലത്ത് കൊടുങ്കാറ്റിൽ ടെന്റുകൾ രണ്ടു കിലോമീറ്റർ അകലേക്ക് വരെ പറന്നുപോകുമായിരുന്നു. കാറ്റടിച്ചാൽ ഒരു ടെൻറ്​ പോലും ബാക്കിയുണ്ടാവില്ല. അതെല്ലാം സഹിച്ചാണ് അവർ സമരം ചെയ്തത്.

കോർ കമ്മിറ്റി കൺവീനർ ഏകപക്ഷീയമായി തീരുമാനമെടുത്ത് നടപ്പാക്കുന്ന രീതിയും ഇല്ല. അത്തരം സംവിധാനവുമില്ല. കാര്യങ്ങൾ കോർ കമ്മിറ്റി വിശദമായി ചർച്ച ചെയ്ത് പിന്നീട് ജനറൽ ബോഡിയിൽ വീണ്ടും ചർച്ച ചെയ്താണ് തീരുമാനങ്ങൾ എടുക്കുന്നത്. സഖാക്കൾ ഹന്നൻ മുള്ളയും പി. കൃഷ്ണപ്രസാദും ഞാനുമെല്ലാം ചർച്ചകളിൽ പങ്കെടുക്കാറുണ്ട്.

ഈ സമരത്തിൽ സ്ത്രീകളുടെ സജീവ പങ്കാളിത്തം ദൃശ്യമായിരുന്നു. പ്രത്യേകിച്ച് പഞ്ചാബിൽ നിന്നും മറ്റുമുള്ള സ്ത്രീകൾ. വിജയിച്ചേ അടങ്ങൂ എന്ന വീര്യം അവരിൽ കണ്ടു. അതിനെ എങ്ങനെയാണ് നിരീക്ഷിക്കുന്നത്?

ഇതൊരു ജീവൻമരണ പോരാട്ടമായാണ് അവർ കണ്ടത്. പ്രത്യേകിച്ച് പഞ്ചാബിലെയും ഹരിയാനയിലെയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും കർഷകർ. ആ സംസ്ഥാനങ്ങളിലാണ് സർക്കാർ സംഭരണവും പ്രാദേശിക വിപണികളും ഏറ്റവും സജീവമായി നിലനിൽക്കുന്നത്. ഈ വിവാദ നിയമങ്ങളുടെ പ്രത്യാഘാതം ഏറ്റവും അടിയന്തരമായും ശക്തമായും അനുഭവിക്കേണ്ടി വരുന്നതും ആ സംസ്ഥാനങ്ങളിലെ ആളുകളാണ്. അത് കൃഷിയെ മാത്രം ബാധിക്കുന്ന കാര്യമല്ല, തങ്ങളുടെ കുടുംബങ്ങളുടെ നിലനിൽപ്പിനെയും ഭാവിയെയും ബാധിക്കുന്ന പ്രശ്നമാണെന്ന് അവർ തിരിച്ചറിഞ്ഞു. അങ്ങനെയാണ് സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളുമെല്ലാം സമരത്തിൽ സജീവമായി പങ്കെടുത്തത്. വലിയ രീതിയിൽ യുവാക്കളും പങ്കെടുത്തു. അംഗൻവാടി ജീവനക്കാർ, ആശാ വർക്കർമാർ തുടങ്ങിയ സംഘടിത വിഭാഗങ്ങളിൽ നിന്നും സ്ത്രീകളുടെ വലിയ പങ്കാളിത്തമുണ്ടായി. പ്രത്യേകിച്ച് ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ നിന്ന്. അവരെല്ലാം കർഷക കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു.

കേരളത്തിൽ നിന്ന് രാഷ്ട്രീയ സംഘടനകളുടെയും കർഷക സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും പ്രതിനിധികളും വ്യക്തികളുമെല്ലാം ഡൽഹിയിലെത്തി സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. കേരളത്തിൽ നിന്നുണ്ടായ പങ്കാളിത്തത്തെക്കുറിച്ച്?

നമ്മൾ തുടക്കം മുതലേ പറഞ്ഞുകൊണ്ടിരിക്കുന്നത്, മറ്റു സംസ്ഥാനങ്ങളിൽ ഐക്യദാർഢ്യം എന്ന രീതിയിൽ മാത്രമല്ല സമരത്തിന് പിന്തുണ നൽകേണ്ടത്. ഈ കാർഷിക നിയമങ്ങൾ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കർഷകരെയും തൊഴിലാളികളെയും സാധാരണക്കാരെയും ബാധിക്കുന്നവയാണെന്ന് തിരിച്ചറിഞ്ഞ് എല്ലാവരും സമരത്തിൽ നേരിട്ടു പങ്കാളികളാകുകയാണ് വേണ്ടത്. നാളിതുവരെ കാണാത്ത തരത്തിൽ അത്തരം പങ്കാളിത്തം ഉണ്ടായിട്ടുമുണ്ട്. വിദ്യാർഥി പ്രസ്ഥാനത്തിലും കർഷക പ്രസ്ഥാനത്തിലുമായി 25 വർഷമായി ഇവിടെ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പങ്കാളിത്തമാണ് കേരളത്തിൽ നിന്നുണ്ടായത്. നേരത്തേ ചില സമരങ്ങളിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘങ്ങൾ ഇവിടെ വന്ന് ഒരു ദിവസം പങ്കെടുത്ത് തിരിച്ചു പോവുന്ന രീതിയായിരുന്നുവെങ്കിൽ ഇത്തവണ വലിയ സംഘമായി എത്തി ഒരു മാസവും മറ്റും ടെന്റുകളിൽ താമസിച്ച് സമരത്തിൽ പങ്കെടുത്തവരുണ്ട്. അതുപോലെ തന്നെ വ്യത്യസ്ത തലങ്ങളിൽ നിന്നുള്ള വ്യക്തികളുടെ പങ്കാളിത്തവുമുണ്ടായി. എം.ടെക് ബിരുദധാരിയായ ഒരാൾ സമരത്തിന് പിന്തുണയുമായി കർണാടകയിൽ നിന്ന് ഇവിടെ വരെ നടന്നു വരികയുണ്ടായി.

ഒരു വർഷത്തെ സമരകാലത്ത് ഭക്ഷണത്തിനുള്ള സാധനങ്ങളും കമ്പിളിപ്പുതപ്പും മറ്റും സൗജന്യമായി എത്തിച്ചു തന്ന ധാരാളം പേരുണ്ട്. ഉന്നയിക്കുന്ന രാഷ്ട്രീയം ലോകമെങ്ങും എത്തിക്കാൻ ഈ സമരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യയ്ക്കു പുറത്തു നിന്നും വലിയ തോതിൽ പിന്തുണ ലഭിച്ചു. കാർഷിക നിയമങ്ങൾക്കെതിരെ യു.കെ. പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കുക വരെ ചെയ്തു. കേരള ബന്ധമുള്ള ഒരു വനിതയുടെ ഭർത്താവായ എം.പിയാണ് പ്രമേയം അവതരിപ്പിച്ചത്. യു.എസ്, കാനഡ, ആസ്ട്രേലിയ, ജർമനി, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ തുടങ്ങി പല രാജ്യങ്ങളിലും ഇന്ത്യയിലെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധ പ്രകടനം നടന്നു. കാർഷിക, തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട പ്രമുഖ അന്താരാഷ്ട്ര സംഘടനകളും ഞങ്ങളെ പിന്തുണ അറിയിച്ചിരുന്നു.

പ്രാദേശികമായും വലിയ സഹായം ലഭിച്ചു. ഒരു വർഷത്തെ സമരകാലത്ത് ഭക്ഷണത്തിനുള്ള സാധനങ്ങളും കമ്പിളിപ്പുതപ്പും മറ്റും സൗജന്യമായി എത്തിച്ചു തന്ന ധാരാളം പേരുണ്ട്. ഉന്നയിക്കുന്ന രാഷ്ട്രീയം ലോകമെങ്ങും എത്തിക്കാൻ ഈ സമരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ഒരു ബദൽ രാഷ്ട്രീയം ശക്തിപ്പെടുകയാണ് എന്ന വ്യക്തമായ സന്ദേശം തന്നെയാണ് ഈ സമരം. ​▮

Comments