ഇന്നലെ വരെ യാത്രക്കാരോട് തട്ടിക്കയറുന്ന ‘ഉപഭോക്തൃതാഡന പദ്ധതി' ഒരു ശുഷ്‌ക കലാശാഖയായിരുന്നു. ഇതാ, അതില്‍ നിന്ന് എത്രയോ കാതം ‘ഒറ്റയടി'ക്ക് മുന്നോട്ട് പോയി യാത്രക്കാരുടെ തന്തയെ തല്ലുന്ന പുതിയൊരു ശാസ്ത്രശാഖക്കുതന്നെ കെ.എസ്.ആര്‍.ടി.സി തുടക്കമിട്ടിരിക്കുന്നു, ഇത് പുരോഗതിയല്ലെന്ന് പറയുന്നവര്‍ കെ.എസ്.ആര്‍.ടി.സി നശിച്ചു കാണാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രമാണ്. ‘ഉപഭോക്താവാണ് രാജാവ്’ എന്ന തത്വത്തെ ഇത്രയും ഗംഭീരമായി ആരെങ്കിലും ആവിഷ്‌ക്കരിച്ചിട്ടുണ്ടോ? ഇവരെ സസ്‌പെന്‍ഷനല്ല, പത്മശ്രീ കൊടുത്താണ് ആദരിക്കേണ്ടത്.
21 Sep 2022, 02:38 PM
ഇപ്പോഴും കെ.എസ്.ആര്‍.ടി.സി ബസ് നിലനില്ക്കണം എന്ന് അദമ്യമായി ആഗ്രഹിക്കുന്ന വിനീതനായ ഒരു കേരള പൗരനാണ് ഈ കുറിപ്പ് എഴുതുന്ന ആള്‍. എന്നാല്‍, ഞാന്‍ നിലനില്ക്കണം എന്നാഗ്രഹിക്കുന്നില്ലല്ലോ നമ്മുടെ കെ.എസ്.ആര്‍.ടി.സി എന്ന ഒരു ദുഃഖം മാത്രമേ എനിക്കുള്ളൂ.
ഉള്ളത് പറയാമല്ലോ, പ്രൈവറ്റിനെ അപേക്ഷിച്ച് സീറ്റില്‍ കാലൊക്കെ നീട്ടി ഇരിക്കാം, കെ.എസ്.ആര്‍.ടി.സിയില്‍. ബസിന്റെ ഒച്ചയിലെ ‘നടന്‍ ജി.കെ പിള്ള ടച്ച്’ നമ്മള്‍ സുഖം കൊണ്ട് ഉറങ്ങിപ്പോയി വല്ല അപകടവും വരുത്തിവെക്കാതിരിക്കാനാണ്. കുളിയും നനയുമൊന്നും നമ്മുടെ ‘ട്രാന്‍സ്‌പോര്‍ട്ട് ബസി'ന് ബാധകമല്ലെങ്കിലും ഇപ്പോള്‍ ആറേഴുമാസം മഴ പെയ്യുന്നത് കൊണ്ട് അതൊരു പ്രശ്നമാക്കേണ്ടതുമില്ല.
സുരാജ് വെഞ്ഞാറമൂടിനോട് ഒരു മിമിക്രി ഷോയ്ക്കിടയില്‍ സദസ്സില്‍ നിന്ന് ചിലര്‍ കാവ്യ മാധവന്റെ ശബ്ദം അനുകരിക്കാന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ട അനുഭവം ഓര്‍മ വരികയാണ്. ദേശീയ പുരസ്‌ക്കാരമടക്കം ഒത്തിരി ബഹുമതികള്‍ നേടിയ സുരാജ് അസാമാന്യനായ ശബ്ദാനുകരണ കലാകാരന്‍ കൂടിയാണല്ലോ. കാവ്യ മാധവന്റെ ശബ്ദം അനുകരിച്ചാല്‍ ശരിയാവില്ല, പ്രാക്ടീസില്ല എന്നൊക്കെ പറഞ്ഞ് ഒഴിയാന്‍ നോക്കിയെങ്കിലും സദസ്സുണ്ടോ വിടുന്നു! ഒടുവില്‍ നിവൃത്തിയില്ലാതെ കാവ്യ മാധവന്റെ ശബ്ദം അനുകരിക്കാന്‍ അദ്ദേഹം മൈക്കിന് മുന്നിലെത്തി. കാവ്യയെ അനുകരിക്കുന്നതിനുമുമ്പ് സുരാജ് പ്രേക്ഷകരോടായി പറഞ്ഞു: ഞാന്‍ നോക്കാം, ശ്രമിക്കാം, ആരും വല്ലാതെ പ്രതീക്ഷിക്കരുത്; വന്നാ വന്ന്.
നമ്മുടെ സ്വന്തം ബസില്‍ കൃത്യസമയത്ത് യാത്ര ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരോടും ഒന്നേ പറയാനുള്ളൂ, വന്നാ വന്ന്.
സൂപ്പർ എക്സ്പ്രസ് എന്ന ഒരു ബോര്‍ഡ് വെക്കാറുണ്ട്, കെ.എസ്.ആര്‍.ടി.സി ബസില്‍. കേരളം ഒരു സാക്ഷരസംസ്ഥാനമാണല്ലോ. അതുകൊണ്ട് സൂപ്പർ എക്സ്പ്രസ് എന്നുമാത്രമല്ല, സൂപ്പർ ഫാസ്റ്റ് എന്നൊക്കെ എഴുതി വെക്കുന്നതിന് ഒരുപാട് ചെലവുണ്ട്. ചെലവിന്റെ ഭാഗമായി ഓരോ അക്ഷരത്തിനും ചുരുങ്ങിയത് 10 രൂപയെങ്കിലും ഓരോ യാത്രക്കാരില്‍ നിന്ന് കൂടുതല്‍ ഈടാക്കാതെ പറ്റില്ല. പെയിന്റിനൊക്കെ എന്താ വില.
പക്ഷേ, അതേ റൂട്ടിലെ നാല് സാദാ പ്രൈവറ്റ് ബസെങ്കിലും നമ്മുടെ കെ.എസ്.ആര്‍.ടി.സി ബസിനെ കളിയാക്കിക്കൊണ്ട് മറികടന്നു പോകുന്ന മനോഹരമായ കാഴ്ച കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് യാത്രക്കാര്‍ക്ക് തികച്ചും ഫ്രീയാണ് കേട്ടോ. ഇക്കണ്ട പ്രതിഭാശാലികളായ യൂണിയന്‍ നേതാക്കളെയും രാഷ്ട്രീയ ഉദ്യോഗസ്ഥ ഇത്തിക്കണ്ണികളെയും മനുഷ്യ ജന്മമെടുത്ത പാര്‍ട്ടിപിന്തുണയുള്ള മരത്തവളകളെയും പോറ്റിവളര്‍ത്തേണ്ടേ സാര്‍?

കുറ്റം പലതും പറയുമെങ്കിലും ചില ഗുണങ്ങള്‍ നാം കണ്ടില്ലെന്ന് നടിച്ചുകൂടാ. അതിലൊന്നാണ് കെ.എസ്.ആര്‍.ടിസി ബസില്‍ സ്ഥിരമായി യാത്ര ചെയ്താല്‍ നമ്മുടെ ഓര്‍മ ശക്തി വര്‍ധിക്കും എന്നത്. അതെങ്ങനെയെന്നല്ലേ, യാത്ര കഴിയും വരെ കണ്ടക്ടറില്‍ നിന്ന് കിട്ടാനുള്ള ബാലന്‍സിനെപ്പറ്റി ആവര്‍ത്തിച്ചാവര്‍ത്തി സ്വയം ഓര്‍ത്തോര്‍ത്ത് പല യാത്രക്കാരുടെയും ഓര്‍മശക്തി ഭയങ്കരമായി വര്‍ധിച്ചുകൊണ്ടിരിക്കയാണ്. മിക്ക ക്വിസ് മത്സരങ്ങളിലും സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന പലരും സ്ഥിരമായി കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുന്നവരാണത്രേ. ചില കണ്ടക്ടര്‍ നമ്മള്‍ കൊടുത്ത അഞ്ഞൂറും ഇരുനൂറും രൂപയുടെ ബാലന്‍സുമായി എവിടെയോ മുങ്ങും. യാത്രികരാവട്ടെ, തനിക്ക് ഇനിയും കിട്ടിയിട്ടില്ലാത്ത ബാലന്‍സിനെ മറന്ന് പലവിധ ജീവിതാധികളിലും സ്വപ്നങ്ങളിലും മുങ്ങിപ്പോകും. മാത്രമല്ല, ബസ് സ്റ്റാന്റിലെത്തുന്നതോടെ യാത്രക്കാരുടെ ബാലന്‍സ് കൊടുക്കാനാവാത്ത ദുഃഖത്തില്‍ മനംനൊന്ത് കണ്ടക്ടര്‍ തിരക്കില്‍ എവിടെയെങ്കിലും മുങ്ങിക്കളയും. ഇതുകാരണം സ്ഥിരംയാത്രക്കാരുടെ നിരീക്ഷണശേഷി ഗണ്യമായി വര്‍ധിക്കുന്നതായി ചില പഠനങ്ങള്‍ വന്നതായും കേള്‍ക്കുന്നു. എല്ലാ കണ്ടക്ടര്‍മാരും ഇത് ചെയ്യുന്നവരല്ല. ഇങ്ങനെ ചെയ്യാത്തവര്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് വലിയ മാനഹാനി വരുത്തുന്നതായി പരാതി ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാരില്‍ ഒരു വര്‍ഗം ബാലന്‍സ് തരാതെ മുങ്ങിയമുക്കി നടക്കുന്നതിനെ ഒരു കുറ്റകൃത്യമായും മനഃസാക്ഷിയില്ലായ്മയായും കരുതുന്ന ചില എമ്പോക്കികളുണ്ട്. സത്യത്തില്‍ ഈ മുങ്ങല്‍ ഒരു കലാരൂപമായിട്ടാണ് കാണേണ്ടത്; അധിക്ഷേപമായിട്ടല്ല .ഇത്തരം
മുങ്ങല്‍ കണ്ടക്ടര്‍മാര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് അധികാരികളും അതിനുള്ളിലെ സര്‍ഗപ്രതിഭകളായ ട്രേഡ് യൂണിയന്‍ നേതാക്കളും ചേര്‍ന്ന് ‘ബാലന്‍സ് കെ.നായര്‍' എന്ന പേരില്‍ ഒരു പദവി നല്കി ആദരിക്കേണ്ടതാണ്.

ഇപ്പോള്‍ത്തന്നെ, കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ക്കിടയിലെ ‘ബാലന്‍സ് കെ.നായര്‍’മാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കുറേശ്ശെ അവരെ അനുകരിക്കുന്ന വിദ്യ ദീര്‍ഘദൂര പ്രൈവറ്റ് ബസിലെ ചില കണ്ടക്ടര്‍മാരും പരിശീലിക്കുന്നതായി. കേള്‍ക്കുന്നു. ഈ രംഗത്ത് തീര്‍ച്ചയായും കെ.എസ്.ആര്‍.ടി.സി വലിയൊരു മാതൃകയാണ്. പക്ഷേ, കെ.എസ്.ആര്‍.ടി.സിയ്ക്ക് പുറത്ത് അതങ്ങനെ വ്യാപിപ്പിക്കുന്നത് പ്രോത്സാഹിപ്പിച്ചു കൂടാ. കാരണം, വര്‍ഷങ്ങളായി ഈ കലാപ്രവര്‍ത്തനം കെ.എസ്.ആര്‍.ടി.സിയിലെ ‘ബാലന്‍സ് കെ നായര്‍’മാരുടെ കുത്തക തന്നെയാണ്.
പുതിയൊരു സമ്പ്രദായവും കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ വികസിപ്പിച്ചെടുത്തത് നാം കാണാതിരുന്നു കൂടാ. കെ.എസ്.ആര്‍.ടി.സിയ്ക്ക് ഒരു പുരോഗതിയുമില്ല, പുരോഗതിയുമില്ല എന്ന് മനഃപൂര്‍വ്വം പറഞ്ഞാക്ഷേപിക്കുന്നവര്‍ക്ക് ഒരു മറുപടി പുതുതായി രൂപം കൊണ്ടിരിക്കുന്നു. ഇന്നലെ വരെ യാത്രക്കാരോട് തട്ടിക്കയറുന്ന ‘ഉപഭോക്തൃതാഡന പദ്ധതി' ഒരു ശുഷ്‌ക കലാശാഖയായിരുന്നു. ഇതാ, അതില്‍ നിന്ന് എത്രയോ കാതം ‘ഒറ്റയടി'ക്ക് മുന്നോട്ട് പോയി യാത്രക്കാരുടെ തന്തയെ തല്ലുന്ന പുതിയൊരു ശാസ്ത്രശാഖക്കുതന്നെ കെ.എസ്.ആര്‍.ടി.സി തുടക്കമിട്ടിരിക്കുന്നു, ഇത് പുരോഗതിയല്ലെന്ന് പറയുന്നവര്‍ കെ.എസ്.ആര്‍.ടി.സി നശിച്ചു കാണാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രമാണ്. ‘ഉപഭോക്താവാണ് രാജാവ്’ എന്ന തത്വത്തെ ഇത്രയും ഗംഭീരമായി ആരെങ്കിലും ആവിഷ്‌ക്കരിച്ചിട്ടുണ്ടോ? ഇവരെ സസ്‌പെന്‍ഷനല്ല, പത്മശ്രീ കൊടുത്താണ് ആദരിക്കേണ്ടത്. ഈ വിവാദവും ബഹളവുമൊക്കെ ഒന്ന് ശമിച്ചാല്‍ യൂണിയന്‍ നേതാക്കള്‍ മുന്‍കൈ എടുത്ത് ചുരുങ്ങിയത് ഒരു പത്മശ്രീയെങ്കിലും സംഘടിപ്പിച്ചുകൊടുക്കാന്‍ വേണ്ടത് ചെയ്യുമെന്ന് നമുക്ക് പ്രത്യാശിക്കാം .അതാവുമ്പോള്‍ തല്ലിയത് ഒരു മുഴുത്ത പത്മശ്രീയാണെന്ന് മര്‍ദ്ദനമേറ്റവരുടെ പിന്‍തലമുറയ്ക്ക് അഭിമാനപൂര്‍വ്വം പറഞ്ഞു നടക്കുകയും ചെയ്യാമല്ലോ!
കെ.എസ്.ആര്‍.ടി.സിയില്‍ കാലാനുസൃതമായി പരിഷ്‌ക്കരണം വേണം എന്ന ക്ലീഷേമുറവിളി കൂട്ടുന്നവരേ, അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിഷ്‌ക്കാരങ്ങള്‍ നമ്മള്‍ കാണാന്‍ കൂട്ടാക്കുന്നില്ല എന്നതല്ലേ സത്യം?.നമ്മുടെ കോര്‍പറേഷന്‍ തലവന്മാരുടെയും രാഷ്ട്രീയ കൊമ്പന്‍മീശക്കാരുടെയും സേവനങ്ങള്‍ ആരും വില കുറച്ച് കാണേണ്ടതില്ല. അതിന്റെ ഭാഗമാണ് കഴിഞ്ഞ ദിവസം നടന്ന തന്തമര്‍ദ്ദനം. കെ.എസ്.ആര്‍.ടി.സി സെറ്റപ്പ് അടിമുടി മാറ്റണം എന്ന് കോര്‍പറേഷനകത്തുള്ള ആരെങ്കിലും മോഹിക്കുന്നെങ്കില്‍ അതിനുള്ള വെള്ളം അങ്ങ് ഇറക്കി വെച്ചേക്ക്. നിങ്ങള്‍ ഞങ്ങളെ നന്നാക്കാന്‍ വെച്ച വെള്ളം ഇറക്കി വെച്ചേക്ക്. നന്നാക്കാന്‍ മോഹിക്കുന്ന സമയം കൊണ്ട്, എല്ലാ സംസ്ഥാന ബജറ്റിലും കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം പരിഹരിക്കാന്‍ ഇന്നുള്ളതിന്റെ മൂന്നിരട്ടി തുകയെങ്കിലും വര്‍ഷാവര്‍ഷം മാറ്റിവെക്കൂ .പിന്നെ, അവരുടെ ഉള്ളില്‍ നിരവധി ബുദ്ധിജീവികളും കലാകാരന്മാരുമുണ്ട്. ഈ സാധ്യത കൂടി ഉപയോഗിച്ച് കെ.എസ്.ആര്‍.ടി.സിയിലെ ചിഹ്നത്തിലെ ആ രണ്ട് ആനകളെ മാറ്റി പകരം രണ്ട് തൊരപ്പന്‍ എലികള്‍ വെക്കുകയാണ് വേണ്ടത്. അതാവുമ്പോള്‍ അവരിലെ ചില യൂണിയന്‍ നേതാക്കള്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിഞ്ഞുപോയാലും ഏത് തൊരപ്പന്‍ എലികളെ കണ്ടാലും അതൊരു സ്മരണയായിത്തീരുമല്ലോ.

ഇനിയും നിങ്ങളെ ബോറടിപ്പിച്ച് കൊല്ലുന്നില്ല. ഈ ക്ലീഷേലേഖനത്താല്‍ വല്ലാതെ ബോറടി വന്നുപോയെങ്കില്‍ കെ.എസ്.ആര്‍.ടി.സി വിക്കിപീഡിയയിലെ കുറച്ചുഭാഗങ്ങള്‍ താഴെ കൊടുക്കാം, അതൊന്നുവായിച്ച് നോക്കണം. വലിയൊരളവോളം ബോറടി മാറ്റാന്‍ അത് വായനക്കാരെ തീര്‍ച്ചയായും സഹായിക്കും.
കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ വിക്കിപീഡിയയില്‍ ഇങ്ങനെ പറയുന്നു:
സാംസ്‌കാരിക സ്വാധീനവും മാധ്യമങ്ങളും: ‘‘കേരള സംസ്ഥാനത്തുടനീളം കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് വലിയ ആരാധകരുണ്ട്. ആനവണ്ടി എന്ന് വിളിക്കപ്പെടുന്ന ഇതിന് ഇന്‍സ്റ്റാഗ്രാമില്‍ 100 ഓളം ആരാധക പേജുകളുണ്ട് . പലരും കെ.എസ്.ആര്‍.ടി.സി ബസുകളെ അവരുടെ ബാല്യകാല ഗൃഹാതുരത്വത്തിലേക്കുള്ള തിരിച്ചുവരവായി കാണുന്നു, മറ്റു ചിലര്‍ ഈ ബസുകളില്‍ പതിവായി യാത്ര ചെയ്യുന്നത് ആസ്വദിക്കുന്നു. നിലവിലുള്ള ഡിപ്പോകളില്‍ നിന്ന് മറ്റ് ഡിപ്പോകളിലേക്ക് കൊണ്ടുപോയ തങ്ങളുടെ പ്രിയപ്പെട്ട ബസുകള്‍ കൊണ്ടുവരാന്‍ യാത്രക്കാര്‍ അധികാരിയോട് അഭ്യര്‍ത്ഥിക്കുന്ന ചില സംഭവങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പല മലയാള സിനിമകളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇടം പിടിച്ചിട്ടുണ്ട്. 2012-ല്‍ പുറത്തിറങ്ങിയ ഓര്‍ഡിനറിയുടെ പ്രധാന ഇതിവൃത്തം ഒരു കെ.എസ്.ആര്‍.ടി.സി ബസില്‍ നടക്കുന്ന ചില സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ്. അന്നുമുതലാണ് കെ.എസ്.ആര്‍.ടി.സി ബസുകളെ കേരളീയരുടെ സംസ്‌കാരവുമായി സിനിമാലോകം ബന്ധപ്പെടുത്താന്‍ തുടങ്ങിയത്. കെ.എസ്.ആര്‍.ടി.സി ബസുകളെ കുറിച്ച് ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന സിനിമയിലെ പ്രസിദ്ധമായ ഒരു ഉദ്ധരണിയുണ്ട്, അതില്‍ നായകന്‍ പറയുന്നത് ‘ഒരു മലയാളി (കേരളീയന്‍) ഒരു മലയാളിയായി യോഗ്യത നേടുന്നതിന് ഒരു കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യണം' എന്നാണ്. 2021-ല്‍ പുറത്തിറങ്ങിയ ചിത്രം യുവം പൂര്‍ണമായും കെ.എസ്.ആര്‍.ടി.സിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ചില രാഷ്ട്രീയക്കാരുടെ നിയമവിരുദ്ധമായ നടപടികള്‍ മൂലം കെ.എസ്.ആര്‍.ടി.സിയെ കടക്കെണിയില്‍ നിന്ന് സ്വകാര്യവത്കരിക്കുന്നതില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന മൂന്ന് യുവ അഭിഭാഷകരുടെ യാത്രയാണ് ഇത് കാണിക്കുന്നത്.
‘കേരളത്തിലെ കെ.എസ്.ആര്‍.ടി.സി.യുടെ ചരിത്രം ജനങ്ങളുടെ ജീവിതവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. ഇത് വെറുമൊരു വാഹന സര്‍വീസ് അല്ല. ഈ പൊതുഗതാഗത സംവിധാനം സിനിമയിലും സാഹിത്യത്തിലുമടക്കം നമ്മുടെ സാംസ്‌കാരിക ജീവിതത്തില്‍ മുദ്ര പതിപ്പിച്ചിരിക്കുന്നു, അത് അത്ര പെട്ടെന്ന് മായ്ക്കാന്‍ കഴിയില്ല'; കര്‍ണാടകക്കെതിരെ കേരളം നേടിയ നിയമപോരാട്ടത്തിനൊടുവില്‍ കെ.എസ്.ആര്‍.ടി.സി എന്ന ബ്രാന്‍ഡ് ഉപയോഗിക്കാന്‍ ആന്റണി രാജു പറഞ്ഞു.'

ഇത്രയുമാണ് കെ.എസ്.ആര്‍.ടി.സിയെപ്പറ്റിയുള്ള വിക്കിപീഡിയയിലെ ചെറിയൊരു ഭാഗം. ബാക്കി സൗകര്യം പോലെ നിങ്ങള്‍ വായിച്ച് പഠിക്കൂ.
ഇനിയും സംസാരിച്ചിരിക്കാന്‍ സമയമില്ല. ഒരു കെ.എസ്.ആര്‍.ടി.സി യാത്രക്കാരന്റെയോ യാത്രക്കാരിയുടെയോ അച്ഛനാണ് ആ വരുന്നതെന്ന് തോന്നുന്നു. അയാളെ തല്ലുന്ന കണ്ടക്ടര്‍ വരാന്‍ സമയമായി.
ഷാജു വി. ജോസഫ്
Feb 23, 2023
5 Minutes Read
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
Feb 17, 2023
8 minutes read
Truecopy Webzine
Oct 27, 2022
6 Minutes Read
സല്‍വ ഷെറിന്‍
Oct 21, 2022
10 Minutes Watch
ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
Oct 09, 2022
8 Minutes Read
അലി ഹൈദര്‍
Sep 23, 2022
15 Minutes Watch
പ്രഭാഹരൻ കെ. മൂന്നാർ
Sep 07, 2022
6 Minutes Read