അതിരുകളിൽനിന്ന് ബേല ഭാട്യ പറയുന്നു;
മറക്കപ്പെട്ട ഒരിന്ത്യയെക്കുറിച്ച്

ബേല ഭാട്യയുടെ India's Forgotten Country: a view from the margins എന്ന പുസ്തകത്തിന്റെ വായന. ഇന്ന് ദേശീയ വായനാദിനം.

‘‘നിലാവെളിച്ചത്തെക്കുറിച്ച് എന്നോട് പറയരുത്; ഉടഞ്ഞ കണ്ണാടിച്ചില്ലിലെ ഇത്തിരി വെട്ടമെങ്കിലും കാട്ടിത്തരൂ’’
- ആന്റൺ ചെഖോവ്

'ജനാധിപത്യ'ത്തിന്റെ നനുത്തതും സുഖദായകവുമായ പുതപ്പിനുള്ളിൽ നാമെല്ലാവരും ചുരുണ്ടുകൂടി ഉറങ്ങുകയാണ്. ഈ സുഖാലസ്യത്തിനിടയിൽ കടന്നുവരുന്ന അശുഭ സ്വപ്‌നങ്ങളെ All is well... All is well.... എന്ന് ഉരുവിട്ട് അകറ്റിനിർത്താൻ ശ്രമിക്കുകയാണ് ഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനത.
എന്നാൽ ഉറക്കം നടിക്കുന്ന നമ്മോട്, ‘അത്ര ശുഭകരമല്ല കാര്യങ്ങൾ' എന്ന് താക്കീത് ചെയ്യുന്നു ബേല ഭാട്യ 'India's Forgotten Country: a view from the margins' എന്ന ബൃഹത്തായ പുസ്തകത്തിലൂടെ.

ഇന്ത്യൻ നഗരങ്ങളിൽ അതിദ്രുതം വളർന്നുവരുന്ന സ്‌കൈ സ്‌ക്രാപ്പറുകളുടെയും അതിവേഗ റെയിൽപ്പാതകളുടെയും പതിനാറും എട്ടും വരിപ്പാതകളുടെയും അവയിലൂടെ കുതിച്ചുപായുന്ന അത്യാംഢംബര കാറുകളുടെയും വർഷാവർഷം വർധിച്ചുവരുന്ന അതിസമ്പന്നരുടെയും കണക്കുകൾ നിരത്തി രാജ്യം ലോകത്തിലെ വൻ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ആവർത്തിച്ച് നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്ന ഭരണകക്ഷികൾ; സർക്കാർ കണക്കുകളെ തങ്ങളുടെ മുൻകാല റെക്കോർഡുകളുമായി തട്ടിച്ചുനോക്കി പരിഹസിക്കുകയോ ചെറുതാക്കി കാണിക്കുകയോ ആണ് തങ്ങളുടെ ധർമം എന്ന് കരുതി പ്രവർത്തിക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ; ഭരണകക്ഷികൾക്കുവേണ്ടി കുഴലൂത്ത് നടത്തുന്നതിലൂടെ മാത്രമേ തങ്ങളുടെ നിലനിൽപ്പ് ഭദ്രമാക്കാൻ സാധിക്കുകയുള്ളൂ എന്ന് ധരിച്ചുവശായ മാധ്യമങ്ങൾ; സാധാരണക്കാരന് അപ്രാപ്യമായതും അടിസ്ഥാന നീതിബോധം നഷ്ടവുമായ കോടതികൾ.

തന്റെ നാല് പതിറ്റാണ്ടുകാലത്തെ സാമൂഹിക ജീവിതാനുഭവങ്ങളെ ബേല ഭാട്യ അരികുവൽക്കരിക്കപ്പെട്ടവരുടെ കാഴ്ചകളിലൂടെയാണ് രേഖപ്പെടുത്തുന്നത്.                                                       Photo:  antigoldgreece / flickr
തന്റെ നാല് പതിറ്റാണ്ടുകാലത്തെ സാമൂഹിക ജീവിതാനുഭവങ്ങളെ ബേല ഭാട്യ അരികുവൽക്കരിക്കപ്പെട്ടവരുടെ കാഴ്ചകളിലൂടെയാണ് രേഖപ്പെടുത്തുന്നത്. Photo: antigoldgreece / flickr

