ഇന്ദു മേനോൻ

സൂര്യനെ ചുംബിച്ച ആൺകുട്ടികൾ

എന്റെ കഥ- 22

ഞാനൊരുണക്കയിലയായിരുന്നു. സൂര്യച്ചൂടാർന്ന നോട്ടം കൊണ്ട് ആയിരം പുരുഷന്മാർ നയനരതി ചെയ്ത പെണ്ണുണക്കയില. ചോര കലങ്ങിയ തറയിൽ വഴുപ്പാർന്ന നനഞ്ഞ പെൺശരീരമായി ഞാൻ കുതിർന്നു കിടന്നു. ഉമിനീരും ശുക്‌ളവും പൊള്ളിച്ച ഉടലിൽ നിന്നും തൊലിയടർന്നു വീണു.

ന്റെ 15ാമത്തെ വയസ്സിലാണ് ശരീരത്തിനുനേരെയുള്ള മറ്റൊരു ആക്രമണം നടക്കുന്നത്.
അപൂർണമായ മറ്റൊരു ആക്രമണം.
എന്നാൽ ഭർത്താവൊത്തുള്ള ആദ്യരാത്രിയിൽ പോലും എന്റെ ഹൃദയത്തെ നിർത്തിക്കളഞ്ഞത്ര ഭയാനകമായാണത് വന്നത്.
എന്റെ ചെറിയ കുഞ്ഞുങ്ങൾ പാലുകുടിക്കുമ്പോൾ പോലും നഖം തട്ടിയ നിമിഷം തലയ്ക്കുവന്നടിച്ചപോലെ ആ ഓർമ ചവർത്തു.
കുട്ടിക്കാലത്തെ അപസ്മാരം വെളുപ്പിച്ച സൂര്യക്കട്ടകൾ മീസ്സാങ്കല്ലുകളെ വെള്ളയാക്കിയതും ഉമ്മൂമ്മ ശെയ്ത്താന്റെ തലയടിച്ച് പൊട്ടിച്ചതും എന്നെ രക്ഷിച്ചതും കൂടാതെ ഓർമിച്ചു വെയ്ക്കത്തക്കവിധം അപകടകരമായ വിധത്തിൽ ഒരു അടുത്ത ബന്ധുവിന്റെ മറ്റൊരു ആക്രമണത്തിൽ നിന്നു കൂടി ഞാൻ കഷ്ടിച്ചു രക്ഷപ്പെട്ടിരുന്നു.

മൂന്നു മുതൽ 15 വയസ്സു വരെയുള്ള ഈ മൂന്നു സംഭവങ്ങളും എന്നെ ഉൾക്കലക്കി. ഭയപ്പെടുത്തി. ഉറക്കത്തിൽ ഞാനോടിക്കൊണ്ടേയിരുന്നു.
ഴാപ്പാണം പുകയിലയും ക്യുട്ടിക്ക്യുറ പൗഡറും യൂഡിക്കൊളോണും എന്നെ ദുസ്സഹമായി പിന്തുടർന്നു.
നേർത്തരോമങ്ങൾ നിറഞ്ഞ ഓരോ പുരുഷക്കൈകളും എന്നെ പേടിപ്പിച്ചു കൊണ്ടെയിരുന്നു.

ഒരാൺകുട്ടിയായിരുന്നെങ്കിൽ ന്യായീകരിക്കുമായിരുന്ന ഈ കൃത്യങ്ങൾ പെൺകുട്ടിയായതിനാൽ തന്നെ ഞാൻ മറച്ചുപിടിച്ചു. കാരണം ഓരോ പെൺശരീരവും ജനനം മുതലേ കുറ്റകരമാണ്.

എന്നിട്ടും ആ സംഗതികൾ അമ്മയോടോ അച്ഛനോടോ കുടുംബക്കാരോടോ എനിക്ക് പറയാൻ കഴിഞ്ഞില്ല. എന്റെ കാലത്ത് അതൊക്കെ എങ്ങനെ പറയണമെന്ന് എനിക്കറിയുമായിരുന്നില്ല. അല്ല, ഞങ്ങൾ കുട്ടികൾക്കറിയുമായിരുന്നില്ല.
കുട്ടികൾ എന്തെങ്കിലും സത്യം പറയുമ്പോൾ അത് മുതിർന്നവർക്കെതിരാണെങ്കിൽ അവരെ അലോസരപ്പെടുത്തുന്നുണ്ടെങ്കിൽ അവർ നമ്മളെ കള്ളന്മാരാക്കിക്കളയും. നമ്മൾ നുണപറയുന്നവരും പറ്റിപ്പുകാരുമാകും. വലിയ മനുഷ്യർ നമ്മളെ കള്ളന്മാരെന്നു വിളിക്കും. അപ്പോൾ നാം സമൂഹത്തിനു മുമ്പിൽ മൊത്തമായും കള്ളന്മാരാകും.
നമ്മൾ ചൂളും.
നമ്മുടെ വാക്കുകളെ അവർ നിസ്സാരമാക്കിക്കളയും.

ശാരീരികാക്രമണത്തെപ്പോലെ തന്നെ ആ അപമാനവും വേദനയും അറപ്പും നമ്മുടെ ശരീരത്തെ ഒച്ചിനെപ്പോലെ ഒതുക്കിക്കളയും. പ്രത്യേകിച്ച് കുട്ടികൾ ആക്രമിക്കപ്പെടുമ്പോൾ.
നമുക്കെതിരെയുണ്ടാകുന്ന ഓരോ ആക്രമണവും നമ്മളുടെ കുറ്റംകൊണ്ട് സംഭവിച്ചതാണെന്ന് സ്ഥാപിക്കലും അക്കാലത്ത് പതിവായിരുന്നു.
കുട്ടികളെ നന്നായി നോക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ മകളായിട്ടു പോലും എനിക്കിത്തരം സംഗതികൾ അമ്മയോടുപോലും പറയാൻ കഴിഞ്ഞില്ല.
ഞാനാണ് കുറ്റവാളിയെന്ന പോലെ മനസ്സ് തപിച്ചു.
പള്ളിക്കാട്ടിൽ പൂ പറിയ്ക്കാൻ ഒറ്റക്കുപോയത് എന്ന കുറ്റകൃത്യമാണ് ആദ്യത്തെ സംഭവത്തിലെങ്കിൽ രണ്ടാമത്തേതിൽ സിനിമ കാണാൻ കാസറ്റ് വാടകക്കെടുക്കുക എന്ന അത്യന്തം കുറ്റകരമായ മറ്റൊരു കർമത്തിനാണ് ഞാൻ മുതിർന്നത്.

ഒരാൺകുട്ടിയായിരുന്നെങ്കിൽ ന്യായീകരിക്കുമായിരുന്ന ഈ കൃത്യങ്ങൾ പെൺകുട്ടിയായതിനാൽ തന്നെ ഞാൻ മറച്ചുപിടിച്ചു. കാരണം ഓരോ പെൺശരീരവും ജനനം മുതലേ കുറ്റകരമാണ്. അതിന്റെ വളർച്ച, ചലനങ്ങൾ, നിൽപ്പുകൾ ഒക്കെ അപകടകരമായ രീതിയിൽ സദാ സമൂഹം കുറ്റകൃത്യകാരണമായി അടയാളപ്പെടുത്തുന്നു.
ഒരേ സമയം അവജ്ഞയുടേയും അതേ സമയം ആദരവിന്റെയും കാതലാണ് ഇന്ത്യൻ സമൂഹത്തിൽ പെൺശരീരം.
ഭൂരിഭാഗത്തിനാകട്ടെ ഉടുപ്പിനുള്ളിൽ നൂണ്ടുകിടക്കുന്ന അതിനിസ്സഹായമായ വഴുവഴുപ്പാണ് ഓരോ പെൺശരീരവും. അതെത്രമാത്രം വഴുവഴുത്തെന്ന്, എത്രമാത്രം നിസ്സഹായമെന്ന്, അതിനെത്ര റാത്തൽ തൂക്കമുണ്ടെന്നു കണക്കാക്കിയാണ് പുരുഷൻമാർ ജീവിക്കുന്നതുതന്നെ. സ്ത്രീയെന്നാൽ അവർക്ക് വഴുവഴുത്ത തുടകളും ആഴമുള്ള പൊക്കിൾച്ചുഴികളും തുളുമ്പുന്ന മുലകളും രണ്ടുമൂന്നു ദ്വാരങ്ങളും മാത്രമാണ്.

കാസറ്റു കടയിൽ വച്ച് ആക്രമിക്കാൻ അയാൾ തുനിഞ്ഞപ്പോൾ ഞാൻ വഴുക്കുകയല്ല തീ പിടിക്കയാണൂണ്ടായത്. സർവം കത്തിച്ചുകളയാൻ പര്യാപ്തമായ ഒരു കുതറൽ എന്റെ വശത്തുനിന്നുണ്ടായി. കാട്ടുതീ പോലെ എന്നിലത് പടർന്നു. ആദ്യത്തെ സ്തബ്ധതക്കുശേഷം അതങ്ങനെ കത്തിപ്പടർന്നു. അന്നൊക്കെ സ്വതവേ തീ കൊണ്ടെന്നപോലെ നടക്കുന്ന കാലമാണ്. കത്തുകൾ വരുന്നതിൽ പ്രതിയുള്ള, അച്ഛനതിൽ പ്രതിയെന്നുള്ള ആരോപണപ്പേച്ചിൽ തലയിലെ ഓരൊ മുടിയിഴകളിലും അദൃശ്യമായ തീ കത്തിപ്പടർന്ന കാലമാണ്. ചുറ്റുമുള്ള ചില മനുഷ്യരുടെയെങ്കിലും പ്രവൃത്തികൾ നമ്മെ മുറിപ്പെടുത്തുകയും നിസ്സാഹയമാക്കുകയും ചെയ്ത കാലമാണ്.
അത്രയും മുറിവുകളുള്ള പതിനഞ്ചു വർഷങ്ങളുടെ കൗമാരഭയം ഒരേ സമയം നിസ്സഹായവും അതേ സമയം എത്രമേൽ തീവ്രവുമായിരിക്കും.

