നമ്മൾ ജീവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകളാണെന്ന് എഴുതിയത് ബെന്യാമിനാണ്. പക്ഷേ, നമ്മൾ ജീവിച്ച ജീവിതം തന്നെ കെട്ടുകഥകളായി മാറാറുണ്ട്. കാലങ്ങൾക്കുശേഷം ഇങ്ങനെ ജീവിതത്തെ ഓർത്തെടുത്തെഴുതുമ്പോൾ ഞാൻ ജീവിച്ച ജീവിതം വെറും കെട്ടുകഥയായി എനിക്കുതന്നെ തോന്നിപ്പോവുന്നു.
എങ്ങനെയാണ് ആ വല്യവീട്ടിൽ 13 ദിവസം ഞാൻ ജീവിച്ചതെന്ന്, അല്ലെങ്കിൽ അത് എന്റെ ജീവിതം തന്നെയാണോ എന്ന് അത്ഭുതപ്പെടാതെ വയ്യ. ആ വീടിന്റെ ഇടനാഴികകളിലെ ചുമരുകൾ എന്റെ കണ്ണീര് വലിച്ചുകുടിച്ചിട്ടുണ്ട്. ഓരോ വി നാഴികയേയും ഭയന്ന് ഞാൻ അന്തിയുറങ്ങിയ ആ മുറി ഇപ്പോഴുണ്ടെങ്കിൽ അവിടെനിന്ന് നിങ്ങൾക്കെന്റെ കണ്ണീരിന്റെ, സഹനങ്ങളുടെ, നിസ്സഹായതയുടെ മണങ്ങളെ മണത്തുതന്നെ അറിയാം.
ഞാനെന്ന കളിപ്പാട്ടത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ അവർ ഓർത്തതേയില്ല. സ്വകാര്യമായ ഇരുളിൽ നിഗൂഢമായ ആനന്ദം നൽകുന്ന ഒരു ആൺലിംഗം അവർക്ക് അനുവദിച്ചുകിട്ടുകയായിരുന്നു.
സാഹിബിന്റെ ഉന്മാദിയായ അനിയൻ മകളെ വിളിച്ച് ആ അകത്തളങ്ങളിലൂടെ ഓടുന്ന ശബ്ദം എനിക്കിപ്പോഴും കേൾക്കാം. നെഞ്ചുതകർന്ന വിലാപങ്ങൾ ആ ചുമരുകളിലും മേൽക്കൂരയിലും തട്ടി പ്രതിധ്വനിക്കുന്നത് കേൾക്കാം. ഉറക്കമില്ലാതെ അന്നമില്ലാതെ കുളിയില്ലാതെ ആ മനുഷ്യൻ അതിനുള്ളിൽ രാപകലില്ലാതെ ഓടിനടന്നു .ഞാൻ കിടക്കുന്ന മുറിയും അയാൾ തള്ളിത്തുറന്നു. ആ വീട്ടിൽ രാത്രിയിൽ തുറക്കുന്ന ഒരേ ഒരു മുറി അത് മാത്രമായിരുന്നു.
അയാൾ ഉന്മാദത്തിന്റെ മുഷിഞ്ഞ മണവുമായി എന്റെ മുറിയിലേക്ക് കടന്നുവരും. ഉറങ്ങുന്ന എന്നെ വിളിച്ചുണർത്തി മകൾക്കുവേണ്ടി മയ്യത്ത് നിസ്‌കരിക്കാൻ പറയും. അപ്പോൾ തൊട്ടപ്പുറത്ത് സാബിറാത്താന്റെ കൈ പിടിച്ചുവലിച്ച് അയാളുടെ മകൻ തന്റെ ഉടൽവിശപ്പ് തീർക്കാൻ സ്റ്റോർറൂമിലേക്ക് പോവുന്നുണ്ടാവും. അവരെ തടഞ്ഞുനിർത്തി അവരോടും അയാൾ തന്റെ ആവശ്യം പറയുമായിരുന്നു. ഉന്മാദമെന്നാൽ എന്തെന്ന് ഞാനറിയുകയായിരുന്നു. ഓരോ തവണയും അറവുമൃഗത്തെപ്പോലെ, തന്റെ ഇരയെ വലിച്ചുവാരിക്കൊണ്ടുപോവുന്ന ആ ചെറുപ്പക്കാരന്റെയുള്ളിലും ഉന്മാദമായിരുന്നു. ഒടുങ്ങാത്ത ഉടൽവിശപ്പിന്റെ ഉന്മാദം.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2022-07/the-room_0-89cf.jpg)
എന്റെ മുറിയിലേക്കുവന്ന പെണ്ണുടലുകൾക്കും ഉന്മാദം തന്നെയായിരുന്നു. അവർക്ക് ഞാൻ വെറും കളിപ്പാട്ടമായിരുന്നു. ജീവനുള്ള കളിപ്പാട്ടം. എതിർ ലിംഗത്തിൽ പെട്ട ആ കളിപ്പാട്ടത്തെ അവർക്ക് സ്വന്തം വീടിനകത്ത് കളിക്കാൻ കിട്ടിയതായിരുന്നു. ഞാനെന്ന കളിപ്പാട്ടത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ അവർ ഓർത്തതേയില്ല. സ്വകാര്യമായ ഇരുളിൽ നിഗൂഢമായ ആനന്ദം നൽകുന്ന ഒരു ആൺലിംഗം അവർക്ക് അനുവദിച്ചുകിട്ടുകയായിരുന്നു.
ഓരോ തവണയും എന്റെ ലിംഗത്തിൽ പുരളുന്ന ഉമിനീരിൽ ഞാൻ പൊള്ളിപ്പിടഞ്ഞു. ചിലപ്പോഴൊക്കെ അത് ജീവൻ വച്ച് ഉണർന്നുനിന്നു. ആ ഉണർച്ചയിലേക്ക് ഗർത്തങ്ങൾ വന്ന് താഴുമ്പോൾ, മുഴുജീവനും കയ്യിൽ പിടിച്ച് ഞാൻ ജീവിതമെന്ന പെരുമഴ നനഞ്ഞു. നനഞ്ഞ മഴകൾക്കെല്ലാം തീച്ചൂടായിരുന്നു. എന്റെ മുമ്പിൽ അനേകം ലിംഗങ്ങൾ ഉണർന്നുനിന്നു.
മഴയിലേക്ക് നീണ്ടുനിന്ന അവയിൽ ജലം തട്ടി പുക പൊന്തുന്നത് ഞാൻ കണ്ടു.
അപ്പുറമിപ്പുറമായിനിന്ന് അവർ രണ്ടുപേരും എന്റെ മുതുകിൽ തലോടി ആശ്വസിപ്പിച്ചു. മഴ പെയ്തുതോരും പോലെ മെല്ലെ മെല്ലെ ഏങ്ങലടിച്ചേങ്ങലടിച്ച് എന്റെ കരച്ചിൽ വെറും മൂളലിന്റെ മരപ്പെയ്ത്തായി മാറി.
നിങ്ങൾക്ക് ഒരു കാര്യം ഇഷ്ടമാണെങ്കിലും, അതിലേക്ക് നിർബന്ധപൂർവ്വം നടക്കേണ്ടിവരുമ്പോൾ, അവിടെ അഗാധമായൊരു വിടവുണ്ടാവുന്നു.
ആ കാര്യത്തെ കുറിച്ച് നൈസർഗികമായ അറിവൊഴികെ മറ്റൊന്നുമില്ലെങ്കിൽ ആ വിടവിന് ആഴം കൂടുന്നു. ആ ആഴങ്ങളിലേക്ക് ഞാനെന്ന പതിനാറുകാരൻ ഉരുകിയൊലിച്ചു. ഉണർച്ചകൾ നഷ്ടമായി ഞാനെന്ന കൗമാരക്കാരൻ വഴുവഴുപ്പിന്റെ പാതകളിൽ, അതിന്റെ ഗന്ധങ്ങളിൽ, ചലനങ്ങളിൽ ചുരുണ്ടുകിടന്നു.
വാതിൽ തുറന്ന് അകത്തേക്കുവരുന്ന ഉന്മാദി എന്നോടും എന്റെ ഉടലിനെ ഉണർത്തുന്ന ഉടലിനോടും തന്റെ മകൾക്കുവേണ്ടി മയ്യത്ത് നിസ്‌കരിക്കാൻ പറഞ്ഞു. രണ്ട് ഉന്മാദങ്ങൾക്കിടയിൽ, നദിയിൽ വീണ ഉറുമ്പിനെപ്പോലെ കര പറ്റാൻ ഞാൻ കരിയിലകൾ തിരഞ്ഞു. ചില നേരങ്ങളിൽ എനിക്കത് കിട്ടി. അതിലേക്ക് കിതപ്പോടെ കയറിപ്പറ്റി ഞാൻ കരയണഞ്ഞു. പലപ്പോഴും രതിയുടെയും ഉന്മാദത്തിന്റെയും നടുവിലെ ആ ജലച്ചുഴിയിൽ, ഞാനെന്ന ഉറുമ്പ് ശ്വാസത്തിനുവേണ്ടി, ജീവനു വേണ്ടി, മറ്റൊരു ഉന്മാദത്തിലേക്ക് താണുപോവാതിരിക്കാൻവേണ്ടി...
എന്റെ എല്ലാ കൈകാലുകളും അടിച്ചുതുഴഞ്ഞു.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2022-07/sex-b44b.jpg)
എന്റെ കവിളിലും നെറ്റിയിലും പുരണ്ട ദ്രാവകങ്ങളുടെ തണുപ്പ് എന്നെ പൊള്ളിച്ചു. അത് രക്തമാണെന്ന്, ആർത്തവ രക്തമാണെന്ന് എനിക്കറിയില്ലായിരുന്നു. കുളിമുറിയിലെ ഷവറിനുചുവട്ടിൽ ദേഹവും ദേഹിയും മരവിക്കുവോളം ഞാൻ നിന്നു. ഞാനാ ഉണങ്ങിപ്പിടിച്ച ചോരപ്പാടുകളെ കണ്ണാടിയിൽ കണ്ടു. എന്റെ ദേഹം ഏതോ ചവറുകൂനയാണെന്ന് എനിക്കുതോന്നി. എല്ലാ മാലിന്യങ്ങളും കൊണ്ടിടാനായി ദൈവം ഭൂമിയിൽ സ്ഥാപിച്ച വെറും ചവറുകൂന. സഹികെട്ടപ്പോൾ, ഇനി ഒറ്റ ദിവസം പോലും അവിടെ താമസിക്കാൻ കഴിയില്ല എന്ന് എനിക്കുതന്നെ ഉറപ്പായപ്പോൾ, ഞാൻ സാഹിബിനോട് പറഞ്ഞു, ‘ഇന്ക്ക് പോണം '
ആ മനുഷ്യൻ എന്നെ മിഴിച്ചുനോക്കി.
അയാൾ ഇരുന്ന ദീവാനിയിൽ നിറയെ രക്തം പുരണ്ടിട്ടെന്ന പോലെ ഞാൻ കുറച്ചു മാറിയാണ് നിന്നത്. സാഹിബിന്റെ മുഖത്ത് കറുപ്പിക്കാൻ മറന്ന താടിരോമങ്ങൾ വെളുത്തുനിന്നു. ആ കണ്ണുകൾ എന്നെ നോക്കി. അതിന്റെ അഗാധതകളിൽ എവിടെയോ ഞാൻ ഉപ്പാനെ കണ്ടു. എന്റെ സങ്കടങ്ങളെ അറിയുന്ന ഒരു മനസ്സിനെ കണ്ടു.
ഉമ്മാന്റെ മുറിയിലേക്ക് വിരൽചൂണ്ടി സാഹിബ് പറഞ്ഞു, ‘അവ്‌ടെ ചോയ്ച്ചിട്ട് സമ്മതിക്കാണെങ്കി പൊയ്‌ക്കോ...'
എന്റെ കവിളിലും നെറ്റിയിലും പുരണ്ട ദ്രാവകങ്ങളുടെ തണുപ്പ് എന്നെ പൊള്ളിച്ചു. അത് രക്തമാണെന്ന്, ആർത്തവ രക്തമാണെന്ന് എനിക്കറിയില്ലായിരുന്നു.
ഞാൻ തിരികെ നടന്നു. അന്നേരം എന്നെ മുറിച്ചുകടന്ന് സാഹിബിന്റെ അനിയൻ ആ ദിവാനിയുടെ നേർക്ക് ഓടി. സാഹിബ് അനിയനെ അവിടെ പിടിച്ചിരുത്തി. അനിയൻ മയ്യത്ത് നിസ്‌കാരത്തിന്റെ തക്ബീറുകളുടെ എണ്ണം കൂട്ടിക്കൊണ്ട് നിസ്‌കരിച്ചു. സാഹിബിന്റെ ഉമ്മാനോട് നേരിട്ട് ചോദിക്കാൻ മടിച്ച് ഞാൻ റസിയ താത്താനോട് കാര്യം പറഞ്ഞു, ‘ആ തള്ള സമ്മയ്ക്കുംന്ന് തോന്ന്ണില്ല, ന്നാലും ഞാൻ ചോയ്ച്ച് നോക്കാ'
ഉച്ചനേരത്ത് സാഹിബിന്റെ ഉമ്മ എന്നെ വിളിപ്പിച്ചു.
ആ മുറിയിൽ അവർ തനിച്ചായിരുന്നു. കട്ടിലിനു ചുവട്ടിൽനിന്നുയരുന്ന സുഗന്ധപ്പുക മുറിയാകെ നിറഞ്ഞുനിന്നു. ഓതിയിരുന്ന ഖുർആൻ മാറ്റിവെച്ച്, കണ്ണടയൂരി അവർ എന്നെ നോക്കി. രാജ്ഞിയുടെ മുമ്പിൽ അടിമയെന്ന പോലെ ഞാൻ നിന്നു. ആ മുഖത്ത് പുഞ്ചിരി വിരിയുമെന്ന്, എനിക്കുള്ള വിടുതൽ ഉത്തരവ് ആ വായിൽ നിന്ന് പുറംചാടുമെന്ന് കരുതി, ഞാൻ കഴിയുന്നത്ര വിനീതനായി കഴിയുന്നത്ര ദൈന്യത മുഖത്ത് വരുത്തി.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2022-07/tharavadu_1-43bc.jpg)
‘ഇജ് എന്തിനാ പോണ്ടത്? '
ഉത്തരങ്ങളുടെ കടൽ ഉള്ളിൽ ആർത്തിരമ്പിയിട്ടും മറുപടി പറയാനാവാതെ ഞാൻ അതേ നിൽപ്പ് നിന്നു. സ്വർണ്ണമാലകൾ കൂട്ടത്തോടെ കിലുക്കി കൊണ്ട് അവർ കട്ടിലിൽ നിവർന്നിരുന്നു, ‘അനക്ക് ശമ്പളം മാണ്ടേ...? '
ഞാൻ മൂളുക മാത്രം ചെയ്തു. അമ്പുട്ടിക്കാന്റെ കൂടെ മുഷിഞ്ഞ വസ്ത്രങ്ങളുമായി ഞാനീ വീടിന്റെ മുറ്റത്തുവന്നുനിന്നത് 13 വർഷം മുമ്പാണെന്ന് തോന്നിപ്പോയി. 13 വർഷത്തെ തടവുകഴിഞ്ഞ് പുറംലോകത്തേക്ക്, അത് എത്ര കുഴപ്പം പിടിച്ച ലോകമാണെങ്കിലും, ഞാൻ സ്വതന്ത്രനാവുകയാണ് എന്ന സന്തോഷത്തിൽ ഹൃദയം ഉച്ചത്തിൽ മിടിച്ചു.
‘ഇജ് വന്നിട്ട് പത്ത് ദിവസല്ലേ ആയുള്ളൂ, ഒരു മാസം തെകച്ചിട്ട് ശമ്പളം വാങ്ങി പൊയ്‌ക്കോ...'
പത്തല്ല, 13 ദിവസമെന്ന് ഞാൻ തിരുത്തിയില്ല. എന്റെ മുഖത്തേക്കുനോക്കാതെ അവർ കട്ടിൽ കാലിൽ കൊളുത്തിയിട്ട ദസ്ബി മാലയെടുത്ത് ദിക്‌റ് ചൊല്ലാൻ തുടങ്ങി. ആ കണ്ണുകൾ എന്റെ നേർക്ക് അടഞ്ഞു. കൈ പുറത്തേക്കുള്ള ചൂണ്ടു പലകയായി. തിരികെ നടക്കുമ്പോൾ വേദനയല്ല, മരവിപ്പാണ് തോന്നിയത്. ആര് അനുവദിച്ചാലും ഇല്ലെങ്കിലും അവിടുന്ന് ഞാൻ പോവുമെന്ന് ഉറപ്പിച്ചുകഴിഞ്ഞിരുന്നു.
‘ഞാൻ പറഞ്ഞീലേ തള്ള സമ്മയ്ക്കൂലാന്ന്, ന്റെ മോള് പനിപിടിച്ച് അഞ്ചീസം ആശുപത്രീ കെടന്നിട്ടും പോവാൻ സമ്മയ്ക്കാത്ത പടപ്പാണ്.’
റസിയ താത്ത അത് പറഞ്ഞപ്പോൾ അവരുടെ തന്നെ മുഖമുള്ള ഒരു കുട്ടിയുടെ പനിക്കിടക്ക ഞാൻ കണ്ടു. ഉമ്മാനെ വിളിച്ചുകരയുന്ന ആ കുട്ടിയുടെ സങ്കടങ്ങൾ നെഞ്ചിൽ കനത്തപ്പോൾ ഞാൻ തലതാഴ്ത്തിപ്പിടിച്ച് അടുക്കള മുറ്റത്തേക്ക് നടന്നു. അവിടെ തെങ്ങുകൾക്ക് വളമിടുന്ന, എപ്പോഴും എന്നോട് അശ്ലീലം പറയുന്ന പണിക്കാരൻ എന്ന തടഞ്ഞു നിർത്തി, ‘മോനെന്തിനാ കരയ്ണത്?'
കോഴിക്കാട്ടവും ചാണകവും മണക്കുന്ന അയാളുടെ കൈകൾ കൂട്ടിപ്പിടിച്ച് ഞാൻ കരഞ്ഞു. അണ കെട്ടി നിന്ന സങ്കടങ്ങളെ അടക്കാനാവാതെ ഞാൻ ഉറക്കെയുറക്കെ കരഞ്ഞു. എന്റെ കരച്ചിൽ എനിക്ക് നിർത്താൻ കഴിഞ്ഞില്ല. റസിയ താത്തയും സാബിറാത്തയും ഓടി വന്നു, ‘എന്തിനാ ഇത് കരയ്ണത്? '
അയാൾ റസിയ താത്താനോട് ചോദിക്കുന്നത് ഞാൻ കേട്ടു, ‘അതും ഒരു മനുഷ്യക്കുട്ടിയല്ലേ, അത് കരഞ്ഞോട്ടെ.’
അത് പറയുമ്പോൾ അവരുടെ ശബ്ദം ഇടറി.
പുതിയുട്ടിയേ, നാരകങ്ങൾ എന്നെ വിളിച്ചു...
നാരകങ്ങൾ അതിന്റെ ഉരമുള്ള നാവുനീട്ടി എന്റെ കവിളിൽ തൊട്ടു.
ഉരക്കടലാസ് കൊണ്ട് ഉരക്കുംപോലെ ആ നാവ് എന്റെ മുഖത്തുരഞ്ഞു.
സാബിറാത്ത എന്നെ ചേർത്തുപിടിച്ചു. ഞാനവരുടെ വയറിൽ മുഖം ചേർത്ത് കരഞ്ഞു. കരയുന്തോറും വാശി കൂടുന്ന കരച്ചിലായിരുന്നു അത്. കരയാൻ തോന്നിപ്പിച്ച സങ്കടമല്ല എന്നെ അപ്പോൾ കരയിച്ചത്. അതുവരേക്കും ഞാൻ പോലുമറിയാതെ ഉള്ളിൽ അടിഞ്ഞു കൂടിയ ഉപ്പുകടലുകൾ ഉരുകി ഒലിക്കുകയായിരുന്നു. എന്തിനാണ് കരയുന്നതെന്ന അറിവ് പോലും നഷ്ടമായ കരച്ചിൽ.
എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുവന്ന് സാബിറാത്ത പറഞ്ഞു, ‘ഇജ്ജ് ഒരു ആങ്കുട്ടിയല്ലേ? ഇങ്ങനെ കരയര്ത്.’
ആൺകുട്ടികൾക്ക് കരയാൻ കണ്ണീരില്ലെന്ന്, അല്ലെങ്കിൽ അവർ കരയാൻ പാടില്ലെന്ന്, അത് മോശപ്പെട്ട എന്തോ കാര്യമാണെന്ന് എനിക്കറിയില്ലായിരുന്നു. റസിയ താത്ത വിളമ്പിത്തന്ന ചോറും കൂട്ടാനുമൊന്നും എന്നെ കൊതിപ്പിച്ചില്ല. അപ്പുറമിപ്പുറമായിനിന്ന് അവർ രണ്ടുപേരും എന്റെ മുതുകിൽ തലോടി ആശ്വസിപ്പിച്ചു. മഴ പെയ്തുതോരും പോലെ മെല്ലെ മെല്ലെ ഏങ്ങലടിച്ചേങ്ങലടിച്ച് എന്റെ കരച്ചിൽ വെറും മൂളലിന്റെ മരപ്പെയ്ത്തായി മാറി.
![](https://cdn.truecopymagazine.in/image-cdn/width=1024/img/2022-07/abbas_1-9c00.jpg)
അന്നത്തെ രാത്രിയും വന്നു.
കൊട്ടാരത്തിലെ എന്റെ അവസാനത്തെ രാത്രി.
ഇത്രയും കാലങ്ങൾക്കുശേഷം, തികച്ചും നിർവികാരനായി എനിക്കാ രാത്രിയെ എഴുതാൻ കഴിയും. ആ ഇടുങ്ങിയ മുറിയിൽ ഞരങ്ങുന്ന ചൂടിക്കട്ടിലിൽ, എന്റെ തന്നെ വിയർപ്പിൽ, പെണ്ണുടലുകളിൽനിന്ന് കിനിഞ്ഞ കൊതിനീരിൽ, ഉമിനീരിൽ, ആർത്തവരക്തത്തിന്റെ അടയാളങ്ങളിൽ പുതഞ്ഞ, ആ ബ്ലാങ്കറ്റും പുതച്ച് ഞാൻ കിടന്നു. നാളെ അല്ലെങ്കിൽ മറ്റന്നാൾ സാഹിബിന്റെ ഉമ്മാക്ക് പുകയില വാങ്ങാൻ പോവേണ്ടിവരും. അഞ്ച് രൂപയെങ്കിലും അതിനായി റസിയ താത്ത എനിക്കുതരും. ലവ കാക്കാന്റെ പെട്ടിപ്പിടികയ്ക്കും മുനീർ മുഹമ്മദിന്റെ കരിഞ്ഞ തുന്നൽക്കടയ്ക്കും അപ്പുറം പാത നീണ്ടുകിടപ്പുണ്ട്.
ഉച്ചയ്ക്ക് അങ്ങനെ കരഞ്ഞതിൽ എനിക്കപ്പോൾ ലജ്ജ തോന്നി.
ഞാൻ എന്നെത്തന്നെ പറഞ്ഞുപഠിപ്പിച്ചു, നീയൊരു ആൺകുട്ടിയാണ്, വളർന്നു വലുതാവുമ്പോൾ ത്യാഗരാജനെ പോലെ ഉറച്ച ശരീരവും ആരെയും അടിച്ചു വീഴ്ത്താൻ കരുത്തു മുള്ള ആൺകുട്ടി... നിനക്കും കട്ടിമീശ വരും, താടി വരും.
പുകയില വാങ്ങാൻ പോവുമ്പോൾ ഓടിമറയേണ്ട ആ പാത ഞാൻ ഉള്ളിൽ കണ്ടു, വല്ലാത്ത സന്തോഷം തോന്നി.
ആ സന്തോഷത്തിൽ ഞാനാ മുറിയാകെ അളന്നു. കുമ്മായം അടർന്ന ചുമരുകളിലെ മൂട്ടപ്പാടുകളിലേക്ക് ആ ചെറിയ ദ്വാരത്തിലൂടെ വെളിച്ചം വന്നു.
പുറത്ത് മഴ പെയ്യുന്നുണ്ടായിരുന്നു. ചാറ്റൽമഴയല്ല, പെരുമഴ. സകലതും തച്ചുതകർക്കാൻ ശക്തിയുള്ള കാറ്റ് വീശുന്നുണ്ടായിരുന്നു. തൊടിയിൽ എന്തോ അടർന്നു വീഴുന്ന ശബ്ദം കേൾക്കാം. തറയോടുകളിൽ മഴ വീഴുന്ന ശബ്ദം.
വാതിൽ തുറന്ന് നാരകങ്ങളുടെ മണം അകത്തേക്കുവന്നു. നാരകം മണക്കുന്ന വസ്ത്രങ്ങൾ അതിന്റെ വാതിലുകൾ തുറന്നു. നാരകം മണക്കുന്ന ഉടൽ എന്റെ അരികിലിരുന്നു. പൂന്തോട്ടങ്ങളിൽ അപ്പഴും കത്തിനിൽക്കുന്ന ഉണ്ട ബൾബുകളിൽ നിന്ന് വെളിച്ചം ആ ചെറിയ ദ്വാരം കടന്ന് അകത്തേക്കുവന്ന്, എനിക്കാ ഉടലിനെ കാണിച്ചു തന്നു. ഇനിയും തുറക്കാത്ത കറുത്ത ബ്രായുടെ വാതിലിനുള്ളിൽ മാംസ മുഴകൾ ഉയർന്നുതാണു. നാരകം മണക്കുന്ന മുടിയിഴകളും മുഖവും എന്റെ കാഴ്ചകളെ മറച്ചു.
തണുപ്പിൽ, ചൂടിൽ, രോമങ്ങൾ പുതഞ്ഞ ഇരുണ്ട ഗർത്തങ്ങളിൽ എന്റെ വിരലുകൾ വിറകൊള്ളുകയാണ്. പർവതങ്ങളിൽ മഴ പെയ്യുകയാണ്. തറയോടുകളിൽ വീണ് മഴ ജലം ചിരിക്കുകയാണ്. ആ ചെറിയ ദ്വാരത്തിലൂടെ പുറംലോകം എന്റെ മേലേക്ക് അടർന്നുവീഴുകയാണ്.
പുതിയുട്ടിയേ, നാരകങ്ങൾ എന്നെ വിളിച്ചു...
നാരകങ്ങൾ അതിന്റെ ഉരമുള്ള നാവുനീട്ടി എന്റെ കവിളിൽ തൊട്ടു.
ഉരക്കടലാസ് കൊണ്ട് ഉരക്കുംപോലെ ആ നാവ് എന്റെ മുഖത്തുരഞ്ഞു.
അറപ്പിനും ആനന്ദത്തിനും ഇടയിൽ എന്റെ ബോധം മഴ നനഞ്ഞുനിന്നു.
മറ്റെല്ലാ മണങ്ങളിൽ നിന്നും ഈ മണം മാത്രം വേറിട്ടുനിന്നു. ഈ നാരകവിരലുകൾ എന്റെ കുഞ്ഞുജീവനെ അതുവരെ വേദനിപ്പിച്ചിട്ടില്ല. മൃദുവായി മാത്രമേ എന്റെ വിരലുകൾ നാരകങ്ങളുടെ ഈ ഉടൽചുഴിയിലേക്ക് എന്നെ നയിച്ചിട്ടുള്ളൂ. അവിടെ അന്തിച്ചുനിന്ന എന്റെ വിരലുകളെ വളരെ മെല്ലെയേ ഈ നാരകങ്ങൾ ചലിപ്പിച്ചിട്ടുള്ളൂ.
നാരകങ്ങൾ മണക്കുന്ന മാംസഗോളങ്ങൾ എന്റെ ചുണ്ടിൻതുമ്പിലേക്ക് അമരുകയാണ്. അതിന്റെ വാതിലുകൾ തുറക്കപ്പെടുകയാണ്. തണുപ്പും വിഷാദവും മൂടൽമഞ്ഞും എന്നെ പൊതിയുകയാണ്. ഇവിടെ, ഈ നാരകമണങ്ങളിൽ മാത്രം എന്റെ നിശ്വാസത്തിന്റെ താളം മാറുകയാണ്. ഉരക്കടലാസിന്റെ ഉരം നെഞ്ചിനെയും വയറിനേയും നനച്ചുകൊണ്ട് അരയിലെത്തി കിതപ്പാറ്റുകയാണ്.
എന്റെ കുഞ്ഞുജീവൻ നാരകമണമുള്ള ഉമിനീർതണുപ്പിൽ ചൂടാറുകയാണ്. തൊലിയുരിച്ചുവെച്ച കോഴിയുടെ മണം ഞാനറിയുകയാണ്. എന്റെ വിരലുകളെ നാരകങ്ങൾ കൊണ്ടുപോവുകയാണ്. തണുപ്പിൽ, ചൂടിൽ, രോമങ്ങൾ പുതഞ്ഞ ഇരുണ്ട ഗർത്തങ്ങളിൽ എന്റെ വിരലുകൾ വിറകൊള്ളുകയാണ്. പർവതങ്ങളിൽ മഴ പെയ്യുകയാണ്. തറയോടുകളിൽ വീണ് മഴ ജലം ചിരിക്കുകയാണ്. ആ ചെറിയ ദ്വാരത്തിലൂടെ പുറംലോകം എന്റെ മേലേക്ക് അടർന്നുവീഴുകയാണ്.
പുതിയുട്ടിയേ...
ഇമ്പത്തിനും ഈർഷ്യയ്ക്കും ഇടയിൽ, പൊരുളറിയാത്ത ഒരു മരണ മുനമ്പിൽ നിന്ന്, ഞാൻ നാരകങ്ങളെ മണക്കുകയാണ്. പച്ചപ്പായലിന്റെ വഴുവഴുപ്പിലേക്ക് എന്റെ വിരലുകൾ താണുപോവുകയാണ്. കിണറിനുള്ളിൽ തലനീട്ടി നിൽക്കുന്ന പായൽ ചെടികൾ മഴ നനയുകയാണ്. എന്റെ കുഞ്ഞുജീവൻ അതിന്റെ പൊരുളിലേക്ക് എന്റെ അനുവാദമില്ലാതെ ഉണരുകയാണ്. എന്റെ കാൽമുട്ടുകളിൽ മുടിപ്പാമ്പുകൾ പിടയുകയാണ്. പൂന്തോട്ടങ്ങളിൽ മഴ പെയ്യുകയാണ്. തൊടിയിൽ എന്തൊക്കെയോ അടർന്നു വീഴുകയാണ്. ടിൻ ഷീറ്റ് കൊണ്ട് മേൽക്കൂര തീർത്ത കോഴിക്കൂടിന് മേലേക്ക് ഓലമടൽ അടർന്നുവീഴുകയാണ്.
വാതിലിനപ്പുറം സാബിറാത്താന്റെ നിഷേധസ്വരങ്ങൾക്ക് ശക്തി കുറയുകയാണ്. ദ്വാരം കടന്നെത്തിയ കാറ്റിൽ എന്റെ മുറിയുടെ വാതിൽ തുറന്നടയുകയാണ്. പർവ്വതങ്ങളിൽ പെയ്ത മഴ ജലം താഴേക്ക് ഒലിക്കുകയാണ്. അതിന്റെ കൊഴുപ്പും മിനുപ്പും ഒട്ടിപ്പിടിക്കുന്ന പശപ്പച്ചയും എന്റെ മുഖത്തേക്ക് ഇറ്റി വീഴുകയാണ്. വിരലുകൾ ചലനം മറന്ന് നിൽക്കുകയാണ്. എന്റെ ഉണർച്ചകൾ മലകയറ്റത്തിന്റെ ഉച്ചിയിൽ ഉമിനീർ നനഞ്ഞ് സ്ഖലിക്കുകയാണ്. നിറമില്ലാത്ത ഇരുട്ട് എന്നെയാകെ പൊതിയുകയാണ്.
സ്ഖലനത്തിന്റെ തളർച്ചയിൽ കുഴഞ്ഞുകിടന്ന എന്റെ കുഞ്ഞ് ജീവനുതാഴെ, രണ്ട് ബദാം പരിപ്പുകളെ പൊതിഞ്ഞ ചെറിയ സഞ്ചിയിൽ പല്ലുകൾ അമരുകയാണ്. നാരകത്തോട്ടങ്ങൾക്ക് തീ പിടിക്കുകയാണ്. പച്ച മുറിവിൽ സൂചി കൊണ്ട് കുത്തിയാലെന്ന പോലെ ഞാൻ നടുങ്ങിത്തെറിക്കുകയാണ്. പല്ലുകൾ ബദാം പരിപ്പിനെ പൊതിഞ്ഞ ചർമ്മത്തെ കടിച്ച് ഞെരിക്കുകയാണ്. വയറ്റിൽ നിന്ന് വായിലേക്ക് തെറിച്ചുവന്ന എന്റെ ജീവൻ അതിന്റെ ഒടുക്കത്തെ പിടച്ചിലുമായി നിലവിളിക്കുകയാണ്.
വേദനയുടെ കനൽപൊള്ളലിൽ എന്റെ കൈകൾ നാരകങ്ങളെ തള്ളി മാറ്റുകയാണ്. ഇറച്ചി കടിച്ച നായയെപ്പോലെ നാരകമുഖം, എന്റെ ബദാം പരിപ്പുകളെ കടിച്ചുടക്കും മുമ്പ് ,ആ വലിയ നിതംബത്തെ തള്ളി മാറ്റി ഞാൻ എഴുന്നേൽക്കുകയാണ്. എന്റെ അലർച്ച കേട്ട് ഓടി വന്ന സാബിറാത്ത ആകെ അന്തം വിട്ടുനിൽക്കുകയാണ്. വേദനയുടെ, ശ്വാസം കിട്ടാത്ത വേദനയുടെ സൂചിമുനകൾ അസ്ത്രമൂർച്ചയായി
ബദാംപരിപ്പുകളിൽ തുളഞ്ഞുകയറുകയാണ്...
ഉടുമുണ്ടും കട്ടിൽ തലയ്ക്കൽ ഊരിയിട്ട കുപ്പായവും വാരിയെടുത്ത്, വാതിൽക്കൽ നിന്ന റസിയ താത്താനെ തള്ളിമാറ്റി ഞാൻ അടുക്കളയിലേക്ക് ഓടുകയാണ്. രണ്ട് കൈയും കൊണ്ട് ഞാനെന്റെ ലിംഗത്തിനുതാഴെ പൊത്തിപ്പിടിക്കുകയാണ്. സൂചി മുനകൾക്ക് വലിപ്പം കൂടുകയാണ്. കടച്ചിലിന്റെ കുപ്പായമിട്ട വേദന എന്റെ നെഞ്ചിൽ കുരുങ്ങി നിലവിളിക്കുകയാണ്.
ശ്വാസം കിട്ടുന്നില്ല... ശ്വാസം കിട്ടുന്നില്ല...
പുറത്തേക്കുള്ള ഗ്രില്ലിന്റെ വാതിൽ തുറക്കാൻ പറ്റുന്നില്ല.
ഗ്രില്ലിനപ്പുറം കൊടുങ്കാറ്റുകൾ ഭൂമിയെ പിടിച്ച് കുലുക്കുകയാണ്.
ശ്വാസം ...
ശ്വാസം.....
അടഞ്ഞുപോയ കിളിവാതിലിനുള്ളിൽ ശ്വാസം ചിറകിട്ടടിക്കുകയാണ്.
ഒന്നും കാണാനാവുന്നില്ല... ഒന്നും കേൾക്കാനാവുന്നില്ല...
മുനീർ മുഹമ്മദിന്റെ ചാരക്കൂനയ്ക്കപ്പുറം പാത നീണ്ടുകിടക്കുകയാണ്. അവസാന തെരുവുവിളക്കും പിന്നിട്ട് ഇരുട്ടിലേക്ക്, മഴയിലേക്ക്, വേദനകളെ ഉടലിൽ കെട്ടി ഞാൻ ഓടുകയാണ്...
ഓടി വന്ന റസിയ താത്ത ഗ്രില്ലിന്റെ വാതിൽ തുറന്നുതരികയാണ്. തുറന്ന വാതിലിനപ്പുറം പെരുമഴ പെയ്യുന്ന ഇരുട്ടിലേക്ക് ശ്വാസത്തിനായി ഞാൻ ഓടുകയാണ്. മുഖത്തേക്ക് മഴരക്തം വീഴുകയാണ്. മതിലിനപ്പുറം കത്തി നിന്ന തെരുവുവിളക്കിന്റെ വെളിച്ചത്തിൽ മരങ്ങൾ കടപുഴകി വീഴുകയാണ്.
ഓടിയേ പറ്റൂ ...
ശ്വാസം വലിച്ചേ പറ്റൂ...
വേദന ഇപ്പോൾ എന്റെ അരയിലല്ല, വയറിലോ നെഞ്ചിലോ അല്ല, വേദനയെന്ന വലിയ പോത്തിൻതലയ്ക്കുള്ളിൽ ശ്വാസം കിട്ടാതെ ഞാൻ പിടയുകയാണ്.
വേദന എന്നിലല്ല, ഞാൻ വേദനയിലാണ്...
വേദനയുടെ മഴകളാണ് പെയ്യുന്നത്.
ചോര നിറമുള്ള മഴ ജലം എന്നെ കുളിപ്പിക്കുകയാണ്.
എപ്പഴാണ് ഞാൻ മുണ്ടുടുത്തത്? കുപ്പായമിട്ടത്?
പാതയിലൂടെ ചോരനിറത്തിൽ മഴവെള്ളം ഒഴുകുകയാണ്. ആ ഒഴുക്കിനുമുകളിലൂടെ ഞാൻ ഓടുകയാണ്. മഴ നനഞ്ഞ, ലവ കാക്കാന്റെ പെട്ടിപ്പീടിക എന്നെത്തന്നെ നോക്കിനിൽക്കുകയാണ്.
കാഴ്ചകൾ മടങ്ങിവരികയാണ്...
ശ്വാസം മടങ്ങിവരികയാണ്...
മുനീർ മുഹമ്മദിന്റെ ചാരക്കൂനയ്ക്കപ്പുറം പാത നീണ്ടുകിടക്കുകയാണ്. അവസാന തെരുവുവിളക്കും പിന്നിട്ട് ഇരുട്ടിലേക്ക്, മഴയിലേക്ക്, വേദനകളെ ഉടലിൽ കെട്ടി ഞാൻ ഓടുകയാണ്...
ആ പതിനാറുകാരനെ, അണ്ടിക്ക് കടി കൊണ്ട ആ കൗമാരക്കാരനെ എനിക്ക് കാണാം...
ഞാൻ അവനാണ്. അവൻ ഞാനാണ് എന്നത്, ഇപ്പോൾ വെറും കെട്ടുകഥയായി മാറുകയാണ്. ആ രാത്രിയുടെ വേദനകളെ, അപമാനങ്ങളെ, മരണംവരേക്കും എന്നെ പിന്തുടരുന്ന നാരകമണങ്ങളെ ഇവിടെ അടയാളപ്പെടുത്താനാവാതെ എന്റെ പേന വിറ കൊള്ളുകയാണ്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.