രാജമന്ദ്രിയിൽ ‘നാരീസക്ഷം’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന സ്​ത്രീകളുടെ റാലി

പ്രതീക്ഷയുടെ പ്രണയോത്സവങ്ങൾ

എഴുകോൺ- 35

ഒരു ലൈംഗികത്തൊഴിലാളിയുടെ ശരീരവും മനസ്സും എങ്ങനെയാണ് ക്ലയന്റുമായുള്ള ലൈംഗികബന്ധത്തിൽ പെരുമാറുന്നത്? ലൈംഗികതയിൽ സ്ത്രീയുടെയും പുരുഷന്റെയും അധികാരപ്രയോഗങ്ങൾ എങ്ങനെയാണ് പ്രകടിപ്പിക്കപ്പെടുന്നത്?

Hope is a passion for the possible.- Soren Kierkegaard

തിഥികളെ കുങ്കുമമണിയിച്ച് വരവേൽക്കുക എന്നൊരാചാരം അവർക്കുണ്ടെന്ന് ‘നാരീസക്ഷം' നേതാക്കൾ പറയുകയും അവർ അത് എപ്പോഴും പാലിക്കുകയും ചെയ്തു. മറ്റു രാജ്യങ്ങളിൽ നിന്നും, ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ഗവേഷകരായും മേൽനോട്ടക്കാരായും ഗോദാവരീ തീരത്തേക്ക് സന്ദർശകർ വന്നു കൊണ്ടിരുന്നു. അവാഹാൻ ഫൗണ്ടേഷൻ ഡയറക്ടറായ അശോക് അലക്സാണ്ടറുടെ സന്ദർശനവേള അവർ ദീപങ്ങളാലും തോരണങ്ങളാലും നിറശോഭയുള്ളതാക്കി. അദ്ദേഹത്തെ കുങ്കുമമണിയിച്ചും ആരതിയുഴിഞ്ഞും ഹാളിലേക്ക് ആനയിച്ചു. ആ സമയത്ത്, ലക്ഷ്മി എന്ന വനിത ഹാരമണിയിച്ചതിന്റെ ഓർമയിൽ അവർ രണ്ടുപേരും ഒരേ ഹാരവലയത്തിൽ സൗഹൃദം പങ്കുവക്കുന്ന ഒരു ചിത്രം ദീർഘകാലം ഞങ്ങളുടെ ഓഫീസിന്റെ ചുവരിൽ പതിഞ്ഞുകിടന്നു.

സ്വന്തം വീട്ടിൽ തന്നെ സ്വതന്ത്രമായി ബിസിനസ് നടത്തിയിരുന്ന നല്ല പൊക്കവും, ഇരുണ്ട നിറവുമുള്ള ലക്ഷ്മി ആദ്യം തന്നെ ‘നാരീസക്ഷ'ത്തിന്റെ നേതൃനിരയിൽ സ്ഥാനം പിടിച്ചിരുന്നു. തികഞ്ഞ സൗഹൃദത്തിന്റെ ഭാഷയിലാണ്, പൊതുസമൂഹവും നിയമപാലകരും കുറ്റവാളികളായി കാണുന്ന സ്ത്രീകളോട് അശോക് സംസാരിച്ചത്. മക്അൻസി കമ്പനിയിൽ നിന്ന് ലൈംഗിക തൊഴിലാളികളുടെ എയ്ഡ്സ് നിയന്ത്രണ പരിപാടിയിലേക്കുള്ള ചുവടുവെപ്പ് ‘ഫ്രം ബോർഡ് റൂം റ്റു ബ്രോതൽസ്' (From Board Room to Brothels) എന്ന പേരിൽ പുസ്തകമായി എഴുതാൻ അശോക് പദ്ധതി ഇട്ടതായി സഹപ്രവർത്തകർ പറഞ്ഞിരുന്നു. എന്നാൽ, മറ്റൊരു പേരിൽ പിന്നീട് ആ പുസ്തകം പ്രസിദ്ധീകരിച്ചതായാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.

അശോക് അലക്സാണ്ടർ / Photo: Wikimedia Commons

‘നാരീസക്ഷ'ത്തോടൊപ്പം ഓരോരോ ബിസിനസ് കേന്ദ്രങ്ങളിലും പ്രത്യേകം പ്രത്യേകം ഗ്രൂപ്പുകളുണ്ടാക്കുന്നതിനെ പറ്റിയും ഞങ്ങൾ ആലോചിക്കുകയും അതിന് ഒരുക്കം തുടങ്ങുകയും ചെയ്തു. കക്ഷികളെ സുരക്ഷാ ഉറകൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക, ലൈംഗിക രോഗങ്ങൾ ശാസ്ത്രീയമായി ചികിത്സിച്ചു ഭേദമാക്കുക എന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശ്യം. എന്നാൽ, സ്ത്രീകളുടെ ആത്മവിശ്വാസവും സാമൂഹ്യപദവിയും മെച്ചപ്പെടാതെ ഇത് സാദ്ധ്യമാക്കാനും കഴിയില്ല എന്ന തിരിച്ചറിവോടെ തന്നെയാണ് അവാഹാൻ പദ്ധതി തുടങ്ങിയത്. കൊൽക്കത്തയിലെ "ദുർബാറി'ന്റെ മാതൃക, ഏറെക്കുറെ അവർ അംഗീകരിച്ചിരുന്നു. അമേരിക്കൻ ഫണ്ടിംഗ് ഏജൻസിയായ USAID ലൈംഗികത്തൊഴിലാളി സംഘടനകൾക്കോ അവരെ പിന്തുണക്കുന്നവർക്കോ ഫണ്ട് നൽകാൻ സന്നദ്ധരായിരുന്നില്ലെങ്കിലും ‘കെയർ ഇന്ത്യ' വ്യത്യസ്ത നിലപാട് സ്വീകരിച്ചിരുന്നു. ജനങ്ങളെ ഗുണഭോക്താക്കളായി മാത്രം കാണുന്നതിനുപകരം അവരുടെ അവകാശങ്ങളിലൂന്നിയ കാഴ്ചപ്പാടിലേക്ക് ‘കെയർ' (CARE) എന്ന അന്താരാഷ്ട്ര സംഘടന മാറിയിരുന്നു. വിവിധ ഇടങ്ങളിൽ നിന്ന് വിഭവങ്ങൾ കണ്ടെത്തിയിരുന്ന ‘കെയർ', അമേരിക്കയുടെ നിലപാട് അങ്ങനെ തന്നെ പിന്തുടർന്നില്ല. എന്നാൽ, പല രാജ്യങ്ങളിലും ‘കെയറി'ന് USAID ഫണ്ട് നൽകിയിരുന്നതിനാൽ അവർ പ്രതിസന്ധി നേരിട്ടു.

സദാചാരത്തെ കുറിച്ചുള്ള പൊതുബോധം മിക്ക രാജ്യങ്ങളിലും ലൈംഗികത്തൊഴിലാളികളെ പിന്തുണക്കുന്നതിൽ നിന്ന് സന്നദ്ധപ്രവർത്തകരെ പിന്തിരിപ്പിക്കാനാണ് സാദ്ധ്യത എന്ന് ഞാൻ ആശങ്കപ്പെട്ടു.