അവളൊരു റാണിയീച്ചയായിരുന്നു. യൂണിഫോമിന്റെ വെള്ളയുടുപ്പിനകത്ത് അവൾ തുളുമ്പിത്തുളുമ്പി വരുമ്പോൾ തൊട്ടപ്പുറത്ത് തീ പാറിയ കണ്ണുകളും കോപവുമായി ഞാൻ നിൽക്കുന്നത് ഇന്ന് ഓർക്കുമ്പോൾ എനിക്ക് ചിരിയടക്കാൻ പറ്റുന്നില്ല.

അക്കാലത്തെല്ലാം എനിക്കുചുറ്റും എക്കാലത്തും ശാന്തരായ മനുഷ്യരായിരുന്നു സാധാരണക്കാരായ മനുഷ്യരായിരുന്നു. പ്രത്യേകിച്ച്​ പെൺകുട്ടികൾ. അവരെപ്പോഴും സമാധാനത്തിലിരുന്നു. എന്നാൽ ഞാനോ ഞാൻ മറിച്ചും. എപ്പോഴും എന്റെയുള്ളിൽ എന്തൊക്കെയോ വിങ്ങി. വലിയൊരു അശാന്ത സമുദ്രം തിരയുയർത്തി വിക്ഷുബ്​ധമായി. വായനയും ചിന്തകളും എന്നെ കൂടുതൽ ഹതാശയാക്കി. പുറത്തെ പരുന്തോടിനപ്പുറം എന്റെയുള്ളകം മുറിവുകൾ പറ്റി ചതഞ്ഞു. മറ്റുള്ളവരുടെ ചെറിയ വാക്കുകളിൽ പോലും ഞാൻ അതീവ ദുഃഖിതയായി. 13,14,15 കാലത്ത് ഞാൻ മിക്കവാറും സന്യാസിയെപ്പോലെ ജീവിച്ചു. ചിന്തകളും തോന്നലുകളും എന്നെ കുഴമറിച്ചു.

എന്റെ ക്രോധത്തെയും താപത്തേയും കളയാൻ എന്തു ചെയ്യുമെന്ന് എനിക്കറിയുമായിരുന്നില്ല. സേവാമന്ദിരത്തിലെ പ്രിയപ്പെട്ടവരെ ഞാൻ മാതൃകയാക്കി. ബാബയെന്നു വിളിയ്ക്കുന്ന രാധേട്ടൻ, ചിന്നേട്ടൻ പേരറിയാത്ത അസംഖ്യം പേർ. ചർക്കയിൽ സൂത്രാഞ്ജലി ചെയ്ത് അവർ ധരിക്കുന്ന വെള്ള ഖാദികൾ അവരെ ഋഷിതുല്യരാക്കിയതായി എനിക്ക് തോന്നി.
ഞാൻ വസ്ത്രങ്ങൾ വാങ്ങാൻ അച്ഛനൊപ്പം പോയി.
ഇളം നിറമുള്ള ഒഴുക്കൻ വസ്ത്രങ്ങൾ ധരിച്ചു. എല്ലാ സൗന്ദര്യവർദ്ധക വസ്തുക്കളും ഒഴിവാക്കി. കടും നിറങ്ങളും ഗന്ധങ്ങളുമൊക്കെ ഞാൻ ത്യജിച്ചു.
ലളിതമായി ജീവിക്കുമ്പോൾ ഹൃദയം നിർമലമാകുമെന്ന് അക്കാലത്ത് ബാബയാണ് എന്നോട് പറഞ്ഞത്.
ബാബ സ്‌കൂളിൽ നിന്ന്​ പിരിഞ്ഞിട്ട് വർഷങ്ങളായിരുന്നു.
ബാബയുടെ സ്വപ്നങ്ങളെ സൗമ്യമായി പരിരക്ഷിച്ചുവന്ന സേവാമന്ദിരം അക്കാലത്ത് കുട്ടികളോട് പലപ്പോഴും സൗമ്യത വിട്ടു പെരുമാറി.
​ഞാനും പലപ്പോഴുമതിന്​ ഇരയുമായി.
ജീവിതത്തെ ലളിതമാക്കി ചുരുക്കി ഉൾക്കോപത്തെയും പ്രതിഷേധത്തെയും ഞാൻ കെടുത്തിക്കൊണ്ടേയിരുന്നു.
പക്ഷെ ഉള്ള് സദാ ആളിക്കൊണ്ടെയിരുന്നു.
ഒരിക്കലും കെട്ടുപോകാത്ത ഒരു ഭൗമച്ചൂട് എന്റെയുള്ളിൽ ലാവ തിളപ്പിക്കുന്നെന്ന് അക്കാലത്തെനിക്കറിയുമായിരുന്നില്ല.

അക്കാലത്ത് എന്റെ ക്ലാസിലെ എല്ലാ പെൺകുട്ടികളും ബാഹ്യമായി നിഷ്‌കളങ്കരായി കാണപ്പെട്ടു. ആന്തരികമായി അത്ര കളങ്കരഹിതരായിരുന്നില്ലാത്തവർ പോലുമതെ. ഞാനാകാട്ടെ പരുത്തും. തർക്കുത്തരം പറയുന്നവളും ധിക്കാരിയും നിഷേധിയുമായി മാറി.
എന്റെയുള്ളിലെ ദുർബലത ആരും കണ്ടില്ല.
വിറ പൂണ്ടതും ആർദ്രമായതും അലിവോറുന്നതുമായ എന്റെ പെൺഹൃദയം ആരും തിരിച്ചറിഞ്ഞു പോലുമില്ല. പുറമേയ്​ക്കാക​ട്ടെ, എനിക്ക് സമൂഹം സ്ത്രീകളിൽ നിന്നാവശ്യപ്പെടുന്ന നിഷ്‌കളങ്കത, അടക്കം, പതിഞ്ഞ ശബ്ദം എന്നിവ ഉണ്ടായിരുന്നുമില്ല.
എനിക്ക് ഉള്ളിൽ ചോദ്യങ്ങൾ സദാ ഉറഞ്ഞു പൊട്ടി.
അന്യായങ്ങളെന്നെ പരിഭ്രമിപ്പിച്ചു.
എന്റെയോ മറ്റുള്ളവരുടേയോ നീതി നിഷേധിക്കുമ്പോൾ പ്രതികരിക്കാൻ നാവുയർന്നു. ഇതെല്ലാം അപകടകരമായിരുന്നു.
എന്തുകൊണ്ട് എന്ന് ചോദിക്കാൻ എന്നെ പഠിപ്പിച്ച പേങ്ങാട്ട് സ്‌കൂളായിരുന്നില്ല അത്. കുട്ടികൾ ഒരു പാത്രമാണെന്നോ കളിമണ്ണാണെന്നോ കരുതിയ അധ്യാപകരുടെ അന്യായക്കൂട്ടമുണ്ടായിരുന്നു അവിടെ. പാത്രത്തിലേയ്ക്ക്​ അവർ പകർന്നത് തൊണ്ട തൊടാതെ വിഴുങ്ങുക, അല്ലെങ്കിൽ അവർക്കു മുമ്പിൽ ഒരു വഴക്കമാർന്ന കളിമണ്ണാകുക- അതേ വഴിയുണ്ടായിരുന്നുള്ളു.
അതിൽ എനിക്ക് സമ്മതമുണ്ടായിരുന്നില്ല. എതിർക്കേണ്ടവ ഞാൻ എതിർത്തു. ചോദ്യങ്ങൾ കൃത്യമായുതിർത്തു. അവയെല്ലാം എനിക്ക് സദാ മുറിവുകൾ സമ്മാനിച്ചു കൊണ്ടേയിരുന്നു. അധ്യാപകരും മുതിർന്നവരും നല്ലതു പറയുന്നതല്ല നന്മ എന്നെനിക്ക് ബോധ്യമുണ്ടായിരുന്നു. സങ്കടപ്പെടുന്നവർക്കൊപ്പം നിൽക്കുകയും അവരുടെ പോരാട്ടങ്ങളിലും പ്രശനങ്ങളിലും നിൽക്കുകയുമാണ് യഥാർത്ഥ നന്മയെന്നു ഞാൻ വിശ്വസിച്ചു.
എന്നാൽ അച്ഛന്റെ സ്‌കൂളിലെത്തിയപ്പോഴേയ്ക്കും കത്തുകളുടെ വിഷയം എന്റെ ആത്മവിശ്വാസത്തെ അമ്പെ ഇല്ലാതാക്കി. ഞാൻ സ്വയം ധരിച്ച ഒരു പടച്ചട്ടയിൽ ഒച്ചിനെപ്പോലെ ഉറങ്ങി. തരിച്ചു വരുന്ന നാവിനെ പല്ലമർത്തി നിശബ്ദമാക്കി. പ്രതിഷേധങ്ങളെ തലകുമ്പിട്ടു നേരിട്ടു.

