ചിത്രീകരണം: കെ.പി. മുരീധരൻ

മീനാ ഹാരിസ്; ഒരു ചെന്നൈ കൊലപാതകകഥ

എന്റെ കഥ- 10

ആ ഖബറിസ്ഥാന്റെ പേരും എനിക്ക് ഹൃദിസ്ഥമായിരുന്നു. ഞാനാ കഥ പറഞ്ഞു... മീനാ ഹാരിസ് എന്ന സുന്ദരിയായ പെൺകുട്ടിയുടെ ദുരന്തകഥ...

മീനാ ഹാരിസി (24) ന്റെ ജഡം സെപ്റ്റിക് ടാങ്കിൽ നിന്ന്​ ഇന്നു പുറത്തെടുക്കും.
നുങ്കമ്പാക്കം ഹൈറോഡിലെ നറ്റാലിയ അപ്പാർട്ട്‌മെന്റ് കോളനിയിലെ ഔട്ട് ഹൗസിന്റെ സെപ്റ്റിക് ടാങ്കിലാണ് ജഡം ഒളിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെടുമ്പോൾ ഒമ്പത് മാസം ഗർഭിണിയായിരുന്നു മീന.

മീനയ്‌ക്കൊപ്പം കൊല ചെയ്യപ്പെട്ടത് കാർത്ത്യായനിയമ്മ തന്നെ; പോസ്റ്റ്‌മോട്ടം റിപ്പോർട്ട് ​​​​​​​മീനയുടെ മൃതദേഹത്തോടൊപ്പം കണ്ടെത്തിയത് ഭർത്തൃമാതാവായ സ്വർണ്ണലതയുടെ അമ്മ കാർത്ത്യായനിയമ്മയുടെ ജഡം തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു.

കൊന്നത് എതിർത്തപ്പോൾ
തന്റെ ആഭരണങ്ങൾ ഊരി നൽകാതെ മീന എതിർത്തതു കൊണ്ടാണ് കൊല ചെയ്യേണ്ടി വന്നതെന്ന് മുഖ്യപ്രതി.

കൊല്ലപ്പെട്ടത് കോഴിക്കോടിന്റെ എഴുത്തുകാരി
സ്‌കൂൾ, ഇന്റർസോണൽ തലങ്ങളിൽ അനവധി തവണ സർഗപ്രതിഭയായിരുന്നു മീന. കൂടാതെ നല്ല പ്രാസംഗികയും.

""പക്ഷികളുടെ പ്രതിസന്ധി ചിറകുകളാണ് പറക്കാതെ വയ്യ ചിറകുകളിൽ തൂവലിന്റെ ആൺ വസന്തം അവനില്ലാതെ എന്ത് ആകാശം ആ നീലയിൽ എന്നെ കൊല്ലുക''

അവളെഴുതിയ കവിതകൾ

എന്റെ പ്രിയനെ സ്വപ്നത്തിന്റെ യന്ത്രച്ചക്കിൽ തലകുടുങ്ങിയിരിക്കുന്നു. നിന്റെ തലയിൽ നീ എന്നെയൂറ്റിയ എണ്ണ തേച്ചിരുന്നില്ലെ?

ഡോ. അലിക്കെഴുതിയ പ്രേമലേഖനത്തിലെ വരികൾ
ഹാ അവളെന്തൊരു പെണ്ണായിരുന്നു....

മീനാ ഹാരിസ്...
അതെ അവൾ മീനാ ഹാരിസ്

ഇരുനിറത്തിൽ ഉയരം കുറഞ്ഞ ഒരുവളായിരുന്നു.
അലസമായ, എന്നാൽ പുതുഫാഷനിലെ ഉടുപ്പുകൾ ധരിക്കുമായിരുന്നു.
തലയിൽ തട്ടമില്ലാതെ ഗർവ്വമായ നടത്തം.
ഭംഗിയുള്ള വിലകൂടിയ ചെരുപ്പ്.
കയ്യിൽ ചെറു ബ്രേസ്ലെറ്റ്. അതിൽ തൂങ്ങിക്കിടക്കുന്ന താക്കോൽ ബ്ലേഡ്, കുഞ്ഞി മഴു, അരിവാൾ. കഴുത്തിൽ ഒരു പ്ലാറ്റിനം ചെയിൻ അതിനു ലോക്കറ്റായി വജ്രഹൃദയം. പണക്കാരിയാണ്.. നല്ലപണക്കാരി. അഹങ്കാരിയും തന്റേടിയും മുൻകോപക്കാരിയുമാണ്.

ആരെയും കൂസാത്ത പ്രകൃതം.
നിരന്തരവായനയാലും എഴുത്താലും സ്വയം പുതുക്കപ്പെട്ട പെണ്ണ്.
തിയറിയും തെറിയും ചേർത്ത് പറയുന്നവൾ.
അവളുടെ മാതൃഭാഷ തമിഴായിരുന്നു. സ്വത്വപ്രകാശനഭാഷ ഇംഗ്ലീഷും.
രണ്ടും വന്യമായ ഒഴുക്കോടെ വാൾത്തല മൂർച്ചയോടെ വീശുന്നവൾ. എന്നാലവളുടെ മലയാളം സൗമ്യമായിരുന്നു. സ്‌നേഹമയമായിരുന്നു.

""എന്തു കൊണ്ടാണത്?'' ""എന്തുകൊണ്ടാവാൻ.. അവന്റെ ഭാഷയാണത്, മലയാളം. അവനെപ്പോലെ സ്‌നേഹമയമായും സൗമ്യമായും ഇരിക്കുന്ന ഒന്ന്.'' പക്ഷെ അവൻ, അവളുടെ പ്രിയപ്പെട്ടവനായ ഡോ. അലി ഒരിക്കലും അവളോട് സൗമ്യമായിരുന്നില്ല. അവൻ മലയാളത്തിലും ഇംഗ്ലീഷിലും അവളെ മാറി മാറി ചീത്ത പറഞ്ഞു.""ജസ്റ്റ് ഗെറ്റ് ലോസ്റ്റ്'' ബിസ്‌കറ്റ് കൂടുകൾ ഇംഗ്ലീഷ് വകുപ്പിന്റെ മുറ്റത്ത് വന്ന് പൊട്ടിച്ചിതറി.""ഗെറ്റ് ഔട്ട്... ഐ സെ ഗെറ്റ് ഔട്ട്'' പൂക്കളും ആർച്ചീസ്സ് കാർഡുകളും മുറ്റത്ത് തന്നെ...

അവൾക്ക് മാത്രം കൂസലില്ല. പരിഭ്രമമില്ല.. ഭയമില്ല...
ഞാനെന്റെ പ്രേമത്തിലും ചിന്തയിലും തെളിവുള്ളവളാണെന്ന അഹന്തയോടെ ചവിട്ടിക്കുതിച്ച് നടന്നു. അവളുടെ ബൂട്ടിന്റെ അടിയിൽ നഗരത്തിലെ പ്രശസ്തനായ ചക്ലിയൻ മൂന്ന് ആണികൾ വീതം അടിച്ചു നൽകിയിരുന്നു. വരാന്തയിൽ കുതിരച്ചിപ്പെണ്ണ് കുളമ്പടിക്കുന്നതു പോലെ അവൾ നടന്നു...
ഡോ. അലി പ്രാണഭയത്തോടെ ഓടി രക്ഷപ്പെട്ടു.

ഇംഗ്ലീഷ് വകുപ്പിന്റെ ഇടനാഴിയിൽ, ലൈബ്രറിയുടെ നിശബ്ദവായനകളിൽ, പ്രിൻസിപ്പൽ മുറിയുടെ നീണ്ട വരാന്തകളിൽ ടക് ടക് ശബ്ദത്തിൽ രാജകുമാരിയെപ്പോലെ അവൾ നടന്നു.
അവളുടെ ചിക്കങ്കാരി കുർത്തയുടെ അരികുകൾ തീപ്പാറിയതു പോലെ തൂണുകൾക്കിടയിലൂടെ ഞാൻ കണ്ടു..
നീണ്ട മൈതാനിയിൽ ചിലപ്പോൾ കൊന്നപ്പൂവസന്തം നീർത്തിയ സറാറയായി കണ്ടു...