ഇതിനിടയിൽ രാജ്യത്തെ പ്രകൃതിവിഭവങ്ങളിന്മേലും പൊതുസമ്പത്തിന്മേലും യാതൊരുവിധ അവകാശവും ലഭ്യമാകാതെ പതിറ്റാണ്ടുകളായി ജീവിച്ചുകൊണ്ടിരിക്കുന്ന കോടിക്കണക്കായ ജനത! അവരുടെ വേദനകൾ, പ്രതിഷേധങ്ങൾ, പ്രതിരോധങ്ങൾ എന്നിവ ആരാലും പരിഗണിക്കപ്പെടാതെ പോകുന്നു.

തന്റെ നാല് പതിറ്റാണ്ടുകാലത്തെ സാമൂഹിക ജീവിതാനുഭവങ്ങളെ ബേല ഭാട്യ അരികുവൽക്കരിക്കപ്പെട്ടവരുടെ കാഴ്ചകളിലൂടെ രേഖപ്പെടുത്തുന്നു. കശ്മീർ മുതൽ നാഗാലാന്റ് വരെ, ഗുജറാത്ത് മുതൽ ബീഹാർ വരെ അവർ കടന്നുപോയ വഴികളിലെ ഭരണകൂട ഹിംസകളെ, ജാതീയ വേർതിരിവുകളെ, വികസനത്തിന്റെ പുറംകാഴ്ചകളെ, ഇവയ്‌ക്കെല്ലാമെതിരായുള്ള ജനങ്ങളുടെ പ്രതിഷേധങ്ങളെ ലളിതവും ആർജ്ജവത്തോടുകൂടിയതുമായ വാക്കുകളിലൂടെ ബേല ഭാട്യ നമ്മുടെ മുന്നിലേക്കിട്ടുതരുന്നു.

വ്യക്തിപരമായി കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടുകാലമായി കടന്നുപോയ വഴികൾ ഓരോന്നും തിരിഞ്ഞുനോക്കാൻ ബേലാ ഭാട്യയുടെ പുസ്തകം എനിക്ക് സഹായകമായി. ഝാർഘണ്ഡിലെ ജതുഗുഢ, ഗുജറാത്തിലെ സബർകാഠ, നർമ്മദ, ഖാസി-ഗാരോ മലനിരകൾ, ദണ്ഡകാരണ്യം, കോയൽ-കാരോ അങ്ങിനെ പലതും. 'ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്' സംബന്ധിച്ച പുസ്തകം ഏഴെട്ടു വർഷങ്ങൾക്ക് മുമ്പ് തയ്യാറാക്കിയതും സമാനമായ അനുഭവ പശ്ചാത്തലങ്ങളുടെ വെളിച്ചത്തിലായിരുന്നുവല്ലോ.

ജാതീയ വേർതിരിവുകളെ, വികസനത്തിന്റെ പുറംകാഴ്ചകളെ, ഇവയ്‌ക്കെല്ലാമെതിരായുള്ള ജനങ്ങളുടെ പ്രതിഷേധങ്ങളെ ലളിതവും ആർജ്ജവത്തോടുകൂടിയതുമായ വാക്കുകളിലൂടെ ബേല ഭാട്യ നമ്മുടെ മുന്നിലേക്കിട്ടുതരുന്നു.                                                                    Photo:  Wietse Jongsma / flickr
ജാതീയ വേർതിരിവുകളെ, വികസനത്തിന്റെ പുറംകാഴ്ചകളെ, ഇവയ്‌ക്കെല്ലാമെതിരായുള്ള ജനങ്ങളുടെ പ്രതിഷേധങ്ങളെ ലളിതവും ആർജ്ജവത്തോടുകൂടിയതുമായ വാക്കുകളിലൂടെ ബേല ഭാട്യ നമ്മുടെ മുന്നിലേക്കിട്ടുതരുന്നു. Photo: Wietse Jongsma / flickr

ബേലാ ഭാട്യയുടെ പുസ്തകം സംഘർഷങ്ങളുടെയും നിസ്സഹായതയുടെയും പോരാട്ടങ്ങളുടെയും ആഖ്യാനങ്ങളാണ്. രാജസ്ഥാനിലെ ദലിത് വിഭാഗങ്ങൾ, ബീഹാറിലെ തൊഴിലാളികൾ, ബസ്തറിലെയും ഝാർഘണ്ഡിലെയും ആദിവാസികൾ, ഗുജറാത്തിലെ വിധവകൾ, നർമദാ താഴ് വരയിലെ കുടിയിറക്കപ്പെട്ടവർ, ദില്ലിയിലെ സഞ്ജയ് ബസ്തിയിലെ ദരിദ്രരായ മനുഷ്യർ, മേഘാലയയിലെ വിദ്യാർത്ഥികൾ, കാശ്മീരിലെയും നാഗാലാന്റിലെയും ജനങ്ങൾ എന്നിവരുടെ സാക്ഷിമൊഴികളിലൂടെ അവരുടെ ജീവിതത്തെ നിരന്തരം സംഘർഷഭരിതമാക്കുന്ന ഭരണകൂട ഇടപെടലുകളെക്കുറിച്ചും, നൂറ്റാണ്ടുകളായി തുടരുന്ന ജാതിമേൽക്കോയ്മകളെക്കുറിച്ചും, വികസന കെട്ടുകാഴ്ചകളെക്കുറിച്ചും അവ വിശദമായി പ്രതിപാദിക്കുന്നു.

നഗരനിർമിതികളുടെ അനിവാര്യഘടകമായ ചേരികൾ, നഗര വികസനത്തിന്റെ തന്നെ കാരണം പറഞ്ഞുകൊണ്ട് ഒരൊറ്റ രാത്രിയിലൂടെ പൊളിച്ചുകളയുമ്പോൾ നിരാലംബരായ ആയിരക്കണക്കിനാളുകളുടെ വർഷങ്ങളായി ഒരുക്കൂട്ടിയ സ്വപ്നങ്ങളാണ് തകർന്നുപോകുന്നതെന്ന് ദില്ലിയിലെ സഞ്ജയ് ബസ്തിയുടെ ഉദാഹരണത്തിലൂടെ ബേല വ്യക്തമാക്കുന്നു.

നമ്മുടെ നിത്യജീവിതത്തിൽ നാം കണ്ടുപഴകിയ, നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്ന, കാര്യങ്ങളെ ബേലാ ഭാട്യ വളരെ അവധാനതയോടെ നിരീക്ഷിക്കുകയും അവയിലെ അനീതിയെക്കുറിച്ചും അതിന്റെ വ്യാപ്തിയെക്കുറിച്ചും നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഉത്തര ഗുജറാത്തിലെ ഗ്രാമീണമേഖലയിൽ സാമൂഹിക പ്രവർത്തനങ്ങളുടെ ആദ്യനാളുകളിൽ കണ്ടുമുട്ടാനിടയായ വിധവകളെക്കുറിച്ച് 'ഏകാകി' എന്ന അധ്യായത്തിലൂടെ (അധ്യായം അഞ്ച്) ബേല വിശദീകരിക്കുന്നു. ‘അപഃശകുന’ങ്ങളായും മാറ്റിനിർത്തപ്പെടേണ്ടവരായും കണക്കാക്കപ്പെടുന്ന ഈ വിധവകൾ കുടുംബത്തിലും സമൂഹത്തിലും സർക്കാർ തലത്തിലും നേരിടുന്ന അവഗണനകളെ, ജീവിതം തള്ളിനീക്കാൻ അവർ നേരിടേണ്ടിവരുന്ന കഷ്ടതകളെ പലതരം സാക്ഷിമൊഴികളിലൂടെ അവർരേഖപ്പെടുത്തുന്നു. വ്യക്ത്യനുഭവങ്ങളുടെ സാക്ഷ്യങ്ങളിലൂടെ വിഷയത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ബേല, പൊടുന്നനെ രാജ്യത്തെ മൊത്തം വിധവകളുടെ കണക്കുകൾ നമ്മുടെ മുന്നിലേക്കിട്ടുതരുന്നു.
രാജ്യത്തെ 4.3 കോടിയോളം (2011 സെൻസസ്) വരുന്ന വിധവകളെക്കുറിച്ചാണ് അവർ സംസാരിക്കുന്നതെന്ന കാര്യം നമ്മുടെ പതിവുകാഴ്ചകളുടെ അസാധാരണമായ വലുപ്പത്തെക്കുറിച്ച് ഞെട്ടലോടെ ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. രാജ്യത്തെ വിധവകൾ അനുഭവിക്കുന്ന മാറ്റിനിർത്തലുകൾക്കും അവഗണനകൾക്കും ജാതീയമോ, സാമൂഹികമോ ആയ യാതൊരു വ്യത്യാസവും ഇല്ലെന്ന യാഥാർത്ഥ്യത്തെ അവർ നമുക്ക് കാണിച്ചുതരുന്നു. (പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതിയെ മാറ്റി നിർത്തിയതിനുപിന്നിലെ കാരണവും മറ്റൊന്നല്ലെന്ന് കണ്ടെത്താം.)

‘അപഃശകുന’ങ്ങളായും മാറ്റിനിർത്തപ്പെടേണ്ടവരായും കണക്കാക്കപ്പെടുന്ന വിധവകൾ കുടുംബത്തിലും സമൂഹത്തിലും സർക്കാർ തലത്തിലും നേരിടുന്ന അവഗണനകളെ, ജീവിതം തള്ളിനീക്കാൻ അവർ നേരിടേണ്ടിവരുന്ന കഷ്ടതകളെ പലതരം സാക്ഷിമൊഴികളിലൂടെ ബേല ഭാട്യ രേഖപ്പെടുത്തുന്നു.     Photo: Al Jazeera
‘അപഃശകുന’ങ്ങളായും മാറ്റിനിർത്തപ്പെടേണ്ടവരായും കണക്കാക്കപ്പെടുന്ന വിധവകൾ കുടുംബത്തിലും സമൂഹത്തിലും സർക്കാർ തലത്തിലും നേരിടുന്ന അവഗണനകളെ, ജീവിതം തള്ളിനീക്കാൻ അവർ നേരിടേണ്ടിവരുന്ന കഷ്ടതകളെ പലതരം സാക്ഷിമൊഴികളിലൂടെ ബേല ഭാട്യ രേഖപ്പെടുത്തുന്നു. Photo: Al Jazeera

നഗരനിർമിതികളുടെ അനിവാര്യഘടകമായ ചേരികൾ, നഗര വികസനത്തിന്റെ തന്നെ കാരണം പറഞ്ഞുകൊണ്ട് ഒരൊറ്റ രാത്രിയിലൂടെ പൊളിച്ചുകളയുമ്പോൾ നിരാലംബരായ ആയിരക്കണക്കിനാളുകളുടെ വർഷങ്ങളായി ഒരുക്കൂട്ടിയ സ്വപ്നങ്ങളാണ് തകർന്നുപോകുന്നതെന്ന് ദില്ലിയിലെ സഞ്ജയ് ബസ്തിയുടെ ഉദാഹരണത്തിലൂടെ ബേല വ്യക്തമാക്കുന്നു. ചേരിനിവാസികളുടെ സവിശേഷ ദുരിതങ്ങളെക്കുറിച്ച് മാത്രമല്ല അവർ പ്രതിപാദിക്കുന്നത്. ചേരികളിലേക്ക് അവർ നടന്നെത്തിയ വഴികളെക്കുറിച്ചുകൂടിയാണ്. നഗരങ്ങളിലേക്ക് പറിച്ചുനടപ്പെടാൻ ഈ മനുഷ്യരെ നിർബന്ധിതരാക്കിയതിന് പിന്നിലെ വികസന -സാമ്പത്തിക നയങ്ങളെയും ബേലയുടെ പുസ്തകം വിശകലനവിധേയമാക്കുന്നുണ്ട്.

വികസന പദ്ധതികൾക്കായി കുടിയൊഴിപ്പിക്കപ്പെട്ടവർ, കലാപങ്ങളുടെ ഇരകൾ, ഗ്രാമീണ മേഖലയിലെ ജാതിവിവേചനങ്ങൾ താങ്ങാൻ കഴിയാതെ പലായനം ചെയ്യേണ്ടിവന്നവർ, വർഗ്ഗീയ ലഹളകളുടെ ഇരകൾ... വികസനത്തിന്റെ വർഗ്ഗസ്വഭാവത്തെ തികച്ചും അമ്പരപ്പിക്കുന്ന കണക്കുകളുടെ താരതമ്യങ്ങളിലൂടെ ബേല ഭാട്യ അവതരിപ്പിക്കുന്നു. നഗരവികസനങ്ങൾക്കും സൗന്ദര്യവത്കരണത്തിനുമായി ചേരികൾ ഇല്ലാതാക്കുന്ന അതേ അവസരത്തിൽ സ്വകാര്യ വാഹനങ്ങളുടെ വർദ്ധനവിനെക്കുറിച്ചും അവയ്ക്കായി ആവശ്യമായ ഭൂമിയെക്കുറിച്ചും പുസ്തകം പറഞ്ഞുവെക്കുന്നു.

ഗുജറാത്തിലെ കുടിവെള്ള പ്രശ്‌നങ്ങളെക്കുറിച്ചും, ബീഹാറിലെ ജാതീയ കൂട്ടക്കൊലകളെക്കുറിച്ചും കരാർ തൊഴിലാളികളെക്കുറിച്ചും, ജതുഗുഢയിലെ യുറേനിയം ഖനനത്തിന്റെ അവശിഷ്ടങ്ങൾ തദ്ദേശീയ ഗോത്രജനതയുടെ ജീവന് ഭീഷണിയാകുന്നതിനെക്കുറിച്ചും പുസ്തകം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

നഗരവികസനങ്ങൾക്കും സൗന്ദര്യവത്കരണത്തിനുമായി ചേരികൾ ഇല്ലാതാക്കുന്ന അതേ അവസരത്തിൽ സ്വകാര്യ വാഹനങ്ങളുടെ വർദ്ധനവിനെക്കുറിച്ചും അവയ്ക്കായി ആവശ്യമായ ഭൂമിയെക്കുറിച്ചും ബേല ഭാട്യയുടെ 'India's Forgotten Country: a view from the margins' എന്ന പുസ്തകം  പറഞ്ഞുവെക്കുന്നു.    Photo: Jadugoda: The Nuclear Graveyard / Ankush Kasera
നഗരവികസനങ്ങൾക്കും സൗന്ദര്യവത്കരണത്തിനുമായി ചേരികൾ ഇല്ലാതാക്കുന്ന അതേ അവസരത്തിൽ സ്വകാര്യ വാഹനങ്ങളുടെ വർദ്ധനവിനെക്കുറിച്ചും അവയ്ക്കായി ആവശ്യമായ ഭൂമിയെക്കുറിച്ചും ബേല ഭാട്യയുടെ 'India's Forgotten Country: a view from the margins' എന്ന പുസ്തകം പറഞ്ഞുവെക്കുന്നു. Photo: Jadugoda: The Nuclear Graveyard / Ankush Kasera

പുതുസഹസ്രാബ്ദത്തിന്റെ ആദ്യം തൊട്ട് എഴുതിയ ഇരുപത്തിയഞ്ചോളം ലേഖനങ്ങളിലൂടെയാണ് ഇന്ത്യയിലെ സാമ്പത്തിക- വികസന വിദഗ്ധരും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും മറന്നുപോയ ഇന്ത്യയിലെ കോടിക്കണക്കായ ജനങ്ങളുടെ പ്രശ്‌നങ്ങളെ ബേല ഭാട്യ അവതരിപ്പിക്കുന്നത്. ഏതാണ്ട് ഒന്നും രണ്ടും ദശകങ്ങൾക്ക് മുമ്പ് എഴുതപ്പെട്ട ഈ ലേഖനങ്ങൾ ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങളിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് മാത്രമല്ല അവ കൂടുതൽ സങ്കീർണ്ണമായി മാറിക്കൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യം നാം തിരിച്ചറിയുന്നു.

ഗുജറാത്തിലെ വർഗ്ഗീയ കലാപത്തിന്റെ ഇരകളുടെ അനുഭവങ്ങൾ ഉത്തർപ്രദേശിലെ മുസ്സഫർനഗറിലേക്കും ഒഡീഷയിലെ കന്ധമാലിലേക്കും നിങ്ങളെ കൊണ്ടുചെന്നെത്തിക്കും.

പുസ്തകത്തിലെ ഇരുപത്തിരണ്ടാം അധ്യായം (A Stone in My Hand) കശ്മീർ ജനതയുടെ പ്രക്ഷോഭത്തെക്കുറിച്ചും അവരുടെ കഷ്ടതകളെക്കുറിച്ചും വിവരിക്കുന്നു. എന്നാൽ ഒരു ദശകം പിന്നിടും മുമ്പ് കശ്മീരിന്റെ സവിശേഷപദവി, ആർട്ടിക്കൾ 370, റദ്ദു ചെയ്ത് പാർലമെന്റിൽ നിയമം പാസാക്കുന്നതും നാം കാണുന്നു. ദണ്ഡകാരണ്യത്തിലെ ആദിവാസി-ഗോത്ര ജനതയുടെ പോരാട്ടങ്ങളെക്കുറിച്ചും, അവയെ നേരിടാൻ ആരംഭിച്ച സൽവാ ജുദൂം മുതൽ ഓപ്പറേഷൻ ഗ്രീൻ ഹണ്ട് വരെയുള്ള ഇടപെടലുകളെക്കുറിച്ചും പുസ്തകം വിശദമായിത്തന്നെ പ്രതിപാദിക്കുന്നു. അതേസമയം ബസ്തർ അടക്കമുള്ള മേഖലകളിലെ സാമൂഹികാസ്വസ്ഥതകൾ അന്തമില്ലാതെ തുടരുമ്പോഴും യുക്തിരഹിതമായ അധികാരപ്രയോഗം ആവർത്തിക്കപ്പെടുന്നു. പൊതുസമൂഹം ഈ സാമൂഹികാസ്വസ്ഥകളെ നിർല്ലജ്ജമായ നിസ്സംഗതയോടെ നോക്കിക്കാണുന്നു.

അഞ്ച് ഭാഗങ്ങളിലായി വിന്യസിച്ച ഈ ഗ്രന്ഥത്തിലെ ഓരോ ലേഖനങ്ങളും സ്ഥല- കാല ഭേദമെന്യേ ഇന്ത്യയിലെ ഏതൊരു പ്രദേശത്തെയും പ്രതിനിധാനം ചെയ്യുന്നതാണ്. കോയൽ- കാരോയെക്കുറിച്ച് വായിക്കുമ്പോൾ കർണ്ണാടകയിലെ ശരാവതിയിലെ ഓർമകൾ നിങ്ങളിലേക്ക് ഓടിയെത്തിയേക്കാം. ഗുജറാത്തിലെ വർഗ്ഗീയ കലാപത്തിന്റെ ഇരകളുടെ അനുഭവങ്ങൾ ഉത്തർപ്രദേശിലെ മുസ്സഫർനഗറിലേക്കും ഒഡീഷയിലെ കന്ധമാലിലേക്കും നിങ്ങളെ കൊണ്ടുചെന്നെത്തിക്കും. ബസ്തറിലെ ആദിവാസി ജനതയുടെ സമാന അനുഭവങ്ങൾ മണിപ്പൂരിലെ ഗോത്ര ജനങ്ങൾ അനുഭവിക്കുന്നതായി കണ്ടെത്താം. കോളനികളിലേക്കും മൂന്നുസെന്റുകളിലേക്കും തള്ളിമാറ്റപ്പെട്ട ബീഹാറിലെ അതേ ജനതയെ കേരളത്തിലും കാണാം.

'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം' എന്ന വിശേഷണം യാതൊരു മാനങ്ങളുമില്ലാത്ത അർത്ഥശോഷണം സംഭവിച്ച ഒരു പ്രയോഗം മാത്രമായി മാറിക്കഴിഞ്ഞ ഒന്നാണെന്ന് ബേല ഭാട്യ നമുക്ക് കാട്ടിത്തരുന്നു.
'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം' എന്ന വിശേഷണം യാതൊരു മാനങ്ങളുമില്ലാത്ത അർത്ഥശോഷണം സംഭവിച്ച ഒരു പ്രയോഗം മാത്രമായി മാറിക്കഴിഞ്ഞ ഒന്നാണെന്ന് ബേല ഭാട്യ നമുക്ക് കാട്ടിത്തരുന്നു.

'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം' എന്ന വിശേഷണം യാതൊരു മാനങ്ങളുമില്ലാത്ത അർത്ഥശോഷണം സംഭവിച്ച ഒരു പ്രയോഗം മാത്രമായി മാറിക്കഴിഞ്ഞ ഒന്നാണെന്ന് ബേല ഭാട്യ ഒരു ഗവേഷകയുടെ സൂക്ഷ്മതയോടും ഒരു ആക്ടിവിസ്റ്റിന്റെ സാമൂഹിക പ്രതിബദ്ധതയോടും കൂടി നമുക്ക് കാട്ടിത്തരുന്നു.

പൊതുവിഭവങ്ങളിലും സേവനങ്ങളിലും പ്രവേശനം നിഷേധിക്കപ്പെട്ടവരുടെ എണ്ണം രാജ്യത്ത് അനുദിനം വർധിച്ചുവരുന്നു. ജനാധിപത്യത്തിന്റെ മുന്നുപാധി സാമ്പത്തിക വളർച്ചയാണെന്ന് നമ്മെ വിശ്വസിപ്പിക്കാൻ അനുദിനം പ്രയത്‌നിക്കുന്ന ഭരണവർഗ്ഗങ്ങൾ സാമ്പത്തിക വളർച്ചയ്ക്ക് ജനാധിപത്യം വിലങ്ങുതടിയാണെന്ന് പ്രവർത്തിയിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നു.

കേവലം സഹനത്തിന്റെയും നിരാശയുടെയും ആഖ്യാനങ്ങളല്ല ബേല ഭാട്യ നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ, ജാതി ഹുങ്കുകളുടെ അന്തമില്ലാത്ത ക്രൂരതകൾക്കിടയിലും ആത്മവിശ്വാസത്തോടെ പൊരുതി ജയിക്കുന്ന ജനതയെ, ഒറ്റപ്പെട്ട ജീവിതങ്ങളെ ചേർത്തുപിടിക്കുന്ന നിസ്വാർത്ഥ ജന്മങ്ങളെ അവർ നമുക്ക് കാണിച്ചുതരുന്നു. സബർകാഠയിലെ വർഗ്ഗീയ കലാപത്തിനിരകളാക്കപ്പെട്ട മുസ്‍ലിംകൾക്ക് അഭയം നൽകിയ ദർബാറുകൾ. ബീഹാറിലെ ബദനി തോലയിലെ ദലിതുകളെ സവർണ വിഭാഗങ്ങൾ കൂട്ടക്കുരുതിക്ക് വിധേയരാക്കിയപ്പോൾ അവർക്കായി തങ്ങളുടെ വീടുകൾ തുറന്നിട്ടുകൊടുത്ത മല്ലകൾ. എല്ലാ വാതിലുകൾ അടഞ്ഞപ്പോൾ സ്വന്തം അവകാശത്തിനായി പോരാടാനുറച്ച രാംപുനീത് ദേവി... ജനാധിപത്യത്തിന്റെ അനന്ത സാധ്യതകളെ ഇങ്ങനെയും വരച്ചുകാട്ടുന്നുണ്ട് ഗ്രന്ഥകാരി, പ്രതീക്ഷയുടെ 'അവസാനത്തെ ഇല' (The Last Leaf) ഏതാണെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വായനക്കാർക്ക് വിട്ടുനൽകിക്കൊണ്ട്.

(India's Forgotten Country, Bela Bhatia, Penguin Books, 2023, pp-634).


Summary: reading bela bhatias India's Forgotten Country: a view from the margins k sahadevan


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments