പുസ്തകങ്ങളുടെ അനുഭവജീവിതത്തെ തൊട്ടറിയാനും അറിവനുഭവങ്ങൾ പങ്കിടാനുമൊരു ദിനം. പുസ്തകങ്ങൾക്കും പകർപ്പാവകാശനിയമത്തിനും വേണ്ടിയുള്ള അന്തർദേശീയ ദിനമായി (International Book and Copyright Day) ഏപ്രിൽ 23 യുനസ്കോ ആചരിക്കാൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് തികയുന്നു. മുദ്രിതലോകങ്ങൾ നിർമ്മിച്ച ഗുട്ടൻബർഗ് കാലത്തിലും നവമാധ്യമങ്ങൾ അരങ്ങ് നിറയുന്ന പോസ്റ്റ് ഗുട്ടൻബർഗ് കാലത്തിലും പുസ്തകങ്ങൾ നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടാണ് അതിന്റെ ചരിത്രജീവിതം പൂർത്തിയാക്കുന്നത്. പ്രാദേശിക ഭാഷകളിലെ പുസ്തകവിപണിയെ ശാക്തീകരിക്കുന്നതിനും സാംസ്കാരികാനുഭവമെന്ന നിലയിൽ പുസ്തകകേന്ദ്രിതമായ വായനയെ പ്രോത്സാഹിപ്പിക്കാനുമായി യുനസ്കോ നിരവധി കർമ്മപദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നുണ്ട്. പുസ്തക സംസ്കാരത്തെയും പാരമ്പര്യത്തെയും മുൻനിർത്തി ‘വേൾഡ് ബുക്ക് കാപ്പിറ്റലായി’ യുനസ്കോ ഒരോ വർഷവും ഒരു നഗരത്തെ തെരഞ്ഞെടുക്കുന്നു. ബ്രസീലിലെ റിയോ ഡി ജനീറോയാണ് 2025-ലെ ലോകപുസ്തക തലസ്ഥാനം.
വിശ്വസാഹിത്യത്തിലെ അതികായന്മാരായ വില്യം ഷേക്സ്പിയർ, മിഗ്വേൽ ഡേ സർ വെൻടീസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രിൽ 23. പുസ്തകദിനത്തിന്റെ പിറവിക്കു പിന്നിലും വലിയ ചരിത്രമുണ്ട്. ആധുനികതയെ രൂപപ്പെടുത്തിയ ഏറ്റവും പ്രമുഖമായ സാംസ്കാരികാനുഭവമായ പുസ്തകങ്ങൾ ശേഖരിക്കുന്നതും പരസ്പരം കൈമാറ്റം ചെയ്യുന്നതും പ്രബുദ്ധതയുടെയും മാനവികതയുടെയും സാംസ്കാരിക ഔന്ന്യത്തിന്റെയും അടയാളമായിട്ടാണ് കണ്ടിരുന്നത്.

സ്പെയിനിൽ ഏപ്രിൽ 23 റോസാപ്പൂദിനമായി ആചരിക്കുന്നു. സ്പാനിഷ് ജനതയുടെ ചിന്താലോകത്തെ ഉണർത്തിയ, സാഹിതീയഭാവുകത്വത്തിന് പുതിയ കാഴ്ചവട്ടങ്ങൾ സമ്മാനിച്ച സർവെൻടീസിന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിന് 1916- മുതൽ റോസപ്പൂ ദിനത്തിൽ പുസ്തകങ്ങൾ കൂടി കൈമാറ്റം ചെയ്യാൻ തുടങ്ങി.
പ്രമുഖ പ്രസാധകനായിരുന്ന വിസെന്റ് ക്ലേവൽ ആണ് പുസ്തകദിനം എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. 1926 ഒക്ടോബർ 7ന് സർവെൻടീസിന്റെ ജന്മദിനത്തിലാണ് ആദ്യമായി പുസ്തകദിനം ആഘോഷിക്കപ്പെട്ടത്. 1930- ൽ അൽഫോൻസോ 13-ാമൻ ഏപ്രിൽ 23നെ പുസ്തകകൈമാറ്റദിനമായി ആചരിക്കുവാൻ ഉത്തരവിറക്കി.
പുസ്തകങ്ങളുടെ സാസ്കാരികാന്വേഷണങ്ങളെന്ന നിലയിൽ യുനസ്കോയുടെ നേതൃത്വത്തിൽ നടക്കുന്ന ഗവേഷണപ്രവത്തനങ്ങൾ പുസ്തകചരിത്രമെന്ന (Book History) വൈജ്ഞാനികശാഖയ്ക്ക് കരുത്ത് പകർന്നിട്ടുണ്ട്.
പുസ്തകങ്ങളുടെ സാസ്കാരികാന്വേഷണങ്ങളെന്ന നിലയിൽ യുനസ്കോയുടെ നേതൃത്വത്തിൽ നടക്കുന്ന ഗവേഷണപ്രവത്തനങ്ങൾ പുസ്തകചരിത്രമെന്ന (Book History) വൈജ്ഞാനികശാഖയ്ക്ക് കരുത്ത് പകർന്നിട്ടുണ്ട്. പുസ്തകത്തിന്റെ സാമൂഹിക- സാമ്പത്തിക വിനിമയബന്ധങ്ങളെക്കുറിച്ചുള്ള സൂക്ഷ്മാന്വേഷണങ്ങളെന്ന നിലയിൽ പുസ്തകചരിത്രപഠനങ്ങൾക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. പുസ്തകത്തെ സംസ്കാരികചരിത്രവുമായി ബന്ധപ്പെടുത്തി നിരവധി പഠനങ്ങൾ വിവിധ ഭാഷകളിലായി പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. യൂറോ-അമേരിക്കൻ രാജ്യങ്ങളുടെ നേതൃത്വത്തിൽ തുടങ്ങിയ ‘സെസൈറ്റി ഫോർ ദി ഹിസ്റ്ററി ഓഫ് ഓഥർഷിപ്പ്, റീഡിംഗ് ആന്റ് പബ്ലിഷിംഗ് ’ (Society for the History of Authorship, Reading and Publishing- SHARP) എന്ന സംഘടനയുടെ പ്രവർത്തനങ്ങളും പുസ്തകചരിത്രമെന്ന വിജ്ഞാനശാഖയ്ക്ക് മുതൽക്കൂട്ടാണ്. അക്കാദമിക പഠനരംഗത്തും പുസ്തകചരിത്രം ഒരു ജ്ഞാനപദ്ധതിയായി വികസിച്ചുകഴിഞ്ഞിരിക്കുന്നു. 1995-ൽ എഡിൻബറോ സർവകലാശാലയിൽ തുടങ്ങിയ ‘സെന്റർ ഫോർ ദി ഹിസ്റ്ററി ഓഫ് ദി ബുക്ക്’ എന്ന സ്ഥാപനം ഇന്ന് പുസ്തകത്തെ സംസ്കാരികചരിത്രവുമായി ബന്ധപ്പെടുത്തി ക്കൊണ്ടുള്ള നിരവധി ഗവേഷണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.

വിദേശ രാജ്യങ്ങളിലെയും ഇന്ത്യയിലെയും വിവിധ സർവകലാശാലകളിൽ പുസ്തകചരിത്രമെന്ന വൈജ്ഞാനികശാഖ കരിക്കുലത്തിന്റെ ഭാഗമായിത്തീർന്നിട്ടുണ്ട്. കമ്മ്യൂണിക്കേഷൻ പഠനം, സാങ്കേതികതാപഠനം, സാമൂഹ്യപഠനം, മാധ്യമപഠനം, ആഖ്യാനപഠനം, അന്തര്‍വൈജ്ഞാനികപഠനം എന്നിങ്ങനെ നിരവധി വിജ്ഞാനശാഖകളുമായി പുസ്തകചരിത്രപഠനങ്ങൾ ബന്ധപ്പെട്ടുനിൽക്കുന്നു.
മൂന്നാം ലോകരാജ്യങ്ങളിലെ പുസ്തകസംസ്കാരത്തെ മുൻനിറുത്തി യുനസ്കോയുടെ മേൽനോട്ടത്തിൽ നടക്കുന്ന ഗവേഷണപ്രവർത്തനങ്ങളും സെമിനാറുകളും പുസ്തകചരിത്ര മെന്ന വിജ്ഞാനശാഖയ്ക്ക് അക്കാദമികമായ മറ്റൊരു മാനം നൽകുന്നുണ്ട്. പുസ്തകത്തെ വൈജ്ഞാനികതയുടെയും അനുഭൂതിനിര്‍മ്മിതിയുടെയും കേവലരൂപമായി മാത്രം ചുരുക്കിക്കാണാന്‍ ഇന്ന് സാധ്യമല്ല. സാങ്കേതികവും മാധ്യമപരവും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും ലിംഗപരവും വംശപരവും മതപരവുമൊക്കെയായ സംസ്‌കാര മണ്ഡലങ്ങളുടെകൂടി ചരിത്രം അതിൽ ഉള്ളടങ്ങിയിട്ടുണ്ട്. ഒരു വിനിമയശൃംഖലയ്ക്ക് അകത്താണ് പുസ്തകം അതിന്റെ ചരിത്രജീവിതം സാധ്യമാക്കുന്നത്. എഴുത്തുകാർ, പ്രസാധകർ, അച്ചുകൂടങ്ങൾ, പുസ്തകവില്പനക്കാർ, വായനാക്കാർ, വായനശാലകൾ, പകർപ്പവകാശം റോയൽറ്റി, ലിപി, ടൈപ്പോഗ്രാഫി എന്നിവ കൂടാതെ പുസ്തകശേഖരം മുതൽ പുസ്തകനിരോധനവും പുസ്തകമേളകളുംവരെ ഒരു പുസ്തകത്തിന്റെ തുടർജീവിതം സാധ്യമാക്കിയ എല്ലാം ഘടകങ്ങളും പുസ്കകചരിത്രമെന്ന വിജ്ഞാനശാഖയുടെ പരിധിയിൽ വരുന്നുണ്ട്.
മതനിരപേക്ഷവും ജനാധിപത്യപരവുമായ സംവാദങ്ങൾക്കും മാതൃഭാഷയുടെ അടിസ്ഥാനത്തിൽ കേരളമെന്ന ഭാഷാദേശീയതയുടെ രൂപീകരണ ത്തിലും പുസ്തകങ്ങൾ നിർണ്ണായകമായ പങ്കുവഹിച്ചു
കേരളീയാധുനികീകരണത്തിന്റെയും നവോത്ഥാനത്തിന്റെയും അടിത്തറയായി വർത്തിച്ചത് പുസ്തകങ്ങളായിരുന്നു. മതനിരപേക്ഷവും ജനാധിപത്യപരവുമായ സംവാദങ്ങൾക്കും മാതൃഭാഷയുടെ അടിസ്ഥാനത്തിൽ കേരളമെന്ന ഭാഷാദേശീയതയുടെ രൂപീകരണ ത്തിലും പുസ്തകങ്ങൾ നിർണ്ണായകമായ പങ്കുവഹിച്ചു. രണ്ടു നൂറ്റാണ്ട് പിന്നിട്ട മലയാള പുസ്തക പ്രസാധനചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലമാണ് 21-ാം നൂറ്റാണ്ടിനുശേഷം വരുന്ന 25 വർഷങ്ങൾ. പുസ്തകാഭിരുചികളിലും പ്രസാധന ത്തിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നു. ‘ലോകത്തെ ആദ്യത്തെ വ്യാവസായിക ചരക്കാ’യിട്ടാണ് മാധ്യമപഠിതാവായ മാർഷൽ മക് ലൂഹൻ പുസ്തകത്തെ കണ്ടത്. ഇന്ന് വിപണിക്ക് അനിയോജ്യമായ പുസ്തകങ്ങൾ മാത്രം പ്രസിദ്ധീകരിക്കുവാൻ പ്രസാധകർ മത്സരിക്കുന്നു. സാങ്കേതികമായ മാറ്റങ്ങൾ വായനാരീതികളെയും മാറ്റുന്നുണ്ട്. ഇ-ബുക്കുകളും ഇ-റീഡറുകളും കഴിഞ്ഞ ഒരുദശകത്തിൽ ലോകത്തെവിടെയും വായനയെ പൊതുവിലും സാഹിത്യവായനയെ വിശേഷിച്ചും സ്വാധീനിച്ചിട്ടുണ്ട്.

മുദ്രിതലോകങ്ങളുടെ മരണം പ്രഖ്യാപിച്ച് അവതരിപ്പിക്കപ്പെട്ട ഡിജിറ്റൽ സാങ്കേതികതയുടെ നടപ്പുകാലത്ത് പുസ്തകങ്ങളുടെ തുടർജീവിതം നിരവധി വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ടാണ് മുന്നേറുന്നത്. വായനാ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രസന്ദർഭങ്ങളാണ് ഗുട്ടൻബർഗ്- പോസ്റ്റ് ഗുട്ടൻബർഗ് കാലം. മലയാള വായനാസമൂഹത്തിലേക്ക് ഈ രണ്ട് അനുഭവലോകങ്ങളും ഒരേപോലെ കടന്നുവരുന്നുണ്ട്. മുദ്രിതലോകങ്ങളെ പൂർണ്ണമായി കയ്യൊഴിയാനോ ഡിജിറ്റൽ പ്രിന്റിലേക്ക് അവയെ പൂർണ്ണമായി പരിവർത്തനപ്പെടുത്താനോ കഴിയില്ല. മാധ്യമവ്യവഹാരപഠിതാവായ അലക്‌സാൻഡ്രോ ലുഡോവിക്കോ എഴുതുന്നു:
“പോസ്റ്റ് ഡിജിറ്റൽ പ്രിന്റ് യുഗം വളരെ വേഗത്തിൽ വായനാചരിത്രത്തിൽ ഇടപെട്ടുകഴിഞ്ഞിരിക്കുന്നു. പക്ഷേ അത് അഞ്ചുനൂറ്റാണ്ടു പഴക്കമുള്ള അച്ചടിയുടെ, പ്രത്യേകിച്ച് പുസ്തകങ്ങളുടെ അനുഭവലോകങ്ങളെ നിരാകരിക്കുന്നില്ല. ഒന്ന് മറ്റൊന്നിനെ നശിപ്പിച്ചുകൊണ്ടല്ല ശക്തിപ്പെടുന്നത്. പരസ്പരമായ വിനിമയബന്ധങ്ങളിലൂടെ വായനയുടെ വലിയലോകം നിർമ്മിച്ചെടുക്കാനാണ് ശ്രമിക്കുന്നത്” (2012:15).
1894-ൽ മാർക്കോണി റേഡിയോ കണ്ടുപിടിച്ച കാലത്തുതന്നെ പുസ്തകങ്ങളുടെ മരണം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. തുടർന്നുള്ള ഒരു നൂറ്റാണ്ടുകാലവും അച്ചടിമാധ്യമങ്ങളും ദൃശ്യശ്രാവ്യ മാധ്യമങ്ങളും മാധ്യമപരമായ സഹവർത്തിത്തത്തിലൂടെ മുന്നോട്ടുനീങ്ങിയിട്ടുണ്ടെന്ന് അലക്‌സാൻഡ്രോ ലുഡോവിക്കോ എഴുതുന്നുണ്ട്. ഒരു മാധ്യമത്തിന്റെ സ്വാധീനം മറ്റൊരു മാധ്യമത്തെ ശക്തിപ്പെടുത്തുന്ന തരത്തിൽ മീഡിയ കൺവേർജൻസ് (Media Convergence) പ്രിന്റ് – പോസ്റ്റ് ഡിജിറ്റൽ പ്രിന്റ് അനുഭവലോകത്തുണ്ട്
പുസ്തകപ്രസാധനവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഉപയോഗിക്കാവുന്ന തരത്തിൽ നിർമിതബുദ്ധി സോഫ്റ്റ്‌വെയറുകൾ വികസിച്ചുകഴിഞ്ഞിരിക്കുന്നു. ക്രിയേറ്റിവ് കണ്ടന്റ് ഉണ്ടാക്കുന്നതുമുതൽ മാർക്കറ്റ് റിസർച്ച് വരെ പുസ്തകപ്രസാധനത്തിന്റെ എല്ലാമേഖലകളിലും ഇടപെട്ടുകൊണ്ടിരിക്കുന്നു. പുസ്തകങ്ങളുടെ തുടർജീവിതം സാധ്യമാക്കുന്നതിനുവേണ്ടിയുള്ള കർമ്മപദ്ധതികൾ ആസൂത്രണം ചെയ്യുക എന്ന വെല്ലുവിളികൂടിയാണ് ഒരോ പുസ്തകദിനത്തിലും യുനസ്കോ ഏറ്റെടുക്കുന്നത്.
▮
ഗ്രന്ഥസൂചി:
Alessandro Ludovico, 2012, Post- Digital Print, The Mutation of Publishing Onomatopee.
Mcluhan, Marshall, 1962, The Gutenberg Galaxy: The Making of Typographic Man, University of Toronto press.