അക്കാലത്ത് എന്റെ ക്ലാസിൽ എനിക്ക് പ്രിയപ്പെട്ടവരായി രണ്ടു പേരുണ്ടായിരുന്നു- ദീപ്തിയും ആനന്ദിയും. ഒരിടത്തൊരിടത്ത് പ്രാതഃകാലത്ത് ചോന്നുവരുന്ന ഓറഞ്ചല്ലിപ്രകാശം പോലെ, ഇളമയാർന്ന സൂര്യപ്രകാശം പോലൊരു പെൺകുട്ടിയുണ്ടായിരുന്നു എന്നാണ് ദീപ്തിയ്ക്കുള്ള എന്റെ ആമുഖ വചനം.. കവിളിൽ പൂവിടരുന്ന നുണക്കുഴിയും വെണ്ണനെറ്റിയും ചുരുണ്ടമുടിയുമുള്ള ഉരുണ്ട ഒരുവൾ ദീപ്തി. അവളൊരു റാണിയീച്ചയായിരുന്നു. അവൾ നടക്കുമ്പോൾ, ഇരിക്കുമ്പോൾ, നിൽക്കുമ്പോൾ ലോകം അവൾക്കൊപ്പം നടന്നു, ഇരുന്നു, നിന്നു. യൂണിഫോമിന്റെ വെള്ളയുടുപ്പിനകത്ത് അവൾ തുളുമ്പിത്തുളുമ്പി വരുമ്പോൾ തൊട്ടപ്പുറത്ത് തീ പാറിയ കണ്ണുകളും കോപവുമായി ഞാൻ നിൽക്കുന്നത് ഇന്ന് ഓർക്കുമ്പോൾ എനിക്ക് ചിരിയടക്കാൻ പറ്റുന്നില്ല.
എന്നെപ്പോലെ കാണാൻ സാധാരണയായ ഒരു പെൺകുട്ടിയെ, കോപക്കാരിയെ ഒരിക്കലും മനുഷ്യർ തുളുമ്പലുകളോടെ ചിന്തിച്ചില്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്. എന്ത് എന്ന് ഞാൻ ചോദിക്കുമ്പോൾ അതിൽ അടയാളപ്പെട്ട ഉഗ്രത ആൺകുട്ടികളെയും പുരുഷന്മാരെയും എന്നിൽ നിന്ന്​ ആവോളം അകറ്റി നിർത്തി. ദീപ്തി എത്രത്തോളം പ്രിയങ്കരിയായിരുന്നോ അത്രത്തോളം ഞാൻ ആ ലോകത്തിന്​ അപരിചിതയായി.
അവൾ എന്ത് എന്നു ചോദിക്കുമ്പോൾ ശംഖുപൂക്കളിൽ മഞ്ഞു വീണ സുഖമുണ്ടായി. മറ്റൊരുവൾ ആനന്ദിയായിരുന്നു. നിലാവു പോലെ സൗമ്യയും നിസ്സഹായയുമായ ഒരുവൾ. വിളറിയ മുഖം. ഭയന്ന പ്രകൃതം. ഒറ്റയ്ക്ക് നടക്കുകയോ സഞ്ചരിക്കയോ ചെയ്യാത്ത ഒരുവൾ. ഞങ്ങൾ മൂവരും ഒരു ത്രികോണത്തിന്റെ മൂന്നു കോണുകളിലെന്നവണ്ണമായിരുന്നു.

അൽപം കഴിഞ്ഞപ്പോൾ അവൾ ഇരുന്നു വിയർക്കുന്നു. കൈകൾ ഭയത്താൽ തണുത്തുറഞ്ഞിരിക്കുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ശ്വാസഗതിപോലുമില്ലാതെ ഇരിക്കശ്ശവമായി അവളങ്ങനെ മരച്ചിരിക്കുന്നു. ഞാനവളെ തൊട്ടു.

ദീപ്തിയിലൂടെയും ആനന്ദിയിലൂടെയുമാണ് ഞാനാ കാസറ്റ് കടയിൽ പോയിരുന്നത്. മാർപ്പാപ്പയുടെ പേരുള്ള ഒരു വിശാലമായ കാസറ്റ് കട. എന്റെ ക്ലാസിലെ മറ്റൊരു കുട്ടിയുടെ ചെറിയച്ഛന്റെ കടയുമായിരുന്നു അത്. അതി സുന്ദരനും രവിയെന്ന് പേരുമുള്ള ആ ചെറുപ്പക്കാരൻ പക്ഷെ ചെറുപ്പത്തിലേ പെൺകുട്ടികളുടെ ചെറിയച്ഛനായി മാറി. അതു കൊണ്ട് മറ്റു കാസറ്റ് കടകളെപ്പോലെയല്ലാതെ പെൺകുട്ടികൾക്ക് ആ കടയിൽ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പു വരുത്തപ്പെട്ടു. ദീപ്തിയ്‌ക്കൊപ്പം ഞാനും പതിവായി ആ കടയിൽ പോകുമായിരുന്നു. നിറയെ സിനിമകളുള്ള അലമാരികൾ ഞങ്ങൾക്ക് ആഹ്‌ളാദകരമായി.

അവിടെ അനീസ്​ എന്നൊരു ചെറുക്കൻ എടുത്തു കൊടുക്കാൻ നിന്നു. അവനും ഏറെ മാന്യതയോടെ തന്നെ പെരുമാറി. ഞങ്ങൾക്കായി പുതിയ സിനിമകൾ മാറ്റി വെച്ചു. ഫോൺ ചെയ്തു പറഞ്ഞു തന്നു. എന്നാൽ ദീപ്തിയെ കാണുമ്പോൾ മാത്രം അവന്റെ കണ്ണുകളിൽ ക്ഷീരപഥങ്ങൾ ഉണ്ടായി. ദീപ്തി സൂര്യനും അവൻ ചൊവ്വയുമായി മാറി. ദീപ്തിയോടുള്ള പ്രേമം അവന്റെ ഓരോ ചലനത്തിലും സുവ്യക്തമായിരുന്നു. കാസറ്റുകൾ എടുക്കെ കൈ വിറച്ചു, ചുണ്ടുകൾ പരിഭ്രാന്തമായി ഇളകി. മുഖവും കവിളുകളും ചോന്നു.
സൂര്യനെ ചുംബിക്കാൻ ആശിച്ച ആൺകുട്ടിയായിരുന്നു അവനും.
‘‘എന്നെ ഒന്നു സഹായിക്കുമോ?'', ദീപ്തിയില്ലാത്ത ദിവസം അവൻ എന്നോട് പ്രത്യാശാപൂർവ്വം ചോദിച്ചു. എന്നെ കാണുമ്പോൾ ഒരാൺകുട്ടിഛായ തോന്നിയിരിക്കണം. ഒരു സൗഹൃദവും അവനനുഭവപ്പെട്ടിരിക്കണം.
‘‘എന്ത് സഹായം?''
‘‘ദീപ്തിയോട് എനിക്ക് പ്രേമമാണ്. അതൊന്ന് പറയുമോ?''
‘‘സോറി അനീസ്, ബുദ്ധിമുട്ടാണ്. നിങ്ങൾ കരുതുന്നതു പോലെ എനിക്കീ ഹംസപ്പണി വഴങ്ങില്ല'', ഞാൻ അനീസിന്റെ സഹായാഭ്യർത്ഥനയിൽ നിന്ന്​ പയ്യെ വിടുതൽ വാങ്ങി.
അന്ന് എനിക്കൊപ്പം ആനന്ദിയുമുണ്ടായിരുന്നു. അവൾ ഭയത്തോടെ എന്റെ പിറകിലേക്ക് മാറി.
‘‘എന്റെ ആനന്ദീ, നീയിങ്ങനെ പേടിച്ചാലോ. അവന് ദീപ്തിയോടാണ് പ്രേമം. അല്ലാതെ നിന്നെയുമെന്നെയും ഉപദ്രവിക്കാനല്ല'', ഞാനവളെപ്പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
‘‘ഏയ് അല്ല. അവൻ ശരിയല്ല'', അവൾ നിഷേധപൂർവ്വം തലയാട്ടി.

എന്നെക്കാളും തീ പിടിച്ചവളാണ് ആനന്ദി.
ലോകത്തെ ആനന്ദമെന്തെന്നറിയാത്ത ആനന്ദി മരിയ ഫിലിപ്പ്.
അവളെന്തിനെയും ഭയന്നു. ചെറിയ സ്പർശത്തിൽ ഞെട്ടിയുണർന്നു.
ഒരു കുഞ്ഞൊച്ചയിൽ എന്നെ കെട്ടിപ്പിടിച്ചു.
ഒരു പാദപതനം കേൾക്കെ എന്നിലള്ളി നിന്നു.
ആദ്യമൊക്കെ ഇതു വലിയ അസ്വസ്ഥതയാണ് എനിക്കുണ്ടാക്കിയത്.
ഒരു കുഞ്ഞു പാറ്റയെ കണ്ടാൽ, ‘‘മമ്മീ, വണ്ട്.. കൂറ'' എന്നൊക്കെ അലറി കൂവുന്ന പെൺജാടഭയമായതിനെ ഞാൻ വിലയിരുത്തി.
പക്ഷെ അറിയും തോറും അവളനുഭവിക്കുന്ന ഉരുക്കം എനിക്ക് കാണായി. ഉള്ളിലവൾ തീയ്ക്കുമപ്പുറം ഉരുകിത്തിളച്ച ലാവയായിരുന്നു.
കാറ്റുപിടിച്ച ഒരിളയചെടി.
ഫാത്തിമ ബസിൽ വെച്ചാണ് ഞാനത് ശരിയ്ക്ക് കണ്ടത്.
അരീക്കാട്ടേയ്ക്ക് ഞങ്ങൾ ട്യൂഷനു പോകുന്ന പത്താം ക്ലാസ്​ കാലം.
​രണ്ടു വർഷം അവളുടെ മുറിവും ഭയവും ഞാൻ പാതി കളിയായും കാര്യമായും എടുത്തു. എത്രശ്രമിച്ചിട്ടും അതിന്റെ കാരണം എനിക്ക് കിട്ടിയിരുന്നില്ല. എത്ര ശ്രമിച്ചിട്ടും അതിൽ നിന്നവളെ മുകതമാക്കാനും എനിക്ക് കഴിഞ്ഞില്ല.
‘‘ആനിക്കുട്ടി പണ്ടൊന്നും ഇങ്ങനേർന്നില്ല'', അവളുടെ അമ്മ സാറ ടീച്ചർ ദുഃഖത്തോടെ പറഞ്ഞു.
‘‘മോളെ വല്യ വിശ്വാസാ.. നല്ല ധൈര്യാന്ന് പറയും. അതോണ്ട് സ്‌കൂളില് പേടില്യാന്നും''
ഞാൻ ലീവാകുന്ന ദിവസങ്ങളിൽ അവളും അത്ഭുതകരമായി ലീവായി മാറി. വന്നിട്ട് തിരിച്ചു പോയ ദിവസങ്ങൾ വരെയുണ്ട്.

അതൊരു തിങ്കളാഴ്ച രാവിലെയാണ്.
മഞ്ചേരിയിൽ നിന്ന്​ വരുന്ന ഫാത്തിമ ബസിൽ ഐക്കരപ്പടിയിൽ നിന്നവളും പതിനൊന്നിൽ നിന്ന്​ ഞാനും കയറി. അൽപം കഴിഞ്ഞപ്പോൾ അവൾ ഇരുന്നു വിയർക്കുന്നു. കൈകൾ ഭയത്താൽ തണുത്തുറഞ്ഞിരിക്കുന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ശ്വാസഗതിപോലുമില്ലാതെ ഇരിക്കശ്ശവമായി അവളങ്ങനെ മരച്ചിരിക്കുന്നു. ഞാനവളെ തൊട്ടു.
‘‘എന്താ?'', അവൾ വിറയലോടെ കണ്ണു കാണിച്ചു.

ഞാൻ ഇൻസ്​ട്രുമെൻറ്​ ബോക്​സിൽനിന്ന്​ ബ്‌ളേഡ് എടുത്തു കൊടുത്തു. ആനന്ദി അയാളൂടെ മോതിരമിട്ട വിരലുകളിലൂടെ സ്വന്തം വിരൽ അമർത്തിപ്പിടിച്ചു. സീറ്റിനു പുറകിൽ നിന്നും അയാളുടെ നിശ്വാസം ദ്രുതഗതിയിലാവുന്നത് ഞങ്ങൾ കേട്ടു.

ഒരു വിഷസർപ്പം ഇഴഞ്ഞു കയറിയപോലെ, സീറ്റിന്റെയും ബസിന്റെയും വിടവിലൂടെ കയറി വന്ന മനോഹരമായ ഒരു കയ്യ്. ഒരാൺ കയ്യ്. മുപ്പതുകളുടെ യൗവ്വനഗ്രസ്തമായ കയ്യ്. നവരത്‌ന മോതിരമിട്ട വിരൽ. ആനന്ദിയുടെ വയറരികിൽ തൊട്ടു തൊട്ടേ കളിയ്ക്കുകയാണ്. ഞാൻ വിടവിലൂടെ തിരിഞ്ഞു നോക്കി. അയാൾ ഉറക്കം നടിയ്ക്കുകയാണ്. മൂന്നു പുരുഷന്മാരിരിക്കുന്നതിനാൽ അൽപ്പം മുമ്പോട്ടാഞ്ഞ് ഞങ്ങളുടെ സീറ്റിന്റെ പുറകിൽ തല ചേർത്ത് വെച്ചിരിക്കയാണ്. ഉറക്കമല്ല, നടിക്കലാണ്.

ആനന്ദി ഭയത്താൽ ഒരു മഞ്ഞുകട്ടി പോലെ ഉറഞ്ഞു പോയിരിക്കുന്നു.
ആ കാഴ്ച കാൺകെ എനിക്ക് പക്ഷെ ചിരിയാണ് അപ്പോൾ വന്നത്.
ചേതനച്ചേച്ചി പഠിപ്പിച്ച ‘‘തിരക്കിട്ട ബസിലെ തിരക്കിട്ട കൈകൾക്കുള്ള മരുന്ന്​'' എന്ന പാഠം എന്നെ ഹരം കൊള്ളിച്ചു. ആനന്ദി നിറഞ്ഞ കണ്ണുകളോടെ അതിലേറെ ഭയത്തോടെ; എന്തിനു ഞാൻ ചിരിക്കുന്നുവെന്ന്​ എന്നെ അന്തിച്ചു നോക്കി.
‘ശ്ശ്’, ഞാൻ ചുണ്ടിൽ വിരൽ ചേർത്തു.
‘നെനക്കെന്താ വേണ്ടത്? പിന്ന്? കോമ്പസ്​? ബ്ലേഡ്?'
‘ഏഹ്?', ആനന്ദി കൺമിഴിച്ചു
‘എടോ ഓനെ ശരിയാക്കാനെ നെനക്കെന്താ വേണ്ടത്? പിന്ന്? കോമ്പസ്​? ബ്ലേഡ്?'
‘ശരിക്കും?', അവളുടെ മുഖം പ്രത്യാശാപൂർണമായി.
‘ആ ശരിക്കും. നന്നായിട്ട്​ കൊടുത്തോ. നീ ആദ്യം ആ കയ്യ് ഒന്നു തൊടണം. ഓനെ ഒന്നു പ്രതീക്ഷ നൽകി സുയ്പ്പിക്കണം.’
അവൾ ഒന്നറച്ചു.
‘തൊടണം. അതാണ് രീതി', ഞാൻ ചേതനാ കൃഷ്ണകുമാറിന്റെ പാഠങ്ങൾ ചെവിയിൽ കുശുത്തു.
‘അയാള് മൊത്തത്തിൽ കൈ ഇപ്പറത്തിടണം. ഒന്നു തൊട്ടാൽ മതി. നമ്മളീക്ക് ഇഷ്ടാണെന്ന് കരുതി കയ്യ് എങ്ങനേം ഇട്ടു തരും. ദാ നോക്ക് ഇങ്ങനെ’; ഞാൻ അവളുടെ ഷാളിന്റെ തുമ്പിലെ നൂലുണ്ടയുടെ അറ്റമെടുത്ത് അയാളുടെ കൈത്തണ്ടയിൽ തഴുകി. ആ കൈകൾ വിജ്രംഭിതമായി. അയാൾ വിരലുകൾ പൂർണമായി ഇപ്പുറത്തേയ്ക്കിട്ടു. കൈപ്പത്തി മൊത്തമായും.

കൺനീരിനിടയിലും ആ കളികാൺകെ ആനന്ദി ചിരിച്ചു.
അവൾ അയാളുടെ കൈവിരലുകളിൽ തന്റെ വിരൽ കോർത്തു മുറുക്കിപ്പിടിച്ചു.
കൈ വിട്ടാൽ ചങ്ങാതി നെഞ്ചു പിടിക്കും. സ്റ്റീൽ കോംപ്ലക്​സ്​ ബസ് സ്റ്റോപ്പായി. അടുത്തത് അരീക്കാട്. സമയമായി എന്നു ഞാൻ മനസ്സിലാക്കി.
‘നമ്മക്കെറങ്ങണ്ട ബസ്​ സ്​റ്റോപ്പിന്റെ തൊട്ടു മുമ്പത്തെ സ്റ്റോപ്പീന്നുവേണം ഓപ്പറേഷൻ തൊടങ്ങാൻ', ചേതനേച്ചിയുടെയും ഹഫ്‌ത്തേച്ചിയുടെയും തത്വങ്ങൾ ഞാൻ പറഞ്ഞു.
‘എന്താ നെനക്ക് വേണ്ടത്?', ഒന്നാലോചിച്ചു.
‘ബ്ലേഡ്​', അവന്റെ കൈകളെ തലോടിക്കൊണ്ട്, ആനന്ദിയുടെ മുഖം പിന്നെ സ്‌തോഭപൂർണമായി മുറുകി. ഞാൻ ഇൻസ്​ട്രുമെൻറ്​ ബോക്​സിൽനിന്ന്​ ബ്‌ളേഡ് എടുത്തു കൊടുത്തു. ആനന്ദി അയാളൂടെ മോതിരമിട്ട വിരലുകളിലൂടെ സ്വന്തം വിരൽ അമർത്തിപ്പിടിച്ചു. സീറ്റിനു പുറകിൽ നിന്നും അയാളുടെ നിശ്വാസം ദ്രുതഗതിയിലാവുന്നത് ഞങ്ങൾ കേട്ടു.
‘ഹാ നല്ല സുഖം..'
‘എനിക്കും', ആനന്ദി സീറ്റനരികിലേക്കു ചാഞ്ഞ്​ മുഖം തിരിച്ച് അങ്ങനെ മറുപടി പറയുമെന്ന് ഞാൻ കരുതിയതേയില്ല. അവളുടെ ശബ്ദം ഭയത്തിനും ഉന്മാദത്തിനും ഇടയിലായിരുന്നു.
‘ഒറ്റവരവരച്ചേക്കണം, കൈയമർത്തിപ്പിടിച്ചിട്ട്’, അവസാനത്തെ ചേതനാവാക്യം കൂടി ഞാൻ മുഴുമിപ്പിച്ചു.
‘വരയ്ക്കാതെ വിടരുത്.’

ആനന്ദി ഇടത്തെ കൈകൊണ്ട് അയാളുടെ കൈ അമർത്തിപ്പിടിച്ചു.
വലത്തെ കൈ കൊണ്ട് ഒറ്റവര. രണ്ടു വര, മൂന്നു വര... എന്റെ ദൈവമേ.
ഒരു ഭ്രാന്തിയെപ്പോലെ അയാളുടെ കൈയ്യിൽ അവൾ വരഞ്ഞു കൊണ്ടേയിരുന്നു. അയാൾ ഉറക്കെ കരയാനോ അമറാനൊ കഴിയാതെ പിടഞ്ഞു.

