ചിത്രീകരണം: ദേവപ്രകാശ്

ഞാൻ മാത്രമല്ലാത്ത ഞാൻ

​​​​​​​അശു

ഒന്ന്

ർമയിൽ നിന്നുള്ള വീണ്ടെടുപ്പുകളിൽ ഏറെയും വേദനയുണ്ടാക്കുന്നതാണ്. "വേദനിക്കാൻ മാത്രം എന്ത്?' എന്ന ചോദ്യത്തിന് യുക്തിവിചാരത്തിന്റെ വഴിയിലൂടെ പോയാൽ ഉത്തരം കിട്ടണമെന്നില്ല. ജീവിതത്തിൽ ഇനിയൊരിക്കലും തിരിച്ചുകിട്ടാത്തതോ തിരുത്തലുകൾ സാധ്യമല്ലാത്തതോ ആയ അനുഭവങ്ങളാണ് ഓർമയിൽ തിരികെയെത്താൻ തിരക്കു കൂട്ടുക. അവയോരോന്നും വേദനയുടെ ഉറവയായിത്തീരുന്നത് അതുകൊണ്ടാകാം. എന്തോ, അതിനപ്പുറം പോകാൻ മനസ്സ് സമ്മതിക്കുന്നില്ല.

മൂന്ന് നാല് വയസ്സുള്ളപ്പോഴത്തെ എന്നെ എനിക്ക് ഏതാണ്ട് ശരിയായിത്തന്നെ ഓർക്കാനാവുന്നുണ്ട്. ഓടാനും ചാടാനും അമ്മമ്മയോട് ഓരോന്നൊക്കെ ആവശ്യപ്പെട്ട് ബഹളം വെക്കാനും നല്ല മിടുക്കുണ്ടായിരുന്നെങ്കിലും ഞാൻ വെറുമൊരശുവായിരുന്നു. ഒറ്റക്കാഴ്ചയിൽ ബലവും ആരോഗ്യവും കുറഞ്ഞ മെലിഞ്ഞ ഒരു ശരീരത്തിന്റെ ഉടമ. വളരുന്തോറും ഈ ആരോഗ്യമില്ലായ്മയ്ക്കു പുറമെ ഓജസ്സിന്റെയും പ്രസാദത്തിന്റെയും ഇല്ലായ്മ കൂടി എന്നെ ബാധിച്ചു. തനിച്ചായിപ്പോവുന്ന സന്ദർഭങ്ങളിലെല്ലാം ഞാൻ തികച്ചും വിഷാദവാനായി. അപരിചിതരുടെ മുന്നിലെത്തുമ്പോഴെല്ലാം വല്ലാത്തൊരു സങ്കോചം എന്നെ ബാധിച്ചു. സഹതപിക്കാൻ കഴിവുള്ളവർ എന്നെ നോക്കി "പാവം' എന്നു പറഞ്ഞിട്ടുണ്ടാവും. അല്ലാത്തവർ "ഒന്നിനും കൊള്ളാത്ത ഒരു ജീവി' എന്ന അവജ്ഞയോടെയാവാം എന്നെ കണ്ടിരിക്കുക. മാടായി ഹൈസ്‌കൂളിൽ അൽപകാലം മാത്രം ഉണ്ടായിരുന്ന സ്‌നേഹസമ്പന്നനായ ഒരധ്യാപകൻ ഞാൻ ഒമ്പതാം ക്ലാസിലായിരുന്നപ്പോൾ ഒരു ദിവസം എന്നോട് പറഞ്ഞു: "ഇങ്ങനെയായാൽ ഒട്ടും ശരിയാവൂല്ല കേട്ടോ. ഒരു കൊല്ലം കൂടി കഴിഞ്ഞാൽ കോളേജിലൊക്കെ പോവേണ്ടതല്ലേ. തടിയൊക്കെ മെച്ചപ്പെടുത്തണം. ആകെക്കൂടി ഒന്നുഷാറാവണം.'

മാഷ് നിർദ്ദേശിച്ചതുപോലെ എനിക്ക് തടി നന്നാക്കാനോ ഉഷാറാവാനോ കഴിഞ്ഞില്ല. ഞാൻ രൂപത്തിലും പ്രകൃതത്തിലും ഉൾക്കരുത്തില്ലാവനെന്ന പ്രതീതിയുണ്ടാക്കുന്നവനായിത്തന്നെ തുടർന്നു. അമ്പത്തഞ്ച് വയസ്സ് കഴിഞ്ഞതിൽപ്പിന്നെയാവണം അതിന് ചെറിയൊരു മാറ്റം വന്നു. പക്ഷേ, ആത്മവിശ്വാസമില്ലായ്കയുടെ അടയാളങ്ങൾ എന്റെ മുഖത്ത് പിന്നെയും തെളിഞ്ഞു നിന്നു. അതുകാരണം എത്രയോ പേർക്ക് എന്നോട് മോശമായി പെരുമാറുന്നതിന്റെ ആനന്ദം അനായാസമായി അനുഭവിക്കാൻ കഴിഞ്ഞു. അവരിൽ പല തൊഴിൽ മേഖലകളിൽ നിന്നുള്ളവരുണ്ടായിരുന്നു. പല രാഷ്ട്രീയാഭിപ്രായക്കാരുണ്ടായിരുന്നു. ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരും നാലാം ക്ലാസിനപ്പുറം പോവാത്തവരും ഉണ്ടായിരുന്നു. പാവപ്പെട്ട തൊഴിലാളികളും അതിസമ്പന്നരും ഉണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരുമുണ്ടായിരുന്നു. ജട കെട്ടിയ മുടിയും മുഷിഞ്ഞുനാറുന്ന തുണിയുമായി എല്ലാ വീടിനു മുന്നിലുമെത്തി "ബാപ്പു കാച്ചി, ബാപ്പുകാച്ചി' എന്ന് ഏതോ ഭാഷയിൽ ഉരുവിട്ട് അന്നന്നത്തെ അന്നം ഒരു കിണ്ണത്തിൽ സ്വീകരിച്ച് തന്റെ വാസസ്ഥലമായ ആലിൻ ചുവട്ടിലേക്ക് തിരിച്ചുപോയി കിടന്നുറങ്ങുകയും സന്ധ്യയോടെ എഴുന്നേറ്റിരുന്ന്, തെലുങ്ക് എന്ന് നാട്ടിലെ ചില ബഹുഭാഷാജ്ഞാനികൾ ഉറപ്പിച്ചു പറഞ്ഞ ഭാഷയിൽ അതിമനോഹരമായി പാടുകയും ചെയ്യുന്ന "ബാപ്പു കാച്ചി' എന്ന സ്ത്രീവരെ എന്നെ കല്ലെടുത്തെറിഞ്ഞിട്ടുണ്ട്. താൻ ഒരു നിരുപദ്രവിയാണ്, പ്രതികൂല സാഹചര്യങ്ങളിൽ അതിജീവിക്കാനുള്ള ശേഷിയും സാമർത്ഥ്യവുമില്ലാത്തവനാണ് എന്നൊക്കെ ശരീരം കൊണ്ട് മാലോകരോട് വിളിച്ചു പറയുന്ന ഏതൊരാൾക്കും ഈ ലോകത്തിൽ നിന്ന് നല്ല അനുഭവങ്ങൾക്കുള്ള സാധ്യത നന്നേ കുറവായിരിക്കും.
അനാരോഗ്യവും നിരുന്മേഷവും അധൈര്യവും ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നെങ്കിലും ഞാൻ മറ്റുള്ളവരിൽ നിന്ന് അകന്നുമാറി ഏകാകിയായി കഴിയാൻ താൽപര്യപ്പെടുന്ന കൂട്ടത്തിലായിരുന്നില്ല.

കൂട്ടുകാരോടൊ-ത്തായിരിക്കുമ്പോഴാണ് കുഞ്ഞുന്നാൾ തൊട്ടേ ഞാൻ ഏറ്റവുമധികം സന്തോഷിച്ചത്. എൽ.പി. സ്‌കൂളിലായിരുന്നപ്പോഴും ഏഴാം ക്ലാസ് വരെയും എന്റെ പ്രകൃതം അതായിരുന്നു. കൂട്ടുകൂടി നടക്കുന്നതിനെ ഞാൻ വല്ലാതെ ഇഷ്ടപ്പെട്ടു. പല സുഹൃത്തുക്കളെയും ഗാഢമായി സ്‌നേഹിച്ചു. പെൺകുട്ടികളുമായും എനിക്ക് നല്ല ബന്ധമായിരുന്നു. വിശേഷിച്ചും എൽ.പി.സ്‌കൂൾ കാലത്ത്. അതുകഴിഞ്ഞപ്പോൾ അതിന് തുടർച്ച സാധിച്ചില്ല.
ആൺകുട്ടികളുമായുള്ള എന്റെ സൗഹൃദം വളരെ സജീവമായിരുന്നു. അവരെ സന്തോഷിപ്പിക്കാൻ എന്തെന്തൊക്കെ ചെയ്യണം എന്ന ആലോചനയിലായിരുന്നു മിക്കപ്പോഴും ഞാൻ. അങ്ങനെയാണ് നിത്യവുമെന്നോണം കണ്ടുമുട്ടുന്ന പല തരക്കാരായ മനുഷ്യരെ അഭിനയിച്ചു കാണിക്കുന്ന വിദ്യയിൽ ഞാൻ എത്തിയത്.

എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് സ്‌കൂൾ വിട്ട ഉടൻ ഞാൻ വീട്ടിൽ ഓടിയെത്തി ഊണുകഴിച്ച് എത്രയും വേഗം സ്‌കൂളിൽ തിരിച്ചെത്തും. പിന്നെ അഞ്ചെട്ട് സുഹൃത്തുക്കളെയും കൂട്ടി മാടായിപ്പാറയിലെ ഇൻസ്‌പെക്ഷൻ ബംഗ്ലാവിന്റെ ഭാഗത്തേക്ക്. അല്ലെങ്കിൽ സ്‌കൂളിനു മുന്നിലെ റോഡിനപ്പുറം കിഴക്ക് ഭാഗത്തുള്ള പാറയുടെ ഏതെങ്കിലും ചെരിവിലെ പറങ്കിമാവിൻ ചുവട്ടിലേക്ക് ചെല്ലും. അവിടെ വെച്ച് അവരെ ഞാൻ പലതും അഭിനയിച്ചു കാണിക്കും. പല ജീവിതരംഗങ്ങളും ഞാൻ സങ്കൽപിച്ചുണ്ടാക്കും. അപ്പപ്പോൾ മനസ്സിൽ വരുന്നത് സംഭാഷണമായി പറയും. ചിലപ്പോൾ മോണോആക്ട് രീതിയിൽ ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഏഴാം ക്ലാസ് കഴിയും വരെ ഈ പതിവ് ഞാൻ തുടർന്നു. പല പല നാടുകളിൽ തെണ്ടിത്തിരിഞ്ഞെത്തുന്ന സ്വാമി, കുരങ്ങിനെ കളിപ്പിക്കാൻ കൊണ്ടു വരുന്ന കുറവൻ, കള്ള് കുടിച്ചുവന്ന് വീട്ടിലെ ചട്ടിയും കലവും പുറത്തേക്ക് വലിച്ചെറിയുന്നവൻ, "ഓർമയും കതയു'മില്ലാതെ ആരെയൊക്കെയോ എന്തിനെന്നില്ലാതെ വഴക്ക് പറയുന്ന വയസ്സൻ അങ്ങനെ പലരും ഹാസ്യകഥാപാത്രങ്ങളായി എന്നിലൂടെ അവതരിച്ചു. എന്റെ സുഹൃത്തുക്കളുടെ പൊട്ടിച്ചിരികളും കൂട്ടിച്ചേർപ്പുകളും എന്നെ എത്രയെന്നില്ലാതെ ആഹ്ലാദിപ്പിച്ചു.

രണ്ട്

നാടകാന്തം

ല്പായുസ്സായിരുന്നു എന്റെ അഭിനയജീവിതം. ഏഴ് കഴിഞ്ഞ് എട്ടാം ക്ലാസിലെത്തിയതോടെ അത് അവസാനിച്ചു. പല കാരണങ്ങൾ കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അഭിനയം, മോണോആക്ട് ആയാലും അല്ലെങ്കിലും, അത് ഒട്ടും എളുപ്പമല്ല എന്നു ഞാൻ മനസ്സിലാക്കി എന്നതുതന്നെ ഒന്നാമത്തെ കാരണം. സ്‌കൂൾ യുവജനോത്സവങ്ങളാണ് അത് എന്നെ കൃത്യമായി ബോധ്യപ്പെടുത്തിയത്. അതിനുപുറമെ, അക്കാലത്ത് നാട്ടിൽ ഇടയ്‌ക്കൊക്കെ എത്തിയിരുന്ന ചില ദരിദ്രനാടകസംഘങ്ങളുടെ നാടകങ്ങളിൽ നിന്ന് നാടകം വളരെ സീരിയസ്സായ ഒരു സംഗതിയാണെന്നും അതിൽ ഹാസ്യം കടന്നു വരുന്ന സന്ദർഭങ്ങളേക്കാൾ പ്രാധാന്യം ദുഃഖഭരിതമായ മുഹൂർത്തങ്ങൾക്കാണെന്നും നേരിട്ട് അനുഭവിച്ചറിയാൻ കഴിഞ്ഞതും എന്നെ തിരിച്ചറിവിലേക്കെത്താൻ സഹായിച്ചിട്ടുണ്ടാവും. പ്രധാന നടൻ സുന്ദരനായ യുവാവായിരിക്കണം, സ്ത്രീകൾ വേണം, വൃദ്ധൻ വേണം, ദുഷ്ടൻ വേണം, മന്ദബുദ്ധിയായ ഒരു കഥാപാത്രമെങ്കിലും വേണം, നാടകത്തിലെ സ്ത്രീയും പുരുഷനും ചേർന്ന് കരുണാർദ്രമായ ശബ്ദത്തിൽ പാട്ട് പാടണം എന്നൊക്കെ ഞാൻ മനസ്സിലാക്കി.(പാട്ട് പാടുന്നത് അഭിനേതാക്കളല്ല, സൈഡ് കർട്ടന്റെ പിന്നിൽ മറഞ്ഞിരിക്കുന്നവരാണെന്ന് പിന്നീടാണ് പിടി കിട്ടിയത്.)

ഞങ്ങളുടെ വീട് നിന്നിരുന്ന എരിപുരത്തുനിന്ന് കുറച്ചകലെയുള്ള മണ്ടൂര് എന്ന സ്ഥലത്താണെന്ന് മങ്ങിയ ഓർമയുണ്ട്, ഒരു ദിവസം ഒരു നാടകം കളിച്ചു. അത് "നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' തന്നെ ആയിരുന്നുവെന്ന് ഇന്ന് ഞാൻ കരുതുന്നു. 1956 അവസാനമോ 57 ആദ്യമോ ആയിരുന്നിരിക്കണം ആ നാടകാവതരണം. നാടകത്തിന്റെ ഒടുവിൽ ചെങ്കൊടി പിടിച്ച്, മുദ്രാവാക്യം വിളിച്ച് കുറച്ചുപേർ വേദിയിൽ നിൽക്കുന്നുണ്ടായിരുന്നു. മൈതാനത്തുള്ള മുഴുവനാളുകളും ഒന്നിച്ചു കയ്യടിച്ചു. ചിലർ ആവേശപൂർവം മുദ്രാവാക്യം ഏറ്റുവിളിച്ചു. നാടകം സംബന്ധിച്ച് ഇത്രയുമേ എനിക്ക് ഓർക്കാനാവുന്നുള്ളൂ. വലിയ ഒരു സമ്മേളനം കഴിഞ്ഞാണ് നാടകം വേദിയിലെത്തിയത്. പ്രസംഗങ്ങൾ കഴിയുന്നതു വരെ ഞാൻ അച്ഛന്റെ കയ്യിൽ തൂങ്ങി മൈതാനിയിൽ അവിടെയും ഇവിടെയുമൊക്കെയായി നടന്നതും ഓർമയിലുണ്ട്.

എട്ടാം ക്ലാസിലെത്തിയതോടെ എന്റെ നാടകാഭിനയം നിന്നുപോയ കാര്യമാണ് ഞാൻ പറഞ്ഞുവന്നത്. അക്കാലത്ത് മാടായി ഹൈസ്‌കൂളിൽ കഴിവുറ്റ കലാകാരന്മാരുടെ ഒരു നിര തന്നെ ഉണ്ടായിരുന്നു. ചന്തു, നാണി എന്നീ മികച്ച പാട്ടുകാർ. ദുഃഖപര്യവസായിയായ ഏകാങ്കനാടകങ്ങളിലൂടെ കാണികളെ കരയിച്ചിരുന്ന മികച്ച നടന്മാർ. പിൽക്കാലത്ത് ഒന്നാംകിട സംസ്‌കൃത പണ്ഡിതൻ, ഇടതുപക്ഷ സാംസ്‌കാരിക വേദികളിലെ ഒരു പ്രധാന സാന്നിധ്യം, കോഴിക്കോട് സർവകലാശാലയിലെ സംസ്‌കൃതവകുപ്പിന്റെ അധ്യക്ഷൻ, ഗ്രന്ഥകാരൻ എന്നീ നിലകളിലൊക്കെ അറിയപ്പെട്ട എൻ.വി.പി. ഉണിത്തിരി അക്കാലത്ത് മാടായി ഹൈസ്‌കൂളിലെ മിന്നുന്ന മോണോആക്ട് താരമായിരുന്നു. ഞാൻ യു.പി.ക്ലാസിലായിരുന്ന കാലത്തു തന്നെയാണ് അദ്ദേഹത്തിന്റെ മോണോ ആക്ട് പ്രകടനങ്ങൾ നടന്നത്.

പാട്ടുകാരും നടീനടന്മാരും നർത്തകികളുമെല്ലാം സ്‌കൂൾ ജീവിതത്തിന്റെ ഏറ്റവും ആകർഷകമായ ഭാഗമായി പരിഗണിക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. ഒരു വർഷത്തെ യുവജനോത്സവത്തിന്റെ സമാപനദിവസം രാത്രി അധ്യാപകർ കൂടി അഭിനയിച്ച് ഇടശ്ശേരിയുടെ"കൂട്ടുകൃഷി' വേദിയിലെത്തിച്ചിരുന്നു. ഡാൻസ്, പാട്ട്, പ്രസംഗം, നാടകം, നൃത്തനാടകം അങ്ങനെ സ്‌കൂൾ മുഴുവൻ തിളച്ചു മറിയുന്ന ദിവസങ്ങളായിരുന്നു യുവജനോത്സവത്തിന്റെ ദിവസങ്ങൾ. സുമുഖനും അരോഗദൃഢഗാത്രനുമായ ഒരു മാഷും അതിസുന്ദരിയായ ഒരു മ്യൂസിക് ടീച്ചറും ഒരു നൃത്തനാടകത്തിൽ ശിവനും പാർവതിയുമായി വേദിയിലെത്തിയത് ഇന്നും എനിക്ക് കണ്മുന്നിലെന്ന പോലെ കാണാനാവുന്നുണ്ട്.

ഞാൻ ഹൈസ്‌കൂൾ ക്ലാസിലെത്തിയപ്പോഴും യുവജനോത്സവം ഉഷാറായി നടക്കുന്നുണ്ടായിരുന്നു. പക്ഷേ, എന്റെ ശ്രദ്ധ അപ്പോഴേക്കും വായനയിലേക്കും എഴുത്തിലേക്കും പൂർണമായി മാറിക്കഴിഞ്ഞിരുന്നു. എഴുത്തിന്റെ ആദ്യകാലവേദികൾ കയ്യെഴുത്ത് മാസികകളായിരുന്നു. പുലരി, ഉദയം, പൂവാടി എന്നൊക്കെയുള്ള പേരുകളിൽ പുറത്തിറങ്ങിയ മാസികകൾ കൈമാറിക്കൈമാറി വായിക്കുമ്പോൾ ഞങ്ങളനുഭവിച്ച ആവേശം വാക്കുകളിലൊതുങ്ങാത്തതാണ്. കഥയും കവിതയും നർമലേഖനങ്ങളുമൊക്കെയായി ഈ മാസികകളിൽ ഞാനും എഴുതി. "പുലരി'-യിലാണെന്നാണ് ഓർമ "മാതൃഹൃദയം' എന്ന പേരിൽ ഞാനൊരു കഥയെഴുതി. നാടുവിട്ട് പോയ മകനെയോർത്ത് ദുഃഖിക്കുന്ന ഒരമ്മയായിരുന്നു അതിലെ കേന്ദ്രകഥാപാത്രം. എന്റെ സുഹൃത്തുക്കളിൽ നിന്നും ചില അധ്യാപകരിൽ നിന്നും വളരെ നല്ല പ്രതികരണം കിട്ടിയ ഒരു കഥയായിരുന്നു അത്. ആദ്യകഥയ്ക്കു തന്നെ അങ്ങനെ നല്ല സ്വീകരണം കിട്ടിയെങ്കിലും കവിതയിലായിരുന്നു അക്കാലത്ത് എനിക്ക് കൂടുതൽ കമ്പം. കേക, കാകളി, മഞ്ജരി വൃത്തങ്ങളിലും അനുഷ്ടുപ്പ് വൃത്തത്തിലും ഞാൻ തുടരെത്തുടരെ എഴുതിക്കൊണ്ടിരുന്നു. ചിലത് കയ്യെഴുത്ത് മാസികകളിൽ ഇടം നേടി. പലതും തുണ്ടു കടലാസ്സുകളിൽ അവിടെയുമിവിടെയും കിടന്നു. അങ്ങനെയിരിക്കെ എന്റെ ഒരു കവിത "ചക്രം' എന്ന മാസികയിൽ അച്ചടിച്ചു വന്നു. കണ്ണൂർ ജില്ലയിലെ മൺപാത്രത്തൊഴിലാളി യൂനിയന്റെ മാസികയായിരുന്നു "ചക്രം.' രണ്ടോ മൂന്നോ ലക്കത്തിനപ്പുറം അത് പുറത്തിറങ്ങിയില്ല. അതിന്റെ രണ്ടാം ലക്കത്തിലാണ് ആയിടെ അന്തരിച്ച ലാൽ ബഹാദൂർ ശാസ്ത്രിയുടെ ഓർമയ്ക്കു മുന്നിൽ കൂപ്പുകൈകൾ അർപ്പിച്ചു കൊണ്ട് ഞാനെഴുതിയ കവിത "സ്മരണാഞ്ജലി' "ചക്ര'-ത്തിൽ അച്ചടിച്ചു വന്നത്. 1966 ലായിരുന്നു അത്.

എഴുത്തും വായനയും വിശുദ്ധമായ കർമങ്ങളാണെന്നാണ് അന്ന് ഞാൻ ധരിച്ചുവെച്ചിരുന്നത്. ഒരു തരത്തിലുള്ള മാലിന്യവും അവയെ സ്പർശിക്കരുത്. ഈയൊരു നിർബന്ധം കാരണം സ്‌കൂളിലെ പ്രധാനപ്പെട്ട പരിപാടികളിൽ,(സാഹിത്യസമാജം ഉദ്ഘാടനം, യുവജനോത്സവം ഉദ്ഘാടനം പോലുള്ളവ) സംഘാടകരായ അധ്യാപകരുടെ അനുവാദം വാങ്ങി കവിത അവതരിപ്പിക്കാൻ പോവുമ്പോഴെല്ലാം ഞാൻ വെള്ള ഷർട്ടും ട്രൗസറുമാണ് ധരിച്ചിരുന്നത്. അതിനു വേണ്ടി മാത്രം ഞാൻ ഒരു വെള്ള ഷർട്ടും ട്രൗസറും അലക്കിയുണക്കി പെട്ടിയിൽ സൂക്ഷിച്ചിരുന്നു. വെള്ള വസ്ത്രം ധരിച്ച് സ്‌കൂളിന്റെ സ്റ്റേജിൽ നിൽക്കുന്ന ആ കൊച്ചുകവിയെ എന്നിൽ നിന്ന് വേറിട്ട് നിഷ്‌കളങ്കാനായ ഒരു കുട്ടിയായി എനിക്കിന്ന് കാണാൻ കഴിയുന്നു. അവന്റെ രൂപം എന്നെ കരയിക്കുന്നു.

മൂന്ന്

ഹൈസ്‌കൂൾ ജീവിതത്തിന്റെ ഓർമകളിലേക്ക് ഞാൻ ഓടിക്കയറിയത് അൽപം തിടുക്കത്തിലായിപ്പോയി. അതുകൊണ്ട് ഒന്നു തിരിഞ്ഞു നടക്കുകയാണ്. മാടായി എൽ.പി.സ്‌കൂളിനെക്കുറിച്ചും അവിടത്തെ വിദ്യാർത്ഥിയാവും മുമ്പ് ഞാൻ എത്തിച്ചേർന്ന പാഠശാലകളെക്കുറിച്ചും ചിലത് പറയാനുണ്ട്. ഞാൻ ആദ്യമായി മറ്റ് കുട്ടികളോടൊപ്പം ഒരു ടീച്ചർക്കു മുന്നിലിരുന്നത് പറശ്ശിനിക്കടവിലെ ഒരു ബാലവാടിയിലാണ്. "കോൾമൊട്ട' എന്ന സ്ഥലത്ത് ഇപ്പോഴത്തെ വിസ്മയ വാട്ടർ തീം പാർക്കിന് സമീപത്തായിരുന്നു ആ ബാലവാടി. നാല് വയസ്സുള്ളപ്പോഴാണെന്നു തോന്നുന്നു ഞാൻ അവിടെ പ്രവേശനം നേടിയത്. വലിയ ഉത്സാഹത്തിലായിരുന്നു അങ്ങോട്ടേക്കുള്ള എന്റെ യാത്ര. നിത്യവും എന്നെ അവിടെ എത്തിച്ചത് എന്റെ അമ്മയുടെ കാരണവരായ അമ്പുക്കാരണവരുടെ വീട്ടിലുള്ള ആരോ ആയിരുന്നു.
തലുവിൽ എന്ന സ്ഥലത്തായിരുന്നു അമ്പുക്കാരണവരുടെ വീട്. വീടിന്റെ കോലായയിൽ വലിയൊരു കസേരയിൽ ഇരിക്കുന്നതായേ അദ്ദേഹത്തെ ഞാൻ കണ്ടിട്ടുള്ളൂ. ഞങ്ങൾ കുട്ടികളോടൊക്കെ ഒന്നു ചിരിക്കും. അദ്ദേഹം എന്തെങ്കിലും ചോദിക്കുകയും പറയുകയുമൊക്കെ ചെയ്തിട്ടുണ്ടാവാം. ഒന്നും പക്ഷേ, എനിക്ക് ഓർത്തെടുക്കാനാവുന്നില്ല. ആ വീട്ടിലാണ് ഒരു കാലത്ത് അമ്മ കഴിഞ്ഞിരുന്നത്. കാരണവരുടെ മകൾ നാരായണിയുമായി എന്റെ അമ്മ നല്ല അടുപ്പത്തിലായിരുന്നു. നല്ല മാനസിക ഔന്നത്യമുള്ള സ്‌നേഹസമ്പന്നയായ ഒരു സ്ത്രീയായിരുന്നു അവർ. സമീപകാലത്ത് നാരായണിയേടത്തി മരിച്ചു.

പഴയ കാലത്തെ സ്ഥിതി വെച്ചു നോക്കിയാൽ കാരണവരുടെ വീട് സാമാന്യം വലുതായിരുന്നു. വീട്ടുമുറ്റത്ത് മിക്കപ്പോഴും നെല്ല് ചിക്കിയിരിക്കും. മുറ്റത്തിന്റെ അതിരിൽ വൈക്കോൽക്കൂനകളുണ്ടാവും. കൃഷിയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു ആ വീട്ടിലെ എല്ലാവരുടെയും ജീവിതം.

കോൾമൊട്ടയിലെ ബാലവാടിയിൽ ഞാൻ ഒന്നോ രണ്ടോ മാസമേ പോയിരുന്നുള്ളൂ."ഇത്തിരിപ്പുവേ ചുവന്ന പൂവേ ഇത്തിറ നാളും നീയെങ്ങുപോയി മണ്ണിന്നടിയിലൊളിച്ചിരുന്നോ മറ്റുള്ള പൂക്കളെ കാത്തിരുന്നോ'
എന്നു തുടങ്ങുന്ന പാട്ടാണ് അവിടെ നിന്ന് പഠിപ്പിച്ചത്. ഈ നാല് വരി മാത്രമേ പഠിപ്പിച്ചിരുന്നുള്ളൂ എന്നാണ് തോന്നുന്നത്. അവസാന വരിയിലെ കൽപനയുടെ അപാരമായ ഭംഗിയെപ്പറ്റി പിന്നീട് പത്തുപന്ത്രണ്ട് വർഷം കഴിഞ്ഞാണ് ഞാൻ ആലോചിക്കുന്നത്. ഭാവനയുടെ ലോകത്തേക്ക് ആഹ്ലാദപൂർവം പ്രവേശിക്കാൻ പ്രേരണ നൽകുന്ന ഇത്തരം കവിതകളുമായും കഥകളുമായൊക്കെ പരിചയപ്പെടാൻ ചെറുപ്രായം മുതൽക്കേ എല്ലാവർക്കും അവസരമുണ്ടാക്കിക്കൊടുക്കേണ്ടതാണ്. പാഠ്യപദ്ധതി തയ്യാറാക്കുന്നവർ ഇക്കാര്യം പ്രത്യേകം ഓർമിക്കണം. സാഹിത്യത്തിന്റെയും ഇതരകലകളുടെയും പ്രാധ്യാന്യം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിൽ താൽപര്യം പുലർത്താത്ത വിദ്യാഭ്യാസം അവരുടെ മാനസികലോകത്തിന് ഉണ്ടാക്കിവെക്കുന്ന നഷ്ടം നികത്താനാവാത്തതു തന്നെയാണ്. നൈപുണി വികസനമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് ആവേശപൂർവം പ്രചരിപ്പിക്കുന്നവർക്ക് ഇത് മനസ്സിലാവില്ല.

ഞാൻ അമ്പുക്കാരണവരുടെ വീട്ടിൽ കഴിഞ്ഞിരുന്ന മാസങ്ങളിലും അതിനു മുമ്പും എന്റെ അച്ഛനും അമ്മയും എരിപുരത്തിനടുത്ത് സൗകര്യപ്രദമായ ഒരു പാർപ്പിടം നോക്കി നടക്കുകയായിരുന്നു എന്നു തോന്നുന്നു. കുറച്ചുകാലം അവർ മാടായിയിൽ "സുൽത്താൻതോടി'ൽ നിന്ന് ഏറെയകലെയല്ലാത്ത ഒരു വീട്ടിൽ താമസിച്ചിരുന്നു. കുറച്ചുനാൾ എന്നെയും അങ്ങോട്ട് കൂട്ടിയിരുന്നു. പിന്നെ അടുത്തില എന്ന സ്ഥലത്തെ ഒരു വാടകവീട്ടിലെത്തി. അപ്പോൾ പറശ്ശിനിക്കടവിൽ നിന്ന് എന്നെ വീണ്ടും അങ്ങോട്ട് കൂട്ടി. അത് 1958ലായിരിക്കണം. വാടകവീട്ടിനടുത്തുള്ള അടുത്തില എൽ.പി.സ്‌കൂളിൽ ഏതാനും ദിവസങ്ങൾ എന്നെ ഒന്നാം ക്ലാസിൽ കൊണ്ടുപോയി ഇരുത്തിയിരുന്നു.

വൈകാതെ താമസം എരിപുരത്തെ ഒരുവീട്ടിലേക്ക് മാറി. ചെറിയ വീടായിരുന്നു അത്. അവിടെ വീട്ടുകാരനും ഭാര്യയും ചെറിയ ഒരു പെൺകുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ അച്ഛനും അമ്മയും ഞാനും പറ്റിക്കൂടി. അപ്പോഴേക്കും അച്ഛൻ ആയിരം രൂപകൊടുത്ത് എരിപുരത്ത് ഒരേക്കർ പറമ്പ് വാങ്ങിയിരുന്നു. അവിടെ ഒരു ചെറിയ വീടിന്റെ പണി ഏതാണ്ടൊക്കെ പൂർത്തിയായപ്പോൾ ഞങ്ങൾ അങ്ങോട്ട് മാറി. അതോടെ എന്റെ പഠനം മാടായി എൽ.പി സ്‌കൂളിലായി. ഞാൻ വളരെയേറെ സ്‌നേഹത്തോടെ ഓർക്കുന്ന സ്‌കൂളാണിത്. എസ്.കെ.മാഷ്, കുമാരൻ മാഷ്, കേളുമാഷ്, സി.സി. കുഞ്ഞിക്കണ്ണൻ മാഷ്, കോട്ടോളി കണ്ണൻ മാഷ്, കാർത്തായനി ടീച്ചർ, കണ്ണൻ മാഷ് എന്നിവരായിരുന്നു ഞാൻ പഠിക്കുന്ന കാലത്ത് ആ സ്‌കൂളിലെ അധ്യാപകർ. എന്നോടൊപ്പം ഒരേ ബെഞ്ചിലിരുന്ന് പഠിച്ചവർ സുരേശൻ, പപ്പൻ, സുകുമാരൻ എന്നിവരായിരുന്നു. പെൺകുട്ടികളുടെ ബെഞ്ചിൽ വിജയ, ഖദീജ, വിലാസിനി എന്നിവർ. അധ്യാപകരിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ചത് സി.സി.കുഞ്ഞിക്കണ്ണൻ മാഷാണ്. ചെറിയ ക്ലാസ്സിൽ കവിത പഠിപ്പിക്കുന്നതിൽ ഒരു വിദഗ്ധൻ തന്നെയായിരുന്നു അദ്ദേഹം. "നിറന്ന പീലികൾ നിരക്കവേ കുത്തി' എന്നു തുടങ്ങുന്ന പദ്യത്തിലെ (മഹാഭാരതം കിളിപ്പാട്ടിലെ വരികളാണവ) ആദ്യത്തെ ആറ് വരി പഠിപ്പിച്ചു തീർക്കാൻ അദ്ദേഹം ആറ് പീരിയഡെങ്കിലും എടുത്തിട്ടുണ്ടാവും. ഓരോ വാക്കും വിസ്തരിച്ചു വിസ്തരിച്ച്, വരികൾ പലവട്ടം ചൊല്ലിച്ചൊല്ലി കുട്ടികളുടെ മനസ്സിൽ ഉറപ്പിച്ചെടുക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റെത്. കവിത, സാഹിത്യം എന്നീ വാക്കുകളുമായൊക്കെ പിന്നീടാണ് ഞാൻ പരിചയപ്പെടുന്നത്. കവിതയ്ക്ക് പദ്യം എന്ന വാക്ക് മാത്രമേ അന്ന് എന്റെ അറിവിലുണ്ടായിരുന്നുള്ളൂ. അധ്യാപകരും ആ പദം മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. പദ്യം ഗംഭീരമായൊരു കാര്യമാണെന്നും ആറ് വരികൊണ്ടു തന്നെ നൂറായിരം കാര്യങ്ങൾ പറയാൻ പദ്യത്തിന് കഴിയുമെന്നും കുഞ്ഞിക്കണ്ണൻ മാഷാണ് എന്നെ ആദ്യമായി ബോധ്യപ്പെടുത്തിയത്.

ഞാൻ എൽ.പി.സ്‌കൂളിൽ പഠിച്ചിരുന്ന കാലത്താണ് ഇ.എം.എസ് ഗവണ്മെന്റ് പിരിച്ചുവിടപ്പെട്ടത്. അടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, പി.എസ്.പി, മുസ്‌ലിം
ലീഗ് മുന്നണി (മുക്കൂട്ട് മുന്നണി എന്ന് കമ്യൂണിസ്റ്റുകാർ പരിഹാസപൂർവം വിളിച്ച മുന്നണി) വിജയിച്ചു. അതിന്റെ നേതാവ് പി.എസ്.പിക്കാരനായ പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. കാരണം എന്താണെന്നൊന്നും എനിക്കറിയില്ല, പട്ടം താണുപിള്ളയ്‌ക്കെതിരെ ഒരു ഘട്ടത്തിൽ കമ്യൂണിസ്റ്റുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഒരു ദിവസം ഞാൻ പഴയങ്ങാടിയിൽ പോയി വീട്ടിലേക്ക് വേണ്ട ചെറിയ ചില സാധനങ്ങൾ വാങ്ങി മടങ്ങിവരുമ്പോൾ അവരുടെ ഒരു ജാഥ കണ്ടു. കുറച്ചധികം ആളുകൾ ആവേശത്തിൽ മുദ്രാവാക്യം വിളിച്ച് നീങ്ങുന്ന ജാഥയായിരുന്നു. അതിൽ കുഞ്ഞിക്കണ്ണൻ മാഷെയും കണ്ട് ഞാൻ അന്തം വിട്ടു. ഏതോ ഒരു മുദ്രാവാക്യത്തിന്റെ ഒരു ഭാഗം കയ്യുയർത്തി വിരൽ ചൂണ്ടി ഏറ്റു വിളിക്കുകയായിരുന്നു അദ്ദേഹം. ആ ഭാഗം ഇങ്ങനെയായിരുന്നു: "പട്ടം പോലെ പറപ്പിക്കും, പട്ടം പോലെ പറപ്പിക്കും.' ഒരു പക്ഷേ പട്ടം എന്ന വാക്ക് കാരണമാകാം, ഇത്രയും വർഷങ്ങൾക്കുശേഷവും എന്റെ മനസ്സിൽ ആ മുദ്രാവാക്യഖണ്ഡം ബാക്കി നിൽക്കുന്നത്.

കുട്ടികൾക്ക് നല്ല ഇഷ്ടം തോന്നുന്ന പരിസരമായിരുന്നു മാടായി എൽ.പി.സ്‌കൂളിന്റേത്. സ്‌കൂളിന്റെ മുന്നിലൂടെ മാസങ്ങളോളം ഒരു നീർച്ചാൽ ഒഴുകിപ്പോവും. അതിലൂടെ നൊയിച്ചിങ്ങകൾ ഒഴുകി വരും. തെളിനീരിൽ ഇടക്കിടെ ചെറിയ കല്ലുകളിൽ തട്ടിത്തടഞ്ഞ് അവ ഒഴുകിപ്പോവുന്നത് നോക്കി നിൽക്കുമ്പോൾ അന്നൊക്കെ അനുഭവിച്ച രസം പറഞ്ഞറിയിക്കാനാവാത്തതാണ്. സ്‌കൂളിന്റെ പിന്നിൽ ചെറിയ കുറ്റിക്കാടാണ്. അതിനപ്പുറം പല തരം മരങ്ങളുള്ള ഒരു പറമ്പും. കുറ്റിക്കാട്ടിൽ ഇടയ്ക്കിടെ മുയലുകൾ പ്രത്യക്ഷപ്പെടും. "അതാ, അതാ' എന്ന് ഞങ്ങൾ അത്ഭുതം കൊള്ളുമ്പോഴേക്കും അവ ഓടി മറഞ്ഞിരിക്കും.

മാടായിപ്പാറയുടെ ഒരു ചെരിവിലാണ് സ്‌കൂൾ. ഓരോ ആൺകുട്ടിയും പാറപ്പുറത്ത് കൂർത്ത കല്ല് കൊണ്ട് കുത്തിവരഞ്ഞ് തനിക്കു വേണ്ടി ഒരു മൂത്രച്ചാലുണ്ടാക്കും. കുറച്ചു ദിവസത്തെ ശ്രദ്ധാപൂർവമായ അധ്വാനം വേണ്ടി വരും അതിന്റെ നിർമാണത്തിന്. ഉച്ചയൊഴിവിന്റെ സമയത്ത് ചാറ്റൽ മഴയിലും പൊരിവെയിലിലുമൊക്കെയായി പണി നടക്കും. താൻ നിർമിച്ച ചാലിലൂടെ തന്റെ മൂത്രം ഒഴുകിപ്പോവുന്നത് കാണുമ്പോൾ ഓരോരുത്തർക്കും അനുഭവപ്പെട്ട അത്യാനന്ദവും അഭിമാനവും ഒന്നു വേറെത്തന്നെയാണ്.വനന്നേ ചെറിയ പ്രായം മുതൽക്കേ ഓരോ മനുഷ്യനിലും "എന്റേത്,എന്റേത് മാത്രം!' എന്ന ചിന്ത രൂപംകൊള്ളുന്നുണ്ട്; തീർച്ച.

നാല്

അമ്മ എന്ന അധ്യാപിക

ഞാൻ മാടായി ഹൈസ്‌കൂളിലെ യു.പി. ക്ലാസിലെത്തിയപ്പോൾ എന്റെ അമ്മയും എന്റെ അധ്യാപികയായി. പക്ഷേ, ടീച്ചറുടെ മകനായി വളരെ അഭിമാനത്തോടെ സ്‌കൂളിലേക്ക് പോകാനും ക്ലാസിലിരിക്കാനുമുള്ള ഭാഗ്യം ഏറെനാൾ നിലനിന്നില്ല. ഞാൻ ആറാം ക്ലാസിലെത്തിയപ്പോൾ എന്റെ അമ്മയെ മാട്ടുൽ പഞ്ചായത്തിന്റെ ഭാഗമായ തെക്കുമ്പാട് ദ്വീപിലെ ഗവണ്മെന്റ് മാപ്പിള യു.പി.സ്‌കൂളിലേക്ക്
മാറ്റി. മാടായി ഹൈസ്‌കൂളിലെ കോൺഗ്രസ്സുകാരനായ ഒരധ്യാപകനാണ് ആ ട്രാൻസ്ഫറിനു പിന്നിൽ പ്രവർത്തിച്ചത് എന്ന് പറഞ്ഞുകേട്ടിരുന്നു. സ്‌കൂളിൽ രാഷ്ട്രീയം
കളിക്കുന്നതിൽ വലിയ കമ്പമായിരുന്നു ഇദ്ദേഹത്തിന്. 1966 ലാണെന്നാണ്
ഓർമ. സ്‌കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കെ.എസ്.യു ജയിച്ചു. അതിനു മുമ്പും
കെ.എസ്.യു ജയിച്ചിട്ടുള്ള സ്‌കൂളാണിത്. ഞാൻ അഞ്ചാം ക്ലാസിലായിരുന്നപ്പോൾ
കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു കെ.എസ്.യുവിന്റെ സ്‌കൂൾ ലീഡർ
സ്ഥാനാർത്ഥി. അന്ന് വോട്ടു ചോദിച്ചു വന്നപ്പോൾ കണ്ട പരിചയമേ
ഉള്ളൂ. എങ്കിലും ഇപ്പോഴും കാണുമ്പോൾ ഏറെ സൗഹൃദത്തോടെയാണ് പെരുമാറുക. ഞാൻ കോൺഗ്രസ് എസ്സിന്റെ മാടായി ഭാഗത്തുള്ള ഒരു പ്രവർത്തകനാണെന്ന് അദ്ദേഹം തെറ്റിദ്ധരിച്ചിട്ടുണ്ടാവുമോ എന്നു പോലും സംശയിച്ചുപോവാറുണ്ട്. അത്രയും അടുപ്പത്തിലാണ് പെരുമാറ്റം. അത് അദ്ദേഹത്തിന്റെ പ്രകൃതം തന്നെയാണെന്ന് കരുതുന്നതാവും കൂടുതൽ ശരി. 66-67 കാലത്ത് ആരായിരുന്നു സ്‌കൂൾ ലീഡർ എന്ന് ഓർക്കുന്നില്ല. ആരായാലും ആ ലീഡർ കോൺഗ്രസ് നേതാവ് പാമ്പൻ മാധവനെക്കൊണ്ട് സ്‌കൂൾ പാർലിമെന്റിന്റെ ഉദ്ഘാടനം നടത്തിക്കാൻ തീരുമാനിച്ചു. പാമ്പൻ മാധവൻ അന്ന് മികച്ച പത്രപ്രവർത്തകൻ, ദേശീയ സ്വതന്ത്ര്യസമര ചരിത്രത്തിലെ ഗംഭീരമായ
മുഹൂർത്തങ്ങൾ പരാമർശിച്ച് സംസാരിക്കുന്ന നല്ല പ്രാസംഗികൻ എന്നതിനേക്കാ
ളൊക്കെ കണ്ണൂർ ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവായിട്ടാണ്
അറിയപ്പെട്ടിരുന്നത്. അദ്ദേഹം മാടായി ഹൈസ്‌കൂളിലെ പാർലമെന്റ് ഉദ്ഘാടനം
ചെയ്യാൻ വരുന്നത് സ്‌കൂളിലെ കെ.എസ്.എഫുകാർക്കും എരിപുരം, ഏഴോം പ്രദേശത്തെ മാർക്സിസ്റ്റുകാർക്കും വലിയ അപമാനമായിത്തോന്നി. സ്‌കൂൾ
പാർലിമെന്റ്, സാഹിത്യസമാജം ഇവയുടെയൊക്കെ ഉദ്ഘാടനത്തിന് മുഴുവൻ സമയരാഷ്ട്രീയക്കാരെ വിളിക്കുന്ന രീതി പൊതുവെ കുറവായിരുന്നു അന്ന്. പാമ്പൻ
മാധവൻ വന്നപ്പോൾ കെ.എസ്.എഫുകാർ ഭയങ്കരമായി ബഹളം വെച്ചു. അങ്ങനെ
ഉദ്ഘാടനപരിപാടി അലങ്കോലമായി. നാലഞ്ച് ദിവസം കഴിഞ്ഞപ്പോൾ എരിപുരത്ത്
കെ.എസ്.എഫ്കാർ ഒരു വൻ പ്രതിഷേധ സമ്മേളനം നടത്തി. വൈകുന്നേരം ആറ് മണിക്ക് തുടങ്ങിയ സമ്മേളനം ഒമ്പതുമണിയോളമായപ്പോഴാണ് തീർന്നത്. സമ്മേളനത്തിലെ മുഖ്യ പ്രാസംഗികൻ പിണറായി വിജയനായിരുന്നു.

അന്ന് അദ്ദേഹം കെ.എസ്.എഫിന്റെ നേതാവായിരുന്നു. എണ്ണയൊലിക്കുന്ന ഇരുണ്ട മുഖവും മുഷിഞ്ഞ മുറിക്കയ്യൻ വെള്ള ഷർട്ടും മുണ്ടുമായി മൈക്കിനു മുന്നിൽ നിന്ന അദ്ദേഹത്തിന്റെ രൂപം ഇപ്പോഴും എനിക്ക് ഓർമിച്ചെടുക്കാൻ വിഷമം തോന്നുന്നില്ല. അന്നാണ് ഞാൻ പിണറായിയുടെ പ്രസംഗം ആദ്യമായി കേട്ടത്. അന്നേ വാചാലത കുറവായിരുന്നു അദ്ദേഹത്തിന്. കാര്യം മാത്രം പറയും. അതും കനപ്പിച്ച്, എതിരാളിയെ താൻ അണുപോലും വകവെക്കുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ട്. സ്‌കൂളിൽ പ്രശ്നങ്ങളുണ്ടാക്കുന്ന കോൺഗ്രസ്സുകാരൻ മാഷെ കഠിനമായി
അധിക്ഷേപിച്ചുകൊണ്ടുള്ളതായിരുന്നു പിണറായിയുടെ അന്നത്തെ പ്രസംഗം.
പിണറായി വിജയനു പുറമെ വൈക്കം വിശ്വനും സുഭാഷ് ചന്ദ്രബോസും അന്ന്
വേദിയിലെത്തിയിരുന്നു. പ്രാസംഗികരെന്ന നിലയിൽ രണ്ടുപേരും
തീപ്പൊരി. വിശേഷിച്ചും സുഭാഷ് ചന്ദ്രബോസ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ
ജീവിതത്തിന് പിന്നെ എന്തു സംഭവിച്ചുവെന്നതിനെക്കുറിച്ച് ഒരു പിടിയുമില്ല.
കേരള രാഷ്ട്രീയത്തിൽ എല്ലാ തലമുറയിലും ഒരു ഘട്ടം കഴിയുമ്പോൾ ഇങ്ങനെ
രാഷ്ട്രീയജീവിതം അവസാനിപ്പിച്ച് പൊതുരംഗത്തുനിന്ന് പിന്മാറിയ പലരുമുണ്ട്.
പിണറായി രൂക്ഷഭാഷയിൽ അധിക്ഷേപിച്ച കോൺഗ്രസ്സുകാരൻ മാഷ് തന്നെയാണ് അതിന് ആധാരമായ സംഭവം നടക്കുന്നതിന് മൂന്ന് വർഷം മുമ്പ് എന്റെ അമ്മയെ
തെക്കുമ്പാട് സ്‌കൂളിലേക്ക് ട്രാൻസ്ഫർ ചെയ്യിച്ചത്. ഉന്നതാധികാരികൾക്ക്
അദ്ദേഹം ദീർഘമായ ഒരു പരാതി അയച്ചു എന്നാണ് കേട്ടത്. ഞങ്ങളുടെ വീട്ടിൽ
കമ്യൂണിസ്റ്റുകാർ യോഗം ചേരാറുണ്ടായിരുന്നുവെന്നാണത്രെ അതിലെ പ്രധാന
ആരോപണം. അത് പച്ചക്കള്ളമായിരുന്നു. പാർട്ടിക്കാരിൽ പലരും അച്ഛന്റെ
തുണിപ്പീടികയിൽ എല്ലാ ദിവസവും ഏതെങ്കിലുമൊരു നേരത്ത്
എത്തിപ്പെടുമായിരുന്നു എന്നത് ശരിയാണ്. അവരിലാരും വീട്ടിലേക്ക്
വന്നിരുന്നില്ല. ഇനി വീട്ടിൽ പാർട്ടിയുടെ യോഗം ചേർന്നിരുന്നെങ്കിൽത്തന്നെ
അതൊരു കുറ്റമാവുന്നതെങ്ങനെ എന്ന് ഇപ്പോഴും എനിക്ക്
മനസ്സിലാവുന്നില്ല. അമ്മയുടെ ട്രാൻസ്ഫർ പ്രശ്നത്തിൽ കമ്യൂണിസ്റ്റ്
അനുഭാവികളായ അധ്യാപകരുടെ സംഘടനയ്ക്ക് ഒരു ഇടപെടലും സാധ്യാമാവാതെ
പോയതെന്തുകൊണ്ടെന്ന് ഊഹിച്ചെടുക്കാനാവുന്നുമില്ല.
എന്തായാലും തെക്കുമ്പാടേക്കുള്ള ട്രാൻസ്ഫർ അമ്മയ്ക്ക് വലിയ
ബുദ്ധിമുട്ടുണ്ടാക്കി. രാവിലെ എട്ടര മണിക്ക് പഴയങ്ങാടിയിൽ നിന്ന്
പുറപ്പെടുന്ന ബോട്ടിൽ കയറിപ്പറ്റിയാൽ തെക്കുമ്പാട് ദ്വീപിൽ
ഇറങ്ങാം. വൈകുന്നേരം സ്‌കൂൾ വിടുന്ന സമയത്ത് ബോട്ടില്ല. ദ്വീപിൽ നിന്ന്
തോണിയിൽ ഇക്കരെ വന്ന് ചെറുകുന്ന് കതിരുവെക്കുംതറ വരെ നടക്കണം. പിന്നെ
ബസ്സിൽ പഴയങ്ങാടി കടവിൽ വന്നിറങ്ങണം. അവിടെ നിന്ന് തോണിയിൽ
ഇക്കരെയെത്താം. പിന്നെ ഒന്നൊന്നര കിലോമീറ്ററിലധികം നടന്നാൽ
വീട്ടിലെത്താം. അമ്മ അന്നൊക്കെ എത്രയധികം കഷ്ടപ്പെട്ടിട്ടുണ്ടാവുമെന്ന്
ഇന്നാണ് എനിക്ക് ഏറെക്കുറെ പൂർണമായി മനസ്സിലാക്കാനാവുന്നത്. ട്രാൻസ്ഫർ
ഓർഡർ കൈപ്പറ്റിയ ശേഷം "ഞാൻ നാളെ മുതൽ ക്ലാസിൽ വരില്ല. ഇനി മറ്റൊരു സ്‌കൂളിലാണ് എനിക്ക് ജോലി' എന്ന് അമ്മ ആറാം ക്ലാസിൽ വന്ന് പറഞ്ഞപ്പോൾ
ക്ലാസിലെ പല കുട്ടികളും കരഞ്ഞു. കൂട്ടത്തിൽ ഞാനും.

തെക്കുമ്പാട് ജോലി ചെയ്തിരുന്ന കാലത്ത് ഒരു ദിവസം അമ്മ എന്നെ
സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി. ആ ദ്വീപിൽ ഉത്സവം നടക്കുന്ന
ദിവസമായിരുന്നു അത്. തെക്കുമ്പാട് ഇന്ന് പ്രശസ്തമായിരിക്കുന്നത്
സംസ്ഥാനത്ത് സ്ത്രീ കെട്ടുന്ന ഒരേയൊരു തെയ്യം ആടുന്നത് അവിടെയാണ് എന്നതു
കൊണ്ടാണ്. തെക്കുമ്പാട് കൂലോം ക്ഷേത്രത്തിലെ ദേവക്കൂത്ത് ആണ് ഈ
തെയ്യം. സ്വർഗലോകത്തിൽ നിന്ന് തെക്കുമ്പാട് കൂലോം പരിസരത്ത് പൂ പറിക്കാൻ
വന്ന ആറ് ദേവതമാരിൽ ഒരാൾ വഴി പിഴച്ച് തെക്കുമ്പാട്
കുടുങ്ങിപ്പോയി. സ്ഥലവാസികൾ അവർക്ക് പാർക്കാൻ ഒരു കുടിൽ
കെട്ടിക്കൊടുത്തു. അവൾ തന്നെ തിരികെ കൊണ്ടുപോകണമെന്ന് നാരദനോട്
പ്രാർത്ഥിച്ചുകൊണ്ട് മൂന്ന് ദിവസം ആ കുടിലിൽ കഴിയുന്നു. മൂന്നാം ദിവസം
നാരദൻ പുതിയ വസ്ത്രങ്ങളുമായി വന്ന് അവളെ തിരികെ കൊണ്ടുപോവുന്നു. ഇതാണ് "ദേവക്കൂത്തി'ന്റെ കഥ.

കൂലോം ക്ഷേത്രത്തിൽ "ദേവക്കൂത്ത്' നടക്കുന്ന ദിവസമാണ് അമ്മ എന്നെ
തെക്കുമ്പാട് സ്‌കൂളിലേക്ക് കൊണ്ടുപോയത്. ഞങ്ങൾ പക്ഷേ, തെയ്യം കാണാൻ
നിന്നില്ല. കാവിനടുത്ത് വരെ പോയി തിടുക്കത്തിൽ മടങ്ങുകയാണ് ചെയ്തത്.
അമ്മ അന്നനുഭവിച്ച കഷ്ടപ്പാടുകൾ ഓർക്കുമ്പോൾ ഇന്നെനിക്ക് വല്ലാത്ത സങ്കടം
തോന്നുന്നു. അക്കാലത്തെ പല അമ്മമാരും ഇങ്ങനെ, പലരും ഇതിനേക്കാൾ എത്രയോ മടങ്ങ് കഷ്ടപ്പെട്ടിരുന്നു. മക്കളിൽ പലരും അതൊന്നും പിന്നീട്
ഓർക്കാറില്ല. ഞാനും അതൊന്നും ഓർത്തിരുന്നില്ല. വളരുമ്പോഴേക്കും, വളർന്ന്
പത്തിരുപത് വയസ്സാവുമ്പോഴേക്കും എല്ലാവരുടെ ജീവിതത്തിലും ഒരുപാട് പുതിയ
സംഭവങ്ങൾ വന്നുനിറയും. അവ മനസ്സിനെ അപ്പാടെ മാറ്റിത്തീർക്കും. വളർച്ചയുടെ
ഭാഗമായി സംഭവിക്കുന്ന വലിയ നഷ്ടങ്ങളിലൊന്നാണത്. ഒഴിവാക്കാനാവാത്ത നഷ്ടം.▮

​(തുടരും)


എൻ. പ്രഭാകരൻ

കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത്, അധ്യാപകൻ. പുലിജന്മം, തിയ്യൂർ രേഖകൾ, എൻ.പ്രഭാകരന്റെ കഥകൾ, ജനകഥ തുടങ്ങിയവ പ്രധാന കൃതികൾ

Comments