ലൈംഗികാക്രമണം, തീയിട്ടുകൊല്ലാൻ ശ്രമം, പൊലീസുകാരന്റെ മരണം: സി.കെ. ജാനുവിന്റെ വെളിപ്പെടുത്തൽ

ഒരു ഭൂസമരത്തിനെതിരെ രാജ്യത്തുതന്നെ നടന്ന ഏറ്റവും ക്രൂരമായ പൊലീസ് അതിക്രമങ്ങളിലൊന്നിനെക്കുറിച്ച്, സി.കെ. ജാനു ‘അടിമമക്ക’ എന്ന ആത്മകഥയിൽ നടത്തുന്ന വെളിപ്പെടുത്തൽ ട്രൂ കോപ്പി വെബ്സീനിൽ വായിക്കാം. തന്നെയും എം. ഗീതാനന്ദനെയും തീ കൊളുത്തി കൊല്ലാൻ പൊലീസ് നടത്തിയ നീക്കത്തെക്കുറിച്ചും ജാനു വെളിപ്പെടുത്തുന്നു. സമരത്തിനിടെ പൊലീസുകാരൻ വിനോദ് രക്തം വാർന്ന് മരിച്ചത്, പൊലീസിന്റെ തന്നെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അവർ വെളിപ്പെടുത്തുന്നു.

Truecopy Webzine

2003ൽ മുത്തങ്ങയിൽ നടന്ന ആദിവാസി ഭൂസമരത്തിനിടെ പൊലീസ് ആദിവാസികൾക്കുനേരെ നടത്തിയ ലൈംഗികപീഡനം അടക്കമുള്ള അതിക്രൂരമായ ആക്രമണങ്ങളെക്കുറിച്ച് സമരത്തിന് നേതൃത്വം നൽകിയ സി.കെ. ജാനുവിന്റെ വെളിപ്പെടുത്തൽ.

ട്രൂ കോപ്പി വെബ്സീനിൽ പ്രസിദ്ധീകരിക്കുന്ന ‘അടിമമക്ക’ എന്ന ആത്മകഥയിലാണ്, ഒരു ഭൂസമരത്തിനെതിരെ രാജ്യത്തുതന്നെ നടന്ന ഏറ്റവും ക്രൂരമായ പൊലീസ് അതിക്രമങ്ങളിലൊന്നിനെക്കുറിച്ച് വിവരിക്കുന്നത്. തന്നെയും എം. ഗീതാനന്ദനെയും തീ കൊളുത്തി കൊല്ലാൻ പൊലീസ് നടത്തിയ നീക്കത്തെക്കുറിച്ചും സി.കെ. ജാനു വെളിപ്പെടുത്തുന്നുണ്ട്. സമരത്തിനിടെ പൊലീസുകാരൻ വിനോദ് രക്തം വാർന്ന് മരിച്ചത്, പൊലീസിന്റെ തന്നെ ഗൂഢാലോചനയുടെ ഭാഗമാണെന്നും അവർ വ്യക്തമാക്കുന്നു. വിനോദ് മരിച്ച കേസിൽ ജാനുവിനും ഗീതാനന്ദനുമെതിരെ കേസുണ്ടായിരുന്നു.

എം. ഗീതാനന്ദനും സി.കെ. ജാനുവും പൊലീസ് കസ്റ്റഡിയിൽ

‘‘സമരക്കാരെ അറസ്റ്റ്‌ ചെയ്യുന്നതിനുപകരം അതിക്രൂരമായി ലാത്തിവെച്ച് അടിച്ചുവീഴ്ത്തുകയും വെടിവെക്കുകയുമാണ് പൊലീസ് ചെയ്തത്. ഗുണ്ടകൾ കുറുവടികൾ ഉപയോഗിച്ച് ഞങ്ങളെ മർദ്ദിച്ചു. ഗുണ്ടകളും പൊലീസും ചേർന്ന് അംഗൻവാടിക്ക് തീയിട്ടു. കുട്ടികൾ അലറിക്കരഞ്ഞു. കുട്ടികളെയെടുക്കാൻ അംഗൻവാടിയിലേക്ക് ഓടിവന്ന മാതാപിതാക്കളെ അതിക്രൂരമായി പൊലീസ് അടിച്ചു വീഴ്ത്തി. പൊലീസുകാർ കുറച്ചുനേരം കാടിന്റെ പുറത്തേക്ക് മാറിനിന്നു. അപ്പോൾ ഒരു പൊലീസുകാരൻ കാലിൽ മുറിവുമായി വീണുകിടക്കുന്നത് കണ്ടു. വല്ലാതെ രക്തം പോയിക്കൊണ്ടിരുന്നു. അന്നേരം തന്നെ നമ്മുടെ ആളുകൾ മുണ്ടും തോർത്തും വലിച്ചുകീറി കെട്ടിക്കൊടുത്തു. അദ്ദേഹം വെള്ളം വേണമെന്ന് പറഞ്ഞു. നമ്മുടെ കയ്യിൽ വെള്ളമില്ലായിരുന്നു. ഞങ്ങൾ വെള്ളമെടുത്തിരുന്ന കുഴിയെല്ലാം പൊലീസുകാർ മണ്ണും ചണ്ടിയുമിട്ട് വെള്ളമെടുക്കാൻ പറ്റാത്ത അവസ്ഥയിലാക്കിയിരുന്നു. ഒരു ചെറിയ യൂക്കാലി മുറിച്ച് പാത്രത്തിൽ കുത്തിനിറുത്തിവെച്ചു. ആ വെള്ളമാണ് പൊലീസുകാരന് കുടിക്കാൻ കൊടുത്തത്. എത്രയും പെട്ടെന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് ഞങ്ങളുടെ പ്രവർത്തകർ പൊലീസിനോട് ആവശ്യപ്പെട്ടു, അല്ലെങ്കിൽ ആംബുലൻസ് വിട്ടുതന്നാൽ ഞങ്ങൾ തന്നെ കൊണ്ടുപോയ്‌ക്കൊള്ളാമെന്നും പറഞ്ഞു. പക്ഷേ, അത് പൊലീസ് പരിഗണിച്ചില്ല. വേറെ വാഹനം കൊണ്ടുവരാൻ ഞങ്ങൾ ശ്രമിച്ചപ്പോൾ വന്ന വാഹനത്തെ പൊലീസ് തടഞ്ഞ് തിരച്ചയച്ചു. പൊലീസുകാരനെ രക്ഷിക്കാനുള്ള ഒരു ശ്രമവും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അവരുടെ അനാസ്ഥ കൊണ്ടാണ് വിനോദ് എന്ന പൊലീസുകാരൻ മരിച്ചത്. നമ്മുടെ ആളുകൾ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തി. അതിനെല്ലാം തടസ്സം നിന്നത് പൊലീസുകാർ തന്നെയാണ്. ആ പൊലീസുകാരന്റെ മരണത്തിനുത്തരവാദി പൊലീസുകാർ തന്നെയാണ്.’’- ജാനു എഴുതുന്നു.

‘‘2003 ഫെബ്രുവരി 18ന് പൊലീസ് മുത്തങ്ങ വളഞ്ഞു. രാവിലെ 8 മണിയായപ്പോൾ ആയിരത്തിൽപരം സായുധ പൊലീസും, ഫോറസ്റ്റുകാരും വാടക ഗുണ്ടകളെയും കൂട്ടി ലാത്തിയും കുറുവടിയുമായി ഇരച്ചുവന്ന് കാണുന്നവരെ അടിച്ചു വീഴ്ത്താൻ തുടങ്ങി.’’

മുത്തങ്ങയിൽ സമരത്തിന്റെ ഭാഗമായി ആദിവാസികൾ കെട്ടിയ കുടിലുകൾക്ക് പൊലീസ് തീയിടുന്നു / Photo: Ajeeb Komachi

‘‘അതിക്രമം ഉണ്ടായ സമയത്ത് മുത്തങ്ങയിൽ വന്ന എന്റെ ഒരു സുഹൃത്ത്, പൊലീസിൽനിന്ന് രക്ഷപ്പെടാൻ ഒരു വഴി നിർദ്ദേശിച്ചു: അവിടെ പടർന്നുപന്തലിച്ചു നിൽക്കുന്ന മുളക്കൂട്ടത്തിനുള്ളിൽ ജാനു ഒളിച്ചോ, കാടും കമ്പും മുളക്കൂട്ടത്തിനു ചുറ്റുമിടാം, ആരും കാണില്ല എന്ന്. ആ സമയത്ത് മുളക്കൂട്ടത്തിനുള്ളിൽ കയറേണ്ടെന്ന് മനസ്സ് പറഞ്ഞു, പകരം കാട്ടിലേക്ക് പോകാമെന്ന് ഒപ്പമുള്ളവരോട് പറഞ്ഞു. ആ സമയം പൊലീസ് കൂട്ടത്തോടെ ഓടിവന്ന് ആ മുളക്കൂട്ടത്തിനുചുറ്റും പെട്രോൾ ഒഴിച്ച് തീയിട്ടു. വലിയ ശബ്ദത്തോടെ മുളകൾ പൊട്ടിത്തെറിച്ച് തീ പടരുമ്പോൾ ഞാൻ അതിന്റെ സമീപത്തുള്ള കാട്ടിലുണ്ടായിരുന്നു. പൊലീസിന് കിട്ടിയ നിർദ്ദേശമനുസരിച്ചാണ് അവർ മുളക്കൂട്ടത്തിന് തീയിട്ടത്. കൂടെ നിന്ന് ചതിച്ചവനെ ഞാൻ തിരിച്ചറിഞ്ഞു. അയാൾ പറഞ്ഞതുപോലെ ഞാൻ മുളക്കൂട്ടത്തിനുള്ളിൽ കയറിയിരുന്നെങ്കിൽ വെന്തുമരിക്കുമായിരുന്നു.’’

‘‘സ്ത്രീയെന്നോ പുരുഷനെന്നോ വൃദ്ധരെന്നോ കുഞ്ഞെന്നോ നോക്കാതെ പൊലീസ് ലാത്തിവീശിയടിച്ചു. മൂന്ന് വയസുള്ള കുഞ്ഞിന്റെ തലയടിച്ചു പൊട്ടിച്ചു. പൊലീസുകാരിലെ കാമവെറിയൻമാർ സ്ത്രീകളുടെ മാറിൽ കയറിപ്പിടിച്ച് നിലത്തുകൂടി വലിച്ചിഴച്ചു. സ്ത്രീകൾ ലൈംഗിക പീഡനത്തിനും ഇരയായി. പയ്യമ്പള്ളി കോളനിയിൽ നിന്ന് വന്നവർ പൊൻകുഴി ഭാഗത്തായിരുന്നു താമസിച്ചിരുന്നത്. അവിടെവെച്ചാണ് ഞങ്ങളുടെ സഹോദരൻ ജോഗി അണ്ണൻ പൊലീസുകാരുടെ വെടിയേറ്റുമരിച്ചത്. രണ്ടുദിവസം കഴിഞ്ഞാണ് ജോഗിയണ്ണൻ മരിച്ച വിവരം ഞങ്ങളറിഞ്ഞത്. പൊലീസ് മൂന്നുതവണ വെടിവെച്ചു- രാവിലെ ഒന്ന്, ഉച്ചക്ക് ഒന്ന്, വൈകുന്നേരം ഒന്ന്. വൈകുന്നേരം അഞ്ചു മണിക്ക് വെച്ച വെടി എന്നെയും, എം. ഗീതാനന്ദനേയും കൊല്ലാൻ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഒരു സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പറഞ്ഞ് പിന്നീടറിയാൻ സാധിച്ചു.’’

‘‘കൈയ്യിൽ കിട്ടിയപ്പോൾ ഗീതാനന്ദനെയും എന്നെയും തേനീച്ച പൊതിയുന്നതുപോലെയാണ് പൊലീസുകാർ മർദ്ദിച്ചത്. എവിടെ നിന്നെല്ലാമാണ് അടി വരുന്നതെന്ന് കാണാൻ പോലും കഴിഞ്ഞില്ല. ആൺപൊലീസാണ് അടിച്ചതും ഉപദ്രവിച്ചതും. സ്റ്റാർട്ടാക്കി നിർത്തിയ വണ്ടിയിലേക്ക് റോഡിൽ നിന്ന് ഒറ്റച്ചവിട്ടിന് ഞങ്ങളെ കയറ്റി. നമ്പികൊല്ലിയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് നേരിട്ട് നല്ല റോഡുണ്ടായിട്ടും നമ്പികൊല്ലി- കല്ലൂർ റോഡുവഴി നാലുതവണ ചുറ്റിയടിച്ചാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. മണിക്കൂറോളം ഏതൊക്കെയോ വഴികളിലൂടെ ഞങ്ങളെ കൊണ്ടുപോയി. പൊലീസ് ബസിൽ മുകളിലെ കമ്പിയിൽ രണ്ടു കൈയും പിടിച്ച് തൂങ്ങിനിന്നാണ് ഞങ്ങളെ തൊഴിച്ചത്. തലമുടിയോടുകൂടി ചുരുട്ടിപ്പിടിച്ച് സീറ്റിന്റെ കമ്പിയിൽ തുടരെത്തുടരെ ഇടിച്ചു. എന്റെ തുടയിൽ ബൂട്ടിട്ട് ചവിട്ടിഞെരിച്ചു. ശരീരത്തിൽ നിന്ന് ഇറച്ചി കുത്തിപ്പറിച്ചെടുക്കുന്ന വേദനയായിരുന്നു. ലാത്തി വെച്ചും, ബൂട്ടു കൊണ്ടും കൂട്ട മർദ്ദനമായിരുന്നു. കാലിന്റെ മേൽ ബൂട്ടിട്ട് ചവിട്ടിപ്പിടിച്ച് തിരിച്ചു. അപ്പോൾ, പ്രാണൻ പോകുന്ന പോലെയായിരുന്നു. കണ്ണിന്റെ സൈഡിലുള്ള എല്ലിന് അടികൊണ്ട് കണ്ണ് മിഴിഞ്ഞുപോയി.’’

‘‘ബൂട്ടിട്ട് അടിവയറ്റിൽ തൊഴിച്ചു. ആ തൊഴിയിൽ ഞാനറിയാതെ മൂത്രമൊഴിച്ചുപോയി. അടിവയറ്റിൽ തൊഴി കൊണ്ട് ശരീരത്തിൽ നിന്ന്കറുപ്പുരക്തം വരാൻ തുടങ്ങി. ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ നിന്ന് ഞങ്ങളെ ബത്തേരി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. വണ്ടിയിൽ നിന്നിറങ്ങുമ്പോൾ മോളി എന്ന വനിതാപൊലീസ് എന്റെ നട്ടെല്ലിന് ബൂട്ടിട്ട് ഒറ്റച്ചവിട്ട്. പൊലീസ് സ്റ്റേഷൻ മുറ്റത്തേക്ക് ഞാൻ തെറിച്ചുവീണു. വീണുകിടന്ന എന്നെ സ്റ്റേഷനിൽ വലിച്ചുകേറ്റി. ഭീകരജീവികളെ പോലെ എന്നെയും ഗീതാനന്ദനെയും നാട്ടുകാരുടെ മുമ്പിൽ പ്രദർശിപ്പിച്ചു.’’

മുത്തങ്ങയിൽ നടന്ന പൊലീസ് നായാട്ട്
സി.കെ. ജാനുവിന്റെ ആത്മകഥ
അടിമമക്ക തുടരുന്നു
ട്രൂ കോപ്പി വെബ്സീൻ പാക്കറ്റ് 103ൽ
വായിക്കാം, കേൾക്കാം

Comments