മികച്ച സിനിമയ്ക്കുള്ള
സുവര്‍ണചകോരം നേടിയ
'ഉതമ'യുടെ കാഴ്ച
മികച്ച സിനിമയ്ക്കുള്ള സുവര്‍ണചകോരം നേടിയ 'ഉതമ'യുടെ കാഴ്ച
ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയിലുള്ള സ്‌പെല്ലില്‍ നമുക്കോര്‍ക്കാന്‍, ജാഗ്രതപ്പെടാന്‍, അവസാനിക്കാത്ത ജീവിതപോരാട്ടങ്ങളുടെ സ്മരണയുണര്‍ത്താന്‍, തിരിച്ചുവരവുകളെ പ്രതീക്ഷിച്ചിരിക്കാന്‍ ഒരു ചലച്ചിത്രം. കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സുവര്‍ണചകോരം നേടിയ ചിത്രമാണ് അലജന്ദ്രൊ ലോസ ഗ്രിസി സംവിധാനം ചെയ്ത ബൊളീവിയന്‍ സിനിമ ‘ഉതമ’.
17 Dec 2022, 03:00 PM
തെക്കെ അമേരിക്കയിലെ കെച്ചുവാ (Que-chua) വിശ്വാസമനുസരിച്ച് ആന്റിയന്‍ കഴുകന് (condor) ജീവിതലക്ഷ്യം നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ അത് പര്‍വതത്തിന്റെ ഉച്ചിയിലേക്ക് പറക്കുകയും ചിറകുകള്‍ അടയ്ക്കുകയും അന്ത്യമാഗ്രഹിച്ച് പാറയിലേക്ക് കുതിക്കുകയും ചെയ്യുന്നു. ഒരുതരം ആത്മഹത്യ. ‘ഉതമ’ (UTAMA) യിലെ പ്രധാന കഥാപാത്രമായ വിര്‍ജിനിയോയുടെ (Jose Calcina) ജീവിതയാത്രയ്ക്ക് ഏറെ യോജിക്കുന്ന ഗംഭീര രൂപകമായി ഇതു മാറുന്നു.
27-മത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സുവര്‍ണചകോരം നേടിയ ചിത്രമാണ് അലജന്ദ്രൊ ലോസ ഗ്രിസി (Alejandro Loayza Grisi) സംവിധാനം ചെയ്ത ബൊളീവിയന്‍ സിനിമ ഉതമ. കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രകൃതിനശീകരണത്തിന്റേയും ആഗോള സന്ദര്‍ഭത്തിലേക്കു തുറക്കുന്ന ദൃഷ്ടാന്തമായി വികസിക്കുന്ന സിനിമ ജീവന്റെ നിലനില്‍പ്പിനെക്കുറിച്ചുള്ള ആകുലതകള്‍ പങ്കുവയ്ക്കുന്നു. തദ്ദേശീയ ജനതകളുടെ ഭാഷയ്ക്കും സംസ്‌കാരത്തിനും വേണ്ടിയുള്ള പിടച്ചിലിന്റെ സമകാലിക സന്ദര്‍ഭത്തില്‍ ചിത്രം പ്രസക്തമാവുന്നു.
വിര്‍ജിനിയോയും ഭാര്യ സിസി (Luisa Guispe) യും ബൊളീവിയയുടെ ഉള്‍നാടന്‍ മലമേട്ടില്‍ ലാമ (llama) കളെ പോറ്റി ജീവിക്കുകയാണ്. മഴയുടെ സാന്നിധ്യമറിഞ്ഞിട്ട് മാസങ്ങള്‍ കടന്നുപോയതിനാല്‍ വരള്‍ച്ചയുടെ പിടിയാലാണ് അവിടമാകെ. നാഴികകള്‍ക്കപ്പുറത്തുള്ള കിണര്‍ വറ്റിവരണ്ടിരിക്കുന്നു. വളരെ അകലത്തുള്ള അരുവി മാത്രമാണ് ഒരേയൊരു ആശ്രയം. സ്വതവേ ചുമയുടെ അസുഖമുള്ള വിര്‍ജിനിയോവിന്റെ രോഗം അധികരിച്ചതോടെ സംഗതികള്‍ വഷളാവാന്‍ തുടങ്ങി. പേരമകനായ ക്ലവറിന്റെ (Santos Choque) അവിചാരിതമായ വരവുകൂടിയായതോടെ ശാന്തമായി പോയിക്കൊണ്ടിരുന്ന അവരുടെ ജീവിതത്തില്‍ സംഘര്‍ഷങ്ങള്‍ തിടംവയ്ക്കുന്നു.
തീര്‍ത്തും സാധാരണമായ ഇത്തരമൊരു സന്ദര്‍ഭത്തെ എഴുത്തുകാരന്‍ കൂടിയായ സംവിധായകന്‍ തന്റെ കന്നി ഫീച്ചര്‍ സിനിമ സംരംഭമായ ഉതമയിലൂടെ നിലനില്‍പ്പിന്റെ വലിയ ആഖ്യാനമാക്കിത്തീര്‍ക്കുന്നതാണ് നാം കാണുന്നത്. പല തവണ കേട്ട ഒരു കഥ തന്നെയാണ് സൂക്ഷ്മമായ സിനിമാറ്റിക് പരിചരണത്തിലൂടെ സംവിധായകന്‍ മികച്ച ദൃശ്യാനുഭവമാക്കിത്തീര്‍ത്തിരിക്കുന്നത്. ഒപ്പം തിളക്കമുള്ള, അകൃത്രിമമായ മൂര്‍ച്ചയോടെയുള്ള ഒരു വിമര്‍ശനവും.
വിശാല പ്രകൃതിദൃശ്യങ്ങളുടെ വിരുന്നൊരുക്കലിന്റെ മനോഹാരിതക്കപ്പുറം തനിക്ക് പറയാനുള്ളത് ആ ഫ്രെയിമുകള്‍ക്കുള്ളില്‍ തന്നെ സാധിക്കുന്നുവെന്നതാണ് ഈ സിനിമയെ വ്യത്യസ്തമാക്കുന്നത്. സൂക്ഷ്മമായ ഫ്രെയിമിങ്ങിന്റെ പിന്തുണയാലാണ് സംവിധായകന്‍ ഇത്സാക്ഷാത്കരിക്കുന്നത്. ഒപ്പം വര്‍ണങ്ങളുടേയും ശബ്ദത്തിന്റേയും അര്‍ത്ഥപൂര്‍ണമായ മിശ്രണം. പ്രശസ്ത സിനിമാട്ടോഗ്രാഫറായ ബാര്‍ബറ അല്‍വാരസിന്റെ (Barbara Alvarez ) ക്യാമറയില്‍ വിരിഞ്ഞ ഇമേജുകള്‍ ആഹ്‌ളാദത്തിന്റേയും സന്താപത്തിന്റേയും ജീവിതാവസരങ്ങളെ ഉള്‍വഹിക്കുന്നവയാണ്. അവ സ്വച്ഛമായിരിക്കുമ്പോള്‍ തന്നെ അസുഖകരവും ആയിരിക്കുന്നു. യഥാര്‍ഥ ജീവിതത്തിലും ദമ്പതികളായ, പ്രൊഫഷനുകളല്ലാത്ത ഗിസ്പി (Guispe) യുടേയും കാല്‍സിന (Calcina) യുടേയും ഗംഭീരമായ പെര്‍ഫോമന്‍സിന്റെ ബലത്തില്‍ ജീവിതനിമിഷങ്ങളെ പിന്തുടരുന്ന ആകാംക്ഷയുടെ നിമിഷങ്ങള്‍ സൃഷ്ടിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. ആസന്നമരണത്തെ ധ്യാനാത്മകമായി ദൃശ്യക്കൂട്ടുകള്‍ പിന്തുടരുന്നതായി പ്രേക്ഷകര്‍ക്കനുഭവപ്പെടുന്നു.
തന്റെ കൂടിവരുന്ന ചുമ വരള്‍ച്ചയ്‌ക്കൊപ്പം പ്രയാസം സൃഷ്ടിച്ചിട്ടും പാര്‍പ്പിടം വിടാന്‍ വിര്‍ജിനിയോ തയ്യാറാവുന്നില്ല. ആശുപത്രിയിലേയ്ക്ക് പോകാനും ചികിത്സ തേടാനുമുള്ള പേരക്കുട്ടിയുടെ നിര്‍ബന്ധത്തെ അവിടെത്തന്നെ ജീവിച്ചു മരിക്കാനുള്ള തന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിരോധത്താല്‍ ആ വൃദ്ധന്‍ മറികടക്കുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തങ്ങളുടെ ഭാഷയും തനതുസംസ്‌കാരവും നിലനിര്‍ത്താനുള്ള തീവ്രമായ അഭിവാഞ്ഛ വൃദ്ധദമ്പതികളില്‍ പ്രകടമാണ്. വിര്‍ജിയോവില്‍ സവിശേഷമായും. കെച്ചുവാ ജനത ദശകങ്ങളായി വിധേയമാവുന്ന ലാറ്റിനമേരിക്കന്‍ ഏകീകരണത്തിന്റേയും സ്വാംശീകരണത്തിന്റേയും ചെറുത്തുനില്‍പ്പുരാഷ്ട്രീയം അന്തര്‍ലീനമാണ് ദമ്പതികളുടെ ഈ നിരാസങ്ങളില്‍. കെച്ചുവാ ഭാഷ സംസാരിക്കാന്‍ കഴിയുന്ന റിയല്‍ ജീവിതപങ്കാളികളെയാണ് സംവിധായകന്‍ ഗ്രിസി കാസ്റ്റ് ചെയ്തിരിക്കുന്നത് എന്നത് എടുത്തു പറയേണ്ടതുണ്ട്. ഇളക്കാന്‍ പറ്റാത്ത നരവംശശാസ്ത്രപരമായ സവിശേഷതയും ആധികാരികതയും അവരുടെ വിനിമയങ്ങളില്‍ പ്രകടമാണ്.
പ്രദര്‍ശനപരമല്ലാത്ത സ്‌നേഹത്തിന്റെ മനോഹരനിമിഷങ്ങള്‍ അവര്‍ക്കിടയിലുള്ള സംഭാഷണരഹിതമായ വിനിമയങ്ങളില്‍ കാണാം. സ്വഭാവികമായ അടുപ്പത്തോടെ ജീവിക്കുന്ന അവരുടെ കാഴ്ചപ്പാടുകള്‍ സ്വയം ഉരുവം കൊള്ളുന്നതിന്റെ ഉന്മേഷങ്ങള്‍ നമുക്ക് ലഭിക്കുന്നുണ്ട്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തദ്ദേശീയമായ തനതുജീവിതത്തിന്റെ തിരിച്ചുപിടിക്കലുകള്‍ കോളനീകരണത്തിനെതിരായ സ്വാഭാവികമായ ചെറുത്തുനില്‍പ്പുകളെ സൂചിപ്പിക്കുന്നുണ്ട്. അകലത്തുള്ള പര്‍വത അടരുകളുടെ ദീര്‍ഘമായ ടേക്കുകള്‍ പ്രകൃതിഭംഗിയുടെ ആസ്വാദനത്തുവേണ്ടി മാത്രമല്ല, നഷ്ടപ്പെടാനിരിക്കുന്ന ജീവിതത്തെക്കുറിച്ച് ഓര്‍മപ്പെടുത്താന്‍ കൂടിയാണ്. വരണ്ട ബൊളീവിയന്‍ താഴ്‌വാരങ്ങളുടെ ദൃശ്യങ്ങള്‍ വാചാലമാണ്. കുടുംബാംഗങ്ങളോടും സ്വന്തം മണ്ണിനോടും അടിത്തട്ടു മനുഷ്യര്‍ ഉണ്ടാക്കുന്ന ബന്ധങ്ങളുടെ തീവ്രത സിനിമയിലുണ്ട്. ആ ബന്ധങ്ങള്‍ ഇല്ലാതാവുന്നതോടെ ജീവിതം തന്നെ ഇല്ലാതാവുന്നു എന്നവര്‍ തിരിച്ചറിയുന്നു. ലോകത്തെവിടേയും അതങ്ങനെയാണ്. വരണ്ട ഭൂമിയിലേക്ക് താന്‍ വളര്‍ത്തുന്ന ലാമകളെ ഭര്‍ത്താവ് നയിക്കുമ്പോള്‍ കുടിവെള്ളത്തിനുവേണ്ടിയുള്ള നിലയ്ക്കാത്ത നടത്തത്തിലായിരിക്കും ഭാര്യ.
കൊച്ചുജീവിതങ്ങളിലേയ്ക്കാണ് സംവിധായകന്‍ കണ്ണോടിയ്ക്കുന്നത്. എല്ലാ വ്യതിയാനങ്ങളുടേയും താപനങ്ങളുടേയും തിക്തഫലം അനുഭവിക്കാന്‍ വിധിക്കപ്പെട്ട നിസ്വജീവിതങ്ങളിലേയ്ക്ക്. നീണ്ടുനില്‍ക്കുന്ന വരള്‍ച്ചയുടെ പശ്ചാത്തലത്തല്‍ കഴിയുന്നവരിലേക്ക്. മഴദൈവത്തെ പ്രീതിപ്പെടുത്താന്‍ ലാമകളിലൊന്നിനെ കുരുതി കൊടുത്തിട്ടും ഗ്രീമീണര്‍ക്ക് മഴ ലഭിക്കുന്നില്ല. അകലെ ഗ്രാമത്തിലുള്ള പമ്പില്‍ നിന്നുള്ള വെള്ളം നിലയ്ക്കുന്നതാടെ ഗ്രാമം പ്രതിസന്ധിയാലാവുന്നു. നാഗരികതയുടെ നിര്‍ബന്ധപൂര്‍വ്വമായ കടന്നുവരവില്‍ വംശനാശം വന്നുകൊണ്ടിരിക്കുന്ന ജനതകളുടെ ആകുലതകള്‍ പ്രാദേശിക ആവാസവ്യവസ്ഥയുമായി ഗ്രാമീണര്‍ നെയ്‌തെടുക്കുന്ന അഴകാര്‍ന്ന ബന്ധങ്ങളുടെ ഉചിതമായ ദൃശ്യവിന്യാസം സാധിച്ചെടുക്കുന്നുണ്ട്.
വിശാലമായ ആകാശത്തിന്റേയും പ്രകൃതിയുടെ വിസ്മയം ജനിപ്പിക്കുന്ന ദൃശ്യങ്ങളുടേയും ബാക്ക്‌ഡ്രോപ്പിലാണ് ജീവിതം ചിത്രീകരിക്കപ്പെടുന്നത്. കെച്ചുവാ ദമ്പതികള്‍ക്കിടയിലള്ള ബന്ധത്തിന്റെ ഇഴയടുപ്പവും ഗാഢതയും സംവിധായകന്‍ ഊഷ്മളതയോടെ ചിത്രീകരിച്ചിട്ടുണ്ട്. നോട്ടങ്ങളായും അര്‍ത്ഥപൂര്‍ണമായ മൗനങ്ങളായും അവര്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെടുന്ന പാരസ്പര്യത്തന്റേയും വിശ്വാസനിറവിന്റേയും നിമിഷങ്ങള്‍. ജലാശയങ്ങള്‍ ഓര്‍മ മാത്രമായി മാറുന്ന വരണ്ട ഭൂമികയില്‍ ഇത് ആഹ്‌ളാദം പകരുന്നു. നമ്മള്‍ ഇവിടം വിടുകയാണെങ്കില്‍ നമ്മുടെ സ്ഥലം നിശ്ശബ്ദതയില്‍ ആയിത്തീരും എന്ന് ഗ്രാമീണരില്‍ ഒരാള്‍ പറയുന്നുണ്ട്. വാസയോഗ്യമല്ലാതായിത്തീരുമ്പോഴും ഉതമ വിട്ടുപോവല്‍ അവര്‍ക്ക് അചിന്ത്യമായിരിക്കുന്നത് അതുകൊണ്ടുകൂടിയാണ്. കുടിലിനു പുറത്തു നിറയുന്ന ശൂന്യതയുടെ ആവരണത്തെ അവര്‍ തട്ടിയകറ്റുന്നത് ഈ പാരസ്പര്യത്തിന്റെ ആഴമുള്ള ഉണ്മയാലാണ്.
ജീവിതത്തെ ഭൗതികമായി സൗകര്യപ്പെടുത്തുന്ന ഒന്നും അവശേഷിച്ചിട്ടില്ലാത്ത അവിടെ തുടരാന്‍ ഒരു കാരണവും സാധാരണ ഗതിയില്‍ ഇല്ലെന്നു തോന്നാവുന്ന അവസ്ഥയാണവര്‍ക്ക്. അപ്പോഴും അവിടം വിടാന്‍ അവരോട് ആജ്ഞാപിക്കാന്‍, നിര്‍ദ്ദേശിക്കാന്‍ ആര്‍ക്ക് അധികാരം? അതവരുടെ വീടാണല്ലോ. ആവാസസ്ഥലമാണല്ലോ. സിനിമയുടെ ആഖ്യാനം മുന്നേറുന്നത് കൊച്ചു ചേഷ്ടകളിലൂടേയും സംഭാഷണരഹിതമായ ചുറ്റുപാടുകളുടെ ചിത്രീകരണത്തിലൂടെയുമാണ്. അതാണ് ഈ ചലച്ചിത്രത്തിന്റെ ശക്തിയായും മാറുന്നത്. സൂക്ഷ്മമായ അംശങ്ങളെ ക്യാമറ പിന്തുടരുന്നതുവഴിയാണ് കഥ വികസിക്കുന്നത്. വൃദ്ധദമ്പതികളുടെ ജീവിതത്തിലേയ്ക്ക് പ്രേക്ഷകരെ കൂടെ നടത്തുന്നത് നിശ്ചലചിത്രങ്ങളിലെന്ന പോലെ ഓരോ ഫ്രെയിമിലുമുള്ള ഇത്തരം സൂക്ഷ്മ വിശദാംശങ്ങളാണ്. ഒരോ ദിവസത്തിന്റെ തുടക്കത്തിലും ലാമകളെ മേയ്ക്കാന്‍ പുറപ്പെടുമ്പോള്‍ അഭിമാനപൂര്‍വം വിര്‍ജിനിയോ എടുത്തണിയുന്ന തൊപ്പിയായാലും, പ്രഭാതത്തില്‍ കൊച്ചു കിടക്കമുറിയിലെ വെവ്വേറെ കട്ടിലില്‍ ഉണരുമ്പോള്‍ ദമ്പതികള്‍ കൈമാറുന്ന ഊഷ്മളമായ പരസ്പരനോട്ടത്തിലായാലും ക്യാമറ കഥയെ നടത്തുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ ഒരു ജനതയ്ക്ക് നഷ്ടപ്പെടുന്ന ചില നിമിഷങ്ങളെ പിടിച്ചുവെക്കുകയാണ് സംവിധായകന്‍. അനുനാദത്തിലാവുന്ന നിമിഷങ്ങള്‍ നിറഞ്ഞതാണ് അവരുടെ ദാമ്പത്യം. അവരുടെ പുരാവൃത്തങ്ങളെ, വിശ്വാസങ്ങളെ ഉചിതമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. കെച്ചുവാ വിശ്വാസമനുസരിച്ച് ഒരു ആന്റിഗന്‍ കഴുകന്‍ മരിക്കുന്നത് എങ്ങനെയെന്ന് വിര്‍ജിനിയോ പേരക്കുട്ടിയായ ക്ലവറിനോട് പറയുന്നുണ്ട്. കൂടുതലായൊന്നും ചെയ്യാനില്ലാതെ അന്ത്യമായെന്നു ബോധ്യപ്പെടുമ്പോള്‍ മലമുകളില്‍ പോയി നിപതിക്കുന്നു. എല്ലാം പ്രിയപ്പെട്ടവര്‍ക്കായി നല്‍കിയ ശേഷം തനിക്കും അതുപോലെ സ്വന്തം മണ്ണിലേയ്ക്ക് പതിയ്ക്കണമെന്ന് വിര്‍ജിനിയോ ആഗ്രഹിക്കുന്നു.
സിനിമയിലെ ഓരോ ഷോട്ടും വശ്യമനോഹരമാണ്. സൂക്ഷ്മതയാര്‍ന്നതാണ്. വൃദ്ധദമ്പതികളുടെ തൊലിപ്പുറത്തുള്ള കുഞ്ഞു ചുളിവുകള്‍ മുതല്‍ വരണ്ട പീഠഭൂമിയിലെ വിണ്ടുകീറല്‍ വരെ ബര്‍ബാര അല്‍വാരസ് (Barbara Alvarez) സൂക്ഷ്മമായി ഒപ്പിയെടുത്തിട്ടുണ്ട്. വെള്ളത്തില്‍ പ്രതിഫലിക്കുന്ന തന്റെ മുഖത്തിന്റെ ഇമേജില്‍ സൂക്ഷിച്ചുനോക്കുന്ന വിര്‍ജിനിയോ പിന്നില്‍ പ്രത്യക്ഷപ്പെടുന്ന കഴുകന്റെ നിഴല്‍ കാണുന്നുണ്ട്. പ്രകാശത്തില്‍ കുളിച്ചുകൊണ്ട് നില്‍ക്കുന്ന പര്‍വതത്തിലേക്ക് നടക്കുന്ന വിര്‍ജിനിയോവിന് ലഭിക്കുന്നത് മാലാഖരൂപമാണ്. വിചിത്രരൂപിയായ തൊങ്ങലുകള്‍ പോലെയുള്ള പിങ്ക് ടാഗുകള്‍ അണിഞ്ഞ ലാമകള്‍. ഈ ദൃശ്യങ്ങള്‍ ആവാഹനശേഷിയുള്ളതും മാജിക്കല്‍ റിയലിസത്തിന്റെ ടച്ച് നല്‍കുന്നവയുമാണ്. സ്റ്റില്‍ ഫോട്ടാഗ്രാഫറായി തന്റെ കരിയര്‍ ആരംഭിച്ച സംവിധായകന്‍ ഗ്രിസി കൈയടക്കത്തോടെ അവ ഉപയോഗപ്പെടുത്തി എന്ന് പറയാം.
അപ്പൂപ്പന്റെ മലമേട്ടിലേക്കുള്ള ലാ പസ് (La Paz) നഗരത്തില്‍ നിന്നുള്ള പേരമകന്‍ ക്ലവറിന്റെ വരവ് ആധുനിക വീക്ഷണത്തിന്റെ വരവു കൂടിയാണ്. തന്റെ അപ്പൂപ്പന്റെ കെച്ചുവാ ഭാഷ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയാത്ത ക്ലവറിന് കൊളോണിയല്‍ ഭാഷയായ സ്പാനിഷ് അവരുടെ വിനിമയങ്ങളില്‍ മധ്യവര്‍ത്തി ഭാഷയാവുന്നു. കാറ്റിന്റെ മര്‍മരങ്ങളും ലാമകളുടെ മുരളലുകളും നിറഞ്ഞ ശബ്ദപഥം പേരമകന്‍ വരുന്നതാടെ മോട്ടോര്‍ ബൈക്കിന്റേയും മൊബൈല്‍ ഫോണിന്റേയും കൂടി ശബ്ദം കലര്‍ന്നതായി മാറുന്നു. നഗരത്തില്‍ തനിക്ക് ഒന്നും ചെയ്യാനില്ല എന്നതാണ് പേരമകന്റെ വിളിയോടുള്ള വിര്‍ജിനിയോവിന്റെ വിസമ്മതത്തിന്റെ അടിസ്ഥാനം. താന്‍ അവസാനശ്വാസം വിടുമ്പോള്‍ ഭാര്യയും തന്നോടൊപ്പം വിട പറയണമെന്ന വിര്‍ജിനിയോവിന്റെ ആഗ്രഹത്തില്‍ ആണ്‍മേധാവിത്തപരമായ സ്പര്‍ശമുണ്ടെന്ന് നിരീക്ഷിക്കാവുന്നതാണ്. അതു സ്വാഭാവികമായ ക്യാരക്ടറൈസേഷന്റെ ഭാഗമായി കരുതാം.
ചിത്രം മൊത്തത്തില്‍ മനുഷ്യര്‍ക്കുള്ള ഒരു താക്കീതായി അനുഭവപ്പെടുന്നു. ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയിലുള്ള സ്‌പെല്ലില്‍ നമുക്കോര്‍ക്കാന്‍, ജാഗ്രതപ്പെടാന്‍, അവസാനിക്കാത്ത ജീവിതപോരാട്ടങ്ങളുടെ സ്മരണയുണര്‍ത്താന്‍, തിരിച്ചുവരവുകളെ പ്രതീക്ഷിച്ചിരിക്കാന്‍ ഒരു ചലച്ചിത്രം. വിഷമഞ്ഞ ചാലിച്ച സൂര്യനു നേരെ നടന്നടുക്കുന്ന ആദ്യസീന്‍ പ്രതിപാദ്യത്തിലേക്ക് ചിറകുവിരിക്കുന്ന പ്രവേശികയാണ്. മരുവല്‍ക്കരിക്കപ്പെട്ട മലമേട്ടിലൂടെ ലാമക്കൂട്ടത്തെ തെളിച്ചുപോകുന്ന സിസ അവസാനസീനില്‍ ഇടിമുഴക്കങ്ങള്‍ കേള്‍ക്കുന്നുണ്ട്. അത് മഴയുടെ വരവാകാം. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആദ്യബാധിതരായ തദ്ദേശീയജനതയുടെ നിലനില്‍പ്പിനായുള്ള പൊരുതലാണ് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ഉതമ.
ചിത്രത്തില്‍ വിര്‍ജിനിയോവിന്റെ ആയാസപ്പെട്ടുള്ള ശ്വാസോച്ഛ്വാസം അയാള്‍ ഉള്ള ഓരോ സീനിന്റേയും സൗണ്ട് ട്രാക്കിലുണ്ട്. ഒരു പക്ഷേ, പ്രേക്ഷകരുടേയും.
വി.കെ. ബാബു
Mar 23, 2023
8 Minutes Read
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
ഇ.വി. പ്രകാശ്
Mar 13, 2023
6 Minutes Read
മുഹമ്മദ് ജദീര്‍
Mar 10, 2023
4 minutes Read
ഡോ. രാജേഷ് കോമത്ത്
Mar 06, 2023
5 Minutes Read