സൗത്ത് ഈസ്റ്റ് ഏഷ്യയിലെ വിവിധ രാജ്യങ്ങളിലെ ‘കെയർ' സംഘടനകൾ ഒരുമിച്ചുചേർന്ന് ഈ വിഷയം ചർച്ച ചെയ്യുകയും, അവസാനം എന്ത് തീരുമാനമെടുക്കണമെന്നത് അതാതു രാജ്യങ്ങളിലെ സംഘടനകൾക്ക് വിട്ടു കൊടുക്കുകയും ചെയ്തു. സദാചാരത്തെ കുറിച്ചുള്ള പൊതുബോധം മിക്ക രാജ്യങ്ങളിലും ലൈംഗികത്തൊഴിലാളികളെ പിന്തുണക്കുന്നതിൽ നിന്ന് സന്നദ്ധപ്രവർത്തകരെ പിന്തിരിപ്പിക്കാനാണ് സാദ്ധ്യത എന്ന് ഞാൻ ആശങ്കപ്പെട്ടു. എന്നാൽ, എല്ലാ രാജ്യക്കാരും, ലൈംഗികത്തൊഴിലാളികളെ പിന്തുണക്കാനും അതിനെ എതിർക്കുന്ന USAID ഫണ്ട് വേണ്ടെന്നു വെക്കാനുമാണ് തീരുമാനിച്ചത്.
ഇന്ത്യയിലെ നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷനും രോഗനിയന്ത്രണത്തിൽ സെക്‌സ് വർക്കർമാരുടെ പ്രാധാന്യം മനസ്സിലാക്കി, അവരുടെ കമ്യൂണിറ്റി സംഘടനകൾ രൂപപ്പെടുത്താനുള്ള തീരുമാനത്തിലേക്കാണ് പോയിക്കൊണ്ടിരുന്നത്. ‘ദുർബാറി'നെ പോലെയല്ലെങ്കിലും കേരളത്തിലെയും സ്ത്രീകളുടെ സംഘാടനം ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിൽ എയ്ഡ്സ് വ്യാപനം കുറവായിരുന്നുവെങ്കിലും ആദ്യം തന്നെ ഈ പ്രവർത്തനങ്ങൾ കൊണ്ടുവരുന്നതിലും റിസ്‌കുള്ള വിഭാഗങ്ങൾക്ക് അനുകൂല അന്തരീക്ഷം ഉണ്ടാക്കി കൊടുക്കുന്നതിലും, ഹെൽത്ത് സെക്രട്ടറിയായി അടുത്ത കാലത്ത് വിരമിച്ച രാജീവ് സദാനന്ദൻ നല്ല പങ്ക് വഹിച്ചിരുന്നു. കേരളത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തനപരിചയം അവാഹാൻ, നാഷണൽ എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, UNAIDS എന്ന സംഘടനകളൊക്കെ ഉപയോഗപ്പെടുത്തുകയും ചെയ്തു.

ഇങ്ങനെ ഒരന്തരീക്ഷം ഉണ്ടായിരുന്നതുകൊണ്ട് ഇന്ത്യയിൽ ലൈംഗികതൊഴിലാളി സ്ത്രീകളുടെയും വ്യത്യസ്ത ലൈംഗിക വിഭാഗങ്ങളുടെയും സാമൂഹ്യപദവിയിൽ മാറ്റം വരുത്താനുള്ള പരിപാടികളും കോണ്ടം വിതരണത്തോടൊപ്പം അംഗീകരിക്കപ്പെട്ടു. നേരത്തെ യാതൊരു പിന്തുണയും ഇല്ലാതെ ഞങ്ങൾ ചെയ്തു കൊണ്ടിരുന്ന സ്ത്രീകളുടെ സംഘാടനം, പൊലീസ് തുടങ്ങി വിവിധ ഏജൻസികളുമായുള്ള ആശയ വിനിമയം, നിരന്തരം അവർ നേരിടുന്ന അക്രമങ്ങൾക്കുള്ള തത്സമയ പരിഹാരങ്ങൾ എന്നിവയൊക്കെ പ്രോഗ്രാമുകളുടെ ഭാഗമായി തന്നെ നിലവിൽ വന്നു.
ഈസ്റ്റ് ഗോദാവരിയിൽ പ്രാദേശികതലം മുതൽ ജില്ലാതലം വരെ സ്ത്രീകൾ സംഘടിക്കുന്നതിനു മുന്നോടിയായി ഒരു വലിയ പൊതുപരിപാടി സംഘടിപ്പിക്കാൻ "നാരീസക്ഷം' തീരുമാനിച്ചു. പ്രണയദിനമായ ഫെബ്രുവരി 14 വാലന്റയിൻസ് ഡേയിലാണ് (2005) ഈ പരിപാടി നടത്താൻ തീരുമാനിച്ചത്. പ്രണയദിനമായതുകൊണ്ട് അതിനു യോജിച്ച ഒരു പേരാണ് ‘നാരീസക്ഷം' അതിനായി തെരഞ്ഞെടുത്തത്. "പ്രേമപാണ്ഡുക' (Festival of Love) അഥവാ "പ്രണയോത്സവം' എന്നായിരുന്നു അത്.

മിക്ക സെക്​സ്​ വർക്കർക്കും പ്രണയ ബന്ധങ്ങളുണ്ട്. എന്റെ പുരുഷൻ എന്നൊരു സങ്കൽപം അവർ കാത്തുസൂക്ഷിക്കുന്നു. അങ്ങനെ കരുതുന്നവരോട് അവർ സ്വന്തം ഇഷ്ടങ്ങൾ ആവശ്യപ്പെടുന്നു.

പൊതുസ്ഥലത്ത് പ്രമുഖ നേതാക്കളുടേയും ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ അത്തരമൊരു പരിപാടി നടത്താൻ സാധിച്ചത് നല്ലൊരു തുടക്കമായി. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്ന് പല സാഹചര്യങ്ങളിൽ തൊഴിൽ ചെയ്യുന്ന മുന്നൂറോളം സ്ത്രീകൾ പങ്കെടുത്തു. പരസ്പര സ്‌നേഹവും മനുഷ്യരാശിയോടും കലയോടുമുള്ള പ്രേമവും അതോടൊപ്പം പ്രണയത്തിന്റെ പാരമ്പര്യവും അവിടെ അവർ വിളംബരം ചെയ്തു.‘‘ഞങ്ങളുടെ സ്‌നേഹത്തെയും സഹനത്തെയും സമൂഹം തെറ്റായി ചിത്രീകരിക്കുന്നു. ഞങ്ങളെ അയിത്തമുള്ളവരായും കുറ്റവാളികളായും അപമാനിക്കുന്നു. നമ്മുടെ ദേശീയത വിവിധ സംസ്‌കാരങ്ങളുടെ പാരമ്പര്യത്തിലൂടെ നിർമിച്ചതാണ്. ആരോഗ്യപ്രവർത്തകരായും മാറ്റത്തിന്റെ വാഹകരായും , നർത്തകികളായും ആനന്ദദായിനികളായും, ഞങ്ങൾക്ക് നഷ്ടപ്പെട്ട സാമൂഹ്യഅംഗീകാരം വീണ്ടെടുക്കാൻ ശ്രമിക്കുകയാണ്'' എന്നവർ പ്രഖ്യാപിച്ചു.

അവരുടെ യോഗത്തിൽ നഗരത്തിലെ മേയർ ചക്രവർത്തി, രാഷ്ട്രീയ നേതാക്കൾ, സാംസ്‌കാരികപ്രവർത്തകർ എല്ലാം പങ്കെടുത്ത് സംസാരിക്കുകയും അവരെ കേൾക്കുകയും ചെയ്തു. ചില വയോധികമാർ, രാജനർത്തകിമാരുടെ പാരമ്പര്യം ഓർത്തെടുത്ത് നൃത്തം വക്കുകയും നഷ്ടപ്പെട്ട സ്ഥാനങ്ങളോർത്ത് കണ്ണീരൊഴുക്കുകയും ചെയ്തു. രാജാവിനെ കാത്തിരിക്കുന്ന ഒരുവളുടെ വിരഹഗാനം ഒരു പ്രായം ചെന്ന നർത്തകി ഓർത്തുപാടി. അവരോടൊപ്പം തെരുവിലും ഹൈവേയിലും ജോലി ചെയ്യുന്നവരും കൊൽക്കത്തയിൽ നിന്ന് വന്ന കോമൾ ഗാന്ധാറിലെ നർത്തകരും ആടുകയും പാടുകയും ചെയ്തു. പരിപാടിയുടെ അവസാനം ഒന്നിച്ച് മെഴുകുതിരി കത്തിച്ച് അവർ സ്‌നേഹവും ഐക്യദാർഢ്യവും പങ്കുവെച്ചു.

പരമ്പരാഗത തൊഴിൽ നിലനിന്നിരുന്ന ഇടമാണെങ്കിൽ പോലും സദാചാരത്തിന്റെ പുതിയ സംസ്‌കാരം വളർന്നിരുന്നതിനാൽ, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പോലെ തന്നെ അവർക്കുനേരെ അക്രമവും ചൂഷണവും വളർന്നിരുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ദവളേശ്വരം, കോട്ടൺ ബാരേജ് എന്നറിയപ്പെടുന്ന ഡാമിന് പ്രസിദ്ധി നേടി. 19ാം നൂറ്റാണ്ടിൽ ‘കോട്ടൺ' എന്ന ബ്രിട്ടീഷ് എഞ്ചിനീയറാണ് അത് നിർമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. ഗോദാവരിയിലെ ജലം തടഞ്ഞുനിർത്തി കൃഷിക്ക് ഉപയോഗിക്കാൻ ഈ ഡാം സഹായിക്കുന്നു. 1970 ൽ ഡാം പുതുക്കി പണിത സമയത്ത് അതിൽ പ്രവർത്തിച്ച പണിക്കാർക്ക് സേവനം നൽകാനായിരിക്കണം അവിടെ ചില ചെറിയ ബ്രോതൽ വീടുകൾ സ്ഥാപിതമായത്. അതിനടുത്തുള്ള മാർക്കറ്റും ഇവിടെ ബിസിനസ് തുടങ്ങിയ സ്ത്രീകൾക്ക് തുണയായി. ഞങ്ങൾ പദ്ധതി തുടങ്ങിയ സമയത്ത് അവിടെ എട്ടു ചെറിയ വീടുകളിലായി മുപ്പതോളം സ്ത്രീകൾ ഉണ്ടായിരുന്നു.

സ്ത്രീകളും ചിന്തിക്കുന്നത് പുരുഷന്മാർക്കുവേണ്ടിയാണ്. പ്രായം കുറഞ്ഞ സ്ത്രീകളുടെ യോനിയിലെ മുറുക്കം ആണിനും പെണ്ണിനും ഒരുപോലെ ആനന്ദം നൽകുമായിരിക്കും എന്ന് പ്രായമുള്ള സ്ത്രീകൾ സന്ദേഹിച്ചു.

അവിടെ ബ്രോത്തൽ നടത്തുന്നവരും ജോലി ചെയ്യുന്നവരും തമ്മിൽ വലിയ വ്യത്യാസം കണ്ടില്ല. സ്ത്രീകൾക്ക് വന്നു ചേരാനും ചർച്ചകൾ നടത്താനും ഞങ്ങൾ ഓഫീസിനോടുചേർന്ന് ഒരു സെന്റർ തുടങ്ങി. അവിടെ വന്നവരിൽ ദവളേശ്വരത്ത് നിന്നുള്ളവരും ഉണ്ടായിരുന്നു. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പുതുതായി വന്നു ചേർന്ന ഇൻസ്പെക്ടർ അർദ്ധരാത്രി അവിടെ റെയ്ഡ് നടത്തുകയും സ്ത്രീകളെ റോഡിലേക്ക് വലിച്ചിറക്കി അടിക്കുകയും തൊഴിക്കുകയും ചെയ്തതായി പകൽ സെന്ററിൽ വന്നവർ ഞങ്ങളോട് പറഞ്ഞു. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് അവിടെയും കുറവില്ലെന്ന് ഞാൻ മനസ്സിലാക്കി.
പൊതുസമൂഹത്തിൽ അവരെ മനുഷ്യരായി ഉയർത്തിക്കൊണ്ടുവരാൻ നാട്ടിലെ നേതാക്കളുടെ സഹകരണം കൂടിയേ കഴിയൂ. സ്ഥലത്തെ സാമാജികയും കോൺഗ്രസിലെ ദേശീയ നേതാവുമായിരുന്ന വിജയലക്ഷ്മി ആദ്യം മുതൽ പദ്ധതിയുമായി സഹകരിക്കാൻ തയാറായി. ഗേറ്റ്‌സ് ഫൗണ്ടേഷന്റേയും ‘കെയറി'ന്റെയും പേരിലുള്ള പദ്ധതിയായതുകൊണ്ട് ജഡ്ജിമാരടക്കം ഉദ്യോഗസ്ഥരുടെ സഹകരണം ലഭിക്കാൻ വലിയ പ്രയാസമുണ്ടായില്ല. ഇവരെയെല്ലാം പങ്കെടുപ്പിച്ച് പല പരിപാടികളും സംഘടിപ്പിക്കുകയും അതിലൊക്കെ സ്ത്രീകൾക്ക് സംസാരിക്കാൻ അവസരം നൽകുകയും ചെയ്തു.

ജനങ്ങളെ ഗുണഭോക്താക്കളായി മാത്രം കാണുന്നതിനു പകരം, അവരുടെ അവകാശങ്ങളിലൂന്നിയ കാഴ്ചപ്പാടാണ് ‘കെയർ' (CARE) എന്ന അന്താരാഷ്ട്ര സംഘടനയുടേത് / Photo: careindia.org

കേരളത്തിൽ നിന്ന് വ്യത്യസ്തമായി അവിടെ കണ്ട ഒരു കാര്യം, ഹോട്ടലുകൾ ഞങ്ങളുടെ സമ്മേളനങ്ങൾക്കായി ഹാൾ നൽകാൻ മടിച്ചില്ല എന്നതാണ്. അവിടുത്തെ ഏറ്റവും മുന്തിയ ഹോട്ടൽ ആയിരുന്ന ആനന്ദ് റീജൻസിയിൽ വച്ചാണ് ഞങ്ങൾ പരിശീലന പരിപാടി നടത്തിയിരുന്നത്. നൂറോളം സാധാരണ സെക്‌സ് വർക്കർമാർ അവരുടെ കോൺഫറൻസ് ഹാളിലും റിസപ്ഷൻ ഏരിയയിലും റെസ്റ്റോറൻറുകളിലും ചുറ്റിത്തിരിയുന്നത് അവരെ അലോസരപ്പെടുത്തിയില്ല.
എന്നാൽ, പുറത്തുള്ള ജീവിതത്തിലെ കഷ്ടപ്പാടുകൾ അവരെ വിട്ടൊഴിഞ്ഞില്ല. ‘ഇഷുകവീഥി’ എന്ന പേരിൽ നഗരത്തിൽ തന്നെയുള്ള ഒരു തെരുവിൽ നിരനിരയായുള്ള വീടുകളിൽ ലൈംഗിക തൊഴിലാളികൾ താമസിച്ചിരുന്നു. അവിടെയും പൊലീസ് റെയ്ഡ് സ്ഥിരമായി നടക്കാറുണ്ടെന്നും എപ്പോഴും ഭയന്ന് കഴിയേണ്ട അവസ്ഥയാണെന്നും അവിടെ നിന്ന് വന്ന സ്ത്രീകൾ പറഞ്ഞു. ഇഷുകവീഥിയിൽ പോയപ്പോൾ മനസ്സിലായ കാര്യം, ഈ തൊഴിലിനെ ഉപജീവിച്ചും ചുറ്റിലും സോഡാ കച്ചവടക്കാരും പൂക്കച്ചവടക്കാരും മറ്റും നില നിന്നുപോരുന്നുണ്ടെന്നാണ്. ഇന്ത്യയിലെ പല നഗരങ്ങളിലും സെക്‌സ് വർക്ക് ചെയ്യുന്ന പാവപ്പെട്ട സ്ത്രീകളെ കുടിയിറക്കുകയും അവിടങ്ങളിൽ വലിയ ഷോപ്പിംഗ് മാളുകൾ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സമയവുമായിരുന്നു അത്. ഗോവയിലും സൂറത്തിലും ഇതുപോലെ സ്ത്രീകളുടെ വാസസ്ഥലങ്ങളിൽ നിന്ന് പൊലീസ് സഹായത്തോടെ അവരെ ആട്ടിപ്പായിക്കുകയും അതിനെതിരെ സമരങ്ങൾ നടക്കുകയും ഒക്കെ ഉണ്ടായിട്ടുണ്ട്. ഇഷുകവീഥിയിൽ നിന്നും ദ്വവളേശ്വരത്തു നിന്നും സ്ത്രീകളും അവിടുത്തെ ഇക്കോ സിസ്റ്റവും എപ്പോൾ വേണമെങ്കിലും പിഴുതെറിയപ്പെടാമെന്ന് എനിക്ക് തോന്നി.

