‘ചിദംബര സ്മരണ’കളിലെ ചുവന്ന സന്ധ്യ, ‘ആൾക്കൂട്ട’ത്തിന്റെ ഓറഞ്ച്​ ഛായ; ഇ- ബുക്കുകാലത്തെ പേപ്പർ പുസ്​തക സന്ദർഭങ്ങൾ

വായനയുടെ പൊതുവായ ലക്ഷ്യത്തെ അതിലംഘിക്കുന്ന ഒരു സാംസ്‌കാരിക വസ്തുവായി, മനുഷ്യജീവിതത്തിനോടിഴചേർന്ന ഒരു ഭൗതിക സാമഗ്രിയായി പേപ്പർ പുസ്തകങ്ങൾ മാറിയിട്ടുണ്ടെന്നതിനെ നിരാകരിക്കാനാവില്ല. പുരോഗമിച്ച ഒരു പോസ്റ്റ് ഹ്യൂമൻ കാലത്ത് അവയൊരു മ്യൂസിയം പീസായി മാറിയാൽത്തന്നെ സുദീർഘമായ മനുഷ്യജീവചരിത്രത്തിലെ അവന്റെ/ അവളുടെ അനുഭൂതിജീവിതത്തിന്റെയും ജ്ഞാനജീവിതത്തിന്റെയും ഏറ്റവും ദീപ്തമായ ഓർമയായി അതുണ്ടാകും.

രു നീണ്ട ബസ് യാത്രയിലായിരുന്നു.

പുറത്ത്​ എൻ.എച്ച്​ വീതികൂട്ടൽ തകൃതി. തിരക്ക്​. യാത്രയുടെ നീളം ഇനിയും നീളും എന്നർത്ഥം. ബസിൽ മോഷൻ സിക്ക്‌നെസും കൂടെ കയറുന്നതുകൊണ്ട് രണ്ടേ രണ്ടു സാധ്യതകളേ മുമ്പിലുള്ളൂ. സ്‌പോട്ടിഫയ്യോ സ്റ്റോറിടെല്ലോ... എന്റെ ഹിന്ദുസ്ഥാനി പ്ലേ ലിസ്റ്റ്, അല്ലെങ്കിൽ പാതികേട്ടു നിർത്തിയ ഏതെങ്കിലും പുസ്തകത്തിന്റെ ഒച്ച. എന്തുവേണം? ഗൂഗിളെടുത്ത്​ ഫ്ലിപ് എ കോയിൻ ചെയ്തു. വാൽ, വാൽ, പിന്നേം വാൽ. തല വീഴുന്നേയില്ല. തലയിലാണെന്റെ സ്‌പോട്ടിഫൈ. ഒടുക്കം ഒരു ഫ്ലിപ്പ്ഡ് കോയിനിൽ എന്തിരിക്കുന്നു എന്ന് ചിറികോട്ടി ഞാൻ സ്‌പോട്ടിഫയിലേക്കിറങ്ങി. കഠിനമായ പരിശ്രമങ്ങൾക്കും നീക്കുപോക്കുകൾക്കുമൊടുവിൽ മനോഹരമായ ഇസ്തിരിയിട്ട ഒച്ചയിലൊഴുകുന്നു ഓഡിയോ ബുക്കുകളുമായി ഞാൻ രമ്യതയിലെത്തിയെങ്കിലും സ്റ്റോറിടെല്ലും ഓഡിബിളും മാറി മാറി പ്രയോഗിച്ചു നോക്കിയെങ്കിലും ഒരു പുസ്തകം വായിക്കുന്നതിന്റെ ആദ്യതെരഞ്ഞെടുപ്പുകളിലൊന്നും അവ പെട്ടതേയില്ല. അവയെന്റെ സെക്കൻറ്​ ഓപ്ഷൻ ആയി എല്ലായ്​പ്പോഴും ചുരുങ്ങി.

എത്ര പുസ്തകവും നിഷ്​പ്രയാസം കയ്യിൽ കൊണ്ടുനടക്കാം, ഏതിരുട്ടത്തും വായിക്കാം തുടങ്ങിയ അനേകം സാധ്യതകളുമായി വന്ന ഇ- റീഡറുകളും എന്റെ മൂരാച്ചിത്തരത്തിനു മുമ്പിൽ തേഡ് ഒപ്ഷനായി തീർന്നിരുന്നു. വായനയുടെ മാറിക്കൊണ്ടിരിക്കുന്ന മീഡിയങ്ങളെ നിരാകരിച്ച്, പഴയകാല ഔന്നത്യത്തിൽ വിരാജിക്കുന്ന ‘അമ്മാവൻ സിൻഡ്രോം’ എന്നെ ബാധിക്കുകയാണോ എന്ന anxiety അപ്പോൾ കഠിനമായി.

എന്തുകൊണ്ടിങ്ങനെ?
ക്ലീഷേ വിരോധം എന്റെ രക്തത്തിലുള്ളതാണ് (LOL). എങ്ങനെയെന്നുവെച്ചാൽ, ‘എന്റെ രക്തത്തിലുള്ളതാണ്’ എന്ന വാക്യമെഴുതിയാൽ അതിനകത്തുള്ള ‘രക്തത്തിലുള്ളത്​’ എന്ന ക്ലീഷേയെ ഞൊടിയിടയിൽ ഡിറ്റക്റ്റ് ചെയ്ത് മായ്ച്ച് കളയുന്ന വിധം. ആ ഞാനാണ് പുസ്തകത്തിന്റെ മണമെന്നൊക്കെയുളള നൊസ്റ്റാൾജിയയിൽ അഭിരമിക്കുന്നത്. ഇ- ബുക്കും ഓഡിയോ ബുക്കുമൊക്കെ മാറ്റി വെച്ച് പേപ്പർ പുസ്തകം കയ്യിലെടുത്ത്​ കസേരയിൽ ചാഞ്ഞിരുന്ന് താളുകളായി വായിച്ചുമറിച്ചുതീരുമ്പോഴുള്ള ആനന്ദത്തിൽ മാത്രം വിശ്വസിക്കുന്നത്. കഷ്ടം! മണിച്ചിത്രത്താഴിൽ മോഹൻലാൽ ചെയ്തതതു പോലെ കാരണങ്ങൾ കണ്ടുപിടിക്കാൻ ബാല്യകാലത്തേക്ക് സൈക്കിളെടുത്തുപോണം. ചെവിയിൽ ബാല്യകാലത്തിന്റെ മനോഹാരിതകളെപ്പറ്റിയുളള ഗസലിന്റെ ബി ജി എം കൂടിയുണ്ടാകുമ്പോ സംഗതി എളുപ്പമാണ്.

അതിസാധാരണക്കാരിയായ ഒരാളുടെ ഓർമകളും അനുഭവങ്ങളും അനേകരുടെതുമായി ഇഴപിരിഞ്ഞതോ ചില്ലറ മാറ്റങ്ങളോടോ മിശ്രണങ്ങളോടോ കൂടിയ ആവർത്തനങ്ങളോ ആവുമല്ലോ. കുട്ടിക്കാലത്ത് പുസ്തകബന്ധമുണ്ടായിരുന്ന പലർക്കും അവരുടെ അനുഭവചോരണമല്ലേ ഇത് എന്ന ആശങ്ക തോന്നിയേക്കാം. തനിക്ക് അമ്മാവൻ / അമ്മായി സിൻഡ്രമാണോ എന്ന് കുറ്റബോധം തോന്നുന്നവർക്ക് ഒരു ശമനവുമായേക്കാം.

വായനയെന്നാൽ പേപ്പറിൽ പല വലുപ്പത്തിൽ കാണുന്ന കറുത്ത അക്ഷരങൾ എന്ന അർത്ഥം മാത്രമുണ്ടായിരുന്ന കുട്ടിക്കാലത്ത് പലവിധ ബാലസാഹിത്യങ്ങളും ബാലപ്രസിദ്ധീകരണങ്ങളും വായിച്ചു കൂട്ടിയിരുന്നെങ്കിലും പുസ്തകം അതിന്റെ രൂപം എന്ന നിലക്ക് എന്റെ ആലോചനയിൽ പിടിച്ചു കയറിയത് കുമാരനാശാന്റെ കരുണയിലൂടെയാണ്. ഞാൻ സ്വന്തമാക്കിയ ആദ്യത്തെ പുസ്തകം. എന്നെ കൂട്ടാതെ ദീർഘയാത്ര നടത്തിയതിന് പകരമായി ഉമ്മയുമുപ്പയും ബസ് സ്റ്റാൻഡിനരികിലെ പഴയ പുസ്തകക്കടയിൽ നിന്ന്​ വാങ്ങിത്തന്ന കാരുണ്യം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇറക്കിയതാണെന്നു തോന്നുന്നു. ഗോഡൗണിൽനിന്ന് പുറത്തിറക്കപ്പെട്ട വർഷങ്ങൾ പഴക്കമുള്ള ഒന്ന്. വളരെ ചെറുത്. മഞ്ഞച്ച കട്ടിയുള്ള പേജുകൾ. അതിന്റെ അറ്റത്ത് തൊട്ടാൽ പൊടിയും. കാലപ്പഴക്കത്തിന്റെ മണം. കരുണയാകട്ടെ ഒരു പ്രൈമറി സ്‌കൂൾ കുട്ടിക്ക് അപ്രാപ്യമായ വാക്കും പൊരുളും. താഴെ ഫൂട്ട് നോട്ടായി നൽകിയ അർത്ഥവും വിശദീകരണവും നോക്കിനോക്കി അത് വായിച്ചുതീർത്ത നിമിഷവും അതിന്റെ പൊടിഞ്ഞു തുടങ്ങുന്ന പേജുകളും നീലച്ചട്ടയും ചേർന്ന രൂപവും ഒന്നിച്ചുണ്ടാക്കിയ ഒരു ആനന്ദത്തെ തള്ളിക്കളയുന്നത് എളുപ്പമല്ല.

വേനലവധി മാങ്ങാക്കാലമായിരുന്നു. പുസ്തകക്കാലവും. ഒഴിഞ്ഞ സ്‌കൂളിന്റെ ക്ലാസ് മുറികളിൽ ഒരു ബക്കറ്റ് മാങ്ങയും ഒരട്ടി പുസ്തകവും കൊണ്ട് വൈകുന്നേരത്തെ കളി നേരം വരെ ഒറ്റക്കിരുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. സ്‌കൂളിന്റെ അയൽപക്കക്കാരിയായ ഒരുത്തി. അവളുടെ കൈയിലെ മാങ്ങാചാറു പുരണ്ട അനേകം പുസ്തകങ്ങൾ ആ സ്‌കൂൾ ലൈബ്രറിയിൽ കാണും.

ഒരു പുസ്തകം കയ്യിലെടുക്കുമ്പോൾ, സ്വരൂപിയായ അതിന്റെ പേജുകൾ മറിക്കുമ്പോൾ എന്താണൊരാളിൽ സംഭവിക്കുന്നത്! ഓരോ പുസ്തകത്തിനും അതിന്റെ ഉള്ളടക്കത്തിനപ്പുറത്ത് സ്വരൂപം നിർമിച്ചെടുക്കുന്ന ഒരസ്ഥിത്വമുണ്ടെന്ന ഒരു അനുഭവം എല്ലാവർക്കും ഉണ്ടാകണമെന്നില്ല. ഇ- റീഡറുകളോ ഓഡിയോ ഫോർമാറ്റുകളോ ആദ്യ പരിഗണനയിൽ വരുന്നവരുമുണ്ടാകും. പല സമയങ്ങളിലും നീണ്ടയാത്രകളിലും പ്രഭാത നടത്തങ്ങളിലും അടുക്കളനേരങ്ങളിലുമൊക്കെ കൂടെകൂട്ടാവുന്ന ഒന്നായി ഓഡിയോ ബുക്ക്​ വായിക്കുന്നവരുണ്ടാകും. ലഭ്യത, വിലക്കുറവ്, ഫോണ്ടുകളുടെയും ബാക്ക്ഗ്രൗണ്ട് ലൈറ്റുകളുടെയും ഫ്ലെക്‌സിസിബിലിറ്റി, സെർച്ചിംഗ് സാധ്യതകൾ തുടങ്ങിയ അനേകം കാരണങ്ങളാൽ ഇ- ബുക്കുകൾ ഉപയോഗിക്കുന്നവരുമുണ്ടാകും. പുതിയ കാലത്ത് പേപ്പർ പുസ്തകങ്ങളുടെ ആവശ്യകത നഷ്ടപ്പെടുന്നു എന്നും അവയോടുള്ള പ്രതിപത്തി മാറ്റത്തിന്​ പുറം തിരിഞ്ഞുനിൽക്കുന്നവരുടേതാണ് എന്നും വാദമുണ്ടാകുന്നു. പുസ്തകമെന്നാൽ രണ്ട് കട്ടിച്ചട്ടയ്ക്കകത്തെ പേപ്പറടുക്കുകളുടെ വായനയാണെന്ന വാദക്കാരുമുണ്ട്. ഇതു രണ്ടിനുമിടയിൽ നിന്ന് പേപ്പർ പുസ്തകങ്ങളുടെ അനുഭവം എന്നൊന്നുണ്ട് എന്ന് പറഞ്ഞുനോക്കുകയായിരുന്നു.

പുസ്തകങ്ങൾ ഓരോന്നിനും അവയുടെ ഉള്ളടക്കത്തിനെ പൂരിപ്പിക്കുന്ന വിധത്തിലുള്ള രൂപങ്ങളാകാമെന്നു തോന്നുന്നു. വലിയ അക്ഷരങ്ങളും നിറയേ ചിത്രങ്ങളുമുള്ള ബാലസാഹിത്യങ്ങൾ. ചട്ടയിൽ നിറങ്ങൾ. ആകർഷിക്കുന്ന ലേ ഔട്ടുകൾ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി ഇറക്കുന്ന പുസ്തകങ്ങൾ പോലുള്ളവ. സ്‌കൂൾ അധ്യാപികയായിരുന്ന കാലത്ത് ഇത്തരം പൂമ്പാറ്റയുടുപ്പിട്ട പുസ്തകങ്ങൾ മേശപ്പുറത്ത് നിരത്തിവെച്ച് വായനപ്രിയരായ കുട്ടികളെ മോഹിപ്പിച്ചിരുന്നു. ഈ പ്രലോഭനത്തിൽ മയങ്ങി ക്ലാസ് റൂമിൽ ഇരുന്നും കിടന്നും മറിഞ്ഞും വായിക്കുന്ന കുട്ടികൾ ആനന്ദകരമായ കാഴ്ചയായിരുന്നു. മുതിരുമ്പോൾ നമ്മുടെ പുസ്തക വലിപ്പം ചെറുതാകുന്നു. അക്ഷരങ്ങളും . പേജുകളുടെ എണ്ണം കൂടുന്നു. പുറംചട്ടയിലെ ലേ ഔട്ടും ചിത്രവും ഫോണ്ടുകളും സ്ട്രക്ചറും പുസ്തകത്തിന്റെയകത്തുള്ളുതിന്റെ ആമുഖമാകുന്നു. നമ്പൂതിരി ചിത്രങ്ങൾ നിറഞ്ഞ ബഷീർ കൃതികൾ, വെള്ളപ്രതലത്തിലെ കറുത്ത വരകൾ, പേജുകളുടെ കനക്കുറവ്, കഥാസരിത് സാഗരത്തിന്റെ ഗംഭീര വലുപ്പം, ഒളിച്ചും പാത്തും വായിച്ച ആയിരത്തൊന്നു രാവുകളുടെ ഹാർഡ്ബൗണ്ട് ചട്ട, അതിന്റെ മിനുമിനുത്തേ പേജുകൾ ... ആലോചിക്കുമ്പോൾ വായനയോർമകളുമായി ഇഴപിരിഞ്ഞ് പുസ്തകസ്വരൂപമുണ്ടെന്നു കാണാം.

ആൾക്കൂട്ടത്തിന്റെ ഓറഞ്ച് ഛായയുള്ള ചട്ട , അതുൾക്കൊള്ളുന്ന ചൂട്, വിഷകന്യകയുടെ കരിനീലിമ, ലന്തൻബത്തേരിയിലെ ലുത്തിനിയികളുടെ തൂവലും നീലിമയും ഇണ ചേർന്ന നില്പ്... പിന്നീട് ഇംഗ്ലീഷ് പുസ്തകങ്ങളിലേക്ക് നോട്ടമെത്തിയപ്പോൾ കണ്ട കനക്കുറവിന്റെ സുഖം, പരമ്പരാഗത പുസ്തക സൈസുകളെ അതിലംഘിച്ച പരീക്ഷണരൂപിയായ പുസ്തകങ്ങൾ, സ്റ്റാൻഡേഡ് സൈസ് പുസ്തകങ്ങൾ, കിംഗ് സൈസുകാർ , പോക്കറ്റ് സൈസുകൾ, എം.പി. പ്രതീഷിന്റെ മീൻപാത പോലെ പുസ്തക സങ്കല്പങ്ങളുടെ പാരലലായി നിൽക്കുന്നവയുടെ ഒതുക്കവും സൂക്ഷമതയും, റോബർട്ട് ബൊലാനോയുടെ 2666 ന്റെ ചട്ടയിലെ ഒറ്റക്കണ്ണ്, Francesca Stra Kopulou യുടെ God An Anatomy ക്ക് പുറത്തെ സ്വർണപാദങ്ങൾ, അകത്തെ കളർചിത്രങ്ങൾ, പണ്ടു വായിച്ച വലിപ്പം കൂടിയ റഷ്യൻ കഥാപുസ്തകത്തിലെ കോഴിക്കുഞ്ഞും താറാക്കുഞ്ഞും, സ്‌കൂൾ ലൈബ്രറിയിലെ ബാല്യകാലസഖിയിലെ കീറിപ്പോയ നാല് പുറം, കോളേജ് ലൈബ്രറിയിലെ കാർഡ്‌ബോർഡ് ചട്ട വെച്ച് ഫാൻസി പേപ്പർ ഒട്ടിച്ച ഉമ്മാച്ചു, ചിദംബരസ്മരണകളുടെ പുറത്തും പേജിലാകയും അനുഭവപ്പെട്ട ചുവന്ന സന്ധ്യ. . . അകമോ പുറമോ രൂപമോ ഉളളടക്കമോ വ്യവഛേദിച്ച് ഓർമിക്കാനാവാത്ത അനേകം പുസ്തകങ്ങൾ, അവയുടെ ഓർമയിൽ തെളിയുന്ന കാലം, സന്ദർഭങ്ങൾ, മനുഷ്യർ, ഇടങ്ങൾ ... പേപ്പർ പുസ്തകങ്ങൾ ഓർമകളിലെഴുതി വെക്കുന്ന അവരവരെപ്പറ്റിയുള്ള ചരിത്രങ്ങൾ ഇ- ബുക്കുകൾക്കാവുമോ?

പേപ്പർ രൂപിയായ പുസ്തങ്ങൾ വായിക്കുമ്പോൾ ഇ- ബുക്കുകളുടെ വായന നൽകുന്നതിനേക്കാൾ ഉള്ളടക്കത്തെ ഉൾക്കൊള്ളാൻ സാധിക്കുമെന്ന തരത്തിൽ കണ്ടെത്തലുകൾ നടത്തിയ ധാരാളം പഠനങ്ങളുണ്ട്. അതുമാറ്റി വെച്ചാൽ തന്നെ നമുക്കറിയാവുന്ന പല മനുഷ്യരുടെയും അനുഭവങ്ങൾ ചേർത്തുവെക്കുമ്പോൾ, സ്വന്തം അനുഭവങ്ങളും കൂട്ടി നോക്കുമ്പോൾ ഓഡിയോ ബുക്കുകളേക്കാൾ, ഇ- ബുക്കുകളേക്കാൾ പേപ്പർ ബുക്കുകൾക്ക് ഉള്ളടക്ക പ്രകരണശേഷിയുള്ളതായി തോന്നും. സ്പർശമുളവാക്കുന്ന ഉദ്ദീപനങ്ങളായിരിക്കുമോ കാരണം? കുട്ടികൾ ഇപ്പോഴും പഠിക്കാൻ പി.ഡി.എഫുകൾ പ്രിന്റെടുക്കുന്നതെന്തിനാവും? നാമൊരിടത്തിരിക്കുന്നു. അല്ലെങ്കിൽ കിടക്കുന്നു, നിൽക്കുന്നവരേയും കണ്ടിട്ടുണ്ട്. പ്രിയപ്പെട്ട, സൗകര്യപ്രദമായ, ലഭ്യമായ ഒരിടത്ത്. എന്നിട്ട് പുസ്തകം കയ്യിലെടുക്കുന്നു. പേജുകൾ സ്പർശിക്കുന്നു. പുതിയതാകാം, തുടർച്ചയാകാം. ചിലപ്പോൾ ഭംഗിയുള്ള ഒരു ബുക്മാർക്ക് ഉണ്ടായേക്കാം. എന്നിട്ട് ഓരോരോ പേജുകളായി വായിക്കുന്നു. തീരുമ്പോൾ അടുത്ത പേജ് മറിക്കുന്നു. ഈ മറിക്കുന്നതിൽ സൂക്ഷമമായ ഒരാനന്ദമുണ്ട്. ഈ പേജ് തീർന്നതിന്റെ, അടുത്ത പേജിനെച്ചൊല്ലിയുള്ള പ്രതീക്ഷകളുടെ. ആ വിരൽചലനങ്ങളുടെപോലും. അതുകൊണ്ടായിരിക്കില്ലേ ഇ- ബുക്കുകളിൽ പേപ്പർ മറിക്കുന്നതിന്റെ സ്റ്റിമുലേഷൻ ഉൾപ്പെടുത്തിയിരിക്കുന്നത്?

വായിച്ചുതീരുന്നതിനെ ജീവിച്ചുതീരലായി സങ്കല്പിക്കുന്നവരുണ്ടാകും. പ്രത്യേകിച്ചും ഫിക്ഷൻ വായനക്കാർ. ഏകാന്തതയുടെ നൂറു വർഷത്തിൽ പെട്ടു പോയവർ, സിമനണിന്റെ ത്രില്ലറിനകത്ത് കൂടുങ്ങിയവർ, ഒരു പുസ്തകത്തെ ഒരു ഗ്രന്ഥപ്പുരയായി തന്നെ വിചാരിക്കുന്നവർ, ഒരു കവിത വായിച്ചു തീർത്ത് അതിന്റെ പേജുകളിൽ തെരുപ്പിടിപ്പിച്ച് നിശ്ശബ്ദം നിൽക്കുന്നവരുണ്ടാക്കാം. ആഹ്ലാദം കൊണ്ട് വിടർന്നു ചിരിച്ചവരുണ്ടാകാം, ഒരു ചൈനീസ് സയൻസ് ഫിക്ഷൻ ത്രില്ലർ വായിച്ചിട്ട് എക്​സൈറ്റഡായവരുണ്ടാകാം, ഇഷ്ട കഥാപാത്രത്തിന്റെ നോവിൽ ചേർന്ന് കണ്ണ് നനഞ്ഞവരുണ്ടാകാം. ഈ അനുഭൂതികളുടെയെല്ലാം നൂലിഴയായി നേർത്ത, ദുർബ്ബലമായ, നനഞ്ഞാലോ, കീറിയാലോ കേടു വരുന്ന പേപ്പർ താളുകൾ പ്രവർത്തിക്കുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്; അത്തരത്തിലതിനെ വീക്ഷിക്കുന്നവർക്കെങ്കിലും.

പേപ്പർസ്വരൂപിയായ പുസ്തകത്തെ ഒരു ആർട്ട്പീസായി അനുഭവപ്പെടാറുണ്ട്. മേശപ്പുറത്ത്, ബാഗിൽ, ഷെൽഫിൽ, തറയിൽ, ഇരിക്കുന്നിടത്ത് പുസ്തകമെരു സൂക്ഷമമായ കലാവസ്തുവായി പരിണമിക്കുന്നു. ആയിടത്തിന്റെ ആസ്വാദ്യതയെ അത് പുതുക്കുന്നു.

പുസ്തകത്തിന്റെ മണമുള്ള സുഗന്ധലായനി ഉണ്ടാക്കി വിൽക്കുന്നതിനെ പറ്റി വായിച്ചിരുന്നു. അതോ ചുമ്മാ ആലോചിച്ച് കൂട്ടിയതാണോ? എന്തായിരുന്നാലും പുസ്തകമണം ഒരു സത്യമാണ്. പുതിയ പാഠപുസ്തകങ്ങളിലാണ് ഞാനത് ഏറ്റവും അനുഭവിച്ചിട്ടുള്ളത്. പേപ്പറിലും പശയിലും നൂലിലും ഒക്കെ അടങ്ങിയ രാസവസ്തുക്കളും അടഞ്ഞിരുന്ന കാലവുമൊക്കെ ചേർത്ത കുഴമ്പിയ മണം. പുസ്തകശാലയിൽ ഒരു പുസ്തകം തുറന്ന്​ ആഞ്ഞുമണക്കുന്നവരെ കണ്ടിട്ടുണ്ട്. പുതിയ പുസ്തകങ്ങളുടെ മണം ശാന്തത നൽകുന്നുവെന്ന് പറഞ്ഞവരെയും അത്യാഹ്ലാദം നൽകുന്നുവെന്ന് പറഞ്ഞവരെയും പരിചയമുണ്ട്. പുസ്തകങ്ങളുടെ മണം ഓരോരുത്തർക്കും വ്യത്യസ്തമായ അനുഭൂതിയാകാം. ചിലർക്കത് അത്ര തന്നെ താത്പര്യമില്ലാത്ത ഒരു പ്രത്യേകതയാകാം. ഭാവിയിൽ കൃത്രിമമായി പുസ്തകമണമുണ്ടാക്കുന്ന ഇ റീഡറുകൾ തന്നെ വന്നേക്കാം. അതോ വന്നുകഴിഞ്ഞോ?

സ്വന്തം കാശ് കൊടുത്ത വാങ്ങിയ പുസ്തകം, കടം വാങ്ങിയ പുസ്തകം, സമ്മാനം കിട്ടിയ പുസ്തകം, ലൈബ്രറിയിലെ പുസ്തകം, മോഷ്ടിച്ച പുസ്തകം, വിശേഷാവസരങ്ങളുടെ ഓർമയ്ക്ക് വാങ്ങുന്നവ, തോറ്റ പ്രണയത്തിനും , കൂടെച്ചേർന്ന ജീവിതത്തിനുമൊക്കെ മേലൊപ്പ് ചാർത്തുന്നവ, ഹോസ്റ്റലിൽ തലമുറ കൈമാറി വരുന്ന രഹസ്യ പുസ്തകങ്ങൾ, പഴയ പാട്ടുപുസ്തകങ്ങൾ, അരികുകളിൽ നോട്ടെഴുതിയ, അടിവരയിട്ട പലർ വായിച്ച പുസ്തകങ്ങൾ, മയിൽപ്പീലിയോ ഇലയോ വെച്ച പുസ്തകങ്ങൾ... അവ പലതരം ഓർമകളുടെയും അനുഭൂതികളുടെയും വാഹകരാണ്. ലൈബ്രറിയിൽ നിന്നെടുത്ത പത്മരാജൻ കഥകളുടെ പുസ്തകത്തിൽ, ലോലയുടെ താളിൽ, പേരറിയാത്ത വായനക്കാരി വെച്ച ഒരു പൂവിതൾ കണ്ടുകിട്ടിയതിനെ ഏറ്റവും ആഹ്ലാദം നിറഞ്ഞൊരു നിമിഷമായി സങ്കല്പിക്കുന്നത് അത്ര വലിയ പാതകമൊന്നുമാവില്ല. അതികാല്പനികത എന്നൊക്കെ വിളിച്ചേക്കാം... പക്ഷേ, മനുഷ്യൻ ചെറിയ ചെറിയ ആനന്ദങ്ങളുടെ ഇന്ധനത്താൽ ഓടുന്ന ഒരു മുരടൻ വണ്ടിയല്ലേ.

കാലത്തിനും ശൈലിക്കും ചേർന്ന മാറ്റങ്ങൾ മനുഷ്യജീവിതത്തിന്റെ എല്ലാ അടരുകളെയും ബാധിക്കും. ഒന്നിരുന്നു വായിക്കാൻ നേരമില്ലാത്തൊരാൾ ഇയർഫോണിൽ ശബ്ദമായി നിവരുന്ന പുസ്തകത്തെ തിരയും, കാഴ്ചപരിമിതർക്ക് ഇവയുണ്ടാക്കുന്ന എളുപ്പങ്ങൾ അതിരറ്റതാണ്. ചിട്ടയൊത്ത ഇലക്​ട്രോണിക്​വായന സുഖകരമായി തോന്നുന്ന വായനക്കാരുണ്ടാകും. ഇ- റീഡറുകളിൽ ആവശ്യമായ ഭാഗങ്ങൾ തിരഞ്ഞു വായിക്കുന്നവരുണ്ടാകും.

ഒരു വായനാരീതി മറ്റൊന്നിനേക്കാൾ താഴെയോ മുകളിലോ ആണെന്നല്ല. സന്ദർഭവും സൗകര്യവും താത്പര്യവും അനുസരിച്ച് ലഭ്യമായ രീതികളെ മാറിമാറി ഉപയോഗിക്കുന്നതാവും നല്ലത്. എന്നാൽ വായനയുടെ പൊതുവായ ലക്ഷ്യത്തെ അതിലംഘിക്കുന്ന ഒരു സാംസ്‌കാരിക വസ്തുവായി, മനുഷ്യജീവിതത്തിനോടിഴചേർന്ന ഒരു ഭൗതിക സാമഗ്രിയായി പേപ്പർ പുസ്തകങ്ങൾ മാറിയിട്ടുണ്ടെന്നതിനെ നിരാകരിക്കാനാവില്ല. പുരോഗമിച്ച ഒരു പോസ്റ്റ് ഹ്യൂമൻ കാലത്ത് അവയൊരു മ്യൂസിയം പീസായി മാറിയാൽത്തന്നെ സുദീർഘമായ മനുഷ്യജീവചരിത്രത്തിലെ അവന്റെ/ അവളുടെ അനുഭൂതിജീവിതത്തിന്റെയും ജ്ഞാനജീവിതത്തിന്റെയും ഏറ്റവും ദീപ്തമായ ഓർമയായി അതുണ്ടാകും.

മറ്റേതൊരു വസ്തുവിനാകും ഇങ്ങനെ!

Comments