ആനന്ദി ഇടത്തെ കൈകൊണ്ട് അയാളുടെ കൈ അമർത്തിപ്പിടിച്ചു.
വലത്തെ കൈ കൊണ്ട് ഒറ്റവര. രണ്ടു വര, മൂന്നു വര... എന്റെ ദൈവമേ.
ഒരു ഭ്രാന്തിയെപ്പോലെ അയാളുടെ കൈയ്യിൽ അവൾ വരഞ്ഞു കൊണ്ടേയിരുന്നു. ചോര വാർന്നു. അയാൾ ഉറക്കെ കരയാനോ അമറാനൊ കഴിയാതെ പിടഞ്ഞു. ചോരപ്രളയം.
‘ആനന്ദീ മതി മതി', ഞാനവളെ കൈ വലിച്ചു.
ആ നിമിഷം വണ്ടി ബ്രേക്കിട്ടു. അയാളുടെ മോതിരവും വലിഞ്ഞ് അവളുടെ കൈപ്പിടി വിട്ടു.
ഒറ്റ നിമിഷം... ബ്ലേയ്ഡും മോതിരവും അവൾ ജനാലയിലൂടെ പുറത്തെയ്ക്കിട്ടു.
ഷാളു കൊണ്ട് കൈതുടയ്ക്കാനൊരു ശ്രമം നടത്തി. പക്ഷെ യൂനിഫോമിന്റെ വെള്ള കുർത്തിയിൽ ചോര ഭൂഖണ്ഡമായി തെളിഞ്ഞു പടർന്നു കഴിഞ്ഞിരുന്നു.
സീറ്റിനു പുറകിൽ ആണുങ്ങൾ എന്തുപറ്റി, എന്തുപറ്റി എന്ന്​ അവനോട് ചോദിക്കുന്നുണ്ടായിരുന്നു. കയ്യാകെ ചോര വാർന്ന് കുടഞ്ഞ് അവനന്തിച്ചു നിന്നു. ഞാനാണിപ്പോൾ ഭയന്നു വിറച്ചത്. ഇത്രയ്ക്ക് ഞാൻ കരുതിയില്ല. ഒറ്റവര. പക്ഷെ ആനന്ദി വരച്ചാനന്ദം കണ്ടു. കയ്യിൽ മൂർച്ചയുടെ ഉന്മാദ മൂർച്ഛ.
‘വാ', മറ്റെന്തു ചെയ്യാൻ. ഞാൻ ആനന്ദിയുടെ കൈ പിടിച്ചു വലിച്ചു.
ഞങ്ങളിരുപേരും ഓടി. മുന്നിലെ വാതിലിലൂടെ ഇറങ്ങി.
‘ഹെയ് ചോര', കിളി ആനന്ദിയുടെ ഉടുപ്പിലേയ്ക്കു നോക്കി.
‘പിരീഡ്സ്സായതാണ്', ആനന്ദി വളരെ ശാന്തമായി അവനോട് വിളിച്ചു പറഞ്ഞു. വണ്ടിയെടുത്തു. ആനന്ദി പരിഹാസച്ചിരിയോടെ ചോരപുരണ്ട കൈ ഉയർത്തി അയാൾക്ക് റ്റാ റ്റാ കൊടുത്തു.
മൂന്നാണൂങ്ങൾ ഞങ്ങളെ ഉഗ്രമായി നോക്കി.

ആ സംഭവം എന്നിലുണ്ടാക്കിയ ഞെട്ടൽ ഭയങ്കരമായിരുന്നു.
ആനന്ദിയുടെ ആ പ്രവൃത്തി എനിക്ക് ഒരേ സമയം ഉള്ളിൽ ക്രൂരമായ ഒരാഹ്‌ളാദം ഉണ്ടാക്കി. അതിനേക്കാളേറെ ഭയവും. ഏതു നിമിഷവും പൊലീസ്​ അന്വേഷിച്ചു വരുമെന്ന് ഞാൻ ഭയന്നു.
‘മോതിരം കട്ടൂന്നാവും പറയുക', ചേതനച്ചേച്ചി അതിലേറെ പരിഭ്രാന്തയായി.
‘ഇല്ല ചേതനേ, ഹഫ്​തേച്ചി ആലോചനയോടെ പറഞ്ഞു.
‘അത്രയ്ക്ക് ധൈര്യം വരില്ല. മുലയ്ക്കു പിടിയ്ക്കാൻ വന്നതല്ലെ.'
‘എന്താണ് ആനന്ദി? ഇത്രയ്ക്കും വേണ്ടീരുന്നോ?', ഞാനവളെ കുറ്റപ്പെടുത്തി. സാധാരണ നിലയ്ക്ക് ആനന്ദിയ്ക്ക് പേടി വരേണ്ടതാണ്. ഇതെന്തോ ഭയങ്കര കാര്യം ചെയ്‌തെന്ന മട്ടിൽ കൈ ഉരച്ചു കഴുകുന്നു.
‘ഇത് പോരാഞ്ഞു', അവൾ നിസ്സാരമായി പറഞ്ഞു.
ആനന്ദിയുടെ മറ്റൊരു മുഖമായിരുന്നുവത്.
‘മുറിഞ്ഞോ കയ്യ്?', ഡോക്ടറുടെ മകളായ സന്ധ്യ അൽപ്പം ഭയത്തോടെ തന്നെ ചോദിച്ചു.
‘ഇവർക്കൊക്കെ എയിഡ്സുണ്ടാകും അതാ', സന്ധ്യ ഡെ​റ്റോൾക്കുപ്പി അവളുടെ കയ്യിലേയ്ക്ക് ചൊരിഞ്ഞു.
‘മുറിഞ്ഞില്ല', ആനന്ദി ഉറപ്പിച്ചു പറഞ്ഞു.

‘അവന്റെ ബാൾസിലാണെന്ന് തോന്നുന്നു. ഫുള്ളായിട്ട് കേറ്റീട്ടുണ്ട്', ബസ്​ നിർത്തിയതും അയാൾ വെടികൊണ്ട വെരുകിനെപ്പോലെ തിരക്കിനെ തള്ളി മാറ്റി പ്രാണവെപ്രാളത്തോടെ കോയാസിലിറങ്ങുന്നത് കാൺകെ അവൾ ക്രൂരമായ വെറിയോടെ മന്ത്രിച്ചു: ‘ആശുപത്രിയിൽ പോകണ്ടി വരും',

ഇതൊരു തുടക്കം മാത്രമായിരുന്നുവെന്ന് ഞാനറിഞ്ഞില്ല.
ആനന്ദിയുടെ പ്രതികാരങ്ങൾ ഭയാനകമായിരുന്നു. ബസിൽ കയറുന്ന ഓരോ പുരുഷനും ആനന്ദിയെ ഭയത്തോടെ നോക്കുന്ന ഒരവസ്ഥയുണ്ടായി. അസ്മാബീ ബസിലെ കണ്ടക്​ടർ എന്റെ അമ്മയോട് പരാതി പറഞ്ഞു.
‘കുട്ടോളെ ദേഹത്ത് തൊട്ടട്ടല്ലെ? സഹിച്ചോള്വ്വ.’
‘അല്ല ടീച്ചറെ, തൊടാത്തോരീം ഇണ്ട്', കണ്ടക്​ടർ ഭീതിയോടെ പറഞ്ഞു.
‘ഇല്ലമ്മ, അങ്ങനില്ല. തൊട്ടാല് ആനന്ദി പശയാക്കും. അതാ', അമ്മ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞെങ്കിലും പലപ്പോഴും ക്രൂരമായ ആനന്ദത്തോടെ ആനന്ദി തിരക്കിൽ നിൽക്കുന്നത് കാൺകെ ഞാനും ദീപ്തിയും അവളെപ്പിടിച്ച് സീറ്റിലിരുത്തി.
ഏറ്റവും ഭയാനകമായ സംഗതിയുണ്ടായത് ഞങ്ങളുടെ എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന ദിവസമാണ്. കണക്ക് പഠിക്കാൻ ഞാൻ മാങ്കാവിൽ പോയതിനാൽ പരീക്ഷ കഴിഞ്ഞ്​ തിരിച്ച് മാങ്കാവിലേയ്ക്കു തന്നെ ഞാൻ പോയി. ഒപ്പം ആനന്ദിയും ദീപ്തിയും. ടൗണിൽ നിന്നൊരു ഐസ് ക്രീം, ഇത്തിരി മാനാഞ്ചിറക്കാറ്റ്. ഇത്തിരി നേരം വൈകിയാലും രണ്ടാളുള്ളതിനാൽ കുഴപ്പമില്ലാതെ വരാം അത്രയുമേ ഉദ്ദേശിച്ചിരുന്നുള്ളു.

അതൊരു ട്രാൻസ്​പോർട്ട്​ ബസായിരുന്നു. നന്നെ കിളരം കൂടിയ, മുഖത്ത് താടിരോമങ്ങൾ നനുങ്ങനെയുള്ള കാണാൻ നിഷ്‌കളങ്ക കണ്ണുകളും നിറയെ പീലികളുമുള്ള ഒരാൾ ഞങ്ങളുടെ അരികെ വന്നു നിന്നു. തിരക്കൊഴികെ ഓരോരുത്തർക്കായി സീറ്റു കിട്ടിത്തുടങ്ങി. ഞങ്ങൾക്കും കിട്ടി. ഒരുമിച്ചിരിക്കെ നിഷ്‌കളങ്കൻ പണി തുടങ്ങി. മുൻസീറ്റിലെ കമ്പിയിൽ പിടിച്ച കൈകൾക്ക് മീതെയായിരുന്നു ആദ്യം അറിയാതെ തൊടൽ. നോക്കുമ്പോൾ അറിയാത്ത പോലെ വിദൂരതയിലേയ്ക്ക് കണ്ണെറിഞ്ഞിരുന്നു. തിരക്കേറി വരികെ അയാൾ സീറ്റിലിരുന്ന ഞങ്ങളുടെ മേലേയ്ക്ക് ചാഞ്ഞു ചാഞ്ഞു വന്നു. അസ്വസ്ഥകരമായ ഒരു സ്പർശം തന്റെ വലതുഭാഗത്ത് തിരിച്ചറിഞ്ഞ് ദീപ്തി നടുങ്ങി. അവൾക്ക് ഓക്കാനിക്കാൻ വന്നു.
‘ബ്ലേഡുണ്ടോ?', ആനന്ദി എന്റെ ചെവിയിൽ ചോദിച്ചു.
‘ഇല്ല, ബാഗ് മോളിലല്ലേ', ഞാൻ പറഞ്ഞു.
ആനന്ദി ചുരിദാർ ഷാളിൽ കുത്തിയ പിന്ന് പതുക്കെ ഊരിയെടുത്തു. വണ്ടി ഫറോക്ക് പാലത്തിലേയ്ക്ക് കയറാൻ പോകെ അവൻ ദീപ്തിയുടേ മേലേയ്ക്ക് അപ്പാടെ ചാഞ്ഞു. അവന്റെ മുഖത്ത് അന്നേരം അശ്ലീലകരമായ ഒരു ഭാവം വിടർന്നു. അവന്റെ മുണ്ടും വിടർന്നു തന്നെയിരുന്നു. ദീപ്തിയും ഞങ്ങളും അവന്റെ പ്രവൃത്തിയിൽ ആഹ്‌ളാദിക്കുന്നുവെന്നോ മറ്റോയുള്ള മട്ട്.
ഒരു നിമിഷം. ഒറ്റ നിമിഷം.. അടുത്തനിമിഷം അവൻ പ്രാണവേദനയാൽ അമറി. ആനന്ദി ഒന്നുമറിയാത്ത ഭാവത്തിൽ പുറത്തേയ്ക്കു നോക്കിയിരുന്നു. അതേ നിമിഷം ദീപ്തി ഛർദ്ദിച്ചു. കയ്യിൽ വെച്ച നീല പ്ലാസ്റ്റിക്ക് കൂടിലേയ്ക്ക്. അയാളുടെ അലർച്ചയെന്തിനെന്ന് ആർക്കും മനസ്സിലായില്ല. ആനന്ദി സാധാരണമായി ദീപ്തിയുടെ പുറം തടവി.
അടിഭാഗത്തു നിന്നാണ് വലിയ പിന്ന് ഒന്നരയിഞ്ചുള്ളത് ആനന്ദി കുത്തിയത് എന്നു മാത്രമേ ആ തിരക്കിൽ എനിക്ക് മനസ്സിലായിരുന്നുള്ളൂ.
‘അവന്റെ ബാൾസിലാണെന്ന് തോന്നുന്നു. ഫുള്ളായിട്ട് കേറ്റീട്ടുണ്ട്', ബസ്​ നിർത്തിയതും അയാൾ വെടികൊണ്ട വെരുകിനെപ്പോലെ തിരക്കിനെ തള്ളി മാറ്റി പ്രാണവെപ്രാളത്തോടെ കോയാസിലിറങ്ങുന്നത് കാൺകെ അവൾ ക്രൂരമായ വെറിയോടെ മന്ത്രിച്ചു: ‘ആശുപത്രിയിൽ പോകണ്ടി വരും', അവൾ തന്റെ വലത്തേകൈ ഷാളിനകത്ത് തന്നെ പൊതിഞ്ഞു വെച്ചു.
‘തറഞ്ഞ് തന്നെ നിൽക്കുകയാണ്'
മാങ്കാവിലോ ടൗണിലോ ഞങ്ങൾ പോയില്ല. മീഞ്ചന്തയിലിറങ്ങി. വഴിയിൽ നിന്ന്​സോപ്പും ഡെറ്റോളും വാങ്ങി.
‘ലിറിലുണ്ടോ?', ആനന്ദി അന്വേഷിച്ചു. മൂന്നാമത്തെ പീടികയിൽ നിന്ന്​നാരങ്ങമണക്കുന്ന ആ സോപ്പവൾക്ക് കിട്ടി.
‘ഓഹ്, ഇപ്പോ നാരങ്ങാസോപ്പില്ലാഞ്ഞാ', ദീപ്തി മുഷിഞ്ഞു പറഞ്ഞു.
തിരുവച്ചിറക്കുളത്തിൽ, സോപ്പുപയോഗിച്ച് കൈ ഇരുപതോ മുപ്പതോ ആവർത്തി കഴുകെ ആനന്ദി അശരണമായി കരഞ്ഞു കൊണ്ടിരുന്നു.
കൈകെട്ടിയ ഷാൾ വരും വഴിയെ തന്നെ അവൾ ചതുപ്പിലേയ്‌ക്കെറിഞ്ഞു കളഞ്ഞിരുന്നു.
‘മതി, മതി', ഞാനും ദീപ്തിയും അവളുടെ കൈ പിടിച്ചു വലിച്ചു.
‘എത്ര ഒരച്ചാലും ആ ഓർമ പോകുന്നില്ല', അവൾ നീറ്റലോടെ കരഞ്ഞു.
‘നീയ്യവന്റെ ചുക്കാണീമ്മല് പിന്നു കുത്തിക്കേറ്റീട്ട് ഇവടന്നെന്തിനാ കരയണത്?', ദീപ്തി ശരിയ്ക്കും അസഹിഷ്ണുവായി.

ആ സംഭവത്തോടെ ഞങ്ങളുടെ ലാസ്റ്റ് ഡേ ആഘോഷം പൊളിഞ്ഞുവല്ലോ. ദീപ്തിയ്ക്ക് അതിന്റെ കലിപ്പായിരുന്നു.
‘നീയെന്താ ഇങ്ങനെ പറയണത് ദീപ്തി? മനുഷ്യരായാ നന്ദി വേണം', എനിക്ക് ദേഷ്യം തികട്ടി വന്നു.
‘ഇങ്ങനെ തന്നെയാണ് ആ ഉഷേച്ചിയ്ക്ക് ബസില് സംഭവിച്ചത്. എന്നിട്ടോ? കാലിക്കറ്റ് യൂണിവേഴ്സി​റ്റി ഒപ്പം നിന്നോ? വീട്ടാര് നിന്നോ? ഇതിപ്പം നിനക്ക് വേണ്ടിയല്ലെ അവള് കുത്തിയത്?'
‘എനിക്കൊന്നും അറിയില്ല. പ്രശ്നാ​വാഞ്ഞാ മതിയാരുന്നു', ദീപ്തി അസ്വസ്ഥമായി.
‘വീട്ടിലറിഞ്ഞാല്...', അവൾ ഭയന്നു.
ശരിയാണ് വീട്ടിലറിഞ്ഞാൽ നമ്മൾ മാത്രമാകും പ്രതികൾ.
കുട്ടികൾ നുണപറയുന്നവർ. അടക്കമില്ലാത്തവർ. നാണക്കേടുണ്ടാക്കിയവർ.

‘‘അതൊക്കെ ശരിയാണ്. അറഞ്ഞാൽ വീട്ടുന്ന് ഇമ്മക്ക് ചീത്ത കേൾക്ക്വേരിക്കും. പക്ഷെ ആനന്ദി ചെയ്തത് അതിനേക്കാളും ശരിയാണ്'', ആനന്ദി സങ്കടത്തോടെ, നിസ്സഹായതയോടെ എന്നെ കെട്ടിപ്പിടിച്ചു.
അവളുടെ കണ്ണീരിൽ എന്റെ പിങ്കഴുത്തും തോളും കുതിർന്നു.
അന്ന് ആനന്ദി വീട്ടിലേയ്ക്ക് തിരികെ പോയില്ല. എന്റെ വീട്ടിൽ എനിക്കൊപ്പം രാത്രി കിടന്നു. ഇന്ദു ഭവൻ എന്ന ചെറിയ വീടായിരുന്നു അത്.
മരയഴിയിട്ട ജനാലയിലൂടെ മുളങ്കൂട്ടം ഇളകുന്നത് നോക്കി ആനന്ദി നിന്നു. പറങ്കിമാവുകൾ പൂത്തമണവും ഇലഞ്ഞിമരം പൂത്തമണവും കയറി വന്നു. ജനാലയ്ക്കരികിൽ നിന്ന നാരകമരത്തിന്റെ ഇല പറിച്ചവൾ മണത്തു.

ഒരു തവണയല്ല എന്നെ അന്ന് രണ്ടോ മൂന്നോ തവണ അയാൾ ഉപദ്രവിച്ചു. മലർത്തിയും കമിഴ്​ത്തിയും ഒടുവിൽ വായിലും...'', അവളുറക്കെ കരഞ്ഞു.

‘‘അതൊരു വലിയ വീടായിരുന്നു. ജനലിലൂടെ നോക്കുമ്പോൾ മഞ്ഞ മുളകൾ വിരിഞ്ഞു കാറ്റിലാടുന്നത് കാണാം. നല്ല ഭംഗിയുള്ള മലഞ്ചെരിവും ദൂരക്കാണുന്ന ടാറിട്ട റോഡും..'', ആനന്ദി കഥപറഞ്ഞു.
അത്ര നന്നായിയവൾ കഥപറയുമെന്ന് ഞാൻ കരുതിയിരുന്നില്ല.
11 വയസ്സുള്ള ആനന്ദി മരിയാ ഫിലിപ്പ് അന്നു വയസ്സറിയിക്കാത്ത ഒരു കൊച്ചു പെൺകുട്ടിയായിരുന്നു.
‘‘എനിക്ക് മുലകളുണ്ടായിരുന്നില്ല. അത്രേം കൊച്ച്​ പ്രായപൂർത്തിയാവാനുള്ള ഒരു ലക്ഷണവും എന്റെ ശരീരം കാണിച്ചിരുന്നില്ല. എല്ലുകൾ എണ്ണിയെടുക്കാൻ പാകത്തിന്​ കൊട്ടയായ ഒരു പിഞ്ചായിരുന്നു ഞാൻ. വലിയ മുറിയായിരുന്ന് അത്. ഞാൻ കുളിക്കേം. ലിറിലിന്റെ പത എന്റെ കണ്ണിലു വീണൂ നീറി. ഞാൻ കോപ്പ തപ്പ്വേരുന്നു. ആ സമയത്താ അയാള് കേറി വന്ന്​ എന്റെ വായപൊത്തിയത്. എന്നെ ആള് തള്ളിയിടുകയാണ് ചെയ്തത്. കുളിമുറിയുടെ തറയിൽ തലതല്ലി വീണ് എനിക്ക് മരവിച്ചു പോയി.’’

