ലവ് ജിഹാദും മറ്റ് കെട്ടുകഥകളും: വൈറലാകുന്ന നുണകളെ ചെറുക്കാനുള്ള ലളിതവസ്തുതകൾ

ഈ തെരഞ്ഞെടുപ്പ് കാലത്ത് മതേതര ജനാധിപത്യ മുന്നേറ്റത്തിന് പരിശ്രമിക്കുന്ന ജനകീയ രാഷ്ട്രീയ പ്രവർത്തകർക്ക് വസ്തുതയുടെ പിൻബലത്തിൽ സംഘപരിവാറിന്റെ വ്യാജപ്രചാരണങ്ങളെ നേരിടാൻ ഉപകരിക്കുന്ന പുസ്തകമാണ് 'Love Jihad and Other Fictions: Simple Facts to Counter Viral Falsehoods'.

ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ കാലമാണ് ലോകത്തെവിടേയും ഫാഷിസ്റ്റ് കാലം, ഇന്ത്യയിലുമതേ. ഇന്ത്യയിൽ ഇത്തരം ഫിക്ഷനുകൾ ജിഹാദ് എന്ന പേര് ചേർത്താണ് സംഘപരിവാർ പ്രചരിപ്പിക്കാറുള്ളത്.

ഉദാഹരണങ്ങൾ നിരവധിയുണ്ട്. ലവ് ജിഹാദ്, പോപ്പുലേഷൻ ജിഹാദ്, നിക്കാഹ് ജിഹാദ്, ഫുഡ് ജിഹാദ്,കൊറോണ ജിഹാദ്, ലാൻഡ് ജിഹാദ്, ഫെർട്ടിലൈസർ ജിഹാദ് എന്നിങ്ങനെ അനേകം. സമൂഹമനസ്സിലേക്ക് ആഴ്ന്നിറങ്ങി അത് വേരു പടർത്തിക്കൊള്ളും എന്ന് വിദ്വേഷഭാവനയാൽ സമ്പന്നരായ അതിന്റെ രചയിതാക്കൾക്കറിയാം.

ജീവിക്കുന്ന കാലത്തെ സാമാന്യബോധമായി അത് അരിച്ചിറങ്ങിക്കൊള്ളുമെന്നും അവർക്കറിവുണ്ട്. സോഷ്യൽ മീഡിയയാണ് അതിന്റെ വ്യാപനത്തിന് ഏറ്റവും പറ്റിയ ഇടം എന്നും ഇന്നവർക്ക് ബോധ്യമുണ്ട്. വെബ്‌സൈറ്റുകൾ,വാട്‌സാപ്പ് ഗ്രൂപ്പുകൾ, ട്വീറ്റുകൾ, യുട്യൂബ് വീഡിയോകൾ, ഇൻസ്റ്റാഗ്രാം റീലുകൾ,സോഷ്യൽ മീഡിയ ട്രോളുകൾ.....ദശലക്ഷക്കണക്കിന് മനുഷ്യരിലേക്ക് കഥകൾ എത്തുകയാണ്.

ജിഹാദ് എന്ന വാക്കു ചേർത്ത് പലതരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങളുടെ വീഡിയോ യൂട്യൂബിൽ കാണാം.

ജനസഞ്ചയത്തിന്റെ ബോധത്തിലേക്ക് ഊർന്നിറങ്ങുന്ന വ്യാജ ആഖ്യാനങ്ങൾ സാവധാനം സമൂഹമനസിനെ കീഴടക്കുന്നു. അയൽപക്കങ്ങളിലൂടെ, സൗഹൃദസദസ്സുകളിലൂടെ, ജോലിസ്ഥലത്തെ ഇടവേളചർച്ചകളിലൂടെ, സഹപാഠികൂട്ടായ്മകളിലൂടെ, രാവിലെയുള്ള നടത്തത്തിനിടയിലെ വർത്തമാനത്തിലൂടെ എല്ലാം അത് ആധികാരികത കൈവരിക്കുന്ന ഒന്നായി മാറ്റപ്പെടുന്നു. നാം ജീവിക്കുന്നത് അത്തരമൊരു കാലത്താണ്.

ആസൂത്രിതമായാണ് കൊണ്ടുപിടിച്ച ഈ പ്രചാരണങ്ങൾ നടക്കുന്നത്. അവയ്ക്ക് പലപ്പോഴും ഉടമകൾ ഉണ്ടാവാറില്ല. എന്നാൽ ഏറ്റെടുത്ത് പ്രചരിപ്പിക്കാൻ ആയിരങ്ങളുണ്ട് താനും.

ആർക്കും അവഗണിക്കാൻ കഴിയാത്തവിധത്തിൽ നമുക്കുചുറ്റും അവ പെരുകുന്നു. ഇവയുടെ സത്യാവസ്ഥ കണ്ടെത്താൻ പലപ്പോഴും സാധാരണ മനുഷ്യർക്ക് കഴിയാറില്ല. വലിയ പരിശ്രമങ്ങൾ ഉണ്ടെങ്കിലേ അത് കഴിയൂ. അത്തരമൊരു ശ്രമകരമായ, ധീരമായ പരിശ്രമമാണ് 'Love Jihad and Other Fictions: Simple Facts to Counter Viral Falsehoods' എന്ന പുസ്തകം.

പ്രശസ്തരായ മൂന്ന് മാധ്യമപ്രവർത്തകർ ചേർന്നാണ് ‍ ഈ ദൗത്യം നിർവഹിച്ചിരിക്കുന്നത്. ശ്രീനിവാസൻ ജെയ്ൻ (Sreenivasan Jain), മറിയം അലാവി (Mariyam Alavi), സുപ്രിയ ശർമ (Supriya Sharma) എന്നിവരാണവർ. അലേഫ് ബുക് കമ്പനിയാണ് 2024 ജനുവരിയിൽ ഈ പുസ്തകം പുറത്തിറക്കിയത്.

പുസ്തകത്തിന്റെ മൂന്ന് ലക്ഷത്തോളം കോപ്പികൾ മാസങ്ങൾ പിന്നിടുമ്പോഴേക്കും വിറ്റഴിഞ്ഞിരിക്കുന്നു. ഇത് കാണിക്കുന്നത് നുണകളുടെ കുത്തൊഴുക്കിനിടയിലും വാസ്തവം തേടുന്ന ഒരു വായനാസമൂഹം ഇന്ത്യയിൽ ഉണ്ടെന്നതാണ്.

വസ്തുതകളേയും സ്ഥിതിവിവരക്കണക്കുകളേയും സംബോധന ചെയ്യാൻ ആത്മവിശ്വാസമില്ലാത്തവർ നുണകളെയും അർദ്ധസത്യങ്ങളെയും കൂട്ടുപിടിച്ച് സന്ദേഹങ്ങൾ പരത്താൻ ശ്രമിക്കും. RSS-നെ Rumour Spreading Society എന്ന് വിശേഷിപ്പിക്കുന്നത് വെറുതെയല്ല.

പുസ്തകത്തിന്റെ ആദ്യ അധ്യായം ‘ലവ് ജിഹാദി’നെക്കുറിച്ചാണ്. സംഘപരിവാർ ഉയർത്തിവിട്ട ഗൂഢ സിദ്ധാന്തങ്ങളിൽ ഏറ്റവും മുഖ്യമായ ഒന്നാണത്. പിന്നീട് മൂന്ന് അധ്യായങ്ങളിലായി ‘പോപ്പുലേഷൻ ജിഹാദ്’, ‘നിർബന്ധിത മതപരിവർത്തനം’, ‘മുസ്‍ലം പ്രീണനം’ തുടങ്ങിയ വിഷയങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്നു.

വ്യാജവാർത്തകളെ ഉദാഹരിച്ച് അവക്കുപിന്നിലെ വസ്തുതകളെ വെളിച്ചത്തുകൊണ്ടുവരുന്നു. ഇതിന് ഇവിടെ അവലംബിച്ചിരിക്കുന്ന രീതിശാസ്ത്രം പഴുതുകളില്ലാത്തതാണ്. അത് അപ്രതിരോധ്യമാണ്. ആദ്യം സംഘപരിവാറിന്റെ അവകാശവാദം പറയുന്നു. ശേഷം അതുസംബന്ധിച്ച ആധികാരിക ഡാറ്റ കൊടുക്കുന്നു. ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുന്നു. ശാസ്ത്രീയമായി വിശകലനം ചെയ്യുന്നു. അവസാനം യുക്തിസഹമായ നിഗമനത്തിലെത്തി അത് എഴുതുന്നു. സംഘ്പരിവാറി​ന്റെ ഒരോ അവകാശവാദത്തെയും ഇത്തരത്തിൽ അപഗ്രഥിക്കുകയാണ് ഈ പുസ്തകത്തിൽ.

വിവരാവകാശ അപേക്ഷകൾ ഫയൽ ചെയ്തും, സർക്കാർ രേഖകൾ പരിശോധിച്ചും, പാർലമെന്ററി ചോദ്യോത്തരങ്ങളിലൂടെ കടന്നുപോയും, സംഘപരിവാർ നേതാക്കളുമായി അഭിമുഖങ്ങൾ നടത്തിയും, അക്കാദമിക് പഠനങ്ങൾ വായിച്ചും, ഗ്രൗണ്ട് റിപ്പോർട്ടിംഗുകളിലൂടെ സഞ്ചരിച്ചും ആണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കനിർമിതി.

ശ്രീനിവാസൻ ജെയ്ൻ (Sreenivasan Jain), മറിയം അലാവി (Mariyam Alavi), സുപ്രിയ ശർമ (Supriya Sharma)

ഹിന്ദുരാഷ്ട്രനിർമിതി എന്ന തങ്ങളുടെ പ്രഖ്യാപിതലക്ഷ്യം നേടിയെടുക്കുന്നതിനായി സംഘപരിവാർ ആസൂത്രണം ചെയ്തു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സംഘടിതപ്രചാരവേലയെ ആഴത്തിൽ ഇരുന്നൂറോളം പുറങ്ങളുള്ള ഈ പുസ്തകം വിലയിരുത്തുന്നു. ഹിന്ദു വലതുപക്ഷം നേടിയ ഭരണാധികാരവും ഈ വ്യാജപ്രചാരണവും തമ്മിലുള്ള ലിങ്ക് ലേഖകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇന്ത്യക്കാരുടെ പൊതുബോധത്തിലേക്ക് സംഘപരിവാർ തള്ളിവിടാൻ ശ്രമിക്കുന്ന , ഇന്ത്യക്കാരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന വ്യാജആഖ്യാനങ്ങളുടെ പൊതുരീതികളെ വസ്തുതകളുടെ മാത്രം വെളിച്ചത്തിൽ പുസ്തകം അനാവരണം ചെയ്യുന്നു. Today’s Whatsapp Forward, Tomorrow’s Law എന്ന ആമുഖ ലേഖനത്തിൽ തന്നെ സോഷ്യൽ മീഡിയ ഫീഡുകളിലൂടെ എത്തുന്ന വൈറൽ വിവരങ്ങളെപ്പറ്റി ലേഖകർ സൂചിപ്പിക്കുന്നുണ്ട്.

ഭരണാധികാരികളുടേയും സർക്കാർ ഉദ്യോഗസ്ഥമേധാവികളുടേയും മുഖ്യധാരാ മാധ്യമങ്ങളുടേയും പിന്തുണ ഇതിനുണ്ട്. ഇന്നത്തെ സംഘി വാട്സ്അപ്പ് ഫോർവേഡുകൾ നാളത്തെ നിയമനിർമാണമായി ജനപ്രതിനിധിസഭകളിൽ അവതരിപ്പിക്കപ്പെടുന്നു. അവയുടെ നിർബാധമായ പ്രവാഹത്തിലൂടെ ഒരു പുതുസാധാരണത്വം (New Normal ) സ്ഥാപിക്കപ്പെടുന്നു. സ്രോതസ്സ് അറിയാതെ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ അരികിലെത്തുന്ന വിവരങ്ങളാണ് ഇത് സാധ്യമാക്കുന്നത്. ഈ പ്രക്രിയയെയാണ് സൂക്ഷ്മമായി പുസ്തകത്തിൽ വിശകലനം ചെയ്യുന്നത്. ഷാരൂഖ്ഖാനെ 'പോപ്പുലേഷൻ ജിഹാദി' എന്നും ആമിർ ഖാനെ 'ലവ് ജിഹാദി' എന്നും അവർ മുദ്രകുത്തുന്നു. മുസ്‍ലിമായതിനാൽ മാത്രം ചാർത്തിക്കിട്ടുന്ന ഒന്നാണിത്. വിചിത്രമായ ഈ സത്യാനന്തര അവസ്ഥയെയാണ് ഈ പുസ്തകത്തിലൂടെ രചയിതാക്കൾ അനാവരണം ചെയ്യുന്നത്.

ഷാരൂഖ്ഖാനെ 'പോപ്പുലേഷൻ ജിഹാദി' എന്നും ആമിർ ഖാനെ 'ലവ് ജിഹാദി' എന്നും അവർ മുദ്രകുത്തുന്നു.

ഒന്നാം അധ്യായത്തിൽ (Love Jihad) ലവ് ജിഹാദ് എന്ന പ്രചാരണത്തെയാണ് വിശകലനം ചെയ്യുന്നത്. അവ്യക്തമായി നിർവ്വചിക്കപ്പെട്ട ഒരു പദപ്രയോഗത്തിന്മേൽ നിന്നുകൊണ്ട് തങ്ങളുടെ ഇഷ്ടത്തിനൊത്ത് വ്യാഖ്യാനിക്കാൻ സാധിക്കുന്ന തരത്തിലാണ് ഇത് സൃഷ്ടിച്ചെടുത്തിട്ടുള്ളത്.

‘ലവ് ജിഹാദ്’ എന്ന ലേബൽ വ്യത്യസ്ത കേസുകളിൽ എളുപ്പം പ്രയോഗിക്കാൻ കഴിയുന്ന തരത്തിൽ അവ്യക്തമായ നിർവ്വചനത്തോടുകൂടിയ ഒന്നാണെന്ന് പുസ്തകത്തിലൂടെ ലേഖകർ വിശദീകരിക്കുന്നു. വസ്തുതാ പരിശോധന അസാധ്യമാക്കും വിധം ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ഇതുസംബന്ധിച്ച വ്യാജവാർത്തകൾ പ്രചരിച്ചുകൊണ്ടേയിരിക്കുന്നു.

പുതിയ ആഖ്യാനങ്ങൾ ദിനേനയെന്നോണം ഉറവെടുക്കുന്നു. കേരളത്തിൽ നടന്ന ഹാദിയ കേസുൾപ്പെടെ വിവിധ കേസുകൾ. ഓരോ കേസിലേയും ആരോപണങ്ങളേയും സാഹചര്യങ്ങളേയും അന്വേഷണഫലങ്ങളേയും കോടതിവിധിയേയും കൃത്യമായി വിശകലനം ചെയ്താണ് ലവ് ജിഹാദ് എന്ന വ്യജനിർമിതിയെ ലേഖകർ പൊളിച്ചടുക്കുന്നത്. ഹിന്ദു വലതുപക്ഷ പരിതോവസ്ഥയിൽ തഴച്ചുവളരാൻ പാകത്തിൽ ഇസ്‍ലാമോഫോബിക് ഇമേജറിയും ഭാഷയും നിറഞ്ഞ രീതിയിൽ സംഘി പ്രസിദ്ധീകരണങ്ങൾ പ്രത്യേക പതിപ്പുകൾ മുഖേന ഇവയ്ക്ക് തുടക്കമിടുന്നു. അവർക്കുപോലും നിർവചിക്കാൻ കഴിയാത്ത ഒരു പദമായി ലവ് ജിഹാദ് അപ്പോഴും അവശേഷിക്കുകയാണ് എന്നതാണ് വാസ്തവം. ആ വിഷയത്തിൽ ഇറങ്ങിയ ദി കേരള സ്റ്റോറി എന്ന കള്ളസിനിമയെ കേന്ദ്രഭരണാധികാരികൾ തന്നെ പിന്തുണച്ചിരുന്ന കാര്യവും ലേഖകർ സൂചിപ്പിക്കുന്നുണ്ട്.

ദി കേരള സ്റ്റോറി എന്ന സിനിമയിൽ നിന്ന്

രണ്ടാമധ്യായം (Population Jihad) പോപ്പുലേഷൻ ജിഹാദ് അന്ന വ്യാജപ്രചാരണത്തെക്കുറിച്ചാണ്. പാർലിമെന്റ് രേഖകളുൾപ്പെടെ ആധികാരികമായ റിപ്പോർട്ടുകൾ വിശകലനം ചെയ്താണ് അതിലെ അസത്യത്തെ ലേഖകർ പറത്തിവിടുന്നത്. ഒരു നൂറ്റാണ്ടുമുമ്പ് തന്നെ ഇന്ത്യയിലെ ഹിന്ദു വലതുപക്ഷം മുസ്‍ലിംകളുടെ ജനസംഖ്യ ഹിന്ദു ജനസംഖ്യയെ മറികടക്കും എന്നു പ്രചരിപ്പിച്ചിരുന്നു.

കേണൽ ഉപേന്ദ്രനാഥ് മുഖർജി 1909- ൽ എഴുതിയ A Dying Race എന്ന പുസ്തകം ഇതിന് തെളിവായി ലേഖകർ ചൂണ്ടിക്കാണിക്കുന്നു. ഒടുവിലത്തെ സെൻസസ് പ്രകാരം ഇന്ത്യയിൽ 966 മില്യൺ ഹിന്ദുമതസ്ഥരുള്ളപ്പോൾ 172 മില്യൺ മുസ്‍ലിംകളാണുള്ളത്. 2021- ലും പോപ്പുലേഷൻ ജിഹാദ് ഉണ്ടെന്ന് പറയുന്ന ആർ എസ് എസ് ജിഹ്വയായ ഓർഗനൈസറിന് പക്ഷേ, ഈ കണക്കുകൾ ബാധകമല്ല.

1951- ലെ 84.98 ശതമാനത്തിൽ നിന്ന് 2011- ലെ 79.80 ലേക്ക് രാജ്യത്തെ ഹിന്ദു ജനസംഖ്യ താഴ്‍ന്നു എന്ന സെൻസസ് വസ്തുതയെ പിടിച്ചുകൊണ്ടാണ് സംഘപരിവാർ ഇത്തരത്തിൽ പ്രചാരണം നടത്തുന്നത്. എന്നാൽ ഇന്ത്യയിൽ എല്ലാ മതവിഭാഗങ്ങളിലും പെട്ടവർക്കിടയിൽ ജനസംഖ്യാ വളർച്ചാനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നതാണ് സമീപദശകങ്ങളിലെ സെൻസസ് വിവരങ്ങൾ കാണിക്കുന്നത്. കഴിഞ്ഞ രണ്ട് സെൻസസുകൾക്കിടെ ഹിന്ദുവിഭാഗത്തിലെ വളർച്ചാനിരക്ക് 20.35 ശതമാനത്തിൽ നിന്ന് 16.76 ശതമാനത്തിലേക്ക് താണപ്പോൾ മുസ്‍ലിംകൾക്കിടയിലെ വളർച്ചാനിരക്ക് 36.02 ശതമാനത്തിൽ നിന്ന് 24.65 ലേക്ക് താഴുകയാണുണ്ടായത്. സമീപവർഷങ്ങളിൽ ഹിന്ദുജനസംഖ്യ മുസ്‍ലിം ജനസംഖ്യയേക്കാൾ താഴും എന്ന പ്രചാരണം കളവാണ് എന്നതാണ് ഇത് കാണിക്കുന്നത്.

മുസ്‍ലിം ജനതയ്ക്കുനേരെ മാത്രമല്ല സംഘപരിവാർ നുണഫാക്ടറികൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. മൂന്നാം അധ്യായത്തിൽ (Forced Conversions) ക്രിസ്ത്യൻ മതവിഭാഗം നടത്തുന്നു എന്ന് സംഘപരിവാർ പ്രചരിപ്പിക്കുന്ന നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ചാണ് പരിശോധന.

മുസ്ലിം ജനസംഖ്യാ വര്‍ധനവിലെ കുത്തനെയുള്ള ഇടിവ് സൂചിപ്പിക്കുന്ന ഗ്രാഫ്

തങ്ങൾക്കിഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ മാത്രമല്ല, നിലവിലുള്ള മതത്തിൽനിന്ന് ഇഷ്ടമുള്ള മതത്തിലേക്ക് മാറാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. ബലപ്രയോഗത്താലുള്ള മതപരിവർത്തനം പാടില്ല എന്നേയുള്ളൂ. എന്നാൽ എല്ലാ മതംമാറ്റത്തേയും ഇല്ലാക്കഥകൾ പറഞ്ഞ് സംഘപരിവാർ അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്. ബി ജെ പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും മതപരിവർത്തനം നിരോധിക്കുന്ന നിയമം കൊണ്ടുവരുന്ന കാഴ്ചയാണ് നാം കാണുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഇതുവരെ നടന്ന മതംമാറ്റത്തെക്കുറിച്ചുള്ള ഡാറ്റ പുസ്തകത്തിൽ വിശകലനം ചെയ്യുന്നു. ഇന്ത്യയിൽ ഹിന്ദു ഭൂരിപക്ഷം ന്യൂനപക്ഷങ്ങളിൽ നിന്ന് ഭീഷണി നേരിടുന്നു എന്നത് ലോകാടിസ്ഥാനത്തിൽ സംഘപരിവാർ സംഘടനകൾ പ്രചരിപ്പിക്കുന്ന ഒരു കള്ളമാണ്.

മുസ്‍ലിം പ്രീണനം എന്ന പേരിൽ സംഘ്പരിവാർ ജിഹ്വകൾ നടത്തുന്ന പ്രചാരണത്തെക്കുറിച്ചുള്ള വസ്തുതകളാണ് നാലാം അധ്യായത്തിൽ (Muslim Appeasement ) വിശകലനം ചെയ്യുന്നത്. ദശകങ്ങളായി സംഘപരിവാർ ജനങ്ങൾക്കിടയിലേക്ക് കടത്തിവിടുന്ന ആരോപണമാണ് മുസ്‍ലിം പ്രീണനമെന്നത്.

ബി.ജെ.പി സര്‍ക്കാര്‍ മത പരിവര്‍ത്തനം നിരോധിച്ച സംസ്ഥാനങ്ങള്‍

ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനാപരമായി അർഹമായിട്ടുള്ള ആനുകൂല്യങ്ങളിൽ കുറച്ചെങ്കിലും അനുവദിക്കാൻ ശ്രമിക്കുന്ന മതേതര സർക്കാറുകളുടെ നേർക്കാണ് ഈ വ്യാജപ്രചാരവേല അവർ നടത്തുന്നത്. അഞ്ച് വയസ്സാകുന്നതിന് മുമ്പ് നൂറിൽ ആറ് ശിശുക്കൾ മരിച്ചുവീഴുന്ന, ശിശുമരണനിരക്കിൽ സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളേക്കാൾ പരിതാപകരമായ സ്ഥിതിയുള്ള ഉത്തർപ്രദേശ് ആണ് ഈ ആരോപണങ്ങൾക്ക് കൂടുതലും വിധേയമാകാറുള്ളത്.

2017- ൽ പ്രധാനമന്ത്രി മോദി തന്നെ സമാജ്‍വാദി പാർട്ടി സർക്കാരിനെതിരെ ഈ ആരോപണം ഉന്നയിച്ചത് പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈദ് ആഘോഷാവസരത്തിൽ ദീപാവലി ആഘോഷാവസരത്തിൽ നൽകുന്നതിനേക്കാൾ വൈദ്യുതി അനുവദിക്കുന്നു എന്നതുപോലുള്ള വ്യാജപ്രചാരണങ്ങളെ ലേഖകർ വൈദ്യുതി ബോർഡിന്റെയടക്കം ഔദ്യോഗികരേഖകൾ ഉദ്ധരിച്ചാണ് തവിടുപൊടിയാക്കുന്നത്.

സീസൺ അനുസരിച്ച് വ്യത്യാസപ്പെടുന്ന വൈദ്യുതി ഉപഭോഗത്തിന് മതവിഭാഗങ്ങളുടെ ഫെസ്റ്റിവലുകളുമായി ബന്ധമില്ല എന്നതാണ് വാസ്തവം.ശ്മശാനങ്ങൾ നിർമിക്കുന്ന കാര്യത്തിൽപോലും മുസ്‍ലിം പ്രീണനം നടത്തുന്നു എന്ന് സംഘപരിവാർ ആരോപിച്ചുകളഞ്ഞു. 2006- ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വിഭവങ്ങൾ തുല്യമായി വീതിക്കണമെന്നും മുസ്‍ലിംകൾക്ക് പ്രാഥമികമായി വിഭവങ്ങൾക്ക് അർഹതയുണ്ടെന്നും പറഞ്ഞതിനെതിരെ ബി ജെ പി വാളെടുത്തിരുന്നു. രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളെ അടിസ്ഥാനപ്പെടുത്തി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെയാണ് വർഗീയത വളർത്താൻ സഹായിക്കുംവിധം സംഘപരിവാർ തെറ്റായി വ്യാഖ്യാനിച്ച് പ്രചരിപ്പിച്ചത്.

സമാജ്‍വാദി ഭരണത്തില്‍ ഈദ് ദിനത്തേക്കള്‍ വൈദ്യുതി ദീവാലിക്ക് വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്.

ജീവിതനിലവാരം, സാക്ഷരത, വിദ്യാഭ്യാസം, വ്യാപാരം, ഉദ്യോഗം എന്നിവയിലെല്ലാം മുസ്‍ലിം വിഭാഗം ഏറ്റവും താഴെത്തട്ടിലാണെന്ന് റിപ്പോർട്ടിൽ സ്ഥാപിക്കപ്പെട്ടിരുന്നു. ഹജ്ജ് സബ്‍സി‍ഡി, മദ്രസകൾക്കുള്ള ഫണ്ട് വിനിയോഗം, സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങളിലെ സംഘപരിവാർ അവകാശവാദങ്ങളെല്ലാം അവയെ സംബന്ധിച്ച ഭരണഘടനാ പ്രൊവിഷന്റെ അടിസ്ഥാനത്തിൽ വിശദമായി പുസ്തകത്തിൽ പരിശോധിക്കപ്പെടുന്നുണ്ട്.

Power, Falsehoods and Consequences എന്ന പേരിൽ ഒരു ഉപസംഹാരം കൂടിയുണ്ട് പുസ്തകത്തിൽ. മന്ത്രിമാരും എം പിമാരും എം എൽ എമാരും മുതൽ പ്രാദേശിക വി ഐ പികൾ വരെ വ്യാപിക്കുന്ന ഒരു ഹിന്ദുത്വ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്ന സാഹചര്യത്തെ ഇവിടെ വിശകലനം ചെയ്യുന്നു. അധികാരത്തിന്റെ പിന്തുണയോടെ നടക്കുന്ന ഈ നുണപ്രചാരണം എങ്ങനെ അപകടകരമായ ഫലങ്ങൾ ഉൽപ്പാദിപ്പിക്കുന്നു എന്ന് വിശദമാക്കപ്പെടുന്നു.

ജീവിതനിലവാരം, സാക്ഷരത, വിദ്യാഭ്യാസം, വ്യാപാരം, ഉദ്യോഗം എന്നിവയിലെല്ലാം മുസ്‍ലിം വിഭാഗം ഏറ്റവും താഴെത്തട്ടിലാണെന്ന് റിപ്പോർട്ടിൽ സ്ഥാപിക്കപ്പെട്ടിരുന്നു.

2014- ലെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആയിരുന്ന മോദി തന്നെ തീവ്രഹിന്ദുത്വ വിഭാഗത്തിന്റെ ഹിംസാത്മകമായ ഫാന്റസികളെ ഉദ്ദീപിപ്പിക്കുന്നവിധം പ്രചാരണത്തിന് നേതൃത്വം നൽകി. പശുവിറച്ചിയുമായി ബന്ധപ്പെട്ട് പിങ്ക് റവലൂഷൻ എന്ന പ്രയോഗം മോദി നടത്തി. 2014- ൽ ബി ജെ പി അധികാരത്തിലെത്തിയതോടെ പശു ബന്ധിതമായ മനുഷ്യഹിംസ പതിൻമടങ്ങ് വർധിച്ചത് ഇത്തരം പ്രചാരണങ്ങളുടെ ഫലമായായിരുന്നു.വി ഐ പി വിദ്വേഷ പ്രസംഗങ്ങളും അതേ അനുപാതത്തിൽ വർധിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഭരണഘടനാ പദവിയിലിരിക്കുന്ന ബി ജെ പി നേതാക്കൾ വ്യാജങ്ങൾ പ്രചരിപ്പിക്കുക മാത്രമല്ല നവീനമായ നുണകൾ സൃഷ്ടിക്കുക കൂടി ചെയ്തതിന്റെ ഉദാഹരണങ്ങൾ ലേഖകർ നിരത്തുന്നു.

2014- ൽ ബി ജെ പി അധികാരത്തിലെത്തിയതോടെ പശു ബന്ധിതമായ മനുഷ്യഹിംസ പതിൻമടങ്ങ് വർധിച്ചു

ഗൂഢാലോചനാ സിദ്ധാന്തങ്ങളും വ്യാജവാർത്താ നിർമ്മിതികളും ഒട്ടും പുതിയതല്ലെന്ന് നമുക്കറിയാം. നേരത്തെ തന്നെ ഇന്ത്യയുടെ സാമൂഹ്യമണ്ഡലത്തിൽ ഇത്തരം പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഭരണാധികാരത്തിന്റേയും വൻകിട മൂലധനത്തിന്റെയും പിന്തുണയോടെയാണ് ഇത്തരം നുണകൾ പ്രചരിപ്പിക്കുന്നത് എന്നത് അപകടകരമായ ഒരവസ്ഥയാണ് സംജാതമാക്കുന്നത്. ഭ

രണകൂടത്തിന്റെ പിന്തുണയോടെ നടത്തുന്ന ഇത്തരം വ്യാജപ്രചാരണങ്ങളെ കോർപ്പറേറ്റ് മാധ്യമങ്ങൾ പലപ്പോഴും ഏറ്റെടുക്കുന്നു. അവയിൽ വസ്തുതയുടെ തരിപോലുമില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇക്കാര്യം ചെയ്യുന്നത് എന്ന് ലേഖകർ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ലവ് ജിഹാദ് കേസുകളിൽ ഉൾപ്പെടെ കോടതികൾ കണ്ടെത്തിയ കാര്യങ്ങളും കോടതിയുടെ വിധികളും ജനങ്ങളിലെത്താതിരിക്കാനാണ് ഇത്തരം മാധ്യമങ്ങൾ ശ്രമിച്ചത്. വ്യാജപ്രചാരണങ്ങൾ വഴി സമൂഹത്തെ വർഗ്ഗീയമായി വിഭജിക്കാനുള്ള ആസൂത്രിത ശ്രമം അതിന്റെ മൂർധന്യത്തിലെത്തി നിൽക്കുന്ന സമയത്താണ് ഈ പുസ്തകം പുറത്തിറങ്ങുന്നത് എന്നത് അതിന്റെ പ്രസക്തി വർധിപ്പിക്കുന്നു.

ഈ തിരഞ്ഞെടുപ്പ് കാലത്ത് മതേതര ജനാധിപത്യ മുന്നേറ്റത്തിന് പരിശ്രമിക്കുന്ന ജനകീയ രാഷ്ട്രീയ പ്രവർത്തകർക്ക് വസ്തുതയുടെ പിൻബലത്തിൽ സംഘപരിവാറിന്റെ വ്യാജപ്രചാരണങ്ങളെ നേരിടാൻ ഇത് തീർച്ചയായും ഉപകരിക്കും. അതുകൊണ്ടുതന്നെ ലേഖകരുടെ ഈ ശ്രമത്തെ ഊഷ്മളമായി അഭിവാദ്യം ചെയ്യേണ്ടതുണ്ട്.

Comments