ഐഷ സുല്‍ത്താനക്കെതിരായ
രാജ്യദ്രോഹക്കേസിനുപിന്നിൽ ബി.ജെ.പിയുടെ
ആസൂത്രിത നീക്കം
ഐഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസിനുപിന്നിൽ ബി.ജെ.പിയുടെ ആസൂത്രിത നീക്കം
‘‘കടല്‍ നിങ്ങളെയും നിങ്ങള്‍ കടലിനെയും സംരക്ഷിക്കുന്നവരാണ്... ഒറ്റുകാരില്‍ ഉള്ളതും നമ്മില്‍ ഇല്ലാത്തതും ഒന്നാണ് ഭയം... തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല ഞാന്‍ നാടിനുവേണ്ടി ശബ്ദം ഉയര്‍ത്തിയത്. എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്...’’
11 Jun 2021, 02:58 PM
"ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഏഴ് പതിറ്റാണ്ട് കഴിയുമ്പോള്‍ ഞങ്ങള്‍ ദ്വീപുകാര്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടേണ്ട അവസ്ഥയിലാണ്'; ലക്ഷദ്വീപ് ജനതയുടെ ദുരിതം വരച്ചുകാട്ടുന്നത് സംവിധായികയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുൽത്താന.
കേന്ദ്രസര്‍ക്കാര്‍ പിന്തുണയോടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ദ്വീപില്‍ അടിച്ചേല്‍പ്പിച്ച പരിഷ്‌കാരങ്ങള്‍ ദ്വീപ് ജനതയെ എത്ര ശ്വാസം മുട്ടിക്കുന്നതാണെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതില്‍ ഐഷ സുല്‍ത്താനയുടെ പങ്ക് വിസ്മരിക്കാനാവില്ല. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് നേരിടുകയാണെന്ന് ഉറക്കെ പറയാന്‍ തയ്യാറായ ഐഷ ഇപ്പോള്‍ വേട്ടയാടപ്പെടുകയാണ്.

അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസെടുത്തിരിക്കുകയാണ്.
ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡൻറ് സി. അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കവരത്തി പൊലീസാണ് ഐഷയ്‌ക്കെതിരെ കേസ് 124 എ, 153 ബി എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തത്.
മീഡിയ വണ്‍ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഐഷ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരിലാണ് നടപടി. അഡ്മിനിസ്ട്രേറ്ററെ "ബയോ വെപ്പണ്‍' എന്ന് വിശേഷിപ്പിച്ചത് രാജ്യദ്രോഹമാണെന്നാണ് ബി.ജെ.പി ആരോപണം. ചര്‍ച്ചയില്‍ പങ്കെടുത്ത ബി.ജെ.പി പ്രതിനിധി വിഷ്ണു പരാമര്‍ശം പിന്‍വലിക്കാന്‍ ഐഷയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഐഷ ഈ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയും സീറോ കോവിഡ് ആയിരുന്ന ലക്ഷദ്വീപ് മേഖലയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ഇടപെടലുകളാണ് കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്നും ആ അര്‍ത്ഥത്തിലാണ് താന്‍ ബയോ വെപ്പണ്‍ എന്ന പദം ഉപയോഗിച്ചതെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.
ഐഷയ്‌ക്കെതിരെ ബി.ജെ.പിയുടെ ടാര്‍ഗറ്റഡ് ആക്രമണം
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ജനദ്രോഹ നടപടികളുടെ രൂക്ഷത പൊതുസമൂഹത്തില്‍ തുറന്നുകാട്ടിയതില്‍ ഐഷയുടെ പങ്ക് വളരെ വലുതായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും ഐഷ സ്വന്തം നാടിന്റെ അവസ്ഥ ഉറക്കെ വിളിച്ചു പറഞ്ഞു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങളെ പ്രതിരോധിക്കാന്‍ പാടുപെടുന്ന ബി.ജെ.പിയെ സംബന്ധിച്ച് കനത്ത വെല്ലുവിളിയായിരുന്നു അവര്‍. അതുകൊണ്ടുതന്നെ ഐഷയെ നേരിടാന്‍ അവസരം കാത്തുനില്‍ക്കുകയായിരുന്ന അവര്‍ ചാനല്‍ ചര്‍ച്ചയിലെ പ്രയോഗത്തെ മുതലെടുക്കുകയായിരുന്നു. ‘ബയോ വെപ്പണ്‍' എന്ന പ്രയോഗത്തെ തുടര്‍ന്ന് ഐഷയ്‌ക്കെതിരെ സോഷ്യല്‍ മീഡിയകളിലും പുറത്തും ബി.ജെ.പി നടത്തുന്ന കാമ്പയിന ഇത് വ്യക്തമാക്കുന്നതാണ്.

കൂടാതെ ഐഷയ്‌ക്കെതിരായ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിന് ബി.ജെ.പി നേതൃത്വം വിളിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ ലക്ഷദ്വീപിലെ ബി.ജെ.പി ഘടകം, ബി.ജെ.പി നേതാവ് അബ്ദുള്ളക്കുട്ടിയുമായി നടത്തിയ സംഭാഷണവും ഇക്കാര്യം വെളിവാക്കുന്നു: "ബഹുമാനപ്പെട്ട പ്രഭാരി സാര്‍, എന്നെ സംബന്ധിച്ച് തോന്നുന്നുന്നത് അള്ളാഹു നമുക്ക് തന്നിരിക്കുന്ന സന്ദര്‍ഭമാണിത് എന്നാണ്. ലക്ഷദ്വീപിന്റെ തനിമ സംസ്‌കാരം എന്നൊക്കെ പറഞ്ഞിട്ടാണ് നമ്മുടെമേൽ കുതിര കയറുന്നത്. എന്താണ് ലക്ഷദ്വീപിന്റെ തനിമയും സംസ്‌കാരമെന്നും ആരാണ് ഐഷ സുല്‍ത്താനയെന്നും നമുക്ക് തെളിയിക്കാനുള്ള മാധ്യമങ്ങളിലൊക്കെ തെളിയിച്ചുകൊടുക്കാനുള്ളതാണ്. അതുകൊണ്ട് വിഷയം നമ്മള്‍ വേണ്ടവിധത്തില്‍ എടുക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു' എന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്.
എല്ലാ ബി.ജെ.പിക്കാരും ഐഷ സുല്‍ത്താനയ്‌ക്കെതിരെ, ഈ പ്രസ്താവനയ്‌ക്കെതിരെ പ്ലക്കാര്‍ഡും പിടിച്ച് അവരവരുടെ വീടുകളില്‍ പ്രതിഷേധിക്കണമെന്ന് ലക്ഷദ്വീപ് പ്രതിനിധി നിര്‍ദേശിക്കുകയും അബ്ദുള്ളക്കുട്ടി അതിനോട് യോജിക്കുകയും ചെയ്യുന്നുണ്ട്. വീഡിയോകള്‍ കൂടി ഇട്ടാല്‍ നല്ല വാര്‍ത്താ പ്രാധാന്യം ലഭിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.
വ്യക്തിപരമായി തന്നെ അവതാളത്തിലാക്കുകയെന്ന ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ഐഷയും വ്യക്തമാക്കിയിട്ടുണ്ട്: "ഞാനൊരിക്കലും രാഷ്ട്രീയമായ ഭാഷയിലോ മതപരമായ ഭാഷയിലോ ഇന്നേവരെ ഒരു ചര്‍ച്ചയിലും പങ്കെടുത്തിട്ടില്ല. മനുഷ്യത്വപരമായി മാത്രം സംസാരിച്ചയാളാണ്. എന്നിലൊരു രാഷ്ട്രീയക്കാരിയെ ഇതുവരെ ആര്‍ക്കും കാണാന്‍ പറ്റിയിട്ടില്ല. മതംകുത്തിവെക്കുന്നയാളായി കാണാന്‍ പറ്റില്ല'; അവര്‍ പറഞ്ഞു. "ഞാനെന്റെ നാടിനുവേണ്ടി മാത്രമേ സംസാരിച്ചിട്ടുള്ളൂ. എന്റെ നാവില്‍ നിന്ന് വീണുപോയ ഒരു വാക്കില്‍ പിടിച്ച് എന്നെ രാജ്യദ്രോഹിയെന്ന് മുദ്രകുത്തുന്ന നിങ്ങളോട് ഞാനെന്താണ് പറയുക’- അവര്‍ ചോദിക്കുന്നു.

ഐഷയെ മാനസികമായി തളര്‍ത്താനും ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധങ്ങളെ പൊളിക്കാനുമുള്ള സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ‘സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മ’ കോഡിനേറ്റർ മുജീബ് പറയുന്നു. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുകയെന്ന സംഘപരിവാര്‍ നയത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ‘തിങ്കി’നോട് പറഞ്ഞു.
"സംഘപരിവാറിനെ സംബന്ധിച്ച് ലക്ഷദ്വീപുമായി ബന്ധപ്പെട്ട സമരത്തിന്റെയും കാമ്പയിന്റെയും ഏറ്റവും വലിയ നോട്ടപ്പുള്ളിയാണ് ഐഷ. കാരണം കേരളത്തിലുള്ളവര്‍ ഈ വിഷയത്തില്‍ ഇടപെടാനുള്ള പ്രധാന കാരണം ചാനല്‍ ചര്‍ച്ചയില്‍ ഐഷയുടെ ആത്മാര്‍ത്ഥമായ ഇടപെടലാണ്.
അവരുടെ ഉള്ളിന്റെയുള്ളില്‍ നിന്നുവരുന്ന, സ്വന്തം നാടിനെക്കുറിച്ചുള്ള വികാരമാണ് പ്രകടിപ്പിക്കുന്നത്. അത് ജനം ഏറ്റെടുത്തതുകൊണ്ടുതന്നെ ഐഷയുടെ വായടപ്പിക്കുകയെന്നത് സംഘപരിവാറിന്റെ ആവശ്യമാണ്.’
ഭയപ്പെടുത്തി ഒതുക്കാനാവില്ലെന്ന് ഐഷ
ഭയപ്പെടുത്തി മാറ്റിനിര്‍ത്തുകയെന്ന സംഘപരിവാര്‍ തന്ത്രത്തിനു താന്‍ നിന്നുകൊടുക്കില്ലെന്ന് ഐഷ വ്യക്തമാക്കിയിട്ടുണ്ട്: ‘നാട്ടുകാരോട്: കടല്‍ നിങ്ങളെയും നിങ്ങള്‍ കടലിനെയും സംരക്ഷിക്കുന്നവരാണ്... ഒറ്റുകാരില്‍ ഉള്ളതും നമ്മില്‍ ഇല്ലാത്തതും ഒന്നാണ് ഭയം... തളര്‍ത്തിയാല്‍ തളരാന്‍ വേണ്ടിയല്ല ഞാന്‍ നാടിനുവേണ്ടി ശബ്ദം ഉയര്‍ത്തിയത്. എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തില്‍ ഉയരാന്‍ പോവുന്നത്...?' ഐഷ ഫേസ്ബുക്കില്‍ കുറിക്കുന്നു.
ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലും ഐഷയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്: ‘ബയോവെപ്പണ്‍' പ്രയോഗത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെയും വീഡിയോയിലൂടെയും വളരെ വ്യക്തമായ വിശദീകരണമാണ് ഐഷ സുല്‍ത്താന നല്‍കിയത്.

താന്‍ രാജ്യത്തിനോ, ഇന്ത്യന്‍ സര്‍ക്കാറിനോ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനോ എതിരായി അല്ല ആ വാക്ക് ഉപയോഗിച്ചതെന്ന് വ്യക്തമായി പറഞ്ഞതാണ്. ആ സ്ഥിതിക്ക് അതിന്റെ മേലൊരു കേസിന് പ്രസക്തിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ രാജ്യത്തിനെതിരായി സംസാരിക്കണം, അത് ചെയ്തിട്ടില്ല എന്ന് ഐഷ സുല്‍ത്താന വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ നിയമനടപടികളുമായി മുന്നോട്ടുപോകുന്നതില്‍ അടക്കം ആവശ്യമുള്ള എല്ലാ പിന്തുണയും കൊടുക്കുകയെന്നത് എം.പിയെന്ന നിലയില്‍ എന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തമാണ്.'
ഭരണകൂടവിമര്‍ശനം രാജ്യദ്രോഹമാകുമ്പോള്‍
"നദികളില്‍ മൃതദേഹം എറിയുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടിരുന്നു. ഇനി ഇത് കാണിച്ചതിന്റെ പേരില്‍ ആ ചാനലിനെതിരെ എവിടെയെങ്കിലും രാജ്യദ്രോഹ പരാതി കൊടുത്തിട്ടുണ്ടോയെന്നറിയില്ല'; ഇന്ത്യയില്‍ രാജ്യദ്രോഹകേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന രീതിയെ വിമര്‍ശിച്ച് അടുത്തിടെ സുപ്രീം കോടതി നടത്തിയ പരാമര്‍ശമാണിത്. രാജ്യദ്രോഹക്കേസുകള്‍ക്ക് പരിധി നിശ്ചയിക്കേണ്ട സമയം അതിക്രമിച്ചെന്നും കോടതി നിലപാടെടുത്തിട്ടുണ്ട്. ഇന്ത്യയില്‍ രാജ്യദ്രോഹക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന രീതി സുപ്രീംകോടതിയെ വരെ ഞെട്ടിക്കുകയാണെന്ന് വ്യക്തമാക്കുന്ന വാക്കുകളാണിത്.
ഭരിക്കുന്നവര്‍ക്ക് ഇഷ്ടമില്ലാത്തതെന്തും രാജ്യദ്രോഹമാകാം എന്ന അവസ്ഥയിലാണ് ഇന്ത്യന്‍ ജനാധിപത്യം ഇന്ന് എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ ഇന്ത്യയില്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റങ്ങളില്‍ 96% വും നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷമുള്ളതാണ്. ഇതില്‍ 149 കേസുകള്‍ മോദിയെ വിമര്‍ശിച്ചതിനും 144 കേസുകള്‍ യു.പി മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിനുമുണ്ട്.
കൊളോണിയല്‍ ഭരണത്തെ നിലനിര്‍ത്തുന്നതിനും അതിനുശേഷം ഭരണവര്‍ഗത്തെയും അതിന്റെ സര്‍ക്കാരുകളേയും ജനകീയ പ്രതിഷേധങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുമായി ഉപയോഗിക്കപ്പെട്ട ഒന്നാണ് 124 എ എന്ന് അതിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. ഇപ്പോഴും ഇതേ രീതിയില്‍ തന്നെയാണ് ഈ നിയമം ഉപയോഗിക്കപ്പെടുന്നതെന്ന് അടുത്തിടെ ചര്‍ച്ചയായ പല രാജ്യദ്രോഹക്കേസുകളെടുത്താലും മനസിലാകും. പ്രതിപക്ഷനേതാവിന്റെ പ്രസംഗം സംപ്രേഷണം ചെയ്തതിന്റെ പേരില്‍ ഒരു മാധ്യമസ്ഥാപനത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് കോടതി വിമര്‍ശനത്തിനു വഴിവെച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവെയ്‌ക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയ നടപടി കോടതി റദ്ദാക്കിയത് അടുത്തിടെയാണ്. ഇതുകൂടാതെ പൗരത്വനിയമഭേദഗതിയ്‌ക്കെതിരെ പ്രതിഷേധിച്ചതിനും ഭീമാകൊറേഗാവ് കേസിലുമെല്ലാം രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്റ്റിലായി ജാമ്യം പോലും കിട്ടാതെ നീതികാത്തുകിടക്കുന്ന ഒരുപാടുപേരുണ്ട് ഇവിടുത്തെ ജയിലുകളില്‍.
ഐഷയുടെ വിഷയത്തില്‍ ഭരണകൂടത്തെയല്ല, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെയാണ് വിമര്‍ശിച്ചതെന്നു പറഞ്ഞാണ് ഐഷ രാജ്യദ്രോഹആരോപണങ്ങളെ പ്രതിരോധിക്കുന്നത്. വിമര്‍ശിച്ചത് ഭരണകൂടത്തെ ആണെങ്കില്‍ തന്നെ ജനാധിപത്യരാജ്യത്തില്‍ അതിന് അവകാശമില്ലേ? ഭരണകൂടം വിമര്‍ശനങ്ങള്‍ക്ക് അതീതമായ ഒന്നാണോ?
സച്ചു ഐഷ
Jan 05, 2023
4 Minutes Read
സല്‍വ ഷെറിന്‍
Jan 03, 2023
6 Minutes Read
അലി ഹൈദര്‍
Oct 13, 2022
10 Minutes Read
അലി ഹൈദര്‍
Jun 17, 2022
9 Minutes Watch
കെ.വി. ദിവ്യശ്രീ
Apr 14, 2022
12 Minutes Watch
Think
Nov 16, 2021
2 minutes read
മനില സി. മോഹൻ
Jul 07, 2021
51 Minutes Watch
Think
Jun 23, 2021
4 Minutes Read
P Sudhakaran
11 Jun 2021, 11:05 PM
എവിടേക്കാണ് ഈ രാവണൻകോട്ടയിലെ യാത്ര