ചിലപ്പോൾ ഇന്ദ്രനീലയുടെ വൈരഭംഗി ചുരുക്കുംപോലെ കൈകൾ തെറുത്തു കേറ്റി, ആൺകുട്ടികളോട് കലഹമുണ്ടാക്കുന്നതു കണ്ടു.
നിറങ്ങളും ശബ്ദവും ഗർവ്വും അറിവും ചേർന്നൊരു പെണ്ണുണ്ടെങ്കിൽ അതായിരുന്നു മീനാ ഹാരിസ്... ബോറമാരുടേ പരമ്പരാഗത വസ്ത്രത്തിൽ മക്കന നീർത്തിയ അവളുടെ ഉമ്മയും അവളും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു.. വലിയ ബെൻസ് കാറിൽ പൂത്തുന്നിയ പർദ്ദകളിട്ട അവളുടെ ഉമ്മിയോട് ഞാൻ കൈവീശി.. അവർ അസാധാരണ ആഴമുള്ള നുണക്കുഴികൾ വിടർത്തി എന്നോട് ചിരിച്ചു.

ബ്രിട്ടീഷ് പ്രസംഗറാണി

ഞാൻ ആദ്യം കാണുമ്പോൾ അവൾ ക്ഷോഭത്തോടെ ആക്രോശിച്ചു കൊണ്ടേയിരുന്നു. തമിഴിലും ഇംഗ്ലീഷിലും ചീത്തവിളിച്ചു കൊണ്ടിരുന്നു.
ബി സോൺ മത്സരങ്ങൾ നടക്കുകയാണ്. ബ്രണ്ണനിലെ പഴയ ക്ലാസ്സ് റൂമിൽ അവൾക്ക് വായ്ത്താരിയായി ചാരനിറപ്രാവുകൾ കുറുകി. ""ഞാനിത് സഹിക്കില്ല.'' അവൾ ടീച്ചർമാരോട് കയർത്തുകൊണ്ടിരുന്നു.""മസ്റ്റ് ഡൂ സംതിങ്ങ്'' ""ഇല്ല ഇല്ല. അങ്ങനെ ഒന്നും ബി സോണിൽ നടക്കില്ല'' മിസ് മുനവറ ശാന്തതയോടെ പറഞ്ഞു.""ആരോ നിന്നെ തെറ്റിദ്ധരിപ്പിച്ചതാണ്''""അല്ല.. ഞാനറിഞ്ഞു. അവർക്ക് വിഷയം ചോർത്തിക്കിട്ടിയിട്ടുണ്ട്''

നഗരത്തിലെ പ്രശസ്തമായ പെൺകോളേജുകാർക്ക് യൂനിയൻകാർ ഇംഗ്ലീഷ് പ്രസംഗത്തിന്റെ വിഷയം ചോർത്തി നൽകിയതാണ് ക്ഷോഭകാരണം.""എങ്ങനറിയാം മീനാ?'' ""എന്റെ കസിൻ രഹാന അവിടെയാണ് പഠിക്കുന്നത്. അവളു പറഞ്ഞതാണ്'' ""വിട്ടു കളയ്.നമുക്ക് പ്രിപെയർ ചെയ്യാം'' ""ആഹാ! അതെന്ത് മര്യാദ മിസ്സേ? ഇല്ല ഞാൻ വിട്ടു കൊടുക്കില്ല'' വിസമ്മതഭാവത്തിൽ അവൾ ടീച്ചർമാരോട് തലയാട്ടി.""നിന്റെ വാലിൽ കെട്ടാനില്ല ഒരുത്തിയും. അവർക്കാദ്യമേ വിഷയം അറിയാമെങ്കിൽ പോലും,'' അഹമ്മദ് സാർ ആത്മവിശ്വാസത്തോടെ ആശ്വസിപ്പിച്ചു.
മീന തലയുയർത്തി മനോഹരമായ ഒരു ചിരി അവളുടെ ചുണ്ടുകളെ തിളക്കി.

""എന്തു പറയുന്നു മിസ്റ്റർ ഹാൻഡ്‌സം?'' അഹമ്മദ് മാഷ് തിരിഞ്ഞപ്പോൾ ഡോ. അലിയോട് ശബ്ദം താഴ്ത്തി അവൾ ചോദിച്ചു.
ഞാൻ ഞെട്ടിപ്പോയി. ഡെസ്‌ക്കു ചേർത്തിട്ട്, മൂലയിൽ ഒരു ഷീറ്റ് വിരിച്ച് ഞാൻ കിടക്കുന്നത് മീനയോ അലിക്കാക്കയോ കണ്ടിരുന്നില്ല. എനിക്ക് കടുത്ത മൈഗ്രേനായിരുന്നു. ഛർദ്ദിച്ച ശേഷം ഞാൻ തളർന്നു പോയി. ഗുളിക കഴിച്ച് ഉറങ്ങിയും പോയി. മീനയുടെ ചിലപ്പ് കേട്ടാണുറക്കം വിട്ടെണീറ്റത്..

""ഷടപ്പ്'' അലി മാഷ് ദേഷ്യത്തോടെ പറഞ്ഞു""ബിഹെവ് യുവർസെൽഫ് മീനാ'' ""ഹൗ ഡൂ ഐ ബിഹേവ്?'' അവൾ പ്രണയാതുരമായ മുഖത്തോടെ കുനിഞ്ഞു.""നിങ്ങളടുത്തുള്ളപ്പോൾ ഞാൻ പ്രപഞ്ചത്തിൽ ലയിക്കയാണു പ്രിയനെ.''
ഞാൻ സ്തബ്ദയായി. ഓഹ് അതിവളായിരുന്നോ എന്ന് ആശ്ചര്യപ്പെട്ടു. അലിമാഷ് ഉടനടി സംഭവിക്കാൻ സാധ്യതയുള്ള ഒരുമ്മയെപ്രതി ചാടിയെഴുന്നേറ്റു. ഞാനും എണീറ്റിരുന്നു.

""എഹ് ഇതെന്താ ഇങ്ങനൊരാള് ഇവടെ കെടപ്പൊണ്ടായിരുന്നോ? ഹെയ് അലി നിങ്ങടെ സംരക്ഷണത്തിനാണോ ഈ ഐറ്റം? റഹദയുടെ ബെസ്റ്റ് ഫ്രെന്റ്.. അതിരിക്കട്ടെ ഞാൻ ജയിക്കോ?''
ഡോ. അലി പുസ്തകം മടക്കി വെച്ചു.""പ്ലീസ് ഉപദ്രവിക്കരുത്'' ""ഉറപ്പായും ഇല്ല. പക്ഷെ ഡോ അലി. ആ കോളേജുകാർക്ക് പ്രസംഗത്തിന്റെ വിഷയം കിട്ടിയിട്ടുണ്ട്. എനിക്ക് കിട്ടുക 10 മിനുട്ട് മുമ്പാണ്. ഞാൻ പോകണോ? നിങ്ങൾ പറയും പോലെ''
അലിക്കാക്ക ഒരു നിമിഷം നിശബ്ദനായി.""കിട്ടും മീനാ. യൂ ആർ ദി ബെസ്റ്റ് വൺ. വിഷ് യൂ ഗുഡ് ലക്ക്''
ഒരു നിമിഷം അവളുടെ മുഖം വിഷാദഭരിതമായി.""താങ്ക്യു അലി. നിങ്ങൾ എന്നോടുള്ള ദേഷ്യത്തിനു കിട്ടില്ലാന്ന് പറയുമെന്നാ ഞാൻ കരുതിയെ.. താങ്ക്യൂ. ഈ വാക്ക് മതി.. ഇത്രമാത്രം...''

ഈ പെൺകുട്ടിയാരാണെന്ന് എനിക്കറിയുമായിരുന്നില്ല.
ഡോ. അലി എനിക്ക് അലിക്കാക്കാ ആണ്. എന്റെ നാട്ടുകാരൻ.
മിടുക്കനായ ചെറുപ്പക്കാരൻ. എന്റെ പ്രിയസുഹൃത്ത് റഹദയുടെ പൊന്നിക്കാക്കാ...""ഇബളെ. ബയ്ങ്കര പ്രസ്‌നാണ്,'' റഹദ തട്ടത്തിന്റെ തുമ്പ് വലിച്ചിട്ടു.""പെരേലട്ക്കം പ്രസ്‌നാ. ഓളെ പേരൊന്നും നിച്ചല്ല. ഞാനറയാത്ത കിബ്ബറാണ്. ബെല്ല്യ പൈശക്കാര്യാ. ഓലെ വീട്ട്ന്ന് നമ്മളോടിക്കി വന്നിനീ. അലിക്കാക്കയ്ക്ക് രണ്ടാമാലോചന്യായിട്ട്. വാപ്പിച്ചി കൊല്ലാണ്ട് ബിട്ട്ണ്.'' റഹദ ചിരിച്ചു""ഔ ബളെ എമ്മാരി വെല്ലീ വണ്ട്യേയ്‌നി. ബെൻസ്'' ഞാൻ നിശബ്ദയായ് നിന്നു.""യെന്ത് ദൈര്യം മാണന്ന് ഇജാലോയ്ച്ചാ. അള്ളോ'' അവളാ ഓർമ്മയിൽ ചകിതയായി.

അതവരായിരുന്നു. മീനയുടെ മാതാപിതാക്കൾ.
ഭൂവുടമയും ജന്മിയും പണക്കാരനുമായ നഗരത്തിലെ സ്വർണ്ണവ്യാപാരി ഹാരിസ് സൈനുലബ്ദീൻ, ബേഗം ഹലീമാ. അവർക്ക് ഒറ്റ മകൾ. 49ാ- മത്തെ വയസ്സിൽ ബേഗം ഹലീമ ആദ്യമായി ഗർഭിണിയായപ്പോൾ അവർ പേടിച്ചു. എത്ര ചികിത്സ ചെയ്തിരുന്നു. മദ്രാസ്, ബൊംബെ, ലണ്ടൻ. ഒന്നും ഫലിച്ചില്ല. ഒടുക്കം മക്കളുണ്ടാകില്ലെന്ന സത്യം അവർ അംഗീകരിച്ചു വന്നതായിരുന്നു. പക്ഷെ പടച്ചോൻ കനിവുള്ളവനായിരുന്നു. ""അനുജത്തിയുടെ മകളുടെ പ്രസവശുശ്രൂഷ ചെയ്‌തോണ്ടിരിക്കുമ്പഴാ ഉമ്മി തല ചുറ്റി ബീണത്. ഞാനായിരുന്നു.. പേരക്കുട്ടികളേക്കാൾ ഇളപ്പമുള്ള കുട്ടി.'' അവരുടെ വാർദ്ധക്യ വസന്തമായി ബേഗം മീനാ ഹാരിസ് സൈനുലബ്ദ്ദീൻ പിറന്നു. ""ഓലി ഓറെ പേരക്കുട്ടീന്റെ ചേലിക്കാണ് ബളർത്തിയെ'' റഹദയുള്ളപ്പോൾ റഹദയുടേ മലപ്പുറമലയാളം പറയാൻ മീന ശ്രദ്ധിച്ചു...

""ഇന്ദൂനറിയോ, എന്റെ അമ്മാവും അബ്ബുവും തന്നെയാണ് എൻ താത്താവും പാട്ടിയും.'' പിന്നീടൊരിക്കൽ മീനാ ഹാരിസ് പറഞ്ഞു.""എന്നാലും അലിക്കാക്ക വിവാഹിതനല്ലെ? ഇങ്ങളെ ഉമ്മാക്കും വാപ്പാക്കും അതറയൂലെ.''""വൈ നോട്ട് അവർക്ക് നന്നായിട്ടറിയും. എന്റെ പാരെന്റ്‌സ് ബേസിക്കലി തമിഴാണ്. ഞാനും. എന്റെ പേരു ശ്രദ്ധിച്ചോ. മീനാ.. മീനാംബാൾ. ഹഹ'' മീനാ ഹാരിസ് പൊട്ടിച്ചിരിച്ചു. മീനാ ഹാരിസിന്റെ വാശിയെക്കുറിച്ച് നന്നായി അറിയാവുന്നവരാണ് അവരുടെ അച്ഛനമ്മമാർ. എന്നാലും എന്തൊരു ധൈര്യം...

തൂത്തുക്കുടിയിലെ അവരുടെ തറവാട്ടിൽ പുരുഷന്മാർക്ക് രണ്ട് കല്യാണം സ്വാഭാവികമാണെത്രെ.""നാലു വരെ ആകാമല്ലൊ.'' എന്തൊരു കൂളാണ് മീന.""എന്റെ അപ്പാവുക്കില്ലെ. അനാൽ പെരിയപ്പ, സിത്തപ്പ, താത്താ യെല്ലോർക്കും റണ്ട് മൂണ്ണ് മനൈവികൾ ഇരിക്ക്. പെരിയതാത്താവുക്കും ഇല്ലെ. അതെന്നെനാ. അവങ്കെ കാതലുക്കാകെ ഇസ്‌ലാമായിട്ച്ച്. കാതൽ കാതൽ.'' മീനാ ഹാരിസ് പൊട്ടിച്ചിരിച്ചു.

മീനയുടെ താത്താവുടെ താത്താ ഒരു അമ്പലത്തിലെ ശാന്തിയായിരുന്നു പോലും. ഒരു പട്ടർ. സൈക്കിളിൽ പോകുന്ന സമയത്ത് പള്ളിക്കരികിലെ വീട്ടിൽ ഒരു ബോറ മുസ്‌ലിം പെണ്ണ്. പട്ടർ പതിയെ അമ്പലം നിർത്തി പള്ളിയിൽ പോക്ക് തുടങ്ങി. ഓത്തും നിസ്‌കാരവും പഠിച്ചു ഇസ്​ലാം മതം സ്വീകരിച്ചു. ""അവങ്കെ പേരു രാഘവയ്യ... അവങ്കെ വന്ത് പെരിയപാട്ടിയെ പെണ്ണിനെ തിരുമണം പണ്ണിയാച്ച്. റൊമ്പ ദൈര്യസാലി. പിന്നെ തൂത്തുക്കുടിയിൽ നിന്നും കല്ലുകൾ, മുത്തുകൾ എന്നിവയുടെ വ്യാപാരം തുടങ്ങി. പെട്ടന്നു തന്നെ പെരിയ ബിസിനസ്സ് ആയി. ന്യൂ മീനാ മഹൽ തങ്കമാളിഗെ. അന്ത താത്താവുടെ അമ്മതാൻ മീനാംബാൾ.''

മീനാ ഹാരിസിന്റെ സംഭാഷണം കേൾക്കേണ്ടതാണ്. മനോഹരമായ മലയാളം , തമിഴ് തെളിഞ്ഞ ഇംഗ്ലീഷ്.""എങ്ങനെ ഇത്ര നല്ല ഇംഗ്ലീഷ്?'' അന്ന് ബി സോണിനു വിഷയം ചോർത്തിക്കിട്ടി, ആദ്യമേ പഠിച്ചു വന്ന കോളേജിലെ എതിരാളിയെ അടിച്ച് തൂക്കി ഇംഗ്ലീഷ് സംസാരിക്കുമ്പോൾ ഞാൻ വാപൊളിച്ചിരുന്നു പോയി.
ഞാനും അലിക്കാക്കയും ഒന്നിച്ചാണവളുടെ പ്രസംഗം കേട്ടത്..""ബ്രില്ല്യൻറ്​. ലണ്ടനിൽ പഠിച്ചതാണ്.'' അലിക്കാക്ക പറഞ്ഞു.

