ആഘോഷിക്കപ്പെടുന്ന പുസ്തകവും എഴുത്തുകാരും,
മരിച്ച വിമർശനം

പുസ്തകം ആഘോഷത്തിന്റെ ഭാഗമാകുന്നു, എഴുതിയ വ്യക്തിയെ ആഘോഷിക്കുന്ന രീതിയിലേക്ക് സാഹിത്യം വഴിമാറിപ്പോകുന്നു എന്ന വിമർശനം ഏറെക്കുറെ ശരിയാണ്. സർഗാത്മക വിമർശനം മലയാള സാഹിത്യത്തിൽ അന്യം നിന്നുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, സാഹിത്യവിവർശനം പുസ്തകത്തിന്റെ വിപണി മൂല്യത്തെ ബാധിക്കുമോ എന്ന് പലരും ഭയപ്പെടുന്നു- ഇ.കെ. ദിനേശൻ എഴുതുന്നു. ഇന്ന് International Book and Copyright Day.

പുസ്തകങ്ങൾ മനുഷ്യർക്ക് എന്ത് നൽകിയെന്ന ചോദ്യം എക്കാലത്തും പ്രസക്തമാണ്. പുസ്തകം നോട്ടത്തിലും സ്പർശനത്തിലും ഒരു വസ്തുവാണ്. അചേതനമായ ഒന്ന്. അതിനുള്ളിലാകട്ടെ അനുഭൂതിലോകം നിറഞ്ഞുനിൽക്കുന്നുണ്ട്. പുസ്തകം കയ്യിലെടുക്കുമ്പോൾ അതിന്റെ ഭൗതികമായ കനമല്ല വായനക്കാരനെ തൃപ്തിപ്പെടുത്തുന്നത്. മറിച്ച്, അതിനുള്ളിൽ നിറഞ്ഞുനിൽക്കുന്ന ജ്ഞാനപർവ്വങ്ങളുടെ സൗന്ദര്യമാണ്. അതൊരുതരം തിരിച്ചറിവ് കൂടിയാണ്. ഇതിനെ വിലകൊടുത്ത് വാങ്ങുമ്പോൾ വായനക്കാരുടെ മുമ്പിൽ പ്രസാധകർ അതിന്റെ നിർമ്മാതാവ് മാത്രമാണ്. അവർ നിശ്ചയിക്കുന്ന വിപണിമൂല്യമല്ല വായനക്കാർ പുസ്തകത്തിന് നൽകുന്നത്. അതുകൊണ്ട് എത്ര വില കൂടിയ പുസ്തകവും സാമ്പത്തികമായി ദരിദ്രരായ വായനക്കാർ വില നൽകി സ്വന്തമാക്കുന്നു. ഇത് ലോകത്ത് മുഴുവനും നിറഞ്ഞുനിൽക്കുന്ന വായനക്കാരുടെ പൊതുസ്വഭാവമാണ്.

ഇന്ന് ഇത്തരം വാങ്ങലുകളിലും മാറ്റം സംഭവിച്ചിരിക്കുന്നു. നവ സാമൂഹിക സാഹചര്യങ്ങൾ പുസ്തക നിർമ്മാണത്തിലും വിപണനത്തിലും മാറ്റമുണ്ടാക്കിയിരിക്കുന്നു. ഡിജിറ്റൽ ലോകം പുതിയ രീതികളിൽ, പേപ്പറുകളിൽ അല്ലാതെ വായന അനായാസമാക്കിത്തീർത്തു. പുസ്തകം എന്ന ഭൗതികവസ്തു പഴയതുപോലെ ഇന്ന് വായനയുടെ ഏക ഉപാധിയല്ല. വായിക്കാൻ കഴിയാത്തവർക്ക് പുസ്തകത്തിലെ ഉള്ളടക്കത്തെ കേട്ടറിയാനും കഴിയുന്നു. ഇങ്ങനെ രണ്ട് പതിറ്റാണ്ടുകൾക്കുമുമ്പ് സങ്കൽപ്പിക്കാൻ കഴിയാത്ത വിധം വായനയുടെ സാധ്യതകൾ ബഹുസ്വരമാക്കപ്പെട്ടു. അങ്ങനെയുള്ള കാലത്താണ് പുസ്തകത്തിന്റെ പ്രാധാന്യം വിപണിയുടെ ആഘോഷമായി മാറുന്നത്. അവിടെ പുസ്തകം എന്ന വസ്തുവിനെ മാറ്റി നിർത്തി അതിന്റെ ഉള്ളടക്കത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് വായനക്കാർ പുസ്തകത്തിന് നൽകുന്ന യഥാർത്ഥ വില തിരിച്ചറിയപ്പെടുന്നത്. അങ്ങനെ വായന സമൂഹത്തെയും സാമൂഹ്യ അവബോധത്തെയും മനുഷ്യന്റെ ചിന്താപരമായ കഴിവിനെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന ചോദ്യം പ്രസക്തമാകുന്നു.

പുസ്തകം കയ്യിലെടുക്കുമ്പോൾ അതിന്റെ ഭൗതികമായ കനമല്ല  വായനക്കാരനെ തൃപ്തിപ്പെടുത്തുന്നത്. മറിച്ച്, അതിനുള്ളിൽ നിറഞ്ഞുനിൽക്കുന്ന ജ്ഞാനപർവ്വങ്ങളുടെ സൗന്ദര്യമാണ്.
പുസ്തകം കയ്യിലെടുക്കുമ്പോൾ അതിന്റെ ഭൗതികമായ കനമല്ല വായനക്കാരനെ തൃപ്തിപ്പെടുത്തുന്നത്. മറിച്ച്, അതിനുള്ളിൽ നിറഞ്ഞുനിൽക്കുന്ന ജ്ഞാനപർവ്വങ്ങളുടെ സൗന്ദര്യമാണ്.

നവോത്ഥാനാനന്തര കേരളീയ മൂല്യബോധത്തെ മറ്റ് മേഖലകളെപ്പോലെ സാഹിത്യവും ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. പുരോഗമന സാഹിത്യ പ്രസ്ഥാനങ്ങളും അതിന്റെ ഇടപെടലും സാധാരണ മനുഷ്യരുടെ ചിന്താപരിസരങ്ങളെ ക്രിയാത്മകമാക്കി. അങ്ങനെ എഴുത്തും വായനയും സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി. ഓരോ പുസ്തകത്തിന്റെയും ഉള്ളടക്കം അതാതു കാലത്തിന്റെ സൂചകങ്ങളായി തീരുന്നത് എഴുത്തുകാരുടെ സാമൂഹ്യവിചാരത്തിന്റെ ഭാഗമായിട്ടാണ്. അങ്ങനെ വി. ടി. ഭട്ടതിരിപ്പാടിനെ പോലുള്ളവർ നടത്തിയ സാമൂഹ്യവിമർശനം, പിന്നീട് നാടകങ്ങൾ വഴിയുണ്ടായ വിപ്ലവാത്മകമായ ഇടപെടൽ കേരളത്തിന്റെ സാമൂഹിക വികാസത്തെ സ്വാധീനിച്ചിട്ടുണ്ട്. അത്തരം സാമൂഹ്യസ്വഭാവത്തെ ആഗോളാടിസ്ഥാനത്തിൽ തകിടം മറിക്കുന്നുണ്ട് 1990- കളോടെ രൂപപ്പെട്ട ആഗോളവൽക്കരണ സാംസ്കാരിക പരിസരം. അത് കേരളം പോലെയുള്ള ഒരു ദേശത്തുണ്ടാക്കിയ മാറ്റങ്ങൾ പല രീതിയിലാണ് സാഹിത്യ- സംസ്കാരിക മണ്ഡലങ്ങളെ സ്വാധീനിച്ചത്. പെട്ടന്നാണത് വിപണിയുടെ താൽപര്യമായി മാറിയത്. പിന്നീടത് സംസ്കാരിക രംഗത്തെയും കയ്യടക്കി. ഇതോടു കൂടി സാഹിത്യത്തിന്റെ അനുഭൂതിയെ പിൻതള്ളി പുസ്തകങ്ങൾ വിപണിയുടെ ഭാഗമായി തീർന്നു.

ഈ പശ്ചാത്തലത്തിലാണ് എഴുത്തുകാരൻ തന്നെ സ്വന്തം പുസ്തകത്തിന്റെ പ്രചാരകനായി മാറിയത്. അതോടുകൂടി സാഹിത്യത്തിലെ വിമർശനം പുസ്തകത്തിനുപുറത്ത് എഴുത്തുകാരെ അസ്വസ്ഥതപ്പെടുത്തുന്നതിലേക്ക് വളർന്നു. അത് പതുക്കെ പതുക്കെ അസഹിഷ്ണുത വളർത്തി. അങ്ങനെ പുസ്തകത്തിന്റെ ഉള്ളടക്കത്തെ വിമർശനാത്മകമായി വിചാരണ ചെയ്യുമ്പോൾ എഴുത്തുകാരോടുള്ള ബന്ധം പല രീതിയിലും സത്യസന്ധമായ വിമർശനങ്ങൾക്ക് തടസ്സം നിന്നു. പുസ്തകത്തെക്കാൾ പ്രാധാന്യം എഴുത്തുകാരനോടുള്ള സമീപനത്തിനായി. അങ്ങനെ സർഗാത്മക വിമർശനം മലയാള സാഹിത്യത്തിൽ അന്യം നിന്നുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, സാഹിത്യവിവർശനം പുസ്തകത്തിന്റെ വിപണി മൂല്യത്തെ ബാധിക്കുമോ എന്ന് പലരും ഭയപ്പെടുന്നു.

എഴുത്തുകാരൻ;
പുസ്തകത്തിനകത്തും പുറത്തും

ഏപ്രിൽ 13-നിറങ്ങിയ ദേശാഭിമാനി വാരികയിൽ എൻ.ഇ. സുധീർ എഴുതിയ ‘വേറിട്ടൊരു ശബ്ദം കേട്ടുവോ, നിങ്ങൾ?’ എന്ന ലേഖനം സാധാരണ വായനക്കാരേക്കാൾ കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് എഴുത്തുകാർക്കിടയിലാണ്. പലർക്കും അതിന്റെ ഉള്ളടക്കത്തെ സഹിഷ്ണുതയോടെ വായിച്ചെടുക്കാൻ കഴിഞ്ഞിട്ടുമില്ല. പകരം എഴുത്തുകാരനോടുള്ള വിമർശനമായിട്ടാണ് പലരും ആ എഴുത്തിനെ കണ്ടത്. അവിടെ ലേഖനത്തിന്റെ ഉള്ളടക്കം അപ്രത്യക്ഷമാവുകയും ലേഖനം മുന്നോട്ടുവെച്ച സംവാദം ഇല്ലാതാവുകയും ചെയ്തു. വായനക്കാരൻ എന്ന നിലയിൽ അദ്ദേഹം മുന്നോട്ടുവെച്ച പല നിലപാടുകളോടും വിയോജിപ്പുണ്ട്. എന്നാൽ ചില കാര്യങ്ങൾ സത്യസന്ധമാണ്.

വി. ടി. ഭട്ടതിരിപ്പാടിനെ പോലുള്ളവർ നടത്തിയ  സാമൂഹ്യവിമർശനം, പിന്നീട് നാടകങ്ങൾ വഴിയുണ്ടായ വിപ്ലവാത്മകമായ ഇടപെടൽ കേരളത്തിന്റെ  സാമൂഹിക വികാസത്തെ സ്വാധീനിച്ചിട്ടുണ്ട്.
വി. ടി. ഭട്ടതിരിപ്പാടിനെ പോലുള്ളവർ നടത്തിയ സാമൂഹ്യവിമർശനം, പിന്നീട് നാടകങ്ങൾ വഴിയുണ്ടായ വിപ്ലവാത്മകമായ ഇടപെടൽ കേരളത്തിന്റെ സാമൂഹിക വികാസത്തെ സ്വാധീനിച്ചിട്ടുണ്ട്.

പുസ്തകം വലിയ രീതിയിൽ ആഘോഷത്തിന്റെ ഭാഗമാവുകയും ഉള്ളടക്കത്തിന്റെ പ്രാധാന്യത്തേക്കാൾ എഴുതിയ വ്യക്തിയെ ആഘോഷിക്കുന്ന രീതിയിലേക്ക് സാഹിത്യം വഴിമാറി പോകുന്നു എന്ന വിമർശനം ഏറെക്കുറെ ശരിയാണ്. പുസ്തകത്തിലെ ഉള്ളടക്കത്തിന്റെ പ്രാധാന്യം എഴുത്തുകാരനെ നോക്കി നിശ്ചയിക്കുന്ന തരത്തിലേക്ക് വായന മാറി എന്നുള്ളതും യാഥാർത്ഥ്യമാണ്. അദ്ദേഹത്തിന്റെ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്:
‘‘പുതിയ നൂറ്റാണ്ടിലെ മലയാളസാഹിത്യത്തെപ്പറ്റി വിമർശനാത്മകമായി ചിന്തിക്കാൻ സമയമായിരിക്കുന്നു. 21-ാം നൂറ്റാണ്ടിൻ്റേതെന്ന് വിശേഷിപ്പിക്കാവുന്ന യുവതലമുറ എഴുത്തുകാർ വലിയതോതിൽ ആഘോഷിക്കപ്പെടുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. എങ്ങും കൊട്ടിഘോഷിക്കലാണ്. ആത്മപ്രശംസയെന്ന ഭൂതം അവരെ വേട്ടയാടുകയാണ്. എഴുത്തുകാർ മുമ്പെങ്ങുമില്ലാത്തവിധം പൊതുമണ്ഡലത്തിൽ നിറഞ്ഞുനിൽക്കുന്നു. എഴുത്തിനേക്കാൾ എഴുത്തുകാർ, കൃതിയേക്കാൾ സൃഷ്ടികർത്താക്കൾ മുന്നിൽ നടക്കുന്ന കാലം. തീർച്ചയായും സാഹിത്യരംഗം ഇന്നിപ്പോൾ സജീവമാണ്. അതുകൊണ്ടുതന്നെ അവർ നിർമ്മിച്ച സാഹിത്യം എവിടെ നിൽക്കുന്നു എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്’’.

എൻ.ഇ. സുധീർ മുന്നോട്ടുവെച്ച ഈ വിമർശനം കേരളീയ സാഹിത്യ മണ്ഡലവും സാംസ്കാരിക ലോകവും സംവാദത്തിലേക്ക് ഉയർത്തേണ്ടതുണ്ട്. അതിന്റെ ഗുണഭോക്താക്കൾ എഴുത്തുകാരല്ല, മറിച്ച് വായനക്കാരാണ്. ഇക്കാലത്ത് മികച്ച കൃതികൾ ഉണ്ടായിട്ടില്ല എന്ന് നിരീക്ഷണം പരിശോധിക്കപ്പെടേണ്ടതുണ്ട്. ‘മികച്ചത്’ എന്നതിന്റെ മാനദണ്ഡം എന്താണ്? ലോക സാഹിത്യത്തോടൊപ്പം മലയാള സാഹിത്യം വളർന്നിട്ടില്ല എന്ന് നിഗമനം എന്തിനെയൊക്കെ മുൻനിർത്തിയാണ് വിമർശനവിധേയമാക്കുന്നത്. കേരളത്തെ പോലെയുള്ള ഒരു ദേശത്ത് മനുഷ്യാനുഭവങ്ങളുടെ പരിമിതികൾ എഴുത്തിനെ ഏതെങ്കിലും അർത്ഥത്തിൽ സ്വാധീനിക്കുന്നുണ്ടോ? അരക്ഷിതമായ സമൂഹത്തിൽ യുദ്ധവും വംശീയതയും അക്രമോത്സുകതയും ഭരണകൂട ഭീകരതയും എഴുത്തിനെ രാഷ്ട്രീയമായി ശക്തിപ്പെടുത്താറുണ്ട്. മറ്റിടങ്ങളിൽ എന്നപോലെ പുസ്തകങ്ങൾ നേരിട്ട് പ്രതിരോധ കവചമാകുന്ന രീതി കേരളത്തിൽ ഇന്നേവരെ രൂപപ്പെട്ടിട്ടില്ല. അതിന് പല കാരണങ്ങളുണ്ട്. നമ്മുടെ എഴുത്ത് 90% വും സേഫ് സോണിൽ നിന്നാണെന്ന് പറഞ്ഞാൽ നിഷേധിക്കാൻ കഴിയില്ല. മനുഷ്യനെ നേരിട്ട് ബാധിക്കുന്ന പല രാഷ്ട്രീയ വിഷയങ്ങളോടും നമ്മുടെ എഴുത്തുകാർ പലപ്പോഴും പൂർണ്ണമൗനത്തിലായിട്ടുണ്ട്. അത് ചൂണ്ടിക്കാണിക്കുമ്പോൾ എഴുത്തുകാർക്ക് എല്ലാ വിഷയങ്ങളോടും പ്രതികരിക്കേണ്ട ഉത്തരവാദിത്തമില്ല എന്ന് മറുപടി സർവ്വസാധാരണയായിട്ടുണ്ട്. ഫാഷിസം വാ പിളർത്തി നിൽക്കുമ്പോൾ എഴുത്ത് ഏറ്റവും വലിയ പ്രതിരോധ മാർഗമാണെന്ന് മൂന്നാം ലോക രാജ്യത്തെ പല എഴുത്തുകാരും കാണിച്ചു തന്നിട്ടുണ്ട്. അതൊന്നും നമ്മുടെ സാഹിത്യ സംവാദത്തിലേക്ക് വരുന്നില്ല.

എൻ.ഇ സുധീർ
എൻ.ഇ സുധീർ

അതേസമയം, നവോത്ഥാനത്തിന്റെ തുടക്കകാലത്ത് എഴുതപ്പെട്ട പല കൃതികളിലും അക്കാലത്തെ ഫ്യൂഡൽ മനോഗതിക്ക് എതിരായ രാഷ്ട്രീയം ഉണ്ടായിട്ടുണ്ട്. പിന്നീട് ആധുനികതയും ഉത്താരാധുനികതയും എഴുത്തിലൂടെ നമ്മൾ വായിച്ചെടുത്തു. ഒ.വി. വിജയൻ, എം. മുകുന്ദൻ, സക്കറിയ തുടങ്ങിയവരിൽ എത്രമാത്രം അക്കാലത്തെ മനുഷ്യാവസ്ഥയുടെ അതിജീവന ആഖ്യാനങ്ങളുണ്ടായി എന്ന ചോദ്യത്തിന് ഇന്ന് പ്രസക്തിയില്ല. അങ്ങനെ ചോദിച്ചാൽ തന്നെ സാഹിത്യം മനുഷ്യജീവിതത്തെ പരിപോഷിപ്പിക്കാനുള്ളതല്ല എന്ന് മറുപടി സ്വാഭാവികമാണ്.

സാഹിത്യം ഭാവനയുടെയും സങ്കല്പനങ്ങളുടെയും നുണകൾ കൊണ്ട് നിർമ്മിച്ചെടുക്കുന്ന ഒരു തരം അനുഭൂതി സത്തയാണെന്ന് പറഞ്ഞാൽ വായനക്കാരായ നമ്മൾക്ക് അതാണ് ശരി. അതാണ് സാഹിത്യം എന്നാണ് പൊതുവേയുള്ള ധാരണയും. എന്നാൽ ആധുനികതക്കുമുമ്പ് തകഴിയും ഉറൂബും ബഷീറും എസ്.കെ. പൊറ്റക്കാടുമെല്ലാം ആ കാലത്തെ മനുഷ്യ ജീവിതത്തിന്റെ അവസ്ഥകൾ എഴുത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അന്നത്തെ മനുഷ്യർ അനുഭവിച്ച നിരവധിയായ സാമൂഹിക- സാമ്പത്തിക വിഷയങ്ങൾ ഏഴുത്തിൽ കൃത്യമായ രേഖപ്പെട്ടതായി നമുക്ക് കാണാം. അക്കാലം പൂർണമായി മാറിയ സാഹചര്യത്തിൽ എഴുത്തിലും അത് പ്രകടമാക്കേണ്ടതാണ്.

ഇന്ന് മലയാളത്തിലിറങ്ങുന്ന നോവലുകളിൽ നമുക്കത് കാണാം. എന്നാൽ ദേശത്തെ മുൻനിർത്തി എഴുതുന്ന നോവലിൽ കൃത്യമായി ദേശത്തിന്റെ അതിജീവനവഴികൾ സജീവമാണ്. അശോകൻ ചരുവിലിന്റെ ‘കാട്ടൂർ കടവ്’ അതിന്റെ മികച്ച ഉദാഹരണമാണ്. യു.കെ. കുമാരൻ എഴുതിയ തക്ഷൻകുന്ന് സ്വരൂപത്തിലും ഇ. സന്തോഷ് കുമാറിന്റെ അന്ധകാരനാഴിയിലും അത്തരം സാമൂഹ്യ ജീവിതത്തിന്റെ അടയാളങ്ങൾ കാണാം. ഏറ്റവും പുതിയ കാലത്ത് ഇറങ്ങുന്ന നോവലുകളിൽ അത്തരത്തിലുള്ള സാമൂഹ്യാവസ്ഥകൾ ആവിഷ്കരിക്കപ്പെടുന്നില്ല. അതുകൊണ്ടാണോ നമ്മുടെ നോവൽ സാഹിത്യം മികച്ചതല്ല എന്ന നിഗമനത്തിലേക്ക് എത്തിച്ചേരാനുള്ള കാരണം എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.

എന്തായാലും മലയാള സാഹിത്യത്തിൽ നിരൂപണ- വിമർശന ശാഖ പൂർണമായും അസ്തമിച്ചു. ആ ശൂന്യമായ ഇടത്തിൽ എഴുത്തുകാർ തന്നെ സ്വന്തം കൃതിയുടെ ഉള്ളടക്കത്തിന് മൂല്യം നിർണയിക്കുന്നു. അങ്ങനെ കൃതിയും എഴുതിയ ആളും തമ്മിൽ ഉണ്ടാക്കുന്ന ആത്മബന്ധം വായനക്കാരുടെ മുമ്പിൽ പുസ്തകങ്ങളെ അപ്രശസ്തമാക്കുന്നു. പകരം എഴുത്തുകാർ പ്രസക്തനാവുന്നു. ഇത് നമ്മുടെ സാഹിത്യത്തെയും വൈജ്ഞാനിക മേഖലയെയും വിമർശനാത്മകമായി വിചാരണ ചെയ്യാനുള്ള സാധ്യതയാണ് ഇല്ലാതാക്കുന്നത്. അത്തരം നിരീക്ഷണം എക്കാലത്തും പ്രസക്തമാണ്.

ഇന്ന് പുസ്തകങ്ങൾ വിപണിയിലെ ഉൽപ്പന്നമായി മാറി. എഴുത്തുകാരെ നോക്കി പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്ന രീതി സാഹിത്യത്തെ ഒരുവിധത്തിലും സമ്പന്നമാക്കുന്നതല്ല. പുസ്തകങ്ങൾ പ്രസാധകരുടെ കച്ചവട ഉത്പന്നമാണ്. വായനക്കാർ അതിനെ സമീപിക്കേണ്ടത് മനുഷ്യനെ നവീകരിക്കുന്ന, മനുഷ്യത്വത്തെ ഉയർത്തിപ്പിടിക്കുന്ന സ്വപ്നത്തിന് അപ്പുറമുള്ള ജ്ഞാനനുഭൂതിയായിട്ടായിരിക്കണം. അത്തരത്തിൽ നമ്മുടെ പുസ്തകങ്ങൾ മാറട്ടെ. എഴുത്തുകാർ വെളിച്ചമായി തീരട്ടെ. അവർ പുതിയ പുതിയ അനുഭൂതിലോകത്തിലേക്ക് വായനക്കാരെ ക്ഷണിക്കട്ടെ.


Summary: Books and writers becomes part of celebrations, there is no criticism. EK Dinesan writes on International Book and Copyright Day.


ഇ.കെ. ദിനേശൻ

രണ്ടു പതിറ്റാണ്ടായി പ്രവാസിയാണ്. ധ്യാനപ്രവാസം ,കോവിഡ് കാലവും പ്രവാസ ജീവിതവും, പ്രവാസത്തിന്റെ വർത്തമാനം ,ഗൾഫ് കൂടിയേറ്റത്തിന്റെ സാമൂഹ്യപാഠങ്ങൾ, ഒരു പ്രവാസിയുടെ ഏകാന്ത ദിനങ്ങൾ, നീല രാഷ്ട്രീയത്തിന്റെ ചുവപ്പു വായന, ഇന്ത്യ @ 75 ഗാന്ധി, അംബേദ്ക്കർ, ലോഹ്യ തുടങ്ങിയ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

Comments