ഫാക്ടിലെ ‘കോളേജ് ഹോസ്റ്റൽ'

വൈകുന്നേരങ്ങളിൽ സജീവമാവുന്ന സെൻട്രൽ ഹാൾ. കോളേജ് ജീവിതത്തിലെ കുരുത്തക്കേടുകളും വിനോദങ്ങളും അവിടെയും തുടർന്നു. രസകരമായ പല സംഭവങ്ങളും അവിടെ അരങ്ങേറി.

കോളേജിൽനിന്ന് നേരെ ഫാക്ടിലേക്കു വന്നതിനാൽ ഡോർമിറ്ററിയിൽ കോളേജ് ഹോസ്റ്റലിനു സമാനമായ അന്തരീക്ഷമാണ് നിലനിന്നിരുന്നത്. വൈകുന്നേരങ്ങളിൽ സജീവമാവുന്ന സെൻട്രൽ ഹാൾ. കോളേജ് ജീവിതത്തിലെ കുരുത്തക്കേടുകളും വിനോദങ്ങളും അവിടെയും തുടർന്നു. രസകരമായ പല സംഭവങ്ങളും അവിടെ അരങ്ങേറി.

ആദ്യ ദിവസങ്ങളിലൊന്നിൽ നടന്ന ഒരു സംഭവം ഇപ്പോഴും ഓർമയിലുണ്ട്.
സെൻട്രൽ ഹാളിന്റെ ഇരുവശത്തും ജീവനക്കാർ താമസിക്കുന്ന റൂമുകളാണ്. അതിലധികവും ചെറുപ്പക്കാരും. ഡോർമിറ്ററിയിൽ ഞങ്ങൾ താമസം തുടങ്ങിയ സമയം. റൂമുകളിലെ ആരെയും പരിചയമില്ല. റൂമുകളുടെ അറ്റത്താണ് ടോയ്‌ലെറ്റ്. വരാന്തയിലൂടെ നടന്ന് റൂമുകളെല്ലാം കടന്നുവേണം ടോയ്‌ലെറ്റിലെത്താൻ. ഞങ്ങളിലൊരാൾ ടോയ്‌ലെറ്റിലേയ്ക്ക് പോവുന്ന വഴിക്ക് വരാന്തയിൽ മൂന്നുനാലുപേർ നിന്ന് സംസാരിക്കുന്നു. ചെറുപ്പത്തിന്റെ കൗതുകംകൊണ്ട് അയാൾ അവിടേക്കുചെന്നു. അതിലൊരാൾക്ക് അതിഷ്ടപ്പെട്ടില്ല.
‘പോടാ..' എന്ന് സുഹൃത്തിനോട് കയർത്തു.
അയാളത് കാര്യമാക്കാതെ അവിടെത്തന്നെ നിന്നു.
നന്നായി മദ്യപിച്ചിരുന്ന മറ്റേയാൾ ‘പോടാ' എന്ന് വീണ്ടും ആക്രോശിച്ച് സുഹൃത്തിനെ തള്ളി.
സംഗതി ഗൗരവമെന്നുകണ്ട് സുഹൃത്ത് തിരിച്ചുപോരുകയും ചെയ്തു.

ഒരു നിമിഷം എല്ലാം നിശ്ശബ്ദമായി. മദ്യപിച്ചിരുന്ന ആൾ ഒരു നിമിഷം ആ അപ്രതീക്ഷിത ‘ആക്രമണ'ത്തിൽ ഒരു നിമിഷം പതറിപ്പോയി. ആ സമയം മുതലാക്കി ജോണി നമ്മുടെ സുഹൃത്തിനെ മോചിപ്പിച്ചു.

ഇത്രയും കാര്യങ്ങൾ നടന്നത് ആ സുഹൃത്ത് പറയുകയോ ഞങ്ങളറിയുകയോ ചെയ്തില്ല. കുറച്ചുനേരം കഴിഞ്ഞ് അയാൾ സെൻട്രൽ ഹാളിലേയ്ക്കു വന്നു. ‘ഇങ്ങോട്ടു വാടാ..' എന്ന് നമ്മുടെ സുഹൃത്തിനെ വിളിച്ചു.
സുഹൃത്ത് അടുത്തെത്തിയതും അയാൾ രണ്ടു കൈകളും കടന്നുപിടിച്ച് ഞെരിച്ചുകൊണ്ട് ‘എന്താടാ, നീ പറഞ്ഞാൽ കേൾക്കില്ലേ..' എന്നുപറഞ്ഞ് ഉച്ചത്തിൽ ചീത്തവിളിക്കാൻ തുടങ്ങി.
ഞങ്ങൾക്കാർക്കും കാര്യമെന്തെന്ന് അപ്പോൾ മനസ്സിലായിരുന്നില്ലല്ലോ. അതുകൊണ്ട് എല്ലാവരും പെട്ടെന്ന് നിശ്ശബ്ദരായി. സുഹൃത്താണെങ്കിൽ രണ്ടു കൈകളും അയാളുടെ കൈകൾക്കുള്ളിൽ ഞെരിയുന്നതുകൊണ്ട് ഒന്നും ചെയ്യാനാവാതെ വേദനകൊണ്ട് പുളയുകയും! അമിതമായി മദ്യപിച്ചിരുന്ന ആ വ്യക്തിയുടെ അടുത്തേയ്ക്ക് പോവാൻ ധൈര്യപ്പെടാതെ എല്ലാവരും അനങ്ങാതെ ഇരിയ്ക്കുകയാണ്. പെട്ടെന്നാണ് ഞങ്ങളുടെ ഇടയിൽനിന്ന് പാലാക്കാരനായ ജോണി ചാടിയെഴുന്നേറ്റ് മുന്നോട്ടു ചെന്നത്. നല്ല ഉയരമുള്ള ആളാണ് ജോണി. അടുത്തുചെന്നതും അയാളുടെ രണ്ടു കൈയും ബലമായി പിടിച്ചുമാറ്റി ജോണി അലറിവിളിച്ചു; ‘കൈവിട്ടിട്ട് സംസാരിക്കെടാ...'

ഒരു നിമിഷം എല്ലാം നിശ്ശബ്ദമായി. മദ്യപിച്ചിരുന്ന ആൾ ഒരു നിമിഷം ആ അപ്രതീക്ഷിത ‘ആക്രമണ'ത്തിൽ ഒരു നിമിഷം പതറിപ്പോയി. ആ സമയം മുതലാക്കി ജോണി നമ്മുടെ സുഹൃത്തിനെ മോചിപ്പിച്ചു.
പിന്നീട് വെല്ലുവിളികളായി...‘വാടാ, കാണാം...', ‘ഇപ്പത്തന്നെ വരാമെടാ...' എന്നിങ്ങനെ അങ്ങോട്ടുമിങ്ങോട്ടും! അയാളെ സുഹൃത്തുക്കളാരോ വന്ന് പിടിച്ചുകൊണ്ടുപോയി.

പിറ്റേന്നുരാവിലെ അയാൾ വന്ന് ജോണിയോടും നമ്മുടെ സുഹൃത്തിനോടും മാപ്പു പറഞ്ഞു. നല്ല സുഹൃത്തുക്കളായി. അയാൾ മുൻകൈയെടുത്ത് ഡോർമിറ്ററിയുടെ മുന്നിൽ കാടുപിടിച്ചുകിടന്ന വോളിബോൾ കോർട്ട് എല്ലാവരും ചേർന്ന് ശരിയാക്കിയെടുത്തു. വൈകുന്നേരങ്ങളിൽ വോളിബോൾ കോർട്ട് സജീവമായതോടെ അദ്ദേഹം മദ്യപാനത്തിൽനിന്ന് മുക്തനാവുകയും ചെയ്തു. അങ്ങനെ അവിടെ എല്ലാവരുമായും സൗഹൃദത്തിലാവാൻ കഴിഞ്ഞു.

ഈ സംഭവത്തോടെയാണ് ജോണിയെന്ന ഹീറോയെ ഞങ്ങൾക്ക് പ്രിയമാവുന്നത്. ഒരു സാധാരണക്കാരനായ അസാധാരണ മനുഷ്യൻ! ഒതുങ്ങി നടക്കുന്ന പ്രകൃതം. പക്ഷേ ആള് ചില്ലറക്കാരനല്ലെന്ന് വിവരങ്ങളറിഞ്ഞപ്പോൾ മനസ്സിലായി. രണ്ടുകൊല്ലം കേരളത്തിലെ ഒരു പ്രശസ്ത അബ്കാരിയുടെ കമ്പനിയിലെ കെമിസ്റ്റ് ആയിരുന്നു. അവിടെ മുതലാളിയുടെ ഗുണ്ടയുടെ വിളയാട്ടം ചോദ്യം ചെയ്തതിനുണ്ടായ കശപിശയിൽ മുതലാളിയുടെ വലംകൈയായ ഗുണ്ടയുടെ ചെപ്പിക്കിട്ടുപൊട്ടിച്ചിട്ട് ഇറങ്ങിപ്പോന്നതാണ്. ജീവനുതന്നെ ഭീഷണിയായേക്കാവുന്ന പ്രവൃത്തി! പിന്നങ്ങോട്ട് പോയിട്ടില്ല! അടുത്ത വരവ് ഇവിടേയ്ക്കാണ്. ഒരു ‘ശക്തിമാൻ' ഞങ്ങളോടൊപ്പം ഉള്ളതിൽ ആശ്വാസവും അഭിമാനവും തോന്നി! പിന്നീടങ്ങോട്ട് പല നിർണായക ഘട്ടങ്ങളിലും ജോണി ഒരു ഇരുമ്പുകോട്ടയായി ഞങ്ങളോടൊപ്പം നിന്നു.

കൃത്യനിഷ്ഠ എന്നും ഒരു വ്യത്യാസവുമില്ലാതെ ‘റീവൈൻഡ്' ചെയ്തുകൊണ്ടിരുന്നു. തൊട്ടടുത്ത് ഇത് എന്നും കണ്ടുകൊണ്ട് ഞാനും! ഈ ‘പ്രോഗ്രാം' ഒന്ന് തെറ്റിച്ചാലെന്താ എന്ന് എന്റെ മനസ്സിലൊരു ദുഷ്ടബുദ്ധി ഉടലെടുത്തു.

സെൻട്രൽ ഹാളിൽ ചില അലിഖിത നിയമങ്ങൾ ഇതിനിടയിൽ നടപ്പിൽ വന്നിരുന്നു. രാത്രി 10 മണിക്ക് ലൈറ്റ് ഓഫ് ചെയ്യണം എന്നായിരുന്നു അതിലൊന്ന്. പലതരം കഥാപാത്രങ്ങൾ- പലതരം സ്വഭാവക്കാർ. ചിലർക്ക് 12 മണികഴിഞ്ഞാലും ഉറക്കം വരില്ല. ചിലർക്ക് 10 മണി കഴിയുമ്പോഴേ ഉറങ്ങണം. അതുകൊണ്ട് ഒരു ധാരണയിലെത്തി -10:30ന് ലൈറ്റ് ഓഫ് ചെയ്യണം. എന്റെ തൊട്ടടുത്ത രണ്ടു ബെഡ്ഡുകളിൽ വളരെ വ്യത്യസ്ത സ്വഭാവമുള്ള രണ്ടുപേരായിരുന്നു. ഒന്ന് ചെങ്ങന്നൂർക്കാരൻ ജയകുമാറും, മറ്റൊന്ന് കൊട്ടാരക്കരക്കാരൻ മോഹനും. ജയകുമാറിന്റെ ചില സ്വഭാവങ്ങൾ രസകരമായിരുന്നു. വാച്ച് കട്ടിലിനുതാഴെ തറയിൽവച്ചിട്ടാണ് ഉറക്കം. രാവിലെ 6 മണിക്കാണ് എഴുന്നേൽക്കുക. 5.30 ആവുന്നതോടെ വാച്ചെടുത്ത് സമയം നോക്കും. 6 മണി ആയില്ലെന്നു കണ്ടാൽ വീണ്ടും ഉറക്കം. 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നോക്കും. വീണ്ടും ഉറക്കം. അങ്ങനെ വാച്ചിൽ 6 മണിയാവുന്നതുവരെ ഈ നോട്ടവും ഉറക്കവും തുടരും! 6 മണിയാവുമ്പോൾ ചാടിയെഴുന്നേറ്റ് തലയിലും ദേഹത്തും എണ്ണതേയ്ക്കും. പിന്നെ ബക്കറ്റും സോപ്പും തോർത്തുമൊക്കെയെടുത്ത് നേരെ ബാത്ത്‌റൂമിലേയ്ക്ക്. എല്ലാക്കാര്യത്തിലും ഇതുപോലെ കണിശമായൊരു കൃത്യനിഷ്ഠ പുലർത്താൻ നിർബ്ബന്ധം പുലർത്തിയിരുന്നയാളാണ് ജയകുമാർ.

ഈ കൃത്യനിഷ്ഠ എന്നും ഒരു വ്യത്യാസവുമില്ലാതെ ‘റീവൈൻഡ്' ചെയ്തുകൊണ്ടിരുന്നു. തൊട്ടടുത്ത് ഇത് എന്നും കണ്ടുകൊണ്ട് ഞാനും! ഈ ‘പ്രോഗ്രാം' ഒന്ന് തെറ്റിച്ചാലെന്താ എന്ന് എന്റെ മനസ്സിലൊരു ദുഷ്ടബുദ്ധി ഉടലെടുത്തു. പിന്നെ അതിനുള്ള തന്ത്രം ആലോചിച്ചുതുടങ്ങി. മനോജിനോട് കാര്യം പറഞ്ഞു. മനോജും റെഡി!
അങ്ങനെ ഞങ്ങൾ കാത്തിരുന്നു.
രാത്രി 8 മണിയാവുമ്പോഴേക്കും എല്ലാവരും അത്താഴം കഴിക്കാൻ മണി അയ്യർ കാന്റീനിലേയ്ക്ക് പോവും. പിന്നെ എട്ടര ആയിട്ടേ തിരിച്ചുവരൂ. ഈ അവസരം ഉപയോഗിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഭക്ഷണം നേരത്തേ കഴിച്ചുവന്നു. എട്ടുമണിയോടെ എല്ലാവരും കാന്റീനിലേയ്ക്കുപോയ സമയം നോക്കി ഓരോരുത്തരുടേയും വാച്ചെടുത്ത് അരമണിക്കൂർ മുന്നോട്ടാക്കിവച്ചു. ആദ്യം ഞങ്ങളുടെ വാച്ചിലെ സമയം മാറ്റി. പിന്നെ ഓരോരുത്തരുടേയും വാച്ചിലെ സമയം മാറ്റി. അവസാനത്തെയാൾ ഞങ്ങൾ അമ്മാവൻ എന്നു വിളിക്കുന്ന കുണ്ടറക്കാരൻ ജോർജ്ജ് മാത്യുവാണ്. കാഴ്ചയിലും പ്രവൃത്തിയിലും ഒരു കാരണവർ ടച്ച് പുലർത്തിയിരുന്നതുകൊണ്ടാണ് അദ്ദേഹത്തിന് ‘അമ്മാവൻ' എന്ന പേരു വീണത്. ഇനി അമ്മാവന്റെ വാച്ച് മാത്രമേ സമയം മാറ്റാനുള്ളൂ. അമ്മാവന്റെ മേശ തുറന്ന് വാച്ച് കൈയിലെടുത്തതും അമ്മാവൻ അപ്രതീക്ഷിതമായി ഹാളിലേക്ക് കയറി വന്നു. നിരാശയോടെ ഞാനാ വാച്ച് മേശയുടെ ഡ്രോയിലേക്ക് ഇട്ടു. അമ്മാവനത് കണ്ടു.
‘‘നിങ്ങളു രണ്ടുപേരുംകൂടി എന്തോ ഒപ്പിച്ചിട്ടുണ്ട്!'' അമ്മാവൻ പറഞ്ഞു.
‘‘ഏയ്! ഒന്നുമില്ല!'' ഞാനും മനോജും കോറസായി പറഞ്ഞു!
‘‘അല്ല! എന്തോ ഉണ്ട്. നീയെന്റെ വാച്ചെടുത്ത് എന്തോ ചെയ്തു.'' എന്നുപറഞ്ഞ് അമ്മാവൻ വാച്ചെടുത്തു.
ഞങ്ങൾ നിരാശരായി മിണ്ടാതെ നിന്നു.
വാച്ചെടുത്ത് അമ്മാവൻ ചോദിച്ചു, ‘‘നീയിതിന്റെ സമയം മാറ്റിയോ?''
‘‘ഇല്ല''; എന്ന് ഞാൻ.
അമ്മാവൻ വാച്ചിൽ നോക്കി അതിൽ സമയം 8:35
‘‘നിന്റെ വാച്ച് കാണട്ടെ''. ഞാൻ വാച്ച് കാണിച്ചു. അതിൽ സമയം 9:05!
അമ്മാവൻ മനോജിന്റെ വാച്ച് നോക്കി! അതിലും സമയം 9:05!
അടുത്ത മേശയിലെ വാച്ചു നോക്കി. അതിലും 9:05 കാണിക്കുന്നു!
‘‘ഓഹോ! നീ എന്റെ വാച്ച് അരമണിക്കൂർ സ്ലോ ആക്കിവച്ച് എന്നെ പറ്റിക്കാൻ നോക്കി, അല്ലേ?''
എന്റെ കുതന്ത്രം കണ്ടുപിടിച്ച സന്തോഷത്തോടെ അമ്മാവൻ തന്റെ വാച്ച് അരമണിക്കൂർ ഫാസ്റ്റാക്കി 9.05 ആക്കുന്നതുകണ്ടപ്പോൾ തുള്ളിച്ചാടാൻ വന്ന സന്തോഷം അടക്കിപ്പിടിച്ച് ഞാനും മനോജും നിന്നു!- മിഷൻ സക്‌സസ്.

രാത്രി 10 മണിയായപ്പോൾ എല്ലാവരുടേയും വാച്ചിൽ സമയം 10:30!
ലൈറ്റ് ഓഫ് ചെയ്യണം എന്ന് ഞങ്ങൾ നിർബ്ബന്ധം പിടിച്ചു. ഇത്ര പെട്ടെന്ന് സമയമായോ എന്ന് ആശങ്കിച്ചു ചിലർ ഉറങ്ങാൻ കിടന്നു. എനിക്കും മനോജിനും ഉറക്കം വന്നില്ല എന്നതാണ് സത്യം. ജയകുമാറിന്റെ ഇരുവശങ്ങളിലുമുള്ള കട്ടിലുകളിലാണ് ഞങ്ങൾ.

‘‘ഇനി വാച്ചിലെ സമയം അരമണിക്കൂർ പുറകോട്ടാക്കിക്കോളൂ. ഇന്നലെ രാത്രിമുതൽ നമ്മൾ അരമണിക്കൂർ മുൻപേയാണ് ഓടിക്കൊണ്ടിരിക്കുന്നത്.''

സമയം രാവിലെ 5:30. ജയകുമാർ വാച്ചെടുക്കുന്നതു കണ്ടപ്പോൾ ഞാൻ ആ വശത്തേയ്ക്ക് തിരിഞ്ഞുകിടന്നു. വാച്ചെടുത്തുനോക്കിയ ജയകുമാർ ഞെട്ടിയെഴുന്നേറ്റു. വാച്ചിൽ സമയം 6 മണിയാണല്ലോ! വേഗം തലയിൽ എണ്ണയും തേച്ച് ബക്കറ്റുമായി പുറത്തേയ്ക്ക് ഇറങ്ങി.. നല്ല ഇരുട്ട്! എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലായി തിരിച്ചുവന്ന് ബെഡ്ഡിൽ ഇരിപ്പായി. എനിക്ക് ചിരിയും ആ ഇരുപ്പുകണ്ടപ്പോൾ സങ്കടവും ഒരുമിച്ചുവന്നു.. 6 മണിയായപ്പോൾ ഞങ്ങളെഴുന്നേറ്റ് എല്ലാവരോടും പറഞ്ഞു; ‘‘ഇനി വാച്ചിലെ സമയം അരമണിക്കൂർ പുറകോട്ടാക്കിക്കോളൂ. ഇന്നലെ രാത്രിമുതൽ നമ്മൾ അരമണിക്കൂർ മുൻപേയാണ് ഓടിക്കൊണ്ടിരിക്കുന്നത്.''

എല്ലാവരും അത്ഭുതപ്പെട്ടു!
ജയകുമാറിനെപ്പറ്റി പറയേണ്ടതില്ലല്ലോ!
പക്ഷേ, അതിനുമൊക്കെ അപ്പുറത്ത്, ഹാളിലെ അവസാനത്തെ കട്ടിലിൽ ഒരാൾ തീപാറുന്ന കണ്ണുകളുമായി ഞങ്ങളെ നോക്കിയിരിക്കുന്നുണ്ടായിരുന്നു!
സ്വയം കുഴിയിൽച്ചാടിയ ഒരാൾ! ▮

Comments