ക്രൂരമായി ആക്രമിക്കപ്പെട്ട ഒരു പെൺകുട്ടിയാണവളെന്ന് എനിക്ക് വിശ്വസിക്കാനേ സാധിച്ചില്ല.
ആദ്യമായി കാണുമ്പോഴുള്ള ഭയം. ഞെട്ടൽ ആത്മവിശ്വാസമില്ലായ്മ.
പിന്നെ ഉപദ്രവിക്കുന്ന ഓരോരുത്തനോടും പക പൂണ്ട പോലെയുള്ള ബ്‌ളേഡു വരച്ചിലുകൾ..
‘‘ആ സംഭവത്തിലാണ് എന്റെ തോളെല്ലും നട്ടെല്ലും ഒടിഞ്ഞത്.'' എട്ടാം ക്ലാസ്സിൽ വരു​േമ്പാൾ ആനന്ദി കൈ പ്ലാസ്റ്റെറിട്ടിരുന്നത് ഞാനോർത്തു. വലത്തേക്കയ്യായിരുന്നു. അവൾ ഇടത്തെ കൈകൊണ്ട് പതുക്കെ എഴുതി.

‘‘ആറ് സ്റ്റിച്ചാണ് ഇട്ടതെന്ന് നഴ്​സുമാർ പറഞ്ഞ് അറിയാം. അയാളെന്നെ കടിച്ചു കളഞ്ഞു. കീറിക്കളഞ്ഞു. ഞാനയാളുടെ മുഖം മാന്തിപ്പൊളിച്ചു. ഒരു തവണയല്ല എന്നെ അന്ന് രണ്ടോ മൂന്നോ തവണ അയാൾ ഉപദ്രവിച്ചു. മലർത്തിയും കമിഴ്​ത്തിയും ഒടുവിൽ വായിലും...'', അവളുറക്കെ കരഞ്ഞു.
ഞാൻ എന്താണ് കേൾക്കുന്നത് എന്ന് ഞെട്ടലോടെ ഓർത്തു.
അത് തന്നെയാണോ കേൾക്കുന്നതെന്ന് അമ്പരന്നു.
‘ആനന്ദി ആനന്ദി..', എന്നു സങ്കടത്തോടെ പേരു വിളിച്ചു.

‘‘എന്റെ അമ്മാമ്മ ഈ വിവരം എന്റെ അമ്മയിൽ നിന്നും അച്ഛനിൽ നിന്നും മറച്ചു വെച്ചു. അയാൾ കടിച്ച നെഞ്ച് വല്ലാതെ പഴുത്തു. ടിടിയെടുത്തു, സെപ്റ്റിക്കാവാതിരിക്കാൻ. കുടുംബത്തിന്റെ മാനം നോക്കണ്ടേ?'', അവൾ പുച്ഛത്തോടെ പറഞ്ഞു.
രാത്രിയിൽ അവൾ കാണുന്ന ഭയകരമായ സ്വപ്നത്തെക്കുറിച്ചു പറഞ്ഞു.
‘‘ഇപ്പോഴും രാത്രിയിൽ ഒരു ജീവി വന്ന്​ എന്റെ നെഞ്ചിൽ പല്ലമർത്തി മാസംവും തൊലിയും കടിച്ചെടുക്കുന്നതായി ഞാൻ സ്വപ്നം കാണും. എന്തോരു വേദനയാണെന്നറിയോ.?'' പഴുത്ത് വേദനിച്ച ഇടതു മുലക്കണ്ണിൽ അവൾ തൊട്ടു.
‘‘ഇപ്പോഴുമുണ്ട് ആ വേദന, ആ കഴപ്പ്. മരിച്ചു തീർന്നാലും പോവില്ലത്''
‘‘മനുഷ്യര് നെഞ്ചിലൊക്കെ കത്തി കുത്തി മരിക്കുന്നത് കണ്ടിട്ടില്ലെ? ഇത് അതിലൊക്കെ അപ്പുറമാണ്. നമ്മൾ കീറിപ്പറഞ്ഞു പോകും. നാലു കൊല്ലായി. ഇന്നും ഇപ്പൊഴും ഒറ്റയ്‌ക്കൊരു മുറീല് നിക്കാന് എനിക്ക് പേടിയാണ്. കാലു വെറയ്ക്കും, കൈയ്​ വെറയ്ക്കും. ഉടലൊക്കെ തോലുരിഞ്ഞ മാതിരി നീറും..ലിറിലു സോപ്പ് അന്നയ്ക്ക് പിന്നെ ഞാൻ തൊട്ടട്ടില്ല. ഇന്നു പക്ഷെ എനിക്കൊരാശ്വാസം തോന്നണ്​ണ്ട്​''

എന്നെയാരോ പുറകിൽ നിന്ന്​ അമർത്തിക്കെട്ടിപ്പിടിച്ചു. പൂണ്ടടക്കം ഒരു പുരുഷന്റെ ആലിംഗനം. ഞാൻ കുതറവെ രണ്ട് വലിയ കൈകൾ എന്റെ മുലകളെ അമർത്തി ഞെരിച്ചു. ‘‘സുഖമുണ്ടോ?'', എന്ന് പിങ്കഴുത്തിൽ ചൂടാവിതട്ടി.

ഞാൻ നിശബ്ദയായി നിന്നു.
എനിക്കറിയാം എനിക്കതിന്റെ ആയിരത്തിലൊന്നു കിട്ടിയിട്ടില്ല, എന്നാലും എനിക്കൂഹിക്കാനാകും. ആ വേദനയെ എനിക്ക് തൊട്ടറിയാനാകും. കാസറ്റുകടയിലെ സംഭവം ഞാൻ പൊടുന്നനെ ഓർത്തു. അനീസ്​ ദീപ്തിയ്ക്കു പുറകിൽ ഭ്രാന്തെടുത്തെന്ന് പോലെ നടന്ന കാലം.
പതിയെപ്പതിയെ അവൾ ദീപ്തി കടയിൽ വരാതെയായി.

‘‘ഞാനിവിടെ ഈ എസ്.ബി.ഐയ്ക്ക് മുന്നിൽ നിന്നോളാ. നീ പോയി വേഗട്ത്തിട്ട് വരൂ. ഓന്റെ മൊഖം കാണാനാവൂലപ്പ'', ദീപ്തി അവിടെ താഴെ കാത്തു നിന്നു.
‘‘നീയായിട്ട് പ്രതീക്ഷ കൊടുത്ത കളിയല്ലേ ദീപ്തി? പറഞ്ഞു തീർക്ക്''
‘‘ഓഹ് പിന്നെ.'' നിഷകളങ്ക യുവതികളുടെ പ്രതിനിധി എന്നെ പുച്ഛിച്ചു.

1995 ജനുവരി 20. സ്‌കൂളിലെന്തോ പരിപാടിയുണ്ടായിരുന്നു. ഞാനൊരു കറുത്ത പട്ടുപാവാടയിട്ടു. കാഞ്ചീപുരത്തിന്റെ കാക്കനിറക്കറുപ്പാർന്ന കരിമ്പട്ട്. അതിനു മാങ്ങാമോട്ടീഫ് തുന്നിയ കസവരിക്. ജിമിക്കിയും മൂന്നുകാശുള്ള മാലയും കറുത്ത വട്ടപ്പൊട്ടും കുളിപ്പിന്നിയിട്ട് അഴിച്ചിട്ട മുടിയും.
‘‘ഇത്ര സുന്ദരിയാണോ?'' സന്യാസി വേഷത്തിൽ നിന്ന്​ പുറത്തു വന്ന എന്നെക്കണ്ട് ദീപ്തി അമ്പരന്നു.
‘‘നിന്നെക്കാണാൻ നല്ല ഭംഗിയുണ്ട്‌ട്ടോ'' എന്റെ കണ്മഷിയെഴുത്ത് കണ്ടവൾ അത്ഭുതം കൂറി.
‘‘ഐ ലൈനറൊക്കെ ഇണ്ടോ?''
‘‘മ്മ്ഹ്‌മ് ’’, ഞാൻ മൂളി

അന്നു രാവിലെ അനീസ്​ വിളിച്ചിരുന്നു, സതിലീലാവതി എന്ന കമലഹാസൻ സിനിമയുടെ തീയേറ്റർ പ്രിൻറ്​ വന്നിരിക്കുന്നു. രാവിലെ തന്നെ വന്നു വാങ്ങണം. അല്ലെങ്കിൽ ആരെങ്കിലും എടുത്തുകൊണ്ടു പോകും.
രാമനാട്ടുകരയിൽ അങ്ങാടിയിൽ തന്നെ മുകൾ നിലയിലാണ് കാസറ്റ് ഷോപ്പ്. എട്ടു മണിയായതേയുള്ളു. ഞാൻ മുകളിലേയ്ക്കു കയറിച്ചെന്നു. അനീസ്​ എന്നെ കൗതുകത്തോടെ നോക്കി.
‘‘എന്താ വിശേഷം. നല്ല രസണ്ട്'', അയാൾ പൊടുന്നനെ വെളിയിലേയ്ക്ക് നോക്കി
‘‘ദീപ്തി വന്നില്ലല്ലെ?''
‘‘ഇല്ല.''
‘‘മ്മ്ഹ്‌മ്'', അയാൾ അമർത്തി മൂളീ.
‘‘ദീപ്തി വരില്ല അനീസേ. വെറുതെ അത് കാത്ത് നിൽക്കണ്ട.’’

അനീസ്​ അത് കേൾക്കാത്ത ഭാവത്തിൽ നടന്നു.
‘‘ഞാൻ കാസറ്റ് എടുത്തിട്ട് വേഗം വരാ. ഇപ്പോ എടുത്തിട്ട് വരാം'', വ്യാജപതിപ്പുകൾ പുറത്തൊരുടത്താണ് വെയ്ക്കുന്നത്. അനീസ്​ അതെടുക്കാൻ പോയി. ഞാൻ ഓരോ റാക്കുകളിലായി പുതിയതായി വന്ന പ്രേതസിനിമകൾ തെരയുവാൻ തുടങ്ങി. കൃത്യം മൂന്നര മിനുട്ട് കഴിഞ്ഞതും എന്നെയാരോ പുറകിൽ നിന്ന്​ അമർത്തിക്കെട്ടിപ്പിടിച്ചു. പൂണ്ടടക്കം ഒരു പുരുഷന്റെ ആലിംഗനം. ഞാൻ കുതറവെ രണ്ട് വലിയ കൈകൾ എന്റെ മുലകളെ അമർത്തി ഞെരിച്ചു.
‘‘സുഖമുണ്ടോ?'', എന്ന് പിങ്കഴുത്തിൽ ചൂടാവിതട്ടി.
ഞാൻ ബലം പിടിച്ച് അയാളെ തള്ളി. ഞാനും അയാളും കൂടി ഒരു റാക്കിന്റെ മേലേക്ക് വീണൂ. വീഴ്ചയിൽ ഞാൻ സ്തബ്ധയായി. അതവനായിരുന്നു. അനീസ്​. എനിക്ക് ഓർമിക്കാൻ പോലും കഴിഞ്ഞില്ല. കിടന്ന കിടപ്പിൽ കാസറ്റുകൾ പെറുക്കി ഞാനവനെ എറിഞ്ഞു. എനിക്ക് അസഹനീയമായ കോപവും വെറുപ്പുമുണ്ടായി. രണ്ട് റാക്കുകൾ കൂടി ഞാൻ ഭ്രാന്തിയെപ്പോലെ തള്ളിത്താഴെയിട്ടു. അയാളുടെ കയ്യിലിരുന്ന കാസറ്റുകളെ തട്ടിപ്പറിച്ച് റീൽ ഞാൻ പുറത്തേയ്ക്കു വലിച്ചെടുത്തു. ചിലത് ചവിട്ടിയും അടിച്ചും പൊട്ടിച്ചു. കലി തീരാതെ അയാളെ നേർക്ക് വലിച്ചെറിയുകയും ചെയ്തു.
‘‘സുഖമുണ്ടോ?'' എന്ന ചോദ്യത്തിന്റെ അശ്ലീലം ചെവിയിൽ വെറുപ്പാർന്ന് അന്നുതൊട്ടിങ്ങോളം കിടക്കുന്നുണ്ട്. പട്ടുപാവാടയിടാൻ തോന്നിയ നിമിഷത്തെ ഞാൻ വെറുത്തു. വളർന്ന മുലകളെ ഞാൻ പ്രാകി. കുളിക്കുമ്പോൾ നഖം തട്ടിയ മൂർച്ചയിൽ നെഞ്ചിനേക്കാളേറെ മനസ്​ നീറി. പിന്നീടുള്ള ജീവിതത്തിൽ രതിയാകട്ടെ, കുഞ്ഞുങ്ങളുണ്ണലാവട്ടെ അൽപ്പമൊന്ന് വേദനിച്ചാൽ മിന്നൽ പോലെ ഈ സംഭവം എന്നെ ആഞ്ഞടിച്ചു.

ഞാൻ ആനന്ദിയെക്കെട്ടിപ്പിടിച്ചു.
‘‘ഏയ് ഒന്നൂല്ല.. ഒന്നൂല്ല, പോട്ടെ പോട്ടെ''
‘‘ഇണ്ടെടീ എല്ലാമുണ്ട്. ഓരോ നിമിഷത്തിലുമൊണ്ട്. അയാള് എന്റെ മുന്നില് കല്യാണോം കഴിച്ച് നല്ലോൻ ചമഞ്ഞ് വിരുന്നു നടക്കുമ്പോൾ എനിക്ക് എന്നെപ്പറ്റിയോർക്കെ സഹിക്കാൻ വയ്യാതാവും. ഇപ്പോഴും എനിക്ക് കുളിയ്ക്കുമ്പോ വാരിയെല്ല് വേനിക്കും. ചില രാത്രീല് പേടിയായ്റ്റ് തോള് കഴയ്ക്കണ പോലെ തോന്നും. മൂത്രമൊഴിയ്ക്കുമ്പോൾ എപ്പോഴും നീറും. ഞാനോരുത്തരേം അയാളെന്ന് കരുത്യാണ് ബ്ലേഡ് വരേണത്.. ഒരു സമാധാനം തോന്നും അപ്പോ..''
അയ്യാൾടെ പേരെന്താ?''
‘‘രാജു''
‘‘ആരാത്?''
‘‘അമ്മയുടെ ചെറിയ അനിയൻ. അമ്മാവൻ''.
എനിക്ക് കൂടി പൊള്ളിപ്പോയി. അവളുലഞ്ഞു കരഞ്ഞു. ആദ്യമായി ഒരു സഹജീവിയോട് തന്റെ പ്രാണസങ്കടം മുഴുവൻ അവൾ പറഞ്ഞൊഴിഞ്ഞു.. അവൾ കരയെ, പതം പറയെ എനിക്കും പ്രാണനറുക്കുന്ന പോലെ വാരിയെല്ലുകൾ തകർന്നു. പൊട്ടിയ അവയിൽ വേദന കനത്തു. തോളെല്ല് കൂടിച്ചേരാതെ സദാ പ്ലാസ്റ്ററിട്ട ഒരെട്ടാം ക്‌ളാസിലെ പെൺകുട്ടിയുടെ സങ്കടവും അസ്വസ്ഥതയും എനിക്കും തോന്നി. ഒറ്റക്കയ്യു കൊണ്ട് നിസ്സഹായമായി ബസിൽ തൂങ്ങി നിന്നു. ‘‘നീയ്യ് ശ്രദ്ധിക്കാഞ്ഞാ'' എന്ന അമ്മാമ്മയുടെ കുറ്റപ്പെടുത്തലിൽ എന്റെ ഉടലും പാപം പഴുത്തു വെന്തു നിന്നു.

ഞാനൊരുണക്കയിലയായിരുന്നു. സൂര്യച്ചൂടാർന്ന നോട്ടം കൊണ്ട് ആയിരം പുരുഷന്മാർ നയനരതി ചെയ്ത പെണ്ണുണക്കയില. ഞാനൊരു കരിമ്പിൻ ചണ്ടിയായിരുന്നു. പതിനൊന്നു വയസ്സിലേ സത്തൂറിപ്പോയി ചണ്ടിയായ പെൺകരിമ്പ്.

അമ്മായി മാറിയാലുടനെ ‘‘സൊഖവൊണ്ടായിരുന്നോ’’ എന്നൊരു അശ്ലീലച്ചോദ്യം വഴുവഴുപ്പോടെ എന്നെയും ഒട്ടിയൊട്ടി നിന്നു. അതിനുമൊരു വർഷത്തിനപ്പുറത്ത് ആദ്യാർത്തവവേദനയിൽ ‘‘നമുക്കൊന്നൂടൊന്നു കളിക്കണ്ടേ?'' എന്ന അയാളുടെ ചോദ്യം എന്നെയും ഭയപ്പെടുത്തി. ഇരുട്ടിലൂടെ നടക്കാൻ, ഒറ്റയ്ക്കു കുളിക്കാൻ, ഒരു കാൽപ്പാദ ശബ്ദം കേൾക്കാൻ, കുളിമുറികളിൽ കുളിയ്ക്കാൻ, നാരങ്ങാമണം കേൾക്കാൻ ഞാൻ ഭയം കൊണ്ടു.

ഞാനൊരുണക്കയിലയായിരുന്നു. സൂര്യച്ചൂടാർന്ന നോട്ടം കൊണ്ട് ആയിരം പുരുഷന്മാർ നയനരതി ചെയ്ത പെണ്ണുണക്കയില. ഞാനൊരു കരിമ്പിൻ ചണ്ടിയായിരുന്നു. പതിനൊന്നു വയസ്സിലേ സത്തൂറിപ്പോയി ചണ്ടിയായ പെൺകരിമ്പ്. നനവിൽ, നാരങ്ങാ ലിറിൽ മണത്തിൽ, ചോര കലങ്ങിയ തറയിൽ വഴുപ്പാർന്ന നനഞ്ഞ പെൺശരീരമായി ഞാൻ കുതിർന്നു കിടന്നു.
ഉമിനീരും ശുക്‌ളവും പൊള്ളിച്ച ഉടലിൽ നിന്നും തൊലിയടർന്നു വീണു.

‘‘ബ്ലേഡു വേണോ? അതോ കോമ്പസ്​? അതോ പിന്നോ?’’, ആരോ തിരക്കിൽ എന്നോടും ചോദിച്ചു.

‘‘കത്തി, കത്തി മതി'', ആലയിൽ മൂശയിൽ പഴുപ്പിച്ച കത്തി കൂർത്തു മൂർച്ചയാക്കി ആരോ എനിക്ക് നീട്ടി. ഞാൻ അടങ്ങാനാകാത്ത പകയിൽ തിരക്കിലെ തിരക്കുള്ള കൈകളെ, ഉദ്ധൃതമാർന്ന ലിംഗങ്ങളെ ആഞ്ഞു കുത്തി... ▮


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments