മറ്റു മനുഷ്യരുടെ അദൃശ്യലോകത്തെ കാണുകയും പരിചയപ്പെടുകയും പുതിയ ലോകങ്ങളിലേക്കുള്ള സഞ്ചാരവുമാണ് വായന എന്നാണ് കരുതുന്നത്, ഒപ്പം, മനസിന്റെ സംതൃപ്തിയ്ക്കും. അതുകൊണ്ട് ഈ വർഷവും കുറച്ചധികം പുസ്തകങ്ങൾ വായിച്ചു. കുറേക്കൂടെ സെലക്ടീവായിരുന്നു വായന. അതിലേറ്റവും പ്രിയപ്പെട്ടത് പ്രഭാകരൻ കെ. മൂന്നാർ എഴുതിയ മലങ്കാട് എന്ന പുസ്തകമാണ്.
“പണം വിളയുന്ന ആ ചെടിയെ കാണണമെന്നു അവരും ആശിച്ചു”- പുസ്തകത്തിലെ ഒരു വാക്കാണിത്. കൊടുംപട്ടിണിയിൽ മരണത്തോടു മല്ലിട്ട മനുഷ്യന്റെ അവസാനത്തെ അത്താണി പോലെയാണത്.
പുസ്തകച്ചട്ടയിൽ സൂചിപ്പിച്ചതുപോലെ ഇത് മൂന്നാറിലെ തൊഴിലാളികളുടെ ആത്മകഥയാണ്. ലോകസാഹിത്യത്തിലും മലയാള സാഹിത്യത്തിലും അനവധി ആത്മകഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ മിക്കതും ഒരു വ്യക്തിയുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും രാഷ്ട്രീയശരികളുമാണ്. അവിടെയാണ് ‘മലങ്കാട്’ വ്യത്യസ്തമാകുന്നത്.
കണ്ണടച്ചിരുന്നാൽ മൂന്നാറെന്ന മനോഹര ദേശത്തിന്റെ ഹൃദയത്തിലെ ഇപ്പോഴും ഉണങ്ങാത്ത മുറിവുകളിൽനിന്നുള്ള ആയിരക്കണക്കിനു മനുഷ്യരുടെ നിലവിളികൾ കേൾപ്പിക്കുന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ ദൌത്യം.
പുതുതലമുറയ്ക്ക് മൂന്നാർ എന്ന ഭൂമിക ഉല്ലാസ കേന്ദ്രമാണ്. തണുപ്പും സൂര്യോദയവും അസ്തമനവും ട്രെക്കിംഗും തേയിലത്തോട്ടങ്ങളുടെ പച്ചവിരിപ്പും നിറഞ്ഞൊരിടം. തങ്ങളുടെ വിനോദയാത്രകളിലെ ഓർമകളെ റീലാക്കി സോഷ്യൽ മീഡിയകളിൽ സൂക്ഷിച്ചുവെക്കുന്നു. ഇടയ്ക്കത് സ്വയം ആസ്വദിക്കുന്നു. മറ്റുള്ളവർക്ക് ചൂണ്ടുപലകയാവുന്നു. അതൊന്നും മോശം പ്രവണതയാണെന്നൊന്നും അഭിപ്രായമില്ല.
പക്ഷേ, അതിനപ്പുറം മൂന്നാർ എന്ന തോട്ടംമേഖല എങ്ങനെയാണ് രൂപീകരിക്കപ്പെട്ടതെന്നും അവിടത്തെ മനുഷ്യരുടെ സമരവും സഹനവും ചരിത്രരേഖകളുടെ പിൻബലത്താൽ അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.
കണ്ണടച്ചിരുന്നാൽ മൂന്നാറെന്ന മനോഹര ദേശത്തിന്റെ ഹൃദയത്തിലെ ഇപ്പോഴും ഉണങ്ങാത്ത മുറിവുകളിൽനിന്നുള്ള ആയിരക്കണക്കിനു മനുഷ്യരുടെ നിലവിളികൾ കേൾപ്പിക്കുന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ ദൗത്യം.

ബ്രീട്ടീഷുകാരുടെ വേനൽക്കാല വസതി. അടിസ്ഥാനവർഗ്ഗത്തിന്റെ ചോരയും നീരും കണ്ണീരും വീഴ്ത്തിയാണതു പണിതതെന്നു മാത്രം. അവർക്കു പിന്നാലെ വന്നവരും തൊഴിലാളികളുടെ നിലവിളികൾ എത്ര മാത്രം കേട്ടുവെന്നതു ചോദ്യചിഹ്നമാണ്. അടിസ്ഥാനവർഗ്ഗത്തിന്റെ ചരിത്രം പലപ്പോഴും അദൃശ്യമാണ്. അല്ലെങ്കിൽ അതൊന്നും ദൃശ്യപ്പെടേണ്ടതില്ലെന്ന നിർബന്ധബുദ്ധിയുമുണ്ട്. കൊളുന്തുകൾ നുള്ളിപ്പെറുക്കുന്നതു പോലെ മൂന്നാറിലെ അടിസ്ഥാനവർഗ്ഗത്തിന്റെ ചരിത്രത്തെ അടയാളപ്പെടുത്താനുള്ള മഹത്തായ ശ്രമമാണ് ഈ പുസ്തകമെന്നാണ് വ്യക്തിപരമായ നീരീക്ഷണം.
എന്നാൽ ഇതൊരാളുടെ ആത്മകഥനവുമല്ല. മറിച്ച് അതിസാധാരണക്കാരായി ജനിച്ച്, ജീവിച്ച്, മരിച്ചുപോയവരുടെ ആത്മമാണ്. അവരുടെ സാഹസിക ജീവിതമാണ്.
മനുഷ്യനോടും പ്രകൃതിയോടും മൃഗങ്ങളോടും മല്ലിട്ട്, സ്വയം ഒതുങ്ങുകയും ഒടുങ്ങേണ്ടിയും വന്ന മനുഷ്യരുടെ ചങ്കുപൊട്ടിയുള്ള വിലാപം. ഏതൊരു നാടിന്റെയും ഹൃദയസ്പന്ദനങ്ങൾ ഏറ്റവും നന്നായി മനസിലാവുക അവിടെ ജനിച്ചുവളർന്നവർക്കാണ്. ഇവിടെ, എഴുത്തുകാരൻ താൻ ജിവിക്കുന്ന കാലഘട്ടത്തിലെ മൂന്നാറിന്റെ പ്രതിനിധി മാത്രമല്ല. അയാൾ തന്റെ തലമുറകളിലൂടെ പിന്നോട്ടാണ് സഞ്ചരിക്കുന്നത്. ഒരുതരം ആൻ്റിക്ലോക്ക് അന്വേഷണം. ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ തന്റേയും പിൻതലമുറയുടേയും മനുഷ്യാനുഭവങ്ങളിലേക്കാണ് അദ്ദേഹത്തിന്റെ ഹൃദയവും കണ്ണും തിരച്ചിൽ നടത്തിയതെന്നുറപ്പാണ്. അവിടെ വേദനകളുടെ, സംഘർഷങ്ങളുടെ, നിരന്തരമായ നിഷ്കാസനങ്ങളുടെ, വേട്ടയാടലുകളുടെ ചോരപ്പാടുണ്ട്. എത്ര അമർത്തിത്തുടച്ചാലും മായാത്തതാണത്.
എസ്.ഐ.ആറിലും പൗരത്വപ്രതിസന്ധികളിലും നട്ടംതിരിയുന്ന കാലത്ത്, കേരളീയരാണെന്നു തെളിയിക്കാൻ രേഖകകളില്ലാത്ത മനുഷ്യർ. അവിശ്വസനീയമെന്നു തോന്നാമെങ്കിലും ഈ പുസ്തകം, അത് വിശ്വസിച്ചേ മതിയാവൂ എന്നുറക്കെ വിലപിക്കുന്നുണ്ട്.
നോക്കൂ, ‘1860-നു ശേഷമുള്ള തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽനിന്നു തുടങ്ങാം’- ഇങ്ങനെയാണ് ഈ പുസ്തകം ആരംഭിക്കുന്നത്. ഏതാണ്ട് നൂറ്റിയറുപതു വർഷം പിന്നിലേക്കാണതു ചെല്ലുന്നത്. കാൽനൂറ്റാണ്ടായി മഴ ലഭിക്കാതെ മരുഭൂമിയായിക്കഴിഞ്ഞ ഗ്രാമങ്ങൾ. നിത്യപട്ടിണിയും അതിന്റെ ക്രൂരമായ മരണങ്ങളിലും മൂകസാക്ഷിയായ ഒരു കൂട്ടം മനുഷ്യർ. മരിക്കാതിരിക്കാൻ എന്തും ചെയ്യാൻ മനസൊരുക്കിയവർ. അവരുടെ അതിജീവന യാത്രകൾക്കിടെ കണ്ടുമുട്ടുന്ന കങ്കാണിമാർ.

“ഇന്ത വരുമൈയിലെ കെടന്തു ചാകാതെ, വിട എസ്റ്റേറ്റുക്ക് പോണോ പൊള്ളച്ചക്കള്ളാം”- കങ്കാണിമാരുടെ ഈയൊരു വാക്കിന്റെ തുഞ്ചത്തായിരുന്നു അവർ ഊട്ടിയിലേയും മൂന്നാറിലേയും കുന്നുകളിലേക്കു കയറിച്ചെന്നത്.
സത്യത്തിൽ ഓരോ മലയാളിയും നിർബന്ധമായി വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണ് മലങ്കാട്. കാരണം, ഇതൊരുകൂട്ടം മനുഷ്യരുടെ അതിജീവനശ്രമത്തിന്റെ നേർസാക്ഷ്യമാണ്. കുട്ടികളെ വായിപ്പിക്കാൻ പ്രേരിപ്പിക്കേണ്ടതുമുണ്ട്. എന്തെന്നാൽ കേരളമെന്ന ഭൂമികയിൽ ഒരുകാലത്തുണ്ടായിരുന്ന ഭീകരമായ അടിമത്തത്തിന്റെ ചരിത്രമാണ്. എങ്ങനെയാണ് തൊഴിലാളികളെ ചൂഷണം ചെയ്തതെന്നും അവരുടെ ജീവിതം സങ്കീർണമാക്കിയതെന്നും കുട്ടികൾ മനസിലാക്കണം. യഥാർത്ഥ ചരിത്രം വായിച്ചറിയുമ്പോൾ അവർ രാഷ്ട്രീയ പ്രബുദ്ധതയുള്ള പൗരരായി വളരും. വ്യക്തിഗത അനുഭവങ്ങളുടെ അതിനാടകീയതയും മറ്റും അവർക്ക് പ്രത്യേകിച്ച് ഗുണമെന്നും ചെയ്യില്ല. ശോകാന്ത്യമുള്ള സിനിമയിലെ ബീജിയെമ്മിനൊപ്പം ഒരു സ്ക്രോളിൽ അതങ്ങു മായും. തങ്ങളുടേല്ലാത്ത വികാരങ്ങളെ അവരെ അടിച്ചേൽപ്പിക്കുന്നതിനു പകരം, ചരിത്രവസ്തുതകളയല്ലേ പഠിപ്പിക്കേണ്ടത്? അവരിലൂടെ മലങ്കാട് കാലത്തെ താണ്ടുമെന്നുമാണ് പ്രതീക്ഷ. മൂന്നാറിന്റെ മറ്റൊരു ഭൂപടമാണ് മലങ്കാടെന്നു പറയാനൊക്കും.