പ്രായം കുറഞ്ഞ സ്ത്രീകളാണോ കൂടുതൽ അനുഭവങ്ങളുള്ള മദ്ധ്യവയസ്‌കരാണോ കൂടുതൽ ആനന്ദം നൽകുന്നതെന്ന് ആശങ്കപ്പെടുന്ന പുരുഷന്മാരുടെ ചിന്തകൾ അവരും പങ്കുവച്ചു.

പല ഏരിയകളിൽ നിന്ന് വന്നു ചേർന്ന സ്ത്രീകളുമായി അവരുടെ പ്രശ്‌നങ്ങൾ ഞങ്ങൾ സംസാരിച്ചു. ഓരോ സ്ഥലത്തും സ്വാധീനമുള്ളവരെയും സംസാരിക്കാൻ കഴിവുള്ളവരെയും സോഷ്യൽ ചേഞ്ച് ഏജന്റു (Social Change Agent) മാരായി തെരഞ്ഞെടുത്തു. ക്ലിനിക്കുകളിലേക്ക് സ്ത്രീകളെ കൊണ്ടു വരാനും ഉറകൾ വിതരണം ചെയ്യാനും അവരെ ഏൽപ്പിച്ചു. എന്നാൽ, അക്രമത്തിൽ നിന്നുള്ള മോചനവും മെച്ചപ്പെട്ട വരുമാനവും കുഞ്ഞുങ്ങളുടെ പഠനവുമൊക്കെ ആയിരുന്നു അവരുടെ മുൻഗണന. എങ്കിലും പുതുതായി ലഭിച്ച പദവിയിൽ അവർ സന്തോഷിക്കുകയും ചെയ്തു. സമൂഹത്തിൽ വലിയൊരംഗീകാരമാണ് ആരോഗ്യപ്രവർത്തകരെന്ന നിലക്ക് അവർ നേടിയത്.
സോനാഗാച്ചി സന്ദർശിക്കാൻ പോയി വന്നവർ കൂടുതൽ ഊർജ്ജത്തോടെ സംസാരിക്കാൻ തുടങ്ങി. ഓരോ ഏരിയയിലും ചെറുസംഘങ്ങൾ രൂപീകരിക്കുകയും അവ ‘നാരീസക്ഷ'ത്തോട് കണ്ണിചേർക്കുകയും ചെയ്തു. ആയിടക്ക് ആന്ധ്രപ്രദേശ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, എയ്ഡ്സ് നിയന്ത്രണത്തിന് ഒരു വലിയ അവബോധ പരിപാടി സംഘടിപ്പിച്ചിരുന്നു. Andhra Pradesh Sexual Health Awareness, ‘പ്രത്യാശ’ എന്നർത്ഥം വരുന്ന ASHA എന്ന് ചുരുക്കപ്പേരാക്കി. രാജമന്ദ്രിയിൽ അതേറ്റെടുത്ത് നടത്താനുള്ള ഉത്തരവാദിത്വം ‘നാരീസക്ഷ'ത്തിനു നൽകി. മുന്നൂറോളം സ്ത്രീകളെ പങ്കെടുപ്പിച്ച് വലിയ പൊതുറാലി അവർ സംഘടിപ്പിച്ചു. അതിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ആരോഗ്യസ്ഥാപനങ്ങളും മറ്റു ഓഫീസുകളും പൊതുജനങ്ങളും മാധ്യമ പ്രവർത്തകരും ഒക്കെയായി ബന്ധപ്പെടാൻ കഴിഞ്ഞത് അവർക്ക് ആത്മവിശ്വാസമുണ്ടാക്കി. എങ്കിലും സെക്‌സ് വർക്കർ എന്ന് സ്വയം വിശേഷിപ്പിക്കുന്നതിൽ പലരും ലജ്ജ അനുഭവിച്ചു. ആരോഗ്യ പ്രവർത്തകരായി മറ്റുള്ളവരുടെ മുന്നിൽ സ്വയം പരിചയപ്പെടുത്താനാണ് പലരും ഇഷ്ടപ്പെട്ടത്. യൂണീഫോമായി ഏതെങ്കിലും കളർ സാരി വേണോ എന്ന ആലോചനയും അതിനിടെ അവർ നടത്തി. ലൈലാക് കളറിലുള്ള സാരി അതിനായി തെരഞ്ഞെടുത്തു. പിന്നീട് നടത്തിയ റാലികളെല്ലാം ലില്ലിപ്പൂക്കൾ കൂട്ടമായി വിരിഞ്ഞതുപോലെയുള്ള ശോഭ പരത്തി.

ഒരുമിച്ചുള്ള കുളി മുതൽ ലിംഗ-യോനീ സംയോഗം വരെ പതിനാലോളം വ്യത്യസ്ത രതിലീലകളെ കുറിച്ച് അവർ ഉല്ലാസത്തോടെ വിവരിച്ചു. ഈ അനുഭവങ്ങളെ കുറിച്ച് ഒരുമിച്ചിരുന്ന് സംസാരിക്കാൻ അവർക്ക് ആദ്യം മടിയുണ്ടായിരുന്നു.

ഞങ്ങളുടെ പ്രവർത്തനങ്ങൾ പഠിക്കാൻ പല ഗവേഷകരും എത്തിയിരുന്നു. അമേരിക്കയിലെ യെയ്ൽസ് (Yales) യൂണിവേഴ്സിറ്റി, അതിനായി ‘പരിവർത്തൻ' എന്ന ഒരു പദ്ധതിയിലൂടെ തുടക്കം മുതൽ അവസാനം വരെ ഞങ്ങളെ പിന്തുടർന്ന് ഗവേഷണം നടത്തിക്കൊണ്ടിരുന്നു. ഇന്റർനാഷണൽ സെന്റർ ഫോർ റിസർച്ച് ഓൺ വിമൻ (ICRW) എന്ന അന്താരാഷ്ട്ര സംഘടന വ്യത്യസ്തമായ തരത്തിൽ ഒരു പഠനപരിപാടിയുമായി വന്നു. സ്ത്രീകളുടെ പൂർണ പങ്കാളിത്തത്തോടെയുള്ള ഒരു പഠനമായിരുന്നു അത്. സ്ത്രീകൾക്ക്, ലൈംഗികത അപകടവും ആനന്ദവും ഒളിപ്പിച്ചുവച്ചിട്ടുള്ള ഇടമാണെന്ന ഒരു പരിസരത്ത് നിന്നാണ് അവർ പഠനം നടത്താൻ ആഗ്രഹിച്ചത്. വാണിജ്യത്തിന്റെ പ്രയോക്താക്കൾ ഇത് ആനന്ദത്തിനുള്ള ഉപാധിയായി മാത്രം കാണുമ്പോൾ, അതിന്റെ പിന്നിലെ അധികാര വ്യവസ്ഥയെയും പുരുഷാധിപത്യത്തെയും കണ്ടില്ലെന്നു നടിക്കുന്നു. സ്ത്രീകളെ രക്ഷിക്കാൻ ശ്രമിക്കുന്നവരാകട്ടെ, അവരുടെ കർതൃത്വത്തെ പാടേ നിരാകരിച്ച് അപകടം മാത്രം പരിഗണിക്കുന്നു. ഈ ദ്വന്ദ്വത്തിനപ്പുറം അവരവരുടെ ജീവിതങ്ങളുടെ യാഥാർഥ്യത്തെ സ്വയം ഒന്ന് തിരിഞ്ഞുനോക്കാനുള്ള ഒരവസരം ഒരുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്ന് പഠനം നടത്താനെത്തിയവർ പറഞ്ഞു. പഠനത്തിന് ഒരു പേര് കണ്ടെത്താൻ സ്ത്രീകളെ തന്നെ ഏൽപ്പിച്ചു. അവരുടെ ഓർമയിൽ നിറഞ്ഞു നിന്ന ‘പ്രണയോത്സവം' തന്നെ അതിന്റെ ടൈറ്റിലായി അവർ നിർദ്ദേശിച്ചു.
ലൈംഗിക തൊഴിലാളിസ്ത്രീകളെ സംബന്ധിച്ച് "കുടുംബിനി' എന്നും ‘ഗണിക' എന്നുമുള്ള രണ്ട് വിരുദ്ധ സ്വത്വം പേറേണ്ടി വന്നിരുന്നു. ഇത് തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകൾക്കും ബാധകമാണെങ്കിലും, ഇവർക്ക് രണ്ട് മേഖലയിലും ഒരേ സേവനം നൽകേണ്ടി വരുന്നത് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. അതോടൊപ്പം മോശം സ്ത്രീയെന്ന് മറ്റുള്ളവർ ഏൽപ്പിക്കുന്ന കളങ്കം ആത്മബോധത്തിൽ നിഴൽ വീഴ്ത്തുകയും ചെയ്യും. കൂടാതെ, ഇപ്പോൾ എയ്ഡ്സ് ഉണ്ടാകുമോ എന്ന ഭീതിയും അത് പരത്തുന്നവരെന്ന കുറ്റാരോപണവുമുണ്ട്. ഏതു നിമിഷവും ജീവൻ പോലും അപകടപ്പെടാവുന്ന തരം അക്രമവും ചൂഷണവും ചൂഴ്​ന്നുനിൽക്കുന്ന ഒരു അന്തരീക്ഷത്തിൽ നിലനിൽക്കുന്നവർ അതിനിടയിലും പക്ഷേ, പ്രതീക്ഷ കൈവെടിയുന്നില്ല. അപ്പോഴും മനുഷ്യജീവിതത്തിന് സഹജമായ ആഹ്ലാദവും അംഗീകാരവും തേടിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവർ കാണുന്നതുപോലെതന്നെ സ്വയം മനസ്സിലാക്കുമ്പോൾ കുറ്റബോധവും അപമാനവും ലജ്ജയുമാണ് അവരനുഭവിക്കുന്നത്. എന്നാൽ, തങ്ങൾ ചെയ്യുന്നത് ഉപജീവനത്തിനാവശ്യമായ തൊഴിലാണെന്ന ചിന്ത സ്വാഭിമാനം വളർത്തുന്നതാണ്. എങ്കിലും ശരീരത്തിന്റെ ആഘോഷങ്ങളും ലൈംഗികാഹ്ളാദവും ബന്ധങ്ങളിലെ വൈകാരിക തീവ്രതയുമൊക്കെ സ്വാഭിമാനത്തിന്റെ ഭാഗമാകണമെങ്കിൽ അതിലേക്ക് തിരിഞ്ഞ് നോക്കുകയും ആഖ്യാനം ചെയ്യുകയും വേണം. അതിനുള്ള ശ്രമമായിരുന്നു ഈ പ്രണയോത്സവ പഠനം. നിത്യജീവിതത്തിൽ അവർക്കുണ്ടാകുന്ന ആഹ്ലാദങ്ങളും അപകടങ്ങളും പ്രതീക്ഷകളും എങ്ങനെ സ്വയം വിലയിരുത്തപ്പെടുന്നു എന്ന് കാണാനാണ് ഇതിലൂടെ ശ്രമിച്ചത്.

നാരീസക്ഷവുമായി ചേർന്ന് ICRW നടത്തിയ Participatory Learning and Action Study-യിൽ തങ്ങളുടെ ശരീരത്തിലെ ആനന്ദത്തിന്റേയും, വേദനയുടേയും, അധികാരത്തിന്റേയും സ്ഥലങ്ങൾ അടയാളപ്പെടുത്തുന്ന ലെെംഗിക തൊഴിലാളികൾ / Photo: ICRW Project Report

കുടുംബിനിയായും വാണിജ്യക്കാരിയായും ഒരേസമയം വാഴേണ്ടതിനാൽ രണ്ടിനും ആവശ്യമായ നൈപുണ്യവും നൈതികതയും അവർ മെനഞ്ഞെടുക്കുന്നുണ്ട്. മിക്ക പേരും കുടുംബിനി എന്ന ബിംബത്തിനാണ് പ്രാധാന്യം നൽകുന്നത്.
"മാന്യവനിത'കളെ പോലെ പുറത്തുപോകുമ്പോൾ സാരിയും കുങ്കുമവും അണിയേണ്ടതുണ്ട്. കഴിയുന്നതും വീട്ടിൽ വസിക്കുകയും കുഞ്ഞുങ്ങളെ പരിപാലിക്കുകയും വേണം. കുറഞ്ഞ എണ്ണത്തിൽ, യോഗ്യരായ ക്ലയന്റുകളെ മാത്രം തെരഞ്ഞെടുക്കണം. സഹപ്രവർത്തകരോടുള്ള ധാർമികത നിലനിർത്താൻ, ക്ലയന്റിന് വേണ്ടി അവരുമായി വഴക്കടിക്കാതിരിക്കണം. മര്യാദ വിട്ട് മത്സരിക്കുകയും അരുത്- ഇതൊക്കെയാണ് വാണിജ്യക്കാരിയായ സ്ത്രീക്ക് ആവശ്യമായ ഗുണഗണങ്ങളായി അവർ കണ്ടത്. വാണിജ്യപരമായ ലൈംഗികപ്രവൃത്തി ഒരേസമയം ശരീരങ്ങളും മനസ്സുകളും തമ്മിലുള്ള ഇടപാടും, അതേസമയം ധനസമ്പാദന മാർഗവുമാണ്. ഇതിൽ പ്രധാനമായും ശ്രദ്ധ ഊന്നുന്നത് ധനസമ്പാദനത്തിലായിരിക്കും. അതിനു വേണ്ടിയാണെങ്കിലും ക്ലയന്റിനെ സന്തോഷിപ്പിക്കേണ്ടതുമുണ്ട്. ഇതിൽ സ്വന്തം ശരീരത്തിന്റെ ആനന്ദത്തേക്കാൾ പണം തരുന്ന ആളിന് പ്രാധാന്യം നൽകണം. ഇത് ഏറെക്കുറെ അങ്ങനെ തന്നെയാണ് സ്ഥിരപങ്കാളിയുമായും വിവാഹ ജീവിതത്തിലും നടക്കുന്നതെന്നത് കൗതുകകരമാണ്. ഭാര്യമാരായ സ്ത്രീകളും പലപ്പോഴും ലൈംഗികേതരമായ കുടുംബ കാര്യങ്ങൾക്ക് മുൻതൂക്കം നൽകി സ്വന്തം ലൈംഗിക താൽപര്യങ്ങൾ അവഗണിക്കുകയാണ് പതിവ്.

മിക്ക സ്ത്രീകളും ഏക ഭാര്യാഭർതൃബന്ധത്തിന്റെ പ്രതീക്ഷ വച്ചുപുലർത്തുന്നവരാണ്. അവർക്ക് സാധിച്ചില്ലെങ്കിലും കുട്ടികളെ അതിലേക്കുനയിക്കാൻ ആഗ്രഹിക്കുന്നു. മിക്ക സ്ത്രീകൾക്കും സ്ഥിരമല്ലാത്തതെങ്കിലും ഒരു പങ്കാളി ഉണ്ടാവും. അവർ ചിലപ്പോൾ മറ്റൊരു കുടുംബമുള്ളവരാകും. എങ്കിലും അവരെ സ്വന്തമായി കരുതുകയും ‘ലവർ' എന്ന് വിളിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രോജക്ട് ഭാഷയിൽ അവർ ‘താൽക്കാലിക ഭർത്താക്ക'ന്മാരാണ് (Temporary husband). ലൈംഗികാഹ്ലാദം നന്നായി അനുഭവിക്കുന്നത് ഇവരുമായുള്ള ബന്ധത്തിലൂടെയാണെന്ന് ഈ സ്ത്രീകൾ പറയുന്നുണ്ട്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും വ്യത്യസ്തമായ സന്ദർഭങ്ങളിലുള്ള ലൈംഗിക ജീവിതം അനുഭവിക്കുന്നതുകൊണ്ട് അതിലെ സൂക്ഷ്മ വ്യത്യാസങ്ങൾ തിരിച്ചറിയാനും അത് ആഖ്യാനം ചെയ്യാനും അവർക്ക് കഴിയുന്നു. അവരുടെ തിരിച്ചറിവ് ഒരു പക്ഷെ, മറ്റുള്ളവർക്ക് കൂടി വിജ്ഞാനപ്രദമാണ്.

പുരുഷാധിപത്യത്തിനു കീഴിലും സ്ത്രീകൾ അവർക്കുകഴിയുന്ന രീതിയിൽ പണിപ്പെട്ട് അധികാരം സ്ഥാപിച്ചെടുക്കാനും നിലനിർത്താനും ശ്രമിക്കുന്നു. അങ്ങനെ വരുമ്പോൾ യോനി, ശക്തിയുടെ ഇരിപ്പിടമായി അവർ കരുതുകയും ചെയ്യുന്നുണ്ട്.

ലൈംഗികമായ ആനന്ദത്തെ കുറിച്ച് പറയുമ്പോൾ അവർ ക്ലയന്റുകളേക്കാൾ വാചാലരായത് താൽക്കാലികരെങ്കിലും പങ്കാളികളെയോ കാമുകന്മാരെയോ കുറിച്ചാണ്. ക്ലയന്റുകളുടെ പോക്കറ്റുകളിലേക്കാണ് അവർ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. ഒരുമിച്ചുള്ള കുളി മുതൽ ലിംഗ-യോനീ സംയോഗം വരെ പതിനാലോളം വ്യത്യസ്ത രതിലീലകളെ കുറിച്ച് അവർ ഉല്ലാസത്തോടെ വിവരിച്ചു. ഈ അനുഭവങ്ങളെ കുറിച്ച് ഒരുമിച്ചിരുന്ന് സംസാരിക്കാൻ അവർക്ക് ആദ്യം മടിയുണ്ടായിരുന്നു. അത് സ്വകാര്യമാണെന്നു കരുതുന്നതോടൊപ്പം കലാവിരുതുകൾ മറ്റുള്ളവരുമായി പങ്കുവച്ചാൽ സ്വന്തം കഴിവ് മറ്റുള്ളവർ കവർന്നെടുക്കുമോ എന്ന ഭയവും പലർക്കും ഉണ്ടായിരുന്നു. ആദ്യം വൈമുഖ്യം പ്രകടിപ്പിച്ചെങ്കിലും ക്രമേണ അവർ കളിചിരികളോടെ പരസ്പരം തുറന്നുപറയാൻ തുടങ്ങി. ഇതുവരെ നടന്ന ചർച്ചകളിൽ വച്ച് ഏറ്റവും ആസ്വാദ്യകരമായതും സ്വയം തിരിച്ചറിയാൻ സഹായിച്ചതും ആത്മവിശ്വാസം വളർത്തിയതും ഇവയായിരുന്നു എന്ന് അവർ വെളിപ്പെടുത്തുകയും ചെയ്തു. പരമ്പരാഗതമായി തൊഴിൽ ചെയ്യുന്നവർക്ക് കൂടുതലായി ആനന്ദം അനുഭവിക്കാനാകുന്നുണ്ട്.

പൊതുബോധത്തിനനുസരിച്ചുള്ള കാഴ്ചപ്പാടുകൾ തന്നെയാണ് അവർക്കുമുണ്ടായിരുന്നത്. സ്ത്രീ- പുരുഷ സംയോഗം മറ്റെല്ലാ തരത്തിലുമുള്ള രതിലീലകൾ എത്തിച്ചേരേണ്ട പരമമായ ലക്ഷ്യമായി പ്രകൃതി ഒരുക്കിവച്ചിരിക്കുന്ന രഹസ്യസമ്മാനമാണെന്ന് അവർ പറഞ്ഞു. പ്രായം കുറഞ്ഞ സ്ത്രീകളാണോ കൂടുതൽ അനുഭവങ്ങളുള്ള മദ്ധ്യവയസ്‌കരാണോ കൂടുതൽ ആനന്ദം നൽകുന്നതെന്ന് ആശങ്കപ്പെടുന്ന പുരുഷന്മാരുടെ ചിന്തകൾ അവരും പങ്കുവച്ചു. സ്ത്രീകളും ചിന്തിക്കുന്നത് പുരുഷന്മാർക്കുവേണ്ടിയാണ്. പ്രായം കുറഞ്ഞ സ്ത്രീകളുടെ യോനിയിലെ മുറുക്കം ആണിനും പെണ്ണിനും ഒരുപോലെ ആനന്ദം നൽകുമായിരിക്കും എന്ന് പ്രായമുള്ള സ്ത്രീകൾ സന്ദേഹിച്ചു. എന്നാൽ, പ്രായം കുറഞ്ഞ, പ്രസവിച്ചിട്ടില്ലാത്ത സ്ത്രീകൾ പലപ്പോഴും വേദന കടിച്ചുപിടിച്ച് സ്വന്തം നിലനിൽപ്പിനു വേണ്ടി യത്‌നിക്കുകയായിരിക്കും.

ICRW പ്രൊജക്ടിന്റെ ഭാഗമായി സ്ത്രീകൾ നിർമ്മിച്ച 'മാന്യവനിത'യുടെ ക്ലേ മോഡൽ / Photo: ICRW Project Report

പരസ്പരമുള്ള ആദരവും അംഗീകാരവുമാണ് ഏതുതരം ബന്ധത്തിലും സുഖകരമാവുക എന്നത് സംസാരത്തിലൂടെ തെളിഞ്ഞുവന്നു. അധികാരനിയന്ത്രണങ്ങൾ വ്യാപരിക്കുന്ന വ്യവഹാരം കൂടിയാണ് ലൈംഗികത. പൊതുവേയുള്ള പുരുഷാധിപത്യത്തിനു കീഴിലും സ്ത്രീകൾ അവർക്കുകഴിയുന്ന രീതിയിൽ പണിപ്പെട്ട് അധികാരം സ്ഥാപിച്ചെടുക്കാനും നിലനിർത്താനും ശ്രമിക്കുന്നു. അങ്ങനെ വരുമ്പോൾ യോനി, ശക്തിയുടെ ഇരിപ്പിടമായി അവർ കരുതുകയും ചെയ്യുന്നുണ്ട്. പുരുഷന്മാരെ ആകർഷിച്ച് തങ്ങളുടെ വരുതിയിലാക്കുന്നതിൽ അധികാരപ്രയോഗം നടക്കുന്നതായും ചില സ്ത്രീകൾ കരുതുന്നു. സംയോഗത്തിൽ, സ്ത്രീയുടെ പൊസിഷനും (നില) ഇതിൽ പ്രാധാന്യമുള്ളതാണ്. സ്ത്രീകൾ മുകളിലായിരിക്കുന്നത് പുരുഷന് ആനന്ദം വർദ്ധിപ്പിക്കുമ്പോൾ സ്ത്രീകൾക്ക് അധികാരവും നിയന്ത്രണവും നൽകുന്നു. പുരുഷന് ആനന്ദം നൽകുന്നതോടൊപ്പം സ്വയം ശക്തി ആർജ്ജിക്കുന്നതായും അവർ അനുഭവിക്കുന്നു. സ്വന്തം നിയന്ത്രണത്തിലുള്ള ബന്ധത്തിനുശേഷം ചിലപ്പോൾ ഞങ്ങൾ അവരെ തൊഴിക്കുക പോലും ചെയ്യാറുണ്ടെന്ന് ചിലർ വെളിപ്പെടുത്തി.

വസ്ത്രങ്ങൾ അഴിച്ചു മാറ്റാൻ അവരിഷ്ടപ്പെടുന്നത് കാമുകന്മാരുടെ അടുത്ത് മാത്രമാണ്. ക്ലയന്റുകൾ ആവശ്യപ്പെട്ടാൽ അതിന് കൂടുതൽ പണം നൽകേണ്ടി വരും. ആലിംഗനത്തിൽ കുറെ നേരം കഴിയുന്നതും പ്രണയികളുമായാണ്.

പരസ്പരധാരണയോടെയുള്ള ബന്ധത്തിൽ ഒരാൾ ക്ഷീണിക്കുമ്പോൾ മറ്റെയാൾ താങ്ങായി അതേറ്റെടുക്കുന്നു. മുകൾനില സ്ത്രീകൾക്ക് ശക്തി നല്കുന്നുവെങ്കിലും ദീർഘ സമയം ചെലവഴിക്കേണ്ടി വരുന്നതിനാൽ ബിസിനസിൽ അത് സമയനഷ്ടമുണ്ടാക്കുന്നതായും അവർ കണ്ടു.
എഞ്ചിനീയർമാർ, ഭരണാധികാരികൾ, കൂലിത്തല്ലുകാർ, ഡ്രൈവർമാർ തുടങ്ങി ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ളവർ ക്ലയന്റുകളായി എത്താറുണ്ട്. ബിസിനസിലാണെങ്കിലും പരസ്പര ബഹുമാനത്തോടെ പെരുമാറുന്നവരെയാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. മാന്യമായ പെരുമാറ്റവും, രണ്ട് പേരുടെയും താൽപര്യങ്ങൾ കണക്കാക്കുന്നതും, വിവേകവുമെല്ലാം ഏതൊരു ഇടപാടിലുമെന്ന പോലെ ഇവിടെയും പ്രസക്തമാണ്.

സ്ത്രീകൾക്കുവേണ്ടി എല്ലാ കാലത്തും പുരുഷന്മാർ പരസ്പരം മത്സരിക്കുന്നുണ്ട്. രാജാക്കന്മാരുടെ കാലത്ത് ഇത് കൂടുതൽ പ്രകടമായിരുന്നു. സ്ത്രീയുടെ ഇഷ്ടം നേടാൻ പുരുഷന്മാർ ശ്രമിച്ചു കൊണ്ടിരിക്കുകയും പരസ്പരം അസൂയപ്പെടുകയും ചെയ്യുന്നു. ഇത് സ്ത്രീയുടെ ശക്തിയെയാണ് കാണിക്കുന്നത്. അവർ സമ്പാദിക്കുന്ന പൊന്നും പണവും സ്ത്രീ സാമീപ്യത്തിനായി സമർപ്പിക്കുന്നു.
ശരീരത്തിന് വേദനയുണ്ടാക്കുന്ന നിലകളെ കുറിച്ചും സ്ത്രീകൾക്ക് നല്ല ധാരണയുണ്ട്. ചില പുരുഷൻമാർ സ്ത്രീകളുടെ ശരീരത്തിന്റെ മൃദുലതയോ, അസ്വാസ്ഥ്യമോ ക്ഷീണമോ ഒന്നും പരിഗണിക്കാതെ വേദനിപ്പിക്കുകയും ചെയ്യുന്നു. മിതമായ മദ്യപാനം രണ്ടുപേർക്കും സുഖപ്രദമാണെങ്കിലും അമിത മദ്യപന്മാരായ പുരുഷന്മാർ സമയം ദീർഘിപ്പിച്ച് ബുദ്ധിമുട്ടിക്കാറുണ്ട്. യോനീബന്ധമാണ് ശ്രേഷ്ഠമെന്ന് അവർ മനസ്സിലാക്കി വച്ചിരിക്കുന്നു എങ്കിലും അനുഭവത്തിൽ മുലകൾ, കക്ഷം, തുടകൾ എന്നിവ പുരുഷന്മാർ ഉപയോഗിക്കുന്നതാണ് വേദന ഇല്ലാതിരിക്കാൻ നല്ലതെന്നും അവർ തിരിച്ചറിയുന്നു.

തുറന്ന സംസാരങ്ങൾ ക്രമേണ സ്ത്രീകളുടെ ആനന്ദത്തെ നോക്കി കാണാനും കർതൃത്വത്തെ അറിയാനും അവരെ പ്രേരിപ്പിച്ചു. ലിംഗവും, ലിംഗത്തെ തഴുകുന്നതും തലോടുന്നതും ലൈംഗിക രസാനുഭൂതിയുടെ കേന്ദ്രമായാണ് കണക്കാക്കി പോരുന്നത്. ലൈംഗികത എന്ന വാക്കുതന്നെ അതിൽ നിന്ന് രൂപപ്പെട്ടതാണല്ലോ. ലിംഗമില്ലായ്മ സ്ത്രീകൾക്ക് ഒരു കുറവല്ലെന്നും, ഏതൊരവയവത്തിനുമുള്ള ധർമത്തിനപ്പുറം അസൂയപ്പെടാനായുള്ള മേന്മയൊന്നും ലിംഗത്തിനില്ലെന്നും ഫെമിനിസ്റ്റുകൾക്ക് പറയേണ്ടി വന്നിട്ടുണ്ട്. ശംഖുപുഷ്പം പോലെ മനോഹരവും ആനന്ദദായകവുമായ സ്ത്രീയുടെ ഇന്ദ്രിയത്തെ മുറിച്ച് വികൃതമാക്കുന്ന ഭീകരത നില നിൽക്കുന്നുമുണ്ട്.

ഐസ്​ഫ്രൂട്ട്​ എന്ന് പേരിട്ടു വിളിക്കുന്ന, പുരുഷന്മാർക്കായുള്ള വദനസുരതത്തെക്കുറിച്ച് അവർ വ്യത്യസ്ത അനുഭവങ്ങൾ പങ്കിട്ടപ്പോഴാണ് ഇതൊക്കെ ഓർമ വന്നത്. ചില സ്ത്രീകൾ അതാസ്വദിക്കുകയും മറ്റു ചിലർ വെറുക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിക്കാനുള്ള വായ കൊണ്ട് ഇമ്മാതിരി കാര്യങ്ങൾ ചെയ്യുന്നത് ശരിയല്ല എന്ന് കരുതുന്ന സ്ത്രീകൾ ധാരാളമുണ്ട്. എന്നാൽ, സ്ത്രീകൾക്കായുള്ള വദനസുരതം എല്ലാവരും ആസ്വദിക്കുകയും ഏറ്റവും ഉയർന്ന രസാനുഭൂതിയായി തിരിച്ചറിയുകയും ചെയ്യുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ലൈംഗികത ശരീരത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് പടർന്നു കിടക്കുന്നതായി അവർ കാണുന്നു. പങ്കാളികളും കാമുകന്മാരും മാത്രമല്ല, ക്ലയന്റുകളും അവരെ ആനന്ദിപ്പിക്കാറുണ്ടെന്ന് മിക്ക സ്ത്രീകളും പറഞ്ഞു. ചിലർ വിരലുകളോ വഴുതനങ്ങയോ ഒക്കെ ഉപയോഗിച്ച് സംയോഗത്തിനു മുൻപ് അവരെ രതിമൂർച്ഛയിലെത്തിക്കുന്നു. ഇതൊക്കെ കാണിക്കുന്നത്, മറ്റുള്ളവർ കരുതും പോലെ ബിസിനസ് സെക്‌സിൽ പീഡനം മാത്രമല്ല ഉള്ളതെന്നാണ്. എങ്കിലും സ്ത്രീകൾ അവരുടെ സമയനഷ്ടത്തെ കുറിച്ചും സാമ്പത്തിക ലാഭത്തെ കുറിച്ചും ചിന്തിച്ചുകൊണ്ടിരിക്കുമെന്നതും വാസ്തവമാണ്. ഇതിനിടയിൽ ഏതു സമയത്തും ഉണ്ടാകാവുന്ന പൊലീസ് ഇടപെടലും അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടിരിക്കും.

മുലകൾ, സൗന്ദര്യം കൊണ്ടും രസമുകുളങ്ങളുടെ ബഹുലത കൊണ്ടും മധുരതരമായ അനുഭൂതി നൽകുന്ന ഉടലിടമാണ്. കുഞ്ഞിന് മുല നൽകുന്നതിൽ ആനന്ദത്തോടൊപ്പം ഭാവിയിലേക്കുള്ള പ്രത്യാശ കൂടി നില കൊള്ളുന്നു. അതിനേക്കാൾ തീവ്രമായ രസാനുഭൂതിയാണ് പരസ്പരം കരുതലുള്ള രതിയോടുചേർന്ന് അവ നൽകുന്നത്. ഏതു തരത്തിലുമുള്ള ആനന്ദം മനുഷ്യർ അവരുടെ ജീവിതത്തിന്റെ അർത്ഥവുമായും മൂല്യങ്ങളുമായും ചേർത്തിണക്കിയാണ് അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെ താൽക്കാലിക നായകന്മാരാണെങ്കിലും പങ്കാളികളും കാമുകന്മാരുമായുള്ള ബന്ധത്തിന് അവർ കൂടുതൽ മൂല്യം നൽകുന്നു. ചുംബനം, അത്തരം ബന്ധങ്ങളുടെ മുദ്രയായി അവർ പരിഗണിക്കുന്നുണ്ട്. അത് നെറ്റിയിലാകുമ്പോൾ ബന്ധത്തിന്റെ തീവ്രതയും ആഴവും അവർക്ക് സാന്ത്വനവും പ്രത്യാശയും നൽകുന്നു. ചുണ്ടുകൾ ചേർത്തുള്ള ചുംബനം സ്‌നേഹവും കരുതലും ഉള്ളപ്പോഴാണ് സംഭവിക്കുക. അത് ആനന്ദകരമായ ഇണ ചേരലിലേക്ക് നയിക്കുന്നു. വസ്ത്രങ്ങൾ അഴിച്ചു മാറ്റാൻ അവരിഷ്ടപ്പെടുന്നത് കാമുകന്മാരുടെ അടുത്ത് മാത്രമാണ്. ക്ലയന്റുകൾ ആവശ്യപ്പെട്ടാൽ അതിന് കൂടുതൽ പണം നൽകേണ്ടി വരും. ആലിംഗനത്തിൽ കുറെ നേരം കഴിയുന്നതും പ്രണയികളുമായാണ്. പ്രണയിക്കുന്ന പുരുഷന്മാരാണ് അതിന് തയാറാകുന്നത്.

മറ്റു സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി രസാനുഭൂതികളുടെ വൈവിദ്ധ്യമാർന്ന അനുഭവങ്ങൾ സെക്‌സ് വർക്കർമാർക്കുണ്ട്. നിലാവത്ത് ചേർന്നിരിക്കാനും ആലിംഗനങ്ങളിൽ സമയം അലിയിച്ച് കഴിയാനും കൊതിക്കുന്നവരുണ്ട്.

ഹൈവേയിലും തെരുവിലും വിൽപന നടത്തുന്നവർക്ക് സമയപരിമിതിയുണ്ട്. സിനിമ തിയേറ്ററുകളിലോ ഓട്ടോറിക്ഷയിലോ കുറ്റിക്കാടിന്റെ മറവിലോ സമയം ചെലവഴിക്കുമ്പോൾ, കൈകൾ കൊണ്ട് ഉത്തേജനം നൽകുകയോ സ്പർശനത്തിന് അനുമതി കൊടുക്കുകയോ ഒക്കെ മാത്രമാണ് ഉണ്ടാവുക. രോഗങ്ങൾ ഒഴിവാക്കുന്നതിനും ഇത് സഹായകമാണ്.
ധനസമ്പാദനമാണ് ഏറ്റവും വലിയ ആനന്ദമെന്ന് കരുതുന്നവരുമുണ്ട്. സ്വന്തം സുഖം മറച്ചുവച്ച് ക്ലയന്റിന്റെ താത്പര്യങ്ങൾ മാനിക്കുന്നതാണ് ധാർമികമെന്ന് വിചാരിക്കുന്നവരും, പണം വാങ്ങിയ ശേഷം എങ്ങനെ സെക്‌സ് ഒഴിവാക്കാമെന്ന് ചിന്തിക്കുന്നവരുമുണ്ട്. പരമ്പരാഗതമായി തൊഴിൽ ചെയ്യുന്നവരും സ്വന്തം വീടുകളിൽ അതിഥികളെ സ്വീകരിക്കുന്നവരും കൂടുതൽ കാൽപ്പനികഭാവമുള്ളവരാണ്. നിലാവത്ത് ചേർന്നിരിക്കാനും ആലിംഗനങ്ങളിൽ സമയം അലിയിച്ച് കഴിയാനും കൊതിക്കുന്നവരുണ്ട്.

മറ്റു സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി രസാനുഭൂതികളുടെ വൈവിദ്ധ്യമാർന്ന അനുഭവങ്ങൾ സെക്‌സ് വർക്കർമാർക്കുണ്ട്. നിയമപരമായ വിവാഹബന്ധത്തിലേർപ്പെട്ടിട്ടുള്ളവർ കുറവാണ്. അതേസമയം മിക്ക പേർക്കും പ്രണയ ബന്ധങ്ങളുണ്ട്. എന്റെ പുരുഷൻ എന്നൊരു സങ്കൽപം അവർ കാത്തുസൂക്ഷിക്കുന്നു. അങ്ങനെ കരുതുന്നവരോട് അവർ സ്വന്തം ഇഷ്ടങ്ങൾ ആവശ്യപ്പെടുന്നു. അവരോടൊത്ത് കൂടുതൽ സമയം ചെലവിടാനും തീവ്രമായ വൈകാരികത നിലനിർത്താനും ആഗ്രഹിക്കുന്നു. സ്ഥിരബന്ധത്തിനും താൽക്കാലിക ബന്ധത്തിനുമിടയിലുള്ള വിടവ് പലപ്പോഴും നേർത്തതാണ്. അതേപോലെ തന്നെ പ്രണയബന്ധവും വാണിജ്യബന്ധവും തമ്മിൽ വേർതിരിക്കാനാവാത്ത ചില ഇടപെടലുകളും ഉണ്ടാകുന്നുണ്ട്. എല്ലാ ബന്ധങ്ങളിലും രസാനുഭൂതി വ്യത്യസ്ത അളവിലും ചേരുവയിലും കുടി കൊള്ളുന്നു. ആരോഗ്യപ്രവർത്തകർ അതിലെ റിസ്‌ക് കണക്കാക്കി താൽക്കാലിക ഭർത്താക്കന്മാർ എന്നും മറ്റും ലേബൽ നൽകുന്നു. അവരുടെ വിശ്വാസവും സ്‌നേഹവും മുഴുവൻ ആ കാമുകരിൽ അർപ്പിച്ചിട്ടുള്ളതിനാൽ അന്നേരം സുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കാറില്ല. എച്ച്.ഐ.വി പകരുന്നതിന് അത് കാരണമാവുകയും ചെയ്യാറുണ്ട്. വേദനകൾക്കിടയിലും ഉടലിന്റെ ഉത്സവങ്ങൾ കെടുത്തി കളയാതെ, നീണ്ടുനിൽക്കുന്ന ഒരു ബന്ധത്തിൽ അവർ പ്രത്യാശ അർപ്പിക്കുന്നു. അപകടങ്ങൾക്കും ആഘോഷങ്ങൾക്കുമിടയിലൂടെ സഞ്ചാരം തുടരുന്നു. ▮

(തുടരും)


ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Comments