പഠിക്കാനും ബഹുമിടുക്കിയായിരുന്നു മീനാ ഹാരിസ്. എഴുതുന്ന പരീക്ഷകൾക്കൊക്കെ കിടിലൻ മാർക്കുകൾ. എഴുതുന്ന കവിതകളിൽ കമലാദാസ് തോൽക്കുന്ന പ്രേമ കാൽപ്പനികതകൾ. സിൽവിയാപ്ലാത്തിന്റെ കഠിനവിഷാദം. മീനാ ഹാരിസിന്റെ ധൈര്യം അതെടുത്തു പറയേണ്ടതാണ്. കൊമേഴ്​സിലെ മുദസ്സിർ കപാസ്സിയും കച്ചട ആരിഫും വരെ മീനയുടെ മുമ്പിൽ മുട്ടുകുത്തി. അവളെ തട്ടമിടീക്കാൻ വന്ന ഇക്കാക്കമാർ പ്രാണനും കൊണ്ടു പാഞ്ഞു. അവളെ നല്ലവഴി പഠിപ്പിക്കാൻ വന്ന വല്ലിത്തമാർ ഒടുക്കം തട്ടം ബഹിഷ്‌കരിച്ചു. അവളൊന്നിനെയും ഭയക്കുന്നവളായിരുന്നില്ല. ഒന്നിനെയും. പതിനെട്ടുകാരിയായ അവൾ തന്റെ പ്രേമത്തെപ്പോലും ഭയന്നില്ല. അവളുടെ സ്വപ്നകാമുകനായ അലിക്കാക്കയാകട്ടെ പ്രാണഭീതിയാൽ ഉഴറി.

""ഓലെങ്ങാനും ക്യാമ്പസ്സിൽ വെച്ച് ഇക്കുനെ ഉമ്മ വെച്ചാൽ എന്തിയ്യും?''
അവൾ പ്രേമലേഖനങ്ങൾ എഴുതി അയച്ചു. ഒപ്പം അലെൻ സോളിയുടെ ഷർട്ടുകൾ സമ്മാനമായി അയച്ചു.""സമ്മാനവും കത്തും വാങ്ങിയില്ലെങ്കിൽ ക്യാമ്പസിൽ വച്ച് കിസ്സിയ്യും എന്ന് ഭീഷണിപ്പെടുത്തി. അലിക്കാക്ക വെറച്ച് ഇരിക്കാണ്.''
റഹദയുടെ വീട്ടുകാർ താടിക്ക് കൈകൊടുത്ത് നിന്നു. റുബീനാത്ത മാത്രം ചിരിച്ചു. ""അലിയിന്നു വരട്ടെ.'' പാതികളിയിലും പാതി കാര്യത്തിലും റുബീനാത്ത പറഞ്ഞു. ഇത്തായ്ക്ക് ഭയമുണ്ടായിരുന്നു. ഇത്തായെക്കാളും മുന്തിയ ചോയ്സാണ് മീനയും കുടുംബക്കാരുമെന്ന് ഇത്ത ആധി പൂണ്ടു.

""നീ കൊണ്ടോയ്‌ക്കോ. ആർക്കൊക്കെയോ ഷർട്ട് കൊടുക്കാറില്ലെ. കൊടുത്തോ.''
അലിക്കാക്ക വരും മുമ്പെ ആ ഷർട്ടുകൾ വീട്ടിൽ നിന്നും പുറത്തുകളയാൻ റുബീനാത്ത വെമ്പി. ഞാൻ റുബീനാത്ത നീട്ടിയ ഷർട്ടുകൾ എടുത്തു കൊണ്ട് പോയി. എന്റെ അയല്പക്കക്കാരിയായ അവിലിടിയുമ്മയുടെ മകൻ അക്കാലത്ത് പി.എസ്.എം.ഓയിൽ പഠിക്കുകയായിരുന്നു.

""അരുണേട്ടന്റെ ഷർട്ടാണ്. ഒന്നോ രണ്ടോ തവണ ഇട്ടത്.'' ഞാൻ കവറിൽ നിന്നും ഷർട്ടുകൾ പുറത്തെടുത്ത് ബിഗ് ഷോപ്പറിലാക്കിക്കൊടുത്തു.""പുത്ത്ൻ മണക്ക്ണ് വിന്ദുട്ട്യേ.'' അവിലിടിയുമ്മയുടെ കണ്ണുകൾ നിറഞ്ഞു. ഓരോ ഷർട്ടും മനോഹരമായിരുന്നു. വിലയേറിയവയും. അപൂർവ്വ നിറവും തുണിയും. മീനയെപ്പോലൊരുവളുടെ പ്രേമം ആ ഷർട്ടിനെ കൂടുതൽ മനോഹരമാക്കിയിരുന്നു.. സൈദലവി അവ ധരിക്കുമ്പോൾ അവനും കൂടുതൽ ഭംഗിയായ് കാണപ്പെട്ടു.

""അന്റെ ഏട്ടനു പിരാന്താവളെ. ഒരു തവണ പോലും ഇട്ടിട്ട് കൂടിയില്ലല്ലോ...'' സൈദലവി പറഞ്ഞു.""ഞാൻ കയിച്ചിലായി മോളെ. 1000 ഉറുപ്പ്യെക്ക് മീതെയാണ് ബെല.'' അന്ന് 1995 കാലമാണ്. 1000 രൂപയെന്നാൽ ഇന്നത്തെ 10,000 രൂപയാണ്. മീനയുടെ പ്രേമം ചീഞ്ഞു സൈദലവിക്കു വളമായി.

മീനയുമായി ഞാൻ സൗഹൃദത്തിലായത് അലിക്കാക്ക ആവശ്യപ്പെട്ടിട്ടായിരുന്നു. അതിനും മുമ്പേ മീന എന്നോട് സൗഹൃദത്തിനായി വന്നു. എഴുത്തുകാരി എന്ന നിലയിൽ മാത്രമായിരുന്നില്ല അത്. അലിക്കാക്കയ്ക്ക് എന്റെ കഥകളെ പറ്റി നല്ല അഭിപ്രായമായിരുന്നു. ആ അടുപ്പമായിരുന്നു അവളെ അതിനു പ്രേരിപ്പിച്ചത്. റുബീനാത്തയോടുള്ള കൂറ് ആ സൗഹൃദത്തെ വിലക്കാൻ കാരണമായി. എന്നാൽ അവളെ നിയന്ത്രിക്കാനൊരു പാലം എന്ന നിലയിൽ എന്റെ സൗഹൃദം ഗുണപ്രദമായിരിക്കുമെന്ന് അലിക്കാക്ക കരുതി.

മീനാ ഹാരിസിന്റെ പ്രേമം/ ശല്യം ഒരു സമയത്ത് അതിന്റെ മാരകമുഖം കാട്ടിത്തുടങ്ങി.
ചോരകൊണ്ട് എഴുതിയ കത്തുകൾ.
മുടിയിഴകളാലെഴുതിയ കത്തുകൾ.
കൺപീലി പറിച്ചെടുത്ത് ഹൃദയാകൃതിയിൽ ഒട്ടിച്ചുണ്ടാക്കിയ കാർഡിന്റെ ചുവപ്പു നിറം ചോരയുടെതെന്ന് ആർക്കും മനസ്സിലാകുമായിരുന്നു.
മീനയോട് സംസാരിച്ചെ പറ്റൂ എന്ന സന്ദർഭത്തിൽ ഞാനും റഹദയും കൂടി പോകാമെന്ന ആശയം ആദ്യമേ ഉപേക്ഷിച്ചു.
കാരണം, റുബീനത്താത്ത അക്കാലത്ത് ഗർഭിണിയായിരുന്നു. ഷർട്ടുകൾ എഴുത്തുകൾ വിലയേറിയ ചോക്കലേറ്റുകൾ എന്നിവയുടെ പൊതി കാൺകെ തന്നെ അവർക്ക് ദേഷ്യം വരാൻ തുടങ്ങി. ചോരക്കത്ത് മണത്ത് ഛർദ്ദിച്ച് കുഴഞ്ഞു...""അദ് വിരലു മുറിച്ച ചോരയൊന്നുമല്ല.'' കാർഡിൽ മണ്ണെണ്ണയൂത്തി തീ കൊളുത്തെ റുബീനാത്ത അസഹ്യതയോടെ പറഞ്ഞു.""ഇതേടെ എത്തും?''

മീനയുടെ മാതാപിതാക്കൾ രണ്ടാമതും വിവാഹാലോചനയുമായി വന്നതോടെ രംഗം മൊത്തം മാറി. റുബീനാത്തയ്ക്ക് സ്വയമെ നിയന്ത്രിക്കുവാൻ ആയില്ല. വലിയ വായിൽ അവർ അലറിക്കരഞ്ഞു. റഹദ മീനയോട് സംസാരിച്ചതറിഞ്ഞ ദിവസം റുബീനാത്തയ്ക്ക് ഫിറ്റ്‌സ് വന്നു. റഹദയ്ക്ക് മീനയോട് താൽപര്യം എന്നവർ വിതുമ്പി. ഇത്ര വലിയ പണക്കാരുടെ കുടുംബത്തെ നിഷേധിക്കുവാൻ ആർക്കും കഴിയില്ല എന്നവർ ഭയന്നു. റഹദയ്ക്ക് വിഷയം സംസാരിക്കൻ പറ്റാതെയും വന്നു. റഹദയല്ലെങ്കിൽ പിന്നെ ഞാൻ അത്രയുമേ അലിക്കാക്കയ്ക്ക് കഴിയുമായിരുന്നുള്ളൂ.

കോഴിക്കോട്ടെ ബീച്ചിനടുത്തുള്ള ഹോട്ടെൽ ലോബിയിലിരിക്കെ അലിക്കാക്ക വിളറി. ""മാനേജ്‌മെന്റിലും സ്റ്റാഫിനിടേലും സംസാരമായിട്ടുണ്ട്. എനിക്കറിയില്ല. ചില സ്റ്റുഡൻറ്​സും.'' അലിക്കാക്ക തലയിൽ കൈവെച്ചു.""പേടിക്കണ്ട ഇക്ക നമക്ക് സംസാരിക്കാ.'' ഞാൻ ആശ്വസിപ്പിച്ചു. ചൂടുള്ള ഉച്ചക്കാറ്റ് ആഞ്ഞു വീശി. അവളിപ്പോൾ വരുമെന്നോർക്കെ എനിക്കും കൂടി ഭയമായി
അവൾ വന്നു കൊടുങ്കാറ്റു പോലെ വന്നു...
ഇളമ്പച്ച പിസ്താഷിയോ നിറസാരിയാണ് ഉടുത്തിരുന്നത്. മരതകപ്പച്ചയുടെ മാദകകല്ലുകൾ തുന്നിയ ജെറി...
കഴുത്തിൽ മരതകമാല...
ലിപ്​സ്​റ്റിക്​ തേച്ചു തിളക്കിയ ചുണ്ടുകൾ. തുടുത്ത കവിളുകൾ...
കാറ്റിനോട് മല്ലിടുന്ന പട്ടുനൂൽ മുടിയിഴകൾ...
അവളിരുന്നപ്പോൾ വിക്ടോരിയ സീക്രെട്ടിന്റെ മാദകകാരിയായ ഗന്ധം പടർന്നു.""എന്തിരിത്ത് മണാ മോളുവൊ ദിനു ഔ,'' ഷർട്ടുകൾ മണപ്പിച്ചു നോക്കി അവിലിടിയുമ്മ അമ്പരന്ന ആ മണം.""ഓഹ് ഇങ്ങളു സമ്മാനപ്പൊതിയിലും സ്‌പ്രേ അടിക്കുമല്ലെ?'' എന്ന് ഞാൻ ചോദിച്ചില്ല. പക്ഷെ എനിക്ക് ഉത്തരമുണ്ടായി.

""മീനാ. ഞാൻ... ഞാൻ പറയുന്നത് നീ അനുസരിക്കണം.'' അലിക്കാക്ക കെഞ്ചി.""നോ നോ... നിങ്ങൾ പറയുന്നത് അനുസരിക്കാൻ എനിക്കാവുമെന്നു തോന്നുന്നില്ല. പക്ഷെ വേണമെങ്കിൽ എനിക്ക് നിങ്ങളെ പ്രേമിക്കാനാകും.''""ജസ്റ്റ് സ്റ്റോപ്പ് ദിസ്.'' അലിക്കാക്കയുടെ മുഖം ക്ഷുഭിതമായി.""സ്‌നേഹം സ്‌നേഹം സ്‌നേഹം... നിനക്ക് തോന്നുന്ന ഈ ചാപല്യത്തിന്റെ പേരു സ്‌നേഹം. ഹ്‌മ്മ്...'' അലിക്കാക്ക ചാടി എഴുന്നേറ്റു""ഇരിക്ക് അലിക്കാക്ക. മുഴുവൻ പറയ്.'' ഞാൻ നിർബന്ധിച്ചു.""ഒരു സാധാരണ കുടുംബമാണെന്റേത്. വീട് പോലും വെയ്ക്കുന്നേയുള്ളു. ഈ ജോലിയല്ലാതെ മറ്റൊന്നില്ല. നിന്റെ ഉപദ്രവം കാരണം എനിക്കിത് തുടരാനും പറ്റുമെന്ന് തോന്നുന്നില്ല. ഉപദ്രവിക്കരുത്. ഭാര്യയുണ്ട് കുഞ്ഞുണ്ട്... ജീവിക്കാൻ അനുവദിക്കണം.'' നിന്ന നിൽപ്പിൽ അത്രയും പറഞ്ഞ് അലിക്കാക്ക ഒറ്റപ്പോക്ക്.

മീനയുടെ കണ്ണുകളിൽ സമുദ്രമിരമ്പി. പക്ഷെ അവൾ കൂസിയില്ല. ഞാനെണീറ്റു.
എന്റെ കൈപിടിച്ചമർത്തി.""ഇരിക്ക്. ഇത് തീർത്തിട്ട് പോയാൽ മതി.'' മീനാ ഹാരിസിന്റെ ആജ്ഞാപിക്കൽ എന്നെ അസ്വസ്ഥപ്പെടുത്തി. ഞാൻ പുച്ഛത്തോടെ അവളെ നോക്കി, കസേര നീക്കി പുറത്തേയ്ക്കു നടന്നു...""പ്ലീസ്സ്..പ്ലീസ്സ്'' അവളുടെ ശബ്ദം പൊടുന്നനെ നിസ്സഹായമായി.. അവൾ എന്റെ കയ്യിൽ കയറിപ്പിടിച്ചു.""പോവല്ലെ പ്ലീസ്സ്'' അവളുടെ കണ്ണുകൾ തുളുമ്പിയിറങ്ങി.. മുഖം പൊത്തി അവൾ വിമ്മിക്കരഞ്ഞു...

കോളേജിലെ സ്ഥിരം പ്രശ്‌നക്കാരി, ഫെമിനിസ്റ്റ് തീപ്പൊരി, ആരെയും ഭയമില്ലാത്തവൾ. അവൾ കരഞ്ഞു കൊണ്ടേയിരുന്നു...
ഹോസ്റ്റൽ വാർഡനും പ്രിൻസിപ്പലുമായുള്ള പ്രശ്‌നങ്ങൾ അതിന്റെ ഏറ്റവും മാരകമായ രൂപത്തിലായിരുന്നു. നാടക പരിശീലനത്തിനു ശനി, ഞായർ ഹോസ്റ്റലിനു വെളിയിൽ വിടാനാകില്ലെന്നു പറഞ്ഞതിനു വാർഡനുമായും പ്രിൻസിപ്പലുമായും വഴക്കടിച്ചവൾ. ആരെയും ഒരധികാരത്തെയും ഭയമില്ലാത്ത ഉഗ്രരൂപിണിയായ മീനാ ഹാരിസ്, സ്വന്തം കണ്ണീരുപ്പു കലർത്തി പതം പറയുന്നു.""നാൻ ഒണ്ണുമെ പണ്ണലെ.. ഒണ്ണുമെ പണ്ണലെ എന്നൊടെ കാതൽ നിജം താൻ.''""പക്ഷെ അലിക്കാക്കയുടെ കുടുംബത്തിലു കേറി പ്രശ്‌നണ്ടാക്കിട്ടല്ല അത് ചെയ്യണ്ടത്. ഞാൻ മീനേച്ചിയോട് യോജിക്കുന്നില്ല. ഭയങ്കര അൺ എത്തിക്കലാണ്.''""തെരിയൂടി.. എനക്ക് തെര്യും.. എന്നാലെ മുടിയലെ.'' അവളുടെ മുഖം കണ്ണീർ നനഞ്ഞു വാടിപ്പോയി. വികാരം വരുമ്പോൾ എന്നെത്തെയും പോലെ തൂത്തുക്കുടിത്തമിഴിൽ അവൾ പതം പറഞ്ഞു. ""നിങ്ങൾ അലിക്കാക്കയുടെ മരണമാണ് ആഗ്രഹിക്കുന്നത്. ഇത്ര സമ്മർദ്ദം അദ്ദേഹം താങ്ങുമെന്നെനിക്ക് തോന്നുന്നില്ല. നിങ്ങടെ സ്‌നേഹം സത്യമാണെങ്കിൽ ആ കുടുംബത്തെ ദ്രോഹിക്കരുത്. അത് പാപമാണ്''

ഞങ്ങൾ സംസാരിച്ചു കൊണ്ടെയിരുന്നു... മണിക്കൂറുകളോളം... ആളുകൾ വാതിൽ തുറക്കുമ്പോൾ ചൂടുള്ള കടൽക്കാറ്റ് അകത്തേയ്ക്കു തെള്ളി വന്നു. അസ്തമയസമയമാകാനായിട്ടും മീനവേനൽ കടൽത്തിളക്കി മണൽത്തിളക്കി മനുഷ്യാരത്തെ കടന്നു വിയർപ്പായും പുഴുക്കമായും ചുറ്റിത്തിരിഞ്ഞു. സന്ധ്യാകാലാകാശത്തിന്റെ ഓറഞ്ചല്ലികൾ വിടർത്തിയ ഇരുട്ടിന്റെ ആകാശക്കമ്പളം നോക്കി ഞങ്ങളിരുന്നു.. നക്ഷത്രങ്ങൾ വിളറിയുദിച്ചു. ചന്ദ്രന്റെ പ്രകാശമാകട്ടെ വിഷാദനീലയിൽ തളർന്നു നിന്നു.

""എന്തു പറയുന്നു. നിങ്ങൾക്കിതാണ് ചേച്ചി ലാഭം. അല്ലെങ്കിൽ നിങ്ങളെയവർ ഡിസ്മിസ്സ് ചെയ്യും. ആലോചിച്ച് നോക്കൂ. ഇതിപ്പോൾ കോളേജ് ട്രാൻസ്‌ഫർ കിട്ടും നഗരത്തിലെ പ്രശസ്തമായ പെൺ കോളെജ്. ഇത് അവസാനത്തെ സമവായമാണ്.''
പടികളിറങ്ങുമ്പോൾ അവളെന്റെ കൈകൾ അമർത്തിപ്പിടിച്ചു.. അവൾക്കു മുമ്പിൽ പടികളില്ല ഇറക്കങ്ങളില്ല പ്രതിസന്ധമായ കയറ്റങ്ങൾ മാത്രം...
കാറിൽ നിന്നിറങ്ങുമ്പോൾ ഞാൻ വീണ്ടും ചോദിച്ചു.""എന്തു തീരുമാനിച്ചു? ഓപ്ഷൻ വൺ? ഓർ റ്റു?''
അവളൊന്നും പറഞ്ഞില്ല. വെറുതെ കൈവീശി. മൊഫ്യൂസിൽ സ്റ്റാൻഡിന്റെ മുമ്പിൽ ഒരു മിനുട്ട് നേരം കൂടി അവളുടെ ഹ്യുണ്ടായ് സാന്റ്രോ നിന്നു. പിന്നെ ചില്ലുകൾ കയറിപ്പോയി. അവൾ വണ്ടിയോടിച്ച് അകന്നു പോയി.

അതിനു ശേഷം വലിയ അവധി. അതുകഴിഞ്ഞു വന്നപ്പോൾ മീനാ ഹാരിസ് ഇല്ല. കോളേജിൽ അലിക്കാക്കായുടെ ഡിപ്പാർട്‌മെന്റിലേയ്ക്ക് ആരോറൂട്ട് ബിസ്‌കറ്റുമായ്, ബ്രിട്ടിഷ് ആക്‌സെന്റിൽ സംസാരിച്ച് വരുന്ന ആ പെൺകുട്ടിയില്ല. അവളെ ഡിസ്മിസ്സ് ചെയ്യുമെന്ന ഭീഷണി ഏറ്റു. അവൾ ട്രാൻസ്‌ഫർ വാങ്ങി നഗരത്തിലെ കന്യാസ്ത്രീകളുടെ കോളേജിലേയ്ക്ക് പോയി.

പിന്നീട് ഒരു ബി സോണിനും ഞാനവളെ കണ്ടില്ല. ഇംഗ്ലീഷ് പ്രസംഗമോ പ്രബന്ധമോ നാടകമോ ഒന്നിലും അവളില്ലായിരുന്നു. പത്രങ്ങളിലെ ഇന്റർ കോളിജിയെറ്റ് മത്സരങ്ങളിൽ, വാർത്തകളിൽ നിന്നെല്ലാം മീനാ ഹാരിസ് അപ്രത്യക്ഷയായി.

ക്രമേണ മീനാ ഹാരിസിനെ ഞാൻ മറന്നു... ഒരിക്കലും ഒരിക്കലും ഞാനോ റഹദയോ അലിക്കാക്കയോ മീനാ ഹാരിസ് എന്ന പേരുച്ചരിച്ചില്ല. അതിനു ധൈര്യം ആർക്കും വന്നില്ല എന്നതാണ് വാസ്തവം... കഷ്ടി 18 വയസ്സുള്ള മീനാ ഹാരിസിനെ 35 കാരനായ അലിക്കാക്ക ഭയത്തോടെ മാത്രമായിരിക്കണം ഓർത്തിരുന്നത്. റുബീനാത്തയുടെ പരാതികളും പ്രശ്‌നങ്ങളും അവസാനിച്ചു... അവിലിടിയുമ്മയുടെ മകൻ സൈദലവിയ്ക്ക് കിട്ടിയിരുന്ന വിക്‌റ്റോറിയാ സീക്രെറ്റ് മണമുള്ള അലൻ സോളി ഷർട്ടുകൾ കിട്ടാതെയായി.......
ഒരു പ്രേമത്തെ ഞങ്ങളെല്ലാരും കൂടി കൊന്നു...
ഒരു പെൺകുട്ടിയെ എന്ന് പിന്നീട് മനസ്സിലായി....

മദിരാസ്സപട്ടണം എയർപോർട്ട്

മദ്രാസ്​ യൂണിവേഴ്സി​റ്റിയിലെ പ്രസംഗം കഴിഞ്ഞുള്ള മടക്കം.
ആദ്യം 2 മണിക്കൂർ പിന്നെ മൂന്ന് മണിക്കൂർ.
വിമാനം നേരം വൈകിപ്പറന്നു കൊണ്ടേയിരുന്നു.
എനിക്കാ കാത്തിരിപ്പ് വിരസമായില്ല. ഞാൻ വർഷങ്ങൾക്ക് ശേഷം അലിക്കാക്കയെ കണ്ടു. ഇടയ്‌ക്കൊക്കെ വല്ലപ്പോഴും കണ്ടിരുന്നു. റഹദ സൗദിയിലായതിനാൽ പിന്നീട് കണ്ടിട്ടേ ഇല്ല. പ്രീഡിഗ്രിക്കാലത്തെ സുഹൃത്തുക്കൾ വളരെ കുറച്ചു പേരെ മാത്രമേ എനിക്ക് പിന്നീട് കാണാൻ കഴിഞ്ഞിട്ടുള്ളു. അതിൽ ഒരിക്കലും കാണാതെ പോയ ഒരുവളാണ് റഹദ. അലിക്കാക്കയും ഞാനും ഒരുപാട് സംസാരിച്ചു. വിശേഷങ്ങൾ വീട്ടിലെ, നാട്ടിലെ, യൂനിവേസിറ്റിയിലെ. കഥകളെ പറ്റി, എഴുത്ത്, നിലപാട്, പുതിയ നോവൽ, പി.എച്ച്.ഡി. അഞ്ച് മണിക്കൂർ നേരം വർത്തമാനം പറഞ്ഞു പറഞ്ഞു ഞങ്ങളിരുന്നു. ഒടുവിലെപ്പോഴോ ഞാൻ അലിക്കാക്കയോട് മീനാ ഹാരിസിനെ പറ്റി ചോദിച്ചു...

""ഏയ് പാവം. ഒരിക്കൽ പോലും വിളിക്കുകയോ കത്തയക്കുകയോ ഉണ്ടായില്ല.'' അലിക്കാക്ക വിഷാദപൂർവ്വം ചിരിച്ചു...""എന്തേയ് സങ്കടായാ?'' ഞാൻ ചിരിച്ചു..""അള്ള.. ഒരിക്കലുമില്ല. എനിക്കൊരു വലിയ ആശ്വാസമാണ് ഉണ്ടായത്. നിനക്കറിയാലോ. വളരെ യാഥാസ്ഥിതികമായ ഒരു കോളേജാണ് നമ്മടേത്. എനിക്കാണെൽ അത്യാവശ്യത്തിന് ശത്രുക്കളുമുണ്ട്. ഉയ്യോ സിസ്റ്റർ സഹായിച്ചത് കൊണ്ട് രക്ഷപ്പെട്ടു. അവൾ പോയില്ലായിരുന്നെങ്കിൽ പ്രശ്‌നം വഷളായേനെ. കോളേജിലു മാത്രമല്ല. വീട്ടിലും.'' അലിക്കാക്ക പഴയ ഓർമ്മയിൽ അസ്വസ്ഥമായ്. ""പാവമായിപ്പോയി. എനിക്കന്ന് അത്ര പ്രെഷറാരുന്നു. അതാണ് അവളെ പറഞ്ഞയപ്പിച്ചത്. അതാണ് കഷ്ട്മായത്.''
ഓഹ് അപ്പോൾ അലിക്കാക്കയും എല്ലാം അറിഞ്ഞിരിക്കുന്നു...

""പാവം. വല്ലാത്ത കഷ്ടം തന്നെ'' ഞാനും മീനാ ഹാരിസിന്റെ കാര്യമോർത്ത് സങ്കടപ്പെട്ടു.""ശരിയാ. ഹൈദരാബാദ് എയർപോർട്ടീന്നാ ഞാനവളെ അവസാനം കണ്ടത് 10 കൊല്ലായിണ്ടാവും. അന്നും പക്ഷെ വല്ല്യ സീനുണ്ടാക്കി. ഞാനൊറ്റയ്ക്കായോണ്ടും തെലുങ്കർക്ക് മലയാളം അറിയാത്തതോണ്ടും രക്ഷപ്പെട്ടു. അവള് ഇഫ്‌ലുല് എന്റ്രൻസ്സ് എഴുതാൻ വന്നതാ. നമ്മടെ കോളേജിലെ റാങ്ക് പ്രതീക്ഷയായിരുന്നില്ലെ മീന. പക്ഷെ അതൊക്കെ പോയി.''""എന്താ സീനുണ്ടാക്കിയെ?'' ""അതോ എന്നെക്കണ്ടതും ഓടി വന്നു കാലിൽ വീണു. ഭയങ്കരകരച്ചിലും. സോറി സോറി എന്നും പറഞ്ഞിട്ടാണ് കരയണെ. ഞാൻ വല്ലാണ്ടായിപ്പോയി.''

മീനാ ഹാരിസിന്റെ നിശബ്ദതയുടെ കഥ കേൾക്കെ എന്റെ ഹൃദയവും അലിഞ്ഞു. നഗരത്തിലെ പുതിയ കോളേജിൽ വന്നു ചേർന്ന രണ്ടാമത്തെ മാസം മാവൂർ റോഡിലെ ചെരുപ്പുകട നടത്തുന്നവനുമായി മീനാ ഹാരിസ് പ്രേമത്തിലായി. ഡിഗ്രി പൂർത്തിയാവും മുമ്പെ അവനെത്തന്നെ കല്യാണവും കഴിച്ചു. അവൻ പക്ഷെ വളരെ സൂത്രക്കാരനായ കുറുക്കനായിരുന്നു. മീനയുടെ അബ്ബുവിന്റെ സ്വർണ്ണക്കടയുടെ കോഴിക്കോട് ബ്രാഞ്ച് നടത്തിപ്പൊട്ടിച്ച് കയ്യിൽ കൊടുത്തു.""മദ്യവും മയക്കുമരുന്നുമുള്ള ഒരു കച്ചട. അവളുടെ പഠിത്തം പോയില്ലെ? ഞാനൊന്നുകൂടി ക്ഷമിച്ച് നിന്നാൽ മതിയായിരുന്നു. നമ്മടെ കോളേജിന്നവളു റാങ്ക് വാങ്ങിയേനെ. സിവിൽ സർവീസ്​ ക്ലിയറീതെനെ. ഇതിപ്പോ പാവത്തിന്റെ കരിയറൂ പോയി. ജീവിതോം തുലഞ്ഞു. മാത്രല്ല. എന്നോട് പറഞ്ഞ ഒരു കാര്യാണ് ഭയങ്കര സങ്കടം. എന്നെ മറക്കാൻ കഴ്യാഞ്ഞാണെത്രെ മറ്റെ ചെക്കന്റെ പ്രേമത്തിലു പെട്ടത്. കേട്ടപ്പോ സങ്കടം തോന്നി. ഡിവൊർസ് ചെയ്തുന്നാ പറഞ്ഞെ. ആർക്കറിയാം. എവിടാണെന്ന്?''
ഞാൻ അലിക്കാക്കയുടെ മുഖത്തേയ്ക്കു നോക്കി. അലിക്കാക്ക ഒന്നും അറിഞ്ഞില്ലെ എന്നു ഞാൻ ശങ്കിച്ചു.""ചെലപ്പം പി.എച്ച്.ഡിയൊക്കെ ചെയ്തുണ്ടാവും. വാശിക്കാരിയാണ്. ഒരു കോൾ ഞാൻ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇതു വരെ അതുണ്ടായില്ല.'' അലിക്കാക്ക എന്തോ ഓർത്തു തല വെട്ടിച്ചു.
ദൈവമേ മീനാ ഹാരിസിനെ പറ്റി ഒന്നും അറിയില്ലാ.. ഞാൻ നിശബ്ദയായി.

""ഇന്ദുവായിട്ട് കോണ്ടാക്റ്റ് ഉണ്ടോ?'' ""ഏയ്യ് എവടന്ന്. അന്ന് സീക്യൂനിന്ന് കണ്ടതിൽ പിന്നെ ഒന്നുമില്ല.'' ""എവിടാന്നറിയോ.''""മ് അതറിയാം.'' എന്റെ നെഞ്ച് വിങ്ങിപ്പോയി. ഞാങ്കൂടി അവളെ കോളെജ് മാറാൻ സമ്മർദ്ദപ്പെടുത്തിയല്ലോ എന്ന ഓർമ്മ ദുസ്സഹമായി.""എവിടെയാ?''""മ്മ്ഹ്‌മ് ഇവടെ ചെന്നെയിൽ ദാവൂദി ബൊറ ഖബറിസ്ഥാനിൽ.. അവൾ മരിച്ചിട്ട് 7-8 കൊല്ലായി അലിക്കാക്കാ.'' ഞാൻ അസ്വസ്ഥതയോടെ തല വെട്ടിച്ചു.""ഒന്നും അറിയില്ലെ?'' ""ഇല്ല.. ഇല്ല''
ആ പത്രത്തിന്റെ കട്ടിങ്ങുകൾ ഞാനെന്റെ ഡയറിയിൽ ഏറെക്കാലം സൂക്ഷിച്ചിരുന്നു. ആ ഖബറിസ്ഥാന്റെ പേരും എനിക്ക് ഹൃദിസ്ഥമായിരുന്നു. ഞാനാ കഥ പറഞ്ഞു.. മീനാ ഹാരിസ് എന്ന സുന്ദരിയായ പെൺകുട്ടിയുടെ ദുരന്തകഥ...

അവളുടെ കഥ

ആദ്യവിവാഹം തകർന്നതിൽ മീനയ്ക്ക് തെല്ലും പ്രശ്‌നമില്ലായിരുന്നു.
വലിയ ഭാരം, ബാധ്യത തലയിൽ നിന്നൊഴിഞ്ഞു അത്രതന്നെ.
അവനുമായുള്ള അവസാനത്തെ വഴക്കിൽ തല്ലിയലച്ച് വീണ് നാലുമാസഗർഭം കലങ്ങിപ്പൊയതിനാൽ പിന്നെ അത്തരം ബാധ്യതകളും ഇല്ലാതായി. ഇഫ്‌ളുവിലെ എന്റെ ബാച്ചുകാരിയായ രേഷ്മ പറഞ്ഞ വിവരങ്ങളാണത്. അവളുടെ അബ്ബു മരിച്ചു പോയതിനു ശേഷമാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. കച്ചവടവും ധനകാര്യവും മുഴുവനായി അവൻ ഏറ്റെടുത്തു. അവനും അവന്റെ വീട്ടുകാരും കൂടി തീരുമാനിക്കുന്നു, നടത്തുന്നു. ഏതായാലും ആ ബന്ധം അവസാനിച്ചതോടെ ജീവിതത്തിൽ സമാധാനമുണ്ടായി. അവൾ വീണ്ടും പഠിത്തം തുടർന്നു..

ഹൈദരാബാദിലെ ജീവിതത്തിനിടയിൽ അവൾ രഘുവിനെ കണ്ടു മുട്ടിയതും പഠനശേഷം അവർ വിവാഹം ചെയ്തതും ചെന്നെയിൽ അഹ്ലാദ ജീവിതം നയിച്ചതുമൊക്കെ ഞാനറിഞ്ഞു. പ്രശസ്തയായ ഡബ്ബിങ് ആർട്ടിസ്റ്റായിരുന്നു രഘുവിന്റെ അമ്മ സ്വർണലത. അവരും അവരുടെ അമ്മയും രഘുവും മീനയും സന്തോഷകരമായി ചെന്നെയിൽ ജീവിക്കുന്നു. രേഷ്മയുടെ കഥ അവിടെ തീർന്നു... മീനാ ഹാരിസ് സമാധാനമായി ജീവിക്കുന്നുവെന്ന് ഞാനും ആശ്വസിച്ചു...

പിന്നെയും നാളുകൾ കഴിഞ്ഞ് മാതൃഭൂമിയിലെ ഒന്നാം പേജിൽ നാലു കൊലപാതകികളുടെ പടം കൊടുത്തത് കണ്ടു. രണ്ടു പേർ മുഖം പൊത്തി നിന്നു....""ചെന്നെയിലെ കൊലപാതകം, കേബിൾപ്പണിക്കാർ അറസ്റ്റിൽ''
വാർത്തകളിൽ എനിക്ക് കൗതുകമേ ഉണ്ടായിരുന്നില്ല. തലക്കെട്ടിൽ തീരും വായന. ഞാനത്തരം വാർത്തകൾക്കുള്ളിലേയ്ക്കു പോയതേയില്ല. പതിവുപടി തലക്കെട്ടിൽ വെച്ചു തന്നെ വാർത്ത നിർത്തി. അമ്മയാണ്​ ഉച്ചയ്ക്ക് കാണിച്ചു തന്നത്... നാലാം പേജിലെ ഫോട്ടോ. മീനാ ഹാരിസും ഭർത്തൃമാതാവിന്റെ വൃദ്ധയായ അമ്മയും ചെന്നെയിൽ കൊല ചെയ്യപ്പെട്ട വാർത്ത.

""ആറു ദെവസായിറ്റ് മിസ്സിങ്ങാരുന്നു. ഈകുട്ടി 9 മാസം ഗർഭിണിയാത്രെ. അയ്യോ ദൈവമേ...'' ഞാൻ വാർത്ത വായിച്ചു... ഹൃദയം തകരുന്ന വാർത്ത.
പത്രങ്ങൾ പഴയത് എടുത്തു ഓരോന്നായി വായിച്ചു.
ഭാര്യയെ ഹോസ്പിറ്റലിൽ അഡ്മിറ്റു ചെയ്യാനായി ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ പോയതാണ് രഘുവും അമ്മയും... സ്വർണ്ണാഭരണത്തിനായി വീട്ടുടമസ്ഥന്റെ ഭാര്യയേയും മുത്തശ്ശിയേയും കൊന്നു... കേബിൾ പണിക്കാർ നാലു പേരുടെയും വിശദ വാർത്തകൾ... ദൂരദർശനിൽ വാർത്ത.

""സ്വർണ്ണം ഊരിക്കൊടുക്കാൻ പറഞ്ഞപ്പോ മീന തരൂലാന്നു പറഞ്ഞൂത്രെ. ​​​​​​​അത് പിന്നെ പിടിവലിയും ആയി. എന്തു പറയാനാ അവസാനം അവളെ കുത്തിക്കൊന്നു. ആ വയസ്സായ മുത്തശ്ശീനെം. എന്നിട്ട് ബോഡി കക്കൂസ്സ് കുഴിയിൽ ഒളിപ്പിച്ചു.'' അമ്മ പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ടു.""ധൈര്യം അതാണവളെ അപകടത്തിലാക്കിയത്. ഊരിക്കൊടുത്താ മത്യാരുന്നു. ജീവനെങ്കിലും കിട്ടേരുന്നു.''
അമ്മ പറഞ്ഞ വാക്കുകൾ ഞാനും വൃഥാ ആവർത്തിച്ചു.

""ധൈര്യം, അതാണ് മീനയുടെ ഏറ്റവും വലിയ പോരായ്മ''
അലിക്കാക്കയുടെ കണ്ണുകളിൽ നിന്നും ജലം ഉറവപൊട്ടി. അദ്ദേഹം കരയുന്നത് ഞാൻ കണ്ടു.. ""ഞാനറിഞ്ഞില്ല... ആരും പറഞ്ഞില്ല... വേണ്ടിയിരുന്നില്ല. ഞാൻ പി.ഡി.എഫിനു പോയാൽ മതിയായിരുന്നു. അവളു പഠിച്ച് റാങ്ക് വാങ്ങ്യെനെ. സിവിൽ സർവീസും എഴുതിയേനെ.'' അഗാധമായ ദുഃഖത്താൽ അദ്ദേഹം വിതുമ്പി....""എനിക്ക് നിങ്ങളെ അനുസരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷെ എനിക്ക് വേണച്ചാൽ നിങ്ങളെ പ്രേമിക്കാൻ പറ്റും...'' അവളുടെ വാക്കുകൾ എനിക്കു പൊടുന്നനെ ഓർമ്മ വന്നു...
ഫ്‌ളൈറ്റ് ബോഡിങ്ങിന്​ സമയമായെന്ന അറിയിപ്പു വന്നു. ഞാനും അലിക്കാക്കയും രണ്ട് വ്യത്യസ്ത ദിശകളിലേയ്ക്ക് നടന്നു...യാത്ര പറഞ്ഞില്ല.. കൈകൾ കൊടുത്തു. അവയ്ക്കു തണുപ്പായിരുന്നു....
വിമാനമുയർന്നു...താഴെക്കാഴ്ചകളിൽ ദാവൂദി ബോറ ഖബറിസ്ഥാൻ കണ്ടു... കിൽപ്പോക്ക് സെമിത്തേരി കണ്ടു. മദ്രാസ് വാർ സെമിത്തേരി കണ്ടു...
അലിക്കാക്കയും കണ്ടിരിക്കണം. മീനാ ഹാരിസ് ഉറങ്ങുന്ന മണ്ണ്...

ഇത്രയേ ഉള്ളു
ഇത്രയേ ഉള്ളു...
മീനയും ഞാനും എല്ലാരും...
ഞാൻ ഹൃദയത്തെ ശാന്തമാക്കാൻ ശ്രമിച്ചു...
വിക്‌റ്റോറിയ സീക്രെട്ടുപോലൊരു സുഗന്ധദ്രവ്യത്തിന്റെ ഗന്ധം എയർക്രാഫ്റ്റിൽ നിറഞ്ഞു... മീനയുടെ പ്രേമഗന്ധം... അതോ മരണഗന്ധമോ? ▮

(തുടരും)


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments